𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2K views
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _35
✍️ രചന - Aniprasad.
ലോപ്പസ് പെട്ടന്ന് കയ്യെത്തി താൻ കത്തിച്ചു വച്ചിരുന്ന മെഴുകുതിരി എടുത്ത് കാറ്റിൽ കെട്ടു പോകാതിരിയ്ക്കാനായി ഒരു കൈ മറയാക്കി പിടിച്ചു കൊണ്ട് മുമ്പിൽ നിൽക്കുന്ന ആളിന്റെ മുഖത്തേയ്ക്ക് വെളിച്ചം തിരിച്ചു.
"ക.. രുണൻ.."
അയാളുടെ വരണ്ട ചുണ്ടുകൾ പിറുപിറുത്തു.
ഒരുകാലത്ത് ജോലിയില്ലാത്ത നേരങ്ങളിൽ തനിയ്ക്ക് സഹായിയായി കടത്തിറക്കാറുണ്ടായിരുന്നത് ഇവനായിരുന്നു.
അന്നൊക്കെ ഒരു കല്യാണത്തിനോ, അടിയന്തിര വീട്ടിൽ പോവാനോ, ആരുടെയെങ്കിലും കുഞ്ഞുങ്ങളുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ പോകാനോ മറ്റോ ഉണ്ടെങ്കിൽ ഒരു ദിവസം നേരത്തെ അവനോടൊന്നു സൂചിപ്പിയ്ക്കയെ വേണ്ടൂ..
അങ്ങനെ ആൾക്കാരെ അക്കരയിക്കരെ കടത്തുന്ന ഏതോ വേളയിലാണ് അവൻ ജോസപ്പേട്ടന്റെ മകൾ ജീനയുമായി അടുക്കുന്നതും, പ്രശ്നങ്ങളുടെ തുടക്കവും.
ആരോരുമില്ലാത്ത കരുണന് തന്റെ മകളെ മിന്നു കെട്ടി കൊടുക്കാൻ ജോസപ്പേട്ടനോ അയാളുടെ ഭാര്യയോ തയ്യാറാകാത്ത സാഹചര്യത്തിൽ കരുണൻ ഒരു നാൾ സ്നേഹിച്ച പെണ്ണിനേയും കൂട്ടി കൊടുവത്തൂർ നിന്നും എന്നെന്നേക്കുമായി നാട് വിട്ട് പോയി.
അതിനുഗോപിയാശാനും, ആ ഗൗരിപ്പെണ്ണും കേട്ട പഴി ചില്ലറയല്ല.
അനാഥനായ കരുണന് ഇവിടെ ജീവിയ്ക്കാൻ ഒരു സാഹചര്യം ഒരുക്കി കൊടുത്തു എന്നായിരുന്നു ഗോപിയാശാന് അവർ നൽകിയ കുറ്റചാർത്ത്.
കുളമുടിയിലോ, ആറ്റുവാശ്ശേരിയിലോ മറ്റോ അവർ സുഖമായി ജീവിയ്ക്കുന്നുണ്ടെന്ന് ഇടയ്ക്കാരോ പറഞ്ഞതായി ഓർക്കുന്നു..
പിന്നെ കേൾക്കുന്നത് ജീനയുടെ മരണവാർത്തയാണ്...
അതും ക്രൂരമായി തന്റെ ഭാര്യയെ കരുണൻ കൊലപ്പെടുത്തിയെന്ന വാർത്ത...
അന്ന് ആ സംഭവം കൊടുവത്തൂർ അഴിച്ചു വിട്ട കാറ്റ് ചെറുതൊന്നും ആയിരുന്നില്ല.
കരുണന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് കടന്നുവന്നതിനെ തുടർന്നുള്ള തർക്കവും, വഴക്കുമാണ് ആ ക്രൂര കൃത്യത്തിൽ അവനെ എത്തിച്ചതെന്നും, അവന്റെ ജീവിതത്തിലേക്ക് വന്ന പെണ്ണ് ഗൗരിയാണെന്നും, അവൻ ഗോപിയാശാന്റെ വീട്ടിൽ നിക്കുമ്പോ തന്നെ ഗൗരിയുമായി പ്രണയത്തിൽ ആയിരുന്നെന്നും ഒക്കെയുള്ള നൂറ് നൂറ് കഥകൾക്ക് വളം വച്ചു കൊടുക്കും പോലുള്ള ഒരു പ്രവൃത്തിയായിരുന്നു ജീനയുടെ കുഞ്ഞിനെ ഏറ്റെടുത്ത് കൊണ്ട് വന്നതിലൂടെ ഗൗരി ചെയ്തു വച്ചതും.
പോസ്റ്റ് മോർട്ടം നടത്തി മകളുടെ മൃതദേഹം ഏറ്റെടുക്കുന്നതിനപ്പുറം കരുണന്റെ കുഞ്ഞ് എന്നകടുത്ത വിരോധത്തിന് അടിപ്പെട്ടു ജോസപ്പേട്ടനോ, റെയ്ച്ചലോ ആ കുഞ്ഞിനോട് ഒരിറ്റ് കരുണയും കാണിയ്ക്കാൻ തയ്യാറായില്ല.
ഗോപിയാശാന്റെ പോലും എതിർപ്പിനെ വകവെയ്ക്കാതെയാണ് ഗൗരി ആ പിഞ്ചു കുഞ്ഞിനേയും കൂട്ടി കടത്ത് കടന്ന് ഇവിടെയ്ക്ക് വന്നത്.
അന്ന് അവളുടെ മുഖത്തആ വിവേചിച്ചറിയാൻ പറ്റാത്ത ഭാവം ഇപ്പോഴും തന്റെ കണ്മുമ്പിൽ ഉണ്ടെന്ന് ലോപ്പസിന് തോന്നി..
നിസ്സഹായതയോ..
നിശ്ചയ ദാർഢ്യമോ..
അതോ ജീവിതത്തോട് താൻ പടവെട്ടി തോറ്റു പോകുമോ എന്ന ഭയമോ...
രണ്ടായാലും അവൾക്ക് സധൈര്യം കുറച്ച് മനുഷ്യരോട് പോരാടേണ്ടി വന്നു.
അപ്പോഴൊക്കെയും അവളുടെ മനസിൽ ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നിരിയ്ക്കൂ..
താനാണ് ശരിയെന്ന് തെളിയിച്ചു തരണമേ കാലമേ എന്ന്.
അവളുടെ ആ പ്രാർത്ഥനയ്ക്കുള്ള മറുപടിയാകാം തന്റെ മുൻപിൽ വന്നു നിൽക്കുന്ന ഈ മനുഷ്യൻ.,
ജീനയെയും കൂട്ടി കൊടുവത്തൂർ വിട്ടു പോയ ശേഷം കരുണൻ ആദ്യമായ് വരികയാണ് ഈ മണ്ണിലേക്ക്.അവനെ അവനാക്കി മാറ്റിയ മണ്ണ്..
അവന്റെ ജീവന്റെ, രക്തത്തിന്റെ ബാക്കിവന്ന ജീവിതത്തിന്റെ തുടിപ്പുകൾ തേടി..
ഒരു നൂറ് ഓർമ്മകൾ നൊടിയിട കൊണ്ട് ആ കടത്ത് കാരന്റെ മനസിലൂടെ ഓടി പോയി.
കരുണന്റെ രൂപം തൊട്ടടുത്ത് കണ്ട് ലോപ്പസിന്റെ കയ്യിലിരുന്ന മെഴുകുതിരി വിറച്ചു.
"മോനേ...
നീ എന്നാടാ..
അതും ഒരറിയിപ്പും ഇല്ലാതെ..."
ആഹ്ലാദ തള്ളിച്ചയിൽ അയാൾക്ക് അവനോട് എന്ത് ചോദിയ്ക്കണമെന്ന് പോലും അറിയാൻ കഴിഞ്ഞില്ല.
"ഞാൻ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ലോപ്പസേട്ടാ..
അടുത്തിടെ എന്നെങ്കിലും ഒരുനാൾ...
ഗൗരി പറഞ്ഞിട്ടുണ്ടാകുമല്ലോ അത്.."
കരുണന്റെ ഒച്ച കുറെ അടഞ്ഞു പോയത് പോലെ അയാൾക്ക് തോന്നി.
അന്നത്തെ ആ തണ്ടും തടിയും, കൊമ്പനാനയെ പിടിച്ചു കെട്ടാനുള്ള ഉശിരിന്റെതലയെടുപ്പുമെല്ലാo എവിടെയോ നഷ്ടപ്പെട്ടു പോയിരിയ്ക്കുന്നു.
കാലം ശരീരത്തെ മാത്രമല്ല ചിലപ്പോൾ അവന്റെ മനസിനെയും ഇടിച്ചു കളഞ്ഞിട്ടുണ്ടാവാം.
"നീയിരിയ്ക്ക്... ഇന്നിവിടെ കൂടാം.
എനിയ്ക്കൊപ്പം...
എത്ര നാളായെടാ നീയെന്റെ അടുത്തൊന്നിരുന്നിട്ട്..
നിനക്ക് ഞാനൊരു ചെറുതൊഴിച്ചു തരട്ടേടാ... ഈ തണുപ്പങ്ങു മാറി കിട്ടും."
ലോപ്പസ് കയ്യിലിരുന്ന മെഴുകുതിരി തടി കഷണത്തിലേക്ക് കുത്തി നിർത്തിയതും കരുണൻ തടഞ്ഞു.
"എനിയ്ക്കൊഴിയ്ക്കണ്ട ലോപ്പസേട്ടാ...
എനിയ്ക്കൊന്നു അക്കരെ പോകണം."
കരുണൻ പറഞ്ഞു.
"ഈ രാത്രിയിലോ..
മഴ പെയ്യുന്നുണ്ടല്ലോ.. കാറ്റും ഉണ്ട്.."
"അതൊന്നും സാരമില്ല ലോപ്പസേട്ടാ.
ലോപ്പസേട്ടൻ വള്ളത്തിൽ ഇരുന്നോണ്ടാൽ മതി... ഞാൻ കുത്തി വിട്ടോളാം."
"നീയെന്തെങ്കിലും കഴിച്ചാരുന്നോ മോനേ...
ഇവിടിപ്പോ എന്താ.."
അയാൾ അങ്ങുമിങ്ങും നോക്കിയിട്ട് ടാർപ്പാളിൻ കുത്തി നിർത്തിയ കമ്പിൽ തൂക്കിയിട്ടിരുന്ന കിറ്റ് കയ്യിലെടുത്തു.
"പൊറോട്ടയാടാ.. വൈകിട്ട് ഞാൻ പുല്ലാമല കവലയിൽ നിന്ന് വാങ്ങിച്ചതാ.
രാത്രി ഇത് രണ്ടെണ്ണം അടിയ്ക്കും, രണ്ട് പൊറോട്ടയും തിന്നും..
പിന്നഒരൊറ്റ ഒറക്കമാ.."
അയാൾ കവറിനുള്ളിൽ കയ്യിട്ട് പാർസൽ എടുത്തപ്പോൾ കരുണൻ തടഞ്ഞു.
"വേണ്ട ലോപ്പസേട്ടാ.
ഞാൻ വൈകിട്ട് വിശന്നപ്പോ കഴിച്ചാരുന്നു..."
"അത് വൈകിട്ട് അല്ലേടാ... സമയമിപ്പോൾ എത്ര ആയീന്നാ നിന്റെ വിചാരം.
മണി ഒമ്പത് കഴിഞ്ഞു.. നീ അക്കരെ ചെന്നാൽ അവിടെ എന്ത് കിട്ടും..."
"ഞാൻ തിന്നാനും കുടിയ്ക്കാനും ഒന്നുമല്ല പോകുന്നത്...
എനിയ്ക്കെന്റെ മോളെ ഒന്ന് കാണണം...
അവളവിടെയും, ഞാനവളുടെ കയ്യെത്തും ദൂരത്തും നിക്കുമ്പോ എനിയ്ക്കെങ്ങിനെ ഇതു കഴിയ്ക്കാൻ പറ്റും ലോപ്പസേട്ടാ."
എടുത്തത് പോലെ തന്നെ അയാൾ ആ പൊതി അടച്ചു കിറ്റിനുള്ളിൽ വച്ച ശേഷംഅതേ ഇടത്ത് തന്നെ തൂക്കിയിട്ടു.
"രാത്രിയിൽ നീ അവിടെ എത്തിയാൽ ഈ മഴയത്ത് എവിടെപോയിരുന്നു നേരം വെളുപ്പിയ്ക്കും മോനേ..
അതാ നിന്നോട് ഞാൻ പറഞ്ഞത് രാവിലെ പോയാൽ മതിയെന്ന്."
"അവിടെ ഗോപിയാശാൻ ഉറങ്ങി കാണില്ലെങ്കിൽ ഞാൻ മോളെ ഒന്ന് കണ്ടിട്ട് സ്കൂളിലേക്ക് പൊയ്ക്കോളാം ലോപ്പസേട്ടാ. പണ്ടും അവിടായിരുന്നല്ലോ എന്റെ അന്തിയുറക്കം."
"സ്കൂളിലോ..."
ലോപ്പസ് അമ്പരന്ന് ചോദിച്ചു.
"അവിടെങ്ങോ വച്ചാ, കഴിഞ്ഞ മഴക്കാലത്ത് ആറ്റിലൂടെ ഒഴുകി വന്ന് കരയ്ക്കടിഞ്ഞ ആ കാലൻ ഗോപിയാശാന്റെ വീട്ടിലെ ചെക്കനെ കൊന്നതെന്നൊരു ശ്രുതിയുണ്ടേ കരുണാ..
അത് കൊണ്ട് രാത്രിയിൽ അങ്ങോട്ട് പോകുമ്പോ സൂക്ഷിയ്ക്കണം."
"ആര് ഒഴുകി വന്നു ലോപ്പസേട്ടാ..
ഗോപിയാശാന്റെ വീട്ടിൽ നിൽക്കുന്ന മണിയനെ ആണോ ലോപ്പസേട്ടൻ ഉദേശിച്ചത്.. ഇവിടുത്തെ വിശേഷം പറയുമ്പോ മോള് പറയാറുണ്ടായിരുന്നു അവന്റെ കാര്യം.."
"കഷ്ട്ടമായിപോയെന്ന് പറഞ്ഞാൽ മതിയല്ലോ..
ഒരു മഴക്കാലവും, ഇടി വെട്ടി പെയ്ത പ്രളയവും ആ നാട്ടുകാർക്ക് സമ്മാനിച്ച ദുരന്തമാ ഈ എസ്തപ്പാൻ എന്ന നരകപ്പിശാച്...
അവനെ കൊണ്ട് കുറച്ച് മനുഷ്യരല്ല, ആ നാട് മുഴുവൻ പൊറുതി മുട്ടിയിരിയ്ക്കയാ കരുണാ.."
എസ്തപ്പാൻ വന്നടിഞ്ഞതും, അവന്റെ താനറിഞ്ഞിട്ടുള്ള ദുഷ് ചെയ്തികളുമെല്ലാം ലോപ്പസ് കരുണനെ അറിയിച്ചു.
"ഒരു രണ്ടാഴ്ച..
ഈ അടുത്ത കാലത്ത് ആ രണ്ടാഴ്ചയാ അവിടുള്ള മനുഷ്യർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടുള്ളത്. അവരെല്ലാം കരുതിയത് റോബിച്ചനും സംഘവും അവനെ ഒത്തു ചേർന്ന് ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ പറ്റാതെ അവൻ നാട് വിട്ടു പൊയ്ക്കളഞ്ഞെന്നാ.
പക്‌ഷേ ഏതോ മടയിൽ ഒളിച്ചിരുന്നു അവൻ അവർക്കെതിരെ കരു നീക്കം നടത്തിക്കൊണ്ടിരിയ്ക്കയാണെന്ന് ആ പാവം മനുഷ്യർ സ്വപ്നത്തിൽ പോലും ഓർത്തില്ല..
കുറുനരിയെ ക്കാൾ കൗശലക്കാരനാ അവൻ...
തിരിച്ചു വന്ന അവന്റെ ആദ്യത്തെ ഇരയായിരുന്നു മണിയനെന്നാ അവരെല്ലാവരും വിശ്വസിച്ചിരിയ്ക്കുന്നത്... ആ ചെക്കനെ അപായപ്പെടുത്തി ബോധം കെടുത്തിയിട്ട് വെള്ളത്തിൽ കൊണ്ടിട്ട് ചവിട്ടി താഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി..
ഇനിയുമുണ്ട് അവന്റെ ഇരകൾ ആ നാട്ടിൽ..
ഗൗരിയുൾപ്പെടെ..
അവൻ ഇരയാക്കപ്പെട്ട ഓരോ മനുഷ്യരെയുംപേരെണ്ണി വെല്ലുവിളിച്ചിട്ടുണ്ട്..."
ലോപ്പസ് വിശദമാക്കി.
"ഗൗരി പക്‌ഷേ, ജയിലിൽ എന്നേ കാണാൻ വരുമ്പോ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ ലോപ്പസേട്ടാ."
"നിന്നോട് പറഞ്ഞിട്ട് എന്താ മോനേ കാര്യം.
ചിലപ്പോൾ അവൾക്ക് തോന്നിയിട്ടുണ്ടാകും നിന്റെ മനസിന്റെ ശാന്തി കളയാൻ മാത്രമേ അക്കാര്യം നിന്നെ അറിയിച്ചാൽ നിനക്കുപകരിയ്ക്കൂ എന്ന്..
നിന്റെ മകൾ ജീവിയ്ക്കുന്ന വീടല്ലേ അത്.
നീ അതൊക്കെ അറിഞ്ഞാൽ നിന്റെ ഓർമയിൽ പിന്നെ അതു മാത്രമെല്ലാ ഉണ്ടാകൂ.
വെറുതെ സംസാരിച്ചിരുന്നു നേരം കളയേണ്ട.
നിനക്ക് അക്കരയ്ക്ക് പോകണമെങ്കിൽ ഞാൻ കടത്ത് കടത്തി വിടാം.
രാത്രിയാ.
സൂക്ഷിച്ചൊണേ നീ.."
ലോപ്പസ് മദ്യ കുപ്പിയും, വെള്ളത്തിന്റെ കുപ്പിയും അടച്ചു വച്ചിട്ട് മഴക്കോട്ട് എടുത്തു ധരിയ്ക്കാൻ തുടങ്ങവേ പുല്ലാമല കവലയിൽ നിന്ന് കടവത്തേയ്ക്ക് വരുന്ന മൺപാതയിൽ ഒരു ആക്ടിവ വന്നു നിൽക്കുന്ന ഒച്ച കേട്ടു.
അതിൽ നിന്നിറങ്ങി ആരോ കടവത്തേയ്ക്ക് വന്നിട്ട് വള്ളം അവിടെ കിടപ്പുണ്ടോ എന്ന് നോക്കിയ ശേഷം ലോപ്പസേട്ടന്റെ മാടത്തിനു നേർക്ക് നടന്നു വരുന്നത് കണ്ടപ്പോൾ കരുണൻ അതിനുള്ളിൽ ഒരു വശത്തേയ്ക്ക് ഒതുങ്ങി നിന്നു.
രണ്ട് പെൺകുട്ടികളാണ് ചെറുമഴയിലൂടെ, മഴത്തുള്ളികൾ തലയിലേക്ക് വീഴാതിരിയ്ക്കാൻ കൈകൾ മറയാക്കി വച്ചു കൊണ്ട് അവിടേയ്ക്ക് ഓടി വന്നത്.
ലോപ്പസേട്ടൻ വാതിൽക്കലേക്ക് വന്നു നിന്ന് അവരെ നോക്കി.
"ഞാനാ ചേട്ടാ.."
മുമ്പിൽ നിന്ന പെൺകുട്ടി തന്റെ കയ്യിലിരുന്ന മൊബൈലിന്റെ ടോർച്ച് വെളിച്ചം സ്വന്തം മുഖത്തേയ്ക്ക് വീഴ്ത്തി.
"അമ്പിളിക്കൊ ച്ചല്ലേ..
ഇതെന്താ പതിവില്ലാതെ ഈ നേരത്ത്.. എല്ലാ ശനിയാഴ്ചയും വരുമ്പോ നേരത്തെ വരുന്നതല്ലേ.. ഈ നേരത്തൊരു യാത്ര പതിവുള്ളതല്ലല്ലോ."
അയാൾ പിന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കിയെങ്കിലും അവളുടെ മുഖം ഇരുട്ടിൽ മറഞ്ഞു നിൽക്കയായിരുന്നു.
"ഞങ്ങടെ ബൈക്ക് വഴിയിൽ വച്ചു കേടായി ചേട്ടാ.
ഒരു വർക്ക് ഷോപ്പിൽ കേറ്റി പണിയിച്ചിട്ടിറക്കിയപ്പോൾ നേരം വൈകിപ്പോയി.
ഇവിടെ വന്ന് നോക്കിയിട്ട് ചേട്ടനില്ലെങ്കിൽ മടങ്ങി പോകാമെന്ന് കരുതിയാ ഞങ്ങൾ വന്നത്.
ചേട്ടന് ബുദ്ധിമുട്ടില്ലെങ്കിൽ എന്നേ ഒന്ന് അക്കര എത്തിച്ചു തരുവോ.."
"ങാ നിങ്ങള് വന്ന നേരം എന്തായാലും നന്നായ്.
അക്കരയ്ക്ക് പോകാൻ ഒരാൾ കൂടി യുണ്ട്.
അഞ്ച് മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ഞാൻ ഇയാളെയും കൊണ്ട് അക്കരയ്ക്ക് പോയേനെ."
ലോപ്പസ്, കരുണനെ നോക്കികൊണ്ട് പറഞ്ഞു.
"നാരായണേട്ടന്റെ മോളാ..
അമ്പിളി..
ഇവള് മെഡിക്കൽ മിഷനിൽ നഴ്സിംഗ് പഠിയ്ക്കുവാ. അല്ലേ മോളെ.."
കരുണൻ അവിടെ നിന്നു കൊണ്ട് തല പുറത്തേയ്ക്ക് ചെരിച്ച് അമ്പിളിയെ നോക്കി.
ഇവൾക്ക് പത്തോ പതിനൊന്നോ വയസുള്ളപ്പോഴാണ് താൻ ഇവിടെ നിന്നും പോന്നത്.
അമ്പിളി വെളിച്ചം കരുണന്റെ മുഖത്തേയ്ക്ക് അടിച്ചതും അവനെ കണ്ട് അവൾനടുങ്ങിപ്പോയി.
അമ്പിളി പിന്നോട്ട് മാറി കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചു.
"എന്താടീ."
അമ്പിളിയുടെ കൈ വിറയ്ക്കുന്നത് കണ്ട് റോസ് മേരി തിരക്കി.
"അയാൾ..
അയാൾ ജയിലിൽ നിന്നു വരുവാ. ഒരു കൊലപാതക കേസിലെ പ്രതിയാ അയാൾ.
എനിയ്ക്കെങ്ങും വയ്യ അയാളുടെ കൂടെ അക്കരയ്ക്ക് പോകാൻ."
അമ്പിളി കൂട്ടുകാരിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു
"പോകാം..
ചെന്ന് വള്ള ത്തിലോട്ട് കേറിയ്‌ക്കോ മോളെ.."
ലോപ്പസ് പുറത്തേയ്ക്ക് ഇറങ്ങിയിട്ടും അമ്പിളി നിന്നിടത്ത് നിന്ന് അനങ്ങിയില്ല.
"എന്താ. വരുന്നില്ലേ.."
അയാൾ അമ്പിളിയോട് ചോദിച്ചപ്പോൾ കരുണൻ മാടത്തിൽ നിന്ന് പുറത്തിറങ്ങി.
"രാത്രിയല്ലേ ചേട്ടാ. അവിടെ ചെന്നിറങ്ങിയാലും ഇവൾ ഒറ്റയ്ക്ക്വേണ്ടേ വീട് വരെ പോകാൻ.
അതുകൊണ്ട് ഇവൾക്ക് പേടിയാണെന്ന്. ഞങ്ങൾ തിരികെ പോവാ."
റോസ് മേരിയാണ് അയാൾക്ക് മറുപടി കൊടുത്തത്.
"എങ്കിൽ അത് നേരത്തെ ആയിക്കൂടാരുന്നോ കുഞ്ഞുങ്ങളേ. ഈ രാത്രി വണ്ടിയോടിച്ചു ഇവിടെ വരെ വന്നിട്ട് വേണോ മടങ്ങി പോകാൻ."
മുമ്പോട്ട് നടന്ന കരുണൻ പെട്ടന്ന് അവിടെ തിരിഞ്ഞു നിന്നു.
"രാത്രിയെയും ഇരുട്ടിനേയും ഒന്നുമല്ല ലോപ്പസേട്ടാ അവർക്ക് പേടി.
അവർക്ക് പേടി എന്നെയാ.
കരുണനെ..
ഒരു കൊല ചെയ്തു കയ്യറപ്പ് തീർന്നവനല്ലേ ഞാൻ..
കല്ലാറിന് മദ്ധ്യേ വച്ചു വീണ്ടും ഒരു കൊല കൂടി ചെയ്യാൻ തുനിഞ്ഞാലോ...
നിർബന്ധിയ്ക്കണ്ട.
അവർ വരില്ല."
കരുണൻ നടന്ന് ചെന്ന് വള്ളത്തിന്റെകെട്ട് അഴിയ്ക്കാൻ തുടങ്ങി.
"വരുന്നെങ്കിൽ വരാം.
ഈ വള്ളത്തിൽ വച്ച് നിന്നെ ആരും ഉപദ്രവിയ്ക്കാതെ എന്നെക്കാൾ കരുതലോടെ അവൻ നോക്കും.
ഒരു നരക പിശാച് വാഴുന്ന നരകത്തിലോട്ട് പോകാനുള്ളതിൽ കൂടുതലൊന്നും പേടി ഏതായാലും കരുണന്റെ കൂടെ ഒരു വള്ളത്തിൽ യാത്ര ചെയ്യുമ്പോ വേണ്ട..
പിന്നെ അവിടെ ചെന്നിറങ്ങിയാലുള്ള കാര്യം എനിയ്ക്ക് ഉറപ്പ്തരാൻ പറ്റില്ല...
ഞങ്ങടെ കൂടെ വരാൻ ധൈര്യം പോരെങ്കിൽ സമയം കളയാതെ തിരിച്ചു പോകാൻ നോക്ക്."
ലോപ്പസ് അവരുടെ മുമ്പിൽ നിന്ന് നടന്ന് കടത്തു വള്ളം കിടക്കുന്നിടത്തേയ്ക്ക് പോന്നു.
(തുടരും)
#📔 കഥ
79 likes
8 comments • 19 shares