നോവൽ
215 Posts • 3M views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _35 ✍️ രചന - Aniprasad. ലോപ്പസ് പെട്ടന്ന് കയ്യെത്തി താൻ കത്തിച്ചു വച്ചിരുന്ന മെഴുകുതിരി എടുത്ത്‌ കാറ്റിൽ കെട്ടു പോകാതിരിയ്ക്കാനായി ഒരു കൈ മറയാക്കി പിടിച്ചു കൊണ്ട് മുമ്പിൽ നിൽക്കുന്ന ആളിന്റെ മുഖത്തേയ്ക്ക് വെളിച്ചം തിരിച്ചു. "ക.. രുണൻ.." അയാളുടെ വരണ്ട ചുണ്ടുകൾ പിറുപിറുത്തു. ഒരുകാലത്ത്‌ ജോലിയില്ലാത്ത നേരങ്ങളിൽ തനിയ്ക്ക് സഹായിയായി കടത്തിറക്കാറുണ്ടായിരുന്നത് ഇവനായിരുന്നു. അന്നൊക്കെ ഒരു കല്യാണത്തിനോ, അടിയന്തിര വീട്ടിൽ പോവാനോ, ആരുടെയെങ്കിലും കുഞ്ഞുങ്ങളുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ പോകാനോ മറ്റോ ഉണ്ടെങ്കിൽ ഒരു ദിവസം നേരത്തെ അവനോടൊന്നു സൂചിപ്പിയ്ക്കയെ വേണ്ടൂ.. അങ്ങനെ ആൾക്കാരെ അക്കരയിക്കരെ കടത്തുന്ന ഏതോ വേളയിലാണ് അവൻ ജോസപ്പേട്ടന്റെ മകൾ ജീനയുമായി അടുക്കുന്നതും, പ്രശ്നങ്ങളുടെ തുടക്കവും. ആരോരുമില്ലാത്ത കരുണന് തന്റെ മകളെ മിന്നു കെട്ടി കൊടുക്കാൻ ജോസപ്പേട്ടനോ അയാളുടെ ഭാര്യയോ തയ്യാറാകാത്ത സാഹചര്യത്തിൽ കരുണൻ ഒരു നാൾ സ്നേഹിച്ച പെണ്ണിനേയും കൂട്ടി കൊടുവത്തൂർ നിന്നും എന്നെന്നേക്കുമായി നാട് വിട്ട് പോയി. അതിനുഗോപിയാശാനും, ആ ഗൗരിപ്പെണ്ണും കേട്ട പഴി ചില്ലറയല്ല. അനാഥനായ കരുണന് ഇവിടെ ജീവിയ്ക്കാൻ ഒരു സാഹചര്യം ഒരുക്കി കൊടുത്തു എന്നായിരുന്നു ഗോപിയാശാന് അവർ നൽകിയ കുറ്റചാർത്ത്‌. കുളമുടിയിലോ, ആറ്റുവാശ്ശേരിയിലോ മറ്റോ അവർ സുഖമായി ജീവിയ്ക്കുന്നുണ്ടെന്ന് ഇടയ്ക്കാരോ പറഞ്ഞതായി ഓർക്കുന്നു.. പിന്നെ കേൾക്കുന്നത് ജീനയുടെ മരണവാർത്തയാണ്... അതും ക്രൂരമായി തന്റെ ഭാര്യയെ കരുണൻ കൊലപ്പെടുത്തിയെന്ന വാർത്ത... അന്ന് ആ സംഭവം കൊടുവത്തൂർ അഴിച്ചു വിട്ട കാറ്റ് ചെറുതൊന്നും ആയിരുന്നില്ല. കരുണന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് കടന്നുവന്നതിനെ തുടർന്നുള്ള തർക്കവും, വഴക്കുമാണ് ആ ക്രൂര കൃത്യത്തിൽ അവനെ എത്തിച്ചതെന്നും, അവന്റെ ജീവിതത്തിലേക്ക് വന്ന പെണ്ണ് ഗൗരിയാണെന്നും, അവൻ ഗോപിയാശാന്റെ വീട്ടിൽ നിക്കുമ്പോ തന്നെ ഗൗരിയുമായി പ്രണയത്തിൽ ആയിരുന്നെന്നും ഒക്കെയുള്ള നൂറ്‌ നൂറ്‌ കഥകൾക്ക് വളം വച്ചു കൊടുക്കും പോലുള്ള ഒരു പ്രവൃത്തിയായിരുന്നു ജീനയുടെ കുഞ്ഞിനെ ഏറ്റെടുത്ത്‌ കൊണ്ട് വന്നതിലൂടെ ഗൗരി ചെയ്തു വച്ചതും. പോസ്റ്റ്‌ മോർട്ടം നടത്തി മകളുടെ മൃതദേഹം ഏറ്റെടുക്കുന്നതിനപ്പുറം കരുണന്റെ കുഞ്ഞ് എന്നകടുത്ത വിരോധത്തിന് അടിപ്പെട്ടു ജോസപ്പേട്ടനോ, റെയ്ച്ചലോ ആ കുഞ്ഞിനോട് ഒരിറ്റ് കരുണയും കാണിയ്ക്കാൻ തയ്യാറായില്ല. ഗോപിയാശാന്റെ പോലും എതിർപ്പിനെ വകവെയ്ക്കാതെയാണ് ഗൗരി ആ പിഞ്ചു കുഞ്ഞിനേയും കൂട്ടി കടത്ത്‌ കടന്ന് ഇവിടെയ്ക്ക് വന്നത്. അന്ന് അവളുടെ മുഖത്തആ വിവേചിച്ചറിയാൻ പറ്റാത്ത ഭാവം ഇപ്പോഴും തന്റെ കണ്മുമ്പിൽ ഉണ്ടെന്ന് ലോപ്പസിന് തോന്നി.. നിസ്സഹായതയോ.. നിശ്ചയ ദാർഢ്യമോ.. അതോ ജീവിതത്തോട് താൻ പടവെട്ടി തോറ്റു പോകുമോ എന്ന ഭയമോ... രണ്ടായാലും അവൾക്ക് സധൈര്യം കുറച്ച് മനുഷ്യരോട് പോരാടേണ്ടി വന്നു. അപ്പോഴൊക്കെയും അവളുടെ മനസിൽ ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നിരിയ്ക്കൂ.. താനാണ് ശരിയെന്ന് തെളിയിച്ചു തരണമേ കാലമേ എന്ന്. അവളുടെ ആ പ്രാർത്ഥനയ്ക്കുള്ള മറുപടിയാകാം തന്റെ മുൻപിൽ വന്നു നിൽക്കുന്ന ഈ മനുഷ്യൻ., ജീനയെയും കൂട്ടി കൊടുവത്തൂർ വിട്ടു പോയ ശേഷം കരുണൻ ആദ്യമായ് വരികയാണ് ഈ മണ്ണിലേക്ക്.അവനെ അവനാക്കി മാറ്റിയ മണ്ണ്.. അവന്റെ ജീവന്റെ, രക്തത്തിന്റെ ബാക്കിവന്ന ജീവിതത്തിന്റെ തുടിപ്പുകൾ തേടി.. ഒരു നൂറ്‌ ഓർമ്മകൾ നൊടിയിട കൊണ്ട് ആ കടത്ത്‌ കാരന്റെ മനസിലൂടെ ഓടി പോയി. കരുണന്റെ രൂപം തൊട്ടടുത്ത്‌ കണ്ട് ലോപ്പസിന്റെ കയ്യിലിരുന്ന മെഴുകുതിരി വിറച്ചു. "മോനേ... നീ എന്നാടാ.. അതും ഒരറിയിപ്പും ഇല്ലാതെ..." ആഹ്ലാദ തള്ളിച്ചയിൽ അയാൾക്ക് അവനോട് എന്ത് ചോദിയ്ക്കണമെന്ന് പോലും അറിയാൻ കഴിഞ്ഞില്ല. "ഞാൻ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ലോപ്പസേട്ടാ.. അടുത്തിടെ എന്നെങ്കിലും ഒരുനാൾ... ഗൗരി പറഞ്ഞിട്ടുണ്ടാകുമല്ലോ അത്.." കരുണന്റെ ഒച്ച കുറെ അടഞ്ഞു പോയത് പോലെ അയാൾക്ക് തോന്നി. അന്നത്തെ ആ തണ്ടും തടിയും, കൊമ്പനാനയെ പിടിച്ചു കെട്ടാനുള്ള ഉശിരിന്റെതലയെടുപ്പുമെല്ലാo എവിടെയോ നഷ്ടപ്പെട്ടു പോയിരിയ്ക്കുന്നു. കാലം ശരീരത്തെ മാത്രമല്ല ചിലപ്പോൾ അവന്റെ മനസിനെയും ഇടിച്ചു കളഞ്ഞിട്ടുണ്ടാവാം. "നീയിരിയ്ക്ക്... ഇന്നിവിടെ കൂടാം. എനിയ്ക്കൊപ്പം... എത്ര നാളായെടാ നീയെന്റെ അടുത്തൊന്നിരുന്നിട്ട്.. നിനക്ക് ഞാനൊരു ചെറുതൊഴിച്ചു തരട്ടേടാ... ഈ തണുപ്പങ്ങു മാറി കിട്ടും." ലോപ്പസ് കയ്യിലിരുന്ന മെഴുകുതിരി തടി കഷണത്തിലേക്ക് കുത്തി നിർത്തിയതും കരുണൻ തടഞ്ഞു. "എനിയ്ക്കൊഴിയ്ക്കണ്ട ലോപ്പസേട്ടാ... എനിയ്ക്കൊന്നു അക്കരെ പോകണം." കരുണൻ പറഞ്ഞു. "ഈ രാത്രിയിലോ.. മഴ പെയ്യുന്നുണ്ടല്ലോ.. കാറ്റും ഉണ്ട്.." "അതൊന്നും സാരമില്ല ലോപ്പസേട്ടാ. ലോപ്പസേട്ടൻ വള്ളത്തിൽ ഇരുന്നോണ്ടാൽ മതി... ഞാൻ കുത്തി വിട്ടോളാം." "നീയെന്തെങ്കിലും കഴിച്ചാരുന്നോ മോനേ... ഇവിടിപ്പോ എന്താ.." അയാൾ അങ്ങുമിങ്ങും നോക്കിയിട്ട് ടാർപ്പാളിൻ കുത്തി നിർത്തിയ കമ്പിൽ തൂക്കിയിട്ടിരുന്ന കിറ്റ് കയ്യിലെടുത്തു. "പൊറോട്ടയാടാ.. വൈകിട്ട് ഞാൻ പുല്ലാമല കവലയിൽ നിന്ന് വാങ്ങിച്ചതാ. രാത്രി ഇത് രണ്ടെണ്ണം അടിയ്ക്കും, രണ്ട് പൊറോട്ടയും തിന്നും.. പിന്നഒരൊറ്റ ഒറക്കമാ.." അയാൾ കവറിനുള്ളിൽ കയ്യിട്ട് പാർസൽ എടുത്തപ്പോൾ കരുണൻ തടഞ്ഞു. "വേണ്ട ലോപ്പസേട്ടാ. ഞാൻ വൈകിട്ട് വിശന്നപ്പോ കഴിച്ചാരുന്നു..." "അത് വൈകിട്ട് അല്ലേടാ... സമയമിപ്പോൾ എത്ര ആയീന്നാ നിന്റെ വിചാരം. മണി ഒമ്പത് കഴിഞ്ഞു.. നീ അക്കരെ ചെന്നാൽ അവിടെ എന്ത് കിട്ടും..." "ഞാൻ തിന്നാനും കുടിയ്ക്കാനും ഒന്നുമല്ല പോകുന്നത്... എനിയ്ക്കെന്റെ മോളെ ഒന്ന് കാണണം... അവളവിടെയും, ഞാനവളുടെ കയ്യെത്തും ദൂരത്തും നിക്കുമ്പോ എനിയ്ക്കെങ്ങിനെ ഇതു കഴിയ്ക്കാൻ പറ്റും ലോപ്പസേട്ടാ." എടുത്തത് പോലെ തന്നെ അയാൾ ആ പൊതി അടച്ചു കിറ്റിനുള്ളിൽ വച്ച ശേഷംഅതേ ഇടത്ത്‌ തന്നെ തൂക്കിയിട്ടു. "രാത്രിയിൽ നീ അവിടെ എത്തിയാൽ ഈ മഴയത്ത്‌ എവിടെപോയിരുന്നു നേരം വെളുപ്പിയ്ക്കും മോനേ.. അതാ നിന്നോട് ഞാൻ പറഞ്ഞത് രാവിലെ പോയാൽ മതിയെന്ന്." "അവിടെ ഗോപിയാശാൻ ഉറങ്ങി കാണില്ലെങ്കിൽ ഞാൻ മോളെ ഒന്ന് കണ്ടിട്ട് സ്കൂളിലേക്ക് പൊയ്ക്കോളാം ലോപ്പസേട്ടാ. പണ്ടും അവിടായിരുന്നല്ലോ എന്റെ അന്തിയുറക്കം." "സ്കൂളിലോ..." ലോപ്പസ് അമ്പരന്ന് ചോദിച്ചു. "അവിടെങ്ങോ വച്ചാ, കഴിഞ്ഞ മഴക്കാലത്ത്‌ ആറ്റിലൂടെ ഒഴുകി വന്ന് കരയ്ക്കടിഞ്ഞ ആ കാലൻ ഗോപിയാശാന്റെ വീട്ടിലെ ചെക്കനെ കൊന്നതെന്നൊരു ശ്രുതിയുണ്ടേ കരുണാ.. അത് കൊണ്ട് രാത്രിയിൽ അങ്ങോട്ട് പോകുമ്പോ സൂക്ഷിയ്ക്കണം." "ആര് ഒഴുകി വന്നു ലോപ്പസേട്ടാ.. ഗോപിയാശാന്റെ വീട്ടിൽ നിൽക്കുന്ന മണിയനെ ആണോ ലോപ്പസേട്ടൻ ഉദേശിച്ചത്.. ഇവിടുത്തെ വിശേഷം പറയുമ്പോ മോള് പറയാറുണ്ടായിരുന്നു അവന്റെ കാര്യം.." "കഷ്ട്ടമായിപോയെന്ന് പറഞ്ഞാൽ മതിയല്ലോ.. ഒരു മഴക്കാലവും, ഇടി വെട്ടി പെയ്ത പ്രളയവും ആ നാട്ടുകാർക്ക് സമ്മാനിച്ച ദുരന്തമാ ഈ എസ്തപ്പാൻ എന്ന നരകപ്പിശാച്... അവനെ കൊണ്ട് കുറച്ച് മനുഷ്യരല്ല, ആ നാട് മുഴുവൻ പൊറുതി മുട്ടിയിരിയ്ക്കയാ കരുണാ.." എസ്തപ്പാൻ വന്നടിഞ്ഞതും, അവന്റെ താനറിഞ്ഞിട്ടുള്ള ദുഷ് ചെയ്തികളുമെല്ലാം ലോപ്പസ് കരുണനെ അറിയിച്ചു. "ഒരു രണ്ടാഴ്ച.. ഈ അടുത്ത കാലത്ത്‌ ആ രണ്ടാഴ്ചയാ അവിടുള്ള മനുഷ്യർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടുള്ളത്. അവരെല്ലാം കരുതിയത് റോബിച്ചനും സംഘവും അവനെ ഒത്തു ചേർന്ന് ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ പറ്റാതെ അവൻ നാട് വിട്ടു പൊയ്ക്കളഞ്ഞെന്നാ. പക്‌ഷേ ഏതോ മടയിൽ ഒളിച്ചിരുന്നു അവൻ അവർക്കെതിരെ കരു നീക്കം നടത്തിക്കൊണ്ടിരിയ്ക്കയാണെന്ന് ആ പാവം മനുഷ്യർ സ്വപ്നത്തിൽ പോലും ഓർത്തില്ല.. കുറുനരിയെ ക്കാൾ കൗശലക്കാരനാ അവൻ... തിരിച്ചു വന്ന അവന്റെ ആദ്യത്തെ ഇരയായിരുന്നു മണിയനെന്നാ അവരെല്ലാവരും വിശ്വസിച്ചിരിയ്ക്കുന്നത്... ആ ചെക്കനെ അപായപ്പെടുത്തി ബോധം കെടുത്തിയിട്ട് വെള്ളത്തിൽ കൊണ്ടിട്ട് ചവിട്ടി താഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.. ഇനിയുമുണ്ട് അവന്റെ ഇരകൾ ആ നാട്ടിൽ.. ഗൗരിയുൾപ്പെടെ.. അവൻ ഇരയാക്കപ്പെട്ട ഓരോ മനുഷ്യരെയുംപേരെണ്ണി വെല്ലുവിളിച്ചിട്ടുണ്ട്..." ലോപ്പസ് വിശദമാക്കി. "ഗൗരി പക്‌ഷേ, ജയിലിൽ എന്നേ കാണാൻ വരുമ്പോ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ ലോപ്പസേട്ടാ." "നിന്നോട് പറഞ്ഞിട്ട് എന്താ മോനേ കാര്യം. ചിലപ്പോൾ അവൾക്ക് തോന്നിയിട്ടുണ്ടാകും നിന്റെ മനസിന്റെ ശാന്തി കളയാൻ മാത്രമേ അക്കാര്യം നിന്നെ അറിയിച്ചാൽ നിനക്കുപകരിയ്ക്കൂ എന്ന്.. നിന്റെ മകൾ ജീവിയ്ക്കുന്ന വീടല്ലേ അത്. നീ അതൊക്കെ അറിഞ്ഞാൽ നിന്റെ ഓർമയിൽ പിന്നെ അതു മാത്രമെല്ലാ ഉണ്ടാകൂ. വെറുതെ സംസാരിച്ചിരുന്നു നേരം കളയേണ്ട. നിനക്ക് അക്കരയ്ക്ക് പോകണമെങ്കിൽ ഞാൻ കടത്ത്‌ കടത്തി വിടാം. രാത്രിയാ. സൂക്ഷിച്ചൊണേ നീ.." ലോപ്പസ് മദ്യ കുപ്പിയും, വെള്ളത്തിന്റെ കുപ്പിയും അടച്ചു വച്ചിട്ട് മഴക്കോട്ട് എടുത്തു ധരിയ്ക്കാൻ തുടങ്ങവേ പുല്ലാമല കവലയിൽ നിന്ന് കടവത്തേയ്ക്ക് വരുന്ന മൺപാതയിൽ ഒരു ആക്ടിവ വന്നു നിൽക്കുന്ന ഒച്ച കേട്ടു. അതിൽ നിന്നിറങ്ങി ആരോ കടവത്തേയ്ക്ക് വന്നിട്ട് വള്ളം അവിടെ കിടപ്പുണ്ടോ എന്ന് നോക്കിയ ശേഷം ലോപ്പസേട്ടന്റെ മാടത്തിനു നേർക്ക് നടന്നു വരുന്നത് കണ്ടപ്പോൾ കരുണൻ അതിനുള്ളിൽ ഒരു വശത്തേയ്ക്ക് ഒതുങ്ങി നിന്നു. രണ്ട് പെൺകുട്ടികളാണ് ചെറുമഴയിലൂടെ, മഴത്തുള്ളികൾ തലയിലേക്ക് വീഴാതിരിയ്ക്കാൻ കൈകൾ മറയാക്കി വച്ചു കൊണ്ട് അവിടേയ്ക്ക് ഓടി വന്നത്. ലോപ്പസേട്ടൻ വാതിൽക്കലേക്ക് വന്നു നിന്ന് അവരെ നോക്കി. "ഞാനാ ചേട്ടാ.." മുമ്പിൽ നിന്ന പെൺകുട്ടി തന്റെ കയ്യിലിരുന്ന മൊബൈലിന്റെ ടോർച്ച് വെളിച്ചം സ്വന്തം മുഖത്തേയ്ക്ക് വീഴ്ത്തി. "അമ്പിളിക്കൊ ച്ചല്ലേ.. ഇതെന്താ പതിവില്ലാതെ ഈ നേരത്ത്‌.. എല്ലാ ശനിയാഴ്ചയും വരുമ്പോ നേരത്തെ വരുന്നതല്ലേ.. ഈ നേരത്തൊരു യാത്ര പതിവുള്ളതല്ലല്ലോ." അയാൾ പിന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കിയെങ്കിലും അവളുടെ മുഖം ഇരുട്ടിൽ മറഞ്ഞു നിൽക്കയായിരുന്നു. "ഞങ്ങടെ ബൈക്ക് വഴിയിൽ വച്ചു കേടായി ചേട്ടാ. ഒരു വർക്ക് ഷോപ്പിൽ കേറ്റി പണിയിച്ചിട്ടിറക്കിയപ്പോൾ നേരം വൈകിപ്പോയി. ഇവിടെ വന്ന് നോക്കിയിട്ട് ചേട്ടനില്ലെങ്കിൽ മടങ്ങി പോകാമെന്ന് കരുതിയാ ഞങ്ങൾ വന്നത്. ചേട്ടന് ബുദ്ധിമുട്ടില്ലെങ്കിൽ എന്നേ ഒന്ന് അക്കര എത്തിച്ചു തരുവോ.." "ങാ നിങ്ങള് വന്ന നേരം എന്തായാലും നന്നായ്. അക്കരയ്ക്ക് പോകാൻ ഒരാൾ കൂടി യുണ്ട്. അഞ്ച് മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ഞാൻ ഇയാളെയും കൊണ്ട് അക്കരയ്ക്ക് പോയേനെ." ലോപ്പസ്, കരുണനെ നോക്കികൊണ്ട് പറഞ്ഞു. "നാരായണേട്ടന്റെ മോളാ.. അമ്പിളി.. ഇവള് മെഡിക്കൽ മിഷനിൽ നഴ്സിംഗ് പഠിയ്ക്കുവാ. അല്ലേ മോളെ.." കരുണൻ അവിടെ നിന്നു കൊണ്ട് തല പുറത്തേയ്ക്ക് ചെരിച്ച് അമ്പിളിയെ നോക്കി. ഇവൾക്ക് പത്തോ പതിനൊന്നോ വയസുള്ളപ്പോഴാണ് താൻ ഇവിടെ നിന്നും പോന്നത്. അമ്പിളി വെളിച്ചം കരുണന്റെ മുഖത്തേയ്ക്ക് അടിച്ചതും അവനെ കണ്ട് അവൾനടുങ്ങിപ്പോയി. അമ്പിളി പിന്നോട്ട് മാറി കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചു. "എന്താടീ." അമ്പിളിയുടെ കൈ വിറയ്ക്കുന്നത് കണ്ട് റോസ് മേരി തിരക്കി. "അയാൾ.. അയാൾ ജയിലിൽ നിന്നു വരുവാ. ഒരു കൊലപാതക കേസിലെ പ്രതിയാ അയാൾ. എനിയ്ക്കെങ്ങും വയ്യ അയാളുടെ കൂടെ അക്കരയ്ക്ക് പോകാൻ." അമ്പിളി കൂട്ടുകാരിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു "പോകാം.. ചെന്ന് വള്ള ത്തിലോട്ട് കേറിയ്‌ക്കോ മോളെ.." ലോപ്പസ് പുറത്തേയ്ക്ക് ഇറങ്ങിയിട്ടും അമ്പിളി നിന്നിടത്ത്‌ നിന്ന് അനങ്ങിയില്ല. "എന്താ. വരുന്നില്ലേ.." അയാൾ അമ്പിളിയോട് ചോദിച്ചപ്പോൾ കരുണൻ മാടത്തിൽ നിന്ന് പുറത്തിറങ്ങി. "രാത്രിയല്ലേ ചേട്ടാ. അവിടെ ചെന്നിറങ്ങിയാലും ഇവൾ ഒറ്റയ്ക്ക്വേണ്ടേ വീട് വരെ പോകാൻ. അതുകൊണ്ട് ഇവൾക്ക് പേടിയാണെന്ന്. ഞങ്ങൾ തിരികെ പോവാ." റോസ് മേരിയാണ് അയാൾക്ക് മറുപടി കൊടുത്തത്. "എങ്കിൽ അത് നേരത്തെ ആയിക്കൂടാരുന്നോ കുഞ്ഞുങ്ങളേ. ഈ രാത്രി വണ്ടിയോടിച്ചു ഇവിടെ വരെ വന്നിട്ട് വേണോ മടങ്ങി പോകാൻ." മുമ്പോട്ട് നടന്ന കരുണൻ പെട്ടന്ന് അവിടെ തിരിഞ്ഞു നിന്നു. "രാത്രിയെയും ഇരുട്ടിനേയും ഒന്നുമല്ല ലോപ്പസേട്ടാ അവർക്ക് പേടി. അവർക്ക് പേടി എന്നെയാ. കരുണനെ.. ഒരു കൊല ചെയ്തു കയ്യറപ്പ് തീർന്നവനല്ലേ ഞാൻ.. കല്ലാറിന് മദ്ധ്യേ വച്ചു വീണ്ടും ഒരു കൊല കൂടി ചെയ്യാൻ തുനിഞ്ഞാലോ... നിർബന്ധിയ്ക്കണ്ട. അവർ വരില്ല." കരുണൻ നടന്ന് ചെന്ന് വള്ളത്തിന്റെകെട്ട് അഴിയ്ക്കാൻ തുടങ്ങി. "വരുന്നെങ്കിൽ വരാം. ഈ വള്ളത്തിൽ വച്ച് നിന്നെ ആരും ഉപദ്രവിയ്ക്കാതെ എന്നെക്കാൾ കരുതലോടെ അവൻ നോക്കും. ഒരു നരക പിശാച് വാഴുന്ന നരകത്തിലോട്ട് പോകാനുള്ളതിൽ കൂടുതലൊന്നും പേടി ഏതായാലും കരുണന്റെ കൂടെ ഒരു വള്ളത്തിൽ യാത്ര ചെയ്യുമ്പോ വേണ്ട.. പിന്നെ അവിടെ ചെന്നിറങ്ങിയാലുള്ള കാര്യം എനിയ്ക്ക് ഉറപ്പ്തരാൻ പറ്റില്ല... ഞങ്ങടെ കൂടെ വരാൻ ധൈര്യം പോരെങ്കിൽ സമയം കളയാതെ തിരിച്ചു പോകാൻ നോക്ക്." ലോപ്പസ് അവരുടെ മുമ്പിൽ നിന്ന് നടന്ന് കടത്തു വള്ളം കിടക്കുന്നിടത്തേയ്ക്ക് പോന്നു. (തുടരും) #📔 കഥ
79 likes
8 comments 19 shares
Sridev
106K views
ജീവിതം നമ്മെ അദ്ഭുതപെടുത്തുന്നത് ചില മനുഷ്യരുടെ കടന്നു വരവിലൂടെയാണ്. #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ .. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ
1815 likes
526 shares
#📙 നോവൽ - മുറ ചെറുക്കൻ...... 🔻 ഭാഗം _49 ✍️രചന -Aysha akbar ബട്ട്‌.....ഇവിടെ നിന്നെങ്ങനെ അവളെ കൊണ്ട് പോകും മമ്മാ.... ഇട്സ് ഇമ്പോസ്സിബിൾ...... ഋതിന്നത് പറയുമ്പോൾ ഗായത്രിയും ആലോചനയിലായിരുന്നു....... എന്തായാലും നിന്റെ പപ്പ ഇവിടെ നിന്ന് ഫ്ലൈറ്റ് കയറട്ടെ.... എന്നിട്ട് നോക്കാം നമുക്ക്.... ഞാനെന്തായാലും വീട്ടിലേക്ക് ചെല്ലട്ടെ..... നീ ഇവിടെ തന്നെ വേണം... ഗായത്രി അതും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഋതിനങ്ങനെ നിന്നു...... അപ്പോഴും അകത്തൊരുവൾ ചുറ്റും നടക്കുന്നതൊന്നുമറിയാതെ കണ്ണുകളടച്ചു കിടപ്പായിരുന്നു........ ഋതിൻ അവളെയൊന്ന് നോക്കി..... ജീവിതത്തിലാധ്യമായാണ്‌ അവളെ നോക്കുമ്പോൾ ഉള്ളിലൊരു കരുണ നിറയുന്നതെന്നവന് തോന്നി...... ചെറുപ്പം തൊട്ടേ അവളെന്നത് എല്ലാവർക്കും വഴക്ക് പറയാനുള്ള ഒരു കളിപ്പാട്ടമായിരുന്നു...... ആദ്യമൊക്കെ ചേച്ചിയെന്ന് പറഞ്ഞാൽ തനിക്കും വലിയ കാര്യമായിരുന്നു..... എന്നാൽ വളരും തോറും അവൾക്ക് കിട്ടാത്ത പരിഗണനയും സ്നേഹവും സ്വാതന്ത്ര്യവുമെല്ലാം തനിക്ക് കിട്ടിയത് കൊണ്ടാവും താനെന്തോ വലിയൊരു സംഭവമാണെന്ന് സ്വയം മനസ്സ് ധരിച്ചു തുടങ്ങിയത്....... തന്റെ വിജയങ്ങളും അവളുടെ പരാജയങ്ങളും ഒരേ തുലാസ്സിൽ തൂക്കി പപ്പാ അവളെ വഴക്ക് പറയുമ്പോൾ ആ ചിന്ത മനസ്സിൽ ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചതാവാം....... അവളെ കുറിച് ഒരു തവണ പോലും ചിന്തിച്ചിട്ടില്ല..... തങ്ങൾ മൂന്ന് പേരിൽ നിന്നും ഒത്തിരി വ്യത്യസ്ത യായിരുന്നവൾ.... പാടേ ഒതുങ്ങി നിൽക്കുന്നോരുത്തി.... ആരെന്തു പറഞ്ഞാലും കേട്ട് നിൽക്കുന്ന അവളെ ചൊടിപ്പിക്കുക എന്നത് എന്റെ ഇഷ്ട വിനോദമായി മാറിയിരുന്നു...... എന്നാൽ ജീവിതത്തിലാദ്യമായി അവൾ അവളുടെ ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുന്നു.... ഇത് വരെ കളിപ്പാവയാക്കിയവളെ ഇനിയതിന് കിട്ടില്ലെന്നറിയുമ്പോഴുള്ള പപ്പയുടെ ക്രൂരതയാണ് ഇന്ന് തന്നെ ഭയപ്പെടുത്തിയത്..... പപ്പ അവളെ വഴക്ക് പറഞ്ഞും അവഗണിച്ചു സ്വയം തോൽവിയെന്ന് പറഞ്ഞുമാണ് ചൊല്പടിക്ക് നിർത്തിയതെങ്കിൽ തന്നെ പുകഴ്ത്തിയും പ്രശംസിച്ചുമാണെന്ന് അവന് തോന്നി..... ഏറെ പുകഴ്ത്തലോട് കൂടി പപ്പാ പപ്പയുടെ ഇഷ്ടങ്ങൾ തന്റെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു....... എം ബി ബി എസ് തനിക്കൊട്ടും ഇഷ്ടമായിരുന്നില്ല...... പുതിയ ടെക്നോളജി യുടെ പിറകെ പോകാനായിരുന്നു തനിക്കിഷ്ട്ടം..... എന്നാൽ ഇഷാനിക്ക് കിട്ടാത്തത് നീ നേടിയെടുക്കണം അവളെ പോലെയാവാതെ നീ മിടുക്കനാണ്.... അങ്ങനെയുള്ള വാക്കുകൾക്ക് കൊണ്ട് പപ്പാ തന്നെ നിർബന്ധ പൂർവ്വം നീറ്റ് എഴുതിപ്പിക്കുകയായിരുന്നു...... അന്നൊരു പക്ഷെ താൻ നോ എന്ന് പറഞ്ഞിരുന്നേങ്കിൽ തന്റെ അവസ്ഥയും ഇത് പോലെയൊക്കെ തന്നെയാവുമായിരുന്നു..... മനസ്സിലാക്കാൻ ഏറെ വൈകി പ്പോയി...... അവന് നെഞ്ചിലെന്തോ വല്ലാത്തൊരു ഭാരം തോന്നി........ ആദ്യമായി അവൻ അവളെ കുറിച്ചോർത്തു.... നീറ്റലുള്ള അവളുടെ മുറിവുകളെ കുറിച്ചോർത്തു..... തല്ലു കൊണ്ട് കിടക്കുന്നവളുടെ നിസ്സഹായത യോർത്തു.... അതിനു കാരണക്കാരനായവനോട് വല്ലാത്തൊരു അമർഷം തോന്നിയിരുന്നവന്.... കുറച്ചു മണിക്കൂറുകൾ വീണ്ടും നീങ്ങിയതും ഗായത്രി തിരിച്ചെത്തിയിരുന്നു..... പപ്പ പോയോ.... അവരെ കണ്ടതും അവനത് ചോദിക്കുമ്പോൾ ഗായത്രി അതേയെന്ന അർത്ഥത്തിലൊന്ന് തല കുലുക്കി....... ഞാൻ ഡോക്ടറോടൊന്ന് സംസാരിക്കട്ടെ..... അത്ര മാത്രം പറഞ്ഞു കൊണ്ട് ഗായത്രി ഡോക്ടർ മേനോന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു..... എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ ഒന്നും വ്യക്തമല്ലാത്ത അവസ്ഥയിലായിരുന്നു ഗായത്രി..... അവൾക്ക് വേണ്ടി ഇന്ന് വരെ താനൊന്നും ചെയ്തിട്ടില്ല..... രവിയേട്ടന്റെ സ്വഭാവം എപ്പോഴോ തന്നിലേക്കും പടർന്നിരുന്നു..... രവിയേട്ടൻ എപ്പോഴും അവളെ കുറ്റ പ്പെടുത്തുമ്പോൾ അവളെ കേൾക്കാൻ താനും ശ്രമിച്ചിട്ടില്ല.. രവിയേട്ടന്റെ ഇഷ്ടത്തിന് നിന്നില്ലെങ്കിൽ അദ്ദേഹം അകന്ന് പോയാലോ എന്നൊരു പേടിയും ഉള്ളിലുണ്ടായിരുന്നു.... പക്ഷെ.... ഇത്രയും സംഭവിച്ചിട്ട് കൂടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്ത ഒരമ്മയായി പോകുമെന്നവർക്കറിയാമായിരുന്നു... ഗായത്രി ഒരു നെടു വീർപ്പോടെ അങ്ങനെ നടന്നു....... ഡോക്ടർ....... ആകേ പ്രശ്നമായിട്ടുണ്ട്.... ഇഷാനിയുടെ കണ്ടീഷൻ എങ്ങനെയൊക്കെയോ ലീക്കായിട്ടുണ്ട്...... ഗായത്രി വെപ്രാളത്തോടെ മേനോനോടത് പറയുമ്പോൾ അയാളിലും അതൊരു പതർച്ച നൽകിയിരുന്നു.... എന്നെയിപ്പോ തന്നെ രണ്ട് മൂന്ന് പേര് വിളിച്ചു.... അതിലൊന്ന്.... ഇഷാനിയുടെ ഫ്രണ്ട് ആദമിന്റെ പപ്പ ജോൺ ആയിരുന്നു.... അറിയാലോ ആളിവിടുത്തെ സി ഐ യാണ്...... ഗായത്രി വെപ്രാളം കൈ വിടാതെ അത്‌ പറഞ്ഞു നിർത്തുമ്പോൾ മേനോൻ ശെരിക്കും ഞെട്ടി പോയിരുന്നു..... ബട്ട്‌ ഹൌ....... അയാൾ അവർക്ക് നേരെ ശബ്ദമൊന്ന് കനപ്പിച്ചു..... അറിയില്ല ഡോക്ടർ.....രവിയേട്ടനാണെങ്കിൽ പോകുകയും ചെയ്തില്ലേ..... എനിക്കെന്ത് ചെയ്യണമെന്നറിയില്ല....... ഗായത്രി അതും പറഞ്ഞു ദയനീയമായി അയാളെ നോക്കുമ്പോൾ അയാളുടെ മുഖത്തും ആശങ്ക നിറഞ്ഞു കണ്ടിരുന്നു..... എന്തെങ്കിലും പ്രശ്നമുണ്ടായാൽ അയാളുടെ ഹോസ്പിറ്റലിന്റെ റെപ്പ്യുട്ടേഷനെ അത്‌ ബാധിക്കുമെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.... അതിൽ കൂടുതലൊന്നും ഗായത്രിയും ചിന്തിച്ചിരുന്നില്ല..... അയാളും രവിയേട്ടനെ പോലെ തന്നെയാണ്.... തന്റെ നേട്ടത്തിന് വേണ്ടി എന്തും ചെയ്യും..... അത്‌ പോലെ തനിക്ക് ദോഷം വരുന്നതെല്ലാം ഒഴിവാക്കുമെന്നും ഗായത്രിക്കറിയാമായിരുന്നു...... അപ്പൊ ഇനി ഇവിടെ നിർത്തുന്നത് സേഫ് അല്ല....അവളെ നിങ്ങള് കൊണ്ട് പോകുന്നതാവും നല്ലത്.... മേനോന്നത് പറഞ്ഞതും ഗായത്രിയുടെ ഉള്ളിൽ ആശ്വാസം പടർന്നു.. പക്ഷെ ഡോക്ടർ ഈ കണ്ടിഷനിൽ അവളെ വീട്ടിലേക്ക് കൊണ്ട് പോകുന്നതെങ്ങനെ...... മറ്റേത് ഹോസ്പിറ്റലിൽ പോയാലും അത് പ്രോബ്ലം ആവുകയും ചെയ്യും..... ഗായത്രി അത്‌ ചോദിക്കുമ്പോൾ മേനോന്റെ മനസ്സിലും ആ ചോദ്യം തന്നെയായിരുന്നു..... ഞാൻ... ഞാൻ രവിയെ ഒന്ന് വിളിക്കട്ടെ....... അത്‌ വേണ്ടാ..... മേനോന്നത് പറഞ്ഞു ഫോൺ കയ്യിലെടുക്കുമ്പോൾ പെട്ടെന്ന് ഗായത്രി അത്‌ പറഞ്ഞിരുന്നു...... മേനോൻ തിരിഞ്ഞു കൊണ്ടവരെയൊന്ന് നോക്കി...... അല്ലാ..... രവിയേട്ടൻ സ്ഥലത്തില്ല ല്ലോ.... ഇതൊക്കെ കൂടി അറിഞ്ഞാലും ഇവിടെ തന്നെ നിർത്താനാവും പറയുക........ കാര്യത്തിന്റെ സീരിയസ് നെസ്സൊന്നും ഫോണിലൂടെ പറഞ്ഞാൽ മനസ്സിലാവില്ല ല്ലോ.... ഗായത്രി അത്‌ പറഞ്ഞതും മേനോൻ കയ്യിലെ ഫോൺ ടേബിളിലേക്ക് വേച്ചു..... രവിയുടേ സ്വഭാവം അയാൾക്കും നന്നായി അറിയാമായിരുന്നു.... ഇതെല്ലാം പറഞ്ഞാലും രവി ഇവിടെ തന്നെ കിടത്താൻ ആവശ്യപ്പെടുമെന്ന് മേനോനും തോന്നി...... തൽക്കാലം അവളെ എന്റെ വീട്ടിലേക്ക് മാറ്റണോ.... കുറച്ചു ദൂരയാണ്.... അവിടെയാവുമ്പോൾ ആരും അറിയില്ല...... ഇനിയിപ്പോ എന്ത് ചെയ്യുമെന്നൊരു ചോദ്യത്തോടെ നിൽക്കുന്ന മേനോനോട് ഗായത്രി യത് പറയുമ്പോൾ അയാൾ പ്രതീക്ഷയോടെ അവരെ നോക്കി..... ആകെ ക്കൂടി കുരിശ് തലയിലായല്ലോ എന്ന് കരുതിയുള്ള അയാളുടെ നിൽപ്പിലേക്ക് ഗായത്രിയുടെ വാക്കുകൾ ഒരു ഉന്മേഷം നൽകിയിരുന്നു...... അല്ലാ.... അതാവുമ്പോ അവൾ വിരുന്ന് പോയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞോളാം..... ഗായത്രി അതും കൂടി പറഞ്ഞതും മേനോനും വല്ലാത്ത ആശ്വാസമായിരുന്നു.... ഓക്കെ.... എങ്കി വേഗം കൊണ്ട് പൊയ്ക്കോളൂ..ഇവിടേക്ക് പോലീസ് വരും മുൻപ് തന്നെ.... മേനോൻ അത്‌ പറയുമ്പോൾ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നതിലുള്ള ആശ്വാസത്തിലായിരുന്നു . പിന്നേയ്...... രവിയേട്ടന് അങ്ങോട്ട് പോകുന്നത് ഇഷ്ടമല്ല...... അത്‌ കൊണ്ട്.... ആളിത് അറിയേണ്ട....... അദ്ദേഹം വരുമ്പോഴേക്കും അവളെ ഇവിടെ തന്നെ എത്തിക്കാം...... ഇവിടെ ആയിരുന്നുവന്ന് പറഞ്ഞാൽ മതി...... ഗായത്രി അതും കൂടി പറഞ്ഞതും ആരെങ്കിലും വരും മുൻപ് ഇഷാനിയെ അവിടെ നിന്നൊഴിവാക്കാൻ അയാൾ തിരക്ക് കൂട്ടി.... ഋതു..... നീ പോ.... ഞാൻ വന്നാൽ ശെരിയാവില്ല...അവളെ അങ്ങോട്ട് കൊണ്ട് പോ.... ബാക്കി അവൻ നോക്കിക്കോളും...... ഗായത്രി ഋതിനെ നോക്കിയത് പറയുമ്പോൾ അവൻ സമ്മതമെന്ന വണ്ണം തല കുലുക്കി...... സ്ട്രക്ച്ചറിൽ നിന്നും അവളെ കാറിലേക്ക് കിടത്തുമ്പോഴും അവൾ അബോധാവ സ്ഥയിൽ തന്നെയായിരുന്നു...... മുറിവ് നിറഞ്ഞ അവളുടെ സുന്ദരമായ മുഖം കാണും തോറും ഋതിന് സങ്കടം സഹിക്കാൻ കഴിയുന്നില്ലായിരുന്നു... അവന്റെ കാർ അവിടെ നിന്ന് വേഗത്തിൽ ചലിച്ചു.... ആദ്യമായി അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളെ തഴുകി....... ഇടയ്ക്കിടെ അവളെ താങ്ങി പിടിച്ചു വായിലൂടെ വെള്ളം ഒഴിച്ച് കൊടുത്തു.. അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു പോകുകയാണ്...... തളർച്ച കൊണ്ടോയെന്തോ അവൾക്ക് സംഭവിക്കുന്നതൊന്നും അറിയുന്ന അവസ്ഥയിലായിരുന്നില്ല.... എങ്കിലും കാറ്റിന്റെ ഗതി മാറുന്നതും വയലേലകളിലേ തണുപ്പ് പടരുന്നതുമെല്ലാം അവളുടെ ഉള്ളിൽ ഒരു ചലനം സൃഷ്ടിച്ചത് പോലെ..... ദൂരങ്ങളേറെ താണ്ടി അവരാ പടിപ്പുര കടന്നു മുറ്റത്തെത്തി..... ഋതിൻ കാറിൽ നിന്നിറങ്ങി ഡോർ ആഞ്ഞടച്ചു..... ഇറങ്ങി വാടാ &#&#&& ....... ഋതിന് ദേഷ്യത്തോടെ അലറി വിളിക്കുമ്പോൾ ആ വീടൊന്നാകെ ആ വിളിയിൽ കുലുങ്ങിയിരുന്നു. കാറിനകത്തു കിടക്കുന്നവളെ കാണും തോറും അതിന് കാരണക്കാരനായവനോടുള്ള ദേഷ്യം അവന്റെ സിരകളിൽ വല്ലാതെ ചൂട് പിടിപ്പിച്ചിരുന്നു....... അവന്റെ കണ്ണുകളിൽ പകയുടെ കനലാളി...... (തുടരും) Aysha Akbar #📔 കഥ
514 likes
31 comments 124 shares