𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
16.4K views
1 months ago
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _39 ✍️ രചന - Aniprasad. . കറുത്തിരുണ്ട ആകാശത്തിന് കീഴെ വല്ലപ്പോഴും തെളിയുന്ന വെളിച്ചത്തിന്റെ നിഴലിൽ മഴനൂലുകൾ പെയ്തിറങ്ങുന്ന കാഴ്ച കാണാം. ചെറിയൊരു മഴക്കുടുക്കവും അതിന്പിന്നാലേ ചെമ്പൻ മലയുടെ ഉച്ചിയിൽ നിന്നും അനേകായിരം മിന്നൽ വള്ളികൾ ഭൂമിയെ വിറപ്പിച്ചു കൊണ്ട് പാഞ്ഞു പോകുന്നതും കണ്ട് കരുണൻ ചുറ്റിനും നോക്കി. ആരൊക്കെയോ തനിയ്ക്ക് ചുറ്റിനും ഇരുട്ടിൽ അടക്കിപ്പിടിച്ചു നിന്ന് സംസാരിക്കുന്നത് പോലെ അവന് തോന്നി. അമ്പിളി തിരികെ ഏൽപ്പിച്ച ചെറിയ ടോർച്ച് അവൻ തെളിയ്ക്കാൻ നോക്കിയെങ്കിലും അതിന്റെ ചാർജ് തീർന്നു പോയതിനാൽ ഒരു ന്യുന ചിഹ്നം പോലെ വെളിച്ചം ഒരു വരയായി മാത്രം കാണാൻ കഴിഞ്ഞു. കരുണൻ അത് ഒന്നുകൂടി കുലുക്കി നോക്കിയെങ്കിലും ഫലമേതും ഉണ്ടായില്ല. അവൻ അവിടെയിരുന്നുകൊണ്ട് ചെവി വട്ടം പിടിച്ചു. അടുത്ത നിമിഷം അതി ശക്തമായൊരു വെളിച്ചം വന്ന് അവന്റെ മുഖത്ത്‌ പതിച്ചു. കരുണൻ കയ്യുയർത്തി വെളിച്ചത്തിന് ഒരുമറ തീർത്തപ്പോൾ. തനിയ്ക്കടുത്തേയ്ക്ക് ഒന്നിൽ കൂടുതൽ പേർ വരുന്നത് അവന് കാണാൻ കഴിഞ്ഞു. "ഇവിടുണ്ടേ.. ഇങ്ങോട്ട് പോര്." തന്റെ മുഖത്തേയ്ക്ക് വെളിച്ചം അടിച്ചയാൾ മാറ്റാരോടോ പറയുന്ന ഒച്ച കരുണൻ കേട്ടു. മൂന്നോ നാലോ പേർ തന്റെ അടുത്തേയ്ക്ക് വരുന്നത് കണ്ട് കരുണൻ വരാന്തയുടെ അരഭിത്തിയിൽ നിന്ന് നിന്ന് എണീറ്റ് നിന്നു. ആറോ ഏഴോ വർഷത്തിനപ്പുറം കാണുന്ന മുഖങ്ങൾ പെട്ടന്ന് കരുണന് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. "കരുണേട്ടാ. ഞങ്ങളാ... ഞങ്ങള് കരുണേട്ടനെ തേടി വന്നതാ. ഞാൻ റോബിച്ചൻ... തുമ്പനായ്ക്കലെ തോമച്ചേട്ടന്റെ മകൻ... ഇത് മുരളി.. ഗംഗാധരേട്ടന്റെമകൻ. ഇത് ബെന്നിച്ചൻ... ഞങ്ങളെ നാരായണേട്ടനാ വിളിച്ച് കാര്യം പറഞ്ഞത്. കരുണേട്ടൻ ഇവിടെ കാണുമെന്നും നാരായണേട്ടന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാനും പറഞ്ഞു. നാരായണേട്ടനും ഞങ്ങൾക്കൊപ്പം വരാൻ ഇറങ്ങിയതാ. മഴയായതു കൊണ്ട് ഞങ്ങൾ തടഞ്ഞതാ.വാ കരുണേട്ടാ. ഇവിടെ ഒറ്റയ്ക്ക് ഇരിയ്ക്കണ്ട.. ഇവിടം സുരക്ഷിതമല്ല."" റോബിച്ചൻ പറഞ്ഞതിനൊപ്പം തന്റെ കയ്യിലിരുന്ന ടോർച് ചുറ്റിനും അടിച്ചു നോക്കി. "നിങ്ങളെന്തിനാ ഈ മഴയത്ത്‌ വെറുതേ... ഞാനിവിടെ മഴയും കാറ്റും കൊള്ളാതെ സമാധാനമായിട്ടൊന്നകിടന്ന് കണ്ണടയ്ക്കാൻ തുടങ്ങുവാരുന്നു. നിങ്ങള് പൊയ്ക്കോ. വെറുതേ നിന്ന് തണുപ്പ് കൊള്ളേണ്ട. ഞാനിവിടെ തന്നെ കാണും. രാവിലെ കാണാം." "കരുണേട്ടനെ തനിച്ചാക്കി ഞങ്ങൾ പോകില്ല. കരുണേട്ടൻ ഞങ്ങൾക്കൊപ്പം വരാൻ തയ്യാറാകുന്നില്ലെങ്കിൽ ഈ രാത്രി ഞങ്ങളും ഇവിടെ തന്നെ കഴിയാൻ പോവാ.. ചെമ്പൻ മല കയറിപോയ അവനെക്കാൾ വലിയ ഷുദ്ര ജീവികൾ വേറെയുണ്ട് കരുണേട്ടാ. പന്നിയും മുള്ളൻ പന്നിയുമൊക്കെ. അവറ്റകൾ ഇര തേടി വരുമ്പോ മുമ്പിലെങ്ങാനും പെട്ടു പോയിട്ടുണ്ടെങ്കിൽ ആക്രമണം ഉറപ്പാ കരുണേട്ടാ.. പന്നിയേക്കാൾ ആക്രമ കാരി മുള്ളൻ പന്നികളാ. അതുങ്ങളോട് ഒരു തരത്തിലും പറ്റത്തില്ല." "അവയൊന്നും പതിയിരുന്നാക്രമിയ്ക്കുന്ന സ്വഭാവക്കാരല്ലെടാ. അതൊക്കെ മനുഷ്യനേ പറഞ്ഞിട്ടുള്ളൂ. ഇരതേടി വരുന്ന വന്യ ജീവികൾ വയറ് നിറച്ചു കഴിഞ്ഞാൽ തിരികെ പൊയ്ക്കോളും. അവറ്റകൾ ആക്രമിയ്ക്കപ്പെടുമെന്ന് തോന്നുമ്പോഴാ അവർ പ്രത്യാക്രമണം നടത്തുന്നത്.. ഞാനിങ്ങോട്ട് വന്നത് മനുഷ്യരോടോ, വന്യ മൃഗങ്ങളോടോ ഒന്നും ഏറ്റു മുട്ടാനല്ല. ഇങ്ങോട്ട് വന്നാൽ പോലും വഴിയൊഴിഞ്ഞു പോകയേ ഉള്ളൂ ഞാൻ." "വന്യ മൃഗങ്ങളെ എങ്ങിനെയും മെരുക്കിയെടുക്കാം കരുണേട്ടാ. പക്‌ഷേ അവൻ... അവനെ മെരുക്കാൻ കരുണേട്ടന് കഴിഞ്ഞെന്ന് വരില്ല. അവൻ ചെമ്പൻ മല കയറി പോയിട്ടുണ്ടെങ്കിൽ തിരിച്ചിറങ്ങി വരാൻ അവന് നിമിഷ നേരം മതി.." "വരട്ടെ.. അതിനുള്ള ചങ്കൂറ്റം അവനുണ്ടോ എന്ന് എനിയ്ക്കൊന്നു കാണണം.. ചെമ്പൻ മല കയറി പോയി എന്ന് അവൻ പറഞ്ഞതൊക്കെ ശുദ്ധ കള്ളത്തരമാ.. തെക്കോട്ടു പോവാണെങ്കിൽ അവൻ പറയും വടക്കോട്ട് പോവാണെന്ന്. കിഴക്കോട്ട് പോയിട്ട് നമ്മളോട് വന്നു പറയും ഞാൻ പോയത് പടിഞ്ഞാറോട്ട് ആണെന്ന്. തന്ത്രവും കള്ളച്ചൂതും അവന്റെ കൂടപ്പിറപ്പാ. അവൻ ഇവിടെ കാണും.. ഈ മണ്ണിൽ.. നമ്മൾ നിൽക്കുന്ന അതേ മണ്ണിൽ. അവന്റെ കണ്ണുകൾ പോലും നമ്മളെ ചൂഴ്ന്ന് നിൽപ്പുണ്ടാവും." "കരുണേട്ടന് അറിയോ എസ്തപ്പാനെ.. എസ്തപ്പാൻ എന്നല്ല അയാളുടെ പേര് എന്നാണല്ലോ അമ്പിളി പറഞ്ഞത്..." ബെന്നിച്ചൻ തിരക്കി. "ഊം.. അറിയാമെന്നു മാത്രമല്ല ജീവിതത്തിൽ, വിശ്വസിയ്ക്കാൻ പറ്റാത്ത ഒരുത്തനെ ഞാൻ വിശ്വസിച്ചു പോയി എന്നൊരു തെറ്റ് കൂടി ചെയ്തു അവന്റെ കാര്യത്തിൽ.. ഓരോ നാട്ടിൽ എത്തുമ്പോഴും അവന് ഓരോ പേരാ.. ഞാൻ അവനെ കാണുമ്പോൾ, പരിചയപ്പെടുമ്പോൾ അവന്റെ പേര് ഇസഹാക്ക് എന്നായിരുന്നു. ഞാൻമാത്രമല്ല അവിടെ എല്ലാവരും അവനെ വിളിച്ചിരുന്നതും ഇസഹാക്ക് എന്നായിരുന്നു. അതിനിടയിൽ എസ്തപ്പാനായി അവൻ ഇവിടെ എത്തിയത് എന്തിനെന്ന് മാത്രം അറിയില്ല. ഒരു പക്‌ഷേ ഇവിടം ഒരു സുരക്ഷിത താവളമാക്കാൻ അവൻ കണ്ടെത്തിയ പേരായിരിയ്ക്കും എസ്തപ്പാൻ എന്നത്.പക്‌ഷേ നിങ്ങളിൽ ഒരാൾ പോലും അവനെ അറിയാതെ പോയല്ലോ എന്നോർക്കുമ്പോഴാ..." "ഇവിടാരും കണ്ടിട്ടില്ല കരുണേട്ടാ അയാളെ... ആർക്കെങ്കിലും അറിയാമായിരുന്നെങ്കിൽ അവന്റെ മുഖം മൂടി എന്നേ അഴിഞ്ഞു വീഴുമായിരുന്നല്ലോ. ഇനി അവന്റെ ലക്ഷ്യം കരുണേട്ടനായിരിയ്ക്കും. അവൻ ആരാണെന്ന് ഇവിടുള്ള മനുഷ്യർ അറിയാൻ പോകുന്നത് കരുണേട്ടൻ മുഖേന ആയിരിയ്ക്കുമെന്ന് അവന് അറിയാം.. അതുകൊണ്ട് അവനുകരുണേട്ടനോട് പക കൂടും." "അത് കൂടിയ്ക്കോട്ടെ. അവനോട് ഏറ്റുമുട്ടാനോ, അവനെ ഒരു ശത്രുവായി കാണാനോ ഞാൻ പോകാതിരുന്നാൽ പോരെ.. ഞാൻ അതിനൊന്നുമല്ലടാ ഇങ്ങോട്ട് വന്നിരിയ്ക്കുന്നത്." "എന്നാലും കരുണേട്ടാ.." റോബിച്ചൻ എന്തോ പറഞ്ഞു തുടങ്ങും മുൻപേ അവന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു. "നാരായണേട്ടനാ.." റോബിച്ചൻ ഡിസ്‌പ്ലെയിലേക്ക് നോക്കി പറഞ്ഞു കൊണ്ട് കോൾ അറ്റന്റ് ചെയ്തു. മറുവശത്ത്‌ അമ്പിളിയായിരുന്നു. അവൾ അച്ഛന്റെ ഫോൺ വാങ്ങി അവരെ വിളിച്ചതാണ്. "ഇവിടെയുണ്ട്. കരുണേട്ടൻ വരില്ലെന്ന് ഒരേ നിർബന്ധം." അത്രയും പറഞ്ഞിട്ട് അവൻ ഫോൺ കരുണന് നേർക്ക് നീട്ടി. "അമ്പിളിയാ. അവൾക്ക് കരുണേട്ടനോട് സംസാരിയ്ക്കണമെന്ന്." ഒന്ന് സംശയിച്ചു നിന്ന ശേഷം കരുണൻ ഫോൺ വാങ്ങി കാതോട് ചേർത്തു. അവന്റെ ശ്വാസനിശ്വാസം തിരിച്ചറിഞ്ഞിട്ടെന്നോണം അവൾ കരുണേട്ടാ എന്ന് വിളിച്ചു. "നിന്റെ പേടി ഇത് വരെ മാറിയില്ലേടീ... നീ വിറയ്ക്കുന്നല്ലോ... വയറ് നിറച്ചു ആഹാരം കഴിച്ചിട്ട് അതെല്ലാം മറന്നു കളഞ്ഞേച്ചും പോയിക്കിടന്നു ഉറങ്ങെടീ.. നീ ഈ രാത്രി എന്റെ ഉറക്കവും കൂടി നശിപ്പിച്ചു കളയുമല്ലോ.." കരുണൻ അവളോടോ, മറ്റാരോടെങ്കിലുമൊ തനിയ്ക്ക് യാതൊരു നീരസവും ഇല്ലെന്ന മട്ടിലാണ് സംസാരിച്ചത്. "ക്ഷമിച്ചേക്കണേ കരുണേട്ടാ.. അച്ഛൻ ഒന്നും അറിയാതാ അങ്ങിനൊക്കെ.. അവിടെ വച്ച്..." അവൾക്ക് അവനോട് ക്ഷമ ചോദിയ്ക്കാൻ പോലും വല്ലാത്ത സങ്കടമുണ്ടായിരുന്നു. "ക്ഷമിയ്ക്കാനോ.. എന്തിന്.. അതിന് നാരായണേട്ടൻ എന്നോട് എന്ത് ചെയ്തിട്ടാ ഞാൻ അദ്ദേഹത്തോട് ക്ഷമിയ്ക്കേണ്ടത്... നീ ചുമ്മാതിരിയെടീ.." "എനിയ്ക്കറിയാം.. കരുണേട്ടന് എല്ലാം മനസിലായിട്ടാ ഇവിടുന്ന് പോയത്... പെട്ടന്ന് മുമ്പിൽ എന്നോടൊപ്പം കരുണേട്ടനെ കണ്ടപ്പോൾ അച്ഛനെന്തോ മനസ്സിൽ ഒരു വല്ലായ്മ തോന്നിയത് കൊണ്ടാ.... അങ്ങിനൊക്കെ.." "ഓ. അതോ.. ഞാനത് അവിടെ തന്നെ കളഞ്ഞെടീ. അല്ലാതെ അതും മനസിലിട്ടും കൊണ്ട് ഇരിയ്ക്കുവല്ല. നിനക്ക് മറ്റൊന്നും പറയാനില്ലെങ്കിൽ ഫോൺ വച്ചോ.. ഇടി രണ്ട് മൂന്നെണ്ണം എനിയ്ക്കും കിട്ടിയതാ. അതിന്റെ ആ ഇടച്ചിൽ ഒന്ന് മാറണമെങ്കിൽ നല്ലോണം ഒന്ന് ഉറങ്ങി എണീൽക്കണം. നീ ഫോൺ വച്ചോ. ഇനിയും കാണാമല്ലോ നമുക്ക്... കുറച്ച് ദിവസമെങ്കിലും ഞാൻ ഇവിടെയൊക്കെ കാണുമെടീ." "ശരി. ഞാൻ നാളെ വന്ന് കണ്ടോളാം കരുണേട്ടനെ." "ഓ.. ആയ്ക്കോട്ടെ." കരുണൻ ഫോൺ റോബിച്ചന് നേരെ നീട്ടി. അവൻ ഫോൺ വാങ്ങി കയ്യിൽ പിടിച്ചു കൊണ്ട് കരുണനെ തങ്ങൾക്കൊപ്പം പോരാൻ വീണ്ടും നിർബന്ധിച്ചു. "എന്റത്ര ധൈര്യം പോലും ഇല്ലേടാ നിങ്ങൾക്ക്... ഞാനാരോടും യുദ്ധത്തിന് പോകാനല്ല ഇങ്ങോട്ട് വന്നതെന്നേ ഞാൻപറഞ്ഞിട്ടുള്ളൂ. അല്ലാതെ എന്റെ ശിരസ്സ് എടുക്കാൻ വരുന്നവർക്ക് മുൻപിൽ കഴുത്ത് കുനിച്ചു കൊടുക്കുമെന്ന് അതിനർത്ഥമില്ല. ഇസഹാക്കിന് എന്നേ നല്ലത് പോലെ അറിയാം. അതിലുപരി അവൻ ആരെന്ന് എനിയ്ക്ക് അവനെക്കാൾ നന്നായി അറിയാം.. അതുകൊണ്ടാ ഞാൻ നിങ്ങളോട് പറഞ്ഞത്. ഭയപ്പെടാതെ മടങ്ങി പൊയ്ക്കൊള്ളാൻ. ജയിയ്ക്കാൻ പറ്റും എന്ന് ഉറപ്പുള്ള ഇടത്തേ അവൻ പോരാടാൻ വരൂ തോറ്റു പോകുമെന്ന് കണ്ടാൽ പിന്തിരിഞ്ഞു പോകാൻ അവന് ഒരു മടിയും ഇല്ല.. തോറ്റു പോയിടത്തേയ്ക്ക് അവൻ മടങ്ങി വന്നിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം അവൻ ചതിയിലൂടെ എങ്കിലും എതിരാളിയേ വീഴ്ത്തി കളയും എന്നാകും. ഇന്നിനി അവൻ എന്റെ മുമ്പിലേക്ക് വരില്ല... അവനെക്കാൾ ജാഗ്രത എനിയ്ക്കുണ്ടാകുമെന്ന് അവന് നന്നായിട്ട് അറിയാം.. നിങ്ങൾ ധൈര്യമായി പൊയ്ക്കോ.. എന്ത് സഹായം എനിയ്ക്ക് വേണ്ടി വന്നാലും ഞാൻ നിങ്ങളോട് ബന്ധപ്പെട്ടോളാം. പോരെ." റോബിച്ചൻ എന്ത് വേണമെന്ന അർത്ഥത്തിൽ മുരളിയെ നോക്കി. മടങ്ങി പോയേക്കാം എന്ന് അവൻ ശിരസ്സ് കൊണ്ട് ആംഗ്യം കാട്ടി. അവർ കൊണ്ട് വന്നതിൽ നിന്നും ചാർജ് കൂടുതലുള്ള ഒരു ടോർച്ച് മുരളി, കരുണനെ ഏൽപ്പിച്ചു. ബെന്നിച്ചൻ തന്റെ കുടയ്ക്കുള്ളിൽ വച്ചിരുന്ന നീണ്ട, ഇരുതലയും മൂർച്ചയുള്ള സ്റ്റീൽ കത്തി എടുത്ത്‌ കരുണന്റെ കയ്യിൽ കൊടുത്തു. കരുണൻ അത് കയ്യിൽ വാങ്ങി ഒന്ന് തിരിച്ചും മറിച്ചും നോക്കിയ ശേഷം ബെന്നിച്ചന്റെ കയ്യിൽ തന്നെ തിരികെ ഏൽപ്പിച്ചു. "ഇതിപ്പോൾ എന്റെ കയ്യിൽ വേണ്ട. ആവശ്യം വന്നാൽ ഞാനിത് നിന്നോട് ചോദിച്ചു വാങ്ങിച്ചോളാം." ബെന്നിച്ചൻ കത്തി കുടയ്ക്കുള്ളിലേക്ക് കയറ്റി വച്ച ശേഷം കൂട്ടുകാരെയും കൂട്ടി തിരികെ പോന്നു. ♦️ വെളുപ്പിനെ നാലര മണി കഴിഞ്ഞ നേരം. ഗൗരി കടയുടെ മുൻ വശം തുറക്കാതെ ഉള്ളിൽ ചായ തട്ടിയിൽ വെള്ളം നിറച്ചു അടിയിൽ തീ പിടിപ്പിയ്ക്കാൻ നോക്കുകയാണ്. ഗോപിയാശാൻ ദോശയ്ക്കുള്ള ചട്നി ഗ്രയ്ന്ററിൽഅരച്ചെടുത്തു കൊണ്ട് വന്ന് കടുക് താളിയ്ക്കാനുള്ള ശ്രമം തുടങ്ങി. രാത്രി കഴുകി കമിഴ്ത്തി വച്ചിരുന്ന ഗ്ളാസുകൾ ഗൗരി ഒരു തവണ കൂടി വെള്ളത്തിൽ മുക്കിയെടുത്തു. ചായത്തട്ടിനു തൊട്ടടുത്ത അടുപ്പിൽ തീ കൂട്ടി അവൾ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ചെടുത്ത്‌ കടും കാപ്പി ഉണ്ടാക്കിയ ശേഷം ആ കലത്തിൽ തന്നെ പാലൊഴിച്ചു ചൂടാകാൻ വച്ചു. അച്ഛനുള്ള കാപ്പി അവൾ കൊണ്ട് പോയി ഗോപിയാശാന്റെ കയ്യിൽ കൊടുത്ത ശേഷം ഒരു വട്ടം കൂടികടയ്ക്കുള്ളിൽ ഒന്നോടിച്ചു തൂത്തു. അഞ്ചര മണി ആയപ്പോഴേയ്ക്കും ചായയ്ക്കുള്ള വെള്ളത്തിന്‌ തിള വന്നു. ഗൗരിചെന്നു വാതിൽ തുറന്നതും അത് കാത്തിരുന്നിട്ടെന്നോണം കുഞ്ഞച്ഛനും, കുട്ടൻ പിള്ളയും കുളിർന്ന് വിറച്ചിട്ടേന്നോണം കൈകൾ മാറിൽ പിണച്ച് കെട്ടിക്കൊണ്ട് കടയ്ക്കുള്ളിലേക്ക് കയറി വന്നു. "കടുപ്പം ഒട്ടും കുറയ്ക്കല്ലേ മോളെ... ചൂടിനും കുറവ് വേണ്ട." കുഞ്ഞച്ചൻ ഓർമിപ്പിച്ചു. "ഇന്ന് താമസിച്ചല്ലോ രണ്ടാളും..." ഗോപിയാശാൻ പകുതി കുടിച്ച കട്ടൻ കാപ്പിയുമായി അവരുടെ അടുത്തേയ്ക്ക് വന്ന് ബെഞ്ചിൽ ഇരുന്നു. "ഇന്നലത്തെ വിവരം വല്ലതും അറിഞ്ഞാരുന്നോ നിങ്ങൾ..." കുഞ്ഞച്ചൻ ഗോപിയാശാനോട് തിരക്കി. "എന്ത് വിവരം."ഗോപിയാശാൻ കുഞ്ഞച്ഛനോട് ചോദിയ്ക്കവേ ഗൗരിയുടെയും ശ്രദ്ധ അവരിലേക്കായി. "അപ്പോൾ നിങ്ങളാരും വിവരം അറിഞ്ഞില്ല... കരുണൻ വന്നിട്ടുണ്ട് ജയിലിൽ നിന്നും.." ഗോപിയാശാന്റെ ചുണ്ടോളം എത്തിയ ഗ്ലാസ്സിൽ നിന്നും, അയാളുടെ കൈ വിറച്ചു കാപ്പി തറയിലേക്ക് തുളുമ്പിപ്പോയി. അയാൾ തല തിരിച്ചു ഗൗരിയേ നോക്കുമ്പോൾ ഗൗരി അകത്തേയ്ക്ക് നോക്കി നിൽക്കുകയാണ്. മായമ്മ ഉണർന്നു കിടക്കുകയാണെന്നും, കുഞ്ഞച്ചൻ ചേട്ടൻ പറഞ്ഞത് അവൾ കേട്ടിട്ടുണ്ടോ എന്നുമായിരുന്നു ഗൗരി നോക്കിയത്. "നിങ്ങളിത് എങ്ങിനറിഞ്ഞു കുഞ്ഞച്ചാ.. അവൻ വന്നിട്ടുണ്ടെങ്കിൽ ആദ്യം വരേണ്ടത് ഇവിടെയ്ക്കല്ലേ..." "നാരായണൻ പറഞ്ഞതാ ഞങ്ങളോട്.. ഇന്നലെ രാത്രി വേറേ ചില സംഭവങ്ങളും ഉണ്ടായി..." രാത്രി നടന്ന എല്ലാകാര്യങ്ങളും അവർ ഗോപിയാശാനോട് പറഞ്ഞു "അവന്റെ പേര് പോലും കള്ളത്തരമാ.. ഇസഹാക്ക് എന്നോ മറ്റോവാ അവന്റെ യഥാർത്ഥ പേര്. അവനെ കരുണന് പരിചയമുണ്ടെന്നാ നാരായണൻ പറഞ്ഞത്.."' "ദൈവമേ. അതിനേ തുടർന്നിനി എന്തൊക്കെ നടക്കാൻ പോണോ..." ഗോപിയാശാൻ നെഞ്ചത്ത്‌ കൈവച്ചു കൊണ്ട് നോക്കിയത് വാതിൽക്കലേക്കാണ്.. ഗൗരിയും കണ്ടു കഴിഞ്ഞു വാതിൽക്കൽ കരുണൻ വന്നു നിൽക്കുന്നത്.. അവൻ ആരോടും ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കയറി വന്നു. (തുടരും) #📔 കഥ