#📙 നോവൽ - പ്രളയം...
🔻 പാർട്ട് _37
✍️ രചന - Aniprasad.
ചെമ്പൻ മലയുടെ നെറുകയിൽ തെളിഞ്ഞ മിന്നൽ വെളിച്ചത്തിൽ ആ ബാഗ് അല്പം മുൻപ് താൻ കണ്ട പെൺകുട്ടി നെഞ്ചോട് ചേർത്തു പിടിച്ചിരുന്നതാണെന്ന് കരുണൻ തിരിച്ചറിഞ്ഞു.
അവൻ തന്റെ കയ്യിലിരുന്ന ചെറിയ ടോർച്ച് വെളിച്ചത്തിൽ മൊബൈൽ എടുത്തു ഓണാക്കാൻ നോക്കിയെങ്കിലും മഴവെള്ളത്തിൽ കുതിർന്ന് പോയിരുന്നതിനാൽ അതിൽ നിന്നും ചെറിയ ഒരു ഇരമ്പം മാത്രം പുറത്തേയ്ക്ക് വന്നിട്ട് പെട്ടന്ന് അതും നിലച്ചു പോവുകയും ചെയ്തു.
കരുണൻ ആ മഴയത്തിരുന്നു കൊണ്ട് ചുറ്റിനും ടോർച്ചടിച്ചു നോക്കി.
പിന്നെ അവൻ വെള്ളമൊഴുകുന്ന ചാലുകളിലും നോക്കിയെങ്കിലും നാരായണേട്ടന്റെ മകൾ അമ്പിളിയെ അവന് അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.
ആരോടെങ്കിലും ഈ വിവരമൊന്നു പറയാമെന്നു വച്ചാൽ കുറച്ച് ദൂരെയാണ് ദിവാകരേട്ടന്റെ വീടുള്ളത്.
കരുണൻ പെട്ടന്ന് തങ്കമണിയുടെ വീടിന് നേർക്കു ടോർച്ചുവെട്ടം തിരിച്ചു.
ആൾപാർപ്പില്ലാതെ മനുഷ്യന്റെ കാൽപ്പാദം പതിയാതെ മുറ്റത്തെമ്പാടും പുല്ലുകൾ വളർന്നു നിൽക്കയാണ്..
കരുണൻ തന്റെ കയ്യിലിരുന്ന ബാഗും, മൊബൈലും റോഡിന്റെ ഓര ത്തേയ്ക്ക് വച്ചിട്ട് ദിവാകരേട്ടന്റെ വീട്ടിലെത്തി കാര്യം പറയാം എന്ന് കരുതി ഒരടി മുന്നോട്ട് വച്ചതേയുള്ളൂ.
ആരോ ശ്വാസം മുട്ടി പിടയുന്ന ഒരു മുരൾച്ച അവന്റെ കാതിൽ വീണിട്ട് കരുണൻ ഞെട്ടി തിരിഞ്ഞു തങ്കമണിയുടെ വീടിന് നേർക്ക് നോക്കി.
ആ വീടിന്റെ പിന്നാമ്പുറത്ത്‌നിന്നും വീണ്ടും ഒരു മുരൾച്ച അവൻ കേട്ടു.
"അമ്പിളീ..മോളെ..."
കരുണൻ അവിടെ നിന്ന് ഒച്ചയുയർത്തി വിളിച്ചു.
മറുപടിയില്ല.
"അമ്പിളീ അത് നീയാണോ..
മോളെ നീ എവിടെയാ.."
തങ്കമണിയുടെ വീടിന്റെ മുറ്റത്തേയ്ക്കുള്ള പടവുകൾ അവന് സുപരിചിതം അല്ലാത്തതിനാൽ പടിയിറങ്ങുമ്പോൾ കരുണൻ വേച്ചു പോയി.
അവൻ ധൃതിയിൽ വീടിന്റെ പിൻവശത്തേയ്ക്ക് ചെല്ലുമ്പോൾ കൊല്ലാൻ പിടിച്ച കോഴി ചിറകുകൾ കുടയും പോലൊരു ഒച്ച അവൻ കേട്ടു.
കരുണൻ മഴയിൽ നിന്നുകൊണ്ട് അടുക്കളയ്ക്ക് പുറത്തെ നീളൻ വരാന്തയിലേക്ക് വെളിച്ചമടിച്ചു നോക്കി.
കുറെ ഏറെ ഉപയോഗിച്ച് തീർന്നതിനാൽ ടോർച്ചിന്റെ ചെറിയ ബാറ്ററിയുടെ ചാർജ് തീർന്നു തുടങ്ങിയിരുന്നു.
കരുണൻ ഓരോ തൂണുകൾക്ക് പിന്നിലേക്ക് വെളിച്ചമടിച്ചു നോക്കി.
മൂന്നാമത്തെ സിമന്റ് തൂണിന് മറഞ്ഞു ആരോ നിൽപ്പുണ്ടെന്ന് അവന് തോന്നി.
"അമ്പിളീ.."
അവിടെ നിന്ന് കരുണൻ വിളിച്ചപ്പോൾ അമ്പിളി തന്റെ വലതുകൈ നീട്ടി സഹായിയ്ക്കണേ എന്ന മട്ടിൽ ഒന്ന് കുടഞ്ഞു.
അമ്പിളിയെ പിന്നിൽ നിന്ന് തന്നോട് ചേർത്ത്, ഒരു കൈ കൊണ്ട് വായ പൊത്തി തന്റെ ശിരസ്സിനോട് എസ്തപ്പാൻ ചേർത്തു നിർത്തിയിരിയ്ക്കയായിരുന്നു.
മറുകൈ അവൻ അവളുടെ അടിവയറ്റിലൂടെഇട്ട്, അവൾക്കൊന്ന് ചലിയ്ക്കാൻ പോലും ആകാത്ത വിധംഒരു പൂട്ടിട്ട് ബന്ധിച്ച മാതിരിപിടിച്ച് വച്ചിരിയ്ക്കയാണ്.
ടോർച്ച് വെളിച്ചം അടുത്തേയ്ക്ക് വരുന്നത് കണ്ട് എസ്തപ്പാൻ അമ്പിളിയെ ഒരു കയ്യാൽ മുറുകെ പിടിച്ച് കൊണ്ട് തന്റെതൊട്ട് അടുത്തായി വച്ചിരുന്ന ചീകി _ വേലി പത്തലിൽ കൈതൊട്ടു.
പുറത്ത് നിൽക്കുന്നവൻ ആരായാലും അകത്തേയ്ക്ക് ഒരടി വച്ചാൽ ഒറ്റയടിയ്ക് അവന്റെ തല പൊളിയ്ക്കും എന്ന് തന്നെഅവൻ മനസ്സിൽകരുതിയിരുന്നു.
താൻ പ്രതീക്ഷിച്ചതിനും അപ്പുറ മാണ് കാര്യങ്ങൾ എന്ന് കരുണന് തോന്നി.
ആരോ ഒരു ആക്രമിയുടെ കയ്യിലാണ് നാരായണേട്ടന്റെ മ കൾ അമ്പിളി എന്ന കൊച്ച് പെൺകുട്ടി പെട്ടു പോയിരിയ്ക്കുന്നത്.
"ആരാ അത്..."
കരുണൻ ടോർച്ച് അടിച്ചു നോക്കുന്നതിനനുസരിച്ചു അവിടെ നിൽക്കുന്നയാൾ തൂണിന് മറയായി തന്റെ മുഖം മാറ്റിക്കൊണ്ടിരുന്നു.
ഒരു വേളകരുണന്റെ കയ്യിൽ നിന്ന് വെളിച്ചം മുമ്പിലുള്ളയാളുടെ മുഖത്തേയ്ക്ക് വീണെങ്കിലും അവൻ മുഖം തോർത്തോ, തൂവാലയോ കെട്ടി പകുതി മറച്ചു വച്ചിരിയ്ക്കുന്നതിനാൽ അയാൾക്ക് അതാരെന്നറിയാൻ കഴിഞ്ഞില്ല.
കരുണൻ വരാന്തയിലേക്ക് കയറാനായി ആദ്യ ചുവട് വച്ചതുംതന്റെശിരസ്സിന് നേർക്ക് എന്തോ ചീറി വരുന്നത് കണ്ട് അവൻ വലതു കയ്യുയർത്തി ത്തടുത്തു.
എസ്തപ്പാന്റെ അടി കൈകൊണ്ട് തടുത്തപ്പോൾ ആവടി രണ്ടായി ഒടിഞ്ഞു പോയി.
കൈ കുടഞ്ഞു കൊണ്ട് കരുണൻ മുമ്പോട്ട് വരവേ ഒരു കയ്യാൽ തന്നോട് ചേർത്തു പിടിച്ചിരുന്ന അമ്പിളിയെ എസ്തപ്പാൻ ഒരു വശത്തേയ്ക്ക് തള്ളി വീഴ്ത്തിയ ശേഷം കരുണന്റെ നെഞ്ചിന് മദ്ധ്യേ ഒരൊറ്റ ചവിട്ട് ചവിട്ടി.
അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാൽ ശക്തമായ ചവിട്ടേറ്റു കരുണൻപിന്നോട്ട് നീങ്ങി ചെന്ന് മറ്റൊരു തൂണിൽ തട്ടി നിന്നു.
കരുണന്റെ കയ്യിലിരുന്ന ടോർച്ച് തെറിച്ചു പുറത്തെ ചാറ്റൽ മഴയിലേക്ക് വീണു.
ടോർച്ചിന്റെ വെളിച്ചം അന്തരീക്ഷത്തിലൂടെ മുകളിലേക്കുയർന്നു കുറച്ചപ്പുറം ചെന്ന് മറഞ്ഞു പോകുന്നു.
അരണ്ട ഒരു വെളിച്ചം മാത്രമേ കരുണന് മുന്നിൽ ഉണ്ടായിരുന്നുള്ളൂ.
ആ വെളിച്ചത്തിൽ തനിയ്ക്ക് മുമ്പിൽ ശത്രു ഒരു കറുത്ത മല പോലെ നിൽക്കുന്നത് അവന് കാണാമായിരുന്നു.
അമ്പിളി ഇരുകൈകൊണ്ടും കഴുത്തിൽ പൊത്തി പിടിച്ച് കൊണ്ട് ഭിത്തിയിലൂടെ ചാരി കരുണന് നേർക്ക് നീങ്ങുന്നത് കണ്ട് എസ്തപ്പാൻ അവളുടെ മുടിക്കുത്തിനു കയറിപ്പിടിച്ചു.
മിന്നൽ പോലെയാണ് കരുണൻ ചലിച്ചത്.
ഒരു കൂടം വന്ന് തന്റെ മുഖത്തിടിച്ചത് പോലെതോന്നിയിട്ട് അമ്പിളിയുടെ മുടിയിൽ നിന്നുള്ള അവന്റെ പിടി വിട്ടു പോയി.
എസ്തപ്പാൻ മുഖം കുടയുന്നതിനൊപ്പം തന്നെ കൈ മുമ്പിൽ നിൽക്കുന്നവന്റെ കഴുത്തിന് നേർക്ക് വീശി.
കരുണൻ ഒരു വശത്തേയ്ക്ക് ഒഴിഞ്ഞു മാറിയിട്ട് വീണ്ടും ഒരിടി കൂടി അവന്റെ മുഖത്ത് തന്നെ ഇടിച്ചു.
'അഹ്'എന്നൊരു ഒച്ച എസ്തപ്പാനിൽ നിന്നും പുറത്ത് വന്നു.
അടുത്ത ഇടി എസ്തപ്പാൻ കയ്യുയർത്തി തടഞ്ഞു.
അതിനൊപ്പം തന്നെ അവൻ കരുണന്റെ കൈ പിടിച്ച് തിരിച്ചു പിന്നിലേക്ക് വച്ചു കൊണ്ട് മറുകൈ കരുണന്റെ കഴുത്തിലൂടെ ചുറ്റി പ്പിടിച്ചു. കരുണനെ ശ്വാസം മുട്ടിച്ചു നിലത്തേയ്ക്ക് വീഴ്ത്തുകയായിരുന്നു എസ്തപ്പാന്റെ ലക്ഷ്യം.
അമ്പിളി ഓടി വന്ന് കരുണന്റെ കഴുത്തിലൂടെ പൂട്ടിയിരുന്ന എസ്തപ്പാന്റെ കയ്യിൽ പിടിച്ച് അവന്റെ പിടി വിടുവിയ്ക്കുവാൻ നോക്കി.
"വിട്.
വിടെടാ പട്ടീ അയാളെ.."
അവൾക്ക് ആ കൈ ഒന്ന് ചലിപ്പിയ്ക്കാൻ പോലും കഴിയാതെ വന്നപ്പോൾ എസ്തപ്പാന്റെ കയ്യിൽ അവൾ ഒറ്റ കടി കടിച്ചു
അവന് ജീവൻപറിയുന്ന വേദന തോന്നിയിട്ടും കരുണന് മേലുള്ള പിടി വിട്ടില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത് നിന്ന അമ്പിളിയെ ഒരു കാലുയർത്തി തൊഴിച്ചു തെറിപ്പിയ്ക്കയും ചെയ്തു.
അമ്മേ എന്ന്നിലവിളിച്ചു കൊണ്ട് അമ്പിളി ചെന്ന് ഭിത്തിയിൽ ഇടിച്ചു നിലത്തേയ്ക്ക് വീണു.
കരുണൻ സ്വതന്ത്രമായ ഒരു കയ്യുയർത്തി തന്റെ കഴുത്തിനെ പൂട്ടിയിരുന്ന എസ്തപ്പാന്റെ കൈ പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും അവന്അത് സാധ്യമായില്ല.
കരുണൻ ഒരുകാലുയർത്തി തൂണിൽ ചവിട്ടിയ ശേഷം പിന്നോട്ട് ഒറ്റ തള്ള് തള്ളി.
കരുണനെയും ചേർത്തു പിടിച്ച് കൊണ്ട് എസ്തപ്പാൻ പിന്നോട്ട് ചെന്ന് ഭിത്തിയിൽ തട്ടി നിന്നു.
എസ്തപ്പാന് തന്റെ പുറം നൊന്തതോടെ
കരുണന്റെ കഴുത്തിലെ പിടി കൂടുതൽ ശക്തമായി.
"ചത്തു പോടാനായേ നീ.."
അവൻ പല്ലുകൾ കടിച്ചമർത്തി കൊണ്ട് പിറു പിറുത്തു.
കരുണൻ സ്വതന്ത്രമായ വലതുകൈ മടക്കി മുട്ട് കൊണ്ട് ശക്തമായി പിന്നിലേക്ക് ഇടിച്ചു.
എസ്തപ്പാന്റെ വാരിയെല്ലിനാണ് ആ ഇടിയേറ്റത്.
തന്റെ കഴുത്തിലൂടെ പൂട്ടിട്ട് പിടിച്ചിരുന്ന അവന്റെ പിടി ഒന്നയഞ്ഞത് പോലെ തോന്നിയപ്പോൾകരുണൻ രണ്ടിടി കൂടി അതേ പോലെ ഇടിച്ചു.
എസ്തപ്പാന്റെ പിടി അയഞ്ഞ അതേ വേളയിൽ കരുണൻ അവനെ ഒറ്റക്കയ്യാൽവലതു വശത്തേയ്ക്ക് പിടിയ്ക്കുകയും അവൻ ഇടത്തേയ്ക്ക് ചായുകയും ചെയ്തു.
എസ്തപ്പാന് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പേ കരുണൻ തല അവന്റെ വയറ്റിൽ കുത്തി പിന്നോട്ട് കൊണ്ട് പോയി ഭിത്തിയോട് ചേർത്ത് കുത്തി നിർത്തി.
പ്രത്യാക്രമണം നടത്താൻ എസ്തപ്പാന് അവസരം നൽകാതെ കരുണൻ അവനെ തോൾ കൊണ്ട് എടുത്തുയർത്തി ഒരിടി കൂടി ഭിത്തിയോട് ചേർത്തിടിച്ചു.
അവൻ വീണുപോകുമെന്നാണ് കരുണൻ കരുതിയതെങ്കിലും അവനെ അമ്പരപ്പിച്ചു കൊണ്ട് എസ്തപ്പാൻ ഒരൊറ്റ തള്ളു പിന്നോട്ട് തള്ളി.
കരുണന് നിവരാൻ സമയം കിട്ടും മുമ്പേ എസ്തപ്പാൻ തന്റെ കാൽ കരുണന്റെ ശിരസ്സ് ലക്ഷ്യമാക്കി ആഞ്ഞു വീശി.
എന്നാൽ എസ്തപ്പാന്റെ ലക്ഷ്യം തെറ്റിപ്പോയിരുന്നു.
കരുണൻതന്റെ ശിരസ്സ് ലക്ഷ്യമാക്കി ചീറിവന്ന ആ കാലിൽപിടിച്ച ശേഷം എസ്തപ്പാന്റെ മറു കാലിൽ ചവിട്ടി അവനെനിലത്തേയ്ക്കിട്ടു.
അനന്തരം നിലത്ത് വീണു കിടന്ന എസ്തപ്പാന്റെ നെഞ്ചിൽ ഒരൊറ്റ ചവിട്ട് ചവിട്ടി.
എസ്തപ്പാൻ ആ കാലിൽ പിടിയ്ക്കാൻ നോക്കിയെങ്കിലും കരുണൻ അവന്റെ കൈ നിലത്തേയ്ക്ക് ചവിട്ടി ചേർത്തമർത്തി പിടിച്ചു.
"കള്ള തെമ്മാടീ..
നീയായിരുന്നോ എസ്തപ്പാൻ..
ആ പാവം പെണ്ണിന്റെ നേരെ എന്തിനാടാ നീ പരാക്രമം കാണിച്ചത്..."
കടത്ത് കാരൻ ലോപ്പസേട്ടൻസൂചിപ്പിച്ച ആക്രമി ഇവനാണെന്നോർക്കേ കരുണന് കാൽ വീശി അവന്റെ മുഖത്തൊന്നു കൊടുത്താൽ എന്തെന്ന് തോന്നി.
അമ്പിളി, പുറത്ത് വീണു കിടന്ന് കത്തുന്ന ടോർച്ച് എടുത്ത്‌അകത്തേയ്ക്ക് വെളിച്ചമടിച്ചു.
കരുണൻ കുനിഞ്ഞു എസ്തപ്പാന്റെ മുഖം പകുതി മറച്ചിരുന്ന തൂവാല പറിച്ച് മാറ്റാൻ നോക്കിയെങ്കിലും അവൻ ഇടം വലം മുഖം വെട്ടിച്ച് അതിന് സമ്മതിച്ചില്ല.
മഴ നനഞ്ഞു കുതിർന്ന് വിറച്ചു കൊണ്ട് അമ്പിളി കരുണന്റെ അടുത്തേയ്ക്ക് വന്നു.
അവളുടെ നീണ്ട മുടിയിഴകളിലൂടെയും, മുഖത്ത് കൂടിയും എല്ലാം വെള്ളം ഇറ്റിറ്റ് നിലത്തേയ്ക്ക് വീഴുന്നുണ്ടായിരുന്നു.
അവളുടെ കയ്യിലിരുന്ന ടോർച്ച് വാങ്ങി കരുണൻ നിലത്ത് തന്റെ കാൽക്കീഴിൽ കിടക്കുന്ന എസ്തപ്പാന്റെ മുഖത്തേയ്ക്കടിച്ചു നോക്കി.
കഴുകന്റെ വന്യത തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ട് കരുണന്റെ നെറ്റി ചുളിഞ്ഞു.
ഈ കണ്ണുകൾ...
ഈ തീഷ്ണത...
കരുണന്റെ അടിമുടിയൊരു വിറയൽ പാഞ്ഞു..
കരുണൻ നോക്കി നിൽക്കേ എസ്തപ്പാൻ സ്വയം തന്റെ മുഖം മറച്ചിരുന്ന തൂവാല ഒരു വശത്തേയ്ക്ക് വലിച്ചു മാറ്റി.
ചെമ്പൻ മല പിളർന്ന് വന്നൊരു മിന്നൽ തന്റെ ശിരസ്സിൽ ഇടിച്ചു ചിതറിയത് പോലെ കരുണൻ നടുങ്ങി പിന്നോട്ട് മാറി.
"നീ.. നീയോ..."
കരുണൻ അവന്റെ കഴുത്തിനുപിടിയ്ക്കാൻ കൈ നീട്ടിയെങ്കിലും എന്തോ ഓർത്തിട്ടെന്ന മട്ടിൽ പെട്ടന്ന് കൈ മാറ്റി..
എസ്തപ്പാന്റെ മുഖത്ത് മെല്ലെ ഒരു ചിരി വിടർന്നു.
അവൻ നിലത്ത് കിടന്നു കൊണ്ട് കരുണന്റെ കണ്ണുകളിലേക്ക് നോക്കി പൊട്ടി ചിരിച്ചു.
ഉന്മാദം പിടിപെട്ടു സമനില തെറ്റിപ്പോയ ഒരുത്തനെ പോലെ എസ്തപ്പാൻ ആർത്തു ചിരിച്ചു.
നിമിഷങ്ങളോളം നീണ്ട് നിന്ന ആ ചിരിയ്ക്കൊടുവിൽ എസ്തപ്പാൻ ഇരു കൈകളും പിന്നോട്ട് കുത്തി നിലത്ത് പകുതി എണീറ്റിരുന്നു.
"നീ.. നീയിവിടെ വരുമെന്നെനിയ്ക്ക് അറിയാമായിരുന്നു...ഞാനിവിടില്ലെങ്കിൽ നീയെന്നെ തിരഞ്ഞു ഏത് പാതാളത്തിൽ വരെയും വരാനുള്ളവനല്ലേ...
പക്‌ഷേ ഇത്ര വേഗം നമ്മൾ തമ്മിലൊരു കണ്ടുമുട്ടലുണ്ടാകുമെന്ന്....."
എസ്തപ്പാൻ കരുണന് നേരെ കൈ വിരൽ ചൂണ്ടിക്കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി.
അവൻ ശ്വാസം വിലങ്ങിയിട്ടെന്നോണം കിതയ്ക്കാൻ തുടങ്ങി.
അൽപ്പ നേരത്തിന് ശേഷം എസ്തപ്പാൻ മുഖമുയർത്തി.
ഇപ്പോൾ അവന്റെ മുഖത്ത് ചിരിയില്ല.പകരം അവന്റെ കണ്ണുകളിലെ ക്രൂരത മുഖം നിറയെ പടർന്നു കഴിഞ്ഞിരുന്നു.
കരുണൻ തന്റെ അരയിൽ കെട്ടിയിരുന്ന ബെൽറ്റിന്റെ അറയ്ക്ക് മീതെ കൈവയ്ക്കുന്നത് കണ്ട് എസ്തപ്പാൻ എണീറ്റ് അവന്റെ മുമ്പിലേക്ക് വന്നു.
നേർക്കു നേരെ നിന്ന് അവർ കൊലവിളി തീർക്കുന്ന കൊമ്പന്മാരെ പോലെ മുഖമുഖം നോക്കി.
"നിന്റെ കയ്യിൽ എന്റെ നെഞ്ച് തുളയ്ക്കാൻ പാകത്തിൽ ഒരായുധം കാണുമെന്ന് എനിയ്ക്കറിയാം. കരുണാ..
പക്‌ഷേ ഇനി നീയതെടുത്ത് എനിയ്ക്ക് നേരെ പ്രയോഗിയ്ക്കില്ല...
എന്നാലും ഞാനവളെ കൊണ്ട് പോകും..
നിന്നെ കാത്തിരിയ്ക്കുന്ന നിന്റെ പെണ്ണിനെ..
നിന്റെ ജീനയെ കൊണ്ട് പോയത് പോലെ.."
എസ്തപ്പാൻ കരുണന് മുമ്പിൽ നിന്ന് ചിരിച്ചപ്പോൾ അവന്റെ കോമ്പല്ലിൽവെളിച്ചം തട്ടി തിളങ്ങി.
ആ ചിരി കണ്ട് പേടിച്ച് അമ്പിളി കരുണന്റെ കയ്യിൽ ബലമായി പിടിച്ചു.
(തുടരും)
#📔 കഥ