#📙 നോവൽ - പ്രളയം...
🔻 പാർട്ട് _40
✍️ രചന - Aniprasad.
കടയ്ക്കുള്ളിലാകെപെട്ടന്ന് വല്ലാത്തൊരു മൂകത നിറഞ്ഞത് എല്ലാവർക്കും തോന്നി.
കരുണൻ കയറി വരുന്നത് കണ്ട് ഗോപിയാശാൻ ഇരുന്നിടത്ത് നിന്നെണീറ്റു.
ഗ്ളാസുകളിലേക്ക് ചായ പകർന്നു കൊണ്ട് നിന്ന ഗൗരി ചായപ്പാത്രം തട്ടിയിൽ വച്ചിട്ട് അകത്ത്, ശ്രീമയി കിടക്കുന്ന ഇടത്തേയ്ക്ക് നോട്ടം വീഴത്തക്ക വിധം തിരിഞ്ഞു നിന്നു.
ശ്രീമയി ഉണർന്ന് കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ഏതോ കോമിക്ക് ബുക്ക് മറിച്ചും തിരിച്ചും നോക്കുന്നത് ഗൗരിയ്ക്ക് അവിടെ നിന്നാൽ കാണാമായിരുന്നു.
പെരുമ്പറ മുഴങ്ങും പോലെ തന്റെ നെഞ്ചിടിപ്പ് ഏറുന്നത് അവൾക്ക് മാത്രം അറിയാൻ കഴിഞ്ഞു.
ഓരോ തവണയും മായമ്മയെയും കൊണ്ട് ജയിലിൽ അവളുടെ അച്ഛനെ കാണിയ്ക്കാനായി പോകുമ്പോഴൊന്നും ഈ വിധം തന്റെ മനസ്സ് ഇടറി പോകാറില്ലെന്ന് ഗൗരി ഓർത്തു.
കരുണേട്ടന്റെ ഈ വരവ് വെറും ഒരു വരവല്ല.
വന്നിരിയ്ക്കുന്നത് തന്റെ മകളെ കാണാൻ വേണ്ടിയാണ്..
മായമ്മയുടെ അധികാരി അവൾക്ക് മേലുള്ള തന്റെ അവകാശവും പറഞ്ഞുകൊണ്ടാവും ഇപ്പോൾ വന്നിരിയ്ക്കുന്നത്..
അവളെ കൊണ്ട് പോകാൻ വേണ്ടി...
'ദൈവമേ... "
ഗൗരി തന്റെ ചുണ്ടുകൾ കടിച്ചു പിടിച്ചു.
മായമ്മ തന്നെ വിട്ടു പോകാൻ പോണെന്ന ഒറ്റ ചിന്ത മതിയായിരുന്നു അവളുടെ മനസിനെ ഭ്രാന്തമായി തീപിടിപ്പിയ്ക്കാൻ.
മായമ്മയില്ലാത്ത ഈ വീട് എന്ന് ഓർത്തപ്പോൾ തന്നെ ഗൗരിയ്ക്ക് തന്റെ നെഞ്ച് വിങ്ങികഴച്ചു പൊട്ടി പോകും പോലെ തോന്നി.
"ഗോപിയാശാനെന്താ എന്നേ ഇങ്ങനെ നോക്ക് ന്നത്.
ഇതുഞാൻ തന്നെയാ ആശാനേ..
കരുണൻ..."
അവൻ ഗോപിയാശാന്റെ മുൻപിൽ അൽപ്പം വെളിച്ചത്തിലേക്ക് നീങ്ങി നിന്നു..
"കരുണാ നീ...
ഇവരൊക്കെ പറഞ്ഞായിരുന്നു നീ വന്നിട്ടുണ്ടെന്ന്...
രാത്രി എവിടെ തങ്ങിയെടാ നീ.."
ഗോപിയാശാൻ അവനെ കണ്ണുകളാൽ അടിമുടി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.
"രാത്രിഞാൻ സ്കൂളിലുണ്ടായിരുന്നു ആശാനേ..
ഇത് വഴിയാ പോയത്...ഇവിടെ നിങ്ങൾ വെളിച്ചമൊക്കെ കെടുത്തി ഉറങ്ങാൻ കിടന്നിരുന്നു.
പോരാത്തതിന് തോരാമഴയും.."
"നിനക്ക് വിളിയ്ക്കായിരുന്നില്ലേടാ... ഞാനിവിടെ വാതിലിനടുത്തല്ലേ കിടക്കുന്നത്."
"ഓ.. ഉറങ്ങുന്നവർ ഉറങ്ങിക്കോട്ടെ എന്ന് കരുതി..
ഞാൻ ഇവിടെത്തന്നെയാണല്ലോ ഉള്ളത്.."
"നീ ഇരിയ്ക്കെടാ മോനേ.."
ഗോപിയാശാൻ താനിരുന്ന കസേര കരുണന്റെ മുമ്പിലേക്ക് നീക്കിയിട്ടു.
പിന്നെ തിരിഞ്ഞു ഗൗരിയോട് കരുണന് കുടിയ്ക്കാൻ ഒരു ചായ എടുത്തോളാൻ പറഞ്ഞു.
ഗൗരി ചായ ഒഴിയ്ക്കാതെ ഒരു പ്രതിമ പോലെ നിൽക്കുന്നത് കണ്ട് അയാൾ ഒരിയ്ക്കൽ കൂടി അവളെ വിളിച്ചു.
ഇത്തവണ അവൾ മോഹനിദ്രയിൽ നിന്നെന്നവണ്ണം ഞെട്ടിയുണർന്നു.സ്ഥലകാല ബോധം നഷ്ടപ്പെട്ടവളെ പോലെ ഗൗരി ഗ്ലാസ് എടുത്ത് വച്ചു വെള്ളം ഒഴിയ്ക്കുകയും പിന്നീട് അത് തട്ടിയിലേക്ക്തന്നെ ചെരിച്ച് കളയുകയും ചെയ്തു.
അതിനിടെ അവളുടെ കയ്യിലേക്ക് അൽപ്പം ചൂട് വെള്ളം വീണപ്പോൾ ഗൗരി കൈ കുടഞ്ഞു.
"നിനക്ക് എന്ത് പറ്റി മോളെ.
നിന്നോട് ഞാൻ നൂറ് തവണ പറഞ്ഞിട്ടുള്ളതല്ലേ സൂക്ഷിയ്ക്കണം എന്ന്..
കയ്യിൽ ചൂട് വെള്ളം വീണോ..
എവിടെ..
നോക്കട്ടെ.."
അയാൾ വന്ന് അവളുടെ കൈക്ക് പിടിച്ചെങ്കിലും ഗൗരി പെട്ടന്ന് കൈ പിന്നിലേക്ക് മാറ്റിപിടിച്ചു.
"സാരമില്ല അച്ഛാ.
വെള്ളത്തിന് അധികം ചൂടില്ലായിരുന്നു."
അവൾ കടയിലിരുന്ന മറ്റുള്ളവർ കേൾക്കാത്ത രീതിയിൽ പറഞ്ഞു.
"തിള വന്ന വെള്ളത്തിനാണോ ചൂടില്ലാത്തത്.. കൈ അൽപ്പനേരം തണുത്ത വെള്ളത്തിലേക്ക് താഴ്ത്തി വയ്ക്ക് മോളെ.."
അയാൾ തന്നെ അവളുടെ കൈ, ഗ്ളാസുകൾ കഴുകാൻ വച്ചിരുന്ന ബേസിനിൽ ഉള്ള വെള്ളത്തിലേക്ക് താഴ്ത്തി പിടിച്ചു.
കരുണൻ, കുട്ടൻ പിള്ളയോടും, കുഞ്ഞച്ഛനോടും സംസാരിച്ചിരിയ്ക്കയായിരുന്നു.
"നിന്റെ മുഖമെന്താ മോളെ വല്ലാതിരിയ്ക്കുന്നത്.. നിനക്ക് തല വേദനയോ മറ്റോ ആണോ...
ആണെങ്കിൽ അങ്ങോട്ട് മാറി നിൽക്ക്..
അല്ലെങ്കിൽ അവിടോട്ട്, ആ കസേരയിലേക്ക് അൽപ്പനേരം ഇരിയ്ക്ക്..
കരുണന് ചായ ഞാൻ ഒഴിച്ചു കൊടുത്തോളാം."
അയാൾ നിർദേശിച്ചെങ്കിലും അവൾ അവിടെ നിന്ന് മാറാൻ കൂട്ടാക്കിയില്ല.
"മോളെ.."
അവളുടെ സങ്കടത്തിന്റെകാരണം മനസിലാക്കാൻ ആ പിതാവിന് അര നിമിഷം പോലും വേണ്ടി വന്നില്ല..
"നിന്നോട് അച്ഛൻ മുൻപേ പറഞ്ഞിട്ടുള്ളതല്ലേ..
മായമ്മ അവന്റെ മകളാണ് മോളെ... അവനവളെ കൊണ്ട് പോവുകയാണെന്ന് പറഞ്ഞാൽ നമുക്ക് നോക്കി നിൽക്കാനേ കഴിയൂ.
നീ സങ്കടപ്പെടാതിരിയ്ക്കാൻ വേണ്ടിയാ അച്ഛൻ മുൻപ് മുതലേ നിന്നോട് അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നത്."
"ആശാനേ..
എനിയ്ക്കിപ്പോ ചായയൊന്നും എടുക്കാൻ നിൽക്കേണ്ട..
അവളുണർന്നു കാണില്ലേ.
ഒന്ന് കൊണ്ട് വരോ..
ഞാനൊന്ന് കാണട്ടെ എന്റെ കുഞ്ഞിനെ.."
കരുണൻ അവിടെയിരുന്നു കൊണ്ട് തങ്ങളെ നോക്കി പറഞ്ഞ വാക്കുകൾ ഗൗരിയുടെ ശിരസ്സിൽ ഒരിടിമിന്നൽ പോലെയാണ് വന്നു തറഞ്ഞത്.
"അവൻ അന്വേഷിയ്ക്കുന്നു...
അവളുണർന്നു കിടക്കയാണോ മോളെ.."
ഗോപിയാശാൻ ഗൗരിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ഒച്ച താഴ്ത്തി തിരക്കി.
"ഉണർന്നില്ലെങ്കിൽ നീ അവളെ വിളിച്ചുണർത്ത്.
എന്നിട്ട് അച്ഛൻ വന്നിരിയ്ക്കുന്നെന്ന് പറയ്.. അവന് അവളെ കാണാനുള്ള അവകാശം നമുക്ക് തടയാൻ പറ്റില്ല കുഞ്ഞേ.."
ഗൗരി മെല്ലെ അകത്തേയ്ക്ക് നടന്നു പോകുന്നത് നോക്കി നിന്നിട്ട് ഗോപിയാശാൻ കരുണന് കുടിയ്ക്കാൻ വേണ്ടി ചായയൊഴിച്ചു കൊണ്ട് വന്നു.
കരുണൻ ചായ കയ്യിൽ വാങ്ങിയിട്ട് ഗൗരി നിന്നയിടത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ഗോപിയാശാൻ പറഞ്ഞു:"കുഞ്ഞുണർന്നു കാണില്ല.
ഗൗരി ചെന്ന് വിളിച്ചുണർത്തിക്കൊണ്ട് വരും."
"കാലാവധി തീർന്ന് ഇറങ്ങിയതല്ലേ..
ഇനിയെന്താ കരുണാ നിന്റെ പ്ലാൻ... ഇവിടെന്തെങ്കിലും ചെയ്തു നിൽക്കുന്നതല്ലേ നല്ലത്...
പുറത്തൊക്കെ പോയി താമസിച്ചാൽ അവിടെങ്ങും ഒരു പരിചയക്കാർ പോലും ഇല്ലാത്ത ഇടമല്ലേ..."
കുഞ്ഞച്ചൻ ചോദിയ്ക്കുന്നത് കേട്ട് അൽപ്പനേരം ചിന്തിച്ചിരുന്ന ശേഷം ആദ്യം കരുണൻ കുട്ടൻ പിള്ളയെ നോക്കി.
പിന്നെ അവന്റെ നോട്ടം ഗോപിയാശാന്റെ മുഖത്തെത്തി നിന്നു.
അവൻ അക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്ന് അവർക്ക് തോന്നി.
ഗൗരി വന്ന് അൽപ്പനേരം വാതിൽ പടിയിൽ പിടിച്ചു കൊണ്ട് ശ്രീമയിയെ നോക്കി നിന്നു.
അവൾ കിടന്നുകൊണ്ട് ബുക്ക് നിവർത്തി പിടിച്ചിരിയ്ക്കുന്നതിനാൽ ഗൗരിവന്ന് നിൽക്കുന്നത് അറിഞ്ഞിരുന്നില്ല.
ഒരു മഴക്കാലത്ത് വാടിതളർന്നു മയങ്ങുന്ന ഈ പിഞ്ചു കുഞ്ഞുമായി താൻ കടത്തിറങ്ങി കൊടുവത്തൂരിന് വന്നത് അവളുടെ ഓർമയിൽ തെളിഞ്ഞു.
തന്റെ തോളത്ത് തളർന്നു മയങ്ങുന്ന ഈ കുഞ്ഞ് അന്ന് കൊടുവത്തൂരിലുള്ള പുരുഷാരങ്ങൾക്കാകെ അത്ഭുതവും അതിശയവും ആയിരുന്നു.
താൻ കൊണ്ട് വന്ന കുഞ്ഞിനെ കാണാനുള്ള ആകാംഷയിൽ ഏറെ ഒരു കൊലപ്പുള്ളിയുടെ കുഞ്ഞിനെ കാണാനുള്ള കൗതുകമായിരുന്നു ഓരോരുത്തരുടെയും മനസിലുണ്ടായിരുന്നത്.
അതിന് ശേഷം നാട്ടുകാരുടെ ആ കുഞ്ഞിന്റെ ഭാവി വചനങ്ങൾ...
തന്റെ ശേഷിച്ച കാലം എങ്ങിനെയായി തീരുമെന്നുള്ള നിർവചനങ്ങൾ..
അച്ഛന്റെ ഭാഗത്ത് നിന്നുള്ള എതിർപ്പിൽ താൻ ചിലപ്പോഴെങ്കിലും പതറിപ്പോയിട്ടുണ്ട്.
അച്ഛന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല താൻ മായമ്മയെ ഇവിടേയ്ക്ക് കൊണ്ട് വന്നത്.
താൻ പിന്മാറാൻ തയ്യാറല്ലെന്ന് ഉറപ്പായപ്പോൾ അച്ഛൻ പോയി ജീന ചേച്ചിയുടെ അച്ഛനെയും അമ്മയെയും വരെ കാണുകയുണ്ടായി.
മകൾ മരണപ്പെട്ടു പോയതിനാൽ മക്കളേ വളർത്തേണ്ട ചുമതല തങ്ങൾക്കല്ലെന്നും, പ്രത്യേകിച്ചും മകളുടെ ഘാതകന്റെകുഞ്ഞാണ് അതെന്നതിനാൽ കൊണ്ട് പോയി ഏതെങ്കിലും അനാഥ മന്ദിരത്തിൽ ഏൽപ്പിയ്ക്കാനുമായിരുന്നു അച്ഛനോട് അവർ പറഞ്ഞു വിട്ടത്.
പിന്നെയും ഒരുപാട് ദിവസം പോരാടേണ്ടി വന്നു അച്ഛന്റെ നാവ് പിടിച്ചു കെട്ടാൻ..
"ഗൗരിയമ്മേ... "എന്നുള്ള മായമ്മയുടെ വിളിയാണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത്.
മായമ്മ കട്ടിലിൽ എണീറ്റിരുന്നു ഗൗരിയേ തന്നെ നോക്കിയിരിപ്പായിരുന്നു.
ഗൗരി നടന്ന് അവളുടെ അടുത്തേയ്ക്ക് വന്നിരുന്ന ശേഷം ശ്രീമയിയുടെ മുഖത്തേയ്ക്ക് വീണുകിടന്ന മുടിയിഴകൾ ഇരു കൈകൊണ്ടും പിന്നിലേക്ക് ഒതുക്കി വച്ചു.
"മോൾക്ക് ഗൗരിയമ്മ പാലെടുത്തുകൊണ്ട് വരട്ടെ കുടിയ്ക്കാൻ."
കുഞ്ഞിന്റെ മുഖം ഇരു കൈകളാലും കോരിയെടുത്തു കൊണ്ട് അവൾ ചോദിച്ചു.
"ഗൗരിയമ്മയ്ക്ക് എന്താ പറ്റിയെ..
ഇങ്ങനൊന്നും വന്ന് ചോദിയ്ക്കില്ലല്ലോ എന്നോട്..
പാല് കൊണ്ട് വന്ന് ഇവിടെ വച്ചിട്ട് എടുത്ത് കുടിച്ചോണേ മോളെ എന്നെല്ലാ പറയാറുള്ളൂ.."
മായമ്മ അവളുടെ ഇരു കണ്ണുകളിലേക്കും മാറി മാറി നോക്കി.
"മോളോട് ഗൗരിയമ്മ ഒരു കാര്യം ചോദിയ്ക്കട്ടെ.."
ഗൗരി യുടെ ശ്വാസം അവളുടെമുഖത്ത് വന്ന് തട്ടുന്നുണ്ടായിരുന്നു.
"ചോദിച്ചോ.. എന്റെ ഗൗരിയമ്മയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും ചോദിച്ചൂടെ.."
മായമ്മയുടെ കണ്ണുകളിലും മുഖത്തും നിറയെ നക്ഷത്രങ്ങൾ വിതറിയത് പോലെ ചിരി നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.
"മോളെ മോളുടെ അച്ഛൻ വന്നു വിളിച്ചാൽ... മോൾ എന്നെയും മുത്തശ്ശനെയുമെല്ലാം കളഞ്ഞിട്ട് അച്ഛന്റെ കൂടെ പോവോ.."
ഗൗരിയുടെ കണ്ണുകളിൽ നനവ് ഊറുന്നത് കണ്ട് മായമ്മയുടെ മുഖത്തെ ചിരി മാഞ്ഞു.
"ഗൗരിയമ്മ എന്തിനാ കരയുന്നെ.."
മായമ്മ ഗൗരിയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
"ഗൗരിയമ്മ കരഞ്ഞില്ലല്ലോ..അത് ഗൗരിയമ്മയുടെ കണ്ണിൽ പുകയടിച്ചതാ.
മോള് ഗൗരിയമ്മ ചോദിച്ചതിന് മറുപടി താ.."
"എന്നിട്ട് എന്റെ കണ്ണില് പുക അടിച്ചില്ലല്ലോ..
വെറുതെയാ..
ഗൗരിയമ്മ കരഞ്ഞതാ. ഗൗരിയമ്മ കണ്ണീർ തുടയ്ക്കുന്നത് ഞാൻ കണ്ടല്ലോ."
"മോള് ഗൗരിയമ്മ ചോദിച്ചതിന് മറുപടി പറഞ്ഞില്ല...!"
ഗൗരി വീണ്ടും ഓർമിപ്പിച്ചെങ്കിലും മായമ്മ അതിന് മറുപടി പറയും മുമ്പേ ഗോപിയാശാൻ അവിടേയ്ക്ക് വന്നു.
"നീ അവളെ ഉണർത്തിയില്ലേ മോളെ..
അവൻ മോളെ അന്വേഷിയ്ക്കുന്നു.. അങ്ങോട്ട് വരാൻ പറയ് അവളോട്.."
ഗോപിയാശാൻ പറയുന്നത് കേട്ട് മായമ്മ ഗൗരിയുടെ മുഖത്തേയ്ക്ക് നോക്കി..
"ആരാ ഗൗരിയമ്മേ അവിടെ എന്നെ അന്വേഷിയ്ക്കുന്നത്.."
അവളുടെ കുഞ്ഞ് മുഖത്ത് സംശയത്തിന്റെ രേഖകൾ വീണുകഴിഞ്ഞു.
"അച്ഛൻ..."
ഗൗരി പിറു പിറുത്തു..
"എന്റച്ഛനാണോ ഗൗരിയമ്മേ.."
അവളുടെ ഉടൽ എമ്പാടും ഒരു പിടച്ചിലുണ്ടായത് ഗൗരി തിരിച്ചറിഞ്ഞു.
"മോളെ.. കരുണൻ വന്നിട്ടുണ്ട്.
അവന് നിന്നെ കാണണമെന്ന് പറയുന്നു. നീ അങ്ങോട്ട് വാ. നിന്റെ അച്ഛൻ കടയിൽ ഇരിപ്പുണ്ട്"
ഗോപിയാശാൻ പറഞ്ഞത് കേട്ട് തന്റെ മുഖം കോരിപ്പിടിച്ചിരുന്ന ഗൗരിയുടെ കൈകൾ മായമ്മ പിടിച്ചു മാറ്റി.
പിന്നെ കട്ടിലിൽ നിന്നെണീറ്റ് അവൾ നിലത്ത് നിന്നു.
അവിടെ നിന്ന് കൊണ്ട് കടയിലേക്ക് നോക്കിയപ്പോൾ അവൾക്ക് കനൽ തിളക്കമുള്ള ചായത്തട്ടിയും, വെള്ളം തിളച്ച് മറിഞ്ഞു ആവി പൊന്തുന്ന ചായക്കലവും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.
"നേരാണോ ഗൗരിയമ്മേ..
എന്നെ കാണാൻ എന്റെ അച്ഛൻ വന്നിട്ടുണ്ടോ.."
അവൾ വിശ്വാസം വരാത്ത പോലെ ഗൗരിയോട് ചോദിച്ചു.
എപ്പോഴും എന്ന പോലെ ഇപ്പോഴും അവൾക്ക് ഗൗരിയുടെ നാവിൽ നിന്നാണ് സത്യം കേൾക്കേണ്ടത്.
"ഉം.."
മായമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ ഗൗരി മൂളി. അതിന് ശേഷം മായമ്മയ്ക്ക് നടന്ന് പോകാനായി അവൾ വാതിലിനരികിൽ നിന്ന് മാറി ഭിത്തിയോട് ചേർന്ന് നിന്നു.
മായമ്മവന്നു ഗൗരിയുടെ കൈ പിടിച്ചിട്ട് അവളോടൊപ്പം വരാൻ പറഞ്ഞു.
"മോള് ചെന്ന് കാണ്.
ഗൗരിയമ്മ കണ്ടതാ.. മോള് ചെന്നേ."
ഗൗരി അവളെ മുൻപോട്ട് തള്ളി വിടാൻ നോക്കിയെങ്കിലും അവൾ ഗൗരിയുടെ കയ്യിൽ നിന്നുള്ള പിടി വിട്ടില്ല.
"എന്റെകൂടെ വാ.
എപ്പോഴും നമ്മൾ രണ്ടുപേരും ഒരുമിച്ചല്ലേ അച്ഛന്റെ മുമ്പിലേക്ക് ചെല്ലുന്നത്.
എന്റെ കൂടെ ഗൗരിയമ്മയും വേണം... വാ.."
മായമ്മ അവളുടെ കൈക്ക് പിടിച്ചു കൊണ്ട് തന്നെ മുൻ വശത്ത് കരുണൻ ഇരിയ്ക്കുന്ന ഇടത്തേയ്ക്ക് ചെന്നു.
(തുടരും)
#📔 കഥ