𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
19.8K views
4 months ago
#📙 നോവൽ -ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട് _93 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 തലേന്നുള്ളതിനേക്കാൾ കുറച്ചു കൂടി സമാധാനം നിറഞ്ഞൊരു ദിവസം.. ജയഗോപാനും ശ്രീയും ബാലയുടെ മുഖത്തെ കാർമേഘമൊഴിഞ്ഞു കണ്ടതും വല്ലാത്തൊരു ഭാരം ഇടനെഞ്ചിൽ നിന്നും മാഞ്ഞു പോയത് പോലായിരുന്നു. കുട്ടാപ്പിയുമായി അവൾ വളരെ പെട്ടന്ന് തന്നെ കൂട്ടായി. തുടക്കത്തിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറിയതും കാർത്യയിനി പതിവുപോലെ ഉഷാറായി കാര്യങ്ങൾ ഏറ്റെടുത്തതും അച്ചുവിനോടെന്ന പോലെ തന്നെ അവർ ബാലയോടും ഗൗരവം കാണിച്ചും സ്നേഹം കാണിച്ചും കൂട്ടായതും കാര്യങ്ങളുടെ മൂകത അൽപ്പമെങ്കിലും കുറയാൻ കാരണമായി. ജോലിക്കൊരാളെ കൂടി ഡെവി അവിടെ ഏർപ്പാട് ചെയ്തിരുന്നു. അതിനാൽ അമ്മയ്ക്കും മക്കൾക്കും കാര്യമായി ജോലികളൊന്നും തന്നെയില്ല. "അച്ചുവെന്തേ ഇന്നലെ എന്റെ കൂടെ കിടന്നത്.. ഞാനൊന്നും അറിഞ്ഞില്ല.. എന്താവോ കിടന്നതേ ഉറങ്ങി പോയി.." രാവിലെ ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ബാല ചോദിച്ചു. "ഞാൻ മാത്രമല്ലല്ലോ ബാല.. നിന്റേട്ടനും കൂടെ ഉണ്ടായിരുന്നല്ലോ " അച്ചു ചിരിയോടെ... ബാലയെ നോക്കി. അതും ബാലക്കറിയാം. കണ്ണ് തുറക്കുമ്പോൾ അവർ രണ്ടു പേരും തന്നോട് ചേർന്നുറങ്ങുന്നത് കണ്ടപ്പോൾ തോന്നിയത് സങ്കടമാണോ സന്തോഷമാണോ എന്ന് അപ്പോൾ മുതൽ അവൾക്ക് തന്നെ തീർച്ചയില്ലായിരുന്നു. "അല്ലച്ചു... ഇന്നലെ.. നിങ്ങളുടെ..." അപ്പോൾ മുതൽ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ആ ചോദ്യം.. അതച്ചുവിനോട് ചോദിക്കാൻ ബാലക്കൊരു ജാള്യത.. "ഇന്നലെയെന്താ.. ഒന്നുല്ല... യാത്ര ക്ഷീണം കൊണ്ട് ഞങ്ങൾക്കും നല്ലത് പോലെ ഉറക്കം വന്നിരുന്നു.. അത് കൊണ്ട് ബാലയെ പോലെ ഞങ്ങളും പെട്ടന്നുറങ്ങി പോയി.." അവളെന്താണ് ഉദ്ദേശിച്ചതെന്ന് നല്ലത് പോലെ മനസ്സിലായിട്ടും അച്ചു അങ്ങനെയാണ് അതിനുത്തരം പറഞ്ഞത്. അതോടെ ബാലയും പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞതുമില്ല. എങ്കിലും.. താൻ പെട്ടന്ന് കയറി ഉറങ്ങിപോകരുതായിരുന്നു.. ഇന്നലെ അവരുടെ കല്യാണം കഴിഞ്ഞു വന്നതാണ് എന്നറിഞ്ഞിട്ടും അവർക്ക് വേണ്ടി ഒന്നും ചെയ്യാതെ.. ബാലക്ക് അതോർക്കുമ്പോൾ നേർത്തൊരു കുറ്റബോധം. പക്ഷേ.. ഇന്നലെയൊന്നും മനസ് തന്റെ പിടിയിൽ തന്നെ അല്ലായിരുന്നു. യാത്ര പറഞ്ഞിട്ടു പോന്നൊരു മുറിയിൽ നിന്നും തിരികെ വരില്ലെന്നുള്ള വാശി പോലെ ഹൃദയമവിടേക്ക് തന്നെ കൊണ്ട് പോകാനുള്ള ശ്രമത്തിൽ.. ഓർമകൾ കൊണ്ട് വീർപ്പ് മുട്ടിച്ചപ്പോൾ ഒന്ന് ഉറങ്ങി കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയതാണ്. അത് കൊണ്ട് മാത്രം മറ്റൊന്നിലേക്കും ചിന്ത പോയതുമില്ല.. ജയഗോപനും ശ്രീയും പുറത്തെ സിറ്റൗട്ടിൽ ഇരുന്നു കൊണ്ട് കാര്യമായെന്തോ ചർച്ചകളിലാണ്. അവിടെ ഇരുന്നാൽ തന്നെ അവർക്കാ വിഷയത്തിന്റെ ഗൗരവം മനസ്സിലാവും പോലെ അവരുടെ മുഖം വലിഞ്ഞു മുറുകിയാണുള്ളത്.. ഡെവി അങ്ങോട്ട്‌ ഇനിയും വന്നേക്കുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നു ബാലക്ക്. വരണമെന്നും വരരുതെന്നും ഒരുപോലെ ആഗ്രഹിക്കുന്ന മനസ്സവളെ വല്ലാതെ കഷ്ടപ്പെടുത്തി... മറന്നുവെന്നും മറക്കണമെന്നും ഇനി അവന് മറ്റൊരു അവകാശിയുണ്ടെന്നും അറിയാതെയല്ല.. ഇതൊക്കെ ഞാൻ എന്നേ തന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നതുമാണ്.. പക്ഷേ.... ചിലയിടങ്ങളിൽ... ചില പാട്ടുകളിൽ.. ചില ഗന്ധങ്ങളിലെല്ലാം എനിക്ക് നിന്നേ കാണാം.. അല്ലെങ്കിൽ ഇപ്പോഴും നിന്നെ മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ എന്നതാണ് എന്റെ ഏറ്റവും വലിയൊരു ഡൗർബല്യം.. എനിക്കത്ര മേൽ നോവണമെങ്കിൽ... നീ എത്ര മാത്രം എന്നിൽ അലിഞ്ഞു ചേർന്നിരിക്കും.. ഞാൻ എത്രമാത്രം നിന്നേ സ്നേഹിച്ചിരിക്കണം.. നീ സ്പർശിച്ചത് പോലെ ഇനി എന്റെ ഉള്ളം വേറെയാർക്കും സ്പർശിക്കാൻ കഴിയില്ലെന്ന് എന്റെ ഹൃദയം സാക്ഷി പറയുന്നത് നിന്നെ കുറിച്ചോർക്കുമ്പോൾ മാത്രമാണ്.. എത്രമാത്രം ഒരാളിലേക്ക് അടുത്തു പോയെന്ന് മനസ്സിലാകുന്നത് അകലുമ്പോൾ നമ്മളിൽ അവശേഷിക്കുന്ന മുറിവുകളാണ്.അതിന്റെ ആഴങ്ങളാണ്.. ഏത് മരുന്ന് പുരട്ടിയാലും ഭേദമാവാത്ത അതിന്റെ വിങ്ങലുകൾ തന്നെയാണ്.. എന്നും മറ്റൊരാളിൽ പകരം കണ്ടെത്തി സന്തോഷിക്കാൻ കഴിയാത്ത എന്തോ ഒന്ന് നീയെന്റെ ഹൃദയത്തിൽ വിത്ത് പാകി മുളപ്പിച്ചു കഴിഞ്ഞു.. ഓർമകളുടെ നേർത്ത ചാറ്റൽ മഴ കൊണ്ടത് നാൾക്ക് നാൾ വളർന്നു.. ഇന്നതൊരു വന്യമായ കാടായി തീർഞ്ഞിരിക്കുന്നു. തനിക് പോലും വഴി തെറ്റി പോകുന്ന കാട്... തിരിച്ചിറങ്ങാൻവഴി അറിയാത്ത താനാ കാട്ടിലിന്നും അലഞ്ഞു തിരിയുന്നു.. നിന്നേ ഞാൻ നേടിയിട്ടുമില്ല..നഷ്ടപ്പെടുത്തിയിട്ടുമില്ല.. പകരം...സന്തോഷവും സങ്കടവുമായി നീയങ്ങനെ എന്നിൽ നിറഞ്ഞു നിൽക്കുന്നു.. ചുറ്റുമുള്ള വരെ സങ്കടപ്പെടുത്താതിരിക്കാൻ ഞാൻ നഷ്ടപെടുത്തിയ എന്റെ ഏറ്റവും വലിയൊരു സന്തോഷമേ.. നീയെന്റെ ഹൃദയത്തിൽ ഭദ്രമാണ്.. എന്റെ മരണം വരെയും... കരയാതിരിക്കാൻ.. അത് അച്ചു കണ്ടിട്ട് തനിക്ക് നേരെ അവളുടെ ചോദ്യങ്ങൾ വരാതിരിക്കാൻ..അതിൽ അവൾക്ക് സങ്കടം തോന്നാതിരിക്കാൻ.. ഇപ്പൊ വരാം എന്നും പറഞ്ഞു കൊണ്ട് ബാല ഇരിക്കുന്നയിടത്തു നിന്നും എഴുന്നേറ്റു പോയി... ❤‍🔥❤‍🔥 അശോകൻ എന്നുള്ള പേരും വിളിച്ചപ്പോൾ കേട്ട ഗംഭീരം നിറഞ്ഞ ശബ്ദവും.. അത്യാവശ്യം പ്രായമുള്ളൊരാളെ പ്രതീക്ഷിക്കുന്ന അർജുന്റെ മുന്നിലേക്ക് ചെറുപ്പത്തിന്റെ ചുറു ചുറുക്കോട് അശോകൻ ഓടി കയറി വന്നു. "വന്നിട്ട് കുറെ നേരമായോ" അർജുനെ കണ്ടതേ അതും ചോദിച്ചു കൊണ്ടാണവൻ അടുത്തേക്ക് ചെന്നത്. "എന്നെ എങ്ങനെ അറിയാം...?" തിരിച്ചൊരു ചോദ്യം ചോദിക്കുമ്പോൾ അർജുന്റെ മുഖം ചുളിഞ്ഞിരുന്നു.. "ദിവാകരൻ തമ്പി സാറിന്റെ മകനെ അറിയാതിരിക്കുമോ" അശോകനപ്പോഴുമൊരു ചിരിയാണ്. "അച്ഛനെ എങ്ങനെ അറിയുമെന്നാ പറഞ്ഞത്..? " അർജുൻ അശോക്കിന്റെ കണ്ണിലേക്കുറ്റു നോക്കി കൊണ്ട് ചോദിച്ചു. "കോളേജ് ലാസ്റ്റ് ഇയർ ഫീസടക്കാൻ ഒരു വഴിയും ഇല്ലാഞ്ഞപ്പോൾ എന്റെ അച്ഛനെ കൂട്ടി തമ്പി സാറിനെ കാണാൻ ചെല്ലുമ്പോൾ വലിയൊരു പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല എനിക്ക്. പക്ഷേ സാർ സഹായിച്ചു.. നിങ്ങളുടെ കണ്ണിൽ അതത്ര ചെറിയൊരു തുക ആയത് കൊണ്ടായിരിക്കും.. സാർ അതൊന്നും ഓർത്തിരിക്കാഞ്ഞതും.. അന്നാ പഠനം നിലച്ചു പോയിരുന്നെങ്കിൽ ഇന്നിപ്പോൾ അഡ്വകേറ്റ് അശോകൻ ഉണ്ടാവില്ല.. അങ്ങനെയുള്ളപ്പോൾ ഈ ജോലി കൊണ്ട് മൂപ്പർക്ക് തന്നെ ഒരു സഹായം ചെയ്യുന്നത്എന്നോട് കാണിച്ച ആ നന്മ തിരികെ ചെയ്യുന്നത് പോലൊരു ഫീലാ എനിക്ക്..ഞാനത് ചെയ്യുന്നു.. അത്ര തന്നെ.." അർജുന് വീണ്ടും ചോദ്യങ്ങളൊന്നും ചോദിക്കാൻ പഴുതില്ലാത്ത വിധം നേരത്തേ പറയാനുറച്ച ഒരു കഥ അശോകൻ പറഞ്ഞു കേൾപ്പിച്ചു. രോഹിത് പറഞ്ഞിരുന്നു ഇങ്ങനൊരു ചോദ്യം തമ്പിയും ചോദിക്കും എന്നതിനെ കുറിച്ച്. "വരൂ... സമയം വൈകും..." അശോകൻ ധൃതിയിൽ മുന്നോട്ടു നടക്കുമ്പോൾ പിന്നെ അവനൊപ്പം നടക്കുകയെ അർജുനും മാർഗമുള്ളു. തമ്പിയുടെ കാര്യത്തിൽ അപ്പോഴും അർജുന് ആശങ്കയുണ്ട്. ആ ടെൻഷനോടെ തന്നെയാണ് അവൻ അയാൾക്ക് വേണ്ടി കാത്തിരുന്നത്. ഒടുവിൽ അധികം വൈകാതെ പോലിസ് അകമ്പടിയോടെ വിലങ്ങണിഞ്ഞ കയ്യോടെ വന്നു കയറിയ തമ്പിയുടെ കോലം കണ്ടിട്ട് അർജുൻ അറിയാതെ തന്നെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ചുറ്റും കണ്ണോടിച്ചു നോക്കുന്നതിനിടെ തമ്പിയുടെ കണ്ണുകൾ അർജുനെ കണ്ടു പിടിച്ചു. നിരാശയിൽ മുങ്ങിയ ആ മുഖം.. അർജുന്റെ പ്രതീക്ഷകളൊക്കെ തീർത്തും മങ്ങി പോയി. പക്ഷേ തമ്പിയെയും അർജുനെയും അത്ഭുതപ്പെടുത്തി കൊണ്ട്... എതിരെ നന്നായി വാദിച്ചു കയറിയ വക്കീലിന്റെ വാക്കുകൾക്ക് തടയിട്ട് കൊണ്ട്.. അതിനേക്കാൾ പോയിന്റ്റുകൾ നിരത്തി... വിചാരിച്ചതിലും ഭംഗിയായി അശോകൻ, ഡെയിലി വന്നിട്ട് സ്റ്റേഷനിൽ ഒപ്പിട്ട് പോകണം എന്നൊരു നിബന്ധനയോടെ തമ്പിക്ക് ജാമ്യം വാങ്ങിച്ചു കൊടുത്തു. അച്ഛനും മകനും അപ്പോഴും ഒന്നും വിശ്വാസിക്കാൻ കഴിയാത്ത ഭാവമാണ്. "കൂടുതലൊന്നും ഇപ്പൊ പറയുന്നില്ല തമ്പി സാറേ.. നിങ്ങളിപ്പോ അതിനൊന്നും പറ്റിയ സാഹചര്യതിലല്ല. പക്ഷേ പറയേണ്ട ഒരു കാര്യമുണ്ട്.. " ക്ഷീണത്തോടെ പുറത്തിക്കിറങ്ങി വന്ന തമ്പിയുടെ അരികിലേക്ക് ചെന്നിട്ട് അശോകൻ പറഞ്ഞു നിർത്തി. "നമ്മളെങ്ങനെയാണ് വക്കീലെ പരിചയം.." തമ്പിക്ക് ആദ്യം അതായിരുന്നു അറിയേണ്ടത്. "അത്ര വലിയൊരു സസ്പെൻസ് കഥയൊന്നുമില്ല തമ്പി സാറെ.. കുഞ്ഞോറു കഥയുണ്ട്. ഞാനത് സാറിന്റെ മകനോട് പറഞ്ഞിട്ടുണ്ട്. സമയം പോലെ അർജുൻ സാറത് പറഞ്ഞു തരും.." തന്നോട് അശോകൻ കാണിക്കുന്ന ആ ബഹുമാനം... അതായിരുന്നു തമ്പിയും അർജുനും ശ്രദ്ധിച്ചത്. "ഇപ്പൊ വീട്ടിലേക്ക് പോയെന്നു വിശ്രമിക്കൂ.. കേസ് പൂർണ്ണമായും വിട്ടേഴിഞ്ഞു പോയിട്ടില്ല. അറിയാലോ. ജാമ്യം മാത്രം കിട്ടിയുള്ളൂ.. ഇനിയും ഒരുപാട് ചെയ്യാനുണ്ട്.. അധികം വൈകാതെ തന്നെ അതെല്ലാം ചെയ്തിലെങ്കിൽ ഇനിയൊരു ജാമ്യം പോലും കിട്ടാതെ.. ആർക്കും ഒന്നും ചെയ്യാൻ കഴിയാതെ.." തമ്പിയുടെ മുഖത്തേക്ക് വലിഞ്ഞു കയറി വരുന്നു അസ്വസ്ഥത കണ്ടു കൊണ്ട് തന്നെയാണ് അശോകൻ പറഞ്ഞു നിർത്തിയത്. 💜💜 നീ എങ്ങോട്ടാ ഡെവി... ഉച്ച വരെയും.. തലേന്ന് രാത്രിയിൽ ഒരുപോള കണ്ണടക്കാൻ കഴിയാത്ത ഉറക്കം ഉറങ്ങി തീർത്തവൻ ഉച്ചക്ക് ശേഷം.. പുറത്ത് പോകാൻ റെഡിയായി വരുന്നത് കണ്ടിട്ടാണ് ഇന്ദിരാമ്മയത് ചോദിച്ചത്. "എനിക്കൊരാളെ കാണാൻ പോണം.." ഷർട്ടിന്റെ കൈ മടക്കി.. ഇന്ദിരാമ്മയെയോ.. അവർക്കടുത്തിരിക്കുന്ന സാന്ദ്രയെയോ നോക്കാതെ... ഒട്ടും പ്രസന്നമല്ലാത്തൊരു ഭാവത്തിൽ അത്ര മാത്രം പറഞ്ഞു കൊണ്ടവൻ മുറ്റത്തേക്കിറങ്ങി. "രണ്ടു ദിവസം കൂടിയൊള്ളു ഡെവി ഇനി നിന്റെ കല്യാണത്തിന്.. അതിനെക്കുറിച്ച്.." "എനിക്കറിയാം.. അതെല്ലാം അതിന്റെ വഴിക്ക് നടന്നോളും..എന്റെ നന്മക്ക് വേണ്ടിയല്ലേ. ഞാനതിൽ ഉഴപ്പ് കാണിക്കില്ല" ഇന്ദിരാമ്മ പറഞ്ഞു വന്നത് മുഴുവനാക്കാൻ കൂടി ക്ഷമയില്ലാതെ അത്രയും പറഞ്ഞു കൊണ്ട്.. ഡെവി അവന്റെ ബൈക്കിലേക്ക് കയറി.. ആരോടൊക്കെയോ ഉള്ള ദേഷ്യം... ബൈക്കൊന്ന് ഇരപ്പിച്ചു കൊണ്ട് അത് അവിടെയിട്ട് തന്നെ തിരിച്ചു കൊണ്ട് ഡെവി സ്പീഡിൽ പുറത്തേക്ക് പോകുമ്പോൾ.. സാന്ദ്ര നിർവികരതയോടെ അവൻ പോയ വഴിയേ നോക്കി. കാരണമറിയാത്തൊരു ഭയമായിരുന്നു അവൾക്കുള്ളിൽ.. അതാണ്‌ ആ കണ്ണുകളിൽ നിന്നും ഇന്ദിരാമ്മ കണ്ട് പിടിച്ചതും. അവൻ വീണ്ടും ബാലയെ കാണാൻ പോയോ എന്നൊരു ആശങ്ക ഉള്ളിൽ നിറഞ്ഞിട്ടും രണ്ടുപേരുമത് പരസ്പരം പങ്ക് വെച്ചില്ല.. ഈ അവസ്ഥ.. ഇനിയും അനേകം തവണ ജീവിതത്തിൽ ആവർത്തിക്കാൻ സാധ്യത യുള്ള ആ അവസ്ഥ.. അതിൽ രണ്ടു പേർക്കും ശ്വാസം മുട്ടി.. ❤‍🔥❤‍🔥 നാലഞ്ചു ദിവസങ്ങളുടെ സംഘർഷം.. അതൊന്നിറക്കി വെക്കാനാണ് അർജുൻ പുറത്തേക്കിറങ്ങിയത്.. അതിന് വേണ്ടുന്നതെല്ലാം ഫോണിൽ വിളിച്ചു സെറ്റാക്കിയിട്ടാണ് അവൻ വീട്ടിൽ നിന്നുമിറങ്ങിയത്. തമ്പി പുറത്തിറങ്ങിയതോടെ അവനിലെ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞു പോയത് പോലാണ്. ഇനിയൊന്നും.. ആരെയും ഭയക്കേണ്ടാ.. ഇനിയെല്ലാം അച്ഛൻ നോക്കി കൊള്ളും എന്നൊരു ചിന്ത.. അവനിൽ വീണ്ടും അഹങ്കാരം നിറച്ചു. ആഘോഷിക്കാനുള്ള ത്വരയുണർത്തി.. അതിന് വേണ്ടി തന്നെയാണ് ഇറങ്ങി തിരിച്ചതും. സ്ഥിരമായി പോകാറുള്ളയിടം.. പക്ഷേ കൂടെ ചെല്ലുന്നവർക്ക് എപ്പോഴും പുതുമ കാണും.. മണിക്കൂറുകൾ നീളുന്ന ആഘോഷം കഴിഞ്ഞു.. അതിന്റെ സന്തോഷത്തിലൊരു മൂളി പാട്ടൊക്കെ പാടി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലേക്ക് കയറുമ്പോഴും അർജുന്റെ ചുണ്ടിലൊരു ചിരിയുണ്ട്. വല്ലാത്തൊരു ഭാവത്തിൽ പിന്നിലേക്ക് ചാഞ്ഞു കൊണ്ടവൻ അൽപ്പനേരം കൂടി അങ്ങനിരുന്നു.. ശേഷം ഫോൺ തുറന്നു കൊണ്ട്.. അന്നത്തെ കലാപരിപാടി മുഴുവനും അതിൽ സേഫായി റെക്കോർഡ് ചെയപ്പെട്ടിട്ടുണ്ടോ എന്ന് കൂടി നോക്കി. അവന്റെ മുഖം വ്യക്തമാവാതെ.. എന്നാൽ അവിടെ നടന്നത് മുഴുവനും ഒന്ന് പോലും മിസ്സാവാതെ എല്ലാം ഫോൺ പിടിച്ചെടുത്തിരിക്കുന്നു.. ആദ്യമിതു ചെയ്തു തുടങ്ങിയത് അവളെ കാണിക്കാനാണ്.. ശ്രീ ബാലയെ.. ക്രൂരമായൊരു ആനന്ദത്തോടെ അവളെ ബലമായി പിടിച്ചിരുത്തികൊണ്ടിത് മുഴുവനും കാണിക്കും. വെറുപ്പ് നുരയുന്ന കണ്ണോടെ അവളത് ഗതികേട്ട് കൊണ്ട് നോക്കിയിരിക്കുന്നത് തന്റെ മറ്റൊരു ആനന്ദം.. ഇനി അതിന് കഴിയില്ലല്ലോ.. ഇച്ഛാഭംഗത്തോടെ അർജുൻ ഒന്ന് തലക്കുടഞ്ഞു. "ഇനി മതിയെടാ അർജുനെ. മണിക്കൂറായി നിന്നേ കാത്ത് കൊണ്ട് ഞാനിവിടെ പോസ്റ്റായിരിക്കുന്നു.. ഇങ്ങനേം ഉണ്ടോ ഒരു ആക്രാന്തം..മനുഷ്യൻ ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ" ചിരിയോടെ..വല്ലാത്തൊരു ക്രൂരത നിറഞ്ഞൊരു ചിരിയിൽ മുങ്ങിയ ചോദ്യം.. കാറിന്റെ പിന്നിൽ നിന്നുമാണത്. വെട്ടി തിരിഞ്ഞു കൊണ്ട് പിന്നിലേക്ക് പിന്നിലേക്ക് നോക്കിയ അർജുൻ ഒരൊറ്റ കാഴ്ച കൊണ്ട് നടുങ്ങി വിറച്ചു പോയി.. കൈകൾ കെട്ടി.. അവനെ നോക്കി കൊല്ലുന്നൊരു ചിരിയോടെ ഡെവി.. ബാലയുടെ ഡെവി.. "നീയെന്താ.. ഇവിടെ.." ഭയം കൊണ്ട് അർജുൻ വിറച്ചു തുടങ്ങി. ശബ്ദം പോലും ശെരിക്കും പുറത്ത് വരുന്നില്ല.. "ചുമ്മാ.. നിന്നേയൊന്നു കാണാൻ വന്നതാടാ മോനെ ഞാൻ.." ഡെവിയൊന്നു കണ്ണ് ചിമ്മി കാണിച്ചു. "എന്താ... എന്താ നിനക്ക് വേണ്ടത്...?" "അതൊക്കെ പറയാടാ...അങ്ങോട്ട്‌ കയറി വന്നിട്ട് നിന്നേ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി ഞാൻ ഇവിടെ കാത്തിരുന്നതാ.. കാത്തിരിപ്പ് അൽപ്പം നീണ്ടു പോയി.. എന്നാലും സാരമില്ല.. ഇനി ടൈം കളയാതെ നമ്മുക്കങ്ങു പോയാലോ.. എനിക്ക് പോയിട്ട് തിരക്കുള്ളതാ അർജുനെ.. ചെറുതായി ഒരു കല്യാണം കഴിക്കാനുണ്ട്..പക്ഷേ അതിന് മുന്നെയെനിക്ക് വലിയയൊരു ജോലിയുണ്ട്.. അത്രയും പറഞ്ഞു കൊണ്ട് ഡെവിയൊന്നു മുന്നോട്ടാഞ്ഞു. ഞൊടിയിട കൊണ്ട് തിരിഞ്ഞ് ഡോർ തുറക്കാൻ ശ്രമിക്കുന്ന അർജുനെ വലിച്ചു പിടിച്ചു കൊണ്ടവൻ കയ്യിൽ കരുതിയ ക്ളോറോ ഫോം അവന്റെ മുഖത്തേക്ക് അമർത്തി പിടിച്ചതും അർജുന് തടയാൻ കഴിയുന്നതിലും സ്പീഡിലാണ്. വികൃതമായൊരു ചിരിയോടെ സീറ്റിലേക്ക് ചാരി കുഴഞ്ഞു വീഴുന്നവനെ നോക്കി കൊണ്ടാണ് ഡെവി പിന്നിലെ ഡോർ തുറന്നു കൊണ്ടിറങ്ങിയത്... ഒട്ടും ധൃതിയില്ലാതെ... തന്റെ മുഖത്തെ മായാത്ത ചിരിയോടെ തന്നെ ഡെവി കാറിലേക്ക് കയറി.. കോ ഡ്രൈവിംഗ് സീറ്റിലേക്ക് അർജുനെ മാറ്റിയിട്ടു ഡെവി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... തുടരും.. കൊണ്ട് പോയി കൊന്ന് കളയാതിരുന്നാ മതിയായിരുന്നു. ഓനെ കൊണ്ട് ഇനിം ആവിശ്യമുള്ളതാ എനിക്ക് 😌 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ