#🤩 എന്റെ ആദ്യ പോസ്റ്റ് *ഖൽബിലെ കിനാവ്*✍️📖
PART -1
“എനിക്ക് പേടിയാകുന്നു...😖”
“നീ ഒന്ന് അടങ്ങി നിൽക്ക് എന്റെ പെണ്ണേ...” ഉമ്മ സനയെ നോക്കി കണ്ണുരുട്ടി പറഞ്ഞു.
പെട്ടെന്ന് ഒരു കാർ വീട്ടുമുറ്റത്ത് എത്തി. സന ആകാംക്ഷയോടെയും കുറച്ച് ഭയത്തോടെയും ജനാലയിലൂടെ പുറത്തേക്ക് നോക്കി. കാറിൽ നിന്നും ഏകദേശം എൺപത് വയസ് തോന്നിക്കുന്ന ഒരു ഉപ്പ ഇറങ്ങി വാപ്പയോട് സലാം പറഞ്ഞു. ശേഷം
കാറിന്റെ ഡോർ തുറന്നതും ഒരാൾ പുറത്തേക്ക് ഇറങ്ങി.
വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചിരുന്ന അവൻ ശാന്തമായി നിൽക്കുകയായിരുന്നു.
സന ജനാലയിലൂടെ അവനെ നോക്കി.
അവന്റെ മുഖം കാണണം എന്ന് അവൾക്ക് തോന്നി…
പക്ഷേ ഓരോ തവണയും കാണാൻ ശ്രമിക്കുമ്പോൾ വാപ്പ അവന്റെ മുന്നിൽ മറഞ്ഞു നിന്നു.
“ശേ… ഈ വാപ്പയ്ക്ക് കുറച്ച് മാറി നിന്നുകൂടെ…”
സന പിറുപിറുത്തതും
പിന്നാലെ ഒരു കൂട്ടച്ചിരി വന്നതും ഒരുമിച്ചായിരുന്നു.
“എന്റെ മോളേ, അവൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്... പിന്നെ എന്താ ഇത്രയും ധൃതി?” ഫാത്തിമ അവളെ കളിയാക്കി പറഞ്ഞു.
സനയ്ക്ക് ഇത് കേട്ടപ്പോൾ നാണവും തോന്നി എന്നാൽ അത് മുഖത്ത് കാണിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. അവൾ ബെഡ്‌റൂമിലേക്ക് കയറി വാതിൽ അടച്ചു.
“ബീപ്പ് ബീപ്പ്...” ഒരു ബോംബ് പൊട്ടുന്നതുപോലെയുള്ള ശബ്ദം. സന ചുറ്റും നോക്കി, ഒന്നും കാണുന്നില്ല. അവൾ വാതിലിന്റെ അരികിൽ എത്തുമ്പോൾ പിന്നിൽ നിന്ന് ആരോ അവളെ തട്ടി വിളിച്ചു. അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി.
“എന്റെ പൊന്നുസനേ, ഇത് എന്ത് ഉറക്കമാണ് പെണ്ണേ... കോളേജിൽ ഒന്നും പോകണ്ടേ? വേഗം എഴുന്നേറ്റ് വന്ന് ചായ കുടിക്ക്.”
ഉമ്മ സനയെ തട്ടി ഉണർത്തി അടുക്കളയിലേക്ക് പോയി.
സന പേടിച്ച് എഴുന്നേറ്റു.
“പടച്ചവനേ... സ്വപ്നമായിരുന്നോ?...” അവൾ ബെഡിന്റെ അരികിൽ നോക്കി. സമയം 5:30 AM. അലാറം അടിച്ചുകൊണ്ടിരുന്നു. അവൾ അത് ഓഫ് ചെയ്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി.
പല്ല് തേക്കുമ്പോഴും അവളുടെ ചിന്ത ആ സ്വപ്നത്തിലെ പയ്യനിലായിരുന്നു.
“എന്നാലും അവൻ ആരായിരുന്നു?... മുഖം പോലും ശരിയായി കാണാൻ കഴിഞ്ഞില്ല...”
“നീ ഇതുവരെ റെഡി ആയില്ലേ സനേ... ബസ് ഇപ്പോൾ പോകും...”
ഉമ്മ അവൾക്കായി ഭക്ഷണം എല്ലാം പാക്ക് ചെയ്ത് കൊണ്ടു പറഞ്ഞു.
അവൾ നേരെ ബസ് സ്റ്റാൻഡിലേക്ക് പോയി. രാവിലെ 6 മണിയായതിനാൽ അധികം തിരക്ക് ഇല്ല. സ്ഥിരം പോകാറുള്ള 6:15 AM ബസ് വന്നു. അവൾ കയറി സീറ്റിൽ ഇരുന്നു. തിരക്ക് ഇല്ലാത്തതിനാൽ വിൻഡോ സീറ്റ് കിട്ടി. അവൾ വിൻഡോ ഷട്ടർ തുറന്നു. വിൻഡോ സീറ്റിൽ ഇരുന്ന സന പുറത്തേക്കാണ് നോക്കിയിരുന്നത്.
രാവിലത്തെ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ പതുക്കെ തഴുകിക്കൊണ്ടിരുന്നു.
നീളം കൂടിയ കറുത്ത മുടി, അല്പം തളർന്ന കണ്ണുകൾ… എന്നാൽ ആ കണ്ണുകളിൽ എപ്പോഴും ഒരു സ്വപ്നലോകം ഉണ്ടായിരുന്നു.
വെളുത്ത ചുരിദാറും ലളിതമായ ഹിജാബും ധരിച്ചിരുന്ന അവൾക്ക് ഒരു ശാന്തമായ ഭംഗിയുണ്ടായിരുന്നു.
അതാണ് സന നമ്മുടെ കഥാനായിക.എം.ബി.ബി.എസ് ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. മെഡിസിനോടു വലിയ താൽപര്യം ഇല്ലാത്ത വ്യക്തി. വീട്ടുകാരുടെ നിർബന്ധവും, എട്ട് വർഷം മുമ്പ് തന്നെ വിട്ട് ജന്നത്തിലേക്ക് പോയ ഉപ്പയുടെ ആഗ്രഹവും കാരണം അവൾ ഈ പഠനം തുടരുകയാണ്.
കോളേജ് ജീവിതം സനയെ ഒരുപാട് വിഷമത്തിലാക്കുന്നുണ്ട്. പഠിക്കാൻ നേരത്തെ മിടുക്കിയായിരുന്നു എങ്കിലും ഇപ്പോൾ അധികം പഠിക്കാനും അവൾക്ക് താൽപര്യം ഇല്ല. അവൾക്ക് ഉള്ളത് നാല് അടുത്ത സുഹൃത്തുക്കളാണ്. അവർ ഉള്ളതിനാൽ സമയം പോകുന്നത് അറിയുകയേയില്ല.
അവൾക്ക് പ്രായം 26 ആയി. വീട്ടിൽ വിവാഹാലോചനകൾ വരുന്നതിനുള്ള തിരക്കാണ്. പക്ഷേ സനയ്ക്ക് വിവാഹം എന്ന ആശയം പോലും മനസ്സിലില്ല. ഇങ്ങനെ സിംഗിൾ ലൈഫ് ആസ്വദിച്ച് ജീവിക്കണമെന്നാണ് അവളുടെ ആഗ്രഹം. എങ്കിലും വീട്ടിൽ ഉമ്മയും ഒരു അനിയത്തിയും മാത്രമേ ഉള്ളൂ. അവരുടെ സമാധാനത്തിനായി അവൾ എല്ലാം സമ്മതിച്ചു കൊടുക്കും.
സന വീട്ടിൽ നിന്നും കോളേജിലേക്ക് ഏറെ ദൂരം യാത്ര ചെയ്ത് ആണ് പോകുന്നത്. ഹോസ്റ്റലിൽ നിന്നു മടുത്തതിനാൽ ഇപ്പോൾ വീട്ടിനോട് അവൾക്ക് വലിയ അടുപ്പമാണ്. ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട് കോളേജിലേക്ക്. എങ്കിലും അവൾക്ക് അതാണ് സുഖം.
സനയുടെ ഈ യാത്രയിൽ നിങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു...
***************************************
അങ്ങനെ ഒടുവിൽ അവൾ കോളേജിൽ എത്തി. അവിടെ എത്തിയ ഉടനെ അവൾ ഉമ്മയെ വിളിച്ച് പറഞ്ഞു. അപ്പോഴാണ് അവളുടെ ഉറ്റസുഹൃത്ത് ജെസ്സി വരുന്നത്.
“നീ ഇന്ന് നേരത്തെ എത്തിയോ?”
“ഹാ, ബസ് നല്ല സ്പീഡ് ആയിരുന്നു.”
“നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്? സുഖമില്ലേ?”
“എയ്, ഒന്നുമില്ലടാ. ഉറക്കം ശരിയായില്ല. അതിന്റെ ഷീണം ആണ്.”
സന ശരിക്ക് പറഞ്ഞാൽ ഇപ്പോഴും ആ സ്വപ്നലോകത്താണ്. ആ പയ്യൻ ആരായിരിക്കും എന്നൊരു ടെൻഷനാണ് അവൾക്ക്.
“എന്റെ സ്വപ്നത്തെപ്പറ്റി ഇവളോട് പറഞ്ഞാൽ ഇവൾ എന്നെ കളിയാക്കും. അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്.”
സന മനസ്സിൽ കരുതി.
“എന്നാ വാ, ക്ലാസ്സിൽ പോകാം.”
ജെസ്സി സനയുടെ കൈ പിടിച്ച് ക്ലാസ്സിലേക്ക് നടന്നു നീങ്ങി.
================================
“എടാ, കഴിഞ്ഞ മാസത്തെ ഫീസ് നീ ഇതുവരെ തന്നില്ലല്ലോ?”
ജിം ട്രെയിനർ മൊയ്ദു ഇന്ന് കുറച്ച് കലിപ്പിലായിരുന്നു.
“തരാം മൊയ്ദു ഇക്കാ... ഈ മാസത്തെ ശമ്പളം വന്നോട്ടെ.”
അടുത്തിരുന്ന ഡംബെൽ എടുത്തുകൊണ്ട് അജ്മൽ പറഞ്ഞു.
“നീ കുറെ നാൾ കൊണ്ട് ശമ്പളം വാങ്ങുന്നുണ്ടല്ലോ... ഇനി എങ്കിലും ഫീസ് താടാ.”
മൊയ്ദു അവനെ നോക്കി ദയനീയമായി പറഞ്ഞു.
ജിമ്മിന്റെ വാതിൽ തുറന്നപ്പോൾ പുറത്തുനിന്നുള്ള വെളിച്ചം അകത്തേക്ക് വീണു.
ആ വെളിച്ചത്തിൽ ഒരാളുടെ നിഴൽ നീണ്ടു.
“എന്താ ഇക്കാ… രാവിലെ തന്നെ കലിപ്പാണോ?”
ശബ്ദം കേട്ടതും മൊയ്ദു തിരിഞ്ഞു നോക്കി.
രണ്ട് വർഷമായി നാട്ടിൽ കാണാത്ത മുഖം…
നിഫാസ്.
“എടാ... നിഫാസേ... നീ ഇത് എപ്പോഴാ നാട്ടിൽ എത്തിയത്?”
മൊയ്ദു അവനെ കണ്ടപ്പോഴേക്കും ഓടി വന്ന് കെട്ടിപ്പിടിച്ചു.
“ഞാൻ രണ്ട് ദിവസം ആയി ലാൻഡ് ചെയ്തിട്ട്. എമർജൻസി ലീവ് എടുത്ത് പത്ത് ദിവസത്തേക്ക് വന്നതാണ് ഇക്കാ... വാപ്പുമ്മ ഹോസ്പിറ്റലിലാണ്.”
നിഫാസ് കസേരയിൽ ഇരുന്നു.
“നീ അങ്ങ് ഷീണിച്ചല്ലോ കുട്ടാ... അവിടെ ജിംയിൽ ഒന്നും പോകാറില്ലേ?”
“എന്ത് പറയാനാ ഇക്കാ... ജോലി നല്ല പോലെ ഉണ്ട്. ഒട്ടും സമയം കിട്ടുന്നില്ല.”
അവർ കുറച്ച് നേരം കഥകൾ പറഞ്ഞു ഇരുന്നു. അങ്ങനെ ഇരിക്കുമ്പോൾ നിഫാസിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
“ഹലോ... പറയൂ നജൂ?”
വേറെ ആരുമല്ല, നിഫാസിന്റെ പെങ്ങൾ നജ്മയാണ്.
“ഇക്കാ, ഹോസ്പിറ്റലിലേക്ക് ചോറ് കൊണ്ട് കൊടുക്കാൻ ഉമ്മ വിളിക്കുന്നു.”
“ഞാൻ ഇപ്പോൾ തന്നെ എത്താം. ഒരു അഞ്ച് മിനിറ്റ്.”
നിഫാസ് കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ വെച്ചു. മൊയ്ദുവിനോട് സലാം പറഞ്ഞു കാർ കയറി വീട്ടിലേക്ക് പോയി.
ഇതാണ് കഥാനായകൻ നിഫാസ്. ദുബായിൽ രണ്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുകയാണ്. വീട്ടിൽ ഉമ്മയും ഒരു പെങ്ങളുമാണ് നജ്മ. പെങ്ങൾക്ക് വിവാഹം കഴിഞ്ഞു, ഒരു കുഞ്ഞും ഉണ്ട്. ഇപ്പോൾ രണ്ടാമതും ഗർഭിണിയാണ്.
നജ്മയുടെ ഭർത്താവ് അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അതും നിഫാസിന്റെ റിക്കമൻഡേഷൻ വഴിയാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ട് അവന് ജോലി വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്തവും നിഫാസിനായിരുന്നു.
നിഫാസിന്റെ വാപ്പയും ഉമ്മയും ഡിവോഴ്സ് ആയവരാണ്. സ്ത്രീധനത്തിന്റെ പേരിൽ വാപ്പ ഉമ്മയെ ഒരുപാട് ഉപദ്രവിച്ചിരുന്നു. അവസാനം വേറെ വഴിയില്ലാതെ അവർ ഡിവോഴ്സ് ചെയ്തു. അത് നിഫാസിന് ഇന്നും ഒരു ട്രോമയാണ്. അവന്റെ എട്ടാം വയസ്സിലാണ് ആ സംഭവം നടന്നത്.
അതിനുശേഷം അവൻ വളർന്നത് വാപ്പുമ്മയുടെ കൂടെയായിരുന്നു. അതുകൊണ്ടാണ് വാപ്പുമ്മ അസുഖമായി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എല്ലാ തിരക്കുകളും മാറ്റിവെച്ച് അവൻ നാട്ടിലേക്ക് ഓടി വന്നത്.
വാപ്പ രണ്ടാമത് ഒരു വിവാഹം കഴിച്ചു. അതിൽ അവർക്കു രണ്ടു കുട്ടികളും ഉണ്ട്. നിഫാസിന് അവരും സ്വന്തം കൂടപ്പിറപ്പുകൾ പോലെ തന്നെയാണ്.
ഉമ്മയ്ക്ക് നാട്ടിൽ ഒരു ചെറിയ ഷോപ്പും ഉണ്ട്. അതിലൂടെ തന്നെയാണ് അവരുടെ വീട്ടുചിലവുകൾ നടക്കുന്നത്.
***************************************
ഒരു തിരക്കേറിയ ഹോസ്പിറ്റൽ കെട്ടിടം. കൈയിൽ ചോറുപൊതി പിടിച്ച് നിഫാസ് മന്ദഗതിയിൽ റൂമിലേക്കു നടന്നു. വാതിൽ തുറന്നതും വാപ്പുമ്മയെ കാണാൻ എത്തിയിരുന്ന പലരും അവിടെ ഇരിക്കുന്നതായി അവൻ ശ്രദ്ധിച്ചു.
“അല്ലാ… ഇതാരാ നിഫാസോ? നീ നാട്ടിൽ വന്നതുമുതൽ ഹോസ്പിറ്റലിൽ തന്നെയാണല്ലോ. ഇടയ്ക്ക് വീട്ടിലേക്കൊന്ന് വാ ഡാ…”
നിഫാസിനെ കണ്ടതുമാത്രം ഒരു ചെറുപുഞ്ചിരിയോടെ മൂത്താപ്പ അവനെ കെട്ടിപ്പിടിച്ചു.
“വരും മൂത്താപ്പാ… വാപ്പുമ്മ ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ് വല്ലാത്ത ടെൻഷൻ. അതുകൊണ്ടാണ് എവിടെയും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്.”
നിഫാസ് കൈയിലെ ചോറുപൊതി ടേബിളിന് മുകളിൽ വെച്ചു.
“എനിക്ക് ഇപ്പോൾ വലിയ അസുഖമൊന്നുമില്ല മോനേ… നീ വെറുതെ ആണ് ഇങ്ങനെ വിഷമിക്കുന്നത്.”
വാപ്പുമ്മ സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു.
“നിഫാസിന് വാപ്പുമ്മയുടെ കാര്യത്തിൽ വരുമ്പോൾ നൂറ് നാവാണ്… ഹഹ… അല്ലേ, നിന്റെ കല്യാണം ഒക്കെ എന്തായി? എന്തെങ്കിലും നോക്കുന്നുണ്ടോ?”
മൂത്തുമ്മയുടെ ആ ചോദ്യം കേട്ടതോടെ നിഫാസിന്റെ മുഖത്ത് ചെറിയൊരു അസ്വസ്ഥത തെളിഞ്ഞു.
“മൂത്തുമ്മയ്ക്ക് ഇതൊക്കെയാണ് ചോദിക്കാൻ ഉള്ളത്. ഞാൻ എപ്പോ വന്നാലും കല്യാണം എന്നു പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കും. എനിക്ക് ഇപ്പോൾ അതൊന്നും താൽപര്യമില്ല.”
അവൻ ശാന്തമായി പറഞ്ഞ് റൂമിന് പുറത്തേക്കു നടന്നു.
“അവനു ഇതിനോടകം പത്തു പേരെങ്കിലും ആലോചനയായി വന്നിട്ടുണ്ട്. ഫോട്ടോ കാണുമ്പോഴേക്കും വേണ്ടെന്നു പറയും. ഇതുകൊണ്ട് ഇവന്റെ ഉമ്മക്ക് ഒരുപാട് വിഷമമാണ്. നജ്മയും ഇവനെ കെട്ടിച്ച് വിടാതെ അടങ്ങില്ലെന്ന വാശിയിലാണ്. എനിക്ക് ഇവന്റെ കല്യാണം കണ്ടിട്ട് വേണം ഒരു കണ്ണടയ്ക്കാൻ…”
വാപ്പുമ്മ വിഷമത്തോടെ പറഞ്ഞു. പിന്നെ കണ്ണുകൾ അടച്ച് പതുക്കെ പ്രാർത്ഥനയിൽ മുഴങ്ങി.
(ഹോസ്പിറ്റൽ വരാന്ത)
“എടാ, അവൻ പറ്റിച്ച കാശ് മര്യാദയ്ക്ക് തിരിച്ചു തരാൻ പറയ്. അല്ലെങ്കിൽ എന്റെ സ്വഭാവം അവൻ അറിയും.”
നിഫാസ് അല്പം കലിപ്പോടെ ഫോൺ അറ്റൻഡ് ചെയ്തു..
“ഞാൻ പറഞ്ഞിട്ടുണ്ട്. വിസ തരാമെന്ന് പറഞ്ഞ് പറ്റിച്ച കേസ് അല്ലേ… അവനെ വിശ്വസിച്ചത് നമ്മുടെ തെറ്റ്. നിന്റെ അളിയനുവേണ്ടി ഒരു സഹായം ചെയ്യാമെന്നേ വിചാരിച്ചോളൂ… അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല ഡാ… സോറി.”
ഫോണിന്റെ മറുവശത്ത് കൂട്ടുകാരൻ വിഷ്ണുവായിരുന്നു.
“മ്മ്… ശരി. നീ വെക്ക്.”
നിഫാസ് കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ വെച്ചു.
റൂമിലേക്കു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ പരിചിതമായ ഒരു മുഖം അവന്റെ കണ്ണുകൾക്കു മുമ്പിലൂടെ മിന്നിമറഞ്ഞു. ഒരു നിമിഷം അവൻ നിന്നു.
“അത്… ഹംനയല്ലേ?”
സംശയത്തോടെ അവൻ ആ ദിശയിലേക്ക് നടന്നു. കുറച്ച് മുന്നിലേക്ക് ചെന്നപ്പോൾ ആ പെൺകുട്ടി നടക്കുന്നത് വ്യക്തമായി കണ്ടു.
അരികിൽ എത്തിയപ്പോൾ നിഫാസ് പതുക്കെ വിളിച്ചു
“ഹംനാ…”
ആ പേര് കേട്ടതും അവൾ പെട്ടെന്ന് നിൽക്കുകയും തിരിഞ്ഞു നോക്കുകയും ചെയ്തു.
തുടരും…
================≈==============
ആദ്യ ഭാഗമാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. വലിയ സാഹിത്യം ഒന്നും അറിയില്ല. എങ്കിലും എനിക്ക് കഴിയുന്നത്ര നല്ല രീതിയിൽ കഥ അവതരിപ്പിക്കാൻ ഞാൻ ശ്രമിക്കും. എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഹയാത് 😊
# #നോവൽ #✍️kalaa saahithya 🔰 ✍️കലാ സാഹിത്യ 🔰ക്രിയാറ്റർ #prenayam