Soulmates
Part 18
ആദി പിന്നെ ഒട്ടും സമയം കളയാതെ തന്റെ ചോദ്യങ്ങൾ ഓരോന്നായി അവളുടെ മുന്നിലേക്ക് ഇട്ടു.
"താരയെന്താ ഈ വിവാഹത്തിന് സമ്മതിക്കാത്തത്. എനിക്ക് എന്തെങ്കിലും കുറവുകളുണ്ടോ? എന്നോട് ഇഷ്ട്ടമല്ലാഞ്ഞിട്ടാണോ?"
അവൻ അക്ഷമയോടെ ചോദിച്ചുകൊണ്ടിരുന്നു. അവന്റെ ചോദ്യങ്ങൾക്കു മുന്നിൽ സത്യം തുറന്നു പറയാനാകാതെ താര ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
"ഇപ്പോൾ എനിക്ക് കല്യാണത്തിന് താല്പര്യമില്ല, പഠിത്തം കഴിയണം. ഇപ്പോ കല്യാണത്തെ കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ"
പല കാരണങ്ങൾ അവൾ നിരത്തി.
എന്നാൽ ആദി പിന്മാറാൻ തയ്യാറായിരുന്നില്ല. അവളുടെ ഓരോ ഒഴിവുകഴിവുകളെയും സ്നേഹത്തോടെയും വാശിയോടെയും തിരുത്തിക്കൊണ്ട് അവൻ അവളെ കൺവിൻസ് ചെയ്യാൻ പരമാവധി ശ്രമിച്ചു. അവളുടെ മനസ്സിലേക്ക് നടന്നു കയറാൻ അവൻ വാക്കുകൾ കൊണ്ട് കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരുന്നു.
അവന്റെ വാക്കുകൾ കൂടിവന്നപ്പോൾ മറുപടിയില്ലാതെ, ഇനി അവിടെ ഇരുന്നാൽ ശരിയാകില്ലെന്ന് മനസ്സിലാക്കി താര ഗത്യന്തരമില്ലാതെ എഴുന്നേറ്റു.
"എനിക്ക് സമയമായി, ഞാൻ പോകുന്നു" എന്ന് പറഞ്ഞ് അവൾ തിരിഞ്ഞു നടക്കാൻ ആഞ്ഞു.
"താരേ, ഞാൻ പറഞ്ഞു തീർന്നില്ല"
പെട്ടെന്നുള്ള ദേഷ്യത്തിലും സങ്കടത്തിലും ആദി മുന്നോട്ട് വന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ച് തടഞ്ഞു നിർത്തി.
അവളിൽ നിന്നും അനുകൂലമായൊരു മറുപടി കേൾക്കാതെ അവളെ വിടാൻ അവന് ഉദ്ദേശമില്ലായിരുന്നു.
"ആദീ... കൈ വിട്! എന്നെ വിടാൻ"
താര ദേഷ്യത്തോടെ തന്റെ കൈ വലിച്ചെടുക്കാൻ നോക്കി. പക്ഷേ, ആദി അവളുടെ വാക്കുകൾ കേട്ടതായി നടിച്ചില്ല. താര അവനിലെ നിയന്ത്രണം നഷ്ടപ്പെടുത്തിയിരുന്നു. അവൻ അവളുടെ കയ്യിലെ പിടി കൂടുതൽ മുറുക്കി. വേദന കൊണ്ടും ദേഷ്യം കൊണ്ടും താരയുടെ നിയന്ത്രണം വിട്ടു.
മറ്റൊന്നും ചിന്തിക്കാൻ അവൾക്ക് കഴിഞ്ഞില്ല. സർവ്വശക്തിയുമെടുത്ത് അവൾ തന്റെ മറുകൈ വീശി ആദിയുടെ കവിളത്ത് ഒരൊറ്റ അടി വെച്ചു കൊടുത്തു. ആ പാർക്കിലെ കായൽക്കാറ്റിനെപ്പോലും നിശ്ചലമാക്കിക്കൊണ്ട് ആ ശബ്ദം അവിടെ മുഴങ്ങിപ്പൊങ്ങി. ആദി അറിയാതെ അവളുടെ കൈ വിട്ടു പോയി. അവൻ ഞെട്ടലോടെ കവിളിൽ കൈവെച്ച്, വിശ്വസിക്കാനാകാതെ താരയെത്തന്നെ നോക്കി നിന്നുപോയി. താരയുടെ കൈ അന്തരീക്ഷത്തിൽ നിശ്ചലമായി നിന്നു. അടിക്കാൻ ഓങ്ങിയ കൈയാണെങ്കിലും, അവളുടെ വിരലുകളിലെ വിറയൽ അവൻ അറിഞ്ഞു. പെട്ടെന്നുണ്ടായ ആ ഭാവമാറ്റത്തിൽ ആദി സത്യത്തിൽ ഞെട്ടിപ്പോയിരുന്നു. താരയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. അവളുടെ കണ്ണുനീർ അവനെ കൂടുതൽ വേദനിപ്പിച്ചു. അവളുടെ ഉള്ളിൽ വല്ലാത്തൊരു മാനസിക സംഘർഷം ഉണ്ടെന്ന് ആ മുഖം വിളിച്ചോതി. അവളുടെ മാനസികാവസ്ഥ അത്രമേൽ അസ്വസ്ഥമാണെന്ന് മനസ്സിലായ നിമിഷം, ആദിയുടെ ഉള്ളിലെ ദേഷ്യം അലിഞ്ഞുപോയി.
"സോറി..."
അത്രമാത്രം പറഞ്ഞ്, ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൻ മുന്നോട്ട് നടന്നു. താര ശൂന്യമായ മനസ്സോടെ അവിടെതന്നെ ഇരുന്നു പോയി. ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കാൻ പോലും അവൾ മറന്നു പോയിരുന്നു. അവിടം വിജനമായിരുന്നത് അവൾക്ക് അല്പം ആശ്വാസം നൽകി.
അന്ന് താരയുടെ അടുത്തുനിന്ന് ഇറങ്ങിയതിൽ പിന്നെ ആദിക്ക് സ്വസ്ഥത കിട്ടിയിട്ടില്ല. മനസ്സിനെ അലട്ടുന്ന ചിന്തകളിൽ നിന്ന് ഒളിച്ചോടാൻ അവൻ പരമാവധി ശ്രമിച്ചു. കമ്പനിയിലെ ഫയലുകളിലും മീറ്റിംഗുകളിലും റൂമിലെ വർക്കൗട്ടുകളിലും അവൻ ഭ്രാന്തമായി വ്യാപൃതനായി. പക്ഷേ, ഉള്ളിലെ അസ്വസ്ഥത അവന്റെ ദേഷ്യമായി പുറത്തുവന്നു തുടങ്ങി. ചെറിയ കാര്യങ്ങൾക്ക് പോലും അവൻ ജീവനക്കാരോടും മറ്റുള്ളവരോടും തട്ടിക്കയറി. അങ്ങനെയൊരു സായാഹ്നത്തിലാണ് അവൻ കാറുമായി ടൗണിലേക്ക് ഇറങ്ങിയത്. മനസ്സ് മറ്റെവിടെയോ ആയിരുന്നു. പെട്ടെന്നാണ് ഒരു വളവിൽ വെച്ച് എതിർദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് അവന്റെ വണ്ടിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയത്. ഒരു വലിയ ശബ്ദത്തോടെ ആദിയുടെ കാറിന്റെ ഹെഡ്‌ലൈറ്റ് തകർന്നു തരിപ്പണമായി. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ആദിയുടെ ഉള്ളിൽ ആളിക്കത്താൻ കാത്തുനിന്ന ദേഷ്യത്തിന് ഒരു തീപ്പൊരി വീണതുപോലെയായിരുന്നു.
"കണ്ണുകാണില്ലേടോ തനിക്ക്? നോക്കിയും കണ്ടും വണ്ടി ഓടിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങരുത്"
മറുഭാഗത്തുനിന്നിറങ്ങിയ ആൾ ആദിക്കു നേരെ ആക്രോശിച്ചു. തെറ്റ് പൂർണ്ണമായും അയാളുടേതായിരുന്നു. എങ്കിലും അയാൾ വാക്കുകൾ കൊണ്ട് പിടിച്ചു നിക്കാൻ നോക്കി.
"താൻ ആരെയാ പഠിപ്പിക്കുന്നത്. ഇങ്ങോട്ട് വന്നിടിച്ചിട്ട് ?"
ആദിയുടെ ശബ്ദം ഗർജ്ജനം പോലെയായിരുന്നു. തർക്കം വാക്കേറ്റമായി, അയാൾ ആദിയുടെ കോളറിൽ കയറിപ്പിടിച്ചതും അത് പെട്ടെന്ന് തന്നെ കൈയാങ്കളിയിലേക്ക് നീങ്ങി. തന്റെ ഉള്ളിൽ തിളച്ചുമറിഞ്ഞ സകല ദേഷ്യവും ആദി അയാളുടെ മേൽ തീർത്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴേക്കും സംഭവം പോലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു.
സ്റ്റേഷനിലെ ബഞ്ചിലിരിക്കുമ്പോഴും ആദിയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പത്മ പരിഭ്രാന്തിയോടെ സ്റ്റേഷനിലേക്ക് ഓടിയെത്തി. ഒരുവിധത്തിലാണ് പത്മ കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിപ്പിച്ചത്.
സി.ഐ.യുടെ റൂമിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുകയാണ്. ഏറെ നേരത്തെ ചർച്ചക്കൊടുവിൽ പ്രശ്നം തീർപ്പാക്കി. ആദിയുടെ അടിയേറ്റ് മുഖം നീരുവന്ന് വീർത്ത പരാതിക്കാരൻ ഒരു വശത്ത് ഇരിപ്പുണ്ട്. സി.ഐ. ആദിയെ അടിമുടി ഒന്നു നോക്കി.
"എന്തായാലും തടിയും മിടുക്കും ഉള്ള ചെറുപ്പക്കാരനാണ്. പക്ഷേ, റൗഡിസത്തെക്കാൾ നല്ലത് ഇത് വല്ല ഗോദയിലും കാണിക്കുന്നതാണ്. എന്ത് ഇടിയാണ് താൻ അയാളെ ഇടിച്ചത്? മുഖത്തിന്റെ ഷേപ്പ് മാറിയിട്ടുണ്ട്"
സി.ഐ. ഗൗരവത്തിൽ ചോദിച്ചു.
ആദി ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. എന്നാൽ ഒപ്പമുണ്ടായിരുന്ന പത്മ സി.ഐ.യെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞു
"അത് സാർ... ആദിത്ത് ബോക്സിങ് ചാമ്പ്യനാണ്. അവന്റെ പഞ്ച് അത്ര പെട്ടെന്ന് ആർക്കും താങ്ങാൻ പറ്റില്ല."
പത്മയുടെ വാക്കുകൾ കേട്ടതും അതുവരെ ആദിയെ നോക്കി പല്ലുകടിച്ചുകൊണ്ടിരുന്ന പരാതിക്കാരൻ പെട്ടെന്ന് ഒന്നു പരുങ്ങി. അയാൾ സീറ്റിൽ നിന്നല്പം പുറകോട്ട് നീങ്ങി ഇരുന്ന് ആദിയെ ചെറിയ ഭയത്തോടെ നോക്കി. ആദിയുടെ ഒരു ഇടികൂടി കൊണ്ടിരുന്നെങ്കിൽ തന്റെ താടിയെല്ല് തകർന്നേനെ എന്ന് അയാൾക്ക് മനസ്സിലായി.
കേസ് ഒത്തുതീർപ്പാക്കി സ്റ്റേഷന് പുറത്തേക്കിറങ്ങുമ്പോൾ പത്മ ആദിയെ രൂക്ഷമായി ഒന്നു നോക്കി. പക്ഷേ, ആദിയുടെ മനസ്സ് അപ്പോഴും ആ സ്റ്റേഷനിലെ ബഹളങ്ങൾക്കും അപ്പുറം, താരയുടെ നിറഞ്ഞ കണ്ണുകളിൽ ആയിരുന്നു കുടുങ്ങിക്കിടന്നിരുന്നത്.
✍🏻അസ്ര
#💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം #👩 Sisters Love #📙 നോവൽ #👨👨👧👦 ജീവിതം