#📝 ഞാൻ എഴുതിയ വരികൾ #📔 കഥ #👨👩👧👦 കുടുംബം #അഛൻ- മകൻ #കുഞ്ഞു കഥകൾ
ബാംഗ്ലൂരിലെ ആഡംബര പൂർണ്ണമായ ആ കോർപ്പറേറ്റ് ഓഫീസിന്റെ ഇരുപതാം നിലയിലുള്ള എയർകണ്ടീഷണർ ക്യാബിനിൽ ഇരുന്ന് ശരത് പുറത്തേക്ക് നോക്കി.
കണ്ണഞ്ചിപ്പിക്കുന്ന നഗരക്കാഴ്ചകൾ, വലിയ കെട്ടിടങ്ങൾ, നിരത്തിലൂടെ പായുന്ന വിലകൂടിയ കാറുകൾ...
അവൻ നേരെ തിരിഞ്ഞ് തന്റെ മേശപ്പുറത്തിരുന്ന ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലേക്ക് നോക്കി.
അരികുകൾ തുന്നിയ മുണ്ടും ഒട്ടിയ കവിളുകളുമായി ചിരിച്ചുനിൽക്കുന്ന അച്ഛൻ രാഘവൻ നായർ. അതിനരികിലായി ചില്ലുകൂട്ടിനുള്ളിൽ അച്ഛന്റെ നിശ്ചലമായ ആ പഴയ 'എച്ച്.എം.ടി' വാച്ചും ഉണ്ടായിരുന്നു.
ലക്ഷങ്ങളുടെ ബിസിനസ്സ് ഡീലുകൾ ഒപ്പിടുമ്പോഴും, വലിയ കാറുകളിൽ യാത്ര ചെയ്യുമ്പോഴും ശരത്തിന്റെ മനസ്സ് അവനെ ഓർമ്മിപ്പിക്കാറുണ്ട്.
താൻ ഇന്ന് അനുഭവിക്കുന്ന ഈ ആഡംബരങ്ങളെല്ലാം അച്ഛൻ എന്ന തണൽമരത്തിന്റെ വേരുകൾ ദ്രവിച്ചുണ്ടായതാണെന്ന്.
അവൻ ആ ഫോട്ടോ കയ്യിലെടുത്ത് അതിലേക്ക് നോക്കി ഇരുന്ന് പോയി അതിലേക്ക് നോക്കും തോറും അവൻ തൻറെ പഴയ ഓർമകളിലേക്ക് ചേക്കേറി ..
5 വർഷം മുൻപ്
ശരത്തിന് അച്ഛൻ രാഘവൻ നായർ എപ്പോഴും ഒരു 'പരാജയപ്പെട്ട മനുഷ്യൻ' മാത്രമായിരുന്നു.രാഘവൻ തന്റെ തുച്ഛമായ തപാൽ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ പാടുപെടുകയായിരുന്നു.
സമപ്രായക്കാരുടെ അച്ഛന്മാർ മക്കൾക്ക് വലിയ ബൈക്കുകളും പോക്കറ്റ് മണിയും വാങ്ങിനൽകിയപ്പോൾ, തനിക്ക് എണ്ണി തിട്ടപ്പെടുത്തിയ പൈസ മാത്രം .കൂട്ടുകാരുടെ അച്ഛന്മാരൊക്കെ വലിയ ബിസിനസ്സുകാരും ഉദ്യോഗസ്ഥരുമായിരുന്നപ്പോൾ, രാഘവൻ നായർ കീറിയ ബാഗും, എപ്പോഴും എണ്ണമയമുള്ള ആ പഴയ സ്കൂട്ടറും കൂട്ടുകാരുടെ മുന്നിൽ ശരത്തിന് വലിയ നാണക്കേടായിരുന്നു.അതുകൊണ്ടുതന്നെ അച്ഛനോട് ശരത്തിന് എപ്പോഴും ഒരു അകൽച്ചയുണ്ടായിരുന്നു.
"നീ വിചാരിക്കുന്നതല്ല അച്ഛൻ..." എന്ന് അമ്മ പലപ്പോഴും പറയാൻ ശ്രമിച്ചപ്പോഴൊക്കെ,
"എനിക്ക് ജീവിക്കാൻ തന്നന്നല്ലാതെ പുള്ളി എന്ത് നേടിയിട്ടുണ്ട് ഈ ജീവിതത്തിൽ?" എന്ന് ചോദിച്ച് ശരത് അച്ഛനെ മുറിവേൽപ്പിച്ചിരുന്നു. അതിനൊക്ക മറുപടിയായി ഒരു പുഞ്ചിരി മാത്രമായിരുന്നു രാഘവന്റെ മറുപടി
.
ഒടുവിൽ, ഒരു തിരുവോണ നാളിലാണ് നെഞ്ചുവേദന എടുത്ത് അച്ഛൻ പെട്ടെന്ന് മരിക്കുന്നത്. മരിക്കുമ്പോഴും ശരത്തിന് അച്ചനോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.
അച്ഛൻ്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി പടിയിറങ്ങി. വീട് വല്ലാത്തൊരു ശൂന്യതയിലേക്ക് വഴിമാറി. പക്ഷേ, ശരത് ഒട്ടും വികാരാധീനനായിരുന്നില്ല.
അവനെ സംബന്ധിച്ച് അച്ഛൻ രാഘവൻ നായർ എപ്പോഴും ഒരു 'പരാജയമായിരുന്നു'.
അച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട് ശാന്തമായപ്പോൾ അച്ഛന്റെ മുറി ഒതുക്കുന്നതിനിടയിലാണ് കട്ടിലിനടിയിൽ ഇരുന്ന ആ പഴയ ഇരുമ്പ് പെട്ടി ശരത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
പൂട്ടാത്ത ആ പെട്ടി തുറന്നപ്പോൾ അതിൽ കുറേ പഴയ രസീതുകളും, സ്കൂട്ടറിന്റെ ബുക്കും, പിന്നെ നീല മഷിപ്പേന കൊണ്ട് എഴുതിയ ഒരു ചെറിയ ഡയറിയും ഉണ്ടായിരുന്നു.
വലിയ താല്പര്യമില്ലാതെ ആദ്യ താളുകൾ മറിച്ച ശരത്തിന്റെ കണ്ണുകൾ ആ പേജിൽ തങ്ങിനിന്നു.
2014 മാർച്ച് 12: "ഇന്ന് ശരത് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി. അവൻ്റെ കൂട്ടുകാരൻ്റെ അച്ഛൻ അവന് പുതിയൊരു ലാപ്ടോപ്പ് വാങ്ങി നൽകിയെന്ന് അവൻ സങ്കടത്തോടെ പറഞ്ഞു. എനിക്ക് എൻ്റെ മോന് അതൊന്നും വാങ്ങി നൽകാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ചുപൊട്ടുന്നു. പക്ഷേ, അവൻ്റെ ഉപരിപഠനത്തിനായുള്ള ചിട്ടി വിഹിതം ഞാൻ ഇന്ന് കൃത്യമായി അടച്ചിട്ടുണ്ട്. എൻ്റെ മോൻ്റെ സ്വപ്നങ്ങൾക്ക് ഈ അച്ഛൻ ഒരിക്കലും തടസ്സമാകില്ല.
അത് വായിച്ചപ്പോൾ ശരത്തിന് ഒരു വേദന അനുഭവപ്പെട്ടു വിറക്കുന്ന കൈകളോടെ അടുത്ത പേജ് മറിച്ചു അച്ഛൻ്റെ കൈപ്പടയിലുള്ള എഴുത്തുകളിലൂടെ കടന്നുപോയപ്പോൾ ശരത്തിൻ്റെ നെഞ്ച് പിടയാൻ തുടങ്ങി. അതിൽ ഭൂരിഭാഗവും അവനെക്കുറിച്ചായിരുന്നു.
"2017 march 3:
"ശരത്തിന് കോളേജിൽ അഡ്മിഷൻ കിട്ടി. വലിയൊരു തുക ഫീസ് അടയ്ക്കണം. കയ്യിലുണ്ടായിരുന്ന തുക തികയില്ലായിരുന്നു. മേശപ്പുറത്തിരുന്ന എന്റെ പഴയ എച്ച്.എം.ടി വാച്ച് വിൽക്കാൻ ടൗണിൽ പോയി. വലിയ വിലയൊന്നും കിട്ടിയില്ലെങ്കിലും ബാക്കി തുക ഒപ്പിച്ചു. വൈകുന്നേരം വീട്ടിൽ വന്നപ്പോൾ ശരത് ചോദിച്ചു, 'എന്താ അച്ഛാ ഇങ്ങൾടെ വാച്ച് എവിടെ, ആർക്കെങ്കിലും ദാനം ചെയ്തോ😂?' എന്ന്. ഞാൻ വെറുതെ ഒന്ന് ചിരിച്ചു അവൻ കളിയാക്കിയതിനും കാര്യമില്ലാതില്ല എൻ്റെ ഏക സ്വത്ത് അതായിരുന്നു ഞാൻ അത് അല്ലെ പൊന്ന് പോലെ കൊണ്ട് നടന്നെ എനിക്ക് അത് കൊടുത്തതിൽ സങ്കടം ഒന്നും ഇല്ല എൻ്റെ മോന് വേണ്ടി അല്ലെ എന്റെ മോന് പഠിക്കാൻ എന്റെ ഈ കൈയിലെ സമയം കുറഞ്ഞാലും കുഴപ്പമില്ലല്ലോ."
ആ വരികൾ വായിച്ചപ്പോൾ ശരത്തിന്റെ ഉള്ളിൽ എന്തോ ഒന്ന് പിടഞ്ഞു. ആ വർഷമാണ് അച്ഛൻ വാച്ച് കെട്ടുന്നത് നിർത്തിയത്. അത് തനിക്ക് വേണ്ടിയാണെന്ന് അറിയാതെ താൻ അച്ഛനെ പരിഹസിക്കുകയായിരുന്നു.
അവൻ അടുത്ത താളിലേക്ക് നോക്കി. വരികൾക്ക് അല്പം വിറച്ചിലുണ്ടായിരുന്നു. അതിലൊരു ഹോസ്പിറ്റൽ ബില്ലിന്റെ കോപ്പി ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു.
2021 ഒക്ടോബർ:
"നെഞ്ചിലെ വേദന കൂടുന്നുണ്ട്. വലിയൊരു തുക ഓപ്പറേഷന് വേണമെന്ന് ഡോക്ടർ പറഞ്ഞു. ആ പണം എടുത്താൽ ശരത്തിന് ബാംഗ്ലൂരിൽ തുടങ്ങാനിരിക്കുന്ന പുതിയ ബിസിനസ്സിന്റെ അഡ്വാൻസ് തുക മുടങ്ങും. ലക്ഷങ്ങൾ കടം വാങ്ങാൻ എന്റെ ഈ ചെറിയ ജോലി വെച്ച് എനിക്ക് കഴിയില്ല. ഞാൻ അനുഭവിച്ചു തീർത്ത ജീവിതമാണ്. പക്ഷേ, അവൻ തുടങ്ങാൻ പോകുന്നതേയുള്ളൂ. ഈ വിവരം അവൻ അറിയരുത്. അറിഞ്ഞാൽ അവൻ ബിസിനസ്സ് വേണ്ടെന്ന് വെക്കും. എന്റെ മോൻ ജയിക്കണം."
ഡയറി നെഞ്ചോട് ചേർത്തുപിടിച്ച് ശരത് നിലവിളിച്ചുപോയി. തനിക്ക് നല്ലൊരു ജീവിതം തരാൻ വേണ്ടി സ്വന്തം രോഗം പോലും മറച്ചുവെച്ച്, ആഗ്രഹങ്ങളെയെല്ലാം ബലികഴിച്ച് ജീവിച്ച ഒരു മനുഷ്യനെയാണ് താൻ 'പരാജയം' എന്ന് വിളിച്ച് അകറ്റിനിർത്തിയത്.
അച്ഛൻ തനിക്ക് വേണ്ടി കരുതിവെച്ച ബാങ്ക് പാസ്സ്ബുക്ക് അവൻ എടുത്തുനോക്കി. അതിൽ അവൻ്റെ ബിസിനസ്സ് സ്വപ്നങ്ങൾക്കുള്ള തുക കൃത്യമായി ഉണ്ടായിരുന്നു. അച്ഛൻ ഒരു പരാജയമായിരുന്നില്ല, മറിച്ച് തൻ്റെ വിജയത്തിന് വേണ്ടി പൊരുതിയ മനുഷ്യനാണ് എന്ന് ഓർത്ത്
അന്ന് ആ ഡയറിയുടെ താളുകളിൽ വീണ് ശരത്തിന്റെ കണ്ണീരൊഴുക്കി നീല മഷി പടർന്നുപോയിരുന്നു. താൻ ആഗ്രഹിച്ചതൊന്നും വാങ്ങിത്തരാത്ത അച്ഛൻ, തനിക്കു വേണ്ടി സ്വന്തം ജീവൻ തന്നെയാണ് മാറ്റിവെച്ചതെന്ന് അവൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
പെട്ടെന്ന് ക്യാബിന്റെ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ശരത് ഓർമ്മകളിൽ നിന്നും ഉണർന്നത്.
അവന്റെ സെക്രട്ടറി അകത്തേക്ക് വന്നു പറഞ്ഞു
"സർ, പുതിയ പ്രൊജക്റ്റിന്റെ പ്രൊപോസൽ റെഡിയാണ്. ക്ലയന്റ് വെയിറ്റ് ചെയ്യുന്നു."
ശരത് കണ്ണുകളിലെ ഈറൻ പതുക്കെ തുടച്ചു.
എന്നിട്ട് മേശപ്പുറത്തെ അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി മനസ്സ് കൊണ്ട് പറഞ്ഞു:
"ഈ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ഞാനല്ല അച്ഛാ... അത് എനിക്ക് വേണ്ടി ജീവിച്ച അച്ഛനായിരുന്നു. തോറ്റത് അച്ഛനല്ല, അച്ഛന്റെ ഉള്ളിലെ സ്നേഹം കാണാൻ വൈകിയ എന്റെ കാഴ്ചകളാണ്."
അവൻ ആ എച്ച്.എം.ടി വാച്ചിലേക്ക് നോക്കി. ആ വാച്ചിലെ സൂചികൾ ഇപ്പോൾ ചലിക്കുന്നില്ലായിരിക്കാം, പക്ഷേ അത് കാണിച്ചുതരുന്ന സമയം ശരത്തിന് ജീവിക്കാനുള്ള ഏറ്റവും വലിയ പാഠമാണ്.
ഓഫീസ് മുറിയിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ ശരത്തിന്റെ മുഖത്ത് ഒരു പുതിയ ബിസിനസ്സുകാരന്റെ ഗാംഭീര്യമല്ല, മറിച്ച് അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റിയ ഒരു നല്ല മകന്റെ ശാന്തതയായിരുന്നു.
മുറ്റത്തെ തണൽമരം വീഴുമ്പോഴാണ് വെയിലിന്റെ ചൂട് അറിയുക എന്ന് പറയുന്നതുപോലെ, ആ ഓർമ്മകളുടെ തണലിലാണ് ശരത് ഇപ്പോൾ ജീവിക്കുന്നത്.
അവസാനിച്ചു...
തൂലിക: കുറുമ്പി പെണ്ണ് ✍️☺️