ഭാഗം 14
ഉണ്ണിമായയുടെ വീടിന്റെ ഉമ്മറത്ത് വിനയൻ സാർ വന്നിരിക്കുമ്പോൾ ലക്ഷ്മിയമ്മയുടെ മുഖത്ത് ഒരു വല്ലാത്ത ആശ്വാസമായിരുന്നു. വിനയൻ സാർ കാണിക്കുന്ന ആ അമിതമായ വിനയം അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു..
വിഷ്ണു തമ്പ്രാന്റെ ആ കലിപ്പൻ സ്വഭാവവുമായി താരതമ്യം ചെയ്യുമ്പോൾ വിനയൻ സാർ ഒരു മാലാഖയാണെന്ന് അവർ വിശ്വസിച്ചു....
"ലക്ഷ്മിയമ്മേ... ഞാൻ ഒരുകാര്യം ചോദിച്ചാൽ വിഷമിക്കരുത്"
വിനയൻ സാർ പതുക്കെ ചായഗ്ലാസ് മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു...
"ഉണ്ണിമായയെ ഇങ്ങനെ അകത്തിട്ടു പൂട്ടുന്നത് ശരിയല്ല. അവൾ ഒരു കൊച്ചു കുട്ടിയല്ലല്ലോ. കോളേജിൽ വരാത്തത് അവളുടെ പഠിപ്പിനെ ബാധിക്കും. സിലബസ് ഒക്കെ തീരാറായതാണ്. പരീക്ഷ അടുക്കുന്നു. ഇങ്ങനെയിരുന്നാൽ അവളുടെ ഭാവി തകരില്ലേ?"
ലക്ഷ്മിയമ്മ നെടുവീർപ്പിട്ടു.
"എന്താ സാറേ ഞാൻ ചെയ്യുക? ആ കോവിലകത്തെ തമ്പ്രാൻ കുട്ടി അവളെ വിടാൻ ഭാവമില്ല. അവൾ പുറത്തിറങ്ങിയാൽ അദ്ദേഹം അവളുടെ അടുത്ത് വരും. അത് അറിഞ്ഞാൽ കോവിലകത്തെ വലിയ തമ്പ്രാൻ എന്നെയും മകളെയും ഈ നാട്ടിൽ വെക്കില്ല. എനിക്ക് എന്റെ മകളുടെ അഭിമാനം പ്രധാനം ആണ്."
വിനയൻ സാർ ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിക്കു പിന്നിൽ വിഷ്ണുവിനെതിരെയുള്ള ഒരു വലിയ തന്ത്രമായിരുന്നു.
"അതൊക്കെ എനിക്കറിയാം ലക്ഷ്മിയമ്മേ. പക്ഷേ നിങ്ങൾ പേടിക്കണ്ട. അവളെ കോളേജിൽ വിടാൻ ഇപ്പോൾ ധൃതി കൂട്ടണ്ട. പക്ഷേ ആ മുറിക്കുള്ളിൽ അടച്ചിടരുത്. അവൾക്ക് വീടിനകത്ത് സ്വതന്ത്രമായി നടക്കാൻ അനുവാദം കൊടുക്കൂ. കോളേജിലെ കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചോളാം. അവൾക്ക് വേണ്ട നോട്‌സുകളും പുസ്തകങ്ങളും ഞാൻ നേരിട്ട് ഇവിടെ എത്തിച്ചു തരാം. അവൾക്ക് ഒരു ആപത്തും വരാതെ ഞാൻ നോക്കിക്കോളാം."
വിനയൻ സാറിന്റെ ആ വാക്ക് കേട്ടപ്പോൾ ലക്ഷ്മിയമ്മയുടെ മനസ്സലിഞ്ഞു. അവർ വിശ്വസിച്ചു വിനയൻ സാർ ശരിക്കും തന്റെ മകളെ സ്നേഹിക്കുന്നുണ്ടെന്ന്. വിനയൻ സാർ പോയിക്കഴിഞ്ഞപ്പോൾ ലക്ഷ്മിയമ്മ മുറിയുടെ പൂട്ട് തുറന്നു.
"മോളെ... നീ പുറത്തിറങ്ങിക്കോ. വിനയൻ സാർ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇത് തുറക്കുന്നത്. പക്ഷേ നീ ഓർക്കണം, ആ പടിവാതിൽ കടന്ന് നീ പുറത്തിറങ്ങരുത്. മുറ്റത്തിറങ്ങിയാൽ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും."
ഉണ്ണിമായ ഒന്നും മിണ്ടാതെ പുറത്തിറങ്ങി. അത്രയും നേരം ശ്വാസം മുട്ടിച്ച ആ മുറിക്കുള്ളിൽ നിന്നും പുറത്ത് വന്നപ്പോൾ അവൾക്ക് ആശ്വാസം തോന്നിയെങ്കിലും തന്റെ ജീവിതം വിനയൻ സാർ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യം അവളെ വല്ലാതെ ഭയപ്പെടുത്തി.
അല്പസമയം കഴിഞ്ഞ് ലക്ഷ്മിയമ്മ കോവിലകത്തെ പണിക്ക് പോയി. വീട് വിജനമായി. ഉണ്ണിമായ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു ദൂരേക്ക് നോക്കി. പെയ്തു മാറിയ മഴയുടെ ഈർപ്പം അന്തരീക്ഷത്തിലുണ്ട്. പെട്ടെന്നാണ് ഇടവഴിയിലൂടെ മാനസി ഓടിക്കിതച്ചു വരുന്നത് കണ്ടത്. ലക്ഷ്മിയമ്മ ഇല്ലെന്ന് ഉറപ്പുവരുത്തി അവൾ വേഗം മുറ്റത്തേക്ക് കയറി...
"ഉണ്ണിമായേ... നീ പുറത്തിറങ്ങിയോ? ഞാൻ കരുതി നിന്നെ ഇനിയും പൂട്ടിയിട്ടിരിക്കുകയാണെന്ന്"
മാനസി അവളുടെ അടുത്ത് വന്നിരുന്നു കിതച്ചു കൊണ്ട് ചോദിച്ചു.
"വിനയൻ സാർ പറഞ്ഞിട്ടാണ് അമ്മ വാതിൽ തുറന്നത് മാനസീ. പക്ഷേ എനിക്ക് പുറത്തിറങ്ങാൻ അനുവാദമില്ല. കോളേജിലും വരാൻ പറ്റില്ല"
ഉണ്ണിമായ സങ്കടത്തോടെ പറഞ്ഞു.
മാനസി അവളുടെ കൈ പിടിച്ചു.
"എടീ... നീ വിഷ്ണു തമ്പ്രാനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞോ? അദ്ദേഹം വല്ലാതെ തകർന്നിരിക്കുകയാണ്. ഇന്നലെ രാത്രി അദ്ദേഹം നിന്റെ വീടിന് ചുറ്റും മഴയത്ത് നടന്ന കാര്യം പപ്പേട്ടൻ പറഞ്ഞു. നീ ആ വിനയൻ സാറിനെ വിവാഹം കഴിക്കുമെന്ന് അറിഞ്ഞത് മുതൽ അദ്ദേഹം ഭ്രാന്ത് പിടിച്ചതുപോലെയാണ്. ആരെയും കാണുന്നില്ല, ആരോടും മിണ്ടുന്നില്ല."
വിഷ്ണുവിന്റെ അവസ്ഥ കേട്ടപ്പോൾ ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു.
"മാനസീ... എനിക്ക് അദ്ദേഹത്തെ കാണണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ അമ്മ... അമ്മയുടെ അവസ്ഥ നിനക്കറിയില്ലേ? വിഷ്ണു തമ്പ്രാൻ പരുക്കനാണെങ്കിലും അദ്ദേഹത്തിന്റെ സ്നേഹം സത്യമാണെന്ന് എനിക്കറിയാം. പക്ഷേ ഈ ലോകം നമ്മളെ ഒന്നിക്കാൻ സമ്മതിക്കില്ല. വിനയൻ സാർ പുറമെ കാണിക്കുന്ന ആ മാന്യതയ്ക്ക് പിന്നിൽ എന്തോ ഒന്നുണ്ടെന്ന് എനിക്ക് തോന്നുന്നു."
"നിനക്കും അത് തോന്നുന്നുണ്ടല്ലേ?" മാനസി ശബ്ദം താഴ്ത്തി.
"വിഷ്ണു തമ്പ്രാൻ ഇന്ന് രാവിലെ പപ്പേട്ടനോട് പറയുന്നത് ഞാൻ കേട്ടു. വിനയൻ സാറിനെക്കുറിച്ച് അദ്ദേഹം എന്തൊക്കെയോ അന്വേഷിക്കുന്നുണ്ട്. വിനയൻ നിന്നെ സ്നേഹിക്കുകയല്ല വിഷ്ണു തമ്പ്രാനെ തോൽപ്പിക്കാൻ നിന്നെ ഉപയോഗിക്കുകയാണോ എന്ന് അദ്ദേഹത്തിന് സംശയമുണ്ട്. നീ സൂക്ഷിക്കണം ഉണ്ണിമായേ."
ഉണ്ണിമായ വല്ലാതെ ഭയന്നു.
"ഞാൻ എന്ത് ചെയ്യും മാനസീ? അമ്മയ്ക്ക് അദ്ദേഹത്തെ അത്രയ്ക്കും വിശ്വാസമാണ്. രേവതി തമ്പുരാട്ടിയും അമ്മയും കൂടി ഈ കല്യാണം എത്രയും വേഗം നടത്താനാണ് നോക്കുന്നത്. വിഷ്ണു തമ്പ്രാൻ എന്തെങ്കിലും സാഹസം കാണിച്ചാൽ എന്റെ അമ്മ ജീവനോടെ ഇരിക്കില്ല."
"നീ ധൈര്യമായിരിക്കൂ. തമ്പ്രാൻ നിന്നെ കൈവിടില്ല. അദ്ദേഹം എന്തോ വലിയൊരു പ്ലാൻ ചെയ്യുന്നുണ്ട്. വിനയൻ സാറിന്റെ മുഖംമൂടി അദ്ദേഹം വലിച്ചു കീറും"
മാനസി ആത്മവിശ്വാസത്തോടെ പറഞ്ഞു.
പെട്ടെന്ന് ഇടവഴിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. ലക്ഷ്മിയമ്മ തിരിച്ചുവരികയാണെന്ന് കരുതി മാനസി വേഗം എഴുന്നേറ്റു.
"ഞാൻ പോകുന്നു ഉണ്ണിമായേ. അമ്മ കണ്ടാൽ പ്രശ്നമാകും. നീ തമ്പ്രാനെ വിശ്വസിക്കണം. അദ്ദേഹം നിനക്ക് വേണ്ടി എന്തും ചെയ്യും."
മാനസി പോയിക്കഴിഞ്ഞപ്പോൾ ഉണ്ണിമായ വീണ്ടും തനിച്ചായി. അവളുടെ മനസ്സിൽ വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകൾ തെളിഞ്ഞു വന്നു. തന്നെ മഴയത്ത് കാത്തുനിന്ന ആ മനുഷ്യനെ ഓർക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു വല്ലാത്ത വിങ്ങലായിരുന്നു. മറുവശത്ത് വിനയൻ സാർ തന്റെ വീടിനുള്ളിൽ കടന്നു നേടിയെടുത്ത ആ സ്ഥാനം ഒരു വലിയ ചതിയുടെ തുടക്കമാണോ?
അന്ന് വൈകുന്നേരം വിഷ്ണു തന്റെ മുറിയിൽ ഇരുന്നു പപ്പേട്ടൻ കൊണ്ടുവന്ന ചില വിവരങ്ങൾ പരിശോധിക്കുകയായിരുന്നു. വിനയൻ സാർ ജോലി ചെയ്യുന്ന കോളേജിലെ ചില രഹസ്യങ്ങൾ പപ്പേട്ടൻ കണ്ടെത്തിയിട്ടുണ്ട്. വിനയൻ അവിടെയും അത്ര നല്ലവനല്ല എന്ന സൂചനകൾ വിഷ്ണുവിന് ലഭിച്ചു.
"വിനയൻ... നീ എന്റെ ഉണ്ണിമായയുടെ ജീവിതം വെച്ച് കളിക്കാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല. പക്ഷേ ആ കളി അവസാനിപ്പിക്കുന്നത് ഞാനായിരിക്കും"
വിഷ്ണുവിന്റെ കണ്ണുകളിൽ ഒരു വേട്ടക്കാരന്റെ കൂർമ്മത ഉണ്ടായിരുന്നു.
കോവിലകത്തെ മട്ടുപ്പാവിലിരുന്ന് അവൻ ഉണ്ണിമായയുടെ വീട്ടിലെ കത്തുന്ന ആ ചെറിയ വിളക്കിലേക്ക് നോക്കി. അവിടെ തന്റെ പ്രാണൻ തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് അവൻ വേദനയോടെ ഓർത്തു. എന്നാൽ ആ തടവറ തകർക്കാൻ വിഷ്ണുദേവ് ഉടനെ വരുമെന്ന് ആരും അറിഞ്ഞില്ല....
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കോവിലകത്തെ അന്തരീക്ഷം പെട്ടെന്ന് തണുത്തുറഞ്ഞതുപോലെ തോന്നി. ഉണ്ണിമായയും വിഷ്ണുവും തമ്മിലുള്ള പ്രണയത്തിന്റെ രഹസ്യം ഒരു കാട്ടുതീ പോലെ തറവാടിനുള്ളിൽ പടർന്നു കഴിഞ്ഞിരുന്നു. രേവതിയുടെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് വിഷ്ണുവിന്റെ അച്ഛൻ ശിവശങ്കരൻ തമ്പുരാൻ ഈ വിവരം അറിഞ്ഞത്. തന്റെ ഏകമകൻ ഒരു പണിക്കാരത്തിയുടെ മകളെ പ്രണയിക്കുന്നു എന്ന വാർത്ത ആ വൃദ്ധനായ സിംഹത്തെ ചൊടിപ്പിച്ചു....
ഹാളിലെ ചാരുകസേരയിൽ ഇരിക്കുകയായിരുന്ന ശിവശങ്കരൻ തമ്പുരാന്റെ ശ്വാസം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. മുന്നിൽ ഭയന്നു വിറച്ചു നിൽക്കുന്ന ലക്ഷ്മിയമ്മയെ അദ്ദേഹം ഒരു കൊടുംകുറ്റവാളിയെപ്പോലെ നോക്കി...
"ലക്ഷ്മീ... പത്തു വർഷമായി നീ ഈ പടിപ്പുര കടന്നു വരുന്നു. നിന്നെ ഞാൻ വിശ്വസിച്ചു. പക്ഷേ നിന്റെ ഉള്ളിൽ ഇത്രയും വലിയൊരു ചതിയുണ്ടായിരുന്നു എന്ന് ഞാൻ കരുതിയില്ല!"
തമ്പുരാന്റെ ശബ്ദം ഹാളിൽ മുഴങ്ങി.
"തമ്പുരാനേ... ഞാൻ ഒന്നും അറിഞ്ഞില്ല. എന്റെ മോൾ പാവമാണ്..."
ലക്ഷ്മിയമ്മ കരഞ്ഞു കൊണ്ട് കൈകൂപ്പി...
"നിർത്തടി നിന്റെ കപടനാട്യം!"
ശിവശങ്കരൻ ആക്രോശിച്ചു.
"എന്റെ മകനെ നിന്റെ മകൾ വലയിലാക്കിയത് നീ അറിയാതെയാണോ? നിന്റെ ഈ ദാരിദ്ര്യം മാറ്റാൻ കോവിലകത്തെ മരുമകളാകാൻ അവൾക്ക് മോഹം തോന്നിയിട്ടുണ്ടാകും. പക്ഷേ ഈ ശിവശങ്കരൻ ജീവനോടെ ഇരിക്കുമ്പോൾ അത് നടക്കില്ല. ഇറങ്ങിക്കോ ഇപ്പോൾ തന്നെ എന്റെ പടിപ്പുരയ്ക്ക് പുറത്ത്! ഇനി നിന്നെ ഈ പരിസരത്ത് കണ്ടു പോകരുത്. പോയി നിന്റെ മകളെ കെട്ടിച്ചു വിടാൻ നോക്ക്!"
ലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് സരസ്വതി തമ്പുരാട്ടിയെ നോക്കി. സരസ്വതി തമ്പുരാട്ടിക്ക് ഉണ്ണിമായയെ പണ്ടേ വലിയ ഇഷ്ടമായിരുന്നു. അവളുടെ നിഷ്കളങ്കതയും ഭക്തിയും ആ അമ്മയുടെ മനസ്സിൽ അവൾക്ക് ഒരു സ്ഥാനം നൽകിയിരുന്നു. എന്നാൽ ഭർത്താവിന്റെ ക്രോധത്തിന് മുന്നിൽ മറുത്തു പറയാൻ അവർക്ക് ധൈര്യമില്ലായിരുന്നു. അവരുടെ കണ്ണുകളും സങ്കടം കൊണ്ട് നിറഞ്ഞു.
ഈ സമയം വിഷ്ണു മുകളിൽ നിന്നും പടികൾ ഇറങ്ങി താഴേക്ക് വന്നു. ലക്ഷ്മിയമ്മയെ അപമാനിക്കുന്നത് കണ്ടപ്പോൾ അവന്റെ രക്തം തിളച്ചു. അവൻ നേരെ അച്ഛന്റെ മുന്നിൽ ചെന്നു നിന്നു....
"അച്ഛാ... നിർത്തൂ! ലക്ഷ്മിയമ്മ എന്ത് പിഴച്ചു? ഉണ്ണിമായയെ ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി ഞാനാണ്. അവളോട് എനിക്കുള്ളത് വെറുമൊരു മോഹമല്ല, എന്റെ ജീവനാണ് അവൾ"
വിഷ്ണുവിന്റെ ശബ്ദത്തിൽ ഒട്ടും ഭയമില്ലായിരുന്നു.
"ടാ...!"
ശിവശങ്കരൻ എഴുന്നേറ്റു വിഷ്ണുവിന്റെ കരണത്ത് ആഞ്ഞടിച്ചു. ഹാളിൽ ആ ശബ്ദം പ്രതിധ്വനിച്ചു.
"കോവിലകത്തെ അന്തസ്സ് മണ്ണിൽ ചവിട്ടി തേക്കാൻ നോക്കുന്നോ നീ? നിനക്ക് ചേരുന്നത് രേവതിയാണ്. ഈ മാസം തന്നെ നിന്റെയും രേവതിയുടെയും കല്യാണം നടക്കും. ഇത് എന്റെ അവസാനത്തെ വാക്കാണ്!"
വിഷ്ണു തന്റെ കവിളിൽ കൈ വെച്ചു അച്ഛനെ നോക്കി.
"നിങ്ങൾ എന്നെ കൊന്നാലും ശരി ഉണ്ണിമായ അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ഈ വിവാഹം നടക്കില്ല അച്ഛാ."
വിഷ്ണു ദേഷ്യത്തോടെ പുറത്തേക്ക് നടന്നു. രേവതി ഓടിവന്നു വിഷ്ണുവിനെ തടയാൻ നോക്കിയെങ്കിലും അവൻ അവളെ തട്ടിമാറ്റി പടിപ്പുര കടന്നു പോയി. രേവതിയുടെ ഉള്ളിൽ പകയും സങ്കടവും ഒരുപോലെ നിറഞ്ഞു. ലക്ഷ്മിയമ്മ തളർന്നു വീണ് കരയുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു വിജയച്ചിരി തോന്നി. തന്റെ ലക്ഷ്യം പകുതി വിജയിച്ചിരിക്കുന്നു...
ലക്ഷ്മിയമ്മ വീട്ടിലെത്തിയത് ഒരു ഭ്രാന്തിയെപ്പോലെയാണ്. വീട്ടിലെത്തിയ ഉടനെ അവർ ഉണ്ണിമായയുടെ മുറിയിലേക്ക് പാഞ്ഞുകയറി. അവളുടെ കൈ പിടിച്ചു വലിച്ചു ഉമ്മറത്തേക്ക് കൊണ്ടു വന്നു...
"മോളെ... നീ എന്നെ കൊന്നു കളയണമായിരുന്നു. നിന്റെ ഈ പ്രണയം കാരണം ഞാൻ ഇന്ന് അനുഭവിച്ച അപമാനം മതി. തമ്പുരാൻ എന്നെ പട്ടിയിനെപ്പോലെ ആട്ടിക്കളഞ്ഞു. നീ കാരണമാണ് ഇതെല്ലാം ഉണ്ടായത്!"
ലക്ഷ്മിയമ്മ അലറിക്കരഞ്ഞു.
ഉണ്ണിമായ സ്തബ്ധയായി നിന്നു.
"അമ്മേ... എന്തുണ്ടായി?"
"ഇനി നീ ആ തമ്പ്രാനെക്കുറിച്ച് ചിന്തിച്ചു പോകരുത്. നാളെ തന്നെ വിനയൻ സാറിന്റെ വീട്ടുകാർ ഇങ്ങോട്ട് വരും. ഈ ആഴ്ച തന്നെ നിന്റെ കല്യാണം നടക്കും. ഇല്ലെങ്കിൽ ഞാൻ ഈ കിണറ്റിൽ ചാടി ചാകും!"
ഉണ്ണിമായ തകർന്നു പോയി. തന്റെ പ്രണയം തന്റെ അമ്മയുടെ അന്തസ്സിന് കളങ്കമായെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. മറുവശത്ത് വിഷ്ണു തന്നെ തേടി വരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷേ ആർക്കും തടയാനാവാത്ത ഒരു വലിയ സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്....
അന്ന് വൈകുന്നേരം വിനയൻ സാർ ലക്ഷ്മിയമ്മയെ കാണാൻ വന്നു. കോവിലകത്ത് നടന്ന കാര്യങ്ങൾ അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നു. രേവതിയുമായി അദ്ദേഹം ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു...
"ലക്ഷ്മിയമ്മേ... വിഷമിക്കണ്ട. തമ്പ്രാൻ നിങ്ങളെ പുറത്താക്കിയെങ്കിൽ വേണ്ട. ഉണ്ണിമായ എന്റെ വീട്ടിലേക്ക് വരാൻ പോകുകയല്ലേ? അവിടെ അവൾക്ക് എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടാകും. നമുക്ക് വിവാഹം വേഗത്തിൽ നടത്താം"
വിനയൻ സാർ സ്നേഹം അഭിനയിച്ചു പറഞ്ഞു.
എന്നാൽ ആ രാത്രിയിൽ വിഷ്ണു തന്റെ ജീപ്പിൽ ഗ്രാമത്തിലെ മറ്റൊരു സ്ഥലത്തായിരുന്നു. പപ്പേട്ടൻ കൊണ്ടുവന്ന ഒരു പുതിയ വിവരം അവനെ ഞെട്ടിച്ചു കളഞ്ഞു. വിനയൻ സാർ ജോലി ചെയ്യുന്ന കോളേജിൽ നിന്നും ചില പെൺകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പങ്കുണ്ടെന്ന സൂചനകൾ പപ്പേട്ടന് ലഭിച്ചു....
"വിനയൻ... നിന്റെ ഓരോ നീക്കവും ഞാൻ നിരീക്ഷിക്കുന്നുണ്ട്. എന്റെ കുടുംബം നിന്നെയും നിന്റെ അച്ഛനെയും പുറത്താക്കിയതിനേക്കാൾ വലിയൊരു ശിക്ഷ നിനക്ക് ഞാൻ തരും. ഉണ്ണിമായയെ തൊടാൻ നിനക്ക് കഴിയില്ലാ"
വിഷ്ണുവിന്റെ കണ്ണുകളിൽ ആ പകയുടെ അഗ്നി പടർന്നു.
മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. ഉണ്ണിമായയുടെ മുറിക്കുള്ളിൽ അവൾ ഇരുട്ടത്ത് ഇരുന്നു തേങ്ങുകയായിരുന്നു. അവളുടെ ജനാലയ്ക്കൽ ഒരു ചെറിയ തട്ട് കേട്ടു. അവൾ പേടിയോടെ അങ്ങോട്ട് നോക്കി. വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകൾ ജനാലയ്ക്കൽ കണ്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ വെളിച്ചം മിന്നിമറഞ്ഞു. പക്ഷേ ആ വെളിച്ചത്തിന് എത്രത്തോളം ആയുസ്സുണ്ടാകുമെന്ന് ആർക്കും അറിയില്ലായിരുന്നു....
തുടരും...... ❣️
✍️പ്രണയ_തൂലിക....... ❤️
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/nqpFlJw9U1b
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
#📙 നോവൽ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #😞 വിരഹം