ഭാഗം 24
കോവിലകത്തിന്റെ ആഡംബരങ്ങളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിലുള്ള ആ കൊച്ചു വീട്ടിൽ പ്രഭാതം വിരിഞ്ഞത് പക്ഷികളുടെ കളകൂജനങ്ങളോടെയാണ്. ജനാലയിലൂടെ അരിച്ചിറങ്ങിയ പുലർവെട്ടം ഉണ്ണിമായയുടെ കൺപോളകളിൽ ചുംബിച്ചു. വിഷ്ണുവിന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന ഉണ്ണിമായയുടെ മുഖത്ത് ഒരു പ്രത്യേക ഐശ്വര്യം നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ രാത്രിയിലെ പ്രണയത്തിന്റെ മധുരസ്മരണകൾ ആ മുറിയിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്.....
അവൾ പതുക്കെ കണ്ണ് തുറന്നു. അരികിൽ തന്നെ നോക്കി കിടക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
അവൾ പതുക്കെ എഴുന്നേറ്റ് മുറ്റം അടിച്ചുവാരാൻ ഇറങ്ങി. പുലർച്ചെ പെയ്ത മഞ്ഞിന്റെ തണുപ്പ് ആ മണ്ണിലുണ്ടായിരുന്നു. മുറ്റം വൃത്തിയാക്കി കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് കയറി. അവിടെ ലക്ഷ്മിയമ്മ നേരത്തെ തന്നെ എഴുന്നേറ്റ് കറികൾക്ക് വേണ്ട പച്ചക്കറികൾ അരിയുകയായിരുന്നു.
"അമ്മേ... ഞാൻ ചെയ്യാം ഇത്. അമ്മ പോയി ഒന്ന് വിശ്രമിക്കൂ"
ഉണ്ണിമായ സ്നേഹത്തോടെ പറഞ്ഞു.
"അതൊന്നും സാരമില്ല മോളെ... നിനക്ക് സന്തോഷമായി ജീവിക്കാൻ ഈ അമ്മയ്ക്ക് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ"
ലക്ഷ്മിയമ്മ ചിരിയോടെ പറഞ്ഞു. മകളുടെ മുഖത്തെ തെളിച്ചം ആ അമ്മയ്ക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു.
ഉണ്ണിമായ പതുക്കെ ചായയിട്ടു. ആവി പറക്കുന്ന രണ്ട് ഗ്ലാസ് ചായയുമായി അവൾ മുറിയിലേക്ക് നടന്നു. വിഷ്ണു അപ്പോഴും ഉറക്കം നടിച്ചു കിടക്കുകയായിരുന്നു.
"തമ്പ്രാൻ കുട്ടീ... ചായ കുടിക്കൂ. നേരം ഒരുപാടായി"
അവൾ അവന്റെ അരികിലിരുന്ന് പതുക്കെ വിളിച്ചു.
വിഷ്ണു പെട്ടെന്ന് കണ്ണ് തുറന്ന് അവളുടെ കൈ പിടിച്ചു തന്നിലേക്ക് വലിച്ചു. ചായ ഗ്ലാസ് താഴെ പോകാതെ അവൾ കഷ്ടപ്പെട്ട് പിടിച്ചു.
"അയ്യോ... വിടൂ തമ്പ്രാൻ കുട്ടീ... ചായ തട്ടിപ്പോകും!"
അവൾ പരിഭ്രമത്തോടെ പറഞ്ഞു.
"ചായ പിന്നെയും കുടിക്കാം... പക്ഷേ ഈ ചായ തരുന്ന ആളുടെ കുസൃതി നോക്കിക്കൊണ്ട് ഇങ്ങനെ കിടക്കാൻ എന്ത് രസമാണെന്നോ"
വിഷ്ണു അവളുടെ മുടിയിഴകളിൽ പതുക്കെ തലോടി.
"അമ്മ പുറത്തുണ്ട്... ആരെങ്കിലും കാണും" അവൾ മുഖം ചുവപ്പിച്ചു കൊണ്ട് പറഞ്ഞു.
"കാണട്ടെ... എന്റെ ഭാര്യക്ക് ഞാൻ ചായ കൊടുക്കുന്നതും അവളെ സ്നേഹിക്കുന്നതും ആര് കാണാൻ?"
വിഷ്ണു ചിരിയോടെ അവളുടെ കൈയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചു.
"ഇത്രയും മധുരമുള്ള ചായ ഞാൻ എന്റെ ജീവിതത്തിൽ കുടിച്ചിട്ടില്ല."
അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു...
അവൾ നാണം കൊണ്ട് റൂമിൽ നിന്ന് കൂടിപ്പോയി..
അതേസമയം കോവിലകത്ത് വിനയനും രേവതിയും തമ്പുരാന്റെ അടുത്ത് പുതിയ പരാതികളുമായി ചെന്നു.
"അമ്മാവാ... നമ്മൾ ഉടനെ പോലീസിൽ പറയണം. അവൻ തറവാടിന് അപമാനമാണ്" രേവതി പറഞ്ഞു.
ശിവശങ്കരൻ തമ്പുരാൻ കസേരയിൽ ചാരിയിരുന്ന് പതുക്കെ കണ്ണടച്ചു. "വേണ്ട... ഇപ്പോൾ ഒന്നും ചെയ്യേണ്ട. അവൻ എത്ര ദൂരം പോകുമെന്ന് എനിക്ക് നോക്കണം. പട്ടിണിയും കഷ്ടപ്പാടും വരുമ്പോൾ അവൻ തനിയെ ഈ പടിപ്പുരയ്ക്കൽ വന്ന് നിൽക്കും. അതുവരെ നമുക്ക് കാത്തിരിക്കാം."
തമ്പുരാന്റെ ഈ മാറ്റം വിനയനെയും രേവതിയെയും ഞെട്ടിച്ചു. അദ്ദേഹം ഇപ്പോൾ തിടുക്കം കൂട്ടാൻ തയ്യാറല്ലെന്ന് അവർക്ക് മനസ്സിലായി.
പകൽ പതുക്കെ ഉച്ചയിലേക്ക് നീങ്ങി. വിഷ്ണു പറമ്പിൽ പപ്പേട്ടനുമായി സംസാരിക്കുകയായിരുന്നു. ഉണ്ണിമായയും ലക്ഷ്മിയമ്മയും വരാന്തയിൽ ഇരിക്കുമ്പോൾ ദൂരെ പടി കടന്ന് ഒരു രൂപം വരുന്നത് അവർ കണ്ടു. മുണ്ടിന്റെ തലപ്പുകൊണ്ട് മുഖം മറച്ച് ആരും കാണാതെ സരസ്വതി തമ്പുരാട്ടി വരികയായിരുന്നു!
"അമ്മേ!"
ഉണ്ണിമായ അത്ഭുതത്തോടെ എഴുന്നേറ്റു.
സരസ്വതി തമ്പുരാട്ടി കിതച്ചുകൊണ്ട് അകത്തേക്ക് കയറി. അവരുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു.
"മോളെ... ആരും കാണാതെ ഇറങ്ങി വന്നതാ. തമ്പുരാൻ അറിഞ്ഞാൽ വലിയ പ്രശ്നമാകും. വിഷ്ണുവിന് കഴിക്കാൻ കുറച്ച് പലഹാരങ്ങളും, നിനക്ക് ഉപയോഗിക്കാൻ കുറച്ച് സാധനങ്ങളുമാണ് ഇതിൽ."
ലക്ഷ്മിയമ്മയുടെ കൈകൾ സരസ്വതി തമ്പുരാട്ടി പിടിച്ചു.
"ലക്ഷ്മീ... വിഷ്ണുവിനെ നീ പൊന്നുപോലെ നോക്കണം. അവൻ എന്റെ മകനാണ് പക്ഷേ ഇപ്പോൾ നിനക്ക് മരുമകനുമാണ്. അവർക്ക് ഒരു കുറവും വരുത്തരുത്."
വിഷ്ണു അകത്തേക്ക് വന്നപ്പോൾ അമ്മയെ കണ്ട് സ്തംഭിച്ചു പോയി.
"അമ്മേ... നിങ്ങൾ എന്തിനാ ഈ വെയിലത്ത് വന്നത്?"
"നിന്നെ ഒന്ന് കാണാതെ എനിക്ക് സമാധാനമില്ലായിരുന്നു മോനേ..."
സരസ്വതി തമ്പുരാട്ടി മകന്റെ തലയിൽ തലോടി. ആ കൊച്ചു വീട്ടിൽ കോവിലകത്തെക്കാൾ വലിയൊരു സ്നേഹത്തിന്റെ തണൽ ഉണ്ടെന്ന് അവർക്ക് തോന്നി.
അമ്മയും മകനും മരുമകളും ചേർന്ന് ആ കൊച്ചു വീട്ടിൽ ഇരിക്കുമ്പോൾ ചതിയുടെ നിഴലുകൾ കുറച്ചു നേരം മാറി നിന്നു.
ആഡംബരങ്ങളിൽ വളർന്ന വിഷ്ണു കത്തുന്ന വെയിലത്ത് മണ്ണിലിറങ്ങി പണിയെടുക്കുന്നത് കാണുമ്പോൾ ഉണ്ണിമായയുടെ ഉള്ളം വിങ്ങുകയായിരുന്നു.
പപ്പേട്ടന്റെ പറമ്പിൽ വിഷ്ണുവും പപ്പേട്ടനും പുലർച്ചെ തന്നെ ഇറങ്ങിയിരുന്നു. വിഷ്ണു വിദേശത്ത് വലിയ വലിയ ബിരുദങ്ങൾ നേടിയവനാണെങ്കിലും ഈ മണ്ണിനെ എങ്ങനെയൊരു പച്ചപ്പണിയിക്കാം എന്നതിനെക്കുറിച്ച് അവന് അറിവില്ലായിരുന്നു. പപ്പേട്ടൻ കൈക്കോട്ടും വടിയുമായി അവന് ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു.
"വിഷ്ണു മോനേ... മണ്ണ് ഒന്ന് ഉഴുതു മറിക്കണം. തറവാട്ടിലെ കുളിർമയല്ല ഈ വെയിലിന്. നോക്കൂ ഇതുപോലെ വേണം ആഞ്ഞു കൊത്താൻ,"
പപ്പേട്ടൻ കാണിച്ചു കൊടുത്തു.
വിഷ്ണു ആവേശം കൈവിടാതെ കൈക്കോട്ട് കയ്യിലെടുത്തു. അധികം വൈകാതെ അവന്റെ വെളുത്ത ഷർട്ട് ചെളിയിലും വിയർപ്പിലും മുങ്ങി. കയ്യിൽ ചെറിയ തഴമ്പുകൾ വരുന്നത് അവൻ ഗൗനിച്ചില്ല. പക്ഷേ ദൂരെ ഉമ്മറത്ത് നിന്ന് ഈ കാഴ്ച കാണുന്ന ഉണ്ണിമായയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"അമ്മേ... നോക്കൂ, തമ്പ്രാൻ കുട്ടി ഒരിക്കലും ഇത്തരം പണികൾ ചെയ്തിട്ടില്ല. എനിക്ക് വേണ്ടി അദ്ദേഹം എത്രമാത്രം കഷ്ടപ്പെടുന്നു," അവൾ ലക്ഷ്മിയമ്മയുടെ തോളിൽ ചായ്ഞ്ഞു പറഞ്ഞു.
ലക്ഷ്മിയമ്മ അവളെ ആശ്വസിപ്പിച്ചു
"മോളെ, തന്റെ പെണ്ണിന് വേണ്ടി കഷ്ടപ്പെടുന്നതിൽ ഒരു പുരുഷനും സങ്കടമില്ല. ഇത് അവന്റെ സ്നേഹമാണ്."
ഉച്ചയായപ്പോൾ വെയിൽ കടുത്തു. സരസ്വതി തമ്പുരാട്ടി ആരും കാണാതെ കൊണ്ടുവന്ന പലഹാരങ്ങളും ഉണ്ണിമായ ഉണ്ടാക്കിയ നാടൻ വിഭവങ്ങളും ചേർന്ന് ഉച്ചയൂണ് തയ്യാറായി. വിഷ്ണുവും പപ്പേട്ടനും കൈകാലുകൾ കഴുകി അകത്തേക്ക് കയറി.
"അമ്മേ... ഇന്ന് നമുക്കെല്ലാവർക്കും കൂടി ഒരുമിച്ച് ഇരുന്നു കഴിച്ചാലോ?"
വിഷ്ണു ചിരിയോടെ ചോദിച്ചു.
കോവിലകത്ത് എല്ലാവർക്കും പ്രത്യേക ഇരിപ്പിടങ്ങളും ചട്ടങ്ങളുമാണ്. എന്നാൽ ഈ കൊച്ചു വീട്ടിൽ ആ വലിയ മതിൽക്കെട്ടുകളില്ല. തറയിൽ പായ വിരിച്ച് അവർ അഞ്ചുപേരും വിഷ്ണുവും സരസ്വതി തമ്പുരാട്ടിയും ഉണ്ണിമായയും ലക്ഷ്മിയമ്മയും പപ്പേട്ടനും ഒരുമിച്ച് ഇരുന്നു..
ഉണ്ണിമായ വിറയ്ക്കുന്ന കൈകളോടെ വിഷ്ണുവിന്റെയും അമ്മയുടെയും ഇലയിൽ ചോറ് വിളമ്പി. മീൻ കറിയും മോരും ഇഞ്ചിക്കറിയും ചേർന്ന ആ നാടൻ വിരുന്നിന് കോവിലകത്തെ ആഡംബര വിഭവങ്ങളെക്കാൾ രുചിയുണ്ടായിരുന്നു.
"ഇതുപോലെ ഒരുമിച്ച് ഇരുന്നു കഴിക്കാൻ കഴിഞ്ഞത് എന്റെ പുണ്യമാണ്,"
സരസ്വതി തമ്പുരാട്ടി വികാരാധീനയായി. മകൻ അധ്വാനിച്ച് തളർന്നു വന്ന മുഖം നോക്കുമ്പോൾ ആ അമ്മയുടെ ഉള്ളിൽ സങ്കടം തോന്നിയെങ്കിലും അവന്റെ കണ്ണുകളിലെ ആത്മസംതൃപ്തി അവരെ സന്തോഷിപ്പിച്ചു.
വിഷ്ണു ഉണ്ണിമായയെ നോക്കി കണ്ണിറുക്കി കാണിച്ചു.
"ഉണ്ണിമായേ... ഈ ചോറിന് വല്ലാത്തൊരു രുചി. നീ വിളമ്പിയതുകൊണ്ടാണോ അതോ ഞാൻ മണ്ണിൽ പണിയെടുത്തതുകൊണ്ടാണോ?"
അവൾ ലജ്ജയോടെ തല താഴ്ത്തി. എല്ലാവരുടെയും ചിരിയും സംസാരവും കൊണ്ട് ആ കൊച്ചു വീട് അന്ന് ഒരു ഉത്സവപ്പറമ്പായി മാറി. ആരും കാണാതെ വന്ന തമ്പുരാട്ടി കുറച്ചു നേരം കൂടി അവിടെ ഇരുന്നു. സ്നേഹത്തിന്റെ തണലിൽ അവർക്ക് ലോകത്തിലെ മറ്റ് ചതികളെല്ലാം മറക്കാൻ കഴിഞ്ഞു.
അതേസമയം കോവിലകത്ത് വിനയനും രേവതിയും തന്ത്രങ്ങൾ മെനയുകയായിരുന്നു.
"വിഷ്ണു പപ്പേട്ടന്റെ കൂടെ കൃഷി തുടങ്ങിയിട്ടുണ്ട്. നമുക്ക് ആ വഴി അടയ്ക്കണം. പപ്പേട്ടനെ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ ആ സ്ഥലം കൈവശപ്പെടുത്തുകയോ ചെയ്യണം"
രേവതി ക്രൂരതയോടെ പറഞ്ഞു.
വിനയൻ പതുക്കെ ചിരിച്ചു.
"അതിനുമുമ്പ് നമുക്ക് വിഷ്ണുവിന്റെ കൃഷിയിടത്തിൽ ഒരു പണി കൊടുക്കാം. രാത്രിയിൽ ആ കൃഷി നശിപ്പിച്ചാൽ അവന്റെ ആത്മവിശ്വാസം തകരും."
സന്തോഷത്തിന്റെ വെളിച്ചത്തിന് പിന്നാലെ പകയുടെ കരിനിഴലുകൾ പതുക്കെ വീണ്ടും പടരുകയാണ എന്ന് അവർ അറിഞിരുന്നില്ല...
രാത്രിയുടെ ആ ചെറിയ വീട് ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. ഉണ്ണിമായയും ലക്ഷ്മിയമ്മയും ഏറെ നേരത്തെ സംസാരത്തിന് ശേഷം ഉറക്കമായി. എന്നാൽ വിഷ്ണുവിന് ഉറക്കം വന്നില്ല. പകൽ മുഴുവൻ മണ്ണിൽ പണിയെടുത്തതിന്റെ ശാരീരിക തളർച്ചയുണ്ടെങ്കിലും മനസ്സ് ഏതോ വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് പോലെ.
അവൻ പതുക്കെ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു. നിലാവെളിച്ചത്തിൽ പറമ്പിന്റെ അറ്റത്ത് ആരോ നടക്കുന്നത് പോലെ ഒരു നിഴൽ രൂപം അവന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷ്ണു ഒന്നും ആലോചിച്ചില്ല, പതുക്കെ ശബ്ദം കേൾപ്പിക്കാതെ ആ നിഴലിന് പിന്നാലെ ഓടി.
കൃഷിയിടത്തിന് അരികിൽ എത്തിയപ്പോൾ വിനയൻ അവിടെ എന്തോ കുഴിച്ച് മൂടാൻ ശ്രമിക്കുകയായിരുന്നു. തന്റെ അധ്വാനത്തെ നശിപ്പിക്കാൻ വന്ന ശത്രുവിനെ കണ്ടതും വിഷ്ണുവിന്റെ ചോര തിളച്ചു.
വിഷ്ണു ഒരൊറ്റ കുതിപ്പിന് വിനയന്റെ പിന്നിലെത്തി അവന്റെ കോളറിൽ മുറുകെ പിടിച്ചു.
"എന്താടാ... രാത്രിയിൽ ഇവിടെ എന്ത് പരിപാടിയാ?"
വിനയൻ ഞെട്ടിപ്പോയി. അവൻ തിരിഞ്ഞു നോക്കുമ്പോഴേക്കും വിഷ്ണുവിന്റെ ബലമുള്ള കൈകൾ വിനയന്റെ കരണം നോക്കി ആഞ്ഞു പതിച്ചു. അടി കൊണ്ട് വിനയൻ ദൂരേക്ക് തെറിച്ചു വീണു.
വിഷ്ണു അവന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് ഉയർത്തി.
"എടാ വിനയാ... നീ എന്റെ നേരെ കളിക്കാൻ വളർന്നിട്ടില്ല. നിന്നെ തീർക്കാൻ എനിക്ക് ഒരു നിമിഷം മതി. തറവാടിന്റെ മര്യാദയോർത്ത് ഞാൻ വിടുകയാണ്. ഇനി മേലാൽ ഈ പറമ്പിന്റെ അതിർത്തിയിൽ നിന്നെ കണ്ടുപോയാൽ പിന്നെ നിന്റെ ശവം മാത്രമേ നാട്ടുകാർ കാണൂ. ഇറങ്ങിപ്പോടാ ഇവിടുന്ന്!"
വിഷ്ണുവിന്റെ ആക്രോശം കേട്ട് വിനയൻ പതറിപ്പോയി. അവൻ തന്റെ ചുണ്ടിലെ രക്തം തുടച്ചു കൊണ്ട് എഴുന്നേറ്റു. പക്ഷേ അവന്റെ മുഖത്ത് ഭയമായിരുന്നില്ല ഭ്രാന്തമായ ഒരു ചിരിയായിരുന്നു.
"നീ എന്താ കരുതിയത് വിഷ്ണു? ഉണ്ണിമായയുമായി സുഖമായി കഴിയാമെന്നോ?" വിനയൻ കിതച്ചുകൊണ്ട് പറഞ്ഞു.
"അതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല. നീ തട്ടിയെടുത്തത് എന്റെ സ്വപ്നമാണ്. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഞാൻ മോഹിച്ചതാ അവളെ. പക്ഷേ അവളെനിക്ക് കിട്ടിയില്ല. അവളെ കിട്ടാത്തതിന് പകരം അവൾ കാരണം എനിക്ക് ഈ നാട് വിട്ട് ഓടേണ്ടി വന്നു."
വിഷ്ണു സ്തംഭിച്ചു നിന്നുപോയി. വിനയന്റെ വാക്കുകൾ ഒരു വെടിയുണ്ട പോലെ അവന്റെ നെഞ്ചിൽ തറച്ചു.
വിനയൻ തുടർന്നു..
"അവളോട് എനിക്ക് സ്നേഹമല്ല വിഷ്ണു, കടുത്ത പകയാണ്! ഇത്രയും വർഷം കഴിഞ്ഞ് ഞാൻ തിരിച്ചു വന്നത് ആ പഴയ പക തീർക്കാൻ വേണ്ടിയാണ്. അവൾ എന്നെ മറന്നു കാണും പക്ഷേ വിനയൻ ഒന്നും മറക്കില്ല. നിന്റെ സ്നേഹമല്ല എന്റെ ക്രൂരതയാണ് ഇനി അവൾ കാണാൻ പോകുന്നത്!"
അത്രയും പറഞ്ഞ് ഒരു പിശാചിനെപ്പോലെ ചിരിച്ചു കൊണ്ട് വിനയൻ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. വിഷ്ണു അവിടെത്തന്നെ നിശ്ചലനായി നിന്നു പോയി. ഉണ്ണിമായയുടെ ഭൂതകാലത്തിൽ വിനയൻ ഇത്ര വലിയൊരു മുറിവായിരുന്നോ? സ്കൂൾ കാലത്ത് അവൾക്ക് നേരെ ഇയാൾ എന്ത് ക്രൂരതയാകും കാട്ടിയത്?
വിഷ്ണുവിന്റെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർന്നു. അവൻ പതുക്കെ വീടിന് നേരെ നടന്നു. ഉണ്ണിമായ സുഖമായി ഉറങ്ങുകയാണ്. അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ വിഷ്ണുവിന് വല്ലാത്ത സങ്കടം തോന്നി. വിനയൻ പറഞ്ഞ കാര്യങ്ങൾ അവളോട് ഇപ്പോൾ ചോദിക്കണോ അതോ ഉള്ളിൽ ഒളിപ്പിക്കണോ എന്ന് അവൻ ആകുലപ്പെട്ടു.
എന്തായാലും ഒന്ന് ഉറപ്പാണ് വിനയൻ വെറുമൊരു ശത്രുവല്ല അവൻ പണ്ട് എരിഞ്ഞു തീരാത്ത ഒരു തീക്കൊള്ളിയാണ്. അവൻ ഉണ്ണിമായയെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകും....
തുടരും..... ❤️
✍️പ്രണയ_തൂലിക.......🥰
#💞 പ്രണയകഥകൾ #💞 നിനക്കായ് #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ