Follow
Thanseel ✔️
@thanseel161
37,259
Posts
113,424
Followers
Thanseel ✔️
1.8K views
12 days ago
ഒടുവിലവൻ തന്റെ പ്രണയത്തെ ഇങ്ങനെ കുറിച്ചിട്ടു— ഒരു അവസാന പ്രാർത്ഥന പോലെ, ഒരു അവസാന വിടപറച്ചിലിന്റെ നിശ്ശബ്ദത പോലെ... ഇനിയൊരു ഋതുക്കളിലും നീ എന്നിൽ പൂക്കാതിരിക്കട്ടെ, കാരണം ഓരോ പൂക്കലും പിന്നെ ഒരു കൊഴിഞ്ഞുപോകലിന്റെ വേദന മാത്രം തന്നിരുന്നു. ഇനിയൊരു ഋതുക്കളിലും ഞാൻ നിന്നെ മോഹിക്കാതിരിക്കട്ടെ, കാരണം ഓരോ മോഹവും എന്നെ വീണ്ടും വീണ്ടും തകർന്ന ഹൃദയത്തിന്റെ മുമ്പിൽ നിർത്തി. നിന്റെ ഓർമ്മകൾ ഇനി എന്നിൽ ഒരു വസന്തമാകരുത്, മറിച്ച്, ഒരു ശാന്തമായ ശിശിരമായി അകന്നുപോകട്ടെ. നിന്റെ പേരെഴുതിയിരുന്ന എന്റെ ഹൃദയത്തിന്റെ മതിലുകൾ, കാലത്തിന്റെ കാറ്റിൽ മാഞ്ഞുപോകട്ടെ... കാരണം ചില പ്രണയങ്ങൾ, ഒന്നാകാൻ ജനിച്ചതല്ല— മറിച്ച്, ഒരിക്കലും മായാത്ത ഒരു പാടായി മനസ്സിൽ നിലനിൽക്കാനാണ് ജനിച്ചത്... പ്രണയം എപ്പോഴും ഒരു ഒത്തുചേരൽ ആകണമെന്നില്ല; ചിലപ്പോൾ അതൊരു മനോഹരമായ വിടപറയലാകാം. സ്വന്തമാക്കാൻ കഴിയാത്തതിനെ, ഒരു അവസാന പ്രാർത്ഥന പോലെ നിശ്ശബ്ദമായി യാത്രയാക്കുമ്പോഴാണ് പ്രണയം അതിന്റെ ഏറ്റവും തീവ്രമായ ഭാവത്തിലേക്ക് കടക്കുന്നത്. അത്തരമൊരു വല്ലാത്ത നിസ്സഹായതയിലേക്കും വേദനയിലേക്കുമാണ് ഈ വരികൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. പൂക്കാൻ ഭയക്കുന്ന ഋതുക്കൾ.. പൂക്കുന്നതിന്റെ ഭംഗിയേക്കാൾ കൊഴിയുന്നതിന്റെ വേദനയെ ഭയക്കുന്ന ഒരു മനസ്സിനെ ഈ വരികളിൽ വായിച്ചെടുക്കാം. "ഇനിയൊരു ഋതുക്കളിലും നീ എന്നിൽ പൂക്കാതിരിക്കട്ടെ" എന്ന വരി എത്രമാത്രം ആഴത്തിലാണ് ഹൃദയത്തിൽ തറയ്ക്കുന്നത്! ഓരോ തവണയും പ്രതീക്ഷയോടെ മൊട്ടിടുന്ന മോഹങ്ങൾ, ഒടുവിൽ തകർന്ന ഹൃദയത്തിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ ഏത് മനുഷ്യനാണ് ആ വേദന വീണ്ടും ഏറ്റുവാങ്ങാൻ തയ്യാറാവുക? അവിടെയാണ് അവൻ തന്റെ മോഹങ്ങൾക്ക് മേൽ സ്വയം വിലങ്ങിടുന്നത്. വീണ്ടുമൊരു പൂക്കാലം എന്നത് അവനെ സംബന്ധിച്ച് ഇനിയൊരു വേദനയുടെ തുടക്കം മാത്രമാണ്. ഓർമ്മകളുടെ ശാന്തമായ ശിശിരം... വസന്തം എപ്പോഴും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ്. എന്നാൽ ഇവിടെ അവന് വേണ്ടത് വസന്തമല്ല, മറിച്ച് ശാന്തമായ ഒരു ശിശിരമാണ്. ഓർമ്മകളുടെ വസന്തം വീണ്ടും പൂത്തുലയുമ്പോൾ അത് പഴയ മുറിവുകളെ രക്തം കിനിയാൻ ഓർമ്മിപ്പിക്കും. പകരം, മഞ്ഞുവീണുറഞ്ഞ ഒരു ശിശിരം പോലെ ആ ഓർമ്മകൾ നിശ്ശബ്ദമായി അകന്നുപോകാൻ അവൻ കൊതിക്കുന്നു. ഹൃദയത്തിന്റെ ചുവരുകളിൽ എക്കാലത്തേക്കുമായി എഴുതിച്ചേർത്ത ആ പേര്, കാലത്തിന്റെ കാറ്റിൽ മാഞ്ഞുപോകട്ടെയെന്ന് അവൻ പ്രാർത്ഥിക്കുന്നത് അവളോടുള്ള വെറുപ്പുകൊണ്ടല്ല; മറിച്ച് ആ ഓർമ്മകൾ നൽകുന്ന ഭാരം ഇനിയും താങ്ങാൻ അവന് ശേഷിയില്ലാത്തതുകൊണ്ടാണ്. മായാത്ത പാടുകളാകുന്ന പ്രണയങ്ങൾ.. ജീവിതത്തിലെ ഏറ്റവും വലിയൊരു തിരിച്ചറിവ് ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്: "ചില പ്രണയങ്ങൾ ഒന്നാകാൻ ജനിച്ചതല്ല." അതെ, സിനിമകളിലും നോവലുകളിലും കാണുന്നതുപോലെ എല്ലാ പ്രണയങ്ങൾക്കും ഒരു ശുഭപര്യവസാനം ഉണ്ടാകണമെന്നില്ല. ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരിക്കലും മായാത്ത ഒരു പാടായി അവശേഷിക്കാൻ മാത്രമായിരിക്കും. ആ പാട് ഒരുപക്ഷേ വേദനയുടേതാകാം, അല്ലെങ്കിൽ എന്നോ അനുഭവിച്ച ഒരു മനോഹരമായ നിമിഷത്തിന്റെ തിരുശേഷിപ്പാകാം. ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും, ചില പ്രണയങ്ങൾ അവിടെ പൂർണ്ണമാകുകയാണ്; അതൊരു ശാന്തമായ നൊമ്പരമായി മനസ്സിൽ എക്കാലവും നിലനിൽക്കും. സ്വന്തമാക്കാൻ കഴിയാത്തതിനെ ചിരിച്ചുകൊണ്ട് യാത്രയാക്കുന്നതിലും വലിയൊരു പ്രണയമില്ല. വസന്തങ്ങൾ ഇനിയും വരും, പക്ഷേ ആ പഴയ പൂക്കൾ ഇനി വിരിയില്ല എന്ന സത്യം അംഗീകരിക്കുന്നിടത്താണ് ഈ വരികൾ പൂർണ്ണമാകുന്നത്. നിങ്ങളുടെ മനസ്സിലും ഒരു വിങ്ങുന്ന ഒരു മഞ്ഞുകാലം ബാക്കിയാക്കി ഞാൻ ഈ വരികൾ ഇവിടെ നിർത്തുകയാണ്... #😢വിരഹം സ്റ്റാറ്റസ് #❤️ പ്രണയം സ്റ്റാറ്റസുകൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔Sad Status #📝 ഞാൻ എഴുതിയ വരികൾ
Thanseel ✔️
2.4K views
17 days ago
മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്... കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട ഒരു പെണ്ണ്... റേഷൻ വാങ്ങി അവിടുന്ന് ഇറങ്ങി നടന്നു തിരിഞ്ഞു നോക്കുമ്പോ ആ പെണ്ണും സഞ്ചിയും തൂക്കി വലിഞ്ഞു മുറുകി നടന്നു പോകുന്നുണ്ട്... "ഏതാ ആ പെണ്ണ്...? ഞാൻ ആദ്യമായി കാണുകയാ ഇവിടെ ഈ നാട്ടില്..." അവൻ ചോദിച്ചത് കേട്ട് അവൻ്റെ ചങ്ങാതി പറഞ്ഞു, ' കുറച്ച് അപ്പുറത്ത് ഉള്ളതാ... നീയീ പുറത്ത് പോയി പഠിക്കുമ്പോ ഇത്തരം ഉറക്കം കളയണ നാട്ടിലെ സൗന്ദര്യം ആസ്വദിക്കാൻ പറ്റില്ല...' "മോശമായി ചിന്തിക്കാത്ത ഒരാള് കണ്ടാ കല്യാണം കഴിക്കാൻ തോന്നുന്ന പെണ്ണാണ് അത്... അല്ലാത്തോര് കണ്ടാ...!" ' അതൊരു പോക്ക് കേസാടാ... എനിക്കങ്ങനെയാ തോന്നണത്... വല്ലപ്പോഴും അവിടെയും ഇവിടെയും വെച്ച് കാണാറുണ്ട്... ഇവിടുത്തെ സോപ്പ് കമ്പനിയില് ജോലിക്ക് പോണ പെണ്ണാ...' " നീ നേരത്തെ പറഞ്ഞില്ലേ, പുറത്ത് പോയി പഠിച്ച എന്നെ പറ്റി... പത്തും തോറ്റ് ഇവിടെ നാട്ടില് നിന്ന് തിരിയണ നിനക്ക് കണ്ടവര് പോക്കായിട്ട് തോന്നൂടാ... " 'അതല്ലടാ, അവൾടെ കെട്ടിയോൻ ഇട്ടിട്ട് പോയതാ... വയറ്റിലുണ്ടായിരുന്നത് കിട്ടിയതുമില്ല... അങ്ങനെ പറയണത് കേട്ടു... അമ്മയും ആ പെണ്ണും ഒറ്റയ്ക്കാ താമസം...' " ഇന്നും ഉണ്ടല്ലേ കെട്ടിയോൻ ഇട്ടിട്ട് പോയ പെണ്ണുങ്ങളെല്ലാം പോക്കാണെന്ന അഴുകിയ തത്വം..." ' നീയല്ലേ നേരത്തെ പറഞ്ഞത് അവളെ കണ്ടാ കല്യാണം കഴിക്കാൻ തോന്നണ സൗന്ദര്യമാണെന്ന്...!' "കല്യാണമല്ലെ, അല്ലാണ്ട്...!" ലീവ് കഴിഞ്ഞ് തിരിച്ച് പോകും മുൻപ് പലവട്ടം അവൻ ആ പെണ്ണിനെ കണ്ടിട്ടുണ്ട്... ആരെയും ഗൗനിക്കാതെ ആ പെണ്ണ് തലയുയർത്തി തന്നെ അന്നാട്ടിലൂടെ നടന്നു പോകുന്നു... ചെല കവല ചർച്ചകൾക്ക് ചൊടി കൂട്ടാനായൊരു വിഷയമാവാറുണ്ട് ആ പെണ്ണ്... പ്രായത്തിൽ കവിഞ്ഞ തോന്ന്യാസം കാണിക്കാൻ പോക്ക് കേസെന്ന് അടക്കം പറയണ ചെല ചെറുപ്പക്കാരുമുണ്ട്... എന്നിട്ടും ഇന്നാട്ടില് ആർക്കും ചെവി കൊടുക്കാതെ, ആരെയും ഗൗനിക്കാതെ, തലയുയർത്തി തന്നെ നടക്കുന്നു ആ പെണ്ണ്... കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട് അങ്ങനെ അങ്ങനെ... Jishnu Ramesan #📔 കഥ #📙 നോവൽ
Thanseel ✔️
2.7K views
17 days ago
അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി. 'ഭാനുമതിയെ ഇഷ്ടമാണൊ അച്ഛന്...?' തലയുയർത്താതെ ആ അറുപതുകാരൻ അതേയെന്ന് പറഞ്ഞു. ചിരിക്കാൻ തോന്നിയിട്ടും ഞാൻ പിടിച്ചു നിൽക്കുകയായിരുന്നു. അച്ഛന്റെ പരുങ്ങൽ കാണുമ്പോൾ അയലത്തെ സുലോചനയ്ക്ക് ഞാൻ പണ്ട് എഴുത്തു കൊടുത്ത നാളായിരുന്നു എനിക്ക് ഓർമ്മ വന്നത്. അന്ന് അമ്മയുണ്ടായിരുന്നു. അച്ഛൻ മടലുകൊണ്ട് എന്നെ തല്ലിയപ്പോൾ അമ്മയാണ് രക്ഷിച്ചത്. അച്ഛനെ എനിക്ക് ഇഷ്ട്ടമേ ആയിരുന്നില്ല. ഒറ്റമോനായതു കൊണ്ട് ഒലക്കക്കടിച്ച് വളർത്തണമെന്നാണ് അച്ഛന്റെ പക്ഷം. പക്ഷെ ; പതിമൂന്നാമത്തെ പ്രായത്തിൽ അമ്മ മരിച്ചപ്പോൾ അച്ഛന്റെ കരച്ചിൽ എനിക്ക് താങ്ങാനായില്ല. അന്നു ഞാൻ അച്ഛനെ ഓർത്താണൊ, പുതച്ചു കിടക്കുന്ന അമ്മയെ ഓർത്താണോ കരഞ്ഞതെന്ന് ഇപ്പോഴും നിശ്ചയമില്ല. അമ്മയില്ലാതായി പോയ ആ വീട്ടിൽ അച്ഛൻ പിന്നീട് എങ്ങനെയായിരുന്നു എന്നതിന്റെ ഉത്തരമാണ് പരിഷ്ക്കാരിയായ ഞാൻ. എന്റെ ആഗ്രഹത്തിന് അനുസരിച്ച് പഠിപ്പിക്കാൻ അച്ഛൻ കൊണ്ട വെയിൽ എനിക്കറിയാം. അമ്മയില്ലാത്ത എന്നെ ആ മനുഷ്യൻ പിന്നീട് നുള്ളിയിട്ടു പോലും നോവിച്ചിട്ടില്ല. എല്ലാം എന്റെ ഇഷ്ട്ടത്തിനു വിട്ടു. രാജ്യം കടന്നു ജോലിക്ക് കയറിയപ്പോഴും, അവിടുത്തുകാരിയെ കെട്ടിയപ്പോഴും അച്ഛന് എന്നോട് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞാലും മോന്റെ ഇഷ്ടം പോലെ ജീവിക്കൂവെന്നേ അച്ഛൻ പറയാറുള്ളൂ... ഇത്തവണ ലീവിന് വന്നപ്പോൾ കൂട്ടുകാരിൽ ഒരാളാണ് ഭാനുമതിയുമായുള്ള അച്ഛന്റെ ബന്ധം എന്നെ ധരിപ്പിച്ചത്. അമ്പടാ കേമായെന്നേ എനിക്ക് ആ നേരം തോന്നിയുള്ളൂ. എന്റെ കൂടെ വരാൻ പറയുമ്പോൾ അച്ഛൻ മടിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാകുമെന്ന് ഞാൻ ഊഹിച്ചു. നിനക്ക് കുറച്ചിലാകുമെന്ന് കരുതിയാണ് ഓൻ ഓളെ പൊറുപ്പിക്കാത്തതെന്ന് ചന്ദ്രേട്ടനും പറഞ്ഞു. അച്ഛന്റെ കൂട്ടുകാരനാണ് ചന്ദ്രേട്ടൻ. 'അച്ഛൻ വിളിച്ചാൽ കൂടെ വരുമോ ആള്...? വാ നമുക്ക് പെണ്ണു കാണാൻ പോകാം...' ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട് വരാമെന്നും പറഞ്ഞു. ഞാൻ വിട്ടില്ല. ഇത്തവണ ലീവു കഴിഞ്ഞ് പോകും മുമ്പേ നിങ്ങളെ കെട്ടിക്കാൻ തീരുമാനിച്ചെന്ന് അച്ഛനോട് ഞാൻ പറഞ്ഞു. 'നീയെന്റെ അച്ഛനാകല്ലെ ചെക്കാ...' എന്നും പറഞ്ഞ് മുഖം ചുളിച്ചുകൊണ്ട് അച്ഛൻ അപ്പോൾ അകത്തേക്ക് പോകുകയായിരുന്നു... എനിക്ക് തിരിച്ചു പോകേണ്ട തീയതി അടുത്തിരിക്കുകയാണ്. അതിനു മുമ്പേ രണ്ടിനെയും പിടിച്ച് കെട്ടിക്കാന്ന് വെച്ചാണ് ഞാൻ ഇങ്ങനെയൊക്കെ ശ്രമിക്കുന്നത്. പക്ഷെ, അച്ഛൻ വഴങ്ങുന്നില്ല. ആലോചിച്ചപ്പോഴാണ് ഈ കാര്യത്തിൽ എന്നെക്കാളും കൂടുതൽ അച്ഛൻ ഭയക്കുന്നത് വീടിനോട് ചേർന്നുള്ള ബന്ധുക്കളെയാണെന്ന് ഞാൻ മനസിലാക്കിയത്. 'വല്ല്യമ്മയറിഞ്ഞില്ലേ... അച്ഛന്റെ കല്ല്യാണമുണ്ട്... ' തമാശ പറയാതെ പോയെന്നും പറഞ്ഞ് വല്ല്യമ്മ ചിരിച്ചു. സത്യമാണെന്ന് മരിച്ചുപോയ അമ്മയെ ആണയിട്ട് പറഞ്ഞപ്പോഴാണ് മൂക്കത്ത് വിരലും വെച്ച് വല്ല്യമ്മ എന്നെ വിശ്വസിച്ചത്. കുടുംബക്കാർ മുഴുവൻ അച്ഛനോട്‌ ഈ കാര്യം ചോദിക്കണമെന്ന ചിന്തയിലാണ് പിറ്റേന്ന് തൊട്ട് ബന്ധുക്കളെയെല്ലാം ഞാൻ സന്ദർശിക്കാൻ തുടങ്ങിയത്. 'ആട്ടെ... വയസ്സുകാലത്ത് നിന്റെ അച്ഛനെ കെട്ടാൻ പോണത് ആരാ..?' അമ്മായിയാണ് ചോദിച്ചത്. വല്ല്യമ്മയോട് പറഞ്ഞ മറുപടി തന്നെ അമ്മായിക്കും ഒരു ചിരിയിൽ പൊതിഞ്ഞ് ഞാൻ കൊടുത്തു. പാമ്പുകടിയേറ്റ് മരിച്ച ഭാർഗ്ഗവിയുടെ മോളാണെന്ന് പറഞ്ഞപ്പോൾ തന്നെ ആര് ഭാനുമതിയോയെന്ന് അമ്മായി ചോദിക്കുകയായിരുന്നു. അതേയെന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ ഇറുക്കി. 'പെറാത്തത് കൊണ്ട് കെട്ടിയോൻ ഇട്ടിട്ട് പോയവളെയാണൊ വയസ്സുകാലത്ത് നിന്റെ അച്ഛൻ കണ്ടുപിടിച്ചത്...? എന്റെ പ്രായുണ്ട് ഓൾക്ക്...' എനിക്കത് പുതിയ അറിവായിരുന്നിട്ടും അതിനിപ്പോൾ എന്താ കുഴപ്പമെന്ന് ചോദിച്ച് അവിടെ നിന്നും ഞാൻ ഇറങ്ങി. രണ്ടിടത്ത് പറഞ്ഞതുകൊണ്ട് രണ്ടു നാൾക്കുള്ളിൽ ബന്ധുക്കളെല്ലാം വിവരം അറിഞ്ഞോളും. എല്ലാവരുടെയും ചോദ്യത്തിൽ വാശി കയറി അച്ഛൻ ഭാനുമതിയെ വീട്ടിലേക്ക് കൊണ്ടു വരുകയും ചെയ്യും. അതായിരുന്നു എന്റെ ഉദ്ദേശ്യം. പിന്നീടുള്ള നാളുകളിലൊന്നും അച്ഛൻ എന്നോട് മിണ്ടിയില്ല. വേണ്ടാത്ത കാര്യത്തില് ഇടപെട്ടോയെന്ന് ഞാനും ചിന്തിച്ചുപോയി. ഭാനുമതിയുടെ വീട്ടിൽ പോയി സംസാരിക്കാനുള്ള തോന്നൽ അങ്ങനെയാണ് മാറിയത്. നാളുകൾ കഴിഞ്ഞു. ഒടുവിൽ എനിക്ക് തിരിച്ചു പോകാനുള്ള ദിവസത്തിന്റെ തലേനാളും വന്നുചേർന്നു. 'അച്ഛന്റെ ഇഷ്ട്ടം പോലെ ജീവിക്കൂ... എന്തിനും ഞാനുണ്ട്...' പണ്ടൊക്കെ എന്നോട് പറയാറുണ്ടായിരുന്ന അതേ വാചകം ഞാൻ അച്ഛനോട് പറഞ്ഞു. ബന്ധുക്കളുടെ നടുവിൽ എന്നെ എറിഞ്ഞു കൊടുത്തിട്ട് നാളെ നീ പോകുകയാണല്ലേയെന്ന് അച്ഛൻ അപ്പോൾ എന്നോട് ചോദിച്ചു. അറിയാതെ എന്റെ തല കുനിഞ്ഞുപോയി. 'നാളെ കൃഷ്ണന്റെ അമ്പലത്തിൽ നിന്ന് കെട്ട് നടത്താം... ഭാനുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്.' അമ്പട കേമായെന്നും പറഞ്ഞ് അച്ഛന്റെ നരച്ച താടിയിലും മീശയിലും നോവിക്കാതെ ഞാൻ പിടിച്ചു വലിച്ചു. ആ മനുഷ്യനിൽ അപ്പോഴാണ് നാണമെന്ന ഭാവം ആദ്യമായിട്ട് ഞാൻ കാണുന്നത്.. 'പിന്നെയൊരു കാര്യം കൂടിയുണ്ട്... ബാങ്കോക്കിലേക്ക് ഞങ്ങളെ ഹണിമൂണിന് അയക്കണം. ഇപ്പോൾ കല്ല്യാണം കഴിഞ്ഞവരെല്ലാം അങ്ങോട്ടാണുപോലും പോകുന്നത്... ഭാനു ഇതുവരെ വിമാനത്തിൽ കേറിയിട്ടില്ല.. ഞാനും...' അതു കേട്ട നിമിഷം എന്റെ ചിരി താനേ അണഞ്ഞു. ബന്ധുക്കളെല്ലാം ഒരു പോലെ എതിർപ്പു കാട്ടിയതിന്റെ പ്രതികാരമാണോ അച്ഛനിലെന്ന് എനിക്ക് തോന്നാതെയില്ല. അച്ഛന്റെ ഇഷ്ട്ടം പോലെ തന്നെ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് തല കുലുക്കാനെ എനിക്ക് സാധിച്ചുള്ളൂ. ആദ്യമായിട്ടാണ് അച്ഛൻ എന്നോടൊരു ആഗ്രഹം പറയുന്നത്. അതു സാധിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ മകനാണെന്ന് പറഞ്ഞ് ഞാൻ എന്തിനാണ് ഈ ഭൂമിയിൽ... ഗൈഡിനെ മാറ്റി നിർത്തി അച്ഛനും ഭാനുമതിയും അവിടുത്തെ തീരദേശ സുഖവാസ കേന്ദ്രമായ പട്ടായയിലൂടെ കൈകോർത്ത് നടക്കുന്ന രംഗം എന്റെ മനസ്സിൽ തെളിയുകയാണ്. നേരത്തേ അണഞ്ഞുപോയ ചിരി ചിറിയിലേക്ക് വീണ്ടും തെളിയുന്നത് ഞാൻ ആ നിമിഷം അറിയുന്നുണ്ടായിരുന്നു...!!! ശ്രീജിത്ത് ഇരവിൽ #📔 കഥ #📙 നോവൽ
See other profiles for amazing content