Follow
Thanseel ✔️
@thanseel161
37,070
Posts
113,479
Followers
Thanseel ✔️
1.3K views
16 days ago
ഇത്തയുടെ വാട്സാപ്പ് ചാറ്റ് അളിയൻ കയ്യോടെ പിടിച്ചു. വീട്ടിലാകെ പ്രശ്നാണ്. അളിയൻ പെങ്ങളേയും കുട്ടികളേയും കൊണ്ട് വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മയും ഉപ്പയും ഇത്താനെ ദേഷ്യത്തോടെ നോക്കി പല്ല് കടിച്ച് നിക്കാണ്. മനാഫ് നിഷ്കളങ്കമായി അളിയനെ നോക്കി "അളിയാ, സത്യത്തിൽ എന്താണ് നടന്നത്...?" ആകെ തകർന്ന് തരിപ്പണമായി ഇരിക്കുന്ന അളിയൻ മനാഫിനെ നോക്കി "നിനക്കറിയില്ലേ ഞാൻ ഇവളേയും മക്കളേയും എങ്ങനാ നോക്കുന്നത് എന്ന്" ഒന്ന് നിറുത്തിയിട്ട് അളിയൻ തന്റെ മക്കളെ ചേർത്ത് പിടിച്ച് ഇത്തയെ നോക്കി "പൊന്നുപോലെ അല്ലേ ഞാൻ നിങ്ങളെ നോക്കുന്നത്, എന്നിട്ടും നീയെന്ന ചതിച്ചു" അളിയൻ പറഞ്ഞ് തീർന്നതും ഉപ്പ ഇത്തയെ നോക്കി അലറി "നാ#@% മോളേ, കുടുംബത്തിന്റെ പേര് കളയാനായിട്ട്, നിന്നെ ഞാൻ" ഇതും പറഞ്ഞ് ഉപ്പ അവളെ അടിക്കാനൊരുങ്ങി. അളിയനത് തടഞ്ഞു "അടിക്കൊന്നും വേണ്ടാ, അതെനിക്ക് സഹിക്കാൻ പറ്റില്ല. ഒന്നുമില്ലെങ്കിലും ന്റെ കുട്ടികളുടെ ഉമ്മയല്ലേ. ഈകാര്യം എന്റെ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ നിങ്ങൾക്കൊക്കെ അറിയാലോ. ഞാൻ ആരേയും അറിയിക്കാതെ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നത് പ്രശ്നം പരിഹരിക്കാനാണ് വഷളാക്കാനല്ല" മനാഫ് ഇത്തയെ നോക്കി "ഇങ്ങക്ക് എന്തിന്റെ കേടാണ്, ഒന്നുമില്ലേലും മൂന്ന് കുട്ടികളുടെ ഉമ്മയല്ലേ, ച്ചേ!!!" ഇത്ത മനാഫിനെ നോക്കി കണ്ണീർ പൊഴിച്ചു "ഇക്ക പറയുന്നപോലെ ഞങ്ങൾ ലവ് ഒന്നുമല്ല. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും കേൾക്കുന്ന ബെസ്റ്റ് ഫ്രണ്ട്" മനാഫ് ഇത്തയെ അടിമുടിയൊന്ന് നോക്കി "ഏതാ ഈ അവൻ...?" പെട്ടെന്ന് ഇത്തയുടെ കണ്ണീരൊക്കെ മേലോട്ട് പോയി. അവളുടെ മുഖത്ത് വല്ലാത്തൊരു തേജസ്‌ തെളിഞ്ഞു "അജു, ജെസിബി അജ്മൽ. എന്റെ ക്ലാസ്മേറ്റ്. വർഷങ്ങളായി ഞങ്ങൾ ഒരു കോൺടാക്ടും ഇല്ലായിരുന്നു. രണ്ട് മാസം മുന്നേ സ്കൂൾ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തപ്പോഴാണ് ഞാൻ വീണ്ടും അവനോട്‌ സംസാരിച്ച് തുടങ്ങുന്നത്. ഹി ഈസ്‌ സച്ച് ഏ ജന്റിൽമാൻ" ജെസിബി അജ്മലിന്റെ കുറിച്ച് പറയുമ്പോൾ ഇത്തയുടെ വായിൽ നിന്നും തേൻ ഒലിക്കുന്നത് വായും പൊളിച്ച് നോക്കിനിന്ന മനാഫിനെ നോക്കി അളിയൻ മൊബൈൽ നീട്ടി അലറി "ഇതാണോ ഫ്രണ്ട്ഷിപ്പ്...?" മനാഫ് അളിയന്റെ കയ്യിൽ നിന്നും ഫോൺ മേടിച്ച് നോക്കിയപ്പോൾ ഇത്തയുടേയും അജ്മലിന്റെയും ചാറ്റ് ഹിസ്റ്ററി കണ്ടു. അജു: അറിയോ...? ഇത്ത: മ്മ്, അറിയാതെ പിന്നെ അജു: സുഖാണോ ഡിയർ ഇത്ത: മ്മ്, സുഖം. നിനക്കോ...? അജു: അടിപൊളിയായി പോകുന്നു. ഹാപ്പി ലൈഫ് ഇത്ത: മ്മ്, എന്താ ഇപ്പൊ പരിപാടി അജു: കുറച്ചുകാലം പുറത്തായിരുന്നു. ഇപ്പൊ നാട്ടിൽ സെറ്റിൽഡ് ആണ്. ഇത്ത: ഭാര്യക്കും കുട്ടികൾക്കും സുഖല്ലേ...? എന്റെ അന്വേഷണം പറയൂ ട്ടോ" അജു: അവര് എന്റെ കൂടെയല്ലേ, ഹാപ്പി ആവാതിരിക്കോ. ഞങ്ങൾ ഫുൾ ടൂർ ആൻഡ് അടിച്ചുപൊളി ആണ്. രണ്ട് ദിവസം മുന്നേ തായ്‌ലൻഡ് ടൂർ കഴിഞ്ഞ് വന്നേയുള്ളൂ. നെക്സ്റ്റ് വീക്ക്‌ ഇന്ത്യ മുഴുവൻ കറങ്ങാൻ പോവാണ് ഞങ്ങൾ" ഇത്ത: നിന്റെ ഭാര്യയുടെ ഭാഗ്യം. നിന്നെപ്പോലെ ഒരു അടിപൊളി ഭർത്താവിനെ കിട്ടിയതിൽ. എന്റെ ഇക്ക വല്ലപ്പോഴും വയനാടോ ഊട്ടിയോ കൊണ്ടുപോയാലായി" മനാഫ് ചാറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അളിയൻ എത്തിനോക്കി "ഇതല്ല, ഇത് തുടക്കാണ്. ലെറ്റസ്റ്റ് ചാറ്റ് നോക്ക്" മനാഫ് അളിയനെ ഒന്ന് നോക്കിയിട്ട് ചാറ്റ് സ്ക്രോൾ ചെയ്തു അജു: എവിടെയാടാ പൊന്നേ. മെസ്സേജ് അയച്ചിട്ട് നോ റിപ്ലൈ...? വൈ...?" ഇത്ത: ഇക്കാക്ക് ഫുഡ്‌ കൊടുത്തിട്ട് പാത്രമൊക്കെ കഴുകി വെക്കായിരുന്നു അജു: വാട്ട്‌ നോൺസൻസ് ദിസ്‌. നമ്മുടെ സമൂഹം ഇനിയും മാറിയില്ലേ, ച്ചേ!!! ഇക്കാക്ക് വേണമെങ്കിൽ ഇക്കയോട് ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ പറയൂ. ഇക്ക കഴിച്ച പാത്രമൊക്കെ നീയാണോ കഴുകുന്നത്...?" ഇത്ത: മ്മ് അജു: ഇതൊക്കെ കേട്ടിട്ട് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് പൊന്നൂസേ. നിന്റെ ഇക്കയൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ബ്ലഡി ഫൂൾ. ഭാര്യയെ അടിമയാക്കി വെച്ചിരിക്കാ ഇടിയറ്റ്. ഞാനൊന്നും ഭാര്യയെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല. ഭാര്യ എന്നാൽ വീട്ടിലെ വിളക്കാണ്" ചാറ്റിൽ നിന്നും കണ്ണെടുത്ത് മനാഫ് അജുവിന്റെ പ്രൊഫൈൽ പിക് നോക്കി എന്നിട്ട് ഇത്തയെ നോക്കി "ഈ അജു ആരാന്നാ പറഞ്ഞേ...?" ഇത്തയുടെ മുഖത്ത് വീണ്ടും തേജസ്‌ തെളിഞ്ഞു "സച്ച് എ വണ്ടർഫുൾ ജന്റിൽമെൻ" ഒന്ന് നിറുത്തിയിട്ട് അവൾ എല്ലാവരേയും മാറിമാറി നോക്കി "അജു സ്വന്തം ഭാര്യയുടെ പേര് പോലും വിളിക്കില്ല. മുത്തേ, പൊന്നേ, വാവേ, പൊന്നൂസേ എന്നൊക്കെയാ വിളിക്കാ. എന്റെ ഭർത്താവോ, എടീ പോടീ എന്നല്ലാതെ വിളിക്കില്ല. അജുവിന് സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കുന്നത് ഓർക്കാൻ പോലും കഴിയില്ലെന്നാ പറഞ്ഞേ" മനാഫ് ഇത്തയെ നോക്കി "ഈ അജുവിന് ജെസിബി അജ്മൽ എന്ന പേര് എങ്ങനാ വന്നേ അറിയോ ഇത്താക്ക്" "യെസ്, വിദേശത്ത് ജെസിബി ഉണ്ടാക്കുന്ന ഫാക്ടറിയുണ്ട് അജുവിന്" ഇത്ത പറഞ്ഞ് തീർന്നതും തന്റെ കയ്യിലുള്ള ഇത്തയുടെ ഫോൺ നിലത്തേക്ക് എറിഞ്ഞ് മനാഫ് ഇത്തയെ നോക്കി അലറി "ഉണ്ടയാണ്, സ്വന്തം ഭാര്യയെ തൊഴിലുറപ്പിന് പറഞ്ഞയച്ച് കള്ളും കുടിച്ച് നടക്കുന്ന അജുവിന് ജെസിബി അജ്മൽ എന്ന പേര് വീണത് എങ്ങനാ അറിയോ...?" ഒന്ന് നിറുത്തിയിട്ട് നിലത്ത് ചിന്നി ചിതറി കിടക്കുന്ന ഫോണിൽ കാലുകൊണ്ട് ചവിട്ടിയരച്ച് മനാഫ് ഇത്തയെ നോക്കി "മീൻ കറിയിൽ കറിവേപ്പില ഇട്ടില്ലാന്ന് പറഞ്ഞ് സ്വന്തം ഭാര്യയെ ജെസിബിയുടെ മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ നോക്കിയിട്ടാ അവന് ആ പേര് വീണത്. അവളുടെ ഒരു സച്ച് ഏ ജന്റിൽമാൻ" ഇത് കേട്ടതും ആറ്റിട്യൂടിട്ട് നിന്നിരുന്ന ഇത്ത അളിയനെ നോക്കി വീട്ടിലേക്ക് പോവാം എന്ന് കണ്ണുകൊണ്ട് ആഗ്യം കാണിച്ച് അതേ കണ്ണുകൊണ്ട് കാലും പിടിച്ചു... എന്താലേ... എജ്ജാതി സച്ച് ഏ ജന്റിൽമാൻ അല്ലേ... സിനാസ് അലി #📔 കഥ #📙 നോവൽ
Thanseel ✔️
1.2K views
16 days ago
" കെട്ടിയോളാണെന്റെ മാലാഖ " തീയേറ്ററിൽ എസിയുടെ തണുപ്പിൽ പ്രിയ ജീവനോട് ചേർന്നിരുന്നു. അവർ തമ്മിൽ പ്രണയത്തിലായ ശേഷം ആദ്യമായാണ് ഒരുമിച്ച് ഒരു സിനിമ കാണാൻ വേണ്ടി പോകുന്നത്. തിയേറ്ററിലെ സിസിടിവി ക്യാമറ യെ വകവയ്ക്കാതെ ജീവന്റെ കവിളിൽ ആദ്യചുംബനം കൊടുത്തുകൊണ്ട് പ്രിയ ജീവനോട് ചോദിച്ചു " എന്നെ ചതിക്കുമോ " " ഇന്ന് ഈ നിമിഷം വരെ എന്റെ പെരുമാറ്റത്തിൽ എപ്പോഴെങ്കിലും ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ " " ഇല്ല പക്ഷേ ചോദിക്കാതെ പറ്റില്ല. ഈ കാലഘട്ടം വളരെ മോശമാണ്. ഈ റിലേഷൻഷിപ്പ് വീട്ടിൽ ഒരിക്കലും അംഗീകരിക്കില്ല. ഒളിച്ചോട്ടമല്ലാതെ നമ്മുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല. എല്ലാം തീരുമാനിച്ചുറപ്പിച്ചു ഞാൻ വരുമ്പോൾ നീ നോ പറയുമോ " " നിന്നെ പരിചയപ്പെട്ട അന്നുമുതൽ ഞാൻ കണ്ടത് നമ്മൾ ഒരുമിചുള്ള ഒരു ജീവിതമാണ് അതാരും അംഗീകരിക്കുന്നില്ലെങ്കിൽ അത് അംഗീകരിക്കാത്ത ആരെയും നമുക്കും വേണ്ട. നമ്മൾ ഒരുമിച്ചു ജീവിക്കും " പ്രിയ ജീവന്റെ കവിളിൽ ഒരു ചുംബനം കൂടി നൽകി. സിനിമ പാതി തീർന്നത് ഇരുവരും അറിഞ്ഞില്ല. അവർക്ക് പറയാനുള്ളതെല്ലാം അവർ പറഞ്ഞു തീർക്കുകയായിരുന്നു. തിയേറ്ററിനുള്ളിൽ അവർ ചില കമിതാക്കളെ വളരെ മോശമായ രീതിയിൽ കണ്ടു. ചിലർ പഠിക്കുന്ന കുട്ടികൾ. ചിലർ കെട്ടുപ്രായം തികഞ്ഞ കുട്ടികൾ " ഛേ ,,,,, ഇവരുടെയെല്ലാം കാഴ്ചപ്പാടിൽ പ്രണയം എന്നാൽ കാമം മാത്രമാണ് " മറ്റൊരാളുടെ സ്വകാര്യതയിൽ ഇടപെടാറില്ല എന്നതുകൊണ്ടുമാത്രം പ്രിയ എല്ലാത്തിനും നേരെ കണ്ണടച്ചു പ്രിയ ജീവന്റെ നെഞ്ചോട് ഒട്ടിക്കിടന്നു. സിനിമ തീർന്നിട്ടും രണ്ടുപേർക്കും അവിടെനിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. ജീവൻ പ്രിയയുടെ നെറ്റിയിൽ ചുംബിച്ചു. ആദ്യ ചുംബനം തീയേറ്ററിൽ നിന്ന് എല്ലാവരും ഒഴിഞ്ഞശേഷം അവസാനമാണ് അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയത് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു പ്രിയയുടെ ഹസ്ബൻഡ് ടോണിയും ജീവന്റെ ഭാര്യ ജെസ്സിയും. ആകാശം ഇടിഞ്ഞ് തലയിൽ വീണാൽ മതിയായിരുന്നു എന്ന് ജീവനും ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയായിരുന്നു എന്ന അവസ്ഥയിൽ പ്രിയയും. രണ്ടുപേരും നാറി നാണംകെട്ടു,,, രണ്ടാളുടെയും ക്രയ വിക്രയങ്ങൾ സി സി ടി വിയിൽ നന്നായി പതിഞ്ഞത് കൊണ്ട് തെളിവിനു പഞ്ഞമില്ല. പ്രിയയെ ടോണി തീയേറ്ററിനു മുന്നിലൂടെ വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോയി വീട്ടിൽ തിരിച്ചെത്തിയ ജീവനെ ജീവന്റെ വീട്ടുകാരും ജെസ്സിയുടെ വീട്ടുകാരും മാറിമാറി തെറി വിളിക്കുകയായിരുന്നു ഒന്നും മിണ്ടാൻ പറ്റാതെ എല്ലാവരുടെയും ഇടയിൽ ഇരിക്കുന്ന ജീവന്റെ അടുത്തുവന്ന് ജീവന്റെ അളിയൻ ഇങ്ങനെ ചോദിച്ചു " എന്റെ പൊന്നളിയോ,,, ഉടായിപ്പിന് പോകുമ്പോൾ ആരുമറിയാതെ വേണ്ടേ പോകാൻ,,, ആട്ടെ ഏതാ നിങ്ങളൾ കണ്ട സിനിമ " ചെറിയൊരു വ്യസനത്തോടെ കൂടി ജീവൻ പറഞ്ഞു " കെട്ടിയോളാണ് എന്റെ മാലാഖ " Inspired by a troll 🤨 #📔 കഥ #📙 നോവൽ
Thanseel ✔️
1.2K views
16 days ago
#അളിയൻ്റെസർപ്രൈസ് കഴിഞ്ഞ ബർത്ത് ഡേയ്ക്ക് അളിയൻ ഗൾഫിൽ നിന്ന് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് ചീറ്റി പോയതിനാൽ ഇത്തവണ കുറച്ച് കൂടി ജാഗ്രതയിലായിരുന്നു മൂപ്പര്. കഴിഞ്ഞ വർഷം ലീവും കഴിഞ്ഞ് പോകുന്നതിന് മുന്നേ ബർത്ത് ഡേ ഗിഫ്റ്റ് ഭാര്യ അറിയാതെ വാഷ് ബെയ്സൻ്റെ അടിയിൽ ഒളിപ്പിച്ചതും, ഒടുവിലത് പ്ലംമ്പറ് ചെക്കന് ലോട്ടറിയടിച്ചതും അളിയൻ്റെ ഉറക്കം കെടുത്തിയിരുന്നു പലപ്പോഴും. അത് കൊണ്ട് തന്നെ ഇത്തവണ അളിയൻ ഗൾഫിൽ നിന്ന് കൊണ്ട് തന്നെ കരുക്കൾ നീക്കുമ്പോൾ പണി പാലും വെള്ളത്തിൽ കിട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.തലേ ദിവസം തന്നെ ഭാര്യ അറിയാതേ, മകളുടെ സഹായത്താൽ ഗിഫ്റ്റ് അലമാരയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. മോളുടെ സഹായത്താൽ വേറെ ചില സൂത്രപണികളും ഒപ്പിച്ചിരുന്നു. ഗിഫ്റ്റ് കിട്ടുമ്പോൾ ദീപ തുള്ളിചാടുന്ന സീനോർത്ത് അളിയൻ ത്രില്ലടിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേ ദിവസം രാവിലെ തന്നെ ഭാര്യയെ വിളിച്ച് വിഷ് ചെയ്തു. ഇപ്രാവശ്യം ഗിഫ്റ്റ് ഒന്നുമില്ലേന്ന് ഭാര്യ ചിണുങ്ങി കൊണ്ട് അളിയനോട് ചോദിച്ചു.എന്നിട്ടെന്തിനാ കണ്ട പ്ലമ്പറ് ചെക്കന്മാർക്ക് കൊടുക്കാനോണോന്ന് അളിയനും. നീ ആ മേശ ഒന്ന് തുറന്ന് നോക്കിയേ...? അത് കേട്ട് സന്തോഷത്തോടെ ദീപ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഒരു തുണ്ട് പേപ്പറായിരുന്നു. അതിൽ ഇങ്ങനെ എഴുതി വെച്ചിരുന്നു ധൃതിവെക്കാതെ പതുക്കെ പോയി അടുക്കളയിലെ അരി ഇട്ടിരിക്കുന്ന ബക്കറ്റ് നോക്കൂന്ന്. അനുസരണ ശീലത്തിന് ഉത്തമോദാഹരണമായ ദീപ അടുത്ത സെക്കൻ്റിൽ തന്നെ കിച്ചണിലേക്ക് പറന്നു നൂറേ നൂറില്.പോകുന്ന പോക്കില് ദീപ മനസ്സിലോർത്തു സ്വർണ്ണമാല വല്ലതും അരിക്കകത്ത് കുഴിച്ചിട്ടുണ്ടാവുമെന്ന്. ഇങ്ങോട്ട് വരട്ടെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം ഓർത്തപ്പഴേ ദീപചേച്ചി നാണം കൊണ്ട് വിജ്യംഭിച്ച് പോയി. ബക്കറ്റ് തുറന്ന് നോക്കിയപ്പോൾ കണ്ടതോ വേറൊരു പേപ്പർ അതിലിങ്ങനെ എഴുതിയിരുന്നു ആവേശം വേണ്ട മെല്ലെ പോയി ബെഡ്ഡിൻ്റെ അടിയിൽ നോക്കൂന്ന്. അത് വായിച്ച് തീർന്നതും ദീപയ്ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.മറുവശത്ത് വീഡിയോ കോളിൽ അളിയൻ ഇതൊക്കെ കണ്ട് രസിക്കുന്നുണ്ടായിരുന്നു. ദേ മനുഷ്യാ.... മനുശ്ശനെ വട്ട് കളിപ്പിച്ചത് മതിയാക്കിയിട്ട് മര്യാദയ്ക്ക് മാല വെച്ചിരിക്കുന്നത് എവിടെയാന്ന് പറഞ്ഞോ? മാലയോ.... ഏത് മാല? അളിയൻ വാ പൊളിച്ചോണ്ട് ചോദിച്ചു. അപ്പഴേക്കും ദീപ ബെഡ്ഡിനടിയിൽ നിന്നും അടുത്ത പേപ്പറും എടുത്ത് വായിച്ചു. അലമാരയ്ക്കുള്ളിലുണ്ട് നിൻ്റെ ഫേവറിറ്റ് ഐറ്റം. ദേഷ്യം അടക്കി കൊണ്ട് ദീപ അലമാര തുറന്ന് അരിച്ച് പെറുക്കാൻ തുടങ്ങി. തുണികളുടെ ഇടയിലൊക്കെ തപ്പിയിട്ടും ഒന്നും കിട്ടിയില്ല. കിട്ടിയതാവട്ടെ അളിയൻ്റെ പഴയ ഓട്ടയുള്ള ജട്ടിയും അതു കണ്ടപ്പോൾ അളിയൻ്റെ മുഖം മഞ്ഞളിച്ച് പോയി. ഉള്ളിലിരുന്ന പുതിയ ബ്രൗൺ കളർ വാനിറ്റി ബാഗിൻ്റെ സിബ്ബ് വെപ്രാളത്തിൽ വലിച്ച് തുറന്നതും സിബ്ബ് അടക്കം കൈയ്യിലിരുന്നു.അത് കണ്ട് അളിയൻ്റെ കണ്ണ് തള്ളി പോയി.കടിച്ച് പിടിച്ച് ഒരു കണക്കിന് ആ ബാഗ് തുറന്ന് നോക്കി ഉള്ളിലൊന്നും കാണാതായപ്പോൾ ദീപയുടെ മുഖം ചുവന്ന് തുടുത്തു. അടുത്ത പേപ്പറ് എവിടെയാ മനുഷ്യാ കൊണ്ടോയി വെച്ചിരിക്കുന്നത് എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ... വേഗം പറ? പേപ്പറോ....? നിനക്ക് ഗിഫ്റ്റാണോ വേണ്ടത് പേപ്പറാണോ? ഇത്തവണ അളിയനും ദേഷ്യം വന്നു.ഗത്യന്തരമില്ലാതെ അളിയന് ഒടുവിൽ പറയേണ്ടി വന്നു എടി പൊട്ടിക്കാളീ.... നീ പിടിച്ചിരിക്കുന്ന ആ ബ്രൗൺ കളറ് ബാഗാണ് നിനക്കുള്ള ഗിഫ്റ്റെന്ന്! ഈ ചാണാപ്പുളി ബാഗേ നിങ്ങൾക്ക് കിട്ടിയുള്ളോ മനുഷ്യാ.... നിങ്ങളിങ്ങോട്ട് വാ ശരിയാക്കി തരുന്നുണ്ട് ഞാൻ. പിന്നെയും ഏതാണ്ടൊക്കെ പെയ്ത് പെറുക്കുന്നുണ്ടായിരുന്നു.അതൊന്നും കേൾക്കാതെ അളിയൻ ഫോൺ കട്ട് ചെയ്ത് ചിരിക്കണോ അതോ കരയണോന്ന് അറിയാതേ ആ പാവം താടിക്ക് കൈയ്യും കൊടുത്തിരുന്നു പോയി! പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ മൊബൈല് ചിലയ്ക്കുന്നു, മെസ്സേജ് വന്നതായിരുന്നു. ദീപ അയച്ചതാവും കുറ്റബോധം തോന്നി കാണും അളിയൻ ഊഹിച്ചു.ഉമ്മകൾ വാരി വിതറിയിട്ടുണ്ടാവും. അതൊക്കെ ഓർത്തപ്പോൾ അളിയൻ്റെ മൂഡ് മാറി. ദേഷ്യം വരുമ്പോൾ ഓള് കുനിച്ച് നിർത്തി കൂമ്പിനിടിക്കുമെങ്കിലും, സ്നേഹം തോന്നിയാൽ പിന്നെ ഒരു രക്ഷയുമില്ല. ഓർമ്മകൾ അളിയൻ്റെ മുഖത്ത് പുഞ്ചിരി തൂകി. പക്ഷേ ഫോണെടുത്ത് നോക്കിയപ്പോൾ കണ്ടത് വേറൊരു മെസ്സേജായിരുന്നു. ചേട്ടാ ഞാനാ... പ്ലംമ്പറാ, വീട്ടില് എവിടേങ്കിലും വെള്ളം ലീക്ക് ആവുന്നുണ്ടോ? വാഷ് ബെയ്സനിൽ എന്തേലും കുഴപ്പമുണ്ടോ? പൈസേട കാര്യത്തിൽ ടെൻഷൻ വേണ്ട ഞാൻ പോയി നോക്കിക്കോളാം എന്നായിരുന്നു. ലോ... ലവൻ്റെ മെസ്സേജായിരുന്നത്, കഴിഞ്ഞ പ്രാവശ്യം ദീപയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് വാഷ് ബെയ്സനടിയിൽ ഒളിപ്പിച്ച് വെച്ചത് കിട്ടിയത് ഇവനായിരുന്നല്ലോ, ഇത്തവണ അതും പ്രതീക്ഷിച്ച് വന്നതാണ് കക്ഷി. അളിയന് ദേഷ്യം ഇരച്ച് കയറി. കായും മായും പൂവും വെച്ച് വായിൽ വന്നതൊക്കെ അവനെ പറഞ്ഞപ്പോൾ അളിയന് ചെറിയൊരാശ്വാസം കിട്ടി. അളിയൻ്റെ സർപ്രൈസ് പരീക്ഷണങ്ങൾ ഇനിയും തുടരും..... ✍️ ഷെർബിൻ ആൻ്റണി #📔 കഥ #📙 നോവൽ
Thanseel ✔️
1.2K views
16 days ago
കല്യാണം കഴിഞ്ഞ് മോൻ ഉണ്ടായതിനുശേഷം മുടങ്ങിപ്പോയ ഡിഗ്രി പഠനം പുനരാരംഭിച്ചു. സാധാരണ വിവാഹത്തിന് മുൻപായി പെണ്ണുകാണൽ സമയത്ത് ഔപചാരിരികമായുള്ള അന്വേഷണങ്ങളും ഉറപ്പുകളും മാത്രമാണ് ഒരു പെൺകുട്ടിയ്ക്ക് തുടർപഠനം എന്ന കടമ്പ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽതന്നെയായിരുന്നു.. അന്നൊക്കെ പിഎസ്‌സി അപ്ലിക്കേഷൻ അയക്കുന്നത് പോസ്റ്റൽ ആയിരുന്നു.പെങ്ങളുടെ ഭർത്താവ് എല്ലാ പിഎസ് സി നോട്ടിഫിക്കേഷൻ വരുമ്പോഴും ഫോം വാങ്ങി കൊണ്ട് വരും, പൂരിപ്പിച്ച് അയക്കാൻ. അന്നൊക്കെ പി എസ് സി എന്താന്നോ അതിൻറെ ഗുണം എന്തെന്നൊ അറിയാൻ ഉള്ള വകതിരിവ്ഉണ്ടായിരുന്നില്ല. "അളിയൻ വാങ്ങിക്കൊണ്ടു വന്നത് അല്ലേ എന്തായാലും പൂരിപ്പിച്ച് അയക്കാം "....എന്ന് കരുതി അയക്കും . ഞാൻ മാത്രമല്ല ട്ടൊ...ചേട്ടൻറെ താഴെയുള്ള പെങ്ങളും ഉണ്ടാവും അയക്കാൻ. അന്ന് ഇന്നത്തെപോലെ തൃശ്ശൂർ ക്കാർക്ക് കാസർഗോട്ടെക്കൊ , കാസർഗോഡ് ഉള്ളവർക്ക് തിരുവനന്തപുരത്തെക്കൊ ഒന്നും അല്ലായിരുന്നു, അവരവരുടെെ സ്ഥലത്ത് തന്നെ പി എസ് സി പരീക്ഷ കേന്ദ്രം കിട്ടുമായിരുന്നു.. എന്തിനു പറയാൻ ചുമ്മ പോയി പരീക്ഷ എഴുതും വരുന്ന വഴി ചേട്ടൻ ബിരിയാണി വാങ്ങിത്തരും അതാണ് ആകേയുള്ള എൻജോയ്മെന്റ്.. പരീക്ഷ ഹാളിൽ കറക്കി കുത്തി...കറക്കി... കുത്തി അര മണിക്കൂർ കൊണ്ട് നമ്മുടെ പരിപാടി അവസാനിപ്പിച്ചു ചെറിയ ഒരു ഉറക്കം അല്ലെങ്കിൽ ഇൻവിജിലേറ്റർ നെ വരക്കാൻ ഉള്ള ശ്രമം ഒക്കെ നടത്തി ലാസ്റ്റ് ബെല്ലിനു വേണ്ടി കാത്തിരിക്കും.. പറയാൻ മറന്നു പോയി എന്നും എന്റെ പാഷൻ വരയാണ്... കൂടെ കുറച്ച് ഡയറി എഴുത്തു ഉണ്ടെങ്കിലും മനസ്സിൽ തോന്നുന്നത് അപ്പോൾ തന്ന് വരയ്ക്കണം എന്നാണ്. നടക്കാതെ പോയ പല ആഗ്രഹങ്ങളും സന്തതി പരമ്പരകൾ നിലനിർത്തി പോകുന്നുണ്ട് എന്നതാണ് വലിയൊരു ആശ്വാസം. എല്ലാത്തിലുമുപരി പരീക്ഷകഴിഞ്ഞു പോകുന്ന വഴിയിൽ കയറുന്ന പാർക്കുകളും ബീച്ചുകളും റെസ്റ്റോറന്റുകളും തന്നെയാണ് മനസ്സിൽ മുഴുവൻ... അതിൽ പ്രധാനം എക്സാം കഴിഞ്ഞാൽ കിട്ടുന്ന ബിരിയാണി ഓർത്തു അങ്ങനെ നിർവൃതി അടിച്ചു ഇരിക്കും... എല്ലാവരും എന്നെ പോലെ അല്ലാട്ടോ....ക്വസ്റ്റ്യൻ പേപ്പർ ശ്രദ്ധയോടെ വായിക്കുന്നു ആലോചിക്കുന്നു....കുത്തി കുറിക്കുന്നു....ഞാൻ ആലോചിക്കും ഇതിനു മാത്രം എന്താ അതിനുള്ളിൽ ഉള്ളത്.... ഡിഗ്രി പഠനം അവസാനിച്ചപ്പോൾ മൂത്ത നാത്തൂൻ എന്നെചാലക്കുടിയിലെ ഒരു psc കോച്ചിംഗ് സെന്ററിൽ കൊണ്ട് പോയി ചേർത്തു .. ചേച്ചി ആസമയത് പോലീസ് കോൺസ്റ്റബിൾ ആയി ചാലക്കുടി സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട് . ഇപ്പോ ഗവണ്മെന്റ് സർവീസിൽ കേറാം എന്ന വമ്പിച്ച ആഗ്രഹത്തോടെ "ഇതൊക്കെ എന്ത് ..'.വളരെ സിമ്പിൾ.. എന്ന മനോഭാവത്തോടെ എല്ലാ ഞായറാഴ്ചയും ഉച്ചക്ക് ഒന്നരക്ക് ക്ലാസിൽ കേറി ഇരിക്കും.. ഉച്ച സമയം അല്ലേ പകുതി ഉറക്കത്തിൽ ആവും ക്ലാസ് കേൾക്കുന്നത്.. ആരൊക്കെയോ വരുന്നു..പോകുന്നു എന്തൊക്കെയോ പറയുന്നു....എനിയ്ക്ക് ഒരു വകയും മനസിലായില്ല.. പത്താം ക്ലാസ്സിൽ കഷ്ടി പുഷ്ടിആയാണ് ഹിസ്റ്ററി യിൽ ജയിച്ചു പോന്നത്...ആ എനിയ്ക്ക് സിന്ധു നദീതട സംസ്‍കാരവും അശോകന്റെ ഭരണവും ഒന്നും തലേൽ കേറിയില്ല....ഏകദേശം ആറു മാസത്തോളം ഞാൻ ക്ലാസ്സിൽ പോയി...പരീക്ഷകൾ എഴുതുന്നു..കറക്കി കുത്തുന്നു..ബിരിയാണി കഴിക്കുന്നു....അങ്ങനെ അങ്ങനെ കാലം കടന്നു പോയി...ഒരു ലിസ്റ്റിന്റെയും ഏഴയലത്ത് പോലും ഞാൻ എത്തിയില്ല... അതിനിടയിൽ പീ ജീ ചെയ്തു...ഇരിക്കട്ടെ ഒരു വാല്.... ഇനിയും പഠിപ്പിക്കാൻ ചേട്ടൻ തയ്യാറായി.... ഇനിയും പഠിച്ചാൽ എനിയ്ക്ക് വട്ട് പിടിക്കുമെന്ന് വിചാരിച് എന്തെലും ജോലിയ്ക്ക് പോവാമെന്ന് കരുതി... സ്നേഹനിധി ആയ പോലീസ് നാത്തൂൻ ചാലക്കുടിയിൽ ടാക്സ് വർക്കുകൾ ചെയ്യുന്ന ആളുടെ അടുത്ത് കൊണ്ട് വിട്ടു... പ്രസിദ്ധമായ ധ്യാന കേന്ദ്രത്തിന്റെ കണക്കും ഇദ്ദേഹം ആണ് നോക്കി കൊണ്ടിരുന്നത്..എന്നൊട് അവിടുത്തെ കണക്ക് എഴുതാൻ പഠിച്ചോ എന്നും.. ഞാനവിടെ ഒരു മൂന്നു മാസം വിശ്വാസികൾക്കു കത്തെഴുതി...എഴുതി എഴുതി കയ്യുടെ പണി തീർന്നു എന്നല്ലാതെ ഒരു കണക്കും പഠിച്ചില്ല..... പിന്നെ രണ്ട് മൂന്നു സ്ഥലങ്ങളിൽ ജോലി ചെയ്തു ...ഒരു മുപ്പത്തഞ്ചു വയസ്സ് ആയിക്കാണും...ആ സമയത്ത് ആണ് വീണ്ടും psc പഠിക്കാൻ സീരിയസ് ആയി ആഗ്രഹം പൊട്ടിമുളയ്ക്കുന്നത്... ആങ്ങളയുടെ ഭാര്യ കോച്ചിംഗ് നു പോണുണ്ടായിരുന്നു ..അവൾ എന്നൊട് പറഞ്ഞു "നാത്തൂനെ ഒരു കോച്ചിംഗ് സെന്റർ ഉണ്ട് അവിടെ പോയി പഠിച്ചാൽ ജോലി ഉറപ്പാ..". "ഈ പ്രായത്തിൽ ഇനി പഠിയ്ക്കാനോ എയ് ഞാനൊന്നുമില്ല ..." പക്ഷെ അവൾ വിടാൻ ഭാവം ഇല്ല...അങ്ങനെ ഉള്ള ജോലി നിലനിർത്തികൊണ്ട് ഞായറാഴ്ച ക്ലാസ്സുകളിൽ പോയിതുടങ്ങി... പോയി തുടങ്ങിയപ്പോ അല്ലേ മനസ്സിലായെ ലാലേട്ടൻ പറയുന്ന പോലെ സിംഹത്തിന്റെ മടയിൽ ആണ് ഞാൻ എത്തി പെട്ടത് എന്നു..ആദ്യ ദിവസം പരിചയപ്പെടലിന്റെ ആയിരുന്നു...വല്ല്യ പഠിപ്പുകാരി, പേരിന്റെ അറ്റത് ഒരു എം കോം വാലും ഒക്കെ പറഞ്ഞപ്പോ മാഷിന്റെ മുഖത്ത് ഒരു ചിരി....ഇപ്പൊഴെങ്കിലും ബോധം വന്നല്ലൊ.,....ഇനിയും വൈകിയിട്ടില്ല..മാഷിന്റെ ഭാര്യക്ക് ഞങ്ങളുടെ പ്രിയപെട്ട ടീച്ചർക്ക് വെറും മൂന്നു മാസം പഠിക്കേണ്ടി വന്നുള്ളൂ ജോലി കിട്ടി...അതെല്ലാം ക്കെ കേട്ടപ്പോ ഒരു ഒന്നൊന്നര മോട്ടിവേഷൻ ആയിരുന്നു... ഏതായാലും പിന്നീട്‌ അങ്ങൊട്ട് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആയിരുന്നു....പഠിക്കാതെ നിവൃത്തി ഇല്ല...അടി ,വഴക്ക്, ഇമ്പോസിഷൻ, തലയിൽ പാത്രം ചുമക്കൽ, റെയിൽവേ സ്റ്റേഷൻ പരിസരത്തു ട്രെയിൻ പോണ പോലെ വരി വരി ആയി പോവുക...സ്റ്റെപ്സ് മുട്ടുകുത്തി കയറൽ എന്നിങ്ങനെ പോകുന്നു മാഷിന്റെ കലാപരിപാടികൾ... എന്തൊക്കെ ചെയ്താലും മാഷ് ഞങ്ങൾക്ക് പ്രിയപെട്ടവൻ ആയിരുന്നു...ഒരു ദേഷ്യമോ വിഷമമോ മനസ്സിൽ ഇത് വരെ തോന്നിയിട്ടില്ല... ഒരു കൊല്ലം ഞായറാഴ്ച ബാച്ച് മാത്രം പോയി....പോര പഠിപ്പ് ഒന്നുകൂടി വിപുലീകരിക്കേണ്ടി ഇരിക്കുന്നു എന്നു കരുതി ഉള്ള ജോലി വേണ്ടെന്നു വെച്ചു റഗുലർ ക്ലാസ്സിനു ചേർന്നു... ബാക്കി ടീച്ചേർസ് എക്സാം എടുത്താൽ പേപ്പർ തരാൻ വരുന്നത് മാഷ് ആണ്...നല്ല മുട്ടൻ ചൂരൽ കൊണ്ട്....50 മാർക് ന്റെ പേപ്പർ ആണെങ്കിൽ ഏറ്റവും ടോപ് മാർക് ന്റെ താഴെ ഉള്ള മൂന്നാമത്തെ ആൾക് തൊട്ട് അടിയാണ്...എന്നെ ഒക്കെ അടിക്കാൻ വരുമ്പോൾ മാഷ് ആദ്യം ഒന്നു തൊട്ട് തൊഴും..കാരണം മൂത്തവരെ തല്ലാൻ പാടില്ലല്ലോ....എന്നിട്ട് ഒരു ആത്മഗതം "എന്താടോ വാര്യരെ താൻ നന്നാവാത്തെ".... ഏകദേശം ഒന്നര കൊല്ലം ഈ കലാപരിപാടികൾ ആയിട്ട് നടന്നു...മാഷ് ഞങ്ങളുടെ കൺകണ്ട ദൈവം ആയി...ഒരു ഗുരുനാഥൻ എങ്ങനെ ആയിരിക്കണംഎന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ഞങ്ങളുടെ മാഷ്.....മാഷ് മാത്രം ആല്ലാട്ടോ...ടീച്ചറും..... അങ്ങനെ അത്ഭുതം എന്നു പറയട്ടെ വീടിനടുത്തു തന്നെ എക്സാം സെന്റർ കിട്ടി..പത്തു മിനിറ്റ് മതി യാത്ര...സാരീ ഒക്കെ ഉടുത്ത് അത്യാവശ്യം ഗെറ്റപ്പിൽ തന്നെ പരീക്ഷക്ക് പോയി.,..അടുത്തായത് കൊണ്ട് അഞ്ചു മിനിറ്റ് മുൻപാണ് ഹാളിലേയ്ക്ക് കയറിച്ചെന്നത്...എല്ലാവരും ലാസ്റ്റ് അഞ്ചു മിനിട്ട് കൊണ്ട് ഒരു റാങ്ക് ഫയൽ മൊത്തം വിഴുങ്ങാം എന്ന രീതിയിൽ തല കുത്തി നിന്നു വായിക്കാ...എല്ലാവരെയും നോക്കി "ഹിതൊക്കെ എന്ത് ...നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു "എന്ന രീതിയിൽ വല്ല്യ ഗെറ്റപ്പിൽ ഹാളിലേക്ക് കേറിയതും എല്ലാവരും എന്നെ കണ്ട് എഴുന്നെറ്റ് നിന്നതും ഒരുമിച്ചായിരുന്നു...ഞാനാകെ ബ്ലിങ്ങസ്യ ആയി...പിന്നീടല്ലേ കാര്യം മനസിലായത് ...എന്നെ കണ്ട് ഇൻവിജിലേറ്റർ ആണെന്ന് തെറ്റിദ്ധരിച്ചാണ് അവർ ഈ പ്രക്രിയ ചെയ്തത്.... അവർ തെറ്റിധരിച്ചതിനു കാരണം ഉണ്ട് സാരീക്കു പുറമെ ഒരു കണ്ണടയും ഫിറ്റ് ചെയ്തിരുന്നു കണ്ണു കാണില്ല എന്നു പാവം ഉദ്യോഗാർത്ഥികൾക്ക് അറിയില്ലല്ലൊ.... എന്താ പറയാ ഈ വയസാം കാലത്ത് പഠിക്കാൻ പോയാൽഇങ്ങനെയൊക്കെ ഉണ്ടാവും..... ജോലി കിട്ടുന്നതും കിട്ടാതെ ഇരിക്കുന്നതും ഒകെ ഒരു ഭാഗ്യപരീക്ഷണം ആണ്...എന്നാലും പൊരുതി തോറ്റു എന്നു തന്നെ പറയാം....മാഷിന്റെ ശിക്ഷണത്തിൽ ഒരുപാട് പേർക്ക് ജോലി കിട്ടി...."ഭാഗ്യം"... അത് എല്ലവർക്കും ഓരോരോ തരത്തിൽ ആയിരിക്കമല്ലോ...അല്ലേ..? എന്തൊക്കെ ആയാലും പി എസ്സ് സി പഠിച്ചത്കൊണ്ട് അത്യാവശ്യം ലോക വിവരം ഉണ്ടായി..... പിന്നെ നമ്മുടെ പ്രിയപ്പെട്ട നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനും കളിയാക്കാനും ഒരു വിഷയം കൂടി ഞാൻ കാരണം ഉണ്ടായി...😂😂 #📔 കഥ #📙 നോവൽ
Thanseel ✔️
1.3K views
16 days ago
#അളിയന്റെ_അടി അളിയന്റെ ഭാര്യയെ എന്ത് വിളിക്കണം..... ? പേര് വിളിക്കണോ അതോ അളിയച്ചിയെന്ന്‌ വിളിച്ചാലോ.. ഞാൻ അളിയത്തിയെന്നു വിളിച്ചു. എന്തെങ്കിലും കുഴപ്പം ഉണ്ടോ. കുഴപ്പം ഉണ്ടങ്കിലും ഇല്ലങ്കിലും ആറു കൊല്ലമായി ഞാനാ വിളിതന്നെ തുടരുന്നു. ഇപ്പൊ ഇവിടുത്തെ പ്രശ്നം അതല്ലല്ലോ. അളിയന്റെ മകൻ നിസാം. അവനാണ് ഈ കുടുംബയോഗത്തിലെ വിഷയം. അഞ്ച്‌ വയസ്സ് പ്രായമുള്ള അവനെ കൊണ്ട് എന്ത് പ്രശ്നം എന്നാകും ചിന്ത അല്ലേ. ഞാൻ പുതിയാപ്ലയായി ഈ വീട്ടിൽ വന്ന ദിവസം എന്റെ പുന്നാരക്കെട്ടിയോൾ ആദ്യരാത്രിയിൽ കാതിലൊരു സങ്കടം പറഞ്ഞു. ഓളെ അനിയൻചെക്കന്റെ., എന്റെ ഓരേ ഒരു അളിയന്റെ കാര്യം.. "ഇക്കാ.. ചിലപ്പോൾ രാത്രി മുറിയിൽ നിന്നും പുറത്തിറങ്ങിയാൽ ഹാളിലോ അടുക്കളയുടെ ഭാഗത്തോ ആരങ്കിലും നിക്കുന്നത് കണ്ടാൽ ഇക്കാ പേടിക്കണ്ട.. ട്ടോ. അത്‌ അവനായിരിക്കും ഇക്കാടെ അളിയൻ. അവനിങ്ങനെ കുറേ ആയി ഉറക്കത്തിൽ നിന്നും എണീറ്റ് നടന്ന് എവിടെയെങ്കിലും നിന്നോ ഉരുന്നോ ഒക്കെ ഉറങ്ങും... " ഈ ഉറക്കത്തിൽ എണീറ്റു നടക്കുന്ന രോഗം ലോകത്തിൽ എന്റെ അളിയന് മാത്രമെല്ലെന്ന്‌ ഞാൻ പറഞ്ഞിട്ടും എന്റെ കെട്ടിയോളുടെ വിഷമം മാറിക്കണ്ടില്ല. രണ്ട് പെങ്ങന്മാരുടെ പുന്നാര ആങ്ങളയാണ് നമ്മളെ അളിയൻ. ആ അളിയനാണ് ഇമ്മാതിരി ഒരു എടങ്ങേറ്. ആദ്യമോന്നും വല്ല്യ കാര്യമായിട്ടെടുത്തില്ല. ഉറക്കത്തിൽ അവൻ എണീറ്റു മുറിയുടെ ഏതെങ്കിലും ഒരു മൂലയിൽ നിന്ന് ഉറങ്ങും. മുറി തുറന്നു കിടന്നാൽ ഹാളിൽ.. പിന്നെ അടുത്ത മുറിയിലേക്ക്.. അല്ലെങ്കിൽ അടുക്കള വരെ പോകും. എല്ലാവർക്കും അറിയാം അളിയൻ ഇങ്ങനെ രാത്രിയിൽ കറങ്ങി നടക്കുന്ന കാര്യം. എന്നിട്ടും ഇരുട്ടിൽ പെട്ടെന്ന് ഓനെ കാണുമ്പോൾ പേടിച്ച് നിലവിളിക്കുന്നത് പതിവായപ്പോൾ അവൻ കിടക്കുന്ന മുറി പുറത്ത് നിന്നും പൂട്ടാൻ തീരുമാനിച്ചു. ഓളെ ഉമ്മാക്ക് നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചപോലെ സങ്കടമാണ്. ഉറങ്ങിക്കിടക്കുന്ന അവന്റെ അടുത്തിരുന്ന് പ്രാർത്ഥിക്കും. എണീറ്റു നടക്കാതിരിക്കാൻ.പ്രാർത്ഥന കഴിഞ്ഞേ ഉമ്മ ഉറങ്ങാറുള്ളൂ. അളിയൻ പതിവ് പോലെ മുറിയുടെ മൂലയിലും. "ഓനിക്ക് വേറെ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. ഇങ്ങള് പള്ളീലെ മൊല്ലാക്കയോട് ഒന്ന് വരാൻ പറ. ഇത്‌ ഇപ്പൊ എത്ര കാലമായി ഇങ്ങിനെ. " ഉമ്മയുടെ നിർബന്ധം മുറുകിയപ്പോൾ ഉപ്പ മൊല്ലാക്കയെ കൊണ്ടു വന്നു. ഓത്തും,ദിക്റും,മന്ത്രവും,കോഴിയും, പത്തിരിയും,പായസവും.. സംഭവം അടിപൊളിയായി. ഒരു പത്ത് പത്തിരിയും രണ്ട് കോഴിക്കാലും ഒരു ഗ്ലാസ്സ് സേമിയപായസവും ഞാനും അകത്താക്കി. അന്നവൻ എണീറ്റു നടുന്നില്ല. ഉമ്മാക്ക് സന്തോഷമായി. മക്കളെപ്പോലെ നോക്കി വളർത്തിയ കോഴിയെ അറുത്ത് കറി വെച്ചതിലുള്ള സങ്കടവും മാറി. പക്ഷെ പിറ്റേന്ന് മുതൽ വീണ്ടും തുടങ്ങി. മൂത്ത അളിയൻ ജബ്ബാറിന്റെ ഒരു ഫ്രണ്ട് ഡോക്ടർ ആണ് പോലും. മൂപ്പര് ഇങ്ങിനെയുള്ള പ്രശ്നങ്ങൾക്ക് വിധക്തൻ ആണെന്ന് കേൾക്കുന്നു. അങ്ങനെ രഹസ്യമായി അളിയനെ ആ ഡോക്ടറെ കാണിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. "അഞ്ച്‌ വയസ്സ് മുതൽ ഉള്ളതാണ് അല്ലേ. ഇതൊക്കെ മാറും. പേടിക്കാനൊന്നുമില്ലെന്നേ. ഇതൊന്നും രോഗമായി കാണരുത്. എന്തായാലും ഈ ഗുളിക രാത്രി ഭക്ഷണത്തിന് ശേഷം കൊടുക്ക് " ആ ഗുളിക കഴിച്ചിട്ടും അളിയൻ നടത്തം നിർത്തിയില്ല. ഇനിയിപ്പോ എന്താ ചെയ്യാ. "പടച്ചോനെ ഒരു വഴി നീ തന്നെ കാണിച്ചു തരണേ.. " കുറച്ച് ദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രി ഉപ്പ ഉറക്കത്തിൽ ഉണർന്ന്‌ വെള്ളം കുടിക്കാൻ ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്ന സമയത്ത് അടുക്കളയിൽ തലയിലൂടെ പുതപ്പ് പുതച്ചു നിൽക്കുന്ന രൂപത്തെ കണ്ടു പേടിച്ച് ഞെട്ടി. പുതപ്പ് വലിച്ചു മാറ്റിയപ്പോൾ നമ്മളെ അളിയൻ.., നല്ല ഉറക്കത്തിലാണ് പുള്ളി. അപ്പൊ തോന്നിയ ദേഷ്യത്തിൽ ഉപ്പ കൈ വീശി അളിയന്റെ മുഖത്ത്‌ ഒരറ്റ കീറു വെച്ച് കൊടുത്തു. ടപ്പേ..... ഉറക്കത്തിൽ കിട്ടിയ അടിയിൽ അളിയൻ പകച്ചു. പക്ഷെ കരഞ്ഞില്ല. ഉപ്പ ലൈറ്റിട്ട് അവനെ നോക്കി. വിരലുകൾ പതിഞ്ഞു കിടക്കുന്നുണ്ട് കവിളിൽ. ഉമ്മയും പെങ്ങന്മാരും അപ്പോഴേക്കും ഓടിയെത്തി. ഉമ്മ ഉപ്പയെ ശകാരിച്ചു. പെങ്ങന്മാർ അളിയനെ സമാധാനിപ്പിച്ചു. അന്നത്തെ രാത്രി ഉമ്മ ഉപ്പയെ ഉറങ്ങാൻ വിട്ടില്ല. പലരും വരെ സങ്കടം കുറ്റപ്പെടുത്തലും സങ്കടം പറച്ചിലുമായി നീണ്ടു.. "പാവം എന്റെ മോനെ... നിങ്ങൾക്കെന്താ ഭ്രാന്ത് ആയിപ്പോയോ... ചെക്കനെ തല്ലാൻ. " പെട്ടെന്ന് വന്ന പേടിയും രോഷവും കൊണ്ടു പറ്റിപോയതാണെന്ന് പറഞ്ഞിട്ടും ഉമ്മ വിട്ടില്ല. ഇപ്പൊ യോഗത്തിൽ വച്ച് അളിയന്റെ ഭാര്യയോട് ഉമ്മ അളിയന്റെ കഥ പറയുന്നത് കേട്ട് ഞാനും ചിരിച്ചു. പാവം അളിയൻ. "അന്ന് ഉപ്പ പാതിരാക്ക്‌ തല്ലിയ തല്ല് കിട്ടിയത് മുതൽ ഇന്ന് വരെ എന്റെ മോൻ ഉറക്കത്തിൽ എണീറ്റു നടന്നിട്ടില്ല. " അത്‌ കേട്ട് അളിയത്തി ചിരിച്ചു. അളിയൻ ചമ്മലോടെ തലതാഴ്ത്തി. ഉപ്പാക്ക് തന്റെ സ്വന്തം കൈയിനോട് അഭിമാനം തോന്നിയ നിമിഷം. എപ്പോഴോ ഉമ്മ ഉപ്പയോട് ചോദിച്ചു പോലും. "ആ മൊല്ലാക്കയെ വിളിക്കുന്നതിന് മുൻപ് ഇങ്ങള് കൊടുത്തിരുന്നങ്കിൽ എന്റെ മൂന്ന് കോഴി പോവില്ലയിരുന്നു. " അളിയന്റെ മോനും അളിയന്റെ നടത്തം കിട്ടി.അതാണ് ഇപ്പോഴത്തെ വിഷയം. കഴിഞ്ഞ ദിവസം അളിയന്റെ മോനെ കിടക്കയിൽ കാണാതായപ്പോൾ വീണ്ടും ഈ ചർച്ച. അളിയന്റെ കഥ കേട്ട് ഇത്‌ വരെ വിഷമിച്ചിരുന്ന നമ്മളെ അളിയത്തിയുടെ സങ്കടം മാറി. 'അളിയത്തി എന്റെ അളിയന്റെ മോൻക്ക് മാത്രമല്ല ലോകത്ത് ഈ എടങ്ങേറുള്ള ഓരേ ഒരാൾ... അതൊന്നും കാര്യമാക്കണ്ട... ' പതിവ് ഡയലോഗ് ആയത്കൊണ്ടാകും പഞ്ച് ഡയലോഗായിട്ടും എന്റെ കെട്ടിയോളെ മുഖത്ത്‌ പുച്ഛം. അളിയൻ മുറിയിലേക്ക് പോയി. ഞാൻ ചുമ്മാ തുറന്നിട്ട വതിലിലൂടെ അകത്തേക്ക് നോക്കി. കണ്ണാടിയുടെ മുൻപിൽ നിന്നും അളിയൻ സ്വന്തം കൈയിൽ നോക്കി നിൽക്കുന്നത് ഞാൻ മാത്രമേ. കണ്ടുള്ളു... അതെ ഞാൻ മാത്രം കണ്ടുള്ളു. ഇനി അളിയന്റെ അടി പാതിരാത്രി പ്രതീക്ഷിച്ചുകൊണ്ട് യോഗം പിരിച്ചു വിടുന്നു. നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ
Thanseel ✔️
1.2K views
16 days ago
'"നിന്നെ എനിക്ക് ഇഷ്ട്ടല്ല നീ ചീത്ത കുട്ടിയാ " ഇത് പറഞ്ഞിട്ടു അവൾ ക്ലാസിലേക്കോടി ഒരു പീറ പെണ്ണു എന്നെ അപമാനിച്ചിരിക്കുന്നു . എട്ടിൽ പഠിക്കണ വല്യേട്ടനും ആറിൽ പഠിക്കണ കൊച്ചേട്ടനും തന്റെ കണ്മുൻപിൽ വെച്ചു അവരുടെ പ്രേമം കാമുകിമാരോട് തട്ടിവിടുന്നത് കണ്ടിട്ടാണ് നാലിൽ പഠിക്കുന്ന ഈ ഉള്ളവൻ ക്ലാസിൽ തന്നെയുള്ള അശ്വതിയോടു ഹൃദയം തുറന്നത് . "'അശ്വതി ഞാൻ നിന്നെ പ്രേമിക്കുന്നു '" ഹും അവൾക്കതു പിടിച്ചില്ലത്രെ . പോരാത്തതിന് ഞാൻ ചീത്ത കുട്ടിയാണെന്നു മുദ്ര കുത്തി . ഇനി ഞാൻ മൂക്കിൽ കയ്യിട്ടു ഡസ്കിന്റെ അടിയിൽ പതിപ്പിച്ചത് ഒരു പക്ഷെ ഇവൾ കണ്ടിരിക്കോ. ഇനി അതുമല്ലെങ്കിൽ അമൃതയുടെ പാവടയിൽ ചാണകം വെച്ചു തേച്ചിട്ടാണോ . ഹും ഇവൾ ഒരു പെണ്ണായതോണ്ടാ ആങ്കുട്ട്യോള് ആർന്നെങ്കിൽ ഞാൻ കാണിച്ചു കൊടുത്തേനെ . എന്റൊരു വിളി മതി എട്ടിന്നു വല്യേട്ടനും ഗാങ്ങും ആറിന്നു കൊച്ചേട്ടനും ഗാങ്ങും വന്നു മെതിച്ചിട്ടങ്ങു പോവും . ആർക്കും കിട്ടാത്ത ഒരു ഭാഗ്യമാണു എന്റെ വല്യേട്ടനും കൊച്ചേട്ടനും . ആരും എന്നെ ക്ലാസിൽ തൊടുല്യ ഞാൻ ഒക്കെത്തിനേം ഇടിച്ചു ശരിപ്പെടുത്തും . ഇങ്ങനെ ആര്മാദിച്ചു നടക്കുമ്പോഴാണ് ഇന്നലെ വല്യേട്ടൻ ഉച്ചക്ക് പൈപ്പിന്റെ ചോട്ടിൽ വച്ചു വല്യേട്ടന്റെ ക്ലാസിലെ ഒരു പെൺകുട്ടിയോട് ഇഷ്ടമാണു എന്നു പറയുന്നത് കണ്ടത് . ഓടിച്ചെന്നു വല്യേട്ടനോട് ആ ചേച്ചി ആരാണെന്നു ചോദിച്ചു . അപ്പൊ അതു നിന്റെ എടത്തിയമ്മ ആണെന്നു പറഞ്ഞു . വൈകീട്ട് വീട്ടിൽ ഉണ്ണാനിരുന്നപ്പോൾ അമ്മയോടു വല്യേട്ടൻ ഇന്നു എനിക്കു സ്കൂളിൽ വെച്ചു ഏടത്തിയമ്മയെ കാട്ടിത്തന്നു എന്നു പറഞ്ഞു . 'അമ്മ വല്യേട്ടനെ കുറെ ചീത്ത പറയുകയുണ്ടായി . കൊച്ചേട്ടൻ മേലിൽ ഇത്തരം കാര്യങ്ങൾ അമ്മയോടോ അച്ഛനോടോ പറയരുത് എന്ന് ഉപദേശിക്കുകയുണ്ടായി . ഞാൻ കൊച്ചേട്ടനു ഇനി പറയില്ല എന്നു പറഞ്ഞു വാക്കു കൊടുത്തു . ഇന്നു രാവിലെ ആണു കൊച്ചേട്ടൻ കൊച്ചേട്ടന്റെ ക്ലാസിലെ പെൺകുട്ടിയോട് ഇഷ്ടമാണ്‌ എന്നു പറഞ്ഞത് . പക്ഷെ എന്തോ കൊച്ചേട്ടനു ഒരു അനുകൂല മറുപടിയല്ല കിട്ടിയതെന്ന് തോന്നി . അന്വേഷിച്ചപ്പോൾ അതു നിന്റെ കൊച്ചേട്ടത്തി ആണെന്നു മറുപടി തന്നു . ഇതും കൂടിയായപ്പോൾ എനിക്കും തോന്നി ഒരു കൊച്ചു ഇഷ്ടമൊക്കെ ആവാന്നു . അങ്ങനെ പറഞ്ഞതാ അശ്വതിയോടു അപ്പൊ അവൾക്കു ഞാൻ ചീത്തയാണെന്നു . കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ആരാണെന്നു . വൈകീട്ടു ഊണു കഴിഞ്ഞു ഞാൻ വല്യേട്ടന്റെ അടുത്തു ചെന്നു . ഞാൻ ചെല്ലുമ്പോ വല്യേട്ടൻ ഒരു വെള്ള പേപ്പറിൽ i lovഈ you ലക്ഷ്മി എന്നു എഴുതി എന്നിട്ടു ഉമ്മ വെക്കാൻ ഒരുങ്ങുന്നു . എന്റെ കാലൊച്ച കേട്ടതും വെള്ള പേപ്പറിലേക്കു കുതിച്ചു പാഞ്ഞ ത്രികോണ ചുണ്ടുകൾ സടൺ ബ്രേക്കിട്ടു . ഉം എന്താ . അതു വല്യേട്ടാ . ഉം .. എനിക്കും ഇഷ്ട്ടാ . ആരെ. വല്യേട്ടന്റെ ശബ്ദം കനത്തു . എന്റെ ക്ലാസിലെ അശ്വതിയെ . ഹാ ..ചെവി പിടിച്ചു ഉരുക്കി കളഞ്ഞു വല്യേട്ടൻ . പൊക്കോണം അവന്റെ ഒരു പ്രേമം . വല്യേട്ടൻ പിടിച്ച ചെവി പൊത്തിപ്പിടിച്ചു വേദന അടക്കി കൊച്ചേട്ടനെ ലക്ഷ്യമാക്കി നടന്നു . കൊച്ചേട്ടൻ ഈയുള്ളവനെ തീർച്ചയായും സഹായിക്കും . ഞാൻ ചെല്ലുമ്പോൾ കൊച്ചേട്ടൻ തീപ്പെട്ടി പടം എണ്ണുകയാണ് ...അന്നൊക്കെ സ്കൂളിൽ തീപ്പെട്ടിപ്പടം കളി നടക്കാറുണ്ട് . കൊച്ചേട്ടൻ ചെറിയ ഗുണ്ടയാണ്‌ . അന്നത്തെ ഗുണ്ടാപിരിവിലെ കളക്ഷൻ ആണ് മൂപ്പര് എണ്ണിക്കൊണ്ടിരിക്കുന്നത് . നാളെ ഈ തീപ്പെട്ടി പടം കൊച്ചേട്ടൻ അമ്പതു പൈസക്കു വിക്കും. എന്നിട്ടു ആ കിട്ടുന്ന പൈസക്കു കൊച്ചേട്ടനും ശിങ്കിടികളും സിപ്പപ്പും അട്ടാണിയും മേടിച്ചു തിന്നും. എനിക്കും എന്നും ഒരു സിപ്പപ്പു കൊച്ചേട്ടൻ കൊണ്ടു തരും . സ്നേഹം കൊണ്ടല്ല മൂപ്പരുടെ ഗുണ്ടാപിരിവ് വീട്ടിൽ പറയാതിരിക്കാൻ . കൊച്ചേട്ടന്റെ ഈ ഗുണ്ടാപിരിവ് ഞാനും ക്ലാസിൽ ഒന്നിറക്കി നോക്കി അതും കൊച്ചേട്ടന്റെ പേര് പറഞ്ഞു തന്നെയാട്ടോ . ആദ്യം ബേഷായി കിട്ടിക്കൊണ്ടിരുന്ന . പിന്നെ ആരോ ഒറ്റി ടീച്ചർ പിടിച്ചപ്പോൾ വേണ്ടാന്നു വെച്ചു . ഞാൻ ചെന്നത് കൊച്ചേട്ടന്റെ കളക്ഷൻ എണ്ണുന്നതിൽ ഭംഗം വരുത്തി ... എന്തെടാ നിനക്കു തീപ്പെട്ടി പടം വേണോ . വേണ്ടാ . കൊച്ചേട്ടന്റെ അടുത്തു പറയാൻ എനിക്കു മടി തോന്നിയില്ല . കൊച്ചേട്ടാ എനിക്കു എന്റെ ക്ലാസ്സിലെ അശ്വതിയെ ഇഷ്ട്ടമാണ് . ഇതു കേട്ടതും തീപ്പെട്ടി പടം എണ്ണിയ അതെ കൈകൊണ്ടു കൊച്ചേട്ടൻ എന്റെ തുട നുള്ളിപ്പറച്ചു . ജീവൻ പോയെങ്കിലും കൊച്ചേട്ടൻ തുടയിലെ പിടുത്തം വിട്ടപ്പോ ഞാൻ തിരിച്ചു പറഞ്ഞു . നോക്കിക്കോ എന്നെ സഹായിച്ചില്ലേൽ കൊച്ചേട്ടനും വല്യേട്ടനും ക്ലാസ്സിലെ പെണ്ണുങ്ങളെ പ്രേമിക്കണത് ഞാൻ അച്ഛനോട് പറയും . പ്രോഗ്രസ്സ് കാർഡ്‌ ഒപ്പിടാൻ അച്ഛൻ വരുമ്പോൾ വല്യേട്ടന്റെ ഏട്ടത്തിയമ്മയെയും കൊച്ചേട്ടന്റെ ഏട്ടത്തിയമ്മയെയും ഞാൻ അച്ഛനു കാട്ടികൊടുക്കും. എത്രയും എന്റെ വായിന്നു കേട്ടപ്പോൾ കൊച്ചേട്ടൻ ഒന്നു ശങ്കിച്ചു നിന്നു. ഞാൻ ഇങ്ങനെ തിരിച്ചടിക്കുന്നു കൊച്ചേട്ടൻ ഒട്ടും വിചാരിച്ചില്ല . മുഖം ചുളിച്ചു കൊച്ചേട്ടൻ വല്യേട്ടന്റെ അടുത്തേക്കോടി . കൊച്ചേട്ടൻ വല്യേട്ടനോട് എന്റെ ഭീഷണി പറഞ്ഞു . വല്യേട്ടനും കൊച്ചേട്ടനും എന്റെ അടുക്കലെത്തി . ഞാൻ തെല്ലൊന്നു നടുങ്ങി രണ്ടും കൂടെന്നെ കൊല്ലാൻ പോവാണോ ഭഗവാനേ . വല്യേട്ടൻ പറഞ്ഞു . മോനു അത്രക്കു ഇഷ്ട്ടണേൽ നാളെ കൊച്ചേട്ടനും വല്യേട്ടനും വന്നു അവളോട് സംസാരിക്ക്യം . ഞാൻ ഒക്കെ പറഞ്ഞു അച്ഛനോട് മറ്റേ കാര്യം പറയില്ലാന്നു . ശൊ എനിക്കു സന്തോഷമായി, ഇനി ഞാൻ പോയി എന്റെ ബുക്കിലെ വെള്ള പേപ്പറിൽ എഴുതട്ടെ . എടി അശ്വതി നാളെ മുതൽ നീ എന്റെയാണ് . പേടിപ്പിച്ചിട്ടായാലും അവളെ ഏട്ടന്മാർ എനിക്കു തരുമെന്നുറപ്പുണ്ട് . (ശുഭം ) #📔 കഥ #📙 നോവൽ
Thanseel ✔️
1.2K views
16 days ago
അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി. 'ഭാനുമതിയെ ഇഷ്ടമാണൊ അച്ഛന്...?' തലയുയർത്താതെ ആ അറുപതുകാരൻ അതേയെന്ന് പറഞ്ഞു. ചിരിക്കാൻ തോന്നിയിട്ടും ഞാൻ പിടിച്ചു നിൽക്കുകയായിരുന്നു. അച്ഛന്റെ പരുങ്ങൽ കാണുമ്പോൾ അയലത്തെ സുലോചനയ്ക്ക് ഞാൻ പണ്ട് എഴുത്തു കൊടുത്ത നാളായിരുന്നു എനിക്ക് ഓർമ്മ വന്നത്. അന്ന് അമ്മയുണ്ടായിരുന്നു. അച്ഛൻ മടലുകൊണ്ട് എന്നെ തല്ലിയപ്പോൾ അമ്മയാണ് രക്ഷിച്ചത്. അച്ഛനെ എനിക്ക് ഇഷ്ട്ടമേ ആയിരുന്നില്ല. ഒറ്റമോനായതു കൊണ്ട് ഒലക്കക്കടിച്ച് വളർത്തണമെന്നാണ് അച്ഛന്റെ പക്ഷം. പക്ഷെ ; പതിമൂന്നാമത്തെ പ്രായത്തിൽ അമ്മ മരിച്ചപ്പോൾ അച്ഛന്റെ കരച്ചിൽ എനിക്ക് താങ്ങാനായില്ല. അന്നു ഞാൻ അച്ഛനെ ഓർത്താണൊ, പുതച്ചു കിടക്കുന്ന അമ്മയെ ഓർത്താണോ കരഞ്ഞതെന്ന് ഇപ്പോഴും നിശ്ചയമില്ല. അമ്മയില്ലാതായി പോയ ആ വീട്ടിൽ അച്ഛൻ പിന്നീട് എങ്ങനെയായിരുന്നു എന്നതിന്റെ ഉത്തരമാണ് പരിഷ്ക്കാരിയായ ഞാൻ. എന്റെ ആഗ്രഹത്തിന് അനുസരിച്ച് പഠിപ്പിക്കാൻ അച്ഛൻ കൊണ്ട വെയിൽ എനിക്കറിയാം. അമ്മയില്ലാത്ത എന്നെ ആ മനുഷ്യൻ പിന്നീട് നുള്ളിയിട്ടു പോലും നോവിച്ചിട്ടില്ല. എല്ലാം എന്റെ ഇഷ്ട്ടത്തിനു വിട്ടു. രാജ്യം കടന്നു ജോലിക്ക് കയറിയപ്പോഴും, അവിടുത്തുകാരിയെ കെട്ടിയപ്പോഴും അച്ഛന് എന്നോട് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞാലും മോന്റെ ഇഷ്ടം പോലെ ജീവിക്കൂവെന്നേ അച്ഛൻ പറയാറുള്ളൂ... ഇത്തവണ ലീവിന് വന്നപ്പോൾ കൂട്ടുകാരിൽ ഒരാളാണ് ഭാനുമതിയുമായുള്ള അച്ഛന്റെ ബന്ധം എന്നെ ധരിപ്പിച്ചത്. അമ്പടാ കേമായെന്നേ എനിക്ക് ആ നേരം തോന്നിയുള്ളൂ. എന്റെ കൂടെ വരാൻ പറയുമ്പോൾ അച്ഛൻ മടിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാകുമെന്ന് ഞാൻ ഊഹിച്ചു. നിനക്ക് കുറച്ചിലാകുമെന്ന് കരുതിയാണ് ഓൻ ഓളെ പൊറുപ്പിക്കാത്തതെന്ന് ചന്ദ്രേട്ടനും പറഞ്ഞു. അച്ഛന്റെ കൂട്ടുകാരനാണ് ചന്ദ്രേട്ടൻ. 'അച്ഛൻ വിളിച്ചാൽ കൂടെ വരുമോ ആള്...? വാ നമുക്ക് പെണ്ണു കാണാൻ പോകാം...' ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട് വരാമെന്നും പറഞ്ഞു. ഞാൻ വിട്ടില്ല. ഇത്തവണ ലീവു കഴിഞ്ഞ് പോകും മുമ്പേ നിങ്ങളെ കെട്ടിക്കാൻ തീരുമാനിച്ചെന്ന് അച്ഛനോട് ഞാൻ പറഞ്ഞു. 'നീയെന്റെ അച്ഛനാകല്ലെ ചെക്കാ...' എന്നും പറഞ്ഞ് മുഖം ചുളിച്ചുകൊണ്ട് അച്ഛൻ അപ്പോൾ അകത്തേക്ക് പോകുകയായിരുന്നു... എനിക്ക് തിരിച്ചു പോകേണ്ട തീയതി അടുത്തിരിക്കുകയാണ്. അതിനു മുമ്പേ രണ്ടിനെയും പിടിച്ച് കെട്ടിക്കാന്ന് വെച്ചാണ് ഞാൻ ഇങ്ങനെയൊക്കെ ശ്രമിക്കുന്നത്. പക്ഷെ, അച്ഛൻ വഴങ്ങുന്നില്ല. ആലോചിച്ചപ്പോഴാണ് ഈ കാര്യത്തിൽ എന്നെക്കാളും കൂടുതൽ അച്ഛൻ ഭയക്കുന്നത് വീടിനോട് ചേർന്നുള്ള ബന്ധുക്കളെയാണെന്ന് ഞാൻ മനസിലാക്കിയത്. 'വല്ല്യമ്മയറിഞ്ഞില്ലേ... അച്ഛന്റെ കല്ല്യാണമുണ്ട്... ' തമാശ പറയാതെ പോയെന്നും പറഞ്ഞ് വല്ല്യമ്മ ചിരിച്ചു. സത്യമാണെന്ന് മരിച്ചുപോയ അമ്മയെ ആണയിട്ട് പറഞ്ഞപ്പോഴാണ് മൂക്കത്ത് വിരലും വെച്ച് വല്ല്യമ്മ എന്നെ വിശ്വസിച്ചത്. കുടുംബക്കാർ മുഴുവൻ അച്ഛനോട്‌ ഈ കാര്യം ചോദിക്കണമെന്ന ചിന്തയിലാണ് പിറ്റേന്ന് തൊട്ട് ബന്ധുക്കളെയെല്ലാം ഞാൻ സന്ദർശിക്കാൻ തുടങ്ങിയത്. 'ആട്ടെ... വയസ്സുകാലത്ത് നിന്റെ അച്ഛനെ കെട്ടാൻ പോണത് ആരാ..?' അമ്മായിയാണ് ചോദിച്ചത്. വല്ല്യമ്മയോട് പറഞ്ഞ മറുപടി തന്നെ അമ്മായിക്കും ഒരു ചിരിയിൽ പൊതിഞ്ഞ് ഞാൻ കൊടുത്തു. പാമ്പുകടിയേറ്റ് മരിച്ച ഭാർഗ്ഗവിയുടെ മോളാണെന്ന് പറഞ്ഞപ്പോൾ തന്നെ ആര് ഭാനുമതിയോയെന്ന് അമ്മായി ചോദിക്കുകയായിരുന്നു. അതേയെന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ ഇറുക്കി. 'പെറാത്തത് കൊണ്ട് കെട്ടിയോൻ ഇട്ടിട്ട് പോയവളെയാണൊ വയസ്സുകാലത്ത് നിന്റെ അച്ഛൻ കണ്ടുപിടിച്ചത്...? എന്റെ പ്രായുണ്ട് ഓൾക്ക്...' എനിക്കത് പുതിയ അറിവായിരുന്നിട്ടും അതിനിപ്പോൾ എന്താ കുഴപ്പമെന്ന് ചോദിച്ച് അവിടെ നിന്നും ഞാൻ ഇറങ്ങി. രണ്ടിടത്ത് പറഞ്ഞതുകൊണ്ട് രണ്ടു നാൾക്കുള്ളിൽ ബന്ധുക്കളെല്ലാം വിവരം അറിഞ്ഞോളും. എല്ലാവരുടെയും ചോദ്യത്തിൽ വാശി കയറി അച്ഛൻ ഭാനുമതിയെ വീട്ടിലേക്ക് കൊണ്ടു വരുകയും ചെയ്യും. അതായിരുന്നു എന്റെ ഉദ്ദേശ്യം. പിന്നീടുള്ള നാളുകളിലൊന്നും അച്ഛൻ എന്നോട് മിണ്ടിയില്ല. വേണ്ടാത്ത കാര്യത്തില് ഇടപെട്ടോയെന്ന് ഞാനും ചിന്തിച്ചുപോയി. ഭാനുമതിയുടെ വീട്ടിൽ പോയി സംസാരിക്കാനുള്ള തോന്നൽ അങ്ങനെയാണ് മാറിയത്. നാളുകൾ കഴിഞ്ഞു. ഒടുവിൽ എനിക്ക് തിരിച്ചു പോകാനുള്ള ദിവസത്തിന്റെ തലേനാളും വന്നുചേർന്നു. 'അച്ഛന്റെ ഇഷ്ട്ടം പോലെ ജീവിക്കൂ... എന്തിനും ഞാനുണ്ട്...' പണ്ടൊക്കെ എന്നോട് പറയാറുണ്ടായിരുന്ന അതേ വാചകം ഞാൻ അച്ഛനോട് പറഞ്ഞു. ബന്ധുക്കളുടെ നടുവിൽ എന്നെ എറിഞ്ഞു കൊടുത്തിട്ട് നാളെ നീ പോകുകയാണല്ലേയെന്ന് അച്ഛൻ അപ്പോൾ എന്നോട് ചോദിച്ചു. അറിയാതെ എന്റെ തല കുനിഞ്ഞുപോയി. 'നാളെ കൃഷ്ണന്റെ അമ്പലത്തിൽ നിന്ന് കെട്ട് നടത്താം... ഭാനുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്.' അമ്പട കേമായെന്നും പറഞ്ഞ് അച്ഛന്റെ നരച്ച താടിയിലും മീശയിലും നോവിക്കാതെ ഞാൻ പിടിച്ചു വലിച്ചു. ആ മനുഷ്യനിൽ അപ്പോഴാണ് നാണമെന്ന ഭാവം ആദ്യമായിട്ട് ഞാൻ കാണുന്നത്.. 'പിന്നെയൊരു കാര്യം കൂടിയുണ്ട്... ബാങ്കോക്കിലേക്ക് ഞങ്ങളെ ഹണിമൂണിന് അയക്കണം. ഇപ്പോൾ കല്ല്യാണം കഴിഞ്ഞവരെല്ലാം അങ്ങോട്ടാണുപോലും പോകുന്നത്... ഭാനു ഇതുവരെ വിമാനത്തിൽ കേറിയിട്ടില്ല.. ഞാനും...' അതു കേട്ട നിമിഷം എന്റെ ചിരി താനേ അണഞ്ഞു. ബന്ധുക്കളെല്ലാം ഒരു പോലെ എതിർപ്പു കാട്ടിയതിന്റെ പ്രതികാരമാണോ അച്ഛനിലെന്ന് എനിക്ക് തോന്നാതെയില്ല. അച്ഛന്റെ ഇഷ്ട്ടം പോലെ തന്നെ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് തല കുലുക്കാനെ എനിക്ക് സാധിച്ചുള്ളൂ. ആദ്യമായിട്ടാണ് അച്ഛൻ എന്നോടൊരു ആഗ്രഹം പറയുന്നത്. അതു സാധിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ മകനാണെന്ന് പറഞ്ഞ് ഞാൻ എന്തിനാണ് ഈ ഭൂമിയിൽ... ഗൈഡിനെ മാറ്റി നിർത്തി അച്ഛനും ഭാനുമതിയും അവിടുത്തെ തീരദേശ സുഖവാസ കേന്ദ്രമായ പട്ടായയിലൂടെ കൈകോർത്ത് നടക്കുന്ന രംഗം എന്റെ മനസ്സിൽ തെളിയുകയാണ്. നേരത്തേ അണഞ്ഞുപോയ ചിരി ചിറിയിലേക്ക് വീണ്ടും തെളിയുന്നത് ഞാൻ ആ നിമിഷം അറിയുന്നുണ്ടായിരുന്നു...!!! ശ്രീജിത്ത് ഇരവിൽ #📔 കഥ #📙 നോവൽ