Follow
Thanseel ✔️
@thanseel161
36,959
Posts
113,476
Followers
Thanseel ✔️
721 views
2 days ago
<ഭാര്യ Vs കാമുകി> അടുക്കളപ്പണിയെല്ലാം കഴിഞ്ഞ് കട്ടിലിൽ വന്നു ഭർത്താവിന്റെ ചൂടുപറ്റി കിടക്കാൻ കൊതിച്ച അവൾക്കു നേരേ ഞാൻ പിൻതിരിഞ്ഞു കിടന്നു. എന്റെ മനസ്സിൽ ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ എന്റെ കാമുകി തന്ന സുഖഭരിതമായൊരു രാത്രി മാത്രമേയുള്ളൂ. പിന്നെ അവളുടെ സുന്ദര രൂപവും. അതിനിടയിൽ കണ്ടു മടുത്ത എന്റെ ഭാര്യയുടെ മുഖവും എനിക്കു മടുത്ത അവളുടെ ശരീരവും എന്തോ അരോചകമായി തോന്നി.കാമുകിയുടെ ഓർമകളിൽ മനംമറന്ന് അവൾക്ക് പുറംതിരിഞ്ഞ് ഞാൻ കിടന്നപ്പോൾ അവളാ കട്ടിലിന്റെ അരികിലേക്കൊതുങ്ങി കിടന്നു. എന്തൊക്കെയോ വിശേഷങ്ങൾ വാതോരാതെ എന്നോടു പറയുന്നുണ്ടായിരുന്നുവെങ്കിലും എരിഞ്ഞു തീർന്ന സിഗററ്റ് വലിച്ചെറിഞ്ഞ് ഞാൻ കണ്ണടച്ചു. വിവാഹം കഴിഞ്ഞൊരു കുഞ്ഞിനെത്തരാൻ പോലുമാകാത്ത എന്റെ എന്റെ ഭാര്യയെ ഞാൻ മനസിലെങ്കിലും വെറുത്തിരുന്നു.പരിഷ്കാരം തൊട്ടു തീണ്ടാത്ത ആ പത്താം ക്ലാസുകാരി ഇന്ന് എനിക്കൊരു ഭാര്യയല്ല, ഭാരമാണ്. ഭാര്യയെന്നു പറഞ്ഞ് നാലാൾക്കു മുന്നിൽ കൊണ്ടു ചെല്ലാനും കൂടെക്കൊണ്ടുനടക്കാനും എനിക്കു കുറച്ചിലു തോന്നാൻ തുടങ്ങീട്ട് കാലം കുറച്ചായി.മച്ചിയായ മരുമകളോട് എന്റെ അമ്മക്കും ഉണ്ടായിരുന്നു അകൽച്ച. ഞാൻ കെട്ടിയ താലിയും നെറുകയിൽ ചാർത്തിയ കുങ്കുമവും പേറി നടക്കുന്ന അവൾക്കു കൂലിയായി കൊടുക്കുന്നതാണ് ഭാര്യയെന്ന പട്ടവും എന്റെ കട്ടിലിന്റെ ഒരു മൂലയും. എനിക്കവളെ ഇന്നു വേണ്ടത് എന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളലക്കാനും എച്ചിൽ പാത്രങ്ങൾ കഴുകാനും മാത്രം. പിന്നെ വിരളമായി മാത്രം എന്റെ ശരീരത്തിന്റെ കൊതി മാറ്റാനായി എനിക്കു മടുത്ത അവളുടെ ശരീരവും. എന്റെ കാമുകി എന്തുകൊണ്ടും എന്റെ ഭാര്യയേക്കാൾ മുന്നിലാണ്.കഴിവിലും സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലുമെന്നിങ്ങനെ എല്ലാത്തിലും. എന്റെ ഭാര്യയുടെ ഒരു അപ്ഡേറ്റഡ് വേർഷൻ. അവളോടെനിക്ക് കൊതിയും എന്റെ ഭാര്യയോട് മടുപ്പുമാണിപ്പൊ. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ കെട്ടിയ ഒരു താലി മാറ്റി നിർത്തിയാൽ എന്റെ കാമുകിക്കു മുന്നിൽ എന്റെ ഭാര്യം വെറും തൃണം ആണെന്ന്. എന്റെ സന്തത സഹചാരിയായ സിഗററ്റുപാക്കറ്റുകളെ വെറുക്കുകയും "ഏട്ടനിങ്ങനെ വലിക്കല്ലേ .. " എന്നു പരാതി പറയുകയും ചെയ്യുന്ന ഭാര്യയേക്കാൾ ഞാൻ ഇഷ്ടപ്പെട്ടത് എപ്പോഴും എന്റെ പ്രിയപ്പെട്ട സിഗററ്റിൽ തീ പകർന്നു നല്കുന്ന എന്റെ കാമുകിയെ ആയിരുന്നു. ഭാര്യ വീട്ടു സാധനങ്ങളുടെ കണക്കുകൾ പറഞ്ഞെന്നെ മുഷിപ്പിച്ചപ്പോൾ കാമുകി എന്റെ ഗുണഗങ്ങളെ വാനോളം ഉയർത്തിപ്പാടി.അമ്പലത്തിൽ കൂടെ പോകാൻ നിർബന്ധം പിടിച്ച ഭാര്യയേക്കാൾ ഞാൻ കൊതിച്ചത് മുന്തിയ ഹോട്ടലിൽ മുറിയെടുത്തു ആഘോഷിക്കാൻ തിടുക്കം കാട്ടിയ എന്റെ കാമുകിയെ ആയിരുന്നു. കാമുകിക്ക് സമ്മാനങ്ങളായി ആഭരണങ്ങളും തുണികളും വാങ്ങി നല്കുന്നതിൽ ഞാൻ പിശുക്കിയില്ല, പക്ഷേങ്കി എന്റെ ഭാര്യക്കൊരു തൂവാല വാങ്ങിക്കൊടുക്കാൻ പോലും ഞാൻ മടിച്ചു.പണമായാലും സ്നേഹമായാലും എല്ലാം എന്റെ കാമുകിക്കായിരുന്നു. ദേഷ്യവും ശാസനയും മച്ചിയെന്ന വിളിയും മാത്രം അവൾക്കും. കാലങ്ങൾക്കിപ്പുറം എന്റെ ഇഷ്ട ചങ്ങാതി സിഗറ്റു പാക്കറ്റുകൾ സമ്മാനമായി തന്ന "ക്യാൻസർ " എന്ന സമ്മാനത്തെ ഞാനേറ്റു വാങ്ങി. ഇന്നിപ്പോ എന്നോടൊപ്പം ഞാൻ കൊതിച്ച എന്റെ കാമുകിയില്ല, എല്ലിച്ച എന്റെ ശരീരവും മുടിയില്ലാത്ത എന്റെ തലയും എന്റെ എല്ലാമായ കാമുകിക്കിന്നു വേണ്ട. അവൾക്ക് എനിക്കു പകരം മറ്റൊളെ കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നില്ല. അവൾക്കു വേണ്ടിയിരുന്നത് പൂർണ ആരോഗ്യമുള്ള സുന്ദരമായ എന്റെ രൂപവും പണവും സമ്മാനങ്ങളുമായിരുന്നുവെന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. വീടിന്റെ കോലായിലുള്ള കട്ടിലിൽ ഒരു ജീവിക്കുന്നൊരു സ്മാരകമായി ഞാനിന്നൊതുങ്ങിയപ്പോൾ എന്റെ കൂട്ടിനുള്ളത് മച്ചിയായ എന്റെ ഭാര്യയും അവളുടെ പ്രാർത്ഥനകളും മാത്രം. പണ്ടെനിക്കൊരു വേലക്കാരിയെപ്പോലെ ആയിരുന്നെങ്കിൽ എനിക്കിന്നവൾ ഒരു ഹോംനേഴ്ന് കൂടി ആയി. ഇന്നെനിക്കറിയാം എന്റെ ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം. എന്റെ മച്ചിയായ ഭാര്യ സ്നേഹിച്ചത് എന്നെയും എന്റെ മനസിനേയുമായിരുന്നു. അവളേക്കാളേറെ അവളെന്നെ സ്നേഹിക്കുന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. ഒരിക്കൽ, മച്ചിയായ അവൾക്കു പകരം ഞാനൊരാളെ കണ്ടെത്തിയെങ്കിലും ജിവിക്കുന്ന സ്മാരകമായ എന്നെ വിട്ടവൾ പോയില്ല. അമ്പലത്തിൽ പോയാലും എനിക്കായി മാത്രം വഴിപാടു നടത്തിയവൾ. വീട്ടിലൊരാഹാരം ഉണ്ടാക്കിയാൽ പോലും അവളുടെ ഇഷ്ടം നോക്കാതെ എന്റെ ഇഷ്ടം നോക്കിയവൾ. സ്വന്തം ഭർത്താവിൽ നിന്നും മച്ചിയെന്ന വിളി കേൾക്കേണ്ടി വന്നവൾ. ഇനിയീ ആയുഷ്കാലമത്രയും ഞാനെന്ന ശവത്തിനു വേണ്ടി സ്വന്തം ജീവിതം ഹോമിക്കാനൊരുങ്ങുന്നവൾ... ഒരിക്കൽ ഞാനണിയിച്ച സിന്ദൂരം മുടങ്ങാതെ നെറ്റിയിൽ ചാർത്തുന്നവൾ,എന്റെ ഭാര്യ... P. Sudhi #📔 കഥ #📙 നോവൽ
Thanseel ✔️
605 views
2 days ago
അവൾ ---------------- നല്ലപോലെ പാലൊഴിച്ചു അൽപ്പം കടുപ്പത്തിൽ തേയിലയിട്ട് തിളപ്പിച്ച്‌ അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിട്ടെടുക്കുന്ന കൊഴുത്ത ചായ പ്രഭാതങ്ങളിൽ അവളുടെ നിർബന്ധം ആയിരുന്നു... അതേറ്റവും രുചിയോടെ ഉണ്ടാക്കി അവളുണരുമ്പോൾ അത് അവളുടെ കൈകളിൽ വച്ച് കൊടുത്ത് അമ്മ പറയും നാളെയൊരു വീട്ടിലേക്ക് പോകുമ്പോൾ എന്റെ മോള് എന്ത് ചെയ്യുമെന്ന്... അന്നൊക്കെ അവളതിന് വീറോടെ മറുപടി പറയും, അതൊക്കെ എന്നെ കെട്ടുന്ന കോന്തനെക്കൊണ്ട് ചെയ്യിക്കുമെന്ന്.... പറഞ്ഞിട്ട് അവള് കുടുകുടാ ചിരിക്കും... കൂടെ അമ്മയും... എങ്കിലും അമ്മയുടെ ആ ചിരിക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന നോവ് അവൾ കാണാതെ പോയി... അത് സ്വയം ഓർത്തും പിന്നെ മകളെക്കുറിച്ച് ഓർത്തും ആയിരുന്നു എന്ന് അവളൊരിക്കലും അറിഞ്ഞിരുന്നില്ല... നാളുകൾ കഴിഞ്ഞും വിവാഹിതയായി ഭർത്താവിന്റെ കൈ പിടിച്ച് അവൾ പിറന്ന വീടിന്റെ പടിയിറങ്ങി.... ചെന്ന് കയറിയ വീട്ടിൽ, സ്വന്തം വീട്ടിലെ ചെല്ലക്കുട്ടിയിൽ നിന്ന് ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഉത്തമ ഭാര്യയായപ്പോൾ അവൾക്ക് ഉപേക്ഷിച്ചു കളയേണ്ടി വന്നത് അവളുടെ ഇഷ്ടങ്ങൾ ആയിരുന്നു... നിനക്ക് എന്താണ് ഇഷ്ടം എന്ന് അവളോട് ആരും ചോദിച്ചതുമില്ല ... ആരുമവളെ അത്തരം ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കാതിരുന്നതിനാൽ അവളും അവളുടെ ഇഷ്ടങ്ങളെ പിന്നീട് സൗകര്യപൂർവ്വം മറന്നു..... വീടുണരും മുന്നേ അവളുണരുന്ന പ്രഭാതങ്ങളിൽ അവൾക്ക് ഏറെയിഷ്ടമുള്ള ഇഞ്ചിയുടെ ഗന്ധമുള്ള ചായ തനിയെ ഉണ്ടാക്കുമ്പോൾ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറയും... അമ്മയെ ഓർമ വരും... അളവുകളെല്ലാം പകമാക്കി പാകത്തിന് മധുരവും ചേർത്ത് അതൊരു കപ്പിലേക്ക് പകർത്തി അടുക്കളത്തിണ്ണയിലെ തണുപ്പിലേക്ക് അമരാൻ തുടങ്ങുമ്പോൾ ആയിരിക്കും ഉമ്മറത്തു പത്രം വീഴുന്ന ഒച്ചയവൾ കേൾക്കുന്നത്.. കയ്യിലെ കപ്പ് തിണ്ണയിൽ തന്നെ വച്ച് അവൾ ഉമ്മറത്തേക്ക് നടക്കും.. പത്രക്കാരൻ പയ്യൻ അലക്ഷ്യമായി വലിച്ചെറിഞ്ഞു പോയ പത്രമെടുത്ത് വരാന്തയിലെ കുഞ്ഞ് ടീപ്പോയിലേക്ക് വച്ച് അവൾ പിന്നെയും അടുക്കളയിലേക്ക് ചെല്ലും.. അടുക്കളപ്പടിയിലേക്ക് ചടഞ്ഞിരുന്നു ചായക്കപ്പ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരിറക്ക് ചായ കുടിക്കാൻ തുടങ്ങുന്ന നേരത്ത് ആയിരിക്കും ഉമ്മറത്ത് നിന്ന് ചായയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ വിളി വരുന്നത്.. പിന്നെയും അവൾ ചായക്കപ്പ് അവിടെ തന്നെ വച്ച് എഴുന്നേറ്റു ചെന്ന് അയാൾക്കുള്ള ചായ കപ്പിൽ പകർന്നു ഉമ്മറത്തേക്ക് ചെല്ലും.. ഉണരുമ്പോൾ തന്നെ ചായയും പത്രവും അയാളുടെ നിർബന്ധങ്ങൾ ആണെന്ന് ആദ്യ രാത്രിയിൽ തന്നെ അയാൾ അവളോട് പറഞ്ഞത് അവൾക്ക് ഓർമ്മ വരും... ചായയും കൊടുത്തു തിരിഞ്ഞു നടക്കുമ്പോൾ ആയിരിക്കും അവളോട് അയാൾ പറയുക രാവിലെ അയാൾക്ക് വേണ്ട പ്രാതലിനെക്കുറിച്ച്... ഒരു നെടുവീർപ്പോടെ അടുക്കളയിലേക്ക് നടക്കും അവൾ.... ചപ്പാത്തിക്ക് മാവ് കുഴച്ചു വച്ചിട്ടവൾ കിഴങ്ങു കറി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും... അയാൾക്ക് അതാണ് ഇഷ്ടം... കറി അടുപ്പിൽ നിന്ന് വാങ്ങി, ശേഷം കുഴച്ചു വച്ച മാവിൽ നിന്ന് ഓരോ ഉരുളകളായി ഉരുട്ടി പരത്തി അവൾ ചപ്പാത്തികൾ ചുട്ടെടുക്കും.... അപ്പോഴേക്കും മക്കൾ ഉണർന്നു വന്നിട്ടുണ്ടാകും... അവർക്ക് ചായ കൊടുക്കുന്ന ആ തിരക്കിനിടയിൽ അടുക്കളതിണ്ണയിൽ അവളെ കാത്തിരിക്കുന്ന ചായക്കപ്പിനെ അവൾ മറന്നു പോകും.... കുഞ്ഞുങ്ങൾക്ക് ചായയും കൊടുത്ത് അവരെ കുളിപ്പിച്ചൊരുക്കി ആഹാരവും കൊടുത്ത്, ജോലിക്ക് പോകാനായി തയ്യാറായി വരുന്ന ഭർത്താവിന് ഉച്ചയ്ക്കത്തേയ്ക്കുള്ള ആഹാരം ചോറ്റ് പാത്രത്തിലാക്കി എടുപ്പത് കറികളും പൊതിഞ്ഞെടുത്ത് അവൾ അയാളുടെ ബാഗിൽ വയ്ക്കും... ഭർത്താവും കുട്ടികളും പോകുന്നതും നോക്കി അവൾ ആ മുറ്റത്ത് അങ്ങനെ നിൽക്കും.... അവർ കണ്ണിൽ നിന്ന് മറയുമ്പോൾ അവൾ പതുക്കെ അകത്തേക്ക് നടക്കും... അപ്പോഴേക്കും ഭർത്താവിന്റെ അച്ഛനും അമ്മയും എഴുന്നേറ്റിട്ടുണ്ടാകും... അച്ഛനും അമ്മയ്ക്കും അവർക്കിഷ്ട്ടമുള്ള പാൽക്കാപ്പിയുണ്ടാക്കി ചില്ല് ഗ്ലാസുകളിൽ പകർന്ന്‌ അവൾ അവർക്ക് മുന്നിൽ കൊണ്ട് ചെന്ന് വയ്ക്കും... അവനും കുട്ടികളും പോയോ.. അവർ കഴിച്ചിട്ടാണോ പോയത്.. അവൻ പറഞ്ഞ കറികളൊക്കെ അവന് കൊടുത്ത് വിട്ടില്ലേ എന്നിങ്ങനെ അവർ കുറെ ചോദ്യങ്ങൾ അവളോട് ചോദിക്കും... അപ്പോഴൊക്കെ അവൾ വെറുതെ കൊതിക്കും മോള് ചായ കുടിച്ചോ എന്നൊന്നു ചോദിക്കുമെന്ന്.... എല്ലാത്തിനും തലയാട്ടി അവൾ മെല്ലെ അടുക്കളയിലേക്ക് നടക്കും... കുന്നു കൂടി കിടക്കുന്ന എച്ചിൽപാത്രങ്ങൾ വൃത്തിയായി കഴുകി അടുക്കി വയ്ക്കും... പാതകങ്ങൾ തുടച്ചു വൃത്തിയാക്കും.... മുറ്റം തൂത്തു വാരും... ചെടികൾ നനയ്ക്കും... അതിനിടയ്ക്ക് നൂറ് നൂറ് ആവശ്യങ്ങൾക്ക് വേണ്ടി അച്ഛനും അമ്മയും അവളെ വിളിക്കും.. വെയിലിനു മൂർച്ച വയ്ക്കുന്ന നേരം, അവളുടെ തൊണ്ട വരളാൻ തുടങ്ങും... വെട്ടം വീഴുന്നതിനു മുന്നേ എഴുന്നേറ്റിട്ടും നേരം ഇത്ര കഴിഞ്ഞും ഒരിറക്ക് വെള്ളം താൻ കുടിച്ചിട്ടില്ലല്ലോ എന്നവൾ ആ നിമിഷം വ്യസനിക്കും.. അന്നേരമായിരിക്കും അവളോർക്കുക, അടുക്കളത്തിണ്ണയിൽ മറന്നു വച്ച് പോയ ആ ചായയെക്കുറിച്ച്.. ധൃതിയിൽ അവൾ അടുക്കളയിലേക്ക് ഓടും... ചെന്ന് നോക്കുമ്പോൾ കാണാം, അവളെയും നോക്കിയിരുന്നു ആറിത്തണുത്തു പോയ ചായയിൽ എപ്പോഴോ പറന്നു വീണ് ഉയിര് പൊള്ളിച്ചത്തൊരു ഈച്ചയെ....... ബിന്ധ്യ... #📔 കഥ #📙 നോവൽ