അവൾ
----------------
നല്ലപോലെ പാലൊഴിച്ചു അൽപ്പം കടുപ്പത്തിൽ തേയിലയിട്ട് തിളപ്പിച്ച് അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിട്ടെടുക്കുന്ന കൊഴുത്ത ചായ പ്രഭാതങ്ങളിൽ അവളുടെ നിർബന്ധം ആയിരുന്നു...
അതേറ്റവും രുചിയോടെ ഉണ്ടാക്കി അവളുണരുമ്പോൾ അത് അവളുടെ കൈകളിൽ വച്ച് കൊടുത്ത് അമ്മ പറയും നാളെയൊരു വീട്ടിലേക്ക് പോകുമ്പോൾ എന്റെ മോള് എന്ത് ചെയ്യുമെന്ന്...
അന്നൊക്കെ അവളതിന് വീറോടെ മറുപടി പറയും, അതൊക്കെ എന്നെ കെട്ടുന്ന കോന്തനെക്കൊണ്ട് ചെയ്യിക്കുമെന്ന്....
പറഞ്ഞിട്ട് അവള് കുടുകുടാ ചിരിക്കും...
കൂടെ അമ്മയും...
എങ്കിലും അമ്മയുടെ ആ ചിരിക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന നോവ് അവൾ കാണാതെ പോയി...
അത് സ്വയം ഓർത്തും പിന്നെ മകളെക്കുറിച്ച് ഓർത്തും ആയിരുന്നു എന്ന് അവളൊരിക്കലും അറിഞ്ഞിരുന്നില്ല...
നാളുകൾ കഴിഞ്ഞും വിവാഹിതയായി ഭർത്താവിന്റെ കൈ പിടിച്ച് അവൾ പിറന്ന വീടിന്റെ പടിയിറങ്ങി....
ചെന്ന് കയറിയ വീട്ടിൽ,
സ്വന്തം വീട്ടിലെ ചെല്ലക്കുട്ടിയിൽ നിന്ന് ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഉത്തമ ഭാര്യയായപ്പോൾ അവൾക്ക് ഉപേക്ഷിച്ചു കളയേണ്ടി വന്നത് അവളുടെ ഇഷ്ടങ്ങൾ ആയിരുന്നു...
നിനക്ക് എന്താണ് ഇഷ്ടം എന്ന് അവളോട് ആരും ചോദിച്ചതുമില്ല ...
ആരുമവളെ അത്തരം ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കാതിരുന്നതിനാൽ അവളും അവളുടെ ഇഷ്ടങ്ങളെ പിന്നീട് സൗകര്യപൂർവ്വം മറന്നു.....
വീടുണരും മുന്നേ
അവളുണരുന്ന പ്രഭാതങ്ങളിൽ അവൾക്ക് ഏറെയിഷ്ടമുള്ള ഇഞ്ചിയുടെ ഗന്ധമുള്ള ചായ തനിയെ ഉണ്ടാക്കുമ്പോൾ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറയും... അമ്മയെ ഓർമ വരും...
അളവുകളെല്ലാം പകമാക്കി പാകത്തിന് മധുരവും ചേർത്ത് അതൊരു കപ്പിലേക്ക് പകർത്തി അടുക്കളത്തിണ്ണയിലെ തണുപ്പിലേക്ക് അമരാൻ തുടങ്ങുമ്പോൾ ആയിരിക്കും ഉമ്മറത്തു പത്രം വീഴുന്ന ഒച്ചയവൾ കേൾക്കുന്നത്..
കയ്യിലെ കപ്പ് തിണ്ണയിൽ തന്നെ വച്ച് അവൾ ഉമ്മറത്തേക്ക് നടക്കും..
പത്രക്കാരൻ പയ്യൻ അലക്ഷ്യമായി വലിച്ചെറിഞ്ഞു പോയ പത്രമെടുത്ത് വരാന്തയിലെ കുഞ്ഞ് ടീപ്പോയിലേക്ക് വച്ച് അവൾ പിന്നെയും അടുക്കളയിലേക്ക് ചെല്ലും.. അടുക്കളപ്പടിയിലേക്ക് ചടഞ്ഞിരുന്നു ചായക്കപ്പ് എടുത്ത് ചുണ്ടോട് ചേർത്ത് ഒരിറക്ക് ചായ കുടിക്കാൻ തുടങ്ങുന്ന നേരത്ത് ആയിരിക്കും ഉമ്മറത്ത് നിന്ന് ചായയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ വിളി വരുന്നത്..
പിന്നെയും അവൾ ചായക്കപ്പ് അവിടെ തന്നെ വച്ച് എഴുന്നേറ്റു ചെന്ന് അയാൾക്കുള്ള ചായ കപ്പിൽ പകർന്നു ഉമ്മറത്തേക്ക് ചെല്ലും..
ഉണരുമ്പോൾ തന്നെ ചായയും പത്രവും അയാളുടെ നിർബന്ധങ്ങൾ ആണെന്ന് ആദ്യ രാത്രിയിൽ തന്നെ അയാൾ അവളോട് പറഞ്ഞത് അവൾക്ക് ഓർമ്മ വരും...
ചായയും കൊടുത്തു തിരിഞ്ഞു നടക്കുമ്പോൾ ആയിരിക്കും അവളോട് അയാൾ പറയുക രാവിലെ അയാൾക്ക് വേണ്ട പ്രാതലിനെക്കുറിച്ച്...
ഒരു നെടുവീർപ്പോടെ അടുക്കളയിലേക്ക് നടക്കും അവൾ....
ചപ്പാത്തിക്ക് മാവ് കുഴച്ചു വച്ചിട്ടവൾ കിഴങ്ങു കറി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും...
അയാൾക്ക് അതാണ് ഇഷ്ടം...
കറി അടുപ്പിൽ നിന്ന് വാങ്ങി, ശേഷം കുഴച്ചു വച്ച മാവിൽ നിന്ന് ഓരോ ഉരുളകളായി ഉരുട്ടി പരത്തി അവൾ ചപ്പാത്തികൾ ചുട്ടെടുക്കും....
അപ്പോഴേക്കും മക്കൾ ഉണർന്നു വന്നിട്ടുണ്ടാകും...
അവർക്ക് ചായ കൊടുക്കുന്ന ആ തിരക്കിനിടയിൽ അടുക്കളതിണ്ണയിൽ അവളെ കാത്തിരിക്കുന്ന ചായക്കപ്പിനെ അവൾ മറന്നു പോകും....
കുഞ്ഞുങ്ങൾക്ക് ചായയും കൊടുത്ത് അവരെ കുളിപ്പിച്ചൊരുക്കി ആഹാരവും കൊടുത്ത്, ജോലിക്ക് പോകാനായി തയ്യാറായി വരുന്ന ഭർത്താവിന് ഉച്ചയ്ക്കത്തേയ്ക്കുള്ള ആഹാരം ചോറ്റ് പാത്രത്തിലാക്കി എടുപ്പത് കറികളും പൊതിഞ്ഞെടുത്ത് അവൾ അയാളുടെ ബാഗിൽ വയ്ക്കും...
ഭർത്താവും കുട്ടികളും പോകുന്നതും നോക്കി അവൾ ആ മുറ്റത്ത് അങ്ങനെ നിൽക്കും....
അവർ കണ്ണിൽ നിന്ന് മറയുമ്പോൾ അവൾ പതുക്കെ അകത്തേക്ക് നടക്കും...
അപ്പോഴേക്കും ഭർത്താവിന്റെ അച്ഛനും അമ്മയും എഴുന്നേറ്റിട്ടുണ്ടാകും...
അച്ഛനും അമ്മയ്ക്കും അവർക്കിഷ്ട്ടമുള്ള പാൽക്കാപ്പിയുണ്ടാക്കി ചില്ല് ഗ്ലാസുകളിൽ പകർന്ന് അവൾ അവർക്ക് മുന്നിൽ കൊണ്ട് ചെന്ന് വയ്ക്കും...
അവനും കുട്ടികളും പോയോ..
അവർ കഴിച്ചിട്ടാണോ പോയത്..
അവൻ പറഞ്ഞ കറികളൊക്കെ അവന് കൊടുത്ത് വിട്ടില്ലേ എന്നിങ്ങനെ അവർ കുറെ ചോദ്യങ്ങൾ അവളോട് ചോദിക്കും...
അപ്പോഴൊക്കെ അവൾ വെറുതെ കൊതിക്കും മോള് ചായ കുടിച്ചോ എന്നൊന്നു ചോദിക്കുമെന്ന്....
എല്ലാത്തിനും തലയാട്ടി
അവൾ മെല്ലെ അടുക്കളയിലേക്ക് നടക്കും...
കുന്നു കൂടി കിടക്കുന്ന എച്ചിൽപാത്രങ്ങൾ വൃത്തിയായി കഴുകി അടുക്കി വയ്ക്കും...
പാതകങ്ങൾ തുടച്ചു വൃത്തിയാക്കും....
മുറ്റം തൂത്തു വാരും...
ചെടികൾ നനയ്ക്കും...
അതിനിടയ്ക്ക് നൂറ് നൂറ് ആവശ്യങ്ങൾക്ക് വേണ്ടി അച്ഛനും അമ്മയും അവളെ വിളിക്കും..
വെയിലിനു മൂർച്ച വയ്ക്കുന്ന നേരം, അവളുടെ തൊണ്ട വരളാൻ തുടങ്ങും...
വെട്ടം വീഴുന്നതിനു മുന്നേ എഴുന്നേറ്റിട്ടും നേരം ഇത്ര കഴിഞ്ഞും ഒരിറക്ക് വെള്ളം താൻ കുടിച്ചിട്ടില്ലല്ലോ എന്നവൾ ആ നിമിഷം വ്യസനിക്കും..
അന്നേരമായിരിക്കും അവളോർക്കുക, അടുക്കളത്തിണ്ണയിൽ മറന്നു വച്ച് പോയ ആ ചായയെക്കുറിച്ച്..
ധൃതിയിൽ അവൾ അടുക്കളയിലേക്ക് ഓടും...
ചെന്ന് നോക്കുമ്പോൾ കാണാം, അവളെയും നോക്കിയിരുന്നു ആറിത്തണുത്തു പോയ ചായയിൽ എപ്പോഴോ പറന്നു വീണ് ഉയിര് പൊള്ളിച്ചത്തൊരു ഈച്ചയെ.......
ബിന്ധ്യ...
#📔 കഥ #📙 നോവൽ