📖നേർവായന
എപ്പിസോഡ് :1422
ഇന്നത്തെ വിഷയം:
ദീനിന്റെ പൂർണ്ണതയും സൗന്ദര്യവും
◼️ ഭാഗം - 02
(അവസാന ഭാഗം)
➖➖➖➖➖➖➖➖➖➖
🔲നോമ്പാകട്ടെ, മനസ്സിനെ അതിന്റെ ഇച്ഛകളിൽ നിന്ന് തടഞ്ഞുനിർത്തുകയും, മൃഗതുല്യമായ അവസ്ഥയിൽ നിന്ന് ഉന്നതരായ മലക്കുകളുടെ സ്വഭാവത്തിലേക്ക് അതിനെ ഉയർത്തുകയും ചെയ്യുന്ന മഹത്തായ ഒരു ആരാധനയാണ്. മനസ്സിനെ അതിന്റെ തോന്ന്യാസങ്ങൾക്കും ആഗ്രഹങ്ങൾക്കും വിട്ടുകൊടുത്താൽ അത് മൃഗലോകത്തോട് ചേർന്നുനിൽക്കും. എന്നാൽ അല്ലാഹുവിനായി ആ ആഗ്രഹങ്ങളെ തടയുമ്പോൾ, മനുഷ്യശരീരത്തിലെ പിശാചിന്റെ വഴികൾ ഇടുങ്ങുകയും ചെയ്യുന്നു. സ്വന്തം ശീലങ്ങളും ഇച്ഛകളും അല്ലാഹുവിനോടുള്ള സ്നേഹത്താലും അവന്റെ തൃപ്തിക്ക് മുൻഗണന നൽകിയും ഉപേക്ഷിക്കുന്നതിലൂടെ ആ ദാസൻ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നു. നോമ്പുകാരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ശരീരത്തോട് ചേർന്നുനിൽക്കുന്നതുമായ ഭക്ഷണവും പാനീയവും ശാരീരിക ബന്ധവും തന്റെ റബ്ബിന് വേണ്ടിയും അവന്റെ പ്രതിഫലവും തൃപ്തിയും ആഗ്രഹിച്ചും ഉപേക്ഷിക്കുന്നു. ഇച്ഛകളെ തകർക്കുകയും, മനസ്സിനെ അടക്കിനിർത്തുകയും, ഹൃദയത്തിന് ജീവൻ നൽകുകയും, അല്ലാഹുവിങ്കലുള്ള കാര്യങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും, വെറും ഭൗതിക ഇച്ഛകൾക്ക് പിന്നാലെ പായുന്നതിൽ നിന്ന് വിമുഖതയുണ്ടാക്കുകയും, അല്ലാഹുവിനോടുള്ള ഭയഭക്തിയിൽ (തഖ്‌വ) ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ ആരാധനയേക്കാൾ മനോഹരമായി മറ്റെന്തുണ്ട്? അല്ലാഹുവിന്റെ പരിധികൾ കാത്തുസൂക്ഷിക്കാനും നിഷിദ്ധമായവയിൽ നിന്ന് വിട്ടുനിൽക്കാനും നോമ്പിനോളം സഹായിക്കുന്ന മറ്റൊരു കാര്യവുമില്ല. ഇതെല്ലാം ഈ ആരാധനയുടെ പൂർണ്ണതയിലേക്കും ഭംഗിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
ഹജ്ജാകട്ടെ, അതിന്റെ പദവി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്. ഈ സത്യമതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. അല്ലാഹു തന്റെ പരിശുദ്ധ ഭവനത്തെ (കഅ്ബ) മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരമാക്കിയിരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ തൂണാണത്, അതിന്മേലാണ് ഇതിന്റെ നിർമ്മാണം നിലകൊള്ളുന്നത്. ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞതുപോലെ, ജനങ്ങളെല്ലാവരും കൂടി ഒരു വർഷം ഹജ്ജ് ഉപേക്ഷിക്കുകയാണെങ്കിൽ ആകാശം ഭൂമിയിലേക്ക് ഇടിഞ്ഞുവീഴുക തന്നെ ചെയ്യും. പരിശുദ്ധ കഅ്ബാലയം ലോകത്തിന്റെ നിലനിൽപ്പിന് ഹേതുവാണ്; ഈ ഭവനത്തിലേക്ക് തീർത്ഥാടനം നടന്നു കൊണ്ടിരിക്കുന്നിടത്തോളം കാലം ലോകം നിലനിൽക്കും. ഹജ്ജ് എന്നത് ഇബ്രാഹീമി മില്ലത്തിന്റെ സവിശേഷതയും, നമസ്‌കാരത്തിന് സഹായകവും, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനത്തിന്റെ രഹസ്യവുമാണ്. തികഞ്ഞ ഏകദൈവ വിശ്വാസത്തിലും (തൗഹീദ്), നിഷ്കളങ്കമായ സ്നേഹത്തിലും, അല്ലാഹുവിനോടുള്ള പരിപൂർണ്ണമായ കീഴ്‌പ്പെടലിലുമാണ് അത് സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ടാണ് ഹജ്ജിന്റെ മുദ്രാവാക്യം ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ (അല്ലാഹുവേ, ഇതാ ഞാൻ നിന്റെ വിളിക്ക് ഉത്തരം നൽകി വന്നിരിക്കുന്നു) എന്നതായത്.
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
ഇഹ്‌റാം കെട്ടുക, ദൈനംദിന ശീലങ്ങളും സൗകര്യങ്ങളും ഉപേക്ഷിക്കുക, തല മറയ്ക്കാതിരിക്കുക, പതിവ് വസ്ത്രങ്ങൾ മാറ്റുക, കഅ്ബയെ ത്വവാഫ് ചെയ്യുക, സഫാ-മർവ്വ കുന്നുകൾക്കിടയിൽ സഅ്‌യ് ചെയ്യുക, അറഫയിൽ നിൽക്കുക, ജംറകളിൽ കല്ലെറിയുക തുടങ്ങി ഹജ്ജിന്റെ ഓരോ കർമ്മങ്ങളെയും കുറിച്ച് ചിന്തിക്കുന്നവർക്ക് ഈ ആരാധനയുടെ അങ്ങേയറ്റത്തെ ഭംഗിയും പൂർണ്ണതയും ബോധ്യപ്പെടും. ഒരു വിശ്വാസി ഈ കർമ്മങ്ങൾ അർഹമായ രീതിയിൽ പൂർത്തിയാക്കിയാൽ അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം, അവൻ തന്റെ ഉമ്മ പ്രസവിച്ച ദിവസത്തെപ്പോലെ പാപങ്ങളിൽ നിന്ന് ശുദ്ധനായി പുറത്തുവരുന്നു എന്നതാണ്. ഹജ്ജ് അതിന് മുൻപുള്ള പാപങ്ങളെ മായ്ച്ചുകളയുന്നു.
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു : സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.(ബുഖാരി: 1521)
ഈ ദീനിന്റെ തലക്കെട്ടും അതിന്റെ പൂർണ്ണതയുടെ തെളിവുമായ പരിപൂർണ്ണമായ കർമ്മങ്ങളിലും മഹത്തായ ഈ ഇബാദത്തുകളിലും ആരെങ്കിലും വീഴ്ച വരുത്തുന്നുവെങ്കിൽ, അയാൾ തനിക്ക് തന്നെ നിഷേധം (അനുഗ്രഹങ്ങൾ തടയപ്പെടൽ) വിധിക്കുകയും തന്റെ ജീവിതം നഷ്ടത്തിലാക്കുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിന്റെ യഥാർത്ഥ മാധുര്യവും അലങ്കാരവും അയാൾക്ക് നഷ്ടമായിരിക്കുന്നു. കാരണം, ഈ ഐഹിക ജീവിതത്തിന്റെ യഥാർത്ഥ ആനന്ദവും സൗന്ദര്യവും ഈ ആരാധനകളിൽ മാത്രമാണ് അടങ്ങിയിരിക്കുന്നത്.
➖➖➖➖➖➖➖
Like and Follow
Our Instagram Page:
https://www.instagram
.com/wisdom_media_channel/
➖➖➖➖➖➖➖➖
عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً ”
അബ്ബാസ് ബ്നു അബ്ദുൽ മുത്വലിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു : അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ﷺ യെ റസൂലായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. (മുസ്ലിം: 34)
അല്ലാഹുവേ, ഞങ്ങളെ അത്തരക്കാരിൽ ഉൾപ്പെടുത്തേണമേ, ഈ പാതയിൽ ഉറച്ചുനിൽക്കാനുള്ള സ്ഥൈര്യം ഞങ്ങൾക്ക് നീ നൽകേണമേ. ആമീൻ.
➖➖➖➖➖➖➖➖➖
Source: Kanzul uloom
#wisdommedia #wisdomyouth #WisdomIslam