ഇന്ന് (ഫെബ്രുവരി 19) ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി 🔯
ആധുനിക ഭാരതത്തിലെ
ശ്രേഷ്ഠരായ
അദ്ധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ! (ജനനം - 1836 ഫെബ്രുവരി 17, മഹാസമാധി - 1886 ഓഗസ്റ്റ് 16) ഹിന്ദു കലണ്ടര്‍ പ്രകാരം ഫെബ്രുവരി 19 ന് ആണ് 2026-ലെ ജയന്തി ആഘോഷങ്ങള്‍ നടക്കുക.
കൊല്‍ക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാര്‍പുക്കൂര്‍ എന്ന ഗ്രാമത്തില്‍, ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1836 ഫെബ്രുവരി 17-ന് ആയിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത്. ക്ഷുദിറാം ചാറ്റര്‍ജി, ചന്ദ്രമണി എന്നിവരായിരുന്നു മാതാപിതാക്കള്‍. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരൻ (ഗദായി എന്ന ചെല്ലപ്പേരിലും അറിയപ്പെട്ടു) എന്നായിരുന്നു.
ബാല്യം മുതല്‍ തന്നെ ലൗകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകിക്കഴിയാനായിരുന്നു കൂടുതല്‍ താത്പര്യം. പിതാവ് മരിച്ചത്തെ തുടര്‍ന്ന് ഗദാധരന് കൊല്‍ക്കത്തയിലെ വിവിധക്ഷേത്രങ്ങളില്‍ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ാം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. 1866-ല്‍ അദ്ദേഹം ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി.
ഒരു പ്രാവശ്യമെങ്കിലും കാളി മാതാവിൻ്റെ ദർശനം കിട്ടാൻ ഗദായി അതിയായി ആഗ്രഹിച്ചു. വർഷങ്ങൾ നീണ്ട കടുത്ത തപസ്സ് അനുഷ്ഠിച്ചിട്ടും ദർശനം കിട്ടാതിരുന്നതിനാൽ, ഗദാധരൻ മരിക്കാൻ ഒരുങ്ങുകയും കാരുണ്യശാലിനിയായ
കാളിമാതാവ് അപ്പോൾ അദ്ദേഹത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ഉണ്ടായി! ജഗത് മാതാവിൻ്റെ പ്രത്യക്ഷ ദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഗുരുക്കന്മാരെ ലഭിക്കുന്നത്!
തന്ത്രയിൽ ഭൈരവി ബ്രാഹ്മണിയും യോഗ - വേദാന്തത്തിൽ തോതാപുരിയുമായിരുന്നു ഗുരു. ഇവരിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കൂടുതല്‍ ഉന്നതമായ അദ്ധ്യാത്മിക സാധനാനുഷ്ഠാനങ്ങൾ അദ്ദേഹം അഭ്യസിച്ചു. താന്‍ പഠിച്ച കാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു ശ്രീരാമകൃഷ്ണപരമഹംസന്.
പൂർണ വിരക്തനായിരുന്ന ശ്രീരാമകൃഷ്ണൻ, വിവാഹം കഴിച്ചെങ്കിലും, ദാമ്പത്യ ജീവിതം നയിച്ചിരുന്നില്ല.
കാളീദേവിയെ സ്വന്തം മാതാവായി കണ്ട് പൂജിച്ച അദ്ദേഹത്തിന് തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു.
1881-ല്‍ തന്നെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനെ സന്യാസിയായ സ്വാമി വിവേകാനന്ദനാക്കി മാറ്റാൻ ശ്രീരാമകൃഷ്ണദേവന് കഴിഞ്ഞു! ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണ പരമഹംസർ മതാതീതമായ അദ്ധ്യാത്മികതയുടെ വക്താവായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യന്മാരില്‍ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ ദത്ത. ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സനാതനധർമ്മ പ്രബോധനങ്ങളിൽ ആകൃഷ്ടനായി 1887-ൽ സന്യാസം സ്വീകരിച്ചതില്‍ പിന്നെയാണ് നരേന്ദ്രൻ സ്വാമി വിവേകാന്ദനായത്.
ഗുരുവായ പരമഹംസരോടുള്ള ആദരസൂചകമായാണ് സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചത്! ഗ്രാമഗ്രാമാന്തരങ്ങളിലുള്ള പട്ടിണിപ്പാവങ്ങളുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിശപ്പ് മാറ്റാനും, ആവശ്യമായ വിദ്യാഭ്യാസം കൊടുക്കാനും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും വേണ്ടിയാണ് 1897 മെയ് ഒന്നിന് ശ്രീരാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവ സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാജ്യങ്ങളിലും മിഷൻ പടര്‍ന്നു പന്തലിച്ച് കിടക്കുന്നു. പാവങ്ങളുടെയും അശരണരായവരുടെയും ഉന്നമനത്തോടോപ്പം മതങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തുകയുമായിരുന്നു മിഷൻ്റെ ലക്ഷ്യത്തില്‍ പ്രധാനം.
ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന രാമകൃഷ്ണ മിഷന്റെ ആസ്ഥാന കേന്ദ്രമായ ബേലൂര്‍ മഠം സ്ഥിതി ചെയ്യുന്നത് വെസ്റ്റ് ബംഗാളിലെ ഹൗറയിലാണ്. ഏറ്റവും വലിയ സേവന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 1998-ൽ ഭാരത സർക്കാറിൻ്റെ 1 കോടി രൂപയും ഫലകവുമടങ്ങുന്ന ഗാന്ധി പീസ് അവാർഡ് മിഷന് ലഭിച്ചു.
ലക്ഷാവധി ആൾക്കാരെ ആദ്ധ്യാത്മിക പാതയിലേക്കും ഈശ്വരീയാനുഭൂതികളിലേക്കും നയിച്ച മഹാഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ തൃപ്പാദകമലങ്ങളിൽ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സനാതനധർമ്മത്തിൻ്റെ അദ്ധ്യയനം, അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം,സംരക്ഷണം എന്നീ പഞ്ചഹോകർത്തവ്യങ്ങൾ ശരിയായി നിർവ്വഹിക്കുമെന്ന് ഈ ശ്രീരാമകൃഷ്ണ ജന്മദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
ശ്രീരാമകൃഷ്ണ ജയന്തി ആശംസകൾ...
സസ്നേഹം,
ആർഷവിദ്യാസമാജം
#aarshavidyasamajam


