അമ്മുസേ... എനിക്ക് ആകെ എന്തോ പോലെ തോന്നുന്നു. ദേ നീ നോക്കിയേ എന്റെ കൈയ്യെല്ലാം ഐസ് ആയി. " അതും പറഞ്ഞു വാമിക എന്ന വാമി അടുത്ത് നിന്ന അമ്മുവെന്ന അമയയുടെ നേരെ തന്റെ കൈ നീട്ടി. " എന്റെ പൊന്ന് വാമി നിനക്കല്ലാരുന്നോ പെണ്ണ് കെട്ടാൻ മുട്ടി നിന്നത്. എന്നിട്ട് ഇപ്പോൾ കെടന്ന് അയ്യോ പൊത്തോ എന്ന് എന്തിനാ വിളിക്കുന്നത്. ". " ടി അത് പിന്നെ... ഈ മേക്കപ്പ് ഒക്കെ ചെയ്ത് പ്രി വെഡിങ്ങും പോസ്റ്റ്‌ വെഡിങ്ങും ഒക്കെ ആയി ഫോട്ടോഷൂട്ട് നടത്താനും. നല്ല കട്ട താടിയും ബുള്ളറ്റും ഒക്കെ ഉള്ള കിടുക്കൻ ചെക്കന്റെ കൂടെ ഒന്ന് ഡിങ്ങോൽഫി ആയി അടിച്ചുപൊളിക്കാനും ഉള്ള ത്വര കൊണ്ടല്ലേ... പക്ഷേ... ഇപ്പോഴെന്തോ പോലെ ഒക്കെ തോന്നുന്നു. " " എന്നാ മാമനോടു കല്യാണം നിർത്താൻ പറയാം... എന്തേ... " " ടി അതല്ല എനിക്ക് ആകെ ഒന്നിനും രണ്ടിനും ഒക്കെ പോകാൻ തോന്നുന്നു. " " ഇപ്പോഴോ... ടി കോപ്പേ മുഹൂർത്തം ആകാൻ ആയി.... നീയൊന്ന് മിണ്ടാതിരുന്നേ... " " ടി, അത് പിന്നെ... ഞാനിപ്പോ പോകുവോന്ന് ഒരു ഡൗട്ട്... " " എന്റെ ദേവി... ഈ പിശാശ്... നീ നിക്ക് ഞാൻ ഒന്ന് ആരോടേലും പറഞ്ഞിട്ട് വരട്ടെ. ഇല്ലേൽ നിന്നെ കാണാഞ്ഞു വന്നാൽ നീ ഒളിച്ചോടിന്നു നട്ടാര് പറയും.. " അതും പറഞ്ഞു അമ്മു പുറത്തേക്ക് പോയതും വാമി ആ റൂമിലൂടെ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. " എന്റെ ദേവി... ആകെപ്പാടെ ഒരു എരിപൊരി തോന്നുന്നു... നീ കാത്തോണേ... മണ്ഡപത്തിൽ ഇരുന്ന് ബോധംകെടാൻ ഒന്നും ഇടവരുത്തരുതേ... " ആ നടത്തത്തിനിടയിലും അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. അല്പം കഴിഞ്ഞതും അമ്മു വന്നു പിന്നാലെ അവളുടെ അമ്മ തുളസി മാമിയും ഉണ്ടായിരുന്നു. " എന്റെ വാമി നിന്റെയൊരു കാര്യം... രണ്ടും വേഗം പോയിട്ട് വാ... ഞൻ ഇവിടെ നിക്കാം. ആഹ് പിന്നെ ഈ സാരിയൊന്നും ഉടയാതെ നോക്കണേ. " അവരെ നോക്കിയൊരു പ്ലിങ്ങിയ ചിരിയും നൽകി അവൾ അമ്മുവിനോടൊപ്പം ടോയ്‌ലെറ്റിലേക്ക് പോയി.   " കഴിഞ്ഞോ...? " " ടി.. അകത്തോട്ട് പോയി... പക്ഷേ എന്റെ അകത്തുള്ളത് ഒന്നും പുറത്തോട്ട് പോയില്ല... " അവൾ പറഞ്ഞതും അമ്മു പല്ലിറുമ്മി. " sorry ടി.. " വാമി അവളെ നോക്കി ഇളിച്ചു. " ഇനി നീ പോകണ്ട. ഇങ്ങ് വരാൻ നോക്ക്... മുഹൂർത്തം ആകാറായി. " അമ്മു ആമിയുടെ കയ്യും പിടിച്ചു വലിച്ചു അവർ നേരത്തെ ഇരുന്ന റൂമിലേക്ക് ചെന്നു. എന്നാൽ അവിടെ തുളസി ഉണ്ടായിരുന്നില്ല. " ഹേ.. അമ്മ പോയോ? " " ഹ.. ആരേലും വിളിച്ചു കാണും. നിയെനിക്ക് ഇച്ചിരി വെള്ളം തന്നെ വല്ലാത്ത ദാഹം. " " കുറച്ചു നേരം നീ ദാഹിക്ക്. ഇനി കെട്ട് കഴിഞ്ഞു വെള്ളം തരാം. " " ടി.. അമ്മുച്ചേ... പ്ലീച്... " വാമി കണ്ണ് ചുരുക്കി കൊഞ്ചി പറയുമ്പോഴാണ് പുറത്ത് വല്ലാത്ത ഒച്ചയും ബഹളവും കേട്ടത്. ഇരുവരും സംശയത്തോടെ നോക്കി. " നീ ഇവിടിരി ഞാൻ നോക്കിയിട്ട് വരാം. " അമ്മുവിന് നേരെ സമ്മതത്തോടെ തല ചലിപ്പിച്ചതും അവൾ പുറത്തേക്ക് പോയി. അമ്മു പോയി കഴിഞ്ഞതും ഉള്ളിൽ അത്രയും നേരമില്ലാത്ത വെപ്രാളം നിറഞ്ഞു.  എന്തോ സംഭിക്കാൻ പോകുന്നു എന്നത് പോലെ ഒരു തോന്നൽ. അവൾ വർധിച്ചു വരുന്ന നെഞ്ചിടിപ്പിനെ തടയാൻ എന്നത് പോലെ വലത്തേ കൈ നെഞ്ചിൽ വെച്ചു. അപ്പോഴേക്കും അമ്മു തിരികെയെത്തി. അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അടുത്തത് എന്തോ നടന്നെന്ന് അവൾക്ക് മനസിലായി. " എന്താടാ... എന്ത് പറ്റി...? " " വാമി... മോളെ നീയിങ്ങനെ കരയാതെ... " തന്റെ തോളിൽ ചാഞ്ഞിരുന്നു വിങ്ങുന്ന വാമിയുടെ പുറത്ത് അമ്മു മെല്ലെ തലോടി. " ഞാ... ഞാൻ അത്രയ്ക്ക് ഭാഗ്യദോശി ആണോ അമ്മു... അതുകൊണ്ടാണോ..? " പറയാൻ വന്നത് പൂർത്തിയാക്കാൻ ആവാതെ വിങ്ങുന്ന വാമിയെ അവൾ ഒരു താങ്ങ് എന്നത് പോലെ അവളെ ചേർത്ത് പിടിച്ചു. " ഇല്ലെടാ... വിവരവും ബുദ്ധിയും ഇല്ലാത്ത ആൾക്കാർ എന്തേലും പറഞ്ഞു എന്ന് കരുതി. നീയിങ്ങനെ തളർന്നാലോ? " " അമ്മു... എന്റെ.. എന്റെ അച്ഛ... എന്തിയെ എന്റെ അച്ഛ... പാവം ആകെ തകർന്നു പോയി കാണും.. ആ മനുഷ്യന്റെ സ്വപ്‌നങ്ങൾ എല്ലാം... " " മോളെ... വാമി... " അവൾ പറഞ്ഞു തീർക്കും മുന്നേ അവൾക്കരികിൽ എത്തിയ ആ മനുഷ്യനെ കാണെ വാമി ആ നെഞ്ചിലേക്ക് ചേർന്നു. " അച്ഛേ... " അവളുടെ മേൽ ആ മനുഷ്യന്റെ കരുതലിന്റെ തലോടൽ നിറഞ്ഞു. ഒപ്പം തന്നെ നിറഞ്ഞു തൂകിയ മിഴികൾ അയാൾ അടച്ചു തുറന്നു അതിനെ അടക്കാൻ ശ്രമിച്ചു. ആ കാഴ്ചകണ്ടു സഹിക്കാൻ ആവാതെ അമ്മു തന്റെ അമ്മയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു.      ⭐⭐⭐⭐⭐⭐⭐⭐⭐⭐ എത്ര പെട്ടന്നാണ് സന്തോഷം നിറഞ്ഞയിടം സങ്കടക്കടൽ ആയത്. അമ്മു അമ്മയുടെ തോളിൽ ചാരിക്കിടന്നു തന്റെ അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നു കിടക്കുന്ന വാമിയെ നോക്കി. വാമി, തന്റെ സഹോദരി, സുഹൃത്ത്, ഹൃദയത്തിന്റെ ഒരുഭാഗം... തന്റെ അമ്മയുടെ സഹോദരൻ മനീഷിന്റെ ഒരേയൊരു മകൾ. അവൾ ജനിച്ചു രണ്ടു വയസ് ഉള്ളപ്പോൾ വനജ മാമി മരിച്ചു. വാമിക്ക് ഫുഡ് കൊടുക്കുമ്പോൾ മാമി പെട്ടെന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അറ്റാക്ക് ആണെന്നാണ് ആദ്യം എല്ലാരും കരുതിയത്. പക്ഷേ വാമിയുടെ പിന്നാലെ ഓടുന്നതിനിടയിൽ കാലിൽ ഏതോ വിഷജീവി കടിച്ചതാണ് പോലും. അതിന്റെ വിഷം മാമിയുടെ ആരോഗ്യത്തെ അപ്പാടെ തകർത്തു, അധികം താമസിയാതെ മാമി എല്ലാവരെയും വിട്ടു പോയി.  പിന്നെ മാമന്റെ ലോകം ആമി ആയിരുന്നു. ഞാനും അവളും ഒരേ പ്രായവും കൂടെ അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് ഞാനും അമ്മയും വീട്ടിൽ തനിച്ചായിരുന്നു. മാമൻ അപ്പോഴേക്കും ഞങ്ങളെ കൂട്ടികൊണ്ട് വന്നു. പിന്നെ അച്ഛൻ ഗൾഫ് മതിയാക്കി വന്നിട്ടും ആമി ഞങ്ങളെ മാറാൻ അനുവദിച്ചില്ല. എനിക്കും അവളെ വിട്ടു മാറാൻ പറ്റില്ലരുന്നു. അതുകൊണ്ടാണ് അച്ഛൻ മാമന്റെ വീടിന്റെ നേരെ ഓപ്പോസിറ്റ് പുതിയ വീട് വെച്ചത്. എന്നാലും ആമിയും താനും ഒന്നിച്ചാണ് എന്തിനും ഏതിനും. അതുകൊണ്ടാണ് പഠിത്തം എന്ന് കേട്ടാൽ ചെകുത്താൻ കുരിശു കാണുന്നത് പോലെയുള്ള ആമി എനിക്ക് ഇഷ്ടം ആയതുകൊണ്ട് എന്റെ കൂടെ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കാൻ വന്നത്. ഇപ്പോൾ തങ്ങൾ രണ്ടുപേരും മൂന്നാം വർഷം എക്സാം ഒക്കെ കഴിഞ്ഞു നിക്കുവാണ്. ഏതായാലും ഇത് വരെ രണ്ടുപേർക്കും സപ്ലി ഒന്നുമില്ല. ലാസ്റ്റ് സേം കൂടെ മിന്നിച്ചാൽ രണ്ടുപേരും ഡിഗ്രിക്കാരികൾ ആയി.  പഠിക്കാൻ ഒരു താല്പര്യമില്ലാതിരുന്ന വാമി തന്റെ ഒറ്റ നിർബന്ധത്തിൽ ആണ് ബി എടിന് അപ്ലൈ ചെയ്തത്. ഈ സമയമാണ് അമ്മ ഞങ്ങളുടെ രണ്ടുപേരുടെ ജാതകം കൊണ്ട് പോയി നോക്കിയത്. എന്റെ ജീവിതത്തിൽ ഉടനെ മംഗല്യ ഭാഗ്യമൊന്നുമില്ല എന്നും ആമിക്ക് ഉടൻതന്നെ വിവാഹം ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.  കേട്ടതേ പെണ്ണ് ഹാപ്പി... ഇനി പഠിക്കാനൊന്നും പോണ്ടല്ലോ. അങ്ങിനെയാണ് ബ്രോക്കർ വാസു ചേട്ടൻ ഈ ആലോചന കൊണ്ടുവരുന്നത്.   അഭിലാഷ്, ആളൊരു ബാങ്കിൽ മാനേജർ ആണ്. വീട്ടിൽ അച്ഛൻ അമ്മ അനിയത്തി, അനിയത്തിക്ക് ഞങ്ങടെ ഓകെ പ്രായം. ആളെ കാണാൻ ഏകദേശം ഒരു സിൽമാനടന്റെ ലുക്ക്‌ ഒക്കെ ഉണ്ട്. വെളുത്ത് കട്ടതാടിയും ബുള്ളറ്റും കൂടെ വെൽമെയിന്റൈൻ ബോഡിയും ഒക്കെ ആയി ഒരു ചുള്ളൻ. ആമിയുടെ കണ്ടീഷൻസ് ഒക്കെയും സെറ്റ് ആയ ചെക്കൻ. അവർക്ക് പെൺകുട്ടി ജോലിക്ക് പോകുന്നതിനോട് വല്യ താല്പര്യം ഒന്നുമില്ല. ഇനി വേണേൽ പോകാം. അത് കൂടെ അറിഞ്ഞതും അവൾ കമ്പ്ലീറ്റ് ഫ്ലാറ്റ്. അങ്ങിനെ നിശ്ചയവും കല്യാണവും പ്രിവേഡിങ് ഷൂട്ട് ഒക്കെ കഴിഞ്ഞു. പക്ഷേ... എല്ലാം ഈ ഒരു ദിവസം അവസാനിക്കുവാൻ മാത്രമുള്ളത് ആണെന്ന് ആരറിഞ്ഞു.    ⭐⭐⭐⭐⭐⭐⭐⭐⭐⭐ "... വേണ്ട സതീശാ ആരാ എന്താ എന്നൊന്നും അറിയാത്ത ഒരാൾക്ക് പെട്ടെന്ന് എന്റെ മോളെ കൊടുക്കുക എന്ന് പറഞ്ഞാൽ..." " പിന്നെ മനു അളിയൻ എന്നതാ വിചാരിക്കുന്നത്. ഈ വിവാഹം നിർത്തി തിരികെ പോകേമെന്നോ. അത് ഞാൻ വേണ്ട എന്ന് പറയില്ല പക്ഷേ, വാമിയുടെ ജാതകത്തിലെ കാര്യം അറിയാലോ? ഈ മാസം വിവാഹം നടന്നില്ല എങ്കിൽ പിന്നെ ഒരു മംഗല്യയോഗം ഇല്ല. ഇനി നിർബന്ധിച്ച് ഒന്ന് നടത്തിയാൽ... ആ ബന്ധത്തിന് ആയുസ് അധികം ഉണ്ടാവില്ല.ഇനി അളിയൻ പറയ്... " അമ്മയുടെയും വാമിയുടെയും അടുക്കൽ നിന്ന് മാമന്റെ അവസ്ഥ അറിയാൻ നടക്കുമ്പോൾ ആണ് അച്ഛന്റെയും മാമന്റെയും സംസാരം കേൾക്കുന്നത്.  അച്ഛനോ മാമനോട് അത്ര വല്യ ഭക്തന്മാർ ഒന്നും അല്ല. പക്ഷേ ഞങ്ങൾ രണ്ടുപേരുടെയും കാര്യത്തിൽ റിസ്ക് എടുക്കാൻ രണ്ടുപേരും റെഡിയും അല്ല.  അതാണ് ഇപ്പോൾ ഉണ്ടായ സംസാരം. വിവാഹം കഴിക്കാൻ ഇരുന്ന അഭിലാഷിന്റെ അച്ഛന് ഇന്നലെ അറ്റാക്ക് ഉണ്ടായി, കൂടെ അവരുടെ വീട്ടിൽ സെറ്റ് ആക്കിയിരുന്ന ദേഹണ്ണപുരയ്ക്ക് തീ പിടിച്ചു. ഇത് രണ്ടും കാരണം ഏതോ തലമൂത്ത മുതുക്ക് പറഞ്ഞു പോലും ഇതെല്ലാം അശുഭലക്ഷണം ആണെന്നും. ഒരിക്കൽകൂടെ വന്നു കയറുന്നത് മഹാക്ഷ്മി ആണോ മൂദേവി ആണോ എന്നും നോക്കാൻ.  അത്രയും മതിയാരുന്നു. അമിതവിശ്വാസി ആയ അഭിലാഷിന്റെ അമ്മയ്ക്ക്. പുള്ളിക്കാരി അവരുടെ ഏതോ ജ്യോൽസ്യനെ വിളിച്ചു നോക്കിച്ചപ്പോ ആമിയുടെ ജാതകവും അഭിലാഷിന്റെ ജാതകവും തമ്മിൽ ചേർന്നാൽ അവർക്ക് സന്തോഷവും സമാധാനവും ഉയർച്ചെയും കൂടെ ഉള്ള അടുത്ത ബന്ധുക്കൾക്ക് ജീവഹാനിയും ഉണ്ടാവുമെന്ന്.  പോരെ... " ഇനി കിട്ടാൻ പോകുന്നത് കനകകസ്തൂരി ആണെങ്കിലും തനിക്ക് തന്റെ വീട്ടുകരേക്കാൾ വലുതല്ല മറ്റൊന്നും.." എന്നും പറഞ്ഞു അയാൾ കല്യാണത്തിൽ നിന്ന് പിന്മാറി.  എന്നാൽ ആ നാറിക്ക് ഇന്നലെ പറയാൻ പാടില്ലാരുന്നോ? ഇന്ന് മുഹൂർത്തം വരെ കാക്കണമായിരുന്നോ? ചെറ്റ പട്ടി നാറി... എന്റെ ആമിയെ നോവിച്ച നിന്നോട് ദൈവം ചോദിച്ചോളും... അലവലാതി നാറി. ആ അഭിലാഷിനെ മനസ്സിൽ പ്രാകി പണ്ടാരം അടക്കുമ്പോൾ ആണ് മാമാൻറെയും അച്ഛന്റെയും അടുത്ത് നിൽക്കുന്ന സ്ത്രീയിലേക്ക് നോട്ടം ചെന്നത്. " സതീശാ, ഇതൊരു സഹതാപത്തിന്റെ പുറത്തൊന്നും അല്ല. ആ കുട്ടിയെ ഞാൻ പലപ്പോഴും അമ്പലത്തിലൊക്കെ വെച്ചു കണ്ടിട്ടുണ്ട്. അന്നേ നിങ്ങളോട് എന്റെ മോനുവേണ്ടി അവളെ ചോദിക്കണം എന്ന് കരുതിയതാ. പക്ഷേ, ഒന്നും നടന്നില്ല... " " ദേവി ഇവരുടെ മകനോ...? " അമ്മു കണ്ണ് മിഴിച്ചു. ഇപ്പോൾ അച്ഛനോടൊക്കെ സംസാരിക്കുന്നതാണ് വേദനിലയത്തിലെ ഗൗരി വി. എൻ സൂപ്പർമാർക്കറ്റിന്റെ ഓണർ. അവിടുത്തെ ക്യാഷ്യർ ആണ് എന്റെ അച്ഛൻ. ആ ബന്ധത്തിൽ ആണ് ഇവരെ കല്യാണത്തിന് വിളിച്ചത്. പക്ഷേ ഇവരുടെ മകൻ.?? അമ്മുവിന്റെ ഓർമ്മയിലൊന്നും ആ മുഖം തെളിഞ്ഞില്ല. ഇവരും ഭർത്താവ് മാധവൻ സാറും ഒക്കെ വളരെ പാവങ്ങൾ ആണ്. അങ്ങിനെ വരുമ്പോൾ മകനും പാവം ആയിരിക്കും. അപ്പോൾ വാമിയുടെ കലിപ്പൻ കട്ട്... പിന്നെ ഇവർ ശാലീന സുന്ദരിയാണ്, അമ്പലവും വീടും ഒക്കെയായി നടക്കുന്ന ഒരു സാധാരണ വീട്ടമ്മ അങ്ങിനെ വരുമ്പോൾ മകനും ആ റേഞ്ച് ആവും ശേ... പിന്നെയുള്ള ബുള്ളെറ്റ് ഈശ്വര ഈ അമ്മയ്ക്ക് ബൈക്കിൽ കേറുന്നതും സ്പീഡിൽ പോകുന്നതും ഒക്കെ പേടിയാണ്... അന്ന് അച്ചന്റെ കൂടെ പോയപ്പോ മകൻ ഉറക്കമാ ഇന്നലെ വൈകിട്ട് വന്നതേ ഉള്ളു എന്ന പറഞ്ഞത്. അന്നവിടെ രണ്ട് കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. നോ......!!! എന്റെ വാമിയുടെ സങ്കല്പങ്ങൾക്ക് എതിരായ ഈ വിവഹം ഞാൻ നടത്തില്ല. ഒരൊറ്റ ജീവിതമേ ഉള്ളു അത് നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം. " അമ്മു... അമ്മു... " ആരോ തന്നെ കുലുക്കി വിളിച്ചപ്പോൾ മാത്രമാണ് അമ്മു ചിന്തയിൽ നിന്ന് ഉണർന്നത്. നോക്കുമ്പോൾ അച്ഛൻ ആണ്. " ഏഹ്.. എന്ത്.. എന്താ അച്ഛ... " " മോള് പോയി വാമി മോളെ ഒന്ന് റെഡി ആക്കിക്കേ... അമ്മയോട് ഇങ്ങോട്ട് വരാനും പറയ് കേട്ടോ.. " അച്ഛൻ പറഞ്ഞത് കേട്ടതും അവൾ ചുറ്റും നോക്കി. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമേ ഇപ്പോൾ ഹാളിൽ ഉള്ളു.  " നീയിതുവരെ പോയില്ലേ... " " ഇല്ല.. ഞാൻ.. ഞാൻ പോവാ.. " വേറെയൊന്നും പറയാതെ അമ്മു വാമിയുടെ അരികിലേക്ക് ചെന്നു. "ശേ... എന്നാലും ഒരു മനുകുണഞ്ഞനെ വേണമല്ലോ ഞാനിനി അളിയാ എന്ന് വിളിക്കാൻ... ആലോചിക്കുമ്പോൾ തന്നെ... ബ്ളാ...." " അപ്പോ... എല്ലാത്തിനും കാരണം ഞാൻ ആണോ?... എന്റെ അമ്മ... ഇപ്പോൾ അഭിയേട്ടന്റെ അച്ഛൻ... ദേവി... ഞാൻ അത്രയ്ക്ക് ദോഷം പിടിച്ച ജന്മം ആണോ? അങ്ങിനെ ആണേൽ ഇപ്പോൾ എന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്കും ഞാൻ ദോഷം അല്ലേ... ഇല്ല... എനിക്കാരുടെയും ജീവനോ ജീവിതമോ നശിപ്പിക്കണ്ട... ഞാൻ കാരണം ആരും നോവരുത്... അച്ഛയോട് പറയാം... ഒന്നും വേണ്ട നമുക്ക് നമ്മൾ മാത്രം മതിയെന്ന്... " മുഖത്തേക്ക് വീണ്ടും വീണ്ടും വെള്ളം തെറിപ്പിച്ചു വാമി ചിന്തിച്ചു.  " സതീശൻ മാമന്റെ മുതലാളിയെ മോനാണ് തന്നെ ഇനി കെട്ടാൻ പോകുന്നത്. അമ്മു പറഞ്ഞതാണ്. തൊട്ടു പിന്നാലെ തുളസി മാമിയും വന്നു. " എന്റെ മോള് ഒന്നുകൊണ്ടും വിഷമിക്കണ്ട. മാമന് നല്ലപോലെ അറിയുന്ന ആളുകളാണ്. നല്ല സ്നേഹമുള്ള ആൾക്കാർ ആണ്. മോള് എതിർപ്പൊന്നും പറയരുത്. മോള് വേണ്ട എന്ന് പറഞ്ഞാൽ ഞങ്ങൾ ആരും നിന്നെ നിര്ബന്ധിക്കില്ല. പക്ഷേ, ആ വാക്ക് മോളുടെ അച്ഛയുടെ സ്വപ്നമാണ് ഇല്ലാതെ ആക്കുന്നത്. ഇപ്പോൾ പോലും നിന്നെ വിഷമിച്ചു കാണാൻ പറ്റില്ല എന്ന് പറഞ്ഞു തളർന്നിരിക്കുവാണ് ഏട്ടൻ. മോള് പറയ് മാമി അച്ഛയോട് എന്താ പറയേണ്ടത്.?" അറിയില്ലാരുന്നു മാമിയോട് എന്ത് മറുപടി പറയണം എന്ന്. ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരു മനുഷ്യന്റെ ജീവിതം ഞാൻ കാരണം തകർക്കാൻ തനിക്കാവില്ല. തന്നെ തന്റെ അച്ഛന് മനസിലാവും.  " എനിക്ക് അച്ഛയെ കാണണം മാമി... " അത്രയും പറഞ്ഞു പൊട്ടിക്കരഞ്ഞ തന്നെ മാമി ചേർത്ത് പിടിച്ചു. അല്ലേലും അമ്മയുടെ തലോടലിനെക്കാൾ തനിക്ക് പരിചയം മാമിയുടെ ചേർത്ത് പിടിക്കലിന്റെ ചൂടാണ്. " എന്റെ കുഞ്ഞ് കരയാതെ മാമി അച്ഛയെ കൂട്ടി വരാം.. അമ്മു നീ മോൾക്ക് അരികിലിരിക്ക്. " തളർന്ന് അമ്മുവിന്റെ തോളിൽ ചാഞ്ഞ് അച്ഛയെ കാത്തിരുന്ന തന്റെ മുന്നിലേക്ക് വന്നത് വേറെ രണ്ടുപേരാണ്. " വാമി.. ദേ നോക്കിയേ.. " അമ്മുവിന്റെ വിളികേട്ടാണ് തളർന്നിരുന്ന താൻ തലയുയർത്തി നോക്കിയത്. തന്റെ അച്ചായോളം പ്രായമുള്ള ഒരാളും മാമിയെ പോലെയൊക്കെ ഉള്ള ഒരു സ്ത്രീയും.  " മോൾക്ക് ഞങ്ങളെ മനസിലായില്ല അല്ലേ. ഇപ്പോൾ മോൾടെ മാമി പറഞ്ഞില്ലേ ഒരു കല്യാണക്കാര്യം അത് ഞങ്ങടെ മോനും ആയിട്ടാണ്. മോൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്നറിയാം. പക്ഷേ, മോളുടെ സംശയങ്ങൾ എല്ലാം അമ്മ മാറ്റിത്തരാം. " അവർ പറയുന്ന ഒന്നും തന്നെ തലയിൽ കയറുന്നുണ്ടായിരുന്നില്ല. അപ്പോഴും അച്ഛയെ കാണണം എന്ന് മാത്രമായിരുന്നു ഉള്ളിൽ. " മോള് ഒന്നു കൊണ്ടും പേടിക്കണ്ട. മകളായിട്ടാണ് ഞങ്ങൾ നിന്നെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത്. ". തന്റെ തലയിൽ തലോടി പറയുന്നവരെ അവൾ നിറകണ്ണുകളോടെ നോക്കി. എന്തോ ഉള്ളിൽ ഒരേ സമയം സന്തോഷവും നോവും നിറയുന്നു. ആ തലോടലിൽ എപ്പോഴൊക്കെയോ താൻ ആഗ്രഹിച്ച അമ്മയുടെ തഖ്‌ലോടലിന്റെ സുഖം... പക്ഷേ, തന്റെ ഭാഗ്യദോഷത്തെ ഓർക്കുമ്പോൾ ഉള്ളം പിടയുന്നു. " എനിക്കെന്റെ അച്ഛേ കാണണം... " അത് പറയുമ്പോൾ താൻ അച്ഛന്റെ കുഞ്ഞിമോൾ ആയിപോയിരുന്നു.         ⭐⭐⭐⭐⭐⭐⭐⭐⭐ തലയിലും ദേഹത്തുമായി വീഴുന്ന പനിനീർ ദളങ്ങളിലോ കഴുത്തിൽ വീഴുന്ന മഞ്ഞ ചരടിലോ സീമന്തരേഖയിൽ നിറയുന്ന ചുവപ്പിലോ ആയിരുന്നില്ല വാമിയുടെ കണ്ണുകൾ. ആ കണ്ണുകൾ തറഞ്ഞു നിന്നിരുന്നത് തനിക്ക് മുൻപിൽ ചുണ്ടിൽ ചിരിയും കണ്ണിൽ വേർതിരിക്കാൻ സാധിക്കാത്ത ഭാവത്തിലും നിൽക്കുന്ന അച്ഛയിൽ ആയിരുന്നു.   അച്ഛനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ അവർ അച്ഛനെ വിളിച്ചു. സർവ്വവും തകർന്നു നഷ്ടമായി എന്ന ഭാവത്തിൽ നിൽക്കുന്ന അച്ഛനെ ഉള്ളിൽ വല്ലാത്ത നോവ് നിറഞ്ഞു.  ഈ കല്യാണം തനിക്ക് വേണ്ട എന്ന് പറയാൻ വന്നിരുന്നു എന്റെ അച്ഛന് വേണ്ടി ആ ഹൃദയം തളരാതിരിക്കാൻ ആരുടെയും മുമ്പിൽ നിൽക്കാതിരിക്കാൻ താനീ കല്യാണത്തിന് സമ്മതിച്ചു.  ചേർത്തുപിടിച്ച് നെറുകയിൽ നൽകിയ ആ ഉമ്മയ്ക്ക് വല്ലാത്ത ശക്തിയുണ്ടായിരുന്നു.    അച്ഛയിൽ നിന്ന് കണ്ണ് ചിരിക്കുമ്പോൾ കണ്മുൻപിൽ കണ്ടത് കുരിശും ഓം ചിഹ്നവും ചേർന്നുള്ള ഒരു രുദ്രാക്ഷമാണ്. ആദ്യമായാണ് ഇങ്ങനെ ഒന്ന് കാണുന്നത്. നിറയെ രോമം നിറഞ്ഞ കൈ ഒരു ജിമ്മന്റെ പോലെ തോന്നി. ആ മുഖം ഒന്ന് കാണുവാനായി മുഖം ഉയർത്തിയപ്പോഴേക്കും ആൾ സിന്തൂരവും ചാർത്തി നേരെയിരുന്നു. സൈഡ് വ്യൂ മാത്രമാണ് പിന്നീട് കിട്ടിയത്. മീശയുണ്ട് അതും കൃത്യമായി മെയിന്റനന്സ് പണി നടത്തുന്നതാണ് കൈയ്യിലൊക്കെ മസിൽ ഉരുണ്ടു കേറിയിട്ടുണ്ട്. മുടി കൃത്യമായി വെട്ടി മിനുക്കി വെച്ചിട്ടുണ്ട്. പോരാത്തതിന് ഒരു കണ്ണാടിയും. ഒരു ബ്ലു കളർ ഷർട്ടും ഗോൾഡൻ കര മുണ്ടും ആണ് വേഷം. ഇടിപിടീന്ന് വന്നതാണെന്ന് തോന്നുന്നു. ഒരു കല്യാണ ചെക്കന്റെ ഗുമ്മൊന്നും ഇല്ല. " മതി വായി നോക്കിയത്... " ചെവിക്കരികിൽ അത്രമേൽ ചെറുക്കനെ പല്ല് കടിച്ചുള്ള ഡയലോഗ് കേട്ടതും തല ചരിച്ചു നോക്കി. " ഞാനോ... " എന്ന ഭാവത്തിൽ അമ്മുവിനെ നോക്കിയതും. " ആർക്ക് മനസിലായില്ലെങ്കിലും എനിക്ക് നന്നായി മനസിലാവും... മര്യാദക്ക് ഇരിക്കാൻ നോക്കിക്കോ. " ഇതും പറഞ്ഞു അവൾ കണ്ണുരുട്ടി കാട്ടി. പിന്നെ എന്നെയും അയാളെയും ആരൊക്കെയോ കാണാൻ വന്നു. അനുഗ്രഹിച്ചു.  വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ കാത്തിരുന്ന തനിക്ക് ഒരു വറ്റ് പോലും ഇറങ്ങുന്നില്ല. ഇലയിൽ കളം വരച്ചു അവസാനം അയാളുടെ കൂടെ എണീറ്റു. കൈകഴുകി തിരികെ വരുമ്പോൾ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. " ഇറങ്ങാൻ നേരായി... " അതെ... ഒരിക്കലും ആഗ്രഹിക്കാത്ത സ്വപ്നം കാണാത്ത രീതിയിലുള്ള ഒരു യാത്രപറച്ചിൽ. സഹിക്കാൻ പറ്റുന്നില്ലാരുന്നു മാമിനെയും മകനെയും അമ്മുനെയും അച്ഛയെയും ഒക്കെ കെട്ടിപിടിച്ചു കരഞ്ഞു യാത്ര പറഞ്ഞു. " മോനെ... എന്റെ ജീവനെയാ ഞാൻ ഏല്പിക്കുന്നത് പൊന്ന് പോലെ നോക്കണേ... " അയാൾ അതിന് മറുപടിയായി അച്ഛ ചേർത്ത് വെച്ച എന്റെ കൈ ഒന്ന് കൂടെ അമർത്തി. " തപസ്.... " ആരുടെയോ വിളി കേട്ടു. https://share.aksharathalukal.in/s/58137/view കഥ ഇവിടെ ഉണ്ടേ..വായിച്ചിട്ട് അഭിപ്രായം പറയണേ 🥰ഇതുപോലെ ഉള്ള കഥകൾ വായിക്കാൻ അക്ഷരതാളുകൾ ഇന്ന് തന്നെ പ്ലെയ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യണേ ❤️ #💖 മഴയും പ്രണയവും #📔 കഥ #😍 ആദ്യ പ്രണയം #💞 പ്രണയകഥകൾ #📙 നോവൽ
14 shares

More like this