Asmi
4K views 3 days ago
മണിക്കുട്ടി മുറിയിലേക്ക് കയറിയപ്പോൾ മുത്ത് നേരത്തെ തന്നെ ഒരുങ്ങാനുള്ള തിരക്കിലായിരുന്നു. പട്ടുപാവാടയണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് മേക്കപ്പ് ചെയ്യുകയാണ് കക്ഷി. മുത്തിനെ കണ്ടതും മാണിക്യം പെട്ടെന്ന് തന്റെ കയ്യിലുള്ള വസ്ത്രങ്ങളിലേക്ക് നോക്കി. ജീൻസും ടോപ്പും. കല്യാണത്തിനും പാർട്ടിക്കും ഇടാനുള്ള കുറച്ച് ഡ്രസ്സുകൾ. അത്രേയുള്ളൂ. ഒരു ചുരിദാർ പോലും ഇല്ല! “ഇത് നീയെപ്പോഴാ സംഘടിപ്പിച്ചത്?” മാണിക്യം അവളുടെ വസ്ത്രത്തിലേക്ക് നോക്കിയാണ് ചോദിച്ചതെന്ന് മുത്തിന് മനസ്സിലായി. “ഇങ്ങോട്ട് വരുന്നതിന് മുന്നേ ഇവിടുത്തെ ഏകദേശം സെറ്റപ്പൊക്കെ അച്ഛനോട് ചോദിച്ച് മനസ്സിലാക്കിയിരുന്നു. അപ്പോ എടുത്തുവച്ചതാ.” മുത്ത് കണ്ണാടിയിലൂടെ അവളെ നോക്കി. “ഇതൊക്കെ അണിഞ്ഞ് ഈ വീട്ടിലെ ആരെയെങ്കിലും ഒന്ന് കൊതിപ്പിച്ച് കടന്നുകളയാമെന്ന് കരുതിയതാ.” അവൾ ഒരു നെടുവീർപ്പിട്ടു. “ഹാ… ഒക്കെ വേസ്റ്റായി. ഇനിയിപ്പോ അമ്പലത്തിലേക്കാണെങ്കിൽ അമ്പലത്തിലേക്ക് ഇതിട്ടോണ്ട് പോകാം. വഴിയിലൂടെ പോകുന്നവരെയെങ്കിലും എന്റെ ഈ ശാലീന സൗന്ദര്യം ഒന്ന് കണ്ടോട്ടെ.” മുഖത്ത് ആവശ്യത്തിലധികം ഭാവങ്ങളിട്ട് മുത്ത് പറഞ്ഞു. മാണിക്യം അവളെ തുറിച്ചുനോക്കി. “എടി സാമദ്രോഹി! എന്നോടും ഈ കാര്യം ഒന്ന് പറഞ്ഞൂടായിരുന്നോ? ഇനി ഞാനെന്തോ ഇട്ടോണ്ട് വരും?” “അയ്യോ, നീ പേടിക്കണ്ട, my dear.” മുത്ത് അടുത്തുണ്ടായിരുന്ന മറ്റൊരു ഡ്രസ്സ് എടുത്തു. “സംഗതി നീയെന്റെ ചേച്ചിയാണെങ്കിലും, എന്റെയത്ര ബുദ്ധി നിനക്കില്ലെന്ന് എനിക്കറിയാം. So… ഇത് ഞാൻ നിനക്കുവേണ്ടി കരുതിയതാ.” അവൾ മറ്റൊരു സെറ്റ് പട്ടുപാവാടയും ബ്ലൗസും മാണിക്യത്തിന് നേരെ നീട്ടി. മാണിക്യത്തിന്റെ മുഖം ഒറ്റയടിക്ക് തെളിഞ്ഞു. “നീയാണ് മോളെ അനിയത്തി…” അവൾ വസ്ത്രം വാങ്ങി. “ഉമ്മാ…” മുത്തിന്റെ കവിളിൽ ഒരുമ്മയും കൊടുത്തിട്ട് മാണിക്യം വേഗം ബാത്റൂമിലേക്ക് കയറി. രണ്ടുപേരുടെയും പട്ടുപാവാട ഒരേ പാറ്റേണിലായിരുന്നു. കഴിഞ്ഞ ഓണത്തിന് അമ്മമ്മ എടുത്തുകൊടുത്തത്. ഇതുവരെ ഇടാൻ അവസരം കിട്ടിയിരുന്നില്ല. മാണിക്യത്തിന്റേത് ചുവന്ന നിറത്തിൽ വീതിയുള്ള സ്വർണ്ണക്കസവുള്ള പട്ടുപാവാടയും ബ്ലൗസും. മുത്തിന്റേത് പച്ച നിറത്തിൽ വീതിയുള്ള സ്വർണ്ണക്കസവുള്ളത്. ഇന്ന് ആദ്യമായാണ് രണ്ടുപേരും അതണിയുന്നത്. മാണിക്യം അധികം heavy makeup ഒന്നും ചെയ്തില്ല. മുഖത്ത് nude makeup-ന് ചേരുന്ന ഒരു nude-peach lipstick. കണ്ണുകൾക്ക് കട്ടിയിൽ കണ്മഷി എഴുതി. കാതുകളിൽ ചെറിയ golden ജിമിക്കി. അതേ നിറത്തിലുള്ള ഒരു ചെറിയ necklace. കയ്യിൽ ചുവപ്പും സ്വർണ്ണവും കലർന്ന വളകൾ. അഴിച്ചിട്ട മുടിയുടെ ഇരുവശത്തുനിന്നും കുറച്ച് മുടിയെടുത്ത് പിന്നിലേക്ക് സ്ലൈഡ് കുത്തി. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തന്നെ തന്റെ രൂപം ഇഷ്ടപ്പെട്ടു. “Not bad…” സ്വയം പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു. അതിനിടെ മുത്തും ഒരുങ്ങിക്കഴിഞ്ഞിരുന്നു. ലൈറ്റ് റെഡ് lipstick. കണ്ണിന് താഴെ മാത്രം കാജൽ കൊണ്ട് ഒരു നേർത്ത വര. പച്ചക്കല്ലുകൾ പതിപ്പിച്ച earrings-ഉം matching choker-ഉം. രണ്ട് കൈകളിലും നിറയെ പച്ച വളകൾ. നെറ്റിയിൽ ചെറിയൊരു പച്ച പൊട്ട്. സ്റ്റെപ്പ് കട്ട് ചെയ്ത മുടി മുഴുവനായും അഴിച്ചിട്ടിരുന്നു. “നീ പാറുവിന്റെ അടുത്തേക്ക് നടന്നോ. ഞാൻ അപ്പോഴേക്കും അമ്മയോട് പറഞ്ഞിട്ട് വരാം.” മാണിക്യം പറഞ്ഞു. “ഓക്കെ.” മുത്ത് താഴേക്ക് പോയി. മാണിക്യം വീണ്ടും കണ്ണാടിയിലേക്ക് നോക്കി. ഒന്ന് തല ചെരിച്ചു. മുടി ശരിയാക്കി. പിന്നെ ഫോൺ എടുത്ത് താഴേക്കിറങ്ങി.                            ✨✨✨✨✨ അമ്മയോട് അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് രേവതി മാണിക്യത്തെ കണ്ടത്. അവൾ കുറച്ചുനേരം മാണിക്യത്തെ നോക്കി നിന്നു. “സുന്ദരിയായിട്ടുണ്ടല്ലോ…" പിന്നെ ഒന്ന് കൂടി നോക്കി. “പക്ഷേ എന്തോ ഒരു കുറവ് കൂടിയുണ്ട്. എന്താണെന്ന് മനസ്സിലാകുന്നില്ല.” അവൾ ആലോചിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സോഫയിൽ മക്കളോടും മരുമക്കളോടും സംസാരിച്ചുകൊണ്ടിരുന്ന ജാനകിയമ്മ മാണിക്യത്തെ കണ്ടത്. “രേവതി…” “എന്താ അമ്മേ?” “നീ പോയി പൂജാമുറിയിൽ നിന്ന് കുങ്കുമച്ചെപ്പൊന്ന് കൊണ്ടുവാ.” രേവതി ഒന്നും മനസ്സിലാകാതെ അകത്തേക്ക് പോയി. കുറച്ചുകഴിഞ്ഞ് കുങ്കുമച്ചെപ്പുമായി തിരിച്ചെത്തി. “ദാ അമ്മേ.” “മോളിങ്ങ് വന്നേ…” ജാനകിയമ്മ മാണിക്യത്തെ വിളിച്ചു. “മുത്തശ്ശി?” മാണിക്യം അവരുടെ അടുത്തേക്ക് ചെന്നു. ജാനകിയമ്മ കുങ്കുമം വിരലിലെടുത്ത് അവളുടെ നെറ്റിയിൽ മനോഹരമായൊരു വട്ടപ്പൊട്ട് തൊട്ടുകൊടുത്തു. ശേഷം രേവതിയെ നോക്കി. “ഇപ്പോ മനസ്സിലായില്ലേ ആ കുറവെന്താണെന്ന്?” രേവതിയുടെ മുഖം തെളിഞ്ഞു. “ഇപ്പോ കണ്ടാൽ സാക്ഷാൽ ദേവി തന്നെ!” അവൾ മാണിക്യത്തെ നോക്കി. “എന്റെ തന്നെ കണ്ണ് പെടാതിരിക്കട്ടെ.” എന്നും പറഞ്ഞ് അവളുടെ മുഖത്തിന് മുന്നിൽ കൈയുഴിഞ്ഞ് കണ്മഷി എടുത്തു. പിന്നെ മാണിക്യത്തിന്റെ വലതുകവിളിന് താഴെയായി ഒരു ചെറിയ കറുത്ത പൊട്ടും തൊട്ടുകൊടുത്തു. മാണിക്യം ഒന്നും പറയാതെ പുഞ്ചിരിച്ചു.                    ✨✨✨✨✨ മുത്ത് താഴെയെത്തുമ്പോൾ പാറുവും കൂട്ടരും മുറ്റത്തുണ്ടായിരുന്നു. സ്റ്റെയർ ഇറങ്ങി വരുന്ന മുത്തിനെ ആദ്യം കണ്ടത് തുമ്പിയായിരുന്നു. “ദേ… നോക്ക്!” പാറു തിരിഞ്ഞുനോക്കി. മുത്തിനെ കണ്ടതും കൈകൊണ്ട് സൂപ്പർ എന്ന ആംഗ്യം കാണിച്ചു.  “ആഹാ…” അഭിലാഷ് അവളെ അടിമുടി നോക്കി. “പച്ചക്കിളിയായിട്ടുണ്ടല്ലോ! മുത്തെന്ന് മാറ്റി തത്തയെന്ന് വിളിക്കേണ്ടി വരുമോ?” മുത്ത് ഉടനെ അവനെ നോക്കി കൊഞ്ഞനം കുത്തി. “നിനക്കൊക്കെ ഇത്രയേ ബുദ്ധിയുള്ളൂ?” “ഞാൻ പറഞ്ഞത് compliment ആണേ.” “ഓഹോ " മുത്ത് മുഖം തിരിച്ചു. പാറുവും മീനുവും ദാവണിയിലായിരുന്നു. അതിനിടെയാണ് മാണിക്യം പുറത്തേക്ക് വന്നത്. അവളെ കണ്ടതും അഭിലാഷിന്റെ വാക്കുകൾ മുറിഞ്ഞു. അവൻ അറിയാതെ തന്നെ വായും തുറന്ന് അവളെ നോക്കി നിന്നുപോയി. പാറു അവന്റെ തോളിൽ മെല്ലെയൊന്ന് തട്ടി. “മാനം കളയാതെ വാ അടച്ചുപിടിക്കെടാ!” അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അഭിക്ക് മനസ്സിലായത്. അവൻ പെട്ടെന്ന് മുഖഭാവം മാറ്റി. “ആരിത്… കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിവന്നതോ?” ചമ്മൽ മറയ്ക്കാൻ മാണിക്യത്തെ കളിയാക്കുകയായിരുന്നു. മാണിക്യം പുരികമുയർത്തി. “അല്ലെന്ന് തോന്നാൻ മാഷ് മുൻപ് ഭഗവതിയെ നേരിട്ട് കണ്ടിട്ടുണ്ടോ?” അവൾ അതേ tone-ൽ തിരിച്ചടിച്ചു. “സംഗതി അവൻ വാ തുറന്നാൽ ചളിയാണെങ്കിലും… ഈ പറഞ്ഞതിൽ കാര്യമുണ്ട്.” തുമ്പി ഇടയിൽ കയറി. “ഈ കളറും ഗെറ്റപ്പുമൊക്കെ നിനക്കൊരു നല്ല ദേവി ലുക്ക് തരുന്നുണ്ട്.” മീനുവും സമ്മതിച്ചു.  “പക്ഷേ…” അവൾ മാണിക്യത്തിന്റെ മുടിയിലേക്ക് നോക്കി. “നിന്റെ മുടി ഇത്രേം നീളമുണ്ടായിരുന്നോ? എന്നിട്ടാണോ നീ അമ്മങ്കുടവും കെട്ടി നടന്നിരുന്നത്?” അരയ്ക്കു താഴെ വരെ നീണ്ടുകിടക്കുന്ന അവളുടെ ചുരുണ്ട മുടിയിലേക്ക് നോക്കിയായിരുന്നു ചോദ്യം. “അതേ… ഇത്രയും ഉണ്ടായിരുന്നു.” മാണിക്യം മുടിയിലൊന്ന് കൈവച്ചു. “ഇതെങ്ങനെ ഈ ചുരുളൊക്കെ ഇത്ര ഭംഗിയായി കിടക്കുന്നു?” മീനുവിന് സംശയം. മാണിക്യം ചിരിച്ചു. “ഇത്തിരി കഷ്ടപ്പെട്ടിട്ടാണ് മോളെ മീനൂസേ…” “അതെ… അതിന്റെ പിന്നിൽ ഒരു മണിക്കൂർ കഷ്ടപ്പാടുണ്ട്.” മുത്ത് ഇടയിൽ കയറി. “അതുകൊണ്ടാണ് ഞാൻ ഒരുങ്ങി നേരത്തെ വന്നത്.” “ആ മതി മതി!” അഭി കൈയുയർത്തി. “ഇനിയും ഇവിടെ നിന്നാൽ നേരം വൈകും. എല്ലാവരും വാ.” അവൻ മുന്നോട്ട് നടന്നു. പിറകെ പെൺകുട്ടികളും. അഭിയുടെ മുണ്ടിന്റെ തുമ്പും പിടിച്ച്, തല ഉയർത്തി, എന്തോ വലിയ നേതാവിനെപ്പോലെ അവൻ നടക്കുന്ന കാഴ്ച കണ്ട് മുത്ത് പാറുവിന്റെ ചെവിയിൽ പറഞ്ഞു. “ഇപ്പോ അഭിയെ കണ്ടാൽ ഹിറ്റ്ലർ മാധവൻകുട്ടിയും അഞ്ച് പെങ്ങമ്മാരും എന്ന് പറയാമല്ലേ?” പാറു കേട്ടതും മുഖം ചുളിച്ചു. “അയ്യടാ… കണ്ടച്ചാലും മതി ഒരു കിറ്റ്ലർ. ഒരു ഒണക്ക ഹിറ്റ്ലർ!” അഭിയുടെ ചെവിയിൽ ആ വാക്ക് എത്താൻ അധികം സമയം വേണ്ടിവന്നില്ല. അവൻ തിരിഞ്ഞുനിന്നു. “എന്താടി? എനിക്കൊരു കുഴപ്പം?” “ഒന്നുമില്ല.” പാറു innocent ആയി. “പിന്നെ എന്തിനാടി എന്നെ കിറ്റ്ലർ എന്ന് വിളിച്ചത്?” “നിനക്ക് തോന്നിയതാവും.” “പാറൂ…” “എന്തോ?” “നിന്നെ…” “മതി!” മീനു ഇടയിൽ കയറി. “പോത്ത് പോലെ വളർന്നു. എന്നാലും ഇപ്പോഴും അടിക്കൊരു കുറവുമില്ല. രണ്ടും മിണ്ടാതെ നടക്കാൻ നോക്ക്.” അവളുടെ ഒറ്റ നോട്ടത്തിൽ രണ്ടുപേരും നല്ല കുട്ടികളായി. അപ്പോഴാണ് മാണിക്യം ചുറ്റും നോക്കിയത്. “ഇതിൽ ആർക്കാണ് നന്നായി ഫോട്ടോ എടുക്കാൻ അറിയുക?” “എന്തിനാ?” തുമ്പി ചോദിച്ചു. “എനിക്ക് ഒന്നുരണ്ട് ഫോട്ടോ എടുത്തുതരണം.” “ദേ ഇവൻ നന്നായി ഫോട്ടോ എടുക്കും.” തുമ്പി അഭിയെ ചൂണ്ടിക്കാട്ടി. മാണിക്യം അഭിയുടെ അടുത്തേക്ക് ചെന്നു. “എങ്കിൽ ഒരു ഫോട്ടോ എടുത്തുതാ.” ഫോൺ അവന്റെ നേരെ നീട്ടി. അഭി ഫോൺ നോക്കി. പിന്നെ മാണിക്യത്തെ നോക്കി. “കണ്ട തുക്കടാ ഫോണിലൊന്നും ഞാൻ ഫോട്ടോ എടുക്കില്ല.” മാണിക്യം കണ്ണുരുട്ടി. “എനിക്ക് ക്യാമറ വേണം.” “അയ്യോ!” മാണിക്യം ചിരിച്ചു. “പ്ലീസ്. തൽക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യെന്നേ. ഞാനിപ്പോ എവിടുന്ന് ക്യാമറ ഒപ്പിക്കാനാ?” അഭി കുറച്ചുനേരം അവളെ നോക്കി നിന്നു. “ഹ്മ്മ്…” അവൻ ഫോൺ വാങ്ങി. “താനിത്ര കാര്യമായി പറയുന്നതുകൊണ്ട് എടുത്തുതരാം.” “Thank you.” “പക്ഷേ എന്റെ photography skills നെ കുറ്റം പറയരുത്.” “ആദ്യം ഫോട്ടോ കിട്ടട്ടെ.” മാണിക്യം അവനെ വെല്ലുവിളിക്കുന്നതുപോലെ പറഞ്ഞു. ശേഷം അഭി അവളുടെ ഫോൺ വാങ്ങി ഫോട്ടോയെടുക്കാൻ തുടങ്ങി. മുന്നിൽ നിന്ന്, സൈഡിൽ നിന്ന്, മുടി മുന്നിലേക്ക് ഇട്ടും, മുടി പിന്നിലേക്ക് മാറ്റിയും അവൾ പല pose-ലും നിന്നു. “ഇത് കൊള്ളാമോ?” “Next.” അഭി ക്യാമറയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു. “ഇത്?” മാണിക്യം മുടിയിൽ പിടിച്ചു പോസ് ചെയ്തു ചോദിച്ചു. “Next.” “ഇത്?” ഓരോ പോസും ചെയ്ത് ചോദിച്ചു. “ഇത് കൊള്ളാം. Hold.” അവൾ ചിരിച്ചു. പിന്നെ മുത്തിനൊപ്പവും. പിന്നെ എല്ലാവരും ചേർന്നും. ഒടുവിൽ എല്ലാവരും കൂടെ ഒരു selfie കൂടി എടുത്തതോടെയാണ് ഫോട്ടോഷൂട്ട് അവസാനിച്ചത്. നടക്കുന്നതിനിടയിൽ മാണിക്യം ഫോൺ വാങ്ങി ഓരോ ഫോട്ടോയും നോക്കിത്തുടങ്ങി. ഒന്നിൽ നിന്ന് അടുത്തതിലേക്ക് swipe ചെയ്തു. വീണ്ടും. പിന്നെയും. പെട്ടെന്ന് അവൾ അഭിയെ നോക്കി. “അഭി…” “എന്താ?” “ഫോട്ടോയൊക്കെ അടിപൊളിയായിട്ടുണ്ട്.” അഭി ഒന്നും പറഞ്ഞില്ല. മുഖത്ത് ചെറിയൊരു ചിരി മാത്രം. “അപ്പോ photography അറിയില്ലെന്ന് പറഞ്ഞത്?” “ഞാൻ അങ്ങനെ പറഞ്ഞോ?” “പിന്നെ?” “ക്യാമറ ഇല്ലാത്തതിന്റെ വിഷമം പറഞ്ഞതാ.” “ഓ…” മാണിക്യം അവനെ നോക്കി. അവൻ മുന്നിലേക്ക് നോക്കി നടക്കുകയായിരുന്നു. അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അങ്ങനെ ഓരോരുത്തരും ഓരോ കലപില പറഞ്ഞും കളിച്ചും ചിരിച്ചും നടന്നതിനിടയിൽ അമ്പലത്തിലെത്തിയത് പോലും അവർ അറിഞ്ഞില്ല. മംഗലത്ത് കുടുംബക്ഷേത്രം. കുടുംബത്തിന്റെ പഴമയും വിശ്വാസവും പേറിനിൽക്കുന്ന ചെറിയൊരു ക്ഷേത്രം. പ്രതിഷ്ഠ ദേവിയുടേതായിരുന്നു. അമ്പലത്തിന്റെ നട തുറക്കാൻ ഇനിയും കുറച്ച് സമയമുണ്ടായിരുന്നു. “നട തുറക്കാൻ സമയമുണ്ട്. വാ, അവിടെ ഇരിക്കാം.” പാറു അമ്പലത്തിനോട് ചേർന്നുള്ള ആൽത്തറ ചൂണ്ടിക്കാട്ടി. എല്ലാവരും അവിടേക്ക് നടന്നു. ഒന്നൊന്നായി ആൽത്തറയിൽ ഇരുന്നു. മാണിക്യം തന്റെ പാവാട ഒന്ന് ശരിയാക്കി ഇരുന്നു. ചുറ്റും പരിചയമില്ലാത്തെങ്കിലും ഇപ്പോൾ പരിചിതരായി തുടങ്ങുന്ന ഒരുപാട് മുഖങ്ങൾ. അവളുടെ അരികിൽ മുത്ത്. അപ്പുറത്ത് പാറു. കുറച്ചകലെയായി അഭിയും തുമ്പിയും മീനുവും. അമ്പലമുറ്റത്തെ ആ ശാന്തമായ അന്തരീക്ഷത്തിൽ ഇരിക്കുമ്പോഴും മാണിക്യത്തിന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. ഇന്ന് എടുത്ത ഫോട്ടോകളിൽ ഏറ്റവും നല്ലത് ഏതാണ്? അവൾ വീണ്ടും ഫോൺ എടുത്തു നോക്കി. അവൾക്കറിയില്ലായിരുന്നു… ഇന്ന് ഫോട്ടോ എടുത്ത് കൊടുത്ത പോലെ ഇനിയങ്ങോട്ടും ഫോട്ടോ എടുക്കാൻ അഭിയുണ്ടാകും എന്ന്.         തുടരും #📔 കഥ #📙 നോവൽ
25 shares

More like this