കിനാവിന്റെ കൂട്ടുകാരൻ
1K views • 1 days ago
പൊരുത്തം ഭാഗം 2
ചന്ദന തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.
അവൾക്കെന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഒരു വർഷം മുമ്പ് രോഗിയായ തന്റെ അച്ഛൻ മരിച്ചതോടെ തനിക്ക് ഈ ലോകത്തിൽ സ്വന്തമെന്ന് പറയാൻ നാഥനും തന്റെ കുഞ്ഞുങ്ങളും മാത്രമാണുള്ളത്.
പിറ്റേന്ന് വൈകുന്നേരത്തോടെയാണ് ഡോക്ടർ പറഞ്ഞത്,നാഥന്റെ ജീവൻ തിരിച്ചു കിട്ടി പക്ഷേ ഇനി അയാൾ ഒരിക്കലും എഴുന്നേറ്റ് നടക്കില്ല ശരീരം തളർന്നു പോയി സംസാരശേഷിയും നഷ്ടപ്പെട്ടുവെന്ന്.
കേട്ടത് വിശ്വസിക്കാനാവാതെ ചന്ദന ഉറക്കെ അലറി കരഞ്ഞു.
ശരണ്യ അവളെ തന്റെ തോളിലേക്ക് അമർത്തിപ്പിടിച്ചു.
നാഥന് ഇപ്പോൾ ബോധം വീണിട്ടുണ്ട് കയറി കാണാം, ഡോക്ടർ പറഞ്ഞതും ചന്ദന അകത്തേക്കോടി.
തലയിലും മുഖത്തും ആകെ മുറിവുകളാണ്. വേദന കൊണ്ടാവാം അയാളുടെ മുഖം ഇടയ്ക്കിടെ ചുളിയുന്നുണ്ട്.
ആകെയുലഞ്ഞുനിൽക്കുന്ന ചന്ദനയെ കാണുവാൻ ആകാതെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു.
ഹോസ്പിറ്റലിൽ നാഥന്റെ സുഹൃത്തുക്കൾ മിക്കവാറും കാണും.
അത് ചന്ദനക്ക് ഒരാശ്വാസം തന്നെയായിരുന്നു.
അമ്മ ആകെ തകർന്നിരിക്കുകയാണെന്ന് മനസിലായ നന്ദു അനിയത്തിയെ അരികിൽ ഇരുത്തി.
വിശക്കുന്നു എന്ന് പറയുമ്പോഴെല്ലാം ബിസ്കറ്റും മിഠായിയും ഒക്കെ വാങ്ങി നൽകി.കുഞ്ഞിപ്പെങ്ങളെ നന്നായി നോക്കി.
നാഥനെ വീട്ടിലേക്ക് കൊണ്ടുവന്നു.
ഇനി എഴുന്നേൽക്കില്ല എന്ന് വിധിയെഴുതി എങ്കിലും നാഥനെ ആ അവസ്ഥയിൽ കാണാൻ ചന്ദനക്കാവില്ലായിരുന്നു.അയാളെ കാണുമ്പോഴെല്ലാം അവളുടെ കണ്ണുകൾ പൊട്ടിയൊഴുകി.
ഹോസ്പിറ്റലിലെ ഭീമമായ ബില്ല് സുഹൃത്തുക്കൾ അടച്ച് സഹായിച്ചുവെങ്കിലും അത് തിരിച്ചു കൊടുക്കേണ്ട ബാധ്യത തനിക്കാണെന്ന് അവൾ തിരിച്ചറിഞ്ഞു.
തനിക്ക് നാഥനും,തന്റെ കുഞ്ഞുങ്ങളും മാത്രമേയുള്ളൂ.... താനിങ്ങനെ തളർന്നിരിക്കാൻ പാടില്ലെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
കരയാതിരിക്കാൻ, തളരാതിരിക്കാൻ താൻ പഠിച്ചേ പറ്റൂ...
തങ്ങൾക്ക് സ്വന്തമായി ഈ വീട് മാത്രമേയുള്ളൂ. അതും ലോണെടുത്തും അല്പ്സ്വൽപ്പം ആയി കാശുമിച്ചം പിടിച്ചുമൊക്കെ തങ്ങൾ ഒരുപാട് ആശിച്ചു വർഷങ്ങൾകൊണ്ട് പൂർത്തിയാക്കിയതാണ് ഈ വീട്. ലോൺ അടച്ചു പൂർത്തിയാക്കിയത് ഈ അടുത്ത കാലത്താണ്.
പക്ഷേ വീടിനേക്കാൾ തനിക്ക് വലുത് നാഥൻ ആണ്.
അവൾക്ക് മുന്നിൽ മറ്റൊരു വഴിയും ഇല്ലായിരുന്നു.
നാഥൻ എഴുന്നേറ്റ് നടക്കുന്നത് തനിക്ക് കാണണം.അതിന് വേണ്ടി എത്ര കഷ്ടപ്പെടാനും താൻ തയ്യാറാണ്.
ഒടുവിൽ അവൾ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.
വീടിന്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തി. ഹോസ്പിറ്റൽ ബിൽ അടച്ച സുഹൃത്തുക്കൾക്ക് ആ പണം മടക്കി നൽകി.
ബാക്കിയുള്ള പണംകൊണ്ട് നാഥന് ആയുർവേദ ചികിത്സ കൂടി പരീക്ഷിക്കണമെന്ന് അവൾക്കു തോന്നി.
പക്ഷേ ചികിത്സ ചിലവുകൾ അവൾ പ്രതീക്ഷിച്ചതിനേക്കാൾ അധികമായിരുന്നു. കൈയ്യിലുള്ള പണം തീർന്നതോടെ എന്ത് ചെയ്യണം എന്ന് ചന്ദനക്ക് അറിയില്ലായിരുന്നു.
നാഥന്റെ ചികിത്സ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും ഒരു ജോലി തരപ്പെടുത്താൻ തനിക്ക് കഴിഞ്ഞേക്കാം. പക്ഷെ നാഥനെ ഒറ്റയ്ക്ക് ആക്കി എങ്ങനെ ജോലിക്ക് പോകും, മാളുവിനെ ആരെ ഏൽപ്പിക്കും.അവൾ ആകെ വിഷമത്തിലായി.
മോന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ നിർവ്വാഹം ഇല്ലാതായതോടെ അവനെ തൊട്ടടുത്ത് തന്നെയുള്ള ഗവൺമെന്റ് സ്കൂളിലേക്ക് മാറ്റി.
അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു മോനെ സ്കൂളിൽ വിട്ട്, നാഥന് ഭക്ഷണവും കൊടുത്ത്, മാളുവിനെ തൊട്ടടുത്തുള്ള വീട്ടിൽ ഏൽപ്പിച്ചിട്ട് അവൾ പലയിടത്തും ഒരു ജോലിക്കായി കയറി ഇറങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം.
പ്രതീക്ഷിച്ചതു പോലെ അത്ര എളുപ്പത്തിൽ ഈ പ്രായത്തിൽ ഒരു ജോലി നേടുക ദുഷ്‌കരമാണെന്നവൾക്ക് തോന്നി.
എങ്കിലും അവൾ പലയിടത്തും സർട്ടിഫിക്കറ്റുമായി കയറിയിറങ്ങി.
ജോലി തരാം, പക്ഷേ സഹകരിക്കണം
എന്ന് പറഞ്ഞു ചിലർ തന്റെ പെണ്ണുടലിനെ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ അവൾക്കു മനസ്സിലായി,
വീണുകിടക്കുന്ന ആളെ വീണ്ടും വീണ്ടും ചവിട്ടി വീഴ്ത്തുവാനാണ് എല്ലാവർക്കും ഇഷ്ടം .
കൈ പിടിച്ചെഴുന്നേൽപ്പിക്കാൻ ആരുമുണ്ടാവില്ല.
കത്തുന്ന ഉച്ചവെയിലിൽ വീട്ടിലേക്ക് തിരികെ നടക്കുമ്പോഴാണ് അവൾക്ക് തല കറങ്ങുന്നതായി തോന്നിയത്.
വീഴും മുമ്പേ അവളെ മെല്ലിച്ച രണ്ടുകരങ്ങൾ താങ്ങിപ്പിടിച്ചു വഴിയരികിലെ കലിങ്കിലേക്ക് അവളെ ഇരുത്തി.
വെള്ളം കുടിക്കാൻ നൽകി.
അൻപത്തിയഞ്ചു വയസിനോടടുത്ത് പ്രായം വരുന്ന മധ്യവയസ്കനാണ്.
എന്താ മോളെ എന്തു പറ്റിയതാ? അയാൾ ചോദിച്ചു..
ഒരു ജോലി തേടി ഇറങ്ങിയതാണ്. പക്ഷേ ഒന്നും ശരിയായില്ല.അവൾ സങ്കടത്തോടെ പറഞ്ഞു.
അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോൾ അലിവോടെ അയാൾ പറഞ്ഞു, മോള് വിഷമിക്കണ്ട, ദൈവം അത്ര ക്രൂരൻ ഒന്നും അല്ല. മോള് ശ്രമിക്കുന്നില്ലേ, ബാക്കി ദൈവം നോക്കിക്കോളും.
ഏട്ടന്റെ പേരെന്താണ് അവൾ ചോദിച്ചു?
ശിവൻ. അയാൾ മറുപടി പറഞ്ഞു.
എന്ത് ജോലിയാണ് ഏട്ടൻ ചെയ്യുന്നത് അവൾ ചോദിച്ചു.
ആളുകൾ ഏറ്റെടുക്കാൻ മടിക്കുന്ന ജോലിയാണ് ദാ.... അവിടെ ശ.വം ദഹിപ്പിക്കുന്നതാണ് എന്റെ ജോലി.
അയാൾ പറഞ്ഞത് കേട്ടതും അവൾക്ക് അല്പം പേടി തോന്നി, പക്ഷേ താൻ പേടിച്ചിരുന്നാൽ തന്റെ കുടുംബം പട്ടിണി കിടക്കുന്നു മരിക്കും.
മറ്റൊരു ജോലി കിട്ടുന്നത് വരെ ഞാൻ ഏട്ടനെ സഹായിക്കാൻ കൂടട്ടെ ??
അവൾ ചോദിച്ചു.
അയ്യോ....ഇത് പെണ്ണുങ്ങൾക്ക് പറ്റുന്ന ജോലിയല്ല മോളെ.
അതൊന്നും കുഴപ്പമില്ല ഏട്ടാ, ജീവിക്കാൻ മറ്റൊരു നിർവ്വാഹവും ഇല്ല.അതുകൊണ്ടാ...
രണ്ട് കുഞ്ഞുങ്ങളും ഭർത്താവും പട്ടിണിയാകും അവൾ കൈ കൂപ്പി...
ശരി.എന്നാൽ നാളെ മുതൽ പോന്നോളൂ. അയാൾ പറഞ്ഞു.
പിറ്റേന്ന് നാഥന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നപ്പോൾ അവൾ നാഥനോട് എല്ലാ കാര്യവും പറഞ്ഞു.
അയാൾക്ക് മറുപടി ഒന്നും പറയാനാവില്ലെങ്കിലും, ആ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ അയാൾക്ക് എല്ലാം മനസ്സിലായി എന്നവൾക്ക് തീർച്ചയായി .
നാഥന് ഉച്ചയ്ക്കുള്ള ഭക്ഷണം എങ്ങനെ കൊടുക്കും എന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു.
തൊട്ടടുത്ത വീട്ടുകാരാണ് മാളുവിനെ പകലൊക്കെ നോക്കുന്നത്.അവർക്ക് കുട്ടികൾ ഇല്ലാത്തതുകൊണ്ട് മാളുവിനെ നോക്കുന്നത് അവർക്കൊരു ബുദ്ധിമുട്ട് ആയിരുന്നില്ല എന്നത് മാത്രമാണ് ഒരു ആശ്വാസം.
അമ്മേ...... ഞാൻ ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു കൊള്ളാം, അന്നേരം ഞാൻ അച്ഛന് ഉച്ചഭക്ഷണം കൊടുത്തോളാം.
നന്ദു അവളോട് പറഞ്ഞു.
ഒരു പത്തുവയസുകാരന്റെ പക്വത നിറഞ്ഞ സംസാരം കേട്ടപ്പോൾ അവൾ മോനെ നെഞ്ചിലേക്ക് ചേർത്ത് വാരിപ്പുണർന്നു.
അവൾ വേഗത്തിൽ പണി ഒതുക്കി ജോലിക്കായി പുറപ്പെട്ടു.
അവൾക്ക് ആദ്യം ആദ്യം ആ ജോലി വല്ലാത്ത പേടി ആയിരുന്നു.
ചില ശ.വ.ശ.രീ.രങ്ങൾ വിറകിൽ തന്നെ ദഹിപ്പിക്കണം എന്ന് ബന്ധുക്കൾ ചിലർ പറയും, അല്ലാത്തവരെ ഇലക്ട്രിക് ശ്മശാനത്തിൽ ദഹിപ്പിക്കുകയാണ് പതിവ്.
തുരുമ്പു പിടിച്ച ഗേറ്റിന്റെ അപ്പുറത്തായി വലിയ മാവിന്റെ മരകഷ്ണങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്.
വിറകിൽ ദഹിപ്പിക്കുന്നത് കണ്ടുനിൽക്കുന്നത് ചന്ദനക്ക് പേടിയുള്ള കാര്യമായിരുന്നു.
അഗ്നി പകർന്നു കഴിഞ്ഞാൽ കത്തി തീരുന്നത് വരെ നോക്കി നിൽക്കണം. കത്തി തീരാത്ത ശരീരഭാഗങ്ങൾ നീക്കിയിട്ടു കൊടുക്കണം
ആദ്യമാദ്യം ചന്ദനക്ക് പേടി ആയിരുന്നുവെങ്കിലും തന്റെ കുടുംബത്തെ കുറിച്ചോർക്കുമ്പോൾ തന്നിൽ ഒരു ഊർജ്ജം വന്നു നിറയുന്നതവൾ അറിയുന്നുണ്ടായിരുന്നു.
അന്നവൾ ജോലി കഴിഞ്ഞു വരുമ്പോൾ നാഥന്റെ ഉറ്റസുഹൃത്ത് രാജു നാഥന്റെ അരികിൽ ഇരിപ്പുണ്ടായിരുന്നു.
ആ.. രാജുവേട്ടൻ എപ്പോൾ വന്നു?? അവൾ ചോദിച്ചു.
ഞാൻ വന്നിട്ട് കുറേ നേരമായി. ഇവനോട് സംസാരിച്ചങ്ങനെ ഇരുന്നു.
രാജുവേട്ടന് ചായ എടുക്കാം.
അവൾ അടുക്കളയിലേക്ക് നടന്നു.
നാഥൻ പതിയെ മയക്കത്തിലേക്ക് വീണു.
പകൽ മുഴുവനും ഉള്ള ചൂട് കാരണം വീടിനകം വൈകുന്നേരമാകുമ്പോഴേക്കും ആവിക്കും.
അതുകൊണ്ട് തന്നെ അയാൾക്ക് വല്ലാത്ത ക്ഷീണമാണ്.
വൈകുന്നേരം വന്നാൽ ഉടൻ,
ചന്ദന അയാളുടെ ശരീരം തണുപ്പിച്ച വെള്ളമുപയോഗിച്ച് തുടച്ചു കൊടുക്കും.
പതിയെ അയാളെ കുറച്ച് നേരം ചരിച്ചു കിടത്തും.
ചൂടിന്റെ കാഠിന്യത്താൽ നാഥൻ അറിയാതെ മയങ്ങിയ ആ നേരം.
രാജു പതിയെ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.
അവിടെ നിന്നുകൊണ്ട് അയാൾ അടുക്കളയിലേക്ക് എത്തിനോക്കി.
ചന്ദന, ചായ ഗ്ലാസ്സിലേക്ക് പകരുകയാണ്.
രണ്ട് പെറ്റെങ്കിൽ എന്താ അവളുടെ സൗന്ദര്യത്തിന് യാതൊരു മങ്ങലുമേറ്റിട്ടില്ല.
സത്യത്തിൽ നാഥനോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.
അവൻ എന്തൊരു ഭാഗ്യവാനാണ്, സ്നേഹിക്കാൻ മാത്രമറിയുന്ന അതിസുന്ദരിയായ പെണ്ണും,
രണ്ടു കുഞ്ഞുങ്ങളും.
താനോ..?. തനിക്ക് ആരാണുള്ളത്? വിവാഹം പോലും കഴിഞ്ഞിട്ടില്ല.
ഈ പ്രായത്തിൽ ഇനിയൊരു ചെറിയ പെൺകുട്ടിയെ കിട്ടിയെന്നും വരില്ല. ഏതെങ്കിലും വിവാഹമോചിതയായ സ്ത്രീയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തനിക്ക് തോന്നാറും ഇല്ല.
പക്ഷെ ചന്ദന ആണെങ്കിൽ താൻ ഓക്കെയാണ്. അത്രക്ക് സൗന്ദര്യമാണ് അവൾക്ക്.
അവളെയൊന്നു തൊടാൻ പോലും തനിക്കു കൊതിയാണ്.
അയാൾ അവളെത്തന്നെ നോക്കി നിന്നു...
തന്റെ ക്ഷമയുടെ കെട്ടുകളഴിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.
💚💚💚💚💚💚💚
തുടരും. #📔 കഥ
22 likes
10 shares