CPIM Kerala
567 views 1 days ago
സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഐടിഐകളിൽ ഹോസ്റ്റൽ ഭക്ഷണവും ഉച്ചഭക്ഷണവും പോഷകാഹാര വിതരണവും മുടങ്ങി. ഭക്ഷണത്തിനുള്ള പണം കണ്ടെത്താൻ കഴിയാതെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന ഗുരുതര സാഹചര്യമാണുള്ളത്. ഐടിഐകൾ തുറന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭക്ഷണവിതരണം പുനഃസ്ഥാപിക്കാത്തതിനെതിരെ വിദ്യാർഥികളിൽ പ്രതിഷേധം ശക്തമാകുകയാണ്. പട്ടികജാതി–പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന നിലമ്പൂർ, ആര്യനാട്, വയനാട്, അട്ടപ്പാടി ഐടിഐകളിലാണ് ഹോസ്റ്റൽ ഭക്ഷണം, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ മുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ 10 വനിതാ ഐടിഐകളിലും ഹോസ്റ്റൽ ഭക്ഷണം നിലച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ മുഴുവൻ ഐടിഐകളിലെയും പോഷകാഹാര വിതരണവും മുടങ്ങിയതായി വിദ്യാർഥികൾ പറയുന്നു. പരീക്ഷാ അവധിക്കായി ജൂൺ 30ന് അടച്ച ഐടിഐകൾ ആഗസ്റ്റ് 10നാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ക്യാമ്പസുകൾ തുറന്ന ദിവസം തന്നെ ഭക്ഷണവിതരണം നിലച്ചത് വിദ്യാർഥികളെ ദുരിതത്തിലാക്കി. ഐടിഐകൾ തുറക്കുന്നതിന് മുമ്പുതന്നെ ഹോസ്റ്റൽ ഭക്ഷണത്തിനുള്ള സൗകര്യം ഉറപ്പാക്കേണ്ട ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. തൊഴിൽവകുപ്പിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ധനസഹായങ്ങൾ അനുവദിക്കുന്നത് ധനകാര്യവകുപ്പാണ്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി ഭക്ഷണത്തിനുള്ള തുക ഇതുവരെ അനുവദിച്ചിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പട്ടികജാതി–പട്ടികവർഗ വിദ്യാർഥികൾക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാത്തതാണ് പഠനം ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുന്നത്. ഹോസ്റ്റൽ ഭക്ഷണം പുനരാരംഭിച്ചാൽ മാത്രമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഐടിഐകളിലേക്ക് തിരിച്ചെത്താൻ കഴിയൂ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
6 shares

More like this