CPIM Kerala
551 views 6 days ago
ജാതിവിവേചനത്തിന്റെയും ചൂഷണത്തിന്റെയും വ്യവസ്ഥകള്‍ മനുഷ്യത്വരഹിതമാക്കിത്തീര്‍ത്ത ഒരു സമൂഹത്തെ നവീകരിച്ചെടുക്കുന്നതിൽ മഹാത്മാ അയ്യങ്കാളി വഹിച്ച പങ്ക് ചരിത്രപ്രാധാന്യമുള്ളതാണ്. സമൂഹത്തെ സമഗ്രമായി മുമ്പോട്ടു നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വറ്റാത്ത പ്രചോദനമാണ് ആ സ്മരണകൾ. പുതിയ കാലത്ത്, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹിക ഐക്യത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമ്പോൾ അവയെ ചെറുത്ത് ഐക്യം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് അയ്യങ്കാളിയുടെ ഓർമ്മകൾ കരുത്തുപകരും. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പോരാട്ടങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുന്ന ഒന്നായിരുന്നു വില്ലുവണ്ടി സമരം. ജാതിജീര്‍ണതയുടെ വ്യവസ്ഥിതിക്കെതിരെയാണ് അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത്. പൊതുവഴി മാത്രമല്ല, പൊതുകിണര്‍, ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി പൊതുവിൽ എന്തൊക്കെയുണ്ടോ അവിടമൊക്കെ 'താഴ്ന്ന ജാതിക്കാര്‍' എന്നു മുദ്രയടിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. പഞ്ചമി എന്ന പെണ്‍കുട്ടിക്ക് പഠിക്കാന്‍ അവസരം നിഷേധിച്ചപ്പോൾ അയ്യങ്കാളി ആ പെണ്‍കുട്ടിയെയും കൂട്ടി നേരെ സ്കൂളിലേക്കു കടന്നുചെന്നു. സവര്‍ണ പ്രമാണിമാര്‍ ബഞ്ചിനും ക്ലാസ് മുറിക്കും തീവെച്ചു. ക്ലാസ് മുറി കത്തിച്ച ജാതിവെറിയോടൊപ്പമല്ല, പഞ്ചമിയിരുന്ന ബെഞ്ചിലാണ് പിന്നീട് നവോത്ഥാന കേരളം ഇരുന്നത്. തന്റെ ജീവിതം കൊണ്ട് ചരിത്രത്തെ പുരോഗമനാത്മകമായി വഴിതിരിച്ചുവിടാന്‍ കഴിയുന്നത് ആര്‍ക്കാണോ അവര്‍ക്കാണ് ചരിത്രപുരുഷന്‍ എന്ന വിശേഷണം ലഭിക്കുന്നത്. മഹാത്മാ അയ്യങ്കാളി അങ്ങനെയാണ് ചരിത്ര പുരുഷനാകുന്നത്. ഉന്നതമായ മാനവിക മൂല്യങ്ങളുടെ ശോഭയെ കെടുത്തിക്കളയാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് യാഥാസ്ഥിതികത്വത്തിനെതിരായി പുരോഗമനത്തിന്റെ വെളിച്ചവുമായി മുന്നോട്ടുപോകാന്‍ നമുക്കു കഴിയേണ്ടതുണ്ട്. അയ്യങ്കാളിയുടെ സ്മരണകൾ അതിനുള്ള പ്രചോദനവും വഴികാട്ടിയുമാണ്. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🗞️പോസിറ്റീവ് സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
13 shares

More like this