"കരാഗ്രെ വസതെ ലക്ഷ്മി കരമദ്ധ്യേ സരസ്വതി കരമൂലെ തു സദാ ഗൗരി പ്രഭാതെ കരദർശനം.." അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ശിവസ്തുതികളോടൊപ്പം സേതുപാർവതി കൈകൾ കൂപ്പി പ്രാർത്ഥിച്ചു കൊണ്ട് കണ്ണ് തുറന്നു. നേരം അഞ്ചായതെ ള്ളൂ... പഠിച്ച ശീലങ്ങൾ, അത് ഒരിക്കലും മാറില്ലല്ലോ. എഴുന്നേറ്റ് അഴിഞ്ഞ മുടിയൊന്നു ഒതുക്കി മുഖമൊന്നമർത്തിതുടച്ചവൾ ജാലകവിരി ഇരുവശത്തേക്കും വകഞ്ഞു മാറ്റി, ജാലകവാതിൽ തുറന്നു.പുലരി തെളിയുന്നതേയുള്ളു. തണുത്തൊരു കാറ്റ് പതിയെ വന്നു മുടിയിഴകളെ ഇക്കിളി കൂട്ടി അവളെ തഴുകി... തൊടിയിൽ പാരിജാതം പൂത്ത മണം... ഹാ മിഴികൾ മെല്ലെ അടച്ചവൾ ആ സുഗന്ധം ആവോളം നുകർന്നു. ഈ തണുത്ത പുലരിയിൽ, ഇന്നലെ പെയ്ത മഴയിൽ പുൽക്കൊടിത്തുമ്പിലുമ്മ വെയ്ക്കുന്ന മഴത്തുള്ളികളെ തട്ടിത്തെറുപ്പിച്ചു മരങ്ങൾ പെയ്യുന്ന തൊടിയിലൂടെ ഒന്ന് നടക്കാനാണ് മോഹമുദിക്കുന്നത്... മണിയമ്മയെ ഓർത്തപ്പോൾ ആ മോഹം എട്ടാക്കി മടക്കി മനസ്സിൽ തന്നെ പൂട്ടിവെച്ചു, ഒരു ചെറു ചിരിയോടെ... അൽപനേരം കൂടെ ആ നിൽപ്പങ്ങനെ തുടർന്നു, പുറത്ത് നിന്നും വരുന്ന തണുത്ത കാറ്റേറ്റ്... പിന്നെ കിടക്കയിലെ വിരി ഒക്കെ ഒന്നോതുക്കി വെച്ചു ഫ്രഷ് ആവാൻ വാഷ് റൂമിലേക്ക്‌ നടന്നു. കുളി കഴിഞ്ഞാണ് ഇറങ്ങിയത്. നനഞ്ഞമുടിയിൽ ഉണങ്ങിയ ടൗവ്വൽ ചുറ്റി മുറിയിൽ നിന്നും നീണ്ട ഇടനാഴിയിലൂടെ അങ്ങേ അറ്റത്തുള്ള അടുക്കളയിലേക്ക് നടക്കുമ്പോൾ തന്നെ കേൾക്കാം മണിയമ്മയുടെ തട്ടലും മുട്ടലും. അടുക്കളവാതിൽക്കൽ ചാരി നിന്നുകൊണ്ട് ഒന്ന് ചുമച്ചു, ശ്രദ്ധ തിരിക്കാൻ വേണ്ടി... "വരുത്തിക്കൂട്ടിള്ള ചുമയൊന്നും വേണ്ടാ ന്റെ സേതുട്ടിയെ..." ഒട്ടും ചിരിയില്ലാതെ മണിയമ്മന്ന് സേതുപാർവ്വതി വിളിക്കുന്ന ശാരി എന്ന ശാരദമണി ഇഡ്ഡലിചെമ്പിലേക്ക് മാവൊഴിച്ച തട്ട് ഇറക്കി അത് അമർത്തി അടച്ചുകൊണ്ട് തിരിഞ്ഞു നിന്നു പറഞ്ഞു. "ഈ തണുപ്പത്തു കുളിക്കണ്ട ന്ന് പറഞ്ഞ കേൾക്കില്ല്യാലോ ഈ കുട്ടി..." മുഖമൊന്നു ചുളിച്ചുകൊണ്ട് തെല്ലൊരു കോപത്തോടെ ശാരദമണി പറയുമ്പോ അവരുടെ നെറ്റിമേൽ വിരിഞ്ഞ മൂന്നു വരകളിലേക്കായിരുന്നു സേതുപാർവതി നോക്കിയത്. "എന്തൊരു ചന്താണ് ന്റെ യീ മണിക്കുട്ടിയെ കാണാൻ... അതിങ്ങനെ വീർപ്പിച്ചു വെച്ചു ആ ചന്തം കളയല്ലേ ന്റെ കുഞ്ഞിമണിയെ...." മണിയമ്മയുടെ താടിയിൽ പിടിച്ചൊന്നുലച്ചു കൊഞ്ചിക്കൊണ്ട് സേതുപാർവതി പറയുമ്പോ ഈർഷ്യയോടെ മുഖം ചുളിക്കുന്നുണ്ട് ശാരി. അത് കണ്ടു പൊട്ടിവന്ന ചിരി അടക്കി സേതുപാർവ്വതിയും... "എന്തിനാ അടക്കിപിടിക്കണത്... അങ്ങട് വിടർന്നു ചിരിച്ചൂടെ ന്റെ സേതൂട്ടിക്ക്" ചുളിഞ്ഞ മുഖത്തൊരു പുഞ്ചിരിയുമായി ശാരി സേതുപാർവതിയുടെ കവിളിലൊന്നു തഴുകി. "ന്റെ കുട്ടിയെ എന്നും ഇങ്ങനെ ചിരിച്ച മുഖവുമായി കാണുന്നതാ ഈ മണിയമ്മേടെ ഏറ്റം വല്യ സന്തോഷം". ആ പറഞ്ഞതിനൊന്നു പതിഞ്ഞു പുഞ്ചിരിച്ചു കൊണ്ട് മണിയമ്മ കൊടുത്ത കടുംകാപ്പിയുമായി അടുക്കളപ്പുറത്തെ നീളൻ വരാന്തയിലേ അരതിണ്ണയിലേക്ക് ഇരുന്നു സേതുപാർവതി. ഈ ഇത്തിരി സമയം ആണ് ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങൾ... അതിങ്ങനെ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടെ ആസ്വദിക്കണം. അധരങ്ങളിലെ പുഞ്ചിരി മായാതെ തന്നെ സേതുപാർവതി കാപ്പി ഊതി കുടിച്ചു. "അനുരാഗിണി ഇതാ എൻ കരളിൽ വിടർന്ന പൂക്കൾ..." അടുക്കളയിൽ മണിയമ്മയുടെ പാട്ടുപ്പെട്ടിയിൽ ദാസേട്ടന്റെ മധുരശബ്ദം. ആ പാട്ടിൽ അലിഞ്ഞു കാപ്പി കുറേശ്ശേ ആയി മൊത്തിക്കുടിച്ചങ്ങനെ അവൾ ആ തണുപ്പിൽ അകലേക്ക്‌ നോക്കി ഇരുന്നു. ഓർമ്മകൾ ഇങ്ങനെ തിര പോലെ ആഞ്ഞടിക്കുന്നുണ്ട്... മറവിയുടെ കൂട്ടിൽ ഒളിപ്പിക്കാത്ത മധുരമുള്ള കുറെ ഓർമ്മകൾ... കൈയിൽ ഒരു കുടന്ന ചെമ്പകപ്പൂക്കളുമായി പ്രണയം തുളുമ്പുന്ന രണ്ടു മിഴികൾ ഹൃദയത്തിൽ നിന്നെത്തിനോക്കുന്നു. ഇറുക്കെ ഇറുക്കെ മിഴികൾ അടച്ചിട്ടും ആ കണ്ണുകൾ മായുന്നില്ല... അവയിൽ നിറഞ്ഞ സ്നേഹമാണ്... കാരുണ്യമാണ്...വറ്റാത്ത പ്രണയമാണ്...! ☘️☘️☘️ കാപ്പിപ്പൊടി കളറിൽ അരികിൽ നേരിയ കസവോടു കൂടിയ സാരി ഒന്നുകൂടെ പിടിച്ചിട്ടു നെറ്റിയിൽ ഒരു ചുവന്നസ്റ്റിക്കർ പൊട്ടു കൂടെ എടുത്തു വെച്ചു സേതുപാർവതി. നിലകണ്ണാടിയിൽ ഒന്നുടെ നോക്കി വിടർത്തിയിട്ട മുടിയിൽ ഒരു കറുപ്പു ബാൻഡ് ഇട്ടു. മേശമേൽ ഇരിക്കുന്ന ബാഗ് കയ്യിലെടുത്തു മുറിക്ക് പുറത്തേക്കിറങ്ങി വാതിൽ ഒന്ന് ചാരി വെച്ചു. "മണിയമ്മേ..." "ഇങ്ങനെ വിളിച്ചു സമയം കളയാതെ അത് എടുത്തു കഴിക്കു കുട്ടി" ഊണുമേശയിൽ വിളമ്പി വെച്ചിരിക്കുന്നു ഇഡ്ഡലിയും സാമ്പാറും ചുവന്ന ഉള്ളിച്ചമ്മന്തിയും കൂടെ ഇഞ്ചി ഇട്ടു തിളപ്പിച്ച കടുപ്പമുള്ള ആവി പറക്കുന്ന ഒരു പാൽച്ചായയും. ഹാ, ചായേടേം സാമ്പാറിന്റേം വെളിച്ചെണ്ണയിൽ ചാലിച്ച ഉള്ളിച്ചമ്മന്തിയുടേം മണം മൂക്കിലേക്ക് അടിച്ചുകയറുമ്പോ നാവിലെ രസമുകുളങ്ങൾ ഒക്കെയും എഴുന്നേറ്റ് നിന്നു സല്യൂട്ട് വെക്കാൻ തുടങ്ങി... നേർത്ത ചിരിയോടെ അതിലേറെ കൊതിയോടെ കൈ കഴുകി ഇരുന്നു. രണ്ടു ചോറ്റുപാത്രങ്ങൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടു ശാരി അടുക്കളയിൽ നിന്നും ഊണ്മുറിയിലേക്ക് കയറി വന്നു. "ന്റെ മണിക്കുട്ടി ഒന്നിങ്ങട് വന്നിരിക്കു.. ന്നിട്ട് ഈ സാമ്പാർ ഒഴിച്ച ഇഡ്ഡലി ചമ്മന്തിയിൽ മുക്കി ഒന്നു കഴിച്ചു നോക്കു... ഹാ എന്താ രുചി...!" രുചിയുടെ ശബ്ദം ഒന്നു ചെറുതായി നാവുകൊണ്ടുണ്ടാക്കി അവൾ ശാരിയെ കടക്കണ്ണിട്ട് നോക്കി ചിരിയോടെ പറഞ്ഞു, ഒപ്പം ആ കൈയിൽ പിടിച്ചു അടുത്തേക്കിരുത്തുകയും ചെയ്തു. "എന്നെ നോക്കിയിരുന്നു കണ്ണ് നിറക്കാതെ വേഗം കഴിച്ചെഴുന്നേറ്റ് ഇറങ്ങാൻ നോക്കെന്റെ സുന്ദരിയെ... ഇപ്പൊ തന്നെ നേരം 8.30കഴിഞ്ഞു..." കണ്ണിലൂറിയ നനവോടെ സേതുപാർവതിയെ കണ്ണിമക്കാതെ നോക്കിയിരിക്കുന്ന മണിയമ്മയെ ശ്രദ്ധിക്കാതെ അവൾ പറഞ്ഞു. 'എന്റെ പുണ്യം...' നിറഞ്ഞ ചിരിയോടെ കണ്ണൊന്നമർത്തിത്തുടച്ചു ശാരദമണി ഇഡ്ഡലി മുറിച്ചു വായിലേക്ക് വെച്ചു. മിഴിത്തുമ്പിലൂറിയ നീർമണി ഇടതുകൈയിലെ ചെറുവിരലാൽ ഒന്ന് തൊട്ടെടുത്തു സേതുപാർവ്വതിയും ചിരിച്ചു. അടുക്കളയൊന്നു പെട്ടെന്നൊതുക്കി മുഖമൊന്നു കഴുകി തുടച്ചുകൊണ്ടു ശാരദമണി പുറത്തേക്കിറങ്ങി വാതിൽ അടച്ചു താഴിട്ടു, താക്കോൽ ഉമ്മറത്ത് തൂക്കിയ തൂക്കുവിളക്കിൽ വെച്ചു. അക്ഷമയോടെ വാച്ചിൽ ഇടയ്ക്കിടെ നോക്കി ഒരിത്തിരി വീർത്ത മുഖത്തോടെ നിൽക്കുന്ന സേതുപാർവ്വതിക്കരികിൽ വന്നു ആ കവിളിൽ ഒന്നു ചൂണ്ടുവിരൽ കൊണ്ടു കുത്തി.. ചുണ്ടൊന്ന് കോട്ടി മുഖം തിരിച്ച സേതുവിനെ കണ്ടു പുഞ്ചിരിയോടെ "പോകാം " എന്നും പറഞ്ഞു അവളെ കടന്നു മുന്നിലേക്ക് നടന്നു. "ഇത്രേം നേരം കാത്തു നിന്ന ഞാൻ ഇപ്പോ ആരായി...?" ചോദ്യത്തോടൊപ്പം ശാരിടെ ബാഗിൽ പിടിച്ചൊന്നു വലിച്ചു അവർക്കൊപ്പം നടന്നു സേതുപാർവ്വതി... വീതികുറഞ്ഞ ചെമ്മൺ പാതക്കിരുവശവും വിശാലമായ തെങ്ങിൻതോപ്പ് ആണ്... പാലാഴിയുടെ പടിയിറങ്ങുന്നത് ഈ തെങ്ങിൻതോപ്പിലേക്ക് ആണ്. മുൻപ് ഇതെല്ലാം പാലാഴിക്കാരുടെ ആയിരുന്നു. ഇപ്പൊ ആ തെങ്ങിൻതോപ്പിന്റെ അവകാശി ചന്ദ്രോത്തു സദാശിവകൈമൾ ആണ്. തെങ്ങിൻതോപ്പിന് നടുവിലെ ആ ചെമ്മൺ പാതയിലൂടെ ഒരു പത്തു മിനിറ്റ് നടന്നാൽ മൂന്നും കൂടിയ ഒരു കവലയിലേക്കെത്തും. ഒരു ചായക്കടയും ഒരു പലചരക്കു കടയും തുണിക്കടയും അങ്ങനെ അല്ലറ ചില്ലറ കടകളും ഒരു ബാലവാടിയും ഒക്കെയുള്ളോരു കുഞ്ഞു കവല. അവിടെയാണ് ബസ് സ്റ്റോപ്പും. കൂടാതെ മൂന്നാലു ഓട്ടോറിക്ഷകളും ഉണ്ട് അവിടെ. ആ കവലവരെ സേതുപാർവതിയും ശാരദമണിയും നടന്നു വരും. അവിടെ നിന്നും ഇടത്തോട്ട് മാറി റോഡിൽ നിന്നും അല്പം ഒന്ന് ഉള്ളിലേക്ക് കയറി ആണ് ബാലവാടി. പതുപതിനഞ്ചു കുട്ടികൾ ഉണ്ടവിടെ. ആ ബാലവാടിയിലെ ടീച്ചർ ആണ് ശാരദമണി. കവലയിലെത്തി ചായക്കടക്കിപ്പുറമുള്ള നാലു കാലിൽ ഷീറ്റ് മേഞ്ഞ വെയ്റ്റിംഗ് ഷെഡിലേക്ക് കയറിനിന്ന സേതുപാർവതിയോട് യാത്ര പറഞ്ഞു ചായക്കടക്ക് മുന്നിലൂടെ ബാലവാടിയിലേക്ക് പതിയെ നടന്നു ശാരദമണി. അറിയാതെ പോലും ഒരു നോട്ടം കടക്കുള്ളിലേക്ക് പാളിയില്ല. തലയൊന്നു താഴ്ത്തി, ഉടുത്തിരുന്ന വെള്ളയിൽ ഇളം നീല കുഞ്ഞ് പൂക്കൾ ഉള്ള സാരിയുടെ മുന്താണിയിൽ കൈവിരൽ തെരുപ്പി പിടിച്ചു ഭൂമിയെ നോവിക്കാതെ ഉള്ള ആ നടത്തം, ഒരു ചെറുചിരിയോടെ വെയ്റ്റിംഗ് ഷെഡിലെ മരത്തൂണിൽ ചാരി നോക്കിനിന്നു സേതുപാർവതി. കണ്ണുകളിൽ ഈറൻ തിങ്ങിയ തിളക്കമോടെ ആ ചായക്കടക്കുള്ളിൽ നിന്നും ഇമ ചിമ്മാതെ ഒരു നോട്ടം ശാരദമണിയെ പിന്തുടരുന്നുണ്ടെന്ന് സേതുപാർവതിക്കറിയാം, ശാരദമണിക്കും...! ചായക്കട കഴിഞ്ഞതും അടക്കിപ്പിടിച്ച ശ്വാസം ഒന്ന് ഊതിവിട്ടു ശാരദമണി... സാരിതലപ്പുകൊണ്ട് മുഖമൊന്ന് അമർത്തിത്തുടച്ചു. ഒളിപ്പിക്കാൻ കഴിയാത്ത ഒരു പുഞ്ചിരി മറയ്ക്കാനെന്നോണം അവർ ചുണ്ടുകൾ കടിച്ചുപിടിച്ചു. നാൽപത്തിയേഴിലും തുടുക്കുന്ന കവിളുകളും ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തേയും ഓർത്തവർ വെറുതെ ചിരിച്ചു. ആ ചിരിക്കവസാനം അതൊരു തേങ്ങലിൽ വിറങ്ങലിച്ചു നിന്നു. ബാലവാടിയുടെ കുഞ്ഞ് ഗെയ്റ്റ് നടന്നതും വീണ്ടും അവർ മുഖം അമർത്തിത്തുടച്ചു, നേർത്ത ചിരിയോടെ മുറ്റം അടിച്ചുകോരുന്ന സീതയ്ക്കടുത്തേക്ക് നടന്നു. "ഇന്ന് സീതപ്പെണ്ണ് നേരത്തെ എത്തിയോ...?" സീതയിലും ഒരു പുഞ്ചിരി വിടർന്നു, "ഇത്തിരി.." കൈവിരൽ കൊണ്ടൊരാംഗ്യം ഇട്ടവൾ മറുപടി കൊടുത്തു. അത് കണ്ടു അവളുടെ നേർക്കൊന്നു കണ്ണുരുട്ടി ശാരദമണി അകത്തേക്ക് കയറി. മരത്തൂണിൽ ചാരി നിൽക്കേ സേതുപാർവതി കൈയിൽ കെട്ടിയ കറുത്ത ലെതർ സ്ട്രാപ്പുള്ള വാച്ചിൽ സമയം നോക്കി... 9.05.. ദൂരെ കേൾക്കാം ചന്ദ്രകാന്തത്തിന്റെ നീട്ടിയ ഹോണടി... അവൾ പുറത്തേക്ക് ഇറങ്ങി നിന്നു. ചന്ദ്രകാന്തം എന്ന ബോർഡ് വെച്ച ബസ് വന്നു അവൾക്കു മുന്നിലൂടെ വലത്തോട്ട് തിരിയുന്ന റോഡിലേക്ക് കയറി. അവിടെ നിന്നും തിരിച്ചു ഇപ്പൊ തന്നെ മടങ്ങി വരും. ബസ് തിരിച്ചു വരുന്നതും നോക്കി നിൽക്കേ കുട്ടികളും മുതിർന്നവരും ആയി ആ ബസിലേക്ക് നിറയെ ആൾക്കാരായി. തിരക്കിലൂടെ അവളും നൂണ്ട് കയറി, മുന്നിലെ വാതിലിനു തൊട്ട് പിറകിൽ ഉള്ള സീറ്റിലേക്ക് ഇരുന്നു. ബാഗ് മടിയിലേക്കും മുടി വാരി ഒതുക്കി മുന്നിലേക്കും ഇട്ടു. സ്ഥിരം പോകുന്ന ബസ്, സ്ഥിരം യാത്രക്കാർ, അതോണ്ട് തന്നെ ആരോടും അപരിചിതത്വം ഇല്ല. ചന്ദ്രോത്തു സാദാശിവകൈമൾടെ ആണ് ചന്ദ്രകാന്തം ബസ്. ഇവിടേക്ക് ഈ ബസ് തന്നെ മൂന്ന് ട്രിപ്പ്‌ അടിക്കുന്നുണ്ട്. ഇത് കൂടാതെ പതിമൂന്ന് ബസുകൾ വേറെയും ഉണ്ട്, അതൊക്കെ ടൗണിൽ കൂടെ ആണ് ഓടുന്നത്. സ്വന്തം നാട്ടിലേക്ക് ഓടുന്ന ബസായത്കൊണ്ടാവാം ഇതിലെ ജീവനക്കാർ എപ്പോഴും അദ്ദേഹത്തിന്റെ മക്കൾ തന്നെ ആണ് പതിവ്. "ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു..." ബസിൽ നിന്നും ഒഴുകി വരുന്ന പാട്ടിനോടൊപ്പം പുറത്ത് നിന്നുമുള്ള തണുത്ത കാറ്റിൽ അലിഞ്ഞിരിക്കുകയായിരുന്നു സേതുപാർവ്വതി.. "ടിക്കറ്റ്..." മുഴക്കമുള്ള ശബ്ദം ആണ് ആ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്... പെട്ടെന്ന് കണ്ണുകൾ മിഴിച്ചു അവൾ പതറി പതറി നോക്കിയത് കട്ടിയുള്ള കൂട്ടുപിരികങ്ങൾക്കടിയിൽ കൂർത്തു നോക്കുന്ന നീണ്ട മിഴികളിൽ ആണ്. ഒരുമാത്ര ആ മിഴിമുന നീണ്ടത് തന്റെ ഇടനെഞ്ചിലേക്കാണെന്ന് തോന്നിപ്പോയി അവൾക്ക്, ഇടനെഞ്ചിലൊരു അമർത്തിയ വേദന ഉടലെടുത്തു അവിടെ തന്നെ മരിച്ചു വീണു. കൈയിൽ കരുതിയ ഇരുപത്തിമൂന്നു രൂപ ആ കൈവെള്ളയിൽ വെച്ചുകൊടുക്കെ അവൾ ആ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന തന്റെ മുഖത്തേക്ക് ഉറ്റുനോക്കി, ഒരിളം പുഞ്ചിരി ചൊടികളിൽ വിടർന്നു. ഒന്നുകൂടെ അവളെ നോക്കാതെ തട്ടിപ്പറിച്ചെന്ന പോലെ ആ പൈസ എടുത്തു തിരക്കിനിടയിലേക്ക് അവൻ അലിഞ്ഞു. ഇടനെഞ്ചിൽ ഉരുവം കൊണ്ടു മൃതിയടഞ്ഞ വേദന വീണ്ടും ഉയിർത്തെഴുന്നേറ്റു. കണ്ണുകളിൽ ആരുമറിയാതെ ഒരു നീർതുള്ളി മൊട്ടിട്ടു, ചൊടികൾ അപ്പോഴും നേരിയ പുഞ്ചിരി പൊഴിച്ചുകൊണ്ടേയിരുന്നു... നീലകണ്ഠൻ, സദാശിവകൈമളുടെ മൂത്ത മകൻ അവനായിരുന്നു കണ്ടക്ടർ. സേതുപാർവ്വതിയുടെ ഇടനെഞ്ചിൽ ഉരുവം കൊണ്ട നോവിന്റെ കാരണം. "സ്കൂൾ പടി... സ്കൂൾ പടി.." "മോളെ ഇറങ്ങുന്നില്ലേ..?" സീറ്റിൽ തൊട്ടിരുന്നിരുന്ന സാവിത്രിയമ്മയുടെ ചോദ്യം കേട്ടാണ് വീണ്ടും അവൾ ചിന്തകളിൽ നിന്നുമുണർന്നത്. ഒട്ടുമിക്കപേരും ഇറങ്ങിയിരിക്കുന്നു. പെട്ടെന്ന് ചാടിപിടഞ്ഞു എഴുന്നേറ്റതുകൊണ്ടാവാം പടികളിൽ തട്ടി കാലൊന്നു മടന്തി വീഴാൻ ആഞ്ഞത്. ഉള്ളൊന്നു കാളിയെങ്കിലും വീഴാതെ കമ്പിയിൽ മുറുകെ പിടിച്ചവൾ ശ്വാസം വലിച്ചെടുത്തു. "പതിയെ നോക്കി ഇറങ്ങെന്റെ ഏട്ടത്തി..." ഡ്രൈവർ സീറ്റിൽ നിന്നും ശബ്ദം കേട്ടവൾ പിടഞ്ഞു കൊണ്ടു തിരിഞ്ഞു നോക്കി. കണ്ണിറുക്കി ഒരു കുസൃതി ചിരിയോടെ അവിടെ ചന്ദ്രചൂഡൻ, കൈമളുടെ ഏറ്റവും ഇളയ മകൻ... നിസ്സഹായത നിറഞ്ഞ ഒരു വിളറിയ ചിരി അവനു നേർക്കു പായിച്ചു ധിറുതിയിൽ അവൾ മുന്നോട്ട് നടന്നു. ബസിന്റെ അവസാന സീറ്റിൽ ഇരുന്നിരുന്ന ഒരുവന്റെ നോട്ടവും ആ പോയവൾക്ക് പിറകെയായിരുന്നു... 'കരുണാകരവിലാസം ഹയർ സെക്കണ്ടറി സ്കൂൾ ' എന്നെഴുതിയ ഗെയ്റ്റ് കടന്നു അവൾ മറയും വരേയും പതിയെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ബസിൽനിന്നും ആ നോട്ടം പുറത്തേക്ക് നീണ്ടു... ചുട്ടുനീറുന്ന മിഴികൾ തെരുതെരെ ചിമ്മിയടച്ചു നീലകണ്ഠൻ... "ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു... തരളകപോലങ്ങൾ നുള്ളിനോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു..." കരുണാകരവിലാസം ഹയർ സെക്കണ്ടറി സ്കൂൾ, വിശാലമായ മൈതാനം കഴിഞ്ഞു ആറേഴ് പടികൾ കൃത്യമായി പറഞ്ഞാൽ ഒൻപതു പടികൾ താഴോട്ട് ഇറങ്ങിയാൽ അവിടെയും കുഞ്ഞൊരു മൈതാനം ഉണ്ട്. ആ മൈതാനത്തിന് ചുറ്റും ആണ് ക്ലാസ്സ്‌ മുറികളും ഓഫിസും ഒക്കെയുള്ളത്. വലിയ മൈതാനത്തും ചെറിയ മൈതാനത്തും ആയി കുട്ടികൾ ഓടികളിക്കുന്നുണ്ട്. അവർക്കിടയിലൂടെ ആരെയും തട്ടാതെ സൂക്ഷിച്ചു സേതുപാർവതി ഓഫിസിലേക്ക് കയറിപ്പറ്റി. ആദ്യം രജിസ്റ്ററിൽ ഒപ്പിട്ട് ബാഗിൽ നിന്നും കുപ്പിവെള്ളമെടുത്തു ഒരു കവിൾ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്യുൺ രാമേട്ടൻ അകത്തേക്ക് വന്നത്. "9.40 ആയി അല്ലേ മോളെ സമയം...? മോള് വരുമ്പോ അറിയാം സമയം..." "ചന്ദ്രകാന്തം വൈകാത്തിടത്തോളം ഞാനും വൈകില്ല രാമേട്ടാ..." ഒരു ചിരിയോടെ അവളും പറഞ്ഞു. "ആ... മോളെ... നാരായണൻ സാറ് വരുമ്പോ മോളോട് ഒന്ന് കാണാൻ പറഞ്ഞിട്ടുണ്ട് ട്ടോ... " പുറത്തേക്ക് നടക്കുന്നതിനിടയിൽ രാമേട്ടൻ തിരിഞ്ഞു നോക്കി പറഞ്ഞു. സമ്മതഭാവത്തിൽ അവൾ തലയിളക്കി. സേതുപാർവ്വതി എഴുന്നേറ്റ് അവളുടെ പുറകിലുള്ള ജാലകവാതിൽ തുറന്നു. സ്കൂളിന്റെ ചെറിയ ഒരു പൂന്തോട്ടവും കൃഷിയിടവും ഒക്കെ ആണ് അവിടെ. അൽപനേരം അവിടെ നിന്ന് പുറത്തേക്ക് നോക്കി ആ ജാലകപ്പടിമേൽ ഇരുന്നു. "എന്താണ് മാഡം, കാഴ്ചകൾ കണ്ടു കഴിഞ്ഞില്ലേ ആവോ...?" കുറുമ്പ് മുറ്റി നിൽക്കുന്ന ചോദ്യം കേട്ടവൾ തിരിഞ്ഞു നോക്കി. മാറിൽ ഇരുകൈകളും കെട്ടി ഒരു പുരികക്കൊടി ഉയർത്തി പിടിച്ചു ചോദ്യഭാവത്തിൽ പത്മലക്ഷ്മി.. ആ നിൽപ്പ് കണ്ടിട്ട് സേതുപാർവ്വതിക്ക് ചിരി പൊട്ടി. അത് പ്രകടിപ്പിക്കാതെ മുഖത്തു ആവോളം പുച്ഛം വിതറി തന്റെ ബാഗും കൈയിലെടുത്തു ചുണ്ടൊന്ന് കോട്ടി തല വെട്ടിച്ചു പുറത്തേക്കൊരു നടത്തം. ആദ്യമൊന്ന് അന്തിച്ചെങ്കിലും ആ നടത്തം കണ്ടു പത്മക്കും ചിരി പൊട്ടി. ഓഫിസിന് പുറത്തിറങ്ങിയതും സേതുപാർവ്വതി നല്ല കുട്ടിയായി. എതിരെ വരുന്ന വിഷ് ചെയ്യുന്ന കുട്ടികൾക്കെല്ലാം അവരുടെ തലയിലൊന്ന് തഴുകി ആ വിഷ് മടക്കി കൊടുത്തു, കുട്ടികളുടെ പ്രിയപ്പെട്ട പാർവതി ടീച്ചർ ആയി പെട്ടെന്ന് തന്നെ അവൾ പരകായപ്രവേശം നടത്തി. ചുണ്ടുകളിൽ പറ്റിയ നേർത്ത ചിരിയോടെ തന്നെ സ്റ്റാഫ്‌ റൂമിൽ കേറി. ടീച്ചേർസ് എല്ലാം വന്നുതുടങ്ങിയ സ്കൂൾ മുറ്റത്തേക്കാളും ബഹളം നിറഞ്ഞ ആ അന്തരീക്ഷത്തിലേക്കു കയറി തന്റെ സീറ്റിൽ പോയിരുന്നു. നന്ദിനി ടീച്ചറുടെ സീറ്റ് ഇന്നും ഒഴിഞ്ഞു തന്നെ ഇരിക്കുന്നു. നേർത്തൊരു അസ്വസ്ഥത ഉടലെടുക്കുന്നത് അവളറിഞ്ഞു. അതിനിടയിൽ ആദ്യമണി മുഴങ്ങിയതും കൂട്ടമണി മുഴങ്ങിയതും അവൾ കേട്ടില്ല. "ക്ലാസ്സിൽ പോകുന്നില്ലേ ടീച്ചർ...?" മേശമേലൊന്നു തട്ടി പുസ്തകം കയ്യിലെടുത്തു ക്ലാസിലേക്കു പോകുന്ന ദീപൻ സാറിന്റെ ചോദ്യത്തിന് പതിവുള്ള നേർത്ത പുഞ്ചിരി മടക്കി നൽകി അവൾ. പിന്നെ അറ്റന്റൻസ് രജിസ്റ്ററും രണ്ടു ചോക്കും കയ്യിലെടുത്തു ഒൻപതു സി ക്ലാസ്സിലേക്ക് നടന്നു. അങ്ങോട്ടുമിങ്ങോട്ടും എഴുന്നേറ്റു നടക്കുന്ന അവിടവിടെയായി കൂടിയിരിക്കുന്ന കുട്ടികൾ എല്ലാം സേതുപാർവതി ക്ലാസിലേക്ക് കയറിയപ്പോൾ ഗുഡ് മോർണിംഗ് പറഞ്ഞു അതാതു സീറ്റുകളിൽ പോയിരുന്നു. ഒൻപതു സിയുടെ ക്ലാസ്സ്‌ടീച്ചർ ആണ് സേതുപാർവ്വതി. വിഷയം മലയാളം. അറ്റന്റൻസ് എടുത്തു പേര് വിളിച്ചതിനുശേഷം, തലേന്ന് പഠിപ്പിച്ച പാഠഭാഗത്തിന്റെ ചർച്ചകളിലേക്ക് കടന്നപ്പോഴാണ് ഹെഡ്മാസ്റ്റർ നെ കാണാൻ പറഞ്ഞത് ഓർമ്മ വന്നത്. കുട്ടികളോട് നോട്സ് തയ്യാറാക്കാൻ പറഞ്ഞു സേതു ഹെഡ്മാസ്റ്ററുടെ ഓഫിസിലേക്ക് നടന്നു. "ഇത്രമേൽ നീയെന്റെ അകതാരിൽ നിറയുവാൻ ഇത്ര കിനാക്കളിൽ നീ വന്നു പൂക്കുവാൻ ഇത്രമേൽ ഇത്രമേൽ ആഴത്തിലലിയുവാൻ എത്ര ജന്മത്തിൻ കടം കൊണ്ടവർ നമ്മൾ...." പത്തു ബിയുടെ മുന്നിലൂടെ പോകുമ്പോ കേൾക്കാം നിർമ്മൽ സാറിന്റെ കവിതാലാപനം. കുട്ടികൾ നിർബന്ധിച്ചു കാണും സാറിനോട് കവിത ചൊല്ലാൻ. എത്ര മധുരമാണ് ആ സ്വരം കേൾക്കാൻ... ഒരുമാത്ര അവളൊന്നു നിശ്ചലമായിപ്പോയി ആ കവിത കേട്ടിട്ട്. അവളൊന്നു ക്ലാസിലേക്ക് എത്തി നോക്കി. കുട്ടികൾ എല്ലാം ആ സ്വരത്തിൽ മുഴുകി ഇരിക്കാണെന്ന് തോന്നുന്നു, അത്രയും നിശബ്ദത. മേശയിലേക്കു ചാരി കണ്ണടച്ച് പാടുന്ന നിർമ്മൽ... നിർമ്മൽ സത്യനാഥൻ, ഈ സ്കൂളിന്റെ മാനേജർ ആണ്. ഏതേലും അധ്യാപകർ അവധി ആവുമ്പോൾ നിർമ്മൽ ഇങ്ങനെ ആ ക്ലാസിൽ കയറും, കുട്ടികളുമായി സംസാരിക്കും പാട്ട് പാടും ലോകത്തിലെ തന്നെ എല്ലാ കാര്യങ്ങളും കുട്ടികളുമായി ചർച്ച ചെയ്യും. സ്കൂളിൽ ആദ്യം എത്തുന്നതും ഏറ്റവും അവസാനം പോകുന്നതും നിർമ്മൽ ആണ്. ഈ സ്കൂളും കുട്ടികളും ആണ് അയാളുടെ ലോകം എന്ന് തോന്നിയിട്ടുണ്ട് സേതുവിന്. "ടീച്ചർ..." "എന്ത് പറ്റി ടീച്ചർ...?" "ഏഹ്... എന്താ...??" ആകെ പകച്ച പോലുള്ള അവളുടെ ദൃഷ്ടിയിലും ചോദ്യത്തിലും നിർമ്മലും ഒന്ന് അന്തിച്ചു പോയി. "ഏയ്‌, ഒന്നുല്ല... ടീച്ചർ എന്തേലും പറയാനോ മറ്റോ വന്നതാണോ...?" "ഏഹ്... ഏയ്‌ ഇല്ല സാർ, ഞാൻ... ഞാൻ എച്ച് എമ്മിനെ കാണാൻ... അപ്പൊ സാറിന്റെ കവിത കേട്ടിട്ട് നിന്ന് പോയതാ..." ആദ്യമൊന്നു പതറിയും പിന്നെ ചെറുചിരിയോടെയും പറഞ്ഞു കൊണ്ടു സേതു നിർമ്മലിനെ കടന്നു മുന്നോട്ടേക്ക് നടന്നു. അവൾ പോകുന്നത് ഒന്ന് നോക്കി ആലോചനയോടെ വീണ്ടും ക്ലാസ്സിലേക്ക് കേറി നിർമ്മൽ. സേതുപാർവ്വതി ഓഫീസ് റൂമിനു മുന്നിലെത്തി വാതിലിൽ ഒന്ന് കൊട്ടി. "വരൂ..." തെളിഞ്ഞ ചിരിയോടെ അവൾ അകത്തേക്ക് കയറി. "ഗുഡ് മോർണിംഗ് സാർ..." "ഗുഡ് മോർണിംഗ് സേതുപാർവ്വതി..." വിടർന്ന ചിരിയോടെ നാരായണൻ സാർ. സ്കൂളിന്റെ ഹെഡ്മാസ്റ്റർ. "സാറെന്നെ അന്വേഷിച്ചെന്നു പറഞ്ഞു രാമേട്ടൻ..." "ഉവ്വ്" "എന്തേ സാർ..." "ഒന്നൂല്യ കുട്ടി.. ഇത്രക്ക് പരിഭ്രമം എന്തിനാ...?" അവളുടെ മുഖത്തെ ആകുലത കണ്ടിട്ട് ചിരിയോടെ അദ്ദേഹം ചോദിച്ചു. ഒന്നും പറയാതെ അവളൊന്നു പുഞ്ചിരിച്ചു. "വേറെ ഒന്നും അല്ല മോളെ ... നന്ദിനി ടീച്ചർ ഒരു ലോങ്ങ്‌ ലീവ് എടുത്തിരിക്കുന്നു. ക്ലാസുകൾ കഴിയാറായില്ലേ. പുതിയ ഒരു ടീച്ചർ നെ ഇപ്പൊ വിളിക്കാം എന്നോർത്താൽ ഈ വർഷം ഇനി വേണ്ട, അടുത്ത അധ്യയനവർഷത്തിൽ ആവാമെന്ന മാനേജ്‌മെന്റ് ന്റെ തീരുമാനം. രണ്ട് മാസം കൂടെ അല്ലേ ള്ളു..." "സർ..," വാതിലിൽ തട്ട് കേട്ട് നാരായണൻ മാഷൊന്നു നിർത്തി,.. "ആ.. വരൂ നിർമ്മൽ.." നിർമ്മൽ അകത്തേക്ക് വന്നു സേതുവിന്റെ തൊട്ടുള്ള കസേരയിൽ ഇരുന്നു. ചെമ്പകം പൂവിട്ട സുഗന്ധം. അവളൊന്നു തല ചെരിച്ചു അവനെ നോക്കി. അവൻ അവളെ ശ്രദ്ധിച്ചേയില്ല. "ആ.. അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്താന്നുവെച്ചാൽ സേതുപാർവ്വതി, നന്ദിനി ടീച്ചറുടെ വിഷയം കുട്ടി ഒന്ന് ശ്രദ്ധിക്കണം." സേതു സമ്മതഭാവത്തിൽ തലയിളക്കി. എങ്കിലും അവളുടെ മുഖത്തു ഒരു സംശയം നിറഞ്ഞു നിന്നിരുന്നു. അത് കണ്ടിട്ടാവാം നാരായണൻ മാഷ് ചിരിയോടെ വീണ്ടും പറഞ്ഞു..., "നിർമ്മൽ ഉള്ളപ്പോഴൊക്കെ ആള് ശ്രദ്ധിച്ചോളും. ഇല്ലാത്തപ്പോ മതി കുട്ടീടെ സഹായം... എന്തേ, ഇപ്പൊ ആശ്വാസം ആയില്ലേ...?" "ആശ്വാസത്തിന്റെ അല്ല സാർ, ഒരു ക്ലാസ്സ്‌ അല്ലല്ലോ നന്ദിനി ടീച്ചർ പോകുന്ന എല്ലാ ക്ലാസുകളും ശ്രദ്ധിക്കണ്ടേ... എന്നെ കൊണ്ടു എത്തുമോ എന്നൊരു സംശയം അത്രേള്ളൂ. നിർമ്മൽ സാർ ണ്ടെങ്കിൽ ആ സംശയോം ഇല്ല സാർ... ഒക്കെ പോയി ..." അവളൊരു പുഞ്ചിരിയോടെ മാഷിനെ നോക്കി പറഞ്ഞു, അവസാനം അവളുടെ മിഴികൾ നിർമ്മലിൽ തങ്ങി. അപ്പോൾ മാത്രം അവന്റെ മിഴികളും അവളുടെ നേർക്ക് നോട്ടമെയ്തു. "വേറെ ഒന്നും ഇല്ലല്ലോ സാർ... ഞാൻ ക്ലാസിലേക്ക് പൊക്കോട്ടെ...?" "ആ കുട്ടി പൊക്കോളൂ..." അവൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു. "എന്റെ സുഹൃത്തായിരുന്നു സേതുപാർവ്വതിയുടെ അച്ഛൻ, മാധവൻ... പാലാഴി മാധവമേനോൻ..." നാരായണൻ മാഷ് ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയിൽ നിർമ്മലിനോട് പറഞ്ഞു. "ഈ സ്കൂളിൽ തന്നെ ആണ് അവൾ പഠിച്ചത്... അവളുടെ മുത്തശ്ശന്റെ ആയിരുന്നു ഈ സ്കൂൾ... പാലാഴി ശങ്കരമേനോൻ... അദ്ദേഹത്തിന്റെ അച്ഛൻ ആണ് കരുണാകരൻ... കരുണാകരവിലാസം പ്രൈമറി സ്കൂൾ ആയിരുന്നു ആദ്യം... പിന്നീട് ആണ്..." "സാർ..." നാരായണൻ മാഷിന്റെ സംസാരത്തിനിടയ്ക്ക് നിർമ്മൽ വിളിച്ചു... "ഞാൻ അങ്ങോട്ട്...?" "ആ... ഓക്കേ നിർമ്മൽ..." നാരായണൻ മാഷ് അവനെ നോക്കി ചിരിച്ചു. തന്റെ സംസാരം അവനെ മുഷിപ്പിച്ചെന്നു മാഷിന് മനസ്സിലായി.നിർമ്മൽ പുറത്തേക്ക് നടന്നപ്പോ മാഷൊന്ന് വെറുതെ തലയിളക്കി ചിരിച്ചു. നിർമ്മൽ ഓഫിസ് റൂമിന് പുറത്തേക്കിറങ്ങിയ നേരം ആണ് ആദ്യ പീരിയഡ് കഴിഞ്ഞുള്ള മണി മുഴങ്ങിയത്. ഓരോ ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന അധ്യാപകർക്കിടയിൽ നിർമ്മൽ കണ്ടു, ചെറുതായി ചുരുണ്ട നീണ്ട മുടി മുന്നിലേക്ക് ഇട്ടു ഒരു പാട്ടിന്റെ പല്ലവി പോലെ ഒഴുകി വരുന്ന സേതുപാർവ്വതിയെ...! -------------------------------------------------------------- ഈ കഥ അക്ഷരത്താളുകൾ ആപ്പിൽ നിന്ന് എടുത്തത്.. --------------------------------------------------------------- ഇതുപോലെയുള്ള തിരഞ്ഞെടുത്ത കഥകൾ കാണാനായി നമ്മുടെ page ഫോളോ ചെയ്യണേ.... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: https://share.aksharathalukal.in/s/64934/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💖 മഴയും പ്രണയവും #📔 കഥ #😍 ആദ്യ പ്രണയം #📙 നോവൽ #💞 പ്രണയകഥകൾ
23 shares

More like this