Kerala Police
നെന്മാറ ഇരട്ടക്കൊല. അന്വേഷണ മികവിന് മാതൃകയായി പാലക്കാട് പോലീസ് 🫡
നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ പാലക്കാട് പോലീസിന്റെ അതിവേഗത്തിലുള്ളതും ശാസ്ത്രീയവുമായ അന്വേഷണ മികവിന് സാധിച്ചിട്ടുണ്ട്.
2025 ജനുവരി 27-ന് കൊലപാതകം നടത്തിയ ശേഷം സമീപത്തെ പോത്തുണ്ടി വനമേഖലയിലേക്ക് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഊർജ്ജിതമായ തിരച്ചിലാണ് നടത്തിയത്. വനത്തിനുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ ഒളിവിലിരുന്ന രണ്ടാം ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. കേസിന്റെ ഗൗരവം ഉൾക്കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. കൊലപാതകം നടന്ന് കൃത്യം 57-ാം ദിവസം തന്നെ അന്വേഷണ സംഘം കോടതിയിൽ 480 പേജുള്ള കൃത്യമായ കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളെയും ഡിഎൻഎ (DNA), ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ മുപ്പതിലധികം നിർണ്ണായക ശാസ്ത്രീയ തെളിവുകളും പോലീസ് കൃത്യമായി ശേഖരിച്ച് കോടതിയിലെത്തിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ക്രൂരമായ കുറ്റകൃത്യം ആവർത്തിച്ച പ്രതി സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ അന്വേഷണ സംഘവും പ്രൊസിക്യൂഷനും ഒരേപോലെ വിജയിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാതൃകാപരമായ അന്വേഷണ മികവ് ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ
#keralapolice #കേരളാപോലീസ്