Beyond the Law Part 7 പിറ്റേന്ന് പുലർച്ചെ... നഗരത്തിൽ നിന്ന് അൽപം മാറി ആളൊഴിഞ്ഞ ഒരു പഴയ വ്യാവസായിക പ്രദേശം. വർഷങ്ങളായി ഉപയോഗിക്കാത്ത ഗോഡൗണുകൾ. ചുറ്റും പുല്ലും കാടും വളർന്നുകിടക്കുന്നു. രാവിലെ നടക്കാനിറങ്ങിയ ഒരു വയോധികൻ ആ വഴിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പെട്ടെന്ന് എന്തോ കണ്ടത്. കുറച്ച് ദൂരെയായി... തറയിൽ ഒരാൾ അനങ്ങാതെ കിടക്കുന്നു. ആദ്യം മദ്യപിച്ച് വീണതാണെന്ന് കരുതിയ അദ്ദേഹം പതുക്കെ അടുത്തേക്ക് നടന്നു. "മോനേ... എഴുന്നേൽക്ക്..." അദ്ദേഹം വിളിച്ചു. മറുപടി ഇല്ല. ധൈര്യം കൂട്ടി തോളിൽ കൈവച്ചതും... ശരീരം തണുത്തുറഞ്ഞിരിക്കുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഭയന്ന് അദ്ദേഹം രണ്ട് ചുവട് പിന്നോട്ട് മാറി. മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ... കണ്ണുകൾ തുറന്ന നിലയിൽ ആകാശത്തേക്ക് നോക്കിക്കിടക്കുന്ന ഒരു യുവാവ്. കഴുത്തിന് ചുറ്റും ആഴത്തിലുള്ള മുറിവിന്റെ പാടുകൾ. അദ്ദേഹത്തിന്റെ കൈകൾ വിറക്കാൻ തുടങ്ങി. "ദൈവമേ..." അദ്ദേഹം വിറയുന്ന കൈകളോടെ ഫോൺ എടുത്ത് 100-ലേക്ക് വിളിച്ചു. "ഹലോ... പോലീസ് സ്റ്റേഷനാണോ? ഇവിടെ... ഇവിടെ ഒരാൾ മരിച്ചുകിടക്കുന്നു... ദയവായി പെട്ടെന്ന് വരൂ..." വിളി അവസാനിച്ചതോടെ അദ്ദേഹം മൃതദേഹത്തിനടുത്തേക്ക് വീണ്ടും പോകാൻ പോലും ധൈര്യപ്പെട്ടില്ല. കുറച്ച് മിനിറ്റുകൾക്കുള്ളിൽ... പോലീസ് സൈറൺ ശബ്ദം ആ നിശ്ശബ്ദത കീറി മുന്നോട്ട് വന്നു. ഒന്നിന് പിന്നാലെ ഒന്നായി പോലീസ് വാഹനങ്ങൾ സ്ഥലത്ത് എത്തി. പ്രദേശം മുഴുവൻ പോലീസ് ടേപ്പ് കൊണ്ട് വളഞ്ഞു. "Sir..." "Missing complaint വന്ന ആ ആളെയാണ് കണ്ടെത്തിയത്... പക്ഷേ......അയാൾ ജീവനോടെയില്ല." _____________________ അൽപസമയത്തിനകം... IPS ഓഫീസർ വിഹിൻ സംഭവസ്ഥലത്തെത്തി. പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും അവന് വഴി മാറിക്കൊടുത്തു. അവൻ നേരെ മൃതദേഹത്തിനരികിലേക്ക് നടന്നു. ഒരു നിമിഷം മൃതദേഹത്തിലേക്ക് നോക്കിനിന്നു. മുഖം മുഴുവൻ ഭയം നിറഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പ് അയാൾ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നതായി ശരീരത്തിലെ മുറിവുകൾ വ്യക്തമാക്കുന്നുണ്ടായിരുന്നു. വിഹിൻ പതുക്കെ കുനിഞ്ഞ് മൃതദേഹം ശ്രദ്ധയോടെ പരിശോധിച്ചു. അപ്പോഴാണ് ഒരു കോൺസ്റ്റബിൾ അടുത്തേക്ക് വന്നത്. "സർ... ഇയാൾ ഇന്നലെ ജാമ്യത്തിൽ പുറത്തിറങ്ങിയ മൂന്ന് പ്രതികളിൽ ഒരാളാണ്." വിഹിന്റെ മുഖം ഗൗരവമായി. അവൻ ഒന്നും പറയാതെ ചുറ്റുപാടുകൾ നിരീക്ഷിച്ചു. അപ്പോഴാണ്... മൃതശരീരത്തിൽ നിന്ന് ഏതാനും അടി മാറി ഒരു വെള്ള കാർഡ് കാറ്റിൽ ചെറുതായി ഇളകുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. "ആരും അത് തൊടരുത്." അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഫോറൻസിക് ഗ്ലൗസ് ധരിച്ച ശേഷം അവൻ പതുക്കെ ആ കാർഡ് എടുത്തു. അതിൽ കറുത്ത മഷിയിൽ എഴുതിയിരുന്നത്— "അവളുടെ കണ്ണീരിന് വില പറഞ്ഞവർ... സ്വന്തം ജീവന്റെ വില ഒരിക്കലും കണക്കാക്കിയിരുന്നില്ല." ആ വരികൾ വായിച്ച നിമിഷം അവിടെ നിന്നിരുന്ന പോലീസുകാർ പരസ്പരം നോക്കി. ഒരു കോൺസ്റ്റബിൾ പതുക്കെ ചോദിച്ചു. "സർ... ഇതും ഇന്നലത്തെ കൊലപാതകവുമായി ബന്ധപ്പെട്ടതാണോ?" വിഹിൻ കാർഡ് വീണ്ടും ഒന്ന് നോക്കി. അവന്റെ കണ്ണുകളിൽ സംശയവും ദൃഢനിശ്ചയവും ഒരുമിച്ച് തെളിഞ്ഞു. "അല്ല..." അവൻ പതുക്കെ പറഞ്ഞു. "ഇന്നലെയാണ് ഇത് തുടങ്ങിയത്. ഇന്ന്... ഇത് ഒരു പരമ്പരയാണെന്ന് ഉറപ്പായി." അവൻ കാർഡ് തെളിവ് കവറിൽ സൂക്ഷിച്ച് ഫോറൻസിക് ടീമിന് കൈമാറി. "ഈ പേപ്പർ, മഷി, ഫിംഗർപ്രിന്റ്, ഡി.എൻ.എ... ഒന്നും വിട്ടുപോകരുത്. ഒരു ചെറിയ തെളിവ് പോലും ഈ കൊലയാളിയിലേക്ക് നമ്മളെ എത്തിച്ചേക്കാം." വിഹിൻ വീണ്ടും മൃതദേഹത്തിലേക്ക് നോക്കി. അവന്റെ മനസ്സിൽ ഒരു ചിന്ത മാത്രം. കൊലയാളി കൊല്ലുക മാത്രമല്ല... ഓരോ കൊലപാതകത്തിനും ഒരു സന്ദേശം കൂടി ബാക്കിവെക്കുകയാണ്. ____________________ കുറച്ച് മിനിറ്റുകൾക്കുശേഷം... ഫോറൻസിക് വാനും സംഭവസ്ഥലത്തെത്തി. വാനിൽ നിന്ന് ആദ്യം ഇറങ്ങിയത് ഡോ. ആരോഹി നായർ ആയിരുന്നു. വെള്ള കോട്ടിന് മുകളിൽ ഫോറൻസിക് ജാക്കറ്റ് ധരിച്ച്, കയ്യിൽ ഗ്ലൗസുമായി അവൾ നേരെ മൃതദേഹത്തിനരികിലേക്ക് നടന്നു. വിഹിൻ അവളെ കണ്ടതും അടുത്തേക്ക് വന്നു. "Morning, Doctor." "Morning, Officer." ഇരുവരും ഔപചാരികമായി അഭിവാദ്യം ചെയ്തു. ആരോഹി ഒന്നും സംസാരിക്കാതെ മൃതദേഹം സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. അവളുടെ ടീം ഓരോ തെളിവും പ്രത്യേകം ഫോട്ടോ എടുത്തു. മൃതശരീരത്തിന്റെ ചുറ്റുമുള്ള മണ്ണും ചെരുപ്പടയാളങ്ങളും സാമ്പിളുകളാക്കി ശേഖരിച്ചു. ആരോഹി പതുക്കെ ശരീരത്തിന്റെ കൈകളും മുഖവും കഴുത്തും പരിശോധിച്ചു. അവളുടെ ശ്രദ്ധ ഒരു ചെറിയ മുറിവിൽ പതിഞ്ഞു. "Officer..." വിഹിൻ അവളുടെ അടുത്തേക്ക് വന്നു. "ഇത് നോക്കൂ." ആരോഹി കഴുത്തിന്റെ വശത്തുള്ള ചെറിയ കുത്തുപാട് കാണിച്ചു. "ഇത് സാധാരണ മുറിവല്ല." വിഹിൻ കുനിഞ്ഞ് ശ്രദ്ധിച്ചു. "ഇൻജെക്ഷൻ മാർക്ക്‌ ആണോ?" "ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ല പക്ഷേ സംശയമുണ്ട്." അവൾ വീണ്ടും ശരീരം പരിശോധിച്ചു. കൈവിരലുകളിൽ ചെറു ചതവുകൾ. കൈത്തണ്ടയിൽ കയറുകൊണ്ട് കെട്ടിയതുപോലുള്ള പാടുകൾ. "ഇയാൾ മരിക്കുന്നതിന് മുമ്പ് പ്രതിരോധിച്ചിട്ടുണ്ട്." ആരോഹി ശാന്തമായി പറഞ്ഞു. "അല്ലെങ്കിൽ... കുറച്ച് നേരം തടഞ്ഞുവെച്ചിട്ടുണ്ടാകാം." വിഹിൻ ചിന്തയിലായി. "Death time?" "പ്രാഥമിക പരിശോധന പ്രകാരം... ഇന്നലെ രാത്രി പന്ത്രണ്ടിനും രണ്ട് മണിക്കുമിടയിൽ." ആ സമയം കേട്ടതും വിഹിന്റെ മനസ്സിൽ ഇന്നലെ രാത്രിയിലെ missing complaint ഓർമ്മ വന്നു. സമയം കൃത്യമായി ഒത്തുപോകുകയായിരുന്നു. ആരോഹി എഴുന്നേറ്റു. "മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായി പറയാൻ കഴിയൂ പക്ഷേ..." അവൾ മൃതദേഹത്തിലേക്ക് ഒരിക്കൽ കൂടി നോക്കി. "ഈ കൊലപാതകം വളരെ കൃത്യമായി പ്ലാൻ ചെയ്തതാണ്. കൊലയാളി ഒരു തെളിവ് പോലും അവശേഷിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്." വിഹിൻ ഒരു ദീർഘനിശ്വാസം വിട്ടു. "അതായത്... നമ്മൾ നേരിടുന്നത് ഒരു സാധാരണ കുറ്റവാളിയെയല്ല." ആരോഹി അവനെ നോക്കി. "Exactly. ഇയാൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയാം." ഫോറൻസിക് ടീം മൃതദേഹം ആംബുലൻസിലേക്ക് മാറ്റാൻ തയ്യാറായി. ആരോഹി സംഭവസ്ഥലം അവസാനമായി ഒന്ന് നിരീക്ഷിച്ചു. അവളുടെ മനസ്സിലും അതേ ചോദ്യം ഉയർന്നു. ഓരോ നീക്കവും ഇത്ര കൃത്യമായി പ്ലാൻ ചെയ്യുന്ന ഈ കൊലയാളി... ആരാണ്? _____________________ ഫോറൻസിക് ടീം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം... സംഭവസ്ഥലം മുഴുവൻ വീണ്ടും പരിശോധിക്കാൻ വിഹിൻ നിർദേശം നൽകി. "ഒരു ഇഞ്ച് സ്ഥലം പോലും വിടരുത്. ഓരോ തെളിവും ശേഖരിക്കണം." CSI ടീം ഉടൻ ജോലിയിൽ പ്രവേശിച്ചു. മണ്ണിലെ ഓരോ കാൽപ്പാടും... ചുറ്റുമുള്ള മരക്കൊമ്പുകളും... ഉപേക്ഷിക്കപ്പെട്ട ഗോഡൗണിന്റെ ചുമരുകളും... എല്ലാം സൂക്ഷ്മമായി പരിശോധിച്ചു. വിഹിൻ സംഭവസ്ഥലത്തിന് ചുറ്റും പതുക്കെ നടന്നു. അവന്റെ കണ്ണുകൾ ഓരോ ചെറിയ കാര്യവും നിരീക്ഷിക്കുകയായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെയായി ടയറിന്റെ പാടുകൾ വ്യക്തമായി കാണാമായിരുന്നു. "ഇതിന്റെ കാസ്റ്റ് എടുക്കൂ." ഒരു ഉദ്യോഗസ്ഥൻ ഉടൻ ഫോട്ടോയെടുത്ത് സാമ്പിൾ ശേഖരിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ ഓടിവന്നു. "സർ... ഇവിടെ CCTV ഒന്നുമില്ല." വിഹിൻ ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് നോക്കി. എല്ലാം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പഴയ ഗോഡൗണുകൾ. "അടുത്തുള്ള റോഡിലെ ക്യാമറകൾ? ചെക്ക് ചെയ്തു, സർ. ഇന്നലെ രാത്രി പന്ത്രണ്ടര മുതൽ ഒരു മണിക്കൂർ വരെ റെക്കോർഡിങ് ഇല്ല." വിഹിൻ പുരികം ചുളിച്ചു. "Technical issue?" "അല്ല, സർ. ആരോ remote access വഴി footage ഡിലീറ്റ് ചെയ്തതാകാമെന്നാണ് cyber team പറയുന്നത്." അവൻ ഒന്നും മിണ്ടിയില്ല. കുറച്ച് ദൂരം നടന്ന് വീണ്ടും സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കി. കാറ്റ് വീശിയെങ്കിലും... ഒരു പേപ്പർ കഷണം പോലും അവിടെ ബാക്കിയുണ്ടായിരുന്നില്ല. ഫിംഗർപ്രിന്റ് ഇല്ല. ആയുധം ഇല്ല. ഡി.എൻ.എയുടെ വ്യക്തമായ സൂചനകളില്ല. കൊലയാളി മനപ്പൂർവം ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് പോയിരുന്നത്. അപ്പോഴാണ് ഒരു കോൺസ്റ്റബിൾ വീണ്ടും അടുത്തുവന്നത്. "സർ... മരിച്ചയാളുടെ ഫോൺ ഫാംഹൗസിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് ഇന്നലെ രാത്രി കിട്ടിയത്. ഇവിടെ ഫോൺ ഇല്ല." വിഹിൻ ചിന്തയോടെ ചോദിച്ചു. "അതായത്... ആദ്യം അവനെ മറ്റെവിടെയോ കൊണ്ടുപോയി. പിന്നീട് കൊന്ന് മൃതദേഹം ഇവിടെ കൊണ്ടുവന്നതായിരിക്കുമോ?" "സാധ്യതയുണ്ട്, സർ." വിഹിൻ മണ്ണിലേക്ക് നോക്കി നിന്നു. അവന്റെ മനസ്സിൽ കൊലയാളിയുടെ ഓരോ നീക്കവും പതിയെ രൂപം കൊണ്ടുതുടങ്ങി. അപഹരണം... തടങ്കൽ... കൊലപാതകം... മൃതശരീരം മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കൽ... ഒന്നും യാദൃശ്ചികമല്ല. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി. വിഹിൻ ഒരു ദീർഘനിശ്വാസം വിട്ടു. പിന്നെ തന്റെ ടീമിനോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "ഇവൻ സാധാരണ കുറ്റവാളിയല്ല. ഓരോ നീക്കവും കൃത്യമായി കണക്കുകൂട്ടിയാണ് ചെയ്യുന്നത് പക്ഷേ..." അവൻ സംഭവസ്ഥലത്തേക്ക് അവസാനമായി ഒന്ന് നോക്കി. "എത്ര ബുദ്ധിമാനായാലും... ഒരു ദിവസം ഇയാൾ ഒരു തെറ്റ് ചെയ്യും. ആ ഒരു തെറ്റാണ് നമ്മളെ അവനിലേക്ക് എത്തിക്കുക." ______________ സംഭവസ്ഥലത്തിന് പുറത്തേക്ക് മീഡിയയുടെ തിരക്ക് വർധിച്ചുകൊണ്ടിരുന്നു. പോലീസ് ബാരിക്കേഡിന് അപ്പുറത്ത് റിപ്പോർട്ടർമാർ ഓരോരുത്തരും ലൈവിനായി തയ്യാറെടുക്കുകയായിരുന്നു. മൈക്കുകൾ... ക്യാമറകൾ... ബ്രേക്കിങ് ന്യൂസ് ബാനറുകൾ... എല്ലായിടത്തും ഒരേ വാർത്ത. "ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ട നിലയിൽ." ആ തിരക്കിനിടയിൽ ക്യാമറയ്ക്ക് മുന്നിൽ നിന്നിരുന്നത് സാൻവി കിഷോർ ആയിരുന്നു. ക്യാമറാമാൻ കൈകൊണ്ട് സിഗ്നൽ നൽകി. "Three... Two... One..." ചുവന്ന ലൈറ്റ് തെളിഞ്ഞു. സാൻവി നേരെ ക്യാമറയിലേക്ക് നോക്കി. "നമസ്കാരം. ഇന്നലെ നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച മൂന്ന് പ്രതികളിൽ ഒരാളെ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. പോലീസ് സംഭവസ്ഥലം പൂർണമായും സീൽ ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്നാണ് സൂചന. സംഭവസ്ഥലത്ത് നിന്ന് ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിലെ വിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന് നേതൃത്വം നൽകുന്നത് IPS ഓഫീസർ വിഹിനാണ്. ഫോറൻസിക് പരിശോധനകൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും. ഞാൻ സാൻവി കിഷോർ....News Vision 24." ക്യാമറ ഓഫ് ആയതോടെ അവൾ ഒരു ദീർഘനിശ്വാസം വിട്ടു. അപ്പോഴാണ് അവളുടെ സഹപ്രവർത്തകൻ ഓടിവന്നത്. "സാൻവി... സോഷ്യൽ മീഡിയ പൊട്ടിത്തെറിക്കുകയാണ്." "എന്താ?" അവൻ ഫോൺ അവൾക്ക് നേരെ നീട്ടി. സ്ക്രീനിൽ ആയിരക്കണക്കിന് പോസ്റ്റുകൾ. "ഇത് ദൈവത്തിന്റെ ശിക്ഷയാണ്. ഇനി ബാക്കിയുള്ളവരും രക്ഷപ്പെടില്ല." "Justice Killer തിരികെ എത്തിയിരിക്കുന്നു!" "നിയമം ചെയ്യാത്തത് ആരോ ചെയ്യുന്നു." സാൻവി ഓരോ കമന്റും ശ്രദ്ധയോടെ വായിച്ചു. അവളുടെ മുഖം ഗൗരവമായി. "ജനങ്ങൾ... ഈ കൊലയാളിയെ പിന്തുണക്കാൻ തുടങ്ങിയോ?" സഹപ്രവർത്തകൻ പതുക്കെ തലകുലുക്കി. "അങ്ങനെ തോന്നുന്നു. പലർക്കും ഇത് തെറ്റാണെന്ന് അറിയാം.. പക്ഷേ... ഇരയായ പെൺകുട്ടിക്ക് നീതി കിട്ടിയില്ലെന്ന തോന്നൽ കൊണ്ടാകാം." സാൻവി വീണ്ടും സംഭവസ്ഥലത്തേക്ക് നോക്കി. അവിടെ വിഹിൻ ഇപ്പോഴും അന്വേഷണം നടത്തുകയായിരുന്നു. ഒരു വശത്ത്... നിയമം. മറ്റൊരു വശത്ത്... ജനങ്ങളുടെ വികാരം. ഇരുവർക്കും ഇടയിൽ നിന്നാണ് ഈ കേസ് ഇനി മുന്നോട്ട് പോകാൻ പോകുന്നതെന്ന് അവൾക്ക് വ്യക്തമായി തോന്നി. _______________ നഗരത്തിന്റെ മറ്റൊരു ഭാഗത്ത്. ഒരു ആഡംബര ബംഗ്ലാവിന്റെ ഹാളിൽ ഇരിക്കുകയായിരുന്നു ജാമ്യത്തിൽ പുറത്തിറങ്ങിയ ബാക്കി രണ്ട് പ്രതികൾ. ഇന്നലെ രാത്രിയിലെ സംഭവത്തിന് ശേഷം ഇരുവർക്കും ഉറക്കം പോലും വന്നിരുന്നില്ല. അവരിൽ ഒരാൾ തുടർച്ചയായി തന്റെ സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോ തവണയും ഒരേ മറുപടി. "The number you are trying to call is switched off." അവൻ അസ്വസ്ഥനായി ഫോൺ സോഫയിലേക്ക് എറിഞ്ഞു. "ഇവൻ എവിടെ പോയി?" മറ്റേയാൾ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് ടിവിയിലെ Breaking News അവരുടെ ശ്രദ്ധയിൽപ്പെട്ടത്. "ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികളിൽ ഒരാളെ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി." റിപ്പോർട്ടറുടെ ശബ്ദം കേട്ടതും ഇരുവരും ഒരേസമയം ടിവിയിലേക്ക് നോക്കി. സ്ക്രീനിൽ... വെള്ള തുണികൊണ്ട് മൂടിയ മൃതദേഹം. ചുറ്റും പോലീസ്. ഫോറൻസിക് ടീം. ആ കാഴ്ച കണ്ട നിമിഷം അവരുടെ മുഖത്തെ നിറം മാറി. "ഇത്... ഇവനല്ലേ...!" ഒരാൾ എഴുന്നേറ്റുനിന്നു. അവന്റെ കൈകൾ വിറക്കാൻ തുടങ്ങി. മറ്റേയാളുടെ റിമോട്ട് കൈയിൽ നിന്ന് താഴെ വീഴ്ത്തി. "ഇന്നലെ... അവന് ഫോൺ വന്നിരുന്നില്ലേ... അതിന് ശേഷമല്ലേ പുറത്തേക്ക് പോയത്..." രണ്ടുപേരും പരസ്പരം നോക്കി. ഇന്നലെ രാത്രി അവർ തമാശയായി എടുത്ത ആ ഫോൺവിളി... ഇപ്പോൾ മരണത്തിന്റെ തുടക്കമായി മാറിയിരുന്നു. അപ്പോഴാണ്... ഒരാളുടെ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്. ഇരുവരും ഞെട്ടി. അവൻ പതുക്കെ ഫോൺ എടുത്തു. Unknown Number അല്ല... പക്ഷേ ഒരു Unknown Message. വിറയുന്ന കൈകളോടെ അവൻ മെസേജ് തുറന്നു. സ്ക്രീനിൽ ഒരു വരി മാത്രം. "ഓടാൻ ശ്രമിക്കരുത്... സമയം വരുമ്പോൾ ഞാൻ തന്നെ നിന്നെ തേടി വരും." അത് വായിച്ചതും അവന്റെ കൈയിൽ നിന്ന് ഫോൺ താഴേക്ക് വീണു. "എന്താ...?" മറ്റേയാൾ ഫോൺ എടുത്ത് മെസേജ് വായിച്ചു. അവന്റെയും മുഖം വിളറി. ഇപ്പോൾ ആദ്യമായാണ്... നിയമത്തേക്കാൾ ഭയാനകമായ മറ്റൊരാൾ അവരുടെ പിന്നാലെയുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത്. _______________ ആകാംഷയുടെ ലോ ഓഫീസ്. ഉച്ചതിരിഞ്ഞ സമയം. ഓഫീസിലെ ജീവനക്കാർ ഓരോരുത്തരും അവരുടെ ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു. ആകാംഷ തന്റെ കാബിനിൽ ഇരുന്ന് അടുത്ത കേസിന്റെ ഫയലുകൾ പരിശോധിക്കുകയായിരുന്നു. അവളുടെ മുഖത്ത് പതിവുപോലെയുള്ള ശാന്തത. അപ്പോഴാണ് കാബിന്റെ വാതിലിൽ മുട്ടിയത്. "May I come in?" "Come in." വാതിൽ തുറന്ന് അകത്തേക്ക് വന്നത് വിശ്വാസ് ആയിരുന്നു. അവന്റെ കൈയിൽ ഒരു ടാബ്ലെറ്റ് ഉണ്ടായിരുന്നു. "ന്യൂസ്‌ കണ്ടോ?" ആകാംഷ ഫയലിൽ നിന്ന് തല ഉയർത്താതെ ചോദിച്ചു. "ഏത്?" വിശ്വാസ് ടാബ്ലെറ്റ് അവൾക്ക് നേരെ നീട്ടി. സ്ക്രീനിൽ ബ്രേക്കിങ് ന്യൂസ്. "Gang Rape Accused Found Dead." ആകാംഷ കുറച്ച് നിമിഷത്തേക്ക് ആ വാർത്ത നോക്കി. മുഖത്ത് ഒരു ഞെട്ടലോ സന്തോഷമോ പ്രകടമായില്ല. അവൾ ടാബ്ലെറ്റ് തിരികെ വിശ്വാസിന് നൽകി. "പോലീസ് അന്വേഷണം തുടങ്ങും." അത്ര മാത്രം പറഞ്ഞു അവൾ വീണ്ടും ഫയൽ തുറന്നു. വിശ്വാസ് അവളെ തന്നെ നോക്കി നിന്നു. "ഈ കേസ് ഇനി വേറെ തലത്തിലേക്ക് പോകും." അവൾ ശാന്തമായി തല ഉയർത്തി. "കൊലപാതകം നടന്നാൽ അന്വേഷണം ഉണ്ടാകും. അതാണ് അവരുടെ ജോലി. നിയമപരമായി തെളിയിക്കാൻ കഴിയുന്നതാണ് സത്യം." അവളുടെ മറുപടി കേട്ട വിശ്വാസ് ചെറുതായി പുഞ്ചിരിച്ചു. "നീ ഒരിക്കലും panic ആകില്ലല്ലേ?" ആകാംഷ കസേരയിൽ ചാരിയിരുന്നു. "പേടിച്ചാൽ തീരുമാനങ്ങൾ തെറ്റും. ഞാൻ വികാരം വെച്ച് ജോലി ചെയ്യാറില്ല." അത്രയും പറഞ്ഞ് അവൾ വീണ്ടും ഫയലിലേക്ക് ശ്രദ്ധ തിരിച്ചു. വിശ്വാസ് അവളുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി. പുറമേ നോക്കുമ്പോൾ... അവൾ പൂർണമായും ശാന്തയായിരുന്നു. പക്ഷേ... ആ ശാന്തതക്ക് പിന്നിൽ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് അവന് പോലും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. കാബിന്റെ ഗ്ലാസ് ജനലിലൂടെ പുറത്തേക്ക് നോക്കിയ ആകാംഷയുടെ കണ്ണുകളിൽ ഒരു നിമിഷം ആഴമുള്ള ചിന്ത തെളിഞ്ഞു. അടുത്ത നിമിഷം... അവൾ വീണ്ടും പഴയപോലെ നിർവികാരയായി ഫയലുകൾ മറിച്ചുനോക്കാൻ തുടങ്ങി. ______________ സിറ്റി ക്രൈം ബ്രാഞ്ച്. രാത്രി. ഓഫീസിലെ തന്റെ കാബിനിൽ ഒറ്റക്കിരിക്കുകയായിരുന്നു വിഹിൻ. മേശപ്പുറത്ത് രണ്ട് ഫയലുകൾ തുറന്നുകിടക്കുകയായിരുന്നു. ഒന്ന്... ബിസിനസ്മാന്റെ കൊലപാതകം. രണ്ടാമത്തേത്... ഇന്ന് മരിച്ച റേപ്പ് പ്രതിയുടെ കേസ്. രണ്ട് സംഭവങ്ങളിലെയും ഫോട്ടോകൾ അവൻ ഒരുമിച്ച് നോക്കി. സംഭവസ്ഥലങ്ങൾ വ്യത്യസ്തം. ഇരകൾ വ്യത്യസ്തം. പക്ഷേ... ഒരു സാമ്യം ഉണ്ടായിരുന്നു. രണ്ട് കൊലപാതകങ്ങളും അതീവ കൃത്യതയോടെയാണ് നടന്നത്. ഒരു തെളിവുപോലും ബാക്കിവെച്ചിരുന്നില്ല. വിഹിൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ജനലിനരികിലേക്ക് നടന്നു. "സർ..." ഒരു കോൺസ്റ്റബിൾ അകത്തേക്ക് വന്നു. "രണ്ട് കേസുകൾക്കും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മേലധികാരികളുടെ അനുമതി കിട്ടിയിട്ടുണ്ട്." വിഹിൻ പതിയെ തിരിഞ്ഞു. "Good." "നാളെ രാവിലെ മുതൽ... ഈ രണ്ട് കേസുകളും ഒരുമിച്ചാണ് അന്വേഷിക്കുന്നത്." കോൺസ്റ്റബിൾ തലകുലുക്കി. "Yes, sir." അയാൾ പുറത്തേക്ക് പോയതും വിഹിൻ വീണ്ടും മേശപ്പുറത്തിരുന്ന രണ്ട് ഫോട്ടോകളിലേക്കും നോക്കി. "നീ ആരായാലും... എത്ര ബുദ്ധിമാനായാലും... ഒരു ദിവസം നിന്റെ മുഖം ഞാൻ കാണും." അതേസമയം... നഗരത്തിന്റെ മറ്റൊരു ഭാഗത്ത്. ഇരുട്ട് നിറഞ്ഞ ഒരു മുറി. മുന്നിലെ മേശപ്പുറത്ത് നഗരത്തിന്റെ വലിയ ഒരു മാപ്പ് വിരിച്ചുവെച്ചിരുന്നു. അതിൽ ചില പേരുകൾക്ക് ചുവന്ന വട്ടം വരച്ചിരുന്നു. ആ പേരുകളിൽ ഒന്നിന് മുകളിലൂടെ ഒരു കൈ പതുക്കെ കറുത്ത വര വരച്ചു. ആ പേര്... ഇതിനകം അവസാനിച്ചിരുന്നു. അതിന് താഴെയുണ്ടായിരുന്ന അടുത്ത പേരിൽ ആ കൈ നിശ്ശബ്ദമായി വിരൽവെച്ചു. ആ നിമിഷം... മേശപ്പുറത്ത് കിടന്നിരുന്ന ഒരു മൊബൈൽ ഫോണിന്റെ സ്ക്രീൻ തെളിഞ്ഞു. അതിൽ ഒരു പേര് മാത്രം. "Target – 2" ആ നിഴൽരൂപം പതുക്കെ ഫോൺ കൈയിലെടുത്തു. അടുത്ത വേട്ടക്കുള്ള സമയം.. തുടങ്ങിയിരുന്നു. തുടരും... #💥ക്രൈം ത്രില്ലെർ 💥 #📔 കഥ #📙 നോവൽ #നോവൽ #💌 പ്രണയം
18 likes
2 comments 15 shares

More like this