ShareChat
click to see wallet page
search
ഭാഗം 3 അന്ന് രാത്രി വിവേക് പോയിക്കഴിഞ്ഞപ്പോൾ മഹേഷിന്റെ മുഖത്ത് വലിയ അസ്വസ്ഥത ഉണ്ടായിരുന്നു.... അവൻ ആരോടും സംസാരിക്കാതെ മുറിയിൽ വന്നിരുന്നു. കണ്മണി അപ്പോൾ ലച്ചുവിന്റെ മടിയിലിരുന്ന് കഥ കേൾക്കുകയാണ്..... "അമ്മുച്ചേ... എനിച്ചു ഒരു കത പറന്നു താ... ആനപ്പാവത്തിന്റെ കത..." കണ്മണി ലച്ചുവിന്റെ കവിളിൽ തലോടി ചോദിച്ചു.... "പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു കുട്ടി ആന ഉണ്ടായിരുന്നു... ആ ആനക്കുട്ടിക്ക് ഒരു അച്ഛൻ ആനയും അമ്മ ആനയും ഉണ്ടായിരുന്നു..." ലച്ചു കഥ പറഞ്ഞു തുടങ്ങി.... പെട്ടെന്ന് കണ്മണി മഹേഷിനെ നോക്കി. "അച്ചേ... ആനക്കുട്ടീടെ അച്ചൻ ആനക്കുട്ടീനെ ഉമ്മ വെക്കുമോ?" മഹേഷ് പത്രം വായിക്കുന്നതിനിടയിൽ ഒന്ന് മൂളി. "ഉം... വെക്കും." "എന്നിട്ട്... എന്നിട്ട് അച്ചൻ ആന അമ്മ ആനക്കു ഉമ്മ കൊടുക്കുമോ?" കണ്മണി നിഷ്കളങ്കമായി ചോദിച്ചു. മഹേഷ് പെട്ടെന്ന് പത്രം താഴ്ത്തി. ലച്ചുവിന്റെ മുഖം നാണം കൊണ്ടും സങ്കടം കൊണ്ടും ചുവന്നു. "അതൊക്കെ കൊടുക്കും മോളെ... മോള് കഥ കേൾക്ക്." ലച്ചു വിഷയം മാറ്റാൻ നോക്കി.... "ഇല്ല... എനിച്ചു അറിയണം... അച്ചൻ എന്തിനാ അമ്മുച്ചേനെ എപ്പോഴും വഴക്ക് പറയുന്നേ? അമ്മുച്ച പാവമല്ലേ... അമ്മുച്ച കരയുന്നത് കണ്മണിച്ച കണ്ടു..." കുഞ്ഞിന്റെ ആ ചോദ്യം ആ മുറിയിൽ വലിയൊരു നിശബ്ദത പടർത്തി. മഹേഷിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവൻ ലച്ചുവിനെ ഒന്ന് നോക്കി. അവൾ തല താഴ്ത്തി ഇരിക്കുകയാണ്. തന്റെ വെറുപ്പ് കുഞ്ഞു പോലും തിരിച്ചറിയുന്നു എന്ന സത്യം മഹേഷിനെ ഒന്ന് ഉലച്ചു. "അമ്മേനെ അച്ഛൻ വഴക്ക് പറയുന്നതല്ല മോളെ... അത്... അത് അച്ഛന്റെ സ്നേഹമാ." മഹേഷ് കഷ്ടപ്പെട്ട് ഒരു മറുപടി നൽകി... "അങ്ങനല്ല... അച്ചൻ അമ്മുച്ചേനെ ഒന്ന് ചിരിച്ചേ... എങ്കിലേ കണ്മണിച്ച പാല് കുടിക്കൂ..." കണ്മണി കൈ കെട്ടി പിണങ്ങി ഇരുന്നു... കുഞ്ഞിന്റെ വാശിക്ക് മുന്നിൽ മഹേഷിന് തോറ്റു കൊടുക്കേണ്ടി വന്നു. അവൻ ലച്ചുവിനെ നോക്കി ഒന്ന് കൃത്രിമമായി ചിരിക്കാൻ ശ്രമിച്ചു. "പോരേ? ഇനി പാല് കുടിച്ചേ..." മഹേഷ് പറഞ്ഞു. കണ്മണി സന്തോഷത്തോടെ ലച്ചുവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു. "അമ്മുച്ചേ... അച്ചൻ ചിരിച്ചു ഇനി അമ്മുച്ചയും ചിരിച്ചേ..." ലച്ചുവിന്റെ കണ്ണുകളിൽ അപ്പോൾ ഒരു തുള്ളി കണ്ണീർ തിളങ്ങുന്നുണ്ടായിരുന്നു. അത് സന്തോഷത്തിന്റേതായിരുന്നുവോ സങ്കടത്തിന്റേതായിരുന്നുവോ എന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.            ✨✨✨✨✨ അടുത്ത ദിവസം പുലർച്ചെ ലച്ചു ഉണർന്നത് കണ്മണിയുടെ പിറുപിറുപ്പ് കേട്ടാണ്. നോക്കിയപ്പോൾ കുഞ്ഞ് വിറയ്ക്കുന്നു. അവളുടെ ശരീരം നന്നായി പൊള്ളുന്നുണ്ടായിരുന്നു. "മഹേഷേട്ടാ... മഹേഷേട്ടാ... എഴുന്നേൽക്കൂ... മോൾക്ക് നല്ല പനിയുണ്ട്" ലച്ചു പരിഭ്രമത്തോടെ മഹേഷിനെ വിളിച്ചു. മഹേഷ് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. മോളെ തൊട്ടു നോക്കിയപ്പോൾ അവൻ ഭയന്നു പോയി. "നല്ല ചൂടുണ്ടല്ലോ ലച്ചു... നീ വേഗം ഡ്രസ്സ് മാറ്, നമുക്ക് ഹോസ്പിറ്റലിൽ പോകാം." അപ്പോഴത്തെ വെപ്രാളത്തിൽ മഹേഷ് 'ലക്ഷ്മി' എന്ന് വിളിക്കാതെ 'ലച്ചു' എന്നാണ് വിളിച്ചത്. അവൾ അത് ശ്രദ്ധിച്ചെങ്കിലും മോളുടെ കാര്യത്തിലുള്ള പേടി കാരണം ഒന്നും മിണ്ടിയില്ല. കാറിൽ പോകുമ്പോൾ കണ്മണി ലച്ചുവിന്റെ മടിയിൽ കിടന്ന് വിതുമ്പുന്നുണ്ടായിരുന്നു. "അമ്മുച്ചേ... എനിച്ചു വേദന എടുക്കുന്നു... വയ്യ..." "സാരമില്ല മോളെ... അമ്മ കൂടെയുണ്ടല്ലോ... ഇപ്പോ മാറും കേട്ടോ..." ലച്ചു കുഞ്ഞിനെ ചേർത്ത് പിടിച്ചു.... ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു. "പേടിക്കാനില്ല, ചെറിയൊരു ഇൻഫെക്ഷൻ ആണ്. കുറച്ചു നേരം ഒബ്സർവേഷനിൽ വെക്കണം. ഡ്രിപ്പ് ഇടേണ്ടി വരും." ഡ്രിപ്പ് ഇടാൻ നേരം കണ്മണി വല്ലാതെ കരഞ്ഞു. "അച്ചേ... അമുച്ചേ... വേണ്ടാ... സൂചി വേണ്ടാ..." മഹേഷ് കുഞ്ഞിന്റെ കൈ മുറുകെ പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ലച്ചു മോളുടെ തലയിൽ തലോടിക്കൊണ്ട് പാട്ടുപാടി കൊടുക്കാൻ തുടങ്ങി. ലച്ചുവിന്റെ സാമീപ്യം കുഞ്ഞിനെ പതുക്കെ ശാന്തയാക്കി. അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. പുറത്ത് വരാന്തയിൽ നിൽക്കുമ്പോൾ മഹേഷ് ലച്ചുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഉറക്കമില്ലാത്ത കണ്ണുകളും അഴിഞ്ഞു വീണ മുടിയുമായി അവൾ തന്റെ മകളെ അത്രമേൽ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിലെ വെറുപ്പിന്റെ മഞ്ഞുപാളികൾ ഒന്ന് ഉരുകുന്നത് പോലെ തോന്നി. "നീ... നീ കുറച്ചു വെള്ളം കുടിക്ക്. രാവിലെ ഒന്നും കഴിച്ചില്ലല്ലോ." മഹേഷ് ഒരു കുപ്പി വെള്ളം അവൾക്ക് നേരെ നീട്ടി. "വേണ്ട മഹേഷേട്ടാ... മോൾക്ക് ബോധം വന്നിട്ട് മതി." ലച്ചു പതുക്കെ പറഞ്ഞു... "ലച്ചു... ഞാൻ..." അവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും യശോദയും സേതുമാധവനും അവിടേക്ക് ഓടി എത്തി... "എന്തായി മോൾക്ക്? എന്താ ഡോക്ടർ പറഞ്ഞത്?" യശോദ പരിഭ്രമത്തോടെ ചോദിച്ചു. "സാരമില്ല അമ്മേ പനി കുറയുന്നുണ്ട്. ലച്ചു കൂടെയുണ്ട്." മഹേഷ് മറുപടി നൽകി. മഹേഷ് വീണ്ടും 'ലച്ചു' എന്ന് വിളിച്ചത് കേട്ടപ്പോൾ ഭാരതി മുത്തശ്ശിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി. ഒരു ആപത്ത് വരുമ്പോഴാണല്ലോ സ്നേഹം പുറത്തു വരുന്നത് എന്ന് അവർ ഓർത്തു. വൈകുന്നേരത്തോടെ കണ്മണിയുടെ പനി കുറഞ്ഞു. അവൾ എഴുന്നേറ്റ് ഇരുന്നു. ഹോസ്പിറ്റലിലെ മരുന്നിന്റെ മണം അവൾക്ക് ഇഷ്ടമല്ലായിരുന്നു. "അമുച്ചേ... നമുക്ക് പോവാം... ഇവിടെ മണം വരുന്നു... എനിച്ചു ഇച്ചല്ല" കണ്മണി ചുണ്ട് പിളർത്തി പറഞ്ഞു. "ഇപ്പോ പോകാം മോളെ... ഡോക്ടർ അങ്കിൾ വരട്ടെ." ലച്ചു അവളെ സമാധാനിപ്പിച്ചു. അപ്പോഴാണ് മഹേഷ് കുറച്ചു മിഠായികളും ഒരു കുഞ്ഞു പാവയുമായി വന്നത്. "ദാ... അച്ഛന്റെ മോൾക്ക് ഇത് ഇഷ്ടമായോ?" കണ്മണി ആ പാവയെ വാങ്ങി. "ഇത് അമുച്ചേടെ പോലെ ഉണ്ട്... സുന്ദരി പാവ..." എല്ലാവരും ചിരിച്ചു പോയി. മഹേഷ് പോലും അറിയാതെ ഒന്ന് പുഞ്ചിരിച്ചു. തിരികെ വീട്ടിലെത്തിയപ്പോൾ കണ്മണിയെ കിടത്താൻ ലച്ചു ശ്രമിച്ചു. പക്ഷേ അവൾക്ക് മഹേഷിന്റെയും ലച്ചുവിന്റെയും നടുവിൽ കിടക്കണം. "അച്ചേ... ഇങ്ങോട്ട് വാ... അമുച്ചേ... ഇങ്ങോട്ട് വാ... കണ്മണിച്ച നടുവിൽ കിടക്കും." അവൾ രണ്ടുപേരുടെയും കൈ പിടിച്ചു വലിച്ചു. മഹേഷിന് നിവൃത്തിയില്ലായിരുന്നു. അവൻ ബെഡിന്റെ ഒരു വശത്ത് കിടന്നു. മറുവശത്ത് ലച്ചുവും. കണ്മണി രണ്ടുപേരുടെയും കൈകൾ എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് വെച്ചു... "ഇപ്പൊ എനിച്ചു പനി ഇല്ല... അച്ചനും അമ്മുച്ചയും കൂടെ ഉണ്ടല്ലോ..." അവൾ കൊഞ്ചലോടെ പറഞ്ഞു. ലച്ചു മഹേഷിനെ നോക്കി. മഹേഷും അവളെ നോക്കി. ആ നോട്ടത്തിൽ പഴയ വെറുപ്പ് അത്ര പ്രകടമായിരുന്നില്ല. പകരം ഒരു തരം കുറ്റബോധം അവിടെ നിഴലിക്കുന്നുണ്ടായിരുന്നു. പക്ഷേ വിവേകിന്റെ വാക്കുകൾ ഇപ്പോഴും അവന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട് അവൻ വീണ്ടും മുഖം തിരിച്ചു. രാത്രിയിൽ കണ്മണി ഉറക്കത്തിൽ പിറുപിറുക്കുന്നുണ്ടായിരുന്നു.. "അമുച്ചേ... വിട്ടു പോവല്ലേ..." ലച്ചു അവളുടെ നെറുകയിൽ തലോടി. "ഇല്ല മോളെ... അമ്മുച്ച എങ്ങും പോവില്ല." ഇതെല്ലാം കേട്ടു കൊണ്ട് ഉറക്കം വരാതെ കിടക്കുകയായിരുന്നു മഹേഷ്. ലക്ഷ്മി ഇത്രയും നല്ലവളാണോ? അതോ അഭിനയിക്കുകയാണോ? അവന്റെ മനസ്സ് ഒരു വലിയ സംഘർഷത്തിലായിരുന്നു. തന്റെ കണ്ണിൽ അവൾ വഞ്ചകിയാണ്, പക്ഷേ തന്റെ മകളുടെ കണ്ണിൽ അവൾ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്. ആരെയാണ് താൻ വിശ്വസിക്കേണ്ടത്? തുടരും..... ഒരു റിവ്യൂ തരാമോ #♥ പ്രണയം നിന്നോട് #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📙 നോവൽ
♥ പ്രണയം നിന്നോട് - VEENDUM CPOOTHA ASATHALM: VEENDUM CPOOTHA ASATHALM: - ShareChat