
Rafseena Namaf
@rafseenanamaf
Copyright©Please do not repost without my permissi
അന്ന് വൈകുന്നേരം കോവിലകത്തെ പണികളെല്ലാം കഴിഞ്ഞ് ലക്ഷ്മിയമ്മയും ഉണ്ണിമായയും മടങ്ങാൻ ഒരുങ്ങുകയായിരുന്നു. അടുക്കളയിൽ പാത്രങ്ങൾ അടുക്കി വെക്കുന്നതിനിടയിൽ ലക്ഷ്മിയമ്മ സരസ്വതി തമ്പുരാട്ടിയുടെ അരികിലെത്തി....
"തമ്പുരാട്ടീ... നാളെ വിനയൻ സാറും കുടുംബവും ഞങ്ങളുടെ കുടിലിലേക്ക് വരുന്നുണ്ട്. ഉണ്ണിമായയെ കാണാനാണ്. തമ്പുരാട്ടിയുടെ അനുഗ്രഹം വേണം"
ലക്ഷ്മിയമ്മ കൈകൾ കൂപ്പി വിനയത്തോടെ പറഞ്ഞു.
സരസ്വതി തമ്പുരാട്ടി പുഞ്ചിരിച്ചു.
"അതിനെന്താ ലക്ഷ്മീ നല്ല കാര്യമാണല്ലോ. ഉണ്ണിമോൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ. നാണിയമ്മേ... നീയും നാളെ ലക്ഷ്മിയുടെ കൂടെ പോണം. അവിടെ എന്തെങ്കിലും സഹായം വേണമെങ്കിൽ നീ കൂടെ നിൽക്കുന്നത് അവർക്ക് ഒരു ധൈര്യമായിരിക്കും."
നാണിയമ്മ സന്തോഷത്തോടെ സമ്മതിച്ചു. ലക്ഷ്മിയമ്മയ്ക്ക് അത് വലിയൊരു ആശ്വാസമായിരുന്നു. അപ്പോഴാണ് രേവതി അങ്ങോട്ട് വന്നത്. പണിക്കാരത്തിയുടെ വീട്ടിൽ പോയി അവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തനിക്ക് അന്തസ്സുകേടാണെന്ന് രേവതിക്ക് തോന്നിയിരുന്നു. എങ്കിലും ഉണ്ണിമായ ആ പടിയിറങ്ങണം എന്നത് അവളുടെ ആവശ്യമാണ്....
"ലക്ഷ്മിയമ്മേ... നാളെ ഞാൻ അങ്ങോട്ട് വരുന്നില്ല. പക്ഷേ ചടങ്ങുകൾക്കൊന്നും ഒരു കുറവ് വരുത്തരുത്. ദാ ഇത് കയ്യിൽ വെച്ചോ"
രേവതി തന്റെ ബാഗിൽ നിന്നും കുറച്ച് പണം എടുത്ത് ലക്ഷ്മിയമ്മയുടെ കയ്യിൽ കൊടുത്തു.
"വിഷ്ണു ഏട്ടൻ അറിയണ്ട ഇതുകൊണ്ട് ഉണ്ണിമായയ്ക്ക് നല്ലൊരു സാരിയും പലഹാരങ്ങളുമൊക്കെ വാങ്ങിക്കോ."
ലക്ഷ്മിയമ്മ ആ പണം വാങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.
"വലിയ ഉപകാരം രേവതി കൊച്ചേ... അത്രയും സന്തോഷം."
അവർ കോവിലകത്തെ പടിയിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് വിനയൻ സാറിന്റെ ഫോൺ വരുന്നത്.
"ലക്ഷ്മിയമ്മേ... ഞങ്ങൾ നാളെ രാവിലെ പത്തു മണിയോടെ എത്തും. എല്ലാവരും വരുന്നുണ്ട്. ഉണ്ണിമായയോട് തയ്യാറായിരിക്കാൻ പറയണേ"
വിനയൻ സാറിന്റെ ആവേശഭരിതമായ ശബ്ദം കേട്ടപ്പോൾ ലക്ഷ്മിയമ്മയുടെ മനസ്സിൽ ഒരു കുളിർമഴ പെയ്തതുപോലെ തോന്നി....
അടുത്ത ദിവസം രാവിലെ. ഉണ്ണിമായയുടെ കൊച്ചു വീട് വൃത്തിയായി ഒരുക്കിയിരുന്നു. നാണിയമ്മ നേരത്തെ തന്നെ എത്തി ലക്ഷ്മിയമ്മയെ സഹായിക്കാൻ കൂടി. ഉണ്ണിമായ രേവതി കൊടുത്ത പുതിയ സാരിയുടുത്ത് മുറിയിൽ നിൽക്കുമ്പോൾ അവളുടെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലായിരുന്നു. വിനയൻ സാർ വരുന്നു എന്ന സന്തോഷത്തേക്കാൾ ഉപരി വിഷ്ണു തമ്പ്രാൻ ഇത് അറിഞ്ഞാലുള്ള അവസ്ഥയായിരുന്നു അവളെ ഭയപ്പെടുത്തിയത്....
പെട്ടെന്നാണ് ജനാലയ്ക്കൽ ഒരു നിഴൽ കണ്ടത്. അവൾ ഞെട്ടിത്തിരിഞ്ഞു. അവിടെ വിഷ്ണു നിൽക്കുന്നുണ്ടായിരുന്നു ആരും കാണാതെ ഇടവഴിയിലൂടെ അവൻ വന്നതാണ്...വിഷ്ണുവിന്റെ മുഖം വിളറി വെളുത്തിരുന്നു. ആ കണ്ണുകളിൽ പണ്ടത്തെ ആ അധികാരമായിരുന്നില്ല മറിച്ച് ഒരു വലിയ സങ്കടമായിരുന്നു നിഴലിച്ചിരുന്നത്....
"തമ്പ്രാൻ... ഇവിടെ..."
അവൾ ശബ്ദം താഴ്ത്തി വിറച്ചു കൊണ്ടു ചോദിച്ചു...
വിഷ്ണു പതുക്കെ ആരും കാണാതെ മുറിക്കുളിൽ കടന്നു. അവൻ അവളുടെ മുന്നിൽ വന്ന് നിന്നു. വിഷ്ണുവിന്റെ വിറയ്ക്കുന്ന കൈകൾ അവളുടെ തോളിൽ സ്പർശിച്ചു.
"ഉണ്ണിമായേ... നീ ശരിക്കും മറ്റൊരാളുടേതാകാൻ പോവുകയാണോ? ഈ വിഷ്ണുവിനെ നിനക്ക് അത്ര വേഗം മറക്കാൻ പറ്റുമോ?"
അവന്റെ സ്വരത്തിലെ ഇടർച്ച കേട്ടപ്പോൾ ഉണ്ണിമായയുടെ ഹൃദയം തകർന്നുപോയി. വിഷ്ണു പരുക്കനാണെങ്കിലും തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവൾക്ക് ആ നിമിഷം മനസ്സിലായി.
"തമ്പ്രാൻ... എനിക്ക് വേറെ വഴിയില്ല. എന്റെ അമ്മയുടെ സന്തോഷം..." അവൾ വിതുമ്പി...
"എനിക്കറിയാം... നിന്റെ അമ്മയുടെ സന്തോഷമാണ് നിനക്ക് വലുതെന്ന്"
വിഷ്ണു അവളുടെ മുഖം തന്റെ കൈക്കുള്ളിലാക്കി പതുക്കെ പറഞ്ഞു.
"പക്ഷേ എനിക്ക് നീ വേണം ഉണ്ണിമായേ... നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ഈ കോവിലകത്തെ അധികാരവും പണവുമൊന്നും നിനക്ക് പകരമാവില്ല. നീ അന്ന് ആ ലൈബ്രറിയിൽ പുസ്തകം അടുക്കി വെക്കുമ്പോൾ ഞാൻ നിന്നെ നോക്കി നിന്നത് വെറുതെയല്ല. എന്റെ ശ്വാസമാണ് നീ."
വിഷ്ണുവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ കയ്യിലേക്ക് വീണു. അത് കണ്ടതും ഉണ്ണിമായ തകർന്നുപോയി. അധികാരമുള്ള ആ തമ്പ്രാൻ കുട്ടി ഒരു കൊച്ചു കുട്ടിയെപ്പോലെ തന്റെ മുന്നിൽ വിങ്ങുന്നത് അവൾക്ക് സഹിക്കാനായില്ല.
"എന്നെ മറന്നേക്ക് തമ്പ്രാൻ... നമ്മൾ തമ്മിൽ ഒരുപാട് ദൂരമുണ്ട്"
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
"ദൂരമുണ്ടായിരിക്കാം... പക്ഷേ നീ വേറൊരാളുടെ കൂടെ നിൽക്കുന്നത് കാണാൻ എനിക്ക് കഴിയില്ല. നിനക്ക് എന്നെ പേടിയാണെന്ന് എനിക്കറിയാം. ആ പേടിയാണ് നമ്മുടെ ഇടയിലെ മതിൽ. പക്ഷേ സ്നേഹം കൊണ്ട് ആ മതിലുകൾ ഞാൻ തകർക്കും"
വിഷ്ണു ഇത്രയും പറഞ്ഞ് ആരും കാണാതെ അവിടെ നിന്നും തിരികെ നടന്നു...
അല്പസമയത്തിനകം വിനയൻ സാറും മാതാപിതാക്കളും വീട്ടിലെത്തി. നാണിയമ്മയും ലക്ഷ്മിയമ്മയും ചേർന്ന് അവരെ സ്വീകരിച്ചു. ഉമ്മറത്ത് വലിയ ചർച്ചകൾ നടന്നു. ഉണ്ണിമായ ചായയുമായി ഉമ്മറത്തേക്ക് വരുമ്പോൾ വിനയൻ സാർ അവളെ നോക്കി പുഞ്ചിരിച്ചു. എന്നാൽ ആ പുഞ്ചിരിക്ക് മറുപടി നൽകാൻ അവൾക്ക് കഴിഞ്ഞില്ല....
വിനയൻ സാറിന്റെ അമ്മ ഉണ്ണിമായയുടെ കയ്യിൽ പിടിച്ച് സ്വർണ്ണവള അണിയിച്ചു. അത് കണ്ട ലക്ഷ്മിയമ്മയുടെ കണ്ണുകൾ ആനന്ദാശ്രുക്കൾ കൊണ്ട് നിറഞ്ഞു. എല്ലാവരും സന്തോഷത്തിലായിരുന്നു. പക്ഷേ ഉണ്ണിമായയുടെ മനസ്സ് അപ്പോഴും ആ ജനാലയ്ക്കൽ കണ്ട വിഷ്ണുവിന്റെ നീറുന്ന മുഖത്തായിരുന്നു...
വിഷ്ണുവിന്റെ ആത്മാർത്ഥമായ സ്നേഹം അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പക്ഷേ അമ്മയുടെ സന്തോഷത്തിന് മുന്നിൽ ആ സ്നേഹം ഒരു പാപമായി അവൾക്ക് തോന്നി.
ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ കോവിലകത്തെ മട്ടുപ്പാവിലിരുന്ന് വിഷ്ണു താഴെ നടന്നുപോകുന്ന വിനയൻ സാറിന്റെ വണ്ടിയെ നോക്കി നിന്നു. അവന്റെ കയ്യിൽ കത്തുന്ന സിഗരറ്റ് പാതിയിലധികം അണഞ്ഞുപോയിരുന്നു...
"ഉണ്ണിമായേ... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല"
അവൻ ആകാശത്തേക്ക് നോക്കി പതുക്കെ മന്ത്രിച്ചു. വിഷ്ണുവിന്റെ പ്രണയം ഇപ്പോൾ ഒരു വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണോ അതോ പുതിയൊരു വിപ്ലവത്തിലേക്കാണോ എന്ന് കാലം കരുതിവെച്ചിരുന്നു....
************
വിനയൻ സാറും കുടുംബവും പടിയിറങ്ങിപ്പോയപ്പോൾ ആ ചെറിയ വീട് പെട്ടെന്ന് നിശബ്ദമായി. ഉമ്മറത്ത് ബാക്കിവെച്ച ചായഗ്ലാസുകൾക്കും ഉപ്പേരി പാത്രങ്ങൾക്കും ഇടയിൽ ലക്ഷ്മിയമ്മ ഒരു സ്വപ്നത്തിലെന്നപോലെ ഇരുന്നു.....
അവരുടെ കയ്യിൽ വിനയന്റെ അമ്മ കൊടുത്ത ആ സ്വർണ്ണവള തിളങ്ങുന്നുണ്ടായിരുന്നു. ഒരു പണിക്കാരത്തിയുടെ മകൾക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമായി ലക്ഷ്മിയമ്മ അതിനെ കണ്ടു....
"മോളെ ഉണ്ണിമായേ... നീ കണ്ടോ?"
ലക്ഷ്മിയമ്മ അകത്തേക്ക് വിളിച്ചു പറഞ്ഞു.
"അവർക്ക് നിന്നെ അത്രയ്ക്കും ഇഷ്ടമായി. ആ തറവാട്ടിലെ മരുമകളായി നീ കയറിച്ചെല്ലുമ്പോൾ എന്റെ എല്ലാ സങ്കടങ്ങളും തീരുമടാ."
മുറിക്കുള്ളിൽ കട്ടിലിൽ തളർന്നിരിക്കുകയായിരുന്നു ഉണ്ണിമായ. അമ്മയുടെ ആ വാക്കുകൾ സന്തോഷത്തിന് പകരം അവളുടെ ഉള്ളിൽ ഒരു ഭാരമായാണ് അനുഭവപ്പെട്ടത്. അവളുടെ ഇടതുകൈത്തണ്ടയിൽ വിഷ്ണുവിന്റെ വിരലുകൾ അമർന്ന പാട് അപ്പോഴും ഉണ്ടായിരുന്നു. ആ സ്പർശനം നൽകിയ വേദനയേക്കാൾ അവളുടെ ഉള്ളിൽ നീറുന്നത് അവൻ അവസാനമായി നോക്കിയ ആ നോട്ടമായിരുന്നു. തമ്പ്രാൻ കുട്ടിയുടെ കണ്ണിൽ കണ്ട ആ കണ്ണീർത്തുള്ളി... അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് അവൾ ഭയപ്പെട്ടു...
"അമ്മേ... എനിക്ക് കുറച്ചു നേരം ഉറങ്ങണം"
അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു....
പുറത്ത് സന്ധ്യ മയങ്ങുകയായിരുന്നു. കണിമംഗലം കോവിലകത്തിന് മുകളിൽ ചുവന്ന ആകാശം പതുക്കെ കറുപ്പിലേക്ക് മാറുന്നു. കോവിലകത്തെ മട്ടുപ്പാവിലെ ജനാലയ്ക്കൽ വിഷ്ണു അപ്പോഴും നിലയുറപ്പിച്ചിരുന്നു. അവൻ താഴെ ഉണ്ണിമായയുടെ വീടിന്റെ ഭാഗത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. അവന്റെ കയ്യിൽ ഒരു പകുതി കത്തിത്തീർന്ന സിഗരറ്റ് ഇരിപ്പുണ്ട്...
പെട്ടെന്ന് പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. വിഷ്ണു തിരിഞ്ഞു നോക്കിയില്ല വന്നത് രേവതിയാണെന്ന് അവനറിയാമായിരുന്നു....
"വിഷ്ണു ഏട്ടാ... നിങ്ങൾ എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്?" രേവതിയുടെ സ്വരത്തിൽ ഒരു വിജയച്ചിരി ഉണ്ടായിരുന്നു.
"താഴെ ലക്ഷ്മിയമ്മയുടെ വീട്ടിൽ ചടങ്ങുകളൊക്കെ ഭംഗിയായി കഴിഞ്ഞു. ഉണ്ണിമായയുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു. ഇനി എങ്കിലും വിഷ്ണു ഏട്ടൻ ഒന്ന് സമാധാനപ്പെട്."
വിഷ്ണു പതുക്കെ മുഖം തിരിച്ചു. അവന്റെ കണ്ണുകളിലെ രൗദ്രഭാവം കണ്ട് രേവതി ഒന്ന് ഭയന്നു പിന്നോട്ട് മാറി.
"വിവാഹം ഉറപ്പിച്ചു എന്ന് കരുതി അവൾ എന്റേതല്ലാതാകില്ല രേവതി. ഈ പടിപ്പുര കടന്ന് അവൾ പോകില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും."
"വിഷ്ണു ഏട്ടാ... ഇത് വെറും വാശിയാണ്"
രേവതി ദേഷ്യത്തോടെ പറഞ്ഞു.
"ഒരു പണിക്കാരത്തിയുടെ മകൾക്ക് വേണ്ടി നിങ്ങൾ എന്തിനാ ഇങ്ങനെ തരംതാഴുന്നത്? നാട്ടുകാർ അറിഞ്ഞാൽ കോവിലകത്തെ അന്തസ്സ് എവിടെ പോകും?"
"അന്തസ്സോ?"
വിഷ്ണു പരിഹാസത്തോടെ ചിരിച്ചു.
"സ്നേഹിക്കുന്നവളോടൊപ്പം ജീവിക്കുന്നതാണോ അന്തസ്സ് അതോ അന്തസ്സിന് വേണ്ടി പ്രണയത്തെ കൊല്ലുന്നതാണോ? നിനക്ക് അത് മനസ്സിലാകില്ല രേവതി. കാരണം നിന്റെ ഉള്ളിൽ പക മാത്രമേയുള്ളൂ."
വിഷ്ണുവിന്റെ വാക്കുകൾ രേവതിയെ വല്ലാതെ കുത്തിനോവിച്ചു. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. പക്ഷേ വിഷ്ണുവിന്റെ മനസ്സിൽ മറ്റൊരു പ്ലാൻ തയ്യാറാകുകയായിരുന്നു. വിനയൻ സാർ അവളെ സ്വന്തമാക്കാൻ നോക്കുമ്പോൾ താൻ വെറുതെ ഇരിക്കില്ലെന്ന് അവൻ ഉറപ്പിച്ചു...
രാത്രിയുടെ നിശബ്ദതയിൽ ഉണ്ണിമായ തന്റെ ഡയറി തുറന്നു. അവൾക്ക് വിഷ്ണുവിനോടുള്ള ദേഷ്യമാണോ അതോ സഹതാപമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. വിനയൻ സാർ തനിക്ക് സുരക്ഷിതമായ ഒരു ജീവിതം തരുമായിരിക്കും പക്ഷേ വിഷ്ണു നൽകുന്നത് തന്റെ ആത്മാവിനെ തൊടുന്ന സ്നേഹമാണെന്ന് അവൾക്ക് എപ്പോഴൊക്കെയോ തോന്നിപ്പോകുന്നു...
പെട്ടെന്നാണ് മുറ്റത്ത് ഒരു കല്ല് വീഴുന്ന ശബ്ദം കേട്ടത്. ഉണ്ണിമായ ഞെട്ടി ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ടിൽ പ്ലാവിന്റെ ചുവട്ടിൽ ഒരാൾ നിൽക്കുന്നു. ആ ഉയരവും നിൽക്കുന്ന രീതിയും കണ്ടപ്പോൾ അവൾക്ക് മനസ്സിലായി... അത് വിഷ്ണു തമ്പ്രാനാണ്.
അമ്മ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവൾ പതുക്കെ വാതിൽ തുറന്നു പുറത്തിറങ്ങി. അവൾ അവന്റെ അടുത്തേക്ക് നടന്നു...
"തമ്പ്രാൻ... എന്തിനാ ഈ നേരത്ത് ഇവിടെ വന്നത്?"
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.
വിഷ്ണു ഒന്നും മിണ്ടിയില്ല. അവൻ അവളുടെ കൈ പിടിച്ചു പതുക്കെ വലിച്ചു. അവളുടെ വിരലുകൾക്കിടയിലേക്ക് അവൻ എന്തോ ഒന്ന് വെച്ചു കൊടുത്തു. ഒരു ചെറിയ സ്വർണ്ണ മോതിരം.
"ഇത് നിനക്കുള്ളതാണ്. ആ വിനയൻ തന്ന വളയേക്കാൾ നിനക്ക് ചേരുന്നത് ഇതാണ്"
വിഷ്ണുവിന്റെ സ്വരം വല്ലാതെ ആർദ്രമായിരുന്നു.
"നിന്റെ കല്യാണം ആരുടെ കൂടെ നടന്നാലും നിന്റെ മനസ്സിൽ എന്നും ഈ വിഷ്ണു മാത്രമേ ഉണ്ടാവൂ. നീ ആ മോതിരം കളയരുത്."
ഉണ്ണിമായ സ്തബ്ധയായി നിന്നുപോയി. വിഷ്ണുവിന്റെ പ്രണയം അവളെ ശ്വാസം മുട്ടിക്കുന്നു ഒപ്പം വല്ലാതെ ഭ്രമിപ്പിക്കുകയും ചെയ്യുന്നു. വിഷ്ണു ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. കയ്യിലിരിക്കുന്ന ആ മോതിരം ഒരു കനൽ പോലെ അവൾക്ക് അനുഭവപ്പെട്ടു...
ഈ രഹസ്യം അമ്മ അറിഞ്ഞാൽ... രേവതി അറിഞ്ഞാൽ... അവളുടെ ലോകം തകരും...
അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷ്ണു പോകുന്നതും നോക്കി അവിടെ തന്നെ നിന്നു...
എന്നാൽ ഇതൊക്കെ കണ്ട് ഒരാൾ അവിടെ ഉണ്ടായിരുന്നു......
അത് ആരായിരിക്കും...? പറയുമോ നിങ്ങളുടെ അഭിപ്രായം..... റിവ്യൂ ഇടാമോ.....? ഇനി ഉണ്ണിമായയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും...? ഉണ്ണിമായക്ക് വിഷ്ണുവിനെ കിട്ടുമോ അതോ വിനയൻ സാർ തന്നെ kettumo....?
കാത്തിരിക്കൂ......
തുടരും....... ❤️
✍️പ്രണയ_തൂലിക....... ❣️
ഇനി 2,3 day സ്റ്റോറി ഇല്ലാട്ടോ 🙁നിങ്ങൾ ആരു ഒരു നല്ല റിവ്യൂ ഇടുന്നില്ലല്ലോ....ഉണ്ണിമായേയെ കുറിച്ചോ വിഷ്ണുവിനെ കുറിച്ചോ എന്തെകിലും ഒന്ന് പറയു സ്റ്റോറിയെ കുറിച് നിങ്ങളെ അഭിപ്രായം എന്താണ് നമ്മുക്ക് ആരെ കൊണ്ട് കല്യാണം കഴിപ്പിക്കണം പറയും frnds 😄 പാവം ഉണ്ണിമായ അല്ലെ 🫣😄 #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #😔വേദന #💞 പ്രണയകഥകൾ
ഭാഗം 10
ലക്ഷ്മിയമ്മയുടെ മനസ്സിലെ ആകുലതകൾക്ക് ഒരു അറുതി വന്നതുപോലെ തോന്നി. വിനയൻ സാർ തന്ന ഉറപ്പും മകളുടെ ഭാവി സുരക്ഷിതമാകുമെന്ന പ്രതീക്ഷയും ആ അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നൽകി. എന്നാൽ ഈ സന്തോഷം കണിമംഗലം കോവിലകത്തെ ആ വലിയ മതിലുകൾക്കുള്ളിൽ തട്ടി തകരുമോ എന്നൊരു ഭയം ഉള്ളിന്റെ ഉള്ളിൽ ബാക്കിയുണ്ടായിരുന്നു....
പിറ്റേന്ന് പുലർച്ചെ ലക്ഷ്മിയമ്മ ഉണർന്നത് വലിയൊരു നിശ്ചയദാർഢ്യത്തോടെയാണ്. മകളുടെ കല്യാണം ഒരു മാന്യമായ കുടുംബത്തിൽ നടക്കാൻ പോകുന്നു എന്ന വാർത്ത സരസ്വതി തമ്പുരാട്ടിയോട് പറയണമെന്ന് അവർ ഉറപ്പിച്ചു.....
കോവിലകത്തെ അടുക്കളയിൽ പണികൾക്കിടയിൽ സരസ്വതി തമ്പുരാട്ടി തനിച്ച് വന്ന നേരം നോക്കി ലക്ഷ്മിയമ്മ അവരുടെ അരികിലെത്തി...
"തമ്പുരാട്ടീ... ഒരു സന്തോഷവാർത്ത പറയാനുണ്ട്"
ലക്ഷ്മിയമ്മ കൈകൾ കൂപ്പി വിനയത്തോടെ പറഞ്ഞു...
"എന്റെ ഉണ്ണിമായയ്ക്ക് ഒരു ആലോചന വന്നിട്ടുണ്ട്. അവളുടെ കോളേജിലെ വിനയൻ സാറാണ്. ഇന്നലെ അദ്ദേഹം വീട്ടിൽ വന്ന് സംസാരിച്ചു. ഞങ്ങൾക്ക് സമ്മതമാണ്."
സരസ്വതി തമ്പുരാട്ടിയുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി വിരിഞ്ഞു.
"അതെയോ ലക്ഷ്മീ? എത്ര നല്ല കാര്യമാണ് വിനയൻ നല്ലൊരു പയ്യനാണെന്ന് ഞാനും കേട്ടിട്ടുണ്ട്. എന്റെ ഉണ്ണിമോൾ ഒരു അധ്യാപികയുടെ അന്തസ്സോടെ ജീവിക്കട്ടെ. നീ ഒന്നിനും പേടിക്കണ്ട ഇതിന് വേണ്ട സഹായങ്ങളെല്ലാം ഈ കോവിലകത്ത് നിന്ന് ഉണ്ടാകും."
തമ്പുരാട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയമ്മയുടെ ഭാരം പകുതി ഒഴിഞ്ഞുപോയി......
എന്നാൽ പടിവാതിൽക്കൽ മറഞ്ഞുനിന്ന് ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വിഷ്ണുവിന്റെ ഉള്ളിൽ ഒരു വലിയ അഗ്നിപർവ്വതം പുകയാൻ തുടങ്ങുകയായിരുന്നു....
അവന്റെ കൈവിരലുകൾ വാതിൽക്കൽ മുറുകി. വിനയൻ തന്റെ താക്കീത് വകവെക്കാതെ ഉണ്ണിമായയുടെ വീട്ടിൽ പോയെന്നത് അവനെ വല്ലാതെ പ്രകോപിപ്പിച്ചു.....
പക്ഷേ അമ്മയുടെയും ലക്ഷ്മിയമ്മയുടെയും മുന്നിൽ അവൻ ആ ദേഷ്യം പുറത്തുകാട്ടിയില്ല. ശാന്തനായി ഒരു തരം ഭയപ്പെടുത്തുന്ന നിശബ്ദതയോടെ അവൻ അവിടെ നിന്നും നടന്നു നീങ്ങി....
അല്പസമയത്തിന് ശേഷം മുകളിലെ മുറികൾ വൃത്തിയാക്കാൻ പോയതായിരുന്നു ഉണ്ണിമായ. ഹൃദയം പടപടാ മിടിക്കുന്നുണ്ട്. അമ്മ തമ്പുരാട്ടിയോട് കാര്യം പറഞ്ഞിട്ടുണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു....
ലൈബ്രറി ഹാളിന്റെ മൂലയിൽ പുസ്തകങ്ങൾ അടുക്കി വെക്കുമ്പോൾ വിഷ്ണുവിന്റെ നിഴൽ മുറിയിലേക്ക് വീണു....
അവൻ മുറിയിലേക്ക് കടന്ന് വാതിൽ പതുക്കെ അടച്ചു. ആ ശബ്ദം കേട്ടതും ഉണ്ണിമായയുടെ ശരീരം വിറച്ചു. അവൾ പതുക്കെ തിരിഞ്ഞു നോക്കി. വിഷ്ണു ഒരു കസേരയിൽ ചാരിയിരുന്ന് അവളെത്തന്നെ നോക്കുകയാണ്....
അവന്റെ മുഖത്ത് ദേഷ്യമില്ല പകരം വല്ലാത്തൊരു ഗൗരവമായിരുന്നു...
"ലക്ഷ്മിയമ്മ അമ്മയോട് ഒരു കാര്യം പറയുന്നത് കേട്ടു. നിന്റെ കല്യാണം ഉറപ്പിച്ചെന്നോ?"
വിഷ്ണുവിന്റെ ശബ്ദം മഞ്ഞുകട്ട പോലെ തണുത്തതായിരുന്നു...
"അത്... അമ്മയ്ക്ക് സമ്മതമാണ് തമ്പ്രാൻ. വിനയൻ സാർ നല്ലൊരാളാണെന്ന് അമ്മ പറയുന്നു"
അവൾ തല താഴ്ത്തി വിറച്ചു കൊണ്ട് പറഞ്ഞു...
വിഷ്ണു പതുക്കെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. ഓരോ ചുവടും തറയിൽ ശബ്ദമുണ്ടാക്കുമ്പോൾ ഉണ്ണിമായയുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. അവൻ അവളുടെ തൊട്ടുമുന്നിൽ വന്ന് നിന്നു. വിഷ്ണുവിന്റെ കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് ധൈര്യം വന്നില്ല.....
"നിനക്കോ? നിനക്ക് സമ്മതമാണോ?" അവൻ അവളുടെ മുഖം പതുക്കെ ഉയർത്തി ചോദിച്ചു...
"എനിക്ക്... എനിക്കറിയില്ല തമ്പ്രാൻ. അമ്മയുടെ സന്തോഷമാണ് എന്റെയും സന്തോഷം."
പെട്ടെന്ന് വിഷ്ണുവിന്റെ ഭാവം മാറി. അവൻ അവളുടെ തോളുകളിൽ മുറുകെ പിടിച്ചു. വിരലുകൾ അവളുടെ മാംസത്തിൽ ആഴ്ന്നു...
"സന്തോഷമോ? ആരോടൊപ്പമുള്ള സന്തോഷമാണ് നീ പറയുന്നത്? ആ വിനയനോടൊപ്പമോ? ഞാൻ നിന്നോട് പറഞ്ഞത് നീ മറന്നുപോയോ ഉണ്ണിമായേ? നീ എന്റേതാണ്. ഈ കണിമംഗലം കോവിലകത്തെ മരുമകളാകേണ്ടവളാണ് നീ."
"തമ്പ്രാൻ... എന്നെ വിടൂ... എനിക്ക് പേടിയാകുന്നു."
അവൾ വേദന കൊണ്ട് വിങ്ങിപ്പൊട്ടി...
"പേടിപ്പിക്കാനല്ല ഞാൻ വന്നത്"
വിഷ്ണുവിന്റെ സ്വരത്തിൽ ദേഷ്യം ഇരച്ചു കയറി... അവൻ ചുമരിൽ ഒരു അടിയടിച്ചു.
"പക്ഷേ എന്റെ വാക്കിന് വില കൽപ്പിക്കാത്തവരോട് എനിക്ക് ക്ഷമിക്കാനാവില്ല. നിന്റെ അമ്മയെ ആ വിനയൻ സോപ്പിട്ടു കാണും. പക്ഷേ ഒന്ന് ഓർത്തോ ആ പടിപ്പുര കടന്ന് നീ വേറൊരാളുടെ കൂടെ പോകില്ല...
പോയാൽ... അത് വിഷ്ണുദേവിന്റെ ശവത്തിന് മുകളിലൂടെ ആയിരിക്കും."
അവൻ അവളുടെ കൈ വിടുവിച്ച് ദേഷ്യത്തോടെ മുറിയിൽ നിന്നും പുറത്തേക്ക് പോയി. വാതിൽ അടഞ്ഞ ശബ്ദം ഒരു ബോംബ് പൊട്ടിയതുപോലെ അവൾക്ക് തോന്നി....
ഉണ്ണിമായ ആ തറയിൽ തകർന്നിരുന്നു പോയി. അവളുടെ കണ്ണുനീർ തറയിലെ വിള്ളലുകളിലേക്ക് പടർന്നു...
വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകളും അടിച്ച ചുമരിലെ ആ പാടും അവളിൽ വല്ലാത്തൊരു ഭീതി നിറച്ചു.
തന്റെ അമ്മ കാണുന്ന സ്വപ്നം നടക്കില്ലെന്ന് അവൾക്ക് ഉറപ്പായി...
വിഷ്ണുവിന്റെ പ്രണയം ഒരു തടവറയാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഇതിനിടയിൽ വിനയൻ സാർ വീണ്ടും വീട്ടിലേക്ക് വരുമോ? വിഷ്ണുവിന്റെ അടുത്ത നീക്കം എന്തായിരിക്കും? പാവം അമ്മ ഇതൊന്നും അറിയാതെ കല്യാണാലോചനകളുമായി മുന്നോട്ട് പോവുകയാണ്.....കണിമംഗലം കോവിലകത്തിന് മുകളിൽ ഇപ്പോൾ ശരിക്കുമൊരു കാർമേഘം മൂടിക്കഴിഞ്ഞു...
ഉണ്ണിമായയുടെ മനസ് വല്ലാതെ ആയിപോയി ഇവരുടെ ഇടയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ ഇരുന്നു കരഞ്ഞു പോയി....
***********
കോവിലകത്തെ അന്തരീക്ഷം പുറമെ ശാന്തമാണെങ്കിലും ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. വിനയൻ സാറുമായുള്ള ഉണ്ണിമായയുടെ വിവാഹാലോചന സരസ്വതി തമ്പുരാട്ടി സമ്മതിച്ചു എന്നറിഞ്ഞപ്പോൾ രേവതിയുടെ ഉള്ളിൽ ആദ്യം ഉണ്ടായത് ഒരു വല്ലാത്ത ആശ്വാസമായിരുന്നു....
ഉണ്ണിമായ ഈ പടിയിറങ്ങിയാൽ വിഷ്ണു ഏട്ടൻ തന്റേതാകുമെന്ന് അവൾ ഉറപ്പിച്ചു. എന്നാൽ വിഷ്ണുവിന്റെ ഉള്ളിലെ ദേഷ്യം അവൾക്കറിയാമായിരുന്നു.....
അതുകൊണ്ട് തന്നെ ഈ വിവാഹം എത്രയും വേഗം നടത്തി ഉണ്ണിമായയെ കോവിലകത്ത് നിന്നും പുകച്ചു പുറത്തു ചാടിക്കാൻ രേവതി തീരുമാനിച്ചു....
അടുക്കളയിൽ ലക്ഷ്മിയമ്മ പണികൾ ചെയ്യുമ്പോൾ രേവതി അങ്ങോട്ട് ചെന്നു. പതിവില്ലാത്ത ഒരു സ്നേഹം അവളുടെ മുഖത്തുണ്ടായിരുന്നു....
"ലക്ഷ്മിയമ്മേ... വിനയൻ സാറുമായുള്ള കല്യാണം ഉറപ്പിച്ചെന്ന് കേട്ടു. വളരെ സന്തോഷം. ഉണ്ണിമായയ്ക്ക് ചേരുന്ന ആൾ തന്നെയാണ് അദ്ദേഹം. ഈ കല്യാണത്തിന് വേണ്ട പട്ടുസാരിയും സ്വർണ്ണവുമെല്ലാം ഞാൻ നോക്കിക്കോളാം. അമ്മയോട് ഞാൻ സംസാരിച്ചിട്ടുണ്ട്"
രേവതി ഒരു കപട പുഞ്ചിരിയോടെ പറഞ്ഞു...
ലക്ഷ്മിയമ്മ വിശ്വസിക്കാനാവാതെ നിന്നുപോയി. തന്നെയും മകളെയും എപ്പോഴും പുച്ഛിച്ചിരുന്ന രേവതി കൊച്ചിന് ഇത്രയും മാറ്റമോ?
"രേവതി കൊച്ചേ... ശരിക്കും പറയുകയാണോ? വലിയ ഉപകാരം..."
ലക്ഷ്മിയമ്മയുടെ കണ്ണുകൾ നന്ദി കൊണ്ട് നിറഞ്ഞു...
അല്പസമയം കഴിഞ്ഞ് ഉണ്ണിമായ കോളേജിലേക്ക് പോകുന്ന വഴിയിൽ മാനസിയെ കണ്ടുമുട്ടി. അവളുടെ മുഖം വിളറി വെളുത്തിരുന്നു. മുകളിലത്തെ മുറിയിൽ വെച്ച് വിഷ്ണു നൽകിയ ആ താക്കീത് ഇപ്പോഴും അവളുടെ കാതുകളിൽ ഇടിമുഴക്കം പോലെ മുഴങ്ങുന്നുണ്ട്...
"മാനസീ... എനിക്ക് വയ്യടി. എന്റെ ഉള്ളൊന്ന് പൊട്ടിപ്പോകും"
മാനസിയുടെ തോളിൽ ചായ്ഞ്ഞു ഉണ്ണിമായ വിങ്ങിപ്പൊട്ടി....
"എന്താടി... എന്തുണ്ടായി? വിനയൻ സാർ വീട്ടിൽ വന്ന കാര്യം തമ്പ്രാൻ അറിഞ്ഞോ?"
മാനസി പരിഭ്രമത്തോടെ ചോദിച്ചു.
"അറിഞ്ഞെന്ന് മാത്രമല്ല എന്നെ കൊന്നു കളയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ കണ്ണ് കണ്ടാൽ എനിക്ക് പേടിയാകുന്നു മാനസീ. ഒരു വശത്ത് വിനയൻ സാറിന്റെ ആലോചന വന്നതിൽ അമ്മ എത്ര സന്തോഷത്തിലാണെന്ന് നിനക്കറിയാമല്ലോ? അമ്മയുടെ ആ സന്തോഷം കളയാൻ എനിക്ക് കഴിയില്ല. പക്ഷേ വിഷ്ണു തമ്പ്രാൻ... അദ്ദേഹം ഇത് സമ്മതിക്കില്ല. ഞാൻ ആരുടെ കൂടെ പോയാലും അദ്ദേഹം ഞങ്ങളെ വെറുതെ വിടില്ല."
"എടീ... രേവതി തമ്പുരാട്ടി ഈ കല്യാണം നടത്താൻ മുൻകൈ എടുക്കുന്നുണ്ടല്ലോ. അത് നിനക്ക് ഒരു ആശ്വാസമല്ലേ?" മാനസി ചോദിച്ചു...
"അതാണ് എനിക്ക് പേടി കൂട്ടുന്നത് മാനസീ. രേവതി തമ്പുരാട്ടി എന്നെ സ്നേഹിച്ചിട്ടല്ല ഇതൊന്നും ചെയ്യുന്നത്. എന്നെ ഇവിടുന്ന് ഒഴിവാക്കി തമ്പ്രാനെ സ്വന്തമാക്കാനാണ് അവളുടെ നീക്കം. പക്ഷേ തമ്പ്രാന്റെ സ്വഭാവം എനിക്കറിയാം. അദ്ദേഹം തോറ്റു കൊടുക്കുന്ന കൂട്ടത്തിലല്ല. വിനയൻ സാറിനെ അദ്ദേഹം എന്തെങ്കിലും ചെയ്താൽ... എന്റെ അമ്മ അത് താങ്ങില്ല."
ഉണ്ണിമായയുടെ വാക്കുകളിൽ വല്ലാത്തൊരു നിസ്സഹായതയുണ്ടായിരുന്നു. വിനയൻ സാറിന്റെ നന്മയും വിഷ്ണുവിന്റെ അധികാരവും തമ്മിലുള്ള ഈ യുദ്ധത്തിൽ അവൾ വെറുമൊരു കരുവായി മാറുകയായിരുന്നു....
പടിപ്പുര കടന്നു വരുമ്പോൾ കണ്ട ആ കറുത്ത അംബാസഡർ കാർ വിഷ്ണുവിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്....
അന്ന് വൈകുന്നേരം ലൈബ്രറിയിൽ ഇരിക്കുമ്പോൾ വിനയൻ സാർ വീണ്ടും അവളുടെ അടുത്തു വന്നു...
"ഉണ്ണിമായേ... നിന്റെ അമ്മയ്ക്ക് എല്ലാം സമ്മതമാണ്. നീ എന്തിനാ ഇപ്പോഴും ഇങ്ങനെ പേടിച്ചിരിക്കുന്നത്? നമ്മൾ ഒന്നിച്ചു കഴിഞ്ഞാൽ പിന്നെ ആരെയും പേടിക്കേണ്ടതില്ല."
അവൾ സാറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ആ മുഖത്തെ നിഷ്കളങ്കത കാണുമ്പോൾ അവൾക്ക് സങ്കടം തോന്നി.
"സാർ... ദയവുചെയ്ത് സൂക്ഷിക്കണം. എനിക്ക് വേണ്ടി സാർ ഒരു ആപത്തിലും ചെന്ന് ചാടരുത്."
സാർ ഒന്ന് പുഞ്ചിരിച്ചു. എന്നാൽ ആ പുഞ്ചിരിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അപകടം ഉണ്ണിമായയുടെ മനസ്സ് വിളിച്ചു പറയുന്നുണ്ടായിരുന്നു. വിഷ്ണു തമ്പ്രാൻ തന്റെ മുറിയിൽ ഇരുന്ന് എന്തോ വലിയൊരു പ്ലാൻ തയ്യാറാക്കുകയാണെന്ന് രേവതി പോലും അറിഞ്ഞില്ല. തന്റെ വിവാഹം ഒരു ആഘോഷമാകുമോ അതോ ഒരു ദുരന്തമാകുമോ എന്ന് നിശ്ചയമില്ലാതെ ഉണ്ണിമായ ആകാശത്തേക്ക് നോക്കി നിന്നു....കറുത്ത കാർമേഘങ്ങൾ കണിമംഗലം കോവിലകത്തിന് മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു....
തുടരും.....
✍️പ്രണയ_തൂലിക...... ❣️
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/nqpFlJw9U1ബി
ഒട്ടേറെ രചനകള് വായിക്കുകയും എഴുതുകയും കേള്ക്കുകയും ചെയ്യൂ,
സൗജന്യമായി!
#📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം #📙 നോവൽ #💞 പ്രണയകഥകൾ
ഭാഗം 9
പുലർച്ചെ പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന മണ്ണിൽ നിന്നും ഉയർന്ന മണവും പേറി ഉണ്ണിമായയും ലക്ഷ്മിയമ്മയും കോവിലകത്തിന്റെ പടിപ്പുര കടന്നു. മഞ്ഞുമൂടിയ ആ പുലർകാലത്ത് കോവിലകം ഒരു നിഗൂഢത പോലെ തോന്നി.....
വിഷ്ണുവിന്റെ കൂട്ടുകാർ വരുന്നത് പ്രമാണിച്ച് മുറ്റത്തെ മണൽ വിരിച്ച ഭാഗമെല്ലാം അടിച്ചുവാരി വൃത്തിയാക്കിയിട്ടുണ്ട്. ഉമ്മറത്ത് വലിയ തമ്പ്രാൻ ശിവശങ്കരൻ പത്രം വായിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ കാണുമ്പോൾ ഉണ്ണിമായയുടെ ഉള്ളൊന്നു പിടച്ചു....
അടുക്കളയിൽ നാണിയമ്മയുടെ വക ഉച്ചത്തിലുള്ള നിർദ്ദേശങ്ങൾ മുഴങ്ങുന്നുണ്ട്.
"ലക്ഷ്മീ... നീ വേഗം ആ പച്ചക്കറികളൊക്കെ ഒന്ന് അരിയൂ. ഉണ്ണിമായേ നീ ആ മുകളിലെ അതിഥി മുറികളിലൊക്കെ ഒന്ന് പൊടി തട്ടി വൃത്തിയാക്കണം. തമ്പ്രാന്റെ കൂട്ടുകാർക്ക് ഇരിക്കാനുള്ളതാണ്."
നാണിയമ്മയുടെ വാക്ക് കേട്ടതും ഉണ്ണിമായയുടെ കൈകൾ വിറച്ചു. മുകളിലെ മുറികൾ... അവിടെയാണല്ലോ വിഷ്ണുവിന്റെ സാമ്രാജ്യം. അമ്മയെ ഒന്ന് ദയനീയമായി നോക്കിയെങ്കിലും ലക്ഷ്മി പണികളിൽ മുഴുകിയിരുന്നു....
ഗത്യന്തരമില്ലാതെ അവൾ ഒരു തുണിയും ബക്കറ്റുമായി പടികൾ കയറി.
മുകളിലെ ഇടനാഴിയിൽ അപ്പോഴും ഇരുട്ടു പടർന്നു കിടക്കുകയായിരുന്നു. ചുവരിലെ പഴയ തറവാട്ടു കാരണവന്മാരുടെ ചിത്രങ്ങൾ തന്നെ തുറിച്ചു നോക്കുന്നത് പോലെ അവൾക്ക് തോന്നി.....
ഓരോ മുറിയും വൃത്തിയാക്കി അവൾ വിഷ്ണുവിന്റെ മുറിക്ക് തൊട്ടടുത്തുള്ള ലൈബ്രറി ഹാളിന് അരികിലെത്തി. അവിടെ ജനാലകൾ തുറന്നിട്ടിരുന്നു. പുറത്തെ ഈറൻ കാറ്റ് മുറിക്കുള്ളിലേക്ക് ഇരച്ചു കയറുന്നു....
പൊടി തട്ടുന്നതിനിടയിൽ അവൾ അറിയാതെ വിഷ്ണുവിന്റെ മുറിയുടെ ഭാഗത്തേക്ക് നോക്കി. വാതിൽ പാതി തുറന്നു കിടക്കുന്നു. അവിടെ ആരുമില്ലെന്ന് ഉറപ്പായപ്പോൾ അവൾ ഒന്ന് ശ്വാസം വിട്ടു. എന്നാൽ പെട്ടെന്ന് ഒരു നിഴൽ അവളുടെ മേൽ പതിഞ്ഞു....
"നീ വന്നോ?"
ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടതും ഉണ്ണിമായയുടെ കയ്യിലിരുന്ന തുണി താഴെ വീണു. അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി....
വിഷ്ണു അവൻ കുളി കഴിഞ്ഞ് ഈറൻ മുടിയുമായി ഒരു കറുത്ത മുണ്ട് മാത്രം ഉടുത്ത് നിൽക്കുകയാണ്. അവന്റെ നെഞ്ചിലെ വെള്ളത്തുള്ളികൾ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്....
"തമ്പ്രാൻ... ഞാൻ... മുറി വൃത്തിയാക്കാൻ..."
അവൾ തല താഴ്ത്തി വിറച്ചു കൊണ്ടു പറഞ്ഞു....
വിഷ്ണു പതുക്കെ അവളുടെ അടുത്തേക്ക് നടന്നു വന്നു. ഓരോ ചുവടും ഉണ്ണിമായയുടെ ഹൃദയമിടിപ്പ് കൂട്ടി. അവൻ അവളുടെ തൊട്ടടുത്ത് വന്നു നിന്നു. വിഷ്ണുവിന്റെ ശരീരത്തിൽ നിന്നുള്ള ചന്ദനത്തിരിയുടെയും സോപ്പിന്റെയും മണം അവളെ വല്ലാതെ അസ്വസ്ഥയാക്കി....
"നിനക്ക് എന്നെ നോക്കാൻ പേടിയാണോ ഉണ്ണിമായേ?"
വിഷ്ണു അവളുടെ താടിയിൽ പിടിച്ചു മുഖം പതുക്കെ ഉയർത്തി...
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ കണ്ണുകളിലെ ഭയം കണ്ടപ്പോൾ വിഷ്ണുവിന്റെ മുഖം അല്പം മൃദുവായി...
"എന്തിനാ നീ ഇങ്ങനെ കരയുന്നത്? ഞാൻ നിന്നെ ഉപദ്രവിക്കുമെന്ന് തോന്നുന്നുണ്ടോ?"
"അതല്ല തമ്പ്രാൻ... വിനയൻ സാർ... സാർ വീട്ടിൽ വരുമെന്ന് പറഞ്ഞു. അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും. എനിക്ക് പേടിയാകുന്നു."
അവൾ വിങ്ങിപ്പൊട്ടി...
വിനയൻ സാറിന്റെ പേര് കേട്ടതും വിഷ്ണുവിന്റെ മുഖത്തെ ഭാവം മാറി. അവന്റെ കണ്ണുകളിൽ ഒരു തരം വന്യത പടർന്നു. അവൻ ജനാലയുടെ അരികിലേക്ക് നടന്നു.
"അവൻ നിന്റെ വീട്ടിൽ വരുമെന്നോ? ആ ധൈര്യം അവന് എവിടുന്ന് കിട്ടി?"
"സാർ പറഞ്ഞത്... വീട്ടുകാരെ കൂട്ടി വരാമെന്നാണ്. തമ്പ്രാൻ കുട്ടി ഇത് അറിയരുത്... എന്നെ സഹായിക്കണം."
അവൾ അവന്റെ കാല്ക്കൽ വീഴുമെന്ന അവസ്ഥയിലായിരുന്നു.
വിഷ്ണു പെട്ടെന്ന് തിരിഞ്ഞു വന്ന് അവളുടെ തോളുകളിൽ മുറുകെ പിടിച്ചു.
"നോക്ക് ഉണ്ണിമായേ... നീ എന്റെയാണ്. ഈ കണിമംഗലം കോവിലകത്തെ വരുംകാല തമ്പുരാട്ടി നീയാണ്. അത് തീരുമാനിച്ചു കഴിഞ്ഞ കാര്യമാണ്. ആ വിനയൻ നിന്റെ പടിപ്പുര കടക്കില്ല. അത് ഞാൻ ഉറപ്പു തരുന്നു."
"പക്ഷേ തമ്പ്രാൻ... ഞാൻ ഒരു പണിക്കാരത്തിയുടെ മകളാണ്. രേവതി തമ്പുരാട്ടിയും റുക്മിണി അമ്മയും..."
"അവരൊന്നും എന്നെ തടയാൻ പോകുന്നില്ല. നീ പോയി നിന്റെ പണി ചെയ്തോ. പക്ഷേ ഒന്ന് ഓർത്തോ നിന്റെ മനസ്സിൽ പോലും ആ വിനയന്റെ നിഴൽ വീഴരുത്. വീണാൽ... വിഷ്ണുദേവ് ആരാണെന്ന് നീ അറിയും."
വിഷ്ണുവിന്റെ സ്വരം താഴ്ന്നതായിരുന്നുവെങ്കിലും അതിലൊരു ഇടിമുഴക്കത്തിന്റെ കരുത്തുണ്ടായിരുന്നു...
ഉണ്ണിമായ വിറയ്ക്കുന്ന കൈകളോടെ ബക്കറ്റും തുണിയുമെടുത്ത് താഴേക്ക് ഓടി. പടികൾ ഇറങ്ങുമ്പോൾ അവളുടെ കാതുകളിൽ വിഷ്ണുവിന്റെ ആ വാക്കുകൾ മുഴങ്ങുകയായിരുന്നു..
'നീ എന്റെയാണ്'.
അത് പ്രണയമാണോ അതോ തടവറയാണോ എന്ന് അവൾക്ക് മനസ്സിലായില്ല. താഴെ എത്തിയപ്പോൾ രേവതി ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവളുടെ തീക്ഷ്ണമായ നോട്ടം ഉണ്ണിമായയുടെ മുഖത്ത് തറച്ചു....
"എന്താടി... മുകളിൽ തമ്പ്രാന്റെ കൂടെ എന്ത് ആലോചനയിലായിരുന്നു?"
രേവതിയുടെ പരിഹാസം കലർന്ന ചോദ്യം കേട്ട് ഉണ്ണിമായ മറുപടി പറയാതെ അടുക്കളയിലേക്ക് ഒളിച്ചു...
ആ ദിവസം കോവിലകത്ത് ഒരു വലിയ യുദ്ധത്തിന്റെ പുകയടങ്ങാത്ത കനലുകൾ ബാക്കിയാവുകയായിരുന്നു. വിഷ്ണു തന്റെ ഫോണെടുത്ത് ആരോടോ ദേഷ്യത്തിൽ സംസാരിക്കുന്നത് ദൂരെ നിന്ന് പപ്പേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിനയൻ സാറിന്റെ ജീവിതത്തിൽ വലിയൊരു കാറ്റ് വീശാൻ പോവുകയാണെന്ന് ആരും അറിഞ്ഞില്ല.....
കോവിലകത്തെ തിരക്കുകൾക്കിടയിൽ നിന്നും വിഷ്ണു തന്റെ ജീപ്പെടുത്ത് പാഞ്ഞത് നേരെ ടൗണിലേക്കായിരുന്നു. അവന്റെ ഉള്ളിൽ വിനയൻ സാർ ഉണ്ണിമായയുടെ വീട്ടിൽ വരുമെന്ന് പറഞ്ഞ വാക്കുകൾ ഒരു കനൽ പോലെ എരിയുന്നുണ്ടായിരുന്നു. കോളേജ് കവാടത്തിന് അരികിലെ തണൽമരത്തിന് താഴെ വിനയൻ സാർ തന്റെ സ്കൂട്ടർ പാർക്ക് ചെയ്ത് നിൽക്കുന്നത് വിഷ്ണു ദൂരെ നിന്നുതന്നെ കണ്ടു.....
ബ്രേക്കിട്ട ജീപ്പിന്റെ ശബ്ദം കേട്ട് വിനയൻ സാർ ഞെട്ടിത്തിരിഞ്ഞു. പൊടിപടലങ്ങൾക്കിടയിലൂടെ വിഷ്ണു പുറത്തിറങ്ങി. വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച വിഷ്ണുവിന്റെ മുഖത്ത് വല്ലാത്തൊരു രൗദ്രഭാവമുണ്ടായിരുന്നു.
"വിനയൻ സാറേ... എനിക്ക് നിങ്ങളോട് ചിലത് സംസാരിക്കാനുണ്ട്"
വിഷ്ണുവിന്റെ ശബ്ദം താഴ്ന്നതായിരുന്നുവെങ്കിലും അതിലൊരു താക്കീതുണ്ടായിരുന്നു.
വിനയൻ സാർ ഒന്ന് പതറിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ നിന്നു.
"എന്താ വിഷ്ണു? എനിക്ക് ക്ലാസ്സിൽ പോകാൻ സമയമായി."
"ക്ലാസ്സിൽ പോകുന്നതിന് മുൻപ് ഒരു കാര്യം കേട്ടോ. ഉണ്ണിമായയുടെ പടിപ്പുര കടക്കാൻ നീ ആലോചിക്കുന്നുണ്ടെന്ന് കേട്ടു. അത് നിന്റെ വെറും മോഹം മാത്രമായിരിക്കും. അവളെ വിട്ടേക്ക്. അവൾ എന്റെ കോവിലകത്തെ കുട്ടിയാണ്. അവളുടെ കാര്യങ്ങളിൽ ഇടപെടാൻ നിനക്ക് എന്ത് അവകാശമാണുള്ളത്?"
വിഷ്ണു വിനയൻ സാറിന്റെ അടുത്തേക്ക് ഒരടി കൂടി നീങ്ങി നിന്നു.
"അവകാശം സ്നേഹത്തിനാണ് വിഷ്ണു"
വിനയൻ സാർ ശാന്തമായി മറുപടി നൽകി.
"നീ അവളെ ഒരു സ്വത്തായിട്ടാണ് കാണുന്നത്. കോവിലകത്തെ അധികാരം ഉപയോഗിച്ച് അവളെ പേടിപ്പിക്കുകയാണ് നീ ചെയ്യുന്നത്. പക്ഷേ എനിക്ക് അവളെ ഇഷ്ടമാണ്. അവളെ ഈ ദാരിദ്ര്യത്തിൽ നിന്നും നിന്റെ ഈ പേടിയിൽ നിന്നും രക്ഷിക്കാൻ എനിക്ക് കഴിയും. ഞാൻ അവളുടെ വീട്ടിൽ പോകും, അവളുടെ അമ്മയോട് സംസാരിക്കും. അതിനെ തടയാൻ നിനക്ക് കഴിയില്ല."
വിഷ്ണുവിന്റെ കൈമുട്ടുകൾ മുറുകി.
"നീ എന്റെ ക്ഷമ പരീക്ഷിക്കരുത് വിനയൻ. കണിമംഗലം തറവാട്ടിലെ തമ്പ്രാൻ ഒരു വാക്ക് പറഞ്ഞാൽ അത് അനുസരിക്കാതിരുന്നവർ ആരും ഈ നാട്ടിൽ സുഖമായി ഇരുന്നിട്ടില്ല."
"നിന്റെ ഈ ഭീഷണി ഒന്നും എന്റെ അടുത്ത് നടക്കില്ല വിഷ്ണു. നീ നിന്റെ അധികാരവുമായി കോവിലകത്ത് ഇരുന്നോ. ഞാൻ ഉണ്ണിമായയുടെ ജീവിതത്തിലേക്കാണ് പോകുന്നത്"
വിനയൻ സാർ ഇത്രയും പറഞ്ഞ് തന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി...
വിഷ്ണു അവിടെ സ്തംഭിച്ചു നിന്നുപോയി. തന്നെ വെല്ലുവിളിക്കാൻ ഒരാൾ ഉണ്ടായെന്നത് അവന് വിശ്വസിക്കാനായില്ല. അവന്റെ കണ്ണുകളിൽ പകയുടെ അഗ്നി പടർന്നു...
അന്ന് വൈകുന്നേരം ലക്ഷ്മിയമ്മയും ഉണ്ണിമായയും പണി കഴിഞ്ഞ് വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഉണ്ണിമായയുടെ ഉള്ളിൽ അപ്പോഴും വിഷ്ണുവിന്റെ ആലിംഗനവും വിനയൻ സാറിന്റെ വരവും ഭയമായി നിറഞ്ഞു നിന്നു. പെട്ടെന്നാണ് മുറ്റത്ത് വിനയൻ സാറിന്റെ സ്കൂട്ടർ വന്നു നിന്നത്.
ഉണ്ണിമായയുടെ ഹൃദയം നിലച്ചുപോയി...
അവൾ പേടിയോടെ മുറിക്കുള്ളിലേക്ക് ഒളിച്ചു. ലക്ഷ്മിയമ്മ അമ്പരപ്പോടെ പുറത്തേക്ക് വന്നു....
"ആരാ... വിനയൻ സാറോ? എന്താ ഈ നേരത്ത്?"
ലക്ഷ്മിയമ്മ പരിഭ്രമത്തോടെ ചോദിച്ചു..
"വിഷമിക്കണ്ട ലക്ഷ്മിയമ്മേ... ഞാൻ ചില കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്"
സാർ ചിരിച്ചുകൊണ്ട് പറഞ്ഞു....
അവർ തിണ്ണയിൽ ഇരുന്നു. വിനയൻ സാർ തന്റെ ഉദ്ദേശം ലക്ഷ്മിയമ്മയോട് വളരെ വ്യക്തമായി പറഞ്ഞു.
"ഉണ്ണിമായ മിടുക്കിയായ കുട്ടിയാണ്. അവൾക്ക് ഒരു സുരക്ഷിതമായ ജീവിതം വേണം. എനിക്ക് അവളെ ഇഷ്ടമാണ്. എന്റെ വീട്ടിൽ എല്ലാവർക്കും സമ്മതമാണ്. ലക്ഷ്മിയമ്മയ്ക്ക് സമ്മതമാണെങ്കിൽ നമുക്ക് ഈ ആലോചനയുമായി മുന്നോട്ട് പോകാം. അവളെ ഞാൻ നന്നായി നോക്കിക്കോളാം."
ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. ജീവിതകാലം മുഴുവൻ കോവിലകത്തെ പണിക്കാരിയായി കഴിഞ്ഞ തനിക്ക് മകൾക്ക് ഒരു വലിയ വീട്ടിലെ മരുമകളാകാൻ അവസരം ലഭിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കോവിലകത്തെ ആധിപത്യത്തേക്കാളും ഭയത്തേക്കാളും അവർക്ക് വലുത് മകളുടെ സുരക്ഷിതത്വമായിരുന്നു...
"സാർ... ഇത് സത്യമാണോ? ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ..."
ലക്ഷ്മിയമ്മയുടെ സ്വരത്തിൽ സന്തോഷം വിങ്ങിനിന്നു.
"സത്യമാണ് ലക്ഷ്മിയമ്മേ. നിങ്ങൾ പേടിക്കണ്ട. മറ്റാരും ഇതിൽ ഇടപെടില്ല" വിനയൻ സാർ ഉറപ്പു നൽകി...
മുറിക്കുള്ളിലിരുന്ന് ഇതെല്ലാം കേട്ട ഉണ്ണിമായയുടെ ഉള്ളിൽ വലിയൊരു സംഘർഷമായിരുന്നു. അമ്മയുടെ മുഖത്തെ ആ സന്തോഷം കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. മറുവശത്ത് വിഷ്ണു തമ്പ്രാന്റെ ആ ജ്വലിക്കുന്ന മുഖം അവളുടെ ഉറക്കം കെടുത്തുന്നു. വിനയൻ സാർ പോയിക്കഴിഞ്ഞപ്പോൾ ലക്ഷ്മിയമ്മ മുറിയിലേക്ക് ഓടിവന്നു....
"മോളെ... കണ്ടോ? ദൈവം കൈവിട്ടില്ല. ആ വിനയൻ സാർ എത്ര നല്ലവനാ. നമുക്ക് ഇനി ആ കോവിലകത്തെ പേടിയിൽ കഴിയേണ്ടി വരില്ല."
ലക്ഷ്മിയമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഉണ്ണിമായ ഒന്നും മിണ്ടാതെ അമ്മയുടെ നെഞ്ചിൽ തല ചായ്ച്ചു. അമ്മയുടെ സന്തോഷം കാണുമ്പോൾ അവൾക്ക് സന്തോഷമുണ്ട് പക്ഷേ വിഷ്ണു... വിഷ്ണുദേവ് ഇത് അറിഞ്ഞാൽ ഈ വീട് തന്നെ ചുട്ടെരിക്കുമെന്ന് അവൾ ഭയപ്പെട്ടു. കണിമംഗലം കോവിലകത്തെ ആ വലിയ തണൽ ഇപ്പോൾ ഒരു വലിയ ഭീഷണിയായി അവളുടെ മേൽ പതിച്ചു കിടക്കുകയായിരുന്നു....
തുടരും...... ❤️
ഹായ് എല്ലാവരും കഥ വായിക്കുന്നതിൽ വളരെ സന്തോഷമുണ്ട് എന്നാൽ ഒരു റേറ്റിംഗ് റിവ്യൂ ഒന്ന് തരാത്തതിൽ വളരെ സങ്കടവും ഉണ്ട് plz എന്തെകിലും ഒന്ന് എഴുതു എന്നാൽ അല്ലെ എനിക്ക് അറിയാൻ പറ്റുള്ളൂ സ്റ്റോറി ഇഷ്ട്ടം ആവുന്നുണ്ടോ എന്ന് 🥰
✍️പ്രണയ_തൂലിക....... ❣️
#📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
പിറ്റേന്ന് രാവിലെ കോവിലകത്ത് പതിവിലും നേരത്തെ ലക്ഷ്മിയമ്മ ജോലിക്കെത്തി....
പക്ഷേ കൂടെ ഉണ്ണിമായ ഉണ്ടായിരുന്നില്ല. അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിനിടയിൽ ലക്ഷ്മിയമ്മയുടെ മുഖം വാടിയിരിക്കുന്നത് സരസ്വതി തമ്പുരാട്ടി ശ്രദ്ധിച്ചു.....
എങ്കിലും വിഷ്ണുവിനാണ് അവളുടെ അഭാവം ഏറ്റവും കൂടുതൽ അസ്വസ്ഥതയുണ്ടാക്കിയത്....
മുകളിലെ മാളികപ്പുറത്ത് നിന്ന് അവൻ താഴേക്ക് പലവട്ടം നോക്കി. ഉണ്ണിമായയെ കാണാതായപ്പോൾ അവന്റെ ഉള്ളിൽ ഒരു കാളൽ തോന്നി. അവൻ പതുക്കെ താഴേക്ക് വന്ന് അടുക്കളഭാഗത്തേക്ക് ചെന്നു.....
നാണിയമ്മയും മറ്റുള്ളവരും ഇല്ലാത്ത സമയം നോക്കി വിഷ്ണു ലക്ഷ്മിയമ്മയുടെ അടുത്തു ചെന്നു...
"ലക്ഷ്മിയമ്മേ... ഉണ്ണിമായ വന്നില്ലേ?" വിഷ്ണു പതുക്കെ ചോദിച്ചു.....
ലക്ഷ്മിയമ്മ പണി നിർത്തി വിഷ്ണുവിനെ നോക്കി. ആ കണ്ണുകളിൽ ഭയവും സങ്കടവും നിറഞ്ഞിരുന്നു. അവർ കൈകൾ കൂപ്പി വിഷ്ണുവിന്റെ മുന്നിൽ നിന്നു.....
"മോനെ... അവൾ പാവമാണ്. നിങ്ങളെപ്പോലെയുള്ള വലിയവരുടെ മനസ്സ് ഒന്നും അവൾക്കറിയില്ല. മോൻ അവളെ സഹായിക്കാൻ നോക്കുന്നത് നല്ല കാര്യമായിരിക്കാം പക്ഷേ അത് അവൾക്ക് വലിയ ദോഷം ചെയ്യും. എനിക്ക് അവൾ മാത്രമേയുള്ളൂ മോനെ..."
ലക്ഷ്മിയമ്മ വിങ്ങിപ്പൊട്ടി....
വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവർ തുടർന്നു...
"ഇന്നലെ രേവതി കൊച്ചു വീട്ടിൽ വന്ന് ഒരുപാട് വഴക്ക് പറഞ്ഞു. അത് കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി. നാളെ ഈ കോവിലകത്തെ പടി ഇറങ്ങേണ്ടി വന്നാൽ ഞങ്ങൾ എങ്ങോട്ട് പോകും? അതുകൊണ്ട് അവൾ ഇനി ഇങ്ങോട്ട് വരണ്ട എന്ന് ഞാൻ പറഞ്ഞു. അവൾ കോളേജിൽ പോയി പഠിച്ചോട്ടെ. പണിക്കാരുടെ മക്കൾ പണിക്കാരായി തന്നെ ഇരിക്കണം മോനെ..."
വിഷ്ണുവിന്റെ മുഖം മങ്ങി. താൻ കാറിൽ കൊണ്ടുവിട്ടത് അവൾക്ക് ഇത്ര വലിയ പ്രശ്നമാകുമെന്ന് അവൻ കരുതിയിരുന്നില്ല....
"പിന്നെ മോനെ... കോളേജിലെ ആ വിനയൻ സാറിനെ പറ്റി മോൻ പറഞ്ഞത് അവൾ എന്നോട് പറഞ്ഞു. സാർ അവളെ സഹായിക്കാൻ നോക്കുന്നുണ്ടെന്ന് അവൾ പറഞ്ഞു. പക്ഷേ ആര് സഹായിച്ചാലും ഞങ്ങളെപ്പോലെയുള്ളവർക്ക് അത് ആപത്താണ്. മോൻ ഇനി അവളെപ്പറ്റി ഒന്നും ആലോചിക്കേണ്ട..."
ലക്ഷ്മിയമ്മയുടെ വാക്കുകൾ വിഷ്ണുവിനെ വല്ലാതെ തളർത്തി. തന്റെ അധികാരം ഉണ്ണിമായയെ സന്തോഷിപ്പിക്കുന്നതിന് പകരം അവളെ കരയിപ്പിക്കുകയാണ് ചെയ്തതെന്ന് അവൻ തിരിച്ചറിഞ്ഞു....
"ശരി ലക്ഷ്മിയമ്മേ... അവൾ വരണ്ട. അവൾ നന്നായി പഠിക്കട്ടെ. രേവതിയെ ഞാൻ നോക്കിക്കോളാം. അമ്മ വിഷമിക്കണ്ട"
വിഷ്ണു ഇത്രയും പറഞ്ഞ് അവിടെ നിന്നും നടന്നു നീങ്ങി...
അവൻ നേരെ തന്റെ മുറിയിലേക്ക് പോയി കതകടച്ചു. വിനയൻ സാർ അവളെ സഹായിക്കാൻ നോക്കുന്നത് കേട്ടപ്പോൾ അവന്റെ ഉള്ളിൽ വീണ്ടും ദേഷ്യം ഇരച്ചു കയറി. താൻ അകന്നു നിന്നാൽ വിനയൻ സാർ അവളിലേക്ക് കൂടുതൽ അടുക്കുമോ? എന്ന ചിന്ത അവനെ അലട്ടി കൊണ്ട് ഇരുന്നു....
മറുവശത്ത് കോളേജിൽ എത്തിയ ഉണ്ണിമായയ്ക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കണ്ണാടിയിൽ നോക്കുമ്പോൾ തലേദിവസം അമ്മ നൽകിയ ആ അടിയുടെ പാട് മാഞ്ഞെങ്കിലും അവളുടെ ഹൃദയത്തിലെ മുറിവ് ഉണങ്ങിയിരുന്നില്ല....
ക്ലാസ് കഴിഞ്ഞ് ലൈബ്രറിയിലേക്ക് പോകുമ്പോൾ വിനയൻ സാർ വീണ്ടും അവളുടെ മുന്നിൽ വന്നു.
"ഉണ്ണിമായേ... നിനക്ക് ഇന്ന് വല്ലാത്തൊരു ക്ഷീണം തോന്നുന്നുണ്ടല്ലോ. എന്തെങ്കിലും പ്രശ്നമുണ്ടോ?"
വിഷ്ണുവിന്റെ താക്കീതും ലക്ഷ്മിയമ്മയുടെ കണ്ണുനീരും അവളുടെ മനസ്സിൽ തെളിഞ്ഞു. അവൾ ഒന്നും മിണ്ടാതെ സാറിനെ കടന്നു പോകാൻ നോക്കി...
"നിൽക്കൂ ഉണ്ണിമായേ... ഞാൻ ചോദിച്ചത് കേട്ടില്ലേ?"
വിനയൻ സാർ അവളുടെ വഴി തടഞ്ഞു.
ഈ സമയം കോവിലകത്ത് വിഷ്ണു തന്റെ പഴയ ഡയറി തുറന്നു. അതിൽ വർഷങ്ങൾക്ക് മുമ്പ് താൻ കുറിച്ചു വെച്ച ചില കാര്യങ്ങൾ അവൻ വീണ്ടും വായിച്ചു. ഉണ്ണിമായയോടുള്ള തന്റെ ബന്ധം വെറുമൊരു തോന്നലല്ലെന്ന് അവൻ ഉറപ്പിച്ചു. അവളെ സ്വന്തമാക്കാൻ താൻ ഇനിയും ഒരുപാട് പോരാടേണ്ടി വരുമെന്ന് അവന് തോന്നി.
കോളേജ് ലൈബ്രറിയുടെ ആ ഒഴിഞ്ഞ ഇടനാഴിയിൽ അപ്പോൾ മരണതുല്യമായ ഒരു നിശബ്ദതയായിരുന്നു....
ജനാലയ്ക്കൽ തട്ടി തെന്നിമാറുന്ന ഉച്ചവെയിൽ ഉണ്ണിമായയുടെ വിളറിവെളുത്ത മുഖത്ത് വന്ന് പതിക്കുന്നുണ്ട്. വിനയൻ സാർ തന്റെ മുന്നിൽ ഒരു വഴിത്തടസ്സമായി നിൽക്കുമ്പോൾ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകാനാണ് അവൾക്ക് തോന്നിയത്....
"എന്താ ഉണ്ണിമായേ... നീ എന്നെ കണ്ടിട്ട് കണ്ടില്ലെന്ന് നടിക്കുന്നത്?"
വിനയൻ സാറിന്റെ ശബ്ദം പതിവിലും താഴ്ന്നതായിരുന്നു എന്നാൽ അതിലൊരു വല്ലാത്ത ഉറപ്പുണ്ടായിരുന്നു....
"സാർ... എനിക്ക് വീട്ടിൽ പോകണം. അമ്മ എന്നെയും കാത്ത് വീട്ടിൽ നിൽക്കുന്നുണ്ടാകും"
അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു..
"നിന്റെ അമ്മയെയും കുടുംബത്തെയും കുറിച്ച് എനിക്ക് എല്ലാം അറിയാം ഉണ്ണിമായേ. ആ കോവിലകത്ത് പണിയെടുത്താണല്ലോ നീ വളർന്നത്? പക്ഷേ എനിക്ക് നിന്നെ ആ അവസ്ഥയിൽ കാണാൻ വയ്യ."
വിനയൻ സാർ ഒരടി കൂടി അവളിലേക്ക് അടുത്തു.
"ഞാൻ ഒരുപാട് ആലോചിച്ചു. നിന്നെപ്പോലെ ഒരു പെൺകുട്ടിക്ക് വേണ്ടത് ഒരു സുരക്ഷിതമായ ജീവിതമാണ്. ഞാൻ എന്റെ വീട്ടിൽ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും സമ്മതിച്ചിട്ടുണ്ട്. നിന്റെ വീട്ടിൽ വന്ന് ആലോചിക്കാനാണ് എന്റെ തീരുമാനം."
ആ വാക്കുകൾ കേട്ടതും ഉണ്ണിമായയുടെ ചെവിയിൽ ഒരു ഇടിമുഴക്കം ഉണ്ടായതുപോലെ തോന്നി. അവൾ വിശ്വസിക്കാനാവാതെ സ്തംഭിച്ചു നിന്നുപോയി. ശ്വാസം പോലും എടുക്കാൻ മറന്നതുപോലെ അവൾ ഒരു കൽപ്രതിമയെപ്പോലെ നിശ്ചലയായി...
വിനയൻ സാർ തന്നോട് ഇങ്ങനെ സംസാരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...
"എന്താ... നീ ഒന്നും മിണ്ടാത്തത്? നിനക്ക് ഇതിൽ സന്തോഷമില്ലേ?"
വിനയൻ സാർ അവളുടെ മുഖത്തേക്ക് നോക്കി...
ഉണ്ണിമായയുടെ ഉള്ളിൽ ആ നിമിഷം വിനയൻ സാറിന്റെ മുഖമല്ല തെളിഞ്ഞത്. മറിച്ച് കടുംദേഷ്യത്തോടെ നിൽക്കുന്ന വിഷ്ണു തമ്പ്രാന്റെ ആ ജ്വലിക്കുന്ന കണ്ണുകളായിരുന്നു.
'ആ വിനയൻ സാർ നിന്റെ അടുത്ത് വരുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്' എന്ന് വിഷ്ണു പറഞ്ഞ ആ താക്കീത് അവളുടെ കാതുകളിൽ മുഴങ്ങി....
തമ്പ്രാൻ കുട്ടി ഇത് അറിഞ്ഞാൽ... ആലോചിക്കുമ്പോൾ തന്നെ അവളുടെ ഉള്ളം കാളി. കോവിലകത്തെ തമ്പ്രാന്റെ അധികാരത്തിന് മുന്നിൽ ഈ പ്രൊഫസർക്ക് എന്ത് ചെയ്യാൻ കഴിയും? വിഷ്ണുവിന്റെ ദേഷ്യം വിനയൻ സാറിന് താങ്ങാൻ കഴിയില്ലെന്നും അതിന്റെ പേരിൽ തന്റെയും അമ്മയുടെയും ജീവിതം എന്നെന്നേക്കുമായി ഇരുട്ടിലാകുമെന്നും അവൾക്ക് ഉറപ്പായിരുന്നു...
"സാർ... അരുത്..."
അവൾ വിക്കി വിക്കി പറഞ്ഞു.
"സാർ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. എന്റെ വീട്ടിലേക്ക് സാർ വരരുത്. അത്... അത് വലിയ ആപത്താണ്."
"ആപത്തോ? ആരെ പേടിച്ചിട്ടാ നീ ഈ പറയുന്നത്? ആ കോവിലകത്തെ ആൾക്കാരെയാണോ? നീ പേടിക്കണ്ട നിനക്ക് ഞാൻ കാവലുണ്ടാകും" വിനയൻ സാർ ആത്മവിശ്വാസത്തോടെ പറഞ്ഞു....
ഉണ്ണിമായയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. തന്റെ ജീവിതം ഒരു വശത്ത് വിഷ്ണുവിന്റെ പ്രണയവും അധികാരവും മറുവശത്ത് വിനയൻ സാറിന്റെ ഈ അനാവശ്യമായ താല്പര്യവും ചേർന്ന് ശ്വാസം മുട്ടിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. മറുപടി പോലും പറയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവൾ അവിടെ നിന്നും ഓടി.....
ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവൾ കണ്ടത് ദൂരെ നിൽക്കുന്ന മാനസിയെയാണ്. മാനസിയുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രമമുണ്ടായിരുന്നു....
"ഉണ്ണിമായേ... നീ എന്തിനാ കരയുന്നത്? സാർ നിന്നോട് എന്തെങ്കിലും പറഞ്ഞോ?"
മാനസി ഓടിവന്നു ചോദിച്ചു.
"എല്ലാം കഴിഞ്ഞു മാനസീ... എല്ലാം തീർന്നു. വിനയൻ സാർ എന്റെ വീട്ടിൽ വരാം എന്ന് പറഞ്ഞിരിക്കുന്നു. ഇത് തമ്പ്രാൻ കുട്ടി അറിഞ്ഞാൽ... അദ്ദേഹം സാറിനെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്റെ അമ്മയുടെ ഗതി എന്താകും?"
ഉണ്ണിമായ വിങ്ങിപ്പൊട്ടി...
മാനം കറുത്തു തുടങ്ങിയിരുന്നു. മഴ പെയ്യാൻ വെമ്പുന്ന ആ അന്തരീക്ഷം പോലെ അവളുടെ ജീവിതവും ഒരു വലിയ കൊടുങ്കാറ്റിലേക്ക് നീങ്ങുകയായിരുന്നു. വിഷ്ണു തമ്പ്രാൻ തന്റെ മുറിയിൽ ഇരുന്ന് എന്തോ തീരുമാനങ്ങൾ എടുക്കുകയാണെന്ന് അവൾ അറിഞ്ഞില്ല. ഒരു യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്....
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിലുടനീളം ഉണ്ണിമായയുടെ ഉള്ളിൽ വിനയൻ സാറിന്റെ വാക്കുകൾ ഒരു ഭയമായി വേട്ടയാടിക്കൊണ്ടിരുന്നു....
'നിന്റെ വീട്ടിൽ വന്ന് ആലോചിക്കാനാണ് എന്റെ തീരുമാനം' ആ വാചകം കേട്ട നിമിഷം മുതൽ അവളുടെ ലോകം കീഴ്മേൽ മറിഞ്ഞതുപോലെയാണ് തോന്നിയത്....
ഇടവഴിയിലെ കരിയിലകൾ കാറ്റിൽ പറന്നുയരുന്നത് നോക്കി നിൽക്കുമ്പോൾ തന്റെ ജീവിതവും ഇതുപോലെ ഒരു കൊടുങ്കാറ്റിൽ അകപ്പെടാൻ പോവുകയാണെന്ന് അവൾ ഭയപ്പെട്ടു...
വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു. അമ്മയുടെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ധൈര്യം വന്നില്ല. വിഷ്ണു തമ്പ്രാന്റെ ദേഷ്യവും.. രേവതിയുടെ പരിഹാസവും.. ഇപ്പോൾ വിനയൻ സാറിന്റെ ഈ പ്രഖ്യാപനവും... എല്ലാം കൂടി ആലോചിച്ചപ്പോൾ അവളുടെ തല പുകയുന്നുണ്ടായിരുന്നു....
"നീ എന്താ ഉണ്ണിമായേ... അവിടെ തറഞ്ഞു നിൽക്കുന്നത്? കൈകാലുകൾ കഴുകി വന്ന് ആ കഞ്ഞി കുടിക്കാൻ നോക്ക്"
ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി. ജനാലയ്ക്കൽ നിൽക്കുമ്പോൾ ദൂരെ കോവിലകത്തെ ആ വലിയ മാളികപ്പുറം കാണാമായിരുന്നു. അവിടെ ആ ജനാലയ്ക്കൽ വിഷ്ണു നിൽക്കുന്നുണ്ടാകുമോ? വിനയൻ സാർ വീട്ടിൽ വരുന്ന കാര്യം വിഷ്ണു അറിഞ്ഞാൽ... ആ ചിന്ത വന്നപ്പോഴേക്കും അവളുടെ ശരീരം വിറച്ചു. വിഷ്ണുവിന്റെ ആ ജ്വലിക്കുന്ന കണ്ണുകൾ അവൾക്ക് ഓർമ്മ വന്നു. തന്നെ മറ്റൊരാൾ സ്വന്തമാക്കാൻ നോക്കുന്നത് വിഷ്ണുവിനെപ്പോലൊരാൾക്ക് സഹിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു....
പെട്ടെന്നാണ് മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്. ഉണ്ണിമായ ഞെട്ടിപ്പോയി. വിനയൻ സാർ ഇപ്പോൾ തന്നെ വന്നോ? അവൾ പേടിയോടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പക്ഷേ അത് വിനയൻ സാറായിരുന്നില്ല. കോവിലകത്തെ കാര്യസ്ഥൻ പപ്പേട്ടനായിരുന്നു....
"ലക്ഷ്മീ... ഒന്ന് പുറത്തേക്ക് വന്നേ"
പപ്പേട്ടൻ ഉമ്മറത്ത് നിന്ന് വിളിച്ചു.
ലക്ഷ്മിയമ്മ വേഗം പുറത്തേക്ക് ചെന്നു.
"എന്താ പപ്പേട്ടാ? ഈ നേരത്ത്?"
"അത്... തമ്പ്രാട്ടി പറഞ്ഞു വിട്ടതാ. നാളെ കോവിലകത്ത് ചെറിയൊരു വിശേഷമുണ്ട്. വിഷ്ണു തമ്പ്രാന്റെ ബാംഗ്ലൂരിലെ കൂട്ടുകാർ വരുന്നുണ്ട്. അതുകൊണ്ട് ഉണ്ണിമായയും നാളെ കുറച്ചു നേരെത്തെ വരണമെന്ന് തമ്പ്രാട്ടി പ്രത്യേകം പറഞ്ഞു. ലക്ഷ്മി മാത്രം വന്നാൽ പണി തീരില്ലത്രേ"
പപ്പേട്ടൻ അറിയിച്ചു...
ഉണ്ണിമായ മുറിക്കുള്ളിലിരുന്ന് ഇത് കേട്ടു. സരസ്വതി തമ്പുരാട്ടി പറഞ്ഞതാണോ അതോ വിഷ്ണു തമ്പ്രാൻ പറയിപ്പിച്ചതാണോ? തന്നെ കാണാൻ വേണ്ടിയുള്ള വിഷ്ണുവിന്റെ തന്ത്രമാണോ ഇത്?
"അത്... പപ്പേട്ടാ... അവൾക്ക് നാളെ കോളേജിൽ പോകേണ്ടതാണ്"
ലക്ഷ്മിയമ്മ മടിച്ചു മടിച്ചു പറഞ്ഞു...
"തമ്പുരാട്ടി പറഞ്ഞാൽ പിന്നെ മറുവാക്കുണ്ടോ ലക്ഷ്മീ? നീ അവളെയും കൂട്ടി നാളെ രാവിലെ തന്നെ അങ്ങോട്ട് വന്നേക്ക്"
ഇത്രയും പറഞ്ഞ് പപ്പേട്ടൻ നടന്നു നീങ്ങി...
ലക്ഷ്മിയമ്മ ഉണ്ണിമായയുടെ മുറിയിലേക്ക് വന്നു.
"നീ കേട്ടല്ലോ? നാളെ കോവിലകത്ത് പോകണം. വിഷ്ണു തമ്പ്രാന്റെ കൂട്ടുകാർ വരുന്നത് കൊണ്ട് വലിയ തിരക്കായിരിക്കും. അവിടെ പോയാൽ അധികം ആരുടെയും കണ്ണിൽ പെടാതെ പണികൾ തീർത്ത് വരണം. പ്രത്യേകിച്ച് തമ്പ്രാന്റെ മുന്നിൽ പെടാൻ നിൽക്കണ്ട."
ഉണ്ണിമായ ഒന്നും മിണ്ടിയില്ല. ഒരു വശത്ത് കോവിലകത്തേക്ക് പോകാനുള്ള ഭയം മറുവശത്ത് വിനയൻ സാർ വീട്ടിൽ വരുമോ എന്ന ആധി. അവൾ തന്റെ പഴയ ഡയറി തുറന്നു. പേനത്തുമ്പിൽ മഷിയേക്കാൾ കൂടുതൽ അവളുടെ കണ്ണീരാണ് പടർന്നത്...
'ദൈവമേ... എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്? വിഷ്ണു തമ്പ്രാന്റെ പ്രണയം എനിക്ക് താങ്ങാൻ കഴിയില്ല വിനയൻ സാറിന്റെ ഇഷ്ടം എനിക്ക് വേണ്ട... എനിക്കൊന്ന് സമാധാനമായി ജീവിച്ചാൽ മതി'
അവൾ ഡയറിയിൽ കുറിച്ചു...
അന്ന് രാത്രി ഉണ്ണിമായയ്ക്ക് ഉറക്കം വന്നില്ല. ജനാലയ്ക്ക് പുറത്ത് പെയ്യാൻ തുടങ്ങിയ മഴയുടെ ശബ്ദം കേട്ട് അവൾ കിടന്നു. മഴത്തുള്ളികൾ മണ്ണിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ആ ഗന്ധം പോലും അവളിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കി. നാളെ കോവിലകത്ത് വെച്ച് വിഷ്ണുവിനെ കാണുമ്പോൾ എന്ത് സംഭവിക്കും? വിനയൻ സാറിന്റെ കാര്യം വിഷ്ണു ഇതിനോടകം അറിഞ്ഞു കാണുമോ?
മറുവശത്ത് കോവിലകത്തെ തന്റെ മുറിയിൽ വിഷ്ണുവും ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അവന്റെ കയ്യിൽ ഒരു സിഗരറ്റ് കത്തുന്നുണ്ടായിരുന്നു. ജനാലയിലൂടെ പെയ്യുന്ന മഴ നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ഉണ്ണിമായയുടെ ആ ഭയന്ന മുഖമായിരുന്നു. വിനയൻ സാർ അവളുടെ പിന്നാലെ നടക്കുന്നത് തന്റെ പണികൾ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു....
"ഉണ്ണിമായേ... നീ എന്റേതാണ്. അത് തടയാൻ നോക്കുന്നവൻ ആരായാലും വിഷ്ണുദേവ് അവനെ വെറുതെ വിടില്ല"
അവൻ സ്വയം മന്ത്രിച്ചു. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു നിശ്ചയദാർഢ്യം നിഴലിച്ചു....
തുടരും.....
പ്രണയ_തൂലിക...... ❣️
#📔 കഥ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #കുടുംബം
അംബാസഡർ കാറിന്റെ പിൻസീറ്റിൽ ഒതുങ്ങിയിരിക്കുമ്പോൾ ഉണ്ണിമായയുടെ ഹൃദയം ഒരു ചെണ്ട കൊട്ടുന്നതുപോലെ മിടിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിൽ പടർന്ന ആ പ്രത്യേക പെർഫ്യൂം ഗന്ധം അത് വിഷ്ണുവിന്റേതായിരുന്നു....
കണ്ണാടിയിലൂടെ ഇടയ്ക്കിടെ വിഷ്ണുവിന്റെ കണ്ണുകൾ തന്നിൽ തട്ടുന്നത് അവൾ അറിയുന്നുണ്ട്. ആരും ഒന്നും സംസാരിച്ചില്ല. പുറത്തെ കാറ്റ് കാറിന്റെ ചില്ലിലൂടെ കടന്നുവന്ന് അവളുടെ മുടിയിഴകളെ ഉലച്ചുകൊണ്ടിരുന്നു.....
തന്റെ കോളേജിലെ കാര്യങ്ങൾ പോലും വിഷ്ണു അറിയുന്നു എന്ന സത്യം ഉണ്ണിമായയെ അത്ഭുതപ്പെടുത്തി...
വിനയൻ സാറിനെക്കുറിച്ച് വിഷ്ണുവിന് എങ്ങനെ അറിയാം? തമ്പ്രാൻ കുട്ടി തന്നെ രഹസ്യമായി പിന്തുടരുന്നുണ്ടോ?
"എന്താ ആലോചിക്കുന്നത്?" വിഷ്ണുവിന്റെ പെട്ടെന്നുള്ള ചോദ്യം അവളെ ഞെട്ടിച്ചു...
"ഒന്നുമില്ല... തമ്പ്രാൻ..."
അവൾ പതുക്കെ മന്ത്രിച്ചു.
"തമ്പ്രാൻ എന്ന് വിളിക്കരുത് എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. വിഷ്ണു എന്ന് വിളിക്കാൻ നിനക്ക് ഇത്ര പേടിയാണോ?"
വിഷ്ണു കാറിന്റെ വേഗത അല്പം കുറച്ചു.
"അത്... ശീലമായിപ്പോയി. എനിക്ക് പേടിയാ..."
വിഷ്ണു ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു...
"പേടിക്കേണ്ട. നിന്നെ ആരും ഒന്നും ചെയ്യില്ല. വിനയൻ സാറിനെക്കുറിച്ച് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ? അയാൾ അത്ര നല്ലവനല്ല. ദൂരെയുള്ള ഒരു കോളേജിൽ നിന്ന് അയാൾക്ക് സ്ഥലം മാറ്റം കിട്ടി വന്നത് എന്തിനാണെന്ന് ഞാൻ അന്വേഷിച്ചു. നീ അയാളോട് അധികം സംസാരിക്കാൻ നിൽക്കണ്ട."
വിഷ്ണുവിന്റെ വാക്കുകളിൽ തെളിയുന്നത് വെറും അധികാരമല്ല മറിച്ച് തന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാണെന്ന് ഉണ്ണിമായയ്ക്ക് തോന്നിത്തുടങ്ങി. താൻ പോലുമറിയാതെ വിഷ്ണു തന്റെ ജീവിതത്തിന്റെ കാവൽക്കാരനായി മാറുന്നത് അവൾ അറിഞ്ഞു....
വീട്ടിലേക്കുള്ള ഇടവഴിയുടെ തുടക്കത്തിൽ വിഷ്ണു കാർ നിർത്തി...
"ഇവിടുന്ന് നീ നടന്നോ. ആരെങ്കിലും കണ്ടാൽ പ്രശ്നമാകും. നാളെ കോവിലകത്ത് വരുമ്പോൾ കാണാം."
ഉണ്ണിമായ വേഗം കാറിൽ നിന്നിറങ്ങി. പിന്നിലേക്ക് നോക്കാതെ അവൾ ഇടവഴിയിലൂടെ നടന്നു. തന്റെ വീടിന്റെ പടിപ്പുര എത്താറായപ്പോൾ അവൾ ഒന്ന് ശ്വാസം വിട്ടു. പക്ഷേ വീടിന് മുന്നിലെ ആ വലിയ പ്ലാവിന്റെ മറവിൽ ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി...
അടുത്തേക്ക് ചെന്നപ്പോൾ അവൾ ഞെട്ടിപ്പോയി. അത് രേവതിയായിരുന്നു.. രേവതിയുടെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു. അവൾ അവിടെ നിൽക്കുന്നത് ഉണ്ണിമായ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...
"ആഹാ... തമ്പുരാട്ടി വന്നോ... എന്തായാലും എനിക്ക് ഇവിടെ വരാനും ഇങ്ങനെ ഒരു കാഴ്ച കാണാനും പറ്റിയല്ലോ.... വിഷ്ണു ഏട്ടന്റെ കാറിൽ ഇങ്ങനെ കറങ്ങി നടക്കാൻ നിനക്ക് ഒട്ടും പേടിയില്ലേടി?"
രേവതി പല്ലു ഞെരിച്ചുകൊണ്ട് അവളുടെ മുന്നിലേക്ക് വന്നു.
"അത്... ഞാൻ... കോളേജിൽ നിന്ന് വരുമ്പോൾ തമ്പ്രാൻ കണ്ടതാ..." ഉണ്ണിമായ വിക്കി.
"തമ്പ്രാനോ? തമ്പ്രാൻ എന്ന് വിളിച്ചാൽ നിന്റെ ഈ ലീലാവിലാസങ്ങൾ മാഞ്ഞുപോകില്ല. വിഷ്ണു ഏട്ടനെ നീ വലയിലാക്കാൻ നോക്കുന്നത് ഞാൻ അറിയുന്നില്ലെന്ന് കരുതണ്ട. എന്റെ അമ്മയോട് ഞാൻ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി നിന്റെ അമ്മയും നീയും ഈ കോവിലകത്ത് പണിയെടുക്കില്ല."
രേവതിയുടെ ആക്രോശം കേട്ട് ലക്ഷ്മിയമ്മ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു. മകളുടെയും രേവതിയുടെയും മുഖത്തെ ഭാവം കണ്ട് ആ അമ്മയുടെ നെഞ്ച് പടപടാ മിടിച്ചു...
"എന്താ രേവതി മോളെ... എന്താ ഉണ്ടായത്?"
ലക്ഷ്മിയമ്മ പേടിയോടെ ചോദിച്ചു...
"നിന്റെ മകളെ ഒന്ന് അടക്കി നിർത്ത് ലക്ഷ്മീ. ഇല്ലെങ്കിൽ നാളെ നിന്നെയും ഇവളെയും ഈ നാട്ടിൽ നിന്ന് തന്നെ ഓടിക്കേണ്ടി വരും"
രേവതി ഒരു പുച്ഛത്തോടെ ഉണ്ണിമായയെ നോക്കി അവിടെ നിന്നും നടന്നു നീങ്ങി...
ലക്ഷ്മിയമ്മ ഒന്നും മിണ്ടാതെ ഉണ്ണിമായയെ നോക്കി. ആ നോട്ടത്തിൽ ചോദ്യങ്ങളുണ്ടായിരുന്നു.. സങ്കടമുണ്ടായിരുന്നു... ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു. വിഷ്ണു നൽകിയ ആ ചെറിയ സന്തോഷം ഒരു നിമിഷം കൊണ്ട് ചാരമായി മാറിയതുപോലെ അവൾക്ക് തോന്നി....
രേവതി അഹങ്കാരത്തോടെ പടിയിറങ്ങിപ്പോയപ്പോൾ ലക്ഷ്മിയമ്മ തറഞ്ഞു നിൽക്കുകയായിരുന്നു. അവരുടെ കാതുകളിൽ ആ വാക്കുകൾ ഇപ്പോഴും മുഴങ്ങുന്നുണ്ട്. മകൾ തമ്പ്രാൻ കുട്ടിയുടെ കാറിൽ വന്നുവെന്നത് അവർക്ക് വിശ്വസിക്കാനായില്ല....
"ഉണ്ണിമായേ... അകത്തേക്ക് കയറു" ലക്ഷ്മിയമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു...
വീട്ടിനുള്ളിൽ കയറിയതും ലക്ഷ്മി കതകടച്ചു. ഉണ്ണിമായ പേടിയോടെ തല താഴ്ത്തി നിന്നു. പെട്ടെന്നാണ് ലക്ഷ്മിയമ്മയുടെ കൈ അവളുടെ കവിളിൽ ഒന്ന് പതിഞ്ഞത്. ഉണ്ണിമായ വേദനയോടെ കവിളിൽ കൈവെച്ചു....
"നിനക്ക് എന്തിന്റെ കേടാ മോളെ? ഞാൻ നിന്നെ അത്രയ്ക്കും കഷ്ടപ്പെട്ടാണോ വളർത്തിയത്?"
ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ പൊഴിഞ്ഞു..
"അവരൊക്കെ വലിയ തമ്പ്രാക്കന്മാരാണ്. നമ്മൾ അവരുടെ കാല് കഴുകുന്ന വെള്ളം കുടിച്ചു കഴിയേണ്ടവരാ. നീ എന്തിനാ അവരുടെ കാറിൽ കയറിയത്? നാളെ ആരെങ്കിലും കണ്ടാൽ നിന്റെ കല്യാണം നടക്കുമോ? നമ്മുടെ ഈ കുടുംബത്തിന് എന്ത് വിലയുണ്ടാകും?"
"അമ്മേ... ഞാൻ മനഃപൂർവം പോയതല്ല. തമ്പ്രാൻ കുട്ടി നിർബന്ധിച്ചപ്പോൾ..." ഉണ്ണിമായ വിങ്ങിപ്പൊട്ടി...
"അദ്ദേഹം നിർബന്ധിച്ചാലും നീ പറയണമായിരുന്നു. നിനക്ക് ലവലേശം ബുദ്ധിയില്ലേ? രേവതി മോൾ പറഞ്ഞത് കേട്ടില്ലേ? നാളെ നമ്മളെ അവർ പണിക്ക് കയറ്റില്ല. പിന്നെ നമ്മൾ എന്ത് ചെയ്യും? നിന്റെ പഠിത്തം എങ്ങനെ നടക്കും?"
ലക്ഷ്മിയമ്മ ആധി കൊണ്ട് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
"ഇനി നാളെ മുതൽ നീ കോവിലകത്തേക്ക് വരണ്ട. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം."
ഉണ്ണിമായ ഒന്നും മിണ്ടാതെ തന്റെ ചെറിയ മുറിയിലേക്ക് ഓടിക്കയറി കതകടച്ചു. തന്റെ അമ്മ തന്നെ അടിച്ചത് അവൾക്ക് സഹിക്കാനായില്ല. വിഷ്ണു തമ്പ്രാൻ തന്നോട് കാണിക്കുന്ന ആ സ്നേഹം തന്റെ ജീവിതത്തിന് ശാപമാകുകയാണോ എന്ന് അവൾ ഭയപ്പെട്ടു....
രേവതി നേരെ വിഷ്ണുവിന്റെ മുറിയിലേക്കാണ് ചെന്നത്. വിഷ്ണു അപ്പോൾ മുറ്റത്ത് കാർ പാർക്ക് ചെയ്ത് പടികൾ കയറി വരികയായിരുന്നു....
"വിഷ്ണു ഏട്ടാ... എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട്"
രേവതി പടികൾക്ക് കുറുകെ നിന്നു....
വിഷ്ണു അവളെ ഒന്ന് രൂക്ഷമായി നോക്കി.
"മാറി നിൽക്ക് രേവതി. എനിക്ക് തിരക്കുണ്ട്."
"തിരക്കുണ്ടല്ലേ? ആ പണിക്കാരത്തിയുടെ മകളെ കാറിൽ കൊണ്ടുവിടാൻ നല്ല തിരക്കായിരുന്നു. വിഷ്ണു ഏട്ടാ നിങ്ങൾ എന്താ ഈ കാണിക്കുന്നത്? കോവിലകത്തെ അന്തസ്സിന് ഒട്ടും ചേരാത്ത കാര്യങ്ങളാണല്ലോ ഇത്. നാളെ നാട്ടുകാർ അറിഞ്ഞാൽ അമ്മാവന്റെ തല എവിടെയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?"
രേവതി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു...
"നിന്റെ ശബ്ദം ഒന്ന് താഴ്ത്ത് രേവതി"
വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യം തിളങ്ങി.
"ഞാൻ ആരെ കൊണ്ടുവിടണം ആരെ കാണണം എന്ന് തീരുമാനിക്കാൻ നീ വളർന്നിട്ടില്ല. ഉണ്ണിമായ എന്റെ കോവിലകത്തെ കുട്ടിയാണ്. അവൾക്ക് ഒരു ആവശ്യം വന്നപ്പോൾ ഞാൻ സഹായിച്ചു. അതിൽ നിനക്ക് ഇത്ര വലിയ പ്രശ്നം എന്താ?"
"ഓ... അങ്ങനെയാണോ? അവൾ നിങ്ങളുടെ ആരാണെന്ന് കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. വിഷ്ണു ഏട്ടാ ഇത് പ്രണയമാണെങ്കിൽ അതങ്ങ് മറന്നേക്ക്. ആ പണിക്കാരത്തിയുടെ മകളെ ഈ കോവിലകത്തെ മരുമകളായി അമ്മാവൻ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ?"
രേവതി പരിഹാസത്തോടെ ചിരിച്ചു....
"അതൊക്കെ ഞാൻ തീരുമാനിച്ചോളാം. ഇനി നീ ഉണ്ണിമായയുടെ പിന്നാലെ പോയി അവളെ ശകാരിക്കുന്നത് കണ്ടാൽ രേവതി... നീ ഇവിടുത്തെ പടി ഇറങ്ങേണ്ടി വരും. ഓർമ്മിച്ചോ"
വിഷ്ണു തന്റെ കൈവിരൽ ചൂണ്ടി താക്കീത് നൽകി..
വിഷ്ണുവിന്റെ ആ വാക്ക് കേട്ട് രേവതി സ്തംഭിച്ചു പോയി. തനിക്ക് വേണ്ടി വിഷ്ണു ആ പണിക്കാരത്തിയുടെ മകളെ ഇത്രയധികം പിന്താങ്ങുമെന്ന് അവൾ കരുതിയിരുന്നില്ല. അവളുടെ ഉള്ളിലെ പക ഇരട്ടിയായി....
വിഷ്ണു അകത്തേക്ക് പോയപ്പോൾ രേവതി തന്റെ അമ്മ റുക്മിണിയുടെ അടുത്തേക്ക് ഓടി.
"അമ്മേ... വിഷ്ണു ഏട്ടൻ കൈവിട്ടു പോയി. ആ പെണ്ണിനെ ഇവിടുന്ന് അടിച്ചോടിക്കാതെ നമുക്ക് രക്ഷയില്ല."
രണ്ടു വശത്തും കൊടുങ്കാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നു. ഉണ്ണിമായ തന്റെ വീട്ടിലും വിഷ്ണു കോവിലകത്തും ഒറ്റപ്പെട്ടതുപോലെ തോന്നി. എങ്കിലും അവരുടെ ഉള്ളിലെ ആ നൂലിഴ ബന്ധം മുറിയാതെ കിടന്നു....
തുടരും......
✍️പ്രണയ_തൂലിക........ ❣️
#📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം #💞 പ്രണയകഥകൾ
#❤️ പ്രണയം സ്റ്റാറ്റസുകൾ #📔 കഥ #😸 കാർട്ടൂൺ വീഡിയോസ് #💃 Reels വീഡിയോസ് #👌 വൈറൽ വീഡിയോസ്
My frist archivement in prathilpi
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/dzqadI7S6Zb
ഒട്ടേറെ രചനകള് വായിക്കുകയും എഴുതുകയും കേള്ക്കുകയും ചെയ്യൂ, സൗജന്യമായി!
#📝 ഞാൻ എഴുതിയ വരികൾ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം #📔 കഥ #💔 നീയില്ലാതെ









