Rafseena Namaf
3K views • 1 months ago
ഭാഗം 33
രുക്മിണിയുടെയും രേവതിയുടെയും ചതിയുടെ വലകൾ പപ്പേട്ടന്റെ ആ കൊച്ചു വീടിന് നേരെ നീളുമ്പോൾ അനിഷ്ടങ്ങൾ ഒന്നും അറിയാതെ വിഷ്ണു ടൗണിലേക്ക് പാഞ്ഞുപോവുകയായിരുന്നു. വിഷ്ണു പോയതിന് തൊട്ടുപിന്നാലെ ആ വീടിന് ചുറ്റും പകയുടെ കരിനിഴലുകൾ വീണുതുടങ്ങി...
വിഷ്ണു ടൗണിലേക്ക് പോയതിനു ശേഷം ഉണ്ണിമായ റൂമിലെ കട്ടിലിൽ പതുക്കെ കിടക്കുകയായിരുന്നു....കാറ്റ് വീശുന്നുണ്ടായിരുന്നെങ്കിലും അവളുടെ ഉള്ളിൽ എന്തോ ഒരു വല്ലാത്ത അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. കൈകൾ പതുക്കെ വയറ്റിൽ വെച്ച് അവൾ ജനാലയിൽ കൂടെ ദൂരേക്ക് നോക്കി നിന്നു...
അടുക്കളയിൽ സരസ്വതി തമ്പുരാട്ടിയും ലക്ഷ്മിയമ്മയും ചേർന്ന് ഉണ്ണിമായയ്ക്ക് ഉച്ചയ്ക്ക് കൊടുക്കാനുള്ള കഞ്ഞി തയ്യാറാക്കുന്ന തിരക്കിലായിരുന്നു....
പപ്പേട്ടൻ അടുത്തുള്ള പറമ്പിൽ പശുവിന് പുല്ല് ചെത്താൻ പോയിരിക്കുകയാണ്.
പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. രണ്ട് സ്ത്രീകൾ വരാന്തയിലേക്ക് കയറിവന്നു. മുഖം പകുതി മറയുന്ന രീതിയിൽ തട്ടമിട്ട അവർ തങ്ങൾ തൊട്ടടുത്തുള്ള ആശ്രമത്തിൽ നിന്നുള്ളവരാണെന്നും ഗർഭിണികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും മരുന്നും നൽകുന്നുണ്ടെന്നും ഉണ്ണിമായയോട് പറഞ്ഞു. ഗ്രാമത്തിലെ ഒരുപാട് ആളുകൾ അവരെ വിശ്വസിക്കാറുണ്ട് എന്നവർ പറഞ്ഞപ്പോൾ ഉണ്ണിമായയ്ക്ക് സംശയം തോന്നിയില്ല...
"മോളെ ഈ മരുന്ന് കഴിച്ചാൽ സുഖപ്രസവം നടക്കും. ഇത് ദേവിയുടെ അനുഗ്രഹം കിട്ടിയ മരുന്നാണ്"
അതിലൊരു സ്ത്രീ ചെറിയൊരു കുപ്പി തുറന്ന് ഒരു സ്പൂൺ മരുന്ന് ഉണ്ണിമായക്ക് നേരെ നീട്ടി.
അവരുടെ കണ്ണുകളിലെ അസ്വാഭാവികത ഉണ്ണിമായ ശ്രദ്ധിച്ചു. അവൾ മരുന്ന് കുടിക്കാൻ വിസമ്മതിച്ചു.
"അതൊക്കെ വിഷ്ണുഏട്ടൻ വന്നിട്ട് ആലോചിക്കാം"
അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പെട്ടെന്ന് ആ സ്ത്രീകൾ ഉണ്ണിമായയുടെ കൈകളിൽ ബലമായി പിടിച്ചു. ഒരാൾ അവളുടെ വായ പൊത്തിപ്പിടിച്ച് മരുന്ന് നിർബന്ധിച്ച് കുടിപ്പിക്കാൻ ശ്രമിച്ചു!
ഉണ്ണിമായ ഭയന്നലറി.
"അമ്മേ... ലക്ഷ്മീമ്മേ..."
അകത്തുനിന്നും സരസ്വതി തമ്പുരാട്ടിയും ലക്ഷ്മിയമ്മയും പാഞ്ഞു വന്നു. അവിടുത്തെ ആ ഭീകരമായ കാഴ്ച കണ്ട് അവർ സ്തംഭിച്ചുപോയി. ലക്ഷ്മിയമ്മ ഒട്ടും വൈകാതെ വരാന്തയിലിരുന്ന ഒരു കസേരയെടുത്ത് അവരെ തടയാൻ ശ്രമിച്ചു. സരസ്വതി തമ്പുരാട്ടി ആക്രോശിച്ചു
"നിങ്ങൾ ആരെടാ? എന്റെ മകളെ തൊടാൻ നിനക്കൊക്കെ എന്ത് ധൈര്യം!"
ആ സ്ത്രീകൾ ഉണ്ണിമായയെ ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചു. എന്നാൽ ലക്ഷ്മി അമ്മ അവരെ പിടിച്ചു വച്ചു.. സരസ്വതി ഉണ്ണിമായേ കൂട്ടി അകത്തേക്ക് നടന്നു.. അവൾ വല്ലാതെ പേടിച്ചു പോയിരുന്നു...
ടൗണിലേക്ക് പോയ വഴിയിൽ വെച്ച് ബൈക്കിന്റെ ഹെഡ്‌ലൈറ്റ് തനിയെ കത്തിയതും മനസ്സിന് വല്ലാത്തൊരു അസ്വാഭാവികത തോന്നിയതു കൊണ്ടും വിഷ്ണു പകുതി വഴിയിൽ വെച്ച് വണ്ടി തിരിക്കുകയായിരുന്നു.
വീട്ടിൽ
ലക്ഷ്മിയമ്മ വിറകുകമ്പിയുമായി നിൽക്കുന്നു അകത്തുനിന്ന് ഉണ്ണിമായയുടെ കരച്ചിൽ കേൾക്കുന്നു രണ്ട് പേർ മുറ്റത്തുനിന്നും ഓടാൻ നോക്കുന്നു!
അപ്പോഴേക്കു വിഷ്ണുവിന്റെ ബൈക്ക് മുറ്റത്തേക്ക് ഇരച്ചുകയറി.
അവിടെ കണ്ട കാഴ്ച കണ്ട് അവന്റെ രക്തം തിളച്ചു മറിഞ്ഞു..
വീട്ടിലെ ബഹളം കേട്ട വിഷ്ണു ഒരു സിംഹത്തെപ്പോലെ മുറ്റത്തേക്ക് ചാടിയിറങ്ങി. ഓടാൻ ശ്രമിച്ചവരെ വിഷ്ണു തടഞ്ഞുനിർത്തി. അവരുടെ മുഖത്തെ തട്ടമഴിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു അതൊരു സ്ത്രീ ആയിരുന്നില്ല സ്ത്രീവേഷം കെട്ടിയ രുക്മിണിയുടെ ഗുണ്ടകൾ തന്നെയായിരുന്നു!..
ഓടാൻ നോക്കിയ ഒരുവന്റെ കയ്യിൽ പിടിച്ചു തിരിച്ചു അവൻ മുറ്റത്തെ ചളിയിലേക്ക് ഒരൊറ്റ ഇടി വെച്ചുകൊടുത്തു...
*****%&
അവൻ മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ചു നിലത്തു വീണു. രണ്ടാമൻ വിഷ്ണുവിന് നേരെ തിരിഞ്ഞെങ്കിലും വിഷ്ണു അവന്റെ നെഞ്ചുകൂട് നോക്കി ചവിട്ടി ദൂരേക്ക് തെറിപ്പിച്ചു.
വിഷ്ണുവിന്റെ രൗദ്രഭാവം കണ്ട് അവർ വിറച്ചുപോയി. അവൻ അവരെ ഭിത്തിയോട് ചേർത്തുപിടിച്ചു.
"രുക്മിണിയുടെ ആൾക്കാരാണല്ലേ നിങ്ങൾ? എന്റെ പെണ്ണിനെ തൊടാൻ വന്ന നിന്നെ ഞാൻ വെറുതെ വിടില്ല!"
" അയ്യോ സാറെ ഞങ്ങൾ ഒന്നും ചെയ്യല്ലേ.... സാറെ മാധവം തറവാട്ടിലെ രുക്മിണി തമ്പുരാട്ടിയും രേവതി മോളുമാ ഞങ്ങൾക്ക് പണം തന്നത്. ആ ഉണ്ണിമായയുടെ വയറ്റിലെ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി സ്ത്രീവേഷം കെട്ടി വന്ന് ഈ വിഷമരുന്ന് കൊടുക്കാൻ പറഞ്ഞത് അവരാ... ഞങ്ങളെ കൊല്ലരുതേ..."
വിഷ്ണുവിന്റെ കൈക്കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ആ ഗുണ്ടകൾ സകല സത്യങ്ങളും വിളിച്ചുപറഞ്ഞു.
അതു കേട്ടതും വിഷ്ണുവിന്റെ ഉള്ളിലെ കോവിലകത്തെ തമ്പുരാന്റെ ചോര തിളച്ചു മറിഞ്ഞു. തന്റെ കുഞ്ഞിനെ... തന്റെ ജീവനായ ഉണ്ണിമായയുടെ ഉള്ളിൽ വളരുന്ന ആ തങ്കക്കുടത്തെ ഇല്ലാതാക്കാൻ സ്ത്രീകളെപ്പോലെ വേഷം കെട്ടിച്ചുപോലും ആളെയയച്ച ആ രുക്മിണിയെയും രേവതിയെയും വെറുതെ വിടാൻ അവന് കഴിയില്ലായിരുന്നു....
വിഷ്ണു വേഗത്തിൽ അകത്തേക്ക് ഓടിച്ചെന്നു. മുറിയിലെ വാതിൽ തുറന്ന് ഉണ്ണിമായ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"തമ്പ്രാൻ കുട്ടീ... അവർ നമ്മുടെ വാവയെ..."
"ഒന്നും പറ്റിയില്ലല്ലോ ഉണ്ണിമായേ? നീ പേടിക്കേണ്ട... നിന്റെ വിഷ്ണു ഏട്ടനും ഇവിടെയുണ്ട്...
അമ്മമാരും പപ്പേട്ടനും ഇവളെ നോക്കിക്കോളു. ഞാൻ ഇപ്പോൾ ആ മാധവം തറവാട് വരെ ഒന്നു പോകുകയാണ്. എന്റെ കുഞ്ഞിന് നേരെ കൈ നീട്ടിയ ആ രുക്മിണിയുടെയും രേവതിയുടെയും അഹങ്കാരം ഇന്ന് ഞാൻ തീർക്കും!"
വിഷ്ണുവിന്റെ കണ്ണുകൾ ചുവന്നുതുടുത്തു...
സരസ്വതി തമ്പുരാട്ടി അവനെ തടയാൻ നോക്കി.
"വിഷ്ണു മോനേ... വേണ്ട നീ അങ്ങോട്ട് പോകരുത്. പോലീസ് വരട്ടെ."
"ഇല്ല അമ്മേ... ഇതിന് നിയമം മാത്രം പോരാ. എന്റെ പെണ്ണിന്റെ കണ്ണീരിന് ഇന്ന് ഞാൻ അവിടെ ചെന്ന് മറുപടി ചോദിക്കും!"
വിഷ്ണു ആ രണ്ട് ഗുണ്ടകളെയും വലിച്ച് തന്റെ ജീപ്പിന്റെ പുറകിൽ ഇരുത്തി കയറുകൊണ്ട് മുറുക്കി കെട്ടി. എന്നിട്ട് മാധവം തറവാട് ലക്ഷ്യമാക്കി മിന്നൽ വേഗത്തിൽ വണ്ടിയോടിച്ചു പോയി.
മാധവം തറവാടിന്റെ ഉമ്മറത്തിരുന്ന് രേവതിയും രുക്മിണിയും ഫോണിനായി കാത്തിരിക്കുകയായിരുന്നു..
വിഷ്ണുവിന്റെ കുഞ്ഞ് ഇല്ലാതായി എന്ന വാർത്ത കേൾക്കാൻ അവർക്ക് കൊതിയുണ്ടായിരുന്നു.
പെട്ടെന്നാണ് തറവാടിന്റെ വലിയ പടിപ്പുര വാതിൽ തകർത്തു കൊണ്ട് വിഷ്ണുവിന്റെ ജീപ്പ് മുറ്റത്തേക്ക് ഇരച്ചുകയറി വന്നത്. വിഷ്ണു വണ്ടി നിർത്തി, പുറകിൽ കെട്ടിയിട്ടിരുന്ന ആ രണ്ട് ഗുണ്ടകളെയും ഒരൊറ്റ വലിക്ക് താഴേക്ക് ഇട്ടു...
വലിയ ശബ്ദം കേട്ട് രുക്മിണിയും രേവതിയും ഉമ്മറത്തേക്ക് ഓടിവന്നു. മുറ്റത്ത് ചോരയൊലിപ്പിച്ചു കിടക്കുന്ന തങ്ങളുടെ ആൾക്കാരെയും കയ്യിലൊരു ഇരുമ്പുവടിയുമായി നിൽക്കുന്ന വിഷ്ണുവിനെയും കണ്ടതും രേവതിയുടെയും രുക്മിണിയുടെയും ശ്വാസം നിലച്ചുപോയി...
"രുക്മിണി അമ്മായി...!"
വിഷ്ണുവിന്റെ സിംഹഗർജ്ജനം മാധവം തറവാടിന്റെ ചുവരുകളെ പിടിച്ചുകുലുക്കി.
"കോവിലകത്ത് നിന്ന് ഇറക്കിവിട്ടിട്ടും നിങ്ങളുടെ വിഷം തീർന്നില്ലല്ലേ? എന്റെ പെണ്ണിന്റെ വയറ്റിലെ കുഞ്ഞിന് വിഷം കൊടുക്കാൻ ആളെയയച്ച നിങ്ങളെ ഞാൻ ഇന്ന് ജീവനോടെ വിടില്ല!"
വിഷ്ണു വടിയുമായി ഉമ്മറത്തെ പടവുകൾ കയറാൻ തുടങ്ങി.
വിഷ്ണുവിന്റെ ആ കാളഭൈരവ രൂപം കണ്ടതും രുക്മിണിയുടെയും രേവതിയുടെയും നെഞ്ചിലൂടെ ഭയത്തിന്റെ ഒരു കൊടുംകാറ്റ് പാഞ്ഞുപോയി. കോവിലകത്തിന്റെ പടവുകളിൽ വെച്ച് തങ്ങളെ ഗൗനിക്കാതെ നടന്നുപോയ ആ ശാന്തനായ വിഷ്ണു അല്ലായിരുന്നു ഇപ്പോൾ തങ്ങളുടെ മുന്നിൽ നിൽക്കുന്നത്. തന്റെ പെണ്ണിനും ജനിക്കാൻ പോകുന്ന കുഞ്ഞിനും നേരെ കൈ നീട്ടിയവരെ തകർക്കാൻ വന്ന ഒരു യോദ്ധാവായിരുന്നു അവൻ.
ഇരുമ്പുവടിയുമായി ഉമ്മറത്തെ പടവുകൾ ചവിട്ടിക്കയറി വരുന്ന വിഷ്ണുവിനെ കണ്ട് രുക്മിണി രണ്ടടി പുറകോട്ട് മാറി. രേവതി പേടിച്ചുവിറച്ച് തൂണിന്റെ പുറകിൽ ഒളിച്ചു...
"വി... വിഷ്ണു... നീ ഈ തറവാട്ടിൽ കയറി ആയുധം എടുക്കാൻ മാത്രം വളർന്നോടാ? ഇറങ്ങിപ്പോ ഇവിടുന്ന്!"
രുക്മിണി ഭയം മറച്ചുവെച്ച് അലറാൻ നോക്കി.
"നിങ്ങളുടെ ഈ തറവാട്ടു പ്രൗഢി എന്റെ കാലിലെ ചെരിപ്പിന്റെ അടിയിലെ മണ്ണോളമേ ഉള്ളൂ അമ്മായി!"
വിഷ്ണു തന്റെ കയ്യിലിരുന്ന ഇരുമ്പുവടി കൊണ്ട് ഉമ്മറത്തെ വലിയ തേക്കിൻ തടിയുടെ കസേരയ്ക്ക് നേരെ ഒരൊറ്റ അടി വെച്ചുകൊടുത്തു.
"ഠേം......!"
ആ വലിയ കസേര കഷണങ്ങളായി തറയിലേക്ക് തെറിച്ചുവീണു. അത് കണ്ട് രേവതി ഉച്ചത്തിൽ നിലവിളിച്ചുപോയി...
"ഒരു തവണ കോവിലകത്ത് വെച്ച് എന്റെ നെല്ലിന് തീയിടാൻ നോക്കിയപ്പോൾ ഞാൻ വിട്ടതാ. പക്ഷേ ഇന്ന് എന്റെ ഉണ്ണിമായയുടെ വയറ്റിലെ കുഞ്ഞിന് വിഷം കൊടുക്കാൻ നിങ്ങൾ ആളെയയച്ചില്ലേ... ആ ചോര മണ്ണിൽ വീണിരുന്നെങ്കിൽ ഈ വിഷ്ണു ഇന്ന് നിങ്ങളുടെയൊക്കെ തലയറുത്തുകൂട്ടി ഇവിടെ ചോരക്കളം തീർത്തേനെ!"
വിഷ്ണു രുക്മിണിയുടെ അരികിലേക്ക് ആഞ്ഞു നടന്നു ചെന്നു.
അവൻ കലിപ്പോടെ രുക്മിണിയുടെ നേരെ കൈ ഓങ്ങിയതും രേവതി ഓടിവന്ന് വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു തൂങ്ങി.
"വിഷ്ണുഏട്ടാ ... അരുത്... അമ്മയെ തല്ലരുത്... ഞങ്ങളോട് ക്ഷമിക്കണം..."
രേവതി കരഞ്ഞുകൊണ്ട് യാചിച്ചു.
"നിനക്കൊക്കെ ക്ഷമ വേണമല്ലേടീ?"
വിഷ്ണു രേവതിയെ ഒരൊറ്റ തള്ളലിന് ദൂരേക്ക് മാറ്റി നിർത്തി.
"ഒരു പ്രൊഫസറുടെ കൂടെ ചേർന്ന് നീ എന്റെ ഉണ്ണിമായയുടെ ജീവിതം തകർക്കാൻ നോക്കി. എന്നിട്ടും നിന്റെയൊക്കെ വിഷം മാറിയില്ല. ആ ഉണ്ണിമായ ചെയ്ത തെറ്റെന്താടാ? അവൾ എന്നെ സ്നേഹിച്ചു.. ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി. അതിന് എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കുന്നോ? നിങ്ങളെയൊക്കെ ഈ ഭൂമിയിൽ ജീവനോടെ വെച്ചിരുന്നാൽ എന്റെ പെണ്ണിന് സമാധാനമായി ഉറങ്ങാൻ കഴിയില്ല."
വിഷ്ണു വീണ്ടും വടിയോങ്ങിയപ്പോഴേക്കും മുറ്റത്തേക്ക് വലിയ തമ്പുരാന്റെ വണ്ടിയും ഒപ്പം പോലീസ് ജീപ്പും ഇരച്ചുകയറി വന്നു നിന്നു.
പപ്പേട്ടന്റെ വീട്ടിൽ ബഹളം നടന്നപ്പോൾ തന്നെ ലക്ഷ്മിയമ്മ വലിയ തമ്പുരാനെയും പോലീസിനെയും വിവരമറിയിച്ചിട്ടുണ്ടായിരുന്നു. വിഷ്ണു മാധവം തറവാട്ടിലേക്ക് പാഞ്ഞുപോയി എന്നറിഞ്ഞപ്പോൾ തമ്പുരാൻ പോലീസുകാരെയും കൂട്ടി ഇങ്ങോട്ട് വരികയായിരുന്നു.
വണ്ടിയിൽ നിന്നിറങ്ങിയ ശിവശങ്കരൻ തമ്പുരാൻ ഉമ്മറത്തേക്ക് നടന്നു വന്നു. മുറ്റത്ത് കിടക്കുന്ന ഗുണ്ടകളെയും വിഷ്ണുവിന്റെ കയ്യിലെ ഇരുമ്പുവടിയും കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായി...
"രുക്മിണീ... രേവതീ..."
തമ്പുരാന്റെ ശബ്ദത്തിൽ കഠിനമായ ദേഷ്യവും ഒപ്പം വല്ലാത്തൊരു അറപ്പുമുണ്ടായിരുന്നു.
"നിങ്ങൾ എന്റെ പെങ്ങളും മകളുമാണ് എന്ന് പറയാൻ എനിക്ക് ഇന്ന് ലജ്ജ തോന്നുന്നു. കണിമംഗലം കോവിലകത്തെ ചോരയെ ഇല്ലാതാക്കാൻ വിഷവുമായി ഇറങ്ങിയ നിങ്ങളെ ഞാൻ ഈ നാട്ടിൽ വെച്ചേക്കില്ല."
"ഏട്ടാ... ഞങ്ങളല്ല... ഈ വിഷ്ണു കള്ളം പറയുകയാണ്..."
രുക്മിണി വീണ്ടും തമ്പുരാന്റെ കാലിൽ പിടിക്കാൻ നോക്കി.
"മിണ്ടിപ്പോകരുത്!"
തമ്പുരാൻ വടികൊണ്ട് നിലത്ത് ആഞ്ഞടിച്ചു.
"ആ ഗുണ്ടകൾ എല്ലാം പോലീസിന് മുന്നിൽ വിളിച്ചുപറഞ്ഞു കഴിഞ്ഞു. ഇൻസ്‌പെക്ടർ... എന്റെ മകന്റെ കുഞ്ഞിനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് ഈ രുക്മിണിയെയും രേവതിയെയും ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യണം. ഇവർക്ക് ഇനി കണിമംഗലം കോവിലകവുമായോ മാധവം തറവാടുമായോ യാതൊരു ബന്ധവുമില്ല. ഇവരുടെ സ്വത്തുക്കളെല്ലാം ഞാൻ കണ്ടുകെട്ടുകയാണ്. ജയിലിൽ കിടന്ന് നരകിക്കട്ടെ ഇവർ!"
പോലീസുകാർ മുന്നോട്ട് വന്ന് രുക്മിണിയുടെയും രേവതിയുടെയും കൈകളിൽ വിലങ്ങുവെച്ചു. തങ്ങളുടെ പ്രതാപവും പത്രാസുമെല്ലാം മണ്ണിൽ ഒലിച്ച് നാട്ടുകാരുടെ മുന്നിലൂടെ കരഞ്ഞുകൊണ്ട് അവർ പോലീസ് ജീപ്പിലേക്ക് കയറുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളിൽ തന്റെ പെണ്ണിന് കാവലായ ഒരു പുരുഷന്റെ സംതൃപ്തിയുണ്ടായിരുന്നു.
വിഷ്ണു കയ്യിലിരുന്ന ഇരുമ്പുവടി താഴേക്ക് എറിഞ്ഞു. വലിയ തമ്പുരാൻ പതുക്കെ വിഷ്ണുവിന്റെ തോളിൽ കൈവെച്ചു.
"വിഷ്ണു മോനേ... നീ വീട്ടിലേക്ക് പൊയ്ക്കോളൂ. ഉണ്ണിമായ അവിടെ പേടിച്ചിരിക്കുകയാണ്. ഇനി ഒരു വിഷപ്പാമ്പും നിങ്ങളുടെ അരികിലേക്ക് വരില്ല. ഈ അച്ഛൻ അതിന് സമ്മതിക്കില്ല."
വിഷ്ണു അച്ഛനെ നോക്കി പതുക്കെ തലയാട്ടിയിട്ട് ജീപ്പിൽ തിരികെ വീട്ടിലേക്ക് പാഞ്ഞു.
വിഷ്ണു മുറ്റത്ത് ജീപ്പ് നിർത്തിയതും ഉണ്ണിമായ അകത്തുനിന്ന് ഓടി വന്ന് അവന്റെ നെഞ്ചിലേക്ക് വീണു. അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി...
"തമ്പ്രാൻ കുട്ടീ... നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലേ? എനിക്ക് വല്ലാതെ പേടിയായി..."
"എനിക്ക് ഒന്നും പറ്റില്ലെടോ..."
വിഷ്ണു അവളുടെ ആർദ്രമായ മുഖം തന്റെ കൈകളിൽ കോരിയെടുത്തു. അവളുടെ കണ്ണീർ പതുക്കെ തുടച്ചുമാറ്റി.
"എല്ലാ ശല്യങ്ങളും കഴിഞ്ഞു ഉണ്ണിമായേ. ആ രുക്മിണി അമ്മായിയെയും രേവതിയെയും പോലീസ് കൊണ്ടുപോയി. ഇനി ഈ ലോകത്തുള്ള ആർക്കും നിന്നെയും നമ്മുടെ കുഞ്ഞിനെയും ഒന്നും ചെയ്യാൻ കഴിയില്ല. നിനക്ക് കാവലായി നിന്റെ ഈ വിഷ്ണു ഇവിടെ തന്നെയുണ്ടാകും."
അടുക്കളയിൽ നിന്നിറങ്ങി വന്ന സരസ്വതി തമ്പുരാട്ടിയും ലക്ഷ്മിയമ്മയും പപ്പേട്ടനും ആശ്വാസത്തോടെ പുഞ്ചിരിച്ചു.
അന്ന് രാത്രി എല്ലാ പ്രതിസന്ധികളും ഒഴിഞ്ഞ ആ കൊച്ചു വീട്ടിൽ വല്ലാത്തൊരു സമാധാനം നിറഞ്ഞുനിന്നു. മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന ഉണ്ണിമായയുടെ അരികിലേക്ക് വിഷ്ണു പതുക്കെ വന്നു കിടന്നു. അവൻ അവളുടെ കൈകൾ എടുത്ത് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു...
"ഉണ്ണിമായേ... നാളെ മുതൽ ഞാൻ എങ്ങോട്ടും പോകില്ല. നിന്റെ ഈ പ്രസവം കഴിയുന്നത് വരെ ഞാൻ നിന്റെ അരികിൽ തന്നെയിരിക്കും. എന്റെ കുഞ്ഞിനെ ഈ കൈകൾ കൊണ്ട് തന്നെ എനിക്ക് ആദ്യം വാങ്ങണം"
വിഷ്ണു പ്രണയത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.
ഉണ്ണിമായ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി അടുത്തു കിടന്നു...
"നിങ്ങളുടെ ഈ നെഞ്ചിന്റെ ചൂടാണ് തമ്പ്രാൻ കുട്ടീ എന്റെയും നമ്മുടെ വാവയുടെയും ഏറ്റവും വലിയ ഭാഗ്യം."
നിലാവിന്റെ കുളിർമ്മയുള്ള വെളിച്ചം ആ ജനാലയിലൂടെ ഒഴുകി വന്ന് അവരുടെ മേൽ പതിക്കുമ്പോൾ ആ കൊച്ചു വീട് സ്നേഹത്തിന്റെ ഒരു വലിയ കോവിലകമായി മാറിക്കഴിഞ്ഞിരുന്നു....
തുടരും....❤️
ഇനി 2 ഭാഗങ്ങൾ കൂടിയേ ഉള്ളൂ 🥹
#📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട് #📙 നോവൽ #💞 പ്രണയകഥകൾ #💞 നിനക്കായ്
35 likes
2 comments • 17 shares