☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
ഡെഡ്ലി ഇഡ്ഡലി
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
പാലച്ചുവട് ജംഗ്ഷനിൽ അർദ്ധരാത്രി രണ്ട് മണിക്ക് ശേഷം ഒരൊറ്റ കടയേ തുറക്കൂ പിള്ളേച്ചന്റെ തട്ടുകട' അവിടുത്തെ ഇഡ്ഡലി കഴിക്കാൻ രാത്രി ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ വണ്ടി വിട്ടു വരും. തിളങ്ങുന്ന മിൽക്കി വൈറ്റ് നിറമുള്ള, പഞ്ഞിപോലത്തെ സോഫ്റ്റ്നസ്സുള്ള ഇഡ്ഡലി. അത്രയ്ക്ക് അത്ഭുതകരമായ സ്വാദായിരുന്നു അതിന്.
എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ നാട്ടിൽ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. അർദ്ധ രാത്രിക്ക് ശേഷം ടൗണിൽ വരുന്ന ഭിക്ഷാടകരെയും, വഴിതെറ്റി എത്തുന്ന അപരിചിതരെയും പെട്ടെന്ന് കാണാതാവുന്നു. നാട്ടിൽ മനുഷ്യരെ കാണാതാവുന്ന ഈ മിസ്റ്ററിയും പിള്ളേച്ചന്റെ കടയിലെ തിരക്കും ഒരുമിച്ച് വളരുകയായിരുന്നു.
…..
സമയം പുലർച്ചെ 2:15. കടയുടെ മൺചുമരിൽ കരിപിടിച്ച മഞ്ഞ ബൾബ് കത്തുന്നുണ്ടായിരുന്നു. സഹായി ലൈല വലിയ ചെമ്പിൽ ഇഡ്ഡലി പുഴുങ്ങാൻ വെക്കുകയാണ്. കൗണ്ടറിൽ ഇരുന്ന് വേണുപ്പിള്ള തഞ്ചത്തിൽ കത്തി മൂർച്ച കൂട്ടുന്നു.
അങ്ങോട്ട് നാട്ടിലെ സ്ഥിരം രാത്രിഞ്ചരന്മാരായ സജിത്തും ആദർശും കയറിവന്നു. അവരുടെ കൂടെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന് പുതിയൊരു ബിസിനസ്സ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപയുമായി നടക്കുന്ന പാവം ബിജുവും ഉണ്ടായിരുന്നു. ബിസിനസ്സ് പണം അടങ്ങിയ കറുത്ത ലെതർ ബാഗ് ബിജു നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. അപ്പുറത്തെ ടേബിളിൽ തയ്യൽക്കടയിലെ ഗീത ഇരിക്കുന്നുണ്ടായിരുന്നു. രാത്രി ഒരു അർജന്റ് ബ്ലൗസ് തയ്ച്ചു തീർക്കാൻ വേണ്ടി ഉണർന്നിരുന്നതാണ് അവർ.
"ലൈലേ... ഒരു നാല് പ്ലേറ്റ് ഇഡ്ഡലി എടുക്കട്ടെ! നല്ല കട്ടിച്ചമ്മന്തിയും ഒഴിച്ചോ," സജിത്ത് ഓർഡർ ചെയ്തു.
ലൈല വിറയ്ക്കുന്ന കൈകളോടെ പ്ലേറ്റുകൾ ടേബിളിൽ കൊണ്ടുവെച്ചു. ഇഡ്ഡലിക്ക് വല്ലാത്തൊരു സുഗന്ധമായിരുന്നു.
"എന്താ ബിജുച്ചാ നോക്കിയിരിക്കുന്നത്? അടിക്ക്! ഗൾഫിൽ എവിടെയെങ്കിലും കിട്ടുമോ ഇത്രയും സോഫ്റ്റ് സാധനം?" ആദർശ് ഒരെണ്ണം എടുത്ത് വായിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു.
"സംഗതി കൊള്ളാം... നല്ല വെണ്ണ പോലത്തെ ഇഡ്ഡലി," ബിജുവും ആർത്തിയോടെ കഴിക്കാൻ തുടങ്ങി.
……
അപ്പോഴാണ് മെഡിക്കൽ കോളേജിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു നഴ്സ് നിസാർ തന്റെ ബൈക്കിൽ അങ്ങോട്ട് വരുന്നത്. അവൻ കൗണ്ടറിലിരുന്ന വേണുപ്പിള്ളയെ നോക്കി ഒന്നു ചിരിച്ചു.
"എന്താ വേണുച്ചേട്ടാ, ഈ പാതിരാത്രിയിലും നല്ല തിരക്കാണല്ലോ. എന്താ നിങ്ങളുടെ ഇഡ്ഡലിയുടെ രഹസ്യം? നാട്ടുകാർ മൊത്തം ഇതിന്റെ പുറകെയാണല്ലോ," നിസാർ ഒരു ചായക്ക് ഓർഡർ ചെയ്തുകൊണ്ട് ചോദിച്ചു.
"അതൊക്കെ എന്റെ കൈപ്പുണ്യംടാ നിസാറേ... പരമ്പരാഗതമായ ചില ചേരുവകളാണ്," പിള്ളേച്ചൻ ക്രൂരമായൊരു ഭാവം മറച്ചുവെച്ച് പുഞ്ചിരിച്ചു.
പെട്ടെന്ന് സജിത്തിന്റെ പ്ലേറ്റിലിരുന്ന ഇഡ്ഡലിയിലേക്ക് നിസാർ നോക്കി. മെഡിക്കൽ ഫീൽഡിലുള്ളതുകൊണ്ട് അവന്റെ കണ്ണുകൾ പെട്ടെന്ന് എന്തോ ഒരു അസ്വാഭാവികത തിരിച്ചറിഞ്ഞു. അവൻ സജിത്തിന്റെ കയ്യിൽ നിന്ന് ഒരു കഷ്ണം ഇഡ്ഡലി വാങ്ങി പതുക്കെ വിരലുകൾക്കിടയിൽ വെച്ച് അമർത്തി നോക്കി.
"എന്താടാ നിസാറേ, ഫോറൻസിക് പരിശോധനയാണോ?" സജിത്ത് ചിരിച്ചു.
"അല്ല സജിത്തേ... സാധാരണ അരിമാവ് പുഴുങ്ങുമ്പോൾ ഇത്രയും റബ്ബർ പോലെയുള്ള ഇലാസ്തികത വരാൻ വഴിയില്ല. ഇതിന്റെ വെളുപ്പ് നിറത്തിന് ഒരു പ്രത്യേകതയുണ്ട്. മാവിൽ നിങ്ങൾ എന്തെങ്കിലും കെമിക്കൽ ചേർക്കുന്നുണ്ടോ വേണുച്ചേട്ടാ?" നിസാർ സംശയത്തോടെ ചോദിച്ചു.
"നീ നിന്റെ പണി നോക്കടാ നിസാറേ! കസ്റ്റമേഴ്സിന്റെ മുന്നിൽ ഇരുന്ന് ഓരോന്ന് ഉണ്ടാക്കാതെ," പിള്ളേച്ചന്റെ ശബ്ദത്തിൽ ചെറിയൊരു വിറച്ചിൽ വന്നു.
ഗീത ഇഡ്ഡലി മുറിച്ചതും അതിനുള്ളിൽ നിന്ന് വിചിത്രമായ ഒരു കടുപ്പമുള്ള കഷ്ണം പുറത്തേക്ക് വന്നു.
"വേണുച്ചേട്ടാ... ഇതെന്താ ഇഡ്ഡലിയിൽ ഒരു കടുപ്പം? ജാതിക്കയുടെ കഷ്ണമാണോ?"
"അതെ ഗീതേ, ജാതിക്കയാ... നീ ധൈര്യമായി തിന്നോ," ലൈല പതുക്കെ പുറകോട്ട് മാറി. …….
പെട്ടെന്ന്, കടയുടെ ഒരൊറ്റ ബൾബും തനിയെ അണഞ്ഞു. ചുറ്റും കനത്ത ഇരുട്ട് പടർന്നു.
"എന്താ പിള്ളേച്ചാ കറണ്ട് പോയോ?" ആദർശ് ചോദിച്ചു. പക്ഷേ അവന് എഴുന്നേൽക്കാൻ പറ്റിയില്ല.
"അയ്യോ... എന്റെ തല കറങ്ങുന്നു..." സജിത്ത് മേശപ്പുറത്തേക്ക് തല ചായ്ച്ചു.
ബിജുവും ഗീതയും നിമിഷങ്ങൾക്കകം ബോധംകെട്ട് ബെഞ്ചിലേക്ക് വീണു. അവർ കുടിച്ച ഉയർന്ന അളവിൽ മയക്കുമരുന്ന് ചേർത്തിട്ടുണ്ടായിരുന്നു! കഴിച്ചവരെല്ലാം തളർന്നു വീണുകഴിഞ്ഞു.
ഇരുട്ടിൽ നിന്ന് ലൈല വന്ന് കടയുടെ ഷട്ടർ പൂർണ്ണമായി താഴ്ത്തി പൂട്ടി. കടയ്ക്കുള്ളിലെ സീറോ ബൾബ് ചോരച്ചുവപ്പ് നിറത്തിൽ കത്താൻ തുടങ്ങി. കൗണ്ടറിൽ നിന്ന് വേണുപ്പിള്ള ആ വലിയ വെട്ടുകത്തിയുമായി എഴുന്നേറ്റു. അവന്റെ ലക്ഷ്യം ബോധംകെട്ട ബിജുവിന്റെ കയ്യിലെ അഞ്ച് ലക്ഷം രൂപയും അവന്റെ ശരീരവുമായിരുന്നു.
"നിസാർ... നീ ഇഡ്ഡലിയെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയല്ലേ?" വേണുപ്പിള്ള നിസാറിന്റെ നേരെ കത്തി ഓങ്ങി. ഇഡ്ഡലി കഴിക്കാത്തതുകൊണ്ട് നിസാറിന് ബോധക്കേട് വന്നിരുന്നില്ല.
"വേണുച്ചേട്ടാ... നിങ്ങൾ എന്നെ കൊല്ലുന്നതിന് മുൻപ് എനിക്ക് ആ രഹസ്യം ഒന്ന് അറിയണം. ഈ നാട്ടിൽ നിന്ന് ആളുകളെ കാണാതാവുന്നതും നിങ്ങളുടെ ഇഡ്ഡലിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?" മരണമുഖത്ത് നിന്നിട്ടും നിസാർ തികച്ചും ശാന്തനായി ചോദിച്ചു.
…..
വേണുപ്പിള്ള ഭ്രാന്തമായി ഉറക്കെ ചിരിച്ചു. ആ ചിരി കടയ്ക്കുള്ളിലെ ചുമരുകളിൽ തട്ടിപ്രതിധ്വനിച്ചു.
"ഇനി നീ ഇത് അറിഞ്ഞിട്ട് കാര്യമില്ലടാ നിസാറേ... അതുകൊണ്ട് ഞാൻ പറയാം," വേണുപ്പിള്ള അടുക്കളയുടെ രഹസ്യ അറ തുറന്നു. അവിടെ കണ്ട കാഴ്ച നിസാറിന്റെ ചോര മരവിപ്പിച്ചു! ചോരയൊഴുകുന്ന കൊളുത്തുകളിൽ മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഒരു വശത്ത് വലിയൊരു ഗ്രൈൻഡറിൽ മാവ് അരയുന്നുണ്ട്.
"ഇതാണ് എന്റെ ഇഡ്ഡലിയുടെ രഹസ്യം!" വേണുപ്പിള്ള അലറി. "ഈ നാട്ടിൽ നിന്ന് കാണാതായ മനുഷ്യന്മാരുടെ മജ്ജയും ചോരയും ഇറച്ചിയുമാണ് ഈ മാവിലിരിക്കുന്നത്! മനുഷ്യന്റെ അസ്ഥികൾ ഉണക്കിപ്പൊടിച്ച വെളുത്ത പൊടിയാണ് ഞാൻ മാവിൽ കലർത്തുന്നത്. അതുകൊണ്ടാണ് എന്റെ ഇഡ്ഡലിക്ക് ഈ മിൽക്കി വൈറ്റ് നിറവും അമാനുഷികമായ സോഫ്റ്റ്നസ്സും കിട്ടുന്നത്! മനുഷ്യൻ മനുഷ്യനെ തിന്നുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ രുചി ഹ ഹ ഹ!"
ലൈല ആ മാവിലേക്ക് നോക്കി നാക്ക് നുണഞ്ഞു. സജിത്തും ആദർശും ഗീതയും തിന്നത് കഴിഞ്ഞ ദിവസം കാണാതായ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ ശരീരം ചേർത്ത ഇഡ്ഡലി ആയിരുന്നു
"ഇനി അടുത്ത ബാച്ച് ഇഡ്ഡലിക്ക് ഈ ഗൾഫുകാരൻ ബിജുവിന്റെ തടിച്ച ശരീരവും, നിന്റെ ഫോറൻസിക് ബുദ്ധിയുള്ള തലച്ചോറും ഞാൻ ഉപയോഗിക്കും!" വേണുപ്പിള്ള കത്തി നിസാറിന്റെ കഴുത്തിന് നേരെ ആഞ്ഞു വീശി.
പക്ഷേ, കത്തി നിസാറിന്റെ കഴുത്തിൽ തൊടുന്നതിന് തൊട്ടുമുൻപ്, നിസാർ തന്റെ പോക്കറ്റിൽ നിന്ന് വളരെ കൂളായി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. അവൻ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
“ ഹ ഹ ഹ “
"എന്താടാ ചാവൻ കിടക്കുമ്പോഴും ചിരിക്കുന്നത്?" വേണുപ്പിള്ള സംശയത്തോടെ കത്തി പിൻവലിച്ചു.
"വേണുച്ചേട്ടാ... നിങ്ങൾ വലിയൊരു സൈക്കോ ആണെന്ന് വിചാരിച്ചു, പക്ഷേ നിങ്ങൾ വെറുമൊരു മണ്ടനാണ്," നിസാർ പുക പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു.
"മെഡിക്കൽ കോളേജ് മോർച്ചറിയുടെ നൈറ്റ് ഇൻ-ചാർജ്ജ് എനിക്കാണ്. അവിടെ ആരും ചോദിക്കാനില്ലാത്ത, അഴുകിത്തുടങ്ങിയ എത്രയോ ബോഡികൾ ഞാൻ ദിവസവും മണ്ണിൽ കുഴിച്ചുമൂടുന്നുണ്ട്! നിങ്ങൾ ഈ ജീവനുള്ള മനുഷ്യരെ കൊന്ന് റിസ്ക് എടുക്കുന്നത് എന്തിനാ? ഞാൻ ആഴ്ചയിൽ രണ്ട് ഫ്രഷ് ശവം വീതം ആംബുലൻസിൽ കയറ്റി നിങ്ങളുടെ തട്ടുകടയുടെ പിൻവാതിലിൽ എത്തിച്ചു തരാം! പകരമായി, ഈ ബിജുവിന്റെ ബാഗിലുള്ള അഞ്ച് ലക്ഷം രൂപയിൽ പകുതി എനിക്ക് വേണം. ഒപ്പം നിങ്ങളുടെ ഇഡ്ഡലി' ബിസിനസ്സിന്റെ 50% പാർട്ണർഷിപ്പും!"
വേണുപ്പിള്ളയും ലൈലയും അന്തംവിട്ടുപോയി. തങ്ങളെക്കാൾ വലിയ കൊടുംകുറ്റവാളിയാണോ ഈ നിൽക്കുന്ന നിസാർ എന്ന് അവർ അത്ഭുതപ്പെട്ടു.
"നീ... നീ ഇത് വിശ്വസിക്കാമോടാ?" വേണുപ്പിള്ള ചോദിച്ചു.
"പിന്നെന്താ! ഈ തുച്ഛമായ നഴ്സ് ജോലി ചെയ്ത് എനിക്ക് മടുത്തു. നമുക്ക് ഒരുമിച്ച് പുതിയൊരു ഫ്രാഞ്ചൈസി തുടങ്ങിയാലോ? 'പിള്ളേച്ചൻ ആൻഡ് നിസാർ സ്പെഷ്യൽ തട്ടുകട'!" നിസാർ ചിരിച്ചുകൊണ്ട് ചോദിച്ചു.
വേണുപ്പിള്ളയ്ക്ക് നിസാറിന്റെ ഐഡിയ ഭയങ്കരമായി ഇഷ്ടപ്പെട്ടു. അവൻ കത്തി താഴെയിട്ടു.
"നടക്കട്ടെടാ! ഇന്ന് മുതൽ നീ നമ്മുടെ മെയിൻ പാർട്ണറാണ്."
വേണുപ്പിള്ളയും നിസാറും മേശപ്പുറത്തിരുന്ന അഞ്ച് ലക്ഷം രൂപ തുല്യമായി വീതിച്ചെടുത്തു. എന്നാൽ ബോധമില്ലാതെ കിടക്കുന്ന ബിജുവിനെയും സജിത്തിനെയും ആദർശിനെയും എന്തുചെയ്യണം എന്നതായിരുന്നു അടുത്ത ചോദ്യം.
"വേണുച്ചേട്ടാ, ഇവന്മാരെ നമ്മൾ ഇപ്പോൾ തട്ടിയാൽ നാളെ രാവിലെ പോലീസ് വരും. പ്രത്യേകിച്ച് ഈ ഗൾഫുകാരൻ ബിജുവിന്റെ കയ്യിൽ അഞ്ച് ലക്ഷം രൂപയുണ്ടെന്ന് നാട്ടിൽ പലർക്കും അറിയാം. അതുകൊണ്ട് ഇവന്മാരെ ഇപ്പോൾ കൊല്ലരുത്,"
നിസാർ സിഗരറ്റ് കുറ്റി തറയിലിട്ട് ചവിട്ടിയമർത്തിക്കൊണ്ട് പറഞ്ഞു.
"പിന്നെ ഇവന്മാരെ എന്ത് ചെയ്യും? ഇഡ്ഡലിയിലെ മയക്കുമരുന്ന് മാറുമ്പോൾ ഇവന്മാർ എഴുന്നേൽക്കില്ലേ?" വേണുപ്പിള്ള സംശയത്തോടെ ചോദിച്ചു.
നിസാർ ചിരിച്ചു. അവൻ തന്റെ മെഡിക്കൽ ബാഗിൽ നിന്ന് ഒരു ചെറിയ വയലും സിറിഞ്ചും എടുത്തു.
"ഇത് ലോക്കൽ അനസ്തേഷ്യയും ചെറിയൊരു മെമ്മറി ലോസ് ഉണ്ടാക്കുന്ന സെഡേറ്റീവുമാണ്. ഇത് കൊടുത്താൽ കഴിഞ്ഞ 6 മണിക്കൂർ നടന്നതൊന്നും ഇവന്മാർക്ക് ഓർമ്മയുണ്ടാവില്ല. ബിജുവിന്റെ ബാഗിൽ നിന്ന് നമ്മൾ പണമല്ല എടുത്തത്, ആരോ വഴിയിൽ വെച്ച് അവനെ പറ്റിച്ച് ബാഗ് അടിച്ചോണ്ടുപോയി എന്ന് നമ്മൾ വരുത്തിത്തീർക്കും."
നിസാർ പറഞ്ഞതുപോലെ മൂവർക്കും ഇൻജക്ഷൻ നൽകി. തുടർന്ന് പുലർച്ചെ 4 മണിയോടെ അവരെ തട്ടുകടയ്ക്ക് കുറച്ചകലെ റോഡരികിൽ കിടത്തി. ഗീതയെ അവരുടെ തയ്യൽക്കടയുടെ തിണ്ണയിലും കൊണ്ടുപോയി ഇരുത്തി. നേരം വെളുത്തപ്പോൾ, പണം നഷ്ടപ്പെട്ട സങ്കടത്തിൽ ബിജുവും, തലവേദനയോടെ മറ്റുള്ളവരും എഴുന്നേറ്റു പോയി. അവർക്ക് വേണു പിള്ളയുടെ കടയിൽ വന്നതിനെ പറ്റി യാതൊരു ഓർമ്മയുമുണ്ടായിരുന്നില്ല.
…….
അടുത്ത ദിവസം മുതൽ നിസാറിന്റെ പുതിയ സപ്ലൈ ചെയിൻപ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും അവകാശവാദമില്ലാതെ എത്തുന്ന അജ്ഞാത മൃതദേഹങ്ങളും, പോസ്റ്റ്മോർട്ടം കഴിഞ്ഞു മാറ്റിവെക്കുന്ന ശരീരഭാഗങ്ങളും നിസാർ കൃത്യമായി പാക്ക് ചെയ്തു.
"വേണുച്ചേട്ടാ, ഒരു പ്രധാന കാര്യം. ഫോർമാലിൻ അടിച്ച ബോഡികൾ പറ്റില്ല. അത് കെമിക്കലാണ്, ഇഡ്ഡലിയുടെ സ്വാദ് കെടും. അതുകൊണ്ട് ഫ്രഷ് ആയി വരുന്ന കേടാകാത്ത ഭാഗങ്ങൾ മാത്രമേ ഞാൻ തരൂ," നിസാർ തന്റെ പ്രൊഫഷണലിസം വ്യക്തമാക്കി.
…..
ഓരോ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പുലർച്ചെ 1 മണിക്ക് മെഡിക്കൽ കോളേജിന്റെ പഴയ ആംബുലൻസിൽ നിസാർ പാലച്ചുവട് ജംഗ്ഷനിലെ കടയുടെ പിൻവാതിൽക്കൽ സാധനം എത്തിച്ചു. ലൈല അത് വാങ്ങി ഐസ് ബോക്സിലേക്ക് മാറ്റി.
മനുഷ്യന്റെ അസ്ഥികൾ ഉണക്കിപ്പൊടിക്കുന്നതിന് വേണുപ്പിള്ള മിക്സിക്ക് പകരം ഒരു ചെറിയ ഇൻഡസ്ട്രിയൽ പൾവറൈസർ വാങ്ങി. കാൽസ്യം ഫോസ്ഫേറ്റ് കൂടിയ അളവിൽ അടങ്ങിയ അസ്ഥിപ്പൊടി മാവിൽ കലർത്തിയതോടെ ഇഡ്ഡലിയുടെ വെളുപ്പ് നിറം ഇരട്ടിയായി. മാത്രമല്ല, മനുഷ്യ മജ്ജയിലെ കൊഴുപ്പ് ഇഡ്ഡലിക്ക് ലോകത്തിലൊരു വെണ്ണയ്ക്കും നൽകാൻ കഴിയാത്ത അത്രയും സോഫ്റ്റ്നസ് നൽകി. പാലച്ചുവടിലെ തിരക്ക് ഇരട്ടിയായി. ആളുകൾ വരിന്നു നിന്ന് ആ ഡെഡ്ലി ഇഡ്ഡലി കഴിക്കാൻ തുടങ്ങി.
…….
ബിസിനസ്സ് കത്തിക്കയറുന്നതിനിടയിലാണ് ഒരു ദിവസം വില്ലനായി ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ സാമൂവൽ വർഗീസ് കടയിലേക്ക് വരുന്നത്. ആരോ കൊടുത്ത രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഡ്ഡലിയുടെ സാമ്പിൾ ശേഖരിക്കാനായിരുന്നു അയാളുടെ വരവ്.
"വേണുപ്പിള്ളേ, തടിയും നീളവുമുള്ള ചില ചാക്കുകൾ നിന്റെ കിച്ചണിലേക്ക് രാത്രി വരുന്നത് കണ്ടെന്ന് ചിലർ പരാതി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഈ ഇഡ്ഡലി കഴിക്കുന്നവർക്ക് ഇതിലേക്ക് ഒരു വല്ലാത്ത അഡിക്ഷൻ വരുന്നുണ്ട്. ഇതിൽ നീ കഞ്ചാവോ മറ്റോ ചേർക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഞാൻ ഈ സാമ്പിൾ ലാബിലേക്ക് അയക്കാൻ പോവുകയാണ്," സാമൂവൽ ഗൗരവത്തിൽ പറഞ്ഞു.
വേണുപ്പിള്ള ഭയന്നുപോയി. ലാബിൽ പോയാൽ ഇത് മനുഷ്യമാംസമാണെന്ന് തെളിയും. അവൻ ഉടനെ നിസാറിനെ ഫോണിൽ വിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ നിസാർ ബൈക്കിൽ അവിടെയെത്തി. അവൻ സാമൂവലിനെ നെ തോളിൽ കൈയിട്ട് മാറ്റിനിർത്തി സംസാരിച്ചു.
"സാമൂവൽ സാറെ... നമ്മൾ ഒരേ നാട്ടുകാരാ. ഈ സാമ്പിൾ ലാബിൽ പോയാൽ കെമിക്കൽ അനാലിസിസിൽ എന്തൊക്കെ വരുമെന്ന് എനിക്കറിയാം. പക്ഷേ അതിലും വലിയൊരു ഓഫർ ഞാൻ തരാം. സാറിന്റെ മകന് ബാംഗ്ലൂരിൽ മെഡിക്കൽ സീറ്റ് വേണമെന്ന് പറഞ്ഞിട്ട് ഇതുവരെ ശരിയായില്ലല്ലോ? നമ്മുടെ മെഡിക്കൽ കോളേജ് ട്രസ്റ്റിനെ എനിക്ക് നേരിട്ടറിയാം. ഈ സാമ്പിൾ റിപ്പോർട്ട് Pure ലേബലിൽ പാസ്സായി വന്നാൽ, അടുത്ത മാസം സാറിന്റെ മോൻ ബാംഗ്ലൂരിൽ എം.ബി.ബി.എസ് പഠിക്കും.."
സാമൂവൽ ഒരു നിമിഷം ആലോചിച്ചു.
“തനിക്കെന്ത് സാമ്പിൾ, തന്റെ മകന്റെ ഭാവി കഴിഞ്ഞേയുള്ളൂ ലോകത്ത് എന്തും.’
അയാൾ സാമ്പിൾ ഓടയിലേക്ക് എറിഞ്ഞു. പകരം തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലിൽ നിന്ന് വാങ്ങിയ നാല് ഇഡ്ഡലി കവറിലാക്കി സീൽ ചെയ്തു.
"പിള്ളേച്ചാ, വൃത്തിയായിട്ട് ബിസിനസ്സ് ചെയ്തോണം കേട്ടോ!" സാമൂവൽ ചിരിച്ചുകൊണ്ട് വണ്ടി വിട്ടു.
……….
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പാലച്ചുവടിലെ ചെറിയ തട്ടുകട ഒരു വലിയ റെസ്റ്റോറന്റായി മാറി. പിള്ളേച്ചൻസ് ഇഡ്ഡലി എന്ന പേരിൽ അവർ ബ്രാൻഡ് രജിസ്റ്റർ ചെയ്തു. കൊച്ചി നഗരത്തിൽ മാത്രം അവർ അഞ്ച് ഫ്രാഞ്ചൈസികൾ തുറന്നു.
നിസാർ ഇപ്പോൾ വെറുമൊരു നഴ്സല്ല. അവൻ ജോലി രാജിവെച്ചു. ഇപ്പോൾ അവൻ കമ്പനിയുടെ ചീഫ് പ്രൊക്യൂർമെന്റ് ഓഫീസർ CPO ആണ്. പക്ഷെ അതിനകം സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിലെയും പ്രൈവറ്റ് ആശുപത്രികളിലെയും മോർച്ചറി ജീവനക്കാരുമായി അവൻ ഒരു വലിയ ശൃംഖല തന്നെ ഉണ്ടാക്കി വെച്ചിരുന്നു. റോ മെറ്റീരിയൽസ്ഇപ്പോൾ ടൺ കണക്കിന് വരാൻ തുടങ്ങി.
അവർ ഇഡ്ഡലിക്ക് പുറമെ പുതിയൊരു ഐറ്റം കൂടി ഇറക്കി സ്പെഷ്യൽ കട്ടിച്ചമ്മന്തി' മനുഷ്യന്റെ നട്ടെല്ലിലെ മജ്ജ വേവിച്ച് കുറുക്കിയെടുത്ത് ഉണ്ടാക്കിയ ആ ചമ്മന്തിയും ഹിറ്റായി.
ഒരു ദിവസം രാത്രി പുതിയ എയർകണ്ടീഷൻഡ് ഓഫീസിൽ ഇരുന്ന് വേണുപ്പിള്ളയും നിസാറും വിസ്കി കുടിക്കുകയായിരുന്നു.
"നിസാറേ, നീ അന്ന് ആ രാത്രി എന്റെ കത്തിക്ക് മുന്നിൽ വീഴാതെ ഈ ബുദ്ധി പറഞ്ഞു തന്നതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ജയിലിൽ കിടന്ന് അഴിയെണ്ണിയേനെ," വേണുപ്പിള്ള വികാരാധീനനായി പറഞ്ഞു.
"അതൊക്കെ പഴയ കഥ വേണുച്ചേട്ടാ. ഇനി നമ്മൾക്ക് ബിസിനസ്സ് അടുത്ത ലെവലിലേക്ക് കൊണ്ടുപോകണം. എനിക്ക് ദുബായിലും മലേഷ്യയിലും നമ്മുടെ ഫ്രാഞ്ചൈസി തുടങ്ങണം. അവിടെയൊക്കെ മനുഷ്യന്മാർക്ക് രുചി വ്യത്യാസം അറിയാം," നിസാർ ഗ്ലാസ്സ് ഉയർത്തിക്കൊണ്ട് പറഞ്ഞു.
……..
ഒരു അർദ്ധരാത്രിയിൽ, പാലച്ചുവടിലെ അവരുടെ മെയിൻ എയർകണ്ടീഷൻഡ് റെസ്റ്റോറന്റിലേക്ക് ഒരു പുതിയ കസ്റ്റമർ വന്നു. ഇരുണ്ട കോട്ടുമിട്ട ഒരു വിദേശി. അയാൾ ഒരു പ്ലേറ്റ് ഡെഡ്ലി ഇഡ്ഡലിയും സ്പെഷ്യൽ ചമ്മന്തിയും ഓർഡർ ചെയ്തു. അയാൾ വളരെ ആസ്വദിച്ച് അത് കഴിച്ചു. കഴിച്ചതിനു ശേഷം അയാൾ കൗണ്ടറിലിരുന്ന നിസാറിനെ അടുത്തേക്ക് വിളിച്ചു.
"മിസ്റ്റർ നിസാർ, നിങ്ങളുടെ ഈ ഡിഷ് വളരെ സോഫ്റ്റാണ്. പക്ഷേ ഇതിൽ ഉപയോഗിച്ചിരിക്കുന്ന അസ്ഥിപ്പൊടിയുടെ ക്വാളിറ്റി കുറച്ചുകൂടി കൂടാം. നിങ്ങൾ പ്രായമായവരുടെ ബോഡിയാണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് സ്പോർട്സ്മാന്മാരുടെ ബോഡി ഉപയോഗിച്ചാൽ ഇതിലും വലിയ സോഫ്റ്റ്നസ് കിട്ടും," ആ വിദേശി പതുക്കെ പറഞ്ഞു.
നിസാർ ഞെട്ടിപ്പോയി. തങ്ങളുടെ അതീവ രഹസ്യമായ ചേരുവ ഈ മനുഷ്യൻ ഒറ്റ നാവുകൊണ്ട് തിരിച്ചറിഞ്ഞിരിക്കുന്നു!
"നിങ്ങൾ... നിങ്ങൾ ആരാണ്?" നിസാർ ശബ്ദം താഴ്ത്തി ചോദിച്ചു.
അയാൾ തന്റെ വിസിറ്റിംഗ് കാർഡ് നിസാറിന് നേരെ നീട്ടി. അതിൽ എഴുതിയിരുന്നു:
[ഡോ. ഹാനിബാൾ ലക്റ്റർ, ഇന്റർനാഷണൽ കാനിബൽ അസോസിയേഷൻ ചെയർമാൻ]
"ഞാൻ നിങ്ങളുടെ പുതിയ ഇൻവെസ്റ്ററാണ്. ഇതിന്റെ ഗ്ലോബൽ സപ്ലൈ ഞാൻ ഏറ്റെടുക്കാം. ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഉള്ള പ്രീമിയം ക്വാളിറ്റി സാധനങ്ങൾ ഞാൻ കണ്ടെയ്നറിൽ കൊച്ചി പോർട്ടിൽ എത്തിക്കാം.പക്ഷെ എനിക്ക് നിങ്ങളുടെ കമ്പനിയുടെ 30% ഷെയർ വേണം!" വിദേശി ക്രൂരമായി പുഞ്ചിരിച്ചു.
നിസാർ ഒരു നിമിഷം വേണുപ്പിള്ളയെ നോക്കി. വേണുപ്പിള്ള കണ്ണുകൊണ്ട് ഓക്കെ'lഎന്ന് സൈൻ കൊടുത്തു. ലോകത്തിലെ ഏറ്റവും വലിയ ഇഡ്ഡലി സിൻഡിക്കേറ്റ് അങ്ങനെ പാലച്ചുവട് ജംഗ്ഷനിൽ നിന്ന് ആഗോളതലത്തിലേക്ക് വളരുകയായിരുന്നു!
അടുക്കളയിൽ അടുത്ത ദിവസത്തെ അതിഭീകരമായ ഡെഡ്ലി ഇഡ്ഡലിക്കായുള്ള ഭീമാകാരമായ ഗ്രൈൻഡറുകൾ കൂടുതൽ ശബ്ദത്തോടെ തിരിയാൻ തുടങ്ങി!
………
End