🦋❤MeMoRiEs oF LoVe❤🦋
1K views • 3 months ago
ഒരു നടന്ന കഥ പറയാം, അല്പം ഭാവനയുമുണ്ട്
ചെമ്പുല്ലാഞ്ഞിമലയ്ക്ക് എതിർവശത്തുള്ള കൊച്ചുമലയിലാണ് എൻ്റെ വീട്, എടക്കാട് കോളനിയുള്ളത് ചെമ്പുല്ലാഞ്ഞി മലയിലാണ്
ഇന്നലെരാത്രി കൊടും ചൂടിൽ മുറ്റത്തുകൂടെ ഉലാത്തുകയാണ് ഞാൻ, കൂടെ അച്ചുവുമുണ്ട് (എൻ്റെ ഒൻപത് വയസ്സുകാരൻ പുത്രൻ)
പെട്ടെന്നാണ്, ആകാശത്തുകൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞത് അവൻ്റെ ശ്രദ്ധയിൽ പെട്ടത്
"അച്ഛാ, ദേ, നോക്ക് അതെന്താച്ഛാ?"
അവൻ്റെ ചോദ്യം ശ്രദ്ധിച്ചുവെങ്കിലും, മറുപടി പറഞ്ഞില്ല, പകരം ആ ചോദ്യം എന്നെ വർഷങ്ങളുടെ പുറകിലേക്ക്, ഒരു ടൈം ട്രാവലിലെന്നപോലെ കൂട്ടിക്കൊണ്ടുപോയി
ദൂരെ
നിഗൂഡതയുടെ കരിമ്പടം പുതച്ച് ,ഉഗ്രരാക്ഷസനെപ്പോലെ ഉയർന്നു നില്ക്കുന്ന ചെമ്പുല്ലാഞ്ഞി മല
1993 ലെ ഒരു ഡിസംബർ, അത്യാവശ്യം തണുപ്പുള്ള ഒരു രാത്രി, അന്ന് വിശാലമായ ഞങ്ങളുടെ മുറ്റത്തിൻ്റെ ഒരു മൂലയ്ക്കിരുന്ന് തീ കായുകയാണ് ഞാനും എൻ്റെ അച്ഛൻ അശോകനും, എനിക്കന്ന് എട്ടോ, ഒൻപതോ വയസ്സ്
പെട്ടെന്നാണ് ആകാശത്തിലൂടെ ഒരു കൊള്ളിയാൻ ( വാൽനക്ഷത്രം) പാഞ്ഞു പോകുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്
ഞാൻ അച്ഛൻ്റെ മുഖത്തേക്ക് നോക്കി, ഇന്നിനി കിടത്തി ഉറക്കില്ലെന്ന് അച്ഛന് മനസ്സിലായിക്കാണും,
ഏതായാലും അച്ഛൻ എൻ്റെ ചോദ്യങ്ങൾക്ക് മുന്നേ തന്നെ പറഞ്ഞു തുടങ്ങി
" കൊള്ളിയാനെ കണ്ടാൽ, ഉടൻ കണ്ണെടുത്തോണം, അത് കൊള്ളിവാക്കൻ എന്ന രാക്ഷസൻ്റ വാഹനമാണ്, അത് ഭൂമിയിൽ വരുന്നത് മനുഷ്യരെ പിടിച്ചു കൊണ്ടു പോവാനാണ് "
" അയ്യോ, എന്തിനാ അത് മനുഷ്യരെ പിടിച്ചു കൊണ്ടു പോവുന്നത് ?"
" അതോ, അത് ഒരു കഥയാണ്, പണ്ട് ഈ രാക്ഷസൻമാർ, പാതാളലോകത്തിരുന്ന് ഭൂമിയിലേക്ക് അമ്പെയ്തു കൊണ്ടിരുന്നു, എന്താണ് കാരണമെന്നോ?, അസൂയ
അന്ന് ഭൂമി ഭരിച്ചിരുന്നത് വാനര രാജാക്കൻമാരായിരുന്നു, സംബൽസമൃദ്ധമായിരുന്നു അന്ന് ഭൂമി, ഇതിൽ അസൂയ പൂണ്ട രാക്ഷസൻമാർ, അവരെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്നു
ഒടുവിൽ സഹികെട്ട് രാജാക്കൻമാർ വായുദേവനെ സമീപിച്ചു, വായുദേവൻ ഗോമയവായു എന്ന ആയുധമുപയോഗിച്ച് കൊള്ളിവാക്കൻ എന്ന രാക്ഷസ കുലത്തെ ഒന്നടങ്കം നശിപ്പിക്കാൻ തുടങ്ങി
ഒടുവിൽ കുലമറ്റുപോകുമെന്ന ഘട്ടമെത്തിയപ്പോൾ, രാക്ഷസൻമാർ ഭൂമിയിലെത്തി വാനര രാജാക്കൻമാരുടെ കാല്ക്കൽ വീണ് മാപ്പപേക്ഷിച്ചു,
രാജാക്കൻമാരുടെ മനസ്സലിഞ്ഞെങ്കിലും, വായുദേവൻ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല ആ യുദ്ധം ഇന്നും തുടരുന്നു,
ഗോമയ വായു എന്ന ആയുധത്തിൽ നിന്ന് രക്ഷനേടാൻ മറയായി ഉപയോഗിക്കാനാണത്രേ, കൊള്ളിവാക്കൻ വന്ന് മനുഷ്യനെ പിടിച്ചു കൊണ്ടു പോവുന്നത് .....!
....... ........ .........
2024 ൽ കേരളത്തിൽ 11897 മാൻമിസ്സിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
ഇതിൽ 17പേർ ഒരു പഞ്ചായത്തിൽ നിന്നുള്ളവരാണ് - ഇവരിൽ, 13 പേരെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി
പ്രണയം, അവിഹിതം, സാമ്പത്തികം, കടം, കുടുംബ പ്രശ്നങ്ങൾ, മാനസിക പ്രയാസങ്ങൾ എന്നീ വ്യത്യസ്ഥ കാരണങ്ങളാൽ നാടുവിട്ടവരാണിവർ
എന്നാൽ ബാക്കി 4 പേർ എവിടെ ?
ഏറ്റവും പ്രധാനം ഈ നാല് പേർക്കും, ഈ പറയുന്ന യാതൊരു പ്രശ്നങ്ങളുമില്ല എന്നതാണ്, ചെറുപ്പക്കാരായ മൂന്ന് പുരുഷൻമാരെയും ഒരു സ്ത്രീയെയും, വ്യത്യസ്ഥ സമയങ്ങളിൽ, വ്യത്യസ്ഥ സാഹചര്യങ്ങളിൽ കാണാതായിട്ട് രണ്ട് വർഷം കഴിയുന്നു !, വല്ലപ്പോഴും പൊടി തട്ടിയെടുക്കുന്ന FlR രേഖകളിൽ ഒതുങ്ങിപ്പോയ, ചില പാഴ്ജന്മങ്ങൾ !
അതും, ഒരു പഞ്ചായത്തിലെ വ്യത്യസ്ഥ സ്ഥലങ്ങളിൽ വച്ച് വ്യത്യസ്ഥ സമയങ്ങളിൽ മനുഷ്യരെ കാണാതാവുന്നു !
അവരുടെ കുടുംബങ്ങളെ വേദനിപ്പിക്കുമെന്നതിനാൽ, ഇതിൽ സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ പറയുന്നില്ല, ജില്ല കണ്ണൂരാണ്
ഇനി ഇതിനെക്കുറിച്ച് ഞാൻ അന്വോഷിക്കാൻ ഇടയായ കാര്യം പറയാം
ഇക്കഴിഞ്ഞ, മഴക്കാലം, ഇവിടെ രണ്ട് ദിവസം തുടർച്ചയായി മഴ പെയ്തു
അതോടെ ,ചെമ്പുല്ലാഞ്ഞി മലയ്ക്ക് താഴെയുള്ള ഇടക്കാട് കോളനിയിലേക്ക് താല്ക്കാലികമായി നിർമ്മിച്ച മുളപ്പാലം ഒഴുകിപ്പോയി, കർണ്ണാടക വനത്താൽ ചുറ്റപ്പെട്ട, കേരളാ അതിർത്തിയിലെ ഈ ഗ്രാമം ഒറ്റപ്പെട്ടു,
20 ഓളം വനവാസി കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്
ഇവരെ ഇക്കരെ എത്തിക്കാൻ, ഫയർഫോഴ്സുകാർ കിണഞ്ഞ് പരിശ്രമിക്കുകയാണ്
വലിയ വടം വലിച്ചു കെട്ടി, അതിലൂടെ ഒരോരുത്തെരെയായി ഇക്കരെയെത്തിക്കണം, ഫയർഫോഴ്‌സിൽ മിക്കവരും പുതിയ പിള്ളേരായതിനാൽ അവർ, നാട്ടുകാരായ മൂന്നാലു പേരുടെ സഹായം തേടി, അക്കൂട്ടത്തിൽ ഞാനും, എൻ്റെ അമ്മാവൻ രാജനുമുണ്ടായിരുന്നു
ഇക്കാര്യത്തിൽ ഞങ്ങളെ എല്ലാരെയുംകാൾ സാഹസികനായ ദിനകരനും കൂടി വേണമായിരുന്നു
പക്ഷേ ദിനകരനെ കാണാതായിട്ട് ഒരു വർഷം കഴിഞ്ഞു, 2024 ലെ 11897 മാൻമിസ്സിങ്ങ് കേസുകളിൽ ഒന്ന്, ചെക്കിച്ചേരി പുതിയേടത്ത് വീട്ടിൽ ദിനകരൻ എന്ന ഞങ്ങളുടെ ദിനനായിരുന്നു
അന്ന് കോളനിയിലുണ്ടായിരുന്ന മുപ്പതോളം പേരെയും ഞങ്ങളാ പെരുമഴയത്ത് അതിസാഹസികമായി ഇക്കരെയെത്തിച്ചു,
അതിനിടെയാണ് ഉൾക്കാട്ടിൽ വിറകിന് പോയ ആരോ, തിരിച്ചു വന്നിട്ടില്ലെന്ന് പറയുന്നത്
ഞങ്ങൾ മൂന്ന് പേർ ഉൾക്കാട്ടിലേക്ക് തിരിച്ചു, പെട്ടെന്ന് അമ്മാവൻ എൻ്റെ അടുത്തേക്ക് വന്നു,
ഒരു കഷണം വജ്രം എൻ്റെ കൈയ്യിൽ തന്നു, എന്നിട്ട് ചെവിയിൽ പറഞ്ഞു, കൊള്ളിവാക്കാനുള്ള കാടാണ്, സൂക്ഷിക്കണം !
ഞങ്ങൾ കാട്ടിനകത്തേക്ക് കയറി, വളരെ പ്രയാസപ്പെട്ട് വിറകിന് പോയ ആളെ കണ്ടെത്തി തിരിച്ചെത്തിച്ചു
സമയം രാത്രി വൈകി, എങ്ങും കൂരിരുട്ടാണ് 'മൂന്നാല് എമർജെൻസി ലൈറ്റുകളേ ഉള്ളു, കുട്ടികളൊക്കെ കരയാൻ തുടങ്ങി,
കൂടെ, കൂടെ ഇടിവെട്ടും മിന്നലുമുണ്ട്, വലിയ മരങ്ങൾ ആടുന്നത് കണ്ടാൽ തന്നെ പേടി തോന്നും,
ഇക്കരെ എത്തിയാലും കുറച്ചു നേരം കാട്ടിലൂടെ നടക്കണം റോഡിലെത്താൻ
എല്ലാരും റോഡിലെത്തിയ ശേഷമാണ് അമ്മാവനെ കാണാനില്ലെന്ന് ഞങ്ങളറിഞ്ഞത്
അദ്ദേഹം വടം കയറി ഇക്കരെ എത്തിയിട്ടില്ലെന്ന് ആരോ വിളിച്ചു പറഞ്ഞു,
അക്കരെ ആരെങ്കിലും ഒഴിഞ്ഞു പോയിട്ടുണ്ടോന്ന് തെരയുന്നതാവും
ഞാൻ പെട്ടെന്ന് തിരിച്ചു നടന്നു, കൂടെ രണ്ടുപേർ വരാൻ തുനിഞ്ഞെങ്കിലും ഞാൻ അവരെ തടഞ്ഞു, കാരണം, അവർ വണ്ടിയെടുക്കേണ്ടവരാണ്, മഴനനഞ്ഞ് തണുത്ത് വിറച്ച് നില്ക്കുന്ന സ്ത്രീകളെയും കുട്ടികളെയും എത്രയും വേഗം, സ്കൂളിലെത്തിക്കേണ്ടതുണ്ട്, അവിടെയാണ് ക്യാമ്പ് തയ്യാറാക്കിയത്
അങ്ങനെ ഞാൻ ഒറ്റയ്ക്ക് ഇടക്കാട് കോളനി ലക്ഷ്യമാക്കി തിരിച്ചു നടന്നു, കാടും പുല്ലുമൊക്കെ വകഞ്ഞ് മാറ്റി ഇടവഴിയിലൂടെ വേണം നടക്കാൻ, കൈയ്യിൽ ചെറിയ ഒരു ചൈനാ ടോർച്ചേയുള്ളു
കുത്തിയൊലിച്ച് പായുന്ന പുഴയ്ക്കപ്പുറം, ഇടക്കാട് കൊളനി, ഇരുണ്ട കമ്പളി പുതച്ചപോലെ കാണാം
മറ്റുള്ളവരുടെ മുന്നിൽ വലിയ ധൈര്യം കാണിച്ചിറങ്ങിയെങ്കിലും, കോളനിയിലേക്കടുക്കുന്തോറും ചെറിയൊരു ഭയം തോന്നിത്തുടങ്ങിയിരുന്നു
അതിന് കാരണമുണ്ട്,
അർദ്ധരാത്രിയുടെ യാമങ്ങളിൽ, വീടിന് പുറത്ത് കാൽപെരുമാറ്റമില്ലാതെ ആരെങ്കിലും കതകിൽ മുട്ടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ അത് കൊള്ളിവാക്കനായിരിക്കാം.
കൊള്ളി വാക്കൻ!
അവൻ നിങ്ങളെ, പതിഞ്ഞ ശബ്ദത്തിൽ, പേര് ചൊല്ലി വിളിക്കും ! അപരിചിതമായ ശബ്ദത്തിലായിരിക്കില്ല. നിങ്ങളുടെ അച്ഛന്റെയോ, അമ്മയുടെയോ ,ഭാര്യയുടെയോ ഭർത്താവിൻ്റെയോ,അല്ലെങ്കിൽ ഏറ്റവും അടുത്ത സുഹൃത്തിന്റെയോ ശബ്ദത്തിലായിരിക്കും അവൻ നിങ്ങളുടെ പേര് വിളിക്കുക.
ഈ ശബ്ദം കേട്ട് ചതിയിൽപ്പെട്ട് നിങ്ങൾ കതക് തുറന്നാൽ, അവിടെ ആരെയും കാണാൻ സാധിക്കില്ല. വെറും ശൂന്യത മാത്രം!
വിശ്വാസമനുസരിച്ച്, കൊള്ളിവാക്കന്റെ വിളി കേട്ട് കതക് തുറക്കുന്നവർക്ക് പിന്നീട് മാരകമായ അസുഖങ്ങൾ പിടിപെടുകയോ, അല്ലെങ്കിൽ അവർ ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരാവുകയോ ചെയ്യുന്നു.
പഴയ തറവാടുകളിലെ കാരണവന്മാർ പറയുമായിരുന്നു: "രാത്രിയിൽ ആരെങ്കിലും വിളിച്ചാൽ ആദ്യത്തെ വിളിക്ക് മറുപടി നൽകരുത്. മൂന്ന് തവണ വിളിക്കുന്നത് ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രതികരിക്കുക." കാരണം, ഈ ദുർശക്തികൾക്ക് മൂന്ന് തവണയിൽ കൂടുതൽ ഒരാളെ ഒരേ ശബ്ദത്തിൽ വിളിക്കാൻ കഴിയില്ലത്രേ!
മലബാറിലെ പഴയ തറവാടുകളിലും ഗ്രാമങ്ങളിലും ഇന്നും കേട്ടുവരുന്ന, കേൾക്കുമ്പോൾ തന്നെ നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പായാൻ കെൽപ്പുള്ള ഒരു പേടിസ്വപ്നമാണ് 'കൊള്ളിവാക്കൻ'
പലപ്പോഴും കഥകളെന്ന് നമ്മൾ തള്ളിക്കളയുമെങ്കിലും, രാത്രിയുടെ നിശബ്ദതയിൽ നിങ്ങളുടെ പേര് വിളിക്കുന്നത് കേട്ടാൽ ഒന്ന് ഭയപ്പെടുന്നത് നന്നായിരിക്കും!
കാരണം, ഇതൊക്കെ അനുഭവിച്ചതിൻ്റെ പ്രതിഫലനങ്ങൾ ഇപ്പോഴും ഈയുള്ളവൻ്റെ ശരീരത്തിലുണ്ട് !!
ഇരുട്ടും, പേമാരിയും ചേൻകൂടുന്ന രാവുകളിൽ, ഇടക്കാട് മലയ്ക്കപ്പുറത്തെ കൊടുംകാട്ടിലെവിടെയോ നിന്ന്, കുത്തിയൊലിക്കുന്ന, കാര്യങ്കോട് പുഴ നീന്തിക്കയറി അവൻ വരും!
ഞാൻ , പുഴയ്ക്ക് കുറുകെ കെട്ടിയ വടം പിടിച്ച് വളരെ പ്രയാസപ്പെട്ട് അക്കരെയെത്തി, നിരവധി ആളുകൾ കയറിയിറങ്ങിയതിനാൽ, മരത്തിലെ കെട്ട് ലൂസായി അഴിഞ്ഞു തുടങ്ങിയിരുന്നു
ഞാൻ അക്കരെ എത്തിയ ആ നിമിഷം, അതിൻ്റെ ഇപ്പുറത്തെ കെട്ടഴിഞ്ഞു പുഴയിലേക്ക് വീണു,
അതോടെ എൻ്റെ ഉണ്ടായിരുന്ന ധൈര്യവും പോയി, ഞാൻ അല്പനേരം തലയിൽ കൈവച്ച് അവിടെ ഇരുന്നു പോയി
മുന്നിൽ, കൂരിരിട്ടും, കണ്ണു മറയുന്ന കുറ്റിക്കാടുകളും
പണ്ട്, ഞങ്ങളുടെ നാട്ടീന്ന് ചിലർ ഇടക്കാട് കോളനിയിലേക്ക് , പന്നിവേട്ടയ്ക്ക് പോവാറുണ്ട്
വീട്ടിൽ അന്നേരം , വിളക്ക് കത്തിച്ചു വെയ്ക്കും, ആ വിളക്ക് അണഞ്ഞാൽ, അതിനർത്ഥം വേട്ടയ്ക്ക് പോയവർ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നാണ്,
വല്ല , ആന ചവിട്ടിക്കൊന്നോ കടുവ കടിച്ചു കീറിയിട്ടോ ഉണ്ടാവും!
അല്ലെങ്കിൽ ....... ?
ഇരുട്ടിൽ, മുന്നിൽ ദൂരെ ഒരു വെളിച്ചം കാണുന്നുണ്ട്, ഞാൻ, അതിന് നേരെ നടന്നു
അല്പം അടുത്തെത്തിയപ്പോഴേക്കും ആ വെളിച്ചം അണഞ്ഞു
മഴ വീണ്ടും ആർത്ത് പെയ്ത് തുടങ്ങി
ആരോ എൻ്റെ പേര് വിളിക്കുന്ന പോലെ തോന്നി
അതെ, അമ്മാവനാണ്, ഞാൻ അങ്ങോട്ടേക്ക് നടന്നു
അമ്മാവനാണെന്ന് ദൂരെ നിന്ന് നോക്കിയപ്പോൾ തോന്നിയെങ്കിലും, അടുത്തെത്തുന്തോറും , ആ രൂപത്തിൽ എന്തൊക്കെയോ വ്യത്യാസം തോന്നിത്തുടങ്ങി
എൻ്റെ കാലുകൾ അറിയാതെ വിറയ്ക്കാൻ തുടങ്ങി
ആ രൂപം, എന്നെ കൈ കാട്ടി വിളിച്ചു കൊണ്ട്, കാട്ടിലേക്ക് വേഗത്തിൽ നടക്കുകയാണ്
അമ്മാവാ ''.... അമ്മാവാ..... ഞാൻ ആർത്തു വിളിച്ചു കൊണ്ട് പുറകേ ഓടി
പക്ഷേ, കുറച്ച് ദൂരം ചെന്നപ്പോഴേക്കും ആ രൂപം അപ്രത്യക്ഷമായിരുന്നു
ഞാൻ പേടിച്ച് വിറച്ച് അവിടെത്തന്നെ ഇരുന്നു പോയി,
അങ്ങനെ എത്ര സമയം ഇരുന്നെന്നറിയില്ല
മഴയൊച്ചയെ കവച്ചു വയ്ക്കുന്ന നത്തുകളുടെ ഭയാനക ശബ്ദമാണ് ചുറ്റും
കുറച്ച് ദൂരെ വീണ്ടും ഒരു വെളിച്ചം ,അനക്കം
കുറ്റിക്കാടുകൾക്കപ്പുറം , ഒരാൾ, നീണ്ട് നിവർന്ന് നില്ക്കുന്നു !, ദേഹത്ത് വസ്ത്രങ്ങളൊന്നുമില്ല, കറുത്ത രോമാവരണം പോലെ എന്തോ
മഴകാരണം വ്യക്തവുമല്ല
അയാൾ എന്നെത്തന്നെ തുറിച്ച് നോക്കുന്നുണ്ട്
വലിയ കരികട്ടയിൽ തിളങ്ങുന്ന മഞ്ഞ കണ്ണുകൾ ഫിറ്റ് ചെയ്തത് പോലെ ഒരു രൂപം!
ഞാൻ വേഗം ടോർച്ചണച്ചു
പിന്നീട് അങ്ങോട്ട് ടോർച്ചടിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല
ഞാൻ ബോധം കെട്ടുപോവുമെന്ന് തോന്നി
"സുധീഷേ, എടാ, സുധീഷേ, ഇത് ഞാനാടാ, രാജൻ
നിൻ്റെമ്മാവനാടാ, ഇങ്ങോട്ട് വാടാ, "
അയാൾ വീണ്ടും എന്നെ വിളിച്ചു
ഞാൻ ഒന്നെഴുന്നേൽക്കാൻ പോലും അശക്തനായി കഴിഞ്ഞിരുന്നു അപ്പോൾ
ഏത് നിമിഷവും ആ രൂപം എൻ്റെ അടുത്തേക്ക് വരുമെന്നെനിക്ക് തോന്നി
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു
ഞാൻ ഭയപ്പെട്ടതു തന്നെ സംഭവിക്കുന്നു
കുറ്റിക്കാടുകൾ ഒടിയുന്ന ശബ്ദം
ആ രൂപം ,എൻ്റെ അടുത്തേക്ക് വരികയാണ്
"സുധീഷേ, ടാ സുധീഷേ........
ചെവിക്കരികിൽ വീണ്ടും ആ ശബ്ദം,
പെട്ടെന്ന് എൻ്റെ ചുമലിൽ കനത്ത സ്പർശം
ഞാൻ അലറി, നിലവിളിച്ചു കൊണ്ട് സർവ്വ ശക്തിയുമെടുത്ത് കുതറി ഉരുണ്ട്മറിഞ്ഞു
ബലിഷ്ടമായ കരം എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു, കണ്ണ് തുറന്ന ഞാൻ അന്ധാളിച്ചു പോയി
മുന്നിൽ അമ്മാവൻ !
പുറകിൽ , ദീപക്കും, ഷമീറുമുണ്ട്
" എടാ നിനക്കെന്ത് പറ്റി, ഞങ്ങൾ സ്കൂളിലെത്തിയപ്പോ, രാജേട്ടൻ അവിടെ നില്ക്കുന്നു, ഞങ്ങളുടെ ഇങ്ങോട്ട് പോന്നു "
" നീ വല്ലാതെ പേടിച്ചു അല്ലെ?"
അമ്മാവൻ ,ഒരു തോർത്തുകൊണ്ട് എൻ്റെ തലതുവർത്തി തന്നു
ഞാൻ ഒന്നും മിണ്ടാതെ അവരുടെ പുറകെ നടന്നു,
എൻ്റെ തുട വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു
ഞാൻ പുറകോട്ട് ടോർച്ചടിച്ച് നോക്കി, അവിടെ അപ്പോൾ,ഒന്നും കാണാനുണ്ടായിരുന്നില്ല,
തുടയിലേക്ക് വെളിച്ചമടിച്ച ഞാൻ നടുങ്ങിപ്പോയി, അവിടെ വട്ടത്തിലൊരു കരിഞ്ഞ പാട് !, രോമങ്ങളും തൊലിയും കരിഞ്ഞു പോയിരിക്കുന്നു !
വീട്ടിലെത്തി ,കിടന്നതേ ഓർമ്മയുള്ളു, ഒരാഴ്ച നീണ്ട നിന്ന കടുത്ത പനി, തുടയിലെ പാടിൽ സംശയം തോന്നിയ ഡോക്ടർ, മറ്റൊരു ഡോക്ടറിന് എന്നെ റഫർ ചെയ്തു, അതൊരു ഡെർമറ്റോളജിസ്റ്റായിരുന്നു
റേഡിയേഷനാണെന്ന് സ്ഥിതീകരിച്ചു, എങ്ങനെ സംഭവിച്ചു എന്ന അവരുടെ ചോദ്യത്തിന് എനിക്കും മറുപടി ഇല്ലായിരുന്നു.
....... ....... .........
അച്ഛാ, പറയച്ചാ എന്താത് ?
അച്ചു തട്ടി വിളിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്,
തെറ്റാലി കൊണ്ട്, പക്ഷികളെ ഏയ്തിടാൻ ചെമ്പുല്ലാഞ്ഞി മല കയറിയ കണ്ണൻ,
പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിലെ ആസ്ട്രോണോമർ മുസ്തഫ തെരു
ചെമ്പുല്ലാഞ്ഞിമലയിലേക്ക് ഒരു വാല് നക്ഷത്രമിറങ്ങുന്നതിൻ്റെ മനോഹര ചിത്രം വരച്ച ഊമയായ പെൺകുട്ടി രമ്യ
ഒടുവിൽ ട്രക്കിംഗ് ലഹരിയായ, ഞങ്ങളുടെ ദിനകരനും
അവരാരും ഇന്നില്ല ......
നോക്കുംന്തോറും ചെമ്പുല്ലാഞ്ഞിമല ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു വരുന്നതായി എനിക്കു തോന്നി,
" പറയ്ഛാ''
ഞാൻ പെട്ടെന്ന് വരാന്തയിൽ നിലത്തിരുന്നു, അച്ചുവിനെ മടിയിൽ പിടിച്ചിരുത്തി
"അതോ, മോനെ, അതാണ് കൊള്ളിയാൻ ,കോമെറ്റ് (Comet) അതിനെ അതികം നോക്കരുത് കണ്ടാലുടൻ കണ്ണെടുത്തേക്കണം, അത് ഏലിയൻ്റെ വാഹനമാണ്, അത് ഭൂമിയിൽ വന്ന് മനുഷ്യരെ പിടിച്ചുകൊണ്ടു പോവും
" അയ്യോ, എന്തിനാ അച്ഛാ ,ഏലിയൻ മനുഷ്യരെ പിടിച്ചുകൊണ്ടു പോവുന്നത് ?
അത് പറയാം, കെപ്ലർ എന്ന അവരുടെ ഗ്രഹത്തിൽ, ഗോമയ വായുവിൻ്റെ സാന്നിധ്യം വളരെ കൂടുതലാണ്
ഗോമയവായുവോ, അതെന്താ?
"മീഥേയ്ൻ !, മനുഷ്യർക്ക് അൾട്രാവയലറ്റ് കിരിണങ്ങൾ പോലെ, അവരുടെ ബോഡിക്ക് വളരെ ദോഷകരമായ വാതകമാണ് മീഥേയ്ൻ, എന്നാൽ മനുഷ്യ ശരീരത്തിന് അത് ഹാനികരമല്ല
മനുഷ്യ ശരീരം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു, എന്ന് പഠിക്കാൻ അവർ അവരുടെ ഗ്രഹത്തിൽ ഒരു ലാബ് തയ്യാറാക്കിയിട്ടുണ്ട്,
ഇവിടെ നിന്നും അവർ പിടിച്ചു കൊണ്ടുപോവുന്ന മനുഷ്യർ അവരുടെ ലാബിലെ പരീക്ഷണ വസ്തുക്കളാണ്
അതുകൊണ്ട്, എൻ്റെ മോൻ, ഒരിക്കലും , ചെമ്പുല്ലാഞ്ഞി മലയിലേക്ക് ഒറ്റയ്ക്ക് പോകരുത്,
രാത്രി അച്ച്ഛൻ വന്ന് വിളിച്ചാൽ, പെട്ടെന്ന് വിളികേൾക്കരുത് കേട്ടോ
" ഉം " അവൻ തലയാട്ടി, പിന്നെ, ചെമ്പുല്ലാഞ്ഞിമലയിലേക്ക് തന്നെ നോക്കിക്കോണ്ടിരുന്നു
ഞാൻ പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല
അവൻ്റെ സംശയങ്ങൾ തീർന്നില്ലെങ്കിലും, ആ മനസ്സിൽ പുതിയ ഭാവനകൾ ചിറകടിച്ചുയരുമെന്ന് എനിക്കുറപ്പുണ്ട്,
ആ ഭാവനകൾ ചെമ്പുല്ലാഞ്ഞി മലയ്ക്ക് മുകളിലൂടെ പാറിപ്പറക്കട്ടെ ....... അല്ലെ? #📔 കഥ
11 shares

