പാർട്ട് 7 അപരിചിത അച്ഛന്റെ മരണത്തിന് ശേഷം... ദേവപ്രിയ ഒരുപാട് മാറി. മുമ്പ് എല്ലാവരോടും കളിച്ചും ചിരിച്ചും നടന്നിരുന്ന ആ കുഞ്ഞ് പതിയെ നിശ്ശബ്ദയായി. ആരെങ്കിലും അച്ഛനെ കുറിച്ച് ചോദിച്ചാൽ അവൾ വെറുതെ ഒന്ന് പുഞ്ചിരിക്കും. പക്ഷേ... രാത്രിയായാൽ തലയിണ നനയുന്നത് വരെ കരയും. അമ്മ അറിയാതിരിക്കാനായി പുതപ്പ് തലവഴി മൂടി കരയാൻ പോലും ആ ചെറിയ പ്രായത്തിൽ അവൾ പഠിച്ചു. ഒരു ദിവസം രാവിലെ... അച്ചൻ ദേവപ്രിയയെ വിളിച്ചു. "മോളേ..." അവൾ ഓടിച്ചെന്നു. "എന്താ അച്ചാ...?" അദ്ദേഹം ഒരു ചെറിയ ഡയറിയും ഒരു പേനയും അവളുടെ കൈയിൽ കൊടുത്തു. "ഇനി നിനക്ക് ഒരുപാട് വിഷമം വരും... സന്തോഷവും വരും... എല്ലാം എല്ലാവരോടും പറയാൻ കഴിയില്ല." അവൾ അത്ഭുതത്തോടെ നോക്കി. "പിന്നെ ഞാൻ ആരോടാ പറയേണ്ടത്...?" അച്ചൻ പുഞ്ചിരിച്ചു. "ഈ ഡയറിയോട്..." "മനസ്സിലുള്ളതെല്ലാം ഇതിൽ എഴുതിക്കോ... ഒരുനാൾ ഈ എഴുത്തുകളാണ് നിന്നെ ശക്തയാക്കുന്നത്." ആ ദിവസം മുതൽ... ദേവപ്രിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആ ഡയറിയായിരുന്നു. കരച്ചിലും... പരാതികളും... സ്വപ്നങ്ങളും... എല്ലാം അവൾ അതിൽ എഴുതാൻ തുടങ്ങി. ഓരോ പേജിന്റെയും അവസാനം ഒരേയൊരു വരി മാത്രം. "അച്ഛാ... ഞാൻ തോൽക്കില്ല." കാലം മുന്നോട്ട് പോയി. ദേവപ്രിയ പഠനത്തിൽ കൂടുതൽ മിടുക്കിയായി. ഓരോ ക്ലാസിലും ഒന്നാം റാങ്ക്. സംസ്ഥാനതല പ്രസംഗ മത്സരങ്ങൾ... ക്വിസ്... ലേഖന രചന... പാട്ട്... എവിടെയൊക്കെ പങ്കെടുത്താലും അവളുടെ പേരായിരുന്നു ഒന്നാമത്. പള്ളിയിലെ എല്ലാവർക്കും അവൾ അഭിമാനമായി. അമ്മയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആരെങ്കിലും പറയും. "ചേച്ചി... ദേവപ്രിയ മിടുക്കിയാ." ആ വാക്ക് കേൾക്കുമ്പോൾ അമ്മയുടെ മുഖത്ത് തെളിയുന്ന ചിരി... അതാണ് ദേവപ്രിയയുടെ ഏറ്റവും വലിയ സമ്മാനം. എന്നാൽ... ജീവിതം അവളെ വിജയിക്കാൻ അനുവദിച്ചെങ്കിലും... സന്തോഷിക്കാൻ അനുവദിച്ചില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം അച്ഛന്റെ മുഖം ഓർമ്മ വരും. "ഞാൻ നല്ല ജോലി വാങ്ങും..." "അച്ഛനെ ഞാൻ നടത്തും..." എന്ന് പറഞ്ഞ അവസാന ദിവസം അവളുടെ മനസ്സിൽ വീണ്ടും വീണ്ടും തെളിയും. അപ്പോൾ... അവൾ നിശ്ശബ്ദമായി എഴുന്നേറ്റ് പള്ളിയുടെ കല്ലറയിലേക്ക് പോകും. അവിടെ ഇരുന്ന് മണിക്കൂറുകളോളം സംസാരിക്കും. "അച്ഛാ... ഇന്ന് എനിക്ക് വീണ്ടും ഫസ്റ്റ് കിട്ടി." "അച്ഛാ... ഇന്ന് എനിക്ക് സമ്മാനം കിട്ടി." "അച്ഛാ... അമ്മ ഇപ്പോഴും ഒളിഞ്ഞിരുന്ന് കരയുന്നുണ്ട്." "ഞാൻ വേഗം വളരണം അച്ഛാ..." ആരും മറുപടി പറയില്ല. എന്നാലും... കല്ലറയിൽ പൂക്കൾ വീഴുമ്പോൾ അത് അച്ഛന്റെ അനുഗ്രഹമാണെന്ന് അവൾ വിശ്വസിച്ചു. പത്താം ക്ലാസിന്റെ ഫലം വന്ന ദിവസം... മുഴുവൻ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികളിൽ ഒരാളായിരുന്നു ദേവപ്രിയ. പത്രത്തിൽ അവളുടെ ഫോട്ടോ വന്നു. ടിവിയിലും വാർത്തയായി. അവളെ അഭിനന്ദിക്കാൻ ഒരുപാട് ആളുകൾ പള്ളിയിലെത്തി. അമ്മയുടെ കണ്ണുകൾ അഭിമാനത്താൽ നിറഞ്ഞു. അച്ചൻ ശാന്തമായി ദൂരത്ത് നിന്ന് എല്ലാം നോക്കുകയായിരുന്നു. അന്ന് രാത്രി... അച്ചൻ ദേവപ്രിയയോട് ചോദിച്ചു. "മോളുടെ ഏറ്റവും വലിയ സ്വപ്നം എന്താ...?" അവൾ ഒരു നിമിഷം പോലും ആലോചിച്ചില്ല. "ഒരു നഴ്സ് ആകണം." "എന്തുകൊണ്ട്...?" "കാരണം... കിടപ്പിലായിരുന്ന എന്റെ അച്ഛനെപ്പോലെ ഒരാൾക്കും ചികിത്സ കിട്ടാതെ കിടക്കരുത്." അച്ചൻ അവളുടെ തലയിൽ കൈവച്ചു. "നീ ഒരുപാട് ഉയരങ്ങളിൽ എത്തും." പ്ലസ് ടുവിലും മികച്ച വിജയം. പിന്നീട് നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ. ഫീസ് കേട്ടപ്പോൾ അമ്മയുടെ മുഖം വീണ്ടും മങ്ങി. "ഇത്രയും പണം നമുക്ക് എവിടുന്നാ കിട്ടുക...?" അമ്മയുടെ ശബ്ദം ഇടറി. ദേവപ്രിയ ചിരിച്ചു. "കിട്ടിയില്ലെങ്കിൽ ഞാൻ പഠിക്കില്ല അമ്മേ..." അവളുടെ വാക്കുകൾ കേട്ട് അച്ചൻ അന്നുതന്നെ ചില ഫോൺകോളുകൾ നടത്തി. രണ്ട് ദിവസങ്ങൾക്ക് ശേഷം... ദേവപ്രിയയെ ഓഫീസിലേക്ക് വിളിപ്പിച്ചു. അവളുടെ മുന്നിൽ ഒരു ഫയൽ വെച്ചുകൊണ്ട് അച്ചൻ പറഞ്ഞു. "നിന്റെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാൻ ഒരാൾ തയ്യാറായിട്ടുണ്ട്." ദേവപ്രിയ അത്ഭുതത്തോടെ ചോദിച്ചു. "ആരാ അച്ചാ...?" അച്ചൻ ചെറുതായി പുഞ്ചിരിച്ചു. "അത് ഇപ്പോൾ പറയാൻ പറ്റില്ല." "എന്തുകൊണ്ട്...?" "അത് ആ വ്യക്തിയുടെ ആഗ്രഹമാണ്." ദേവപ്രിയയുടെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ... അവളുടെ സ്വപ്നം സ്വന്തമാക്കിയിരുന്നു. പക്ഷേ... അവൾക്ക് അറിയില്ലായിരുന്നു... ആ അജ്ഞാത വ്യക്തിയുമായി തന്റെ ജീവിതം വീണ്ടും കൂട്ടിമുട്ടുന്ന ദിവസം അധികം ദൂരെയല്ലെന്ന്... #❤ സ്നേഹം മാത്രം 🤗 #￰കല.... #story #📙 നോവൽ #💞 നിനക്കായ് തുടരും... – ലച്ചു ✍️
16 likes
9 shares

More like this