#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 3
✍️ രചന - ജിഫ്ന നിസാർ. ❣️
അവിടെയിട്ട് തന്നെ ബൈക്ക് ഒന്ന് ഹോൺ മുഴക്കിയിട്ടാണ് കാശി അത് സ്റ്റാന്റിലിട്ട് ഇറങ്ങി വീടിന് നേരെ നടന്നത്.
വീടെന്നൊന്നും അതിനെ പറഞ്ഞൂടാ.
കൊട്ടാരം പോലെ.. വിരിഞ്ഞു നിൽക്കുന്നു.
അത്രയും പ്രൗടി യുണ്ട്.
ആ നാട്ടിലെ ഒരു രാജാവ് തന്നെയാ ഈ അശോകൻ.
കാർത്തിക.. എന്ന് ഭംഗിയിൽ എഴുതി തൂക്കിയ കോളിങ് ബെല്ലിന് പകരമായി വെച്ച മണിക്ക് താഴെ കാശി കൈ വെക്കും മുന്നേ അവന് മുന്നിലാ വാതിൽ തുറക്കപ്പെട്ടു.
ഓരോത്ത മനുഷ്യൻ..
വെള്ളഷർട്ടും മുണ്ടും..
കയ്യിലും കഴുത്തിലും കട്ടിയുള്ള ആഭരണങ്ങളുടെ തിളക്കം.
അൻപതു വയസ് പിന്നിട്ട് പോന്നിട്ടും ഇപ്പഴും തീവ്രത നിറഞ്ഞ ആ നോട്ടം തന്നെയാണ് അയാളുടെ പൗരുഷം.
ഭംഗിയുള്ള ആ ചിരി കണ്ടാൽ.. എതിരെ നിൽക്കുന്ന ശത്രു.. അവനിനി അയാൾക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്നാലും എത്രയൊക്കെ സ്നേഹം കൊടുത്ത് കൊണ്ട് നടന്നവനാണെന്ന് പറഞ്ഞാലും അതൊന്നും തന്നെ ഓർക്കാതെ ആ നെഞ്ചിലേക്ക് കത്തി കയറ്റാൻ പോലും മടിയില്ലാത്ത മനസ്സുറപ്പുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
അത്.. ആ ചിരിയും മനോഭാവവും മനോബലവും തന്നെയായിരുന്നു അയാളുടെ പ്രധാന ആയുധവും.
അശോകൻ കൈ വെക്കാത്ത ബിസിനസ് മേഖലയില്ല... എന്ന് തന്നെ പറയാം.
എല്ലാത്തിനും അയാളുടെ കൂടെ കാശിയാണ്.
പക്ഷേ അവനിഷ്ടം ആ ബസ്സും അതിന്റെ ഡ്രൈവിംഗ് സീറ്റുമാണ്.
അതയാൾക്ക് അറിയുകയും ചെയ്യും.
എങ്കിലും ചിലപ്പോൾ കാശിക്ക് മാത്രം തീർക്കാൻ കഴിയുന്ന ഡീൽ ഉണ്ടാവുമ്പോൾ ഇരട്ടി പൈസ കൊടുത്തു കൊണ്ട് അയാളവനെ വിളിക്കും.
ഇന്നല്പം വൈകിയോ കാശി..? "
മുഴങ്ങി നിൽക്കുന്ന സ്വരം.
അടുത്ത് വന്നു നിൽകുമ്പോൾ അയാൾ വല്ലാത്തൊരു പരിമളം പരത്തുന്നുണ്ട്.
"ലേശം.."
കാശി ഒന്ന് കൂടി വാച്ചിലേക്ക് നോക്കി.
അഞ്ചു മിനിറ്റ് കൂടിയുണ്ട്.
വാസുദേവൻ വിളിച്ചിട്ട് അങ്ങോട്ട് പോയതും സ്റ്റീഫനെ കണ്ടതുമൊന്നും അവൻ അയാളോട് പറഞ്ഞില്ല.
സ്റ്റാന്റിൽ പുതിയ പെർമിഷൻ കിട്ടിയ ബസ്സിന് കുറച്ചു തിളപ്പുണ്ടെന്ന് മണി പറഞ്ഞു.. ഉണ്ടോ.. "
ആ ചോദ്യം.. തീക്ഷ്‌ണത നിറഞ്ഞ നോട്ടം.
"ചുമ്മാ അശോകേട്ടാ.. അതൊന്നും മൈന്റ് ചെയ്യേണ്ട.. അതുമല്ല അവർ നമ്മുടെ റൂട്ട് അല്ല.."
അവന് ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു.
ഒപ്പം ഈ മണിയേട്ടനിത് എന്തിന്റെ കേടാണെന്ന് തോന്നുകയും ചെയ്തു.
അശോകന്റെ PA ആണ് മണിയൻ പിള്ള എന്ന മണിയേട്ടൻ.
"അവൻ പറഞ്ഞത് കൊണ്ട് ചോദിച്ചു ന്ന് മാത്രം.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർത്തേക്ക്. എങ്ങനെ വേണോ അങ്ങനെ.. ബാക്കി ഞാൻ നോക്കി കൊള്ളാം..കേട്ടോ"
അത് പറഞ്ഞിട്ട് അയാൾ അവിടെയുള്ള കസേരയിലിരുന്നു.
ഞാൻ സെറ്റാക്കാം അശോകേട്ടാ..
അത് പറഞ്ഞിട്ട് കാശി തിരിഞ്ഞിറങ്ങി..
"ഹാ. പോവല്ലേ... നിക്ക്."
തുളസി..
അവനോടാത് പറഞ്ഞിട്ട് അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.
അയാളുടെ ഭാര്യയെ ആണ്.
ഒന്നോ രണ്ടോ നിമിഷങ്ങൾ കൊണ്ട് ആള് വന്നു.
തീർത്തും സൗമ്യത നിറഞ്ഞൊരു പാവം വീട്ടമ്മ..
ചിരി പോലും ലളിതമാണ്.
ഓലീവ് കളർ ഷിഫോൺ സാരി വൃത്തിയിൽ ഉടുത്തിരിക്കുന്നു.
സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന വിധമുള്ള ആഭരണങ്ങൾ
പേര് പോലെ തന്നെ നൈർമല്യമായൊരു സ്ത്രീ.
ചുരുക്കത്തിൽ അശോകന്റെ നേർവിപരീതം പോലെ അയാളുടെ ഭാര്യ.
"നീയെന്താ കാശി ഇന്നലെ വരാഞ്ഞത്.. കുഞ്ഞാറ്റ അത് തന്നെ പറയുന്നുണ്ടായിരുന്നു. അവൾക്കത് വിഷമമായി.."
അവനോടുള്ള സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന സ്വരം..
"ഞാൻ.. ഒന്നുല്ല ചേച്ചി.. എനിക്ക്.. എനിക്കൊരിടം വരെയും പോകാനുണ്ടായിരുന്നു. തിരിച്ചെത്താൻ ഒരുപാട് വൈകി.. അതാണ്.. "
വായിൽ തോന്നിയ ഒരു നുണ അവരോട് പറയുമ്പോൾ അവനതിന്റെ കുറ്റബോധമുണ്ട്.
കാരണം അത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നവരാണ്.
പിന്നെ വരാതിരിക്കാനും നുണ പറയാനും ഒരൊറ്റ കാരണമുള്ളത്.. അതും അവളാണ്.
അവരിപ്പോൾ പറഞ്ഞ കുഞ്ഞാറ്റ.
അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും ജീവിതം.. ജീവൻ.
എല്ലാം അവളാണ്.
കല്യാണത്തിന് ശേഷം നീണ്ട കുറെയേറെ വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് ദൈവം കൊടുത്ത നിധിയാണ് കാർത്തികയെന്ന കുഞ്ഞാറ്റ.
തനിക്ക് മുന്നിൽ നിൽക്കുന്ന ഈ രണ്ടുപേരുടെയും ശ്വാസം പോലും ആ കുഞ്ഞാറ്റയിലാണ് കണക്ട് ചെയ്തിരിക്കുന്നത് എന്ന് കാശിക്ക് തോന്നിയിരുന്നു പലപ്പോഴും.
അവൾക്കിഷ്ടമില്ലാത്തതൊന്നും ഈ വീട്ടിൽ നടക്കുകയില്ല.. എന്തിന്..അവരാരും ചിന്തിക്കുക കൂടിയില്ല..
ആ അവളുടെ ഇഷ്ടമാണ് താനെന്ന് ഇവർക്കാർക്കും അറിയുകയുമില്ല.
അങ്ങനെയൊരു ഇഷ്ടം കാർത്തിക മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവളെ പറഞ്ഞുതിരുത്താൻ താൻ തന്നെ കൊണ്ടാവും പോലൊക്കെ ശ്രമിക്കുന്നുണ്ട്.
"ഈ ലോകത്തിലെ എന്തുവേണമെങ്കിലും കാശിയെട്ടൻ എന്നോട് പറയ്. കണ്ണും പൂട്ടി ഞാൻ അതനുസരിക്കും..പക്ഷേ ഈ ഒരു കാര്യം.. ഇതുമാത്രം ഞാൻ അനുസരിക്കില്ല.കാരണം എനിക്ക് ഇയാളെ അത്രയും ഇഷ്ടമാണ്..ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നത്രയും ഇഷ്ടം.."
വെല്ലുവിളി പോലയോ വാശി പോലെയൊക്കെ അവളന്ന് പറഞ്ഞു തീർത്ത വാക്കുകൾ..
പരമാവധി അവൾക്ക് മുന്നിൽ എത്തിപ്പെടാതിരിക്കാനും അവളുടെ വഴികളിൽ തടസ്സമാവാതിരിക്കാനും താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതെല്ലാം ഒരു ഹരമാണ്..
കാരണങ്ങളൊക്കെ വളരെ വിധക്തമായി അവളുണ്ടാക്കും.
അശോകേട്ടന്റെ ധൈര്യവും തുളസി ചേച്ചിയുടെ ലാളിത്യവും നൈർമല്യവും അതുപോലെതന്നെ അവൾക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നും..
കോഴിക്കോടുള്ള ഏതോ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ്..
ഒരു വർഷം കൂടി കഴിഞ്ഞാൽ എന്റെ കുഞ്ഞാറ്റ ഡോക്ടറാണെന്ന് അശോകേട്ടൻ സന്തോഷത്തോടുകൂടി തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്..
ഒരു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കാശിയേട്ടന്റെ സ്വന്തമാകുമെന്ന് കുഞ്ഞാറ്റയും തന്നോട് പറഞ്ഞിട്ടുണ്ട്..
ഇതുപോലൊരു പ്രതിസന്ധിക്കിടയിൽ താൻ നീറുകയാണ് താനെന്ന് അശോകേട്ടനോ തുളസി ചേച്ചിയോ ഒരിക്കലും അറിഞ്ഞിട്ടില്ല..
നേർക്ക് നേർ ഒരു നൂറാളുകൾ വന്നാൽ പോലും അവരെ അടിച്ചിടാനുള്ള തന്റെടവും ധൈര്യവും ഉള്ള തനിക്ക് ഈ കാര്യം അവർക്ക് മുന്നിൽ നിന്ന് പറയാൻ ചങ്കുറപ്പുമില്ല..
ഇന്നലെ ഈ പറയപ്പെട്ട കുഞ്ഞാറ്റയുടെ പിറന്നാളായിരുന്നു..
അശോകേട്ടന്റെ പ്രിയപ്പെട്ട ആൾ എന്ന നിലയിൽ തനിക്കൊരു പ്രത്യേക ക്ഷണവും ഉണ്ടായിരുന്നു.
ഈ വീട്ടിലെ എന്ത് പ്രധാനപ്പെട്ട ചടങ്ങുകൾക്കും തനിക്ക് അങ്ങനെയൊരു ക്ഷണം ഉണ്ടാവാറുള്ളതാണ്.
എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ താൻ അതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ശ്രമിച്ചാലും അശോകേട്ടനും തുളസി ചേച്ചിയും അത് അംഗീകരിച്ചു തരാറില്ല..
ഇന്നലെയും അങ്ങനെ തന്നെയാണ് സംഭവിച്ചത്.
കുഞ്ഞാറ്റയുടെ പിറന്നാൾ ആണെന്നും ഇവിടെ ഫംഗ്ഷൻ ഉണ്ടെന്നും തനിക്ക് അതിന് ക്ഷണം ഉണ്ടെന്നും മനസ്സിലായിട്ട് തന്നെ മനപ്പൂർവം വരാതിരുന്നതാണ്.
ദൂരെയൊരു ട്രിപ്പ് പിടിച്ചു.
ഇടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്..
കൂട്ടുക്കാരനൊരു ട്രാവൽ എജാൻസിയുണ്ട്.
അവന്റെ വണ്ടിയിൽ പോവാറുണ്ട്.
ഇന്നലെ പോയത് മനഃപൂർവമാണ്. അവളുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള മടി കൊണ്ടാണ്.
എനിക്ക് തന്നെ ഇഷ്ടമില്ലെന്നും താൻ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും എന്നെക്കൊണ്ട് കഴിയില്ലെന്നും എത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാവാത്തതിനുള്ള ദേഷ്യമാണ്..
വാങ്ങിക്ക് കാശി.."
കയിലൊന്ന് തൊട്ട് തുളസി ചേച്ചി വിളിച്ചപ്പോഴാണ് കാശി ഞെട്ടിയത്.
ലഡുവാണ്.. കൂടെയൊരു കേക്കിന്റെ കഷ്ണവും.
ഇന്നലെ തനിക് വേണ്ടി മാറ്റി വെച്ചതാവും.
ഒരു കഷ്ണം മതി ചേച്ചി.. ഇല്ലെങ്കിൽ രാവിലെ തന്നെ പണി കിട്ടും.. "
കാശി ചിരിയോടെ പറയുമ്പോൾ അവരാ ലഡു നെടുകെ പിളർന്നു കൊണ്ടവന് നേരെ നീട്ടി.
അത്ര പോലും വേണ്ടാഞ്ഞിട്ടും ഇനിയുമത് നിരസിക്കാൻ വയ്യെന്നത് പോലെ കാശിയത് വാങ്ങിച്ചു.
"ഞാൻ പോയ്ക്കോട്ടെ ന്നാ.."
അവനത് വായിലേക്കിട്ട് കൊണ്ട് വാച്ചിലേക്ക് നോക്കി.
"നിക്കെടാ.. കുഞ്ഞാറ്റ കൂടി നിന്റെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.. അവൾക്കിന്ന് മുതൽ ക്ലാസ് ഉണ്ടല്ലോ. ഇന്നലെ വൈകുന്നേരം തിരിച്ചു പോണ്ടതല്ലേ.. അപ്പഴാ അവൾക്കൊരു തലവേദന.. അപ്പൊ പിന്നെ ഇന്നേക്ക് നീട്ടിയതാ.."
തുളസി ചേച്ചി ചിരിയോടെ പറയുമ്പോൾ കാശി തിരിഞ്ഞ് നിന്നിട്ട് പല്ല് കടിച്ചു.
ചുമ്മാതാ..
ഇങ്ങോട്ട് വന്നപ്പോൾ തന്നെ ആ പിശാചിന്റെ മനസ്സിലുണ്ടാവും തിരിച്ചു പോകുന്നത് ഇങ്ങനെ ആയിരിക്കും ന്ന്.
അതുമല്ലെങ്കിൽ ഇങ്ങനെയേ പോകൂ ന്ന്.
ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നുമല്ല.
കഷ്ടകാലത്തിനു കോഴിക്കോട് അവളുടെ കോളേജിനടുത്തു വരെയുമാണ് തനിക്കുള്ള ഫസ്റ്റ് ട്രിപ്പ്.
അതിൽ പോയാൽ അവൾക് കൃത്യമായി അവിടിറങ്ങാം.
ഇനിയിപ്പോ ഇതിനു വേണ്ടിയാണോ അവളാ കോളേജിൽ തന്നെ വാശി പിടിച്ചു പോയി ചേർന്നതെന്ന് പോലും കാശിക്ക് പലപ്പോഴായിട്ടുള്ള സംശയമാണ്.
അതിനെന്താ ചേച്ചി മോളെ വിളിചോളൂ. "
മനസ്സിലുള്ള അസ്വസ്ഥത പുറമെ കാണിക്കാതെ
കാശി ചിരിച്ചു കൊണ്ട് പറഞ്ഞു.
"മോളെ.. കുഞ്ഞാറ്റേ.. ദേ.. കാശി വന്നിട്ടുണ്ട്.. നീ റെഡിയായോ.."
അവിടെ തന്നെ നിന്നു കൊണ്ടവർ ഉറക്കെ വിളിച്ചു.
"മഹി കൊണ്ട് വിടാമെന്ന് പറഞ്ഞതാ ആ പെണ്ണിനോട്.. പക്ഷേ അവള് സമ്മതിച്ചു തരണ്ടേ.. അവൾക്ക് അവന്റെ കൂടെ പോവണ്ട ന്ന്.."
അത് പറയുമ്പോൾ അൽപ്പം നിരാശയിൽ തുളസിയുടെ മുഖം മങ്ങി പോയെങ്കിലും മകളോടുള്ള വാത്സല്യം ഒട്ടും കുറവില്ല.
അശോകേട്ടന്റെ പെങ്ങളുടെ മകനാണ് ഈ പറയുന്ന മഹി..
മഹേഷ് തമ്പി.
പഠനമൊക്കെ കഴിഞ്ഞു അശോകേട്ടന്റെ ഏതൊക്കെയോ ബിസിനസ് നോക്കി നടത്തുകയാണ് അവൻ.
കാശിയെ പോലെ തന്നെ അശോകേട്ടന്റെ പ്രിയപെട്ടവൻ.
ഈ പറയപ്പെട്ട മഹിയെ കൊണ്ട് കാർത്തികയെ കല്യാണം കഴിപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട് അവർക്കെല്ലാം.
കാർത്തികക്കൊഴിച്ചു ബാക്കി എല്ലാത്തിനും അതിൽ പൂർണ്ണ സമ്മതവുമാണ്.
"മഹി മിടുക്കനാണ്. എനിക്ക് ശേഷം എന്റെ സ്ഥാനം അലങ്കരിക്കാൻ എന്ത് കൊണ്ടും യോഗ്യൻ.. എന്റെ മകളെ അവൻ നന്നായിട്ട് നോക്കും..കാശി. അത്രയുമേ ഞാൻ നോക്കുന്നുള്ളു. ഡോക്ടറും എഞ്ചിനിയറും എം ൽ എ യുമൊക്കെ വേണമെങ്കിൽ എന്റെ മോൾക്ക് കിട്ടും.. പക്ഷേ അവളെ അവളായിട്ട് തന്നെ അംഗീകരിച്ചു കൊടുക്കുന്ന ഒരാൾ വേണം.. എന്റെ കുഞ്ഞാറ്റയെ എന്നിൽ നിന്നും അടർത്തി മാറ്റില്ലെന്ന് എനിക്കുറപ്പുള്ള ഒരാൾ.മഹി അതിൽ ബെസ്റ്റ് ഓപ്ഷൻ ആണ്.പിന്നെ അവൾക്കൊരു ചെറിയ ഇഷ്ടകേടുണ്ട്.. അതിപ്പോ ഞാൻ കാര്യമാകുന്നില്ല..അവളിപ്പോ പഠിക്കുകയല്ലേ. അതിനിടയിൽ അങ്ങനൊരു ഇഷ്ടമൊന്നും ഇല്ലാതിരിക്കുന്നത് തന്നെയാ നല്ലത്.. പഠനമൊക്കെ തീർന്നിട്ട് കല്യാണത്തിന് സമയമാകുമ്പോൾ മഹി തന്നെ അതെല്ലാം മാറ്റി എടുത്തോളും.. അവൻ മിടുക്കനാണ്"
എന്നൊക്കെയാണ് അശോകേട്ടന്റെ മനസ്സിൽ.
അതൊക്കെ തന്നോട് പറഞ്ഞിട്ടുമുണ്ട്...പലപ്പോഴും.
പക്ഷേ പുന്നാര മോള് ഈ കാശ്ശിനാഥിനെ വയസ്സറിച്ച നാള് മുതൽ പ്രണയം കൊണ്ട് മൂടുകയാണെന്ന് അയാളുണ്ടോ അറിയുന്നു.?
ഇനിയിപ്പോ അറിഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥ...!
കാശിക്കത് ഓർക്കാൻ കൂടി വയ്യായിരുന്നു.
പിന്നെ മഹി കാർത്തികയെ സ്വീകരിക്കുന്ന കാര്യം.
അവനത് ഒട്ടും താല്പര്യമുള്ള കാര്യമൊന്നുമല്ല.
അത് കാർത്തികയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല.
പകരം മഹേഷിന് അശോകൻ അറിയാത്തൊരു മുഖമുണ്ടെന്ന് അവനറിയാവുന്നത് കൊണ്ടാണ്.
പക്ഷേ അതിനെ കുറിച്ചൊന്നും അവൻ അശോകനോട് പറഞ്ഞിട്ടുമില്ല.
അതവരുടെ കുടുംബകാര്യം.
അതവർ തന്നെ പരിഹരിക്കട്ടെ എന്നൊരു ചിന്ത മാത്രമാണതിന് പിന്നിൽ.
ഗുഡ്മോർണിംഗ് കാശിയേട്ടാ.. "
മാധുര്യം നിറഞ്ഞൊരു ശബ്ദം.
അശോകേട്ടനും തുളസി ചേച്ചിക്കും ഒന്നും തോന്നരുതെന്ന് കരുതിയാണ്.. അത് കരുതി മാത്രമാണ് കാശി ചിരിയോടെ തിരിഞ്ഞത്.
കയ്യിൽ അത്യാവശ്യം വലിയൊരു ബാഗുമായി ചിരിയോടെ.. അതിനേക്കാൾ തന്നോടുള്ള പ്രണയം മുഴുവനും കണ്ണിൽ നിറച്ചു കൊണ്ടവൾ...
കാർത്തിക..
അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും കുഞ്ഞാറ്റ..
തുടരും..
ഇഷ്ടമാവുന്നുണ്ടല്ലോ ല്ലേ 🥰
നായികയും എത്തിയിട്ടുണ്ട്.
ഇനിയിപ്പോ ഉഷാറാവും.
അപ്പൊ കൂടെ കൂടുവല്ലേ..
റിവ്യൂ കൊണ്ടൊന്നു ചേർത്ത് പിടിച്ചാൽ മാത്രം മതിയാവും.. ഞാൻ നല്ല കുട്ടിയായി ഡെയിലി ഇട്ടോളും 😀
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️
#📔 കഥ #💞 പ്രണയകഥകൾ