#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 20
✍️രചന - ജിഫ്ന നിസാർ ❤️
ഏറ്റവും ആദ്യം കണ്ട ഹോസ്പിറ്റലിന്റെ മുറ്റത്തേക്ക് കാശി കാറോടിച്ചു കയറ്റി.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഓടി ഇറങ്ങിയവൻ അതിനേക്കാൾ വേഗത്തിൽ കോ ഡ്രൈവിംഗ് ഭാഗത്തെ ഡോർ വലിച്ചു തുറക്കുന്നതും കാർത്തുവിനെ കയ്യിലെടുത്തു കൊണ്ടകത്തേക്ക് ഓടി കയറിയതുമെല്ലാം സെക്കന്റുകൾ കൊണ്ടാണ്.
തന്റെ കയ്യിൽ വാടി തളർന്നു കിടക്കുന്നവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്തൊരു തളർച്ച അവനെ പൊതിയുന്നുണ്ട്.
ഇവിടെ കിടത്തിയേക്കെന്ന് പുറകെ വന്ന അറ്റന്റർ പറഞ്ഞിട്ടും കാശി അവളുമായി അകത്തേക്ക് കയറി..
അപ്പോഴൊക്കെയും അവനും വല്ലാതെ വിറക്കുന്നുണ്ട്.
"എന്ത് പറ്റിയതാ.."
അവന്റെ വരവ് കണ്ടതും ഡോക്ടറെന്ന് തോന്നിക്കുന്ന ഒരാൾ ധൃതിയിൽ അരികിൽ വന്നിട്ട് ചോദിച്ചു.
"എനിക്ക്.. എനിക്കറിയില്ല. വിളിച്ചിട്ട് മിണ്ടുന്നില്ല.."
അവൻ കിതപ്പോടെ പറഞ്ഞു.
അപ്പോഴും അവന്റെ നോട്ടം കണ്ണടച്ച് കിടക്കുന്ന കാർത്തുവിന്റെ നേരെ തന്നെയാണ്.
"ഒന്ന് പുറത്തേക്ക് നിൽക്കൂ ട്ടോ.. "
രണ്ടു മൂന്ന് പേര് കൂടി കാർത്തുവിന്റെ അരികിലേക്ക് വരികയും അവളെ പരിശോധന നടത്തുകയും ചെയ്യുന്നത് നോക്കി അങ്ങേയറ്റം ടെൻഷനോടെ നിൽക്കുന്ന കാശിയോട് അവരിൽ ഒരാൾ പറഞ്ഞു.
അവനവിടെ നിൽക്കണമെന്ന് തന്നെയായിരുന്നു.
പക്ഷേ വീണ്ടും അവരത് പറഞ്ഞപ്പോൾ കാർത്തികയെ ഒന്ന് കൂടി നോക്കി കൊണ്ടവൻ പുറത്തേക്കിറങ്ങി.
ഏറ്റവും ആദ്യം കണ്ട കസേരയിലേക്ക് കൈകൾ കൊണ്ട് തല താങ്ങി കുനിഞ്ഞിരിക്കുമ്പോൾ അവനൊന്നുറക്കെ കരയാനുള്ള തോന്നലുണ്ട്.
പക്ഷേ പറ്റുന്നില്ല..ചങ്കിലെന്തോ തടഞ്ഞു നിൽക്കുന്നത് പോലെ..
എന്നെ ഒന്ന് സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമായിട്ടല്ലേ..
കാതിൽ കാർത്തു അൽപ്പം മുൻപവനോട് ചോദിച്ച വാക്കുകൾ വീണ്ടും വീണ്ടും മൂളുന്നുണ്ട്.
ഇരിക്കാനും നടക്കാനും കഴിയാത്ത വിധമൊരു പരവേശം അവനെ പൊതിഞ്ഞു നിന്നു.. അപ്പോഴൊക്കെയും.
ഇതിനേക്കാൾ ഭീകരമായ പല സാഹചര്യങ്ങളെയും കണ്മുന്നിൽ കാണേണ്ടി വന്നിട്ടുണ്ട്.
അവയെല്ലാം ധൈര്യപൂർവ്വം അതിജീവിച്ചിട്ടുമുണ്ട്.
പക്ഷേ ഇപ്പഴേന്തോ.. അതിന് പറ്റുന്നില്ല.
ഹൃദയം അത്രമേൽ ദുർബലമായി പോകുന്നുണ്ട്.
പ്രിയപ്പെട്ട ആർക്കോ അപകടം വന്നത് പോലൊരു പിടച്ചിൽ..
ഇരിക്കുന്നിടത് നിന്നും എഴുന്നേറ്റു കൊണ്ടവൻ വീണ്ടുമാ അടഞ്ഞു കിടക്കുന്ന വാതിലിന്റെ മുന്നിൽ പോയി നിന്നു.
ഒന്നും കാണാൻ പറ്റുന്നില്ല.
ശബ്ദമെങ്കിലും കേൾക്കുമോ എന്നറിയാനൊന്ന് കാതോർത്ത് നോക്കി.
അതുമില്ല.
വീണ്ടും അവനവിടെ പോയിരുന്നു.
പക്ഷേ പറ്റുന്നില്ല..
സെക്കന്റ് കൊണ്ട് വീണ്ടുമാ വാതിലിന്റെ മുന്നിൽ തന്നെ ചെന്നു.
തട്ടി വിളിച്ചാലോ എന്ന് തോന്നി.
അങ്ങനെ തന്നെ നിൽക്കുമ്പോൾ ആ തോന്നൽ ശക്തമാവുന്നുണ്ട്.
ഒടുവിൽ അത് ചെയ്യാൻ വേണ്ടി കൈ ഉയർത്തും മുന്നേ അവനു മുന്നിലത് തുറന്നു.
'എന്താ.. എന്താ അവൾക്ക് പറ്റിയെ..? "
അവൻ വെപ്രാളത്തോടെ ചോദിച്ചു.
"പേഷ്യന്റിന്റെ ആരാണ്.."
വാതിൽ തുറന്നു വന്ന നേഴ്സ് അവനോട് ചിരിയോടെ ചോദിച്ചു.
"മനുഷ്യനിവിടെ ജീവനും കയ്യിൽ പിടിച്ചു കൊണ്ട് നില്കുമ്പോ ആണോ.. പേരും നാളും അറിയേണ്ടത്.. അതൊക്കെ പറയാം.. അതിന് മുന്നേ അവൾക്കെങ്ങനെ ഉണ്ട്.. കണ്ണ് തുറന്നോ.. എന്ത് പറ്റിയതാ..അത് പറയ്യ്"
ശബ്ദം കുറച്ചു കൊണ്ടെങ്കിലും അവനുള്ളിലെ ദേഷ്യവും സങ്കർഷവുമെല്ലാം ആ വാക്കിൽ തിളച്ചു മറിയുന്നുണ്ട്..
"ആൾക്ക്.. പ്രഷർ കുറഞ്ഞു പോയതാ.. നല്ല പനിയല്ലേ.. ഇപ്പൊ.. കുഴപ്പമില്ല"
അവന്റെയാ ഭാവം കണ്ടിട്ട് നേഴ്സ് ഭയന്ന് പോയിരുന്നു.
"എനിക്കൊന്ന് കാണാൻ പറ്റുവോ.."
അവൻ അകത്തേക്കൊന്ന് എത്തി നോക്കിയിട്ട് ചോദിച്ചു.
"ഡോക്ടർ വിളിപ്പിക്കും.."
ഇനി അതും പറഞ്ഞു കൊണ്ടവൻ ദേഷ്യപ്പെടുമോ എന്ന് കരുതിയിട്ടാവും നേഴ്സ് അതും പറഞ്ഞു കൊണ്ട് പെട്ടന്ന് വാതിലടച്ചു പോയി.
കാശിക്ക് വല്ലാത്ത ദേഷ്യം വന്നു.
ഒപ്പം നിരാശയും.
എങ്കിലും അവൾക്കിപ്പോ കുഴപ്പമില്ല എന്നറിഞ്ഞതിൽ വല്ലാത്തൊരു ആശ്വാസവുമുണ്ട്.
അവൻ പിന്നെയുമാ കസേരയിൽ പോയിരുന്നു.
അധിക നേരമൊന്നും പിന്നെ ഇരിക്കേണ്ടി വന്നില്ല..
അതിന് മുൻപ് അവനെ ഡോക്ടർ വിളിപ്പിച്ചു.
"ഇരിക്കൂ..
അവനോളം പോന്നൊരു പയ്യൻ തന്നെയാണ് ഡോക്ടർ.
ആദ്യം കണ്ടപ്പോൾ കാശി അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
പേരെന്താ..?"
സൗഹാർദ്ദപരമായ ആദ്യത്തെ ചോദ്യം.
നേഴ്സിനോടെന്നത് പോലൊരു ദേഷ്യം തോന്നിയെങ്കിലും അവന്റെയാ ചിരിയിലേക്ക് നോക്കിയത് പ്രകടിപ്പിക്കാൻ കഴിയാതെ കാശി ഒന്ന് ശ്വാസമെടുത്തു.
"കാശി.. കാശിനാഥൻ. കാർത്തിക.. അവൾക്കിപ്പോ എങ്ങനെയുണ്ട്.കണ്ണ് തുറന്നോ..?"
വല്ലാത്തൊരു തിടുക്കമുണ്ടവന്.
ഡോക്ടർ അവനെ നോക്കിയൊന്ന് ചിരിച്ചു.
"പെർഫെക്ട് ഒക്കെ എന്നൊന്നും പറഞ്ഞു തന്നെ ഞാൻ പറ്റിക്കുന്നില്ല കാശിനാഥൻ.. എങ്കിലും കാർത്തിക ഇപ്പൊ ഏറെക്കുറെ ഒക്കെയാണ്..
എനിക്കൊന്നു കാണാൻ.."
"കാണാലോ.. ഇപ്പൊ ഡ്രിപ് ഇട്ടിട്ടുണ്ട്. അതൊന്ന് തീരുന്നത് വരെയും ഇവിടെ കിടക്കട്ടെ.. കാർത്തികയ്ക്ക് നല്ല പനിയുണ്ട്.
അതിന്റെ ക്ഷീണവും പിന്നെ ആൾക്ക് എന്തൊക്കെയോ ടെൻഷനുമൊക്കെ ഉണ്ടെന്ന് തോന്നുന്നു.
അതിന്റെയെല്ലാം സൈഡ് എഫ്ക്ട് ആയിട്ട് പ്രഷർ ലോ ആയതാണ്. ഇപ്പൊ നോർമൽ തന്നെയാണ്.."
അൽപ്പം വിശദീകരണം കൊടുത്തു കൊണ്ട് തന്നെ ഡോക്ടർ അവന്റെ നെഞ്ചിലെ തീ അണച്ചു.
എങ്കിലും പൂർണ്ണമായും അണഞ്ഞു പോകാതെ അതങ്ങനെ നീറി പുകഞ്ഞു കിടക്കുന്നുണ്ട്.
ആൾക്കെന്തോ ടെൻഷനുണ്ട്."
ഡോക്ടറുടെ ആ വാക്കുകൾ.
അതവന്റെ നെഞ്ചിലങ്ങനെ വിങ്ങി നിന്നു.
താൻ നൽകിയ ടെൻഷൻ.
തനിക്കവൾക്ക് നൽകാൻ കഴിയുന്ന ഒരേ ഒരു കാര്യം..
"ഒബ്സെർവേഷൻ റൂമിലാണ് കാർത്തിക.. അവിടൊരു നേഴ്സ് ഉണ്ടാവും. കാശി നാഥൻ കയറി കണ്ടിട്ട് പുറത്ത് വെയിറ്റ് ചെയ്യൂ.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം.."
പറഞ്ഞു തീർത്തത് പോലെ ഡോക്ടർ അവനെ നോക്കി ചിരിച്ചു.
കാർത്തികയുടെ ആരാണ് കാശിനാഥനെന്ന് അവൻ ചോദിക്കുമെന്ന് കാശി കരുതിയെങ്കിലും അതുണ്ടായില്ല.
അവന്റെ കണ്ണിലെയും മുഖത്തെയുമുള്ള ഭാവം കൊണ്ട് അവനോടത് ചോദിക്കാതെ തന്നെ കണ്ടു പിടിച്ചത് പോലൊരു മന്ദഹാസമുണ്ടവനും.
താങ്ക്സ് ഡോക്ടർ.."
അതും പറഞ്ഞു കൊണ്ട് കാശിയിറങ്ങി പോന്നു.
തിരികെ കാർത്തിക കിടക്കുന്ന മുറിയുടെ നേരെയാണ് അവൻ ചെന്നത്.
ഡോറിൽ മുട്ടി കാത്തിരിന്നു.
നേരത്തെ വന്ന നേഴ്സ് തന്നെയാണ് വാതിൽ തുറന്നു കൊടുത്തത്.
കാർത്തികയെ കയറി കാണാൻ ഡോക്ടർ പറഞ്ഞിരുന്നു.. "
അവരുടെ പതറി കൊണ്ടുള്ള നോട്ടം കണ്ടിട്ട് കാശി പറഞ്ഞു.
വരൂ..
മുഖം തെളിവില്ലാതെ തന്നെ അവനോടത് പറഞ്ഞു കൊണ്ടവർ അകത്തേക്ക് നടന്നു.
പിറകെ അവനും.
കയ്യിൽ ക്യാനുലയൊക്കെ പിടിപ്പിച്ചു.. ഗ്ലൂക്കോസ് കണക്ട് ചെയ്തു.. കണ്ണടച്ച് കിടക്കുന്നവളെ നോക്കുമ്പോൾ വീണ്ടുമവന്റെ മുഖം വിങ്ങി.
നെഞ്ചിലൊരു മുറിവിന്റെ കടച്ചിൽ..
ബോധം വന്നിട്ടില്ലേ.."
കാശി മുഖം ചുളിച്ചു കൊണ്ട് നേഴ്യ്‌സിനെ നോക്കി.
ഉറക്കത്തിലാ.. വിളിച്ചാൽ എണീക്കും."
"വേണ്ട.. വിളിക്കണ്ട.. അവളുറങ്ങി കോട്ടെ.."
അതും പറഞ്ഞു കൊണ്ടവൻ ആ കവിളിലൊന്നു തൊടാൻ കൈ നീട്ടിയെങ്കിലും പിന്നെയത് വേണ്ടന്ന് തോന്നിയിട്ട് കൈ പിൻവലിച്ചു.
പുറത്തുണ്ട്.. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാ മതി.. "
കാർത്തുവിനെ ഒന്ന് കൂടി നോക്കിയിട്ട് കാശി പുറത്തേക്കിറങ്ങി.
ആദ്യമിരുന്ന കസേരയിൽ തന്നെ പോയിരിക്കുമ്പോൾ നെഞ്ചിൽ വീണ്ടും വിങ്ങലാണ്..
കാതിൽ വീണ്ടുമവളുടെ വാക്കുകൾ മാത്രമാണ്.
കണ്ണടച്ച് കൊണ്ട് ചുവരിൽ ചാരുമ്പോൾ അശോകേട്ടനെ വിളിച്ചു പറഞ്ഞില്ലല്ലോ എന്നൊരു ഓർമ വന്നത്.
തുളസി ചേച്ചി പിന്നെ അവൾ വരുന്നത് തന്നെ അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് അങ്ങോട്ട് വിളിക്കേണ്ട.
ചെന്നിട്ട് അവൾ തന്നെ പറഞ്ഞു കൊള്ളും..
അതോടെ അവൻ ധൃതിയിൽ എഴുന്നേറ്റ് കൊണ്ട് പുറത്തെക്കിറങ്ങി.
അവിടെ നിന്നും എഴുന്നേറ്റു പോകാൻ തോന്നുന്നില്ല.
പക്ഷേ അശോകേട്ടന്റ പുന്നാരമോളാണ് കൂടെ ഉള്ളത്.
ഇങ്ങനൊരു സിറ്റുവേഷനിൽ ആണെന്ന് വിളിച്ചു പറഞ്ഞില്ലെങ്കിൽ അതൊക്കെ പിന്നെ വലിയ പ്രശ്നമായേക്കും.
പുറത്ത് ചെല്ലുമ്പോൾ അവൻ നിർത്തിയിടത് കാറില്ല.
പാർക്കിങ്ങിൽ നിർത്തിയിട്ടുണ്ട് സർ.."
അവന്റെ നോട്ടം കണ്ടിട്ട് സെക്യുരിറ്റി വന്നിട്ട് പറഞ്ഞു.
അവനൊന്നയാളെ നോക്കിയിട്ട് താഴേക്ക് നടന്നു.
അവളെയും കൊണ്ട് ഓടി പോരുമ്പോൾ മറ്റൊന്നും സത്യത്തിൽ ഓർത്തിരുന്നില്ല.
കാറിൽ നിന്നും തന്റെ ഫോണെടുത്തിട്ട് തിരിയുന്നതിനിടെയാണ് കാർത്തു ഇരുന്നിടത് തന്നെ അവളുടെ ചെറിയൊരു ബാഗ് കൂടി കണ്ടത്.
അവനതും കൈ നീട്ടി എടുത്തു കൊണ്ട് വീണ്ടും ഡോറടച്ചു.
ആ ബാഗ് ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ അവനെന്തു കൊണ്ടോ കാർത്തുവിനെ ഓർമ വന്നു.
കണ്ണ് നിറച്ചു കൊണ്ടുള്ള അവളുടെ കെഞ്ചലും പിന്നെ കണ്ണടച്ച് കൊണ്ട് തന്റെ കയ്യിൽ വാടി തളർന്നു കിടന്നതും.
അപ്പോഴെല്ലാം അവനു വേദനിച്ചു.
ആണുങ്ങൾ കരയാൻ പാടില്ലെന്ന നിയമം മറന്നു കൊണ്ടവന്റെ കണ്ണ് നിറഞ്ഞു.
തിരികെ വീണ്ടുമാ കസേരയിൽ വന്നിരുന്നെങ്കിലും മനസ്സ് അകത്തു നിന്നും ഇറങ്ങി വരാൻ മടിച്ചു കൊണ്ടവിടെ തന്നെ ചുറ്റി തിരിയുന്നു..
കാർത്തുവിന്റെ ബാഗ് മടിയിൽ നിന്നും മാറ്റി വെക്കാൻ തോന്നാതെ അവനത് തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് അശോകന്റെ നമ്പറിൽ വിളിച്ചു നോക്കിയത്.
പക്ഷേ സ്വിച്ച് ഓഫ് എന്നാണ് ഉത്തരം കിട്ടുന്നത്.
രണ്ടു പ്രാവശ്യം മാറി ശ്രമിച്ചിട്ടും കിട്ടുന്നില്ല.
അങ്ങനെയും പതിവുണ്ട്.
ഈ നമ്പർ തികച്ചും പേഴ്സണലാണ്.
അതും ഓഫാക്കി വെച്ചു കൊണ്ടയാൾ മാറി നിൽക്കണമെങ്കിൽ സാഹചര്യം അങ്ങേയറ്റം ഗുരുതരമാണ് എന്ന് തന്നെയാണ് അർഥം.
കാശ്ശിക്കാതറിയാം.
അവനത് അനുഭവിച്ചിട്ടുണ്ട്.
അത് കൊണ്ട് വീണ്ടും വിളിക്കാൻ ശ്രമിക്കാതെ അവൻ കാത്തിരുന്നു..
അത്രമേൽ പ്രിയപ്പെട്ട ഒരാൾക്ക് മാത്രം കഴിയുന്ന ക്ഷമയോടെ..
അത്രമേൽ അവൻ സ്നേഹിക്കാൻ ഭയപ്പെടുന്ന ഒരാൾക്ക് വേണ്ടിയുള്ള പ്രദിക്ഷിണ പോലെ.. പ്രായശ്ചിത്തം പോലെ..
❤🔥❤🔥
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഉറങ്ങാതെ കിടന്നിരുന്ന ഗായത്രിയുടെ ശരീരമൊന്നു കിടു കിടുത്തു.
അരുകിൽ കിടക്കുന്ന കല്ലു മോളെ അവളൊന്ന് കൂടി നീക്കി കിടത്തിയിട്ട് അവളെ നന്നായി പുതപ്പിച്ചു കൊടുത്തു.
ഇനി കുറച്ചു നിമിഷങ്ങൾ കൊണ്ടീ മുറിയിൽ നടക്കുന്ന പേകൂത്തിനെ അവളത്ര മാത്രം ഭയക്കുന്നുണ്ട്..
കാശിവിടെ വന്നു പോകുന്ന ദിവസം..
ചെയ്യുന്ന ക്രൂരതകളിൽ അവൻ കൊറച്ചു കൂടി നീചനാവും.
മനഃപൂർവവാണ്.
അവന്റെ പേരിൽ.. തന്നെയും അവനിൽ പൃതത്വം ആരോപിച്ചു കൊണ്ടീ കുഞ്ഞിനേയും ഇറക്കി വിടാൻ കഴിയാത്ത കലിപ്പ് തീർക്കുകയാണ്.
അതറിയാം..
അറിയാം എന്നല്ലാതെ അവനു വേണ്ടി.. അവന്റെ ഇഷ്ടം പോലെ അവനു ജീവിക്കാൻ വേണ്ടി ഇറങ്ങി പോകാൻ തനിക്കൊരിടമില്ല.
പൂർത്തിയാവാത്തൊരു ഡിഗ്രി സർട്ടിഫിക്കറ്റ്.. ചെറിയൊരു കൈകുഞ്ഞ്.
ഇറങ്ങി പോകാൻ കഴിയാത്ത... ഈ നരകത്തിൽ തന്നെ പിടിച്ചു നിർത്തുന്ന തന്റെ
ഏറ്റവും വലിയ നിസ്സഹായത..
കോളിളക്കം സൃഷ്ടിച്ചു കൊണ്ടുള്ള കൂടി ചേരലായത് കൊണ്ട് തന്നെ മനഃപൂർവം വിഷ്ണുവേട്ടന് ഇവിടെ നിന്നും ഇറക്കി വിടാൻ കഴിയില്ല.
സർക്കാർ സർവീസിൽ ആയത് കൊണ്ട് അതൊക്കെ പിന്നെ വലിയ പ്രശ്നമാവും.
അപ്പോൾ പിന്നെ താനായിട്ട് പോകാനുള്ള ഓരോ കാണിച്ചു കൂട്ടലാണ്.
ഇറങ്ങി പോകാൻ തനിക്കും കഴിയില്ല..
"ഇനിയൊരിക്കലും നീ എനിക്ക് മുന്നിൽ വരരുത്.. എന്റെ വീട്ടിലേക്കും. നിനക്ക് താഴെ എനിക്കിനിയും പെൺകുട്ടിയുണ്ട്.. അവളുടെ ഭാവി എനിക്ക് നോക്കണം.
നീയൊരു തെറ്റ് ചെയ്തു.. എന്റെ മകളെന്ന കൺസിഡർ വെച്ചു കൊണ്ട് അത് ക്ഷമിച്ചു കൊണ്ട് നിന്നെ കൂടെ കൂട്ടാൻ ഞാൻ ഒരുക്കമായി വന്നതാണ്..
അവനൊപ്പം തന്നെ പോയാൽ മതിയെന്ന് പറഞ്ഞു കൊണ്ട് നീ എന്നെ വീണ്ടും അപമാനിച്ചു.
ഇനി നിനക്ക് മാപ്പില്ല.
അവനെന്താണ്.. എങ്ങനെ ഉള്ളവരാണ് എന്നറിഞ്ഞു കഴിയുമ്പോ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാവും.. എന്റെ വാക്കുകൾ കേൾക്കാത്ത കുറ്റബോധം തോന്നും.. ഇനിയൊരിക്കലും മകളെന്ന അവകാശം പറഞ്ഞു കൊണ്ടെന്നെ തേടി നീ വരരുത്.. വന്നാ.. നിന്നെയല്ല.. ഞാൻ.. എന്നെ ഇല്ലാതാക്കും.. ഇതിൽ കൂടുതൽ അപമാനം സഹിക്കാൻ വേണ്ടുന്ന തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.."
കർശനമായി.. അന്ത്യശാസനം പോലെ പറഞ്ഞിറങ്ങി പോകുന്ന അച്ഛൻ..
പോലിസ് സ്റ്റേഷനിൽ നിന്നും താൻ വീണ്ടും വിഷ്ണുവേട്ടന്റെ കൂടെ തന്നെ പോകണം എന്ന് പറഞ്ഞ നിമിഷം ആ മുഖത്ത് കണ്ട ഭാവം.
മരണം വരെയും തനിക്കത് മറക്കാൻ കഴിയില്ല.
ആ മനസ്സ് ഇനിയും വേദനിപ്പിക്കാൻ അങ്ങോട്ട് തന്നെ കയറി പോകാത്തത് അത് കൊണ്ടാണ്.
അന്നച്ഛൻ പറഞ്ഞത് പോലെ..അച്ഛന്റെ വാക്കുകൾ ഓർക്കാതെ കുറ്റബോധം കൊണ്ട് നീറാതെ തന്റെ ഒരു ദിവസവും കടന്ന് പോകുന്നില്ല..
ഡീ..
മദ്യത്തിന്റെ മണവും കുഴച്ചിലുമുള്ള വിഷ്ണുവിന്റെ വിളി.
അതിനൊപ്പം കയ്യിൽ മുറുകുന്ന അവന്റെ പിടുത്തം.
ഗായത്രി വിറയലോടെ ചാടി എഴുന്നേൽക്കും മുന്നേ അവൻ അവളുടെ അരികിലിരുന്നു..
"ഇന്നവൻ വന്നിരുന്നു അല്ലേ..
പുച്ഛത്തോടെയുള്ള ചോദ്യം.
മുറിയിലുള്ള മങ്ങിയ വെട്ടത്തിൽ അവന്റെ മുഖത്തെ പൈശാചികത..
ഗായത്രി വിറക്കുന്നുണ്ട്.
"എങ്ങനെ ഉണ്ടായിരുന്നു.."
ചോദിക്കുന്നതിനൊപ്പം അവന്റെ പിടിയും മുറുകുന്നുണ്ട്.
"കാശി.. കാശി അച്ഛമ്മയെ കാണാൻ.."
വേദന കൊണ്ടവളുടെ കണ്ണ് നിറഞ്ഞു.. സ്വരമിടറി.
"അച്ഛമ്മയെ.... കാണാൻ.."
പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിക്കുമ്പോൾ ഗായത്രി കുഞ്ഞിനെ നോക്കി.
അതുണരുമോ എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ഭയം.
ഉണർന്നാലും വിഷ്ണു അവൻ ഉദ്ദേശിച്ചത് നടത്തിയേ പിന്മാറി പോകൂ.
അതവന് തന്നെ വേണമെന്ന് വെച്ചിട്ടല്ല.
തന്നോടുള്ള സ്നേഹവും കൊതിയും കൊണ്ടല്ല..
ഒരു തരം പ്രതികാരം..
ഒരിക്കൽ പ്രാണൻ പോലെ അവനെ സ്നേഹിച്ചതിന്..
അവനു വേണ്ടി സ്വന്തം കുടുംബം ഉപേക്ഷിച്ചു കളഞ്ഞതിന്.. സ്നേഹം കൊണ്ടവനെ മാറ്റി എടുക്കാം എന്ന് ചിന്തിച്ചതിന്..
ഉള്ളിൽ പ്രണയസമ്മാനം പോലെ ഊറി കൂടിയ അവന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അച്ഛൻ വിളിച്ചിട്ടും കൂടെ പോകാഞ്ഞതിന്..
അങ്ങനെ... അങ്ങനെ അവന്റെ പ്രതികാരം..
കരഞ്ഞു തളർന്നിരിക്കുന്ന കുഞ്ഞിന്റെ മുന്നിൽ അതിന്റെ അച്ഛനാണെന്ന് കൂടി ഓർക്കാതെ..തന്നെ കൂടി അങ്ങനൊരു പാപം ചെയ്യിപ്പിക്കും.
അവൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ആ കുഞ്ഞു ദേഹം കൂടി നോവിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാത്രം താനത് അനുസരിക്കും..
അവൻ അനുസരിപ്പിക്കും..
അവൾക്കാ നിമിഷങ്ങളെ ഓർക്കുമ്പോൾ തന്നെ മനം പുരട്ടി..
"ഞാനീ നുണ വിശ്വാസിക്കണമെന്നാണോ..?"
വിഷ്ണുവിന്റെ ചോദ്യത്തിനും നോട്ടത്തിനും മൂർച്ചയേറി..
"സത്യം.. സത്യം വിഷ്ണുവേട്ട.. അച്ഛമ്മ കാണാൻ ആഗ്രഹം പറഞ്ഞപ്പോ ഞാനാ അച്ഛമ്മയുടെ ഫോണിൽ കാശിക്ക് വിളിച്ചു കൊടുത്തത്.."
ഗായത്രി കേണു പറഞ്ഞത് കൂടി കേട്ടാത്തോടെ പുതിയ ഒരു ആയുധം കിട്ടിയ പോലെ വിഷ്ണുവിന്റെ കണ്ണുകൾ തിളങ്ങി..
ചിരി ക്രൂരമായി..
അതനുസരിച്ചു ഗായത്രിയുടെ കണ്ണുനീരും പിടച്ചിലും കൂടി ശക്തമായി..
തുടരും..
ഇങ്ങനെയും ആണുങ്ങൾ ഉണ്ടോ എന്നൊന്നും ചോദിക്കണ്ട.. 😬
ഇങ്ങനുള്ളവരും ഉണ്ട്..
നമ്മളറിയാത്ത.. മാന്യതയുടെ മുഖമൂടി ഇട്ട് നടക്കുന്ന കുറെ പേര്..
20പാർട്ട് എത്തിയിട്ടും കഥ ഒന്നുമായില്ല എന്ന് തോന്നുന്നുണ്ടോ..
എങ്ങും എത്തിയില്ല..
കഥാപാത്രങ്ങളെ പ്പോലും ഞാൻ മുഴുവനും പറഞ്ഞു തന്നിട്ടില്ല..
കൊറച്ചു പതിയെ പറഞ്ഞു പോകുന്നതാണ് ഫാമിലി സ്റ്റോറിക്ക് ഭംഗി.. ല്ലേ.
നമ്മൾ ആഗ്രഹിക്കുന്ന എല്ലാം പറഞ്ഞു പോകുന്നത്..
അങ്ങനല്ലേ..
കാത്തിരിക്കണെ..
റിവ്യൂ ഇടണേ..
എങ്കിലേ എനിക്കെഴുതാൻ തോന്നൂ..
ഈ ആഴ്ച കുറച്ചു ഫങ്ക്ഷൻസ് ഉണ്ടായിരുന്നു..
അതാ ഒന്നിടവിട്ട് ആയി പോയത്..
സെറ്റക്ക ട്ടാ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ