കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്നനിലയിൽ എത്താൻ കേരളത്തിന് കഴിഞ്ഞു. ഈ ‘കേരള മാതൃക' ലോകശ്രദ്ധ തന്നെ ആകർഷിക്കുകയും നിരവധി അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തു. ഇത് ഭരണപരമായ ഇടപെടൽ മാത്രമല്ല, മറിച്ച് സാമൂഹ്യമുന്നേറ്റം ലക്ഷ്യംവയ്ക്കുന്ന കൃത്യവും സുശക്തവുമായ നയപരമായ ഇടപെടൽ കൂടിയാണ്. ജനക്ഷേമവും വികസനവും ഒരുപോലെ സാധ്യമാക്കുക എന്ന നയമാണ് സർക്കാർ നടപ്പാക്കിയത്.
ആരോഗ്യകേരളം
നാടിന്റെ പുരോഗതിയെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെ അംഗീകരിച്ച കണക്കുകളാണ് നമ്മോട് സംസാരിക്കുന്നത്. കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞു. അമേരിക്കയിൽപ്പോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെയാണ് ഈ നേട്ടം. ദേശീയ ശരാശരി 25 ആണ്. കൃത്യമായ വൈദ്യസഹായം ലഭിക്കുന്നതിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളം. വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ കണക്ക് ഇവിടെ ദേശീയ ശരാശരിയേക്കാൾ നാലിലൊന്ന് കുറവാണ്.
ഒരു ചരിത്രനേട്ടം
വികസനം എന്നാൽ വൻകിട നിർമാണങ്ങൾ മാത്രമല്ല, പട്ടിണി കിടക്കുന്ന ഒരാൾപോലും ഉണ്ടാകരുത് എന്ന നിർബന്ധംകൂടിയാണത്. നിതി ആയോഗിന്റെ 2023 ലെ ദേശീയ ബഹുമുഖ ദാരിദ്ര്യസൂചിക പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം 2022-–23 ൽ ദാരിദ്ര്യസൂചിക 11.28 ശതമാനമാണെങ്കിൽ, കേരളത്തിൽ അത് വെറും 0.55 ശതമാനം മാത്രമാണ്. ഭൂപരിഷ്‌കരണം, എല്ലാവർക്കും വിദ്യാഭ്യാസ - ആരോഗ്യസംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സ്ത്രീശാക്തീകരണം എന്നിവയിലൂടെയാണ് നാം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കും വിധം അതിദാരിദ്ര്യത്തെ തുടച്ചുനീക്കി അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറാൻ നമുക്ക് സാധിച്ചു.
ജീവിത നിലവാരത്തിലെ ലോകമാതൃക
കേരളത്തിൽ ജീവിക്കുക എന്നത് ഇന്ന് ഏറ്റവും മികച്ച അനുഭവമായി മാറി. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 95.34 സ്‌കോറോടെ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങൾ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളേക്കാൾ ജീവിത നിലവാരത്തിൽ മുന്നിലാണ്. സാമൂഹ്യ പുരോഗതി സൂചികയിൽ കേരളത്തിന്റെ സ്‌കോർ 65.2 ആണ്; ഇന്ത്യൻ ശരാശരി വെറും 58.3 ആണെന്നോർക്കണം. ലിംഗസമത്വ മനോഭാവം, പൊതുസുരക്ഷ എന്നിവയിൽ കേരളം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തം 2020-–21 ലെ 32.3 ശതമാനത്തിൽനിന്ന് 2023-–24 ൽ 36.4 ശതമാനമായി ഉയർന്നത്.
അധികാര വികേന്ദ്രീകരണം
അധികാരം ജനങ്ങളുടെ കൈകളിലെത്തുമ്പോൾ മാത്രമേ ജനാധിപത്യം അർഥവത്താകൂ എന്ന ആശയമാണ് കേരളത്തിലെ ഇടതുപക്ഷം എക്കാലവും ഉയർത്തിപ്പിടിച്ചത്. 1996 ൽ എൽഡിഎഫ് സർക്കാർ തുടക്കമിട്ട ജനകീയാസൂത്രണം ലോകത്തിനുതന്നെ മാതൃകയായിരുന്നു. എന്നാൽ, വലതുപക്ഷത്തിന്റെ ചരിത്രം പരിശോധിച്ചാൽ അധികാര വികേന്ദ്രീകരണത്തെ എക്കാലത്തും അട്ടിമറിക്കാനാണ് അവർ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. 2011-–12 മുതൽ 2015-–16 വരെ യുഡിഎഫ് ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ ആകെ നൽകിയ പദ്ധതി വിഹിതം 29,500 കോടി രൂപ മാത്രമായിരുന്നു. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ ചിത്രം പാടെ മാറി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ വിഹിതം 52,648.39 കോടി രൂപയായി വർധിച്ചു. വികസനത്തിന്റെ ആ വേഗം അവിടെയും നിന്നില്ല. ഈ സർക്കാരിന്റെ കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 70,526.77 കോടിയായി വീണ്ടും ഉയർത്തി. അതായത്, കഴിഞ്ഞ പത്തു വർഷംകൊണ്ട് 1,23,175.16 കോടിയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയത്. യുഡിഎഫ് കാലത്ത് നൽകിയതിന്റെ നാലിരട്ടി. സംസ്ഥാന പദ്ധതി അടങ്കലിന്റെ 27.26 ശതമാനവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി, പഞ്ചായത്തുകളെയും നഗരസഭകളെയും യഥാർഥ പ്രാദേശിക സർക്കാരുകളായി മാറ്റാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ നന്നാക്കാൻ ഫണ്ടില്ല, കൃത്യമായ കണക്കില്ല, അറ്റകുറ്റപ്പണികൾ വൈകുന്നു എന്ന പരാതിക്ക് ശാശ്വതമായ പരിഹാരമാണ് എൽഡിഎഫ് സർക്കാർ കണ്ടത്. ചരിത്രത്തിലാദ്യമായി കേരളത്തിലെ ഗ്രാമീണ റോഡുകൾ ഡിജിറ്റലൈസ് ചെയ്തു. 1,55,840 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ജിഐഎസ് സാങ്കേതികവിദ്യയിലൂടെ ശേഖരിച്ചു. ഏത് റോഡിന് എപ്പോൾ അറ്റകുറ്റപ്പണി വേണമെന്ന് ഇനി ഊഹിക്കേണ്ടിവരില്ല. കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഫണ്ട് വകയിരുത്താം.
ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി ഗ്രാമീണ റോഡുകളുടെ മുഖച്ഛായ തന്നെ മാറ്റി. റോഡുകൾക്കായി മാത്രം കഴിഞ്ഞ 5 വർഷത്തിനിടെ 8,867.07 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചു. അങ്കണവാടി നിർമാണത്തിനുമാത്രമായി 1,186 കോടിയും ചെലവഴിച്ചു. നിരവധി തദ്ദേശസ്ഥാപനങ്ങളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിർമാണങ്ങളും നടന്നു.
അട്ടിമറികളെ അതിജീവിച്ച ജനകീയ സ്വപ്‌നം
‘എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്' എന്നത് എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ഇതുവരെ 4,71,442 കുടുംബങ്ങൾക്ക് ലൈഫ് മിഷനിലൂടെ വീട് നൽകി. അടുത്ത ഫെബ്രുവരിയോടെ 5 ലക്ഷം വീടുകൾ എന്ന ലക്ഷ്യം കൈവരിക്കും. ഇവിടെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും കാപട്യങ്ങളെ തിരിച്ചറിയേണ്ടത്. ലൈഫ് മിഷൻ വീടുകൾക്ക് പേര് മാറ്റിയാൽ അത് കേന്ദ്ര പദ്ധതിയാകില്ല. 2017 മുതൽ ലൈഫ് പദ്ധതിക്കായി 18,573 കോടി രൂപ ചെലവഴിച്ചതിൽ, കേന്ദ്ര വിഹിതം വെറും 2,301 കോടി മാത്രമാണ്. പാവപ്പെട്ടവന്റെ വീട് മുടക്കാൻ സിബിഐയെയും ഇഡിയെയും വിളിച്ചുവരുത്തിയവരാണ് കോൺഗ്രസും ബിജെപിയും.
വിരൽത്തുമ്പിലെ അഴിമതിരഹിത ഭരണം
സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കെ- സ്മാർട്ട് വിപ്ലവകരമായ മാറ്റമാണ്. 2024 ജനുവരി ഒന്ന് മുതൽ നഗരസഭകളിലും, തുടർന്ന് പഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചു. 84 ലക്ഷത്തിലധികം ഫയലുകൾ ഡിജിറ്റലായി.
മാലിന്യസംസ്‌കരണത്തിൽ കേരളം ഒരു പുതിയ സംസ്‌കാരം വളർത്തിയെടുക്കുകയാണ്. ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി 1,027 തദ്ദേശ സ്ഥാപനങ്ങളും സമ്പൂർണ ഖരമാലിന്യമുക്തമായി. ബ്രഹ്‌മപുരംപോലുള്ള പഴയ മാലിന്യമലകൾ ശാസ്ത്രീയമായി നീക്കം ചെയ്‌തു. 37,000 ത്തിലധികം വരുന്ന ഹരിതകർമസേനാംഗങ്ങൾ നാടിന്റെ ശുചിത്വ കാവലാളുകളാണ്.
തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ കേന്ദ്രം ശ്രമിക്കുമ്പോൾ, അതിനെ സംരക്ഷിച്ചുനിർത്തുന്നത് കേരളമാണ്. ആദിവാസി കുടുംബങ്ങൾക്ക് കേന്ദ്രം നൽകുന്ന 100 ദിവസത്തെ തൊഴിലിനുപുറമെ, സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ അധികമായി 100 തൊഴിൽ ദിനങ്ങൾകൂടി നൽകുന്ന ‘ട്രൈബൽ പ്ലസ്' പദ്ധതി ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ. ‘അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി’യിലൂടെ 30 ലക്ഷത്തിലധികം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു.
സ്ത്രീശാക്തീകരണത്തിന്റെ പര്യായമായ കുടുംബശ്രീയെ തകർക്കാൻ ‘ജനശ്രീ' എന്ന പേരിൽ സമാന്തര സംവിധാനം ഉണ്ടാക്കി പാവപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ്. എന്നാൽ, എൽഡിഎഫ് കുടുംബശ്രീയെ കൂടുതൽ കരുത്തുറ്റതാക്കി. 1.9 ലക്ഷം അയൽക്കൂട്ടങ്ങളിലൂടെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കി.
വെല്ലുവിളികളും കേന്ദ്ര അവഗണനയും
ഇത്രയേറെ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളം കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. അത് പ്രധാനമായും കേന്ദ്ര അവഗണനയും അതിന് കൂട്ടുനിൽക്കുന്ന യുഡിഎഫിന്റെ നിസ്സംഗതയുമാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും, വായ്പാ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയും ശ്വാസംമുട്ടിക്കുന്ന സമീപനമാണ്. ഏകദേശം 57,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര സമീപനംമൂലം ഉണ്ടായത്. കിഫ്ബിയെ തകർക്കാൻ ഇഡിയെയും മറ്റ് ഏജൻസികളെയും ഉപയോഗിക്കുന്നത് നാടിന്റെ വികസനം തടസ്സപ്പെട്ടാലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാൽമതി എന്ന ദുഷ്ടചിന്ത കൊണ്ടാണ്.
കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് നമ്മുടെ സാമ്പത്തിക വളർച്ചനിരക്ക്. 2023-–24 ൽ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ വാർഷിക വളർച്ചനിരക്ക് 6.5 ശതമാനമായി. മുൻവർഷം ഇത് 4.2 ശതമാനമായിരുന്നു. തനത് നികുതി വരുമാനത്തിൽ 3.3 ശതമാനവും, നികുതിയേതര വരുമാനത്തിൽ 8.1 ശതമാനവും വർധന ദേശീയ ശരാശരിയെക്കാൾ 1.4 മടങ്ങ് കൂടുതലാണ് കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം.
എന്നാൽ, കേരളത്തിന്റെ ഈ കുതിപ്പിന് തടയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റ്- ഇൻ- എയ്ഡിൽ 15,309.60 കോടി രൂപയുടെ കുറവാണ് ഒറ്റയടിക്ക് വരുത്തിയത്. 56 ശതമാനം കുറവ്. മുൻവർഷം 27,377.86 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 12,068.26 കോടി മാത്രം. ഭീമമായ തുക വെട്ടിക്കുറച്ചിട്ടും, ക്ഷേമ പെൻഷനുകളോ വികസന പദ്ധതികളോ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചത് ധനമാനേജ്മെന്റിലെ മികവുകൊണ്ടുമാത്രമാണ്. പദ്ധതിച്ചെലവിൽ മുൻവർഷത്തെക്കാൾ 1,560.53 കോടിയുടെ വർധന വരുത്താൻ സാധിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിനെതിരെ പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് എംപിമാർ തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, കേരളത്തിനെതിരെ കേന്ദ്രത്തിന് പരാതി നൽകി വികസനം മുടക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിച്ചത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്നവർക്കും വികസനത്തെ തടയിടുന്നവർക്കും എതിരെയുള്ള ശക്തമായ ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറണം.
ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പുകൾ
അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2050 ലെ കേരളത്തെ മുന്നിൽക്കണ്ട് രാജ്യത്താദ്യമായി ഒരു ‘നഗരനയ കമീഷനെ' നിയോഗിച്ചത് എൽഡിഎഫ് സർക്കാരാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ മെട്രോപൊളിറ്റൻ നഗരങ്ങളായി വികസിപ്പിക്കാനും ഗ്രാമങ്ങളിലെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങൾ എത്തിക്കാനും നമുക്ക് വ്യക്തമായ പദ്ധതിയുണ്ട്.
ഈ തെരഞ്ഞെടുപ്പ് വികസനവും വികസന വിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണ്. അഴിമതിയില്ലാത്ത, വേഗത്തിൽ സേവനം നൽകുന്ന കെ- സ്മാർട്ട് തുടരണോ, ഭവനരഹിതർക്ക് സ്വന്തം വീട് നൽകുന്ന ലൈഫ് മിഷൻ പൂർത്തിയാക്കണോ, സ്ത്രീകളെ ശാക്തീകരിക്കുന്ന കുടുംബശ്രീ കൂടുതൽ ഉയരങ്ങളിലെത്തണോ, നാടിന്റെ ശുചിത്വം ഉറപ്പാക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വിജയിക്കണോ എന്നതൊക്കെയാണ് മുന്നിലുള്ള ചോദ്യങ്ങൾ. എങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. വർഗീയത വളർത്താൻ ശ്രമിക്കുന്ന ബിജെപിക്കും അവസരവാദ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനും കേരളത്തിന്റെ മണ്ണിൽ ഇടമില്ലെന്ന് നമുക്ക് തെളിയിക്കാം. തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം. നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്