സൂര്യ പാർവണം 36 (last part)
തനുവിന്റെ നിലവിളി കേട്ടപ്പോൾ തന്നെ എന്തോ സംഭവിക്കുന്നുണ്ടെന്നു മഹിക്ക് മനസിലായി. എന്നാൽ തിരിഞ്ഞു മുക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ സുധി തന്റെ പിറകിലായി നിലവിളിച്ചു കൊണ്ട് മറിഞ്ഞു വീഴുന്നതിന്റെ ഒച്ച അവൻ കേട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ നടുവിന് കൈ കൊടുത്തു നിലവിളിക്കുന്ന സുധിയേയും അവനെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന കാശിയെയും സുധിയുടെ അടുത്തായി നിലത്തു വീണു കിടക്കുന്ന കമ്പിയും കണ്ടപ്പോൾ അവനു ഏകദേശം കാര്യങ്ങൾ മനസിലായി. മഹി ചിരിച്ചു കൊണ്ട് അവന്റെ അടുത്തു ഇരുന്നു..
" അപ്പോൾ സുധീന്ദ്ര... നീ ഈ തടിമടന്മാരെയും കൊണ്ട് മുൻകരുതൽ എടുത്തതുപോലെ ഞാനും കുറച്ചു മുൻകരുതൽ എടുത്തിട്ട് തന്നെയാ വന്നത്..നീ ഒരു ചെറ്റ ആണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ എന്റെ ഒരു സുരക്ഷക്ക് എനിക്ക് വേണ്ടപ്പെട്ട ഒന്ന് രണ്ടു ആളുകളെയും കൊണ്ടാണ് വന്നത്.. "
സുധി വേദന കൊണ്ട് പുളഞ്ഞു ദയനീയമായി അവനെ നോക്കി.
" എന്താടാ വേദനിക്കുന്നുണ്ടോ? ദേഹം മാത്രം നൊന്തപ്പോൾ ഇത്രയും വേദന..അപ്പോൾ നീ വല്ലവന്മാർക്കും കാഴ്ച വച്ച എത്രയോ പെണ്ണുങ്ങളുടെ അവസ്ഥയോ? അവരുടെ മനസ്സും ശരീരവും ഇതിലും എത്രയോ ഇരട്ടി വേദനിച്ചിട്ടുണ്ടാവും? "
സുധി ദേഷ്യത്തോടെ അവനെ നോക്കി.മഹി തുടർന്നു..
" അതും പോരാത്തതിന് നീ വില പറഞ്ഞതെ സൂര്യമഹാദേവന്റെ പെണ്ണിനാണ്.. ഞാൻ കണ്ടിട്ടില്ലെങ്കിലും എന്റെ പെണ്ണ് ജീവന് തുല്യം സ്നേഹിച്ച അവളുടെ അച്ഛന്റെ ജീവനും നീ എടുത്തു. അവളെ അനാഥയാക്കി..അതിനു നിനക്ക് നല്ല ശിക്ഷ തന്നെ കിട്ടും.."
" നീ പോടാ.. ശിക്ഷിക്കാൻ വന്നിരിക്കുന്നു.. ഞാൻ തന്നെയാണ് എല്ലാം ചെയ്തത്.. പക്ഷെ എന്തെങ്കിലും തെളിവുണ്ടോ? ഉണ്ടെങ്കിൽ കൊണ്ട് വാടാ.. എന്നിട്ട് ശിക്ഷിക്കു.. "
മഹി ഒന്നും മിണ്ടിയില്ല..തന്റെ വിജയമാണതെന്നു ചിന്തിച്ചു കൊണ്ട് സുധി അവരോടു പറഞ്ഞു..
" ഡാ.. നിന്നെ പോലെ രണ്ടു ചെറിയ ചെക്കന്മാരു വിചാരിച്ചാൽ സുധിന്ദ്രനെ ഒന്നും ചെയ്യാൻ സാധിക്കില്ല..അതു കൊണ്ട് അധികം കിടന്നു നെഗളികുവൊന്നും വേണ്ട.. "
ഇത്തവണ മഹിയും കാശിയും ചിരിച്ചു..
" ഞങ്ങൾ രണ്ടു പേര് മാത്രം വിചാരിച്ചാൽ ഇദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു അറിയാം.. അതു കൊണ്ടാണ് ഞങ്ങളെക്കാൾ മുകളിലുള്ള ഒരാളെ കൂടി കൂടെ കൊണ്ട് വന്നത്.."
കാശി പറഞ്ഞപ്പോൾ സുധി സംശയത്തോടെ ചുറ്റും നോക്കി.. കാക്കി വേഷ ധാരിയായ ഒരാൾ അകത്തേക്ക് കയറി വരുന്നത് കണ്ടതും അവനു ഭയം തോന്നി തുടങ്ങി.. അയാൾ അവന്റെ മുന്നിൽ വന്നു നിന്നു. മഹിയും കാശിയും അവന്റെ അപ്പുറവും ഇപ്പുറവുമായി വന്നു നിന്നു..
" ഇത് ആര്യൻ ദേവ് ips.. പാലക്കാട് കമ്മീഷണർ..പോരാത്തതിന് എന്റെ അനിയനും.. "
സുധിക്കു തല കറങ്ങുന്നത് പോലെ തോന്നി. പാറുവിനും അവളുടെ ഗ്രാമത്തിൽ കഴിയുന്ന ഭർത്താവിനും ഇത്രയും വലിയ ബന്ധങ്ങൾ ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും അയാൾ കരുതി ഇരുന്നതല്ല..
" അപ്പോൾ സുധിന്ദ്രാ.. ഞാൻ കുറച്ചു നേരത്തേക്ക് അങ്ങ് മാറി നിന്നതാ.. നിന്റെ കാര്യം തീർക്കാൻ മഹി ഒറ്റയ്ക്ക് മതി.. എന്നാലും നിന്നെ തീർത്തിട്ട് വെറുതെ ജയിലിൽ പോയി നശിപ്പിച്ചു കളയാൻ ഉള്ളത് അല്ലല്ലോ അവന്റെ ജീവിതം? തന്നെയുമല്ല നിന്നെ പോലുള്ളവരെ ഒക്കെ കൊണ്ടിടാനല്ലേ സർക്കാർ സെൻട്രൽ ജയിലുകൾ ഒക്കെ ഉണ്ടാക്കിയിട്ടുള്ളത്.. നമുക്ക് അവിടെ പോയി ജോളി ആയിട്ട് കഴിയാന്നെ.. "
" ഡാ.. ഇതൊന്നും വലിയ കുറ്റമല്ല.. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു ഇറങ്ങി വരും.. നീയൊക്കെ കണ്ടോ? "
" അതിമോഹം ആണ് മോനെ ദിനേശാ.. നീ നിനക്കെതിരെ തെളിവുകൾ ഇല്ലായെന്നാണ് പറയുന്നതെങ്കിൽ നീ തന്നെ എല്ലാ കുറ്റവും സമ്മതിച്ചതിന്റെ വീഡിയോ ഞങ്ങളുടെ കയ്യിൽ ഉണ്ട്.. "
ആര്യൻ മഹിയുടർ ഷർട്ടിന്റെ ബട്ടണിൽ പിടിപ്പിച്ചിരുന്ന ക്യാമറ ഊരി എടുത്തു അവനെ കാണിച്ചു.
" ഇതിൽ ഇവൻ ഇവിടെ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും റെക്കോർഡ് ആയിട്ടുണ്ട്. അതിൽ നീ തന്നെ നീ ചെയ്തതൊക്കെ വീമ്പു പറയുന്ന പോലെ പറയുന്നുണ്ടല്ലോ? ഇനി ബാക്കി ഉള്ള തെളിവുകളൊക്കെ ഞങ്ങൾ കണ്ടെത്തും.. കേരള പോലീസിന്റെ കഴിവ് നീ കാണാൻ പോകുന്നതേ ഉള്ളു"
താൻ പെട്ടു എന്ന് സുധിക്കു ഏകദേശം മനസ്സിലായിരുന്നു..ആര്യൻ മഹിക്ക് നേരെ തിരിഞ്ഞു.
" അതേയ്.. നിനക്ക് എന്തൊക്കെയോ ഇവന് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ? അതൊക്കെ വേഗം കൊടുത്തോ.. പോലീസുകാർ ഇപ്പോളിങ്ങേതും ഇവനെ കൊണ്ട് പോകാൻ.. "
മഹി സുധിക്കു നേരെ തിരിഞ്ഞപ്പോൾ ആര്യൻ ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുന്ന തനുവിന്റെയും സുഭദ്രയുടെയും അടുത്തേക്ക് ചെന്നു..
" എനിക്ക് നിങ്ങളുടെ ഒരു ഒഫീഷ്യൽ കംപ്ലയിന്റ് വേണം.. കേസ് വരുമ്പോൾ സാക്ഷിയും പറയേണ്ടി വരും.. പിന്നെ സ്വന്തം ഭർത്താവിന്റെ മരണത്തിൽ നിങ്ങള്ക്ക് പങ്കില്ല എന്ന് ഞാൻ വിശ്വസിക്കയാണ്.. "
സുഭദ്രയുടെ കണ്ണ് നിറഞ്ഞു..
" ഇല്ല സാറേ.. അതു ഞാൻ അറിഞ്ഞിട്ടില്ല.. എത്രയൊക്കെ പറഞ്ഞാലും വഴക്കുണ്ടാക്കിയാലും.. "
" ശെരി.. ഈ കേസിലുള്ള നിങ്ങളുടെ സഹകരണം അദ്ദേഹത്തോടും അദേഹത്തിന്റെ മോളോടും ചെയ്ത തെറ്റുകൾക്കുള്ള എന്തെങ്കിലും ഒരു പരിഹാരം ആവട്ടെ"
അവർ രണ്ടു പേരും കുറ്റബോധത്തോടെ അതു തല കുലുക്കി സമ്മതിച്ചു.അധികം വൈകാതെ പോലീസുകാർ എത്തി. അപ്പോഴേക്കും മഹി സുധിക്കു വേണ്ടത് പോലെ കൊടുത്തിരുന്നു. ആര്യൻ അവരോട് കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു. അവർ സുധിയേയും അവന്റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് അവിടെ നിന്നും കൊണ്ട് പോയി. ബാക്കി കാര്യങ്ങൾ തൃശൂർ കമ്മീഷണാറുമായി നേരിട്ടു സംസാരിച്ചോളാം എന്ന് ആര്യൻ പറഞ്ഞു. അദ്ദേഹത്തെ കാണാനും തന്റെ കയ്യിലുള്ള തെളിവുകൾ അദ്ദേഹത്തെ നേരിട്ടു ഏല്പിക്കാനും ആര്യൻ അപ്പോൾ തന്നെ പോകാനായി ഇറങ്ങി..
" അപ്പോൾ മഹി.. ഇവരുടെ കാര്യം എങ്ങനെയാ.? "
തനുവിനെയും സുഭദ്രയെയും നോക്കി കൊണ്ട് കാശി ചോദിച്ചു. മഹി കുറച്ചു നേരം അവരെ തന്നെ നോക്കി എന്തോ ആലോചനയിൽ മുഴുകി
" വാ.. വന്നു വണ്ടിയിൽ കയറു."
അവരോടായി പറഞ്ഞു കൊണ്ട് മഹി കാശിയെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് നടന്നു..
സൂര്യേട്ടൻ കാശിയേട്ടനെയും ആര്യനെയും കൂട്ടി പോയിട്ട് ഇപ്പോൾ കുറെ നേരമായി.ഫോണിൽ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നുമില്ല. അവരെയും കാത്തു വാതിൽക്കൽ തന്നെ ഇരുപ്പാണ് ഞാൻ.. അകത്തു കയറി കിടക്കാൻ പറഞ്ഞു കൊണ്ട് കുറെ പ്രാവശ്യം അമ്മയും കാളിയമ്മയും വന്നു. എങ്കിലും അവര് വന്നു കണ്ടിട്ട് മതി എന്നും പറഞ്ഞു ഞാൻ അവിടെ തന്നെ ഇരുന്നു. ജീപ്പ് ഗേറ്റ് കടന്നു വരുന്നത് കണ്ടു ഞാൻ മുറ്റത്തേക്കിറങ്ങി.. എന്റെ മുന്നിൽ തന്നെ കൊണ്ട് വന്നു സൂര്യേട്ടൻ ജീപ്പ് നിർത്തി.. ജീപ്പിൽ നിന്നിറങ്ങുന്ന സൂര്യേട്ടനും കാശിയേട്ടനും കുഴപ്പം ഒന്നുമില്ലെന്ന് കണ്ടപ്പോഴാണ് എനിക്ക് ആശ്വാസം ആയതു. ആര്യനെ നോക്കാൻ വേണ്ടി പുറകോട്ടു നോക്കിയപ്പോഴാണ് ജീപ്പിന്റെ ബാക്കിൽ നിന്നും ഇറങ്ങുന്ന തനുവിനെയും ചെറിയമ്മയെയും ഞാൻ കണ്ടത്. ഞാൻ സൂര്യേട്ടനെ നോക്കി.. ഏട്ടൻ എന്നെ വന്നു ചേർത്തു പിടിച്ചു..
" അവർക്കു പോകാൻ വേറെ ഇടം ഇല്ലല്ലോ? തത്കാലം മറ്റൊരു താമസസ്ഥലം ശരിയാവുന്നത് വരെ ഇവിടെ നിൽക്കട്ടെന്ന് വച്ചു.. അതാ കൂട്ടി കൊണ്ട് വന്നത്.. "
ഞാൻ ഒന്നും പറഞ്ഞില്ല. അവരെ ഒന്ന് നോക്കി തലയാട്ടിയ ശേഷം അകത്തേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ തനുവും സുഭദ്രയും നോക്കി കാണുകയായിരുന്നു പാറുവിന്റെ മാറ്റം.. തങ്ങൾ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും ദ്രോഹിച്ച പാറു അല്ലായിരുന്നു അതു. രണ്ടു ദേശങ്ങൾ മുഴുവനും ആരാധിക്കുന്ന സൂര്യമഹാദേവന്റെ ഭാര്യ, ജോലിക്കാരി, ആ വീടിന്റെ ഗൃഹനാഥ, ഒരു പോലീസുകാരന്റെ ഏട്ടത്തിയമ്മ .. ഗർഭിണി ആയ അവളെ ആ വീട്ടിലുള്ളവർ മുഴുവനും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നത് അവർ കണ്ടു. മഹി അവളോട് കാണിക്കുന്ന സ്നേഹവും കരുതലും കാൺകെ അസൂയ തോന്നി പോയി അവർക്കു. അവൾ ഒരിക്കൽ പോലും അവരോടു സംസാരിക്കാൻ തുനിഞ്ഞില്ല. എങ്കിലും അവരുടെ കാര്യങ്ങൾ അറിഞ്ഞു നടത്തി കൊടുക്കുന്നുണ്ടായിരുന്നു. അവളോട് ചെയ്ത ദ്രോഹങ്ങൾ ഓർത്തപ്പോൾ അവളോട് ചെന്നു സംസാരിക്കാൻ അവർക്കും മടി തോന്നിയിരുന്നു. സുധിക്കെതിരെ ശക്തമായ കേസുകൾ തന്നെയാണ് ചുമത്തിയിരുന്നത്. ആര്യൻ പറഞ്ഞത് പോലെ സുഭദ്രയും തനുവും പാറുവുമെല്ലാം അവനെതിരെ സാക്ഷി പറയാൻ തയ്യാറായിരുന്നു. അവൻ ഇനി രക്ഷപെടില്ലയെന്നു ആര്യനും അവർക്കു ഉറപ്പു കൊടുത്തു. ആ ദുഷ്ടന്റെ ശല്യം ഒഴിഞ്ഞ ആശ്വാസത്തിൽ എല്ലാവരും സമാധാനിച്ചു.
തനുവും ചെറിയമ്മയും ഞങ്ങളോടൊപ്പം താമസമാക്കി ഏകദേശം ഒരു മാസം ആയപ്പോൾ ഒരു ദിവസം സൂര്യേട്ടൻ എന്നോടും തനുവിനോടും ചെറിയമ്മയോടും എവിടെയോ പോകാൻ തയ്യാറായി വരാൻ പറഞ്ഞു. തനുവിനോടും ചെറിയമ്മയോടും അവർക്കു താമസിക്കാൻ വേറെ വീട് ശരിയാക്കിയിട്ടുണ്ടെന്നും അതു കൊണ്ട് അവരുടെ സാധനങ്ങൾ എടുത്തോളാനും പറയുന്നത് കേട്ടു. എവിടേക്കാണെന്നു അറിയാൻ ഞങ്ങൾക്ക് മൂന്നു പേർക്കും താല്പര്യം ഉണ്ടായിരുന്നെങ്കിലും ആരും ഒന്നും ചോദിച്ചില്ല. വീട്ടിൽ എല്ലാവരും കൂടി അവരെ സന്തോഷമായി തന്നെയാണ് യാത്ര ആക്കിയത്.തനുവിനോടും ചെറിയമ്മയോടും ഒപ്പം ഒരു യാത്രയും ആദ്യം ആയിരുന്നു. അതു കൊണ്ട് ഞങ്ങൾ എല്ലാവരും നിശ്ശബ്ദരായിരുന്നു.സൂര്യേട്ടൻ മാത്രം നല്ല സന്തോഷത്തിൽ ആയിരുന്നു. വണ്ടി പരിചിതമായ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങിയപ്പോൾ ഞാൻ സൂര്യേട്ടനെ അതിശയത്തോടെ നോക്കി.. എന്നെ നോക്കി ഏട്ടൻ കണ്ണടച്ച് കാണിച്ചു. പുറകിലിരിക്കുന്ന തനുവിന്റെയും ചെറിയമ്മയുടെയും മുഖത്തെ അമ്പരപ്പും എനിക്ക് മിററിലൂടെ കാണാമായിരുന്നു.പരിചിതമായ വഴിയിലൂടെ ഒരുപാടു ഓർമ്മകൾ ഉള്ള ആ വീട്ടു മുറ്റത്തു എത്തി സൂര്യേട്ടൻ ജീപ്പ് നിർത്തി. ഞാൻ മുറ്റമാകെ കണ്ണോടിച്ചു കൊണ്ട് ജീപ്പിൽ നിന്നും ഇറങ്ങി. ചെറിയ ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ വലുതായി ഒന്നും പറയാൻ ഇല്ല. വീട് അടഞ്ഞു കിടക്കുകയാണ്. വാതിലിനു മുന്നിൽ പോയി ഞാൻ വെറുതെ നിന്നു. സൂര്യേട്ടൻ എന്റെ ചുമലിൽ കൈ വച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഏട്ടൻ എന്റെ കയ്യിലേക്ക് ഒരു താക്കോൽ കൂട്ടം വച്ചു തന്നു.. എന്റെ കണ്ണുകളിൽ അമ്പരപ്പ് കണ്ടിട്ട് ഏട്ടൻ ചിരിച്ചു.
" അതിശയപ്പെടേണ്ട.. ഈ വീട് ഇപ്പോൾ നിന്റെയാ.. നിന്റെ അച്ഛന്റെ ഒരായുസ്സിന്റെ മുഴുവൻ അധ്വാനം എന്ന് നീ ഇടയ്ക്കിടെ പറയാറുള്ള ഈ വീട് ഞാൻ തിരികെ വാങ്ങി.. നിന്റെ പേരിൽ.. "
മനസ്സിൽ അപ്പോൾ തോന്നിയ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു.എന്നെ ഇത്രയും മനസിലാക്കുന്ന ഒരാളെ തന്നതിൽ ദൈവത്തോടും അച്ഛനോടും ഒരുപാടു നന്ദി ആ നിമിഷത്തിൽ ഞാൻ പറഞ്ഞു..വീട് തുറന്നു സൂര്യേട്ടനോടൊപ്പം അകത്തേക്ക് കയറി. വീടിനും വലിയ മാറ്റങ്ങൾ ഒന്നും തന്നെ കണ്ടില്ല എന്നതു എനിക്ക് ആശ്വസമായിരുന്നു. വീട് മുഴുവനും ഞാൻ ഏട്ടനെയും കൊണ്ട് ചുറ്റി നടന്നു കാണിച്ചു. അതിലെ എന്റെ ഓർമ്മകൾ പറഞ്ഞു കൊടുത്തു. കൗതുകത്തോടെ ഏട്ടൻ എല്ലാം കേട്ടു നിന്നു. കാഴ്ചക്കാരായി മാത്രം തനുവും ചെറിയമ്മയും അവിടെ ഉണ്ടായിരുന്നു.പോകാൻ നേരം ഞാൻ വീടിന്റെ താക്കോൽ തനുവിനെ ഏല്പിച്ചു..
" അച്ഛന്റെ അധ്വാനം ആണ്.. സൂക്ഷിച്ചോണം"
അത്ര മാത്രം പറഞ്ഞു പോകാൻ ഇറങ്ങിയപ്പോഴാണ് ചെറിയമ്മ വന്നു കയ്യിൽ പിടിച്ചത്..
" ക്ഷമിക്കണം മോളെ.. സുധിയും മഹിമയും മനസ്സിൽ കുത്തി വച്ച വിഷം മനസ്സിൽ തികട്ടിയപ്പോൾ പിന്നെ നിന്നെ ദ്രോഹിചിട്ടെ ഉള്ളു. ഇവളെയും നിന്നെ വെറുക്കാൻ പഠിപ്പിച്ചത് ഞാനാണ്.. അതിന്റെ പേരിൽ സ്വന്തം ഭർത്താവിനെയും ആവോളം ദ്രോഹിച്ചു.. എല്ലാം തെറ്റായിരുന്നു.. ക്ഷമിക്കണേ മോളെ ഞങ്ങളോട്.. "
ചെറിയമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ തനുവും കൈകൂപ്പി നിൽക്കുന്നത് കണ്ടു. അവരോടു ക്ഷമിക്കാൻ അച്ഛന്റെ ആത്മാവ് വന്നു പറയുന്നത് പോലെ തോന്നി. വിരോധമൊന്നും മനസ്സിൽ ഇല്ലാതെ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു സൂര്യേട്ടനോടൊപ്പം ഞാൻ യാത്ര തിരിച്ചു.
" ഇനി ഇന്ന് ഒരു സർപ്രൈസ് കൂടി ഉണ്ട്.. "
സൂര്യേട്ടൻ ചൊറിയോടെ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
" ഇനിയും സർപ്രൈസോ? "
" താൻ കണ്ടോടോ ഭാര്യേ.. "
പിന്നീടു ജീപ്പ് ചെന്നു നിന്ന കെട്ടിടത്തിന്റെ ബോർഡിൽ എഴുതിയിരിക്കുന്നത് ഞാൻ അമ്പരപ്പോടെ വായിച്ചു.
" ആശ്രയ റീഹാബിലിറ്റേഷൻ സെന്റർ"
" നമ്മൾ ഇവിടെ എന്തിനാ വന്നത്? "
" ഒരാളെ ഇന്നിവിടുന്നു ഡിസ്ചാർജ് ചെയ്യുന്നുണ്ട്.. അയാളെ കാണാൻ.. "
സൂര്യേട്ടൻ ജീപ്പ് പാർക്ക് ചെയ്തു ഇറങ്ങിയപ്പോൾ ഒന്നും മനസിലാവാതെ ഞാനും കൂടെ ഇറങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഞങ്ങളെ കത്ത് നിൽക്കുന്ന ആൾക്കാരെ കണ്ടു ഞാൻ വീണ്ടും
ഞെട്ടി. കാശിയേട്ടൻ, വിദ്യ, അവളുടെ കുഞ്ഞു വാവ, മാഷും, ടീച്ചറും പിന്നെ ആര്യനും.. ഇവരൊക്കെ എന്താ ഇവിടെ എന്ന് എനിക്ക് മനസിലായില്ല. ആരെ കാണാനായിരിക്കും എല്ലാവരും വന്നിട്ടുണ്ടാവുക?
" അകത്തെ ഫോർമാലിറ്റീസ് കഴിഞ്ഞില്ലേ? "
സൂര്യേട്ടൻ ആര്യനോട് ചോദിച്ചു..
" ഏകദേശം കഴിയാറായി.. അവരിപ്പോൾ വരും.. "
ഒരു പത്തു മിനിട്ടോളം ഞങ്ങൾ അവിടെ കാത്തു നിന്നു. അതിനൊടുവിൽ അകത്തു നിന്നു വരുന്ന ആൾക്കാരെ കണ്ടു എന്റെ കണ്ണ് രണ്ടും പുറത്തേക്കു വരുമെന്ന് വരെ ഞാൻ ഭയന്നു. സന്ദീപ്.. അവനോടൊപ്പം അവന്റെ അച്ഛനും അമ്മയും. സന്ദീപിന്റെ കോലമാകെ മാറിയിരുന്നു. മുടിയൊക്കെ പറ്റെ വെട്ടി, മെലിഞ്ഞു.. അവൻ ആകെ മാറിയിരുന്നു. ഞാൻ ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു..
" സൂര്യേട്ടാ..ഇയാൾ.. ഇയാൾ മരിച്ചില്ലേ? "
ഏട്ടൻ എന്റെ ചോദ്യം കേട്ടു ചിരിച്ചു..
" ഏയ്.. ഇവൻ മരിച്ചിട്ടൊന്നും ഇല്ല. എല്ലാവരെയും പോലെ നീയും കരുതി അല്ലേ ഞാൻ ഇവനെ കൊന്നു കളഞ്ഞു എന്ന്? "
ഞാൻ മെല്ലെ തലയാട്ടി..
" കൊല്ലണമെന്ന് തന്നെയായിരുന്നു മനസ്സിൽ
പക്ഷെ അപ്പോഴും വിദ്യയുടെയും അവളുടെ കുഞ്ഞിന്റെയും ഒക്കെ ഓർമ വന്നപ്പോൾ പറ്റിയില്ല. പിന്നെ കുറെ ആലോചിച്ചു ആരും അറിയാതെ അവനെ ഇവിടെ കൊണ്ട് വന്നു ആക്കി.. ആരോടും പറഞ്ഞില്ല.. ഈ കള്ളിന്റെയും കഞ്ചാവിന്റെയും കൂട്ട് വിട്ടാലെങ്കിലും അവൻ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് കരുതി.എല്ലാവരും കരുതി അവനെ ഞാൻ കൊന്നു എന്ന്.. പിന്നെയാണ് ആര്യൻ അതിന്റെ അന്വേഷണവുമായി വരുന്നത്. അവനോടു ഞാൻ എല്ലാം പറഞ്ഞു. അവൻ ഇവിടെ വന്നു കണ്ടു ബോധ്യപ്പെട്ടപ്പോൾ പിന്നെ കേസ് ഒക്കെ ഒതുങ്ങി പോയി. അതിനു ശേഷം സന്ദീപിന്റെ അച്ഛനെയും അമ്മയെയും മാത്രം വിവരം അറിയിച്ചു. രണ്ടു ദിവസം മുൻപാണ് മാഷും കുടുംബവും എല്ലാം അറിയുന്നത്.. പിന്നെ നീയും അറിയണമെന്ന് തോന്നി. അതാ ഇന്നിങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്.. "
സൂര്യേട്ടൻ സന്ദീപിന്റെ അടുത്തേക്ക് ചെന്നു. ഞങ്ങളെ ആരെയും നോക്കാനാവാതെ തല കുനിച്ചു നിൽക്കുകയായിരുന്നു.
" സന്ദീപേ.. വിദ്യ എനിക്ക് എന്റെ പെങ്ങളെ പോലെ ആണ്.. സ്വന്തം പെങ്ങളുടെ താലി അറുക്കാൻ മനസ്സ് വരാത്തത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് നിന്നെ കൊല്ലാതെവിട്ടത് .ഇത് നിന്റെ ഭാര്യയെയും കുഞ്ഞിനേയും മാത്രം ഓർത്തു ഞാൻ നിനക്ക് തന്ന രണ്ടാം ജന്മം ആണ്.. അതു അവർക്കു വേണ്ടി മര്യാദക്ക് ജർവിച്ചോണം.. ഇനിയും പഴയ പരിപാടിയുമായി ഇറങ്ങിയാൽ പിന്നെ മാപ്പില്ല നിനക്ക്..അതു ഓർത്തോ.. "
" അതൊക്കെ ഞാൻ ഇവനെ വേണ്ടത് പോലെ പറഞ്ഞു മനസിലാക്കികൊളാം..ഇനിയും പഴയ പണിക്കു പോയാൽ എന്താ സംഭവിക്കുക എന്ന്.."
ആര്യൻ സൂര്യേട്ടനോട് പറഞ്ഞു.
" എന്നാൽ വാടോ നമുക്ക് പോവാം. ഇന്ന് കുറെ യാത്ര ചെയ്തതല്ലേ? ക്ഷീണം കാണും..ഡാ.. ഞങ്ങൾ വിട്ടേക്കുവാണെ.. "
ആര്യനോടും കാശ്യേട്ടനോടുമായി പറഞ്ഞു കൊണ്ട് സൂര്യേട്ടൻ നടന്നു.ഞാൻ സന്ദീപിനെ ഒന്ന് നോക്കി സൂര്യേട്ടനോടൊപ്പം നടന്നു.പോകും വഴി ഒരു കുടുംബം മുഴുവൻ ഏട്ടനെ നന്ദിയോടെ നോക്കുന്നത് ഞാൻ കണ്ടു.. എന്റെ ഭർത്താവിനെ കുറിച്ച് ഓർത്തു എനിക്ക് ഒരുപാടു അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അതു. ജീപ്പിൽ കയറുമ്പോഴും ഞാൻ ഏട്ടനെ തന്നെ നോക്കുകയായിരുന്നു.
" എന്താടി ഇങ്ങനെ നോക്കുന്നെ? "
" ഒന്നുല്ല.. എന്റെ കെട്ടിയോനെ നല്ല മരണ മാസ്സാണെന്നു ഓർത്തു കൊണ്ട് നോക്കിയതാ.. ഇപ്പൊ വണ്ടി വിട് മോനെ.."
ഏട്ടന്റെ മീശ പിരിച്ചു മുകളിലേക്കു വച്ചു കൊണ്ട് ഞാൻ പറഞ്ഞു.
കുറച്ചു മാസങ്ങൾക്കു ശേഷം..
ലേബർ റൂമിനു മുന്നിലൂടെ അക്ഷമാനായി നടക്കുന്ന മഹിയെയും നോക്കി ഇരിക്കുകയാണ് ആര്യനും കാശിയും വിഷ്ണു ദത്തനും. അപ്പുറത്ത് മാറി അമ്മയും കാളിയമ്മയും മണിയണ്ണനും ഉണ്ട്..
" ഈ നടപ്പ് ഇവൻ നേരെ നടന്നിരുന്നെങ്കിൽ ഇപ്പോൾ അങ്ങ് കാശ്മീർ എത്തിയേനെ.. "
കളിയായി കാശി പറഞ്ഞപ്പോൾ മഹി അവനെ തറപ്പിച്ചു ഒന്ന് നോക്കി.
"നീ അധികം കളിയാക്കണ്ട.. വാണിക്കിപ്പോൾ രണ്ടാം മാസം അല്ലേ? എട്ടു മാസം കഴിയുമ്പോൾ നീയും നടക്കും ഇത് പോലെ.. അപ്പോൾ ഞാൻ ചിരിക്കും"
കാശിയുടെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു.അവന്റെയും വാണിയുടെയും കല്യാണം സന്ദീപ് തിരികെ വന്നു ഉടനെ നടത്തി. ഇപ്പോൾ അവൾ രണ്ടു മാസം ഗർഭിണി ആണ്. മഹി ആര്യനെ നോക്കി.. അവൻ ഇപ്പോളും ചിരി ആണ്..
" നീയും അധികം കിളിക്കണ്ട.. കല്യാണം കഴിക്കാൻ ഒരുങ്ങി ഇരിക്കുവല്ലേ? അതു കഴിയുമ്പോൾ ഇതൊക്കെ നിനക്കും വേണ്ടി വരും.. "
ഈ കാലയളവിൽ ആര്യന്റെ മനസ്സിൽ ഒരു പെണ്ണ് കടന്നു കൂടി. മാറ്റാരുമല്ല.. കാവ്യ തന്നെ.
അവൻ അതു തുറന്നു പറഞ്ഞപ്പോൾ മഹി തന്നെ മുൻകൈ എടുത്തു കാശ്ശിയോടും അമ്മയോടും സംസാരിച്ചു. കാവ്യക്കും എതിർപ്പില്ലയെന്നു മനസിലാക്കിയതോടെ അതു ഉറപ്പിച്ചു. അടുത്തു തന്നെ അതിനു ഡേറ്റും എടുത്തിട്ടുണ്ട്.. മഹി പറഞ്ഞത് കേട്ടു ആര്യന്റെ ചിരിയും നിന്നു..വിഷ്ണു മാത്രം പിന്നെയും ചിരിച്ചു..
" ഏട്ടൻ എന്തിനാ ചിരിക്കൂന്നേ? അമ്പാടിയെ പ്രസവിക്കാൻ ഏട്ടത്തി കയറിയപ്പോൾ എന്തായിരുന്നു ഇവിടെയെന്നു ഞാൻ പറയണോ? "
അതോടെ അതും തീർന്നു.
" മഹിയേട്ടാ.. "
വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി.. നേഴ്സ് ആണ്..
" പാറുവിനു പെൺകുഞ്ഞാണ് ..കുഞ്ഞിനെ ഇപ്പോൾ കൊണ്ട് വരും കേട്ടോ.."
" പാറു? "
" കുഴപ്പം ഒന്നുമില്ല..സുഖമായിരിക്കുന്നു.. "
മഹിയുടെ മുഖത്തെ സന്തോഷം അവിടെ നിന്നിരുന്ന എല്ലാവരിലേക്കും പടർന്നു.
മുറിയിലേക്ക് കയറി വരുന്ന സൂര്യേട്ടനെ കണ്ടതും എന്റെ കണ്ണ് നിറഞ്ഞു.ഏട്ടൻ വന്നു എന്റെയും കുഞ്ഞിന്റെയും നെറ്റിയിൽ അമർത്തി ചുംബിച്ചു.
" ഒത്തിരി വേദനിച്ചോ? "
" ഇച്ചിരി.. "
ഏട്ടൻ ഒന്നുകൂടി എന്നെ ചുംബിച്ചു.പിന്നെ മെല്ലെ ഉറങ്ങുന്ന മോളെ കയ്യിലെടുത്തു.
" എന്താ പേരിടുന്നെ മോൾക്ക്.? നീയെന്തെങ്കിലും കണ്ടു വച്ചിട്ടുണ്ടോ? "
ഞാൻ ചിരിച്ചു.. പിന്നെ മെല്ലെ അവളുടെ കവിളിൽ തലോടി..
" സൂര്യപാർവണ.. സൂര്യന്റെയും പാർവണയുടെയും മകൾ.. "
ഏട്ടൻ ചിരിയോടെ സമ്മതം എന്ന മട്ടിൽ എന്നെ നോക്കിയപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ടവർ എല്ലാവരും കൂടി അകത്തേക്ക് കയറി വരുന്നത് ഞാൻ കണ്ടു.. എല്ലാവരും മോളേ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ ഞാനും മനം നിറഞ്ഞു ആ കാഴ്ച കണ്ടിരുന്നു..
അവസാനിച്ചു..
(അങ്ങനെ ഞാൻ അവസാനിപ്പിച്ചു.. മഹിയെയും പാറുവിനെയും സ്നേഹിച്ച എല്ലാവർക്കും നന്ദി.. പിന്നെ ഈ കഥ ഒത്തിരി ലാഗ് ആയി എന്നെനിക്കറിയാം. ഒരുപാടു സോറി.എങ്കിലും കാത്തിരുന്നു വായിച്ചവർക്ക് നന്ദി.. ഇനി ഒരു കഥ ലാഗ് ഇല്ലാതെ എഴുതി തീർക്കാൻ പറ്റുമ്പോഴേ അടുത്തത് എഴുതൂ.. അതു വരെ ബൈ..
രചന - നിള നിരഞ്ജൻ
#📔 കഥ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ