താലി കെട്ട്
ഭാഗം 32
നീ ഇങ്ങോട്ട് വരണ്ട മീര.. ഇവിടെ എല്ലാർക്കും നിന്നോട് നല്ല ദേഷ്യമുണ്ട്. നീയും ശ്രീയേട്ടനും തമ്മിൽ നേരത്തെ ബന്ധമുണ്ടെന്ന രീതിയിലാണ് ഇവിടുത്തെ സംസാരം." വേണിയുടെ വാക്കുകൾ കേട്ട് മീരയുടെ നെഞ്ചിലൊരു കൊളുത്തു വീണു.
"നീയും അങ്ങനെ വിശ്വസിക്കുന്നുണ്ടോ വേണി."
ഉദ്വേഗത്തോടെ മീര ചോദിച്ചു.
"ശ്രീയേട്ടനേക്കാൾ എനിക്ക് വിശ്വാസം നിന്നെയാണ് മീര. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരിക്കലും ഞാൻ നിന്നെ അവിശ്വസിക്കില്ല മീര. ആരും കാണാതെ നിനക്കെന്നെ വിളിക്കാൻ തോന്നിയത് പോലും എന്നോട് നിനക്ക് സ്നേഹമുള്ളത് കൊണ്ടല്ലേ."
വേണിയുടെ ശബ്ദം ഇടറി.
അവളുടെ വാക്കുകൾ കേട്ട് മീരയ്ക്ക് വല്ലാതെ കുറ്റബോധം തോന്നി.
"ശ്രീയേട്ടൻ ഇന്നലെ മണ്ഡപത്തിൽ വച്ച് കാണിച്ച ഫോട്ടോ ശ്രീയേട്ടന് എങ്ങനെ കിട്ടിയെന്ന് കണ്ട് പിടിക്കാൻ പറ്റുമോന്ന് ഞാനും ശ്രമിക്കാം വേണി. നിന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ കൂടെ ആവശ്യമാണ്."
മീര ഉറപ്പോടെ പറഞ്ഞു.
"നീ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് നല്ല ധൈര്യാ മീര. ഇനിയിപ്പോ ആരും കൂടെ ഇല്ലെങ്കിലും ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് തെളിയിച്ചല്ലേ പറ്റു." വേണിയുടെ സ്വരത്തിൽ നിന്നും, സംഭവിച്ച കാര്യങ്ങളിൽ അവൾക്ക് നല്ല സങ്കടമുണ്ടെന്ന് മീരയ്ക്ക് മനസ്സിലായി.
"ഞാൻ നിന്റൊപ്പമുണ്ട് വേണി. നിന്റെ കഴുത്തിൽ കിടക്കേണ്ട താലിയാണ് ഇപ്പോ എന്റെ കഴുത്തിൽ കിടക്കുന്നത്. അതോർക്കുമ്പോ എന്തോ നെഞ്ചിലൊരു വിങ്ങൽ പോലെ. ഈയൊരു കാര്യത്തിലാണ് എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത്."
മീര വേണിക്ക് മുന്നിൽ തകൃതിയായി അഭിനയിച്ചു.
"ഒക്കെ എന്റെ വിധിയായിരിക്കും മീര."
വേണി നെടുവീർപ്പിട്ടു.
"വേണി... നീയും ശ്രീയേട്ടനും തമ്മിലുള്ള തെറ്റിദ്ധാരണ മാറി കഴിഞ്ഞാൽ നിങ്ങൾ തന്നെ ഒന്നിക്കണം. നിങ്ങൾക്കിടയിൽ ഒരു കരടായി ഞാൻ ഉണ്ടാവില്ല ട്ടോ. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
വേണിയുടെ മനസ്സറിയാൻ വേണ്ടിയാണ് അവളങ്ങനെ പറഞ്ഞത്.
"ഇല്ല മീര... ശ്രീയേട്ടന്റെ ഭാര്യ പദവി ഞാനിപ്പോ ആഗ്രഹിക്കുന്നില്ല. എന്തിന്റെ പേരിലായാലും എന്നെ തെറ്റിദ്ധരിച്ച ആ മനുഷ്യനെ എനിക്ക് വേണ്ടാ. എന്റെ അഭിമാനത്തെ ചോദ്യം ചെയ്തിട്ടാണ് ശ്രീയേട്ടൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്. അതുകൊണ്ട് എന്റെ നിരപരാധിത്വം തെളിയിച്ചിട്ട് പിന്നെയും ആ കൂടെ എനിക്ക് ജീവിക്കണ്ട. അതിന് വേണ്ടിയല്ല ഞാൻ സത്യാവസ്ഥ തെളിയിക്കാൻ മുന്നിട്ട് ഇറങ്ങുന്നത്.
ഞാനൊരു പിഴച്ചവളാണെന്ന് ആണല്ലോ ശ്രീയേട്ടൻ കരുതി വച്ചിരിക്കുന്നത്. അത് തെറ്റായിരുന്നുവെന്നും തെറ്റ് പറ്റിയത് ശ്രീയേട്ടന് ആയിരുന്നു എന്നും ബോധ്യപ്പെടുത്തി കൊടുക്കണമെന്നേ എനിക്കുള്ളൂ."
വേണിയുടെ തീരുമാനം കേട്ട് മീരയ്ക്ക് ആശ്വാസം തോന്നി. ഇനി ഒരിക്കലും അവൾ ശ്രീഹരിയോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ചു അവന്റെ അരികിലേക്ക് വരില്ലെന്ന് മീരയ്ക്ക് ഉറപ്പായി.
"അങ്ങനെയൊന്നും പറയല്ലേ വേണി. നീ ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് മടങ്ങി വന്നില്ലെങ്കിൽ ഞാൻ ആ മനുഷ്യന്റെ ഭാര്യയായി ജീവിക്കേണ്ടി വരില്ലേ."
മീര ഇടർച്ചയോടെ ചോദിച്ചു.
"എന്നോടുള്ള ദേഷ്യത്തിനും വാശിക്കുമാണ് ശ്രീയേട്ടൻ നിന്നെ തന്നെ താലി കെട്ടിയത്. എന്നെ തെറ്റിദ്ധരിക്കുകയും അപമാനിക്കുകയും ചെയ്തെങ്കിലും ഇപ്പഴും ശ്രീയേട്ടനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വല്യ എന്തോ തെറ്റിദ്ധാരണ ശ്രീയേട്ടന് സംഭവിച്ചിട്ടുണ്ട്. അതിന്റെ പരിണിത ഫലമാണ് ഇന്നലെ അരങ്ങേറിയത്.
ഇനിയിപ്പോ ആരെങ്കിലും ശ്രീയേട്ടനെ പറഞ്ഞ് കബളിപ്പിച്ചു ഞങ്ങളെ തമ്മിൽ തെറ്റിച്ചാണെങ്കിലും ആ കാര്യത്തിൽ മാത്രം ശ്രീയേട്ടനോട് ക്ഷമിക്കാൻ എനിക്ക് പറ്റില്ല മീര. അതുകൊണ്ട് നിനക്ക് കഴിയുമെങ്കിൽ ശ്രീയേട്ടനെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്ക്. വാശിപ്പുറത്തു ഒരു താലി കെട്ടിയ ആണെങ്കിലും നിന്റെ വീട്ടുകാർക്കും ശ്രീയേട്ടന്റെ വീട്ടുകാർക്കും ഈ ബന്ധം ഇങ്ങനെ ഇരിക്കുന്നതല്ലേ ഇഷ്ടം. അപ്പോൾ നീ സ്വന്തം കാര്യം നോക്കി എല്ലാം ഇട്ടെറിഞ്ഞ് പോയാൽ ആരും നിന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ല.
എന്റെ കാര്യത്തിൽ ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ടും എന്റെ വീട്ടുകാർ എന്റെ കൂടെത്തന്നെയുണ്ട്. എല്ലാം എന്റെ തീരുമാനത്തിനാണ് വിട്ട് തന്നിരിക്കുന്നത്. അതുതന്നെ വലിയൊരു അനുഗ്രഹമല്ലേ. ആരുടെയെങ്കിലും തുണയില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മുടെ വീട്ടുകാർ കൂടെയുള്ളതിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല മീര. എന്റെ അച്ഛനും അമ്മയും ഏട്ടനും എന്നെ വിശ്വസിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നതാണ് എന്റെ സന്തോഷവും ആശ്വാസവും. "
വേണി പറയുന്നതെല്ലാം മീര മൂളിക്കേട്ടു.
"ഞാ... ഞാൻ... ശ്രമിക്കാം വേണി."
മീര വിഷമത്തോടെ പറഞ്ഞു.
"എങ്കിൽ ശരി മീര... നീ വച്ചോ. എന്നോട് സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ട് അതിനി ഒരു പ്രശ്നം ആവണ്ട. അവരുടെയൊക്കെ കണ്ണിൽ ഞാനൊരു ചീത്ത പെണ്ണ് ആയിരിക്കുമല്ലോ." വേണി സ്വയം നിന്ദിച്ചു.
"അങ്ങനെയൊന്നും ഓർക്കണ്ട വേണി. എല്ലാം ശരിയാകും." മീര അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"എന്നാ ശരി ഞാൻ വയ്ക്കുവാ."
വേണി കാൾ കട്ട് ചെയ്തിട്ടും മീര കുറച്ചു സമയം ഫോണും കയ്യിൽ പിടിച്ചു ഒരേ നിൽപ്പ് നിന്നു.
വേണിയെ ഈ വിധം അപമാനിച്ചു കൊണ്ട് ഒരു ജീവിതം നേടേണ്ടിയിരുന്നില്ല എന്നോർത്ത് മീരയ്ക്ക് മനസ്താപം തോന്നി. ഇങ്ങനെയൊന്നും ആയിതീരുമെന്ന് കരുതിയില്ലല്ലോ എന്നോർത്ത് സമാധാനിക്കാൻ മാത്രേ അവൾക്കപ്പോ കഴിഞ്ഞുള്ളൂ.
"ശ്രീയേട്ടൻ ഇങ്ങനെയൊരു സീൻ ക്രീയേറ്റ് ചെയ്യാതിരുന്നിരുന്നെങ്കിൽ വേണിക്ക് എല്ലാരേം മുന്നിൽ അപമാനിതയായി നിൽക്കേണ്ടി വരില്ലായിരുന്നു. ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. നടക്കാനുള്ളതൊക്കെ നടന്നു കഴിഞ്ഞു. അതുകൊണ്ട് മുന്നോട്ടുള്ള ജീവിതം നേരെയാക്കാൻ നോക്കണം. അതേ എനിക്കിനി ചെയ്യാനുള്ളു. ഒന്നിന്റെ പേരിലും ശ്രീയേട്ടനോടൊപ്പമുള്ള ജീവിതം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല."
മീര തന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു.
********
മീരയോട് സംസാരിച്ചു ഫോൺ വച്ച വേണി തലയിണയിൽ മുഖം പൊത്തി കുറേ നേരം കരഞ്ഞു. സ്വപ്നം കണ്ട ജീവിതം ഒരു നിമിഷം കൊണ്ട് തകർന്ന് വീഴുമ്പോ ആർക്കായാലും വേദനിക്കുമല്ലോ. പുറമേ മറ്റുള്ളവരുടെ മുന്നിൽ എത്രയൊക്കെ ഓക്കേ ആണെന്ന് പറഞ്ഞ് കരയാതെ നിന്നാലും ഒറ്റയ്ക്ക് ആകുന്ന നിമിഷം നമ്മുടെ ഉള്ളിലെ സങ്കടം പുറത്തേക്ക് വരും.
കുറേ സമയം കരഞ്ഞപ്പോൾ വേണിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
********
വൈകുന്നേരം ശ്രീഹരി വില്ലേജ് ഓഫീസിൽ നിന്നിറങ്ങി ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് വന്നപ്പോഴാണ് തന്റെ വണ്ടിക്ക് അരികിലായി ഏതേതോ ഓർമ്മകളിൽ മുഴുകി നിൽക്കുന്ന വേണിയെ അവൻ കണ്ടത്.
ഇളം മഞ്ഞ കളറുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. നീണ്ട മുടിയിഴകൾ നേർത്ത കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു. ഈ സമയം തന്റെ ഭാര്യയായി കൂടെ നടക്കേണ്ടവളാണ് ഇന്നിങ്ങനെ അന്യയായി മാറി നിൽക്കുന്നതെന്ന് ഓർത്തപ്പോ അവന്റെ നെഞ്ചൊന്ന് പിടഞ്ഞു.
ശ്രീഹരി പാർക്കിങ്ങിലേക്ക് വരുന്നത് കണ്ടപ്പോൾ വേണി അവനോട് സംസാരിക്കാനായി അടുത്തേക്ക് വന്നു. എന്നാൽ ശ്രീഹരി അവളെ നോക്കാതെ ബൈക്കിലേക്ക് കയറി ഇരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. അപ്പോഴേക്കും വേണി അടുത്തേക്ക് വന്ന് ശ്രീഹരിയുടെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചു വാങ്ങി.
"എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ടായിരുന്നു. അത് കേട്ടിട്ട് ഇവിടെ നിന്ന് പോയാൽ മതി."
അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് അവൾ പറഞ്ഞു.
"വേണി... വെറുതെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കരുത്. എല്ലാവരും ശ്രദ്ധിക്കും. അതിനി അടുത്ത നാണക്കേട് ഉണ്ടാക്കേ ഉള്ളു. ഓഹ്, നാണോം മാനോം ഉള്ളവരോടല്ലേ ഇതൊക്കെ പറഞ്ഞിട്ട് കാര്യമുള്ളൂ."
ശ്രീഹരി അവളെ പരിഹസിച്ചു.
"ശ്രീയേട്ടൻ എന്നെ എന്തൊക്കെ പറഞ്ഞാലും ഞാൻ എനിക്ക് ചോദിക്കാനുള്ളതും പറയാനുള്ളതും പറഞ്ഞിട്ടേ പോകുള്ളൂ. അതിനി എത്ര നാണംകെടേണ്ടി വന്നാലും. ഇതിൽ കൂടുതൽ ഞാനിനി നാണംകെടാൻ ഇല്ലല്ലോ." വേണി പുച്ഛത്തോടെ ചുണ്ടുകൾ കോട്ടി.
"എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല വേണി. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നോട്." ശ്രീഹരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
"വാക്കുകൾ കൊണ്ട് എന്നെ എത്രയൊക്കെ വേദനിപ്പിക്കാൻ ശ്രമിച്ചാലും അവസാനം തോറ്റു പോകുന്നത് ശ്രീയേട്ടൻ മതി മാത്രമായിരിക്കും. പിന്നെ ഞാൻ പറയാൻ വന്നത് പറഞ്ഞിട്ടേ ഇവിടുന്ന് പോകു. അല്ലെങ്കിൽ ഞാൻ വീട്ടിലേക്ക് വരും."
. വേണിയുടെ സംസാരം അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.
എങ്കിലും അവൻ സംയമനം പാലിച്ചു അവൾക്കെന്താ പറയാനുള്ളതെന്ന് കേൾക്കാമെന്ന് തീരുമാനിച്ചു.
"ശരി... നിനക്കെന്താ ചോദിക്കാനുള്ളത്." ശ്രീഹരി ബൈക്കിൽ നിന്നിറങ്ങി അവളുടെ മുന്നിൽ കൈ കെട്ടി നിന്നു.
കഥ ആർക്കും ഇഷ്ടമാകുന്നില്ലേ?? 🥺
#📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ