Aksharathalukal അക്ഷരത്താളുകൾ
3K views • 4 days ago
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങൾക്കും മിസ്സ് വൈഗാലക്ഷ്മിക്ക് സമ്മതമാണെങ്കിൽ ഇന്നേക്ക് നാലാം നാൾ കൈലാസം വീട്ടിൽ സിദ്ധാർഥിന്റെ താലി ഈ കഴുത്തിൽ വീഴും..."തല കുനിച്ചു നിൽക്കുന്ന അവൾക്ക് നേരെ വിരൽ ചൂണ്ടി ഗംഭീര്യത്തോടെ സിദ്ധാർഥ് പറഞ്ഞതും നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ തലയാട്ടി....
"ഇത് പോര... എനിക്ക് തന്റെ നാവിൽ നിന്നും ഒരു ഉത്തരമാണ് വേണ്ടത്.... Say Yes or No..."അവളുടെ മറുപടിയിൽ തൃപ്തൻ അല്ലാത്ത അവൻ അവൾക്ക് നേരെ ശബ്ദം ഉയർത്തിയതും വൈഗ ഞെട്ടികൊണ്ട് അവനെ നോക്കി... എന്നാൽ അവന്റെ മുഖത്തെ പുച്ഛം കണ്ടതും താൻ വന്നു പെട്ടത് ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ഒരു കുഴിയിൽ ആണോ എന്നവൾ ചിന്തിച്ചു...
"വൈഗാലക്ഷ്മി...സിദ്ധാർഥിന്റെ ഭാര്യയായി ഞാൻ ഈ പേപ്പറിൽ എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും സമ്മതിച്ചു കൊണ്ട് എന്റെ ഭാര്യയായി വരാൻ സമ്മതമാണോന്ന്..."
"സമ്മതമാണ്...."സിദ്ധാർഥിന്റെ ഗൗരവത്തോടെയുള്ള ആവർത്തിച്ചുള്ള ചോദ്യത്തിൽ അവൾ ഒട്ടും പതറാതെ തന്നെ മറുപടി പറഞ്ഞു...
"ഉം... എങ്കിൽ സൈൻ ചെയ്തോ.... Contract അവസാനിക്കുന്ന അന്ന് താൻ പറഞ്ഞ ബാക്കി തുക ഒരു രൂപ പോലും കുറയാതെ തരുന്നതാണ്... ഇത് അഡ്വൻസ്..."ഒരു മുദ്ര പേപ്പറും അതിന് മുകളിൽ കുറച്ചു നോട്ട് കെട്ടുകളും വെച്ചു കൊടുത്തുകൊണ്ട് അവൻ പറഞ്ഞതും വൈഗ മുന്നിലിരിക്കുന്ന പേപ്പറിലേക്കും നോട്ട് കെട്ടിലേക്കും മിഴികൾ നിറച്ചു കൊണ്ട് നോക്കി....
തന്റെ ജീവിതമാണ് ഈ കുറച്ച് കടലാസ് കഷ്ണങ്ങളിൽ അവസാനിക്കാൻ പോകുന്നതെന്ന ചിന്ത അവളുടെ ഉള്ള് പൊള്ളിച്ചു.... വിറക്കുന്ന കൈകളോടെ പേനക്കായി കൈ ബാഗിൽ പരതാൻ തുടങ്ങിയതും ഒരു കൈ അവളുടെ മുന്നിലേക്ക് പേന നീട്ടി പിടിച്ചു.... ആ കൈകളുടെ അവകാശിയെ അറിയാവുന്നത് കൊണ്ട് തന്നെ മുഖമുയർത്താൻ പോയില്ല....നീട്ടി പിടിച്ച പേന വാങ്ങി കൊണ്ട് ആ മുദ്ര പേപ്പറിൽ ഒപ്പ് വെച്ചു കൊണ്ട് പേന അതിന് മുകളിൽ തന്നെ വെച്ചു...
"ഇത് വേണ്ടേ.. ഇതിനല്ലേ വന്നത്..."ഒപ്പിട്ടു കൊണ്ട് തിരിഞ്ഞ് നോക്കാതെ നടക്കാൻ തുടങ്ങിയ അവളെ അവൻ വിളിച്ചു....തല ചെരിച്ചു നോക്കുമ്പോൾ തനിക്ക് നേരെ പൈസയുമായി നിൽക്കുന്നുണ്ട് സിദ്ധാർഥ്...
അവന്റെ മുഖത്തെ പുച്ഛവും ചുണ്ടിലെ ചിരിയും എല്ലാം കണ്ടപ്പോൾ ഈ ഭൂമി പിളർന്നു താഴേക്ക് പതിച്ചെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു...
അവൾ മുന്നോട്ട് വരുന്നില്ലെന്ന് കണ്ട സിദ്ധാർഥ് അവളുടെ മുന്നിൽ പോയി നിന്നുകൊണ്ട് ആ നോട്ട് കെട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ചു....
വാങ്ങിക്കാൻ മടിച്ചെന്ന പോലെ നിന്ന അവളുടെ കയ്യിൽ ബലമായി തന്നെ അവൻ അത് പിടിപ്പിച്ചു...
പിന്നെയവൾക്ക് ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല... അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ മുന്നോട്ട് നടന്നു...
അവൾ പോകുന്നതും നോക്കി നിന്ന അവന്റെ ചുണ്ടുകൾ പുച്ഛത്തോടെ ഒരു വശത്തേക്ക് ചെരിഞ്ഞു...
"ഹ്മ്മ്... വന്നോ അഴിഞ്ഞാട്ടക്കാരി...കഴിഞ്ഞോ നിന്റെ ഊര് തെണ്ടൽ എല്ലാം...നിന്റെ അമ്മക്ക് ഉണ്ടായിരുന്നത് പോലെയുള്ള വല്ല പണിക്കും പോയി തുടങ്ങിയോടി നീയും...അല്ല രാവിലെ പോയാൽ പിന്നെ ഒരു നേരം ആകും വരാനെ... "പുച്ഛത്തോടെയുള്ള സംസാരത്തിന് പടികൾ കയറി വന്ന വൈഗയിൽ നിന്നും കത്തുന്ന നോട്ടമാണ് അവർക്ക് മറുപടി ലഭിച്ചത്...
"നീയെന്താടി നോക്കി പേടിപ്പിക്കുന്നത്... ഞാൻ ഇല്ലാത്തതൊന്നും അല്ലല്ലോ പറഞ്ഞത്..."
"അമ്മായി... ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്...നിങ്ങളുടെ വായിൽ വരുന്ന വിഷം എന്റെ നേരെ ചീറ്റരുതെന്ന്..."അവൾ ദേഷ്യത്തോടെ അവർക്ക് നേരെ ശബ്ദമുയർത്തി.
"അവളൊരു ശീലാവതി വന്നിരിക്കുന്നു. നിന്റെ അമ്മക്ക് മറ്റേത് ആയിരുന്നില്ലെടി പണി...എന്നിട്ട് ഞാൻ പറഞ്ഞതാ ഇപ്പോൾ കുറ്റം"
"അമ്മായി കണ്ടോ എന്റെ അമ്മ അമ്മായി പറഞ്ഞ മറ്റേ പണിക്ക് പോകുന്നത്"അവളുടെ കത്തുന്ന നോട്ടത്തിൽ അവരൊന്ന് പതറി...
"അത്... അത്... പിന്നെ..".
"കണ്ടിട്ടില്ല... എന്നിട്ടാണ് പറയുന്നത്...എന്റെ അമ്മ ഒരാണിന് മുന്നിലെ തുണിയുരിഞ്ഞിട്ടുള്ളൂ... അതെന്റെ അച്ഛനാ...."ഉറച്ച ശബ്ദത്തിൽ അവർക്ക് നേരെ മുഖമടുപ്പിച്ചു കൊണ്ട് അവൾ പറഞ്ഞതും അവളുടെ ഭാവത്തിലും ശബ്ദത്തിൽ വന്ന വ്യത്യാസത്തിലും അവരൊന്ന് ഭയന്നു.
"അഹ്... ഞാൻ ചായക്ക് വെള്ളം വെച്ചിട്ടുണ്ട്.ഇപ്പോഴാ ഓർമ.."പരുങ്ങി കളിച്ചു കൊണ്ട് അവർ സ്ഥലം കാലിയാക്കാൻ ഒരുങ്ങിയതും വൈഗ പിറകിൽ നിന്നും വിളിച്ചു.
"അമ്മായി... ഒന്ന് നിന്നേ..."പെട്ടെന്നുള്ള അവളുടെ വിളിയിൽ അവർ വെളുക്കനെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.
വൈഗ അവർക്ക് മുന്നിൽ വന്നുനിന്നുകൊണ്ട് തോളിലുള്ള ബാഗിൽ നിന്നും ഒരു കവർ എടുത്തു അവരുടെ കയ്യിൽ വെച്ചു കൊടുത്തു.
പൊതിക്ക് നല്ല കനം ഉള്ളതിനാലും അതിലേറെ അതിലെന്താണെന്നറിയാൻ അവർക്കുള്ളിൽ ആകാംഷ നിറഞ്ഞതിനാലും അവർ ധൃതിയിൽ തുറക്കാൻ ഒരുങ്ങി.
"ധൃതി വേണ്ട... അമ്മായിക്ക് ഉള്ളത് തന്നെയാ... അതിനേക്കാളുപരി എന്റെ തനൂട്ടിക്ക് ഉള്ളത്..."അവൾ നിർവികാരതയോടെ വാക്കുകൾ പെറുക്കിയെടുത്തുകൊണ്ട് പറഞ്ഞതും പൊതിക്കുള്ളിലേക്കൊന്ന് കണ്ണുകൾ പായിച്ചു വിടർന്ന കണ്ണുകളോടെ അവളുടെ മുഖത്തേക്ക് നോക്കി.
"പത്ത് ലക്ഷം രൂപയുണ്ട്... പൈസ ഇല്ലാത്തതിന്റെ പേരിൽ തനൂട്ടിയുടെ ചികിത്സ മുടങ്ങരുത്..."അപ്പോൾ അവളുടെ മനസ്സിൽ തനൂട്ടിയുടെ മുഖം മാത്രമായിരുന്നു..
"ഇതെവിടെന്ന വൈഗേ..."
"അതൊന്നും അമ്മായി അറിയേണ്ട... എന്തായാലും ആരുടെ മുന്നിലും കിടന്നു കൊടുത്ത് ഉണ്ടാക്കിയതല്ല... വിശ്വസിക്കാം..."അത് പറയുമ്പോൾ അവളുടെ വാക്കുകളിൽ എന്തിന്നെല്ലാത്ത ദൃഡതയുണ്ടായിരുന്നു.
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവരുടെ മനസ്സിൽ ഇവൾക്ക് എവിടെ നിന്നാണ് ഇത്രയും പണം എന്ന ചോദ്യം നിറഞ്ഞു നിന്നിരുന്നു. എങ്കിലും പിന്നീട് അവർ ഒന്നും ചോദിച്ചില്ല.
"വൈഗേച്ചി..."അവിടെ നിന്നും മുകളിലേക്ക് പടികൾ കയറാൻ ഒരുങ്ങിയതും പതിഞ്ഞുള്ള വിളിയിൽ അവളൊന്ന് തിരിഞ്ഞു നോക്കി.
കണ്ണുകൾ നിറച്ചു കൊണ്ട് ഒരു പതിഞ്ഞെട്ട് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി വീൽ ചെയർ ഉരുട്ടി കൊണ്ട് വന്നു അവളുടെ മുന്നിൽ നിന്നു...
അവളെ കണ്ടതും പടികൾ കയറാൻ നിന്ന വൈഗ അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു...
"തനൂ... മോളേ..."അവൾ വാത്സല്യത്തോടെ വിളിച്ചു.
"എന്തിനാ ഇപ്പോൾ ഇങ്ങനെ കണ്ണുകൾ നിറച്ചിരിക്കുന്നത്..."അവളുടെ താടിയിൽ പിടിച്ചു വൈഗ ചോദിച്ചതും അടരാൻ വെമ്പി നിന്ന മിഴിനീർ മുത്തുകൾ അവളുടെ കണ്ണുകളിൽ നിന്നും ചിതറി തെറിച്ചു.
"എനിക്ക് വേണ്ടിയല്ലേ വൈഗേച്ചി രാവെന്നും പകലെന്നും ഇല്ലാതെ കഷ്ട്ടപെടുന്നത്... ഇതൊക്കെ കാണുമ്പോൾ ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചാലോ എന്ന് തോന്നി പോകാ..."
"മോളേ... നീയെന്താ ഈ പറയുന്നത്... നിനക്ക് വേണ്ടിയല്ലേ ചേച്ചി... ഞാനല്ലാതെ പിന്നെയാരാ നിനക്കിതൊക്കെ ചെയ്യാൻ...."
"എന്നാലും ചേച്ചി.. ചേച്ചിയിങ്ങനെ കഷ്ട്ടപെടുന്നത് കാണുമ്പോൾ... ചങ്ക് പിടയാണ്..."അവളുടെ ശബ്ദം ഇടറി..
"ഇങ്ങനെ സങ്കടപ്പെടല്ലേ കുട്ടി... ഈ ചേച്ചിക്ക് കൊക്കിന് ജീവനുണ്ടെങ്കിൽ എന്റെ മോളേ പഴയത് പോലെയാകും... അതിനല്ലേ ചേച്ചി ഈ കഷ്ടപ്പെടുന്നത്... ഇപ്പോൾ എന്റെ കുട്ടി ഒന്നും ആലോചിക്കേണ്ട... സന്തോഷമായിരിക്ക്.."വൈഗ അവളെ ചേർത്തു പിടിച്ചു നിറുകിൽ ഒന്ന് മുത്തി...
വൈഗ അങ്ങനെയെല്ലാം പറയുന്നുണ്ടെങ്കിലും അവളുടെ ചങ്ക് പിടക്കുകയായിരുന്നു.... തന്റെ നല്ല ജീവിതത്തിന് വേണ്ടി ചേച്ചി തിരഞ്ഞെടുത്ത വഴി അറിയുമ്പോൾ തനു തന്നേ വെറുക്കുമോ എന്നവൾ ഭയന്നു...
അന്നും പതിവ് പോലെ കുഞ്ഞ് വൈഗ കരഞ്ഞു കൊണ്ടാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നത്.
വന്നപാടെ ബാഗ് ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവൾ അകത്തെ മുറിയിലേക്കോടി... ഉടുപ്പ് പോലും മാറ്റിയിടാതെ അവൾ കമിഴ്ന്നു കിടന്നു മുഖം തലയിണയോട് ചേർത്തു. അവളുടെ കൺകോണിലൂടെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി... നാസിക തുമ്പിലൂടെ പാതയൊരുക്കിയ മിഴി നീർ മുത്തുകൾ തലയണക്കിടയിൽ ഒളിച്ചു.
"അമ്മേടെ വിച്ചൂട്ടി വന്നോ... എന്തേ എന്റെ കുഞ്ഞ് കിടക്കുന്നത്... വയ്യേ നിനക്ക്?"ആവലാതിയോടെ ചോദിച്ചു കൊണ്ട് ഇട്ടിരുന്ന നൈറ്റിയിൽ കൈകൾ തുടച്ചു കൊണ്ട് വൈഗയുടെ അമ്മ ലക്ഷ്മി അവൾക്കരികിലേക്ക് വന്നുകൊണ്ട് വെപ്രാളംത്തോടെ അവളുടെ മുഖത്തിലും കഴുത്തിലും കൈ വെച്ചു നോക്കി... എന്നാൽ വൈഗ ആ കൈകളെ തട്ടിത്തെറുപ്പിക്കുകയാണ് ചെയ്തത്.
"വിച്ചൂട്ടി...."അവളുടെ പ്രവർത്തിയിൽ ആ അമ്മ മനം ഒന്ന് നൊന്തെങ്കിലും അവളോടുള്ള അതിയായ വാത്സല്യത്തിൽ അവർ വീണ്ടും വിളിച്ചു... എന്നാൽ ആ അമ്മയുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അവൾ ചാടിയെഴുന്നേറ്റു നിറഞ്ഞൊഴുകുന്ന മിഴികളെ ഇരുകൈകൾ കൊണ്ടും അമർത്തി തുടച്ചു.
അപ്പോഴാണ് അവരും അവളുടെ മുഖം ശ്രദ്ധിക്കുന്നത്... കരഞ്ഞു ആകെ ചുവന്നു വീങ്ങിയിട്ടുണ്ട്.
"വിച്ചു... മോളേ..."അവർ ആധിയോടെ വിളിച്ചു.
"വിളിക്കരുത് നിങ്ങളെന്നെ അങ്ങനെ... വെറുപ്പാ എനിക്ക്... നിങ്ങളുടെ മകളായി ജനിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു..."വൈഗ പൊട്ടിത്തെറിച്ചതും അവർ കിടുങ്ങി പോയി... അതിനെക്കളേറെ അവരെ സങ്കടപ്പെടുത്തിയത് വൈഗയുടെ നിങ്ങൾ എന്ന സംബോധനയായിരുന്നു...അവർക്ക് ഹൃദയത്തിന്റെ കോണിൽ എവിടെയോ ഒരു കൊളുത്തി വലി അനുഭവപ്പെട്ടു.
"മോളേ..."എങ്കിലും അവർ ആ വേദന കണക്കിലെടുക്കാതെ അവളെ വീണ്ടും വിളിച്ചതും അവൾ വേണ്ടെന്ന പോലെ അവർക്ക് നേരെ കയ്യുയർത്തി..
"വേണ്ട.. നിങ്ങളുടെ നാവ് കൊണ്ട് എന്നെ ഇനി അങ്ങനെ വിളിക്കരുത്... എനിക്ക് ഇഷ്ടമല്ല അത്... നിങ്ങളെ കാണുന്ന ഓരോ നിമിഷവും എനിക്ക് വെറുപ്പ് തോന്നി പോവാണ്..."
"കുഞ്ഞേ... അമ്മ എന്ത് തെറ്റാണെടി മോളോട് ചെയ്തത്... ഈ അമ്മ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയല്ലെ..."
"എന്നാൽ... പറ... എന്റെ അച്ഛൻ ശരിക്കും ആരാ... എനിക്ക് ഒരച്ഛനെയുള്ളൂ...അല്ല ഒന്നിൽ കൂടുതൽ അച്ഛന്മാരുണ്ടോ...?"തന്റെ മകളുടെ വായിൽ നിന്നും ഉതിർന്നു വീണ വാക്കുകളിൽ ലക്ഷ്മി തരിച്ചിരുന്നു പോയി... ഒന്നനങ്ങാൻ പോലും കഴിയാതെ....അവരുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകി...
"എന്റെ കുഞ്ഞിനോട് ആരാ ഈ വേണ്ടതീനങ്ങൾ എല്ലാം പറഞ്ഞത്... ഹേ... പറ..."
"ഞാൻ ചോദിച്ചതിന് ഉത്തരം താ... എന്റെ അച്ഛൻ ആരാ... എനിക്കിപ്പോൾ അറിയണം..."ഒരു പതിമൂന്ന് വയസ്സുകാരിയേക്കാൾ ഗൗരവവും മൂർച്ചയും അവളുടെ വാക്കിന് ഉണ്ടായിരുന്നു...
ലക്ഷ്മി ആകെ തളർന്നത് പോലെയായി.... തന്റെ മകൾക്ക് താൻ എന്ത് ഉത്തരം നൽകും.... അഥവാ ഉത്തരം നൽകിയില്ലെങ്കിൽ അവൾ പറഞ്ഞത് സത്യം ആണെന്ന് കരുതില്ലേ... വയ്യ... ഇനിയും പിഴച്ചവൾ എന്ന പാപഭാരവും പേറി നടക്കാൻ...
താൻ ഒരാൾക്കേ കിടക്ക വിരിച്ചിട്ടുള്ളൂ... അത് വൈഗയുടെ അച്ഛനാണ്... അതിൽ കൂടുതൽ ആർക്കും ഈ ലക്ഷ്മി കിടന്നു കൊടുത്തിട്ടില്ല.... ഇനി ചെയ്യുകയും ഇല്ല... ചിന്തകൾ അവരുടെ മനസ്സിനെ താളം തെറ്റിച്ചു തുടങ്ങി.
തന്റെ മകൾക്ക് മുന്നിൽ ഇങ്ങനെ കുറ്റവാളിയെ പോലെ ഇരിക്കുന്നതിലും ഭേദം അവളുടെ അച്ഛൻ ആരാണെന്ന് അവൾ അറിയുന്നതാണ് നല്ലതെന്ന് തോന്നി....
"മഠത്തിൽ വീട്ടിൽ വൈശാഖൻ...."അമ്മയുടെ നാവിൽ നിന്ന് കേട്ട പേരിൽ നടുങ്ങിയത് വൈഗയാണ്...
തന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ... അത് തന്റെ അച്ഛനായിരുന്നോ....
തന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ ആണ് തന്റെ അച്ഛൻ എന്ന തിരിച്ചറിവ് അവളിൽ ഉരുൾകിടിലം സൃഷ്ടിച്ചു. തന്റെ കണ്മുന്നിൽ ഉണ്ടായിട്ടാണോ താൻ ഇത്രയും നാൾ അച്ഛനില്ലാത്തവൾ പിഴച്ചു പെറ്റവൾ എന്നിങ്ങനെയുള്ള പേരുകൾക് അർഹയായത്.... ഇന്ന് പോലും നിന്റെ അമ്മ പിഴച്ചു പെറ്റതാണ് നിന്നേ നീ ഞങ്ങളോട് കൂട്ട് കൂടേണ്ട എന്ന കൂട്ടുകാരുടെ വാക്കുകൾക്ക് മുന്നിൽ മറുപടി ഇല്ലാതെ തലകുനിച്ചു നിന്നവൾ അല്ലേ താൻ... അപ്പോഴും തന്റെ കരച്ചിൽ കണ്ട് സമാധാനിപ്പിച്ചതും ആശ്വാസം പകർന്നതും തന്റെ അച്ഛനെന്ന് അമ്മ പറഞ്ഞ അധ്യാപകനല്ലേ...എല്ലാം അറിയാമായിരിട്ടല്ലേ തന്നെ ചേർത്തു പിടിച്ചിട്ടുണ്ടാവുക... എന്നിട്ടും എന്തേ ആളുകൾ കാൺകെ തന്നേ അംഗീകരിക്കാത്തത് എന്തായിരിക്കും...
"മോളേ... നിന്റ മനസ്സിൽ എന്താണെന്ന് അമ്മക്കറിയാം.... മോള് കരുതുന്നത് പോലെ അദ്ദേഹത്തിനറിയില്ല മോള് അദ്ദേഹത്തിന്റെ മകളാണെന്ന്...."അമ്മയുടെ വെളിപ്പെടുത്തലിൽ തകർന്ന് പോയ വൈഗ ഒരു താങ്ങിനെന്ന പോലെ കട്ടിലിന്റെ ക്രാസിയിൽ കൈകൾ അമർത്തി പിടിച്ചു.അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
"കൗമാര പ്രായത്തിൽ ഒരു പതിനൊന്നാം ക്ലാസുകാരി പെൺകുട്ടിക്ക് അവിടെ ട്രെയ്നിയായി വന്ന ഒരു ചെറുപ്പക്കാരൻ മാഷിനോട് തോന്നിയ പ്രണയം... അതവസാനിച്ചത് നിന്നിലൂടെ ആയിരുന്നു.ആദ്യം ഞാൻ തന്നെയായിരുന്നു പ്രണയം തുറന്നു പറഞ്ഞത്... ആദ്യമൊക്കെ ചെറിയ കുട്ടിയാണ് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞു മാറിയെങ്കിലും പിന്നെ എപ്പോഴോ തന്നെയും ഇഷ്ടമാണെന്ന് അറിയിച്ചു... ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു... പക്ഷെ ആരും അറിയാതിരിക്കാൻ പ്രത്യേകം സൂക്ഷിച്ചു...ഒഴിവ് സമയങ്ങളിലും ക്ലാസ്സ് മുറികളിലും ഇരുന്ന് പരസ്പരം പ്രണയം കൈമാറി... അകലാൻ കഴിയില്ലെന്ന പോലെ അത്രമേൽ അടുത്തു... അപ്പോഴും അറിഞ്ഞിരുന്നില്ല അദ്ദേഹം മറ്റൊരുവളുടെ പതിയായിരുന്നെന്ന്...ചിലപ്പോൾ തന്റെ നിരന്തരമായ ശല്യപ്പെടുത്തലുകൾ കൊണ്ടാവാം വിവാഹിതൻ ആണെന്ന് മറച്ചു വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞത്... അല്ലെങ്കിൽ വെറുമൊരു നേരം പോക്ക്... എങ്ങനെയായാലും അദ്ദേഹം തനിക്ക് പ്രാണനായിരുന്നു... ആറ് മാസത്തെ ട്രെയിനിങ് കഴിഞ്ഞു അദ്ദേഹം പോകുമ്പോൾ നീയെന്ന തുടിപ്പ് അമ്മയുടെ വയറ്റിൽ വളർന്നു തുടങ്ങിയിട്ട് ഒരു മാസം ആയിരുന്നു...പക്ഷെ അറിയാൻ വൈകി പോയി..."അമ്മ പറയുന്നത് അവൾ നിറഞ്ഞ കണ്ണുകളോടെയും പിടക്കുന്ന നെഞ്ചോടെയും കേട്ടിരുന്നു. തന്റെ അമ്മയുടെ ജീവിതമാണ് തനിക്ക് മുന്നിൽ വെളിവാകുന്നത്... ഇതുവരെ അറിയാത്ത തന്റെ അമ്മയുടെ ജീവിതം... ലക്ഷ്മിയുടെയും വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.... തന്റെ മകൾ ഒരിക്കലും അവളുടെ പിതൃത്വം അറിയരുതെന്ന് കരുതിയതാണ്... പക്ഷെ ഇനിയും പറയാതിരിക്കാൻ വയ്യ.... പറഞ്ഞില്ലെങ്കിൽ തന്റെ മകൾ തന്നെ അങ്ങേയറ്റം വെറുക്കും... അത് തനിക് സഹിക്കാൻ കഴിയില്ല...
"അധികം വൈകാതെ മടങ്ങി വരും... അന്ന് ഒരു താലിയും കെട്ടി കൂടെ കൂട്ടും എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി... ഗർഭിണി ആണെന്ന് അന്ന് എനിക്കും അറിയില്ലായിരുന്നു....പിന്നെ ദിവസവും ആഴ്ചകളും കഴിയും തോറും ആരോഗ്യ നില മോശമാകാൻ തുടങ്ങി... അതിനെ തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ആണ് ഗർഭിണി ആണെന്ന വിവരം അറിയുന്നത്... അതും പതിനേഴ് ആഴ്ച...ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ... ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിയതും അടിയുടെയും ചീത്തവിളികളുടെയും കുറ്റപ്പെടുത്തലുകളുടെയും ബഹളം...തിരിച്ചും മറിച്ചും അമ്മയും ഏട്ടനും ഈ ഗർഭത്തിന് ആരാണ് ഉത്തരവാദി എന്ന് ചോദിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് പറയാൻ തോന്നിയില്ല... അത്രപോലും എല്ലാവരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതും ശാപവാക്കുകൾ പറയുന്നതും സഹിക്കാൻ കഴിയുമായിരുന്നില്ല... ഏട്ടനും അമ്മയും എല്ലാം പോയി ചാകാൻ വരെ പറഞ്ഞു... പക്ഷെ തോന്നിയില്ല... നിന്നെയും കൊണ്ട് മരിക്കാൻ അമ്മക്ക് മനസ് വന്നില്ല... എല്ലാവരും ഒറ്റപ്പെടുത്തി... കുടുംബം നശിപ്പിക്കാൻ ഇറങ്ങിയവൾ എന്ന ശാപവാക്കുകൾ വേറെ... ഇതെല്ലാം ഒരു പുറത്ത് നടക്കുമ്പോഴും അമ്മ കാത്തിരുന്നത് അച്ഛനെ ആയിരുന്നു...കാത്തിരിക്കണമെന്ന് പറഞ്ഞു പോയ വാക്കിൽ അമ്മ വിശ്വസിച്ചു... അത് അതേപടി അനുസരിച്ചു...ഇന്നും കാത്തിരിക്കുന്നു... നമ്മൾ രണ്ട് പേരേയും തേടി വരും എന്ന വിശ്വാസത്തിൽ... "
"അച്ചനെ കുറ്റപ്പെടുത്താൻ കഴിയില്ല... അദ്ദേഹത്തിനും അറിയില്ലായിരുന്നല്ലോ ഞാൻ ഗർഭിണിയാണെന്ന്..."
"പിന്നെ എപ്പോഴാണ് അമ്മ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയുന്നത്..."
"നിന്നേ നോവ് തുടങ്ങി ആശുപത്രിയിൽ എത്തിച്ച നേരം ബ്ലീഡിങ് അധികമായത് കൊണ്ട് തന്നെ ഇവിടെത്തെ ആശുപത്രിയിൽ അന്ന് അതിനുള്ള സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല... ടൗണിലെ വേറൊരു ആശുപത്രിയിൽ കൊണ്ട് പോയി... ഇതിനെല്ലാം പണം ചിലവാക്കുന്നത് ഏട്ടൻ ആണ്... അതിനനുസരിച്ചു ശാപവാക്കുകളും... എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും കൂടപ്പിറപ്പല്ലേ..."
"അവിടെ നിന്നും എമർജൻസി ഓപ്പറേഷനായി എന്നേവീൽ ചെയറിൽ ഇരുത്തി കൊണ്ട് പോകും നേരം കണ്ടു നിറവയറുമായ ഒരു പെൺകുട്ടിയുടെ തോളിലൂടെ കയ്യിട്ട് അവളെ നെഞ്ചോട് ചേർത്ത് കൊണ്ട് ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങുന്ന അദ്ദേഹത്തെ... ആ പെൺകുട്ടിയുടെ കഴുത്തിലെ താലിയും നിറുകിലെ സിന്ദൂരവും അദ്ദേഹത്തിന്റെ നെഞ്ചോട് ചാരിയുള്ള നിൽപ്പും ഉള്ള് പിടഞ്ഞു പോയി... കണ്ണുനീർ തുള്ളികൾ കണ്ണിലൂടെ ചാലിട്ടോഴുകിയപ്പോഴും ചുറ്റും കൂടി നിന്നവർ വേദന കൊണ്ടാകുമെന്ന് കരുതി... ഓപറേഷൻ തിയേറ്ററിന്റെ വാതിൽ അടയും നേരം അവസാനമായി ഒരിക്കൽ കൂടെ കണ്ടു ആ പെൺകുട്ടിയേ ചേർത്തു പിടിച്ചു നിറുകിൽ പ്രണയത്തോടെ ചുംബിക്കുന്ന അദ്ദേഹത്തെ....
**************************
കഥയുടെ ലിങ്ക് ഇവിടെ ❤️
https://share.aksharathalukal.in/s/55592/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰ഇതുപോലെയുള്ള നിരവധി കഥകൾ പരസ്യങ്ങൾ ഒന്നുമില്ലാതെ വായിക്കുവാനും...നിങ്ങളുടെ മനസ്സിലുള്ള കഥകൾ എഴുതി സമ്പാദിക്കുവാനും ഇന്ന് തന്നെ അക്ഷരതാളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ മറക്കല്ലേ 😁 #💞 പ്രണയകഥകൾ #📙 നോവൽ #😍 ആദ്യ പ്രണയം #📔 കഥ #💖 മഴയും പ്രണയവും
33 shares