Asmi
2K views 9 days ago
നട തുറന്നതും എല്ലാവരും പതിയെ അമ്പലത്തിനുള്ളിലേക്ക് കയറി. അപ്പോഴേക്കും നേരത്തെ എത്താൻ കഴിയാതിരുന്ന ചേട്ടന്മാരും ചേച്ചിമാരും എത്തിയിരുന്നു. ചേച്ചിമാരൊക്കെ സെറ്റ് സാരിയിലും ചേട്ടന്മാർ മുണ്ടും ഷർട്ടുമായിരുന്നു വേഷം. മാണിക്യയും മുത്തും എല്ലാവരുടെയും പിന്നിലായാണ് അകത്തേക്ക് കയറിയത്. വിവാഹം കഴിഞ്ഞവരൊക്കെ ജോഡികളായി നിൽക്കുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത കുറച്ച് മുഖങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. "ദേ... നീയല്ലേ കല്യാണ ചെക്കന്മാരെയും മണവാട്ടിമാരെയും ചോദിച്ചിരുന്നേ?" പാറു മാണിക്യത്തിന്റെ അടുത്തേക്ക് ചേർന്നുനിന്ന് പതിയെ പറഞ്ഞു. "ആ നീല ബ്ലൗസ് ഇട്ടിരിക്കുന്നത് ദേവു ചേച്ചിയാ. കൂടെയുള്ളത് മൃദു ചേട്ടൻ. പിന്നെ ആ പച്ച ബ്ലൗസ് ഇട്ടിരിക്കുന്നത് പൊന്നു ചേച്ചി. ആയുഷേട്ടനെ കാണുന്നില്ല... വരുമായിരിക്കും." പാറു ഓരോരുത്തരെയും ചൂണ്ടിക്കാണിച്ചു കൊടുത്തു. മാണിക്യത്തിന്റെ കണ്ണുകൾ ദേവുവിലേക്കും പൊന്നുവിലേക്കും നീണ്ടു. രണ്ടുപേരും സുന്ദരികളായിരുന്നു. അരയ്ക്കൊപ്പം എത്തുന്ന നീണ്ട മുടി ഭംഗിയായി പിന്നിയിട്ടിരിക്കുന്നു. ദേവുവിനേക്കാൾ ഇത്തിരി കുറഞ്ഞ പൊക്കമാണ് പൊന്നുവിന്. ബ്ലൗസിനോട് ചേരുന്ന കുപ്പിവളകൾ, കഴുത്തിൽ പാലക്കാമാല... മൂക്കിൽ ചെറിയ മൂക്കുത്തിയും. ശരിക്കും ഒരു പഴയകാല ശാലീന സൗന്ദര്യം. മാണിക്യം അവരെ നോക്കി നിൽക്കുമ്പോഴാണ് ഒരാൾ വേഗത്തിൽ അങ്ങോട്ട് വന്നത്. പൊന്നു ചേച്ചിയുടെ അടുത്തെത്തിയതും അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. "അതാണ് ആയുഷേട്ടൻ." പാറു പതിയെ പറഞ്ഞു. മാണിക്യത്തിന്റെ കണ്ണുകൾ അറിയാതെ അവനിലേക്ക് നീണ്ടു. മുണ്ടും ചുവന്ന ഷർട്ടുമായിരുന്നു വേഷം. മുണ്ടിന്റെ കരയിലും ഷർട്ടിന്റെ നിറത്തിലും ഒരേ ചുവപ്പിന്റെ ഭംഗി. ഉയരമുള്ള ശരീരം, വൃത്തിയുള്ള സ്റ്റാൻഡേർഡ് ഹെയർകട്ട്, മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവവുമില്ലാത്ത ശാന്തത. മൃദു ചേട്ടനും ആയുഷും രണ്ടുപേരും സുന്ദരന്മാരായിരുന്നു. മാണിക്യം ഒന്ന് നോക്കിയ ശേഷം പതിയെ നോട്ടം പിൻവലിച്ചു. "വാ... തൊഴാം." മുത്ത് പറഞ്ഞതും അവൾ അവളുടെ കൂടെ അമ്പലനടയിലേക്ക് നടന്നു. ക്ഷേത്രനടയിൽ എത്തിയതും എല്ലാവരും കണ്ണുകളടച്ച് കൈകൂപ്പി. മാണിക്യം വലിയൊരു വിശ്വാസിയൊന്നുമല്ല. എങ്കിലും മറ്റുള്ളവരെപ്പോലെ അവളും കണ്ണടച്ച് കൈകൂപ്പി നിന്നു. പ്രത്യേകിച്ച് ഒന്നും പ്രാർത്ഥിക്കാനുണ്ടായിരുന്നില്ല. അമ്പലങ്ങളിലെ ആ ശാന്തമായ അന്തരീക്ഷം അവൾക്ക് എന്നും ഇഷ്ടമാണ്. അതാസ്വദിക്കാനാണ് ഇടയ്ക്കെങ്കിലും ദർശനത്തിന് വരുന്നത്. കുറച്ചു നേരം അവിടെ നിന്ന ശേഷം മാണിക്യം പുറത്തേക്ക് ഇറങ്ങി. ബാക്കിയുള്ളവർ വരുന്നതും കാത്ത് അവൾ പുറത്ത് നിന്നു. കുറച്ചു കഴിഞ്ഞതും പാറു പ്രസാദവുമായി അവളുടെ അടുത്തേക്ക് വന്നു. "നീയിവിടെ ഉണ്ടായിരുന്നോ? ഞാൻ കരുതി പ്രദക്ഷിണം വെക്കുവായിരിക്കുമെന്ന്." പ്രസാദം നീട്ടിക്കൊണ്ട് പാറു പറഞ്ഞു. മാണിക്യം ഇത്തിരി പ്രസാദമെടുത്ത് നെറ്റിയിൽ തൊട്ടു. "പിന്നേ... എല്ലാവരും ഉള്ളതുകൊണ്ട് മാത്രം അമ്പലത്തിൽ വന്ന ആളാണ് പ്രദക്ഷിണം വെക്കുന്നത്. ഇവൾക്ക് ഇതിലൊന്നും വലിയ വിശ്വാസം പോരാ." മുത്ത് മാണിക്യത്തെ നോക്കി പറഞ്ഞു. "അതെന്താ? നീ കമ്മ്യൂണിസ്റ്റാണോ?" പാറുവിന്റെ ചോദ്യം കേട്ട് മാണിക്യം ചിരിച്ചു. "ഞാൻ കമ്മ്യൂണിസ്റ്റൊന്നുമല്ല. എനിക്ക് വിശ്വസിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് തോന്നുമ്പോൾ വിശ്വസിക്കും. അത്രേയുള്ളൂ." "പിന്നെ ഇവളെ നിങ്ങളുടെ ഗണത്തിൽ പെടുത്തേണ്ട." മാണിക്യം മുത്തിനെ നോക്കി കണ്ണിറുക്കി. "അവിടെ വല്ല ചുള്ളൻ പൂജാരിയെയും കണ്ടിട്ടുണ്ടാകും. അതുകൊണ്ടാണ് ഇവൾക്ക് ഇത്ര ഭക്തി." "അയ്യോ... ഇന്ന് സഹായത്തിന് പൂജാരിയുടെ മകനും ഉണ്ടായിരുന്നു." മുത്ത് ഉടനെ പറഞ്ഞു. "പക്ഷെ ആളെ കണ്ടത് പ്രസാദം തരുമ്പോഴല്ലേ. അപ്പോൾ നീ അവിടെ ഇല്ലായിരുന്നല്ലോ. പിന്നെ നിനക്കെങ്ങനെ മനസ്സിലായി?" മീനു ചോദിച്ചു. "നമ്മൾ വരുമ്പോൾ മീനു അമ്പലത്തിലെ കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ആ കക്ഷിയെപ്പറ്റിയും പറഞ്ഞിരുന്നല്ലോ. സോ... ഞാൻ ഊഹിച്ചു." മാണിക്യം മുത്തിനെ നോക്കി. "ഒന്നുല്ലേലും എന്റെ ഒരേയൊരു അനിയത്തിയല്ലേ... എനിക്ക് മനസ്സിലാകും." മുത്തിന്റെ മുഖത്ത് വന്ന ചമ്മിയ ചിരി കണ്ടതും എല്ലാവരും ചിരിച്ചു. "നിനക്ക് വിശ്വാസമില്ലെങ്കിൽ പിന്നെന്തിനാ ചന്ദനം തൊട്ടത്?" പാറുവിന് സംശയം തീർന്നിട്ടില്ല. "ചന്ദനം തൊടുമ്പോൾ ഒരു കുളിർമ തോന്നും. അതെനിക്കിഷ്ടമാണ്." മാണിക്യം ചിരിച്ചുകൊണ്ട് പാറുവിന്റെ കൈപിടിച്ചു. "അതൊക്കെ വിട്. ഞങ്ങൾക്ക് ഇവിടെയൊക്കെ ഒന്ന് കാണിച്ചു താ." "വാ." പാറുവും അവളെ കൂട്ടി മുന്നോട്ട് നടന്നു. പിറകെ മുത്തും തുമ്പിയും മീനുവും. അമ്പലവും അതിനോട് ചേർന്നുള്ള കെട്ടിടങ്ങളുമെല്ലാം പഴയ തറവാടിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലായിരുന്നു. ചുവരുകളിലും തൂണുകളിലും നിറയെ കൊത്തുപണികൾ. അവിടെനിന്ന് നേരെ അവർ പോയത് വലിയ കുളത്തിനരികിലേക്കാണ്. അവിടെ എത്തിയതും മാണിക്യത്തിന്റെ കണ്ണുകൾ ഒന്ന് വിടർന്നു. കുളത്തിന്റെ നാലുഭാഗത്തും പടവുകൾ. ഒരു ഭാഗത്ത് വെള്ളത്തിനുമുകളിൽ ആമ്പൽപ്പൂക്കൾ. അതിന്റെ മറുവശത്ത് പ്രീവെഡിങ് ഷൂട്ട് നടക്കുകയാണ്. നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. മാണിക്യയും മുത്തും പാറുവും തുമ്പിയും മീനുവും അവരെ ശല്യപ്പെടുത്താതെ ഒരു വശത്തിരുന്നു. അവരുടെ കണ്ണുകളെല്ലാം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നാലുപേരിലായിരുന്നു. "ഇനി എന്നാടീ ചേച്ചി നിന്റെ കല്യാണം?" മുത്തിന്റെ ചോദ്യം കേട്ട് മാണിക്യം അവളെ നോക്കി. "എനിക്ക് കെട്ടാൻ പ്രായമായി എന്ന് സൂചിപ്പിക്കാൻ ആണോ ഈ 'ചേച്ചി' വിളി?" "നിന്നെ കെട്ടിക്കാൻ മുട്ടിയിട്ടല്ല. നിന്റെ കഴിഞ്ഞാലേ എന്റെ കാര്യത്തിൽ ഒരു നീക്കുപോക്കുണ്ടാകൂ. അതോണ്ടാ." "എങ്കിൽ നാളെ കഴിഞ്ഞ് അവരുടെ കെട്ടിന്റെ കൂടെ നിന്റെയും നടത്താൻ ഞാൻ അച്ഛനോട് പറയാം." "എങ്കിൽ വലിയ ഉപകാരമായിരുന്നു." മുത്ത് കാൽ കൊണ്ട് നിലത്ത് വെറുതെ കളം വരച്ചു. "പ്ഫാ... എന്താ അവളുടെ ഒരു നാണം!" മാണിക്യത്തിന്റെ ആട്ടുകിട്ടിയതും മുത്ത് വായ സിപ്പ് ഇടുന്നതുപോലെ കാണിച്ച് മിണ്ടാതിരുന്നു. "അല്ല... നിന്റെ വിവാഹ സങ്കൽപ്പം എന്താണ്?" ഇത്രയും നേരം രണ്ടുപേരുടെയും പ്രകടനം കണ്ടിരുന്ന തുമ്പി ചോദിച്ചു. മാണിക്യം ഇത്തിരി ആലോചിക്കുന്നതുപോലെ കാണിച്ചു. "സിമ്പിൾ." "എന്തായാലും അറേഞ്ച്ഡ് മാര്യേജ് ആകില്ല." എല്ലാവരും അവളെ നോക്കി. "ലവ് മാര്യേജ്. കുറച്ചുകാലം ഡേറ്റ് ചെയ്ത് നടന്നിട്ട് മാത്രം മാര്യേജ്." "ഓഹോ..." മുത്തിന്റെ ശബ്ദം. "താലി കെട്ടൽ, സിന്ദൂരം... ആ ഏർപ്പാടൊന്നും വേണ്ട. രജിസ്റ്ററിൽ ഒപ്പിടുക. ഒരു പുഷ്പഹാരം അങ്ങോട്ട്, ഒരു പുഷ്പഹാരം ഇങ്ങോട്ട്. വേണമെങ്കിൽ റിങ് എക്സ്ചേഞ്ച്." "പിന്നെ?" "സ്ത്രീധനം ആയി അഞ്ച് പൈസ ഉണ്ടാകില്ല." "അത് കലക്കി." തുമ്പി കൈകൊട്ടി. "അധികം ആളുകളില്ലാത്ത ഒരു ഇന്റിമേറ്റ് മാര്യേജ്. പക്ഷെ ആഘോഷം അടിപൊളിയായിരിക്കണം." മാണിക്യത്തിന്റെ കണ്ണുകൾ തിളങ്ങി. "ചെക്കന്റെ അടുത്തേക്ക് ഫ്രണ്ട്സിന്റെ കൂടെ ഡാൻസ് ചെയ്തുള്ള എൻട്രി. പ്രീവെഡിങ് ഷൂട്ട്, ബാച്ചിലർ പാർട്ടി, ബ്രൈഡൽ ഷവർ, ഹൽദി, മെഹന്ദി... എല്ലാം വേണം." "അപ്പോ സിമ്പിൾ മാര്യേജ് എവിടെ?" പാറു ചോദിച്ചതും മാണിക്യം അവളെ നോക്കി. "ഇതൊക്കെ സിമ്പിളല്ലേ?" "വളരെ കുറഞ്ഞുപോയി എന്നാണ് എന്റെ അഭിപ്രായം." "അതെന്താ... ഇങ്ങനെ സിമ്പിൾ ആയ ഗേൾസിനെ ബോയ്സിന് ഇഷ്ടമല്ലേ? Don't they like?" മാണിക്യം ജഗദീഷിനെ അനുകരിച്ചുകൊണ്ട് പറഞ്ഞതും എല്ലാവരും ചിരിച്ചു. "പിന്നെ പിന്നെ... വളരെ ഇഷ്ടമാ." മീനുവിന്റെ സ്വരത്തിൽ എന്തോ ഒരു കുസൃതി. മാണിക്യം കണ്ണ് കൂർപ്പിച്ച് അവളെ നോക്കി. മീനു ഉടനെ ഇളിച്ചുകാണിച്ചു. "എടി മുത്തേ... എനിക്ക് രണ്ട് ഫോട്ടോ എടുത്തുതാടീ." മാണിക്യം മുത്തിനെ തോണ്ടി. "ഹ്മ്മ്... രണ്ടേ രണ്ടെണ്ണം." "എന്താടീ ഇങ്ങനെ കണക്ക് പറയുന്നേ.. "നാലെണ്ണം വേണം ." "ഹ്മ്മ്... നാലെങ്കി നാല്." മുത്ത് ഒടുവിൽ സമ്മതിച്ചു. മാണിക്യം എഴുന്നേറ്റ് നല്ല കുറച്ച് പോസുകൾ കൊടുത്തു. പിന്നെ ഫോൺ വാങ്ങി ഫോട്ടോകൾ നോക്കി. "കുഴപ്പമില്ല... നന്നായിട്ടുണ്ട്." അതിനുശേഷം എല്ലാവരും ചേർന്ന് കുറെ സെൽഫിയെടുക്കുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരിൽ ഒരാൾ അവരുടെ അടുത്തേക്ക് വന്നത്. "മാണിക്യം അല്ലേ?" അവൾ അമ്പരന്ന് അയാളെ നോക്കി. "അതെ." "തന്നെ ഞാൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. അങ്ങനെയാണ് പേര് അറിയുന്നത്." അയാൾ ചിരിച്ചു. "ഞാൻ പ്രണവ്." മാണിക്യവും ചിരിച്ചു. "ഇയാളുടെ പോസൊക്കെ കൊള്ളാം. നല്ല ഫോട്ടോജെനിക് ഫേസ് ആണ്. പിന്നെ ഈ കോസ്റ്റ്യൂമും ഈ അമ്പലത്തിന്റെ ആംബിയൻസും കണ്ടപ്പോൾ ഒരു ഫോട്ടോഷൂട്ട് നടത്തിയാലോ എന്ന് തോന്നി." പ്രണവ് ഒന്ന് മടിച്ചുകൊണ്ട് ചോദിച്ചു. "താനെന്ത് പറയുന്നു?" മാണിക്യം ഒരു നിമിഷം ആലോചിച്ചു. അവൾക്ക് ആ ആശയം ഇഷ്ടമായി. "അതിനെന്താ ചേട്ടാ. ഇങ്ങനെയൊരു നല്ല ഓഫർ കിട്ടുമ്പോൾ വേണ്ടെന്ന് വെക്കുന്നതെന്തിനാ?" "എങ്കിൽ ഇപ്പോൾ തന്നെ ചെയ്താലോ?" "അയ്യോ... അപ്പോൾ അവരുടെ ഷൂട്ട്?" അവൾ കുളത്തിനരികിൽ നടക്കുന്ന പ്രീവെഡിങ് ഷൂട്ടിലേക്ക് നോക്കി. "അത് കുഴപ്പമില്ല. അവരുടെ ഷൂട്ട് ഏകദേശം കഴിഞ്ഞു. ഒന്നുരണ്ട് ഷോട്ടുകൾ കൂടിയേ ഉള്ളൂ. അത് എന്റെ കൂടെയുള്ളവർ നോക്കിക്കോളും." "എങ്കിൽ ശരി." "എന്നാ ഞാൻ സെറ്റ് ചെയ്തിട്ട് വരാം." പ്രണവ് തിരിഞ്ഞുനടന്നു. "നീ ഫോട്ടോ എടുക്കാൻ പോകുവാണോ? അങ്കിളിനോടും ആന്റിയോടും ചോദിക്കണ്ടേ?" പാറു ചോദിച്ചു. "കുറച്ച് ഫോട്ടോ എടുക്കാ നല്ലേ. ചെന്നിട്ട് പറയാം." "എങ്കിൽ നീ ഇവിടെ നിക്ക്. ഞങ്ങൾ അങ്ങോട്ട് ഒന്ന് പോയി നോക്കട്ടെ. മുത്തശ്ശി ചുറ്റുവിളക്ക് നേർന്നിരുന്നു. അതിനുള്ള സമയമായി." തുമ്പി എഴുന്നേറ്റു. "ഞാനും ഇവിടെ നിക്കാം." മുത്ത് ഉടനെ പറഞ്ഞു. "പറ്റുവാണെങ്കിൽ ആളെ സോപ്പിട്ട് എന്റെയും രണ്ട് ഫോട്ടോ എടുപ്പിക്കണം." "നീയും ഉണ്ടോ?" മാണിക്യം ചിരിച്ചു. "അല്ലാതെ ഞാൻ നിന്നെ ഒറ്റയ്ക്ക് വിടുമോ?" കുറച്ചു കഴിഞ്ഞതും പ്രണവ് തിരികെയെത്തി. അവനൊപ്പം മറ്റൊരു പയ്യനുമുണ്ടായിരുന്നു. സഹായി ആയിരിക്കുമെന്ന് മാണിക്യം കരുതി. അപ്പോഴേക്കും പ്രീവെഡിങ് ടീം അവിടെനിന്ന് മാറിയിരുന്നു. "അപ്പോൾ നമുക്ക് തുടങ്ങാം." എല്ലാം സെറ്റ് ചെയ്ത ശേഷം പ്രണവ് പറഞ്ഞു. മാണിക്യം പുഞ്ചിരിച്ചുകൊണ്ട് തമ്പ്സ് അപ്പ് കാണിച്ചു. "റെഡി." അവൻ പറയുന്നതിനനുസരിച്ച് അവൾ ഓരോ പോസുകൾ കൊടുത്തു. ഒന്ന് നിന്നുകൊണ്ട്. ഒന്ന് പടവിൽ ഇരുന്ന്. പിന്നെ കുളത്തിലേക്ക് നോക്കി. ആമ്പൽപ്പൂ കൈയിൽ പിടിച്ച്. മുടി ഒന്ന് മുന്നിലേക്കിട്ട്... ഓരോ ഷോട്ടിനും അവളുടെ ഭാവങ്ങളും പോസുകളും മാറി. പിന്നെ മാണിക്യത്തിന്റെയും മുത്തിന്റെയും ഒരുമിച്ചുള്ള ഫോട്ടോകളെടുത്തു. മുത്തിന്റെ തനിച്ചുള്ള കുറച്ച് ചിത്രങ്ങളും. കുളത്തിൽ നിന്ന് ആമ്പൽപ്പൂവും മൊട്ടും പറിച്ചെടുത്ത ശേഷം പ്രണവ് വീണ്ടും മാണിക്യത്തെ കൊണ്ട് പടവിലിരുന്നും കിടന്നും നിന്നുമെല്ലാം പോസ് ചെയ്യിച്ചു. "ഇനി അമ്പലനടയിൽ നിന്ന് കുറച്ച് എടുക്കാം." പ്രണവ് പറഞ്ഞതും മാണിക്യവും മുത്തും പടവുകൾ കയറി നടന്നു. പ്രണവും സഹായിയും പുറകെ. മുത്തിനോട് എന്തോ സംസാരിച്ചുകൊണ്ട് മുന്നോട്ട് നടന്നിരുന്ന മാണിക്യം എതിരെ പടികൾ ഇറങ്ങി വന്ന ഒരാളുമായി പെട്ടെന്ന് കൂട്ടിയിടിച്ചു. "അയ്യോ!" കാൽ തെറ്റി. ശരീരം പിന്നിലേക്ക് പോയി. വീഴുമെന്ന് ഉറപ്പായ നിമിഷം മാണിക്യം കണ്ണുകൾ ഇറുക്കിയടച്ചു. പക്ഷെ... അവൾ വീണില്ല. ആരോ പിടിച്ചിരുന്നു. മാണിക്യം പതിയെ കണ്ണുതുറന്നു. ആദ്യമായി കണ്ടത് ഒരു മുഖം. പരിചിതമായിരുന്നു. അമ്പലത്തിനുള്ളിൽ പാറു കാണിച്ചുതന്ന മുഖം. ആയുഷ്.  അവൾ വീഴാതിരിക്കാൻ അവന് പിടിത്തം കിട്ടിയത് അവളുടെ ഇടുപ്പിൽ ആയിരുന്നു. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ പിണഞ്ഞു. മാണിക്യം എന്തോ പറയാൻ മറന്നതുപോലെ അവനെ നോക്കി നിന്നു. ആയുഷും അവളെ നോക്കി. അടുത്ത നിമിഷം ബോധം വന്നതുപോലെ മാണിക്യം പെട്ടെന്ന് അവനിൽ നിന്ന് മാറിനിന്നു. "സോറി..." അവളുടെ ശബ്ദത്തിൽ ചെറിയൊരു വിറയൽ. "ഞാൻ കണ്ടില്ല. ചേട്ടനെന്നെ പിടിച്ചില്ലായിരുന്നെങ്കിൽ..." അവൾ താഴേക്ക് നോക്കി. "ഓർക്കാൻ കൂടെ വയ്യ. ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു." പിന്നെ അവനെ നോക്കി. "താങ്ക്സ്." ആയുഷ് അവളെ കുറച്ചുനേരം നോക്കി. "ഏതായാലും ഒന്നും പറ്റിയില്ലല്ലോ." അവന്റെ ശബ്ദം ശാന്തമായിരുന്നു. "ഞാനും പ്രണവിനെ കാണാൻ ധൃതിയിൽ വന്നതായിരുന്നു." ഒന്ന് നിർത്തി. "നോക്കി നടക്കണം." മാണിക്യം മറുപടി പറയുന്നതിന് മുമ്പേ പ്രണവ് അങ്ങോട്ട് എത്തി. "ആയുഷ് ..." "പ്രണവ്." ആയുഷ് അവന്റെ അടുത്തേക്ക് തിരിഞ്ഞു "നാളെ ഈവനിംഗ് എന്തൊക്കെയോ കുട്ടികൾ പ്ലാൻ ചെയ്യുന്നുണ്ടെന്ന് അഭി പറഞ്ഞു. നിന്നെ വിളിക്കുമെന്നും പറഞ്ഞു." "ആയുഷ്...." പ്രണവ് എന്തോ പറയാൻ തുടങ്ങിയതും ആയുഷിന്റെ ഫോൺ റിങ് ചെയ്തു. അവൻ ഫോൺ നോക്കി. "എനിക്ക് അർജന്റ് കാൾ വന്നിട്ടുണ്ട്. ഞാൻ പോകുവാ.നാളത്തെ ഡീലിങ്സ് ഒക്കെ പിള്ളേരുമായിട്ട് മതി.നിന്നെ അഭി വിളിക്കും " "അഭിയോട് രാത്രി തന്നെ കോൺടാക്ട് ചെയ്യാൻ പറയണം. എങ്കിലേ നാളേക്ക് വേണ്ടതൊക്കെ സെറ്റ് ചെയ്യാൻ പറ്റൂ." പ്രണവ് അറിയിച്ചു. "ഓക്കേ. ഞാനവനോട് പറഞ്ഞോളാം." ആയുഷ് മാണിക്യത്തെ ഒരു നിമിഷം ഒന്ന് നോക്കി. അവൻ തിരിഞ്ഞ് പടികൾ വേഗത്തിൽ കയറി പോയി. മാണിക്യം കുറച്ചുനേരം അവൻ പോയ വഴിയിലേക്ക് നോക്കി നിന്നു. "മണിക്കുട്ടീ..." മുത്തിന്റെ വിളിയാണ് അവളെ ചിന്തയിൽനിന്ന് ഉണർത്തിയത്. "ഹാ?" "എന്താ നോക്കിനിൽക്കുന്നേ?" "ഒന്നുമില്ല." മാണിക്യം ഉടനെ തിരിഞ്ഞു. "ഷൂട്ട് തീർക്കണ്ടേ?" "ഹാ.. വേഗം എടുത്ത് പോവാം " ശേഷം അമ്പലനടയിലെത്തി. കൈകൂപ്പി നിൽക്കുന്ന രൂപത്തിലും, ചുറ്റുവിളക്ക് തെളിയിക്കുന്നതുപോലെയും, ക്ഷേത്രത്തിന്റെ കൊത്തുപണികളോട് ചേർന്നുനിന്നുമൊക്കെ പ്രണവ് രണ്ടുമൂന്ന് സ്റ്റിൽസ് കൂടി എടുത്തു. "ഓക്കേ... ഡൺ." അവസാനം പ്രണവ് ക്യാമറ താഴ്ത്തി. "താങ്ക്സ് ചേട്ടാ. എപ്പോ ഫോട്ടോസ് കിട്ടും?" "ഞാൻ റെഡിയാകുമ്പോൾ ഇൻസ്റ്റയിൽ ടെക്സ്റ്റിടാം. അപ്പോൾ മെയിൽ ഐഡി തന്നാൽ മതി." "ഓക്കേ ചേട്ടാ." മാണിക്യം ചിരിച്ചു. "എങ്കിൽ ഞങ്ങൾ പോട്ടെ." മുത്തിനെയും കൂട്ടി അവൾ പുറത്തേക്ക് നടന്നു. അവിടെ കാത്തിരുന്ന പാറുവും തുമ്പിയും മീനുവുമൊക്കെ അവരെ കണ്ടതും ഒരുമിച്ച് ചോദിച്ചു "എവിടെയായിരുന്നു?" "എന്താ ഇത്രയും താമസം?" "ഷൂട്ട് ചെയ്യാൻ പോയതാണെന്ന് പറഞ്ഞിട്ട് ഇത്ര നേരം!" മാണിക്യം ചെവി പൊത്തിപ്പിടിച്ചു. "അയ്യോ... ഒന്ന് നിർത്തെടീ!" എല്ലാവരും ചിരിച്ചു. അവരുടെ കളിയും ചിരിയുമായി ആ സന്ധ്യ പതിയെ രാത്രിയിലേക്ക് നീങ്ങി. വീട്ടിലേക്ക് തിരികെ നടക്കുമ്പോഴും മാണിക്യത്തിന്റെ മനസ്സിൽ ഇടയ്ക്കിടെ തെളിഞ്ഞുവന്നത് ഒരേയൊരു മുഖമായിരുന്നു. ചുവന്ന ഷർട്ട്... ശാന്തമായ കണ്ണുകൾ... ആയുഷ്. അവൾക്ക് തന്നെ അറിയില്ലായിരുന്നു— അത് വെറും അമ്പലത്തിലെ ഒരു ചെറിയ അപകടം മാത്രമായിരുന്നോ... അതോ, അവളുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവരുന്നതിന്റെ ആദ്യ സൂചനയായിരുന്നോ എന്ന്.പക്ഷെ അയാളുടെ വിവാഹം കൂടാനാണല്ലോ താൻ വന്നത് എന്ന ഓർമ വന്നതും അവൾ തന്നെ തന്റെ ചിന്തകളെ തിരുത്തി. തുടരൂ ✨ #📔 കഥ #📙 നോവൽ
7 shares

More like this