☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1K views • 1 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ
കിടന്ന പാ കാണ്മാനില്ല
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
ഇരുട്ട് വീണാൽ നിഴലുകൾക്ക് പോലും ഭയം തോന്നുന്ന, മലനിരകളുടെ അതിർത്തിയിലുള്ള അട്ടപ്പാടിയിലെ പഴയ എസ്റ്റേറ്റ് ബംഗ്ലാവ്. ചുറ്റും വർഷങ്ങൾ പഴക്കമുള്ള തേയിലക്കാടുകളും ഉണങ്ങി വീഴാറായ മരങ്ങളും മാത്രം. അവിടെ പടർന്നുപിടിച്ച ദുരൂഹമായ ഒരു മിസ്സിംഗ് കേസ് അന്വേഷിക്കാനാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ആദർശും ഫോറൻസിക് വിദഗ്ദ്ധനായ വേണുവും എത്തിയത്.
ബംഗ്ലാവുടമയായ നിസാർ, തനിക്കൊപ്പം താമസിച്ചിരുന്ന പഴയ സാധനങ്ങൾ ശേഖരിക്കുന്ന കൂട്ടുകാരൻ അലിയെ പെട്ടെന്ന് ഒരു രാത്രിയിൽ കാണാതായെന്ന് കാട്ടിയാണ് പോലീസിനെ സമീപിച്ചത്.
"എന്താണ് സംഭവിച്ചത് നിസാർ? അലിയെ അവസാനമായി എപ്പോഴാണ് കണ്ടത്?"
അസ്വസ്ഥതയോടെ ബംഗ്ലാവിന്റെ പഴയ തടി ഉത്തരങ്ങളിലേക്ക് നോക്കിക്കൊണ്ട് ആദർശ് ചോദിച്ചു.
നിസാറിന്റെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
"സർ... ചൊവ്വാഴ്ച രാത്രി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതാണ്. അത് കഴിഞ്ഞ് അലി തന്റെ മുറിയിലേക്ക് പോയി. രാവിലെ നോക്കുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലുകൾക്ക് ഉറപ്പുള്ള ഇരുമ്പുകമ്പികളുമുണ്ട്. പൂട്ട് തകർത്ത് ഞങ്ങൾ അകത്തുകയറിയപ്പോൾ അലി അവിടെയില്ല! പക്ഷേ..."
"പക്ഷേ എന്താ നിസാർ? വല്ലവരും തട്ടിക്കൊണ്ടുപോയതാണോ?" വേണു ഇടയിൽ കയറി ചോദിച്ചു.
"അതല്ല സർ... അവൻ കിടന്നിരുന്ന വലിയ കറുത്ത തഴപ്പായ മുറിയിലില്ല! ആളുമില്ല, അവൻ കിടന്ന പായയുമില്ല!"
ആദർശും വേണുവും അലിയുടെ മുറിയിലേക്ക് നടന്നു. തടിയുടെ പഴക്കമുള്ള ഒരു കട്ടിൽ മാത്രം അവിടെയുണ്ട്. അതിനു മുകളിൽ കിടക്കയോ പായയോ ഒന്നുമില്ല, വെറും മരപ്പലക മാത്രം. മുറിയുടെ ഓരോ മൂലയും സൂക്ഷ്മമായി പരിശോധിക്കുന്നതിനിടെ, മേശപ്പുറത്തിരുന്ന അലിയുടെ ഒരു പഴയ ഡയറി വേണുവിന്റെ ശ്രദ്ധയിൽപ്പെട്ടു.
"സർ, അലി എഴുതിയ ഈ വരികൾ ഒന്ന് നോക്കൂ," വേണു ഡയറി ആദർശിന് കൈമാറി.
ഡയറിയിൽ ഒടുവിലത്തെ താളിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ അലി എഴുതിയിരുന്നത് ഇതായിരുന്നു:
“ഈ പായ സാധാരണ ഒന്നല്ല. വടക്കൻ മലബാറിലെ ഏതോ പഴയ മനയിലെ അടച്ചിട്ട നിലവറയിൽ നിന്ന് ഞാൻ വാങ്ങിയതാണിത്. കറുത്ത തഴപ്പായ... ഇതിൽ കിടക്കുമ്പോൾ എന്റെ ശരീരത്തിന് ഭാരമില്ലാത്തതുപോലെ തോന്നും. പക്ഷേ, രാത്രിയായാൽ ഇതിൽ നിന്ന് ഒരു മൂളൽ ശബ്ദം കേൾക്കാം. അത് എന്റെ പേര് വിളിക്കുകയാണ്. ഈ പായ എന്നെ തിന്നാൻ തുടങ്ങിയിരിക്കുന്നു... ഇതിന്റെ നാരുകൾ എന്റെ ശരീരത്തിലേക്ക് പടരുകയാണ്. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. പടച്ചോനെ, ഞാൻ ഇതിൽ കിടക്കാൻ പാടില്ലായിരുന്നു..”
"ഭ്രാന്തമായ എന്തോ ചിന്തയിൽ എഴുതിയതാവാം," ആദർശ് പറഞ്ഞു.
"ആളുകൾ ഭയം കൂടുമ്പോൾ പലതും സങ്കൽപ്പിക്കും."
"ഇല്ല സർ... ഇത് വെറും ഭ്രാന്തല്ല," വേണു ഡയറിയുടെ മുൻപത്തെ താളുകളിലേക്ക് വിരൽ ചൂണ്ടി.
"അലി ഈ പായയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ കുറിച്ചുവെച്ചിട്ടുണ്ട്. ഇത് വെറുമൊരു തഴപ്പായയല്ല... ഒരു ശാപത്തിന്റെ ബാക്കിവെപ്പാണ്."
ആദർശ് വേണുവിന്റെ കൈയിൽ നിന്ന് ഡയറി വാങ്ങി വായിക്കാൻ തുടങ്ങി. അലിയുടെ വരികളിലൂടെ ആ കറുത്ത പായയുടെ ഭീതിദമായ ഭൂതകാലം അവരുടെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു.
……….
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ മലബാറിലെ പ്രശസ്തമായ ഒരു കോവിലകത്ത് നടന്ന സംഭവങ്ങളായിരുന്നു അത്. കോവിലകത്തെ ചെറിയ തമ്പുരാൻ ദുർമന്ത്രവാദത്തിലും ദുരാചാരങ്ങളിലും അതീവ താല്പര്യമുള്ളയാളായിരുന്നു. അമരത്വം നേടാനും ശത്രുക്കളെ ഒരടയാളവും ബാക്കിവെക്കാതെ ഇല്ലാതാക്കാനും വേണ്ടി അയാൾ കാട്ടുമാടം കുളത്തിന് സമീപമുള്ള ഒരു അഗോരിയിൽ നിന്ന് ഒരു വിദ്യ പഠിച്ചെടുത്തു.
മനുഷ്യന്റെ ആത്മാവിനെയും രക്തത്തെയും ആവാഹിച്ച് മാന്ത്രിക വസ്തുക്കളിലേക്ക് മാറ്റുന്ന ആഭിചാരക്രമമായിരുന്നു അത്. അതിനായി അയാൾ തെരഞ്ഞെടുത്തത്, അമാവാസി രാത്രികളിൽ ശ്മശാനത്തിലെ കരിമ്പനകളുടെ തഴവെട്ടി, അഷ്ടബലികളും രക്തബലിയും നൽകി നെയ്തെടുത്ത ഒരു തഴപ്പായയെയായിരുന്നു.
തമ്പുരാൻ തന്റെ അടച്ചിട്ട നിലവറയിൽ വെച്ച് ഈ പായയിൽ കിടന്ന് ധ്യാനിക്കുകയും, തനിക്ക് എതിരുനിന്ന വേലക്കാരെയും ശത്രുക്കളെയും രാത്രിയുടെ യാമങ്ങളിൽ ഈ പായയ്ക്ക് ഇരയായി നൽകുകയും ചെയ്തു. പായയുടെ ഓരോ നാരിനിടയിലൂടെയും മനുഷ്യന്റെ അവസാന നിലവിളി അലിഞ്ഞുചേർന്നു. എണ്ണമറ്റ മനുഷ്യരുടെ രക്തം കുടിച്ച് ആ പായയുടെ സ്വാഭാവിക നിറം മാറി, അത് ആഴത്തിലുള്ള കറുത്ത നിറമായി രൂപാന്തരപ്പെട്ടു.
ഒടുവിൽ, ഈ അമാനുഷിക ശക്തിയെ നിയന്ത്രിക്കാൻ കഴിയാതെ തമ്പുരാൻ തന്നെ ആ പായയുടെ ഇരയായി മാറി. പിറ്റേന്ന് രാവിലെ നിലവറ തുറന്ന ബന്ധുക്കൾ കണ്ടത് വസ്ത്രങ്ങൾ മാത്രം ബാക്കിയായ, രക്തം ഉണങ്ങിപ്പിടിച്ച പായയാണ്. ഭയന്നുപോയ നാട്ടുകാർ ആ മനയിലെ നിലവറ ഇരുമ്പ് പൂട്ടി മുദ്രവെച്ചു. തലമുറകളോളം ആരും അങ്ങോട്ട് അടുത്തതുപോലുമില്ല.
പക്ഷേ, മാസങ്ങൾക്ക് മുൻപ് പഴയ പുരാവസ്തുക്കൾ തേടി നടന്ന അലി, മനയുടെ അവകാശികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ആ നിലവറയിലെ സാധനങ്ങൾ വാങ്ങ കൂട്ടത്തിൽ ഈ കറുത്ത പായയും എസ്റ്റേറ്റിലേക്ക് കൊണ്ടുവരുകയായിരുന്നു..
……
"ഇതൊരു കെട്ടുകഥയാകാനേ വഴിയുള്ളൂ വേണൂ," ഡയറി അടച്ചുവെച്ചുകൊണ്ട് ആദർശ് പറഞ്ഞു.
"പഴയ കഥകൾ വിശ്വസിച്ച് നമ്മൾ വഴിതെറ്റരുത് പായയും കൊണ്ട് അലി എങ്ങോട്ടെങ്കിലും പോയത് ആയിക്കൂടെ."
"പക്ഷേ സർ, ഈ തറയിലെ മരപ്പലകകൾക്കിടയിൽ രക്തത്തിന്റെ കറയുണ്ട്,"
കൈയിലെ ലൈറ്റ് അടിച്ച് തറ പരിശോധിച്ചുകൊണ്ട് വേണു പറഞ്ഞു.
പെട്ടെന്ന്, മുറിയിലെ വെളിച്ചം താനേ അണഞ്ഞു! അടച്ചിട്ട മുറിയിൽ കനത്ത ഒരു തണുപ്പ് പടർന്നു. ഉണങ്ങിയ ഓലകൾ തമ്മിൽ ഉരസുന്നതുപോലെയുള്ള ഒരു ഭീകരമായ ശബ്ദം തറയിൽ നിന്ന് കേൾക്കാൻ തുടങ്ങി
ഖിർ... ഖിർ..
വേണു ടോർച്ച് വെളിച്ചം തറയിലേക്ക് തിരിച്ചു. കണ്ട കാഴ്ചയിൽ അവരുടെ രക്തം ഉറഞ്ഞുപോയി
കട്ടിലിന് താഴെയായി ഒരു കറുത്ത തഴപ്പായ മെല്ലെ നിവർന്നുവരുന്നു. കാറ്റില്ലാതെ തന്നെ അത് ഒരു കൂറ്റൻ പാമ്പിനെപ്പോലെ തറയിലൂടെ ഇഴഞ്ഞു നീങ്ങി. പായയുടെ ഓരോ തഴകൾക്കിടയിലൂടെയും രക്തം പോലെയുള്ള ചുവന്ന ദ്രാവകം ഊറിവരുന്നുണ്ടായിരുന്നു. പായയ്ക്ക് ചുറ്റും അഴുകിയ മാംസത്തിന്റെയും പുരാതനമായ രക്തത്തിന്റെയും കടുത്ത ദുർഗന്ധം പടർന്നു.
"സർ! അത്..." വേണു ഭയന്ന് പുറകോട്ട് മാറി. നിസാർ പേടിച്ച് ചുവരിൽ ഒട്ടിനിന്നു.
പായയുടെ നടുഭാഗം സാവധാനം വീർത്തു വന്നു. അതിനുള്ളിൽ ഒരു മനുഷ്യരൂപം പിടയുന്നതുപോലെ! പായയുടെ കറുത്ത നാരുകൾ ജീവനുള്ള ഞരമ്പുകളെപ്പോലെ ചലിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പായയുടെ ഉള്ളിൽ നിന്ന് ശ്വാസം മുട്ടുന്ന ഒരു അലർച്ച കേട്ടു—അത് അലിയുടെ ശബ്ദമായിരുന്നു!
"എന്നെ രക്ഷിക്കൂ! എനിക്ക് ശ്വാസം മുട്ടുന്നു... ഇതിൽ നിന്ന് വിടൂ!"
ആദർശ് ഭയം അമർത്തിപ്പിടിച്ച് തൻ്റെ സർവീസ് റിവോൾവർ പുറത്തെടുത്തു. പക്ഷേ, ഒരു പായക്ക് നേരെ വെടിയുതിർത്തിട്ട് എന്ത് കാര്യം? എങ്കിലും സാഹചര്യം കൈവിട്ടുപോയതോടെ ആദർശ് പായക്ക് നേരെ വെടിയുതിർത്തു.
ഡിം! ഡിം!
വെടിയുണ്ടകൾ പായ തുളച്ചു കയറിയെങ്കിലും അതിന് യാതൊരു ആഘാതവും ഉണ്ടാക്കിയില്ല. പകരം, വെടിയേറ്റ ഭാഗത്തുനിന്ന് കൂടുതൽ രക്തം ചീറ്റുകയും, പായയുടെ വശങ്ങൾ താനേ മടങ്ങി അലിയുടെ ശരീരത്തെ പൂർണ്ണമായി വരിഞ്ഞുമുറുക്കുകയും ചെയ്തു. കറുത്ത പായയുടെ കൂർത്ത നാരുകൾ അലിയുടെ തൊലി തുളച്ച് അകത്തേക്ക് കയറി അവനെ പൂർണ്ണമായി വിഴുങ്ങാൻ തുടങ്ങി.
"അലീ!" നിസാർ അലറിക്കരഞ്ഞു.
പെട്ടെന്ന്, എല്ലുകൾ ഒടിയുന്ന ദാരുണമായ ശബ്ദം ആ മുറിയിൽ മുഴങ്ങി—ക്രാക്ക്... ക്രഞ്ച്... അലിയുടെ നിലവിളി സാവധാനം ഒരു മൂളലായി മാറി, ഒടുവിൽ പൂർണ്ണമായി അടങ്ങി. അലിയുടെ മാംസവും എല്ലുകളും ആ പായയിലേക്ക് ഊറി ഇറങ്ങി പൂർണ്ണമായും ദ്രവിച്ചുപോയി.
ആദർശും വേണുവും നിസാറും അന്തംവിട്ടു നിൽക്കെ, അലിയുടെ രൂപത്തെ പൂർണ്ണമായി വിഴുങ്ങിയ ആ പായ, മരപ്പലകകൾക്കിടയിലെ ചെറിയ വിടവിലൂടെ ഒരു ദ്രാവകം പോലെ താഴേക്ക് വലിഞ്ഞുപോയി!
……..
മുറിയിൽ വീണ്ടും മരണനിശ്ശബ്ദത പടർന്നു. ടോർച്ച് വെളിച്ചത്തിൽ തറയിലെ വിടവ് പരിശോധിച്ച ആദർശും വേണുവും തറഞ്ഞുനിന്നുപോയി. അവിടെ ഒരിറ്റ് രക്തവും, അല്പം കരിഞ്ഞ തഴമടലുകളും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
"സർ... നമ്മൾ കണ്ടത് സത്യമാണോ?" വേണു വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.
ആദർശ് മറുപടിയൊന്നും പറഞ്ഞില്ല. തോക്ക് മുറുകെ പിടിച്ച് അയാൾ വെളിയിലേക്ക് നോക്കി. അട്ടപ്പാടിയിലെ കറുത്ത കാടുകളിലേക്ക് അപ്പോഴേക്കും കനത്ത മഞ്ഞ് പടർന്നിരുന്നു.
……….
ഒരു തെളിവും ബാക്കിവെക്കാതെ അലിയെ വിഴുങ്ങിയ ആ കറുത്ത പായ ഇപ്പോൾ എവിടെയായിരിക്കും? അതോ അത് ഈ എസ്റ്റേറ്റും താണ്ടി പുതിയ ഇരകളെ തേടി യാത്ര തിരിച്ചോ?
ചിലപ്പോൾ... നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഇരുളടഞ്ഞ മൂലയിൽ, വരും രാത്രികളിൽ ആ കറുത്ത പായ ചുരുണ്ടു കിടപ്പുണ്ടാകാം. രാത്രിയുടെ യാമങ്ങളിൽ ഖിർ... ഖിർ... എന്ന ശബ്ദത്തോടെ അത് നിങ്ങളെയും തേടിയെത്താം!
.......
End
6 likes
15 shares