
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
Owner of KVS Services ,Writer, Mens Right Activist
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
അവസാന ട്രിപ്പ്
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
അർദ്ധരാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആ പഴയ ബസ് സ്റ്റാൻഡിൽ ആദർശ് ഒറ്റയ്ക്കായിരുന്നു. നഗരം ഉറങ്ങിക്കഴിഞ്ഞു, പക്ഷേ ആ സ്റ്റാൻഡിന് ചുറ്റുമുള്ള മരങ്ങൾ കാറ്റിൽ എന്തൊക്കെയോ മന്ത്രിക്കുന്നത് പോലെ തോന്നി. വാച്ചിലെ സെക്കൻഡ് സൂചിയുടെ ചലനം പോലും തന്റെ ഹൃദയമിടിപ്പിനൊപ്പം താളമിടുന്നത് അവൻ ഭീതിയോടെ ശ്രദ്ധിച്ചു.
അപ്പോഴാണ് ദൂരെ നിന്ന് ഒരു മൂളൽ കേട്ടു തുടങ്ങിയത്. അത് മനുഷ്യന്റെ പാട്ടാണോ അതോ കാറ്റിന്റെ വിളിയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പെട്ടെന്ന്, ബെഞ്ചിന്റെ ഒരറ്റത്ത് ഒരാൾ പ്രത്യക്ഷപ്പെട്ടു. എപ്പോഴാണ് അയാൾ അവിടെ വന്നതെന്നു പോലും ആദർശ് അറിഞ്ഞില്ല.
"ഭയം ഒരു നിഴൽ പോലെയാണ് ആദർശേ, നീ അതിനെ നോക്കും തോറും അത് വളർന്നു കൊണ്ടേയിരിക്കും."
സംസാരിച്ചത് സജിത്ത് ആയിരുന്നു. അയാളുടെ കണ്ണുകൾക്ക് ഒരു അസ്വാഭാവികമായ തിളക്കമുണ്ടായിരുന്നു. ആദർശ് ഞെട്ടിപ്പോയി. അയാൾക്ക് തന്റെ പേര് എങ്ങനെ അറിയാം?
"നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ?" ആദർശ് വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
“ ഞാൻ സജിത്ത്,കാണാൻ വഴിയില്ല “
സജിത്ത് മറുപടി നൽകുന്നതിന് പകരം ഇരുളടഞ്ഞ പാർക്കിംഗ് ഏരിയയിലേക്ക് വിരൽ ചൂണ്ടി. അവിടെ ഒരു പഴയ കറുത്ത അംബാസഡർ കാർ സ്റ്റാർട്ട് ആകാതെ കിടക്കുന്നു. അതിന്റെ ഹെഡ്ലൈറ്റുകൾ മങ്ങിയ മഞ്ഞ വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. കാറിന് പുറത്ത് ഒരാൾ നിശ്ചലനായി നിൽക്കുന്നു. ഉയരമുള്ള ശരീരം, മുഖം പകുതിയും നിഴലിൽ
മറഞ്ഞിരിക്കുന്നു.
"അത് ബിജു ജോൺ," സജിത്ത് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
"അയാൾക്ക് വഴി തെറ്റാറില്ല. പക്ഷേ അയാൾ കൊണ്ടുപോകുന്ന ഇടങ്ങൾ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നവയാകില്ല. വരുന്നുണ്ടോ?"
ബസ് ഇല്ലാത്തത് കൊണ്ട് മറ്റൊരു വഴിയില്ലാത്തതിനാൽ ആദർശ് അവരോടൊപ്പം കാറിൽ കയറി. ബിജു ജോൺ തന്റെ കറുത്ത ഗ്ലൗസ് ധരിച്ച കൈകൾ സ്റ്റിയറിംഗിൽ മുറുക്കിപ്പിടിച്ചിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഉള്ളിലെ തണുപ്പ് അസഹനീയമായി. കണ്ണാടിയിലൂടെ ബിജു ജോണിന്റെ കണ്ണുകൾ ആദർശ് കണ്ടു.അവയിൽ ജീവന്റെ ലക്ഷണങ്ങളില്ലായിരുന്നു.
യാത്രയ്ക്കിടയിൽ വിജനമായ ഒരു കവലയിൽ വച്ച് വണ്ടി നിന്നു.
അവിടെ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അത് നിസാർആയിരുന്നു. അയാൾ വണ്ടിയിൽ കയറി ആദർശിന്റെ തൊട്ടടുത്തിരുന്നു. നിസാറിന്റെ ശരീരം ഐസ് പോലെ തണുത്തിരുന്നു.
"ഇത് അവസാനത്തെ ട്രിപ്പാണ്,"
നിസാർ വിറയലോടെ മന്ത്രിച്ചു.
"ആദർശേ, നീ ഇതിൽ വരാൻ പാടില്ലായിരുന്നു. ബിജു ജോൺ വാക്ക് പാലിക്കുന്ന ആളാണ്. പത്തു വർഷം മുൻപ് ഈ രാത്രിയിൽ പൂർത്തിയാക്കാൻ കഴിയാതെ പോയ ആ യാത്ര അയാൾ ഇന്ന് പൂർത്തിയാക്കും."
"എന്ത് യാത്ര?" ആദർശ് അലറി.
പെട്ടെന്ന് കാറിനുള്ളിലെ റേഡിയോ തനിയെ പ്രവർത്തിക്കാൻ തുടങ്ങി. അതിൽ നിന്ന് പഴയൊരു വാർത്താ ബുള്ളറ്റിൻ കേട്ടു
" ടാക്സി കൊക്കയിലേക്ക് മറിഞ്ഞു. സജിത്ത്, നിസാർ ബിജു ജോൺ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു..."
വാർത്ത അവസാനിക്കുന്നതിന് മുൻപ് ബിജു ജോൺ വണ്ടി ഒരു വലിയ കൊക്കയുടെ അരികിലേക്ക് വെട്ടിച്ചു. ആദർശ് പേടിച്ച് കണ്ണുകൾ ചിമ്മി. പക്ഷേ ശബ്ദമൊന്നും കേട്ടില്ല.
കണ്ണുതുറന്നപ്പോൾ അവൻ ആ പഴയ ബസ് സ്റ്റാൻഡിലെ അതേ ബെഞ്ചിൽ തനിച്ചിരിക്കുകയായിരുന്നു. നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.
അവൻ ഓടി റോഡിലെത്തി. അവിടെ പഴയൊരു നോട്ടീസ് ബോർഡിൽ ഒരു പത്രക്കട്ടിംഗ് ഒട്ടിച്ചിരിക്കുന്നത് കണ്ടു. അതിൽ ബിജു ജോണിന്റെയും സജിത്തിന്റെയും നിസാറിന്റെയും ഫോട്ടോകൾ ഉണ്ടായിരുന്നു. പക്ഷേ അവന്റെ രക്തം തണുത്തുറഞ്ഞു പോയത് താഴെ കണ്ട മറ്റൊരു വാർത്ത വായിച്ചപ്പോഴാണ്:
"ബസ് സ്റ്റാൻഡിൽ ആദർശ് എന്ന് പേരുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി."
താൻ ഒരു പ്രേതമായി മാറിയെന്ന് തിരിച്ചറിഞ്ഞ ആദർശ് തിരിഞ്ഞു നോക്കിയപ്പോൾ, ദൂരെ ആ പഴയ കറുത്ത കാർ വരുന്നത് കണ്ടു. ബിജു ജോൺ വണ്ടി നിർത്തി വാതിൽ തുറന്നു.
"കയറൂ ആദർശേ, നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.”
ആ പഴയ അംബാസഡറിന്റെ പിൻസീറ്റിലേക്ക് ആദർശ് മരവിച്ച മനസ്സോടെ കയറി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ പരിചിതമായ നഗരവീഥികൾ പതിയെ മാറാൻ തുടങ്ങി. റോഡിന്റെ ഇരുവശവുമുള്ള കെട്ടിടങ്ങൾ അസാധാരണമാംവിധം നീളം വെക്കുന്നതുപോലെയും, മരങ്ങൾ ചില്ലകൾ താഴ്ത്തി വണ്ടിയെ തടയാൻ ശ്രമിക്കുന്നതുപോലെയും അവന് തോന്നി. ഉള്ളിലെ തണുപ്പ് ഇപ്പോൾ വെറുമൊരു കാലാവസ്ഥാ വ്യതിയാനമല്ല, മറിച്ച് മരണത്തിന്റെ തണുപ്പായിരുന്നു.
"നമ്മൾ എങ്ങോട്ടാണ് പോകുന്നത്?" ആദർശ് ചോദിച്ചു. അവന്റെ ശബ്ദം കാറിനുള്ളിലെ വായുവിൽ തങ്ങിനിന്നു.
ഡ്രൈവർ സീറ്റിലിരുന്ന ബിജു ജോൺ മറുപടി നൽകിയില്ല. അയാളുടെ കൈകൾ സ്റ്റിയറിംഗിൽ ഉറച്ചുതന്നെ ഇരുന്നു. എന്നാൽ തൊട്ടടുത്തിരുന്ന സജിത്ത് പതുക്കെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ പരിഹാസമായിരുന്നോ സഹതാപമായിരുന്നോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
"ഭൂമിയിലെ ദൂരങ്ങളല്ല ആദർശേ നമ്മൾ പിന്നിടുന്നത്," സജിത്ത് പറഞ്ഞു.
"നിന്റെ ഓർമ്മകൾക്കും നിന്റെ ആഗ്രഹങ്ങൾക്കും ഇടയിലുള്ള ദൂരമാണ്. നീ അവസാനം കണ്ട ആ പത്രവാർത്ത വെറുമൊരു തുടക്കം മാത്രമാണ്."
പെട്ടെന്ന് കാർ ഒരു പഴയ പാലത്തിന് മുകളിൽ നിന്നു. പാലത്തിന് താഴെ ഒഴുകുന്നത് വെള്ളമായിരുന്നില്ല, മറിച്ച് കറുത്ത പുക പടരുന്ന ഒരു ഗർത്തമായിരുന്നു. അവിടെ വിബിൻ എന്ന് പേരുള്ള ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ കയ്യിൽ ഒരു വലിയ പുസ്തകമുണ്ടായിരുന്നു. അയാൾ ഓരോ വണ്ടിയെയും പരിശോധിച്ചു വിടുന്നു. ബിജു ജോൺ വണ്ടി നിർത്തി. വിബിൻ വണ്ടിക്കരികിലെത്തി ആദർശിനെ സൂക്ഷിച്ചു നോക്കി.
"പുതിയ അതിഥിയാണല്ലേ?"
വിബിൻ ചോദിച്ചു. അയാൾ തന്റെ പുസ്തകം തുറന്ന് ആദർശിന്റെ പേര് തിരഞ്ഞു.
"ആദർശ്.... പക്ഷേ നിന്റെ ലിസ്റ്റിൽ ഒരു തിരുത്തുണ്ട്. നിനക്ക് ഇനിയും ചിലത് പൂർത്തിയാക്കാനുണ്ട്."
"എനിക്ക് തിരിച്ചു പോകണം,"
ആദർശ് നിലവിളിച്ചു.
“തിരിച്ചു പോകാനോ ഹ ഹ ഹ” വിബിൻ പൊട്ടി ചിരിച്ചു
"തിരിച്ചുപോക്ക് അസാധ്യമാണ്,"
തൊട്ടടുത്തിരുന്ന നിസാർ മന്ത്രിച്ചു. നിസാറിന്റെ കണ്ണുകളിൽ നിന്ന് ഇപ്പോൾ രക്തം കലർന്ന നീർത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.
"പത്തു വർഷം മുൻപ് ഈ പാലം കടക്കാൻ ഞങ്ങൾ ശ്രമിച്ചതാണ്. അന്ന് ബിജുവിന് വണ്ടി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇന്ന് ഞങ്ങൾ ഒറ്റയ്ക്കല്ല. നീ കൂടെയുണ്ട്. നിന്റെ ആയുസ്സിന്റെ ബാക്കി ഭാഗം ഈ വണ്ടിയുടെ ഇന്ധനമാണ്."
പെട്ടെന്ന് കാറിനുള്ളിലെ റേഡിയോയിൽ നിന്ന് പാട്ടുകൾക്ക് പകരം വിലാപങ്ങൾ കേട്ടുതുടങ്ങി. ആദർശ് കണ്ണടച്ച് പ്രാർത്ഥിക്കാൻ ശ്രമിച്ചു. പക്ഷേ ദൈവത്തിന്റെ നാമങ്ങൾ അവന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. പകരം അവന്റെ മനസ്സിൽ തെളിഞ്ഞത് ആ പഴയ ബസ് സ്റ്റാൻഡിൽ താൻ കണ്ടുമുട്ടിയ ഓരോരുത്തരുടെയും മുഖമായിരുന്നു.
വണ്ടി പാലം കടന്ന് ഒരു വലിയ കാടിനുള്ളിലേക്ക് പ്രവേശിച്ചു. അവിടെ വഴിയരികിൽ വേണു എന്നൊരാൾ റാന്തൽ വിളക്കുമായി നിൽക്കുന്നു. അയാൾ വണ്ടിക്ക് കൈ കാണിച്ചു. ബിജു ജോൺ വണ്ടി നിർത്തിയില്ല, പകരം വേഗത കൂട്ടി. വേണുവിന്റെ അട്ടഹാസം കാടിനെ നടുക്കി. അയാൾ വണ്ടിയുടെ പിന്നാലെ ഓടാൻ തുടങ്ങി. അമാനുഷികമായ വേഗതയിൽ അയാൾ വണ്ടിക്കൊപ്പം എത്തിയതും കാറിന്റെ ചില്ലിൽ തന്റെ നഖങ്ങൾ കൊണ്ട് മാന്തിക്കൊണ്ട് നിലവിളിച്ചു.
"എന്നെ വിട്ടു പോകരുത്... എന്നെയും കൊണ്ടുപോകൂ"
ആദർശ് ഭയത്താൽ സീറ്റിലേക്ക് ചുരുണ്ടു. ബിജു ജോൺ ആദ്യമായി സംസാരിച്ചു
"ഭയപ്പെടേണ്ട. അയാൾക്ക് അനുവാദം ലഭിച്ചിട്ടില്ല. ഈ യാത്രയിൽ ആർക്കൊക്കെ സീറ്റ് നൽകണമെന്ന് തീരുമാനിക്കുന്നത് നീയാണ്."
"ഞാനോ?" ആദർശ് അത്ഭുതപ്പെട്ടു.
"അതെ," സജിത്ത് പറഞ്ഞു. "നിന്റെ ജീവിതത്തിൽ നീ പാതിവഴിയിൽ ഉപേക്ഷിച്ച ബന്ധങ്ങളും, നീ ചെയ്ത തെറ്റുകളുമാണ് ഈ യാത്രയിലെ ഓരോ സ്റ്റോപ്പുകളും. ഓരോ കിലോമീറ്റർ കൂടുമ്പോഴും നീ നിന്റെ ജീവിതത്തിലെ ഓരോ ഓർമ്മകളെ ഉപേക്ഷിക്കണം. പൂർണ്ണമായും ശൂന്യമാകുമ്പോൾ മാത്രമേ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ."
യാത്ര തുടരുകയാണ്. വണ്ടി ഇപ്പോൾ ഒരു പഴയ തറവാടിന് മുന്നിൽ നിന്നു. അവിടെ നിഴൽ രൂപത്തിൽ ഒരാൾ നിൽക്കുന്നു. അത് ആദർശിന്റെ തന്നെ രൂപമായിരുന്നു. തന്റെ ഭൂതകാലത്തെ അവിടെ ഉപേക്ഷിക്കാതെ അവന് മുന്നോട്ട് പോകാൻ കഴിയില്ല. ബിജു ജോൺ സൈഡ് മിററിലൂടെ ആദർശിനെ നോക്കി ഒന്ന് കണ്ണുചിമ്മി.
"ഇറങ്ങൂ ആദർശേ," ബിജു പറഞ്ഞു.
"നിന്റെ ആദ്യത്തെ കണക്കുതീർക്കൽ ഇവിടെയാണ്."
കാറിന്റെ വാതിൽ തനിയെ തുറന്നു. പുറത്ത് മരിച്ചവരുടെ ഗന്ധമുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു. താൻ എങ്ങോട്ടാണ് പോകുന്നതെന്നോ, ഈ യാത്ര എപ്പോൾ അവസാനിക്കുമെന്നോ അറിയാതെ ആദർശ് ആ തറവാടിന്റെ ഉമ്മറത്തേക്ക് നടന്നു. പിന്നിൽ ബിജു ജോണിന്റെ അംബാസഡർ കാർ സ്റ്റാർട്ട് ചെയ്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.അവന്റെ ആത്മാവിന്റെ അടുത്ത കഷ്ണം ഏറ്റുവാങ്ങാൻ.
………
End
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
സിമന്റ് സജി
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
തൃശ്ശൂർ നഗരത്തിന്റെ ആകാശരേഖകളിൽ ഇന്ന് കാണുന്ന കൂറ്റൻ കോൺക്രീറ്റ് സൗധങ്ങൾക്കും മേൽപ്പാലങ്ങൾക്കും പിന്നിൽ സിമന്റും ചോരയും മണലും ചേർത്തുണ്ടാക്കിയ ഭീകരമായ ഒരു ചരിത്രമുണ്ട്. നഗരത്തിന്റെ വികസനത്തിനായി ഒഴുകിയ ഓരോ തുള്ളി കോൺക്രീറ്റിനടിയിലും സജി എന്ന ശില്പി തന്റെ പകയുടെ വിത്തുകൾ പാകിയിട്ടുണ്ടെന്ന് ആരും അറിഞ്ഞില്ല. പാലക്കാട് തമിഴ് നാട് അതിർത്തിയിലെ ഒരു സാധാരണ കല്ലുകൊത്തുപണിക്കാരനായ മുരുകന്റെ മകനായി ജനിച്ച സജിക്ക് കല്ലും മണ്ണും വെറും നിർമ്മാണ സാമഗ്രികളായിരുന്നില്ല, പകരം ജീവൻ തുടിക്കുന്ന ശില്പങ്ങളായിരുന്നു. തന്റെ അച്ഛൻ കല്ലിൽ കൊത്തിയെടുക്കുന്ന രൂപങ്ങളിൽ ആത്മാവുണ്ടെന്ന് അവൻ വിശ്വസിച്ചു.
"സജീ, കല്ലിന് ഉയിരുണ്ട്, നമ്മൾ കൊടുക്കുന്ന ഓരോ ഉളിക്കൊട്ടും അതിന്റെ ആത്മാവിനെ ഉണർത്തലാണ്," എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അച്ഛന്റെ മരണശേഷം ശില്പകലയിൽ പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സജി തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായി മാറി.
എന്നാൽ ലോകം അവനെ ഒരു കലാകാരനായി അംഗീകരിക്കുന്നതിന് മുൻപേ നഗരത്തിലെ സ്വാധീനശക്തിയുള്ള കോൺട്രാക്റ്റർ സുരേഷും സംഘവും അവന്റെ ജീവിതം തകർത്തു. ഒരു പൊതു പ്ലോട്ടിൽ ഒരു വലിയ മത്സരത്തിനായി അവൻ മാസങ്ങളോളം തപസ്സിരുന്നുണ്ടാക്കിയ ശില്പം ഭൂമി കയ്യേറ്റം എന്നും പറഞ്ഞു അവർ അടിച്ചുതകർത്തു.
"ഇതൊരു വെറും കല്ലല്ല സുരേഷേ, ഇതിൽ എന്റെ അമ്മാവുടെ ജീവനുണ്ട്," എന്ന് സജി കരഞ്ഞപേക്ഷിച്ചെങ്കിലും,
"അവന്റെ ഒരു കല , എനിക്ക് വേണ്ടത് ഈ ഭൂമിയാണ്,"
എന്ന് പരിഹസിച്ചുകൊണ്ട് സുരേഷ് കോടാലി വീശി. അത് തടയാൻ ശ്രമിച്ച സജിയുടെ വിരലുകൾ അവർ തല്ലിയൊടിച്ചു. ഒരു ശില്പിയുടെ ആയുധമായ വിരലുകൾ തകർക്കപ്പെട്ടതോടെ സജി മാനസികമായി തളർന്നു പോയി.സജിയുടെ ഉള്ളിലെ കലാകാരൻ ഒരു കൊലയാളിയായി പരിണമിച്ചു.
……
വർഷങ്ങൾ കടന്നുപോയി. വിരലുകൾ വളഞ്ഞ തൈറോയ്ഡ് പിടിച്ചു മെലിഞ്ഞു രൂപമേ മാറിപോയ സജി ഉപജീവനത്തിനായി അതേ സുരേഷിന്റെ നിർമ്മാണ സൈറ്റുകളിൽ ഒരു സാധാരണ തൊഴിലാളിയായി ജോലിക്ക് ചേർന്നു.സുരേഷ് അവനെ തിരിച്ചറിഞ്ഞതെ ഇല്ല
"നിനക്ക് ഈ വളഞ്ഞ വിരലുകൾ കൊണ്ട് സിമന്റ് ചാക്കെങ്കിലും ചുമക്കാൻ പറ്റുമോ?" എന്ന് സുരേഷ് അന്ന് ചോദിച്ചപ്പോൾ,
"പറ്റും സാർ, സിമന്റ് കൂട്ടുമ്പോൾ കൈകൾക്ക് നല്ല ഉറപ്പ് കിട്ടും," എന്ന് സജി വിനീതനായി മറുപടി നൽകി. പകൽ സമയം അവൻ വിനീതനായി കഴിഞ്ഞു. രാത്രികളിൽ അവൻ തന്റെ പുതിയ കല പരീക്ഷിച്ചു.
കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കവെ ഒരു അമാവാസി രാത്രിയിൽ സുരേഷിനെ സജി പുറകിൽ നിന്നും അടിച്ചു വീഴ്ത്തി. ബോധം വന്നപ്പോൾ സുരേഷ് സൈറ്റിലെ വലിയ കോൺക്രീറ്റ് മിക്സിംഗ് ടാങ്കിന് സമീപം ആയിരുന്നു. പെട്ടന്ന് വികൃത മായി ചിരിച്ചു കൊണ്ട് സജി പ്രത്യക്ഷപെട്ടു
"നീ ശരിക്കും ആരാണ്? നിനക്ക് എന്താണ് വേണ്ടത്?" എന്ന് സുരേഷ് കിതപ്പോടെ ചോദിച്ചു. മുഖത്തെ സിമന്റ് പൊടി തട്ടിമാറ്റി സജി അട്ടഹസിച്ചുകൊണ്ട് പറഞ്ഞു,
"സുരേഷേ, നിനക്കു ഓർമ ഇല്ലേ നീ അന്ന് തകർത്ത ആ ശില്പം നിന്റെ സ്വപ്നങ്ങളിൽ വരാറില്ലേ? എന്റെ അമ്മയുടെ രൂപമുള്ള ആ ശില്പത്തിന് പകരം ഇന്ന് ഞാൻ മറ്റൊരു അത്ഭുതം സൃഷ്ടിക്കാൻ പോവുകയാണ്."
പെട്ടന്ന് തന്നെ സജി സുരേഷിനെ ഒരു വലിയ ലോഹക്കൂട്ടിനുള്ളിലേക്ക് തള്ളി, അയാളുടെ പാദങ്ങളിൽ നിന്ന് സിമന്റ് മിശ്രിതം ഒഴിച്ചു തുടങ്ങിയപ്പോൾ,
"എന്നെ വിടൂ , നിനക്ക് എത്ര വേണമെങ്കിലും പണം ഞാൻ തരാം," എന്ന് അയാൾ നിലവിളിച്ചു.
“ പണം അല്ല എനക്ക് തേവൈ ഉൻ പൊണം”
സജി ശാന്തനായി തന്റെ കൈക്കോട്ട് സിമന്റ് മിശ്രിതത്തിലിട്ട് ഇളക്കി. സിമന്റ് നെഞ്ചൊപ്പം എത്തിയപ്പോൾ സജി ഒരു ചെറിയ കുഴൽ എടുത്ത് സുരേഷിന്റെ വായ തുറന്ന് അതിലൂടെ പച്ചയായ സിമന്റ് കുഴമ്പ് നേരിട്ട് അയാളുടെ ഉള്ളിലേക്ക് പമ്പ് ചെയ്തു.
"ഇനി നിന്റെ കണ്ണുകൾ അടയ്ക്കൂ സുരേഷേ. നീ ഇനി ഒരു കല്ലാണ്. ," എന്ന് സജി മന്ത്രിച്ചപ്പോൾ സുരേഷിന്റെ ആമാശയവും ശ്വാസകോശവും സിമന്റ് കൊണ്ട് നിറഞ്ഞു. അയാളെ പോലീസിന് കിട്ടുമ്പോൾ അതൊരു കല്ല് പ്രതിമ പോലെ ഉറച്ചിരുന്നു.
…….
അന്വേഷണവുമായി ഇൻസ്പെക്ടർ വേണുവും അനസും മുന്നോട്ട് പോയെങ്കിലും സജിയുടെ ബുദ്ധിക്ക് മുന്നിൽ അവർ തോറ്റുപോയി. സജി തന്റെ വേട്ടയാടൽ തുടർന്നു.
നഗരസഭയിലെ അഴിമതിയുടെ മുഖമായിരുന്ന കൗൺസിലർ ബിജു ജോണിനെയാണ് അവൻ അടുത്തതായി തിരഞ്ഞെടുത്തത്. ഒരു മഴയുള്ള രാത്രിയിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സൈറ്റിൽ വെച്ച് ബിജു ജോണിന്റെ മുന്നിലേക്ക് സജി അവതരിച്ചു.
"എന്നെ വിടൂ , നിനക്ക് ഞാൻ നല്ലൊരു ലൈഫ് ഉണ്ടാക്കി തരാം,"
എന്ന് ബിജു ജോൺ കാലുപിടിച്ചു കരഞ്ഞപ്പോൾ,
"എന്തിനാ ബിജു പേടിക്കുന്നത്, ഞാൻ നിനക്ക് നൽകുന്നത് നിത്യതയാണ്. ഈ നഗരത്തിലെ ആളുകൾ നിന്റെ പുറത്ത് ഇരിക്കുമ്പോൾ നിനക്ക് കിട്ടുന്ന ആ സുഖം ഒന്നു ആലോചിച്ചു നോക്കൂ," എന്നായിരുന്നു സജിയുടെ മറുപടി.
ബസ് സ്റ്റാൻഡിലെ സിമന്റ് ബെഞ്ചിനുള്ളിൽ ബിജു ജോണിനെ സജി പകുതി കുഴിച്ചിട്ടു. കോൺക്രീറ്റ് ഉറച്ചതോടെ ബിജു ജോൺ ആ ബെഞ്ചിന്റെ ഭാഗമായി മാറി. അയാളുടെ നിലവിളികൾ ആ സിമന്റ് മിശ്രിതം ഉള്ളിലേക്ക് കടന്നതോടെ പുറത്തുവരാതെ തൊണ്ടയിൽ കുടുങ്ങി. വെയിലുദിക്കുമ്പോൾ ആ ബെഞ്ചിൽ നിന്ന് ഒരു പ്രത്യേക നീർവിയർപ്പ് പൊടിയുന്നത് യാത്രക്കാർ ശ്രദ്ധിച്ചുഅത് ബിജു ജോണിന്റെ അഴുകിയ ശരീരത്തിൽ നിന്നുള്ള രക്തവും വിയർപ്പും സിമന്റിൽ കലർന്നു പുറത്തു വരുന്നതായിരുന്നു.
സജി തന്റെ ഓരോ കൊലപാതകത്തെയും ഒരു പ്രദർശനം പോലെയാണ് കണ്ടത്. തന്റെ രഹസ്യങ്ങൾ അറിയാമായിരുന്ന സഹായി അലിയെപ്പോലും സജി വിട്ടില്ല. ഒരു പാലത്തിന്റെ പില്ലറിനുള്ളിൽ അലിയെ ജീവനോടെ കോൺക്രീറ്റ് ചെയ്യുമ്പോൾ,
"സജീ, ഞാൻ നിന്റെ കൂടെ നിന്നവനല്ലേ?" എന്ന് അവൻ ദയനീയമായി ചോദിച്ചു. "അതുകൊണ്ട് തന്നെയാണ് അലീ, എന്റെ ഈ വലിയ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശിലയായി ഞാൻ നിന്നെ മാറ്റുന്നത്," എന്ന് പറഞ്ഞുകൊണ്ട് സജി സിമന്റ് മിക്സർ തുറന്നു.
……
സജിയെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സിജിയും സജിക്ക് ഒരു ശില്പത്തിനുള്ള അസംസ്കൃത വസ്തു മാത്രമായിരുന്നു. സജിയുടെ താവളം കണ്ടെത്താൻ ശ്രമിച്ച സിജിയെ അവൻ പിടികൂടി.
"സത്യം പുറത്തുകൊണ്ടുവരാനാണല്ലോ നീ വന്നത് സിജി? എന്നാൽ ഇന്ന് നീ ഈ നഗരത്തിലെ ഏറ്റവും വലിയ സത്യത്തിന്റെ ഭാഗമാകും," എന്ന് സജി അവളുടെ കാതിൽ മന്ത്രിച്ചു. സജി അവളെ ബലം പ്രയോഗിച്ച് ഒരു വലിയ കോൺക്രീറ്റ് മിക്സിംഗ് ഡ്രമ്മിനുള്ളിലേക്ക് തള്ളിയിട്ടു. ഡ്രമ്മിനുള്ളിൽ സജി നേരത്തെ തന്നെ ആയിരക്കണക്കിന് മൂർച്ചയുള്ള ഗ്ലാസ് കഷ്ണങ്ങളും സിമന്റും നിറച്ചിരുന്നു.
"സജീ... വേണ്ട... നീ ഒരു മനുഷ്യനാണോ!" എന്ന് സിജി ആക്രോശിച്ചപ്പോൾ,
"ഞാൻ ഒരു ശില്പിയാണ് സിജി, ഒരു ശില്പിക്ക് ഭാവനയ്ക്ക് അതിരുകളില്ല," എന്ന് പറഞ്ഞ് സജി മിക്സർ ഓൺ ചെയ്തു. കൂറ്റൻ യന്ത്രം കറങ്ങാൻ തുടങ്ങിയതോടെ ഉള്ളിലെ ഗ്ലാസ് കഷ്ണങ്ങൾ സിജിയുടെ ശരീരം ആയിരം കഷ്ണങ്ങളായി കീറിമുറിച്ചു. അവളുടെ രക്തവും മാംസവും കലർന്ന ആ പൈശാചികമായ സിമന്റ് കുഴമ്പ് മേൽപ്പാലത്തിന്റെ ഒരു തൂണിനുള്ളിലേക്ക് സജി ഒഴുക്കി. പിന്നീട് സിജിയെ ആരും കണ്ടില്ല,
പക്ഷേ ആ പാലത്തിലൂടെ വലിയ വണ്ടികൾ പോകുമ്പോൾ തൂണിനുള്ളിൽ നിന്ന് ഒരു തേങ്ങൽ കേൾക്കുന്നതായി ആരൊക്കെയോ അഭിപ്രായ പെട്ടു
അങ്ങനെ 125 പേരോളം സജിയുടെ കലാ വിരുതിനു ഇരകൾ ആയി മാറി
…….
സജിയുടെ ഭ്രാന്ത് തന്റെ അനിയനെ തിരയുന്ന ഗീതയെയും പിന്തുടർന്നു. അവളെ കോൺക്രീറ്റ് ലോറിക്കരികിലേക്ക് വലിച്ചിഴച്ചപ്പോൾ വേണുവും അനസും അവിടെയെത്തി.
"എന്റെ അനിയനെ നീ എന്ത് ചെയ്തു രാക്ഷസാ?" എന്ന് ഗീത അലറിയപ്പോൾ,
"അവൻ ഇപ്പോൾ അനശ്വരനാണ് ഗീതാ,നിനക്കും ഞാൻ അനശ്വരത നൽകും," എന്ന് പരിഹസിച്ചുകൊണ്ട് സജി കോൺക്രീറ്റ് ഡിസ്ചാർജ് പൈപ്പ് അവളുടെ മുഖത്തിന് നേരെ തിരിച്ചു. മർദ്ദമേറിയ കോൺക്രീറ്റ് മിശ്രിതം ഗീതയുടെ ശരീരത്തിലേക്ക് ഇരച്ചുകയറി.
"കീഴടങ്ങൂ സജീ, നിനക്ക് രക്ഷപ്പെടാനാവില്ല," എന്ന് ഇൻസ്പെക്ടർ വേണു തോക്ക് ചൂണ്ടി വിളിച്ചുപറഞ്ഞപ്പോൾ,
"രക്ഷപ്പെടാനോ? ഞാൻ ഇപ്പോൾ തന്നെ ഈ നഗരത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഇൻസ്പെക്ടർ," എന്ന് ചിരിച്ചുകൊണ്ട് സജി മിക്സർ ലോറിക്കുള്ളിലേക്ക് സ്വയം ചാടി. നിമിഷങ്ങൾക്കുള്ളിൽ ആ യന്ത്രം അവനെ സിമന്റ് കുഴമ്പിനുള്ളിലേക്ക് വലിച്ചെടുത്തു. യന്ത്രം നിർത്തി മിശ്രിതം പുറത്തെടുത്ത പോലീസിന് പക്ഷേ സജിയുടെ ശരീരം കണ്ടെത്താനായില്ല. അവിടെ കിട്ടിയത് അവന്റെ ചോര പുരണ്ട മഴക്കോട്ട് മാത്രമാണ്.
……..
മാസങ്ങൾക്ക് ശേഷം നഗരത്തിൽ പുതിയൊരു ആർട്ട് ഗാലറി തുറന്നപ്പോൾ അവിടെ പ്രദർശിപ്പിച്ച ശില്പങ്ങളിൽ സജിയുടെ വിരലടയാളങ്ങൾ പോലീസ് കണ്ടെത്തി. "ഇതൊരു പ്രതിമയല്ല അനസ്, ഇതിനുള്ളിൽ ഒരു മനുഷ്യനുണ്ട്, എനിക്ക് ആ ഗന്ധം തിരിച്ചറിയാം," എന്ന് ഫോറെൻസിക് വിദക്തൻ സാമുവേൽ വിറയലോടെ asi അനസിനോട് പറഞ്ഞു.
സജി മരിച്ചിട്ടില്ലെന്നും നഗരത്തിന്റെ ഡ്രെയിനേജ് പൈപ്പുകൾക്കുള്ളിലും ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകൾക്കുള്ളിലും ഒരു പുതിയ ശില്പശാല അവൻ ഒരുക്കിയിട്ടുണ്ടെന്നും ഇൻസ്പെക്ടർ വേണു തിരിച്ചറിഞ്ഞു. സജിയുടെ പുതിയ ശില്പങ്ങളിൽ മനുഷ്യ അസ്ഥികളുടെ പൊടി കലർന്നിരുന്നു. തന്റെ ശില്പങ്ങൾക്ക് ഉറപ്പും ആയുസ്സും കൂട്ടാൻ അവൻ മനുഷ്യരെ കൊന്നു അവരുടെ അസ്ഥികൾ പൊടിച്ച് സിമന്റിൽ ചേർക്കാൻ തുടങ്ങി.
തൃശ്ശൂർ നഗരം ഇപ്പോൾ സജിയുടെ ശരീരമാണ്. ഓരോ കെട്ടിടത്തിലും ഓരോ റോഡിലും സജി ജീവിക്കുന്നു. നഗരത്തിലെ പുതിയ മേൽപ്പാലങ്ങളിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് മനുഷ്യന്റെ മുടി നാരുകൾ പുറത്തേക്ക് വരുന്നത് കണ്ട് ജനങ്ങൾ ഭയചകിതരായി. മഴ പെയ്യുമ്പോൾ കെട്ടിടങ്ങളിൽ നിന്ന് ചാരനിറത്തിൽ ഒലിച്ചിറങ്ങുന്ന ദ്രാവകത്തെ നഗരത്തിന്റെ കണ്ണുനീരെന്നല്ല, സജിയുടെ സിമന്റ് കണ്ണുനീർ എന്നാണ് ആളുകൾ വിളിക്കുന്നത്.
"നിങ്ങളുടെ വീടിന്റെ തറ പണിയുമ്പോൾ ഒരു നിമിഷം ഓർക്കുക, അതിന്റെ മിനുസത്തിന് പിന്നിൽ അവന്റെ വിരലുകളുണ്ട്." അവൻ ഇപ്പോഴും തൃശ്ശൂരിലെ പണി നടക്കുന്ന ഓരോ സൈറ്റിലും അദൃശ്യനായി ഉണ്ടെന്ന് പറയപ്പെടുന്നു. വടക്കുന്നാഥൻ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ പണിയുമ്പോൾ പോലും തൊഴിലാളികൾ ഭയത്തോടെയാണ് സിമന്റ് കുഴയ്ക്കുന്നത്. കാരണം, മിശ്രിതത്തിനുള്ളിൽ നിന്ന് ചിലപ്പോൾ വിരലുകൾ ഉയർന്നു വരാറുള്ളത് പോലെ തോന്നാറുണ്ട്.
നിങ്ങൾ ചവിട്ടി നടക്കുന്ന കോൺക്രീറ്റ് തറയ്ക്കുള്ളിൽ നിന്ന് ഒരു നേർത്ത ഹൃദയമിടിപ്പ് കേൾക്കുന്നുണ്ടെങ്കിൽ അത് സജിയുടേതാണ്. അവൻ ഈ നഗരത്തെ മുഴുവൻ ഒരു ശവപ്പറമ്പായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. പുതിയൊരു കെട്ടിടം ഉയരുമ്പോൾ, അതിന്റെ തറക്കല്ലിനിടയിൽ സജിയുടെ പകയുടെ ഒരു തുള്ളി രക്തം കലർന്നിട്ടുണ്ടാകാം. കൈയ്യിൽ സിമന്റ് കപ്പുമായി അടുത്ത ഇരയുടെ തലയിലേക്ക് മരണത്തിന്റെ കുഴമ്പ് ഒഴിക്കാൻ അവൻ ഇന്നും കാത്തിരിക്കുന്നു. നിങ്ങളുടെ വീടിന്റെ ചുവരുകൾക്ക് കാതുകളുണ്ടോ എന്നറിയില്ല, പക്ഷേ സജിയുടെ ചുവരുകൾക്ക് ശ്വാസമുണ്ട്. സൂക്ഷിക്കുക!
……
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
വിവാഹ വാർഷികം
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
ബാംഗ്ലൂരിലെ ആഡംബര അപ്പാർട്ട്മെന്റിന്റെ പതിനാലാം നിലയിൽ കാർമേഘങ്ങൾ വിതറിയ കറുപ്പിനേക്കാൾ കടുപ്പമേറിയ ഒരു നിശബ്ദത തളം കെട്ടി നിന്നു. സന്ധ്യ തന്റെ ആപ്പിൾ വാച്ചിലെ സെക്കൻഡ് സൂചിയിലേക്ക് കണ്ണിമയ്ക്കാതെ നോക്കി. ഓരോ സെക്കൻഡും ഒരു യുഗം പോലെ. ഡൈനിങ്ങ് ടേബിളിന് നടുവിൽ ഒരു വെളുത്ത ശവക്കച്ച പോലെ വിരിച്ചിട്ട തുണിക്ക് മുകളിൽ പാലടപ്പായസം ആവി പറത്തി ഇരിക്കുന്നു. സാധാരണ പായസമല്ല ഇത്; ഇതിൽ ചേർത്ത ഏലക്കയുടെ മണത്തിനൊപ്പം അല്പം അമിത ശ്രദ്ധകൂടി അവൾ കലർത്തിയിട്ടുണ്ട്. 5 വർഷത്തെ ദാമ്പത്യം എന്ന നരകത്തിന് ഇന്ന് അവൾ ഒരു പൂർണ്ണവിരാമം ഇടുകയാണ്.
"കൃത്യം ഏഴര. അവൻ വരാറായി," സന്ധ്യ സ്വയം മന്ത്രിച്ചു. അവൾ ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക് ഒന്നുകൂടി കടുപ്പിച്ചു തേച്ചു. കണ്ണാടിയിൽ നോക്കി അവൾ ഒന്ന് ചിരിച്ചു.ആ ചിരിയിൽ പ്രണയമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിഴലായിരുന്നു.
…….
പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. അല്ല, അത് മുട്ടലായിരുന്നു. വാതിലിന് അപ്പുറത്ത് നിന്ന് മൂന്ന് തവണയുള്ള താളാത്മകമായ മുട്ടൽ. സന്ധ്യ വാതിൽ തുറന്നു. സുരേഷ് അവിടെ നിൽക്കുന്നു. കയ്യിൽ കറുത്ത റിബൺ ചുറ്റിയ ഒരു വലിയ സമ്മാനപ്പൊതി. അവന്റെ വസ്ത്രങ്ങൾ മഴ നനഞ്ഞ് കുതിർന്നിരുന്നു. പക്ഷേ അസാധാരണമായ കാര്യം, അവന്റെ ഷൂസുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളത്തിന് ഒരു ഇരുണ്ട ചുവപ്പ് നിറമുണ്ടായിരുന്നു.
"ഹാപ്പി ആനിവേഴ്സറി സന്ധ്യേ," സുരേഷിന്റെ ശബ്ദത്തിന് ഒരുതരം ലോഹഗന്ധമുണ്ടായിരുന്നു. അവൻ അകത്തേക്ക് നടന്നു. ലിവിംഗ് റൂമിലെ ലൈറ്റുകൾ അവന്റെ സാന്നിധ്യത്തിൽ ഒന്ന് മിന്നിത്തുടങ്ങി.
"എന്താ ഏട്ടാ വൈകിയത്?" സന്ധ്യ വാതിൽ അടച്ചുകൊണ്ട് ചോദിച്ചു.
"ട്രാഫിക് ബ്ലോക്ക്... പിന്നെ നിനക്ക് വേണ്ടി ഈ സർപ്രൈസ് ഗിഫ്റ്റ് സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി. " സുരേഷ് ആ പാക്കറ്റ് ടേബിളിൽ വെച്ചു.
"ഏട്ടൻ പോയി ഫ്രഷ് ആയി വാ, ഞാൻ പായസം വിളമ്പാം." സന്ധ്യ അടുക്കളയിലേക്ക് നീങ്ങി.
……
അവർ രണ്ടുപേരും ടേബിളിന് ഇരുവശവും ഇരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സന്ധ്യ പായസം വിളമ്പി. സുരേഷ് ആദ്യത്തെ സ്പൂൺ വായിലേക്ക് വെക്കാൻ തുടങ്ങിയതും... ഫ്ലാറ്റിലെ പവർ കട്ടായി! ഇൻവെർട്ടർ ഓൺ ആയില്ല. പകരം, എവിടെ നിന്നോ വന്ന ഒരു തണുത്ത കാറ്റ് ആ മെഴുകുതിരികളെ കെടുത്തി.
ഇരുട്ടിൽ സുരേഷ് തന്റെ ഫോൺ ടോർച്ച് തെളിച്ചു. ആ വെളിച്ചം ടേബിളിന്റെ മധ്യഭാഗത്ത് പതിച്ചപ്പോൾ സന്ധ്യയുടെ ശ്വാസം നിലച്ചു.
അവിടെ, സന്ധ്യയുടെയും സുരേഷിന്റെയും ഇടയിലുള്ള ഒഴിഞ്ഞ കസേരയിൽ ഒരാൾ ഇരിക്കുന്നു! ആദർശ്!”
അഞ്ച് വർഷം മുമ്പ് ഇതേ രാത്രിയിൽ, ഇതേ ഫ്ലാറ്റിൽ വെച്ച് പായസത്തിൽ എലിവിഷം ചേർത്ത് സന്ധ്യ കൊന്ന അവളുടെ പഴയ കാമുകൻ. അന്ന് അവൻ ധരിച്ചിരുന്ന അതേ നീല ഷർട്ട്. പക്ഷേ ആ ഷർട്ടിലെ കോളറിന് ചുറ്റും രക്തം കട്ടപിടിച്ചു കിടക്കുന്നു. അവന്റെ കഴുത്ത് അസ്വാഭാവികമായി ഒരു വശത്തേക്ക് ഒടിഞ്ഞിരുന്നു.
"സന്ധ്യേ... നീ പഞ്ചസാര അല്പം കുറച്ചു," ആദർശ് പതുക്കെ തലയുയർത്തി. അവന്റെ കണ്ണുകളിൽ കൃഷ്ണമണികളില്ലായിരുന്നു, വെറും വെളുത്ത ശൂന്യത മാത്രം. അവൻ സുരേഷിന്റെ മുന്നിലിരുന്ന സ്പൂൺ എടുത്ത് പായസത്തിൽ ഒന്ന് ഇളക്കി.
"ആ... ആദർശ്?" സന്ധ്യയുടെ ശബ്ദം പുറത്തേക്ക് വന്നില്ല.
"പേടിക്കണ്ട സന്ധ്യേ," ആദർശ് ഒരുതരം വിചിത്രമായ ചിരിയോടെ പറഞ്ഞു.
"സുരേഷിന് നീ ഇന്ന് നൽകാൻ പോകുന്ന സയനൈഡിന്റെ മണം കിട്ടിയപ്പോൾ ഒന്ന് ഓർമ്മിപ്പിക്കാൻ വന്നതാ. അന്ന് എനിക്ക് തന്ന വിഷത്തിന് ഇതിലും വീര്യം കുറവായിരുന്നു. അഞ്ച് വർഷമായി ഞാൻ ആ കയ്പ്പും കൊണ്ട് നടക്കുകയാ. ഇന്ന് സുരേഷിനും കൂടി അത് കിട്ടുമ്പോൾ എനിക്ക് ഒരു ആശ്വാസമാകും."
സുരേഷ് ഞെട്ടിവിറച്ച് സന്ധ്യയെ നോക്കി. "സന്ധ്യേ! നീ എന്നെ കൊല്ലാൻ നോക്കുകയാണോ?"
സന്ധ്യയുടെ ഭയം പെട്ടെന്ന് ക്രൂരമായ ഒരു ചിരിയായി മാറി.
"അതേടാ സുരേഷേ! 5 വർഷമായി നിന്റെ അടിമയായി ജീവിക്കുന്നതിലും നല്ലത് ഒരു കൊലപാതകിയായി ജയിലിൽ കഴിയുന്നതാ. നീയും നിന്റെ ആ ഗിഫ്റ്റും കൂടി ഇന്ന് തീരും!"
അപ്പോഴാണ് സുരേഷ് പൊട്ടിച്ചിരിക്കാൻ തുടങ്ങിയത്. ആ ചിരി ആദർശിന്റെ ചിരിയേക്കാൾ ഭീകരമായിരുന്നു. അവൻ വിറയ്ക്കുന്ന കൈകളോടെ ആ ഗിഫ്റ്റ് പാക്കറ്റ് തുറന്നു. അതിനുള്ളിൽ ഒരു പഴയ ശവപ്പെട്ടിയുടെ ആകൃതിയിലുള്ള മ്യൂസിക് ബോക്സ് ആയിരുന്നു. അത് തുറന്നപ്പോൾ ആദർശിന്റെ പ്രിയപ്പെട്ട ഒരു പാട്ട് ഒഴുകി വന്നു.
"സന്ധ്യേ, നീ വിചാരിച്ചോ എനിക്കൊന്നും അറിയില്ലെന്ന്? നീ വിഷത്തെ കുറിച്ച് സെർച്ച് ചെയ്തത് ഫോണിൽ ഞാൻ മുൻപേ കണ്ടിരുന്നു" സുരേഷ് കസേരയിൽ ചാരിയിരുന്നു.
"അന്ന് ആദർശിന്റെ ശവം ഈ ഫ്ലാറ്റിന്റെ തറയ്ക്കടിയിൽ സിമന്റിട്ട് മൂടാൻ നിന്നെ സഹായിച്ചത് ഞാനാണ്. നീ അറിയാതെ നിന്റെ കൈവിരലടയാളങ്ങൾ ഞാൻ ആ ബോഡിയിൽ പതിപ്പിച്ചിട്ടുണ്ട്. ഇന്ന് നിന്നെ പോലീസിൽ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. പക്ഷേ നീ എനിക്ക് പായസം തന്നു... ഞാൻ നിനക്ക് ഗിഫ്റ്റും!"
സുരേഷ് ആ ഗിഫ്റ്റ് ബോക്സിനടിയിൽ നിന്ന് ഒരു ചെറിയ റിമോട്ട് പുറത്തെടുത്തു.
"ഈ ഫ്ലാറ്റിൽ ഞാൻ കുറച്ച് സ്ഫോടകവസ്തുക്കൾ സെറ്റ് ചെയ്തിട്ടുണ്ട് സന്ധ്യേ. നമ്മൾ രണ്ടുപേരും ഒരുമിച്ച് പോയാലേ ഇതിനൊക്കെ അവസാനം ഉണ്ടാവൂ എനിക്ക് വയ്യ ഇങ്ങനെ ജീവിക്കാൻ."
ആദർശ് തന്റെ ആത്മരൂപത്തിൽ ഇരുന്നുകൊണ്ട് കൈകൾ കൊട്ടി.
"ഗംഭീരം! ഭാര്യ ഭർത്താവിനെ കൊല്ലാൻ പായസം ഉണ്ടാക്കുന്നു, ഭർത്താവ് ഭാര്യയെ കൊല്ലാൻ ഫ്ലാറ്റ് ബോംബ് വെച്ച് തകർക്കാൻ നോക്കുന്നു. മരിച്ചുപോയ കാമുകൻ ഇതൊക്കെ ഇരുന്ന് ആസ്വദിക്കുന്നു എന്തൊരു സീൻ.!"
പെട്ടെന്ന് ഫ്ലാറ്റിലെ അന്തരീക്ഷം മാറി. ചുവരുകളിൽ നിന്ന് പായസം രക്തമായി ഒലിച്ചിറങ്ങാൻ തുടങ്ങി. ആദർശ് പതുക്കെ എഴുന്നേറ്റു.
"പക്ഷേ , നിങ്ങൾക്ക് ഒരു തെറ്റുപറ്റി," ആദർശ് പറഞ്ഞു. അവൻ സന്ധ്യയുടെയും സുരേഷിന്റെയും കഴുത്തിൽ തന്റെ മരവിച്ച കൈകൾ വെച്ചു.
"നിങ്ങൾ ആരും ഇന്ന് മരിക്കാൻ പോകുന്നില്ല. കാരണം... നിങ്ങൾ ഓൾറെഡി മരിച്ചു കഴിഞ്ഞു!"
സന്ധ്യയും സുരേഷും പരിഭ്രമത്തോടെ പരസ്പരം നോക്കി. അപ്പോഴാണ് അവർ ശ്രദ്ധിച്ചത്, തങ്ങളുടെ ശരീരങ്ങൾ സുതാര്യമായി മാറുന്നു. ടേബിളിന് അപ്പുറത്ത് കട്ടിലിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നു—
സന്ധ്യയും സുരേഷും.
"ഒരുമണിക്കൂർ മുമ്പ് ഫ്ലാറ്റിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടായി," ആദർശ് പരിഹാസത്തോടെ പറഞ്ഞു.
"നിങ്ങൾ രണ്ടുപേരും ആ പുക ശ്വസിച്ച് ഉറക്കത്തിൽ തന്നെ തീർന്നു. നിങ്ങളുടെ ഈ വഴക്കും കൊലപാതക ശ്രമവും ഒക്കെ നിങ്ങളുടെ ആത്മാക്കൾ കാണുന്ന ഒരു വെറും മരീചിക മാത്രമാണ്. സത്യം പറഞ്ഞാൽ, സന്ധ്യേ... നിന്റെ ആ പായസം ആരും കുടിച്ചില്ല. സുരേഷേ... നിന്റെ ബോംബ് പൊട്ടിയതുമില്ല!"
സന്ധ്യ തന്റെ കൈകൾ നോക്കി. അവൾക്ക് ഒന്നും സ്പർശിക്കാൻ കഴിയുന്നില്ല. സുരേഷിന്റെ റിമോട്ട് അവന്റെ കൈകളിൽ നിന്ന് താഴെ വീണു, പക്ഷേ ഒരു ശബ്ദവും കേട്ടില്ല.
ആദർശ് സന്ധ്യയുടെ അടുത്തേക്ക് നീങ്ങി.
"ഇനി നമുക്ക് പോകാം. നരകത്തിൽ നിങ്ങളുടെ വാർഷികം ആഘോഷിക്കാൻ വലിയൊരു നിര തന്നെ കാത്തിരിപ്പുണ്ട്. അവിടെ പായസം കിട്ടില്ല, പകരം കത്തുന്ന ലാവാ രസമാണ് വിളമ്പുന്നത്. പക്ഷേ വിഷമിക്കണ്ട, കൂടെ ആഘോഷിക്കാൻ ഒരുപാട് അലവലാതികൾ അവിടെത്തന്നെയുണ്ട്!"
ആദർശ് അട്ടഹസിച്ചു ചിരിച്ചുകൊണ്ട് ആകാശത്തേക്ക് വിരൽ ചൂണ്ടി. ഫ്ലാറ്റിലെ പുകയ്ക്കിടയിലൂടെ മൂന്ന് രൂപങ്ങൾ പതുക്കെ മാഞ്ഞുപോയി.
പിറ്റേന്നത്തെ പത്രവാർത്ത ഇങ്ങനെ ആയിരുന്നു
(“ബാംഗ്ലൂരിൽ ഷോർട്ട് സർക്യൂട്ട് മൂലം ഫ്ലാറ്റിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. അത്ഭുതമെന്നു പറയട്ടെ, കത്തിയമർന്ന ആ ഫ്ലാറ്റിൽ ഡൈനിങ്ങ് ടേബിളിലെ പായസം മാത്രം കേടുകൂടാതെ ഇരിക്കുന്നു. പായസത്തിന് ചുറ്റും മൂന്ന് സ്പൂണുകൾ വെച്ചിരുന്നതായും പോലീസ് കണ്ടെത്തി. ആദർശ് എന്ന വ്യക്തിയുടെ അഞ്ച് വർഷം പഴക്കമുള്ള അസ്ഥികൂടം തറയ്ക്കടിയിൽ നിന്ന് കണ്ടെടുത്തത് കേസിലെ നിഗൂഢത വർദ്ധിപ്പിക്കുന്നു.")
ഭ്രാന്തമായ ഒരു ചിരി അപ്പോഴും ആ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
“ഹാപ്പി ആനിവേഴ്സറി”
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
BLOODBATH ALI
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
ഇടുക്കിയിലെ ഹൈറേഞ്ച് താഴ്വരകളിൽ പുകമഞ്ഞു മൂടിക്കിടക്കുന്ന ആ പഴയ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നാട്ടുകാർക്കിടയിൽ നിലനിന്നിരുന്ന കഥകൾ വെറും കെട്ടുകഥകളാണെന്നായിരുന്നു സജിത്തും കൂട്ടുകാരും കരുതിയിരുന്നത്. സാഹസികത രക്തത്തിൽ ലഹരിയായി മാറിയ ആ ആറംഗ സംഘത്തിന് ഭയം എന്നത് കേട്ടുകേൾവി മാത്രമായിരുന്നു. സജിത്ത്, ബിജു, ആദർശ്, വേണു, നിസാർ, സുരേഷ് ഇവർ മലനിരകൾക്കിടയിലെ ആ നിഗൂഢമായ ബംഗ്ലാവിലേക്ക് കാലുകുത്തുമ്പോൾ, കാലം അവിടെ നിശ്ചലമായി നിൽക്കുകയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ബ്രിട്ടീഷ് പ്ലാന്റർമാർ ഈ ബംഗ്ലാവ് പണിയുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ, ആ മണ്ണ് ആഭിചാരങ്ങൾക്കും ബലികർമ്മങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു പ്രാചീന ശ്മശാനഭൂമിയായിരുന്നു എന്ന സത്യം അവരിൽ നിന്ന് മറയ്ക്കപ്പെട്ടിരുന്നു.
അവർ ആ പഴയ തേക്ക് വാതിലുകൾ തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ, അന്തരീക്ഷത്തിൽ തളംകെട്ടി നിന്നത് ചീഞ്ഞഴുകിയ മാംസത്തിന്റെയോ അതോ വർഷങ്ങളായി അടഞ്ഞു കിടന്ന മുറികളിലെ വായുവിന്റെയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രത്യേക ഗന്ധമായിരുന്നു. ബംഗ്ലാവിന്റെ ഭിത്തികളിൽ തൂങ്ങിക്കിടന്ന പഴയ ചിത്രങ്ങളിലെ കണ്ണുകൾ തങ്ങളെ പിന്തുടരുന്നതായി വേണുവിന് തോന്നി.
ഓരോ മുറിയിലും അസാധാരണമായ നിശബ്ദത. സുരേഷ് തന്റെ കയ്യിലുണ്ടായിരുന്ന വലിയ ടോർച്ച് തെളിച്ചു. മുകളിലത്തെ നിലയിലേക്കുള്ള മരപ്പടികൾ ഓരോന്നായി ചവിട്ടുമ്പോൾ അവ ദീനമായി നിലവിളിക്കുന്നുണ്ടായിരുന്നു. സജിത്ത് താഴെ ഇരുന്നു ഒരു സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചെങ്കിലും, കാറ്റില്ലാത്ത ആ മുറിയിൽ തീപ്പെട്ടിക്കൊള്ളി തനിയെ അണഞ്ഞുപോയി. ആ ബംഗ്ലാവിനുള്ളിൽ ജീവനുള്ള ഒന്നിനും നിലനിൽപ്പില്ലെന്ന പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നു അത്.
…….
പെട്ടെന്നാണ് മുകളിൽ നിന്ന് ഒരു ഭാരമേറിയ വസ്തു തറയിലൂടെ വലിച്ചിഴക്കുന്ന ശബ്ദം കേട്ടത്. ഒരു വലിയ ഇരുമ്പ് ചങ്ങലയോ അതോ മരക്കട്ടിലോ വലിച്ചിഴയ്ക്കുന്നതുപോലെ ഭയാനകമായ ശബ്ദം. സുരേഷ് ടോർച്ചുമായി മുകളിലേക്ക് ഓടി. മിനിറ്റുകൾ കഴിഞ്ഞിട്ടും സുരേഷിന്റെ വെട്ടം അവിടെ കണ്ടില്ല. താഴെ നിന്നവർ വിളിച്ചു ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഒടുവിൽ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു നേർത്ത തേങ്ങൽ കേട്ടു. അത് സുരേഷിന്റേതാണെന്ന് അവർക്ക് മനസ്സിലായി. ഓടിച്ചെന്ന അവർ കണ്ട കാഴ്ച അവരെ തളർത്തിക്കളഞ്ഞു. സുരേഷിനെ ഒരു വലിയ മരക്കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നു. അവന്റെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്ക് തള്ളിയിരുന്നു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ നാവ് വേരോടെ മുറിച്ചുമാറ്റപ്പെട്ടിരുന്നു. രക്തം അവന്റെ വായയിൽ നിന്ന് കുമിളകളായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
പെട്ടെന്ന് മുറിയുടെ കോണിലെ നിഴലിൽ നിന്ന് ഒരു വികൃത രൂപം പുറത്തേക്ക് വന്നു അത് അലി ആയിരുന്നു.
……..
1940-കളിൽ ഇടുക്കിയിലെ ഹൈറേഞ്ച് തോട്ടങ്ങൾ ഭരിച്ചിരുന്നത് ബ്രിട്ടീഷ് പ്ലാന്ററായിരുന്ന എഡ്വേർഡ് വിൽസൺ ആയിരുന്നു. ക്രൂരതയ്ക്കും തന്നിഷ്ടത്തിനും പേരു കേട്ട വിൽസന്റെ വിശ്വസ്തനായ കുതിരക്കാരനായിരുന്നു അലി. മെലിഞ്ഞ ശരീരം, പക്ഷേ കരുത്തുറ്റ കൈകൾ. കാടിന്റെ ഓരോ മുക്കും മൂലയും അലിക്ക് മനഃപാഠമായിരുന്നു.
കുതിരകളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അലി, മനുഷ്യരോട് അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. ബംഗ്ലാവിന്റെ കുതിരലായമായിരുന്നു അലിയുടെ ലോകം.
വിൽസന്റെ തോട്ടത്തിലെ കണക്കുകളിൽ നടന്ന വലിയൊരു അഴിമതി മറച്ചുവെക്കാൻ അയാൾക്ക് ഒരു ബലിയാടിനെ ആവശ്യമായിരുന്നു. വിശ്വസ്തനായ അലിയെ അയാൾ ഇതിലേക്ക് വലിച്ചിഴച്ചു. എന്നാൽ അലി കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ വിൽസൺ, ആ പഴയ ബംഗ്ലാവിന്റെ താഴത്തെ നിലയിലുള്ള ഇരുണ്ട അറയിൽ വെച്ച് അലിയെ ക്രൂരമായി മർദ്ദിച്ചു.
അടിയേറ്റ് തളർന്ന അലിയെ അവർ ജീവനോടെ കുഴിച്ചുമൂടാനാണ് തീരുമാനിച്ചത്. പക്ഷേ, ആ ബംഗ്ലാവ് നിൽക്കുന്ന മണ്ണ് വിൽസൺ കരുതിയതുപോലെ ആയിരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് ആദിമ ഗോത്രങ്ങൾ ആഭിചാരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒരു ബലിക്കല്ലിന് മുകളിലായിരുന്നു ആ ബംഗ്ലാവ് പണിതത്.
മരണത്തോട് മല്ലിടുമ്പോൾ, തന്റെ കഴുത്തിൽ നിന്ന് ഇറ്റിറ്റുവീണ രക്തം മണ്ണിലൂടെ ആ കല്ലിലെ വിള്ളലുകളിലേക്ക് ഇറങ്ങിച്ചെന്നു. തന്റെ ജീവൻ അപഹരിച്ചവരോടുള്ള പക അലിയുടെ ഉള്ളിൽ ജ്വലിച്ചു നിന്നു. മരിക്കുന്നതിന് മുൻപ് അയാൾ ആ ഇരുണ്ട ശക്തികളോട് ഒരു കരാറിലേർപ്പെട്ടു.
"എന്റെ ഒഴുകിപ്പോയ ഓരോ തുള്ളി ചോരയ്ക്കും പകരം എനിക്ക് നൂറിരട്ടി ചോര വേണം. എന്റെ യൗവനം തിരിച്ചുകിട്ടണം."
അലി ആ രാത്രി അവിടെ മരിച്ചു. പക്ഷേ, ബംഗ്ലാവിന്റെ അടിത്തറയിൽ അയാളുടെ ആത്മാവ് അലഞ്ഞുതിരിഞ്ഞു. വിൽസണും കുടുംബവും അധികകാലം ആ ബംഗ്ലാവിൽ താമസിച്ചില്ല. ഒരു രാത്രിയിൽ അവർ അപ്രത്യക്ഷരായി. അവരുടെ നിലവിളി പോലും ആരും കേട്ടില്ല. പിറ്റേന്ന് ബംഗ്ലാവിൽ കണ്ടത് ചുമരിലാകെ പടർന്ന രക്തക്കറകൾ മാത്രമായിരുന്നു.
അലിക്ക് സാധാരണ പ്രേതങ്ങളെപ്പോലെ വെറും ആത്മാവായി നിലനിൽക്കാൻ താല്പര്യമില്ലായിരുന്നു. അയാൾക്ക് തന്റെ ശരീരം വേണമായിരുന്നു.
…….
വിളറിയ ചർമ്മവും, നീളമുള്ള നഖങ്ങളും, എണ്ണമയമുള്ള കറുത്ത വസ്ത്രങ്ങളും ധരിച്ച അലിയുടെ കയ്യിൽ മിനുസപ്പെടുത്തിയ ഒരു നീളൻ കത്തി തിളങ്ങുന്നുണ്ടായിരുന്നു.
അലിക്ക് പ്രതികാരമായിരുന്നില്ല ലഹരി. അയാൾക്ക് ഓരോ മനുഷ്യശരീരവും ഓരോ രക്തപ്പാത്രങ്ങളായിരുന്നു. സജിത്തിനെയും കൂട്ടുകാരെയും നോക്കി അയാൾ വന്യമായി ചിരിച്ചു. ആ ചിരിയിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു. വേണു തന്റെ ക്യാമറയിൽ ഈ ദൃശ്യം പകർത്താൻ ശ്രമിച്ചെങ്കിലും ക്യാമറയുടെ ലെൻസ് തനിയെ വിണ്ടുകീറി. നിസാർ ജനലിലൂടെ ചാടി രക്ഷപ്പെടാൻ നോക്കിയെങ്കിലും ജനൽ ചില്ലുകൾ നിമിഷനേരം കൊണ്ട് ഇരുമ്പ് ദണ്ഡുകളായി മാറി അയാളെ തടഞ്ഞു. രക്ഷപെടാനുള്ള എല്ലാ വഴികളും ആ ബംഗ്ലാവ് തന്നെ കൊട്ടിയടച്ചു.
…….
അലിയുടെ വേട്ട ആരംഭിച്ചു. ബിജുവിനെ അയാൾ തന്റെ മഴു കൊണ്ട് നേരിട്ടു. ബിജുവിന്റെ ശ്വാസം നിലയ്ക്കുമ്പോൾ അലി അത് സാവധാനം കണ്ട് ആസ്വദിക്കുകയായിരുന്നു. സജിത്തും ആദർശും നിലവിളിച്ചുകൊണ്ട് താഴേക്ക് ഓടിയെങ്കിലും ബംഗ്ലാവിന്റെ ഗോവണിപ്പടികൾ അനന്തമായി നീളുന്നതുപോലെ അവർക്ക് തോന്നി. അവർ ഓടുന്നത് ഒരേ ഇടനാഴിയിലൂടെയാണെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. അലി അവരുടെ മുന്നിൽ പ്രത്യക്ഷനായി.
ബംഗ്ലാവിന്റെ താഴത്തെ നിലയിൽ വലിയൊരു രഹസ്യ അറയുണ്ടായിരുന്നു. സൂര്യപ്രകാശം ഒരിക്കലും കടക്കാത്ത, മരണത്തിന്റെ മണമുള്ള ഇടം. അവിടെ മനോഹരമായി കൊത്തിയുണ്ടാക്കിയ ഒരു കൽത്തൊട്ടി അലി ഒരുക്കിയിരുന്നു. കൊല്ലപ്പെട്ട ഓരോരുത്തരെയും അയാൾ അവിടെ എത്തിച്ചു. ബിജുവിനെയും നിസാറിനെയും വേണുവിനെയും സുരേഷിനെയും അയാൾ ആ കൽത്തൊട്ടിക്ക് മുകളിൽ തലകീഴായി തൂക്കിയിട്ടു. അവരുടെ ശരീരങ്ങളിൽ നിന്ന് ഇറ്റിറ്റുവീഴുന്ന ഓരോ തുള്ളി രക്തവും ആ കൽത്തൊട്ടിയിലേക്ക് കൃത്യമായി വീണുകൊണ്ടിരുന്നു. സജിത്ത് ബോധം മറഞ്ഞു വീഴുന്നതിന് മുൻപ് കണ്ട അവസാന കാഴ്ച, അലി ഓരോരുത്തരുടെയും ഞരമ്പുകൾ വളരെ സാവധാനം മുറിച്ചു രക്തം ശേഖരിക്കുന്നതായിരുന്നു. അയാൾക്ക് തിടുക്കമില്ലായിരുന്നു. ആ രക്തം ഓരോ തുള്ളിയായി നിറയുന്നത് നോക്കി അയാൾ അവിടെ ഇരുന്നു.
കൽത്തൊട്ടി നിറയെ കടും ചുവപ്പ് നിറത്തിലുള്ള ചൂടുരക്തം തളംകെട്ടി നിന്നു. അലി തന്റെ വസ്ത്രങ്ങൾ പതുക്കെ അഴിച്ചു മാറ്റി. അയാളുടെ ശരീരത്തിൽ വെളുത്ത നിറത്തിലുള്ള വിചിത്രമായ വിള്ളലുകൾ ഉണ്ടായിരുന്നു—യൗവനം വറ്റിയ ഒരു മൃതദേഹത്തിന്റെ വിള്ളലുകൾ. അയാൾ ആ രക്തക്കുളത്തിലേക്ക് മെല്ലെ ഇറങ്ങി. ചൂടുരക്തം അയാളുടെ ചർമ്മത്തെ പൊള്ളിച്ചെങ്കിലും വിള്ളലുകൾ ഓരോന്നായി അടഞ്ഞു തുടങ്ങി. രക്തത്തിൽ മുങ്ങി നിവർന്ന അലിയുടെ കണ്ണുകൾ ഇപ്പോൾ ചുവന്ന മാണിക്യങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഓരോ ഇരയുടെയും ജീവൻ ആ രക്തത്തിലൂടെ അലിയുടെ ഉള്ളിലേക്ക് പ്രവേശിച്ചതോടെ അയാൾ കൂടുതൽ ചെറുപ്പമായതുപോലെ തോന്നി. അയാൾ രക്തം കോരി സ്വന്തം തലയിലൂടെ ഒഴിച്ചു. അയാളുടെ നഖങ്ങൾക്കും മുടിക്കും പുതിയൊരു തിളക്കം ലഭിച്ചു. അതൊരു ശാരീരികമായ ലഹരി മാത്രമല്ല, ഒരു ആത്മീയമായ ഉന്മാദമായിരുന്നു അലിക്ക്.
ആദർശ് മാത്രം ആ മുറിയുടെ ഒരു മൂലയിൽ വിറച്ചു കൊണ്ടിരുന്നു. അലി അടുത്തു വന്നു ആദർശിന്റെ മുഖത്ത് രക്തം പുരണ്ട കൈകൾ കൊണ്ട് തലോടി. ആദർശ് കരയാൻ പോലും മറന്നുപോയിരുന്നു. തന്നെ ആരെങ്കിലും രക്ഷിക്കുമെന്ന് അവൻ ഒരു നിമിഷം പ്രത്യാശിച്ചു. എന്നാൽ അലിക്ക് സാക്ഷികളെ ആവശ്യമില്ലായിരുന്നു. ഈ ബംഗ്ലാവിനുള്ളിൽ നടന്ന ക്രൂരതകൾ പുറംലോകം അറിയാൻ പാടില്ല. അലി പതുക്കെ ആദർശിന്റെ അടുത്തേക്ക് കുനിഞ്ഞു
. "നീയും എന്നെപ്പോലെയാകും..." എന്ന് അയാൾ മന്ത്രിച്ചോ എന്ന് ആദർശ് സംശയിച്ചു. അടുത്ത നിമിഷം, മിനുസപ്പെടുത്തിയ ആ കത്തി ആദർശിന്റെ കഴുത്തിലൂടെ ആഴ്ന്നിറങ്ങി. ആദർശും ആ കൽത്തൊട്ടിക്ക് മുകളിലത്തെ അവസാനത്തെ കണ്ണിയായി മാറി.
രാത്രിയുടെ അന്ത്യയാമത്തിൽ അലി ആ രക്തക്കുളത്തിൽ തന്നെ കിടന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു, പക്ഷേ ബംഗ്ലാവിനുള്ളിൽ രക്തത്തിന്റെ ഗന്ധം മാത്രം ബാക്കിയായി. നേരം വെളുത്തപ്പോൾ ആ മുറിയിൽ ശവശരീരങ്ങളോ അലിയോ ഉണ്ടായിരുന്നില്ല. കൽത്തൊട്ടി ഒഴിഞ്ഞു കിടക്കുന്നു. പക്ഷേ മുറിയിലാകെ ഉണങ്ങിയ രക്തത്തിന്റെ പാടുകൾ മാത്രം അവശേഷിച്ചു. സജിത്തും ആദർശും അടങ്ങുന്ന ആ ആറംഗ സംഘം വന്ന ജീപ്പ് ബംഗ്ലാവിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നും അവിടെയുണ്ട്.
അലി ആ രക്തത്തിലൂടെ പുതിയൊരു ജന്മം എടുത്തു എങ്ങോട്ടോ മറഞ്ഞിരിക്കുന്നു. അയാൾ ഇപ്പോൾ നിങ്ങളുടെ തൊട്ടടുത്ത് ഒരു അപരിചിതനായി നടക്കുന്നുണ്ടാകാം. മലനിരകളിൽ ഇന്നും ആ പഴയ ഗന്ധം വായുവിൽ ഉണ്ടെങ്കിൽ, അവിടെ എവിടെയോ അലി തന്റെ അടുത്ത രക്തസ്നാനത്തിനായി കാത്തിരിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ആ പഴയ ബംഗ്ലാവിന്റെ വാതിലുകൾ ഇന്നും പകുതി തുറന്നു കിടക്കുന്നു—പുതിയ ഇരകളെ സ്വാഗതം ചെയ്യാനെന്നപോലെ.
…….
ഓരോ പത്തു വർഷം കൂടുമ്പോഴും ആ ബംഗ്ലാവിൽ എത്തുന്നവരുടെ രക്തം ശേഖരിച്ച്, ആ കൽത്തൊട്ടിയിൽ നിറച്ച് അയാൾ സ്നാനം ചെയ്യും. ഓരോ രക്തസ്നാനവും അയാൾക്ക് നൽകുന്നത് പുതിയൊരു ആയുസ്സും കരുത്തുമാണ്.
അലിക്ക് ഇപ്പോൾ പ്രായമില്ല. അയാളുടെ ശരീരത്തിലെ വെളുത്ത വിള്ളലുകൾ അയാൾ അനുഭവിച്ച ക്രൂരതയുടെ അടയാളങ്ങളാണ്. ആ വിള്ളലുകൾ മായാൻ അയാൾക്ക് ചൂടുരക്തം അത്യാവശ്യമാണ്. കുതിരക്കാരന്റെ ചടുലതയും, ചതിക്കപ്പെട്ടവന്റെ പകയും, രക്തം നൽകുന്ന ഭ്രാന്തമായ ആവേശവും അലിയെ ഒരു അപരാജിതനായ വേട്ടക്കാരനാക്കി മാറ്റിയിരിക്കുന്നു.
……
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
ആദർശനും ആവേശവും
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
2024
ആദർശൻ ഒരു കടുത്ത സിനിമാ പ്രേമിയൊന്നുമല്ല. പക്ഷേ, നാട്ടിലെ സംസാരം കേട്ട് ടൗണിലെ തിയേറ്ററിൽ ആവേശത്തിന്റെ സെക്കൻഡ് ഷോ കാണാൻ പോയതാണ്. സിനിമയിലെ ഫഹദ് ഫാസിലിന്റെ രംഗണ്ണൻ തകർപ്പൻ പ്രകടനം കണ്ട് ആദർശൻ ആകെ ചാർജ് ആയിരിക്കുകയാണ്. തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോഴും രംഗണ്ണന്റെ ആ ചിരിയും
"എടാ മോനേ..." വിളിയും അവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
വീട്ടിൽ ഭാര്യയുടെ കടുത്ത എതിർപ്പുണ്ടായിരുന്നു.
"രാത്രി ഈ വണ്ടിയും കൊണ്ട് പോകണ്ട, പണ്ട് രാജ്മഹൽ റോഡിൽ നടന്ന കാര്യങ്ങൾ ഒന്നും നിങ്ങളോട് പറയണ്ടല്ലോ" എന്ന് അവൾ പറഞ്ഞതാണ്. പക്ഷേ, അന്ന് അവളുടെ ഫേവറിറ്റ് സീരിയൽ ഉള്ളതുകൊണ്ട് കിട്ടിയ ഒരു വിടവിലൂടെ ആദർശൻ രക്ഷപെട്ടതാണ്. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം 12:45. അപ്പോഴാണ് സിനിമയിലെ ആവേശം ജീവിതത്തിലേക്ക് കടന്നത്.
ആദർശന്റെ പഴയ ചേതക് സ്കൂട്ടർ പണിമുടക്കി.
"എടാ മോനേ... സീൻ കോണ്ട്രയാണല്ലോ!" ആദർശൻ പിറുപിറുത്തു. കിക്ക് ചെയ്ത് കിക്ക് ചെയ്ത് അവന്റെ കാല് തളർന്നു. പെട്രോൾ ഉണ്ടോ എന്ന് നോക്കാൻ ടാങ്ക് കുലുക്കിയപ്പോൾ കേൾക്കുന്ന ശബ്ദം ഒരു വല്ലാത്ത നിശബ്ദതയ്ക്ക് വഴിമാറി.
ആ വഴിക്ക് ഈ സമയത്ത് ആരും വരാനില്ല. രാജ്മഹൽ ജങ്ഷനിലേക്കുള്ള ആ എട്ടു കിലോമീറ്റർ ദൂരം കാടുകയറിയ റബ്ബർ തോട്ടങ്ങൾക്കിടയിലൂടെയാണ്.
അവസാനം വണ്ടി തള്ളി അവൻ നടന്നു. ഇരുട്ട്, മങ്ങിയ സ്ട്രീറ്റ് ലൈറ്റുകൾ, എവിടെയോ ഒരു പട്ടിയുടെ ഓരിയിടൽ. പെട്ടെന്നാണ് അന്തരീക്ഷത്തിൽ ഒരു മാറ്റം അവൻ ശ്രദ്ധിച്ചത്. വഴിയരികിലെ മരങ്ങളിൽ നിന്നും കാറ്റില്ലാതെ തന്നെ ഇലകൾ താഴേക്ക് വീഴുന്നു
‘ വണ്ടി തള്ളുന്ന ശബ്ദം കൂടാതെ മറ്റൊരു നടത്തത്തിന്റെ ഒച്ച കൂടി കേൾക്കുന്നില്ലേ? ‘അവൻ നിന്നു.
അപ്പോൾ ആ ശബ്ദവും നിലച്ചു.
നടന്നു തളർന്ന ആദർശൻ വഴിയിൽ കണ്ട ഒരു പഴയ കരിങ്കൽ മതിലിൽ വണ്ടി ചാരി വെച്ചു. മൊബൈൽ നോക്കിയപ്പോൾ ചാർജ് 1%. ഫ്ലാഷ് ലൈറ്റ് ഇട്ടതും ഫോൺ ചത്തു.
‘ ചത്ത ഫോണിന്റെ കറുത്ത സ്ക്രീനിൽ പ്രതിഫലിച്ച തന്റെ രൂപത്തിന് പുറകിൽ, മറ്റാരോ നിൽക്കുന്നുണ്ടോ?’
" ഹോ ദുരിതം ഇനി നടക്കാം, നടന്ന് തീർക്കാം" എന്ന് കരുതി മുന്നോട്ട് നീങ്ങിയപ്പോൾ ദൂരെ മരങ്ങൾക്കിടയിൽ ഒരു വെള്ള രൂപം.
ആദർശൻ നിന്നു. അവന്റെ ഹൃദയം വാരിയെല്ല് അടിച്ചു തകർക്കാൻ നോക്കുന്നു.
"ഇത് കൊക്കാണോ?" അവൻ ചിന്തിച്ചു.
‘പക്ഷേ ഈ പാതിരാത്രി കൊക്ക് എന്ത് ഉണ്ടാക്കാനാണ്? ‘
കുറച്ചുകൂടി അടുത്തേക്ക് നീങ്ങിയപ്പോൾ അത് തൂങ്ങിക്കിടക്കുന്ന വെള്ള ജുബ്ബയുടെ കൈകളാണെന്ന് മനസ്സിലായി. ആ രൂപത്തിന്റെ കാലുകൾ നിലത്ത് സ്പർശിച്ചിട്ടില്ലെന്ന് ഒരു നിമിഷം അവന് തോന്നി. ആ രൂപം അനങ്ങാതെ നിന്നു.
"അറിയുമോ...?" ആ ശബ്ദം അവന്റെ പുറകിൽ നിന്നാണ് വന്നത്!
ആദർശൻ തിരിഞ്ഞു നോക്കി. എല്ലുന്തിയ ശരീരം, ഉയർന്നു നിൽക്കുന്ന പല്ലുകൾ, പാതി തുറന്ന കണ്ണുകൾ. ഒരു നിമിഷം ആദർശൻ വിചാരിച്ചു ഇത് സിനിമയുടെ പ്രൊമോഷന് വേണ്ടി ആരെങ്കിലും നിൽക്കുന്നതാണോ എന്ന്. പക്ഷേ ആ രൂപത്തിന്റെ കയ്യിലിരുന്ന ഒരു പഴയ തുരുമ്പിച്ച താക്കോൽക്കൂട്ടം ആദർശന്റെ ശ്രദ്ധയിൽപ്പെട്ടു. അതിൽ തന്റെ സ്കൂട്ടറിന്റെ അതേ അടയാളം!
“ഹയ്യോ ഓ “
പട്ടി മോങ്ങുന്ന പോലെ മോങ്ങിക്കൊണ്ട് ആദർശൻ ഓടിയ ഓട്ടം ഒളിമ്പിക്സിൽ ഉസൈൻ ബോൾട്ട് പോലും കണ്ടിട്ടുണ്ടാവില്ല. കിതച്ച് പാതി ജീവനുമായി അവൻ രാജ്മഹൽ ജങ്ഷനിൽ എത്തി. ഭാഗ്യത്തിന് ദൂരെ നിന്ന് ഒരു പഴയ കറുത്ത ജീപ്പിന്റെ വെട്ടം. കൈ കാണിച്ചപ്പോൾ ജീപ്പ് നിന്നു.
ഡ്രൈവർ ചോദിച്ചു: "എന്താടോ ഈ അസമയത്ത്?"
"സ്കൂട്ടർ പഞ്ചറായി... അല്ല നിന്നുപോയി. ഒന്ന് കല്ലുംഭാഗം വരെ വിടുമോ?" ആദർശൻ ദയനീയമായി ചോദിച്ചു.
അയാൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു
"ശരി കയറിക്കോ. എനിക്കും വീട്ടിൽ എത്താൻ ധൃതിയുണ്ട്. വഴിക്ക് ടയർ പഞ്ചറായി കുറേ സമയം പോയി."
ജീപ്പിൽ ഇരിക്കുമ്പോഴും ആദർശൻ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഡ്രൈവർ ആദർശനെ ഒന്ന് പാളി നോക്കി ചോദിച്ചു
“ എവിടെ പോയതാ “
“ സിനിമ കാണാൻ “
" വല്ല പ്രേതപ്പടവും ആയിരുന്നോ?"
"അല്ല... ആവേശം കാണാൻ പോയതാ. പക്ഷേ മടക്കയാത്രയിൽ വഴിയിൽ ഒരു രൂപത്തെ കണ്ടു."
ഡ്രൈവർ പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു. റോഡിന്റെ നടുവിൽ വണ്ടി നിന്നു. കാടിനുള്ളിൽ നിന്നും മൂങ്ങകളുടെ കരച്ചിൽ മാത്രം.
"എന്ത് രൂപം?" അയാൾ ചോദിച്ചു.
ആദർശൻ വിവരിച്ചു: "ഒരു വെള്ള ജുബ്ബയിട്ട രൂപം... ഉയർന്നു നിൽക്കുന്ന പല്ലുകൾ... അവന്റെ കയ്യിൽ ഒരു താക്കോൽക്കൂട്ടം ഉണ്ടായിരുന്നു."
ഡ്രൈവർ ശാന്തമായി പറഞ്ഞു.
"താൻ ഭാഗ്യവാനാണ്. ആ കാണുന്ന രൂപം ശരിക്കും ഒരു മനുഷ്യനല്ല. ഈ വഴിയിൽ പത്തു വർഷം മുൻപ് ഇതേപോലെ ഒരു സെക്കൻഡ് ഷോ കഴിഞ്ഞ് വണ്ടി തള്ളിപ്പോയ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. അയാളെ കൊന്നത് ആരാണെന്ന് ഇന്നും ആർക്കും അറിയില്ല. അവൻ കഴുത്തിൽ പിടിച്ചാൽ പിന്നെ തീർന്നു. താൻ എങ്ങനെ രക്ഷപ്പെട്ടു?"
ആദർശന്റെ തൊണ്ട ഉണങ്ങി.
"ഞാൻ... ഞാൻ ഓടി രക്ഷപ്പെട്ടു."
“ ഹ ഹ ഹ “
അയാൾ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തോ പന്തികേട്. അയാൾ വണ്ടി വീണ്ടും ഓടിച്ചു തുടങ്ങി. ആദർശൻ പതുക്കെ അയാളുടെ കയ്യിലേക്ക് നോക്കി. അവിടെ ഒരു പഴയ മുറിവുണങ്ങിയ പാടുണ്ട്. അപ്പോഴാണ് ജീപ്പിന്റെ ഡാഷ് ബോർഡിൽ ഇരിക്കുന്ന ഒരു പഴയ ഫോട്ടോ അവൻ ശ്രദ്ധിച്ചത്. അതിൽ നിൽക്കുന്നത് മൂന്ന് പേർ. രണ്ട് പേരെ അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മൂന്നാമൻ... വെള്ള ജുബ്ബയിട്ട ആ രൂപം തന്നെ!
ആദർശൻ വിയർക്കാൻ തുടങ്ങി.
"ഈ രാത്രി ഇനി താൻ വീട്ടിൽ പോകണ്ട. എന്റെ വീട്ടിൽ നിൽക്കാം, രാവിലെ പോകാം." അയാൾ പറഞ്ഞു.
ആദർശനു വേറെ വഴി ഇല്ലായിരുന്നു
അയാളുടെ വീടിന്റെ ഉള്ളിലെത്തിയപ്പോൾ, അയാൾ ആദർശനെ ഒരു പഴയ തടിപ്പണി ചെയ്ത കസേരയിൽ ഇരുത്തി. ആ വീടിന് ഒരു പഴയ ആശുപത്രിയുടെ ഗന്ധമായിരുന്നു. ചുമരിലെ ക്ലോക്ക് 1:45-ൽ നിശ്ചലമായി നിൽക്കുന്നു.
അയാൾ നേരെ മുന്നിലിരുന്നു ചോദിച്ചു
"അപ്പോൾ ആ രൂപത്തെ തനിക്ക് ശരിക്കും പേടിയായല്ലേ?"
"പിന്നല്ലാതെ! ഞാൻ മരിച്ചു പോകുമായിരുന്നു." ആദർശൻ പറഞ്ഞു.
അയാൾ പതുക്കെ കസേരയിൽ മുന്നോട്ട് ആഞ്ഞിരുന്നു. ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമായി. ആദർശന്റെ കണ്ണുകൾ തള്ളി. അതേ വെള്ള ജുബ്ബ, അതേ ഉയർന്നു നിൽക്കുന്ന പല്ലുകൾ, അതേ തുറിച്ച കണ്ണുകൾ!
അയാൾ ചോദിച്ചു.
"അപ്പോൾ താൻ കണ്ട ആ രൂപം.അത് ഞാനായിരുന്നോ?"
ആദർശൻ ബോധം കെട്ടു വീഴാൻ തുടങ്ങിയപ്പോൾ അയാൾ പതുക്കെ ചിരിച്ചു.
"എടാ മോനേ... നോക്കിയേ!"
അയാൾ തന്റെ വായയിലെ 'പ്രോസ്തെറ്റിക്' പല്ലുകൾ ഊരി മാറ്റി. വെള്ള ജുബ്ബ ഊരി എറിഞ്ഞു. അതിന്റെ ഉള്ളിൽ അയാൾ ഒരു സാധാരണ ഷർട്ടാണ് ഇട്ടിരുന്നത്.
"നീ പേടിക്കണ്ട. ഞാൻ ഒരു നാടക നടനാണ്. എന്റെ പേര് പച്ചാളം സജിത്. നാളെ രാജ്മഹൽ ക്ലബ്ബിൽ ഒരു ഹൊറർ നാടകമുണ്ട്. അതിന്റെ റിഹേഴ്സൽ കഴിഞ്ഞ് കോസ്റ്റ്യൂം പോലും മാറാതെ വരികയായിരുന്നു ഞാൻ. വഴിക്ക് ജീപ്പ് പഞ്ചറായി. മൂത്രമൊഴിക്കാൻ വേണ്ടി കാടിന്റെ അരികിൽ നിന്നപ്പോഴാണ് നീ എന്നെ നോക്കി നിലവിളിച്ച് ഓടിയത്. നീ ഓടുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ച് ഞാനും ജീപ്പിനുള്ളിൽ കയറി ഇരുന്നതാ!"
ആദർശൻ ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു.
"അപ്പോൾ... ആ താക്കോൽക്കൂട്ടം?"
"ഓ അത് നീ വണ്ടി ചാരി വെച്ച മതിലിന്റെ അവിടെ നിന്ന് എനിക്ക് കിട്ടിയതാ. നിന്റെ സ്കൂട്ടറിന്റെ ആണെന്ന് തോന്നി ഞാൻ എടുത്തതാ." സജിത് ചിരിച്ചുകൊണ്ട് പറഞ്ഞു.
പുറത്ത് നേരം പുലരുന്നത് ജനലിലൂടെ കണ്ടപ്പോൾ ആദർശൻ പതുക്കെ ചിരിച്ചു. സിനിമയിലെ രംഗണ്ണൻ പറഞ്ഞതുപോലെ അവന്റെ ഉള്ളിലും ആവേശം വന്നു. സജിത്ത് അവന് ഒരു കപ്പ് ചായ കൊടുത്തു.
"നീ ഭാഗ്യവാനാണ് ആദർശൻ, ആ പഴയ മതിൽ ഉണ്ടല്ലോ, അവിടെയാണ് പത്ത് വർഷം മുൻപ് ഒരു കൊലപാതകം നടന്നത്. നീ വണ്ടി അവിടെ ചാരി വെച്ചത് കൊണ്ടാണ് ഞാൻ അത് കണ്ടത്."
ആദർശൻ ചായ കുടിച്ചു തീർത്തു മുറ്റത്തിറങ്ങി. സജിത്തിന്റെ ജീപ്പ് അവിടെ കിടപ്പുണ്ട്. ടയറിന്റെ അടുത്ത് ഒരു സ്റ്റെപ്പിനി ഇരിക്കുന്നത് അവൻ കണ്ടു. അപ്പോഴാണ് അവന് ഒരു കാര്യം ഓർമ്മ വന്നത്.
"സജിത്ത്, നിങ്ങൾ പറഞ്ഞല്ലോ ജീപ്പ് പഞ്ചറായപ്പോൾ കാട്ടിൽ നിൽക്കുകയായിരുന്നു എന്ന്. പക്ഷേ ഞാൻ നിങ്ങളെ കാണുമ്പോൾ നിങ്ങൾ നിൽക്കുകയല്ലായിരുന്നു... വായുവിൽ തൂങ്ങിക്കിടക്കുകയായിരുന്നു!"
സജിത്തിന്റെ ചിരി പെട്ടെന്ന് നിന്നു. അയാൾ ആദർശനെ നോക്കി. "ഞാൻ... ഞാൻ ഒരു പഴയ പാറപ്പുറത്താണ് നിന്നിരുന്നത് ആദർശൻ. നിനക്ക് ഇരുട്ടിൽ തോന്നിയതാകും."
ആദർശൻ തിരിഞ്ഞു നടന്നു. പക്ഷേ അവന്റെ മനസ്സിൽ ആ ചിത്രം മായുന്നില്ല.
‘ഞാൻ കണ്ട ആ രൂപത്തിന് നിഴൽ ഉണ്ടായിരുന്നില്ല. സജിത്തിന് ഇപ്പോൾ നിഴലുണ്ട്. അപ്പോൾ ഞാൻ കാട്ടിൽ കണ്ടത് ആരെയാണ്? ‘
സജിത്തിനെയോ അതോ സജിത്ത് അഭിനയിക്കാൻ പോകുന്ന ആ കഥാപാത്രത്തിന്റെ യഥാർത്ഥ ഉടമസ്ഥനെയോ?
രാജ്മഹൽ റോഡിലൂടെ തിരികെ നടക്കുമ്പോൾ ആദർശൻ ഉറപ്പിച്ചു:
"ഇനി മേലിൽ സെക്കൻഡ് ഷോയ്ക്ക് പോകുമ്പോൾ ഫുൾ ടാങ്ക് പെട്രോൾ കരുതേണ്ടി വരും”
വഴിയിൽ ഉപേക്ഷിക്കപ്പെട്ട തന്റെ സ്കൂട്ടറിന് അടുത്തേക്ക് അവൻ എത്തി. ആശ്ചര്യമെന്നു പറയട്ടെ, സ്കൂട്ടർ ഇപ്പോൾ സ്റ്റാർട്ടായിരിക്കുന്നു.
ദുരൂഹതകൾ അവസാനിക്കുന്നില്ല
………
End
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
Ripper Venu Chapter 4
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കൊല്ലം നഗരം ഒരു റിപ്പർ കൊലയാളിയുടെ പിടിയിൽ നിന്ന് മോചിതരായെന്ന് കരുതി സമാധാനിച്ചിരുന്ന കാലമായിരുന്നു അത്. സോഷ്യൽ മീഡിയയിലെ അശ്ലീലതയും റീലുകളും കുറഞ്ഞതോടെ നഗരത്തിലെ വീടുകളിൽ ഐശ്വര്യം തിരിച്ചുവന്നുവെന്ന് പലരും വിശ്വസിച്ചു. പക്ഷേ, വേണുവിന്റെ ഇലക്ട്രോണിക്സ് കടയിലെ കർട്ടനുകൾക്ക് പിന്നിൽ മറ്റൊരു ഭീകരത രൂപമെടുക്കുകയായിരുന്നു. ഇത്തവണ വേണുവിന്റെ വെറുപ്പിന് കാരണം സീരിയലോ റീലോ ആയിരുന്നില്ല, മറിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തോടുള്ള അമിതമായ ഭ്രമമായിരുന്നു.
വേണുവിന്റെ ഭാര്യ രാജലക്ഷ്മി ഇപ്പോൾ പഴയതുപോലെ സീരിയലുകൾ കാണാറില്ല. പക്ഷേ, അവൾ പുതിയൊരു ഭ്രാന്തിൽ അകപ്പെട്ടു. മണിക്കൂറുകളോളം ആയുർവേദ എണ്ണകളും ഹെയർ പാക്കുകളുമായി അവൾ കണ്ണാടിക്ക് മുന്നിൽ ചെലവഴിച്ചു. അവളുടെ മുട്ടോളമെത്തുന്ന മുടി അവളുടെ അഹങ്കാരമായി മാറി. വീട് വൃത്തിയാക്കാനോ വേണുവിന് കൃത്യസമയത്ത് ഭക്ഷണം നൽകാനോ അവൾക്ക് നേരമില്ലാതായി. വീടിന്റെ ഓരോ മൂലയിലും അവളുടെ മുടിനാരുകൾ വീണുകിടക്കുന്നത് വേണുവിനെ പ്രകോപിപ്പിച്ചു. ചോറിൽ നിന്ന് മുടി കിട്ടുന്നതും, ബാത്റൂമിലെ വെള്ളം പോകുന്ന ഓവുകൾ മുടി കൊണ്ട് അടയുന്നതും വേണുവിന്റെ ഉള്ളിലെ രാക്ഷസനെ വീണ്ടും ഉണർത്തി.
"ഈ മുടിയാണല്ലോ ഇവരുടെ അഹങ്കാരം! ഇതിന് വേണ്ടിയാണല്ലോ ബാക്കിയെല്ലാം ഇവർ മറക്കുന്നത്!" വേണു തന്റെ ടൂൾ ബോക്സിൽ നിന്ന് പ്ലാസ്റ്റും, മൂർച്ചയുള്ള മറ്റൊരു കൊളുത്തും, കട്ടിയുള്ള സർജിക്കൽ ഗ്ലൗസുകളും തിരഞ്ഞെടുത്തു.
……..
വേണു ഇത്തവണ തന്റെ ശൈലി പൂർണ്ണമായും മാറ്റി. ഇരകളെ വീടിനുള്ളിൽ കയറി ആക്രമിക്കുന്നത് റിസ്ക്കാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പകരം, അവരെ തട്ടിക്കൊണ്ടുപോയി വിജനമായ ഒരിടത്ത് വെച്ച് തന്റെ ക്രൂരത തീർക്കാൻ അയാൾ തീരുമാനിച്ചു. ഇൻസ്റ്റാഗ്രാമിലെ 'ലോങ്ങ് ഹെയർ' ഗ്രൂപ്പുകളും മുടി വളർത്താനുള്ള ടിപ്സ് നൽകുന്ന ഹെയർ കെയർ ഇൻഫ്ലുവൻസർമാരുടെ പേജുകളുമാണ് അയാൾ ഇരകളെ കണ്ടെത്താൻ ഉപയോഗിച്ചത്. ഓരോ സ്ത്രീയുടെയും പോസ്റ്റുകൾ അയാൾ സൂക്ഷ്മമായി നിരീക്ഷിച്ചു. അവരുടെ മുടിയുടെ നീളം, അവർ നടക്കാൻ പോകുന്ന വഴികൾ, അവർ തനിച്ചാകുന്ന സമയം എന്നിവ അയാൾ തന്റെ രഹസ്യ ഡയറിയിൽ രേഖപ്പെടുത്തി.
ആദ്യത്തെ ഇര ധന്യഎന്ന ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മുട്ടോളമെത്തുന്ന കറുത്ത കരുത്തുറ്റ മുടി പ്രദർശിപ്പിച്ചുകൊണ്ട് അവൾ ദിവസവും വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. "എന്റെ മുടിയുടെ രഹസ്യം" എന്ന പേരിൽ അവൾ ചെയ്ത വീഡിയോകൾക്ക് ലക്ഷക്കണക്കിന് ലൈക്കുകൾ ഉണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ധന്യയെ വേണു തന്റെ പഴയ വെള്ള വാനിൽ പിന്തുടർന്നു. റെയിൽവേ ക്രോസിന് അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് അയാൾ വാൻ അവളുടെ സ്കൂട്ടറിന് കുറുകെ നിർത്തി. പേടിച്ചുപോയ ധന്യ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കുന്നതിന് മുൻപേ, വേണു അവളുടെ വായ പൊത്തി വാനിനുള്ളിലേക്ക് വലിച്ചിഴച്ചു.
നഗരത്തിന് പുറത്തുള്ള ഒരു പഴയ ഇഷ്ടികച്ചൂളയുടെ ഗോഡൗണിൽ വെച്ച് വേണു അവളെ ഒരു ഇരുമ്പ് കസേരയിൽ കെട്ടിയിട്ടു. തലയ്ക്ക് മുകളിൽ കത്തുന്ന ഒരു ബൾബ് മാത്രം. ഭയന്നുവിറച്ച ധന്യയ്ക്ക് നേരെ വേണു ഒരു ഇരുമ്പ് കൊളുത്തുമായി നടന്നടുത്തു.
"നിന്റെ ഈ മുടിയാണല്ലോ നിനക്ക് എല്ലാം... ഇത് നീ ഇത്രയും പരിപാലിക്കുന്നത് ആരെ കാണിക്കാനാണ്? നിന്റെ ഭർത്താവിനാണോ അതോ നാട്ടുകാർക്കാണോ?" വേണുവിന്റെ ശബ്ദം മഞ്ഞുകട്ട പോലെ തണുത്തതായിരുന്നു.
അവളുടെ കരച്ചിൽ വകവെക്കാതെ, വേണു തന്റെ ബലമുള്ള കൈകൾ കൊണ്ട് അവളുടെ തലമുടി ചുറ്റിയ പിടിച്ചു. കത്രിക കൊണ്ട് മുറിക്കുന്നതിന് പകരം, അയാൾ തന്റെ കയ്യിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഓരോ കെട്ട് മുടിയും തലയോട്ടിയിൽ നിന്ന് വേരോടെ പിഴുതെടുത്തു. ധന്യയുടെ അലർച്ച ഗോഡൗണിന്റെ ചുവരുകളിൽ തട്ടി പ്രതിഫലിച്ചു. അവളുടെ തലയോട്ടിയിൽ നിന്ന് രക്തം വാർന്നൊഴുകി മുഖത്തേക്ക് പടർന്നു. വേദനകൊണ്ട് അവൾ ബോധരഹിതയായി. ഓരോ പ്രാവശ്യം മുടി പിഴുതെടുക്കുമ്പോഴും വേണുവിന്റെ മുഖത്ത് ഒരു അമാനുഷികമായ സംതൃപ്തി ഉണ്ടായിരുന്നു. ഒടുവിൽ, ചോരയിൽ കുതിർന്ന ആ നീളൻ മുടി കെട്ടുകൾ അവളുടെ മൃതദേഹത്തിന് മുകളിൽ ഒരു പുതപ്പ് പോലെ വിതറി വേണു അവിടെ നിന്ന് ശാന്തനായി ഇറങ്ങിപ്പോയി.
ധന്യയുടെ മരണം നഗരത്തിൽ വലിയ വാർത്തയായി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു സൂചന പോലും അവർക്ക് ലഭിച്ചില്ല. ഈ സമയത്താണ് വേണു അടുത്ത ഇരയെ കണ്ടെത്തിയത്. നിഷ എന്ന വീട്ടമ്മയായിരുന്നു അത്. തന്റെ മുടിയുടെ നീളം അളക്കുന്ന റീൽസുകൾ ചെയ്ത് അവൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീട്ടിലെ രണ്ട് ചെറിയ കുട്ടികളെ പോലും ശ്രദ്ധിക്കാതെ മണിക്കൂറുകളോളം മുടി ചീകുന്ന നിഷയുടെ ഭർത്താവിന്റെ നിസ്സഹായത നിറഞ്ഞ കമന്റ് വേണു ഒരു ഗ്രൂപ്പിൽ കണ്ടിരുന്നു:
(" എന്റെ ഭാര്യ മുടിക്ക് നൽകുന്ന ശ്രദ്ധയുടെ പകുതി എന്റെ കുട്ടികൾക്ക് നൽകിയിരുന്നെങ്കിൽ...")
സന്ധ്യാസമയത്ത് തൊട്ടടുത്ത കടയിൽ നിന്ന് പാൽ വാങ്ങി മടങ്ങുകയായിരുന്ന നിഷയെ വേണു തട്ടിക്കൊണ്ടുപോയി. മുൻപത്തെപ്പോലെ തന്നെ ഗോഡൗണിൽ വെച്ച് ക്രൂരത ആവർത്തിച്ചു.
"ഇനി ഇതിന്റെ പേരിൽ നീ സമയം കളയില്ലല്ലോ," ഓരോ പിഴുതെടുക്കലിനും ശേഷം വേണു മന്ത്രിച്ചു കൊണ്ടിരുന്നു.
നിഷയുടെ ജീവൻ നഷ്ടമായത് ആ കഠിനമായ വേദന താങ്ങാൻ കഴിയാതെ ഹൃദയാഘാതം വന്നായിരുന്നു. മുടിയില്ലാത്ത അവളുടെ തലയോട്ടി കണ്ടാൽ ഒരു രാക്ഷസൻ ചെയ്ത കൃത്യമാണെന്നേ ആരും പറയൂ.
ഇതേ രീതിയിൽ 8 സ്ത്രീകൾ കൊല്ലപ്പെട്ടു
അവരുടെ മൃതദേഹം കിട്ടിയില്ല
കൊല്ലം നഗരത്തിൽ ഹെയർ പ്ലക്കർ എന്ന പേരിൽ പുതിയൊരു ഭീതി പടർന്നു. മുടി മുറിക്കപ്പെടുകയല്ല, മറിച്ച് തലയോട്ടിയിൽ നിന്ന് ക്രൂരമായി പിഴുതെടുക്കപ്പെടുകയാണ് എന്ന വാർത്ത കേട്ട് സ്ത്രീകൾ വീടിന് പുറത്തിറങ്ങാൻ ഭയന്നു. പലരും ഭയം കാരണം മുടി പകുതി വെട്ടി. ചിലർ മൊട്ടയടിച്ചു
ഇൻസ്പെക്ടർ സുരേഷ് ഈ കേസിലെ ക്രൂരത കണ്ട് അമ്പരന്നു പോയി. മൃതദേഹങ്ങൾ ഒന്നും ലഭിക്കുന്നില്ല, മറിച്ച് ചോരയിൽ കുതിർന്ന മുടി കെട്ടുകൾ മാത്രം ആളൊഴിഞ്ഞ ഇടങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്നു.
"ഇതൊരു വിചിത്രമായ കേസാണ്. ഇരകളുടെമുടി പറിച്ചു കൊലപെടുത്തുന്ന ആ ഭീകരൻ പഴയ റിപ്പർ തന്നെ ആണോ? മുടിക്ക് പിന്നാലെ ഇയാൾ എന്തിനാണ് പോകുന്നത്?"
സുരേഷ് തന്റെ സഹപ്രവർത്തകരോട് ചോദിച്ചു. ഓരോ സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വേണുവിന്റെ വാൻ എപ്പോഴും ബ്ലൈൻഡ് സ്പോട്ടുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. വേണു ഒരു പഴയ ഇലക്ട്രോണിക്സ് കടക്കാരൻ എന്ന നിലയിൽ നഗരത്തിലെ ഓരോ മുക്കും മൂലയും കൃത്യമായി അറിഞ്ഞിരുന്നു.
അന്വേഷണം മുറുകുന്നതിനിടയിൽ വേണു തന്റെ 9 മത്തെ ഇരയെ കണ്ടെത്തി.
അഞ്ജലി എന്ന മോഡലായിരുന്നു അത്. ഒരു ഹെയർ ഓയിൽ പരസ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു റിസോർട്ടിൽ നിന്ന് മടങ്ങുകയായിരുന്നു അവൾ. വേണു അവളെയും തന്റെ വാനിൽ തട്ടിക്കൊണ്ടുപോയി.
പക്ഷേ ഇത്തവണ വേണുവിന് ഒരു അബദ്ധം പറ്റി. അഞ്ജലിയുടെ സ്മാർട്ട് വാച്ച് അവളുടെ ഫോണുമായി കണക്റ്റഡ് ആയിരുന്നു. അവൾ തട്ടിക്കൊണ്ടുപോകുന്ന നിമിഷം തന്നെ തന്റെ ലൊക്കേഷൻ ഭർത്താവിനും പോലീസിനും അയച്ചു കഴിഞ്ഞിരുന്നു.
ഗോഡൗണിൽ വെച്ച് വേണു അവളുടെ മുടിയിൽ പിടിമുറുക്കിയപ്പോഴേക്കും ദൂരെ പോലീസ് സൈറൺ മുഴങ്ങി. വേണു ഞെട്ടിപ്പോയി. തന്റെ കൃത്യം പൂർത്തിയാക്കാൻ അയാൾക്ക് സമയം കുറവായിരുന്നു. അയാൾ ആക്രോശിച്ചു കൊണ്ട് അവളുടെ പകുതിയോളം മുടി ആഞ്ഞ് പിഴുതെടുത്തു. അഞ്ജലി വേദന കൊണ്ട് അലറി വിളിച്ചു. പോലീസ് വണ്ടികൾ ഗോഡൗണിന്റെ മുറ്റത്ത് വന്നു നിന്നു.
ഇൻസ്പെക്ടർ സുരേഷ് തോക്കുമായി അകത്തേക്ക് കയറി.
"കൈകൾ പൊക്കി പുറത്തുവരൂ!" സുരേഷ് അലറി. പക്ഷേ മുറിയിൽ അഞ്ജലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പകുതി മുടി നഷ്ടപ്പെട്ട്, തലയോട്ടിയിൽ നിന്ന് ചോരയൊലിച്ച് അവൾ ബോധരഹിതയായി കസേരയിൽ കിടക്കുന്നു. വേണു അപ്പോഴേക്കും ഇഷ്ടികച്ചൂളയുടെ പഴയ ചിമ്മിനി വഴിയുള്ള രഹസ്യ പാതയിലൂടെ പുറത്തെത്തിയിരുന്നു. പോലീസ് ഗോഡൗൺ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വേണുവിന്റെ ഒരു വിരലടയാളം പോലും കണ്ടെത്താനായില്ല. കാരണം അയാൾ സർജിക്കൽ ഗ്ലൗസ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. ആകെ കിട്ടിയ തെളിവ് ഒരു വെള്ള വാനിന്റെ ദൃശ്യങ്ങൾ മാത്രം എന്നാൽ അതിലെ വണ്ടി നമ്പർ ഫേക്ക് ആയിരുന്നു
……
അന്ന് രാത്രി വേണു തന്റെ വീട്ടിലെത്തി. അയാൾ ശാന്തനായിരുന്നു. കുളിച്ച് വസ്ത്രം മാറി അയാൾ ലിവിംഗ് റൂമിലെത്തി. രാജലക്ഷ്മി അപ്പോഴും കണ്ണാടിക്ക് മുന്നിൽ ഇരുന്ന് മുടിയിൽ ഒരു പുതിയ ഹെയർ മാസ്ക് തേക്കുകയായിരുന്നു. മേശപ്പുറത്ത് ഭക്ഷണം വിളമ്പിയിട്ടില്ല. പാത്രങ്ങൾ കഴുകാതെ സിങ്കിൽ കിടക്കുന്നു. വേണുവിന്റെ ഉള്ളിൽ ആ പഴയ അഗ്നി ആളിപ്പടർന്നു. അയാൾ പതുക്കെ അവളുടെ പിന്നിൽ ചെന്നുനിന്നു.
"രാജീ... നിനക്ക് ഈ മുടി അത്രയ്ക്ക് ഇഷ്ടമാണോ?" വേണുവിന്റെ ശബ്ദം ഒരു താക്കീത് പോലെയായിരുന്നു.
അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു, "അതെ ചേട്ടാ, എല്ലാവരും പറയുന്നത് എനിക്ക് നല്ല മുടിയാണെന്നാണ്. ഈ മുടി പോയാൽ പിന്നെ എനിക്കെന്താ ഉള്ളത്?"
“ മുടി ഉള്ള പെണ്ണുങ്ങൾ സൂക്ഷിക്കേണ്ട സമയം ആണ് നീ വാർത്തകൾ കേട്ടില്ലേ പുന്നാര മോളെ രാജി “
രാജ ലക്ഷ്മി ഞെട്ടി
“ ചേട്ടാ “
വേണു പതുക്കെ അവളുടെ മുടിയിൽ കൈവെച്ചു. അയാൾ തന്റെ കയ്യിലുണ്ടായിരുന്ന ആയുധം പോക്കറ്റിൽ മുറുകെ പിടിച്ചു. രാജലക്ഷ്മിക്ക് അറിയാമായിരുന്നില്ല തന്റെ പിന്നിൽ നിൽക്കുന്നത് നഗരം വിറയ്ക്കുന്ന ആ കൊലയാളിയാണെന്ന്. പക്ഷേ സജിത്ത് അപ്പോഴേക്കും പുറത്ത് നിന്ന് വന്നത് കൊണ്ട് വേണു കയ്യിലെ ആയുധം മാറ്റി വെച്ചു. രാജ ലക്ഷ്മിയെ നോക്കി വേണു പുഞ്ചിരിച്ചു
“ പോയി പാത്രം കഴുകി വെക്കു “
……..
അടുത്ത ദിവസം രാവിലെ നഗരം മുഴുവൻ റെയ്ഡ് നടന്നു. സംശയിക്കുന്ന പലരെയും പോലീസ് ചോദ്യം ചെയ്തു. വേണുവിന്റെ കടയിലും പോലീസ് വന്നു. ഇൻസ്പെക്ടർ സുരേഷ് വേണുവിനോട് ചോദിച്ചു,
"വേണൂ, ഈ വശത്ത് എപ്പോഴെങ്കിലും ഒരു വെള്ള വാൻ കണ്ടിട്ടുണ്ടോ?"
വേണു ചിരിച്ചു കൊണ്ട് പറഞ്ഞു, "ഇല്ല സാർ, ഇവിടെ തിരക്കുള്ള സ്ഥലമല്ലേ. വാനുകൾ എത്ര പോകുന്നതാ. ആ കില്ലറെ ഇതുവരെ കിട്ടിയില്ലേ?"
“ ഇല്ല “
സുരേഷ് നിരാശയോടെ തലയാട്ടി. വേണുവിന്റെ കടയിൽ ഒന്നും സുരേഷ് പരിശോധിച്ചില്ല. കാരണം, ആ പാവം ഇലക്ട്രോണിക്സ് കടക്കാരൻ ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതില്ല.
………
പകുതി മുടി നഷ്ടപ്പെട്ട ദുഃഖത്തിൽ അഞ്ജലി ആത്മഹത്യാ ചെയ്തതിനാൽ.അന്വേഷണം വഴിമുട്ടിയതോടെ പോലീസ് കേസുകൾ അവസാനിപ്പിക്കേണ്ടി വന്നു. കൊല്ലം നഗരം വീണ്ടും പഴയ നിലയിലേക്ക് മാറി. പക്ഷേ ആ മാറ്റത്തിന് പിന്നിൽ വേണു ഉണ്ടാക്കിയ ഭയമായിരുന്നു. സ്ത്രീകൾ ഇപ്പോൾ മുടി പരിപാലിക്കുന്നതിനേക്കാൾ കൂടുതൽ സമയം കുടുംബത്തിന് നൽകുന്നു. റീലുകളിൽ മുടി കാട്ടി നടന്നിരുന്നവർ ഇപ്പോൾ തല മറച്ച് മാത്രം പുറത്തിറങ്ങി.
റിപ്പർ വേണു ഇപ്പോഴും ആ നഗരത്തിലുണ്ട്. പകൽ സമയത്ത് എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന, കേടായ റേഡിയോകളും ടിവികളും നന്നാക്കുന്ന പാവം വേണു. രാത്രിയുടെ ഇരുളിൽ അയാൾ തന്റെ ഡയറി തുറക്കുന്നു. അടുത്ത അവഗണന ഏത് വീട്ടിൽ നിന്നാണ് ഉണ്ടാകുക എന്ന് അയാൾ നിരീക്ഷിക്കുന്നു. റിപ്പർ വേണു ഒരിക്കലും പിടിക്കപ്പെട്ടില്ല. അയാൾ കൊല്ലം നഗരത്തിന്റെ ഇരുളിൽ ഒരു നീറുന്ന രഹസ്യമായി അവശേഷിച്ചു. തന്റെ അധികാരത്തെയും കുടുംബത്തെയും അവഗണിക്കുന്നവർക്ക് ശിക്ഷ നൽകാൻ അയാൾ എപ്പോഴും തയ്യാറാണ്. സജിത്തിന്റെ കൂട്ടുകാരോ, രാജലക്ഷ്മിയുടെ പുതിയ ഹോബികളോ, അതോ വഴിതെറ്റിയ വേറെ ആരെങ്കിലുമോ..അതോ നമ്മളിൽ ആരെങ്കിലുമൊ? അടുത്ത ഇര ആരാണെന്ന് വേണുവിന് മാത്രമേ അറിയൂ.
…….
റിപ്പർ വേണുവിന്റെ മിന്നുന്ന ആയുധങ്ങൾ ഇപ്പോഴും അയാളുടെ ടൂൾ ബോക്സിൽ തന്നെ ഉണ്ട്. അടുത്ത ഇരകൾക്ക് ആയി അയാൾ കാതോർക്കുന്നു.
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
SINISTER SIJI
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
പാലാ പുഴയുടെ തീരത്തുള്ള കരിങ്കല്ല് തറവാട് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. അവിടെ താമസിച്ചിരുന്ന സിജി എന്ന സ്ത്രീയെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഭീതിയോടെ മാത്രം പറയുന്ന ചില രഹസ്യങ്ങളുണ്ട്. വെളുത്ത വസ്ത്രം ധരിച്ച്, കഴുത്തിൽ വിചിത്രമായ ഒരു കറുത്ത മുത്തുമാലയിട്ട് അവൾ പുഴവക്കിൽ ഇരിക്കുമ്പോൾ, പുഴയിലെ വെള്ളം പോലും ഒഴുക്ക് നിർത്തുമെന്ന് വയോധികർ പറയുമായിരുന്നു.
………
നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എത്തിയ സജിത്ത് പെരേര ക്ക് സിജി വെറുമൊരു ദൂരത്തുള്ള ബന്ധു മാത്രമായിരുന്നു. എന്നാൽ തറവാട്ടിലെത്തിയ ആദ്യ രാത്രി തന്നെ അന്തരീക്ഷം അവനെ ഭയപ്പെടുത്തി. വീടിനുള്ളിൽ എപ്പോഴും കരിഞ്ചന്തനത്തിന്റെയും അഴുകിയ മാംസത്തിന്റെയും ഒരു സങ്കര ഗന്ധം നിറഞ്ഞുനിന്നു.
സിജി അവനോട് സംസാരിക്കുന്നത് വളരെ കുറവായിരുന്നു. അവൾ എപ്പോഴും ചുവരിലെ ഒരു വലിയ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു വെച്ച് പ്രാർത്ഥിക്കുന്നത് സജിത്ത് കണ്ടു. ആ ചിത്രത്തിൽ ഉണ്ടായിരുന്നത് ഒരു രൂപമായിരുന്നില്ല, മറിച്ച് തലകീഴായി തറച്ച ഒരു കുരിശും അതിനു ചുറ്റും പടർന്നു കിടക്കുന്ന സർപ്പങ്ങളുമായിരുന്നു.അത് കണ്ടപ്പോൾ തന്നെ അവന് എന്തോ ദുരൂഹത തോന്നിയിരുന്നു
രാത്രി ഭക്ഷണം കഴിക്കുമ്പോൾ സിജി സജിത്തിന് നൽകിയ പാത്രത്തിൽ ചുവന്ന ഒരു പാനീയമുണ്ടായിരുന്നു.
"ഇതെന്താണ് ആന്റി?" സജിത്ത് ചോദിച്ചു.
"ഇത് ജീവന്റെ നീരാണ് സജിത്ത്. നമ്മുടെ പൂർവ്വികർ ഈ പുഴയോരത്ത് പൂജിച്ചിരുന്ന ശക്തികളുടെ പ്രസാദം," അവൾ മന്ദഹസിച്ചു. അവളുടെ പല്ലുകൾക്കിടയിൽ നിന്ന് ഇരുണ്ട രക്തത്തിന്റെ അംശം അവൻ കണ്ടു.
……..
അന്ന് രാത്രി ഉറക്കത്തിൽ സജിത്ത് പെരേര ഭീകരമായ ചില ശബ്ദങ്ങൾ കേട്ടു. തറവാടിന്റെ നിലവറയിൽ നിന്ന് ചങ്ങലകൾ വലിച്ചിഴയ്ക്കുന്ന ശബ്ദവും, ലാറ്റിൻ ഭാഷയിലുള്ള ചില മന്ത്രോച്ചാരണങ്ങളും. അവൻ പതുക്കെ എഴുന്നേറ്റ് നിലവറയിലേക്ക് നടന്നു.
നിലവറയുടെ വാതിൽ അല്പം തുറന്നിരുന്നു. അകത്ത് നൂറുകണക്കിന് കറുത്ത മെഴുകുതിരികൾ കത്തുന്നു. തറയിൽ ചോക്കുകൊണ്ട് വരച്ച വലിയൊരു നക്ഷത്രചിഹ്നത്തിന് നടുവിൽ സിജി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ വസ്ത്രം ഇപ്പോൾ കടും ചുവപ്പാണ്.
അവൾ തന്റെ കൈത്തണ്ടയിൽ ഒരു കഠാര കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു. മുറിവിൽ നിന്ന് ഒഴുകുന്ന രക്തം താഴെയുള്ള ഒരു കൽപാത്രത്തിലേക്ക് വീണു. അവൾ ഉറക്കെ മന്ത്രിക്കാൻ തുടങ്ങി:
"EXORCIZAMUS TE, OMNIS SPIRITUS IMMUNDUS, OMNIS SATANICA POTESTAS…”
പെട്ടെന്ന് മുറിയിലെ വെളിച്ചം അണഞ്ഞു. ഇരുട്ടിൽ സിജിയുടെ കണ്ണുകൾ ചുവന്ന തീഗോളങ്ങൾ പോലെ തിളങ്ങി. അവളുടെ നിഴൽ ചുവരിൽ പടർന്നു പന്തലിച്ചു, അതിന് വലിയ കൊമ്പുകളും ചിറകുകളുമുള്ള ഒരു ഭീകരരൂപമായിരുന്നു.
ഭയന്നു വിറച്ച സജിത്ത് പിന്നോട്ട് മാറിയപ്പോൾ ഒരു കല്ലിൽ തട്ടി വീണു. ആ ശബ്ദം കേട്ട സിജി പൂജ നിർത്തി. അവൾ പതുക്കെ അവന് അടുത്തേക്ക് നടന്നു. അവളുടെ ഓരോ ചുവടുവെപ്പിലും തറവാട് മൊത്തം കുലുങ്ങുന്നുണ്ടായിരുന്നു.
"നീ അറിയാൻ വൈകിപ്പോയി സജിത്ത്," അവൾ ഒരു പുരുഷശബ്ദത്തിൽ പറഞ്ഞു.
"ഈ തറവാട് വെറുമൊരു വീടല്ല. ഇത് നരകത്തിലേക്കുള്ള കവാടമാണ്. ഈ കവാടം തുറക്കാൻ നിഷ്കളങ്കനായ ഒരുവന്റെ രക്തം കൂടി വേണം. മുപ്പതു വർഷം മുൻപ് നിന്റെ അച്ഛൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടപ്പോൾ അപൂർണ്ണമായ ആ ബലി ഇന്ന് നിന്നിലൂടെ പൂർത്തിയാകും."
“അയ്യോ എന്നെ കൊല്ലല്ലേ”
സജിത്ത് ഓടാൻ ശ്രമിച്ചു, പക്ഷേ അവന്റെ കാലുകൾ തറയിൽ ഒട്ടിപ്പിടിച്ചത് പോലെ തോന്നി. സിജി തന്റെ കഴുത്തിലെ മാല ഊരി അവന്റെ നേരെ എറിഞ്ഞു. അത് ഒരു കറുത്ത പാമ്പായി മാറി അവന്റെ ശരീരത്തിൽ വരിഞ്ഞുമുറുക്കി.
നിലവറയിലെ ഭിത്തികൾ വിണ്ടുകീറാൻ തുടങ്ങി. അതിനുള്ളിൽ നിന്ന് ആയിരക്കണക്കിന് കൈകൾ പുറത്തേക്ക് വന്ന് സജിത്തിനെ ഉള്ളിലേക്ക് വലിച്ചു. സിജി ആ കഠാര വായുവിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് ഭ്രാന്തമായി ചിരിച്ചു.
"ഇരുട്ടിന്റെ പ്രഭു ഉയിർത്തെഴുന്നേൽക്കുന്നു!"
അടുത്ത ദിവസം പുലർച്ചെ, ഗ്രാമവാസികൾ കണ്ടത് സിജി പുഴവക്കിൽ ശാന്തമായി ഇരിക്കുന്നതാണ്. അവൾക്ക് ഇപ്പോൾ പ്രായം കുറഞ്ഞത് പോലെ തോന്നി. അവളുടെ മുഖത്ത് ഒരു പുതിയ തിളക്കം. പക്ഷേ സജിത്ത് പെരേര യെ പിന്നീട് ആരും കണ്ടിട്ടില്ല.
ആ തറവാടിന്റെ നിലവറയിൽ നിന്ന് ഇന്നും രാത്രികാലങ്ങളിൽ ചങ്ങലകളുടെ ശബ്ദം കേൾക്കാമെന്ന് നാട്ടുകാർ പറയുന്നു. പുഴയിലെ വെള്ളത്തിന് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. സിജി അവിടെത്തന്നെ തുടരുന്നു, തന്റെ യജമാനന് നൽകാൻ അടുത്ത ബലിവസ്തുവിനെ കാത്തിരുന്നു.
……….
സജിത്തിന്റെ അപ്രത്യക്ഷമാകൽ ഗ്രാമത്തിൽ വലിയ ചർച്ചയായില്ല. കാരണം, ആ തറവാട്ടിലേക്ക് പോകുന്നവർ തിരികെ വരാറില്ല എന്നത് അവിടുത്തെ എഴുതപ്പെടാത്ത നിയമമായിരുന്നു. എന്നാൽ സജിത്തിന്റെ സുഹൃത്തും കുറ്റാന്വേഷകനുമായ സാമുവൽ ഡിക്കോസ്റ്റ അവിടെ എത്തിയതോടെ കഥ മാറി. അവൻ വന്നത് വെറുമൊരു സന്ദർശനത്തിനല്ല, സജിത്ത് അയച്ച അവസാനത്തെ വിചിത്രമായ ഒരു വോയ്സ് മെസ്സേജ് പിന്തുടർന്നാണ്.
("സാമുവൽ... അവൾ തുന്നുന്നത് തുണിയല്ല... അവൾ കാലത്തെയാണ് തുന്നി ചേർക്കുന്നത്. , ഈ വീട് ഒരു കെണിയാണ്!")
……..
തറവാട്ടിലെത്തിയ സാമുവലിനെ സിജി സ്വീകരിച്ചത് മരവിച്ച ഒരു പുഞ്ചിരിയോടെയായിരുന്നു. വീടിനുള്ളിൽ കയറിയ ഉടൻ സാമുവൽ ഒരു കാര്യം ശ്രദ്ധിച്ചുചുവരിലെ നൂറിലധികം പഴയ ക്ലോക്കുകൾ എല്ലാം ഒരേ സമയം കാണിക്കുന്നു: 3:33 AM. സെക്കൻഡ് സൂചികൾ അനങ്ങുന്നില്ല, പക്ഷേ ഓരോ ക്ലോക്കിനുള്ളിൽ നിന്നും ഹൃദയമിടിപ്പ് പോലെ ഒരു ശബ്ദം ഉയരുന്നുണ്ടായിരുന്നു.
"സിജി, സജിത്ത് എവിടെ?" സാമുവൽ നേരിട്ട് ചോദിച്ചു.
സിജി തന്റെ കയ്യിലുണ്ടായിരുന്ന കറുത്ത തുന്നൽ നൂൽ പതുക്കെ മുറിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
"അവൻ ഈ വീടിന്റെ ഭാഗമായിക്കഴിഞ്ഞു സാമുവൽ. നീയും ഈ മണത്തെ സ്നേഹിച്ചു തുടങ്ങും." അവൾ ചൂണ്ടിക്കാണിച്ചത് മുറിയുടെ മൂലയിലുള്ള ഒരു വലിയ ഭരണിക്കാണ്. അതിൽ നിന്ന് വമിക്കുന്ന ഗന്ധം സാമുവലിന്റെ തല കറക്കി.
……..
അന്ന് രാത്രി സാമുവൽ ഉറക്കം നടിച്ചു കിടന്നു. കൃത്യം മൂന്നരയായപ്പോൾ വീടിന്റെ തറ തുരന്ന് ആരോ വരുന്ന ശബ്ദം കേട്ടു. അവൻ പതുക്കെ പുറത്തിറങ്ങി നോക്കി. ഹാളിന്റെ നടുവിൽ സിജി ഒറ്റയ്ക്ക് നിൽക്കുകയാണ്. പക്ഷേ അവൾക്ക് ചുറ്റും വായുവിൽ അദൃശ്യമായ രൂപങ്ങൾ ചലിക്കുന്നത് പോലെ തോന്നി.
പെട്ടെന്ന് സിജി ഒരു വലിയ കണ്ണാടിക്ക് മുന്നിൽ നിന്നു. കണ്ണാടിയിൽ അവളുടെ പ്രതിബിംബത്തിന് പകരം കണ്ടത് റെക്സി എന്ന മറ്റൊരു സ്ത്രീയുടെ രൂപമായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇതേ തറവാട്ടിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചുപോയ സിജിയുടെ സഹോദരി!
റെക്സിയുടെ രൂപം കണ്ണാടിയിൽ നിന്ന് പുറത്തേക്ക് കൈനീട്ടി സിജിയുടെ കഴുത്തിൽ മുറുക്കി. സിജി വേദനയോടെയല്ല, മറിച്ച് ആവേശത്തോടെ മന്ത്രിച്ചു
"യജമാനനു വിശക്കുന്നു... കവാടം തുറക്കാൻ സമയമായി. ഏഴാമത്തെ രക്തം ഇതാ ഇവിടെയുണ്ട്."
….
സാമുവൽ തറവാടിന്റെ രഹസ്യ അറ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ഒരു പുരാതന ഡയറി കണ്ടെത്തി. അതിൽ ലത്തീൻ ഭാഷയിൽ എഴുതിയിരുന്നു
"ഈ കുടുംബത്തിലെ സ്ത്രീകൾ സാത്താനുമായി ഉണ്ടാക്കിയ കരാർ പ്രകാരം, ഓരോ മുപ്പതു വർഷം കൂടുമ്പോഴും തറവാടിന്റെ അവകാശി സ്വന്തം രക്തബന്ധമുള്ള ഒരാളെ ബലി നൽകണം. അല്ലെങ്കിൽ അവരുടെ ആത്മാവ് നരകത്തിലെ നിഴലുകളായി മാറും."
പെട്ടെന്ന് തറവാടിന്റെ ചുവരുകൾ രക്തം വിയർക്കാൻ തുടങ്ങി. സിജി നിലവറയിൽ നിന്ന് പുറത്തുവന്നു. അവളുടെ കയ്യിൽ സജിത്തിന്റെ മോതിരം ഉണ്ടായിരുന്നു.
"നീ തിരയുന്നത് ഇതിനാണോ സാമുവൽ?" അവളുടെ ശബ്ദം ഇപ്പോൾ അനേകം ആത്മാക്കളുടെ നിലവിളി പോലെ മുഴങ്ങി.
നിലവറയിൽ വെച്ച് സാമുവൽ കണ്ടത് ഭീകരമായ ഒരു കാഴ്ചയായിരുന്നു. സജിത്ത് മരിച്ചിട്ടില്ല, പക്ഷേ അവൻ ഒരു മനുഷ്യരൂപമല്ലായിരുന്നു. അവന്റെ ശരീരം ഭിത്തിയോട് ചേർത്ത് തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. സിജി തന്റെ ആചാരം പൂർത്തിയാക്കാൻ അവസാനത്തെ ഘട്ടത്തിലേക്ക് കടന്നു. അവൾ ഒരു കറുത്ത മെഴുകുതിരി സാമുവലിന്റെ നെറ്റിക്ക് നേരെ പിടിച്ചു.
"നീ ഒരു വിശ്വാസിയാണല്ലോ സാമുവൽ... നിന്റെ വിശ്വാസം എന്റെ യജമാനന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്."
സാമുവൽ തന്റെ കയ്യിലുണ്ടായിരുന്ന ഒരു ലോക്കറ്റ് പുറത്തെടുത്തു. പക്ഷേ അത് ഒരു കുരിശായിരുന്നില്ല, മറിച്ച് മറ്റൊരു സാത്താനിക ചിഹ്നമായിരുന്നു! സിജി ഞെട്ടിപ്പോയി.
"നീ കരുതിയത് നീ മാത്രമാണ് ഈ കരാറിൽ ഉള്ളതെന്നാണോ സിജി?" സാമുവൽ ക്രൂരമായി ചിരിച്ചു.
"ഞാൻ വന്നത് സജിത്തിനെ രക്ഷിക്കാനല്ല... അവനിൽ നിന്ന് എനിക്ക് കിട്ടേണ്ട വിഹിതം വാങ്ങാനാണ്."
തറവാടിന്റെ മേൽക്കൂര പിളർന്നു. ആകാശത്ത് നിന്ന് കറുത്ത മിന്നലുകൾ ഹാളിനുള്ളിലേക്ക് പതിച്ചു. സിജിയും സാമുവലും തമ്മിലുള്ള ആത്മീയ യുദ്ധം തുടങ്ങുകയായിരുന്നു. ആര് ആരെ ബലി നൽകും എന്ന ചോദ്യം മാത്രം ബാക്കിയായി.
പിറ്റേന്ന് പുലർച്ചെ ഗ്രാമവാസികൾ നോക്കിയപ്പോൾ കരിങ്കല്ല് തറവാട് അപ്രത്യക്ഷമായിരിക്കുന്നു. അവിടെ വെറുമൊരു കരിഞ്ഞ മണ്ണ് മാത്രം. പുഴയിൽ നിന്ന് ഒരു വെളുത്ത വസ്ത്രം ഒഴുകി വരുന്നത് മാത്രം അവർ കണ്ടു. അത് സിജിയുടേതായിരുന്നോ അതോ മറ്റൊരു ഇരയുടേതോ? ആർക്കും അറിയില്ല.
പാലാ പുഴയുടെ തീരത്ത് ഇന്നും രാത്രിയിൽ ഒരു ശബ്ദം കേൾക്കാമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.അടുത്ത മുപ്പതു വർഷത്തിനായുള്ള കാത്തിരിപ്പിന്റെ ശബ്ദം.
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
പ്രേത മണ്ഡലം
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
"അതെ, അത് അദ്ദേഹം തന്നെ. ഡോ. വേണു പിള്ള. ന്യൂക്ലിയർ ഫിസിക്സിലെ ആ അതികായനെ ബിജുവിന് മനസ്സിലായില്ലേ?" മരീന ബീച്ചിലെ ഉപ്പുകാറ്റിലൂടെ നടക്കുമ്പോൾ സജിത്ത് ചോദിച്ചു.
തന്റെ തലയുടെ വശങ്ങളിലേക്ക് ഒതുങ്ങിക്കിടക്കുന്ന ആ സവിശേഷമായ കഷണ്ടി ഡോക്ടറുടെ ഒരു മുദ്ര പോലെയാണ്. സജിത്തിന് വലിയ ആവേശമായിരുന്നു. ഇന്ത്യയുടെ അണുപരീക്ഷണ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആ പ്രതിഭ, ഇതാ തന്റെ തൊട്ടുമുന്നിൽ! ഒരു ചെറിയ ചെരിവോടെ, അളന്നുമുറിച്ച ചുവടുകളുമായി ആറുപേർക്കൊപ്പം അദ്ദേഹം നടന്നു നീങ്ങുന്നു.
ബിജു ജോൺ പത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ അവിശ്വസനീയതയോടെ നോക്കി നിന്നു. ഒരു യുഗത്തിന്റെ നായകൻ, യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ, കറുത്ത കോട്ടിട്ട ഗാർഡുകളുടെ വലയമില്ലാതെ വെറും സാധാരണക്കാരനായി മുന്നിൽ!
സജിത്തും ബിജുവും അവരുടെ നടത്തത്തിന്റെ വേഗത കൂട്ടി ഡോക്ടറുടെ തൊട്ടുപിന്നാലെ കൂടി. കൂടെയുള്ളവരോട് സംസാരിക്കാനായി അദ്ദേഹം മുഖം തിരിക്കുമ്പോൾ, ആ കൂർത്ത മൂക്കും വിടർന്ന കണ്ണുകളും ഒരു പുരാതന ശില്പം പോലെ അവർക്ക് ദൃശ്യമായി.
സജിത്ത് ബിജുവിന്റെ ചെവിയിൽ മന്ത്രിച്ചു
"ബിജു, തന്റെ കരിയറിന്റെ ഔന്നത്യത്തിൽ ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് കേട്ടിട്ടുണ്ടോ? ഭൗതികശാസ്ത്രത്തിന്റെ അവസാന അതിരും കടന്നപ്പോൾ അദ്ദേഹം അവിടെ കണ്ടത് ആത്മീയതയുടെ നേർത്ത നൂലിഴകളാണ്. ദ്രവ്യവും ഊർജ്ജവും മാത്രമല്ല ലോകമെന്നും, ഇതിനെല്ലാം അപ്പുറം ഒരു അദൃശ്യ പ്രപഞ്ചമുണ്ടെന്നും അദ്ദേഹം വാദിച്ചു തുടങ്ങി. വെറുമൊരു ഭ്രാന്തന്റെ പുലമ്പലല്ല, ഒരു ജീനിയസിന്റെ ദർശനമായിരുന്നു അത്. പക്ഷേ അതോടെ അദ്ദേഹം ഭൗതിക ലോകത്തിന് ഒരു ഔട്ട്കാസ്റ്റ് ആയി മാറി."
പെട്ടെന്ന് കടൽ ശാന്തത വെടിഞ്ഞു. ശാന്തമായ തിരമാലകൾ അലറാൻ തുടങ്ങി. മണൽത്തീരത്തേക്ക് ഉപ്പുവെള്ളം ചീറ്റിക്കൊണ്ട് തിരകൾ ഇരച്ചു കയറി. സന്ദർശകർ പരിഭ്രമിച്ച് ഓടിമാറി. പക്ഷേ, ഡോ. പിള്ളയും സംഘവും ഇതൊന്നും അറിഞ്ഞതേയില്ല. അവർ ശാന്തമായി, തിരമാലകൾക്കിടയിലൂടെയുള്ള ആ നേർത്ത വഴിയിലൂടെ മുന്നോട്ട് നീങ്ങി.
"ബിജു... അത് നോക്കൂ!" സജിത്തിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
ആഞ്ഞടിക്കുന്ന ഉച്ചസൂര്യന്റെ വെളിച്ചത്തിൽ ഡോ. വേണു പിള്ളയുടെ നീണ്ട നിഴൽ മണലിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാൽ കൂടെയുള്ള ആറുപേർക്കും... അവർക്ക് താഴെ നിഴലുകളില്ല! സൂര്യപ്രകാശം അവരിലൂടെ കടന്നുപോകുന്നത് പോലെ, അവരുടെ പാദങ്ങൾ മണലിൽ സ്പർശിക്കാത്തത് പോലെ. അവരൊരു നിശബ്ദ ഘോഷയാത്രയിലായിരുന്നു.
ബിജു അവിശ്വസനീയതയോടെ പിന്നോട്ട് മാറി. പെട്ടെന്ന് ഡോ. പിള്ള നിന്നു. പതുക്കെ തിരിഞ്ഞു നോക്കി ഒരു നിഗൂഢ ചിരി ചിരിച്ചു.
"അതെ കുട്ടികളേ, ഫിസിക്സിൽ നിങ്ങൾക്ക് നിഴലുകൾ ഉണ്ടാകാം, എന്നാൽ മെറ്റാഫിസിക്സിൽ ശരീരം തന്നെ ഒരു അധികപ്പറ്റാണ്!" അദ്ദേഹം പറഞ്ഞു. കൂടെയുള്ളവർ ഒരുമിച്ചു പൊട്ടിച്ചിരിച്ചു. ആ ചിരി തിരമാലകളുടെ ഇരമ്പലിനേക്കാൾ ഭയാനകമായിരുന്നു.
……..
അന്ന് വൈകുന്നേരം സജിത്തും ബിജുവും ഡോക്ടറുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ തറവാട് വീടിന്റെ പിന്നാമ്പുറത്തെത്തി. അവിടെ കണ്ട കാഴ്ച അവരെ മരവിപ്പിച്ചു കളഞ്ഞു. നൂറുകണക്കിന് ആളുകൾ അവിടെ നിശബ്ദരായി നിൽക്കുന്നു. വിളറിയ മുഖങ്ങൾ, കുഴിഞ്ഞ കണ്ണുകൾ.
"ഇവരെ കണ്ടോ? ഇവർ 25-നും 50-നും ഇടയിൽ കാലഹരണപ്പെട്ട യന്ത്രങ്ങളാണ്," ഡോക്ടർ ക്രൂരമായ ഒരു തമാശയോടെ പറഞ്ഞു.
"ശ്വസിക്കാൻ മറന്നുപോയവരും, വയർ നിറയ്ക്കാൻ മറന്നുപോയവരും!"
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ മുന്നോട്ട് വന്നു. ആദർശ്! സജിത്തിന്റെയും ബിജുവിന്റെയും പഴയ ബോസ്. ആസ്ബറ്റോസ് ഫാക്ടറിയിലെ ആ പഴയ ഹിറ്റ്ലർ'.
"ആദർശ്! നീ എങ്ങനെ ഇവിടെഎത്തിയെന്ന് പറയൂ?" ഡോക്ടർ ചോദിച്ചു.
"സാർ, എന്റെ പുതിയ എട്ടുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് പണിക്കാരെ ചീത്ത വിളിക്കുകയായിരുന്നു ഞാൻ. സിമന്റ് കൂട്ടുമ്പോൾ വെള്ളം കൂടിപ്പോയെന്ന് പറഞ്ഞ് അവനെ അടിക്കാൻ കൈ ഓങ്ങിയതാ... ഒരു സെക്കൻഡ്, ആ ടൈമിംഗ് ഒന്ന് തെറ്റിപ്പോയി. കാല് വഴുതി താഴേക്ക്..." ആദർശ് ഒരു തമാശ പോലെ പറഞ്ഞു. പക്ഷേ അയാളുടെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു.
"കൊള്ളാം! താഴെ വീഴുമ്പോൾ വായുവിനേക്കാൾ കനം നിന്റെ സ്വർണ്ണ വാച്ചിനായിരുന്നോ?" ഡോക്ടർ പരിഹാസത്തോടെ ചോദിച്ചു.
"നീ നിന്റെ തൊഴിലാളികളുടെ ശ്വാസകോശത്തിൽ ആസ്ബറ്റോസ് നിറച്ചു ലാഭമുണ്ടാക്കി. ആ ലാഭമൊക്കെ എവിടെ?"
"സാർ, അഞ്ചു കിലോ സ്വർണ്ണം ബാങ്ക് ലോക്കറിൽ ഭദ്രമാണ്. പക്ഷേ ചാവുമ്പോ അത് വിഴുങ്ങാൻ പറ്റില്ലെന്ന് ആരും പറഞ്ഞില്ലല്ലോ!"
ആദർശ് ഒരു വികൃത ചിരിയോടെ പറഞ്ഞു.
ഡോക്ടർ തന്റെ കൂടെയുള്ള ഹാർവാർഡ് പ്രൊഫസർ സുരേഷിനെ നോക്കി
"പ്രൊഫസർ സുരേഷ്, സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിൽ ആദർശ് ഒരു മികച്ച ബിസിനസുകാരനല്ലേ?"
പ്രൊഫസർ സുരേഷ് തന്റെ കുടവയർ തടവിക്കൊണ്ട് പറഞ്ഞു
"തീർച്ചയായും! ചുരുങ്ങിയ ചിലവിൽ മനുഷ്യവിഭവശേഷി ചൂഷണം ചെയ്ത് സ്ഥിര ആസ്തി ഉണ്ടാക്കുക എന്നത് പ്രായോഗിക ബുദ്ധിയാണ്. ഇമോഷൻസിന് അവിടെ സ്ഥാനമില്ല. മരണം എന്നത് ജി.ഡി.പി-യെ ബാധിക്കാത്ത ഒരു ചെറിയ എറർ മാത്രമാണ്!"
സുരേഷിന്റെ മറുപടിയിൽ ഡോ. പിള്ളയുടെ കണ്ണുകൾ ചുവന്നു. അദ്ദേഹം ആദർശിനെ അടുത്തേക്ക് വിളിച്ചു.
"ആദർശ്, നിന്റെ ആ ലോക്കറിലെ സ്വർണ്ണം കൊണ്ട് നിനക്കിവിടെ ഒരു സിഗരറ്റ് പോലും വാങ്ങാൻ പറ്റില്ല. നിനക്ക് നിഴലില്ലെന്ന് നീ ശ്രദ്ധിച്ചോ? നിഴൽ പോലും നിന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു!"
ആദർശ് തന്റെ കാലുകളിലേക്ക് നോക്കി. അവിടെ ശൂന്യമായിരുന്നു. പെട്ടെന്ന് പ്രൊഫസർ സുരേഷ് തന്റെ കണ്ണട തുടച്ച് ഒന്ന് തേങ്ങി.
"ഡോക്ടർ... ഞാൻ പറഞ്ഞത് ആ പുസ്തകങ്ങളിലെ സാമ്പത്തിക ശാസ്ത്രമാണ്. പക്ഷേ ഈ മനുഷ്യക്കോലങ്ങൾക്കിടയിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു. എന്റെ ഉള്ളിലെ മനുഷ്യൻ കരയുകയാണ്."
ഡോ. വേണു പിള്ള ആകാശത്തേക്ക് നോക്കി. അവിടെ മേഘങ്ങൾ ഒരു വലിയ വൃത്തം പോലെ രൂപപ്പെട്ടിരുന്നു ഒരു 'ഗോസ്റ്റ് സ്ഫിയർ'.
"ലാഭം, സ്വർണ്ണം, ഭൗതികശാസ്ത്രം... ഇതെല്ലാം ഈ വൃത്തത്തിന് പുറത്താണ്," അദ്ദേഹം മന്ത്രിച്ചു.
"അകത്ത് വെറും ശൂന്യത മാത്രം. മനുഷ്യൻ എന്നത് വെറുമൊരു നിഴൽ മാത്രമാണെന്ന് വിചാരിച്ചവർക്ക്, ഒടുവിൽ ആ നിഴൽ പോലും നഷ്ടപ്പെടുന്നു."
സജിത്തും ബിജുവും തിരിഞ്ഞോടാൻ ശ്രമിച്ചപ്പോൾ, പിന്നിൽ നിന്ന് ആ നൂറുകണക്കിന് നിഴലില്ലാത്ത മനുഷ്യരുടെ പൊട്ടിച്ചിരി മുഴങ്ങി. ആ ചിരിയിൽ ആദർശിന്റെ ശബ്ദവും പ്രൊഫസർ സുരേഷിന്റെ വിലാപവും കലർന്നിരുന്നു. മരീന ബീച്ചിലെ തിരമാലകൾ അപ്പോഴും കരയെ വിഴുങ്ങിക്കൊണ്ടിരുന്നു.
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
Disco Biju
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
നൂറ്റാണ്ടിന്റെ അവസാനത്തിൽ, തൊണ്ണൂറുകളിൽ നിലമ്പൂരിലെ ഉത്സവപ്പറമ്പുകളിൽ ഡിസ്കോ ബിജു ഒരു വിസ്മയമായിരുന്നു. മൈക്കിൾ ജാക്സന്റെയും മിഥുൻ ചക്രവർത്തിയുടെയും ചുവടുകൾ മലബാറിന്റെ മണ്ണിൽ പകർത്തിയവൻ. മിന്നൽ പിണറുകൾ പോലെ ചലിക്കുന്ന കൈകാലുകൾ. എന്നാൽ ഒരു നിർഭാഗ്യകരമായ രാത്രിയിൽ അവന്റെ ജീവിതം മാറിമറിഞ്ഞു.
ഒരു നൃത്തമത്സരത്തിനിടയിൽ ഒപ്പം കളിച്ച പെൺകുട്ടിയുടെ താളം കൈ വിട്ടു പോയി അവളുടെ കാൽ ബിജുവിന്റെ കാലിൽ തട്ടി, സ്റ്റേജിന്റെ ബലക്കുറവ് കാരണം ബിജു താഴേക്ക് പതിച്ചു. അതൊരു അപകടമായിരുന്നു. ആരും ആസൂത്രണം ചെയ്തതല്ല, വിധി കാത്തുവെച്ച ഒരു ചതി.
വീഴ്ചയിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ ബിജുവിനെ നോക്കി അന്ന് സംഘാടകർ പരിഹസിച്ചു ചിരിച്ചു. ആ അപകടം അവന്റെ കേൾവിശക്തിയെ തകർത്തു. ലോകം അവന് നിശബ്ദമായി. പകരം, അവന്റെ തലയ്ക്കുള്ളിൽ എപ്പോഴും ഒരു അതിഭീകരമായ ഡിസ്കോ സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു. റിഥമിക് സൈക്കോസിസ് എന്ന ഈ അവസ്ഥയിൽ ബിജുവിനെ തൃശൂരിലെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ വെള്ളച്ചുമരുകളിൽ അവൻ നഖങ്ങൾ കൊണ്ട് താളം പിടിച്ച് രാത്രികൾ തള്ളിനീക്കി.
ഒരു രാത്രിയിൽ, തന്റെ സെല്ലിലെ കമ്പികൾ കൊണ്ട് വാർഡന്റെ കഴുത്തിൽ ഒരു ഗിറ്റാർ സ്ട്രിംഗ് ഇട്ട് മുറുക്കി ബിജു അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ അവൻ പോയത് പ്രതികാരത്തിനല്ല, മറിച്ച് കലയെ ശുദ്ധീകരിക്കാനാണ്'
……
ബിജു ഓരോ ദിവസവും ഓരോ ജില്ലയിലെ മോശം നർത്തകരെ തേടി യാത്ര തിരിച്ചു. അവനെ സംബന്ധിച്ചിടത്തോളം മോശം ചുവടുകൾ ദൈവനിന്ദയായിരുന്നു. അവരെ കൊല്ലുന്നതിലൂടെ അവൻ തന്റെ ഉള്ളിലെ താളത്തെ ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു.
…….
കൊച്ചിയിലെ കായലോരത്ത് താളം തെറ്റിയ ഒരു കൂതറ നൃത്തം അവതരിപ്പിച്ച ഗീതയായിരുന്നു ആദ്യത്തെ ഇര. രാത്രി അവൾ കപ്പൽ ചാലുകൾക്ക് അടുത്തു നിൽക്കുമ്പോൾ ബിജു പ്രത്യക്ഷപ്പെട്ടു. അവൻ ഒരു കപ്പൽ വടം അവളുടെ കഴുത്തിൽ ചുറ്റി. കപ്പൽ നീങ്ങുന്നതിനനുസരിച്ച് ആ വടം മുറുകുകയും ഗീത വായുവിൽ ഉയർന്ന് ഒരു പപ്പറ്റ് നൃത്തം ചെയ്യുന്നതുപോലെ പിടഞ്ഞു മരിക്കുകയും ചെയ്തു.
“ റമ്പ ഹൊയ് റമ്പ ഹൊയ് “
ബിജു കായലിലെ തിരമാലകൾക്കൊപ്പം ഒരു വേവ് ഡാൻസ് കളിച്ച് ഇരുട്ടിലേക്ക് മറഞ്ഞു. പോസ്റ്റ് മാർട്ടം ചെയ്തപ്പോൾ ഗീതയുടെ ശ്വാസകോശത്തിൽ നിന്ന് പിന്നീട് ലഭിച്ചത് രക്തത്തിന് പകരം സിൽവർ ഗ്ലിറ്റർ പൊടികളായിരുന്നു.
…….
ഷൂട്ടിംഗിനിടയിൽ ചുവടുകൾ തെറ്റിച്ച അദർശിനെ ബിജു നിലമ്പൂരിലെ വനത്തിനുള്ളിൽ വെച്ച് പിടികൂടി. ബിജു അവനെ ഒരു വലിയ തേക്ക് മരത്തിൽ കെട്ടിയിട്ടു. എന്നിട്ട് മരം മുറിക്കുന്ന ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അദർശിന്റെ കാലുകൾ ഓരോ ഇഞ്ച് വീതം മുറിച്ചു മാറ്റി. ഓരോ മുറിവിനും ബിജു ഓരോ താളം നൽകി.
“ dangerous “
"നിന്റെ കാലുകൾക്ക് ചലനവേഗത പോരായിരുന്നു അദർശേ!" ബിജു ക്രൂരമായി ചിരിച്ചു. ആ മുറിച്ചുമാറ്റപ്പെട്ട കാലുകൾ ബിജു തന്റെ ബാഗിലാക്കി മറഞ്ഞു.
……..
പാലക്കാട്ടെ ഒരു വയൽവരമ്പിൽ വെച്ച് വെള്ളമടിച്ചു തുള്ളിയ സജിത്തിനെ ബിജു പിടികൂടി. അവൻ സജിത്തിനെ ഒരു നെല്ല് കുത്തുന്ന വലിയ ഉരലിൽ തലകീഴായി തറച്ചു. ഉരൽ ഓരോ തവണയും താഴേക്ക് വീഴുമ്പോൾ സജിത്തിന്റെ തലയോട്ടി തകരുന്ന ശബ്ദത്തെ ബിജു ഒരു ബീറ്റ് ബോക്സിംഗ് താളം പോലെ ആസ്വദിച്ചു. നിലത്തുണ്ടായിരുന്ന നെന്മണികൾ ആ ആഘാതത്തിൽ വായുവിൽ ഉയർന്നു ചാടി ഒരു പ്രത്യേക നൃത്ത മാതൃക രൂപപ്പെടുത്തി. പാവം സജിത്തിന്റെ അവസാനത്തെ കരച്ചിൽ ഒരു ഡ്രം ബീറ്റ് പോലെ അന്തരീക്ഷത്തിൽ മുഴങ്ങി.
………
കനകക്കുന്ന് കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഷോ ഒരുക്കുകയായിരുന്നു വേണു.വേണുവിന്റെ പെർഫോമൻസ് ബിജുവിന് ഇഷ്ടപ്പെട്ടില്ല ബിജു സ്റ്റേജിലെ പവർഫുൾ സൗണ്ട് സിസ്റ്റം ഹാക്ക് ചെയ്തു. അതിഭീകരമായ വോളിയത്തിൽ ബിജു തന്റെ ഡിസ്കോ പാട്ട് പ്ലേ ചെയ്തു. മനുഷ്യന് കേൾക്കാൻ കഴിയാത്ത 'ഇൻഫ്രാസോണിക്' തരംഗങ്ങൾ വേണുവിന്റെ ആന്തരികാവയവങ്ങളെ തകർത്തു. വേണുവിന്റെ കണ്ണുകളിൽ നിന്നും കാതുകളിൽ നിന്നും ചോര വന്നൊലിക്കുമ്പോൾ ബിജു ആ ബേസിനൊപ്പം മനോഹരമായി ചുവടുകൾ വെച്ചു.
….
വയനാട്ടിലെ വയനാട്ടിലെ ലക്കിടി വ്യൂ പോയിന്റിൽ വെച്ച് ഒരു കൂതറ ഡാൻസ് വീഡിയോ ചെയ്യുകയായിരുന്നു സിജി. മൂടൽമഞ്ഞിലൂടെ ഒരു കറുത്ത നിഴൽ അവളെ സമീപിച്ചു. ബിജു തന്റെ കയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള വെള്ളി ഡിസ്കുകൾ അവളുടെ കഴുത്തിന് നേരെ എറിഞ്ഞു. സിജി മുറിവേറ്റ് കൊക്കയിലേക്ക് വീഴുമ്പോൾ ബിജു വക്കിലിരുന്ന് ഒരു സ്ലോ മോഷൻ ഡാൻസ് കളിച്ചു പൊട്ടിച്ചിരിച്ചു
“ അവളുടെ ഒരു കോപ്രായങ്ങൾ “
……
ഈ അഞ്ച് കൊലപാതകങ്ങളും അഞ്ച് വ്യത്യസ്ത ജില്ലകളിലായിരുന്നിട്ടും, പോലീസ് കണ്ടത് ഒരേ വിരലടയാളമായിരുന്നു. എന്നാൽ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കമ്മീഷണർ അലി ഞെട്ടിപ്പോയി.ബിജു എന്ന നർത്തകൻ 1994-ൽ ഒരു റെയിൽവേ ട്രാക്കിൽ വെച്ച് മരിച്ചതായി രേഖകളിലുണ്ട്. അങ്ങനെയെങ്കിൽ ഈ കൊലപാതകങ്ങൾ നടത്തുന്നത് ആരാണ്?
പോലീസിന് ലഭിച്ച ഏക തെളിവ് ഓരോ ക്രൈം സീനിലും ഉപേക്ഷിക്കപ്പെട്ട ചോര പുരണ്ട ഒരു ജോഡി ഡിസ്കോ ഷൂസുകളായിരുന്നു. പക്ഷേ അവ ഫോറൻസിക് പരിശോധനയ്ക്ക് എടുക്കും മുൻപേ തനിയെ നൃത്തം ചെയ്ത് അപ്രത്യക്ഷമായി.
ബിജു ഒരു മനുഷ്യനല്ല, മറിച്ച് കലയുടെ ക്രൂരമായ ആത്മാവാണെന്ന് നാട്ടുകാർ വിശ്വസിച്ച. 1994-ൽ മരിച്ച അതേ ട്രാക്കിൽ നിന്ന് പോലീസ് ഒരു പഴയ വാക്ക്മാൻ കണ്ടെടുത്തു. അതിൽ ഇപ്പോഴും ആ ഡിസ്കോ സംഗീതം പ്ലേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
തൃശൂർ മാനസികരോഗാശുപത്രിയിലെ ആ സെല്ലിന്റെ ഭിത്തികളിൽ ബിജു കോറിയിട്ടത് കേവലം താളങ്ങളായിരുന്നില്ല. 1994-ൽ റെയിൽവേ ട്രാക്കിൽ ബിജു മരിച്ചുവെന്ന് രേഖകൾ പറയുമ്പോഴും, ആ സെല്ലിൽ കഴിഞ്ഞിരുന്നത് ആരായിരുന്നു? കമ്മീഷണർ അലി ആ സെല്ലിലെത്തിയപ്പോൾ കണ്ടത് സിമന്റ് ഭിത്തിയിൽ ആഴ്ന്നിറങ്ങിയ നഖചിത്രങ്ങളാണ്. അസ്ഥികൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദത്തിൽ ആരോ അവിടെ നൃത്തം ചെയ്തതുപോലെ ഭിത്തികൾ വിണ്ടുകീറിയിരുന്നു.
വാർഡന്റെ കഴുത്തിൽ മുറുക്കിയ ഗിറ്റാർ സ്ട്രിംഗ് വെറുമൊരു കമ്പിയായിരുന്നില്ല; അത് ഒരു പ്രത്യേക ലോഹം കൊണ്ട് നിർമ്മിച്ചതായിരുന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം ആ സ്ട്രിംഗ് കമ്പനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു—മൃതദേഹത്തിൽ നിന്നും അത് മാറ്റിയ ശേഷവും!
ആദർശിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലമ്പൂരിലെ തേക്ക് തോട്ടത്തിൽ കമ്മീഷണർ അലി മറ്റൊരു കാര്യം ശ്രദ്ധിച്ചു. മുറിച്ചുമാറ്റപ്പെട്ട കാലുകൾക്ക് പകരം അവിടെ വെള്ളി നിറത്തിലുള്ള തിളങ്ങുന്ന പൊടികൾവിതറിയിരുന്നു. മരത്തിൽ കെട്ടിയിട്ട അദർശിന്റെ ശരീരം ഒരു പ്രത്യേക ആംഗിളിലായിരുന്നു—കൃത്യം 45 ഡിഗ്രി ചരിഞ്ഞ്, മൈക്കിൾ ജാക്സന്റെ പ്രശസ്തമായ ആന്റി ഗ്രാവിറ്റി ലീൻ പോലെ! ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആ മൃതദേഹം എങ്ങനെ അങ്ങനെ നിന്നുവെന്നത് ശാസ്ത്രത്തിന് അജ്ഞാതമായി തുടർന്നു.
വേണുവിന്റെ മരണം നടന്ന കനകക്കുന്ന് കൊട്ടാരത്തിലെ പവർ സിസ്റ്റം പരിശോധിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാർ അക്ഷരാർത്ഥത്തിൽ ഭയന്നുപോയി. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടത് ഏതെങ്കിലും വൈറസ് കൊണ്ടല്ല, മറിച്ച് മനുഷ്യന്റെ നാഡിമിടിപ്പിന് സമാനമായ ഒരു ആവൃത്തി വഴിയാണ്. ബിജു പ്ലേ ചെയ്ത ഇൻഫ്രാസോണിക് തരംഗങ്ങൾ വേണുവിന്റെ ഹൃദയത്തെ ഒരു ഡ്രം പോലെ ഉപയോഗിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം ടേബിളിൽ വേണുവിന്റെ ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടായിരുന്നു.പക്ഷേ അത് ജീവന്റെ തുടിപ്പായിരുന്നില്ല, മറിച്ച് ' ഐ ആം എ ഡിസ്കോ ഡാൻസർ' എന്ന പാട്ടിന്റെ ബേസ് ലൈനിന് അനുസരിച്ചുള്ള ഒരു മെക്കാനിക്കൽ ചലനമായിരുന്നു.
സിജിയെ വധിക്കാൻ ഉപയോഗിച്ച വെള്ളി ഡിസ്കുകൾ ലക്കിടിയിലെ കൊക്കയിൽ നിന്നും പോലീസ് കണ്ടെടുത്തു. അവ വെറും ലോഹക്കഷ്ണങ്ങളല്ലായിരുന്നു. 1990-കളിൽ പ്രചാരത്തിലുണ്ടായിരുന്ന പഴയ വിനൈൽ റെക്കോർഡുകളുടെ ആകൃതിയിലുള്ളവയായിരുന്നു അവ. ഓരോ ഡിസ്കിലും ബിജുവിന്റെ ജീവിതത്തിലെ ഓരോ പരാജയപ്പെട്ട നൃത്തവേദികളുടെ പേരും തീയതിയും കൊത്തിവെച്ചിരുന്നു.
അലി ഒരു ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ബിജു അന്ന് ട്രെയിൻ തട്ടി മരിക്കുകയായിരുന്നില്ല. സ്റ്റേജിൽ നിന്നും വീണ് നട്ടെല്ല് തകർന്ന ബിജുവിനെ, അന്നത്തെ നൃത്തമത്സരത്തിലെ വിധികർത്താക്കൾ പരിഹസിക്കുകയും ആൾക്കൂട്ടം കൂവുകയും ചെയ്തപ്പോൾ, അവൻ ഇഴഞ്ഞു മറഞ്ഞത് നിലമ്പൂരിലെ ഒരു നിഗൂഢമായ ഗുഹയിലേക്കായിരുന്നു. അവിടെയുള്ള ഗോത്രവർഗ്ഗക്കാർ വിശ്വസിച്ചിരുന്ന താളദേവതയ്ക്ക്അവൻ തന്റെ നാവു മുറിച്ച് ബലി നൽകി. പകരം അവന് ലഭിച്ചത് ലോകത്തിലെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കാനുള്ള റിഥമിക് പവർ ആയിരുന്നു.
അന്വേഷണത്തിനിടയിൽ അലിക്ക് ഒരു പഴയ കാസറ്റ് ലഭിച്ചു. അതിൽ ബിജുവിന്റെ ശബ്ദമുണ്ടായിരുന്നു:
"കല എന്നത് കച്ചവടമല്ല, അതൊരു തപസ്യയാണ്. ചുവടുകൾ പിഴയ്ക്കുന്നത് പ്രപഞ്ചത്തിന്റെ താളം തെറ്റിക്കലാണ്. ഞാൻ വരുന്നത് കൊല ചെയ്യാനല്ല, താളം തെറ്റിയവയെ വെട്ടിമാറ്റി പ്രപഞ്ചത്തെ ശുദ്ധീകരിക്കാനാണ്."
……
കഥ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ പ്രശസ്തമായ ഒരു റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയിലേക്ക് ബിജുവിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു—ചോരയിൽ മുക്കിയ ഒരു വെള്ളി ഗ്ലൗസ്!
അന്ന് രാത്രി സ്റ്റേജിൽ ലൈറ്റുകൾ മിന്നിമറഞ്ഞു. കാണികൾക്കിടയിൽ തിളങ്ങുന്ന ജമ്പ്സ്യൂട്ട് ധരിച്ച, മുഖം മൂടിയ ഒരാൾ നൃത്തം ചെയ്യാൻ തുടങ്ങി. അവന്റെ ചലനങ്ങൾ പ്രകാശത്തേക്കാൾ വേഗത്തിലായിരുന്നു. പോലീസ് അവനെ വളഞ്ഞെങ്കിലും, വെടിയുണ്ടകൾ അവനെ സ്പർശിക്കാതെ വായുവിൽ തങ്ങിനിന്നു.ഒരു സ്ലോ മോഷൻ സീക്വൻസ് പോലെ.
പെട്ടെന്ന്, ആഡിറ്റോറിയത്തിലെ സ്പീക്കറുകളിൽ നിന്ന് അതിഭീകരമായ ഡിസ്കോ സംഗീതം മുഴങ്ങി. വേദിയിലുണ്ടായിരുന്ന ജഡ്ജിമാരും നർത്തകരും തങ്ങൾ പോലുമറിയാതെ നൃത്തം ചെയ്യാൻ തുടങ്ങി. പക്ഷേ ആ നൃത്തം അസ്വാഭാവികമായിരുന്നു. അവരുടെ അസ്ഥികൾ ഒടിയുന്ന ശബ്ദം സംഗീതത്തിനൊപ്പം കേൾക്കാമായിരുന്നു. ബിജുവിന്റെ വിരൽചലനങ്ങൾക്കനുസരിച്ച് അവർ പാവകളെപ്പോലെ വായുവിൽ ഉയർന്നുതാണു.
…….
അന്ന് രാത്രിക്ക് ശേഷം ബിജുവിനെ ആരും കണ്ടിട്ടില്ല. പക്ഷേ, ഇന്നും കേരളത്തിലെ ഏതെങ്കിലും നൃത്ത വിദ്യാലയങ്ങളിലോ ഉത്സവപ്പറമ്പുകളിലോ താളം തെറ്റിയ കൂതറ നൃത്തം കണ്ടാൽ, അവിടത്തെ അന്തരീക്ഷ താപനില പെട്ടെന്ന് താഴുമെന്ന് പറയപ്പെടുന്നു. സ്പീക്കറുകളിൽ നിന്ന് ചെറിയൊരു മൂളൽ കേൾക്കാം.
നിങ്ങൾ ഡാൻസ് ചെയ്യാൻ സ്റ്റേജിൽ കയറുമ്പോളും പൊതു സ്ഥലത്ത് ഡാൻസ് ചെയ്യുമ്പോളും ശ്രദ്ധിക്കുക. വിധികർത്താക്കളുടെ കസേരയ്ക്ക് പിന്നിലെ ഇരുട്ടിൽ, തിളങ്ങുന്ന ഷൂസുകളും വെള്ളി ഡിസ്കുകളുമായി ഒരാൾ നിൽപ്പുണ്ടാകാം. നിങ്ങളുടെ ചുവടുകൾ പിഴച്ചാൽ, അടുത്ത ഇര നിങ്ങളായിരിക്കും. കാരണം, ബിജുവിനെ സംബന്ധിച്ചിടത്തോളം മരണം എന്നത് ഒരു നൃത്തത്തിന്റെ അവസാനത്തെ സ്റ്റെപ്പ് മാത്രമാണ്!
…….
End
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
ഡെഡ്ലി പിള്ള -6
( sequel of deadly pillai 4,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
പത്തനംതിട്ടയുടെ മണ്ണിൽ അഞ്ച് ശവങ്ങൾ വളമായി മാറിയ കരിമന കുന്നിലെ ആ പഴയ തറവാട് ഒരു ശവപ്പറമ്പിന്റെ ശാന്തതയോടെ നിലകൊള്ളുകയായിരുന്നു. എന്നാൽ ആ ശാന്തത ഒരു വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുൻപുള്ള മുന്നറിയിപ്പായിരുന്നു.
വേണു പിള്ള എന്ന വൃദ്ധൻ തന്റെ ഈസിചെയറിൽ ഇരുന്ന് പുകയ്ക്കുന്ന കരിയില ചുരുട്ടിന്റെ മണം റബ്ബർ തോട്ടങ്ങളിലെ ഈർപ്പമുള്ള കാറ്റിൽ കലർന്നു. അയാളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ ചുവപ്പ് പടർന്നിരുന്നു.
ഇത്തവണ ലക്ഷ്യം കോട്ടയമാണ്.അക്ഷരനഗരിയുടെ വെളുത്ത വസ്ത്രങ്ങൾക്കുള്ളിൽ കറുത്ത മനസ്സുമായി വാഴുന്ന അഞ്ച് വിഷജന്മങ്ങളെ അയ്യാൾ തന്റെ പുതിയ ലക്ഷ്യം ആയി പ്രതിഷ്ഠിച്ചു
…….
കോട്ടയത്തെ നഗരമധ്യത്തിൽ തിളങ്ങുന്ന ഏഞ്ചൽ ഗാർഡൻ എന്ന അനാഥാലയം ഒരു പുണ്യകേന്ദ്രമായാണ് പുറംലോകം കരുതിയിരുന്നത്. അതിന്റെ നടത്തിപ്പുകാരായ സിജിയും റെക്സിയും നഗരത്തിലെ ആദരണീയരായ സാമൂഹിക പ്രവർത്തകരായിരുന്നു. ചാനൽ ചർച്ചകളിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന സിജിയും, ആധ്യാത്മിക പ്രഭാഷണങ്ങളിൽ പാവങ്ങളെ സഹായിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന റെക്സിയും പക്ഷേ, രാത്രിയുടെ മറവിൽ ആ അനാഥാലയത്തെ ഒരു മനുഷ്യക്കടത്ത് കേന്ദ്രമാക്കി മാറ്റിയിരുന്നു.
അവിടെയുള്ള പെൺകുട്ടികളുടെ നിലവിളി ആ വലിയ മതിൽക്കെട്ടുകൾക്കുള്ളിൽ തന്നെ ഒടുങ്ങി. അവർക്കൊപ്പം കൈകോർത്ത് പ്രവർത്തിച്ചിരുന്നത് നഗരത്തിലെ ലഹരിരാജാവായ സുരേഷും ബ്ലേഡ് പലിശക്കാരനായ നിസാറും ആയിരുന്നു. നിസാർ പാവങ്ങളുടെ ആധാരം പിടിച്ചുവാങ്ങി അവരെ തെരുവിലേക്ക് ഇറക്കുമ്പോൾ, സുരേഷ് യുവതലമുറയെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിയിട്ടു. ഇവർക്കെല്ലാം നിയമത്തിന്റെ സുരക്ഷാകവചം തീർത്തിരുന്നത് അഴിമതിയുടെ ആൾരൂപമായ ഗീത എന്ന ഉദ്യോഗസ്ഥയായിരുന്നു.
……..
ഒരു വ്യാഴാഴ്ച രാത്രി, കോട്ടയത്തെ ഒരു രഹസ്യ ക്ലബ്ബിൽ ഇവർ അഞ്ചുപേരും ചേർന്ന് തങ്ങളുടെ അടുത്ത ഡീലിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. പെട്ടെന്ന് മുറിയിലെ വെളിച്ചം ഒന്ന് മിന്നി മറിഞ്ഞു. എയർ കണ്ടീഷണറിൽ നിന്ന് വല്ലാത്തൊരു കരിഞ്ഞ മണം വരാൻ തുടങ്ങി.
"എന്താ ഇവിടെ മണം? ആരെങ്കിലും ചവർ കത്തിക്കുന്നുണ്ടോ?" സുരേഷ് അസ്വസ്ഥനായി ചോദിച്ചു.
പുറത്ത് കാറ്റ് ശക്തമായി വീശിയടിച്ചപ്പോൾ ജനൽ പാളികൾക്കിടയിലൂടെ ഉണങ്ങിയ റബ്ബർ ഇലകൾ മുറിക്കുള്ളിലേക്ക് പറന്നു വീണു. അതോടൊപ്പം ഒരു പഴയ വെട്ടുകത്തി തറയിൽ ഉരസുന്ന ലോഹ ശബ്ദവും.
നിമിഷങ്ങൾക്കുള്ളിൽ മുറിയിലേക്ക് ക്ലോറോഫോം കലർന്ന പുക പടർന്നു. ഗീത എന്തോ വിളിച്ചു പറയാൻ ശ്രമിച്ചെങ്കിലും നാവു കുഴഞ്ഞു. ബോധം മറയുന്നതിന് മുൻപ് അവർ കണ്ടത്, ചുവന്ന വെളിച്ചം പ്രവഹിക്കുന്ന കണ്ണുകളുമായി, തലയിൽ മുഷിഞ്ഞ തോർത്തുകെട്ടിയ ആ വൃദ്ധരൂപത്തെയായിരുന്നു.
…….
കണ്ണു തുറന്നപ്പോൾ തങ്ങൾ മരണത്തിന്റെ മണമുള്ള ഒരു ഭൂഗർഭ നിലവറയിലാണെന്ന് അവർ തിരിച്ചറിഞ്ഞു. കൈകാലുകൾ ഇരുമ്പ് ചങ്ങലകളാൽ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. മുറിയിലെ ഷട്ടർ ടിവി അലർച്ചയോടെ തെളിഞ്ഞു. സ്ക്രീനിൽ വേണു പിള്ള തന്റെ കൃഷി ഉപകരണങ്ങൾ മിനുക്കിക്കൊണ്ടിരിക്കുന്നു.
"സ്വാഗതം... കോട്ടയത്തെ നന്മമരങ്ങൾക്ക് കരിമന ഇല്ലത്തേക്ക് സു സ്വാഗതം," പിള്ളയുടെ ശബ്ദം നിലവറയിൽ പ്രതിധ്വനിച്ച
"നിങ്ങൾ അഞ്ചുപേരും പാവപ്പെട്ടവരുടെ കണ്ണീർ വിറ്റ് വീട് പണിതവരാണ്. നീതി നടപ്പിലാക്കാൻ ദൈവത്തിന് സമയമില്ലാത്തതുകൊണ്ട്, ഇന്ന് മുതൽ ഈ പഴയ കൃഷി ഓഫീസർ നിങ്ങളുടെ വിധി തീരുമാനിക്കും."
……..
കരിമന ഇല്ലത്തെ നിലവറയിൽ ബോധം തെളിഞ്ഞപ്പോൾ നിസാർ നിലവിളിച്ചു
"ആരാ ഇത്? എന്നെ വിടൂ! എത്ര പണം വേണമെങ്കിലും ഞാൻ തരാം!"
ഷട്ടർ ടിവിയിൽ പിള്ളയുടെ മുഖം തെളിഞ്ഞു. അയാൾ തന്റെ തോർത്തുമുണ്ട് തലയിൽ മുറുക്കിക്കെട്ടി.
"പണമോ? നിന്റെ കൈയ്യിലുള്ളത് പണമല്ല നിസാറേ, പാവങ്ങളുടെ ചോരയാണ്. പലിശയ്ക്ക് മേൽ പലിശയിട്ട് നീ വീട് ജപ്തി ചെയ്ത ആ പഴയ നാരായണൻ നായരെ ഓർമ്മയുണ്ടോ? നിന്റെ ഈ തുലാസിൽ ഇന്ന് അയാളുടെ കണ്ണീരിന്റെ തൂക്കം കൂടി നോക്കേണ്ടി വരും."
നിസാർ വിറച്ചുകൊണ്ട് പറഞ്ഞു:
"അതൊക്കെ ബിസിനസ്സ് അല്ലേ സാറേ..."
"എങ്കിൽ ഇതും ഒരു ബിസിനസ്സ് ആണ്,"പിള്ള ശാന്തനായി പറഞ്ഞു.
"മണ്ണിൽ പുതിയൊരു കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പ്. നിന്റെ വിരലുകൾ ആ കീബോർഡിൽ ഓടിയില്ലെങ്കിൽ, നിന്റെ ബാക്കി പലിശ ആ തിളച്ച ടാർ കണക്ക് തീർക്കും!"
നിസാർ കെട്ടിയിടപ്പെട്ടിരുന്നത് ഒരു ഭീമൻ തുലാസിലാണ്. അയാളുടെ ശരീരത്തിന് ചുറ്റും മിന്നുന്ന വേഗതയിൽ കറങ്ങുന്ന ബ്ലേഡുകൾ ഘടിപ്പിച്ച വട്ടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
"നിസാർ, നീ പലിശയുടെ തൂക്കം നോക്കിയവനാണല്ലോ. ഇന്ന് നിന്റെ ജീവന് പലിശ കണക്കാക്കാം."
ത്രാസിന്റെ മറുഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ടാങ്കിൽ വെള്ളം ഓരോ തുള്ളിയായി വീഴാൻ തുടങ്ങി. വെള്ളത്തിന്റെ ഭാരം കൂടുമ്പോൾ നിസാർ ഇരിക്കുന്ന തട്ട് താഴേക്ക് പോകും. താഴെ ഇരിക്കുന്നത് തിളച്ചുമറിയുന്ന കറുത്ത ടാറാണ്.
“വെള്ളത്തിന്റെ ഒഴുക്ക് നിർത്തണമെങ്കിൽ നിസാറിന് മുന്നിലുള്ള കീബോർഡിൽ തന്റെ ബിനാമി അക്കൗണ്ടുകളുടെയും പാസ്വേഡുകളുടെയും കൃത്യമായ വിവരങ്ങൾ ടൈപ്പ് ചെയ്യണം. “
വേണുപിള്ള പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
പേടിച്ചരണ്ട നിസാറിന്റെ വിരലുകൾ വിറച്ചു. ഓരോ തവണ തെറ്റായ കീ അമർത്തുമ്പോഴും ത്രാസ് ഒരു ഇഞ്ച് കൂടി താഴേക്ക് പതിച്ചു. ഒടുവിൽ, നിസാറിന്റെ കാലുകൾ തിളച്ച ടാറിലേക്ക് മുങ്ങി. അവന്റെ നിലവിളി ആ നിലവറയുടെ ഭിത്തികളെ വിറപ്പിച്ചു.
"സാറേ വിടൂ! എരിയുന്നേ!" എന്ന് അവൻ അലറിയെങ്കിലും, പിള്ള സ്ക്രീനിൽ നോക്കി ശാന്തമായി ചിരിച്ചു.
……
അടുത്ത മുറിയിൽ റെക്സിയും സിജിയും ഗ്ലാസ് ബോക്സിനുള്ളിൽ കിടന്നു പിടയുകയായിരുന്നു. പിള്ള മൈക്കിലൂടെ അവരോട് പറഞ്ഞു:
"സിജി... റെക്സി... ആകാശത്തെ മാലാഖമാരുടെ പേരും പറഞ്ഞ് നരകത്തിലെ കച്ചവടം നടത്തിയവരല്ലേ നിങ്ങൾ? ഈ ചില്ലുപൊടികൾ നിങ്ങളുടെ ശ്വാസത്തിലേക്ക് കയറുമ്പോൾ ഓർക്കണം, നിങ്ങൾ വിറ്റ ആ പെൺകുട്ടികൾ അനുഭവിച്ച ശ്വാസംമുട്ടൽ."
സിജി കരഞ്ഞു:
"പ്ലീസ്, ദയ കാണിക്കണം! ഞങ്ങൾ ഇനി ഇത് ചെയ്യില്ല!"
"ദയയോ? ഹ ഹ ഹ"പിള്ളയുടെ ചിരി നിലവറയിൽ മുഴങ്ങി.
"ഈ പിള്ളയുടെ നിഘണ്ടുവിൽ ആ വാക്കിന് അർത്ഥമില്ല. നിങ്ങൾ ചായം പൂശിയ ആ മുഖങ്ങൾ ഈ മണൽത്തരികൾ അരിച്ചെടുക്കട്ടെ. !"
പെട്ടെന്ന് ബോക്സിനുള്ളിലെ പ്രഷർ ഫാൻ സജീവമായി. അകത്തേക്ക് ലക്ഷക്കണക്കിന് ചെറിയ മണൽത്തരികളും മൂർച്ചയുള്ള ചില്ലുപൊടികളും കാറ്റിനൊപ്പം ഇരച്ചു കയറി. ഓരോ സെക്കൻഡിലും ആയിരക്കണക്കിന് ചില്ലുശകലങ്ങൾ അവരുടെ മുഖത്തും ശരീരത്തിലും ആഞ്ഞു തറച്ചു. കണ്ണുകൾ തുറക്കാൻ പോലുമാകാതെ അവർ പിടഞ്ഞു. അവരുടെ രക്തം കൊണ്ട് ആ ഗ്ലാസ് ബോക്സ് ചുവന്നു. ഒടുവിൽ പിള്ള ആ മുറിയിലെ അതിശക്തമായ വാക്വം മെക്കാനിസം ഓൺ ചെയ്തു. ആ ചില്ലുപൊടികൾ അവരുടെ ശ്വാസകോശത്തിലേക്ക് നേരിട്ട് പ്രവേശിച്ചു. ശ്വാസം കിട്ടാതെ, രക്തം ഛർദ്ദിച്ചു കൊണ്ട് അവർ തറയിലേക്ക് വീണു.
…….
ഗീതയുടെ മുകളിലേക്ക് ഇരുമ്പ് പാളി പതുക്കെ താഴ്ന്നു വന്നപ്പോൾ അവൾ അലറി.
"ഞാൻ ആരെണെന്ന് തനിക്കു അറിയില്ല എനിക്കെന്തെങ്കിലും പറ്റിയാൽ നിയമവും സിസ്റ്റ വും തന്നെ വെറുതെ വിടില്ല!"
പിള്ള സ്ക്രീനിലേക്ക് നോക്കി പുകയുന്ന ചുരുട്ട് നീട്ടിപ്പിടിച്ചു:
"നിയമമോ? ആ ഫയലുകൾക്കിടയിൽ നീ കുഴിച്ചുമൂടിയ നിയമത്തെക്കുറിച്ചാണോ നീ പറയുന്നത് ഗീതേ? കോടതിയിൽ നീതി മരിക്കുമ്പോൾ, എന്നെപ്പോലെയുള്ള കിഴവന്മാർക്ക് ആയുധം എടുക്കേണ്ടി വരും. നിന്റെ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം എനിക്ക് കേൾക്കണം... അതൊരു സംഗീതം പോലെയാണ്."
ഗീതയെ ഒരു വലിയ പ്രസ്സിംഗ് മെഷീന് താഴെയാണ് കിടത്തിയിരുന്നത്. അവളുടെ ചുറ്റും അവൾ കൈക്കൂലി വാങ്ങി അട്ടിമറിച്ച ആയിരക്കണക്കിന് കേസുകളുടെ ഫയലുകളുടെ കോപ്പി കൂട്ടിയിട്ടിരുന്നു.
"ഗീതേ, നീ മുക്കിയ ഓരോ ഫയലിലും ഓരോ ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. ഇന്ന് ആ പേപ്പറുകൾക്കിടയിൽ നീയും ഒരു വെറും പേപ്പറായി മാറും."
മുകളിൽ നിന്ന് ടൺ കണക്കിന് ഭാരമുള്ള ഇരുമ്പ് പാളി പതുക്കെ താഴേക്ക് നീങ്ങി. ഓരോ മില്ലിമീറ്ററും താഴേക്ക് വരുമ്പോൾ ഗീതയുടെ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം ആ നിലവറയിൽ മുഴങ്ങി.
"ദയവുചെയ്ത് നിർത്തൂ..." എന്ന് അവൾ യാചിച്ചെങ്കിലും പിള്ള ലിവർ കുറച്ചുകൂടി താഴ്ത്തി. അഞ്ചു മിനിറ്റിനുള്ളിൽ ആ ഫയലുകൾക്കിടയിൽ ഗീതയുടെ ശരീരം തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞു.
……
അവസാനത്തെ ഇര സുരേഷ് ആയിരുന്നു. അവനെ പിള്ള കെട്ടിയിട്ടിരുന്നത് ഒരു വൈദ്യുത കസേരയിലാണ്. അവന്റെ രണ്ട് കൈകളിലും ഡ്രിപ്പ് പൈപ്പുകൾ വഴി നീല നിറത്തിലുള്ള ഒരു ദ്രാവകം പതുക്കെ കയറിക്കൊണ്ടിരുന്നു.
"സുരേഷേ, നീ നാട്ടിലെ പിള്ളേർക്ക് കൊടുത്ത അതേ വിഷമാണ് നിന്റെ ഉള്ളിലേക്കും പോകുന്നത്. ഇത് നിനക്ക് സ്വർഗ്ഗം കാണിച്ചുതരും."
അമിത അളവിൽ ലഹരി ഉള്ളിൽ ചെന്നതോടെ സുരേഷിന്റെ തലച്ചോറ് വിഭ്രാന്തിയിലായി. അയാൾക്ക് ചുറ്റും ഭീകരരൂപങ്ങളെ കാണാൻ തുടങ്ങി. അയാൾ ചിരിക്കുകയും കരയുകയും ചങ്ങലകളിൽ കടിച്ചു വലിക്കുകയും ചെയ്തു. അയാളുടെ കണ്ണുകളിൽ നിന്ന് ചോര വരാൻ തുടങ്ങി.
അറയിലേക്ക് പിള്ള നേരിട്ട് നടന്നു വന്നു. കയ്യിൽ ചോര പുരണ്ട വെട്ടുകത്തി. സുരേഷ് ലഹരിയുടെ വിഭ്രാന്തിയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
പിള്ള അവന്റെ താടിക്ക് പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി
"എന്താ സുരേഷേ, നല്ല കിിക്കാണോ? കോട്ടയത്തെ പിള്ളേർക്ക് നീ കൊടുത്ത അതേ സാധനമാണ് നിന്റെ ഞരമ്പിലും. നീ വിൽക്കുന്ന ലഹരിക്ക് മരണത്തിന്റെ രുചിയാണെന്ന് നീ അറിഞ്ഞില്ലേ?"
സുരേഷ് വിറച്ചുകൊണ്ട് പറഞ്ഞു
"എന്നെ... കൊല്ലരുത്..."
പിള്ള അവന്റെ കാതിൽ മന്ത്രിച്ചു
"നിന്നെ ഞാൻ കൊല്ലുകയല്ല സുരേഷേ, നിന്നെ ഞാൻ റീസൈക്കിൾ ചെയ്യുകയാണ്. നിന്റെ ഈ ശരീരം ചതഞ്ഞരഞ്ഞ് വളമായി മാറുമ്പോൾ, കുറഞ്ഞപക്ഷം ഈ മണ്ണിലെ തെങ്ങുകൾക്കെങ്കിലും നീ ഉപകാരപ്പെടും."
ലിവർ വലിക്കുന്നതിന് തൊട്ടുമുമ്പ് പിള്ള തറവാടിന്റെ മുകളിലേക്ക് നോക്കി പറഞ്ഞു
" മോളെ സന്ധ്യേ... ഇതാ അടുത്ത അഞ്ച് പേർ കൂടി. നിന്റെ ചിതയ്ക്ക് മുകളിൽ വീണ ചാരത്തിന് പകരം, ഇവരുടെ മാംസം ഈ മണ്ണിന് വളമാകട്ടെ."
സുരേഷിന്റെ ശരീരം ഭീമാ കാരമായ മിക്സിയിലേക്ക് വലിച്ചെടുക്കപ്പെട്ടു
……
നേരം വെളുത്തപ്പോൾ കോട്ടയം കളക്ടറേറ്റിന് മുന്നിലും പ്രധാന പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും അഞ്ച് കറുത്ത പ്ലാസ്റ്റിക് കവറുകൾ ഇരിക്കുന്നുണ്ടായിരുന്നു. ഓരോ കവറിലും അവർ ചെയ്ത കുറ്റകൃത്യങ്ങളുടെ വ്യക്തമായ രേഖകളും, ഉണ്ടായിരുന്നു.
പത്തനംതിട്ടയുടെ കിഴക്കൻ മലനിരകളിൽ സൂര്യൻ ഉദിച്ചുയർന്നു. വേണു പിള്ള തന്റെ പുരയിടത്തിൽ പതുക്കെ മണ്ണുമാന്തിക്കൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന അഞ്ച് ചാക്ക് പുതിയ വളം അദ്ദേഹം തെങ്ങിന്റെ തടത്തിലേക്ക് വിതറി.
"കോട്ടയത്തെ വളത്തിന് വല്ലാത്തൊരു കടുപ്പമാണ്... ചതിയും വഞ്ചനയും കലർന്നത് കൊണ്ടാവാം," പിള്ള ചിരിച്ചുകൊണ്ട് സ്വയം മന്ത്രിച്ചു.
അദ്ദേഹം പതുക്കെ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. കയ്യിലെ വെട്ടുകത്തിയിലെ ചോരപ്പാടുകൾ ഒരു തോർത്തുമുണ്ട് കൊണ്ട് തുടച്ചു നീക്കി. എന്നിട്ട് ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു:
"അടുത്തത് തൃശ്ശൂരിലേക്കാണ്... പൂരം കാണാൻ സമയമായി."
റബ്ബർ തോട്ടങ്ങളിലെ കാറ്റിൽ ആ വാക്കുകൾ അലിഞ്ഞു ചേർന്നു. കരിമന കുന്നിലെ ആ പഴയ തറവാട് വീണ്ടും നിശബ്ദമായി. വേണു പിള്ള എന്ന മരണത്തിന്റെ കർഷകൻ തന്റെ അടുത്ത വിത്തിടലിനായി കാത്തിരിക്കുന്നു.
………
End





![🧟 പ്രേതകഥകൾ! - Oonsalel a९ilod8ogl॰ '೧1೧೦೧೧ 66 (l9(%]|@0' 99 (16prdo Quodaeildsorlod 0308030 00000|60300. SANDHYA] SURESH @03g]00 0000010186300 unelgo dచumngemచud FICTIONAL STORY DISCLAIMER: | PRUIMUESSONA FERROLOCY INDOIRTING SUPARREO BY TAMIND PEASHAM| Oonsalel a९ilod8ogl॰ '೧1೧೦೧೧ 66 (l9(%]|@0' 99 (16prdo Quodaeildsorlod 0308030 00000|60300. SANDHYA] SURESH @03g]00 0000010186300 unelgo dచumngemచud FICTIONAL STORY DISCLAIMER: | PRUIMUESSONA FERROLOCY INDOIRTING SUPARREO BY TAMIND PEASHAM| - ShareChat 🧟 പ്രേതകഥകൾ! - Oonsalel a९ilod8ogl॰ '೧1೧೦೧೧ 66 (l9(%]|@0' 99 (16prdo Quodaeildsorlod 0308030 00000|60300. SANDHYA] SURESH @03g]00 0000010186300 unelgo dచumngemచud FICTIONAL STORY DISCLAIMER: | PRUIMUESSONA FERROLOCY INDOIRTING SUPARREO BY TAMIND PEASHAM| Oonsalel a९ilod8ogl॰ '೧1೧೦೧೧ 66 (l9(%]|@0' 99 (16prdo Quodaeildsorlod 0308030 00000|60300. SANDHYA] SURESH @03g]00 0000010186300 unelgo dచumngemచud FICTIONAL STORY DISCLAIMER: | PRUIMUESSONA FERROLOCY INDOIRTING SUPARREO BY TAMIND PEASHAM| - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_644337_c4c5bf4_1778387417682_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=682_sc.jpg)
![🧟 പ്രേതകഥകൾ! - &lndgo &unJuనcuBggo (IUSGG0Unlldo 4dlunlc0చ n6loootu ிக0 3(0ை 6n1ac 3m೧]6೩ (90] muaಷo Gmamlma@u 0mmmamq 009] BLOODBATH AL (B0ठ alomoa OIOnSIOOID nlompos@ २o, Ooommommmolonpogo Olo) ஐSாலவிணிவை வமேஎிவ ரட வழறு @6313930 03003 61$80303.. 6llllotpooi | &lndgo &unJuనcuBggo (IUSGG0Unlldo 4dlunlc0చ n6loootu ிக0 3(0ை 6n1ac 3m೧]6೩ (90] muaಷo Gmamlma@u 0mmmamq 009] BLOODBATH AL (B0ठ alomoa OIOnSIOOID nlompos@ २o, Ooommommmolonpogo Olo) ஐSாலவிணிவை வமேஎிவ ரட வழறு @6313930 03003 61$80303.. 6llllotpooi | - ShareChat 🧟 പ്രേതകഥകൾ! - &lndgo &unJuనcuBggo (IUSGG0Unlldo 4dlunlc0చ n6loootu ிக0 3(0ை 6n1ac 3m೧]6೩ (90] muaಷo Gmamlma@u 0mmmamq 009] BLOODBATH AL (B0ठ alomoa OIOnSIOOID nlompos@ २o, Ooommommmolonpogo Olo) ஐSாலவிணிவை வமேஎிவ ரட வழறு @6313930 03003 61$80303.. 6llllotpooi | &lndgo &unJuనcuBggo (IUSGG0Unlldo 4dlunlc0చ n6loootu ிக0 3(0ை 6n1ac 3m೧]6೩ (90] muaಷo Gmamlma@u 0mmmamq 009] BLOODBATH AL (B0ठ alomoa OIOnSIOOID nlompos@ २o, Ooommommmolonpogo Olo) ஐSாலவிணிவை வமேஎிவ ரட வழறு @6313930 03003 61$80303.. 6llllotpooi | - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_87041_f71516b_1778214085156_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=156_sc.jpg)
![🧟 പ്രേതകഥകൾ! - RURAL RIAL RAJMMAHAL ROAD ADARSHAN (mid-30s) 003000010 0080 ಯ00ಫ0 mlgpl9a 0) @a o. 6000000l80300 @3(0. (#lnuUgu GlJulJtCURBRu [IUOB uotdlleo) PACHALAI SAJITH (mid 5Os) fiim by [DIRECTOR'S NAME IN MALAYALAM] '[PRODUCER'S NAME IN MALAVALAM] Music: [COMPOSER'S NAME] Produced by [ACTORS' MAMESI PACHALAM SAUAMAR SAJITH staming' "2024" RURAL RIAL RAJMMAHAL ROAD ADARSHAN (mid-30s) 003000010 0080 ಯ00ಫ0 mlgpl9a 0) @a o. 6000000l80300 @3(0. (#lnuUgu GlJulJtCURBRu [IUOB uotdlleo) PACHALAI SAJITH (mid 5Os) fiim by [DIRECTOR'S NAME IN MALAYALAM] '[PRODUCER'S NAME IN MALAVALAM] Music: [COMPOSER'S NAME] Produced by [ACTORS' MAMESI PACHALAM SAUAMAR SAJITH staming' "2024" - ShareChat 🧟 പ്രേതകഥകൾ! - RURAL RIAL RAJMMAHAL ROAD ADARSHAN (mid-30s) 003000010 0080 ಯ00ಫ0 mlgpl9a 0) @a o. 6000000l80300 @3(0. (#lnuUgu GlJulJtCURBRu [IUOB uotdlleo) PACHALAI SAJITH (mid 5Os) fiim by [DIRECTOR'S NAME IN MALAYALAM] '[PRODUCER'S NAME IN MALAVALAM] Music: [COMPOSER'S NAME] Produced by [ACTORS' MAMESI PACHALAM SAUAMAR SAJITH staming' "2024" RURAL RIAL RAJMMAHAL ROAD ADARSHAN (mid-30s) 003000010 0080 ಯ00ಫ0 mlgpl9a 0) @a o. 6000000l80300 @3(0. (#lnuUgu GlJulJtCURBRu [IUOB uotdlleo) PACHALAI SAJITH (mid 5Os) fiim by [DIRECTOR'S NAME IN MALAYALAM] '[PRODUCER'S NAME IN MALAVALAM] Music: [COMPOSER'S NAME] Produced by [ACTORS' MAMESI PACHALAM SAUAMAR SAJITH staming' "2024" - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_335256_f894014_1778043333083_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=083_sc.jpg)
![📙 നോവൽ - CHAPTER 4: THE HAIR PLUCKER THE HARVESJ CONJINUES விவம் வேஸூ Oonomo 4: 0nnud வவம் (G51(0) (oninlsmmi.mam] ದ36 30801m3* CHAPTER 4: THE HAIR PLUCKER THE HARVESJ CONJINUES விவம் வேஸூ Oonomo 4: 0nnud வவம் (G51(0) (oninlsmmi.mam] ದ36 30801m3* - ShareChat 📙 നോവൽ - CHAPTER 4: THE HAIR PLUCKER THE HARVESJ CONJINUES விவம் வேஸூ Oonomo 4: 0nnud வவம் (G51(0) (oninlsmmi.mam] ದ36 30801m3* CHAPTER 4: THE HAIR PLUCKER THE HARVESJ CONJINUES விவம் வேஸூ Oonomo 4: 0nnud வவம் (G51(0) (oninlsmmi.mam] ದ36 30801m3* - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_531587_12a3b8aa_1777875524557_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=557_sc.jpg)
![🧟 പ്രേതകഥകൾ! - (mlmo mInana(0ಉ7830 "uJಟtiolಟd. nಚlg nlena nnlanam 6rJoimnlena 090] muaqlo 8mumloam 0aqunioo n3(m) (m]m@ ஸிஜி &dl8g' ooqosloer ge3slond @anavjo | (mlmo mInana(0ಉ7830 "uJಟtiolಟd. nಚlg nlena nnlanam 6rJoimnlena 090] muaqlo 8mumloam 0aqunioo n3(m) (m]m@ ஸிஜி &dl8g' ooqosloer ge3slond @anavjo | - ShareChat 🧟 പ്രേതകഥകൾ! - (mlmo mInana(0ಉ7830 "uJಟtiolಟd. nಚlg nlena nnlanam 6rJoimnlena 090] muaqlo 8mumloam 0aqunioo n3(m) (m]m@ ஸிஜி &dl8g' ooqosloer ge3slond @anavjo | (mlmo mInana(0ಉ7830 "uJಟtiolಟd. nಚlg nlena nnlanam 6rJoimnlena 090] muaqlo 8mumloam 0aqunioo n3(m) (m]m@ ஸிஜி &dl8g' ooqosloer ge3slond @anavjo | - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_506105_1b308a06_1777695499758_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=758_sc.jpg)


