Rafseena Namaf
2K views • 20 days ago
ഭാഗം 25
കണ്മണിയുടെ സ്കൂൾ വാർഷികത്തിന്റെ ദിവസം രാവിലെ മുതൽ തറവാട്ടിൽ വലിയ തിരക്കായിരുന്നു. ലച്ചു അലമാരയിൽ നിന്നും കണ്മണിയുടെ ആ മാലാഖക്കുപ്പായം എടുത്തു പുറത്തുവെച്ചു. വെളുത്ത നെറ്റും തിളങ്ങുന്ന ചിറകുകളുമുള്ള ആ വേഷം കണ്ടപ്പോൾ തന്നെ കണ്മണി തുള്ളിച്ചാടാൻ തുടങ്ങി.
"അമ്മുച്ചേ... വേഗം എന്നെ ഇത് ഉടുപ്പിച്ചു താ! സ്കൂളിൽ എല്ലാവരും നേരത്തെ എത്തും."
കണ്മണി ലച്ചുവിന്റെ സാരിയിൽ പിടിച്ചു വലിച്ചു.
"നിൽക്ക് മോളെ... പൊന്നുക്കുട്ടന് പാല് കൊടുത്തു കഴിഞ്ഞിട്ട് വേണം മോൾക്ക് മേക്കപ്പ് ഒക്കെ ഇട്ടു തരാൻ."
ലച്ചു ചിരിയോടെ പറഞ്ഞു.
മാഹിൻ കുട്ടൻ പായയിൽ കിടന്ന് കണ്മണിയുടെ മാലാഖച്ചിറകുകൾ കണ്ട് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അവന്റെ കുഞ്ഞു കൈകൾ ആ ചിറകുകളിൽ തൊടാനായി വായുവിൽ തുഴഞ്ഞു.
"പൊന്നൂസേ... ചേച്ചി സ്റ്റേജിൽ കയറുമ്പോൾ നീ ഉറങ്ങരുത് കേട്ടോ. അച്ഛൻ നിന്നെ കാണിച്ചു തരുമ്പോൾ നീ എനിക്ക് നോക്കി കൈയടിക്കണം."
കണ്മണി അനിയന്റെ അരികിൽ ഇരുന്ന് അവന്റെ കുഞ്ഞു കവിളിൽ പതുക്കെ നുള്ളി.
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മഹേഷ് ഓഫീസിൽ നിന്നും നേരത്തെ തറവാട്ടിലെത്തി. ഉമ്മറത്തേക്ക് കയറി വന്ന മഹേഷ് കണ്ടത് മുല്ലപ്പൂക്കൾ ചൂടി വെളുത്ത മാലാഖക്കുപ്പായമിട്ട് ചുണ്ടിൽ ചെറിയൊരു ലിപ്സ്റ്റിക്കും ചായവുമൊക്കെ തേച്ച് നിൽക്കുന്ന തന്റെ മകളെയാണ്.
മഹേഷ് ഒരു നിമിഷം വാതിൽക്കൽ തന്നെ സ്തബ്ധനായി നിന്നുപോയി. അവന്റെ കണ്ണ് അറിയാതെ നിറഞ്ഞു. താൻ നെഞ്ചോട് ചേർത്ത് വളർത്തിയ തന്റെ കുഞ്ഞു കണ്മണി ഇത്ര വേഗം വളർന്നോ എന്ന് അവന് തോന്നി.
"അച്ചാ... എങ്ങനെയുണ്ട്? ഞാൻ നല്ല ഭംഗിയുള്ള മാലാഖയായില്ലേ?" കണ്മണി ഓടി വന്ന് മഹേഷിന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു.
മഹേഷ് പതുക്കെ താഴെയിരുന്ന് അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു.
"എന്റെ മോൾ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള മാലാഖയാണ്. അച്ഛന്റെ ഒരേയൊരു രാജകുമാരി."
അവൻ അവളുടെ കവിളിൽ ആഴത്തിൽ ഉമ്മ വെച്ചു.
ലച്ചു അകത്തുനിന്ന് പൊന്നുവാവയെയും എടുത്തു ഉമ്മറത്തേക്ക് വന്നു. മഹേഷിന്റെ കണ്ണ് നിറഞ്ഞത് കണ്ടതും അവൾ പതുക്കെ അവന്റെ തോളിൽ കൈവെച്ചു.
"എന്താ മഹേഷേട്ടാ... മോളുടെ പ്രോഗ്രാം കാണാൻ പോകുന്നതിന് മുന്നേ തന്നെ കരയുകയാണോ?"
"അതല്ല ലക്ഷ്മി... സന്തോഷം കൊണ്ടാണ്. നമ്മൾ എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അപ്പോഴൊക്കെ ഈ മോൾ മാത്രമായിരുന്നു എന്റെ തണൽ. ഇന്ന് അവൾ സ്റ്റേജിൽ കയറാൻ പോകുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു അഭിമാനം തോന്നുന്നു."
മഹേഷ് ലച്ചുവിന്റെ കൈകളിൽ പതുക്കെ അമർത്തി.
അവർ നാലുപേരും കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ അവിടെ വലിയ ജനത്തിരക്കായിരുന്നു. ലൈറ്റുകളും സംഗീതവും കൊണ്ട് ആകെ ഒരു ഉത്സവപ്രതീതി. അണിയറയിലേക്ക് കണ്മണിയെ കൊണ്ടുപോകാൻ ടീച്ചർ വന്നു.
"അച്ചാ... ഞാൻ പോകുവാണേ. പൊന്നുവിനെ നന്നായി പിടിച്ചോണം. അവൻ താഴെ വീഴരുത്."
പോകുന്നതിന് മുൻപും കണ്മണിക്ക് അനിയനെക്കുറിച്ചായിരുന്നു ഓർമ്മ.
"മോൾ ധൈര്യമായി പൊയ്ക്കോ. അച്ഛൻ മുന്നിലെ സീറ്റിൽ തന്നെയുണ്ടാവും."
മഹേഷ് അവൾക്ക് ധൈര്യം നൽകി.
മഹേഷും ലച്ചുവും മാഹിൻ കുട്ടനെ എടുത്തു മുന്നിലെ രണ്ടാമത്തെ വരിയിൽ തന്നെയുള്ള സീറ്റിൽ ഇരുന്നു. വാവ വലിപ്പമുള്ള ലൈറ്റുകൾ കണ്ട് കണ്ണുകൾ വിടർത്തി മഹേഷിന്റെ നെഞ്ചിലേക്ക് ഒതുങ്ങിയിരുന്നു.
പെട്ടെന്ന് ഓഡിറ്റോറിയത്തിലെ ലൈറ്റുകൾ അണഞ്ഞു. സ്റ്റേജിൽ ചുവന്ന വെളിച്ചം പടർന്നു.
അനൗൺസ്മെന്റ് മുഴങ്ങി
"അടുത്തതായി യുകെജിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന മാലാഖമാരുടെ നൃത്തം..."
സംഗീതം ഉയർന്നതും സ്റ്റേജിന്റെ വലതുവശത്തുനിന്നും കയ്യിൽ ഒരു മാന്ത്രികവടിയും ഏന്തി നമ്മുടെ കണ്മണി പതുക്കെ സ്റ്റേജിലേക്ക് നടന്നു വന്നു. അവളുടെ മുഖത്തെ ആ കുഞ്ഞു ചിരി കണ്ടതും ഓഡിറ്റോറിയത്തിൽ വലിയ കയ്യടി ഉയർന്നു. മഹേഷ് അറിയാതെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ലച്ചുവിന്റെ ഹൃദയം സന്തോഷം കൊണ്ട് വേഗത്തിൽ തുടിക്കാൻ തുടങ്ങി.
സംഗീതത്തിന്റെ താളത്തിനൊപ്പം കണ്മണി സ്റ്റേജിൽ ചുവടുവെക്കാൻ തുടങ്ങിയപ്പോൾ മഹേഷിന്റെ കണ്ണുകൾ അവളിൽ നിന്ന് മാറിയില്ല. കയ്യിലെ മാന്ത്രികവടിയും വീശി ചിറകുകൾ പതുക്കെ കുടഞ്ഞ് അവൾ വേദിയിൽ നിറഞ്ഞുനിന്നു. കൂട്ടത്തിൽ ഏറ്റവും നന്നായി ചുവടുവെക്കുന്നത് തന്റെ മകളാണെന്ന് കണ്ടപ്പോൾ മഹേഷിന്റെ നെഞ്ച് അഭിമാനം കൊണ്ട് വീർത്തു.ലച്ചുവിന്റെ മടിയിലിരുന്ന മാഹിൻ കുട്ടൻ സ്റ്റേജിലെ വലിയ ലൈറ്റുകളും സംഗീതവും കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ചേച്ചിയുടെ ശബ്ദവും രൂപവും തിരിച്ചറിഞ്ഞതുപോലെ അവൻ കൈകാലുകൾ ഇട്ടടിക്കാൻ തുടങ്ങി.
"കണ്ടോ മഹേഷേട്ടാ... പൊന്നുവിന് ചേച്ചിയെ മനസ്സിലായി. അവൻ നോക്കുന്നത് കണ്ടില്ലേ?"
ലച്ചു മഹേഷിന്റെ തോളിൽ തട്ടി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
നൃത്തത്തിന്റെ അവസാന ഭാഗമായപ്പോഴേക്കും കണ്മണി സ്റ്റേജിൽ നിന്നും മുന്നിലെ വരിയിലേക്ക് നോക്കി. അവിടെ അച്ഛന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്ന അനിയനെ കണ്ടതും അവൾ സ്റ്റേജിൽ നിന്നും അവന് നേരെ നോക്കി ഒരു കുഞ്ഞു ഫ്ലൈയിങ് കിസ്സ് കൊടുത്തു. അത് കണ്ടതും ഓഡിറ്റോറിയത്തിൽ ഇരുന്നവരെല്ലാം ഒരുമിച്ച് കൈയടിക്കാനും ചിരിക്കാനും തുടങ്ങി.
ഡാൻസ് കഴിഞ്ഞ് കണ്മണിക്ക് ബെസ്റ്റ് പെർഫോമർക്കുള്ള ഒരു കുഞ്ഞു ട്രോഫിയും കിട്ടി. സ്റ്റേജിൽ കയറി ആ ട്രോഫി വാങ്ങുമ്പോൾ മഹേഷ് ഫോണിൽ അവളുടെ ഒരുപാട് ഫോട്ടോകൾ എടുത്തു കൂട്ടുന്നുണ്ടായിരുന്നു.
രാത്രിയോടെ അവർ ട്രോഫിയുമായി മാളിയേക്കൽ തറവാട്ടിൽ തിരിച്ചെത്തി. ഉമ്മറത്ത് കാത്തിരുന്ന ഭാരതി മുത്തശ്ശിയുടെയും യശോദയുടെയും മുന്നിലേക്ക് കണ്മണി ഓടിച്ചെന്നു.
"മുത്തശ്ശീ... ഇതാ നോക്കിയേ! എനിക്ക് മാലാഖയായതിന് കപ്പ് കിട്ടി!"
അവൾ ആ കുഞ്ഞു ട്രോഫി ഉയർത്തിപ്പിടിച്ചു.
"എന്റെ കണ്മണി മോൾ പുലിയാണല്ലോ... വാവ ഇത് കണ്ടോ?"
യശോദ അവളെ വാരിയെടുത്ത് ഉമ്മ വെച്ചു.
അന്ന് രാത്രി തറവാട്ടിൽ വലിയൊരു സദ്യ തന്നെ ഒരുക്കിയിരുന്നു. കണ്മണിയുടെ വിജയത്തോടൊപ്പം തന്നെ ലച്ചുവിന്റെ പൂർണ്ണമായ ആരോഗ്യവും മാഹിൻ കുട്ടന്റെ കുസൃതികളും എല്ലാം കൂടി മാളിയേക്കൽ വീണ്ടും പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരുന്നു.
ഭക്ഷണത്തിന് ശേഷം കണ്മണി ആ ട്രോഫി മാഹിൻ കുട്ടന്റെ തൊട്ടിലിനടുത്ത് കൊണ്ടുപോയി വെച്ചു.
"പൊന്നൂസേ... ഇത് നിനക്കാട്ടോ. ചേച്ചി നിനക്ക് വേണ്ടി വാങ്ങിയതാ."
അവൾ അനിയന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി ഉറങ്ങാൻ പോയി.
💫💫💫💫💫💫💫💫💫💫💫💫💫
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ഞായറാഴ്ച രാവിലെ മഹേഷ് ലച്ചുവിനെ പൂമുഖത്തേക്ക് വിളിച്ചു. അവിടെ മേശപ്പുറത്ത് കുറേ വലിയ ഡ്രോയിംഗ് ഷീറ്റുകളും കളർ പെൻസിലുകളും പുതിയൊരു ടാബ്‌ലറ്റും വെച്ചിട്ടുണ്ടായിരുന്നു.
"ഇതെന്താ മഹേഷേട്ടാ?"
ലച്ചു അത്ഭുതത്തോടെ ചോദിച്ചു.
"ലക്ഷ്മി... ദുബായ് പ്രോജക്റ്റിന്റെ ആദ്യഘട്ട ഡിസൈനുകൾ നമുക്ക് ഈ മാസം സബ്മിറ്റ് ചെയ്യണം. നമ്മുടെ കമ്പനിയുടെ പ്രധാന ഡിസൈനർ ഇനി നീയല്ലേ? കുട്ടികളെ അമ്മയും മുത്തശ്ശിയും നോക്കിക്കോളും. നീ ദിവസവും രണ്ട് മണിക്കൂർ ഇതിനായി മാറ്റിവെക്കണം."
മഹേഷ് അവളുടെ കൈകളിൽ ആ ടാബ്‌ലറ്റ് വെച്ചുകൊടുത്തു.
ലച്ചുവിന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം തോന്നി. പ്രസവവും കുട്ടികളുമായി തന്റെ കരിയർ അവസാനിച്ചു എന്ന് കരുതിയിരുന്നിടത്തുനിന്നാണ് മഹേഷ് അവളെ വീണ്ടും കൈപിടിച്ച് ഉയർത്തുന്നത്.
"ഞാൻ ചെയ്യാം മഹേഷേട്ടാ... ഏട്ടന്റെ കൂടെ നമ്മുടെ കമ്പനിക്ക് വേണ്ടി ഞാൻ എന്റെ പരമാവധി ശ്രമിക്കാം."
ലച്ചുവിന്റെ കണ്ണുകളിൽ പുതിയൊരു ആത്മവിശ്വാസം നിറഞ്ഞുനിന്നു.
രാത്രിയിൽ കുട്ടികളെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോൾ മഹേഷും ലച്ചുവും മുകളിലത്തെ ബാൽക്കണിയിൽ തനിച്ചു നിന്നു. ആകാശത്ത് ചെറിയൊരു കാർമേഘം മൂടുന്നുണ്ടായിരുന്നു. തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ ലച്ചു പതുക്കെ കൈകൾ കൂട്ടി തിരുമ്മി.
മഹേഷ് പതുക്കെ അവളുടെ പിന്നിലൂടെ വന്ന് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. അവന്റെ കൈകൾ അവളുടെ വയറിന് കുറുകെ മുറുകിയപ്പോൾ ലച്ചുവിന് തന്റെ ഹൃദയമിടിപ്പ് കൂടുന്നത് പോലെ തോന്നി.
"ലക്ഷ്മി... ഈ മൂന്ന് നാല് മാസം നീ ഒരുപാട് അനുഭവിച്ചു അല്ലേ? നിന്റെ ഈ ക്ഷീണവും വേദനയുമൊക്കെ കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമമായിരുന്നു."
മഹേഷ് അവളുടെ കഴുത്തിൽ പതുക്കെ മുഖം ചേർത്തു മന്ത്രിച്ചു.
"ഏട്ടൻ കൂടെയുള്ളപ്പോൾ എനിക്ക് ഒരു വേദനയും വേദനയല്ല മഹേഷേട്ടാ..."
ലച്ചു തിരിഞ്ഞ് മഹേഷിന്റെ കഴുത്തിൽ കൈകൾ പിണച്ചു.
നിലാവിന്റെ വെളിച്ചത്തിൽ പെയ്യാൻ തുടങ്ങുന്ന ആ പുതുമഴയുടെ പശ്ചാത്തലത്തിൽ മഹേഷ് പതുക്കെ കുനിഞ്ഞ് അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. മാസങ്ങൾക്ക് ശേഷമുള്ള ആ മധുരമുള്ള ചുംബനത്തിൽ പ്രണയവും കരുണയും ആശ്വാസവും എല്ലാം അടങ്ങിയിരുന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയപ്പോഴും അവർ ആ പ്രണയത്തിന്റെ ചൂടിൽ ലോകം മറന്ന് നിൽക്കുകയായിരുന്നു.
പുലർകാലത്തെ തണുത്ത കാറ്റേറ്റ് ലച്ചു ഉമ്മറത്തിരിക്കുകയായിരുന്നു. മടിയിൽ പുതിയ ടാബ്‌ലറ്റും കയ്യിൽ ഡിജിറ്റൽ പെന്നും ഏന്തി അവൾ കുറച്ചു നാളുകൾക്ക് ശേഷം വരകളുടെ ലോകത്തേക്ക് തിരിച്ചെത്തി. ദുബായ് പ്രോജക്റ്റിന് വേണ്ടിയുള്ള ഒരു വില്ലയുടെ ഇന്റീരിയർ സ്കെച്ചാണ് അവൾ തയാറാക്കുന്നത്. പ്രസവത്തിന് ശേഷം കൈകൾക്ക് ചെറിയൊരു അപരിചിതത്വം തോന്നിയെങ്കിലും പതുക്കെ പതുക്കെ അവളുടെ വിരലുകൾക്ക് പഴയ വേഗത തിരിച്ചുകിട്ടി.
മാഹിൻ കുട്ടൻ അരികിൽ വിരിച്ച പായയിൽ കിടന്ന് പതുക്കെ തിരിഞ്ഞു മറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കയ്യിലെ തിളങ്ങുന്ന പെൻ കാണുമ്പോൾ അവൻ കുഞ്ഞു ശബ്ദങ്ങൾ ഉണ്ടാക്കി കൈ നീട്ടും.
"പൊന്നൂസേ... അമ്മയെ ശല്യം ചെയ്യരുത് കേട്ടോ. അമ്മ ഇവിടെ വലിയൊരു പണിയിലാണ്."
ലച്ചു വാവയുടെ കുഞ്ഞു കവിളിൽ പതുക്കെ തട്ടി.
അപ്പോഴേക്കും അടുക്കളയിൽ നിന്നും ചായയുമായി യശോദ അങ്ങോട്ട് വന്നു.
"മോളെ... നീ ഒരുപാട് നേരം അതിന്റെ മുന്നിൽ ഇരിന്നു കണ്ണ് കേടാക്കണ്ട. പ്രസവം കഴിഞ്ഞിട്ട് അധികം നാളായില്ല ശരീരം ശ്രദ്ധിക്കണം."
"ഇല്ലമ്മേ... ഞാൻ കുറച്ചേ വരയ്ക്കുന്നുള്ളൂ. മഹേഷേട്ടൻ ഓഫീസ് മീറ്റിംഗിന് പോകുന്നതിന് മുൻപ് ഇതൊന്ന് കാണിക്കണം എന്ന് പറഞ്ഞിരുന്നു."
ലച്ചു പുഞ്ചിരിയോടെ ചായ ഗ്ലാസ്സ് വാങ്ങി.
മഹേഷ് കുളിച്ച് റെഡിയായി ഉമ്മറത്തേക്ക് വന്നത് ലച്ചു വരച്ച ഡിസൈൻ കാണാനായിരുന്നു. അവൻ അവളുടെ അരികിലിരുന്ന് ടാബ്‌ലറ്റിലെ സ്കെച്ചുകൾ ഓരോന്നായി നോക്കി. വില്ലയുടെ ലിവിങ് റൂമും അതിനോട് ചേർന്നുള്ള കുഞ്ഞു ഗാർഡനും ലച്ചു അതീവ മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ടായിരുന്നു.
"ലക്ഷ്മി... ഇത് ശരിക്കും ഗംഭീരമായിട്ടുണ്ട്! ദുബായിലെ ക്ലയന്റിന് ഇത് ഒരുപാട് ഇഷ്ടപ്പെടും. ഞാൻ പറഞ്ഞില്ലേ, നിന്റെയുള്ളിലെ ആ പഴയ ആർക്കിടെക്റ്റ് ഒട്ടും മങ്ങിയിട്ടില്ല."
മഹേഷ് സന്തോഷത്തോടെ അവളുടെ തോളിൽ തട്ടി.
"സത്യമാണോ മഹേഷേട്ടാ? എനിക്ക് ചെറിയൊരു പേടി ഉണ്ടായിരുന്നു."
ലച്ചുവിന്റെ മുഖത്ത് ആശ്വാസം നിഴലിച്ചു.
"പേടി ഒട്ടും വേണ്ട. ഇനി ഈ കമ്പനിയുടെ എല്ലാ പ്രധാന പ്രോജക്റ്റുകളും ഡിസൈൻ ചെയ്യുന്നത് എന്റെ ലക്ഷ്മി ആയിരിക്കും."
മഹേഷ് കുനിഞ്ഞ് ലച്ചുവിന്റെ കവിളിൽ ഒരു ഉമ്മ നൽകാൻ ആഞ്ഞതും
"അച്ചാ... ദേ വാവ ഉടുപ്പിൽ മൂത്രമൊഴിച്ചു!"
കണ്മണി അകത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി വന്നു.
അത് കേട്ടതും മഹേഷും ലച്ചുവും ഒരുമിച്ച് പൊട്ടിച്ചിരിച്ചുപോയി.
"എന്റെ പ്രണയം കളയാൻ വേണ്ടി നേരം ഇരുട്ടി വെളുക്കുമ്പോൾ ഓരോരുത്തർ ഇറങ്ങിക്കോളും!"
മഹേഷ് ചിരിയോടെ എഴുന്നേറ്റ് വാവയെ എടുക്കാനായി അകത്തേക്ക് നടന്നു.
മഹേഷ് ഓഫീസിലേക്ക് പോയതിനു ശേഷം തറവാട് വീണ്ടും കുട്ടികളുടെ കുസൃതികളിൽ അമർന്നു. കണ്മണി ഇപ്പോൾ വലിയ ചേച്ചിയുടെ ഭാവത്തിലാണ്. പൊന്നുക്കുട്ടൻ കരയുമ്പോൾ അവൾ പതുക്കെ തൊട്ടിൽ ആട്ടിക്കൊടുക്കും.
"അമ്മൂമ്മേ... വാവയ്ക്ക് വിശന്നിട്ടാവും കരയുന്നത്. അമ്മൂച്ചേനെ വിളിക്ക്."
അവൾ യശോദയോട് ഓർമ്മിപ്പിക്കും.
ലച്ചുവിന് ഇപ്പോൾ തന്റെ ജീവിതം പൂർണ്ണമായതുപോലെ തോന്നി. സ്നേഹിക്കാൻ ഒരു ഭർത്താവ് ജീവനായ രണ്ട് മക്കൾ, തന്നെ സ്വന്തം മകളെപ്പോലെ നോക്കുന്ന അമ്മയും മുത്തശ്ശിയും... പണ്ട് അനുഭവിച്ച എല്ലാ സങ്കടങ്ങൾക്കും ദൈവം തനിക്ക് നൽകിയ വലിയൊരു സമ്മാനമാണ് ഈ ജീവിതം എന്ന് അവൾ ഓരോ നിമിഷവും തിരിച്ചറിഞ്ഞു.
വൈകുന്നേരം മഹേഷ് ഓഫീസിൽ നിന്ന് വരുന്നത് പുതിയൊരു വലിയ വാർത്തയുമായാണ്. ദുബായിൽ നിന്നുള്ള ക്ലയന്റുകൾ ലച്ചുവിന്റെ ഡിസൈൻ കണ്ട് പൂർണ്ണ തൃപ്തരാണെന്നും, അടുത്ത മാസം പ്രോജക്റ്റിന്റെ ഔദ്യോഗിക കരാർ ഒപ്പിടുമെന്നും അവൻ അറിയിച്ചു. ഇത് കേട്ടതും എല്ലാവർക്കും സന്തോഷം ആയി
തുടരും......
#💞 പ്രണയകഥകൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
19 likes
9 shares