Aksharathalukal അക്ഷരത്താളുകൾ
5K views • 2 months ago
വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാവാത്തതിനാൽ നാട്ടിലുള്ള സകല വൈദ്യൻമാരെയും ഡോക്ടർമാരെയും കാണിച്ചു അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം വഴിപാട് നേർന്നു... മൂന്ന് മാസം തികയുമ്പോഴേക്കും ഓരോ ഭ്രൂണവും പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ച് അലസിപോയി..
ഒരിക്കൽ രാത്രി കിടക്കുന്ന സമയത്ത് ജലജ പറഞ്ഞു
"ഏട്ടാ.. എത്രയാണെന്ന് വെച്ചിട്ടാണ് ഇനി കാത്തിരിക്കുക.. ഒന്നുകിൽ നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം അല്ലെങ്കിൽ..."
"അല്ലെങ്കിൽ... ബാക്കി കൂടി പറയ്.."
"ഏട്ടൻ വേറൊരു വിവാഹം കഴിക്ക്.. എന്റെ കുഴപ്പമാണെന്നല്ലേ ഡോക്ടർമാർ പറയുന്നത്"
"നമുക്ക് ശ്രമിച്ചു നോക്കാം.. നടക്കുമോ എന്ന്..കുഞ്ഞുങ്ങളില്ലെന്ന് കരുതി നിന്നെ ഒഴിവാക്കി വേറൊരു വിവാഹം കഴിക്കുന്ന കാര്യം എന്റെ ചിന്തയിലില്ല.. നിനക്കെവിടുന്ന് കിട്ടി ഇത് "
" ഇന്നലെ അമ്മയും ശ്രീജയും അടുക്കളയിൽ വെച്ച് പറയണത് കേട്ടു.. കീഴെക്കളത്തിലെ വേലായുധേട്ടന്റെ മകളെക്കുറിച്ച് "
" അവളെ അവര് തന്നെ കെട്ടിക്കോട്ടെ.. ആ പല്ലുന്തിയ പെണ്ണിനെയോ.. "
" അപ്പോൾ സൗന്ദര്യമുണ്ടായിരുന്നു അവൾക്കെങ്കിൽ സമ്മതിച്ചേനെ അല്ലേ.. "
" ദേ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. വെണമെങ്കിലെന്നെ കെട്ടിപ്പിടിച്ച് അനാവശ്യ ചിന്തകളൊഴിവാക്കി ഉറങ്ങാൻ നോക്ക് പാറൂസേ..എല്ലാം ശരിയാവും.. "
ഓരോ ദിവസം കഴിയുന്തോറും വേറൊരു വിവാഹത്തെക്കുറിച്ച് പലയിടങ്ങളിൽ നിന്നായി കേട്ടുമടുത്തപ്പോൾ ജലജയെയും കൂട്ടി ഒരു വാടക വീട്ടിലേക്ക് മാറി..
പട്ടണത്തിലുള്ള ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കാൻ തുടങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു
" ഒരു ഗ്യാരണ്ടിയും ഞാനുറപ്പ് തരില്ല.. ഈ മരുന്ന് കഴിച്ച് നോക്കൂ.. ശരിയായാൽ മൂന്നാംമാസം വന്ന് സ്കാൻ ചെയ്യണം.. അബോർട്ടാവാതിരിക്കാൻ ഒരു ഇഞ്ചക്ഷനെടുക്കണം.. എക്സ്പൻസീവാണത്.. എങ്കിലും ഇതുകൂടിയൊന്ന് പരീക്ഷിക്കാം.. പിന്നെയെല്ലാം ദൈവത്തിന്റെ കയ്യിലാണ്... ഒരു കാര്യം കൂടിയുണ്ട്.. ഒന്നിലധികം കുട്ടികളെ പ്രതീക്ഷിക്കേണ്ട... ഒരു തവണ മാത്രമേ ഡെലിവറി പറ്റൂ.. മിസിസ് ജലജയുടെ ബോഡി വളരെ വീക്കാണ്... ബ്ലഡ് കുറവാണ്.. സിസേറിയനായാൽ അതോടെ പ്രസവം നിർത്തുന്നതാണ് ഉചിതം.. ഈ പ്രായത്തിൽ നോർമൽ ഡെലിവറി അസാധ്യമാണ് "
" ഡോക്ടർ.. ഒന്നു മതി.. അധികമൊന്നും ഞങ്ങളാഗ്രഹിക്കുന്നില്ല... എന്റേതെന്ന് പറയാൻ ഞങ്ങൾക്ക് ഒരു കുഞ്ഞ് തന്നെ ധാരാളം.. "
" ശരി.. ഈ മരുന്നുകൾ മുടങ്ങാതെ കഴിക്കുക.. പ്രഗ്നന്റായാൽ ബെഡ്റെസ്റ്റ് വേണ്ടിവരും.. ഒൻപത് മാസവും റെസ്റ്റ് വേണ്ടി വരും.. "
" ഡോക്ടർ പറയുന്ന പോലെയെല്ലാം ചെയ്യാം... ഞങ്ങൾക്കൊരു കുഞ്ഞിനെ കിട്ടാനല്ലേ... ഡോക്ടർ പറയുന്നതെല്ലാം ചെയ്യാം.. "
" ഉം.. എന്നാൽ മരുന്ന് വാങ്ങി പൊയ്ക്കോളൂ... എല്ലാമാസവും ചെക്കപ്പിന് വരണം.. "
" വരാം.. "
ഡോക്ടറുടെ റൂമിൽ നിന്നിറങ്ങിയപ്പോൾ മനസിനൊരാശ്വാസം തോന്നി
ടൗണിൽ നിന്ന് ബസ് കയറുന്നതിനു മുമ്പേ കുറച്ച് പ്രോട്ടീൻ പൗഡറും.. രക്തമുണ്ടാകുള്ള മരുന്നും ഫ്രൂട്സും വാങ്ങി
ജലജ ചോദിച്ചു
" ഇതൊക്കെ എന്തിനാണ്.. പ്രെഗ്നന്റ് ആയിട്ട് പോരെ.. "
" പോരാ.. നമുക്കുണ്ടാകുന്ന കുട്ടിക്ക് ആദ്യം മുതൽ തന്നെ പോഷകങ്ങൾ നല്കണം എന്നാലേ കുഞ്ഞിന് ആരോഗ്യമുണ്ടാകൂ... നമ്മുടെ വയസാംകാലത്ത് നമ്മളെ താങ്ങാനുള്ള ആരോഗ്യം അതിനു വേണ്ടേ..."
ജലജ ചിരിച്ചുകൊണ്ട് പറഞ്ഞു
"ഉവ്വ്.. ഇപ്പോൾ ഞാന്‍ പുറത്തായല്ലേ. ഞാൻ കരുതി ഇതെല്ലാം എന്റെ ആരോഗ്യരക്ഷക്കാണ് വാങ്ങിയതെന്ന്... അപ്പോൾ മക്കൾക്കു വേണ്ടിയാണല്ലേ.. "
" എടീ... നമ്മുടെ ആരോഗ്യവും സമ്പത്തും മക്കൾക്കുള്ളതല്ലേ.. പത്തുകൊല്ലം കൂടി കഴിഞ്ഞാൽ നമ്മൾക്ക് വയസായി തുടങ്ങും പിന്നെ ജീവിക്കേണ്ടത് അവരല്ലേ.. "
" ഓ.. ആയിക്കോട്ടെ.. അപ്പോഴിനി അടുക്കളപണിയൊക്കെ പഠിക്കേണ്ട സമയമായി... കുഞ്ഞാവ ഉണ്ടായാൽ ഞാന്‍ പിന്നെ കിടക്കവിട്ട് എണീക്കില്ല എല്ലാം അതാത് സമയത്ത് എന്റെ മുറിയിലെത്തിക്കേണ്ടിവരും ഡോക്ടർ പറഞ്ഞതോർമ്മയില്ലേ "
" ഉവ്വ് ഓർമ്മയുണ്ട്... നാളെ മുതൽ പാചകപുസ്തകം നോക്കി അത് പഠിക്കലാണ് പണി.. "
പിറ്റേന്ന് മുതൽ ജലജ മരുന്ന് കഴിക്കൽ തുടങ്ങി.. ശരീരത്തിനാവശ്യം തോന്നാത്ത ദിവസങ്ങളിൽ പോലും കുഞ്ഞിനായി മാത്രം ഇണ ചേർന്നു
രണ്ടു മാസം കഴിഞ്ഞപ്പോൾ ജലജയുടെ പീര്യേഡ്
തെറ്റിയപ്പോൾ പോയി ഡോക്ടറെ കണ്ടു..പ്രഗ്നൻസി കൺഫേം ചെയ്തപ്പോൾ ടൗണിൽ നിന്ന് ടാക്സി പിടിച്ച് വീട്ടിലെത്തി..
പിന്നീടുള്ള ദിവസങ്ങളിൽ ജലജക്ക് വേണ്ടിയായി ജീവിതം... ഇടക്കിടക്ക് പോയി അവളുടെ വയറിലൊന്ന് ഉഴിഞ്ഞ് നോക്കും
അപ്പോഴവൾ പറയും
"ദേ.. ഏട്ടാ.. വേണ്ടാ ട്ടോ.. നിങ്ങള് പോയി ആ കൈ ഒന്ന് കഴുകി വന്ന് എന്റെ കുഞ്ഞാവേനെ തൊട്ടാൽ മതി.. കയ്യിൽ എന്തെങ്കിലും അഴുക്കുണ്ടെങ്കിൽ വാവക്കത് ഇഷ്ടമാവില്ല.."
"ഓ...ആയിക്കോട്ടെ... അമ്മയും കുഞ്ഞും ഇപ്പോൾ ഒന്നായി ഞാന്‍ പുറത്തും... ഇപ്പോൾ നിനക്കെന്റെ കാര്യത്തിലൊരു ശ്രദ്ധയില്ല ട്ടോ.. "
മൂന്നാം മാസത്തിൽ പോയി ഇൻജക്ഷനെടുത്ത് വന്ന് ജലജ വീണ്ടും ബെഡ് റെസ്റ്റ് തുടങ്ങി മാസങ്ങൾ ചെല്ലുംതോറും അവളുടെ വയർ വീർത്തുവരികയും കുഞ്ഞിന്റെ അനക്കങ്ങൾ കണ്ടു തുടങ്ങുകയും ചെയ്തു.. വിവരമറിഞ്ഞ് വീട്ടുകാർ വന്ന് കൂട്ടികൊണ്ടുപോകാനൊരുങ്ങിയെങ്കിലും ജലജയെ കൊണ്ടുപോകാൻ അനുവദിച്ചില്ല... ഒരിക്കലിറങ്ങിയിടത്തേക്ക് തിരിച്ചു ചെല്ലാനാവാത്ത എന്തോ ഒന്ന് മനസിൽ നീറി കിടക്കുന്നുണ്ടായിരുന്നു..
ഇടക്കിടെ മാക്സി വയറിനോട് ഒട്ടിച്ചുവെച്ച് അവൾ ചൂണ്ടിക്കാണിക്കുന്നിടത്തേക്ക് നോക്കും അപ്പോൾ ചെറിയ മുഴകൾ മാക്സിക്ക് മുകളിലൂടെ ഒഴുകി നടക്കുന്നത് കാണും.. ഒരിക്കലവൾ പറഞ്ഞു
"ഏട്ടാ ചെക്കനാണെന്നാണ് തോന്നുന്നത്... വികൃതി കാട്ടാണ് എപ്പോഴും ഞാനുറങ്ങി തുടങ്ങുമ്പോൾ അവനുണർന്ന് കളി തുടങ്ങും എന്റെ ഉറക്കം പോവും.."
"അവനാണെങ്കിലും അവളാണെങ്കിലും കളിച്ചോട്ടെ.. നിന്റെ വയറിനുള്ളിൽ അതിനുള്ള സ്ഥലമൊക്കെ ഉണ്ടാവും.."
"ഇനി ഉറക്കമൊക്കെ അവന്റെ അല്ലെങ്കിലവളുടെ സൗകര്യം നോക്കി മതി... ഇത്രകാലം നമ്മള് നമ്മളുടെ ഇഷ്ടത്തിന് ജീവിച്ചില്ലേ "
അതുപറയുമ്പോൾ അവളുടെ വയറിന് മുകളിൽ ചെവി വെച്ച് നോക്കി.. ഇടക്കിടെ തിരിഞ്ഞു മറയുന്ന കുഞ്ഞിന്റെ കൈയ്യാണോ കാലാണോ അതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഡോക്ടർ പറഞ്ഞ ഡേറ്റ് ആവുന്നതിന് മുമ്പേ ഒരു ദിവസം മഴയുള്ള ഒരു സന്ധ്യാ സമയത്ത് ജലജക്ക് വയറ്റിനുള്ളിൽ കൊളുത്തി വലിക്കുന്ന പോലെ വേദന വന്നു
ഡേറ്റ് അടുത്തപ്പോൾ തന്നെ മൂന്ന് വീട് അപ്പുറത്തുള്ള സുലൈമാന്റെ ടാക്സി കാർ ഏർപ്പാടാക്കിയിരുന്നു
കുടയെടുത്ത് ആ മഴയത്ത് പഞ്ചായത്ത് റോഡരികിലെ സുലൈമാന്റെ വീട്ടിലേക്കോടി
അവിടെമെത്തിയപ്പോഴേക്കും പാതി നനഞ്ഞിരുന്നു.. സുലൈമാൻ കാർ ഇറക്കിയപ്പോൾ കദീജുമ്മ പറഞ്ഞു
"സുലൈമാനേ... നിക്ക് ഞാന്‍ വീട് പൂട്ടട്ടെ... നെറവയറുമായി പോണ പെണ്ണിന്റെ കൂടെ ഒരു പെണ്ണൊരുത്തി ഇല്ലെങ്കിൽ ശരിയാവൂല... ഞാനും വരാം കൂടെ..."
കദീജുമ്മ വീട് പൂട്ടിയിറങ്ങിയപ്പോഴേക്കും സുലൈമാൻ കാർ തിരിച്ചിട്ടിട്ടുണ്ടായിരുന്നു
അപ്പോഴേക്കും ഞാൻ ജലജയുടെ അടുത്തെത്താനായി ഓടി
വീട്ടിൽ നിന്നിറങ്ങുമ്പോൾ ജലജയുടെ ഒരുവശം കദീജുമ്മ പിടിച്ചു മറുവശം ഞാനും... പടിയിറങ്ങുമ്പോൾ ജലജ ഇടക്കിടെ വേദനകൊണ്ട് കരയുന്നുണ്ടായിരുന്നു... മഴനനയാതിരിക്കാനായി സുലൈമാൻ പിറകിൽ നിന്നും കുട നിവർത്തി പിടിച്ചിരുന്നു.
കാറിൽ കയറി ഇരുന്നപ്പോഴേക്കും സുലൈമാന്റെ പുറംഭാഗവും തലയുടെ പിറകുവശവും നന്നായി നനഞ്ഞിരുന്നു...
ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഗ്ലാസ് തുടിക്കുന്ന ചുവന്ന തോർത്തുമുണ്ടുകൊണ്ട് അവൻ തല തുടിക്കുന്നുണ്ടായിരുന്നു... ഖദീജ ഉമ്മയുടെ മടിയിൽ തലവെച്ച് കിടന്ന ജലജയുടെ കൈകൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു
പഞ്ചായത്ത് റോഡ് കഴിഞ്ഞ് മെയിൻ റോഡിലേക്ക് കയറിയപ്പോൾ സുലൈമാൻ വണ്ടിയുടെ വേഗതകൂട്ടി.. മുൻവശത്തെ ഗ്ലാസിൽ അലച്ചുപെയ്യുന്ന മഴയിൽ ഗ്ലാസ് പുകമൂടുമ്പോൾ സുലൈമാൻ ഇടക്കിടെ തോർത്തുമുണ്ടുകൊണ്ട് ഗ്ലാസ് തുടച്ചുകൊണ്ടിരുന്നു... പുറത്ത് അലച്ചുപെയ്യുന്ന മഴയുടെ ശബ്ദത്തിൽ ജലജയുടെ കരച്ചിൽ അലിഞ്ഞു ചേർന്നു പിന്നെയത് ചെറിയ ഞരക്കമായി മാറി അവളുടെ ചുണ്ടുകൾ വരണ്ടു തുടങ്ങിയപ്പോൾ
പേടിയോടെ സുലൈമാനോട് പറഞ്ഞു
"സുലൈമാനേ ഒന്ന് വേഗം വിട്..."
അതുകേട്ട് കദീജുമ്മ പറഞ്ഞു
"ആദ്യായതോണ്ടാണ് അനക്കിത്ര ബേജാറ്.. ഇങ്ങനെ ഉമ്മമാരെ എടങ്ങേറാക്കീട്ട് തന്നെയാണ് ഇജ്ജും സുലേമാനുമൊക്കെ ഈ വലിപ്പായത് അതിപ്പോ ഇങ്ങള് രണ്ടാൾക്കും ഓർമ്മണ്ടോ..."
സന്ദർഭത്തിനനുസരിച്ച് സംസാരിക്കാനറിയാത്ത കദീജുമ്മയോട് അപ്പോൾ ദേഷ്യം തോന്നിയെങ്കിലും പറഞ്ഞകാര്യത്തിൽ ചില സത്യങ്ങളുണ്ടെന്ന് മനസ് പറഞ്ഞു
എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റുകൾ മഴയുടെ പുകപടലത്തിൽ ചിതറി വീഴുന്നുണ്ടായിരുന്നു ഒരു ചിത്രകാരനെ പോലെ സുലൈമാൻ വാഹനതിരക്കുകൾക്കിടയിലൂടെ ചിത്രം വരക്കുന്ന പോലെ വണ്ടിയോടിച്ച് ആശുപത്രി മുറ്റത്തേക്ക് വണ്ടി കയറ്റുമ്പോൾ ഓർത്തു... ജീവിക്കാനിതുപോലെ എത്ര ചിത്രപണികൾ നടത്തുന്നവരുണ്ടാകും...
കാഷ്വാലിറ്റിയിൽ നിന്ന് സ്ട്രെക്ച്ചറെടുത്ത് ജലജയെ അതിലേക്ക് കയറ്റി കിടത്തി ലേബർ റൂമിലേക്ക് കയറ്റുന്നത് വരെ ജലജ കേ മുറുകെ പിടിച്ചിരുന്നു... ലേബർ റൂമിലേക്ക് കയറ്റുമ്പോൾ കൈ വിടുവിച്ച് മുടിയിൽ തലോടി നെറ്റിയിലുമ്മ വെച്ച് അകത്തേക്ക് അവളെ കൊണ്ടുപോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് സന്തോഷത്തിന്റെയോ... അതോ സങ്കടത്തിന്റെയോ എന്ന് മനസിലാക്കാനാവാതെ നിൽക്കുമ്പോൾ ലേബർറൂമിന്റെ വാതിലടഞ്ഞു... പുറത്ത് ചുവന്ന ബൾബ് കത്തി...
പുറത്തിട്ട ബെഞ്ചിൽ തലതാഴ്ത്തിയിരിക്കുമ്പോൾ കദീജുമ്മ അടുത്ത് വന്നിരുന്ന് പറഞ്ഞു
"ദാ... ഇതുപോലെ അന്റെ അച്ഛനും നിനക്കായി ഇതുപോലെ തലകുമ്പിട്ടിരുന്നിട്ടുണ്ടാവും..അച്ഛനെ ശരിക്കറിയണമെങ്കിൽ സ്വയം ഒരച്ഛനാവുന്ന നിമിഷത്തിലേ പറ്റൂ... അതുവരെ അച്ഛനെന്നും ജീവിതത്തിൽ വില്ലനായി തോന്നും.. അച്ഛന്റെ പുറത്ത് കാണിക്കാനാവാത്ത മനോവേദനയും അമ്മയുടെ പേറ്റുനോവും കൂടിചേരുമ്പോഴാണ് പടച്ചോൻ ഒരു സൃഷ്ടി നടത്തി ഭൂമിയിലേക്ക് വിടുന്നത്... അങ്ങനെ വന്നതാണ് ഞാനും നീയുമൊക്കെ... "
കണ്ണിൽ നിന്ന് ഊറി വീണ വെള്ളതുള്ളികൾ കദീജുമ്മ കാണാതെ തുടച്ചു... കത്തിനിൽക്കുന്ന ചുവന്ന ബൾബിലേക്ക് നോക്കി മനസിൽ അറിയാതെ ഉരുവിട്ടു
" ഭഗവാനേ... ജലജയെയും കുഞ്ഞിനെയും കാത്തോളണേ.. "
ലേബർ റൂമിന്റെ വാതിൽ തുറന്ന് നഴ്സ് പുറത്തേക്ക് തലനീട്ടികൊണ്ട് പറഞ്ഞു
" കുട്ടി തല തിരിഞ്ഞാണ് വന്നത്.. മഷി ഇറങ്ങീട്ടുണ്ട്... സിസേറിയൻ വേണ്ടിവരും.. വേഗം ബ്ലഡിനുള്ള ഏർപ്പാട് ചെയ്തോളൂ..."
വരണ്ട തൊണ്ടയോടെ ചോദിച്ചു
"ഏത് ഗ്രൂപ്പാണ് വേണ്ടത് "
" ബി നെഗറ്റീവ്... റെയറാണ്.. ബ്ലഡ്ബാങ്കിൽ പകരം ബ്ലഡ് കൊടുത്താൽ കിട്ടും..."
കദീജുമ്മയെ അവിടെ ഇരുത്തി സുലൈമാനെയും കൂട്ടി ബ്ലഡ് ബാങ്കിലേക്ക് ഓടി...
ലേബർ റൂമിനകത്ത് പുതുജീവനെ ഭൂമിയിലെത്തിക്കാനായി കുനിച്ച് നിർത്തി നട്ടെല്ലിന് സൂചിയടിച്ച് പച്ചവസ്ത്രം ധരിപ്പിച്ച് നിരവധി ബൾബുകളുള്ള വട്ടത്തിൽ തൂങ്ങി നിൽക്കുന്ന ലൈറ്റിന് കീഴെ ജലജയെ കിടത്തി മൂർച്ചയുള്ള ബ്ലേഡുകളും കത്രികയും അടുക്കി വെക്കുകയായിരുന്നു ഡോക്ടർ...
ബ്ലഡ് ബാങ്കിൽ ചെന്നപ്പോൾ എന്റെ തളർച്ച കണ്ടപ്പോൾ ബ്ലഡ് ബാങ്കിലെ ഉദ്യോഗസ്ഥ പറഞ്ഞു
"ഈ കണ്ടീഷനിൽ താങ്കളുടെ ബ്ലഡ് എടുക്കുന്നത് റിസ്ക്കാണ് വേറെ ആരെയെങ്കിലും ഏർപ്പാടാക്കണം.."
"എന്റേത് എടുക്കാൻ പറ്റുമോ.. ഗ്രൂപ്പ് ഏതാണെന്നൊന്നുമറിയില്ല.."
പിറകിൽ നിന്ന സുലൈമാനത് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥ പറഞ്ഞു
"ആദ്യം വെയ്റ്റ് നോക്കൂ... അന്‍പത് കിലോക്ക് മുകളിലുണ്ടെങ്കിലേ എടുക്കാൻ പറ്റൂ.. "
" തൂക്കത്തിനെ കുറിച്ച് ഇങ്ങള് ബേജാറാവണ്ട... പോത്തിനെ തിന്നണ ജാതിയാണ്... മോശാവൂല.. വല്ല പ്രഷറോ ഷുഗറോ ഉണ്ടെങ്കിലേള്ളൂ"
അവൻ പറഞ്ഞപോലെ തന്നെ ആയി എഴുപത്തെട്ട് കിലോ തൂക്കമുണ്ടായിരുന്നു
ഒരു ബന്ധവുമില്ലാത്ത ജലജ ക്കുവേണ്ടി അവൻ അവന്റെ രക്തം കൊടുക്കാൻ തയ്യാറായി കട്ടിലിലേക്ക് കിടന്നു
സൂചികുത്തുന്നത് കാണാൻ നിൽക്കാതെ പുറം തിരിഞ്ഞു നിന്നു
ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കൈമടക്കിലൊരു പഞ്ഞികഷ്ണം തിരുകി കൈ മടക്കി വെച്ചുകൊണ്ട് സുലൈമാനെണീറ്റ് പുറത്തേക്ക് വന്നപ്പോൾ ചോദിച്ചു
"നിനക്ക് തലകറങ്ങുന്നുണ്ടോ... എന്തേലും കഴിക്കാനോ കുടിക്കാനോ വേണോ..."
"ആദ്യം ബ്ലഡ് വാങ്ങി തിയ്യേറ്ററിലേക്ക് കൊടുക്ക്... എന്റെ കാര്യമല്ല പ്രധാനം ഇങ്ങടെ ഭാര്യടെ കാര്യമാണ്... അത് നടക്കട്ടെ ആദ്യം... ഇങ്ങള് നടന്നോളിൻ ഞാനൊരു ചായ കുടിച്ച് വരാം.."
അവൻ കയ്യിൽ വെച്ച പഞ്ഞിയെടുത്ത് ദൂരെ കളഞ്ഞ് മുണ്ട് കയറ്റി കുത്തി നടന്നു പോകുമ്പോൾ കാക്കി ട്രൗസർ മുണ്ടിന് പുറത്തേക്ക് കാണുന്നുണ്ടായിരുന്നു
ബ്ലഡുമായി ഓടി തിയ്യേറ്ററിന് മുന്നിലെത്തുമ്പോൾ കദീജുമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു
" അന്റെ ബേജാറൊക്കെ മാറീലേ.. ചെർക്കനാണ്... ഇപ്പോൾ പുറത്തേക്ക് കൊണ്ടു വന്ന് കാണിച്ചു... എന്റെ കൈകൊണ്ടാണ് വാങ്ങീത്... മൊഞ്ചനാണ്... "
"അപ്പോൾ ബ്ലഡ് വേണ്ടി വന്നില്ലേ"
"ഇജ്ജ് എന്ത് പ്രാന്താണ് പറയണത്.. ഇജ്ജ് ചോരയുമായി വരുന്നത് വരെ പെറാതിരിക്കാൻ പറ്റുമോ... അവര് എവിടെന്നെങ്കിലും ചോരയെടുത്തിട്ടുണ്ടാവും.. ന്തായാലും ജ്ജ് കൊണ്ടുവന്ന ചോര ബാക്കിയാവൂല... അനക്കറിയില്ലേ ആസ്പത്രിയിൽ വന്നാൽ പൈസയും ചോരയും ഒന്നും ബാക്കിയാവൂല.. എല്ലാം പാകാക്കി തരും ഇവര് "
"ജലജയോ.. ഓൾക്കെങ്ങനുണ്ട് "
"നല്ല സുഖല്ലേ..നട്ടെല്ലിന് ഒരു സൂചിയും വയറ് അങ്ങോളമിങ്ങോളം കീറി കിടക്കുന്ന ഓൾക്ക് സുഖം തന്നെയാവില്ലേ... പടച്ചോന്റെ കുദ്റത്തോണ്ട് ഓൾക്കും കുഴപ്പല്യത്രെ... ബോധം വരണമെങ്കിലിനിയും സമയമെടുക്കും... ഇജ്ജ് ആ ചോര വാതിലിൽ മുട്ടി ആ പെമ്പ്രന്നോത്തിക്ക് കൊടുക്ക് അപ്പോൾ കുട്ടീനെ കാണണമെന്ന് പറഞ്ഞാലവര് കാണിച്ചു തരും.. "
കദീജുമ്മ പറഞ്ഞ പോലെ ഡോറിൽ തട്ടിയപ്പോൾ നഴ്സ് വന്ന് വാതിൽ തുറന്നു... ബ്ലഡ് കൊടുത്തപ്പോൾ ചോദിച്ചു
" ജലജയുടെ ഭർത്താവാണ്.. കുഞ്ഞിനെ ഒന്നു കാണിച്ചു തരാൻ പറ്റുമോ.. "
" കാണിക്കാം.. പക്ഷേ അധിക നേരം പുറത്ത് വെക്കാനാവില്ല... ഇൻഫെക്ഷനുണ്ടാകും... "
" എനിക്കൊന്ന് കണ്ടാൽ മതി..."
"ശരി വെയ്റ്റ് ചെയ്യൂ... കുളിപ്പിച്ചിട്ട് തരാം.."
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ കാണാൻ കാത്തു നിന്നപ്പോൾ നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൂരമുണ്ടെന്ന് തോന്നി
കുറച്ച് സമയം കഴിഞ്ഞ് ടർക്കിയിൽ പൊതിഞ്ഞ് കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ ആർത്തിയോടെ കുഞ്ഞിനെ കയ്യിൽ വാങ്ങി... കുഞ്ഞികണ്ണുകൾ പാതി തുറന്ന് അവൻ നോക്കി... കണ്ണ് പുളിച്ചപ്പോൾ കണ്ണടച്ച് കിടന്നു... ഇടക്കിടെ ചുണ്ടുകൊണ്ട് നൊട്ടിനുണയുന്നുണ്ടായിരുന്നു..
ടർക്കിയുടെ വിടവിലൂടെ മടക്കിവെച്ച കുഞ്ഞികൈ വിരലുകൾക്കിടയിലേക്ക് ചെറുവിരൽ മെല്ലെ കടത്തി നോക്കി മൃദുലമായ കുഞ്ഞുവിരലുകൾ ചെറുവിരലിൽ അമർത്തി പിടിച്ചപ്പോൾ ശരീരത്തിലാകെ കുളിരുകോരി...
നെറ്റിയിൽ ഉമ്മവെക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും മീശരോമങ്ങൾ അവന്റെ മേൽ കുത്തിയാലോ എന്ന് പേടിച്ച് ആ മോഹം മനസിലൊതുക്കി
കദീജുമ്മയുടെ അടുത്ത് കുഞ്ഞിനെ കാണിച്ചുകൊണ്ട് ചോദിച്ചു
"ഉമ്മാ... ഇവന് ആരുടെ മുഖഛായാണ്.. എന്റെയോ ജലജയുടെയോ.."
"അനക്ക് എന്തിന്റെ കേടാണ്... പെററുവീണ കുട്ട്യോൾക്കെല്ലാം ഏതാണ്ട് ഒരേ മുഖം തന്നെയാവും ആണും പെണ്ണും എന്ന മാറ്റേണ്ടാവൂ.. മുഖഛായയൊക്കെ അറിയണമെങ്കിൽ രണ്ടോ മൂന്നോ വയസാവും"
ചോദിച്ചത് അബദ്ധമായി പോയീ എന്ന് തോന്നി.. എങ്കിലും മനസിൽ പറഞ്ഞു ആരുടെ മുഖഛായയാലും സ്വന്തം കുഞ്ഞ് തന്നെയാണല്ലോ
കുഞ്ഞിനെ തിരികെ നഴ്സിനെ ഏൽപിച്ച് കദീജുമ്മയോട് ചോദിച്ചു
" എന്തൊക്കെയ്ണിനി വാങ്ങേണ്ടത് "
" ആദ്യം ഓന് കിടക്കാനൊരു കിടക്ക വാങ്ങിക്കോ... പിന്നെ കെട്ടണ കുറച്ച് കുപ്പായങ്ങളും.. ബാക്കിയൊക്കെ ആവശ്യത്തിന് ഓളെയും കുട്ടീനെയും റൂമിലേക്ക് മാറ്റിയിട്ട് വാങ്ങാം..കുറച്ച് മിഠായിയും കൂടി വാങ്ങിക്കോ... ആരെങ്കിലും വരുമ്പോൾ കൊടുക്കാലോ ആദ്യായിട്ട് അനക്കൊരു കുട്ടി ണ്ടായതല്ലേ.. അതും മൊഞ്ചനൊരു ചെക്കനും.. "
സാധനങ്ങൾ മേടിക്കാനായി പുറത്തേക്കിറങ്ങുമ്പോൾ സുലൈമാനൊരു സിഗററ്റ് വലിച്ച് അവസാനപുക ആസ്വദിച്ച് വലിച്ച് കുറ്റി വലിച്ചെറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നു.. അവനോട് പറഞ്ഞു
" സുലൈമാനേ... ജലജ പ്രസവിച്ചു ആൺകുട്ടിയാണ്.. നീ ഉമ്മാന്റെ അടുത്തേക്ക് ചെല്ല് വല്ല മരുന്നിനും എഴുതിയാലോ അത് വാങ്ങാൻ ഉമ്മാനെകൊണ്ട് പറ്റില്ല ഞാന്‍ കുറച്ച് സാധനങ്ങൾ വാങ്ങി വരാം.."
"ഹാവൂ... സമാധാനമായി ഇനിക്ക് ജലജയെ കുറിച്ചോർത്തായിരുന്നില്ല പേടി ഇങ്ങളെ കുറിച്ചോർത്തായിരുന്നു... ഏതായാലും കേടുപാട് കൂടാതെ രണ്ടും രണ്ടിടത്തായല്ലോ.. പടച്ചോന്റെ കൃപ.. ഇങ്ങള് പോയി സാധനങ്ങളൊക്കെ മേടിച്ച് മെല്ലെ വന്നാൽ മതി.. ഞാനും ഉമ്മയും അവിടെണ്ടാവും... റൂമെടുക്കണ്ടേ "
" വേണം... ഞാൻ പോയി വരുമ്പോഴേക്കും നീ റൂമെടുക്ക് എന്നാല്‍ സാധനങ്ങളെല്ലാം അതിനുള്ളിൽ വെക്കാലോ.. "
" ഓ.. അത് ഞാന്‍ ചെയ്തോളാം.. ഇങ്ങള് പോയി വരിൻ"
സാധനങ്ങളെല്ലാം വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും സുലൈമാൻ റൂം റെഡിയാക്കിയിരുന്നു അവൻ പറഞ്ഞു
" വല്ലതും കഴിക്കണ്ടേ... ഇപ്പോൾ തന്നെ പത്തരായി ഇനീം വൈകിയാൽ കടയടക്കും ഉമ്മക്കും വിശക്കണണ്ടാവും...ജലജക്ക് കുറച്ച് കഞ്ഞി വാങ്ങി വെക്കാം... അഥവാ ലേബർറൂമീന്ന് ചോദിക്കാണെങ്കിലെടുത്ത് കൊടുക്കാം... പിന്നെ ഫ്ലാസ്കിൽ കുറച്ച് കട്ടൻ ചായയും വാങ്ങാം.. "
"ആയിക്കോട്ടെ സുലൈമാനേ... ഇനി എന്തും കഴിക്കാം.. ഞാനാണെങ്കിൽ ഉച്ചക്ക് അല്പം കഞ്ഞി അവളോടൊപ്പം കുടിച്ചതാണ്... ആദ്യം ഈ സാധനങ്ങൾ മുറിയിലേക്ക് വെച്ച് നിങ്ങൾ പോയി ഭക്ഷണം കഴിച്ച് വരൂ എനിക്കുള്ളത് പാർസൽ വാങ്ങിയാൽ മതി.. അഥവാ ലേബർ റൂമിൽ നിന്ന് എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ ആരെങ്കിലും ഇവിടെ ഉണ്ടാവണ്ടേ.. "
സാധനങ്ങൾ മുറിയിലേക്ക് വെച്ച്
ഉമ്മയെയും കൂട്ടി സുലൈമാൻ ഫ്ലാസ്കും തൂക്കുപാത്രവുമെടുത്ത് പുറത്തേക്ക് പോവുമ്പോൾ പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു
" ഡാ.. നിൽക്ക് ഈ പൈസ കൊണ്ടു പോ.. പൈസ വേണ്ടേ.. "
അതിന് മറുപടി കദീജുമ്മയാണ് പറഞ്ഞത്
" ഒരു നേരം രണ്ടാൾക്കും പയ്പ് അടക്കാനുള്ള കാശൊക്കെ എന്റെ കയ്യിലുണ്ട്... തല്ക്കാലം ഇജ്ജ് അതവിടെ വെച്ചോ... ഇവടന്ന് പെരേൽക്ക് പോകാറാവുമ്പോഴേക്കും കൂട്ട്യാൽ കൂടൂല... അതൊക്കെ നമ്മക്ക് കുടീൽ ചെന്നിട്ട് കണക്ക് പറയാം.. "
ശരിയാണ് കദീജുമ്മ പറഞ്ഞതെന്ന് തോന്നി... ഡിസ്ചാർജ് ബിൽ എങ്ങനെയടക്കുമെന്നോർത്തു...
അവർ ഭക്ഷണം കഴിച്ചു വരുന്നത് വരെ ലേബർ റൂമിന്റെ മുൻപിലിരുന്നു ഇടക്ക് രണ്ട് തവണ മരുന്നിന്റെ ലിസ്റ്റ് പുറത്തേക്ക് തന്നു... അതു പോയി മേടിച്ചു കൊണ്ടുവന്ന് കൊടുത്തപ്പോഴേക്കും അത്ര നേരം അടുത്തുണ്ടായിരുന്നവരൊക്കെ നിലത്തും ബെഞ്ചിലുമായി കിടന്ന് ഉറക്കം തുടങ്ങി...
ചിന്തകളുടെ ഊടുവഴിതാണ്ടി മനസ് വേറേതോ ലോകത്തേക്ക് തെന്നിമാറി.. ടർക്കിയിൽ പൊതിഞ്ഞ സ്വന്തം രക്തത്തിലുണ്ടായ കണ്ണനെ ഓർത്തപ്പോൾ ഒരിക്കൽ കൂടിയൊന്ന് അവനെ കാണണമെന്ന് തോന്നി.. ലേബർ റൂമിന്റെ വാതിലിന്റെ ഓട്ടയിലൂടെ കൊതിയോടെ അകത്തേക്ക് നോക്കി...
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/51959/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
19 likes
23 shares