✍🏻Thasnieeem🌷
2K views • 26 days ago
PAGE 16
☠️☠️☠️
ഭാഗം : 3
🌷🌷🌷
ലിഫ്റ്റ് തുറന്നതും ഏഡ്രിയൻ മുന്നിൽ നടന്നു. ആ പഴയ കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു അയാളുടെ ഓഫീസ്... ഇടനാഴിയിൽ മഞ്ഞ വെളിച്ചം തരുന്ന ചെറിയ ബൾബുകൾ കത്തുന്നുണ്ടായിരുന്നു. വല്ലാത്തൊരു പേടിപ്പെടുത്തുന്നതും മനം മടുപ്പിക്കുന്നതുമായ നിശബ്ദത അവിടെയെല്ലാം തങ്ങിനിന്നു. ഏഡ്രിയൻ കീ പോക്കറ്റിൽ നിന്നെടുത്ത് 'Hayes Private Investigation' എന്ന് എഴുതിയ ആ തടിയുടെ വലിയ ഡോർ തുറന്നു.
ഉള്ളിലേക്ക് കയറിയപ്പോൾ ക്ലാര ചുറ്റും നോക്കി. വലിയൊരു റൂം. ഭിത്തി നിറയെ പഴയ ഫയലുകളും ലണ്ടൻ നഗരത്തിന്റെ വലിയ മാപ്പുകളും ഒട്ടിച്ചുവെച്ചിട്ടുണ്ട്. ഒരു വശത്ത് വലിയൊരു ബുക്ക് ഷെൽഫ്, അതിൽ നിറയെ ക്രൈം ഇൻവെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ. നടുവിലായി വലിയൊരു തടിയുടെ ഡെസ്ക്, അതിൽ ഒരു ലാപ്ടോപ്പും കുറേ പേപ്പറുകളും ഒരു ആഷ് ട്രേയും ഇരിപ്പുണ്ടായിരുന്നു. റൂമിന്റെ കോണിലുള്ള ജനലിലൂടെ നോക്കിയാൽ ലണ്ടൻ സ്ട്രീറ്റിന്റെ ഒരു ഭാഗത്തെ കാഴ്ച വ്യക്തമായി കാണാം....
"ഇരിക്കൂ..." ഏഡ്രിയൻ ഡെസ്കിന് മുന്നിലിരുന്ന ലെതർ കസേരയിലേക്ക് ചൂണ്ടി പറഞ്ഞു. എന്നിട്ട് അയാൾ കോട്ട് ഊരി സ്റ്റാൻഡിൽ തൂക്കിയിട്ടു. ഷർട്ടിന്റെ കൈകൾ പതുക്കെ മുകളിലേക്ക് മടക്കിവെച്ചുകൊണ്ട് അയാൾ ചോദിച്ചു, "ഒരു കോഫി എടുക്കട്ടെ? താങ്കളെ റിലാക്സ് ആക്കാൻ അത് സഹായിക്കും."
"വേണ്ട മിസ്റ്റർ ഏഡ്രിയൻ... എനിക്ക് ഒന്നും വേണ്ട. എനിക്ക് ഈ ഭയത്തിൽ നിന്നൊക്കെ ഒന്ന് എങ്ങനെയെങ്കിലും പുറത്തുകടന്നാൽ മതി...." ക്ലാര കസേരയിലിരുന്ന് ബാഗ് മടിയിൽ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ അപ്പോഴും ആ പഴയ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു...!
ഏഡ്രിയൻ ഒരു കസേര വലിച്ചിട്ട് അവളുടെ നേരെ മുന്നിലിരുന്നു. അയാളുടെ ആ തീക്ഷ്‌ണതയാർന്ന കണ്ണുകൾ ക്ലാരയുടെ മുഖത്തേക്കായി നീണ്ടു.... "നോക്കൂ ക്ലാര, പേടിച്ചിട്ട് ഇപ്പോൾ ഒരു കാര്യവുമില്ല. ഞാൻ പറഞ്ഞല്ലോ, 11:47, എന്നൊരു സമയത്തിനാണ് കൊലയാളി ടാർഗെറ്റ് വെച്ചിരിക്കുന്നത്. അതിനർത്ഥം നമുക്ക് ഇനിയും ഒൻപത് മണിക്കൂറോളം സമയമുണ്ട്. ഈ സമയത്തിനുള്ളിൽ നമ്മൾ അവനെക്കാൾ ഒരു പടി മുന്നിൽ ചിന്തിക്കണം. സൈക്കോപ്പതിക് കൊലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് നിനക്ക് അറിയാമോ...? അവർ എല്ലാം ഒരു പെർഫെക്റ്റ് ആർട്ട് പോലെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. പത്രത്തിൽ എഴുതിയ സമയം തെറ്റിക്കാൻ അവൻ ഒരിക്കലും ആഗ്രഹിക്കില്ല. അതുകൊണ്ട് 11:47-ന് മുൻപ് നിനക്ക് ഒന്നും സംഭവിക്കില്ല. ധൈര്യമായിരിക്കൂ....."
അയാൾ ഒരു ഡയറിയും പേനയുമെടുത്ത് മേശപ്പുറത്ത് വെച്ചു. "നമുക്ക് ആദ്യം നമ്മൾ സംസാരിച്ച ആ ആളുകളെക്കുറിച്ച് ഡീറ്റെയിൽഡ് ആയി ഒന്ന് വിശകലനം ചെയ്യണം. ഓരോരുത്തരായി പറയാം. ആദ്യം സെബാസ്റ്റ്യൻ. ആരാണ് സെബാസ്റ്റ്യൻ? നിങ്ങളുടെ റിലേഷൻഷിപ്പ് എന്താണ്?"
ക്ലാര ഒരു നിമിഷം ആലോചിച്ചു. "സെബാസ്റ്റ്യൻ... അവൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഒരുമിച്ചാണ്. എന്നെ വളരെ കെയർ ചെയ്യുന്ന കൂട്ടത്തിലാണ് അവൻ. പക്ഷേ... പക്ഷേ ഈ അടുത്ത കാലത്തായി അവനിൽ,വല്ലാത്തൊരു പൊസ്സസ്സീവ്നെസ്സ് ഭാവം ഉണ്ടായിരുന്നു. ഞാൻ എങ്ങോട്ട് പോകുന്നു, ആരെ കാണുന്നു എന്ന് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയണമെന്ന് അവന് ഭയങ്കര നിർബന്ധങ്ങളായിരുന്നു. ഇന്ന് രാവിലെ ഞാൻ ആ പത്രം കണ്ട് പേടിച്ച് അവനെ വിളിച്ചപ്പോൾ, അവൻ എന്നോട് പറഞ്ഞു, 'നീ ഇന്ന് ഫ്ലാറ്റിൽ നിന്ന് ഒരടിപോലും പുറത്തിറങ്ങരുത്., ഞാൻ വരുന്നത് വരെ കാത്തിരിക്കണം' എന്ന്. അവൻ എന്നെ അത്രയും തടയാൻ നോക്കിയത് എന്തുകൊണ്ടായിരിക്കും? ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് പേടിയാവുന്നു."
"ഹ്മ്മ്..." ഏഡ്രിയൻ അത് ഡയറിയിൽ കുറിച്ചിട്ടു. "അവൻ നിങ്ങളെ ഫ്ലാറ്റിൽ തന്നെ പൂട്ടിയിടാൻ ശ്രമിച്ചതാകാം. അങ്ങനെയാണെങ്കിൽ പുറത്തുനിന്ന് ഒരാൾ വന്ന് കൊന്നു എന്ന് വരുത്തിതീർക്കാൻ അവന് എളുപ്പമായിരിക്കും. കാരണം നിങ്ങളുടെ ഫ്ലാറ്റിന്റെ കീ ചിലപ്പോൾ അവന്റെ കയ്യിലും കാണുമല്ലോ, അല്ലേ?"
ക്ലാരയുടെ കണ്ണുകൾ വികസിച്ചു. "അതെ... അവന്റെ കയ്യിൽ ഒരു സ്പെയർ കീ ഉണ്ട്. ദൈവമേ, സെബാസ്റ്റ്യൻ അങ്ങനെ ചെയ്യുമോ?"
"നമുക്ക് ആരെയും തള്ളിക്കളയാൻ പറ്റില്ല," ഏഡ്രിയൻ പറഞ്ഞു. "അടുത്തത് ആരാണ്? നിങ്ങൾ ഡാനിയേലിന്റെ കാര്യം പറഞ്ഞല്ലോ?"
"ഡാനിയേൽ..." ക്ലാര ഓർത്തെടുത്തു. "ഞങ്ങളുടെ ഓഫീസിലെ മുൻ ജൂനിയർ ഡിസൈനർ ആയിരുന്നു അവൻ. കഴിഞ്ഞ മാസം കമ്പനിയുടെ ഒരു വലിയ പ്രോജക്റ്റിൽ അവൻ ചെയ്ത ഡിസൈൻ മറ്റൊരു കമ്പനിയിൽ നിന്ന് കോപ്പി അടിച്ചതാണെന്ന് ഞാൻ കണ്ടുപിടിച്ചു. ഞാൻ അത് മാനേജറോട് റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് അവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പോകുന്ന ദിവസം അവൻ എന്റെ ക്യാബിനിൽ വന്ന് എന്നെ ഭയങ്കരമായി ഭീഷണിപ്പെടുത്തിയിരുന്നു. 'നിന്റെ കരിയറും ജീവിതവും ഞാൻ ഇല്ലാതാക്കും' എന്നൊക്കെ അവൻ വല്ലാത്ത ദേഷ്യത്തോടെ പറഞ്ഞാണ് ഇറങ്ങിപ്പോയത്. അവന് ഗ്രാഫിക് ഡിസൈനും ടെക്നോളജിയും നന്നായി കൈകാര്യം ചെയ്യാൻ അറിയാം... അതുകൊണ്ട് തന്നെ ആ വ്യാജ ന്യൂസ്‌പേപ്പർ ഡിസൈൻ ചെയ്യാൻ തീർച്ചയായും അവന് വളരെ സുഖമായി സാധിക്കും."
"ഗുഡ്. അതൊരു ശക്തമായ മോട്ടീവ് ആണ്. പ്രതികാരം," ഏഡ്രിയൻ പേന കയ്യിലിട്ട് തിരിച്ചു. "ഇനി നിങ്ങളുടെ ആ അയൽവാസി... മിസ്റ്റർ ഹാർവി. അയാളെക്കുറിച്ച് പറയൂ."
"അയാൾ വളരെ വിചിത്രനായ മനുഷ്യനാണ് മിസ്റ്റർ ഏഡ്രിയൻ," ക്ലാരയുടെ ശബ്ദത്തിൽ ഒരുതരം അറപ്പ് കലർന്നു. "കഴിഞ്ഞ മാസം മാത്രമാണ് അയാൾ എന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത റൂമിലേക്ക് താമസം മാറിയത്. എപ്പോഴും ഒരു കറുത്ത ഓവർകോട്ടും തൊപ്പിയും ധരിച്ചാണ് നടപ്പ്. ആരോടും സംസാരിക്കില്ല. പലപ്പോഴും ഞാൻ ഫ്ലാറ്റിലേക്ക് വരുമ്പോഴും പോകുമ്പോഴും അയാൾ വാതിൽ പകുതി തുറന്ന് എന്നെത്തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു സൈക്കോ ലുക്കാണ് അയാൾക്ക്. എന്റെ ഫ്ലാറ്റിന്റെ മുന്നിൽ രാവിലെ പത്രം കൊണ്ടിടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് അയാൾക്കാണ്, കാരണം തൊട്ടടുത്തല്ലേ താമസം."
"പിന്നെ നിങ്ങളുടെ മാനേജർ റിച്ചാർഡ്?" ഏഡ്രിയൻ ചോദിച്ചു.
"റിച്ചാർഡ് ഓഫീസിൽ ഭയങ്കര സ്ട്രിക്റ്റ് ആണ്. എപ്പോഴും ദേഷ്യക്കാരനാണ്. പക്ഷേ എന്നോട് വ്യക്തിപരമായി വലിയ ശത്രുതയൊന്നും ഉള്ളതായി തോന്നിയിട്ടില്ല. എങ്കിലും എന്റെ ഡീറ്റെയിൽസ് എല്ലാം ഓഫീസിലെ ഫയലിൽ ഉള്ളതുകൊണ്ട് അവന് അത് എടുക്കാൻ എളുപ്പമാണ്."
ഏഡ്രിയൻ ഡയറി അടച്ചുവെച്ചു. എന്നിട്ട് ലാപ്ടോപ്പിലേക്ക് തിരിഞ്ഞ് വിരലുകൾ വേഗത്തിൽ ചലിപ്പിച്ചു. "ക്ലാര, കൊലയാളി ഈ നാല് പേരിൽ ഒരാളാകാനാണ് 90 ശതമാനം സാധ്യത. അല്ലെങ്കിൽ നിങ്ങളുടെ നീക്കങ്ങൾ കൃത്യമായി അറിയാവുന്ന മറ്റാരോ....!!! അവൻ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാണ്. നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്, അവന് നമ്മൾ ഇവിടെയുണ്ടെന്ന സൂചന കൊടുക്കാതിരിക്കുക എന്നതാണ്. നിന്റെ ഫോൺ എവിടെ?"
ക്ലാര ഫോൺ എടുത്ത് മേശപ്പുറത്ത് വെച്ചു. ഏഡ്രിയൻ അത് വാങ്ങി പരിശോധിക്കാൻ തുടങ്ങി. ഫോണിന്റെ തിക്നെസ്സും മറ്റുള്ള വശങ്ങളും വളരെ സൂക്ഷ്മമായി നോക്കിക്കൊണ്ട് അയാൾ പെട്ടെന്ന് തന്നെ അതിന്റെ ബാക്ക് കവർ പതുക്കെ ഊരിയെടുത്തു. അതിനുള്ളിൽ ഒരു ചെറിയ, കറുത്ത ചിപ്പ് ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു...ഒരു ചെറിയ ലൈറ്റ് അതിൽ ചുവന്ന നിറത്തിൽ മിന്നുന്നുണ്ടായിരുന്നു....!
ക്ലാര ആകെ അത്ഭുതത്തോടെയും പേടിയോടെയും അതിലേക്ക് നോക്കി, "അതെന്താണ് മിസ്റ്റർ ഏഡ്രിയൻ?"
ഏഡ്രിയൻ ആ ചിപ്പ് ക്ലാരയ്ക്ക് നേരെ കാണിച്ചുകൊണ്ട് വളരെ ഗൗരവത്തിൽ പറഞ്ഞു, "ഇത് സാധാരണ ഒരു ജിപിഎസ് ടാഗ് അല്ല ക്ലാര. ഇതൊരു മിലിട്ടറി ഗ്രേഡ് സ്പൈവെയർ ചിപ്പാണ്. ലണ്ടനിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടന്ന രണ്ട് സീരിയൽ മർഡർ കേസുകളിലെ ഇരകളുടെ ഫോണിലും ഇതേ ഉപകരണം ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് എനിക്കിത് ഇത്ര പെട്ടെന്ന് മനസ്സിലായത്. ഇതിനർത്ഥം നീ എവിടെയൊക്കെ പോകുന്നു എന്ന് മാത്രമല്ല, നീ ഇപ്പോൾ ആരോടാണ് സംസാരിക്കുന്നത്, നമ്മൾ ഇവിടെയിരുന്ന് എന്തൊക്കെയാണ് പ്ലാൻ ചെയ്യുന്നത് എന്ന് പോലും കൊലയാളി ലൈവ് ആയി കേൾക്കുന്നുണ്ട്....
ക്ലാരയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. അവൾ കസേരയിൽ നിന്ന് ഞെട്ടി എഴുന്നേറ്റു. "അപ്പോൾ... അപ്പോൾ നമ്മൾ കാറിൽ വെച്ച് സംസാരിച്ചതും, ഇവിടെ വന്നിരുന്ന കാര്യങ്ങളും എല്ലാം അവൻ അറിഞ്ഞോ? നമ്മൾ ഈ ലിസ്റ്റ് തയ്യാറാക്കിയതും അവൻ കേട്ടിട്ടുണ്ടാവുമോ....?"
"അതെ..." ഏഡ്രിയൻ ശാന്തനായി പറഞ്ഞു. "അവൻ എല്ലാം കേൾക്കുന്നുണ്ട്. നമ്മൾ അവന്റെ അടുത്തേക്ക് എത്തുകയാണെന്ന് അവൻ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് അവൻ ഇനി പ്ലാൻ മാറ്റാൻ സാധ്യതയുണ്ട്. 11:47 വരെയൊന്നും അവൻ കാത്തിരിക്കാൻ സാധ്യത വളരെ കുറവാണ്, ചിലപ്പോൾ അതിന് മുൻപ് തന്നെ അവൻ നമ്മളെ അറ്റാക്ക് ചെയ്യാനും വളരെയധികം സാധ്യതയുണ്ട്.."
ക്ലാരയുടെ ഉള്ളിൽ പെട്ടെന്ന് ഒരു സംശയം മിന്നിമറഞ്ഞു. ഏഡ്രിയൻ പറഞ്ഞ കഴിഞ്ഞ രണ്ട് കേസുകൾ... അയാൾക്ക് ഈ ചിപ്പിനെക്കുറിച്ച് ഇത്രയധികം അറിവുണ്ടാകാൻ എന്താണ് കാരണം...? താൻ ഫോൺ അയാളുടെ കയ്യിൽ കൊടുത്തതിന് ശേഷമല്ലേ അയാൾ അത് കൃത്യമായി അവിടെനിന്ന് കണ്ടെടുത്തത്? അയാളുടെ ഈ ഭാവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കുമോ...?
പക്ഷേ അവൾക്ക് കൂടുതൽ എന്തെങ്കിലും ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുൻപ്, ആ റൂമിലെ വെളിച്ചം മുഴുവൻ ഒന്നടങ്കം കെട്ടുപോയി...
ഓഫീസ് മുറിയിപ്പോൾ പൂർണ്ണമായും ഇരുട്ടിലായി. പുറത്തെ "കനത്ത മൂടൽമഞ്ഞ് കാരണം ജനലിലൂടെ പോലും വെളിച്ചം അകത്തേക്ക് കയറുന്നുണ്ടായിരുന്നില്ല. ക്ലാര പേടിച്ച് നിലവിളിച്ചു. "ഏഡ്രിയൻ... എന്താ ഇത്? കറന്റ് പോയതാണോ...?"
"ശബ്ദമുണ്ടാക്കരുത് ക്ലാര... അനങ്ങാതെ അവിടെത്തന്നെ ഇരിക്കൂ..." ഏഡ്രിയന്റെ ശബ്ദം ഇരുട്ടിൽ നിന്ന് വളരെ താഴ്ന്ന സ്വരത്തിൽ കേട്ടു. അയാൾ തന്റെ കോട്ടിന്റെ ഉള്ളിൽ നിന്ന് ഒരു ടോർച്ചും ഒപ്പം ഒരു ചെറിയ പിസ്റ്റളും പുറത്തെടുത്തു.
ആ തികഞ്ഞ ഇരുട്ടിൽ, ഓഫീസിന്റെ പ്രധാന വാതിലിന്റെ ഹാൻഡിൽ പതുക്കെ താഴേക്ക് തിരിയുന്ന ശബ്ദം അവർ കേട്ടു... ക്ലിക്ക്...
ആരോ വാതിൽ പുറത്തുനിന്ന് പതുക്കെ തുറക്കുകയാണ്...! തുകൽ ഗ്ലൗസ് ധരിച്ച കൈകൾ ആ ഇരുട്ടിൽ വാതിലിന്റെ അരികിൽ പതിഞ്ഞു. ആ കയ്യിലെ വെള്ളി മോതിരം ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തിൽ ഒരു നിമിഷം തിളങ്ങി.
ക്ലാര തന്റെ കൈകൾ കൊണ്ട് വായ പൊത്തിപ്പിടിച്ചു, ശ്വാസം പോലും വിടാൻ അവൾ ഭയന്നു. അവളുടെ ഹൃദയമിടിപ്പ് ആ ഇരുട്ടുമുറിയിൽ മുഴങ്ങിക്കേൾക്കാമായിരുന്നു. മരണത്തിന്റെ നിഴൽ തങ്ങൾക്ക് തൊട്ടുമുന്നിൽ എത്തിനിൽക്കുന്നു എന്ന് അവൾക്ക് ഉറപ്പായി. പക്ഷേ... ആ വാതിൽ തുറക്കുന്നത് പുറത്തുനിന്നുള്ള കൊലയാളിയാണോ, അതോ തന്റെ മുന്നിൽ നിൽക്കുന്ന ഏഡ്രിയൻ ഒരുക്കിയ മറ്റൊരു കെണിയാണോ ഇത് എന്നറിയാതെ...?
തുടരും...
#🕵️♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ #pratilipi #📙 നോവൽ
6 likes
8 shares