CPIM Kerala
585 views • 1 days ago
രാജ്യത്ത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം കുതിച്ചുയരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം, ചില്ലറ വിലക്കയറ്റത്തോത് ജൂണിൽ 4.38 ശതമാനമായി വർധിച്ചു. 18 മാസത്തിലെ ഉയർന്ന നിരക്കാണിത്. 2024 ഡിസംബറിനുശേഷം ആദ്യമായി വിലക്കയറ്റത്തോത് റിസർവ് ബാങ്കിന്റെ സഹനപരിധിയായ നാലുശതമാനം കടന്നു.
സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വിലക്കയറ്റത്തോത് നാലുശതമാനത്തിൽ നിൽക്കണമെന്നാണ് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. മേയിൽ 3.93 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതൽ. ജൂണിൽ നഗരപ്രദേശത്ത് 3.92 ശതമാനമായിരുന്നപ്പോൾ ഗ്രാമീണമേഖലയിൽ 4.74 ശതമാനമായിരുന്നു. മേയിൽ 4.78 ശതമാനമായിരുന്ന ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം ജൂണിൽ 5.32 ശതമാനമായി. ഗ്രാമീണ മേഖലയിൽ ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 5.45 ശതമാനവും നഗരമേഖലയിൽ 5.09 ശതമാനവുമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതും ഇന്ധനവില കൂട്ടിയതുമാണ് ഭക്ഷ്യോൽപ്പന്ന വില കുതിക്കാൻ കാരണം.
സംസ്ഥാനത്തും വിലക്കയറ്റം വർധിച്ചു. മേയിലെ 4.30 ശതമാനം ജൂണിൽ 4.34 ശതമാനമായി. യുഡിഎഫ് സർക്കാർ സപ്ലൈകോയെ നിർജീവമാക്കിയതോടെ ഗ്രാമീണ മേഖലയിൽ വിലക്കയറ്റത്തോത് 5.07 ശതമാനവും നഗരത്തിൽ 3.74 ശതമാനവുമായി വർധിച്ചു. അരി, പച്ചക്കറി തുടങ്ങിയവയുടെ വില കുതിക്കുന്നതിനാൽ വരുംമാസങ്ങളിലും തോത് ഉയർന്നേക്കും.തെലങ്കാനയാണ് വിലക്കയറ്റത്തിൽ മുന്നിൽ (6.36 ശതമാനം). 5.39 ശതമാനവുമായി ആന്ധ്രപ്രദേശും 5.24 ശതമാനവുമായി തമിഴ്നാടുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
ഇന്ധന, ഉൽപ്പാദന ചെലവുകൾമൂലം ഭക്ഷ്യവസ്തുവില കുത്തനെ ഉയർന്നതിനാൽ മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോതും വർധിച്ചെന്ന് മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് മേയിലെ 9.68 ശതമാനത്തിൽനിന്ന് ജൂണിൽ 9.87 ശതമാനമായാണ് വർധിച്ചത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
10 likes
14 shares