പ്രിയപ്പെട്ടവൾ
2K views • 15 days ago
Beyond the Law
Part 6
രാത്രി പന്ത്രണ്ട് മണി.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഏറെ അകലെയായി, മരങ്ങൾ ചുറ്റിനിന്നിരുന്ന ഒരു ആഡംബര ഫാംഹൗസ് നിറയെ ലൈറ്റുകളാൽ തിളങ്ങിക്കൊണ്ടിരുന്നു.
പുറത്ത് വിലകൂടിയ കാറുകൾ നിരയായി പാർക്ക് ചെയ്തിരുന്നു.
അകത്ത്...
ഉച്ചത്തിൽ മുഴങ്ങുന്ന സംഗീതം.
മദ്യക്കുപ്പികൾ.
ചിരികളും ആരവങ്ങളും.
കോടതിയിൽ നിന്ന് താൽക്കാലിക ജാമ്യം ലഭിച്ച മൂന്ന് പ്രതികളും ആ രാത്രി തങ്ങളുടെ "വിജയം" ആഘോഷിക്കുകയായിരുന്നു.
ഒരാൾ കൈയിലിരുന്ന ഗ്ലാസ് ഉയർത്തി.
"Cheers..."
മറ്റു രണ്ടുപേരും ഗ്ലാസ് കൂട്ടിമുട്ടിച്ചു.
"അവസാനം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. പണം ഉണ്ടായാൽ നിയമവും നമ്മുടെ കൂടെയാകും."
മൂവരും പൊട്ടിച്ചിരിച്ചു.
മറ്റൊരാൾ സോഫയിലേക്ക് ചാരിയിരുന്ന് പറഞ്ഞു.
"രാവിലെ വരെ ഞാൻ പേടിച്ചിരിക്കുകയായിരുന്നു. ജാമ്യം കിട്ടിയില്ലെങ്കിൽ കുറേ നാൾ അകത്ത് കിടക്കേണ്ടി വരുമായിരുന്നു."
അതുകേട്ട ആദ്യത്തെയാൾ പുഞ്ചിരിച്ചു.
"അതിന് വേണ്ടിയല്ലേ നമ്മൾ ഇത്ര വലിയ വക്കീലിനെ ഏർപ്പെടുത്തിയിരുന്നത്. അഡ്വ. ആകാംഷ വാഹിതാക്ഷൻ... അവൾ കേസ് ഏറ്റെടുത്ത നിമിഷം തന്നെ എനിക്ക് ഉറപ്പായിരുന്നു. നമ്മളെ ആരും ഒന്നും ചെയ്യില്ല എന്ന്."
മൂന്നാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"പുറത്ത് ജനങ്ങൾ എത്ര പ്രതിഷേധിച്ചാലും... കോടതിയിൽ സംസാരിക്കുന്നത് വികാരമല്ല... തെളിവുകളാണ്."
ആ വാക്കുകൾ കേട്ട് വീണ്ടും എല്ലാവരും ചിരിച്ചു. അവരിലൊരാൾ മദ്യഗ്ലാസ് കൈയിൽ ചുറ്റിച്ചുകൊണ്ട് പറഞ്ഞു.
"ആ പെൺകുട്ടിയുടെ കുടുംബം ഇപ്പോൾ എന്തായിരിക്കും അവസ്ഥ?"
"കരയുന്നുണ്ടാകും."
അവന്റെ ശബ്ദത്തിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല.
പകരം...
ഒരു ക്രൂരമായ ആനന്ദം മാത്രമായിരുന്നു.
മറ്റൊരാൾ അവനെ നോക്കി ചിരിച്ചു.
"കരഞ്ഞിട്ട് എന്ത് കാര്യം? ഇനി കേസ് അഞ്ച് വർഷമോ പത്ത് വർഷമോ നീളും. അവസാനം എന്താകും എന്ന് നമുക്ക് അറിയാമല്ലോ. സാക്ഷികൾ മാറും. തെളിവുകൾ ഇല്ലാതാകും പിന്നെ..."
അവൻ ഗ്ലാസ് ഒരൊറ്റ വലിക്ക് കാലിയാക്കി.
"എല്ലാവരും നമ്മളെ മറക്കും."
മുറിയിലാകെ വീണ്ടും ചിരി ഉയർന്നു.
പുറത്ത്...
കാറ്റ് ശക്തമായി വീശാൻ തുടങ്ങി.
ഫാംഹൗസിന്റെ ജനൽചില്ലുകൾ ചെറുതായി വിറച്ചു.
പക്ഷേ...
അകത്ത് ആഘോഷത്തിൽ മുഴുകിയിരുന്ന ആർക്കും അത് ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല.
കാരണം...
അവരുടെ ജീവിതത്തിലെ ഏറ്റവും ശാന്തമായ രാത്രിയാണിതെന്ന് അവർ കരുതുകയായിരുന്നു.
അവർ അറിയാതെ...
ആ രാത്രി അവരുടെ ജീവിതത്തിന്റെ അവസാന ആഘോഷമായി മാറാൻ പോകുകയായിരുന്നു.
____________________
സംഗീതത്തിന്റെ ശബ്ദം വീണ്ടും ഉയർന്നു.
മൂന്ന് പേരും ഹാളിലെ വലിയ സോഫയിൽ ഇരുന്ന് മദ്യപിച്ചുകൊണ്ടിരുന്നു.
മേശപ്പുറത്ത് വിലകൂടിയ മദ്യക്കുപ്പികളും പകുതി കഴിച്ച ഭക്ഷണങ്ങളും ചിതറിക്കിടന്നു.
ആദ്യത്തെ പ്രതി സിഗരറ്റ് കത്തിച്ച് ഒരു പുകവലിച്ചു.
"നമ്മളെ ജയിലിൽ തന്നെ കിടത്തുമെന്ന് വിചാരിച്ചവരുടെ മുഖം കണ്ടോ ഇന്ന്?"
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
രണ്ടാമൻ ഗ്ലാസ് ഉയർത്തി.
"പ്രത്യേകിച്ച് ആ പോലീസ് ഓഫീസർ... എന്തായിരുന്നു അവന്റെ പേര്?"
"വിഹിൻ..."
മൂന്നാമൻ ഉടനെ മറുപടി പറഞ്ഞു.
"അതെ... വിഹിൻ. അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. നമ്മളെ അകത്ത് കിടത്താൻ അവൻ എത്ര ആഗ്രഹിച്ചിരുന്നുവെന്ന്."
മൂവരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.
"ആഗ്രഹം കൊണ്ട് മാത്രം കാര്യമില്ല."
ആദ്യത്തെ പ്രതി പരിഹാസത്തോടെ പറഞ്ഞു.
"തെളിവ് വേണം. അത് ഇല്ലെങ്കിൽ കോടതിയും ഒന്നും ചെയ്യില്ല."
രണ്ടാമൻ കസേരയിലേക്ക് ചാരിയിരുന്നു.
"അന്വേഷണം നടക്കട്ടെ. കേസ് നടക്കട്ടെ. നമ്മുടെ അച്ഛന്മാർ ഉള്ളിടത്തോളം ഒന്നും സംഭവിക്കില്ല. പണവും സ്വാധീനവും ഉള്ളപ്പോൾ പേടിക്കേണ്ട കാര്യമില്ല."
മൂന്നാമൻ മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് സോഷ്യൽ മീഡിയ തുറന്നു.
എല്ലായിടത്തും ഒരേ വാർത്ത.
"Rapists Get Temporary Bail."
താഴെ ആയിരക്കണക്കിന് കമന്റുകൾ.
"Justice for the Victim!"
"ഈ രാജ്യത്ത് നീതി ഇല്ല!"
"ഇവരെ വെറുതെ വിടരുത്!"
അവൻ വായിച്ചിട്ട് പരിഹാസത്തോടെ ചിരിച്ചു.
"നോക്കൂ... ഓൺലൈനിൽ ഇരുന്ന് എല്ലാവരും വിപ്ലവം നടത്തുകയാണ്."
ആദ്യത്തെ പ്രതി ഫോൺ പിടിച്ചുവാങ്ങി.
"കമന്റ് ഇട്ടാൽ എന്ത്? നാളെ ഇവർക്ക് വേറെ വാർത്ത കിട്ടും. പിന്നെ നമ്മളെ മറക്കും."
അവൻ ഫോൺ മേശപ്പുറത്തേക്ക് എറിഞ്ഞിട്ടു.
അപ്പോഴാണ് രണ്ടാമൻ ആകാംഷയെക്കുറിച്ച് പറഞ്ഞത്.
"സത്യം പറഞ്ഞാൽ... ആ വക്കീൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾ പുറത്തിരിക്കില്ലായിരുന്നു."
ആദ്യത്തെ പ്രതി തലകുലുക്കി.
"അവൾ പറഞ്ഞ ഓരോ പോയിന്റും കോടതിയിൽ വർക്ക് ആയി. ഇനിയും കേസ് തീർന്നിട്ടില്ല. പക്ഷേ അവസാനം ജയിക്കുന്നത് നമ്മളായിരിക്കും."
മൂന്നാമൻ ചിരിച്ചുകൊണ്ട് ഗ്ലാസ് ഉയർത്തി.
"അപ്പോൾ... അഡ്വ. ആകാംഷ വാഹിതാക്ഷന് വേണ്ടി ഒരു ചിയേഴ്സ്!"
മൂവരും വീണ്ടും ഗ്ലാസ് കൂട്ടിയിടിച്ചു.
അവർക്ക് അറിയില്ലായിരുന്നു...
അവരുടെ മുന്നിലുള്ള ഗ്ലാസുകൾ കാലിയാകുന്നതിന് മുമ്പ് തന്നെ...
അവരുടെ ജീവിതം മാറിമറിയാൻ പോകുകയാണെന്ന്.
___________________
അതേ സമയം...
സിറ്റി ക്രൈം ബ്രാഞ്ച് ഓഫീസ്.
രാത്രി ഒരു മണി കഴിഞ്ഞിട്ടും ഓഫീസിലെ ഒരു മുറിയിൽ മാത്രം വെളിച്ചമുണ്ടായിരുന്നു.
ആ മുറിയിൽ ഒറ്റക്കിരുന്ന് ഫയലുകൾ പരിശോധിക്കുകയായിരുന്നു IPS ഓഫീസർ വിഹിൻ.
മേശപ്പുറത്ത് തുറന്നുകിടന്നത് അതേ കേസ് ഫയൽ.
മെഡിക്കൽ റിപ്പോർട്ട്...
സാക്ഷിമൊഴികൾ...
സംഭവസ്ഥലത്തിന്റെ ചിത്രങ്ങൾ...
പ്രതികളുടെ വിവരങ്ങൾ...
അവൻ ഓരോ രേഖയും വീണ്ടും വീണ്ടും വായിച്ചു.
ഒരു പോലീസ് ഓഫീസറെന്ന നിലയിൽ ഈ കേസ് അവനെ അലട്ടുന്നുണ്ടായിരുന്നു.
കുറച്ച് നേരം കഴിഞ്ഞ് അവൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ജനലിനരികിലേക്ക് നടന്നു.
പുറത്ത് നഗരം ഉറക്കത്തിലായിരുന്നു.
പക്ഷേ...
അവന്റെ മനസ്സിന് ഉറക്കമില്ലായിരുന്നു.
"സർ..."
വാതിൽ പതിയെ തുറന്ന് ഒരു കോൺസ്റ്റബിൾ അകത്തേക്ക് വന്നു.
"ഇത്രയും രാത്രിയായിട്ടും വീട്ടിൽ പോയില്ലേ?"
വിഹിൻ ചെറുതായി പുഞ്ചിരിച്ചു.
"ഇല്ല. ഈ കേസ് തീരാതെ എനിക്ക് മനസ്സമാധാനം കിട്ടില്ല."
കോൺസ്റ്റബിൾ മേശപ്പുറത്തിരുന്ന ഫയലിലേക്ക് നോക്കി.
"ജാമ്യം കിട്ടിയത് കൊണ്ടാണോ വിഷമം?"
വിഹിൻ ഒരു നിമിഷം മിണ്ടാതിരുന്നു.
പിന്നെ പതുക്കെ പറഞ്ഞു.
"ജാമ്യം കിട്ടിയത് നിയമപ്രകാരമാണ്. അതിൽ എനിക്ക് എതിർപ്പില്ല പക്ഷേ... തെളിവുകൾ ശക്തമായിരുന്നെങ്കിൽ അവർക്ക് പുറത്തുവരാൻ കഴിയില്ലായിരുന്നു."
കോൺസ്റ്റബിൾ ഒന്നും പറഞ്ഞില്ല.
വിഹിൻ വീണ്ടും ഫയൽ തുറന്നു.
പ്രതികളുടെ ഫോട്ടോകളിൽ അവന്റെ കണ്ണുകൾ പതിഞ്ഞു.
"ഇവരിൽ ഒരാളെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യും. അപ്പോൾ... എനിക്ക് വേണ്ട തെളിവ് കിട്ടും."
അവൻ ഫയൽ അടച്ചു.
മുഖത്ത് ദൃഢനിശ്ചയം.
"ഈ പ്രാവശ്യം... ആരും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടില്ല."
അതേസമയം...
അവൻ അറിയാതെ...
അവൻ അറസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്ന മൂന്ന് പേരിൽ ഒരാളുടെ ജീവിതം...
അന്നേ രാത്രി അവസാന മണിക്കൂറുകളിലേക്ക് കടന്നുകൊണ്ടിരിക്കുകയായിരുന്നു.
_____________________
രാത്രി വൈകിയെങ്കിലും ന്യൂസ് വിഷൻ 24-ന്റെ ന്യൂസ്‌റൂമിൽ തിരക്ക് അവസാനിച്ചിരുന്നില്ല.
എഡിറ്റർമാർ അവസാന വാർത്തകൾ തയ്യാറാക്കുകയായിരുന്നു.
ന്യൂസ് സ്ക്രീനുകളിൽ ഒരേ വാർത്ത മാത്രം.
"Gang Rape Accused Get Temporary Bail."
ഒരു കോണിൽ ലാപ്ടോപ്പിന് മുന്നിലിരുന്ന് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു സാൻവി കിഷോർ.
അവളുടെ മുന്നിൽ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു.
"Justice delayed is justice denied."
"ഇനി സ്ത്രീകൾക്ക് സുരക്ഷ എവിടെയാണ്?"
"കുറ്റവാളികൾക്ക് ജാമ്യം കിട്ടുന്ന രാജ്യമാണോ ഇത്?"
ആയിരക്കണക്കിന് പോസ്റ്റുകൾ.
ലക്ഷക്കണക്കിന് കമന്റുകൾ.
സാൻവി അവയെല്ലാം ശ്രദ്ധയോടെ വായിച്ചു.
അപ്പോഴാണ് അവളുടെ സീനിയർ എഡിറ്റർ അടുത്തേക്ക് വന്നത്.
"സാൻവി... പ്രൈം ടൈം ഡിസ്കഷണിന്റെ സ്ക്രിപ്റ്റ് റെഡി ആയോ?"
"Almost ready, sir."
"പബ്ലിക് റിയാക്ഷൻ എങ്ങനെയുണ്ട്?"
സാൻവി ലാപ്ടോപ്പ് തിരിച്ച് അദ്ദേഹത്തിന് കാണിച്ചു.
"ജനങ്ങൾ ഭൂരിഭാഗവും ജാമ്യത്തിനെതിരെ ആണ്. ചിലർ നിയമത്തെ കുറ്റപ്പെടുത്തുന്നു. ചിലർ പോലീസിനെ പക്ഷേ എല്ലാവരുടെയും ചോദ്യം ഒന്ന് തന്നെയാണ്... നീതി എവിടെയാണ്?'"
എഡിറ്റർ തലകുലുക്കി.
"Good. ഈ debate balanced ആയിരിക്കണം. വികാരം മാത്രം പോരാ. നിയമവും ജനങ്ങളുടെ ശബ്ദവും രണ്ടും കാണിക്കണം."
"Okay, sir."
അദ്ദേഹം പോയതോടെ സാൻവി വീണ്ടും തന്റെ കുറിപ്പുകളിലേക്ക് തിരിഞ്ഞു.
അവൾ കുറച്ച് നിമിഷം ആലോചിച്ച ശേഷം ലൈവ് സെഗ്മെന്റിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കി.
───
കുറച്ച് സമയത്തിന് ശേഷം...
ക്യാമറ ഓൺ ആയി.
ചുവന്ന ലൈറ്റ് തെളിഞ്ഞു.
സാൻവി നേരെ ക്യാമറയിലേക്ക് നോക്കി.
"നമസ്കാരം. നഗരത്തെ നടുക്കിയ കേസിൽ പ്രതികൾക്ക് താൽക്കാലിക ജാമ്യം ലഭിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിയമനടപടിയുടെ ഭാഗമായാണ് കോടതി ഈ തീരുമാനം എടുത്തതെന്ന് നിയമവിദഗ്ധർ പറയുമ്പോൾ... മറുവശത്ത്, ഇരയുടെ കുടുംബത്തിനും പൊതുജനങ്ങൾക്കും ഈ തീരുമാനം വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ #JusticeForHer എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഈ കേസിന്റെ തുടർനടപടികളും ജനങ്ങളുടെ പ്രതികരണങ്ങളും ഞങ്ങൾ തുടർന്നും നിങ്ങൾക്കായി എത്തിക്കും. ഞാൻ സാൻവി കിഷോർ. News Vision 24."
ക്യാമറ ഓഫ് ആയതോടെ അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
ലാപ്ടോപ്പ് അടക്കാൻ പോകുമ്പോഴാണ് ഒരു പുതിയ നോട്ടിഫിക്കേഷൻ സ്ക്രീനിൽ തെളിഞ്ഞത്.
"New Mail Received."
അവൾ ഒരു നിമിഷം അത് നോക്കി.
അയച്ചയാളുടെ പേര് ഇല്ല.
Unknown Sender.
സാൻവി പുരികം ചുളിച്ചു.
"ഇത്ര രാത്രി... ആരായിരിക്കും?"
അവൾ പതുക്കെ ആ മെയിൽ തുറക്കാൻ മൗസ് നീക്കി...
__________________________
അതേസമയം...
നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആ ഫാംഹൗസിൽ ആഘോഷം ഇപ്പോഴും അവസാനിച്ചിരുന്നില്ല.
സംഗീതത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിലായി.
മദ്യക്കുപ്പികൾ ഒന്നൊന്നായി കാലിയായി.
മൂന്ന് പ്രതികളും ചിരിച്ചും തമാശ പറഞ്ഞും സമയം ചെലവഴിച്ചു.
അപ്പോഴാണ്...
മേശപ്പുറത്ത് കിടന്നിരുന്ന ഒരാളുടെ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്.
സ്ക്രീനിൽ തെളിഞ്ഞത്:
Unknown Number
അവൻ ഒരു നിമിഷം ഫോൺ നോക്കി.
"ആരാ ഈ സമയത്ത്?"
അവൻ കോൾ കട്ട് ചെയ്തു.
"എന്താ?"
മറ്റൊരാൾ ചോദിച്ചു.
"അറിയില്ല... Unknown number."
"വിട്ട് കള."
അവൻ ഫോൺ വീണ്ടും മേശപ്പുറത്ത് വെച്ചു.
കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ...
അതേ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.
ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.
"ഇവന് വേറെ പണിയൊന്നുമില്ലേ?"
അവൻ അസ്വസ്ഥനായി ഫോൺ എടുത്തു.
"ഹലോ..."
മറുവശത്ത് കുറച്ച് നിമിഷങ്ങൾ നിശ്ശബ്ദത മാത്രം.
"ഹലോ... ആരാ?"
വീണ്ടും നിശ്ശബ്ദത.
പിന്നെ...
വളരെ ശാന്തവും തണുത്തതുമായ ഒരു ശബ്ദം.
"പുറത്തേക്ക് വാ..."
അവൻ നെറ്റി ചുളിച്ചു.
"ആരാ നിങ്ങൾ?"
മറുവശത്ത് വീണ്ടും അതേ ശാന്തത.
അൽപനേരത്തിന് ശേഷം ആ ശബ്ദം വീണ്ടും കേട്ടു.
"ഒറ്റക്ക് വാ.... നിന്നോടൊരു കാര്യം പറയാനുണ്ട്."
"എന്ത് കാര്യം? ആദ്യം നിങ്ങളാരാണെന്ന് പറയൂ."
ഒരു മറുപടിയും വന്നില്ല.
പെട്ടെന്ന് കോൾ കട്ട് ആയി.
അവൻ കുറച്ച് നിമിഷം ഫോണിന്റെ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.
"എന്താ പ്രശ്നം?"
സുഹൃത്തുക്കൾ ചോദിച്ചു.
"അറിയില്ല... ആരോ പുറത്ത് വരാൻ പറയുന്നു."
മൂന്നാമൻ പൊട്ടിച്ചിരിച്ചു.
"നിന്റെ ഏതെങ്കിലും കാമുകി ആയിരിക്കും."
മറ്റൊരാളും ചിരിച്ചു.
"പോ... പോയി നോക്ക്."
അവൻ അല്പം സംശയത്തോടെ എഴുന്നേറ്റു.
"ഞാൻ ഇപ്പൊ വരാം."
ഫോൺ പോക്കറ്റിലിട്ട് പതുക്കെ വാതിലിലേക്ക് നടന്നു.
വാതിൽ തുറന്നതും തണുത്ത കാറ്റ് അവന്റെ മുഖത്തേക്ക് വീശി.
അവൻ ചുറ്റും ഒന്ന് നോക്കി...
പിന്നെ ഫാംഹൗസിന് പുറത്തേക്കിറങ്ങി.
വാതിൽ പതുക്കെ അടഞ്ഞു.
അകത്ത് ആഘോഷം തുടർന്നു...
പക്ഷേ പുറത്തുള്ള ഇരുട്ടിൽ അവനെ എന്താണ് കാത്തിരിക്കുന്നതെന്ന് അവൻ അറിഞ്ഞിരുന്നില്ല.
___________________
ഫാംഹൗസിന്റെ വാതിൽ അടഞ്ഞതോടെ പുറത്തുള്ള നിശ്ശബ്ദത അവനെ ചുറ്റിപ്പറ്റി.
അകത്ത് ഇപ്പോഴും സംഗീതം ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.
പക്ഷേ...
പുറത്ത് കേൾക്കുന്നത് കാറ്റിന്റെ ശബ്ദം മാത്രം.
അവൻ മൊബൈൽ എടുത്ത് ചുറ്റും നോക്കി.
"ആരാ...?"
ആരും മറുപടി പറഞ്ഞില്ല.
അവൻ കുറച്ച് ചുവടുകൾ മുന്നോട്ട് നടന്നു.
പാർക്കിംഗ് ഏരിയയിൽ നിരയായി കിടന്നിരുന്ന കാറുകൾക്കിടയിലൂടെ അവന്റെ നോട്ടം സഞ്ചരിച്ചു.
ആരുമില്ല.
അപ്പോഴാണ്...
ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്.
അതേ Unknown Number.
അവൻ ഉടൻ കോൾ എടുത്തു.
"ഹലോ!"
മറുവശത്ത് വീണ്ടും അതേ തണുത്ത ശബ്ദം.
"നേരെ നടക്കൂ... നിർത്തരുത്."
അവൻ അസ്വസ്ഥനായി ചോദിച്ചു.
"നിങ്ങൾ ആരാണ്? എന്താണ് വേണ്ടത്?"
മറുപടി ഇല്ല. കോൾ വീണ്ടും കട്ട് ആയി.
"ശ്ശേ..."
അവൻ അസ്വസ്ഥനായി ഫോൺ പോക്കറ്റിലിട്ടു.
"ആരോ കളിക്കുകയാണ്."
അവൻ തിരിഞ്ഞ് അകത്തേക്ക് പോകാൻ തുടങ്ങിയതും...
ദൂരെയുള്ള മരങ്ങൾക്കിടയിൽ ഒരു കറുത്ത രൂപം അനങ്ങുന്നതുപോലെ തോന്നി.
അവൻ കണ്ണുകൾ ചുരുട്ടി വീണ്ടും നോക്കി.
ഒന്നും കാണാനില്ല.
"തോന്നിയതാവും..."
എന്ന് സ്വയം പറഞ്ഞ് രണ്ടടി മുന്നോട്ട് വച്ചപ്പോൾ...
ഒരു കറുത്ത എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകൾ ഒരു നിമിഷം തെളിഞ്ഞ് ഉടനെ ഓഫ് ആയി.
അവൻ അവിടേക്ക് ശ്രദ്ധയോടെ നടന്നു.
"ഹലോ... ആരാ അവിടെ?"
മറുപടി ഇല്ല.
എന്നാൽ...
കാറിന്റെ പിന്നിൽ ആരോ നിൽക്കുന്നുവെന്ന തോന്നൽ അവന്റെ മനസ്സിൽ കൂടുതൽ ശക്തമായി.
അവൻ ധൈര്യം കൂട്ടി ആ ഭാഗത്തേക്ക് നടന്നു.
ഓരോ ചുവടും മുന്നോട്ട് വക്കുമ്പോഴും ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.
അവൻ കാറിന്റെ പിന്നിലേക്ക് എത്താൻ പോകുന്ന നിമിഷം...
ഇരുട്ടിനുള്ളിൽ നിന്ന് ഒരു കൈ അതിവേഗം അവന്റെ വായ പൊത്തിപ്പിടിച്ചു.
അവൻ ശക്തമായി പിടഞ്ഞു.
"മ്മ്...!"
അടുത്ത നിമിഷം...
അവന്റെ കണ്ണുകൾ പതിയെ മങ്ങി.
ചുറ്റുമുള്ള ലോകം ഇരുട്ടിലേക്ക് മറഞ്ഞു....
___________________
ഫാംഹൗസിനുള്ളിൽ...
സംഗീതം ഇപ്പോഴും ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ബാക്കിയുണ്ടായിരുന്ന രണ്ട് പേരും മദ്യഗ്ലാസ് കൈയിൽ പിടിച്ച് സംസാരിക്കുകയായിരുന്നു.
"ഇവൻ ഇതുവരെ വന്നില്ലല്ലോ?"
ഒരാൾ ചുറ്റും നോക്കി ചോദിച്ചു.
"ഫോൺ വന്ന ആളുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കാവും."
മറ്റേയാൾ നിസ്സാരമായി പറഞ്ഞു.
അഞ്ച് മിനിറ്റ്...
പത്ത് മിനിറ്റ്...
പതിനഞ്ച് മിനിറ്റ്...
സമയം കടന്നുപോയിട്ടും അവൻ തിരിച്ചെത്തിയില്ല.
"ഇവൻ എന്താ ഇത്ര നേരം?"
ആദ്യത്തെയാൾ ഫോൺ എടുത്ത് അവനെ വിളിച്ചു.
റിംഗ് പോയി...
പക്ഷേ ആരും എടുത്തില്ല.
വീണ്ടും വിളിച്ചു.
ഈ പ്രാവശ്യം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
"ഇതെന്താ?"
രണ്ടുപേരുടെയും മുഖത്തെ ചിരി പതിയെ മാഞ്ഞു.
"വാ... പുറത്തൊന്ന് നോക്കാം."
ഇരുവരും ഫാംഹൗസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
പാർക്കിംഗ് ഏരിയ...
പൂന്തോട്ടം...
സ്വിമ്മിംഗ് പൂൾ...
ചുറ്റുമുള്ള വഴികൾ...
എല്ലായിടത്തും അവർ തിരഞ്ഞു.
"ഡാ... എവിടെയാ?"
ഒരാൾ ഉറക്കെ വിളിച്ചു.
മറുപടി ഇല്ല.
കാറ്റിന്റെ ശബ്ദം മാത്രം.
അവർ കൂടുതൽ മുന്നോട്ട് നടന്നു.
അപ്പോഴാണ്...
നിലത്ത് എന്തോ കിടക്കുന്നത് ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്.
അവൻ കുനിഞ്ഞ് എടുത്തു.
അത്...
അവരുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ ആയിരുന്നു.
സ്ക്രീൻ പൊട്ടിയിരുന്നു.
പക്ഷേ...
അവിടെ അവന്റെ ഒരു അടയാളം പോലും ഉണ്ടായിരുന്നില്ല.
രണ്ടുപേരും പരസ്പരം നോക്കി.
ആദ്യമായി...
അവരുടെ മനസ്സിൽ ഭയം കയറിത്തുടങ്ങി.
രണ്ടുപേരുടെയും കണ്ണുകൾ നിലത്ത് കിടന്നിരുന്ന മൊബൈൽ ഫോണിൽ തന്നെ പതിഞ്ഞുനിന്നു.
"ഇത്... ഇവന്റേത് തന്നെയല്ലേ?"
ഒരാൾ വിറയുന്ന ശബ്ദത്തിൽ ചോദിച്ചു.
മറ്റേയാൾ ഫോൺ കൈയിൽ വാങ്ങി പരിശോധിച്ചു.
അതെ...
അത് അവരുടെ സുഹൃത്തിന്റെ ഫോൺ തന്നെയായിരുന്നു.
"ഇവൻ ഫോൺ ഇവിടെ ഇട്ടിട്ട് എവിടെ പോയി?"
അവൻ ചുറ്റും നോക്കി.
ചുറ്റും കനത്ത ഇരുട്ട്.
കാറ്റ് മരച്ചില്ലകളെ ആട്ടിക്കൊണ്ടിരുന്നു.
അപ്പോഴാണ്...
ഫോണിൽ ഒരു പുതിയ നോട്ടിഫിക്കേഷൻ വന്നത്.
Message Received.
രണ്ടുപേരും ആശങ്കയോടെ സ്ക്രീനിലേക്ക് നോക്കി.
Unknown Number.
വിറക്കുന്ന കൈകളോടെ ഒരാൾ മെസേജ് തുറന്നു.
സ്ക്രീനിൽ ഒരു വരി മാത്രം.
"ആദ്യ കണക്ക് തുടങ്ങി..."
ആ വാക്കുകൾ വായിച്ചതും ഇരുവരും പരസ്പരം നോക്കി.
"ഇതിന്റെ അർത്ഥമെന്താ?"
മറ്റേയാൾ മറുപടി പറയാൻ ശ്രമിക്കുന്നതിനിടെ...
ദൂരെയെങ്ങോ ഒരു വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
അവർ ആ ഭാഗത്തേക്ക് ഓടി.
പക്ഷേ...
റോഡിലേക്ക് എത്തിയപ്പോഴേക്കും ഒരു കറുത്ത വാഹനം ഇരുട്ടിലേക്ക് മറഞ്ഞിരുന്നു.
നമ്പർ പ്ലേറ്റ് പോലും വ്യക്തമായിരുന്നില്ല.
അവരുടെ മുന്നിൽ ബാക്കിയുണ്ടായിരുന്നത് നിശ്ശബ്ദത മാത്രം.
ഒരു നിമിഷം കഴിഞ്ഞ്...
ആദ്യത്തെയാൾ ഉടൻ വിഹിന്റെ നമ്പറിലേക്ക് വിളിച്ചു വിറയുന്ന ശബ്ദത്തിൽ പറഞ്ഞു:
"സാർ... ഞങ്ങളുടെ ഫ്രണ്ട്... അവനെ കാണാനില്ല."
അതേസമയം...
നഗരത്തിന്റെ മറ്റൊരിടത്ത്...
ഇരുണ്ട ഒരു മുറിയിൽ കസേരയിൽ കെട്ടിയിട്ട നിലയിൽ പതിയെ കണ്ണുതുറക്കുകയായിരുന്നു ആ യുവാവ്.
അവന്റെ മുന്നിൽ...
ആരോ ഒരാൾ നിശ്ശബ്ദമായി നിൽക്കുന്നുണ്ടായിരുന്നു.
മുഖം മുഴുവൻ ഇരുട്ടിൽ മറഞ്ഞിരുന്നു.
തുടരും...
#💥ക്രൈം ത്രില്ലെർ 💥 #📙 നോവൽ #💌 പ്രണയം #📔 കഥ #നോവൽ
14 likes
15 shares