ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mKQA17k?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം.. 6 🎫🎫🎫🎫🎫🎫🎫🎫 തെളിനീരൊഴുകുന്ന ആറ്റുകടവിൽ നിന്ന് തുണികൾ അലമ്പി പിഴിഞ്ഞെടുക്കുന്നതിനിടെ സംഗീത ഒന്ന് നിവർന്നു നിന്നു. അവൾക്ക് തന്റെ നടുവ് പൊട്ടി കഴച്ചു പോകുന്ന പുകച്ചിലുണ്ടായി. ഒന്നോ ഒന്നരയോ മണിയ്ക്കൂർ ആകുന്നു അവൾ തുണികളെല്ലാം ചുമന്നു കൊണ്ട് ആറ്റു തീരത്ത്‌ വന്നു കഴുകിയെടുക്കാൻ തുടങ്ങിയിട്ട്. ഇനിയും ഒരു മണിയ്ക്കൂർ കഴുകിയാലും തീരാത്തത്ര തുണികൾ ഒരു ബക്കറ്റിൽ കുതിർത്തു വച്ചിരിയ്ക്കുന്നതേ ഉള്ളൂ. "എന്റെ കൊച്ചേ.. ഇതെപ്പോ തുടങ്ങിയ പണിയാ.. ഇന്നെങ്ങാനും തീരുമോ മോളേ നിന്റെ ഈ തുണി അലക്കൽ...ഇതിലും ഭേദം നീയൊരു അലക്കു കട തുടങ്ങ് മോളേ. നല്ല ജോലിയും കൈനിറയെ കാശും കിട്ടുമല്ലോ." സംഗീത തുണി അലക്കി കൊണ്ടിരുന്ന കടവിന് കുറച്ചപ്പുറത്തുള്ള കൈതക്കാടുകൾക്ക് അരികിലായിരുന്നു ചൂണ്ട ഇട്ടും കൊണ്ടിരുന്ന കമ്മാരൻഎന്ന വൃദ്ധൻ വിളിച്ചു ചോദിച്ചു. സംഗീത തുണി അലക്കാനായി കടവിലേക്ക് വരുന്ന മിക്ക ദിവസവും അയാൾ ചൂണ്ടയുമായി ആറ്റു തീരത്ത്‌ എവിടെയെങ്കിലുമൊക്കെ കാണും. സഗീതയുടെ കൂടെ കടവത്തേയ്ക്ക് വരുന്ന അപ്പു അവൾ തുണി അലക്കി തീരുവോളം കമ്മാരന്റെ അരികിൽ ചെന്നിരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിയ്ക്കയാണ് പതിവ്. കമ്മാരൻ ചോദിയ്ക്കുന്നത് കേട്ട് സംഗീത അയാളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കമ്മാരൻ ചൂണ്ട തറയിൽ കുത്തി നിർത്തിയിട്ട് ഒരു കോർമ്പലിൽ കോർത്തെടുത്ത നാല് പിടയ്ക്കുന്ന വരാലുകളുമായി അവളുടെ അടുത്തേയ്ക്ക് വന്നു. അതയാൾ അവൾക്ക് നേരെ നീട്ടി. "എന്തിനാ ഇത്.." കോർമ്പലിൽ കിടന്ന് പിടയ്ക്കുന്ന മീനെ നോക്കി കൊണ്ട് അവൾ തിരക്കി. "എന്നും വന്നു മോൻ എന്റടുത്തിരുന്നു മീൻ പിടിയ്ക്കുന്നതും നോക്കിയിരിയ്ക്കുന്നതല്ലേ. അന്നൊന്നും മീൻ കിട്ടിയിട്ടില്ലായിരുന്നു മോളേ. ഇന്ന്‌ നല്ല എഴെട്ട് വരാലും, വാളയുമെക്കെ കിട്ടി. ഇത് കൊണ്ട് പോയി കുഞ്ഞിന് പൊരിച്ചു കൊടുക്ക്‌. എന്നോട് പറഞ്ഞിട്ടുണ്ട് മീൻ വറുത്തത് മോന് വല്യ ഇഷ്ടമാണെന്ന്.. വല്യമ്മ അവന് ഒരു കഷണം പോലും കൊടുക്കത്തില്ലെന്നും അത് നിരാശയോടെ പറയും... ദാ.. പിടിച്ചോ.. കറി വയ്ക്കാനും ബെസ്റ്റാ." "വേണ്ട കമ്മാരേട്ടാ. അവനത് വെറുതേ പറഞ്ഞതാ. ഇന്നും രാവിലെ വീട്ടിൽ അമ്മ മീൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു." "അത് വാങ്ങിച്ചോട്ടെ. സുഭാഷിണി മീൻ വാങ്ങിയ്ക്കുന്നത് എന്തിനാണെന്ന് എനിയ്ക്കറിയാത്തതല്ലല്ലോ. അതവർ കറി വയ്ക്കുകയും വറുക്കുകയും ചെയ്യുന്നത് അവർക്ക് മൂന്നു പേർക്കും വേണ്ടിയിട്ടല്ലേ.." "എന്നാലും വേണ്ട കമാരേട്ടാ.. കമ്മാരേട്ടൻ ഇത് വിൽക്കാൻ വേണ്ടി പിടിച്ചതല്ലേ. എന്റെ കയ്യിലാണെങ്കിൽ കമ്മാരേട്ടന് തരാൻ കാശും ഇല്ല." "ഞാൻ പൈസ ചോദിച്ചോ കൊച്ചിനോട്. ഇല്ലല്ലോ... മോളിത് അങ്ങോട്ട് കൊണ്ട് പോയാട്ടെ. പൈസയ്ക്കുള്ളത് എനിയ്ക്ക് വേറേ കിട്ടിയിട്ടുണ്ട്." മനസ്സില്ലാ മനസോടെ സംഗീത ആ കോർമ്പൽ കയ്യിൽ വാങ്ങി. മീൻ കൈമാറ്റം ചെയ്തപ്പോൾ അവയെല്ലാം ഒന്നോടെ ഉയിരിന് വേണ്ടി ശക്തമായി പിടഞ്ഞു. "മോളേ.. കുറച്ച് ദിവസമായി ഞാൻ മോളോട് ഒരു കാര്യം ചോദിയ്ക്കണമെന്ന് വിചാരിക്കുന്നു. മോടെ കുഞ്ഞിന് എന്തെങ്കിലും അസുഖമുണ്ടോ മോളേ.." കമ്മാരന്റെ ചോദ്യം കേട്ട് സംഗീത ഞെട്ടി മുഖമുയർത്തി അയാളെ നോക്കി. "എന്റടുത്ത്‌ വന്ന് ആ കുഞ്ഞിരിയ്ക്കുമ്പോൾ രണ്ടോ മൂന്നോ തവണ കണ്ണുകൾ കുഴഞ്ഞ് മുകളിലേക്ക് പോയിട്ട് അത് ഇരിയ്ക്കുന്നിടത്ത്‌ തന്നെ മറിഞ്ഞു വീഴാൻ പോയി. ഞാൻ പെട്ടന്ന് അതിനെ പിടിച്ച് കുലുക്കി ഉണർത്തുകയും, കുടിയ്ക്കാൻ വെള്ളം കൊടുക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ ശിരസ്സ് തന്നെ നേരെ നിൽക്കുന്നത്.. ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോയി ആ മോനേ ഒന്ന് ശരിയ്ക്ക് പരിശോധിപ്പിയ്ക്കണേ മോളേ. കുഞ്ഞല്ലേ... ഒന്നാമത് അതിന് നേരെ നിൽക്കാനുള്ള ആരോഗ്യം ഉണ്ടോന്നാ എന്റെ സംശയം." "ഒരു തവണ ഞാൻ അവനെ നമ്മുടെ ഹെൽത് സെന്ററിൽ കൊണ്ട് പോയതായിരുന്നു കമ്മാരേട്ടാ.അവനെ പരിശോധിച്ചിട്ട് ഡോക്ടർ പറഞ്ഞത് പോഷകാഹാരത്തിന്റെ കുറവാണ് കുഞ്ഞിനെന്നാ..കുറച്ച് മരുന്നിനും, ടോണിക്കിനും ഒക്കെ എഴുതി തന്നു അദ്ദേഹം. അതൊക്കെ പുറത്ത് നിന്നും വാങ്ങാനുള്ളതാ. എന്നിട്ട് പോഷക ഗുണമുള്ള ആഹാരങ്ങളും കൊടുക്കാൻ പറഞ്ഞു. അതിനുള്ള പൈസയൊന്നും എന്റെ കയ്യിലില്ല കമ്മാരേട്ടാ.." സംഗീത തീയെരിയുന്ന മനസോടെ പറഞ്ഞു. അവളുടെ മനസിന്റെ വേവ് അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. "മോള് പഠിച്ച കൊച്ചല്ലേ.. എന്തെങ്കിലും ഒരു ജോലിയ്ക്ക് ശ്രമിച്ചാൽ കിട്ടില്ലേ മോളേ... ഒന്നുമല്ലെങ്കിൽ പത്ത്‌ പിള്ളേർക്ക് നാലക്ഷരം പറഞ്ഞു കൊടുത്താൽ മതിയല്ലോ.." "സമ്മതിയ്ക്കണ്ടേ കമ്മാരേട്ടാ.. എന്റെ കുഞ്ഞിന് ഒരു നേരം വയറ് നിറച്ച് അവനിഷ്ടപ്പെട്ട ആഹാരം കൊടുക്കാൻ വേണ്ടി കൂലിപ്പണിയ്ക്ക് പോകാൻ പോലും ഞാൻ തയ്യാറാ... ഞാനിപ്പോൾഎന്റെ വീട്ടിൽ പോയി എനിയ്ക്ക് കിട്ടാനുള്ള ഓഹരി വാങ്ങിക്കൊണ്ട് വന്നു എന്റെ ഭർത്താവിന്റെ കയ്യിൽ കൊടുക്കണം. അതിന് ശേഷം എനിയ്ക്ക് എന്ത് ജോലിയ്ക്ക് വേണേൽ പോകാം.. ഏതെങ്കിലും, കടയിലോ, വീട്ടു ജോലിയ്ക്കോ പോണമെങ്കിലും പോകാം.. അല്ലാതെ എന്നെ പുറത്തേയ്ക്ക് വിടില്ല. എന്റെ കയ്യിൽ അവർ സമ്പാദിച്ചു കൊണ്ട് വരുന്നതിൽ നയാ പൈസ പോലും തരികയുമില്ല.. എന്നെ നോക്കണ്ട. ഈകുഞ്ഞ് അവരുടെ ചോരയല്ലേ കമ്മാരേട്ടാ. ആ ചിന്ത പോലുമില്ല അവർക്ക്. എന്ത് ചെയ്യാനാ കമ്മാരേട്ടാ. എന്റെ വിധി ഇതായിപ്പോയി." സംഗീത ഒരു നെടുവീർപ്പിട്ടു. അവളുടെ ചിന്തകളുടെ നോവും, വേവും അവളുടെ മുഖത്ത്‌ നിന്ന് മാത്രമല്ല ഓരോ വാക്കുകളിൽ നിന്നും അളന്നു മുറിച്ചെടുക്കാമായിരുന്നു. "ഇതിനെയൊക്കെ മനുഷ്യരെന്ന പേരിട്ട് വിളിയ്ക്കാൻ പറ്റുവോ.. മൃഗങ്ങളെന്ന് വിളിച്ചാൽ ആമൃഗങ്ങളെ പോലും അപമാനിയ്ക്കുന്നതിന്റെ തുല്യമാകും. ഇതുപോലൊരു നരക യാതന എന്ററിവിൽ ആർക്കും ഉണ്ടായിട്ടില്ല." അവർ സംസാരിച്ചു നിൽക്കേ കുറച്ചപ്പുറത്ത്‌ ജോലി ചെയ്യുന്ന രണ്ട് ബംഗാളി യുവാക്കൾ കുളിയ്ക്കാനായി കടവത്തേയ്ക്ക് വന്നു. അവിടെ സംഗീത തുണി അലക്കികൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ആ ചെറുപ്പക്കാർ പിൻ തിരിഞ്ഞു പോകാനായി തുടങ്ങി. "മോൾ എന്നാൽ കഴുകി എടുത്ത തുണിയുമായി വീട്ടിൽ ചെന്ന് ആ മീൻ പൊരിച്ചു കുഞ്ഞിന് ചോറ് കൊടുത്തിട്ട് വാ. അപ്പോഴേയ്ക്കും ഇവൻ മാർ കുളിച്ച് കേറി പൊക്കോളും. വന്നിട്ട് മോൾക്ക് ബാക്കി തുണി കഴുകി എടുക്കാം. രണ്ട് മീൻ ഇന്നത്തേക്ക് എടുത്തിട്ട് ജീവനുള്ള രണ്ടെണ്ണത്തിനെ ഒരു ബക്കറ്റിൽ വെള്ളം എടുത്ത്‌ അതിൽ ഇട്ട് വച്ചേരെ. ചത്ത്‌ പോവത്തില്ല." "ശരി കമ്മാരേട്ടാ"എന്ന് പറഞ്ഞു കൊണ്ട് സംഗീത കഴുകി വച്ചിരുന്ന തുണികളെല്ലാം ഒരു ബെഡ് ഷീറ്റിൽ അടുക്കി കെട്ടി എടുത്ത്‌ ഏണിൽ വച്ചു പിടിച്ച് കൊണ്ട് മറു കയ്യിൽ മീൻ കോർമ്പലുമായി വീട്ടിലേക്ക് പോയി. സുഭാഷിണി തോട്ടിറമ്പിൽ കിടന്ന ഒന്ന് രണ്ട് ഓലച്ചൂട്ടുകൾ വലിച്ചെടുത്തു കൊണ്ട് വന്നു മുറ്റത്തിട്ട്, സാവധാനത്തിൽ അത് വെട്ടി പെറുക്കി എടുത്തു കൊണ്ടിരിയ്ക്കുമ്പോഴാണ് സംഗീത തുണികൾ അലക്കി വാരി എടുത്തു കൊണ്ടും വരുന്നത്. "നീ ഇത് എവിടെ പോയിട്ട് വരുവാടീ.. ഇത്രയും തുണിയല്ലല്ലോ നീ ഇവിടെ നിന്നും കൊണ്ട് പോയത്. നിന്റെ കയ്യിൽ ഒരു ബക്കറ്റ് ഇല്ലായിരുന്നോ.. അതെവിടെ. നീ എന്നോടുള്ള കലിയ്ക്ക് അതെല്ലാം എടുത്ത്‌ ആറ്റിൽ താഴ്ത്തിയിട്ടാണോടീ പോന്നത്.." സുഭാഷിണി ഇരുന്നിടത്ത്‌ നിന്ന് എണീറ്റു കൊണ്ട് തിരക്കി. സംഗീത അത് കേൾക്കാത്ത ഭാവത്തിൽ തന്റെ കയ്യിലിരുന്ന തുണി ക്കെട്ട് സിറ്റൗട്ടിലേക്ക് കയറുന്ന പടിയിലേക്ക് വച്ചു. അപ്പോഴാണ് സഗീതയുടെ കയ്യിലിരിയ്ക്കുന്ന മീൻ കോർമ്പൽ അവരുടെ കണ്ണിൽ പെട്ടത്. "ഇതായിരുന്നോ അവിടിരുന്ന് നിന്റെ പരിപാടി... തുണി അലക്കാനെന്ന പേരിൽ ആറ്റു കടവത്തേയ്ക്ക് പോവുക. അവിടെ ചെന്നിരുന്നു മീൻ പിടിച്ച് വിൽക്കുക. കൊള്ളാമല്ലോടീ നീ. നിനക്ക് കാശുണ്ടാക്കാൻ ഏതവനാടീ ഈ വിദ്യ പറഞ്ഞു തന്നത്. ഏതായാലും സനൽ അല്ലെന്ന് എനിയ്ക്കറിയാം." "ഞാൻ പിടിച്ചതൊന്നുമല്ല ഇത്. കമ്മാരേട്ടൻ ചൂണ്ടായിട്ടപ്പോൾ തന്നതാ. അപ്പുക്കുട്ടന് പൊരിച്ചു കൊടുക്കാൻ. ഞാൻ തുണിയലക്കാൻ പോകുമ്പോ എന്റെ കൂടെ അപ്പു വന്നാൽ അയാൾ ചൂണ്ട ഇടുന്നിടത്ത്‌ ചെന്നിരിയ്ക്കും... ഇന്ന് കമ്മാരേട്ടന് കൂടുതൽ മീൻ കിട്ടിയപ്പോ അതിൽ നിന്നൊരു നാലെണ്ണം അപ്പു മോന് തന്നു.." സംഗീത വിശദമാക്കി. "പിന്നേ.. അവൾക്ക് കമ്മാരേട്ടൻ കൊടുത്തു പോലും. അയാള് വെയിലത്ത്‌ വന്നിരുന്നു കഷ്ടപ്പെടുന്നത് നിന്നേം നിന്റെ ഞാഞ്ഞൂലിനേം വയറുവീർപ്പിയ്ക്കാനല്ലേ. ഒന്നുപോടീ അവിടുന്ന്.. നിന്റൊരു കമ്മാരേട്ടൻ.. ഏതവനാടീ നിന്നോട് വീട്ടിൽ ആരെങ്കിലും ചോദിച്ചാൽ ഈ മീൻ കമ്മാരേട്ടൻ തന്നതാണെന്ന് പറഞ്ഞാൽ മതിയെന്ന് നിന്നെ പഠിപ്പിച്ചത്. ഈ മീൻതന്നതിന്റെ പ്രതിഫലമായി നീ അവന് എന്തോ കൊടുത്തിട്ടാടീ എന്റെ പെരയിലേക്ക് വന്നത് എരണം കെട്ടവളേ...ഥ്ഭൂ.." സുഭാഷിണി അവൾക്ക് മുൻപിലേക്ക് കാറിതുപ്പി. എന്നിട്ട് അവളെ തീയെരിയുന്ന ഒരു നോട്ടം നോക്കി. "ച്ച്ചീ... നാണമില്ലാത്ത തള്ള.." സംഗീത പല്ലുകൾ ഞെരിച്ചു. "നിങ്ങളിപ്പോൾ പറഞ്ഞ ആ പണിയുണ്ടല്ലോ.. അത് നിങ്ങടെ കുടുംബക്കാരുടെ പിൻ തുടർച്ചവകാശമാ. അല്ലാതെ എന്റെ പണിയല്ല..." "നിനക്കില്ലെങ്കിൽ നിന്റെ അമ്മച്ചിയ്ക്കായിരിയ്ക്കുമെടീ ആ പണി. അല്ലാതെ എന്റെ കുടുംബക്കാരെ പറഞ്ഞാലുണ്ടല്ലോ.." "പറഞ്ഞാൽ എന്ത് ചെയ്യും നിങ്ങൾ... എന്നെ കൊല്ലുവോ.. ഒന്ന് കൊന്ന് തന്നേക്കാവോ എന്നെ.. നൂറ്‌ പുണ്യം കിട്ടും നിങ്ങൾക്ക്.." "നിന്നെ കൊല്ലാനുള്ള ആള് ഈ വീട്ടിൽ തന്നെയുണ്ടെടീ. അത് ഞാൻ ചെയ്യേണ്ട കാര്യമില്ല. നേരമാകുമ്പോ ഇരു ചെവി അറിയാതെ നിന്നെ അവൻ തീർത്തു കെട്ടിക്കോളും. അതിന് ആരുടേയും സമ്മതം നിന്റെ കെട്ടിയോന് വേണ്ട." സംഗീത അവരെ ഉഗ്രമായൊന്നു നോക്കിയ ശേഷം വീട്ടിനുള്ളിലേക്ക് കയറാൻ നോക്കുമ്പോ സുഭാഷിണി ഓടി വന്നു വാതിലിന് മറയായി നിന്നു. "എങ്ങോട്ട് പോവാ.. വീട്ടിനുള്ളിൽ കേറി നിന്റെ മോന്റെ കൂടെ സപ്രമഞ്ച കട്ടിലിൽ ഇരുന്നു ടി വി കാണുന്നത് പിന്നെ.. അതിനൊക്കെ വേറേ സമയമുണ്ട്. ഇപ്പോൾ നീ കഴുകി വാരിക്കൊണ്ട് വന്ന തുണിയെല്ലാം ആ കാണുന്ന പറമ്പിൽ കൊണ്ട് പോയി ഉണങ്ങാൻ നിവർത്തിയിട്ടിട്ട് വാ. പിന്നെ കയറിയാൽ മതി വീട്ടിൽ. അല്ലാതെ നീ ചെയ്തതിന്റെ ബാക്കി ജോലി ചെയ്യാൻ നിന്റെ വീട്ടിൽ നിന്നാരെങ്കിലും വരുമോടീ എരണം കെട്ടവളേ." സംഗീത അകത്തേയ്ക്ക് കയറാതിരിയ്ക്കാനായി അവർ വാതിലിന് ഇരു വശവുമുള്ള കട്ടിള പടിയിലേക്ക് ഇരുകയ്യും വീശിപ്പിടിച്ചു നിന്നു. വീടിനുള്ളിൽ നിന്ന് ഉച്ചത്തിൽ ടി വി പരിപാടികളുടെ ശബ്ദം കേൾക്കാമായിരുന്നു. സുഭാഷിണി അങ്ങിനെ നിൽക്കവേ സവിതയ്ക്ക് പിന്മാറാതെ തരമില്ലായിരുന്നു. അവൾ പുറത്തിരുന്ന ബക്കറ്റിൽ കുറച്ച് വെള്ളമെടുത്ത്‌ മീൻ അതിലേക്ക് വച്ച ശേഷം തുണിക്കെട്ട് എടുത്ത്‌ കൊണ്ട് ദൂരെ കാണുന്ന ഒഴിഞ്ഞ പറമ്പിലേക്ക് പോയി. അവിടെയാണ് കോളനിയിൽ ഉള്ള മിക്കവരും തുണികൾ കൂടുതലുണ്ടെങ്കിൽ കഴുകി വാരി ഉണങ്ങാനായി കൊണ്ടിടുന്നത് ആ പറമ്പിലെ ഒന്നോ രണ്ടോ തെങ്ങുകളിൽ തലങ്ങും വിലങ്ങും, തുണികൾ വിരിച്ചിടാനായി അയകൾ കെട്ടിയിട്ടുണ്ട്. അവിടെ വരെ നനഞ്ഞ തുണിക്കെട്ടും ചുമന്ന് കൊണ്ട് ചെന്നതോടെ സംഗീത ക്ഷീണിച്ച് പോയി. എന്നാൽ അപ്പുക്കുട്ടന്റെ മുഖം ഓർക്കേ ക്ഷീണമൊന്നും വക വയ്ക്കാതെ സംഗീത തുണികൾ കുടഞ്ഞെടുത്ത്‌ അയയിൽ വിരിച്ചിടാൻ തുടങ്ങി. അവൾ ജോലി തുടർന്നു കൊണ്ടിരിയ്ക്കേ നരിയം പറമ്പിലെ പ്രമീള അവളുടെ അടുത്തേയ്ക്ക് വന്നു. സംഗീത അവളെ കണ്ടെങ്കിലും ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു. "ആരായിരുന്നു സംഗീതേ ഇന്ന്‌ വീട്ടിൽ വന്നത്.. എവിടോ ഞാൻ കണ്ടിട്ടുള്ള ഒരു മുഖമാണെന്ന് തോന്നുന്നു അത്.." പ്രമീള അവളുടെ അടുത്തേയ്ക്ക് വന്നു പറഞ്ഞപ്പോൾ ജോലി നിർത്തി സംഗീത അവളെ നോക്കി. "ഞാൻ കടവത്ത്‌ തുണി നനയ്ക്കാൻ പോയിരുന്നതാ ചേച്ചീ.. വീട്ടിൽ ആരാ വന്നതെന്ന് ഞാൻ കണ്ടില്ല..ഞാനിപ്പോൾ വന്നപ്പോൾ അവിടെ അമ്മയല്ലാതെ ആരുമില്ല. വന്നവർ ചിലപ്പോൾ തിരിച്ചു പോയി കാണും.." "ഹേയ് ഇല്ലെന്നേ.. അതൊരു പെൺകുട്ടിയാ. സനലിന്റെ കൂടാ അവള് വന്നത്. അവന്റെ കൂടെ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് ഞങ്ങളെല്ലാം കണ്ടതല്ലേ.. അവള് തിരിച്ചു പോയിട്ടില്ല. പോയിരുന്നെങ്കിൽ സനലിന്റെ ആട്ടോ അവിടെ കാണില്ലായിരുന്നല്ലോ. ഓട്ടോയിലാ സനൽ അവളെ കൊണ്ട് വന്നത്. ഓട്ടോ ദൂരെ നിർത്തിയിട്ട ശേഷം രണ്ടും കൂടി ഭാര്യാ ഭർത്താക്കന്മാർ വരും പോലെ നടന്നാ വന്നത്." ജോലി ചെയ്തുകൊണ്ടിരുന്ന സംഗീതയുടെ കൈകൾ നിശ്ചലമായി. അവളുടെ ഉടലെമ്പാടും തീ പിടിച്ച് കഴിഞ്ഞിരുന്നു. "ങാ.. ഇപ്പോൾ ഞാനോർക്കുന്നു. നമ്മുടെ അക്ഷയ കേന്ദ്രത്തിൽ ഇരിയ്ക്കുന്ന പെണ്ണാ അത്. അവളുടെ പേർ ബീനയെന്നോ മറ്റോ ആണെന്ന് തോന്നുന്നു. നമ്മൾ എന്ത് ആവശ്യത്തിന് അക്ഷയയിൽ ചെന്നാലും സനലിന്റെ ആട്ടോ അവിടെ കിടക്കുന്നതു കാണാം. അവർക്ക് തമ്മിൽ മുമ്പേ പരിചയമുണ്ടായിരിയ്ക്കണം" പ്രമീള പറഞ്ഞു നിർത്തി. "ചേച്ചി പറഞ്ഞത് സത്യമാണോ.." സംഗീതയുടെ ഒച്ചയടഞ്ഞു. "എനിയ്ക്ക് നിന്നോട് കള്ളം പറഞ്ഞിട്ട് എന്ത് നേട്ടമാ മോളേ ഉള്ളത്. പ്രത്യേകിച്ചും ഇക്കാര്യത്തിൽ..." പുല്ലിന് മുകളിൽ വച്ചിരുന്ന തുണികൾ അതേ പോലെ വച്ച ശേഷം സംഗീത വീട്ടിലേക്ക് ചെന്നു. അവൾ വരുമ്പോൾ ഒരു പ്ലാസ്റ്റിക് കസേര വലിച്ചിട്ടു സുഭാഷിണി വാതിലിന് വെളിയിൽ ഇരിയ്ക്കുകയാണ്. അപ്പോഴും വളരെ ഉച്ചത്തിൽ അകത്ത്‌ ടി വി യിൽ നിന്നുള്ള ശബ്ദം മുഴങ്ങുന്നുണ്ട്. "ഇത്രപെട്ടന്ന് ജോലി തീർന്നോടീ സംഗീതേ.. കഴിഞ്ഞെങ്കിൽ ഇന്നാ പിച്ചാത്തി.. നീ ആ മീൻ വെട്ടി ക്കഴുകികൊണ്ട് വന്നു നിന്റെ ചെക്കന് വറുത്തോ, കരിച്ചോ എങ്ങനാണെന്ന് വച്ചാൽ കൊടുക്ക്‌.." അവർ അവിടെ ഇരുന്നുകൊണ്ട് ഒരു പിച്ചാത്തി എടുത്ത്‌ സഗീതയുടെ കാൽ ചുവട്ടിലേക്ക് ഇട്ട് കൊടുത്തു. സംഗീത പക്‌ഷേ അതിലേക്ക് നോക്കുക പോലും ചെയ്യാതെ സിറ്റൗട്ടിലേക്ക് കയറി ചെന്നു. "നീയെന്തോ ചെയ്യാൻ പോവാടീ. നിന്നോടല്ലേ ഞാൻ പറഞ്ഞത് പോയി മീൻ കഴുകി എടുത്തോണ്ട് വരാൻ." "അമ്മ മാറി നിൽക്ക്. എനിയ്ക്ക് വീട്ടിലേക്ക് കയറണം.." തനിയ്ക്ക് മുൻപിൽ നിന്ന സുഭാഷിണിയെ അവൾ ഒരു വശത്തേയ്ക്ക് തള്ളി മാറ്റാൻ നോക്കിയെങ്കിലും അണുവിട ചലിയ്ക്കാൻ അവർ തയ്യാറല്ലായിരുന്നു. "നിന്നോട് ഞാൻ പറഞ്ഞ ജോലി ചെയ്യെടീ. പിന്നെ ആലോചിയ്ക്കാം നീ ഈ വീട്ടിലേക്ക് കേറണോ വേണ്ടയോ എന്ന്.." സുഭാഷിണി പറഞ്ഞു തീർന്നതും സംഗീത അവരുടെ തോളിന് മുകളിലൂടെ കൈ നീട്ടി വാതിലിൽ ഒരൊറ്റ തള്ള് തള്ളി. ഇരുവശത്തേയ്ക്കും പിളർന്ന് മാറിയ വാതിലിലൂടെ,അകത്ത്‌ ഒന്നായി പിണഞ്ഞു നിന്ന രണ്ട് കരി നാഗങ്ങൾ മിന്നലേറ്റ പോലെ പിടഞ്ഞു മാറുന്നതും അതിലെ പെൺ നാഗം തന്റെ തെറ്റിപ്പോയ വസ്ത്ര ഭാഗങ്ങൾ യഥാ സ്ഥാനത്തേയ്ക്ക് പിടിച്ചിടുന്നതുംസംഗീതയ്ക്ക് കാണാമായിരുന്നു. (തുടരും) കണ്ണൂർകാരൻ 🥰🥰🥰 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
44 likes
10 comments 19 shares

More like this