✍🏻Thasnieeem🌷
2K views 23 days ago
PAGE 16 ☠️☠️☠️ © ✍🏻Thasnieeem ഭാഗം :2 🌷🌷🌷 ജൂൺ മാസത്തെ ആ തണുത്ത കാറ്റ് വീണ്ടും ക്ലാരയുടെ മുഖത്തേക്ക് വന്ന് അടിച്ചു. പക്ഷേ, അവളുടെ ഉള്ളിൽ അപ്പോഴും നല്ല കനൽ എരിയുന്നുണ്ടായിരുന്നു. നെഞ്ചിടിപ്പ് ഇപ്പോഴും പൂർണ്ണമായും,സാധാരണ നിലയിലായിട്ടില്ല.... കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പാളത്തിലേക്ക് വീഴാൻ പോയ ആ ഒരു സെക്കൻഡ്... കൺമുന്നിൽ വന്ന് ബ്രേക്കിട്ട ട്രെയിനിന്റെ ആ പേടിപ്പിക്കുന്ന രീതിയിലുള്ള ഭയാനകമായ രൂപം... അത് കണ്ണടയ്ക്കുമ്പോൾ ഒക്കെ അവളുടെ മുന്നിൽ നേരിട്ട് കാണുന്നത് പോലെ തെളിഞ്ഞു വന്നു.... ​ഡിറ്റക്ടീവ് ഏഡ്രിയൻ ഹെയ്സ് മുന്നിലാണ് നടന്നിരുന്നത്. നല്ല ഉയരമുള്ള ശരീരം, കറുത്ത ലോങ്ങ് കോട്ട് ഇട്ടിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അയാൾ തിരിഞ്ഞുനോക്കി ക്ലാര ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. സ്റ്റേഷന്റെ പുറത്തെ വലിയ തിരക്കിലേക്ക് ഇറങ്ങിയതും അയാൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു കറുത്ത വോൾവോ കാറിന് അരികിലേക്ക് നടന്നു. കീ എടുത്ത് കാർ അൺലോക്ക് ചെയ്ത ശേഷം അയാൾ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു. ​"വേഗം കയറൂ, ഇവിടെ അധികനേരം റോഡിൽ നിൽക്കുന്നത് ഒട്ടും തന്നെ സേഫ് അല്ല," ഏഡ്രിയന്റെ ശബ്ദത്തിൽ ഒരു ഡിറ്റക്ടീവിന്റെ ഗൗരവവും കൽപനയും ഉണ്ടായിരുന്നു. ​ക്ലാര ഒന്നും ആലോചിച്ചില്ല, വേഗം കാറിന്റെ ഫ്രണ്ട് സീറ്റിലേക്ക് കയറിയിരുന്നു. ഏഡ്രിയൻ മറുസൈഡിലൂടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ലണ്ടനിലെ സാധാരണ ട്രാഫിക്കിലേക്ക് കാർ പതുക്കെ നീങ്ങി. വിൻഡോ ഗ്ലാസുകൾ ഒക്കെ പൂർണ്ണമായി അടച്ചിട്ടിരുന്നതുകൊണ്ട് കാറിനുള്ളിൽ നല്ല നിശബ്ദതയായിരുന്നു. ക്ലാര ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. സിഗ്നലുകളിൽ ആളുകൾ അവരുടെ സ്വന്തം തിരക്കുകളിലേക്ക് ചേക്കേറിപ്പോവുന്നു...അവർക്ക് മാറ്റാരുടെയും കാര്യം അറിയേണ്ട ആവശ്യമില്ല എന്ന മട്ടിൽ. കുറച്ചു മുൻപ് താൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് മരണത്തെ മുഖാമുഖം കണ്ട കാര്യവും, ഏതോ ഒരാൾ തന്നെ കൊലപ്പെടുത്താൻ നോക്കിയ കാര്യവും ഈ പുറത്തു കാണുന്ന ആരും അറിഞ്ഞിട്ടുകൂടിയില്ലല്ലോ എന്ന് അവൾക്ക് തോന്നിപ്പോയി. ​പെട്ടെന്നാണ് അവളുടെ ബാഗിലിരുന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. കാറിനുള്ളിലെ തികഞ്ഞ നിശബ്ദതയിൽ ഫോണടിക്കുന്ന ശബ്ദം കേട്ടപ്പോൾ ക്ലാര ഒന്നു ഞെട്ടി. ബാഗ് തുറന്ന് ഫോണെടുത്തപ്പോൾ സ്ക്രീനിൽ കാണിക്കുന്നത് 'സെബാസ്റ്റ്യൻ 'എന്നാണ്. അവൾ ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു.പിന്നെ ​ ഫോൺ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചു. ​"ക്ലാര..,നീ എവിടെയാ..? ഞാൻ നിന്റെ ഫ്ലാറ്റിന്റെ മുന്നിലുണ്ട്. എത്ര നേരമായി ഞാൻ ഡോറിൽ മുട്ടുകയും ബെല്ലടിക്കുകയും ചെയ്യുന്നു.... നീ അകത്തില്ലേ?... നീ പുറത്തിറങ്ങില്ല എന്ന് എനിക്ക് വാക്ക് തന്നതല്ലേ?" സെബാസ്റ്റ്യന്റെ ശബ്ദത്തിൽ വലിയ ദേഷ്യവും ഒപ്പം വല്ലാത്തൊരു പരിഭ്രാന്തിയും ഉണ്ടായിരുന്നു. ​"സെബാസ്റ്റ്യൻ... ഞാൻ... ഞാൻ ഫ്ലാറ്റിലില്ല. ഞാൻ പുറത്തിറങ്ങി..." ക്ലാര പതുക്കെ പറഞ്ഞു. ​"എന്താ!... നീ എങ്ങോട്ടാ പോയത്? ഞാൻ നിന്നോട് അത്രയും നിർബന്ധിച്ച്, കർശനമായി പറഞ്ഞതല്ലേ പുറത്തിറങ്ങരുതെന്ന്..? ആ പത്രത്തിൽ കണ്ടത് വെറുമൊരു പ്രാങ്ക് ആകാൻ വഴിയില്ല ക്ലാര. നീ ഇപ്പോൾ എവിടെയാ? ലൊക്കേഷൻ അയക്ക്, ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം," അവൻ തിടുക്കത്തിൽ ചോദിച്ചു. ​ക്ലാര ഒരു നിമിഷം ഡ്രൈവ് ചെയ്യുന്ന ഏഡ്രിയനെ നോക്കി. ഏഡ്രിയൻ റോഡിൽ നിന്ന് കണ്ണ് എടുക്കാതെ തന്നെ പതുക്കെ തലയാട്ടി, ഇപ്പോൾ നിൽക്കുന്ന സ്ഥലമോ കൂടെയുള്ള ആളെയോ കുറിച്ച് ഒന്നും പറയേണ്ട എന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു. ​"ഞാൻ... ഞാൻ ഓഫീസിലെ മീറ്റിംഗിന് പോകാൻ ഇറങ്ങിയതാ സെബാസ്റ്റ്യൻ. പക്ഷേ ടോട്ടനം സ്റ്റേഷനിൽ വെച്ച് ഒരു അപകടം പറ്റി. ഒരാൾ എന്നെ പിന്നിൽ നിന്ന് ട്രെയിനിന്റെ മുന്നിലേക്ക് തള്ളിവിട്ടു," ക്ലാരയുടെ ശബ്ദം പേടി കൊണ്ട് ഇടറി. ​"ഓ മൈ ഗോഡ്....! നിനക്ക്... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? ആരാ നിന്നെ രക്ഷിച്ചത്? നീ ഇപ്പോൾ എവിടെയാ ഉള്ളത്?" സെബാസ്റ്റ്യൻ ഒന്നിനു പുറകെ ഒന്നായി പേടിയോടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.... ​"എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല. ഒരു ഡിറ്റക്ടീവ് കൃത്യസമയത്ത് അവിടെ ഉണ്ടായിരുന്നതുകൊണ്ട് എന്നെ രക്ഷിച്ചു. ഞാൻ ഇപ്പോൾ അയാളുടെ കാറിലാണ്. കൂടുതൽ കാര്യങ്ങൾ ഞാൻ പിന്നെ നിന്നെ വിളിച്ചു പറയാം," എന്ന് പറഞ്ഞ് സെബാസ്റ്റ്യൻ കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നതിന് മുൻപ് തന്നെ ക്ലാര പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. ​ഫോൺ സീറ്റിലേക്ക് വെക്കുമ്പോൾ ക്ലാര ഏഡ്രിയനോട് ചോദിച്ചു, "നമ്മൾ എങ്ങോട്ടാ ഈ പോകുന്നത്..? ആരാണ് എന്നെ കൊല്ലാൻ നോക്കുന്നത്..? ആ പത്രത്തിൽ എങ്ങനെയാണ് ഇതൊക്കെ മുൻകൂട്ടി വരുന്നത്....? എനിക്ക് ഒന്നും... ഒന്നുംതന്നെ മനസ്സിലാകുന്നില്ല." ​ഏഡ്രിയൻ കാർ ഒരു റെഡ് സിഗ്നലിൽ നിർത്തി. എന്നിട്ട് സീറ്റിന്റെ സൈഡിൽ ഇരുന്ന 'ദി ലണ്ടൻ ക്രോണിക്കിൾ' പത്രത്തിന്റെ ഒരു കോപ്പി എടുത്ത് ക്ലാരയ്ക്ക് നേരെ നീട്ടി. അത് അയാൾ സ്റ്റേഷനിൽ വെച്ച് അവളുടെ കൈയിൽ നിന്ന് വാങ്ങിയ പത്രമല്ലായിരുന്നു, അയാളുടെ കയ്യിലുണ്ടായിരുന്ന വേറൊരു പത്രമായിരുന്നു. ​"ഈ പത്രം നോക്കൂ. ഇത് ഇന്ന് രാവിലെ ലണ്ടൻ നഗരത്തിൽ മൊത്തം വിതരണം ചെയ്ത അതേ പത്രമാണ്. ഇതിന്റെ പതിനാറാമത്തെ പേജ് ഒന്ന് എടുത്തു നോക്കൂ," ഏഡ്രിയൻ പറഞ്ഞു. ​ക്ലാര വേഗം ആ പത്രം വാങ്ങി 16-ാമത്തെ പേജ് മറിച്ചു നോക്കി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, അത്ഭുതമെന്നു പറയട്ടെ, ആ പേജിൽ അവളുടെ ഫോട്ടോയോ മരണവാർത്തയോ ഇല്ലായിരുന്നു! അവിടെ സാധാരണ വരാറുള്ള, നാട്ടിലെ കാര്യങ്ങളും ചെറിയ ബിസിനസ്സ് വാർത്തകളും മാത്രമാണ് ഉണ്ടായിരുന്നത്. ​ക്ലാര ആകെ കൺഫ്യൂഷനിലായി. "അതെങ്ങനെ ശരിയാകും? എന്റെ ഫ്ലാറ്റിൽ വന്ന പത്രത്തിൽ ഇത് കൃത്യമായി പ്രിന്റ് ചെയ്തിട്ടുണ്ടല്ലോ. ഫോട്ടോയും സമയവും എല്ലാം ഉണ്ടായിരുന്നു. ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ...." ​"അതാണ് ഇതിലെ ഏറ്റവും വലിയ കെണി." ഏഡ്രിയൻ കാർ മുന്നോട്ട് എടുത്തു. "ഈ പത്രം ലണ്ടൻ നഗരം മൊത്തം അടിച്ചിറക്കുന്നതല്ല. കൊലയാളി ടാർഗെറ്റ് ചെയ്യുന്ന ഇരയ്ക്ക് വേണ്ടി മാത്രം അവൻ പ്രത്യേകം പ്രിന്റ് ചെയ്യുന്ന ഒരൊറ്റ പേജ് പത്രമാണിത്. ഒറിജിനൽ പത്രത്തിന്റെ അതേ ഫോണ്ടും പേജും ഒക്കെ വെച്ച് അവൻ ഇത് ഡ്യൂപ്ലിക്കേറ്റ് ചെയ്തെടുക്കും. എന്നിട്ട് കൃത്യമായി രാവിലെ നിങ്ങളുടെ ഫ്ലാറ്റിന്റെ വാതിലിനടിയിലൂടെ കൊണ്ടിട്ടു. നിങ്ങൾ അത് വായിച്ച് പേടിക്കണം, മാനസികമായി തകരണം... എന്നിട്ട് ആ പത്രത്തിൽ എഴുതിയതുപോലെ കൃത്യം 1:15-ന് സ്റ്റേഷനിൽ എത്തണം. ഇതൊക്കെ കൊലയാളിയുടെ വലിയൊരു പ്ലാനിംഗിന്റെ ഭാഗമാണ്. കഴിഞ്ഞ മൂന്ന് മാസമായി ലണ്ടനിൽ നടന്ന മൂന്ന് കൊലപാതകങ്ങളും കൃത്യം ഇതേ പാറ്റേണിലാണ് നടന്നത്. ആ മൂന്ന് പേർക്കും ഇതുപോലെ പത്രം കിട്ടിയിരുന്നു." ​"അപ്പോൾ... അപ്പോൾ കൊലയാളിക്ക് ഞാൻ ഇന്ന് പുറത്തിറങ്ങുമെന്ന് അറിയാമായിരുന്നോ?" ക്ലാരയുടെ തൊണ്ട വരണ്ടുപോയി. ​"തീർച്ചയായും. അവൻ നിങ്ങളെ ദിവസങ്ങളായി, ചിലപ്പോൾ ആഴ്ചകളായി വാച്ച് ചെയ്യുന്നുണ്ടാകും. നിങ്ങളുടെ വീട്, നിങ്ങളുടെ ഓഫീസ്,, നിങ്ങൾ ദിവസവും പോകുന്ന വഴി... എല്ലാം അവന് കാണാപാഠമാണ്. ആ പത്രത്തിലെ വരികൾ ഓർമ്മയുണ്ടല്ലോ...? ഉച്ചയ്ക്ക് 1:15-ന് നിങ്ങൾ സ്റ്റേഷനിലെ അപകടത്തിൽ നിന്ന് രക്ഷപ്പെടും എന്ന് അതിൽ നേരത്തെ എഴുതിവെച്ചിട്ടുണ്ട്. അതിനർത്ഥം എന്താണെന്ന് അറിയാമോ? സ്റ്റേഷനിലെ ആ തള്ളൽ നിങ്ങളെ കൊല്ലാൻ വേണ്ടിയുള്ളതായിരുന്നില്ല. അതൊരു സാമ്പിൾ മാത്രമാണ്. പത്രത്തിൽ എഴുതിയത് വെറും പ്രാങ്ക് അല്ല എന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ അവൻ ചെയ്ത ഒരു കളി. കൊലയാളി ഉദ്ദേശിച്ച യഥാർത്ഥ സംഭവം നടക്കാൻ പോകുന്നത് ഇന്ന് രാത്രി 11:47-നാണ്. നിങ്ങളുടെ സ്വന്തം ബെഡ്‌റൂമിൽ വെച്ച്...!" ​ഏഡ്രിയൻ പറഞ്ഞത് കേട്ടപ്പോൾ ക്ലാരയ്ക്ക് ശരീരം മൊത്തം തളർന്നുപോകുന്നത് പോലെ തോന്നി. സമയം ഇപ്പോൾ ഉച്ച കഴിഞ്ഞ് രണ്ട് മണിയാകുന്നു. ഇനി വെറും ഒൻപത് മണിക്കൂറുകൾ കൂടിയേ അവളുടെ മുന്നിലുള്ളൂ. നാട്ടിൽ തനിക്കായി കാത്തിരിക്കുന്ന, രാവിലെ മെസ്സേജ് അയച്ച അനിയത്തിയുടെ നിഷ്കളങ്കതയാർന്ന കുഞ്ഞുമുഖം അവളുടെ മനസ്സിലേക്ക് വീണ്ടും വന്നു. അവൾക്ക് വേണ്ടി തനിക്ക് ജീവിച്ചേ പറ്റൂ.... അവൾ മനസ്സിലോർത്തു. പക്ഷെ... പക്ഷെ എങ്ങനെ...?! ​"എനിക്ക് ജീവിക്കണം മിസ്റ്റർ ഏഡ്രിയൻ. എനിക്ക് എന്തെങ്കിലും ചെയ്ത് ഇതിൽ നിന്നും രക്ഷപ്പെടണം," ക്ലാരയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പതുക്കെ കവിളിലൂടെ ഒലിച്ചിറങ്ങി. ​ഏഡ്രിയൻ കാർ ലണ്ടനിലെ വലിയ റോഡുകളിൽ നിന്ന് മാറ്റി,തിരക്കില്ലാത്ത ഒരു ചെറിയ പഴയ സ്ട്രീറ്റ് ലേക്ക് തിരിച്ചു. എന്നിട്ട് അവിടെയുണ്ടായിരുന്ന ഒരു പഴയ നാലുനില കെട്ടിടത്തിന്റെ മുന്നിൽ കാർ നിർത്തി. അതിന്റെ ബോർഡിൽ 'Hayes Private Investigation' എന്ന് പതുക്കെ എഴുതിവെച്ചിട്ടുണ്ടായിരുന്നു. ​"നമ്മൾ എന്റെ ഓഫീസിലാണ് എത്തിയിരിക്കുന്നത്. തത്കാലം പോലീസ് സ്റ്റേഷനിൽ പോയിട്ട് യാതൊരു കാര്യവുമില്ല. കാരണം അവർക്ക് ഇതൊരു പ്രാങ്ക് മാത്രമാണ്,കാരണം എന്തെന്നാൽ നീ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നുമില്ലല്ലോ എന്നത് തന്നെയാണ്.... രാത്രി 11:47 വരെ നമുക്ക് സമയമുണ്ട്. ആ സമയത്തിനുള്ളിൽ നിങ്ങളുടെ ഫ്ലാറ്റിലേക്ക് വരാൻ സാധ്യതയുള്ള, നിങ്ങളെ ഇത്രയും കൃത്യമായി ഫോളോ ചെയ്യുന്ന ആ കൊലയാളി ആരാണെന്ന് നമുക്ക് കണ്ടുപിടിക്കണം. അതിനായി നിങ്ങളെ ഇത്രയും അടുത്തറിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് നമുക്ക് ആദ്യം തയ്യാറാക്കേണ്ടി വരും മിസ് ക്ലാര. നിങ്ങളുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബം... സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള എല്ലാവരെയും നമ്മൾ ലിസ്റ്റ് ചെയ്യണം," ഏഡ്രിയൻ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ക്ലാരയെ നോക്കി പറഞ്ഞു. ​ഏഡ്രിയൻ അത് പറഞ്ഞപ്പോൾ ക്ലാര ഒന്ന് ആലോചിച്ചു. ശരിയാണ്, ഓഫീസിലെ കടുത്ത സ്വഭാവക്കാരനായ മാനേജർ റിച്ചാർഡ്... കഴിഞ്ഞ മാസം ഒരു പ്രോജക്റ്റിലെ തർക്കത്തിന്റെ പേരിൽ ജോലിയിൽ നിന്ന് താൻ കാരണം പുറത്താക്കപ്പെട്ട ഡാനിയേൽ... പിന്നെ ഈ അടുത്ത കാലത്തായി തന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത മുറിയിലേക്ക് താമസം മാറിയ, എപ്പോഴും വളരെ വിചിത്രമായി പെരുമാറുന്ന പുതിയ അയൽവാസി മിസ്റ്റർ ഹാർവി... അങ്ങനെ ആർക്കൊക്കെയാണ് തന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കാൻ കഴിയുക? സെബാസ്റ്റ്യനെപ്പോലെ തന്നെ ഇവരും അവളുടെ മനസ്സിലേക്ക് സംശയത്തിന്റെ നിഴലുകളായി കടന്നുവന്നു. ​അവർ കാറിൽ നിന്ന് ഇറങ്ങി ഏഡ്രിയന്റെ ഓഫീസിലേക്ക് നടന്നു. അപ്പോഴും ലണ്ടനിലെ ആ ശക്തിയാർന്ന മൂടൽമഞ്ഞിനിടയിൽ നിന്ന്, കുറച്ചകലെ മാറി കിടന്നിരുന്ന ഒരു കറുത്ത കാറിന്റെ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ന്നു. കറുത്ത തുകൽ ഗ്ലൗസ് ധരിച്ച ആ കൈയിലെ വെള്ളി മോതിരം മൂടൽമഞ്ഞിലൂടെ ഒരു നിമിഷം മിന്നിത്തെളിഞ്ഞു... ക്ലാരയും ഏഡ്രിയനും ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി മറയുന്നത് വരെ ആ വ്യക്തിയുടെ നിഗൂഢമായ നിഴൽ അവിടെത്തന്നെ അവരെ ഉറ്റുനോക്കി,ഉണ്ടായിരുന്നു. തുടരും... ​ #pratilipi #📔 കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
12 likes
10 shares

More like this