അമ്പിളി 🌝
7K views 13 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋4  നീണ്ടു മെലിഞ്ഞ ശരീരം. പഴയ തേജസ്സില്ലെങ്കിലും ഒട്ടും കുറഞ്ഞു പോവാത്ത മുഖ സൗന്ദര്യം. നല്ല നീണ്ടതെന്ന് പറയാൻ കഴിയാത്ത മുടി. ചെറുതായി വളർന്ന താടിയും മീശയും. എപ്പോഴും ചുണ്ടിൽ കാണുന്ന മനോഹരമായ പുഞ്ചിരി. നേവി ബ്ലൂ ഷർട്ടും വെള്ളമുണ്ടും ആണ് വേഷം.  "അഭി.............."  ആരെയും ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് നടക്കുകയായിരുന്ന അഭി മാധവന്റെ വിളി കേട്ട് നിന്നു.  " എന്താ വല്യമാമേ........." അഭി ചോദിച്ചു. അപ്പോഴും ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു. " നാളെ രാവിലെ അവരെത്തും..... ബുധനാഴ്ച കുടുംക്ഷേത്രത്തിൽ വച്ച് കല്യാണം നടത്താം... ഇന്നല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത്. വരും വഴി നമ്മുടെ കടയിൽ കയറി താലി വാങ്ങിച്ചിട്ട് പോര്. ഞാൻ ഏൽപ്പിച്ചിട്ടുണ്ട്...."  മാധവൻ പറഞ്ഞു നിർത്തിയതും അഭി പതിഞ്ഞൊന്നു മൂളി.  അവന്റെ മനസ്സിൽ എന്താണെന്ന് ആർക്കും മനസിലാകുന്നുണ്ടയിരുന്നില്ല. അഭിയുടെ സ്വഭാവത്തിന് ആരെന്തു പറഞ്ഞാലും ഒരു എതിർപ്പ് ഉണ്ടാകില്ല. പണ്ട് മുതലേ അനുസരിച്ചു മാത്രം ശീലിച്ചവനാണ് . അസുഖം വന്നതിൽ പിന്നെ ആരോടും മിണ്ടണോ പറയാനോ പോലും വരാതായി. എപ്പോഴും ചുണ്ടിൽ ഉണ്ടാകുന്ന ചിരി ഒഴിച്ചാൽ മറ്റൊരു വികാരവും ആ മുഖത്ത് കാണാറില്ല. ജീവിതത്തിലെ എല്ലാം അവസാനിച്ച പോലൊരു നിസ്സംഗത ആണെപ്പോഴും. പക്ഷെ കല്യാണത്തിന് അഭി സമ്മതിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പ്രതീക്ഷകൾ തെറ്റിച്ചു അവന്റ ഭാഗത്തു നിന്നും ഒരു എതിർപ്പും ഉണ്ടായില്ല. " നിനക്കുള്ള ഡ്രെസ്സും എടുത്തേക്ക്. അവൾക്കുള്ളത് വരുന്നവഴി സജീവൻ വാങ്ങിച്ചോളും...."  "മ്മ് ............." വീണ്ടും മൂളൽ.  അവനെ ഒന്ന് ഇരുത്തി നോക്കി മാധവൻ  എണീറ്റ് കൈകഴുകി.  താര അത്ഭുതത്തോടെ അവനെ മിഴിച്ചു നോക്കി. " ഓരോരുത്തർ മാറുന്നൊരു മാറ്റം നോക്കെടി..... 5 വർഷത്തെ ദിവ്യപ്രേമം തേച്ചു പോയപ്പോൾ പിന്നെ ചാവും വരെ സന്യാസി ആയിരിക്കുമെന്നാ ഞാൻ ഓർത്തെ... പക്ഷെ കണ്ടോ കല്യാണം എന്ന് കേട്ടതും തനി സ്വഭാവം പുറത്തു വന്നത്....." താര അടുത്തിരിക്കുന്ന വർഷയുടെ ചെവിയിൽ പറഞ്ഞതും വർഷ വാ പൊത്തി ചിരിച്ചു. അഭി അടുക്കളയിലേക്ക് നടന്നു. അടുക്കള തിണ്ണയിൽ അടച്ചു വച്ചിരിക്കുന്ന സ്റ്റീൽ പ്ലേറ്റ് തുറന്നു. അതിനടിയിലുള്ള അൽപ്പം വളഞ്ഞ സ്റ്റീൽ പാത്രത്തിൽ കാണുന്ന ഒരു അപ്പത്തിലേക്കും അതിനു മുകളിൽ ഒഴിച്ച് വച്ചിരിക്കുന്ന കറിയിലേക്കും നോക്കി വേദനയോടെ പുഞ്ചിരിച്ചു. ആ നേരം അവനെ വിശക്കാൻ അനുവദിക്കാതെ വാരി ഊട്ടിയിരുന്ന അവന്റെ അമ്മയുടെ മുഖം മനസിലൂടെ മിന്നി മാഞ്ഞു. അവിടെ നിന്ന് തന്നെ ആ അപ്പം ചുരുട്ടി വായിൽ വച്ച്  ആ പത്രം കഴുകി സ്റ്റാൻഡിലേക്ക് കമഴ്ത്തി. അടുത്തുള്ള കലത്തിലെ തിളപ്പിച്ചാറിയ വെള്ളത്തിൽ നിന്നും ഒരു ഗ്ലാസ് വെള്ളം മുക്കി വായിൽ ഒഴിച്ചു.  എന്നിട്ടവൻ നേരെ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. വല്യമാമനും സഞ്ജുവും വരുണും എണീറ്റ് പോയിരുന്നു. ചെറിയമാമൻ വന്നു നിൽക്കുന്നവനെ ഒന്ന് നോക്കി.  " അഭി.... എപ്പോഴാ അപ്പോയിന്മെന്റ്. "  ചെറിയമാമൻ ചോദിച്ചു. " പത്തുമണിക്ക്....." അഭി പതുക്കെ പറഞ്ഞു. " ഒറ്റക്ക് പോകണ്ട... ഞാനും വരാം. കാർ എടുക്കാം. "  അതും പറഞ്ഞയാൾ എണീറ്റ് കൈ കഴുകി. അതിഷ്ട്ടപെടാത്ത പോലെ മീനാക്ഷി അയാളെ നോക്കി ദഹിപ്പിച്ചെങ്കിലും അത് മൈൻഡ് ചെയ്യാതെ മഹാദേവൻ പോയി. താരയും വർഷയും കിങ്ങിണിയും എണീറ്റ് കൈകഴുകി.  അഭി ടേബിളിലേക്കും അവന്റെ ഡ്രെസ്സിലേക്കും ഒന്ന് നോക്കി....  " ടേബിളിൽ ഉള്ള പാത്രങ്ങൾ എടുക്കാൻ ദിവസവും പറയണം എന്നുണ്ടോ? " അഭിയെ ദഹിപ്പിക്കും വിധം നോക്കി രേവതി പറഞ്ഞതും അഭി മുണ്ട് മടക്കി കുത്തി  ടേബിളിനടുത്തേക്ക് ചെന്ന് എല്ലാവരും കഴിച്ചു വച്ച പാത്രങ്ങൾ എല്ലാം ഓരോന്നായി അടുക്കി വച്ച് തുടങ്ങി. " വേറെ പണിക്കൊന്നും പോകുന്നില്ലല്ലോ , വെറുതെ തിന്ന് മുടിപ്പിച്ചു ഇരിക്കലല്ലേ.... ചാവുന്നെന് മുൻപ് ഇങ്ങനേലും ഒരു ഉപകാരം ഉണ്ടാവട്ടെ അല്ലെ മീനാക്ഷി..."  രേവതി എണീറ്റ് വാഷ്‌ബേസിനടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞത് കേട്ടതും താരയും വർഷയും പൊട്ടിച്ചിരിച്ചു. കിങ്ങിണിക്കത് കേട്ടതും കണ്ണ് നിറഞ്ഞു വന്നു.  എന്തോക്കെ ആരൊക്കെ പറഞ്ഞാലും എല്ലാം കേട്ട് നിൽക്കുന്ന ഏട്ടനെ കണ്ടവൾക്ക് നെഞ്ചു പൊട്ടി. രേവതി നോക്കി ദഹിപ്പിക്കുന്നത് കണ്ടതും കൈകഴുകി ഒന്നും മിണ്ടാതവൾ അകത്തേക്ക് പോയി. " ആ പ്ലേറ്റ് ഒന്നുപോലും പൊട്ടാതെ നോക്കിക്കോ...." മീനാക്ഷി പുച്ഛത്തോടെ പറഞ്ഞു. അഭി പുഞ്ചിരിയോടെ എല്ലാ പ്ലേറ്റും ഗ്ലാസും അടുക്കളയിലുള്ള വാഷ്‌ബേസിലിട്ട് കഴുകിയെടുത്തു. എല്ലാം സ്റ്റാൻഡിൽ അടുക്കിയതിനു ശേഷം ഒരു തുണി നനച്ചെടുത്തു മുറവും കൊണ്ട് പോയി ടേബിളിലെ എച്ചിൽ വാരി. അവൻ ചെയ്യുന്നതെല്ലാം നോക്കി രേവതിയും മീനാക്ഷിയും അഹങ്കാരത്തോടെ നിന്നു.എല്ലാവരും മൂന്നു നേരവും കഴിക്കുന്ന എച്ചിൽ പത്രങ്ങൾ എന്നും അവർ അഭിയെ കൊണ്ടായിരുന്നു കഴുകിച്ചിരുന്നത് . അവനൊന്ന് എതിർക്കുക പോലും ചെയ്യാതെ എല്ലാം ചെയ്യും. വീട്ടു ജോലിക്കാരി ജാനിച്ചേച്ചി സഹതാപത്തോടെ എല്ലാം കണ്ടു അവിടിരിക്കുന്നുണ്ടായിരുന്നു. സഹായിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പറ്റില്ല. ഈ രണ്ടു ഭൂധനകളും കൂടെ ആളെ നരകം കാണിക്കും. പണി തീർത്തു കയ്യ് വൃത്തിയിൽ കഴുകി അഭി അകത്തേക്ക് നടന്നു. കൊട്ടാരതുല്യമായ ആ വീടിന്റെ താഴെയുള്ള അനേകം മുറികളിലൊന്നിലേക്ക് അവൻ കയറി. അത്യാവശ്യം വലിയൊരു റൂം ആയിരുന്നത്.  യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്ന റൂം കണ്ടവന് മടുപ്പ് തോന്നി. പക്ഷെ വൃത്തിയാക്കി എടുക്കാൻ വയ്യ.... ശരീരം പഴയ പോലെ ഒരുപാടു നേരം ജോലി ചെയ്യാൻ അനുവദിക്കുന്നില്ല... അമ്മയുടെ മരണശേഷം ഈ കഴിഞ്ഞ ആറു മാസം വരെ ഈ റൂമിനെ പൊന്നു പോലെയായിരുന്നു അഭി സൂക്ഷിച്ചു പോന്നിരുന്നത്. ഇപ്പോഴാണെങ്കിൽ ഒന്നിനും വയ്യ. ശരീരത്തെക്കാൾ തളർന്ന മനസോടെ ജീവിക്കുന്നൊരുവന് ഒന്നിനും വയ്യ. എണ്ണപ്പെട്ട ദിവസങ്ങൾ ഒടുങ്ങുമ്പോൾ ഈ റൂം അനാഥമാവും. അന്നിവിടെ  ഈ പൊടിപടലങ്ങൾക്കിടയിൽ തന്റെ ഓർമകളും അലഞ്ഞു തിരിയുന്നുണ്ടാകും.. ഒരു നെടുവീർപ്പോടെ അഭി വലിയ കട്ടിലിനടുത്തുള്ള ചെറിയ ടേബിളിന്റെ വലിപ്പു തുറന്നു . അതിൽ കാണുന്ന പലവിധം ഗുളിക പാക്കറ്റുകൾ അവനെ നോക്കി കൊഞ്ഞനം കുത്തും പോലെയവനു തോന്നി. അതിൽ നിന്നൊരു പാക്കറ്റ് എടുത്ത് ഒരു ഗുളികയെടുത്തു പൊട്ടിച്ചു വായിലിട്ടു വെള്ളം കുടിച്ചു.  റൂം പൂട്ടി പുറത്തിറങ്ങി സിറ്റ്ഔട്ടിലേക്ക് നടന്നു. അവിടൊരു ചാരുകസേരയിൽ പത്രം നോക്കി മഹാദേവൻ ഇരിക്കുന്നുണ്ടായിരുന്നു. മുറ്റത്തുള്ള കാറുകളൊന്നും കാണാത്തതിൽ നിന്നും മനസിലാക്കാം എല്ലാവരും ഓരോ ഓഫീസിലേക്കായി പോയിട്ടുണ്ടെന്ന്. മുന്നേ ഒക്കെ ഇത് പോലെ താനും പോകാറുണ്ടായിരുന്നല്ലോ എന്നവൻ വേദനയോടെ ഓർത്തു.  " ചെറിയമാമേ ..... ഇറങ്ങിയാലോ? " അഭിയുടെ പതുക്കെയുള്ള ചോദ്യം കേട്ടതും മഹാദേവൻ എണീറ്റു. പുറത്തിറങ്ങി പോർച്ചിലേക്ക് ചെന്ന് കാറെടുത്തു വന്നു. അഭി കോഡ്രൈവിങ് സീറ്റിലേക്ക് കയറി. പരസ്പരം അവരൊന്നും സംസാരിച്ചില്ല. മഹാദേവന്റെ മനസ് നീറുകയായിരുന്നു.  തങ്ങളുടെ കുഞ്ഞു പെങ്ങളുടെ ഒറ്റമകൻ..... എല്ലായിടത്തും ആവേശത്തോടെ ഓടി നടന്നിരുന്ന, എല്ലാ ഷോപ്പിന്റെയും മുഴുവൻ കണക്കുകളും നോക്കാൻ അച്ഛൻ ഏൽപ്പിച്ചിരുന്ന മിടുമിടുക്കനായ അഭിയും ഈ അഭിയും തമ്മിൽ ഒരു തരി സാമ്യമില്ലെന്നയാൾ ഓർത്തു . ഒറ്റ തലകറക്കം മാറ്റി മറിച്ചത് ചുറുചുറുക്കുള്ള ഒരു 26 വയസുകാരന്റെ ജീവിതം തന്നെയായിരുന്നു.  അഭി പുറം കാഴ്ചകളിലേക്കുറ്റു നോക്കിയിരുന്നു. അവന്റെ മനസ്സ് മുഴുവൻ ആ നേരം തന്റെ ജീവിതത്തിന്റെ വരും കാര്യങ്ങളായിരുന്നു. ആലോചിക്കുമ്പോൾ തലവേദന വരുന്നുണ്ടായിരുന്നവന്. ബുധനാഴ്ച ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ പെൺകുട്ടിയെ ആരൊക്കെയോ ചേർന്ന് തനിക്ക് കല്യാണം കഴിച്ചു തരുന്നു. ഈ ദുരന്ത ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നവളോടവന് സഹതാപം തോന്നി. മുൻപ് മര്യാദക്ക് ഭക്ഷണം എങ്കിലും കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അവരുടെ എച്ചിൽ തന്നെ തന്നാൽ വല്യ ഭാഗ്യം എന്ന പോലെ ആയി മാറിയിരിക്കുന്നു. അതിനിടക്ക് ആ എച്ചിൽ കഴിക്കാൻ മറ്റൊരാൾ കൂടെ . എന്നാലും ആരായിരിക്കും ഈ രോഗിയെ കല്യാണം കഴിക്കാൻ പോകുന്ന ആ നിർഭാഗ്യവതി ................ ഹോസ്പിറ്റൽ ഗേറ്റ് കടന്നു കാർ പാർക്കിങ്ങിൽ ഇട്ടവർ അകത്തേക്ക് കയറി. ലിഫ്റ്റ് കയറി സെക്കന്റ് ഫ്ലോറിൽ എത്തി. അവിടെ കയറുന്നിടത്തായി തന്നെ വലിയ അക്ഷരത്തിൽ ONCOLOGY എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു. DR.Neeraj.s MD, DM clinical hematology എന്നെഴുതിയ റൂമിനു മുന്നിലുള്ള ചെയറിലേക്കവർ ഇരുന്നു. അവരുടെ ടോക്കൺ ആയതും കയ്യിലുള്ള ഫൈലുമായി അഭിയും പുറകിലായി മഹാദേവനും അകത്തേക്ക് കയറി. " ഹാ.... അഭിമന്യു.. ഇന്നെങ്കിലും താൻ ആരെയെങ്കിലും കൂട്ടി വന്നല്ലോ. കഴിഞ്ഞ തവണ വഴക്കു പറഞ്ഞതിനു ഉപകാരമുണ്ടായി....." പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞതും മഹാദേവൻ വിളറി പോയി. സര്ജറിക്ക് ശേഷം കാണിക്കാൻ എല്ലാം അവനൊറ്റക്കായിരുന്നു വന്നിരുന്നതെന്ന് നിരാശ്ശയോടെ അയാൾ ഓർത്തു.  ഇരുവരും കസേരയിലേക്കിരുന്നു , അഭി കയ്യിലുള്ള ഫയൽ ഡോക്ടർക്ക് നീട്ടി. അവസാനം എഴുതി കൊടുത്ത ടെസ്റ്റ് റിസൾട്ടുകൾ ഡോക്ടർ കമ്പ്യൂട്ടറിൽ നോക്കി. " നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ ഡോ...." അഭിയോടായി ഉത്സാഹത്തോടെ അദ്ദേഹം പറഞ്ഞു. അഭി മായാത്ത പുഞ്ചിരിയോടെ ഇരുന്നു. പിന്നീട് ഡോക്ടർ അവനെ മുൻപ് സർജറി ചെയ്ത കഴുത്തിലൊക്കെ പരിശോധിച്ചു.  " സാർ അഭിമന്യുവിന്റെ? " മഹാദേവനെ നോക്കി ഡോക്ടർ ചോദിച്ചു .  " അമ്മാവനാണ്...."  " ആ...... ഇതുവരെ കാണാത്തത് കൊണ്ട് എനിക്ക് അറിയില്ലല്ലോ. മുന്നേ വന്നിരുന്നത് സാറിന്റെ അച്ഛൻ ആയിരുന്നല്ലേ.... "  " അതെ, ഇവന്റെ സർജറി കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞതും... അച്ഛൻ....." മഹാദേവൻ പതർച്ചയോടെ പറഞ്ഞു. " അറിയാം ... അഭി പറഞ്ഞിരുന്നു..... സോറി ഫോർ യുവർ ലോസ്സ് ...."  "its ok....." മഹാദേവൻ വേദന നിറഞ്ഞ ചിരിയോടെ പറഞ്ഞു.  " അപ്പൊ സർ എത്രയും പെട്ടന്ന് സർജറി നടത്തണം. ഇപ്പോൾ കൌണ്ട് എല്ലാം നോർമൽ ആണ്. ഈ സർജറി കൂടെ കഴിഞ്ഞാൽ നമുക്ക് ഒരു സൈക്കിൾ കീമോ കൂടെ എടുക്കാം.... അത് കഴിഞ്ഞു ct സ്കാൻ എടുത്തു നോക്കാം. അതിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ പിന്നെ കറക്ട് followup ചെയ്താൽ മതി......"  ഡോക്ടർ അഭിക്ക് നേരെ തിരിഞ്ഞു.  '' എല്ലാം തന്റെ കയ്യിലാണ്..... തന്റെ കോണ്ഫിടെൻസിന് അനുസരിച്ചായിരിക്കും ഇനിയങ്ങോട്ടുള്ള റിക്കവറി ."  അഭി ചെറുതായൊന്ന് ചിരിച്ചു. ഡോക്ടർ വല്ലാത്ത നിരാശയോടെ അവനെ നോക്കി. മഹാദേവനും നിരാശ തോന്നി. ഇത് കൊണ്ടൊന്നും കാര്യമില്ലെന്ന അഭിയുടെ ഭാവം അയാളെ ദുഃഖത്തിലാഴ്ത്തി. " ഡോക്ടർ ബുധനാഴ്ച അഭിയുടെ മാര്യേജ് ആണ്. അത് കഴിഞ്ഞൊരു തീയതി തന്നോളൂ..... അന്ന് സർജറി നടത്താം....." മഹാദേവൻ വേഗത്തിൽ പറഞ്ഞു. " മാര്യേജ് ആണോ. എന്നിട്ട് അഭിമന്യു പറഞ്ഞില്ലല്ലോ..." ഡോക്ടർ അതിശയിച്ചു, " പെട്ടന്ന് തീരുമാനിച്ചതാണ് ...." അഭി പറഞ്ഞു. ഡോക്ടർ അപ്പോഴും അവിശ്വാസത്തോടെ ഇരുവരെയും മാറി മാറി നോക്കി. എന്നിട്ട് പ്രീസ്ക്രിപ്ഷൻ എഴുതി ഫയൽ അഭിക്ക് നേരെ നീട്ടി.  "അഭിമന്യു പോയി മരുന്ന് വാങ്ങിച്ചു പുറത്തു വെയിറ്റ് ചെയ്തോളു. ഞാൻ സാറിനോട് കുറച്ചു സംസാരിക്കട്ടെ...."  ഡോക്ടർ പറഞ്ഞതും അഭി ഫയൽ വാങ്ങി പുറത്തേക്കു നടന്നു.  " എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..... അതിനായിട്ടാണ് അഭിമന്യുവിനോട് ആരെയെങ്കിലും കൂട്ടി വരാൻ ഞാൻ പറഞ്ഞു കൊണ്ടിരുന്നത്." അത്രയും നേരം ഇല്ലാത്തതു പോലെ ഗൗരവത്തിൽ നീരജ് സംസാരിച്ചു തുടങ്ങിയതും മഹാദേവന്റെ നെഞ്ചിടിപ്പേറി...... തുടരും............................ അഭിപ്രായങ്ങൾ പറഞ്ഞിട്ട് പോകു.... അതെനിക്ക് വല്ല്യ മോട്ടിവേഷൻ ആണ് 🙂
100 likes
6 comments 57 shares

More like this