🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
ShareChat
click to see wallet page
@16794839
16794839
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
ഒരറ്റത്ത് നിന്ന് മാഞ്ഞു തുടങ്ങുന്ന ഒരു വരയാണ് ഞാൻ
#📔 കഥ ഭാഗം പത്ത് നീയും ഞാനും പിന്നെ അവരും മീനു ഉമ്മറത്തേക്ക് കയറുമ്പോൾ അമ്മമ്മയോട് പറഞ്ഞു "നാളെ എനിക്കൊന്ന് അമ്പലത്തിൽ പോകണം" "ഇടവഴിയിൽ നിന്നപ്പോൾ വെളിപാടുണ്ടായോ നിനക്ക്... എവിടേക്കാച്ചാൽ പൊയ്ക്കോ ഞാനൊന്നും പറയില്ല..." അമ്മമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു "അമ്മമ്മാ..എനിക്ക് ജോലി കിട്ടി റെയീൽവേയിൽ അടുത്തയാഴ്ച പോകണം... മദിരാശിയിലാണ് അമ്മമ്മയെ ഞാൻ വന്ന് അവിടേക്ക് കൊണ്ടു പോവാം... " " ഞാനെവിടേക്കുമില്ല... ഞാൻ ജനിച്ചു വളർന്ന മണ്ണ് വിട്ട് എങ്ങോട്ടേക്കുമില്ല... നീ പോയി നന്നായി വാ..." അമ്മമ്മക്ക് നല്ല വിഷമമുണ്ടാകുമെന്ന് കരുതി... പുറമേക്ക് എത്ര ദേഷ്യമുണ്ടെന്ന് കാണിച്ചാലും അകത്ത് ഒരിഷ്ടമെന്തായാലും ഉണ്ടാവും അതാരായാലും.. രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല... മീനുവിനെന്താണ് പറ്റിയതെന്ന ഉത്കണ്ഠയിൽ ഉറക്കം വരാതെ ഉത്തരവും പട്ടികയുമെണ്ണി കിടന്നു. ഉറക്കം പോയതിനാൽ രാവിലെ നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി മീനു തന്ന പൈസയിൽ ബാക്കിയുള്ള പൈസക്ക് ദേവിക്കും ദേവനും ഓരോ പുഷ്പാഞ്ജലി കഴിച്ചു... തൊഴുത് കഴിഞ്ഞ് ചന്ദനം വാങ്ങി പടിയിറങ്ങുമ്പോൾ മീനു എതിരെ നിന്നും വരുന്നത് കണ്ടു കടുപച്ച ദാവണിയിൽ മഞ്ഞ ഷാൾ അവളുടെ ശരീരത്തിന് നല്ലവണ്ണമിണങ്ങുന്നുണ്ടെന്ന് തോന്നി അടുത്തെത്തിയപ്പോള്‍ നടത്തത്തിനിടയിൽ മുഖത്ത് നോക്കാതെ പറഞ്ഞു "ഞാൻ തൊഴുതുവരാം നടന്നോളൂ.." പിറകിലാരൊക്കെയോ പടികയറി വരുന്നുണ്ടായിരുന്നു... അമ്പലത്തിന്റെ വടക്കേനടകഴിഞ്ഞ് മോളോകുളത്തിനരികിലൂടെ ഞാറ്റടി കണ്ടത്തിലേക്കിറങ്ങി പുളിമരത്തിനു ചുറ്റുമായി അട്ടിയിട്ട വൈക്കോൽ കെട്ടുകളിലെ ചെറു വഴിയിലൂടെ അകത്ത് കയറി അവൾ പറഞ്ഞത് ശരിയാണ് ആർക്കും കണ്ടുപിടിക്കാനാവില്ല... ഇവളിതെങ്ങനെ കണ്ടു എന്ന് അത്ഭുതം തോന്നി... കുറച്ച് നേരം അവിടെ ഇരുന്നപ്പോഴേക്കും പാദസരകിലുക്കം കേട്ടു അവൾ അകത്തേക്ക് കയറി വന്നു....അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ തലതാഴ്ത്തി നിന്നു അടുത്തേക്കൽപം നീങ്ങി നിന്ന് ചോദിച്ചു "മീനു... എന്താണ് പ്രശ്നം എന്താണ് പറയാനുണ്ടെന്ന് പറഞ്ഞത്..." "നീ കോയമ്പത്തൂരിൽ പോയ അന്ന് പ്രൊഫസറുടെ വീട്ടുകാർ വന്നിരുന്നു അവർക്ക് ചിങ്ങത്തിൽ നടത്തണം കല്ല്യാണം...എന്റെ കോഴ്സ് നിർത്തണമത്രെ... അവർ വിവാഹ ശേഷം പഠിപ്പിച്ചോളാമെന്നാണ് പറയുന്നത്.. " "അത്രേയുള്ളൂ... അതിനെന്താ അവർ പഠിപ്പിച്ച് ജോലിയാക്കി തരുമെങ്കിൽ പിന്നെന്താ... " " അച്ചൂ... നിനക്കറിയില്ല അയാളെ... അയാളെന്നെ കാണാൻ വന്നപ്പോൾ പറഞ്ഞതെന്താണെന്നറിയുമോ...വീട് നോക്കി അയാളുടെ മക്കളെ നോക്കി ഇരിക്കാനാണ്... അയാൾക്ക് ഒരുപാട് സ്വത്തുണ്ടത്രെ... അയാളുടെ വീട്ടിലെ പെണ്ണുങ്ങൾ പണിക്ക് പോയിട്ട് വേണ്ടത്രെ കുടുംബം കഴിയാൻ... വീട്ടുകാരങ്ങനെ പലതും പറയുമെങ്കിലും അയാളുടെ മനസ് എനിക്ക് അന്ന്  മനസിലായതാണ്... കെട്ടുകഴിഞ്ഞാൽ ഞാനൊരു പ്രസവയന്ത്രവും അടുക്കളക്കാരിയുമാവും... അതിനെനിക്ക് വയ്യ... " " എന്നിട്ടെന്ത് തീരുമാനിച്ചു... " " അടുത്തയാഴ്ച നിശ്ചയമാണ്.. " " ഇത്ര പെട്ടെന്നോ... " " ഉം... അടുത്ത ശനിയാഴ്ച വരെയേ കോളേജൂള്ളൂ ഞായറാഴ്ച കഴിഞ്ഞാൽ പഠനം കഴിഞ്ഞു " " ഇനിയെന്തു ചെയ്യും... " " വഴിയുണ്ടാകും എന്തെങ്കിലും... ഇനി നമ്മൾ ചിലപ്പോൾ കണ്ടെന്നും വരില്ല.. നിന്നോടല്ലാതെ ഞാനാരോട് പറയാനാണ് ഇതെല്ലാം അച്ചൂ... അത്ര ചെറുപ്പം മുതലേ നിനക്കെന്നെ അറിയാവുന്നതല്ലേ... " " അതുപോട്ടെ നിനക്കെന്താണ് പറയാനുണ്ടെന്ന് പറഞ്ഞത് " അവൾ വിടർന്ന മിഴിയോടെ അത് ചോദിച്ചപ്പോൾ പറയാനുള്ളതെല്ലാം മറന്ന പോലെ തോന്നി... വേറെന്തോ പറയാനായി മനസ് കൊതിച്ചു... പക്ഷേ അവളുടെ മനസിലിന്നും പഴയ കളിക്കൂട്ടുകാരനായ അച്ചുവിന്റെ സ്ഥാനം മാത്രമാണല്ലോ ഉള്ളത്... "എന്താണിത്ര ആലോചിക്കാൻ നീ പറഞ്ഞോ എന്താണെങ്കിലും നമ്മളല്ലേ അറിയൂ..." "എക്സാമിന്റെ റിസൽട്ട് കിട്ടി..." അവൾ ഒന്നു കൂടി അടുത്തേക്ക് നിന്ന് ചോദിച്ചു "എന്നിട്ട്... എന്തായി പറയൂ" "പാസായി... അടുത്തയാഴ്ച മദിരാശിയിലേക്ക് പോകണം.. ജോയിൻ ചെയ്യേണ്ടതവിടെയാണ്.." " ആണോ... ശരിക്കും... എനിക്കെന്ത് തരും... " " നിനക്കെന്തു വേണേലും തരും... നീ കാരണമാണല്ലോ എല്ലാം " " ഞാനൊന്നും ചോദിക്കുന്നില്ല... നിനക്കെന്തു തരാൻ തോന്നുന്നുന്നോ അത് തരിക " " തന്നാൽ മേടിക്കുമോ... വേണ്ടെന്ന് പറയുമോ... " " അതെന്താ അച്ചൂ നീയങ്ങനെ പറഞ്ഞത് നീ ഇഷ്ടപെട്ട് എനിക്ക് നല്കിയതെന്തെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ ഇതുവരെ " " ഇല്ല.. " " പിന്നെന്താ... " ഒന്നും പറയാനാവാതെ അവളുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു.. പറഞ്ഞറിയിക്കാനോ ചെയ്തു തീർക്കാനോ ആവാത്ത എന്തോ ഒന്ന് മനസിനെ കൊത്തി വലിക്കുന്ന പോലെ തോന്നി... മോളോകുളത്തിന്റെ പടവുകളിൽ പരൽമീനുകളോടി നടന്നു... ഇടക്കെപ്പോഴോ ഒരു ചുംബനം കൈമാറി പിടഞ്ഞകന്ന മീനുകൾ വിശ്വാസം വരാതെ തുറിച്ചു നോക്കി.. വൃശ്ചികകാറ്റിൽ ചെമ്പകത്തിന്റെ മണം പരന്നു.. മീനുവിന്റെ ശരീരത്തിന്റെ മണം പോലെ അത് തോന്നി "സമയം പോകുന്നു പറയ് അച്ചൂ" "നീയെന്തു ചെയ്യാൻ പോകുന്നു അത് പറയ്" "തീരുമാനിച്ചിട്ടില്ല ഇതുവരെ... ശനിയാഴ്ചയാകുമ്പോഴേക്കും മറ്റൊരു വഴിയുമില്ലെങ്കിൽ..." "ഇല്ലെങ്കിൽ.... പറയ്... നിന്റെ മനസിലാരെങ്കിലുമുണ്ടോ..." "അത് വിട് അച്ചൂ... അതെന്തോ ആവട്ടെ നീയെന്തു തരുമെന്ന് പറയ് " " ആദ്യം ഇതു പറയ്... എന്നിട്ടാവാം ബാക്കി " " ശരി... എന്റെ മനസിലൊരാളുണ്ട് അയാൾക്കതറിയുമോ എന്നുപോലും എനിക്കറിയില്ല... എനിക്കിഷ്ടമാണെന്നറിയാം.. ഇങ്ങനത്തെ ഒരു സിറ്റുവേഷനിലാണ് ഞാനെന്നറിയുമ്പോൾ അയാളങ്ങനെ പ്രതികരിക്കുമെന്ന് നോക്കട്ടെ.. " " അയാളെ നിനക്ക് അത്ര പരിചയമുണ്ടോ... എങ്കിൽ ഞാൻ സംസാരിക്കാം " " ഉം.. സമയമാവട്ടെ " " ഇനിയെപ്പോഴാണ്... ഇപ്പോൾ പറഞ്ഞാലല്ലേ കാര്യം നടക്കൂ... " " ഞാൻ പോവാണ്... നീ വെറുതെ മനുഷ്യനെ ടെൻഷനാക്കുകയാണ് " അത് പറഞ്ഞ് അവൾ പോകാനായി തിരിഞ്ഞപ്പോൾ ഏതോ ഉൾപ്രേരണയിൽ അവളുടെ കയ്യിൽ പിടിച്ച് വലിച്ചടുപ്പിച്ചു... അവൾ ചേർന്നു നിന്ന് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു " എന്താ അച്ചൂ... " " നീ.. നീയെന്റെ കൂടെ പോരുന്നോ... മറ്റാരെക്കാളും എനിക്ക് നിന്നെ അറിയാമല്ലോ... നിന്നെ മറ്റൊരാൾ ക്ക് വിട്ടുകൊടുക്കാനെനിക്കാവില്ല മീനൂ... അത്ര ഇഷ്ടമാണ് എനിക്ക് നിന്നെ... ഇനി നീയെന്നെ വെറുത്താലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും... എനിക്ക് മറക്കാനാവില്ല നിന്നെ... " നെഞ്ചിലൊരു ചൂട് പരന്നപ്പോൾ അവളുടെ മൂഖം പിടിച്ചുയർത്തി നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അന്ധാളിപ്പോടെ ചോദിച്ചു... " മീനു... ഒന്നും കരുതരുത്...കുറേ നാളായി മനസ്സിലിട്ട് കൊണ്ടു നടക്കുന്ന കാര്യമാണ് അറിയാതെ പറഞ്ഞു പോയതാണ്.. ഇഷ്ടമല്ലെങ്കിൽ ഇതു നമ്മൾ രണ്ടാളും മാത്രമറിയുന്ന ഒരു കാര്യമാവും... ഇനി നമ്മൾ കാണുകയുമില്ല... നിന്റെ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കില്ല... കരയല്ലേ പ്ലീസ്..." അവൾ നെഞ്ചിൽ നിന്ന് മാറാതെ മുഖത്തേക്ക് നോക്കി ചോദിച്ചു തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം ഒൻപത് നീയും ഞാനും പിന്നെ അവരും ഇടക്ക് ആളുകളൊഴിഞ്ഞപ്പോഴും മീനു മുന്നിലേക്ക് കയറി നിൽക്കാതെ എന്നെ ചാരി നിന്നു... സ്റ്റാൻഡിലെത്തി ബസ്സിറങ്ങി നാലുപാടും നോക്കി നാട്ടിലേക്കുള്ള ബസ് വരുന്ന അവിടേക്ക് നോക്കിയപ്പോൾ പരിചയക്കാരായി പലരെയും കണ്ടു... അവൾ വേഗം കൈപിടിച്ച് വലിച്ച് ഒരു ബസിന് പിറകിലേക്ക് നിർത്തി പറഞ്ഞു "ശാരദ അമ്മായി ഉണ്ട് അവിടെ... ഞാൻ കണ്ടു... നീ കുറച്ച് കഴിഞ്ഞ് വന്നാൽ മതി... അടുത്ത ബസിനായാലും മതി... ഒരുമിച്ച് പോകണ്ട..." അത് പറഞ്ഞ് കോഴിക്കോട് ബസുകൾ നിർത്തിയിട്ടതിന് പിറകിലൂടെ നടന്ന് പോകുമ്പോൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... ബസ്സ്റ്റാ്ഡിൽ നിന്നും കുറച്ച് ചൂടുകടല വാങ്ങി കൊറിച്ചു കൊണ്ട് നാട്ടിലേക്കുള്ള ബസ് വരുന്ന സ്ഥലത്തേക്ക് നടന്നു... പണി കഴിഞ്ഞ് ബസ് കാത്തു നിന്ന മനോജ് അടുത്തേക്ക് വന്ന് ചോദിച്ചു "രാവിലെ പോനനിട്ട്  ഇതുവരെ നീ മടങ്ങി പോയില്ലേ..." "ഇല്ല അവന്റെ വീട്ടിൽ ചെന്നപ്പോൾ ഊണുകഴിഞ്ഞ് പോയാൽ മതിയെന്ന് പറഞ്ഞു അങ്ങനെ നേരം പോയി" കുറച്ച് കടലയെടുത്ത് അവനു കൊടുത്ത് കുറച്ച് കടല കയ്യീലിട്ട്  ഞെരടി പൊരി ഊതി കളയുന്ന പോലെ കാണിച്ച്  മീനു നിൽക്കുന്ന ഭാഗത്തേക്ക് നോക്കി അവൾ മുടിയിഴകൾ ചെവിക്ക് പിറകിലേക്കൊതുക്കി ഇടം കണ്ണിട്ട് നോക്കി അവളുടെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു... അവൾ കയറിയ ബസിൽ തന്നെ കയറി നാട്ടിലെത്തി രണ്ടാളും രണ്ടു വഴികളിലൂടെ അപരിചിതരായി നടന്ന് വീട്ടിലെത്തി.. ഇടവഴിയിലൂടെ നടന്നു പോകുന്ന മീനുവിനെ ഒന്നുകൂടി നോക്കി... മാറിലേക്ക് പറ്റിചേർന്നവളിതാ അപരിചിതയായി നടന്നു പോകുന്നു... മനസിൽ കാൽപാടുകൾ ബാക്കിയാക്കികൊണ്ട്.. ഷർട്ടഴിച്ചിട്ട് കുളി കഴിഞ്ഞ് അകത്ത് കയറി അമ്മമ്മ കാര്യമായി സംസാരിച്ചില്ല.. ഇന്നത്തെ പോക്ക് തീരെ ഇഷ്ടപെടാത്തതാണല്ലോ.. അവൾ ചാരി നിന്ന അവളുടെ പുറംവിയർപ്പ് പടർന്ന ഷർട്ട് അലക്കാതെ അതുപോലെ മടക്കി വെച്ചു... അവളെ എപ്പോഴുമോർക്കാനായി അവളുടെ മണമറിയാനായി... പിറ്റേ ആഴ്ച കോയമ്പത്തൂരിലേക്ക് പോകുമ്പോൾ എതിരെ നിന്നൊരു അംബാസിഡർ കാർ വരുന്നത് കണ്ടു അതിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.. മോളോകുളത്തിന്റെ അവിടെ നിന്നും താഴോട്ടേക്ക് തിരിഞ്ഞ് വാര്യൻമാരുടെ പടിക്കൽ നിർത്തിയപ്പോൾ അവരുടെ വീട്ടിലേക്ക് വന്നവരാണെന്ന് കരുതി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു വണ്ടി കയറി കേയമ്പത്തൂരെത്തിയപ്പോൾ ഏഴുമണിയായിരുന്നു... റെയിൽവേ സ്റ്റേഷനരികിലെ ലോഡ്ജിലൊരു മുറിയെടുത്തു... രാത്രി ഭക്ഷണം കഴിച്ച് കിടന്നു പിറ്റേന്നത്തെ പരീക്ഷയെ കുറിച്ചുള്ള ആധിയും മീനുവിന്റെ ഓർമ്മകളും മനസിനെ കീഴ്പ്പെടുത്തി... ഉറക്കം വരാതെ മുറിക്കുള്ളിൽ എണീറ്റ് നടന്നു ഇടക്ക് ജനാല തുറന്ന് പുറത്തേക്ക് നോക്കി ചുവപ്പും പച്ചയും തെളിഞ്ഞ പലവഴി പോകുന്ന റെയിൽവേ ലൈനിലൂടെ ഏതൊക്കെയോ വണ്ടികൾ ഞരങ്ങി മൂളി വേഗം പ്രാപിക്കുന്നു... നെറ്റിയിലെ ലൈറ്റ് ഇരുട്ടിനെ തുളച്ച് കൊണ്ട് മുന്നോട്ട് പായുന്നു... ചേങ്ങോട്ടുകാവിലെ കോമരത്തെപോലെ ഇടക്ക് കൂവിവിളിച്ച് ഓടിക്കിതച്ച് ഏതൊക്കെയോ വണ്ടികൾ നിർത്താതെ പായുന്നു... പ്ലാറ്റ്ഫോമിന് പിറകിലെ ഓടയിൽ നിന്ന് പെരുച്ചാഴികൾ പുറത്തിറങ്ങുന്നത് കാത്ത് തെരുവു പട്ടികൾ കൂട്ടം കൂടി നിൽക്കുന്നു.. തലയിൽ വട്ടത്തിൽ പൂചൂടിയ തമിഴത്തികൾ മുറുക്കി തുപ്പികൊണ്ട് റോഡിലേക്കിറങ്ങുന്നത് കണ്ടു... റൂമെടുത്തപ്പോൾ റൂംബോയി സെറ്റപ്പ് വേണോ എന്ന് ചോദിച്ചത് ഇവറ്റകളെ കരുതിയാവും... രാത്രിക്ക് പല വില പറയുന്നവർ..പലരാത്രിക്ക് പല വിലകൾ... ഒരു ശരീരവും... പുലർച്ചെക്കെപ്പോഴോ ഒന്ന് മയങ്ങി രാവിലെ എണീറ്റ് ബോർവെൽവെള്ളം തലയിൽ തട്ടിയപ്പോൾ മുടി കട്ടപിടിച്ച പോലെ തോന്നി... കുളികഴിഞ്ഞ് ഡ്രസ് മാറി ഹോട്ടലിൽ നിന്നും ഇഡ്ഡലിയും വടയും കഴിച്ച് പരീക്ഷാ സെന്റർ അന്വേഷിച്ച് കണ്ടുപിടിച്ചു... മിക്കവാറും തമിഴർതന്നെയായിരുന്നു കുറച്ച് മലയാളികളെ കണ്ടു... റെയിൽവേയിലേക്ക് മലയാളികളധികം വരുന്നില്ലെന്ന് തോന്നി... പരീക്ഷ നന്നായി എഴുതി... മിക്കവാറും അറിയുന്ന ചോദ്യങ്ങളായിരുന്നു.. ഉച്ചക്ക് രണ്ടുമണിക്കുള്ള ട്രെയിനിൽ കയറി പാലക്കാട് ഇറങ്ങി നാട്ടിലേക്കുള്ള ട്രെയിനിന് കാത്തു നിന്നു... അതിൽ കയറി നാട്ടിലെത്തുമ്പോൾ സന്ധ്യയായിരുന്നു...  കടയിൽ നിന്ന് നാല് കോഴിമുട്ടവാങ്ങി... കുറച്ച് പച്ചക്കറിയും... പരീക്ഷ നന്നായി എഴുതാനായതിൽ മനസിലൊരു സന്തോഷം തോന്നി... മേരേക്കാട്ടുകാരുടെ പാടത്ത് ട്രാക്ടർ അവസാന റൗണ്ട് പൂട്ടുന്നതിന്റെ പൊടി പാറുന്നത് കണ്ടു... നീളത്തിൽ വളഞ്ഞു പുളഞ്ഞു പോകുന്ന നടവരമ്പിന്റെ അറ്റത്തുള്ള കണ്ടത്തിൽ പച്ചക്കറിക്ക് വെള്ളം തിരിക്കുന്ന ഗോപാലേട്ടനെ കണ്ടപ്പോൾ ചോദിച്ചു "സന്ധ്യയായല്ലോ പണി നീർത്താറായില്ലേ..." "നിർത്താണ്... ഇന്ന് രാവിലെ പണിയുണ്ടായിരുന്നു അതോണ്ട് നനച്ചില്ല... ഇപ്പോഴാണ് ഒഴിവ് കിട്ടിയത്" "എന്നാൽ പണി നടക്കട്ടെ ഞാൻ പോണൂ.." വീടിന്റെ പടി കയറുമ്പോൾ അമ്മമ്മ നാമം ചൊല്ലാൻ തുടങ്ങിയിരുന്നു അകത്ത് കയറി ഡ്രസ് മാറി അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ പാത്രങ്ങളെല്ലാം കാലിയാണെന്ന് കണ്ട് അമ്മമ്മയോട് ചോദിച്ചു " ഇന്നൊന്നും വെച്ചില്ലേ... " " ഞാൻ പട്ടിണി കിടന്നാൽ നിനക്കെന്താ... നിനക്ക് നിന്റെ കാര്യമല്ലേ വലുത്" സന്ധ്യാ സമയത്ത് അമ്മമ്മയോട് തർക്കിക്കാൻ നിൽക്കാതെ വേഗം അരി കഴുകി അടുപ്പത്തിട്ട് കോഴിമുട്ട പുഴുങ്ങി മുട്ടക്കറിയുണ്ടാക്കി അടച്ചു വെച്ച് ഉമ്മറത്ത് പോയിരുന്നു.. മകരത്തിലെ തേര് കാറ്റ് മുറ്റത്തിനതിരിലെ വന്ന് തൊടിയിലേക്കെത്തിനോക്കി വേലിയരികിൽ നിന്ന കോളാമ്പി പൂവിന്റെ നെറുകയിൽ തലോടി കടന്നു പോയി... മീനുവിനെ അധികം കാണാതായി.. ഇടക്കെപ്പോഴെങ്കിലും ഇടവഴിയിലൂടെ പോകുന്നത് കാണും.. അവളോടെന്തെങ്കിലും മിണ്ടാൻ കൊതിയായി തുടങ്ങി... ഒരാഴ്ച കഴിഞ്ഞപ്പോൾ റെയിൽവേ യുടെ ലെറ്റർ വന്നു അപ്പോയിന്റ്മെന്റ് ഓർഡർ... മദിരാശിയിലാണ് പോസ്റ്റിംഗ്... സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല.. ആദ്യം ഈ സന്തോഷ വാർത്ത പറയേണ്ട ആളെ കണ്ടിട്ട് തന്നെ ആഴ്ചകളായി... പിറ്റേന്ന് വൈകുന്നേരം അവൾ കോളേജ് വിട്ട് വരുന്ന സമയമായപ്പോൾ പുറത്തിറങ്ങി വെറുതെ ഇല്ലിക്കോൽ ശരിയാക്കി കോളാമ്പി ചെടിയുടെ ഇടവഴിയിലേക്ക് നീണ്ട കൊമ്പുകൾ വെട്ടി... വേലിക്കരികിൽ നിന്ന ചെമ്പരത്തിയുടെ കൊമ്പ് വെട്ടി തെങ്ങിനു ചുവട്ടിലേക്കിട്ടു... തലതാഴ്ത്തി നടന്നു വന്ന മീനുവിന്റെ മുഖത്ത് നോക്കാതെ വേലിക്കാലുകൾ ഇളക്കിഅമർത്തുന്നതിനിടയിൽ പറഞ്ഞു "എനിക്കൊന്ന് കാണണം... സംസാരിക്കാനുണ്ട്..." "എനിക്കും... നാളെ കത്തിടാം.. എടുക്കണം മറക്കരുത്" നടത്തത്തിനിടയിലത്രയും പറഞ്ഞവൾ പോയപ്പോൾ അത്ര നേരം അർജന്റായീ ചെയ്ത പണി നിർത്തി കൈകൾ മുണ്ടിൽ തുടച്ച് നാലുപാടും നോക്കി വീട്ടിലേക്ക് കയറി പിറ്റേന്ന് രാവിലെ അവൾ വരുന്ന സമയമായപ്പോൾ മുറിയുടെ ജനലിലൂടെ നോക്കി ശാരദേച്ചി പുറത്തില്ല... അമ്മമ്മ തൊഴുത്തിനരികിലാണ്... അവൾ നടന്നു പോകുന്നതിനിടയിൽ കാലിലെന്തോ തട്ടിയ പോലെ കുനിഞ്ഞു നിന്ന് ചെരുപ്പ് ശരിയാക്കുന്ന പോലെ കാണിച്ച് വേലിയിൽ പിടിക്കുന്നത് കണ്ടു.. അവൾ പടി കടന്ന് പോയ ഉടനെ തൊടീയിലേക്കിറങ്ങി നാല് കാന്താരി മൂളക് പൊട്ടിച്ച് മടിയിലേക്കിട്ട് പടിക്കലേക്കിറങ്ങി വേലിയിൽ തിരുകി വെച്ച കടലാസെടുത്ത് നാലുപാടും നോക്കി നിവർത്തി അച്ചൂ... കാര്യങ്ങളെല്ലാം കൈവിട്ട് തുടങ്ങിയിരിക്കുന്നു... നിന്നോടല്ലാതെ ഞാനാരോട് പറയാനാണ്... നാളെ രാവിലെ നീ അമ്പലത്തിൽ വരണം ഞാറ്റടി കണ്ടത്തിന്റെ മൂലയിൽ വൈക്കോൽ കൂട്ടി വെച്ചിട്ടുണ്ട് അതിനുള്ളിൽ നിന്നാൽ മതി പണിക്കാരെത്തുമ്പോൾ ഒൻപത് മണിയാവും അതിനുമുമ്പേ നമുക്കവിടെ വെച്ച് കാണാം...രാവിലെ നേരത്തെ അമ്പലത്തിലെത്തണം മറക്കരുത്.. തുടരും രമേഷ് കൃഷ്ണൻ
#📔 കഥ ഭാഗം എട്ട് നീയും ഞാനും പിന്നെ അവരും നീയും ഞാനും പിന്നെ അവരും പരീക്ഷ ഒരു വിധം നന്നായി എഴുതി പേപ്പറേൽപിച്ച് പുറത്തിറങ്ങിയപ്പോൾ സമയം പന്ത്രണ്ടരയായിരുന്നു.. തൊണ്ട വരളുന്നുണ്ട് ഒരു വെള്ളം കുടിച്ചാലോ എന്ന് കരുതി... പിന്നെ വേണ്ടെന്ന് വെച്ചു... മീനുവിനും ഒരുപക്ഷേ ഇതേ പോലെ ദാഹിക്കുന്നുണ്ടാവില്ലേ... അവൾ ട്യൂഷനെടുത്ത് തൊണ്ടയിലെ വെള്ളം വറ്റിച്ച് തന്ന പൈസയാണല്ലോ ഇതും.. റോഡിലേക്ക് കയറി നിന്നു.. പരീക്ഷ കഴിഞ്ഞിറങ്ങിയ കുറേ പേരുണ്ടായതിനാൽ ആദ്യം വന്ന ബസിന് കയറിയില്ല... രണ്ടാമത്തെ ബസിന് തിരക്കി മുൻവശത്തുകുടി കയറി... പെണ്ണുങ്ങളും ആണുങ്ങളും ഇടകലർന്നു നിന്ന ബസിൽ ചുറ്റിലുമുള്ള പെണ്ണുങ്ങൾക്കൊന്നും മീനുവിന്റെ ചന്തമില്ലെനന് തോന്നി.. അവളുടെ മണവും... കുളപ്പുള്ളിയെത്തിയപ്പോൾ  എങ്ങനെയൊക്കെയോ ബസിൽ നിന്ന് പുറത്തേക്ക് ചാടി... ബസ്സ്റ്റോപ്പിലെ പൂമരതണലിൽ ഞാനിറങ്ങുന്നതും നോക്കി മീനു നിൽക്കുന്നത് കണ്ടു.. അടുത്തെത്തിയപ്പോള്‍ അവൾ ചോദിച്ചു "എങ്ങനുണ്ടായിരുന്നു പരീക്ഷ..നന്നായി എഴുതിയോ.." "ഉം... കുഴപ്പമില്ലാതെ എഴുതി നീയോ.." "ഞാനതിന് പരീക്ഷയെഴുതാൻ പോന്നതല്ലല്ലോ... നിനക്കൊരു കമ്പനിക്ക് പോന്നതല്ലേ... ഞാൻ കൂടെ വന്നില്ലെങ്കിൽ നീ മടിപിടിച്ചിരിക്കുമെനന് എനിക്കുറപ്പായിരുന്നു..." "എന്നിട്ടെഴുതീലേ..." " ഉം.. എഴുതി... പ്രതീക്ഷയൊന്നുമില്ല... വെറുതെ അത്രനേരം വീട്ടിലിരിക്കണ്ടല്ലോ... " "എന്നാലിനി അടുത്ത പരിപാടിയെന്താ... " " ആദ്യം ഒരു വെള്ളം കുടിക്കണം... പിന്നെ ഭക്ഷണം കഴിക്കണം... നീ വന്നിട്ടാകാമെന്ന് കരുതി നിന്നതാണ് " " അവളത് പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു... ഇവളെന്റെ മനസ് വായിച്ചിരുന്നോ... " " എന്താ... ഇങ്ങനെ നോക്കുന്നത് " " ഹേയ്... ഒന്നുമില്ല.. ഞാൻ വരാൻ കാത്തുനിന്നതെന്തിനാണ്... നിനക്ക് ദാഹിച്ചാൽ കുടിക്കാമായിരുന്നില്ലേ.. " " അത് ശരിയല്ലല്ലോ... അച്ചൂ... നീയങ്ങനെ ചെയ്യുമോ... നിനക്കതിന് കഴിയുമോ.. " " ഇല്ല.. " " ഉം.. " " നമുക്ക് നല്ലൊരു ഹോട്ടൽ നോക്കാം അച്ചൂ.. " കുറച്ച് ദൂരം നടന്നപ്പോൾ വലിയ കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ കണ്ടു അവിടേക്ക് കയറി ഫാമിലി റൂമിൽ ബാഗ് വെച്ച് കൈ കഴുകാനായി നിന്നു... കുനിഞ്ഞു നിന്ന് കൈകഴുകുന്ന മീനുവിന് പിറകിലായി നിന്ന് ചുമരിൽ പതിച്ച കണ്ണാടിയിലേക്ക് നോക്കി മുടി ശരിയാക്കി... മീശയൊന്ന് കൈകൊണ്ട് ഒപ്പമാക്കിയപ്പോൾ മീനു മുഖമുയർത്തി കണ്ണാടിയിലേക്ക് നോക്കി.. ഒരൊറ്റ ഫ്രെയിമിൽ രണ്ടുപേരും ഒന്നിച്ചായപ്പോൾ എന്തോ പോലെ തോന്നി... മീനു തിരിഞ്ഞു നിന്ന് പറഞ്ഞു "കൊള്ളാം... ആളൊരു ചെറിയ സുന്ദരനൊക്കെ തന്നെ...." അത് പറഞ്ഞവൾ കൈയ്യിൽ പിടിച്ച് വലിച്ച് പറഞ്ഞു "കണ്ണാടി നോക്കി നിൽക്കാൻ കണ്ട നേരം വേഗം കൈ കഴുകി വാ... വിശക്കുന്നുണ്ട്..." അവളത് പറഞ്ഞ് തിരിഞ്ഞ് നടന്നപ്പോൾ അവളുടെ ഷോൾഡർ നെഞ്ചിലുരഞ്ഞു ഇടതൂർന്ന മുടി മുഖത്ത് കൂടി ഉരഞ്ഞു നീങ്ങി.. കൈ കഴുകി ടേബിളിനരികിലെത്തി ചെയറിലിരുന്നപ്പോൾ അവൾ ചോദിച്ചു "എന്താ കഴിക്കണത്... ചോറോ ബിരിയാണിയോ പൊറോട്ടയോ.. " " എന്തുമാവാം... നിന്റെ ഇഷ്ടം... " " ഞാനെന്നാൽ ഒന്നും കഴിക്കുന്നില്ലെങ്കിലോ..." "എന്നാലൊരു ഗ്ലാസ് വെള്ളം കുടിച്ച് പോകാം... വാ..." "ഇങ്ങനൊരു സാധനം... പറ... എന്താ വേണ്ടത്..." "നീ പറഞ്ഞോ അതെന്തായാലും ഞാനും കഴിക്കും... " അപ്പോളേക്കും സപ്ലയറെത്തി അവൾ പറഞ്ഞു " രണ്ട് ചിക്കൻ ബിരിയാണി... രണ്ട് ലൈം ജ്യൂസ്... ലൈം ജ്യുസ് ആദ്യം വന്നോട്ടെ " "മീനു... ഇതിനൊക്കെ ഒരുപാട് പൈസയാവില്ലേ... നീ എന്തു ഭാവിച്ചാണ് " " ആവും... പൈസയാവും... പക്ഷേ ഈ ജീവിതമെന്ന് പറയണത് ഇതൊക്കെ തന്നെയാണ്  ആഘോഷിക്കുന്ന സമയത്തേ പറ്റു.. കുറേക്കാലം കഴിഞ്ഞ് എനിക്ക് പണ്ട് ബിരിയാണി കഴിക്കാൻ മോഹമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ... അപ്പോഴേക്കും ചിലപ്പോൾ കഴിക്കാനും വയ്യാതാവും.. എന്നുമൊന്നുമില്ലല്ലോ എപ്പോഴെങ്കിലും ആവാം... " " മീനൂ... ജീവിതത്തിലിതല്ലാതെ ആഘോഷിക്കാനാവുന്ന എത്രയോ കാര്യങ്ങളില്ലേ... " " ഉണ്ടാവും എനിക്കറിയുന്ന ആഘോഷം ഇങ്ങനെ ഫുഡ് കഴിച്ചുള്ളതാണ്... " അപ്പോഴേക്കും ലൈം വന്നു അത് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ ഇടക്കിടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു... ഇടക്ക് കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൾ തല തിരിച്ച് പുറത്തേക്ക് നോക്കി... ബിരിയാണി വന്നപ്പോൾ അവൾ തന്നെ പ്ലേറ്റിലേക്ക് വിളമ്പി തന്നു മുകളിലുള്ള അണ്ടിപരിപ്പെടുത്ത് അവൾ പറഞ്ഞു "വാ.. തുറക്ക്... പണ്ട് മുള്ളൻ കായ നമ്മളിങ്ങനെ പരസ്പരം വായിലേക്കിട്ട് കഴിച്ചിരുന്നില്ലേ..." വായ് തുറന്ന് പിടിച്ചപ്പോൾ അവൾ അത് മെല്ലെ വായിലേക്കിട്ട് തന്നു.. അവളുടെ നോട്ടം താങ്ങാനാവാതെ പാത്രത്തിലുള്ള ചെറി കഷ്ണമെടുത്ത് അവളുടെ വായിലേക്കിട്ട് കൊടുത്തപ്പോൾ അവൾ പറഞ്ഞു. " സന്തോഷമായി അച്ചു... നമ്മൾ കുറച്ച് നേരത്തേക്കെങ്കിലും പഴയ അച്ചുവും മീനുവുമായപോലെ..." "അപ്പോൾ ഇതുവരെ അങ്ങനെ ആയിരുന്നില്ലേ..." "അറിയില്ല... ആയിരിക്കാം... നമ്മൾ അക്കാലത്തുനിന്ന് ഇപ്പോൾ വളരെ ദൂരെയാണ് അച്ചൂ... ഇതുപോലെ എന്തെങ്കിലുമല്ലാതെ ആ കാലത്തേതുപോലെ നമുക്കിനിയൊരിക്കലും ആകാനാവില്ല... മുതിരണ്ടായിരുന്നു.. എന്നും അഞ്ചിലും നാലിലുമായാൽ മതിയായിരുന്നു... എങ്കിലെന്നും നമുക്ക് ഒരുമിച്ച് നടക്കാമായിരുന്നു " അവളുടെ മനസിലെന്താണെന്നറിയാതെ പ്ലേറ്റിൽ നിന്നും ഓരോ പിടി വറ്റുകൾ വാരി കഴിച്ചു അവൾ ചോദിച്ചു " നീ നോൺ കഴിക്കാറില്ലേ എന്താ ഇത്ര താമസം... " " ഹേയ്... ഓരോന്നോർത്തുപോയി.. " " ഭക്ഷണം കണ്ടാൽ ഞാൻ സാധാരണ എല്ലാം മറക്കാറാണ് പതിവ്...ആലോചിച്ചിരിക്കാതെ കഴിക്ക്... കുറച്ച് ദൂരമുണ്ട് നാട്ടിലേക്ക് " ഭക്ഷണം കഴിച്ച് കൈകഴുകി തുടക്കാനായി അവളുടെ ഷോൾതലപ്പെടുത്തപ്പോൾ അവൾ അത് മുന്നിലേക്ക് വലിച്ച് പറഞ്ഞു " അയ്യട... അത് വേണ്ട..എന്നിട്ട് വേണം വീട്ടിൽ ചെല്ലുമ്പോൾ ബിരിയാണി മണം കിട്ടി പ്രശ്നമാകാൻ.. വേണമെങ്കിൽ മുണ്ടിൽ തുടച്ചോ.. " കൗണ്ടറിൽ നിന്ന് ടിഷ്യൂപേപ്പറെടുത്ത് എന്റെ നേരെ നീട്ടി പറഞ്ഞു "അതേയ് അതിനാണ് ഈ സാധനം വെച്ചിരിക്കുന്നത് പെൺകുട്ട്യോളടെ ഷാളിലല്ല കൈ തുടക്കേണ്ടത്... " പൈസകൊടുത്ത്  പുറത്തിറങ്ങിയപ്പോൾ പറഞ്ഞു " ഇനി ബസ്സ്റ്റോപ്പിലേക്ക് പോകാം... ഇപ്പോൾ ബസ് കയറിയാലേ അഞ്ചരക്കെങ്കിലും നാട്ടിലെത്തൂ.." ബസ് കയറിയപ്പോൾ സീറ്റില്ലായിരുന്നു.. മീനു ചാരി നിന്ന സീറ്റിന് പിറകിലെ സീറ്റിൽ ചാരി നിന്നു.. കുറച്ച് ദൂരം ബസോടി ഒരു സ്റ്റോപ്പീൽ നിർത്തിയപ്പോൾ പോളിടെക്നിക്കിലെ കുട്ടികൾ ഇടിച്ചുകയറി... മുൻപിലും പിറകിലും തിരക്ക് കൂടിയപ്പോൾ മീനു തൊട്ടുമുന്നിലെത്തി എന്നെ ചാരി നിന്നു... അവളെന്തോ പറയാനായി തലതിരിച്ചപ്പോൾ അത് കേൾക്കാനെന്ന പോലെ അവളുടെ തോളിൽ താടി വെച്ചു നിന്നു അവൾ പറഞ്ഞു "ഇവിടന്ന് മാറരുത് ട്ടോ... ഇനി പിറകിൽ പോയാൽ ആണുങ്ങളുടെ ഇടയിൽ പെടും പ്ലീസ്.." അവളുടെ നിശ്വാസം കവിളിൽ തട്ടി അവളുടെ ചുണ്ടുകൾ കവിളിലുരഞ്ഞ പോലെ തോന്നി.. "ഇല്ല... ഞാനിവിടെ നിന്നെങ്ങും മാറില്ല..." അവളുടെ ചൂട് നെഞ്ചിലേക്ക് പടരുന്നുണ്ടായിരുന്നു... ഇടക്കിടെ ബസിന്റെ കുലുക്കത്തിനനുസരിച്ച് അവളുടെ മുടിയിൽ മുഖം പൂഴ്ത്തികൊണ്ടിരുന്നു... ഡ്രൈവർ ഒരു വളവ് വീശിയൊടിച്ചപ്പോൾ അവൾ വീഴാൻപോയപ്പോൾ അരയിലൂടെ കയ്യിട്ട് പിടിച്ച് ചേർത്തു നിർത്തി... അവളുടെ അടിവയറിന്റെ ചൂടും മൃദുലതയും കൈകളിൽ പടർന്നു അവൾ തലചെരിച്ചു എന്നെ നോക്കിയപ്പോൾ വീണ്ടും തോളിൽ താടികുത്തി കൊണ്ട് പറഞ്ഞു. "സോറി... നീ വീഴാതിരിക്കാൻ പിടിച്ചതാണ്..." വീണ്ടും അവളുടെ ചുണ്ടുകൾ കവിളിലുരഞ്ഞപോലെ തോന്നി.. തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം ഏഴ് നീയും ഞാനും പിന്നെ അവരും ബസ്സിറങ്ങി അവൾ മുൻപിൽ നടന്നു ദിവാകരേട്ടനോടൊപ്പം അവളെ ഒരു പരിചയവുമില്ലാത്ത മട്ടിൽ നടന്നു പോരുമ്പോൾ മുണ്ട്യാലി പാടത്തിന്റെ വലിയ വരമ്പിലൂടെ ജാനകി ചേച്ചിക്ക് പിറകിലായി അവൾ തലതാഴ്ത്തി നടക്കുന്നുണ്ടായിരുന്നു... പോക്കുവെയിൽ തട്ടി അവളുടെ ചെമ്പിച്ച മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു.. അവളുടെ കവിളിണകളിൽ ചെഞ്ചായം പൂശുന്ന സൂര്യനോട് അസൂയ തോന്നി...ഒരു കൂട്ടുകാരി എന്നതിലപ്പുറം മീനു മനസ്സിലെവിടെയോ പതിഞ്ഞിട്ടുണ്ടെന്ന് തോന്നി.. പക്ഷേ.. അവളൊരുപക്ഷേ ഇങ്ങനെ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.. ഒരു കോളേജ് പ്രൊഫസറുടെ ഭാര്യയായി ഒരു കുടുംബമായി അവളൊതുങ്ങിതുടങ്ങുമ്പോൾ ഈ പഴയ കളിക്കൂട്ടുകാരനെ അവൾ ഓർക്കുമോ... ഇല്ല... ജീവിതത്തിന്റെ നട്ടുച്ച നേരങ്ങൾ ഒന്നൊന്നായി പിടിമുറുക്കുമ്പോൾ ഭൂതകാലം മറന്നേ പറ്റൂ... അല്ലെങ്കിലും എനിക്കവൾ ആരെല്ലാമോ ആണ് പക്ഷേ അവൾക്കോ...വെറും സുഹൃത്ത് മാത്രം... നെച്ചിക്കോട്ടുകാരുടെ വഴിതിരിയുന്ന അവിടെ വെച്ചൊന്ന് തിരിഞ്ഞു നോക്കി മീനു പിറകെ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ദിവാകരേട്ടൻ അവരുടെ വീട്ടിലേക്ക് കയറി ജാനകി ചേച്ചി കുളക്കടവിൽ സരളയോട് സംസാരത്തിന് നിന്നപ്പോൾ ഒരേപാതയിൽ ഞാനും അവളും മാത്രമായി... നടന്നെത്താനാവാത്ത ദൂരങ്ങൾ ബാക്കിയാക്കി നടക്കുമ്പോൾ അസ്തമയസൂര്യൻ മലഞ്ചെരുവിലേക്കിറങ്ങി തുടങ്ങിയിരുന്നു... വീടിന്റെ പടികടന്ന്  ഉമ്മറത്തേക്ക് കയറുമ്പോൾ  മീനു തലതാഴ്ത്തി കൊണ്ട് ഇടവഴിയിലൂടെ നടന്നു പോകുന്നത് കണ്ടു... രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.. ഒരിക്കലും മറക്കാനാവാത്തൊരു പകലിന്റെ ഓർമ്മകൾ മനസിൽ അലയടിച്ചു.. ചെമ്പകപൂവിൻ മണമുള്ള മീനുവിനെ മനസിൽ നിന്ന് മായ്ക്കാനാവുന്നില്ലല്ലോ... എക്സാമിന്റെ തലേദിവസം തന്നെ അമ്മമ്മയോട് കാര്യം പറഞ്ഞു.. രാവിലെ ഇറങ്ങുമ്പോൾ പറഞ്ഞാൽ എന്തെങ്കിലും കുനുഷ്ട് പറയുമെന്ന് ഉറപ്പാണ്.. അമ്മമ്മ ചോദിച്ചു "അപ്പോൾ രാവിലെ പശൂനെ ആര് കറക്കും...വളം കോരണ്ടേ...." "അതൊക്കെ കഴിഞ്ഞേ ഞാൻ പോകൂ..." "എന്താണിത്ര അത്യാവശ്യം... പോകാനുള്ള പൈസ വേണ്ടേ.." പരീക്ഷക്കാണെന്ന് പറഞ്ഞാൽ പ്രശ്നമായതിനാൽ അമ്മമ്മയോട് സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞു..അങ്ങോട്ട് ചെല്ലാനുള്ള പൈസ തന്നിട്ടുണ്ടെന്നും.. " ഉം... ഈ വയസാംകാലത്ത് എന്നെ നോക്കാനിനി ആരുണ്ട്... നിനക്ക് സർക്കീട്ട് കഴിഞ്ഞ് ഇപ്പോൾ എന്റെ കാര്യം നോക്കാൻ സമയമില്ല ല്ലോ... ഞാൻ ഈ വീട് വല്ല വൃദ്ധസദനത്തിനും എഴുതി വെക്കേണ്ടി വരും... മക്കളുടെയും പേരകുട്ടികളുടെയും സ്നേഹം കിട്ടാനുമൊരു യോഗം വേണം.." "അമ്മമ്മാ നിങ്ങളുടെ കാലം കഴിഞ്ഞാലെന്റെ സ്ഥിതി എന്താകുമെന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ... എന്നും ഈ തൊടിയിലിങ്ങനെ ചുറ്റി തിരിഞ്ഞാൽ അമ്മമ്മയുടെ പെൻഷനും കൂടി നിലച്ചാൽ ഞാനെന്തു ചെയ്യും... " " നിന്റെ ഇഷ്ടം എന്താച്ചാൽ നടക്കട്ടെ ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട് അതേ പോലെ ഞാനും ചെയ്തോളാം... ഇത്ര കാലമില്ലാത്തൊരു കൂട്ടുകാരനും പണിയും... എന്നെ ഒഴിവാക്കാനുള്ള സൂത്രപണി... നടക്കട്ടെ... " " അമ്മമ്മാ അങ്ങനെയല്ല... ഒന്ന് മനസ്സിലാക്കൂ ഞാൻ പറയുന്നത്.. " " നീ ഒന്നും പറയണ്ട... തള്ള പോയപ്പോൾ വയസാവുമ്പോൾ നീയെങ്കിലും ഉണ്ടാകുമെന്ന് കരുതി.. അതെങ്ങനെ തള്ളയുടെ അല്ലേ മകൻ... " " അതുശരിയാണ് അമ്മമ്മാ നിങ്ങളുടെയല്ലേ മോള്... ആ സ്വഭാവം കുറച്ചെനിക്കുമുണ്ടാകും... എല്ലാവരും സ്വാർത്ഥരാണല്ലോ... " കൂടുതൽ കേൾക്കാൻ താല്പര്യമില്ലാത്തോണ്ട് വീടിന് വെളിയിലേക്കിറങ്ങി... നിലാവ് തൂകി നിന്ന രാവിൽ വൃശ്ചികമാസത്തിലെ കുളിരുള്ള കാറ്റ് ഉമ്മറത്തെ ചക്കരമാവിന്റെ ഇലകളെ തലോടുനനുണ്ടായിരുനനു... കുഞ്ഞിമാളുചേച്ചിയുടെ വീടിനു പിറകിലെ ഇരുട്ടിൽ മീനുവിന്റെ അടുക്കളഭാഗത്തെ ലൈറ്റ് മങ്ങി കത്തുന്നത്  കണ്ടു... അവളിപ്പോൾ എന്ത് ചെയ്യുകയാവും...പഠിക്കുകയാവും നാളത്തെ പരീക്ഷ അവൾക്കും നിർണ്ണായകമാണല്ലോ... അമ്മമ്മ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അകത്തേക്ക് കയറുന്നത് കണ്ടപ്പോൾ ഉമ്മറത്തേക്ക് കയറി ലൈറ്റ് ഓഫ് ചെയ്ത് കതകടച്ചു... രാവിലെ അതിരാവിലെ എണീറ്റ് സിലബസൊക്കെ ഒന്നോടിച്ച് നോക്കി അടുക്കളയിൽ ചെന്ന് പാൽകറക്കാനുളള പാത്രമെടുത്ത് തൊഴുത്തിൽ പോയി പാൽകറന്നു.. ചാണകം വാരി കളഞ്ഞ് തൊഴുത്ത് അടിച്ചു വൃത്തിയാക്കി വെള്ളമൊഴിച്ച് കഴുകി... അടുക്കളയിൽ കയറി റവ ഉപ്പുമാവുണ്ടാക്കി... ഉച്ചക്കുള്ള ചോറ് കഴുകി അടുപ്പത്തിട്ട് പല്ല് തേച്ച് കുളിക്കാൻ കയറി.. കുളി കഴിഞ്ഞ് വന്ന് ചോറ് വാർത്തുവെച്ച് തക്കാളിയും മുളകും മഞ്ഞൾപൊടിയുമിട്ട് ഒരു കറിയുണ്ടാക്കി അടച്ചു വെച്ചു... പപ്പടം കാച്ചി ഒരു കവറിലിട്ട് കെട്ടി വെച്ചു. അമ്മമ്മക്ക് ഉച്ചക്ക് കഴിക്കാനുള്ള തെല്ലാം ആയപ്പോൾ ചായ ഉണ്ടാക്കി.. പ്ലേറ്റിലേക്ക് റവ ഉപ്പുമാവ് എടുത്ത് രണ്ട് ചെറുപഴം കൂട്ടി കഴിച്ച് ചായകുടി ച്ച് പാത്രം കഴുകി വെച്ചു... അകത്ത് പോയി ഉള്ളിൽ വെച്ച് നല്ല ഒരു ഡ്രസിട്ട് ഹോൾടിക്കറ്റെടുത്ത് ഉമ്മറത്ത് തൂക്കിയ ദേവിയുടെ ഫോട്ടോക്ക് മുന്നിൽ പോയി പ്രാർത്ഥിച്ച് അമ്മമ്മയുടെ മുറിയുടെ കതകിൽ തട്ടി വിളിച്ച് പറഞ്ഞു "ഞാനിറങ്ങാണ്... ചായയും ഉച്ചക്കുള്ള ഊണും അടുക്കളയിലുണ്ട് പപ്പടം കവറിലുണ്ട്..." അതിന് മറുപടി എന്താണെന്ന് കേൾക്കാനുള്ള താല്പര്യമില്ലാത്തതിനാൽ ടൈംപീസിൽ നോക്കി ഏഴേകാലായെന്ന് കണ്ടപ്പോൾ ഇറങ്ങിയോടി... ബസ് സ്റ്റോപ്പിലെത്തിയപ്പോൾ മീനു എത്തിയിരുന്നു... ഇളം നീല ചുരിദാറിൽ നെറ്റിയിലൊരു ചന്ദനക്കുറി തൊട്ട് നിൽക്കുന്നു... മുടിയിൽ നിന്നും ഇറ്റുവീണ വെള്ളതുള്ളികൾ വീണ് അവളുടെ ചുരിദാറിന്റെ പിറകുവശം നനഞ്ഞിരുന്നു... ആശാരി മനോജ് ചോദിച്ചു "ഇന്നെങ്ങോട്ടാ രാവിലെ തന്നെ" "ടൗണിലൊന്ന് പോണം ഒരാളെ കാണാനുണ്ട്" അപ്പോഴേക്കും ശശിയേട്ടനും കുഞ്ഞിമാളു ചേച്ചിയും വരുന്നത് കണ്ടു അവരോടും ഒരേ ഉത്തരം ആർത്തിക്കുന്നത് കേട്ട് മീനു ചിരിച്ചുകൊണ്ട്  റോഡിന് എതിർവശത്തെ മുളങ്കൂട്ടത്തിൽ കുളക്കോഴി കുഞ്ഞുങ്ങളെ നോക്കി നിന്നു.. മീനു പറയുന്നതിലും കാര്യമുണ്ട് നാട്ടുകാർക്ക് എന്തൊക്കെയാണറിയേണ്ടത്... ഒന്നും കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും കുറ്റം കണ്ടുപിടിച്ചാലേ ഉറക്കം വരൂ... ബസ് വന്ന് അതിൽ കയറി മീനു മുൻവശത്തെ ഡോറിലൂടെ കയറുമ്പോൾ ചുരിദാർ ഷോൾ ശരിയാക്കി പിറകിലേക്ക് നോക്കി.. ബസ് സ്റ്റാന്ഡിലെത്തിയപ്പോൾ പുറത്തേക്കിറങ്ങി.. നാലുപാടും നോക്കി നാട്ടിലുളളവർ പലവഴി ക്കുള്ള ബസിൽ കയറി സ്റ്റാൻഡ് വിട്ടപ്പോൾ മനുവിന്റെ അടുത്തേക്ക് ചെന്നു "ഹലോ... ഇനി പരിചയമാവാം... നാട്ടുകാരൊക്കെ പോയി..." "എങ്കിൽ വാ... തിരക്കില്ലാത്ത ബസിൽ കയറാം..." തിരക്കൊഴിഞ്ഞ ഒരു പാലക്കാടൻ ബസിൽ കയറി മുൻപിലും പിറകിലുമായുള്ള സീറ്റിലിരുന്നു.. തൊട്ടുമുനനിലെ സീറ്റിലിരുന്ന മീനു പിറകിലേക്ക് ചാരിയപ്പോൾ സീറ്റിന്റെ കമ്പിയിൽ പിടിച്ചിരുന്ന എന്റെ കൈകളിലവളുടെ തല വന്ന് ചാരി അവൾ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു ."വല്ലതും പഠിച്ചിട്ടാണോ വരുന്നത് അതോ ഇതൊരു യാത്ര മാത്രമാവുമോ.. " "കുറച്ചൊക്കെ അറിയാം..." "പരീക്ഷ കഴിഞ്ഞിറങ്ങിയാൽ കുളപ്പുള്ളി വന്ന് ഇറങ്ങണം.. ഞാൻ നീ വന്നേ ബസ് കയറൂ..." "അതങ്ങനേയുള്ളൂ... നീയില്ലാതെ എനിക്കെന്താഘോഷം..." "അപ്പോൾ നീ പരീക്ഷക്കല്ലേ വന്നത് ആഘോഷിക്കാനാണോ... " " ഒരു തമാശ പറയാനും പറ്റില്ലേ... നിന്നെ കൂട്ടിയേ ഞാൻ പോവുള്ളൂ പോരെ... " "മതി... പരീക്ഷ നന്നായെഴുതണം ട്ടോ.. ലൈഫിന്റെ പ്രശ്നമാണ്... " അപ്പോഴേക്കും അവളുടെ അടുത്ത സീറ്റിലൊരു മധ്യവയസ്ക വന്നിരുന്നു.. എന്റെയടുത്തായി ഒരു ചെറുപ്പക്കാരനും... ബസ്സ്റ്റാ്ഡിൽ നിന്നിറങ്ങി ഓടി തുടങ്ങിയപ്പോൾ പുലരി തണുപ്പുള്ള കാറ്റ് മുഖത്ത് ഇക്കിളിയിട്ടു.. പുറം കാഴ്ചളിലേക്ക് കണ്ണുനട്ടിരിക്കുന്ന മീനുവിന്റെ രണ്ടിഴമെടഞ്ഞിട്ട മുടിയിഴകൾ കാറ്റിൽ പാറി കൈകളിൽ തട്ടി... അവളുടെ കാതിലെ കുരുവിക്കൂട് പോലുള്ള കമ്മൽ കാറ്റിൽ ചെവിതട്ടിൽ വന്ന് തട്ടിതെറിച്ചു... മുൻപിലേക്കൽപം ചാഞ്ഞിരുന്ന് കമ്പിയിൽ താടിയമർത്തിയപ്പോൾ അവളുടെ ഇടതൂർന്ന മുടിയിൽ നിന്നും ചെമ്പരത്യാദി എണ്ണയുടെ മണം മൂക്കിലെതതി.... ഇടക്ക് ബസ് കുലുങ്ങുമ്പോൾ അവളുടെ നെറുകയിൽ മൂക്ക് തട്ടിയപ്പോൾ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു "അതേയ്... ഇയാളുറങ്ങാണോ... എക്സാമിന് കയറുമ്പോൾ ഉറങ്ങി തൂങ്ങി പോകണ്ട നേരെയിരുന്നേ.." അവളുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു... കണ്ടക്ടർ വന്നപ്പോൾ അവൾ രണ്ടുപേർക്കുമുള്ള ടിക്കറ്റ് ഒരുമിച്ചെടുത്ത്  തല തിരിച്ച് കൊണ്ട് പറഞ്ഞു "ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട്... " പാലക്കാടൻ ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് ദൃഷ്ടിപായിച്ചപ്പോൾ പുലരിമഞ്ഞിനും ഞാറിന്റെ പച്ചപ്പിനും മീനുവിന്റെ നൈർമല്യമാണെന്ന് തോന്നി... ഒരുമിച്ചിതുപോലൊരു യാത്ര ഇനിയും  സഫലമായെങ്കിൽ എന്ന് മനസാഗ്രഹിച്ചു... കണ്ടക്ടർ ടിക്കറ്റ് കൊടുത്ത് കഴിഞ്ഞ് ഡ്രൈവറുടെ അരികിൽ പോയി സ്റ്റീരിയോ ഓൺ ചെയ്തു... മെലഡി ഗാനങ്ങൾ ബസിനുള്ളിലൊഴുകി നടന്നു... കൺനിറയെ മീനുവിനെ അടുത്ത് കണ്ട് പ്രണയഗാനങ്ങൾ ആസ്വദിച്ച് ആ യാത്ര ഒരിടത്തും അവസാനിക്കരുതെന്ന് തോന്നി.. കുളപ്പുള്ളിയെത്തിയപ്പോൾ അവളിറങ്ങാനായി എഴുന്നേറ്റപ്പോൾ കമ്പിയിൽ പിടിച്ച് എന്റെ സീറ്റിനരികിലേക്ക് വന്ന് പറഞ്ഞു "ബെസ്റ്റ് ഓഫ് ലക്ക്.. നന്നായി എഴുതണേ..." അവൾ സ്റ്റെപ്പിറങ്ങി റോഡിൽ നിന്ന് കൈവീശി കാണിച്ചു... അത്ര നേരമുണ്ടായിരുന്ന ലോകം മറ്റൊന്നായ പോലെ... മുൻവശത്തെ സീറ്റിലെ ശൂന്യത മനസിലേക്ക് പടരുന്ന പോലെ തോന്നി... പത്തിരിപാലയെത്തി സ്ക്കൂൾ കണ്ടുപിടിച്ച് പരീക്ഷക്ക് കയറുമ്പോൾ ധാരാളം പേർ പരീക്ഷയെഴുതാനായുണ്ടെന്ന് മനസിലായി... ഇതിൽ നിന്നും ഞാൻ പാസാകുമോ... മീനു പറയുന്നുണ്ട് മനസിൽ.... നീ പാസാകും... നീയേ പാസാകൂ.... തുടരും രമേഷ്കൃഷ്ണൻ
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ #😥 വിരഹം കവിതകൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - mltoہچ@ mி வேற வழிவிி @m ஸகி் விமஊிி 6)()0 mிmoo விதவேறு mிஹீ கெகம் ஐவேDழ0 ஷஹீ வ் ٥٨ ஊிஜஸ விப வேம்வழகம் ھoomoooھدo sدoagsoد6m, கூளளிo ஜிவிவிலிகெ ஹ mவம் ھ00د0دی0ھ` ےچد@دھ00. வாவிவ வmிஹவ் mltoہچ@ mி வேற வழிவிி @m ஸகி் விமஊிி 6)()0 mிmoo விதவேறு mிஹீ கெகம் ஐவேDழ0 ஷஹீ வ் ٥٨ ஊிஜஸ விப வேம்வழகம் ھoomoooھدo sدoagsoد6m, கூளளிo ஜிவிவிலிகெ ஹ mவம் ھ00د0دی0ھ` ےچد@دھ00. வாவிவ வmிஹவ் - ShareChat
#📔 കഥ ഭാഗം ആറ് നീയും ഞാനും പിന്നെ അവരും കുറച്ച് നേരം അവളെ നോക്കിയിരുന്ന ശേഷം അവളുടെ അടുത്തായിരുന്നു.. അവൾ കടലിലേക്ക് നോക്കി എന്തോ ആലോചിക്കുന്നത് കണ്ടു... "മീനു... തിരയെണ്ണാൻ വന്നതാണോ നമ്മൾ... എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്" "അച്ചൂ... ചില കാര്യങ്ങൾ പറയാതെ തന്നെ മനസ്സിലാക്കാനാവും... ചിലർക്ക്... ചിലതെത്ര പറഞ്ഞാലും മനസിലാകുകയുമില്ല... അതങ്ങനെയാണ്..." "വീട്ടിൽ വിവാഹാലോചനകൾ വരുന്നുണ്ട്... ബി.എഡ് ചെയ്യുകയാണെന്ന് പറഞ്ഞതോടെ കഴിഞ്ഞയാഴ്ച വന്ന കോളേജ് പ്രൊഫസർക്ക് അപ്പോൾ തന്നെ കെട്ടണമെന്നായിരുന്നു... " " അതിനെന്താണ് മീനൂ.. നല്ലതല്ലേ... ഒരേ പ്രൊഫഷനിലുള്ള ആളുകളാവുമ്പോൾ പരസ്പരം മനസിലാക്കാനെളുപ്പമായിരിക്കും" " അപ്പോഴെന്റെ ഇഷ്ടത്തിനൊരു വിലയുമില്ലേ അച്ചൂ... ബി.എഡ് കംപ്ലീറ്റാക്കണം ഒരു ജോലി ആരുടെയും ഔദാര്യമില്ലാതെ നേടണം... മനസിനിഷ്ട്ടപെട്ടൊരാളെ വിവാഹം കഴിക്കണം... ഇതൊക്കെ തന്നെയാണ് ഓരോ പെണ്ണിന്റെയും ആഗ്രഹം... " " ആദ്യം വേണ്ടത് മനസിന്റെ തൃപ്തിയാണ് അതല്ലെങ്കിൽ ജീവിതം എന്റെ പോലെയാവും... ഇപ്പോഴെനിക്ക് ഒന്നിനെയും ഇഷ്ടമല്ല.. ആർക്കും വേണ്ടാതെ ജീവിച്ച് മരിച്ച് പോകുന്നവൻ" "അതുകൊണ്ട് എന്ത് ഗുണം... സ്വയം വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും നമ്മളെ വേണമെന്ന് കരുതാനാകുമോ... ആദ്യം സ്വയം ആരെന്ന് തിരിച്ചറിയൂ.. " " ഉം... " കുറച്ച് നേരം കടലിലേക്ക് തന്നെ അവൾ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു " എന്താ മീനു... ഇത്ര ചിന്ത നിന്റെ മനസിലാരെങ്കിലുമുണ്ടോ...അതുണ്ടെങ്കിൽ വീട്ടിലൊന്ന് അവതരിപ്പിച്ചു നോക്കൂ.. " " ഹേയ്... എന്റെ മനസിലാരുമില്ല... അല്ലെങ്കിലെന്റെ മനസുകാണാനാരും ശ്രമിച്ചിട്ടില്ല... ഈ കടലിലെ തിരമാലകളെണ്ണി തീർക്കാൻ നമുക്കാവുമോ... ഈ മണൽതരികൾ എണ്ണി തീർക്കാൻ നമുക്കാവുമോ... എന്റേതുമാത്രമാണെന്നഹങ്കരിക്കുന്ന നമ്മുടെ ശരീരത്തിലെ മുടികളെണ്ണി തീർക്കാനാകുമോ... ഇല്ല... ഒരിക്കലുമതിനാവില്ല... അതുപോലെ തന്നെയാണ് മനസും എത്രയറിയാമെന്ന് പറഞ്ഞാലും ഒരിക്കലും പൂർണ്ണമായി മനസിലാക്കാൻ പറ്റാത്തത്... നമ്മളെത്ര നിസഹായരാണ് ജീവിതത്തിൽ... " " മീനു... എന്തേ നിനക്ക് പറ്റിയത്... ഇതുപോലെ നിന്നെ ഞാന്‍ കണ്ടിട്ടേയില്ലല്ലോ... " " ഒന്നുമില്ല അച്ചൂ... അത് വിടൂ... അറിയാൻ സമയമാവുമ്പോൾ പലതുമറിയും.. അതുവരെ ആരുമൊന്നുമറിയണ്ട... അടുത്തയാഴ്ച പ്രൊഫസറുടെ വീട്ടുകാർ കാണാൻ വരുന്നുണ്ട് വരട്ടെ... രണ്ടുവർഷം കൂടി കഴിയാതെ ഞാന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നേയില്ല.. അതുവരെ കാത്തു നിൽക്കാനവർക്ക് ആകുമോ എന്ന് നോക്കട്ടെ... വീട്ടുകാർക്കും.. അതിന് പറ്റില്ലെങ്കിൽ വേറെ വഴിയുണ്ട്  " " എന്ത് വഴി " " പേടിക്കണ്ട... ഞാൻ ആത്മഹത്യ ചെയ്യുകയൊന്നുമില്ല... ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് എവിടെയുമെത്താതെ ഈ ലോകം വിട്ട് പോകാനെന്നെ കിട്ടില്ല... അതു പോട്ടെ നിന്റെ പ്ലാനെന്താണ്... " " ഒന്നും തീരുമാനിച്ചിട്ടില്ല... " " തീരുമാനങ്ങളെടുക്കാൻ വൈകുംതോറും ജീവിതം കൈവിട്ട് പോകും... പിന്നെ ഓരോന്നോർത്ത് ദുഖിക്കാനേ നേരം കാണൂ... " " ഉം.. " " എക്സാമിന്റെ അന്ന് രാവിലെ ഏഴരക്കുള്ള ബസിന് പോകാം നമുക്ക്... കുളപ്പുള്ളി നിന്ന് അധികദൂരമില്ലല്ലോ പത്തിരിപാലക്ക്.. പരീക്ഷയെഴുതി ഒരുമിച്ച് തിരിച്ചു പോരാം...രാവിലെ നേരത്തെയിറങ്ങി ബസ്റ്റോപ്പിലെത്തണം ഒരുമിച്ച് നമ്മളെ ആരും കാണണ്ട.. " " ആരെയാണ് പേടിക്കുന്നത്..." " ഒരുപക്ഷേ നമ്മളെ തന്നെ അതല്ലെങ്കിൽ സമൂഹത്തിനെ... രണ്ടും ഒരുപോലെയാണ് ഊഹിക്കാനെളുപ്പമാണ് രണ്ടുതരക്കാർക്കും... അതിനിടയിലിനി നമ്മൾ കാണില്ല.. " " റെയിൽവേയുടെ എക്സാം  കോയമ്പത്തൂരാണ്.. ഒരു ദിവസമവിടെ നിൽക്കേണ്ടി വരും ചിലപ്പോൾ.. പക്ഷേ... " " അറിയാം... അതറിഞ്ഞിട്ടുതന്നെയാണ് അപ്ലൈ ചെയ്തത്... ആണുങ്ങൾക്ക് ഒരു ദിവസമെവിടെയും തങ്ങാം സ്ത്രീകളെ പോലെയല്ല ല്ലോ... ഒന്നു മാറി നിൽക്കുന്നത് നല്ലതാണ്... " " നേരം പോയതറിഞ്ഞില്ല... നിന്നെ കോളേജ് സമയം കഴിഞ്ഞ് കാണാഞ്ഞാൽ അമ്മ തിരക്കും " " അതുമാത്രമല്ല... ട്യൂഷനുണ്ട്... അവനവന് ചെറിയ ആവശ്യങ്ങൾ ക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ... ഒരാളുടെ കയ്യിൽ നിന്നും പണം മേടിക്കുമ്പോൾ കാര്യകാരണങ്ങൾ നിരത്തണം സ്വന്തമായി കിട്ടുന്ന പണത്തിന് മൂല്യമുണ്ടാകും ആരോടും കണക്കുപറയണ്ട... " " ഉം... ശരി എന്നാൽ പോകാം... " " എനിക്ക് പോരാനേ തോന്നുന്നില്ല... ഈ കടലും ഇളം കാറ്റും എല്ലാം ഞാനൊരുപാടിഷ്ടപെടുന്നു... കടൽക്കരയിലൊറ്റക്കിരുന്നിട്ടുണ്ടോ.. നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും കേൾക്കാൻ ഒരുപക്ഷേ കടലിനാവുമെന്ന് തോന്നുന്നതിനാലാവാം പലരും കടൽക്കരയിൽ വന്ന് ഒറ്റക്കിരിക്കുന്നത്" " നിനക്കെന്തുണ്ടെങ്കിലും എന്നോട് പറയാലോ... " " നിനക്ക് മനസിലാകാത്ത ചില ഭാഷകളൂണ്ട് അച്ചൂ... അത് മനസിലാക്കാൻ കടലിനേ പറ്റൂ.. " എണീൽക്കാനായി അവൾ കൈ നീട്ടിയപ്പോൾ കൈകൊടുത്ത് വലിച്ചപ്പോൾ അവൾ എണീറ്റ് എന്നോട് ചാരി നിന്നുകൊണ്ട് പറഞ്ഞു... നന്ദി അച്ചൂ... ഇത്രനേരമെന്നെ കേട്ടിരുന്നതിന്... നല്ലൊരു സായന്തനമെനിക്ക് സമ്മാനിച്ചതിന്... പഴയ കളിക്കൂട്ടുകാരനോടൊപ്പമുള്ള ഈ സന്ധ്യ എനിക്കെന്നും പ്രിയപെട്ടതായിരിക്കും... " " ഉം.. ശരി... നിന്റെ അഭിനന്ദനം സ്വീകരിച്ചിരിക്കുന്നു... " മണലിലേക്ക് കാലുകൾ ആഴ്ന്നിറങ്ങിയപ്പോൾ കടൽ വെള്ളത്തിന്റെ തണുപ്പ് കാലിലേക്ക് അരിച്ചു കയറി... അവൾ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.. " ഏതായാലും ഇതുവരെ വന്നതല്ലേ കാലും മുഖവുമൊക്കെ കഴുകി പോകാം... " "ആയിക്കോട്ടെ നിന്റെ ആഗ്രഹമതാണെങ്കിൽ നടക്കട്ടെ.. " കയ്യും മുഖവും കഴുകി നടക്കുമ്പോൾ ഉന്തുവണ്ടിയിൽ ഭരണിയിലിട്ടു വെച്ച നെല്ലിക്ക കണ്ടപ്പോൾ അവൾ പറഞ്ഞു "അച്ചൂ... അത് കാണുമ്പോൾ സ്ക്കൂളിന്റെ മുമ്പിലെ ചെട്ടിയാരെ ഓർമ്മ വരുന്നു... നമുക്കോരോ നെല്ലിക്ക വാങ്ങിയാലോ... " " പിന്നെന്താ വാങ്ങാം... " രണ്ടു നെല്ലിക്ക വാങ്ങി ബസിനുള്ള പൈസയെടുത്ത് കൊടുത്തപ്പോൾ മീനു പറഞ്ഞു "വേണ്ട ഞാന്‍ കൊടുത്തോളാം..." അപ്പോഴേക്കും കടക്കാരൻ പൈസ വാങ്ങി ബാക്കി തന്നിരുന്നു... നെല്ലിക്ക കഴിച്ച് നടക്കുമ്പോൾ അവൾ ബാഗിൽ നിന്നും കുറച്ച് രൂപയെടുത്ത് തന്ന് പറഞ്ഞു " കാര്യമായിട്ട് ഇത് തരാനാണ് വരാൻ പറഞ്ഞത്... കോയമ്പത്തൂരിലേക്ക് പോകാനുള്ള പൈസയാണിത്... പരീക്ഷ മുടക്കരുത്... നീ ഒരു നല്ല നിലയിലായി കാണാൻ വേറാരും നിനക്കില്ലല്ലോ ഞാനല്ലാതെ..." "നീയെന്റെ ആരാണ് മീനു... എനിക്കിപ്പോഴും നിന്നെ മനസിലാകുന്നേയില്ലല്ലോ... ഇതൊക്കെ ഞാനെന്ന് തിരിച്ചു തന്ന് നിന്റെ കടം വീട്ടാനാണ് " " ഇത് കടമല്ല അച്ചൂ... കടമയാണ്... ബാല്യകാല സുഹൃത്തിനോട് എനിക്കുള്ള കടമ...ഒരുനാൾ ഞാനെവിടെയെങ്കിലുമെത്തി തിരിഞ്ഞു നോക്കുമ്പോൾ നിന്നെ ഞാന്‍ കാണാനാഗ്രഹിക്കുന്നത് ഒന്നുമില്ലാത്തവനായല്ല.. ജീവിതത്തിൽ നീയും ഉയരങ്ങളിലെത്തണം... " നടന്ന് ബീച്ചിന് പുറത്തെത്തി മടക്ക ഓട്ടോക്ക് കയറി സ്റ്റാൻഡിലിറങ്ങുമ്പോൾ അവൾ പറഞ്ഞു " അച്ചൂ ഇനി നീ മുന്നിൽ നടന്നോ.. നാട്ടിലേക്കുള്ള ബസിൽ പരിചയക്കാരുണ്ടാകും.. നമ്മളെ ഒരുമിച്ച് കാണണ്ട...ബസ് പൈസ എന്റേത് കൊടുക്കണ്ട.. പരീക്ഷയുടെ അന്ന് ഏഴരക്കുള്ള ബസ് മറക്കണ്ട.. നാട്ടിൽ ബസ്സിറങ്ങി നീ അൽപസമയം അവിടെ നിന്ന് വന്നാൽ മതി എന്റെ പിറകേ വരരുത് .." "ഉം... മനസിലായി... അപ്പോഴിനി എക്സാമിന് കാണാം.. " കുറച്ച് നേരം റോഡിൽ തന്നെ നിന്ന് മീനു സ്റ്റാൻഡീലേക്ക് കയറുന്നത് കണ്ട് പിറകേ പോയി.. നാട്ടിലേക്കുള്ള ബസ് വന്നപ്പോൾ മീനു പറഞ്ഞ പോലെ ലീലേച്ചിയും ദിവാകരേട്ടനും വേറെ കുറച്ച് പരിചയക്കാരുമുണ്ടായിരുന്നു.. ബസിൽ കയറി അവൾ മുൻവശത്തുള്ള ഡോറിലൂടെ കയറുന്നത് നോക്കി... ആളുകൾക്കിടയിലൂടെ മുൻപിലേക്ക് കയറി നിന്നു.. ഒരു കാഴ്ചക്കകലെ അവൾ കമ്പിയിൽ പിടിച്ച് ഒരു സീറ്റിൽ ചാരി നിൽക്കുന്നത് കണ്ടു... ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ബസിന്റെ കുലുക്കത്തിനനുസരിച്ച് അവൾ കമ്പിയിൽ പിടിച്ച് തൂങ്ങിയാടുന്നുണ്ടായിരുന്നു... വൈകുന്നേരസമയമായതിനാൽ പണിമാറ്റി വരുന്ന ആളുകൾ ഇടക്ക് കയറുകയും ഇറങ്ങുകയും ചെയ്തു..ജനലിലൂടെ വരുന്ന കാറ്റിൽ പരന്നു കിടന്ന അവളുടെ മുടി പാറിവീഴുന്നുണ്ടായിരുന്നു... മുഖത്തേക്ക് പാറിവീണ മുടിയിഴകൾ കൈകൊണ്ട് ചെവിക്ക് പിറകിലേക്കൊതുക്കി അവൾ കണ്ടക്ടർക്ക് പൈസ കൊടുത്തൊന്ന് തിരിഞ്ഞു നോക്കി വാലിട്ടെഴുതിയ അവളുടെ കണ്ണിണകളിൽ നേരിയചുവപ്പ് പടർന്നിരുന്നു...അവളുടെ കണ്ണ് കലങ്ങിയതെന്തിനാവും.... തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം അഞ്ച് നീയും ഞാനും പിന്നെ അവരും കുറച്ച് സമയം നിന്നപ്പോൾ പിറകിൽ നിന്നും വിളിക്കുന്നത് കേട്ടു "അച്ചൂ.." മീനു ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു.. ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ പറഞ്ഞു "കുറച്ച് വൈകി ഞാൻ... കുറേ നേരമായോ വന്നിട്ട്..." "ഹേയാ...ഇല്ല...ചില സമയതുള്ള ചില  കാത്തു നിൽപിനുമൊരു സുഖമാണ്" "എങ്കിൽ വാ...നമുക്കൊരു ജ്യൂസ് കുടിക്കാം..." ജ്യൂസ് കടയിൽ കയറി ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ മീനു മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു " എന്തേ... എന്താണിങ്ങനെ സൂക്ഷിച്ച് നോക്കുന്നത്... " " ഹേയ്...എന്താ പേടിയുണ്ടോ... ഞാനെന്റെ പഴയ അച്ചുവിനെയൊന്ന് നോക്കിയതാണ്... നാട്ടിൽ വെച്ച് നമ്മൾ കാണുമ്പോൾ പരസ്പരമധികം മുഖത്ത് നോക്കാറീല്ലല്ലോ..." "ഉം... എന്നാൽ കൊതി തീരെ കണ്ടോ... പക്ഷേ പഴയപോലെ  മുള്ളൻ പഴമറക്കാനൂം പുളി ഉപ്പുകൂട്ടി കഴിക്കാനുമൊന്നും എന്നെ കിട്ഠീല്ല ട്ടോ  " " അത്ര തിരക്കാണോ... ഞാനതാണ് ആവശ്യപെടുന്നതെങ്കിലപ്പോൾ നീ സാധിച്ചു തരില്ല...പഴയ കളിക്കൂട്ടുകാരിക്ക് വേണ്ടി  " " വെറുതെ പറഞ്ഞതാണ് മീനു... നീ ഇതുവരെ പറഞ്ഞതെന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ...ഇവിടെ ഇപ്പോൾ ഇരിക്കുന്നത് പോലും നീ പറഞ്ഞിട്ടല്ലേ... " " എനിക്കറിയാം... അച്ചൂ... നിന്റെ മനസിന്റെ ഏകദേശരൂപം എനിക്കറിയാം" അതാ പറഞ്ഞ് ഒരിക്കൽ കൂടി അവൾ കണ്ണിലേക്ക് തറപ്പിച്ച് നോക്കിയപ്പോൾ തലതാഴ്ത്തി ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയപ്പോൾ അവൾ കവർ കയ്യിൽ തന്ന് പറഞ്ഞു " എല്ലാതും അതിലുണ്ടോന്ന് നോക്ക്.. " സർട്ടിഫിക്കറ്റുകളും ബാക്കി എല്ലാതുമുണ്ടെന്നുറപ്പ് വരുത്തി പറഞ്ഞു " എല്ലാമുണ്ട്..." "പരീക്ഷ എവിടെയാണ് നിനക്ക്" "പത്തിരിപാല..." "അപ്പോൾ നമുക്കൊരേ റൂട്ടിലാണല്ലോ പരീക്ഷ... എനിക്ക് കുളപുള്ളിയാണ്... അപ്പോൾ ഒരുമിച്ച് പോകാം രാവിലെ നേരത്തെ ഇറങ്ങേണ്ടി വരും " " നീയും എഴുതുന്നുണ്ടോ..." "പിന്നെ എഴുതാതെ... രണ്ടും ഒരുമിച്ചല്ലേ അപ്ലൈ ചെയ്തത് " " നമുക്ക് ഇവിടെ അധികനേരം ചൂറ്റിതിരിയണ്ട... ബീച്ചിൽ പോകാം.. അവിടെയാകുമ്പോൾ അധികമാരും വരില്ല... " " മീനൂ... മോശമല്ലേ... ആരെങ്കിലും കണ്ടാൽ " " കണ്ടാലെന്താ...നാട്ടിലെ ഒരാളെ ഞാന്‍ ബീച്ചിൽ പോയപ്പോൾ കണ്ടു അത്രതന്നെ " ഒരു ഓട്ടോ വിളിച്ച് മീനു അതിൽ കയറിയപ്പോൾ  ഞാൻ സംശയിച്ച് നിന്നപ്പോൾ മീനു കണ്ണുരുട്ടി.. അതുകണ്ടപ്പോൾ വേഗം ഓട്ടോയിൽ കയറി ഓട്ടോയിലിരിക്കുമ്പോൾ ഡ്രൈവർക്ക് മറ്റൊന്നും തോന്നേണ്ടെന്ന് കരുതി മീനു ഇടം കണ്ണുകൊണ്ട് ഡ്രൈവറെ നോക്കി ചോദിച്ചു " അച്ചൂ... അമ്മായി നാട്ടീലേക്കിനിയെന്നാണ്... ഭാസ്ക്കരേട്ടന്റെ മോളുടെ കല്ല്യാണത്തിന് കണ്ടതാണ്... ഏതായാലും ഇവിടെ വന്നിട്ട് ബീച്ചിലൊക്കെ കറങ്ങി പോകാം ഇനി വീട്ടിലേക്ക്... അവിടെ ചെല്ലുമ്പോൾ പെട്ടെന്ന് നിന്നെ എന്റെ കൂടെ കാണുമ്പോൾ അച്ഛനുമമ്മയും അന്തം വിടും... അവർക്ക് നമുക്കൊരു സർപ്രൈസ് കൊടുക്കാം " ഡ്രൈവർ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി... അത് കണ്ട് മീനു  എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.. ബീച്ചിലെത്തി ഓട്ടോയിറങ്ങി പൈസ കൊടുത്ത് നടക്കുമ്പോൾ മീനുവിനോട് ചോദിച്ചു "ഇവിടെ ഇതുപോലെ ഇടക്ക് വരാറുണ്ടോ നീ" "ബീച്ചിലേക്ക് വരാറുണ്ടോ എന്നല്ല ആ ചോദ്യത്തിന്റെ ഉദ്ദേശമെന്ന് മനസിലായി അച്ചൂ... എന്തായാലും ഞാനിവിടെ ഇത് രണ്ടാം തവണയാണ് ആദ്യം കൂട്ടുകാരികളോടൊപ്പം ഇപ്പോൾ നിന്നോടൊപ്പം..." "അതല്ല നീ സകല കള്ളത്തരവും പഠിച്ചു വെച്ചിരിക്കുന്നു.. " " അത് പറഞ്ഞ് തന്നത് കൂട്ടുകാരികളാണ്... ഡ്രൈവേഴ്സിന്റെ അനാവശ്യമായ നോട്ടവും മൂളലും.. ഒഴിവാക്കാനായി.. ഒരാണും പെണ്ണും ബീച്ചിൽ ഒരുമിച്ച് പോകുന്നത് വലിയ സദാചാര പ്രശ്നമാണ്... സുഹൃദ്ബന്ധം എന്നൊന്നും അവരുടെ നിഘണ്ടുവിലില്ല അച്ചു... നേർവഴി പോകുന്നവരാണെന്നും വലിയ കുഴികളിൽ പോയി ചാടുന്നത് " " ഇവിടേക്ക് വന്നതെന്തിനാണെന്ന് എനിക്ക് മനസിലായില്ല മീനൂ" " ബീച്ചിൽ സാധാരണ വരുന്നത് അസ്തമയം കാണാൻ.. പിന്നെ നാട്ടിൽ വെച്ച് പഴയപോലെ നമുക്ക് സംസാരിക്കാനാവില്ലല്ലോ... അത് കഥകളാവില്ലേ... വിവാഹ പ്രായമായ പെണ്ണല്ലേ ഞാൻ... " " എന്തിണിത്ര പറയാനുള്ളത്... " " നീനക്കൊന്നുമില്ലായിരിക്കും.. അല്ലെങ്കിൽ പറയാനാവാതെ നീ എന്നിൽ നിന്നെന്തെങ്കിലും മറക്കുന്നുണ്ടാവാം... പക്ഷേ എനിക്ക് പറയാനുണ്ട്... വാരസ്യാരുടെ പ്ലാവിലെ തൂക്കണാം കുരുവിക്കൂടിനെകുറിച്ച്... മേലെപാട്ടെക്കു പോകുന്ന നടവരമ്പുകളെ കുറിച്ച്... ആർത്തവനാളിൽ അടച്ചിട്ട മുറിയിലെ ഇരുട്ടിനെ കുറിച്ച്... അടച്ചിട്ട മുറിയിലെ ജനലഴികൾ പിടിച്ച് നോക്കി നിന്നപ്പോൾ നരച്ച പകലിൽ തലതാഴ്ത്തിയിറങ്ങിപോകുന്ന ഒരു മുഖത്തെ കുറിച്ച്... നിന്നെ കുറിച്ച് എന്നെ കുറിച്ച്... അങ്ങനെ പലതും... " " ശരി പറഞ്ഞു തീർക്കാനാവുന്നതൊക്കെ പറഞ്ഞു തീർക്കൂ.... ഇനിയിതുപോലെ സംസാരിക്കാനൊരവസരം കിട്ടിയില്ലെങ്കിലോ...പണ്ടാണെങ്കിൽ  ഇന്റർവെൽ സമയത്ത് വൈകുന്നേരം സ്ക്കുൾ വിട്ട് പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മൂത്രപ്പുര ചുമരുകൾക്ക് പിറകിൽ നിന്ന് നമ്മളെത്ര സംസാരിച്ചതാണ്... " " അപ്പോൾ പഴയതൊന്നും നീ മറന്നിട്ടില്ല ല്ലേ... മറന്നൂന്ന് അഭിനയിക്കുകയാണല്ലേ.. " " ഹേയ്... അതൊക്കെ ഇനിയോർത്തിട്ടെന്ത് കാര്യം... നീ നാളെ അന്യ ഒരുവന്റെ കയ്യും പിടിച്ച് വേറൊരു വീട്ടിലേക്ക് പോകേണ്ടവളും ഇതുവരെ ഒരു പരിചയവൂമില്ലാത്തൊരു പെണ്ണിന്റെ കൈപിടിച്ച് നടക്കേണ്ടവനുമാണ് ഞാൻ... അതിനിടയിൽ ഓർമ്മകൾക്ക് സ്ഥാനമില്ല മീനു... " അതിനുത്തരമൊന്നും പറയാതെ പാറിവീഴുന്ന മുടിയിഴകൾ മാടിയൊതുക്കി മീനു മുൻപിൽ നടന്നു.. മീൻപിടുത്തക്കാർ കമിഴ്ത്തിയിട്ട തോണികളുടെ ഇടയിലേക്ക് കയറി മീനു ഇരുന്നു... ദൂരെ നിന്നു നോക്കിയാൽ പെട്ടെന്നാരുടെയും കണ്ണിൽ പെടാത്ത സേഫായൊരു സ്ഥലമാണതെന്ന് തോന്നി.. തുടരും രമേഷ് കൃഷ്ണൻ
#📔 കഥ ഭാഗം നാല് നീയും ഞാനും പിന്നെ അവരും രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ കോളേജ് കഴിഞ്ഞ് വരുന്നത് കണ്ടപ്പോൾ പടിക്കലേക്ക് ചെന്നു അവൾ പറഞ്ഞു "അതേയ് ഇങ്ങനെ എന്നെ കാണുമ്പോഴേക്കും പടിക്കൽ വന്ന് നിൽക്കുന്നത് ശരിയല്ല... ഒന്നാമത് എനിക്ക് വിവാഹാലോചനകൾ വന്നുകൊണ്ടിരിക്കുന്നു.. പിന്നെ ദേ അങ്ങോട്ട് നോക്ക് ശാരദേച്ചി നിന്ന് നോക്കുന്നത് കണ്ടില്ലേ... പിന്നെ നിന്റെ അമ്മമ്മ അവിടെ ജനലിലൂടെ നോക്കുന്നുണ്ട് വെറുതെ ഉള്ള ഈ സ്വതന്ത്ര്യം കൂടി കളയണ്ട... " " ശരി... ഞാനായിട്ട് നിനക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ല... നിന്റെ വിവാഹത്തിനും ഞാൻ കാരണം തടസം വരണ്ട... ഞാനിനി നീ കോളേജിൽ പോകുന്ന സമയത്തും തിരിച്ചു വരുമ്പോഴും വീട്ടിനുള്ളിൽ തന്നെ ഇരുന്നോളാം പോരേ..." "അതല്ല അച്ചൂ... നാട്ടുകാർക്ക് എന്തും പറയാലോ... നിനക്ക് പഠിക്കാനുള്ള പുസ്തകങ്ങളും.... പരീക്ഷക്ക് പോകാനുള്ള പൈസയും ഞാൻ വീട്ടിൽ ചെന്ന് ഒരു കവറിലാക്കി ആരും കാണാതെ കുഞ്ഞിമാളുചേച്ചിയുടെ വേലിക്കരികിലെ മൂച്ചിയുടെ ചുവട്ടിൽ വെക്കാം... ആറുമണിക്ക് കുഞ്ഞിമാളു ചേച്ചി കുളിക്കാൻ പോകും.. ആറുമണിയാവുമ്പോൾ നേരം ഇരുട്ടി തുടങ്ങും അപ്പോൾ നീ വന്ന് അതെടുക്കണം... നിന്റെ സർട്ടിഫിക്കറ്റുകളും ബാക്കി ഡോക്യുമെന്റ്സും അപ്പോഴേക്കും  നീ ഒരു കവറിലാക്കി അവിടെ വെച്ചാൽ മതി.. പരീക്ഷക്ക് അപ്ലൈ ചെയ്യണ്ടേ.. അത് കഴിഞ്ഞ് വേറൊരു ദിവസം ഞാനത് തിരിച്ചു തരാം.. കുഞ്ഞിമാളുചേച്ചി ഇതിലെയല്ലേ കുളിക്കാനായി കുളത്തിലേക്ക് പോവുക... അവര് പോണത് നോക്കി നീ വന്നാൽ മതി.. " " ഇത്രയൊക്കെ റിസ്ക്കെടുക്കണോ മീനു... " " എന്നാൽ വേണ്ട... ഞാൻ പോണൂ... ഏതായാലും ഞാന്‍ പറഞ്ഞത് ആറുമണിക്ക് അവിടെയുണ്ടാകും.. വേണോ വേണ്ടയോ എന്ന് ഇനി നീ തീരുമാനിക്ക്" അതുപറഞ്ഞ് ദേഷ്യത്തോടെ പോയ അവളെ കുറച്ച് നേരം നോക്കി നിന്ന് പടിക്കൽ നിന്ന് മുറ്റത്തേക്ക് കയറിയപ്പോൾ അമ്മമ്മ ചോദിച്ചു " എന്താടാ... അവിടെ നിന്ന് കിന്നാരം പറഞ്ഞത് ആ രംഭയോട്... ഓളടെ വീജാരം ഭൂലോക സുന്ദരിയാണെന്നാണ്.. മൂശേട്ട... ആ കുടുംബം തന്നെ അഹങ്കാരികളാണ്.. ആണുങ്ങളെ വലവീശാൻ മിടുക്കികളാണ് തള്ളയും മോളും.. വെറുതെ നാട്ടുകാരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിക്കരുത്.." "അമ്മമ്മാ... അവരൊക്കെ മോശക്കാരാണ്  സമ്മതിച്ചു... എന്നിട്ട് സൽസ്വഭാവിയായ അമ്മയുടെ മകളിന്നെവിടെയാണ്...ഞാനിന്നിങ്ങനെ തന്തയും തള്ളയുമില്ലാതായതാണോ തറവാട്ട് മഹിമ... " " ശിവ... ശീവ.. തർക്കുത്തരം... നിന്റെ വയറ്റിൽ കൈവിഷമുണ്ട്... കൃഷ്ണ കണിയാനെ ഒന്നു കാണണം... ഇതിനുമുമ്പ് നീയിങ്ങനെ എന്നോട് പറഞ്ഞിട്ടില്ലല്ലോ... " അതുപറഞ്ഞ് തലചൊറിഞ്ഞ് അകത്തേക്ക് മുടന്തി മുടന്തി തിരിഞ്ഞു നോക്കി കയറിപ്പോകുന്ന അമ്മമ്മയെ ദേഷ്യത്തോടെ നോക്കി നിന്നു... പക്ഷേ അമ്മമ്മയുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നോ.. അകത്ത് കയറി സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ സാധനങ്ങളുമെടുത്ത് ഒരു കവറിലാക്കി കുഞ്ഞിമാളു ചേച്ചി കുളിക്കാൻ പോകുന്നത് നോക്കിയിരുന്നു.. ആറുമണിയായപ്പോൾ ഒരുകെട്ട് അലക്കാനുള്ളതുമായി ശരീരമാസകലം എണ്ണതേച്ച് കുഞ്ഞിമാളു ചേച്ചി കുളിക്കാനായി പോകുന്നത് കണ്ടപ്പോൾ അമ്മമ്മ കാണാതെ വീടിന്റെ പിറക് വശത്തുകൂടി ഭരതേട്ടന്റെ മതിൽ ചാടി കുഞ്ഞിമാളു ചേച്ചിയുടെ വീടിന്റെ പിറകിലെത്തി.. ഉമ്മറത്ത് കുട്ടികൾ നാമം ചൊല്ലുന്നുണ്ടായിരുന്നു... ശബ്ദമുണ്ടാക്കാതെ പിറകുവശത്തെ മൂച്ചിയുടെ ചുവട്ടിലെത്തി കവറവിടെ വെച്ച് മീനുവെച്ച കവറെടുത്ത് തിരിയുമ്പോൾ ഷാരത്തെ തൊടിയുടെ പ്ലാവിന് പിറകിൽ നിന്ന് മീനു ഇറങ്ങി വന്ന് കവറെടുക്കുമ്പോൾ പറഞ്ഞു "അതേയ് ഞാനൊരു കാര്യം ചെയ്യാം എന്നും ഞാൻ കോളേജിലേക്ക് പോകുമ്പോൾ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ഒരെഴുത്തെഴുതി നിന്റെ വീടിന്റെ വേലിക്കരികീലെ കോളാമ്പിപൂ പൊട്ടിക്കുന്ന പോലെ കാണിച്ച് അവിടെ  വെക്കും... ഞാൻ പോകുന്നത് നോക്കണം നീ... ഞാൻ പോയ ഉടനെ ഇറങ്ങി വന്ന് അതെടുക്കണം...വേറാരുടെയെങ്കിലും കയ്യിൽ പെട്ട് എന്റെ ജീവിതം നശിപ്പിക്കരുത് നീ... " " ഇല്ല... മീനൂ.. ഞാൻ ശ്രദ്ധിച്ചോളാം.. " " എന്നാൽ പോയ്ക്കോ... പഠിക്കണം ട്ടോ... അമ്മ അന്വേഷിക്കും " അത് പറഞ്ഞ് അവൾ പോയപ്പോൾ അമ്മമ്മ പറഞ്ഞതോർത്തു... ഒരാളെ എത്രപേർ എത്ര രൂപത്തിലാണ് കാണുന്നത്... യഥാർത്ഥത്തിലുള്ള ആൾ അതൊന്നുമായിരിക്കില്ല.. ഒരു ദിവസം ഉച്ചക്ക് ഓരോന്ന് ആലോചിച്ച് ഉമ്മറത്തിരിക്കുമ്പോഴാണ് പോസ്റ്റ്മേൻ രണ്ട് എഴുത്തുകളുമായി വന്നത്... അത് വാങ്ങി നോക്കിയപ്പോൾ പരീക്ഷക്കുള്ള അറിയിപ്പാണെന്ന് കണ്ടു.. അവൾ തന്ന പൈസയെടുത്തെണ്ണി നോക്കി... ആ പണത്തിന് അവളുടെ മണമാണെന്ന് തോന്നി പിറ്റേ ദിവസം അവൾ പോകുമ്പോൾ കോളാമ്പി പൂ പൊട്ടിക്കുന്ന പോലെ കാണിച്ചു... അവൾ പോയി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ശാരദേച്ചി നോക്കി നിൽക്കുന്നത് കണ്ടു... പരദൂഷണത്തിനുള്ള ഇരയെ തേടുന്ന തിരക്കിലാവുമെന്ന് മനസ് പറഞ്ഞു... തൊടിയിലൂടെ വെറുതെ ചുറ്റിയടിച്ച് തൊഴുത്തിന്റെ അവിടെയുള്ള എണ്ണക്കരമരത്തിന്റെ ചുവട്ടിൽ വീണുകിടന്ന തേങ്ങയെടുത്ത് പുല്ലൂട്ടിയിലേക്കിട്ട്  നോക്കിയപ്പോൾ ശാരദേച്ചി അടുക്കളയിലേക്ക് കയറുന്നത് കണ്ടു... അപ്പോൾ വാച്ചിംഗിന് ഇറങ്ങിയത് തന്നെയാണ് തള്ള എന്ന് മനസിൽ പറഞ്ഞു വേഗം വേലിക്കരികിലേക്കോടി നാലായി മടക്കിയ ഒരു കടലാസ് കഷ്ണം കണ്ടു...അവളുടെ വിയർപ്പിന്റെ  നനവുപടർന്ന കടലാസിന് പോണ്ട്സ് പൗഡറിന്റെ മണമായിരുന്നു.... അതെടുത്ത് തുറന്നപ്പോൾ അതിലെഴുതിയിരുന്നു "അച്ചൂ... നാളെ ഉച്ചക്ക് ശേഷം നീ ടൗണിൽ വരണം നിന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ചു തരാം പിന്നെ വേറെയും ആവശ്യമുണ്ട്... നീ ഒന്നരക്കുള്ള ബോസ്റ്റൺ ബസിന് വന്നാൽ മതി രണ്ട് അവർ ഞാൻ ക്ലാസിൽ കയറുന്നില്ല... നീ വന്ന് സ്റ്റാന്ഡിലെ ദർശന സ്റ്റുഡിയോക്ക് മുന്നിൽ നിന്നാൽ മതി...ബസ് അവിടെത്തുമ്പോഴേക്കും ഞാനെത്താം.. മീനൂ ഇവൾക്കെന്തിന്റെ കേടാണ്... കുഞ്ഞിമാളു ചേച്ചിയുടെ തൊടിയിലെ മാവിന്റെ ചുവട്ടിൽ വെച്ചാലെടുക്കാവുന്ന സാധനം ടൗണിൽ പോയി മേടിക്കണോ... ചിലപ്പോൾ എപ്പോഴും വൈകുന്നേരം അമ്മയുടെ കണ്ണ് വെട്ടിക്കാനാവാത്തോണ്ടാവും..ഇനി ഇതെങ്ങാൻ നാട്ടുകാര് കണ്ടാലെന്താവും സ്ഥിതി... ഭഗവാനേ.. കാത്തോളണേ.. പിറ്റേന്ന് ഉച്ചക്ക് അമ്മമ്മയോട് പറഞ്ഞു "ഞാനൊന്ന് ടൗൺ വരെ പോവാണ്.. എന്റെ കൂട്ടുകാരൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്" "അതിന് ബസിന് പൈസവേണ്ടേ... എന്റെ കയ്യിലുള്ളത് മുഴുവനും മരുന്നും മന്ത്രോം ആയി കഴിഞ്ഞു.." "പൈസ വേണ്ട..." "ഒരു പണീം തൊരോം ഇല്ലാത്ത നിന്റെ കയ്യിലെവിടുന്നാണ് പൈസ" "പണീം തൊരോമില്ലിതാക്കിയതാരാണ്... അവൻ അങ്ങോട്ട് ചെല്ലാനുള്ള പൈസ തന്നിട്ടുണ്ട് " " അതിന് അവനെ നീയെന്നാണ്  കണ്ടത് "" "അന്ന് അമ്പലത്തിൽ പോയപ്പോൾ.." "അന്ന് അവൻ തന്ന പൈസ കയ്യിലുണ്ടായിട്ടാണോ ഇന്നലെ എനിക്ക് ഒരു കഷ്ണം പൊകല വാങ്ങാൻ പൈസയില്ലെന്ന് നീ പറഞ്ഞത്..." "ആ.. അതെ... ഇനി അമ്മമ്മ പുകല വല്ലാതെ കഴിക്കേണ്ട" "അത് നീയാണോ തീരുമാനിക്കുന്നത്" "അതെ... ഇനിമുതൽ ചില തീരുമാനങ്ങൾ എനിക്കുമുണ്ട് " " ഉം... ഇത് കൈവിഷം തന്നെ... " കൂടുതലൊന്നും പറഞ്ഞ് കുരുത്തക്കേട് വാങ്ങിവെക്കണ്ടെന്ന് കരുതി വേഗം വീട്ടിൽ നിന്നിറങ്ങി ഒന്നരക്കുള്ള ബസിന് ടൗണിലെത്തിയപ്പോഴേക്കും വിയർത്തിരുന്നു... ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻ വിടർത്തിയിട്ട് മുണ്ട് താഴ്ത്തിയിട്ട് ദർശന സ്റ്റുഡിയോയുടെ മുന്നിൽ നിന്നു... തുടരും രമേഷ്കൃഷ്ണൻ
#📝 ഞാൻ എഴുതിയ വരികൾ #✍️ വട്ടെഴുത്തുകൾ #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
📝 ഞാൻ എഴുതിയ വരികൾ - ఎled mon6త கsஸவேேகஸல 8988a/obe/cn6r}; வஸ்வே ஸoிஜo வகே ஷஸoo இவனSூஸ் கழிலிவ ஸவகவெ$ eaaoodloag aJeooelo @roJmsmlgooJale్యo @@ Qosী@ ojegos oনuo agmdo @@ooQllo8] னிஸிo Glgoशp@Dooloeा agकleoof ఎled mon6త கsஸவேேகஸல 8988a/obe/cn6r}; வஸ்வே ஸoிஜo வகே ஷஸoo இவனSூஸ் கழிலிவ ஸவகவெ$ eaaoodloag aJeooelo @roJmsmlgooJale్యo @@ Qosী@ ojegos oনuo agmdo @@ooQllo8] னிஸிo Glgoशp@Dooloeा agकleoof - ShareChat
#📔 കഥ ഭാഗം മൂന്ന് നീയും ഞാനും പിന്നെ അവരും പിറ്റേന്ന് രാവിലെ അവൾ കോളേജിലേക്ക് പോകുമ്പോൾ തൊഴുത്തിലെ ചാണകം വാരികളയുകയായിരുന്നു... പടികയറി വന്ന അവൾ ഉമ്മറത്തേക്ക് കയറി അമ്മമ്മയോടെന്തോ പറയുന്നത് കേട്ടു... കൈ കഴുകി മുണ്ടിൽ തുടച്ച് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ബാഗിൽ നിന്ന് പുസ്തകങ്ങളെടുത്ത് തന്ന് പറഞ്ഞു "പഠിക്കാൻ തുടങ്ങിക്കോളൂ... ബാക്കി ബുക്സ് നാളെ എത്തിക്കാം...നോട്സെല്ലാമുണ്ട്... അത് നോക്കിയാൽ തന്നെ പാസാകാം..." "നേരം.. വൈകി ഞാൻ പോട്ടെ..." അതു പറഞ്ഞവൾ പോകുന്നത് നോക്കി നിന്നു... പകലത്തെ പണികളെല്ലാം കഴിഞ്ഞ് പഠനം തുടങ്ങി... ചില ദിവസങ്ങളിൽ ഉറക്കം വന്ന് തൂങ്ങി തുടങ്ങുമ്പോൾ മീനു അടുത്ത് വന്ന് പറയുന്നത് പോലെ തോന്നി " അച്ചൂ... ഉറങ്ങാനിനിയും ധാരാളം കാലം നമുക്കുണ്ട്... ഇപ്പോഴൂറങ്ങിയാൽ ജീവിതകാലം മുഴുവനുറക്കം നഷ്ട്ടപെടും..നമ്മളെ തേടി ഒന്നും വരില്ല... നമ്മൾ ചിലത് തേടിപിടിക്കേണ്ടി വരും..." അവളുടെ ഉള്ളിൽ എന്താണ്... ഞാൻ നന്നായിട്ട് അവൾക്കെന്ത് നേട്ടം... നാളെ അന്യവീട്ടിലേക്ക് പോകേണ്ട ഒരുത്തി മാത്രം... കൂടെ പഠിച്ച കൂട്ടുകാരനോടുള്ള സിംപതിയായിരിക്കാം..പക്ഷേ എനിക്കങ്ങനെയല്ലല്ലോ... ആറുമാസം കൊണ്ട് എക്സാം എഴുതി പാസായ റിസൽറ്റ് വന്നപ്പോൾ അവളെ കണ്ട് നന്ദി പറയണമെന്ന് തോന്നി.. സാധാരണ ഞായറാഴ്ചകളിൽ ഒരമ്പലത്തിൽ പോക്ക് പതിവാണ്.. അന്നും പതിവുപോലെ അമ്പലത്തിലൊന്ന് പോയി.. ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു... ശരിക്കും പ്രാർത്ഥിച്ചു തൃപ്തിപെടുത്തേണ്ടത്  മീനുവിനെയാണെന്ന് തോന്നി... അമ്പലത്തിനു ചുറ്റും വലം വെക്കുമ്പോൾ.. ആരോ ശത്രു സംഹാരത്തിന് വഴിപാടായി കഴിച്ച കതിനകൾ പൊട്ടി... ശ്രീമൂലസ്ഥാനത്ത് ഒരു നെയ്വിളക്ക് കഴിക്കാനും അമ്മമ്മയുടെ പേരിലൊരു മൃത്യഞ്ചയ പുഷ്പാഞ്ജലി കഴിക്കാനും ശീട്ടാക്കാനായി  കൗണ്ടറിൽ ചെന്ന് പോക്കറ്റിൽ നിന്നും പൈസയെടുത്തുകൊണ്ട് ചോദിച്ചു "ഒരു ധാരയും പുഷ്പാഞ്ജലിയും കൂടിയായാലെത്രവരും" "നൂറ്റി അറുപത്തൊന്ന് രൂപയാവും.. എന്താ വേണോ..." പോക്കറ്റിൽ നൂറ്റി അമ്പത് രൂപയേ ഉള്ളൂ എന്ന് കണ്ടപ്പോൾ പറഞ്ഞു "വേണ്ട..." പിറകിൽ നിന്ന് ആരോ പറഞ്ഞു "അതുകൂടി എടുത്തോളൂ..." തിരിഞ്ഞു നോക്കിയപ്പോൾ മീനു ചിരിച്ചുകൊണ്ട് പറഞ്ഞു " ഏതായാലും പരീക്ഷ പാസായില്ലേ.. ഞാൻ റിസൽറ്റ് നോക്കിയിരുന്നു... അപ്പോൾ ദേവിക്ക് ഇതുകൂടിയാവാം.." പോക്കറ്റിൽ തട്ടി അവളോട് പൈസയില്ലെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ മനസിലായെന്ന് തലയാട്ടി.. അവൾ മുൻപിലേക്ക് കയറി നിന്ന് പൈസകൊടുത്ത് രശീതി വാങ്ങി കലവറയിൽ നിന്ന് എണ്ണവാങ്ങി കയ്യിൽ തന്ന് പറഞ്ഞു " അച്ചൂ... ഞാൻ തൊഴുതുവരാം. പോവല്ലേ... എനിക്ക് സംസാരിക്കാനുണ്ട്.." "ഉം... ഞാനിത് ശ്രീമൂലസ്ഥാനത്ത് കൊടുത്ത് ഊട്ടുപുരയുടെ അവിടെ ഉണ്ടാവും.." അവൾ നടന്നു പോകുന്നത് നോക്കി അൽപനേരം നിന്നു... എത്ര വേഗമാണ് ഒരു പെൺകുട്ടി വളരുന്നതും കാര്യപ്രാപ്തിയാകുന്നതുമെന്നോർത്തു... കടുംപച്ച ദാവണിയിൽ അവൾ സുന്ദരിയായിരിക്കുന്നു... പക്ഷേ... ധാരക്കും പുഷ്പാഞ്ജലിക്കുമുള്ള ശീട്ട് കൊടുത്ത് ഊട്ടുപുരയുടെ മുൻപിൽ സ്ഥിരം ലോലൻമാർ നിൽക്കുന്ന സ്ഥലത്തു നിന്നുമാറി.. തിരുമേനിമാർക്ക് താമസിക്കാനായുള്ള കോട്ടേജിന് മുന്നിലെ കമ്പിയിൽ ചാരി ആൽതറയെ വലംവെക്കുന്നവരെ നോക്കി നിന്നു... എന്തായിരിക്കും അവൾക്ക് സംസാരിക്കാനുണ്ടാവുക... പഠനത്തെ കുറിച്ച്... വിവാഹത്തെക്കുറിച്ച്... കുഞ്ഞുങ്ങളെകുറിച്ച്... അങ്ങനെ പലതുമുണ്ടാകും... എനിക്കോ... തൊഴുത്തിലെ ചാണകം വാരി കുഴിനഖം വന്ന കാലിലെ വിരലുകളെ കുറിച്ച്... തൊടിയിലെ നേന്ത്രവാഴ ഒടിഞ്ഞതിനെ കുറിച്ച്... അല്ലെങ്കിൽ കോലോത്തെ പാടത്തെ കന്നുപൂട്ടിനെകുറിച്ച്... എപ്പോഴും പൊക്കിൾചുഴി കാണിച്ച്  സാരിയുടുക്കുന്ന പാണാട്ടിലെ സുധിയേട്ടന്റെ ഭാര്യ അമ്പലം വലം വെച്ച് നടന്നു വരുന്നത് കണ്ടു... അവരടുത്തെത്തിയപ്പോൾ നോട്ടം പിൻവലിച്ച്  കൊടിമരത്തിലേക്ക് നോക്കി നിന്നു.. അവർ ചോദിച്ചു... "നീയെന്താ ഇവിടെ നിൽക്കുന്നത് വരുന്നോരടെയും പോണോരടെയും കണക്കെടുക്കാൻ നിൽക്കാണോ..ഈ പരിപാടിക്ക് നിന്നെ കാണിത്തതാണല്ലോ... ഇന്നെന്തുപറ്റി..." "ഒന്നുമില്ല... കുറച്ച് നേരം ഈ ആലിന്റെ കാറ്റു കൊള്ളാമെന്ന് തോന്നി" ഇടക്ക് കൈകൊണ്ട് വയറിലേക്ക് സാരി വലിച്ചിട്ട് കൊണ്ട് പറഞ്ഞു " ഉവ്വ്.. കാറ്റുകൊള്ളാനായി നീ ഇവിടെ വന്നു നിൽക്കുകയാണെന്ന് പറഞ്ഞത് ഞാന്‍ വിശ്വസിച്ചു... നിന്റെ പ്രായമതല്ലേ നടക്കട്ടെ... ഞാൻ കട്ടുറുമ്പാകുന്നില്ല... " മീനു അവരെ കണ്ട് ഊട്ടുപുരക്ക് അരികിലേക്ക് മാറിയത് കണ്ടു.. അവർ നടന്നു പോയപ്പോൾ മീനു എന്നെയറിയാത്ത പോലെ മുന്നിലൂടെ നടന്ന്  പോയി താഴേക്കുള്ള സ്റ്റെപ്പുകളിറങ്ങി... എതിരെ നിന്നും വരുന്ന ഗോപിയേട്ടനെയും ഭാര്യയെയും  കണ്ടിട്ടാണതെന്ന് മനസിലായി... ഗോപിയേട്ടനോട് കുശലം പറഞ്ഞ് സ്റ്റെപ്പിറങ്ങി ചെല്ലുമ്പോൾ മീനു ഇടക്ക് തിരിഞ്ഞു നോക്കുന്നത് കണ്ടു.. പാടത്തേക്കിറങ്ങി നാലുപാടും നോക്കി ആരും ഇല്ലെന്ന് കണ്ടപ്പോൾ അവൾ നടത്തം പതുക്കെയാക്കി.. അവളുടെ ഒപ്പമെത്തിയപ്പോൾ ചോദിച്ചു "എന്താണ് ആ സ്ത്രീയുമായൊരു കിന്നാരം ആളത്ര വെടിപ്പല്ല..." "ഒന്നുമല്ല... എന്താണവിടെ നിൽക്കുന്നതെന്ന് ചോദിച്ചതാണ്.." "അതൊക്കെ അവരോട് ബോധിപ്പിക്കേണ്ട കാര്യമെന്താണ് അച്ചൂ" "അത് വിട്... കഴിഞ്ഞില്ലേ" "ഉം.. പിന്നെ ഇനിയെന്താണ് പ്ലാൻ" "സർട്ടിഫിക്കറ്റ് വരട്ടെ... " " എന്നിട്ടോ... " " എന്തേലും ചെയ്യണം... " " അച്ചൂ... നമ്മള് കളിച്ച് നടന്ന കിലമല്ല ഇത്... ഒരു പ്ലാൻ വേണം ആദ്യം... അതിനനുസരിച്ച് പോയാലേ പറ്റൂ.. " " നീയൊരു കാര്യം ചെയ്യ്... പിജി ചെയ്യല് പണിയാണ്... അതോണ്ട് പിഎസ്സി എഴുത്... പിന്നെ സതേൺ റെയിൽവേ ഇപ്പോൾ വിളിച്ചിട്ടുണ്ട്.. അതിന്റെ എക്സാം എഴുത്... " " അതിന് അപ്ലൈ ചെയ്യാനൊക്കെ പൈസ വേണ്ടി വരില്ലേ... അമ്മമ്മയോട് ചോദിച്ചാൽ കിട്ടില്ല... വേറാര് തരാനാണ്... ഒരുകണക്കിന് അച്ഛനുമമ്മയും ഉള്ളവരാണ് ഭാഗ്യവാൻമാർ... " " ദേ.. നീ വേണ്ടാത്ത കാര്യങ്ങളൊന്നും ആലോചിക്കേണ്ട... അപ്ലൈ ഞാൻ ചെയ്തോളാം നീ പോയൊന്ന് പരീക്ഷ എഴുതിയാൽ മതീ... " " നിനക്കെന്തിന്റെ കേടാണ് മീനൂ... നിനക്ക് തന്നെ ധാരാളം പണത്തിന്റെ ആവശ്യമുള്ള സമയമാണ്... ഞാനതിനൊക്കെ പോകണമെന്ന് നീയെന്തിനാണ് നിർബന്ധം പിടിക്കുന്നത്" " പണ്ട് നീ പലതും നിർബന്ധപൂർവ്വം പിടിച്ചു വാങ്ങിയിട്ടില്ലേ... പെൻസിലിന്റെ മുനകൂട്ടാനാണെന്ന് പറഞ്ഞ് വാങ്ങിയ കട്ടർ എവിടെ... കോലോത്തും പടിയിലെ പുളിയൂറുമ്പീൻ കൂട്ടിലേക്ക് കയ്യിടാൻ നിർബന്ധിച്ചത് ആരാണ്... നൂറ് വട്ടം നഖം വെച്ചുരച്ചാൽ ദൈവത്തിനെ കാണാമെന്ന് പറഞ്ഞ് എന്റെ നെറ്റിയിൽ നഖം വെച്ചുരപ്പിച്ചതും നീയല്ലേ അതിന്റെ മുറിവുണങ്ങിയിട്ടും എത്രകാലം ആ പാട് അവിടെ കിടന്നൂന്ന് അറിയോ.. നീ ഇങ്ങോട്ട് കാണിച്ചതിനൊക്കെയുള്ള  പ്രതികാരമാണെന്ന് കരുതിക്കോ.. "" "വേറൊന്നൂമില്ല" "എന്ത്.. ഒന്നു പോയേ നീ..." അത് പറഞ്ഞ് അവൾ മുന്നിൽ നടക്കുമ്പോൾ ദൂരേക്ക് നോക്കി പറഞ്ഞു "ഇനി നീ വരമ്പ് മാറി നടന്നോ.. ആ വരുന്ന മുതലുകൾ നമ്മളെ ഒരുമിച്ച്   കണ്ടാൽ  തീർന്നു.. അത്  മതി കഥകളുണ്ടാക്കാൻ...വെറുതെ ചീത്തപ്പേര് കേൾക്കാനെനിക്ക് വയ്യ.. അവളതു പറഞ്ഞ് വരമ്പുമാറി നടന്നപ്പോൾ ഒന്നുമറിയാത്തത് പോലെ  തലതാഴ്ത്തി നേരെ നടന്നു തുടരും രമേഷ്കൃഷ്ണൻ