#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
ERROR 404
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
സാമുവലിന്റെ ചോദ്യം വായുവിൽ തങ്ങിനിന്നു.
"ആത്മാവ് എന്നത് വെറുമൊരു സോഫ്റ്റ്‌വെയർ ആണോ?"
ആ ചോദ്യം കേട്ടപ്പോൾ നിസാറിന്റെ കൈയിലിരുന്ന തുരുമ്പിച്ച സ്പാനർ താഴെ വീണു. ഗാരേജിലെ പഴയ ചേതക് സ്കൂട്ടറിന്റെ വയറുകൾക്കിടയിൽ തലയിട്ടിരിക്കുകയാണ് സാമുവൽ. ചുറ്റും കരിഓയിലിന്റെയും പഴയ ടയർ കത്തിയതിന്റെയും രൂക്ഷഗന്ധം.
സാമുവൽ പഴയൊരു ജനിതകശാസ്ത്രജ്ഞനാണ്. എലികളെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചതിനാണ് അവനെ അന്താരാഷ്ട്ര ലാബിൽനിന്ന് പുറത്താക്കിയത്. പക്ഷേ സത്യം അതല്ലെന്ന് നിസാറിന് അറിയാം.
എലികളുടെ ബോധമനസ്സിൽ അവൻ മറ്റൊരു ലോകം സൃഷ്ടിച്ചിരുന്നു.
"എന്റെ ആത്മാവ് ഇപ്പോൾ സ്റ്റോറേജ് ഫുൾ ആയി ഇരിക്കുകയാണ് സാമേ... നീ ആ സ്കൂട്ടർ ഒന്ന് റെഡിയാക്കിത്തന്നാൽ എനിക്ക് എന്റെ പെണ്ണിനെ കാണാൻ പോകാം. അവൾ പത്തു മിനിറ്റായി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നു,"
നിസാർ കലിപ്പോടെ പറഞ്ഞു.
സാമുവൽ എഴുന്നേറ്റ് മുഖത്തെ കരിഓയിൽ തുടച്ചു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം പടർന്നു.
"പെണ്ണൊക്കെ പോകും നിസാറേ... ശരീരം എന്നത് വെറും ഹാർഡ്‌വെയർ ആണ്. അത് ഏതു സമയത്തും പണിമുടക്കാം. നിനക്ക് ഒരു ബാക്കപ്പ് വേണ്ടേ? നിന്റെ ഈ വട്ടൻ ബോസിനെ സഹിക്കാൻ വയ്യാതാകുമ്പോൾ പകരം ജോലിക്ക് പോകാൻ ഒരാൾ? വീട്ടിലെ ചീത്തവിളികൾ കേൾക്കാൻ മറ്റൊരു നീ? ഒന്ന് ആലോചിച്ചു നോക്ക്... നീ വീട്ടിൽ എസി ഇട്ട് സുഖമായി ഉറങ്ങുമ്പോൾ നിന്റെ മറ്റൊരു രൂപം ഓഫീസിലിരുന്ന് ഫയലുകൾ തീർക്കുന്നു. ലോകം നിന്നെ ഒരു ജീനിയസ് എന്ന് വിളിക്കുന്നു!"
അവൻ നിസാറിനെ ഗാരേജിന്റെ ഏറ്റവും പിന്നിലുള്ള, തുരുമ്പിച്ച ഒരു ഇരുമ്പ് വാതിലിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ വാതിലിന് മുകളിൽ ചോക്കുകൊണ്ട് ഇങ്ങനെ എഴുതിയിരുന്നു
'അപകടം ഹൈ വോൾട്ടേജ് & അമിത ബുദ്ധി!'
അകത്തേക്ക് കയറിയപ്പോൾ നിസാർ ശരിക്കും ഞെട്ടിപ്പോയി. അവിടെ ഒരു ഐസ് ഫാക്ടറിയിലെന്നപോലെ തണുപ്പ് പുറപ്പെടുവിക്കുന്ന പഴയ എയർ കണ്ടീഷണറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുറിയുടെ നടുവിൽ വലിയൊരു ഗ്ലാസ് കണ്ടെയ്നർ. അതിൽ നിയോൺ നീല നിറത്തിലുള്ള ദ്രാവകം നിറച്ചിരിക്കുന്നു. അതിനുള്ളിൽ ഒരാൾ നഗ്നനായി പൊങ്ങിക്കിടക്കുന്നു. നിസാർ അടുത്തുപോയി നോക്കി. അവന്റെ ശ്വാസം നിലച്ചുപോയി!
അത് നിസാർ തന്നെയാണ്! പക്ഷേ കുറച്ചുകൂടി മെച്ചപ്പെട്ട പതിപ്പ്. നിസാറിന്റെ കുടവയറില്ല, തലയിലെ മുടി കൊഴിഞ്ഞിട്ടില്ല, മുഖത്ത് പഴയ കോളേജ് കാലത്തെ ആ ഒരു പ്രസരിപ്പ്.
"ഇതാണ് നിസാർ 2.0," സാമുവൽ അഭിമാനത്തോടെ കൈകൾ വിരിച്ചു പറഞ്ഞു.
"നിന്റെ തലമുടി ചീകുന്ന ബ്രഷിൽനിന്നും പഴയ സിഗരറ്റ് കുറ്റിയിൽനിന്നും ശേഖരിച്ച സാമ്പിളുകളിൽനിന്നാണ് ഞാൻ നിന്റെ ഡി.എൻ.എ വേർതിരിച്ചെടുത്തത്. ഇത് വെറുമൊരു ക്ലോൺ അല്ല, നിന്റെ പരിഷ്കരിച്ച പതിപ്പാണ്. ഇവന് ഉറക്കമില്ല, ബോറടിക്കില്ല, ശമ്പളം പോലും വേണ്ട!"
ടാങ്കിന് വെളിയിൽ ഒരു കസേരയിൽ നിസാറിന്റെ പ്രിയപ്പെട്ട കറുത്ത മെറ്റാലിക്ക ഷർട്ടും ജീൻസും മടക്കിവെച്ചിരിക്കുന്നത് കണ്ടപ്പോൾ നിസാർ ചോദിച്ചു,
"എടാ... നീ എന്റെ അലക്കാനിട്ട ഡ്രസ്സ് വരെ അടിച്ചുമാറ്റിയല്ലേ അലവലാതി?"
സാമൂവൽ ചിരിച്ചു
……..
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സാമുവൽ നിസാറിനെ പാതിരാത്രിക്ക് വിളിച്ചു. ഒരു പിഴവ് പറ്റിയെന്നും പറഞ്ഞ് ചെന്ന നിസാർ കണ്ടത്, ലാപ്ടോപ്പിൽ പഴയ മലയാളം കണ്ണീർ സീരിയലുകൾ കണ്ട് തേങ്ങിക്കരയുന്ന തന്റെ ക്ലോണിനെയാണ്.
"ഞാൻ ഇവന് സഹാനുഭൂതി അല്പം കൂടുതൽ കൊടുത്തുപോയി," സാമുവൽ സങ്കടത്തോടെ പറഞ്ഞു.
"ഇപ്പോൾ സീരിയലിലെ നായികയ്ക്ക് അസുഖം വന്നതിനും, അയൽക്കൂട്ടിലെ പൂച്ച പ്രസവിച്ചതിനും ഒക്കെയിരുന്ന് ഈ നിലവിളിയാണ്. ഓഫീസിൽ പോകാൻ പറഞ്ഞപ്പോൾ 'എനിക്ക് മാനസികമായ ഒരു സന്തോഷമില്ല സാമുവലേ' എന്ന് പറഞ്ഞ് ഇവൻ എന്നെ പുച്ഛിച്ചു!"
നിസാർ ക്ലോണിന്റെ അടുത്തുപോയി. അവൻ നിസാറിനെ നോക്കി കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു,
"എന്തിനാടാ നമ്മൾ ഇങ്ങനെ കഷ്ടപ്പെടുന്നത്? വാ, നമുക്ക് ഒരുമിച്ച് ഇരുന്ന് ഈ സീരിയലിന്റെ ബാക്കി കാണാം."
സാമുവൽ ആക്രോശിച്ചു,
"ഇവൻ നിന്നെക്കാൾ വലിയ ഉഴപ്പനായി പോയി! നമുക്ക് വേണ്ടത് വികാരമില്ലാത്ത, ഉറക്കമില്ലാത്ത ഒരു റോബോട്ടിക് നിസാറിനെയാണ്. നിസാർ 3.0!"
അവൻ ഭീകരമായ ഒരു സിറിഞ്ച് കയ്യിലെടുത്തു. അതിനുള്ളിൽ തിളങ്ങുന്ന വയലറ്റ് നിറത്തിലുള്ള ദ്രാവകമായിരുന്നു.
"നിനക്ക് പകരം വെക്കാൻ എനിക്ക് വേറെ ആരെയും കിട്ടുന്നില്ല. നീ ഇപ്പോൾ എന്റെ ഏറ്റവും വലിയ പരീക്ഷണവസ്തുവാണ്. ഇത് കുത്തിവെച്ചാൽ നീ പത്തു ദിവസം ഉറങ്ങില്ല, നിനക്ക് ദേഷ്യം വരില്ല... നീ ഒരു മെഷീൻ പോലെ ജോലി ചെയ്യും!"
നിസാർ ഭയന്ന് പിന്നോട്ട് മാറി.
"എനിക്ക് അത് വേണ്ടടാ! എനിക്ക് എന്റെ ഈ ഉഴപ്പൻ ജീവിതം മതി!" പക്ഷേ സാമുവൽ അവനെ മുറുക്കിപ്പിടിച്ചു. ആ സിറിഞ്ച് നിസാറിന്റെ തോളിലേക്ക് അടുക്കുമ്പോൾ, ഗ്ലാസ് ടാങ്കിലെ തന്റെ തന്നെ രൂപം സാവധാനം കണ്ണുതുറക്കുന്നത് നിസാർ കണ്ടു!
"വെൽക്കം ടു ദി ഫ്യൂച്ചർ, നിസാർ!" സാമുവൽ ആവേശത്തോടെ വിളിച്ചുപറഞ്ഞു.
പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് നിസാർ ഓഫീസിലെത്തി. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്, മുടി കൃത്യമായി ചീകി വെച്ചിരിക്കുന്നു. കണ്ണുകൾ ചിമ്മാതെ തിളങ്ങുന്നുണ്ടായിരുന്നു. നിസാർ ഒരു മെക്കാനിക്കൽ വേഗത്തിൽ ടൈപ്പിംഗ് തുടങ്ങി. പതിനൊന്നു മണിക്ക് ബോസ് സുരേഷ് വർമ്മ സർ അലറിക്കൊണ്ട് വന്നപ്പോൾ, നിസാർ ശാന്തനായി പറഞു
"സർ, ആ റിപ്പോർട്ട് ഞാൻ ഇന്ന് പുലർച്ചെ 4:12-ന് അയച്ചിട്ടുണ്ട്. ഒപ്പം അടുത്ത മൂന്ന് വർഷത്തെ ബിസിനസ് പ്രവചനങ്ങളും ചേർത്തിട്ടുണ്ട്." സുരേഷ് വർമ്മ സർ വിറയ്ക്കുന്ന കൈകളോടെ അത് ശരിയാണെന്ന് കണ്ടു.
"നിനക്ക് എന്ത് പറ്റി നിസാർ?"
"ഒന്നുമില്ല സർ."
പക്ഷേ അന്ന് രാത്രി വീട്ടിൽ എത്തിയ നിസാറിന് ഒരു കാര്യം മനസ്സിലായി. അവന് വിശക്കുന്നില്ല. അവന് ഉറക്കം വരുന്നില്ല. ഏറ്റവും ഭീകരമായ കാര്യം, കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ പ്രതിബിംബം തന്നോട് സംസാരിക്കുന്നില്ല എന്നതാണ്. പകരം, കണ്ണാടിക്കുള്ളിൽ തന്റെ പഴയ പതിപ്പ് ഇരുന്ന് ചിരിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ നിസാറിന്റെ തലച്ചോറിലെ ചിപ്പിൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായി. വയലറ്റ് ദ്രാവകം അവസാനിച്ചു. നിസാർ പതുക്കെ ഉണർന്നു.
"ഞാൻ എവിടെയാണ്?" അവൻ ചുറ്റും നോക്കി. പെട്ടെന്ന് സാമുവലിന്റെ കോൾ വന്നു. "നിസാറേ... വേഗം ഓടി വാ! നിന്റെ ക്ലോൺ സീരിയൽ കണ്ട് സഹിക്കവയ്യാതെ ലാബ് തകർക്കുന്നു! അവൻ പറയുന്നു അവന് നിന്റെ പെണ്ണിനെ കാണണമെന്ന്!"
നിസാർ ഗാരേജിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. നിസാർ 2.0 സാമുവലിനെ കെട്ടിയിട്ടിരിക്കുകയാണ്! അവൻ സാമുവലിന്റെ ചെവിയിൽ ഉറക്കെ സീരിയലിലെ ഡയലോഗുകൾ പറഞ്ഞു കൊടുക്കുന്നു.
"നിസാറേ... എന്നെ രക്ഷിക്കടാ!" സാമുവൽ നിലവിളിച്ചു.
നിസാർ 3.0 ഇപ്പോൾ പകുതി മനുഷ്യൻ അകത്തേക്ക് കയറി. തന്റെ ക്ലോണിനെ നോക്കി അവൻ പറഞ്ഞു,
"എടാ... ആ സീരിയൽ കഴിഞ്ഞു. നായിക ഇപ്പോൾ സുഖമായി ഇരിക്കുന്നു."
നിസാർ 2.0 കരച്ചിൽ നിർത്തി. "സത്യമാണോ?"
"അതെ, സത്യമാണ്. ഇനി നമുക്ക് ഈ സാമുവലിനെ ആ ടാങ്കിൽ ഒന്ന് ഇറക്കി വെച്ചാലോ? അവനാണല്ലോ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം!"
സാമുവലിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു.
നിസാർ 2.0-ഉം നിസാർ 3.0-ഉം ഒരേപോലെ ചിരിച്ചുകൊണ്ട് സാമുവലിന്റെ അടുത്തേക്ക് നീങ്ങി.
അവർ സാമുവലിനെ ടാങ്കിലേക്ക് തള്ളിയിട്ടു. നീല ദ്രാവകം സാമുവലിന്റെ ശ്വാസകോശത്തിലേക്ക് ഇരച്ചുകയറി. പക്ഷേ അവൻ ഭയപ്പെട്ടില്ല. പകരം, ടാങ്കിനുള്ളിൽ കിടന്ന് അവൻ പൊട്ടിച്ചിരിച്ചു.
പെട്ടെന്ന് ഗാരേജിലെ ലൈറ്റുകൾ അണഞ്ഞു. കംപ്യൂട്ടർ സ്ക്രീനുകളിൽ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു വന്നു
"UPLOADING DATA..."
നിസാർ 2.0-ഉം 3.0-ഉം പെട്ടെന്ന് നിശ്ചലമായി. അവരുടെ കണ്ണുകൾ വെള്ളനിറമായി മാറി. പുറത്ത് നിൽക്കുന്ന യഥാർത്ഥ നിസാർ ഭയന്ന് പിന്നോട്ട് മാറി.
"സാമുവലേ... എന്താ ഇത്?"
ടാങ്കിനുള്ളിൽ നിന്നും ഒരു ശബ്ദം മുഴങ്ങി. അത് സാമുവലിന്റേതായിരുന്നില്ല. അത് നിസാറിന്റെ തന്നെ ശബ്ദമായിരുന്നു, പക്ഷേ ആയിരം മടങ്ങ് ശക്തിയുള്ള ഒന്ന്.
"നിസാറേ... നീ കരുതിയത് ഞാൻ നിന്റെ ക്ലോണുകളെ ഉണ്ടാക്കുകയാണെന്നാണോ? അല്ല. ഞാൻ നിന്റെ ആത്മാവിനെ കഷ്ണങ്ങളാക്കി ഓരോ ബോഡിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ നിന്റെ 2.0-ഉം 3.0-ഉം എന്റെ നിയന്ത്രണത്തിലാണ്. ഇനി എനിക്ക് വേണ്ടത് നിന്റെ ഓർമ്മകളെയാണ്... നിന്റെ പ്രണയത്തെയാണ്..."
ടാങ്കിനുള്ളിലെ ദ്രാവകം തിളച്ചു മറിഞ്ഞു. സാമുവലിന്റെ ശരീരം അപ്രത്യക്ഷമായി. പകരം അവിടെ ഒരു വലിയ സെർവർ രൂപം കൊള്ളുന്നത് നിസാർ കണ്ടു. ഗാരേജിന്റെ ഭിത്തികൾ അപ്രത്യക്ഷമായി. താൻ ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിനുള്ളിലാണെന്ന് നിസാർ തിരിച്ചറിഞ്ഞു.
അപ്പുറത്ത് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന പെൺകുട്ടി തന്റെ ഫോണിലേക്ക് മെസേജ് അയച്ചു: "നിസാർ, നീ വന്നോ?"
നിസാർ വിറയ്ക്കുന്ന കൈകളോടെ ഫോണിൽ ടൈപ്പ് ചെയ്യാൻ നോക്കി. പക്ഷേ അവന്റെ വിരലുകൾ ഡിജിറ്റൽ കോഡുകളായി മാറിക്കൊണ്ടിരുന്നു. സ്ക്രീനിൽ തെളിഞ്ഞ മെസേജ് ഇതായിരുന്നു
"ERROR 404: SOUL NOT FOUND."
പുറത്ത് മഴ പെയ്യാൻ തുടങ്ങി. ഓരോ മഴത്തുള്ളിയും പച്ചനിറത്തിലുള്ള ബൈനറി അക്കങ്ങളായി (0,1) നിലത്ത് പതിക്കുന്നുണ്ടായിരുന്നു. സാമുവൽ എവിടെയോ ഇരുന്ന് തന്റെ പുതിയ 'ലോ-ക്വാളിറ്റി GIF' ആത്മാവിനെ നോക്കി ചിരിക്കുന്നു.
ആ പച്ചനിറത്തിലുള്ള മഴത്തുള്ളികൾ നിസാറിന്റെ ശരീരത്തിൽ പതിച്ചപ്പോൾ അവ മാംസത്തിൽ പൊള്ളലേറ്റ പാടുകൾ വീഴ്ത്തി. "ERROR 404" എന്ന മെസേജ് അവന്റെ ഫോൺ സ്ക്രീനിൽ നിന്ന് വായുവിലേക്ക് പടർന്നു. സാമുവലിന്റെ ചിരി ഗാരേജിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു.
നിസാർ 2.0-ഉം 3.0-ഉം അവന്റെ തോളുകളിൽ കൈവെച്ചു. അവരുടെ സ്പർശനത്തിന് ഐസിന്റെ തണുപ്പായിരുന്നു.
"നീ വെറുമൊരു ഡാറ്റയാണ് നിസാറേ... ഡിലീറ്റ് ചെയ്യാൻ പാകത്തിന് കരുതിവെച്ച ഒരു പഴയ ഫയൽ!" സാമുവലിന്റെ ശബ്ദം ഇപ്പോൾ അവന്റെ തലയ്ക്കുള്ളിൽ നിന്നാണ് കേൾക്കുന്നത്.
നിസാർ ശ്വാസം കിട്ടാതെ പിടഞ്ഞു. അവന്റെ കാഴ്ച മങ്ങാൻ തുടങ്ങി. ചുറ്റുമുള്ള ലോകം പിക്സലുകളായി പൊട്ടിത്തെറിച്ചു.
…..
പെട്ടെന്ന്...നിസാർ കണ്ണ് ഞെട്ടിത്തുറന്നു.
നെറ്റിയിൽ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീഴുന്നു. ചുറ്റും കരിഓയിലിന്റെയും പഴയ ടയർ കത്തിയതിന്റെയും അതേ രൂക്ഷഗന്ധം. അവൻ എഴുന്നേറ്റിരുന്നു. താൻ ഗാരേജിലെ ആ പഴയ മരക്കസേരയിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ആ പഴയ ചേതക് സ്കൂട്ടർ പാതി അഴിച്ചുവെച്ച നിലയിൽ.
"എടാ... നീ ഉറങ്ങിയോ?"
സാമുവലിന്റെ ശബ്ദം. അവൻ സ്കൂട്ടറിന്റെ എൻജിനുള്ളിൽ തലയിട്ടിരിക്കുകയാണ്. കയ്യിൽ അതേ തുരുമ്പിച്ച സ്പാനർ. നിസാർ കിതച്ചുകൊണ്ട് ചോദിച്ചു,
"സാമേ... ആ ടാങ്ക്? ആ നീല ദ്രാവകം? ക്ലോണുകൾ?"
സാമുവൽ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു. അവന്റെ മുഖത്ത് കരിഓയിൽ പറ്റിയിട്ടുണ്ട്.
"എന്ത് ടാങ്ക്? എന്ത് ക്ലോൺ? നീ ആ ചുരുട്ട് വലിച്ചു തീർക്കുന്നതിന് മുൻപേ ഉറങ്ങിപ്പോയി. നീ വല്ല സയൻസ് ഫിക്ഷൻ സിനിമയും കണ്ട് ലവലായതാകും."
നിസാർ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.
"ഹാവൂ... അതൊരു സ്വപ്നമായിരുന്നല്ലേ! ഭയങ്കര പേടിപ്പിക്കുന്ന സ്വപ്നം. നീ എന്നെ കൊല്ലാൻ നോക്കുകയായിരുന്നു സാമേ..."
"ഞാനോ? ഞാൻ ഈ സ്കൂട്ടർ ശരിയാക്കാൻ നോക്കുകയാ. ദാ, ഇത് റെഡിയായി. നിന്റെ പെണ്ണ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നുണ്ടാകും, വേഗം വിട്ടോ." സാമുവൽ സ്പാനർ താഴെയിട്ടു.
നിസാർ വേഗം എഴുന്നേറ്റു. ഷർട്ടിലെ പൊടി തട്ടി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആഞ്ഞു ചവിട്ടി. സ്കൂട്ടർ പുക തുപ്പിക്കൊണ്ട് ഇരമ്പി.
"ശരിടാ സാമേ, ഞാൻ പോയിട്ട് വരാം. ആ സ്വപ്നം ആലോചിച്ചിട്ട് എനിക്ക് ഇപ്പോഴും ഒരു വിറയൽ മാറുന്നില്ല."
നിഗൂഢതയുടെ മടക്കയാത്ര
നിസാർ സ്കൂട്ടർ ഓടിച്ച് ഗാരേജിന് പുറത്തിറങ്ങി. റോഡിലെ തിരക്കിലൂടെ അവൻ പാഞ്ഞു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവന്റെ കാമുകി ദേഷ്യപ്പെട്ട് നിൽക്കുന്നുണ്ട്.
"എത്ര നേരമായി നിസാർ ഞാൻ വിളിക്കുന്നു? നിന്റെ ഫോൺ എന്താ സ്വിച്ച് ഓഫ് ആണോ?" അവൾ ചോദിച്ചു.
"സോറിടീ... ഗാരേജിൽ ഇരുന്നപ്പോൾ ഒന്ന് ഉറങ്ങിപ്പോയി. ഒരു വല്ലാത്ത സ്വപ്നം കണ്ടു..." നിസാർ ചിരിച്ചുകൊണ്ട് ഫോൺ എടുത്ത് ഓൺ ചെയ്യാൻ നോക്കി.
പക്ഷേ ഫോൺ ഓൺ ആകുന്നില്ല.
“ പണ്ടാരം അടങ്ങാൻ ചാർജ് തീർന്നു “ അവൻ പിറുപിറുത്തു.
………
End