#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
NOXIFEN
( മുന്നറിയിപ്പ് :ഗർഭിണികൾ ഹൃദ്രോഗികൾ ഈ കഥ വായിക്കരുത് ഗർഭിണികൾക്ക് ഹാർട്ട് അറ്റാക്ക് വന്നേക്കാം, ഹൃദ്രോഗികൾ പ്രസവിച്ചേക്കാം,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോക്ടർ സാമുവൽ തന്റെ ക്ലിനിക്കിലെ കറങ്ങുന്ന കസേരയിലിരുന്ന് മുന്നിലിരിക്കുന്ന സുരേഷ് കുമാറിനെ കണ്ണടയുടെ മുകളിലൂടെ ഒരു ശാസ്ത്രജ്ഞൻ ലാബ് എലിയെ നോക്കുന്നത് പോലെ നോക്കി. സുരേഷിന്റെ മുഖം ഒരു പഴയ പത്രക്കടലാസ് ചുരുട്ടിക്കൂട്ടിയത് പോലെയായിരുന്നു. കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു, ചുറ്റും കറുത്ത പാടുകൾ. ദിവസങ്ങളോളം ഉറങ്ങാത്തതിന്റെയും ആകുലതകളുടെയും എല്ലാ ലക്ഷണങ്ങളും ആ മുഖത്തുണ്ടായിരുന്നു. അയാളുടെ വിരലുകൾ മേശപ്പുറത്ത് താളമില്ലാതെ കൊട്ടിക്കൊണ്ടിരുന്നു.
"അപ്പോൾ സുരേഷ്," പച്ച നിറത്തിലുള്ള, ലേസർ ലൈറ്റ് പോലെ തിളങ്ങുന്ന ചില ഗുളികകൾ മേശപ്പുറത്ത് ഓരോന്നായി പട്ടാളക്കാരെപ്പോലെ നിരത്തിക്കൊണ്ട് സാമുവൽ ചോദിച്ചു. "തലവേദന ഇപ്പോഴും നിങ്ങളെ വേട്ടയാടുകയാണോ? അതോ ആ പഴയ വെളിച്ചപ്പാട് നിങ്ങളുടെ തലയ്ക്കുള്ളിൽ തുള്ളുന്നുണ്ടോ?"
"ഡോക്ടർ, ഇത് വെറുമൊരു വേദനയല്ല,"
സുരേഷ് തന്റെ കസേര സാമുവലിന്റെ അടുത്തേക്ക് നീക്കിയിട്ട് ശബ്ദം പരമാവധി താഴ്ത്തി പറഞ്ഞു.
"എന്റെ അയൽവാസി സജിതൻ... അവൻ വെറുമൊരു മനുഷ്യനല്ല, ഒരു ഇന്റർഗാലക്റ്റിക് ഗൂഢാലോചനക്കാരനാണ്! അവൻ രാത്രിയിൽ വന്ന് മുറ്റത്തെ ചെടിച്ചട്ടികൾ മാറ്റിവെക്കുന്നത് വെറുതെയല്ല. ഓരോ ചട്ടിക്കും ഓരോ അർത്ഥമുണ്ട്. വടക്ക് വശത്തെ തുളസിത്തറയ്ക്ക് മുന്നിൽ ഒരു കള്ളിച്ചെടി വെച്ചാൽ അതിനർത്ഥം അവൻ എന്റെ തലച്ചോറിലെ ചിന്തകളെ ഡീകോഡ് ചെയ്യുകയാണ് എന്നാണ്. അവൻ കഴിഞ്ഞയാഴ്ച ഇൻസ്റ്റാൾ ചെയ്ത ആ പുതിയ എയർ കണ്ടീഷണർ കണ്ടോ? അത് എയർ കണ്ടീഷണറല്ല ഡോക്ടർ, അത് എന്റെ രഹസ്യങ്ങൾ വലിച്ചെടുക്കുന്ന ഒരു 'മെമ്മറി വാക്വം ക്ലീനർ' ആണ്!"
സുരേഷ് കിതച്ചു.
"കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഉറങ്ങിയിട്ട്. കണ്ണടയ്ക്കുമ്പോഴൊക്കെ ആരോ എന്റെ തലയ്ക്കുള്ളിൽ ഇരുന്ന് വൻകിട പടക്കക്കടയ്ക്ക് തീയിട്ട പോലെയാണ് അനുഭവപ്പെടുന്നത്. 'ഡും... ഡും... ടപ്പേ...!' ചിലപ്പോൾ വാനമ്പാടികൾ പാടുന്നത് പോലെയും തോന്നും, പക്ഷേ പാടുന്നത് ചൈനീസ് ഭാഷയിലാണെന്ന് മാത്രം!"
സാമുവൽ ഒരു കള്ളച്ചിരി ഒളിപ്പിച്ചു. സുരേഷിന്റെ ഭാവന ഒരു സൂപ്പർസോണിക് വിമാനത്തെക്കാൾ വേഗത്തിൽ പറക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി.
"സുരേഷ്, ഇത് മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ 'ഹൈപ്പർ-പാരാനോയിഡ് ന്യൂറോ-ഇൻസോംനിയ' ആണ്. നിങ്ങളുടെ മസ്തിഷ്കം ഒരു മിക്സി പോലെ ഹൈ-സ്പീഡിൽ കറങ്ങുകയാണ്. അതിനെ ഒന്ന് ഓഫ് ചെയ്യാൻ ഞാൻ നിങ്ങൾക്ക് നോക്സിഫെൻ (NOXIFEN) നൽകുകയാണ്. ഇത് നിങ്ങളുടെ നാഡീവ്യൂഹത്തെ ഒന്ന് 'ഹാർഡ് റീസെറ്റ്' ചെയ്യും. ഒരു ഫോൺ ഹാങ്ങ് ആകുമ്പോൾ നമ്മൾ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്യുന്നില്ലേ, അതുപോലെ."
"ഇത് കഴിച്ചാൽ ആ പടക്കം പൊട്ടൽ നിൽക്കുമോ ഡോക്ടർ?" സുരേഷ് വിറയ്ക്കുന്ന കൈകളോടെ ചോദിച്ചു.
"പിന്നില്ലാതെ! പടക്കം പോയിട്ട് ആന വെടി പൊട്ടിച്ചാൽ പോലും നിങ്ങൾ അറിയാത്ത അവസ്ഥ വരും. ഉറക്കം തൂങ്ങി നിങ്ങൾ ഒരു പാവയെപ്പോലെ ഇരിക്കും. ലോകം മുഴുവൻ ഇടിഞ്ഞു വീണാലും സുരേഷ് കുമാർ മാത്രം കട്ടിലിൽ കൂർക്കം വലിച്ച് കിടക്കും." സാമുവൽ പെട്ടെന്ന് ഗൗരവത്തിലായി.
"പക്ഷേ, ഇതൊരു പ്രത്യേക തരം കെമിക്കൽ ഫോർമുലയാണ്. ഇതിൽ ചില അപൂർവ്വമായ സൈഡ് ഇഫക്റ്റുകൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, പെട്ടെന്നുള്ള സൂപ്പർ ഹീറോ കോംപ്ലക്സ്, അല്ലെങ്കിൽ പ്രപഞ്ചത്തിലെ എല്ലാ നിഗൂഢതകളും നിങ്ങൾക്ക് മാത്രമറിയാം എന്ന ഒരു തോന്നൽ. രാത്രി കൃത്യം 12 മണിക്ക് ഒരു ഗുളിക മാത്രം. അതിൽ കൂടരുത്! കൂടിയാൽ പിന്നെ നിങ്ങൾ ചൊവ്വയിലാണോ ഭൂമിയിലാണോ എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല. നിങ്ങളുടെ ആത്മാവ് വൈഫൈ സിഗ്നലുകൾ പോലെ അന്തരീക്ഷത്തിൽ പാറി നടക്കും."
…..
ആദ്യത്തെ രാത്രി സുരേഷ് പേടിയോടെ ഒരു ഗുളിക കഴിച്ചു. പത്തു മിനിറ്റിനുള്ളിൽ ഗുളികയുടെ പവർ തലച്ചോറിൽ മിന്നൽ പോലെ പടർന്നു. അയാൾ ഒരു വെട്ടിവീഴ്ത്തിയ തടിക്കഷ്ണം പോലെ കട്ടിലിൽ വീണു. സജിതൻ അന്ന് രാത്രി തന്റെ പറമ്പിൽ ടിപ്പർ ലോറി കൊണ്ടുവന്നിറക്കിയോ അതോ വീട് തന്നെ മാറ്റി വെച്ചോ എന്ന് സുരേഷ് അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തലവേദന കുറവായിരുന്നു, പക്ഷേ ഉള്ളിലൊരു ചെറിയ ആവേശം മൊട്ടിടുന്നുണ്ടായിരുന്നു. "ഞാൻ ഒരു പുതിയ മനുഷ്യനായിരിക്കുന്നു" എന്ന് അയാൾ കണ്ണാടി നോക്കി സ്വയം പറഞ്ഞു.
……
രണ്ടാം രാത്രി പന്ത്രണ്ട് മണിയായപ്പോൾ സുരേഷിന് ഒരു തത്വം തോന്നി: "ഒരു ഗുളിക കൊണ്ട് എന്റെ തലച്ചോറിലെ ഒരു ചെറിയ സ്വിച്ച് മാത്രമേ ഓഫ് ആകുന്നുള്ളൂ. എനിക്ക് വേണ്ടത് ഒരു സമ്പൂർണ്ണ പരിവർത്തനമാണ്."
അയാൾ കുപ്പി തുറന്ന് രണ്ടെണ്ണം അകത്താക്കി. ആ രാത്രി സുരേഷ് കണ്ട സ്വപ്നം അതിഭയങ്കരമായിരുന്നു. താൻ ഒരു വിദേശ ചാരനെ ഒരു പഴയ കിണറ്റിലിട്ട് വിചാരണ ചെയ്യുന്നതായും, ആ ചാരന്റെ മുഖം സജിതന്റേതാണെന്നും അയാൾ ഉറപ്പിച്ചു. ഉറക്കത്തിലും സുരേഷ്
‘'നാഷണൽ സെക്യൂരിറ്റി’' എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.
…….
മൂന്നാം രാത്രിയായപ്പോഴേക്കും സുരേഷിന് ആത്മവിശ്വാസം വാനോളമുയർന്നു.
"എന്റെ ശത്രുക്കൾ ശക്തരാണ്, സജിതൻ തന്റെ വൈഫൈ വഴി നാസയുമായി ബന്ധപ്പെടുന്നുണ്ട്. അപ്പോൾ മരുന്നും അല്പം ഡോസ് കൂടണം." പന്ത്രണ്ട് മണിയായപ്പോൾ അയാൾ ബാക്കിയുള്ള ഏഴ് ഗുളികകളും ഒരൊറ്റ വിഴുങ്ങൽ!
അടുത്ത ഒരു മണിക്കൂറിനുള്ളിൽ സുരേഷിന്റെ ഐക്യു പെട്ടെന്ന് 2000 കടന്നതായി അവന് തോന്നി. അവന്റെ തലച്ചോറിൽ കോടിക്കണക്കിന് ഡാറ്റാബേസുകൾ ഒരുമിച്ച് തുറക്കപ്പെട്ടു. ചുമരിലെ പല്ലിയുടെ വാലാട്ടൽ പോലും ഒരു ബൈനറി കോഡായി അവന് മനസ്സിലായി. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സജിതൻ തന്റെ മുറ്റത്ത് ഒരു ചെറിയ ടോർച്ചും തെളിച്ച് പതുക്കെ നടക്കുന്നു.
"അവൻ ഭൂമിയുടെ കാന്തികവലയം മാറ്റാൻ ശ്രമിക്കുകയാണ് അലവലാതി! ഇവൻ ആ പഴയ ക്രിപ്റ്റോൺ ഗ്രഹത്തിൽ നിന്ന് വന്നവനാണോ?" സുരേഷ് ഉറപ്പിച്ചു.
"ഇവനെ ഞാൻ ഇന്ന് ലോകത്തിന് മുൻപിൽ തുറന്നു കാട്ടും. നോക്സിഫെൻ എനിക്ക് സൂപ്പർ പവറുകൾ തന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ ചുവരിലൂടെ കാഴ്ചകൾ കാണാം “യഥാർത്ഥത്തിൽ അയാൾക്ക് കണ്ണിൽ ഇരുട്ട് കയറിയതായിരുന്നു!
സുരേഷ് മുറിയിൽ കണ്ട പഴയ കമ്പ്യൂട്ടർ വയറുകൾ, തുരുമ്പിച്ച ബാറ്ററികൾ, അടുക്കളയിൽ നിന്ന് അടിച്ചുമാറ്റിയ ഒരു വലിയ സ്റ്റീൽ ബിരിയാണി ചെമ്പ് എന്നിവ ഉപയോഗിച്ച് ഒരു ആന്റി-റേഡിയേഷൻ ഗിയർ നിർമ്മിച്ചു. ബിരിയാണി ചെമ്പ് തലയിൽ കമിഴ്ത്തി വെച്ച് വയറുകൾ കൊണ്ട് താടിക്ക് താഴെ മുറുക്കി കെട്ടി. അരയിൽ ഒരു പഴയ ഇസ്തിരിപ്പെട്ടിയും തൂക്കി അതായിരുന്നു അവന്റെ 'കമ്മ്യൂണിക്കേഷൻ ഡിവൈസ്' എന്നിട്ട് പതുക്കെ പൂച്ചയെപ്പോലെ പറമ്പിലേക്ക് ഇറങ്ങി.
സജിതന്റെ പറമ്പിലെ പൈപ്പുകൾ കടിച്ചു മുറിച്ചും, അവന്റെ പൂന്തോട്ടത്തിലെ വിദേശ ചെടികൾ പിഴുതെറിഞ്ഞും സുരേഷ് തന്റെ ദൗത്യം'തുടർന്നു. പെട്ടെന്നാണ് സജിതന്റെ പ്രിയപ്പെട്ട പേർഷ്യൻ പൂച്ച മിന്നുഅങ്ങോട്ട് വന്നത്. സുരേഷ് അതിനെ ചാടിപ്പിടിച്ചു.
"നീയാണ് സജിതന്റെ രഹസ്യ ക്യാമറ, അല്ലേ?" അവൻ പൂച്ചയെ കക്ഷത്തിൽ തിരുകി.
……..
പിറ്റേന്ന് രാവിലെ ഡോക്ടർ സാമുവൽ തന്റെ ക്ലിനിക്കിൽ ഇരുന്നുകൊണ്ട് അടുത്ത രോഗിയുടെ ഫയൽ നോക്കുകയായിരുന്നു. പെട്ടെന്ന് ക്ലിനിക്കിന്റെ പുറത്ത് വലിയൊരു ബഹളം കേട്ടു. ജനലുകൾ കുലുങ്ങി. വാതിൽ ആഞ്ഞൊരു ചവിട്ടിന് തുറക്കപ്പെട്ടു. സുരേഷ് കുമാർ അകത്തേക്ക് പാഞ്ഞു കയറി.
സാമുവൽ കയ്യിലിരുന്ന പേന താഴെ ഇട്ടുപോയി! സുരേഷിന്റെ രൂപം കണ്ടാൽ ഒരു ലോ-ബജറ്റ് സയൻസ് ഫിക്ഷൻ സിനിമയിലെ ഭ്രാന്തൻ വില്ലനാണെന്നേ തോന്നൂ. ദേഹം മുഴുവൻ ഗ്രീസും ചെളിയും പുരണ്ടിരിക്കുന്നു. തലയിൽ ആ ബിരിയാണി ചെമ്പ് വെയിലത്ത് തിളങ്ങുന്നുണ്ട്. കയ്യിലാകട്ടെ, ദേഷ്യം മൂത്ത് രോമം എഴുന്നുനിന്ന് സുരേഷിന്റെ കൈ മാന്തിപ്പൊളിക്കുന്ന സജിതന്റെ പൂച്ചയും!
"ഡോക്ടർ! നോക്സിഫെൻ ഒരു അത്ഭുതമാണ്! ഞാൻ ശത്രുവിന്റെ മെയിൻ സർവർ തകർത്തു! ലോകം ഇപ്പോൾ സുരക്ഷിതമാണ്!" സുരേഷ് ഒരു യുദ്ധം ജയിച്ച ജനറലിനെപ്പോലെ ആക്രോശിച്ചു.
"സുരേഷ്... ഇതെന്തൊരു കോമാളി വേഷമാണ്? എന്തിനാണ് ആ പൂച്ചയെ ശ്വാസം മുട്ടിക്കുന്നത്? പിന്നെ, എന്തിനാണ് നിങ്ങൾ തലയിൽ ഈ ബിരിയാണി ചെമ്പ് വെച്ചിരിക്കുന്നത്? ഇന്ന് വീട്ടിൽ ബിരിയാണി ഉണ്ടോ?" സാമുവൽ തലയിൽ കൈവെച്ചു ചോദിച്ചു.
"ഇത് ബിരിയാണി ചെമ്പല്ല ഡോക്ടർ, ഇത് എന്റെ 'മൈൻഡ് ഷീൽഡ്' ആണ്! സജിതൻ അയൽപക്കത്തെ വൈഫൈ വഴി എന്റെ തലച്ചോറിലേക്ക് തരംഗങ്ങൾ അയക്കുകയായിരുന്നു. ഞാൻ അവന്റെ പറമ്പിൽ കയറി ആ ഗ്ലോബൽ ട്രാൻസ്മിറ്റർ (സജിതൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാൾ ചെയ്ത പുതിയ ഫൈബർ ഒപ്റ്റിക് റൂട്ടറും വലിയ ഡിഷ് ആന്റിനയും) അടിച്ചു തകർത്തു. എന്നിട്ട് അവന്റെ 'പ്രധാന ഇൻഫോർമറെ' ഞാൻ തടവിലാക്കി!"
സുരേഷ് പൂച്ചയെ ഉയർത്തിക്കാട്ടി. പൂച്ച സുരേഷിന്റെ മൂക്കിന് താഴെ ഒരു മാന്ത് കൊടുത്തു.
ആ നിമിഷം സാമുവലിന്റെ ഫോൺ ഭ്രാന്തമായി ബെല്ലടിച്ചു. സ്ക്രീനിൽ 'സജിതൻ' എന്ന് കണ്ടപ്പോൾ തന്നെ സാമുവലിന്റെ ബിപി 180 കടന്നു.
"സാറെ! ആ ഭ്രാന്തൻ സുരേഷ് എന്റെ വീട് ശ്മശാനമാക്കി! എന്റെ 50,00 രൂപയുടെ ഡിഷ് ആന്റിന അവൻ സ്പാനർ വെച്ച് ഊരിയെടുത്തു. എന്റെ വണ്ടിയുടെ ടയർ അവൻ കടിച്ചു കീറാൻ നോക്കി! പോരാത്തതിന് എന്റെ പാവം ലാബ്രഡോർ നായയെ അവൻ ഒരു പ്ലാവിൽ തലകീഴായി കെട്ടിയിട്ടിട്ട് നീല പെയിന്റ് അടിച്ചു വെച്ചിരിക്കുന്നു! എന്റെ പൂച്ചയെ കാണാനില്ല അവൻ കൊണ്ട് പോയി! അവനെ ഒന്ന് ഷോക്ക് അടിപ്പിച്ചു സെല്ലിൽ അടക്കാമോ അതോ ഞാൻ പോലീസിനെ വിളിക്കണോ?" സജിതൻ അപ്പുറത്ത് കരയുകയായിരുന്നു.
……
ഡോക്ടർ സാമുവൽ മേശപ്പുറത്ത് ഇരിക്കുന്ന നോക്സിഫെന്റെ ഒഴിഞ്ഞ കുപ്പിയിലേക്ക് നോക്കി. "
സുരേഷ്, നിങ്ങൾ ഇന്നലെ രാത്രി എത്ര ഗുളിക കഴിച്ചു എന്ന് സത്യം പറയണം?"
"ഏഴെണ്ണം ഡോക്ടർ! ഒരെണ്ണം എനിക്ക് തികയുന്നില്ലായിരുന്നു. കൂടുതൽ കഴിച്ചപ്പോൾ എനിക്ക് പ്രപഞ്ചത്തിന്റെ രഹസ്യം മനസ്സിലായി. ഡോക്ടറുടെ ഉള്ളിലിരിക്കുന്ന ചിന്തകൾ പോലും എനിക്ക് വായിക്കാം!" സുരേഷ് അഭിമാനത്തോടെ പറഞ്ഞു.
"സുരേഷ്," സാമുവൽ ശാന്തനായി എഴുന്നേറ്റു അയാളുടെ തോളിൽ കൈവെച്ചു. "നല്ല വാർത്ത നിങ്ങളുടെ തലവേദന പോയി എന്നതാണ്. ചീത്ത വാർത്ത എന്താണെന്നാൽ, സജിതൻ ഒരു ചാരനല്ല, അവൻ വെറുമൊരു ഐ.ടി എഞ്ചിനീയറാണ്. നിങ്ങൾ തല്ലിപ്പൊളിച്ചത് അവന്റെ ഡിഷ് ആന്റിനയും ആണ്. നിങ്ങൾ തടവിലാക്കിയ ഈ പൂച്ചയ്ക്ക് ഇപ്പോൾ നിങ്ങളെ ജീവനോടെ തൊലിയുരിക്കാനുള്ള ദേഷ്യമുണ്ട്. നിങ്ങളുടെ ഈ മൈൻഡ് ഷീൽഡ്' കാരണം നാട്ടുകാർ നിങ്ങളെ കാണുന്നത് ഒരു സെന്റർ ഫ്രഷ് വട്ടനായിട്ടാണ്."
സുരേഷ് പതുക്കെ കണ്ണുചിമ്മി.
നോക്സിഫെന്റെ ലഹരിയും ആവേശവും പതിയെ ഇറങ്ങാൻ തുടങ്ങുന്നു. തലയിലെ ബിരിയാണി ചെമ്പിന് ഇപ്പോൾ നല്ല ഭാരം അനുഭവപ്പെടുന്നു. വയറുകൾ മുഖത്ത് അമർന്നു വേദനിക്കുകയും ചെയ്യുന്നു. അയാൾ മെല്ലെ ചെമ്പ് ഊരി മാറ്റി മേശപ്പുറത്ത് വെച്ചു.
"അപ്പോൾ... ഇനി എന്ത് ചെയ്യും ഡോക്ടർ? സജിതൻ കേസ് കൊടുക്കുമോ?"
"ഓ, ഇനി നിങ്ങൾക്ക് വേണ്ടത് നോക്സിഫെൻ അല്ല. സമാധാനമായി 'അന്യഗ്രഹ ജീവികളോട്' സംസാരിക്കാൻ സൗകര്യമുള്ള, നല്ല മതിലുകളുള്ള ഒരു ലക്ഷ്വറി റിസോർട്ടിലേക്ക് മെന്റൽ ഹെൽത്ത് സെന്റർ എന്നും പറയാം ഞാൻ ഒരു വണ്ടി ഏർപ്പാടാക്കാം. അവിടെ നിങ്ങൾക്ക് സജിതന്റെ ശല്യമില്ലാതെ എത്ര നേരം വേണമെങ്കിലും ബിരിയാണി ചെമ്പ് വെച്ച് നടക്കാം. അവർ നിങ്ങൾക്ക് യൂണിഫോമും തരും!"
സാമുവൽ ആംബുലൻസ് വിളിക്കുമ്പോൾ,
സുരേഷ് പൂച്ചയെ നോക്കി പതുക്കെ ചോദിച്ചു
"നീ എന്നോട് ക്ഷമിക്കുമോ മിന്നൂ?"
പൂച്ച സുരേഷിന്റെ മൂക്കിന് മധ്യത്തിൽ ഒരു 'സൂപ്പർ മാന്ത്കൂടി കൊടുത്തു കൊണ്ട് തന്റെ മറുപടി രേഖപ്പെടുത്തി.
…….
ആംബുലൻസ് ദൂരേക്ക് മറയുമ്പോഴും ഡോക്ടർ സാമുവൽ തന്റെ മേശപ്പുറത്തിരുന്ന ആ ബിരിയാണി ചെമ്പിലേക്ക് നോക്കി നെടുവീർപ്പിട്ടു. സുരേഷിന്റെ മൈൻഡ് ഷീൽഡ്' ഇപ്പോൾ ഒരു ഓർമ്മപ്പെടുത്തലായി അവിടെ അവശേഷിക്കുന്നു.
പെട്ടെന്ന് ക്ലിനിക്കിന്റെ വാതിൽക്കൽ ഒരു നിഴൽ കണ്ടു. നോക്കുമ്പോൾ സജിതനാണ്! മുഖത്ത് ദേഷ്യവും സങ്കടവും കലർന്നൊരു ഭാവം.
"ഡോക്ടർ... എന്റെ പൂച്ചയെ സുരേഷ് തിരിച്ചു തന്നു. പക്ഷേ..." സജിതൻ പാതിവഴിയിൽ നിർത്തി.
"പക്ഷേ എന്ത് പറ്റി സജിതൻ?" സാമുവൽ ആകാംക്ഷയോടെ ചോദിച്ചു.
സജിതൻ തന്റെ കയ്യിലിരുന്ന പൂച്ചയെ മേശപ്പുറത്ത് വെച്ചു. മിന്നു എന്ന ആ പേർഷ്യൻ പൂച്ച ഇപ്പോൾ ശാന്തനാണ്. പക്ഷേ അതിന്റെ കഴുത്തിൽ സുരേഷ് ഒരു ചെറിയ കടലാസ് കഷ്ണം നൂലിൽ കെട്ടിത്തൂക്കിയിട്ടുണ്ട്. അതിൽ ഇപ്രകാരം എഴുതിയിരുന്നു
("ഏജന്റ് മിന്നുവിനെ ഞാൻ ഡീകോഡ് ചെയ്തിരിക്കുന്നു. ഇനി സജിതന് വൈഫൈ വഴി എന്നെ തോൽപ്പിക്കാനാവില്ല. ബിരിയാണി ചെമ്പ് സുരക്ഷിതമായി ഡോക്ടറെ ഏല്പിച്ചിട്ടുണ്ട്. സത്യം എപ്പോഴും ജയിക്കും!")
സാമുവൽ ചിരിക്കണോ കരയണോ എന്നറിയാതെ കസേരയിലേക്ക് ചാരിയിരുന്നു. പുറത്ത് ആംബുലൻസിന്റെ സൈറൺ ശബ്ദം അകന്നുപോകുന്നുണ്ടായിരുന്നു.
പെട്ടെന്ന്, തന്റെ മേശപ്പുറത്തിരുന്ന ബിരിയാണി ചെമ്പിനുള്ളിൽ നിന്ന് ഒരു ചെറിയ 'ബീപ്പ്' ശബ്ദം കേൾക്കുന്നോ എന്ന് ഡോക്ടർക്ക് ഒരു സംശയം! അയാൾ അറിയാതെ സ്വന്തം തലയിൽ ഒന്ന് തൊട്ടു നോക്കി ഇമ്മാതിരി വട്ടന്മാർ കാരണം തനിക്കും നോക്സിഫെൻ കഴിക്കേണ്ടി വരുമോ എന്ന പേടിയോടെ!
…….
End