#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
ലൈലയുടെ അയല ( Laila's ayala )
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
……………………………………………
കൊച്ചിൻ ഫിഷിംഗ് ഹാർബറിലെ അവസാനത്തെ ഷെഡ്ഡ്, ഓർമ്മകളുടെയും ദുരന്തങ്ങളുടെയും ഒരു നേർ ചിത്രമായിരുന്നു. അഴുകിയ മീനിന്റെ ഗന്ധവും, ഉപ്പുവെള്ളത്തിന്റെ രൂക്ഷതയും, മനുഷ്യന്റെ കഷ്ടപ്പാടുകളുടെ മണവും അവിടെ ഒത്തുചേർന്നു. മീൻ കാരി ലൈല അവിടെയാണ് ഇരുന്നത്. അവളുടെ വെളുത്ത അയലകൾ ചീത്തയാകുന്നതിന് മുൻപ് വിൽക്കാൻ പാടുപെട്ടു. അവളുടെ കണ്ണുകളിൽ കടലിന്റെ ആഴമുണ്ടായിരുന്നു, എന്നാൽ അത് പ്രശാന്തമായിരുന്നില്ല, മറിച്ച് അടക്കിപ്പിടിച്ച ഒരു കൊടുങ്കാറ്റായിരുന്നു.
നാല് വർഷം മുൻപ്, കബീർ എന്ന അവളുടെ ഭർത്താവ്, കടലിന്റെ മകൻ, അപ്രതീക്ഷിതമായൊരു കൊടുങ്കാറ്റിൽ, അറബിക്കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു. അവന്റെ ബോട്ട് ഒരിറ്റുപോലും ശേഷിക്കാതെ കടൽ വിഴുങ്ങി. ലൈലയ്ക്ക് അത് വെറുമൊരു ദുരന്തമായിരുന്നില്ല; അത് ഒരു തുടക്കമായിരുന്നു. മൂന്ന് പെൺകുട്ടികളുടെ വിശപ്പും, തലയ്ക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും പോലെ വലുതായിരുന്ന കടവായ്പയുടെ ഭാരവും അവളെ തളർത്തി. ഓരോ പെൺകുട്ടിക്കും ഓരോ വയസ്സ് വ്യത്യാസം മാത്രം , ഓരോ കടവായ്പയ്ക്കും ഇരട്ടിയിലധികം പലിശ.
പലിശക്കാരൻ സജിതൻ, അയാളുടെ ചന്തയിലെ ഇരട്ടപ്പേര് 'ആശാൻ ' എന്നായിരുന്നു. അത് സ്നേഹം കൊണ്ടായിരുന്നില്ല, ഭയം കൊണ്ടായിരുന്നു. അയാൾ എപ്പോഴും വെളുത്ത ഷർട്ടും കട്ടിയുള്ള സ്വർണ്ണമാലയും ധരിച്ചു നടക്കും. ലൈലയുടെ ലാഭത്തിൽ നിന്ന് പലിശ എടുക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടരും.
"എന്താ ലൈലാ, ഈ മാസം കൂടുതൽ മീൻ കിട്ടിയോ? നിന്റെ മൂത്തവൾക്ക് കല്യാണ പ്രായമായില്ലേ? നീ ഒന്ന് മനസ് വെച്ചാൽ എന്റെ കൈയിലുള്ള പണംകൊണ്ട് അവൾക്ക് ഒരു നല്ല ജീവിതം കിട്ടും,"
. ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ മുള്ളുപോലെ തറച്ചു. അവളുടെ നിസ്സഹായതയിൽ സജിതൻ ആനന്ദിച്ചു. അവന്റെ ഡയറിയിലെ കണക്കുകൾ, ലൈലയുടെ ജീവിതം അവന്റെ കാൽക്കീഴിലാണെന്ന് വിളിച്ചുപറഞ്ഞു.
ബാങ്ക് മാനേജർ ബിജു, അയാളുടെ വൃത്തിയുള്ള വസ്ത്രങ്ങളും ചിട്ടയായ ജീവിതവും ലൈലയുടെ മീൻചെളി നിറഞ്ഞ ജീവിതത്തിൽ നിന്ന് ഏറെ അകലെയായിരുന്നു. നിയമത്തിന്റെ പുസ്തകം അവന് ലാഭമുണ്ടാക്കാനുള്ള ഒരു ആയുധമായിരുന്നു.
ലൈലയുടെ വീടിന്റെ ആധാരം അവന്റെ കൈവശമിരുന്നു.
"എന്റെ ബാങ്കിന് നഷ്ടം വരുത്താൻ എനിക്കാവില്ല. നിങ്ങളുടെ കടം വീട്ടാൻ കഴിയില്ലെങ്കിൽ വീട് ബാങ്കിന്റേതാകും," അയാൾ യാതൊരു മനസാക്ഷിയുമില്ലാതെ പറയും. ലൈലയുടെ കണ്ണീരും അപേക്ഷകളും അവനെ സ്പർശിച്ചതേയില്ല.
മാർക്കറ്റ് ഏജന്റ് സുരേഷ് ആയിരുന്നു ഏറ്റവും അപകടകാരി. മീൻ ലേലം ചെയ്യുന്നതിലും കടത്ത് കൂലിയിലും അയാൾ തന്റെ കമ്മീഷൻ ഉറപ്പിച്ചു. ലൈല നല്ല വിലയ്ക്ക് മീൻ വിറ്റാൽ പോലും, സുരേഷ് അവളെ പറ്റിച്ചു
. "ചന്തയിൽ ഇത്രയേ വിലയുള്ളൂ. ബാക്കി ഞാൻ എടുക്കും. എനിക്ക് തരാനുള്ള നിന്റെ കടം തീർക്കണ്ടേ?" എന്ന് പറഞ്ഞ് അവൻ അവളുടെ അധ്വാനത്തിന്റെ സിംഹഭാഗവും കൊണ്ടുപോയി. ലൈലയുടെ കണ്ണീരിനെ അവൻ പുച്ഛത്തോടെ കണ്ടു. അവന്റെ ഓരോ വാക്കും അവളുടെ കഴുത്തിൽ മുറുകുന്ന കയറായിരുന്നു.
……..
ഒരു വെള്ളി രാവിലെ, മീൻചന്തയിൽ നല്ല തിരക്കുള്ള സമയം. ലൈലയുടെ ചട്ടിയിൽ കബീർ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇനം അയല ആറെണ്ണം മാത്രംഉണ്ടായിരുന്നു . എന്നാൽ പലിശ കൊടുക്കാൻ 1500 കുറവായിരുന്നു . അന്ന് സജിതൻ, ബിജു, സുരേഷ്—മൂന്ന് കഴുകന്മാരും ലൈലയുടെ ഷെഡ്ഡിലേക്ക് നടന്നെത്തി. അവരുടെ മുഖത്ത് ഒരുതരം വിജയഭാവം.
"എവിടെ ലൈലാ, ഈ ആഴ്ചത്തെ പലിശ? നിനക്ക് മീൻ വിൽക്കാൻ വയ്യെങ്കിൽ വല്ല വീട്ടുപണിക്കും പോടീ," സജിതൻ പരിഹസിച്ചു.
ലൈല വിറയലോടെ ₹500 എടുത്തു നീട്ടി.
"ഇതോ? വെറും അഞ്ഞൂറോ?1000 വേണം ".
ബിജു പറഞ്ഞു
"നിന്റെ മക്കൾക്ക് അരി വാങ്ങാൻ പോലും കാശില്ലാത്തവൾ ഇനി അയല വിൽക്കാൻ നിൽക്കരുത്. ഈ മാർക്കറ്റിന്റെ+പേര് കളയാൻ ! നാണം കെട്ടവൾ!"
സുരേഷ് പുച്ഛത്തോടെ ചിരിച്ച് അവളുടെ മീൻ ചട്ടി ചവിട്ടിത്തെറിപ്പിച്ചു. ആറ് അയലകളും കട്ടികൂടിയ തറയിൽ ചിതറ
ചുറ്റും നിന്ന മീൻകച്ചവടക്കാർ തലകുനിച്ചു നിന്നു. ആരും ലൈലയുടെ സഹായത്തിന് വന്നില്ല. അപമാനം അവളുടെ തലയിൽ ഒരു പാറ പോലെ വീണു, അവളുടെ ആത്മാഭിമാനം തകർന്നടിഞ്ഞു.
…….
അന്ന് രാത്രി, ലൈല വീട് പൂട്ടി. മെഴുകുതിരി വെളിച്ചത്തിൽ, കടലായി നിറഞ്ഞ കണ്ണീരൊഴുക്കി അവൾ ഒരു കത്തെഴുതി. അവളുടെ കണ്ണീർ വീണ് മഷി പടർന്നു
"പ്രിയ മക്കളെ ,
അമ്മ നിങ്ങളോട് യാത്ര പറയുകയാണ്. ഞാനില്ലാതെ നിങ്ങൾ കഷ്ടപ്പെടില്ല. ഈ കടം കാരണം നിങ്ങൾ തല കുനിക്കേണ്ട.
എന്റെ കടം ഞാൻ തീർക്കും. നമ്മളെ അപമാനിച്ചവരുടെ തൊലി ഉരിയും .”
അമ്മ.
ഈ വാക്കുകൾ ഒരു ശാപത്തിന്റെ താക്കോലായിരുന്നു എന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല. അവൾ ആ കത്ത് അടുക്കളയിലെ പഴയ മരപ്പെട്ടിയിൽ വെച്ചു. എന്നിട്ട് അവൾ കടലിലേക്ക് നടന്നു.
……..
പുലർച്ചെ, ലൈലയുടെ ശരീരം ഹാർബറിനടുത്തുള്ള പാറക്കെട്ടുകൾക്ക് താഴെ കണ്ടെത്തി. കഴുത്തിൽ കട്ടിയുള്ള കയർ മുറുകിയിരുന്നു. എന്നാൽ അവളുടെ കൈകളിലും കഴുത്തിന് ചുറ്റും, അയലകളുടെ വെള്ളി നിറമുള്ള ചെതുമ്പലുകൾ പറ്റിപ്പിടിച്ചിരുന്നു. പോലീസ് അതൊരു സാധാരണ ആത്മഹത്യയായി എഴുതിത്തള്ളി. എന്നാൽ ഹാർബറിലെ വൃദ്ധരായ കച്ചവടക്കാർ അടക്കം പറഞ്ഞു
"കടൽ ഒരു പാപം കണ്ടിരിക്കുന്നു. ഇനി അത് വെറുതെയിരിക്കില്ല."
…….
ലൈലയുടെ മരണശേഷം ഒരാഴ്ച കഴിഞ്ഞു. കൊച്ചിയിൽ ഒരു നിഗൂഢമായ രോഗം പടർന്നു തുടങ്ങി.സജിതനു ആയിരുന്നു
ആദ്യം, അയാളുടെ വലത് കൈയിലെ വിരലുകളിലെ തൊലി പരുപരുത്തു. പണം എണ്ണാൻ ശ്രമിക്കുമ്പോൾ തൊലി കീറിപ്പോന്നു. താഴെ വീണ തൊലി ഉണങ്ങി കട്ടിയായി, ഒരു മീനിന്റെ പുറംതൊലി പോലെയായി.ഡോക്ടർമാർ 'Eczema' എന്ന് പറഞ്ഞ് മരുന്ന് വെച്ചെങ്കിലും ഫലമുണ്ടായില്ല. തൊലി പാളികളായി കൊഴിഞ്ഞു, താഴെ വീണ തൊലിക്ക് ഉണങ്ങിയ അയലയുടെ മണം ആയിരുന്നു. പുതിയ തൊലി വരുന്നില്ല. പകരം ചുവന്ന, പച്ചമാംസം. സജിതൻ വേദനയേക്കാൾ കൂടുതൽ ഭീകരതയിൽ മുങ്ങി.
ബിജു ബാങ്കിലെ എ.സി. കാബിനിൽ ഇരിക്കുമ്പോൾ, ബിജുവിന്റെ നെറ്റിയിലെ തൊലി തൂങ്ങി. കൈകൊണ്ട് പിടിച്ചപ്പോൾ, പേപ്പർ കീറുന്ന പോലെ അത് അടർന്നുപോന്നു! അവൻ കണ്ണാടിയിൽ നോക്കിയപ്പോൾ, തന്റെ മുഖം ഉരിഞ്ഞുപോവുന്നതു കണ്ടു. അവന്റെ ശരീരത്തിൽനിന്ന് വന്ന ദുർഗന്ധം സഹിക്കാനാവാത്തതായിരുന്നുകടൽക്കരയിൽ ചീഞ്ഞളിഞ്ഞ അയലയുടെ ചെളി മണം. ബിജു കൈകളിലെ തൊലിയും കൊഴിഞ്ഞ് വീഴുന്നത് കണ്ടു.
സുരേഷിന്റെ അവസ്ഥയായിരുന്നു ഏറ്റവും നിഗൂഢം. തൊലി കൊഴിഞ്ഞ് വീണപ്പോൾ, താഴെ വീണ തൊലിക്ക് ചലനമുണ്ടായിരുന്നു. ഒരു തുള്ളൻ മീനിനെപ്പോലെ അത് തറയിലൂടെ പിടച്ചു നീങ്ങാൻ തുടങ്ങി! ഭയം കൊണ്ട് വിറച്ച സുരേഷ് അതിനെ ചവിട്ടി അരയ്ക്കാൻ ശ്രമിച്ചു. അവന്റെ കാലിനടിയിൽ കിടന്ന് ആ കൊഴിഞ്ഞ തൊലി ചുരുണ്ട്, അതിൽ നിന്ന് കറുത്തതും വെളുത്തതുമായ ചെതുമ്പലുകൾ തെറിച്ച് വീണു. ആ രാത്രി, അവൻ സ്വപ്നത്തിൽ "ലൈല! ലൈലാ!" എന്ന് ഉച്ചത്തിൽ നിലവിളിച്ചു.
മൂന്നുപേരെയും കൊച്ചിയിലെ 'ചികിത്സയില്ലാത്ത രോഗങ്ങൾക്കുള്ള' ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കയ്യൊഴിഞ്ഞു. അവരുടെ ശരീരത്തിലെ ഓരോ കോശവും പുതിയ തൊലി ഉണ്ടാക്കാൻ വിസമ്മതിച്ചു. രക്തപരിശോധനകളും ബയോപ്സികളും സാധാരണ ഫലങ്ങൾ മാത്രം കാണിച്ചു
…….
ഈ ഭീകരതയുടെ വാർത്ത കേട്ട്, ചെറായി ബീച്ചിനടുത്തുള്ള ഒരു കടൽ ഗുഹയിൽ തപസ്സനുഷ്ഠിച്ചിരുന്ന, വൃദ്ധനും രഹസ്യങ്ങൾ അറിയുന്നവനുമായ സന്യാസി ആശുപത്രിയിലെത്തി. അദ്ദേഹം വാർഡിൽ പ്രവേശിച്ചപ്പോൾ വായുവിൽ തങ്ങിനിന്ന അയലയുടെ ഗന്ധം തിരിച്ചറിഞ്ഞു.
"ഇതൊരു രോഗമല്ല," സന്യാസി മൃദുവായി പറഞ്ഞു. "ഇത് ഒരു 'പ്രതിജ്ഞാബന്ധം' ആണ്. ലൈല കടലിനോട് ചെയ്ത ഒരു കരാർ."
അദ്ദേഹം സജിതന്റെ അടുത്തേക്ക് നടന്നു.
"നിങ്ങളുടെ പണം കൊണ്ട് നിങ്ങൾ അപമാനിച്ചവൾ, കടലിനോട് കടം ചോദിച്ചു. കടൽ അവളെ എടുത്തു, പകരമായി അവളുടെ അപമാനത്തിനുള്ള വിലയായി നിങ്ങളുടെ തൊലിയെടുത്തു."
ബിജുവിനോട് സന്യാസി പറഞ്ഞു:
" നിന്റെ അഹങ്കാരത്തെ പൊതിഞ്ഞിരുന്ന തൊലിയാണ് ഈ ലോകം കാണുന്നത്. അത് ഊരിപ്പോകുന്നു."
സുരേഷിന്റെ അടുത്ത് നിന്ന് ചെറുതായി പിടയ്ക്കുന്ന ഒരു തൊലി കഷണം അദ്ദേഹം താളിയോലയിൽ എടുത്തു വെച്ച് പറഞ്ഞു:
"നീ ചവിട്ടിത്തെറിപ്പിച്ച ലൈലയുടെ ആറ് അയലകളുടെ ആത്മാവാണ് ഇത്! ."
സന്യാസി, കയ്യിലെ താളിയോല തുറന്ന്, മീനുകളെ പ്രീതിപ്പെടുത്താൻ പാടിയിരുന്ന ആറു വരികൾ മാത്രം ഉറക്കെ ചൊല്ലി. അവസാനം സന്യാസി മൂന്നുപേരോടുമായി ഒരു നിഗൂഢ ചോദ്യം ചോദിച്ചു
"ലൈലയുടെ മരണം ഒരു ആത്മഹത്യയായിരുന്നില്ലെങ്കിൽ, പിന്നെ ആരായിരുന്നു കയർ കെട്ടിയത്? നിങ്ങൾ മൂന്നുപേരും കാരണം അവൾ മരിച്ചോ, അവൾ നിങ്ങളെ മരിപ്പിക്കാൻ തീരുമാനിച്ചോ?"
ആ ചോദ്യം അവരുടെ മനസ്സിൽ കൊടുങ്കാറ്റുണ്ടാക്കി.
ആ രാത്രി, ഐസൊലേഷൻ വാർഡിൽ വൈദ്യുതി നിലച്ചു. മുറിയുടെ സീലിംഗിൽ, ആറ് അയലകൾ അദൃശ്യമായ ചരടുകളിൽ തൂങ്ങിക്കിടന്നു. ഓരോ മീനിന്റെ കണ്ണുകളും ചുവന്നു കലങ്ങി, അവർക്ക് നേരെ തുറിച്ചു നോക്കി.
ലൈലയുടെ രൂപം മുറിയുടെ നടുവിൽ, കടൽവെള്ളത്തിൽ നനഞ്ഞ ഒരു നിഴൽ പോലെ പ്രത്യക്ഷപ്പെട്ടു. അവളുടെ ശബ്ദം, കടലിന്റെ അലർച്ച പോലെ, അവരെ പൊതിഞ്ഞു:
“എന്റെ കടം തീരും . നിങ്ങളുടെ അഭിമാനത്തിന്റെ കവചം ഞാൻ എടുത്തു. നിങ്ങൾക്ക് ഇനി ഇവിടെ തുടരാനാവില്ല. പക്ഷെ എന്റെ മക്കൾ എന്റെ ചന്തയിൽ സുരക്ഷിതരായിരിക്കും.”
അവൾ കൈകളിലെ അയലയുടെ ചെതുമ്പലുകൾ വാരിയെടുത്ത്, ഒരു മന്ത്രം ഉരുവിടുന്ന പോലെ, മൂന്നുപേർക്കും നേരെ എറിഞ്ഞു.
…..
പിറ്റേന്ന് പുലർച്ചെ, മൂന്നുപേരുടെയും ശ്വാസം നിലച്ചിരുന്നു. അവരുടെ ശരീരത്തിൽ ഒരു തരി തൊലി പോലും ബാക്കിയില്ലയിരുന്നു പകരം, അവരുടെ മാംസത്തിന് മുകളിൽ ലൈല ചവിട്ടിത്തെറിപ്പിച്ച ആറ് അയലകളുടെ രൂപത്തിലുള്ള കട്ടിയുള്ള ചെതുമ്പൽ കട്ടകൾ മാത്രം രൂപപ്പെട്ടിരുന്നു.
ആ സംഭവത്തിനുശേഷം കൊച്ചിൻ ഹാർബറിലെ അവസാനത്തെ ഷെഡ്ഡ് ആരും ഉപയോഗിക്കാറില്ല. രാത്രിയിൽ, ഹാർബറിലെ തറയിലൂടെ ചിലപ്പോൾ കട്ടിയുള്ള മീൻചെതുമ്പൽ ഉരസി നീങ്ങുന്ന ഒരു നേർത്ത ശബ്ദം കേൾക്കാം. അത് അടുത്ത് വരുമ്പോൾ, അയലയുടെ ചെളിമണവും, നേർത്ത ഒരു തേങ്ങലും ഉണ്ടാകും.
മാർക്കറ്റിൽ ആരും ഒരു സാധുവിനോടുംകൊള്ള പലിശ ചോദിക്കാറില്ല. കാരണം അവർക്കറിയാം, ആറു അയലകൾ എപ്പോഴും അവരുടെ ചെയ്തികളെ വീക്ഷിക്കുന്നുണ്ട്, എപ്പോൾ വേണമെങ്കിലും ആ ചെതുമ്പൽ കൊഴിയുന്ന ശബ്ദം അവരുടെ വാതിലിൽ കേൾക്കാം... ഒരു ഓർമ്മപ്പെടുത്തലായി, കടൽ ലൈലയ്ക്ക് നൽകിയ നീതിയുടെ അടയാളമായി
……..
സജിതൻ, ബിജു, സുരേഷ് എന്നിവരുടെ ശരീരം മീൻചെതുമ്പൽ കട്ടകളായി മാറിയ ആ രാത്രിക്ക് ശേഷം, കൊച്ചി നഗരവും ഹാർബറും ഒരു നിഗൂഢമായ ഭീതിയിലായി. മരണ കാരണം ഡോക്ടർമാർക്കോ പോലീസിനോ കണ്ടെത്താൻ കഴിഞ്ഞില്ല. സന്യാസിയുടെ ചോദ്യങ്ങൾ മാത്രം ഒരു ചോദ്യചിഹ്നമായി അന്തരീക്ഷത്തിൽ തങ്ങി നിന്നു.
ലൈലയുടെ മക്കളായ ആമിന റസിയ മുഫീദാ എന്നിവർക്ക് ഇനി ആരും സഹായത്തിന് ഉണ്ടാവില്ലെന്ന് എല്ലാവരും കരുതി. കാരണം, ലൈലയുടെ വീടിന്റെ ആധാരം ബാങ്ക് മാനേജർ ബിജുവിന്റെ പേപ്പർവർക്കിൽകുടുങ്ങിക്കിടക്കുകയായിരുന്നു, സജിതന്റെ കടം വീട്ടിയിട്ടുമില്ല.
അന്ന് പുലർച്ചെ, ലൈലയുടെ വീടിന് അടുത്തുള്ള കടൽത്തീരത്ത്, ഭീകരമായ കാഴ്ച്ചക്ക് സാക്ഷ്യം വഹിച്ച സന്യാസി വീണ്ടും എത്തി. അദ്ദേഹം പാറക്കെട്ടുകൾക്ക് താഴെ, ലൈലയുടെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥാനത്ത് ഇരുന്നു. ലൈലയുടെ പെൺമക്കൾ, തലയിൽ തട്ടം ചുറ്റി, ഭയവും വിശപ്പുമായി അവിടേക്ക് വന്നു.
സന്യാസി അവരോട് പറഞ്ഞു
"നിങ്ങളുടെ അമ്മയ്ക്ക് കടലിനോടുണ്ടായിരുന്ന ബന്ധം ശക്തമായിരുന്നു. അവൾ അപമാനിക്കപ്പെട്ടപ്പോൾ കടൽ അത് കണ്ടു. നിങ്ങളുടെ അമ്മയുടെ ദുരിതം തീർന്നില്ല, എന്നാൽ നിങ്ങളുടെ വിശപ്പ് കടൽ തീർക്കും."
അദ്ദേഹം കുട്ടികളോട്, ലൈലയുടെ ശരീരം കണ്ടെത്തിയ പാറക്കെട്ടുകൾക്ക് ഇടയിൽ തിരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. ആമിനയുടെ കൈയ്യിൽ കബീർ അവസാനമായി കടലിൽ പോകുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു പഴയ കയർ ഉണ്ടായിരുന്നു. അവൾ ഭയത്തോടെ പാറയിടുക്കുകളിൽ നോക്കി.
അവിടെ, പാറക്കെട്ടിന്റെ ഇടുക്കിൽ, കടൽവെള്ളം കയറാത്ത ഒരു ചെറിയ ഗുഹ പോലെ ഒരിടം. ആമിന അവിടേക്ക് ശ്രദ്ധിച്ചു നോക്കി. കയ്യിൽ ചെതുമ്പൽ ഒട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയ ആറ് അയലകളുടെ ചെതുമ്പലുകൾ പോലെ തിളങ്ങുന്ന എന്തോ ഒന്ന് അവിടെ കിടന്നിരുന്നു.
ആമിന കൈയിട്ട് നോക്കി. അവിടെ ഒരു ചെളി പുരണ്ട തുണിക്കിഴിയായിരുന്നു. അവർ അത് പുറത്തെടുത്തു. തുണി വിടർത്തി നോക്കിയപ്പോൾ, കുട്ടികൾ ഞെട്ടിപ്പോയി.
അതിലുണ്ടായിരുന്നത് കീറാത്ത കറൻസി നോട്ടുകളായിരുന്നു!
നോട്ടുകൾ കണ്ടപ്പോൾ സന്യാസി ചിരിച്ചു. അദ്ദേഹം പറഞ്ഞു: "ഇത് നിങ്ങളുടെ അമ്മയുടെ ചോരയ്ക്ക് കടൽ നൽകിയ വിലയല്ല. ഇത്, അവൾക്ക് സജിതനും, ബിജുവും, സുരേഷും നൽകാനുള്ള കൃത്യമായ കണക്കിലുള്ള പലിശയും, മാർക്കറ്റിൽ നിന്ന് മോഷ്ടിച്ച ലാഭവും, ബാങ്കിൽ അടച്ച തുകയും ഒരുമിച്ചു ചേർത്തതാണ്."
ആമിന, കണ്ണീരോടെ ആ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി. അത് അവരുടെ വീടിന്റെ കടവും, 5 വർഷത്തേക്കുള്ള ജീവിതച്ചെലവും, മൂന്ന് പേരുടെയും പഠനത്തിനുള്ള പണവും കൃത്യമായി തികയ്ക്കുന്ന തുകയായിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, ആ നോട്ടുകൾക്ക് കടൽ അയലയുടെ നേരിയ മണം ഉണ്ടായിരുന്നു.
"ഇതെങ്ങനെ?" ആമിന ചോദിച്ചു.
സന്യാസി കടലിലേക്ക് നോക്കി.
"ലൈല, അവളുടെ മരണംകൊണ്ട് കടം തീർക്കാൻ കടലിനോട് ആവശ്യപ്പെട്ടു. അവൾക്ക് കിട്ടിയ അപമാനത്തിന്റെ ഭാരം , അവർ തിരികെ നൽകി. എന്നാൽ ലൈലയുടെ മക്കൾക്ക് അവകാശപ്പെട്ട പണം, കടൽ ഈ മൂന്നുപേരിൽ നിന്ന് പിരിച്ചെടുത്തു. നിങ്ങൾ മൂന്ന് പേരെ അപമാനിക്കാൻ അവർ ഉപയോഗിച്ച പണമാണിത്. ഈ പണം കവർന്നപ്പോൾ, അവരുടെ തൊലിയാണ് ഊരിപ്പോയത്."
മാർക്കറ്റിലെ എല്ലാവരും ഈ വാർത്തയറിഞ്ഞു. പലിശക്കാരൻ സജിതന്റെയും ബാങ്ക് മാനേജർ ബിജുവിന്റെയും വീടുകളിൽ സൂക്ഷിച്ചിരുന്ന പണത്തിൽ നിന്ന് വലിയൊരു ഭാഗം അപ്രത്യക്ഷമായിരുന്നു. എന്നാൽ മൃതദേഹങ്ങൾ ചെതുമ്പൽ കട്ടകളായി മാറിയ ഭീകരത കാരണം ആരും പോലീസിൽ പരാതി നൽകാൻ ധൈര്യപ്പെട്ടില്ല.
ലൈലയുടെ മക്കൾ ആ പണംകൊണ്ട് വീട് ബാങ്കിൽ നിന്ന് മോചിപ്പിച്ചു. അവർ മീൻ വിൽക്കുന്നത് നിർത്തി, വിദ്യാഭ്യാസം തുടർന്നു. കൊച്ചി മാർക്കറ്റിൽ ആർക്കും പാവപ്പെട്ടവരോട് ക്രൂരത കാണിക്കാൻ പിന്നെ ധൈര്യമുണ്ടായില്ല.
ഇന്നും, കറുത്തവാവ് രാത്രികളിൽ കൊച്ചി കടൽക്കരയിൽ ചിലപ്പോൾ ഒരു സ്ത്രീരൂപം അയല നിറച്ച ചട്ടിയുമായി നടക്കുന്നത് കാണാം എന്ന് പറയപ്പെടുന്നു. ആരും അടുത്ത് ചെല്ലാറില്ല.
കാരണം, അവൾ നടന്നുനീങ്ങുമ്പോൾ, മണലിൽ വീഴുന്ന തൊലി കൊഴിയുന്ന ശബ്ദം കേൾക്കാം... അതോടൊപ്പം, കാറ്റിലൂടെ ഒഴുകി വരുന്ന പുതിയ കറൻസി നോട്ടുകളുടെ നേർത്ത മണവും! ലൈല ഇന്നും അവളുടെ മക്കൾക്ക് വേണ്ടി നീതി ഉറപ്പാക്കുന്നു.
……..
End
.