#📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ
ഗില്ലി 2
( Inspired From True Events കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………………
2017
കാശിയിലെ മണികർണ്ണിക ഘട്ടിൽ ചിതകൾ എരിഞ്ഞടങ്ങുന്ന പുക അന്തരീക്ഷത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. ഗംഗാ നദിയിലെ ഓളങ്ങൾക്കൊപ്പം ശവമഞ്ചങ്ങൾ ഒഴുകി നീങ്ങുന്ന ആ നിഗൂഢമായ വൈകുന്നേരം. അവിടുത്തെ കരിങ്കൽ പടവുകളിൽ, സിമന്റും മണ്ണും പുരണ്ട കൈകളോടെ, ഒരു വലിയ ഇരുമ്പ് കമ്പിയിൽ ചാരി ഒരു യുവാവ് നിൽക്കുന്നുണ്ടായിരുന്നു
അതായിരുന്നു ആര്യൻ വർമ്മ.ഘട്ടുകളുടെ പുനരുദ്ധാരണ ചുമതലയുള്ള കരാറുകാരൻ ആൾക്കൂട്ടത്തിനിടയിൽ അവൻ ഒരു നിഴലിനെപ്പോലെയാണ്. ആരും അവനെ ശ്രദ്ധിക്കാറില്ല, എന്നാൽ അവന്റെ കണ്ണുകൾ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടാകും.
വാരണാസിയിലെ ലോക്കൽ ഗുണ്ടകൾ പോലും അവനെ കാണുമ്പോൾ അറിയാതെ വഴിമാറും. അവനോട് സംസാരിക്കാൻ ആരും ധൈര്യപ്പെടാറില്ല. ഘട്ടിലെ ഓരോ കല്ലും ആര്യന്റെ വിരൽത്തുമ്പിലെ ചലനങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നു.
ഒരിക്കൽ ഘട്ടിലെ ഒരു ലോക്കൽ ഗുണ്ട ആര്യന്റെ പണിയെ തടസ്സപ്പെടുത്താൻ വന്നപ്പോൾ, ആര്യൻ പതുക്കെ തന്റെ സിഗരറ്റ് താഴെയിട്ടു. ആ ഗുണ്ടയുടെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി പറഞ്ഞു:
“യെ പത്തർ അഗർ ഏക് ബാർ സർ പെ ലഗ് ഗയേ തോ കിസി പണ്ഡിറ്റ് കോ മന്ത്ര പഡ്‌നേ കാ വക്ത് ഭി നഹി മിലേഗാ,തുജേ ലഗനെ കാ ഷൗക് ഹൈ ക്യാ!"
ആര്യൻ വർമ്മ കാശിയിൽ വെറുമൊരു കരാറുകാരനല്ല.അവിടെ മരിക്കുന്നവരുടെയും ജീവിക്കുന്നവരുടെയും ഇടയിൽ നിൽക്കുന്ന ഒരു അദൃശ്യമായ വന്മതിൽ പോലെയാണ് അവൻ. ആരെയും കൂസാത്ത, ബന്ധങ്ങളെ ഭയപ്പെടുന്ന, ഒന്നിനും പിടി കൊടുക്കാത്ത ഒരു ഏകാന്ത പഥികൻ
……
ആര്യൻ വർമ്മ എന്ന പരുക്കൻ മനുഷ്യന്റെ ഉള്ളിലെ മരവിപ്പിനെ അലിയിക്കാൻ കഴിഞ്ഞ ഏക വ്യക്തിയായിരുന്നു അഹമ്മദ് ഖാൻ. അവർ തമ്മിലുള്ള ബന്ധം വെറുമൊരു വാടകക്കാരനും വീട്ടുടമസ്ഥനും എന്നതിലുപരി, രക്തബന്ധത്തേക്കാൾ ആഴമുള്ള ഒന്നായിരുന്നു.
6 വർഷങ്ങൾക്ക് മുൻപ് 20 വയസിൽ കേരളത്തിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട്, ഉള്ളിലെ പ്രതികാരദാഹം തീർത്ത്, ഇനി ആരോടും ഒന്നിനോടും മമത വേണ്ടെന്ന് ഉറപ്പിച്ച് വാരണാസിയിൽ എത്തിയതായിരുന്നു ആര്യൻ. ആരും ഒരഭയം നൽകാതിരുന്ന ആ കാലത്താണ് അഹമ്മദ് ഖാൻ തന്റെ പഴയ പുസ്തകശാലയുടെ മുകളിലെ മുറി ആര്യന് നൽകുന്നത്. ആര്യന്റെ കണ്ണുകളിലെ ശൂന്യതയിൽ സ്വന്തം മകന്റെ മുഖമായിരുന്നു അഹമ്മദ് കണ്ടത്.
ആര്യൻ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. എന്നാൽ അഹമ്മദ് ഖാന് ആര്യന്റെ നിശബ്ദതകൾ വായിക്കാൻ അറിയാമായിരുന്നു. ഓരോ ദിവസവും പണി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന ആര്യന് ഒരു ഗ്ലാസ് കടും ചായയുമായി അഹമ്മദ് ഖാൻ എത്തുമായിരുന്നു. ചോദ്യങ്ങളില്ലാത്ത, പരാതികളില്ലാത്ത ആ സാമീപ്യം ആര്യന്റെ ഉള്ളിലെ മുറിവുകൾക്ക് ഒരു മരുന്നായി മാറി.
…….
വാരണാസിയിലെ ഇടുങ്ങിയ ഗലികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഹമ്മദ് ഖാന്റെ പഴയ പുസ്തകശാല. പൊടിപിടിച്ച പുസ്തകങ്ങൾക്കും ചരിത്രത്താളുകൾക്കും ഇടയിൽ, മങ്ങിയ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ഒരു പഴയ പേർഷ്യൻ കവിത വായിക്കുന്ന അഹമ്മദ് ഖാന്റെ കൊച്ചു മകൾ നൂർജഹാൻ. കാശിയിലെ ആർക്കും അവളെ കണ്ടാൽ ഒറ്റനോട്ടത്തിൽ പ്രണയം തോന്നും, എന്നാൽ ആ കണ്ണുകളിൽ ഒരു ഭയം എപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
അതിമനോഹരമായ കണ്ണുകളും ശാന്തമായ പെരുമാറ്റവുമാണ് നൂർജഹാന്റേത്. അഹമ്മദ് ഖാന്റെ ജീവവായുവായ അവൾ, ആ പുസ്തകശാലയിലെ ഓരോ താളും ഹൃദിസ്ഥമാക്കിയവളാണ്. വാരണാസിയിലെ ഫിറോസ് ഖാൻ എന്ന മാഫിയ തലവന്റെ ക്രൂരതകൾക്കിടയിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ടവളാണെങ്കിലും, ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിക്ക് കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു.
…..
അഹമ്മദ് ഖാന്റെ പുസ്തകശാലയിലെ മുകളിലത്തെ മുറിയിൽ താമസിക്കുമ്പോഴും ആര്യൻ നൂർജഹാനോട് സംസാരിക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. അവൾ മുന്നിൽ വരുമ്പോൾ അവൻ ഒഴിഞ്ഞുമാറുകയോ അല്ലെങ്കിൽ വെറുമൊരു തലയാട്ടലിൽ ഒതുക്കുകയോ ചെയ്യും. അവനെ സംബന്ധിച്ച് അവൾ തന്റെ വീട്ടുടമസ്ഥന്റെ മകൾ മാത്രമായിരുന്നു.
…….
വാരണാസിയിൽ പുസ്തകങ്ങൾ വിറ്റു ജീവിക്കുന്ന ഒരു സാധുവായ വൃദ്ധനായിട്ടാണ് ആര്യൻ അഹമ്മദ് ഖാനെ കണ്ടത്. എന്നാൽ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ചോര മണക്കുന്ന ഒരു ഭൂതകാലമായിരുന്നു.
19 വർഷങ്ങൾക്ക് മുമ്പ്, ഫിറോസ് ഖാന്റെ പിതാവിന്റെ വിശ്വസ്തനായ അക്കൗണ്ടന്റായിരുന്നു അഹമ്മദ് ഖാൻ. മാന്യമായ ശമ്പളവും ഫിറോസിന്റെ കുടുംബവുമായുള്ള അടുത്ത ബന്ധവും അഹമ്മദിന് വലിയ സന്തോഷം നൽകിയിരുന്നു. എന്നാൽ ഫിറോസ് ഖാൻ അധികാരം ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. അവൻ നിയമവിരുദ്ധമായ ഇടപാടുകളിലേക്ക് കടന്നു.
ഫിറോസിന്റെ അധർമ്മങ്ങളിൽ പങ്കുചേരാൻ കഴിയില്ലെന്ന് പറഞ്ഞ് അഹമ്മദ് ജോലി രാജിവെച്ചു. ഫിറോസിന്റെ ഭീകരതയെ കുറിച്ചു പോലീസിൽ വിവരം നൽകി. എന്നാൽ അതിന് അയ്യാൾക്ക് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു
അതൊരു പെരുന്നാൾ ദിനമായിരുന്നു. അഹമ്മദിന്റെ മകനും മരുമകളും അവരുടെ മൂന്ന് വയസ്സുള്ള മകൾ നൂർജഹാനും സന്തോഷത്തോടെ ആഘോഷിക്കുകയായിരുന്നു. ഫിറോസ് തന്റെ ഗുണ്ടകളുമായി അവിടേക്ക് ഇരച്ചുകയറി.
അഹമ്മദിനെ കെട്ടിയിട്ട ശേഷം, അവന്റെ കൺമുന്നിൽ വെച്ച് ഫിറോസ് സമീറിനെ വെടിവെച്ചു കൊന്നു. മകന്റെ മരണം കണ്ട് അലറിക്കരഞ്ഞ മരുമകളെ അവൻ ബലാൽസംഘം ചെയ്ത് കൊന്നു.
ഏറ്റവും ക്രൂരമായത് ആ മൂന്ന് വയസ്സുകാരിയോട് ചെയ്തതായിരുന്നു. "ഹിസാബ് പൂരാ ഹുവാ ചാച്ചാ" എന്ന് പറഞ്ഞ് ഫിറോസ് ആ കുഞ്ഞിനെ ഗംഗാ നദിയിലേക്ക് എറിഞ്ഞു.അഹമ്മദ് വളരെ കഷ്ടപ്പെട്ടാണ് അവളെ രക്ഷിച്ചത്
അഹമ്മദ് ഖാനും നൂർജഹാനും മാത്രം ബാക്കിയായി. അന്ന് മുതൽ ആ പുസ്തകശാലയുടെ ഇരുളിൽ,തന്റെ കൊച്ചു മകളെ കുറിച്ചോർത്തു ഓരോ നിമിഷവും ഭയപ്പെട്ടാണ് അദ്ദേഹം ജീവിച്ചത്. ആര്യനെ കണ്ടപ്പോൾ തന്റെ നഷ്ടപ്പെട്ട മകനെയാണ് അദ്ദേഹം അവനിൽ കണ്ടത്.
മുത്തച്ഛനോടൊപ്പം പുസ്തകശാലയിൽ ഒതുങ്ങിക്കൂടിയ നൂർജഹാൻ പുറംലോകം കാണാൻ പോലും ഭയപ്പെട്ടിരുന്നു.പ്ലസ്ടു വരെ പോലും അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല കാരണം, വാരണാസിയിലെ ഓരോ ഗലിയിലും ഫിറോസ് ഖാന്റെ കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു. അവൾ വളരുന്നത് ഫിറോസ് ഒരു വേട്ടക്കാരനെപ്പോലെ നോക്കി നിന്നു.അവളുടെ സൗന്ദര്യം അയ്യാളെ ഭ്രാന്ത് പിടിപ്പിച്ചു
കുടുംബത്തെ കൊന്നവന്റെ മുന്നിൽ തലകുനിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു നൂർജഹാന്റേത്. ഫിറോസ് ഖാൻ ഇടയ്ക്കിടെ പുസ്തകശാലയിൽ വന്ന് അവളെ ഭീഷണിപ്പെടുത്തുമായിരുന്നു.
"നൂർ... . ജബ് വക്ത് ആയേഗ, തബ് തുമേ മേരി ബീവി ബൻ കർ മേരേ ഘർ ആനാ ഹി പഡേഗ ഹം രാതോം കോ രങ്കീൻ കരേങ്കെ."*
തന്റെ മുത്തച്ഛനു പ്രായമാകുന്നത് കാണുമ്പോഴും, തങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്ന് തിരിച്ചറിയുമ്പോഴും അവൾ അനുഭവിച്ച മാനസിക വിഷമം വിവരിക്കാനാവാത്തതാണ്.
…..
ഫിറോസ് ഖാൻ വെറുമൊരു ഗുണ്ടയല്ല പോലീസിനെയും ഗവണ്മെന്റനെയും തന്റെ പോക്കറ്റിലിട്ടു നടക്കുന്ന മാഫിയ തലവനാണ്. അഹമ്മദ് ഖാന്റെ കുടുംബത്തെ തകർത്തത് ഫിറോസിന്റെ ക്രൂരതയുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് 48 വയസ്സിനുള്ളിൽ ഏകദേശം 52 കൊലപാതകം 12 റേപ്പ് 7 കിഡ്നാപ്പിംഗ് തുടങ്ങിയ കേസുകൾ തെളിവില്ലാത്തതുകൊണ്ടു മാത്രം രക്ഷപ്പെട്ട ഒരു നരാധമൻ. തോക്കിനേക്കാൾ ഉപരി ഭയം കൊണ്ട് മനുഷ്യരെ കൊല്ലാൻ അവന് ഇഷ്ടമാണ്. അയ്യാൾ നൂർജഹാനെ തന്റെ 4ആം ഭാര്യ ആക്കാൻ ആഗ്രഹിച്ചു.
…….
സന്ധ്യാ ആരതിയുടെ അവസാന മണ മുഴക്കം നിലച്ചു. ഘട്ടിലെ തിരക്ക് പതുക്കെ ഒഴിയാൻ തുടങ്ങിയ നേരം. അഹമ്മദ് ഖാൻ തന്റെ പുസ്തകശാല പൂട്ടി നൂർജഹാനൊപ്പം വീട്ടിലേക്ക് നടക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് മൂന്ന് കറുത്ത എസ്‌യുവികൾ ഘട്ടിന്റെ കവാടം തടഞ്ഞുകൊണ്ട് വന്നുനിന്നത്.
വണ്ടിയിൽ നിന്ന് ഫിറോസ് ഖാൻ പതുക്കെ പുറത്തിറങ്ങി. അവന്റെ കയ്യിൽ ഒരു വെള്ളിപ്പിടിയുള്ള കൈത്തോക്കുണ്ടായിരുന്നു. പിന്നാലെ ആയുധധാരികളായ ഒരു ഡസനോളം ഗുണ്ടകളും.
"ചച്ചാ... ബഹുത് വക്ത് ഗുസർ ഗയാ. അബ് മേരാ സബർ ഖതം ഹോ രഹാ ഹൈ. നൂർ കോ മേരേ ഹവാലെ കർ ദോ,”
അഹമ്മദ് ഖാൻ നൂർജഹാനെ തന്റെ പിന്നിലേക്ക് ചേർത്തുപിടിച്ചു. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ കണ്ണുകളിൽ ദൃഢതയുണ്ടായിരുന്നു.
ഫിറോസ് ഖാൻ നൂർജഹാന്റെ കൈ പിടിച്ചു വലിക്കാൻ ശ്രമിച്ചു. തടയാൻ വന്ന അഹമ്മദ് ഖാനെ അവൻ തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു. അഹമ്മദ് ഖാൻ നിലത്തു വീണു. നൂർജഹാൻ നിലവിളിച്ചു കൊണ്ട് അച്ഛന്റെ അടുത്തേക്ക് ഓടി.
"ബഹുത് സിദ്ധി ഹോ ചച്ചാ തും..ലേകിൻ ആജ് തുമ്രെ ഹിസാബ് കാ ആഖിരി ദിൻ ഹൈ."
ഫിറോസ് യാതൊരു ദയയുമില്ലാതെ അഹമ്മദ് ഖാന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു."ഠോ...!"
ആ ശബ്ദം ഘട്ടിലെ നിശബ്ദതയെ കീറിമുറിച്ചു. അഹമ്മദ് ഖാൻ ചോരയിൽ കുളിച്ചു പടവുകളിലേക്ക് വീണു. ദൂരെ ഘട്ടിന്റെ മുകൾഭാഗത്ത് ജോലിയിലായിരുന്ന ആര്യൻ വർമ്മ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
അഹമ്മദ് ഖാൻ അവസാന ശ്വാസത്തിനായി പിടയുകയായിരുന്നു. ഫിറോസ് ഖാൻ തന്റെ വെള്ളിപ്പിടിയുള്ള തോക്ക് ചുഴറ്റി ഒരു വിജയിയെപ്പോലെ അലറി ചിരിച്ചു. നൂർജഹാൻ നിലവിളിച്ചുകൊണ്ട് അഹമ്മദ് ഖാന് അടുത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും ഫിറോസിന്റെ ഗുണ്ടകൾ അവളെ തടഞ്ഞു.
പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു കൊടുംകാറ്റ് പോലെ ആര്യൻ വർമ്മ മുന്നിലേക്ക് വന്നത്. അവന്റെ കൈകളിൽ ജോലിക്ക് ഉപയോഗിക്കുന്ന വലിയൊരു ഇരുമ്പ് ചങ്ങല ചുറ്റിയിട്ടുണ്ടായിരുന്നു. വിയർപ്പും പൊടിയും പുരണ്ട ആ രൂപത്തെ ഫിറോസ് ഖാൻ പുച്ഛത്തോടെ നോക്കി.
"തൂ കോൻ ഹൈ ബേ? യഹാം കാ തമാശ ദേഖ്‌നേ ആയ ഹൈ ക്യാ? മർനാ ഹൈ തോ ബോലോ, ഏക് ഗോലി തേരെ ലിയേ ഭി ഹൈ!"
ഫിറോസ് ഖാൻ പരിഹാസത്തോടെ ചോദിച്ചു
ആര്യൻ ഫിറോസിനെ ശ്രദ്ധിച്ചതേയില്ല. അവൻ പതുക്കെ മുട്ടുകുത്തി നിന്ന് അഹമ്മദ് ഖാന്റെ കൈകളിൽ മുറുകെ പിടിച്ചു. മരിക്കുന്നതിന് മുൻപ് അഹമ്മദ് ഖാൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു
“.. ബേട്ടാ... മുജെ വചൻ ദോ... നൂർ കോ ബചാവോ. ബേട്ടാ"
ആര്യന്റെ കണ്ണു നിറഞ്ഞു അവൻ അഹമദ് ഖാന്റെ കൈയിൽ രണ്ട് കൈയ്യും ചേർത്തു അതേ സമയം കാശി വിശ്വനാഥ് ക്ഷേത്രത്തിൽ മണി മുഴങ്ങി അഹമ്മദ് ഖാൻ ജീവൻ വെടിഞ്ഞു
ചലനമറ്റ അഹമ്മദിന്റെ അടുത്ത് ആര്യൻ പതുക്കെ എഴുന്നേറ്റു അവന്റെ കണ്ണുകൾ ചുവന്നു കലങ്ങി. അവൻ തന്റെ ഷർട്ടിന്റെ കൈകൾ മടക്കിവെച്ചു. അവന്റെ കണ്ണുകളിലെ ആ വന്യത കണ്ടപ്പോൾ ഫിറോസ് ഖാന്റെ ഉള്ളിൽ ആദ്യമായി ഒരു ഭയം മിന്നിമറഞ്ഞു.
"മാരോ ഇസെ!" ഫിറോസ് അലറി
ഗുണ്ടകൾ ആര്യന്റെ അടുത്തേക്ക് പാഞ്ഞടുത്തു. പക്ഷേ, ഒരു ചുഴലിക്കാറ്റ് പോലെ ആര്യൻ ആഞ്ഞടിച്ചു. തന്റെ കയ്യിലെ ഇരുമ്പ് ചങ്ങല കൊണ്ട് അവൻ ഓരോരുത്തരെയായി വീഴ്ത്തി. അടുത്ത നിമിഷം അവൻ ഫിറോസിന്റെ നേർക്ക് കുതിച്ചു. ഫിറോസ് തോക്ക് ഉയർത്തുന്നതിന് മുൻപേ ആര്യന്റെ ഒരു ഇടി അവന്റെ മുഖത്ത് പതിച്ചു. ഫിറോസ് തെറിച്ചു വീണു. ആര്യൻ അവനെ വലിച്ചിഴച്ച് പടവുകളിലൂടെ താഴേക്ക് ചവിട്ടിയും അടിച്ചും കൊണ്ടുപോയി. ചോരയിൽ കുളിച്ച ഫിറോസ് ഖാൻ ആദ്യമായി വാരണാസിയിൽ മുട്ടുകുത്തി. ആളുകൾ അവിശ്വസനീയതയോടെ ആ രംഗം കണ്ടു നിന്നു
ആര്യൻ ഫിറോസിന്റെ തന്നെ കറുത്ത എസ്‌യുവിയുടെ അടുത്തേക്ക് നീങ്ങി. ഭയന്നു വിറച്ചു നിന്ന നൂർജഹാനോട് അതിൽ കയറി ഇരിക്കാൻ ആംഗ്യം കാണിച്ചു
ആര്യൻഫിറോസിനെ വലിച്ചിഴച്ച് വണ്ടിയുടെ പിന്നിലെ സീറ്റിലേക്ക് എറിഞ്ഞു ആര്യൻ വണ്ടി അതിവേഗത്തിൽ വാരണാസിയിലെ ഇടുങ്ങിയ ഗലികളിലൂടെ ഓടിച്ചു. പിന്നാലെ ഫിറോസിന്റെ മറ്റു ഗുണ്ടകൾ വണ്ടികളിൽ പിന്തുടരുന്നുണ്ടായിരുന്നു. നഗരത്തിന് പുറത്തെ വിജനമായ ഒരു പാലത്തിന് മുകളിൽ എത്തിയപ്പോൾ ആര്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ടു.
അവൻ പിന്നിലെ ഡോർ തുറന്ന്, ബോധരഹിതനായി കിടന്ന ഫിറോസ് ഖാനെ റോഡിൽ എറിഞ്ഞു
ആര്യൻ വണ്ടി തിരിച്ച് കേരളം ലക്ഷ്യമാക്കി കുതിച്ചു. വണ്ടിയുടെ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഫിറോസ് ഖാൻ റോഡിൽ ചോരയിൽ കുളിച്ച് നിസ്സഹായനായി കിടക്കുന്നത് കാണാമായിരുന്നു.
……..
വാരണാസിയിലെ തിരക്കേറിയ ഗലികൾ പിന്നിട്ട് ആ കറുത്ത എസ്‌യുവി ദേശീയപാതയിലേക്ക് പ്രവേശിച്ചു. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആര്യൻ വർമ്മയുടെ മുഖം ഒരു കരിങ്കൽ ശില പോലെ നിശ്ചലമായിരുന്നു. ഇടയ്ക്കിടെ വണ്ടിയുടെ റിയർവ്യൂ മിററിലൂടെ അവൻ പിന്നിലെ സീറ്റിൽ തളർന്നിരിക്കുന്ന നൂർജഹാനെ നോക്കും. അവളുടെ കണ്ണുകളിൽ തന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ ശൂന്യതയായിരുന്നു.
ആ യാത്രയിലുടനീളം ആര്യൻ അധികം സംസാരിച്ചില്ല. വണ്ടി നിർത്തുന്നതും ഭക്ഷണം വാങ്ങി നൽകുന്നതും തികച്ചും യാന്ത്രികമായിരുന്നു. വാരണാസിയിലെ ഫിറോസ് ഖാന്റെ ഗുണ്ടകൾ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് ആര്യന് അറിയാമായിരുന്നു. ഓരോ സംസ്ഥാന അതിർത്തി പിന്നിടുമ്പോഴും അവന്റെ ശ്രദ്ധ വർദ്ധിച്ചു.
നൂർജഹാൻ പലപ്പോഴും ആര്യനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തനിക്ക് വേണ്ടി വന്ന ഈ മനുഷ്യൻ ആരാണ്? ഒരു വാക്കിന് വേണ്ടി ഇത്രയേറെ സാഹസികത കാണിക്കുന്ന ഒരാൾ.
ഇടയ്ക്ക് ഉറക്കത്തിൽ അവൾ അഹമ്മദ് ഖാന്റെ പേര് ചൊല്ലി കരയുമ്പോൾ, ആര്യൻ വണ്ടിയുടെ വേഗത കുറയ്ക്കും. ആ നിശബ്ദതയിൽ അവൾക്ക് നൽകാൻ കഴിയുന്ന ഏക ആശ്വാസം തന്റെ സാമീപ്യം മാത്രമാണെന്ന് അവന് അറിയാമായിരുന്നു
……..
ഒടുവിൽ, ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ വാളയാർ ചുരം പിന്നിട്ട് വണ്ടി കേരളത്തിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. പാലക്കാട്ടെ ലക്കിടിയിലെ ആ പഴയ തറവാടിന്റെ പടിക്കൽ വണ്ടി നിൽക്കുമ്പോൾ ആര്യൻ ആദ്യമായി അവളോട് സംസാരിച്ചു:
"യഹാം സേഫ് ഹെ അബ് അരാം സെ സോജാവോ.”
……
വാരണാസിയിൽ ഫിറോസ് ഖാൻ മരിച്ചിരുന്നില്ല ആര്യനും നൂർജഹാനും അയ്യാളുടെ അഭിമാന പ്രശ്നം ആയിരുന്നു. . ആര്യൻ പോയതിന് പിന്നാലെ വാരണാസിയിലെ മാഫിയ ഒന്നടങ്കം കേരളത്തിലേക്ക് തിരിച്ചു. ഫിറോസിന്റെ സംഘത്തിനൊപ്പം അവിടുത്തെ രാഷ്ട്രീയ സ്വാധീനങ്ങളും അവർക്കൊപ്പം ചേർന്നു. എന്നാൽ ഇലക്ഷന് അടുത്ത സമയം ആയതിനാൽ പലരും കേവലം വാക്ക് കൊണ്ടുള്ള സപ്പോർട്ട് മാത്രം ആണ് നൽകിയത്. കാരണം അന്നത്തെ ഗവണ്മെന്റിന് ആ ഇലക്ഷന് നിർണായക മായിരുന്നു
…...
ലക്കിടിയിലെ ഒരു പഴയ തറവാട്ടിലാണ് ആര്യൻ നൂർജഹാന് അഭയം നൽകിയ വർഷങ്ങളായി അടഞ്ഞു കിടന്ന ആ വീട് ആര്യന്റെ ഭൂതകാലത്തിന്റെ സാക്ഷിയായിരുന്നു. തന്റെ അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്ത് നാടുവിട്ട ആര്യൻ തിരികെ വന്നത് നാട്ടിൽ പാട്ടായി.ആര്യൻ തന്റെ പാടത്തും പറമ്പിലും കൃഷിയും മറ്റും നോക്കി വരുമാനം കണ്ടെത്തി. നൂർജഹാൻ പതിയെ മലയാളം ഭാഷ പഠിച്ചു തുടങ്ങിയിരുന്നു. അവൾ ആര്യനുമായി മാനസികമായി വളരെ അടുത്തു തുടങ്ങി.
ആര്യൻ വളരെ ജാഗരൂഗൻ ആയിരുന്നു അവൻ ശത്രുക്കളെ കരുതി ഒരു മുന്നൊരുക്കം പോലെ പറമ്പിനു ചുറ്റും ധാരാളം കെണികൾ സ്ഥാപിച്ചിരുന്നു. നാട്ടിലെ സുഹൃത്തുക്കളായ പോലീസുകാരുമായി ഒരു ബാക്ക് അപ്പ് പ്ലാൻ തയ്യാറാക്കി വെച്ചിരുന്നു
……..
മാസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷം, ആ തറവാടിന് ചുറ്റും കറുത്ത വണ്ടികൾ നിരന്നു. ഫിറോസ് ഖാൻ എത്തിക്കഴിഞ്ഞിരുന്നു. തലയിൽ കെട്ടുമായി, കണ്ണുകളിൽ പകയുമായി അയാൾ മുന്നിൽ നിന്നു. കൂടെ നൂറോളം ആയുധധാരികളായ ഗുണ്ടകൾ.
"ആജാ സാലെ! കാശി മേ തൂനെ മുജെ മാരാ താ... ലേകിൻ യെ തേരി ഇലാക്ക ഹൈ. യഹാം മേ തുജേ ടുകടെ ടുകടെ കാട്ടേങ്കെ!" ഫിറോസ് അലറി.
“ Iam Waiting “
ആര്യൻ വീടിനുള്ളിൽ നിന്ന് സാവധാനം പുറത്തേക്ക് ഇറങ്ങി. അവൻ മുറ്റത്തെ ആൽമരത്തിന് ചുവട്ടിൽ ഇരുന്നിരുന്ന ഒരു വലിയ വെട്ടുകത്തി കൈക്കലാക്കി. നോർത്ത് ഇന്ത്യൻ മാഫിയയുടെ തോക്കുകൾക്ക് മുന്നിൽ മലയാളിയുടെ വീര്യം.
ആദ്യത്തെ വെടിയുണ്ട ആര്യന്റെ തോളിൽ ഉരസി കടന്നുപോയി. പക്ഷേ അവൻ നിർത്തിയില്ല. ഒരു കാട്ടുതീ പടരുന്ന വേഗതയിൽ അവൻ ശത്രുക്കളുടെ ഇടയിലേക്ക് പാഞ്ഞുകയറി. ആര്യനും മുറിവേറ്റ് ചോരയിൽ കുളിച്ചു മുറ്റം ചോര കൊണ്ട് ചുവന്നു. ചിതറി പറമ്പിലൂടെ ഓടിയവർ കെണിയിൽ പെട്ടു വീണു
ഒടുവിൽ ആര്യനും ഫിറോസ് ഖാനും മുഖാമുഖം നിന്നു.
"നിനക്ക് വാരണാസിയിൽ വെച്ച് ഞാൻ ഒരു അവസരം തന്നിരുന്നു," ആര്യൻ പരുക്കൻ ശബ്ദത്തിൽ ആദ്യമായി സംസാരിച്ചു.
"പക്ഷേ നീ അത് കളഞ്ഞു. ഇനി ഈ മണ്ണ് നിന്റെ രക്തം കുടിക്കും."
“ ഹിന്ദി മേം ബോൽ സാലെ “
ഫിറോസ് തന്റെ റിവോൾവർ ഉയർത്തുന്നതിന് മുൻപേ ആര്യന്റെ വെട്ടുകത്തി അവന്റെ കഴുത്തിന് താഴെ പതിഞ്ഞു. കാശിയിലെ ഘട്ടിൽ അഹമ്മദ് ഖാൻ ശ്വാസം കിട്ടാതെ പിടഞ്ഞ ആ നിമിഷത്തിന്റെ പൂർണ്ണമായ ശിക്ഷ. ഫിറോസ് ഖാൻ നിലംപതിച്ചു.
പോലീസ് എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു നിൽക്കുന്ന ആര്യനെയും നിലത്തു വീണുകിടക്കുന്ന വാരണാസിയിലെ കൊടും കുറ്റവാളികളെയുമാണ്. ആര്യന്റെ പഴയ സുഹൃത്തുക്കളായ പോലീസുകാർ ആര്യനെ രക്ഷിക്കാൻ ഫിറോസ് ഖാന്റെ മരണം ഒരു എൻകൗണ്ടർ' ആയി രേഖപ്പെടുത്തി ഫയറിങ് തെളിവും സൃഷ്ടിച്ചു
കൊടും കുറ്റവാളി ഫിറോസ് ഖാൻ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു, പോലീസ് സ്വയരക്ഷയ്ക്കായി തിരിച്ചു വെടിവെച്ചു. ഇതോടെ ആര്യൻ വർമ്മ എന്ന കൊലപാതകക്കേസുകളിൽ നിന്നും നിയമക്കുരുക്കുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.
…….
ലക്കിടിയിലെ തറവാടിന്റെ മുറ്റത്ത് പോലീസിന്റെ വാഹനങ്ങൾ അകന്നു പോയി. . ആര്യൻ വർമ്മ തളർച്ചയോടെ ഉമ്മറത്തെ കരിങ്കൽ പടവുകളിൽ ഇരുന്നു. മുറിവേറ്റ കൈകളിൽ നിന്ന് ചോര തറയിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു.
നൂർജഹാൻ അകത്തുനിന്ന് ഓടിവന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു പാത്രം വെള്ളവും മരുന്നും അവൾ അവന്റെ അരികിൽ വെച്ചു. അവൾ ഒന്നും മിണ്ടിയില്ല, പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവൾ സാവധാനം അവന്റെ മുറിവുകൾ കഴുകാൻ തുടങ്ങി.
"നൂർ...ഇനി നീ പേടിക്കേണ്ട. എല്ലാം കഴിഞ്ഞു. ഇനി നിനക്ക് വാരണാസിയിലേക്ക് തിരിച്ചു പോകാം. അവിടെ നിനക്ക് തുടർന്നു പഠിക്കാനും സുരക്ഷിതമായി ജീവിക്കാനുള്ള വഴികൾ ഞാൻ ചെയ്യാം." ആര്യൻ ദൂരേക്ക് നോക്കി പറഞ്ഞു.
നൂർജഹാൻ പെട്ടെന്ന് അവന്റെ കൈകളിൽ മുറുകെ പിടിച്ചു. അവൾ തലയുയർത്തി ആര്യന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ആ കണ്ണുകളിൽ ഭയമായിരുന്നില്ല, മറിച്ച് ആര്യൻ ഇതുവരെ കാണാത്തത്ര തീവ്രമായ പ്രണയമായിരുന്നു.
"എന്നെ എങ്ങോട്ടാണ് നിങ്ങൾ അയക്കുന്നത് ആര്യൻ? എന്റെ ഉപ്പൂപ്പ നിങ്ങളെ ഏൽപ്പിച്ചത് എന്റെ ജീവനല്ല, എന്നെത്തന്നെയാണ്. വാരണാസിയിലെ ഘട്ടിൽ എല്ലാവരും എന്നെ ഒരു ഇരയായി കണ്ടപ്പോൾ, എന്നെ ഒരു മനുഷ്യനായി കണ്ടത് നിങ്ങളാണ്. നിങ്ങൾ പോകുന്നിടത്തെല്ലാം നിഴലായി വരാൻ മാത്രമേ എനിക്ക് കഴിയൂ."
നൂർജഹാൻ അവന്റെ കൈ തന്റെ കവിളോട് ചേർത്തു വെച്ചു. അവളുടെ കണ്ണുനീർ അവന്റെ കയ്യിലെ മുറിവുകളിൽ വീണു.
"എനിക്ക് വാരണാസി വേണ്ട ആര്യൻ.എനിക്ക് നിങ്ങളെ മതി. എന്റെ ലോകം ഇതാ ഈ കൈകൾക്കുള്ളിലാണ്."
ആര്യൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. സ്നേഹിക്കപ്പെടാനോ, മറ്റൊരാളുടെ പ്രണയം ഏറ്റുവാങ്ങാനോ മറന്നുപോയ ഒരു മനുഷ്യൻ. അവൻ പതിയെ മുഖമുയർത്തി നൂർജഹാനെ നോക്കി. അവന്റെ കണ്ഠം ഇടറി. വർഷങ്ങളായി ചിരിക്കാൻ മറന്നുപോയ, പരുക്കൻ ഭാവം മാത്രം ശീലിച്ച ആര്യൻ വർമ്മയുടെ മുഖത്ത് ഒരു മാറ്റം വന്നു.
അവൻ പതുക്കെ, വളരെ പതുക്കെ അവൾക്ക് നേരെ നോക്കി പുഞ്ചിരിച്ചു.
ആദ്യമായിട്ടായിരുന്നു അവന്റെ മുഖത്ത് അങ്ങനെയൊരു ഭാവം. ആ പുഞ്ചിരിയിൽ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു പുരുഷന്റെ സമ്മതമുണ്ടായിരുന്നു.
…….
End