#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟
REXI SOAPS
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കൊച്ചിയിലെ വ്യവസായ മേഖലയുടെ പുകയുന്ന ചിമ്മിനികൾക്കിടയിൽ, അറബിക്കടലിന്റെ ഉപ്പുകാറ്റേറ്റ് നിൽക്കുന്ന 'റെക്സി സോപ്പ്സ് ഒരു നിഗൂഢ സാമ്രാജ്യമായിരുന്നു. പുറമെ പ്രീമിയം ലാവെൻഡറിന്റെയും ചന്ദനത്തിന്റെയും സുഗന്ധം വമിക്കുന്ന ആ ചുവരുകൾക്കുള്ളിൽ, മനുഷ്യന്റെ നിലവിളികൾ യന്ത്രങ്ങളുടെ ഇരമ്പലിൽ അമർത്തപ്പെട്ടു. റെക്സി സോപ്പ്‌സിന്റെ ഉടമയായ റെക്സിക്ക് ഒരു സിദ്ധാന്തമുണ്ടായിരുന്നു
"ലോകം മനോഹരമാകണമെങ്കിൽ ചിലർ അലിഞ്ഞു തീരണം, അക്ഷരാർത്ഥത്തിൽ തന്നെ."
ആ കമ്പനിയിലേക്ക് ജോലി തേടി 3 യുവാക്കൾ എത്തി
……..
എറണാകുളത്തെ ഒരു പാരലൽ കോളേജിൽ പഠിക്കുമ്പോൾ ആദർശ് ആഗ്രഹിച്ചത് ഒരു സിനിമാ നടനാകാനായിരുന്നു. കണ്ണാടിക്ക് മുന്നിൽ നിന്ന് ഡയലോഗുകൾ പറഞ്ഞു ശീലിച്ച അവന്റെ ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. എന്നാൽ അച്ഛൻ ഒരു ചിട്ടി കമ്പനിയുടെ തട്ടിപ്പിൽ പെട്ട് ആത്മഹത്യ ചെയ്തതോടെ ആ കുടുംബം തെരുവിലായി. സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ്, തന്റെ സൗന്ദര്യമല്ല, അധ്വാനമാണ് ഇനി വേണ്ടതെന്ന് ആദർശ് തീരുമാനിച്ചത്. റെക്സിയുടെ ലാബിലെ ഹോട്ട് സെക്ഷനിൽ സെലക്ഷൻ കിട്ടിയപ്പോൾ അവൻ കരുതിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആണെന്നാണ്. അത് പക്ഷെ അസ്ഥികൾ ഒടിയുന്ന ബ്രേക്ക് ആണെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
……..
മലപ്പുറത്തെ കാൽപ്പന്ത് കളിക്കാരനായിരുന്നു അലി. ആറടി രണ്ടിഞ്ച് ഉയരവും ഇരുമ്പ് പോലത്തെ പേശികളുമുള്ള അവൻ ഗ്രാമത്തിന്റെ പ്രിയങ്കരനായിരുന്നു. ഉമ്മയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ വേണമായിരുന്നു.
"മോനേ, നീ അവിടെ പോയി വല്ല കഷ്ടപ്പാടും പെടുമോ?" എന്ന് ഉമ്മ ചോദിച്ചപ്പോൾ, "ഇല്ല ഉമ്മാ, ഇതൊരു വലിയ കമ്പനിയാ, എനിക്കവിടെ സുഖമായിരിക്കും" എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് അലി വണ്ടി കയറിയത്.
റെക്സി അലിയെ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു,
"ഇത്രയും നല്ല ക്വാളിറ്റി മസിലുകൾ! ഇതിൽ നിന്ന് എടുക്കുന്ന ഗ്ലിസറിന് എന്ത് പവർ ആയിരിക്കും!"
……
ഈ കൂട്ടത്തിൽ ഏറ്റവും പാവം വേണു ആയിരുന്നു. പാലക്കാട്ടെ വെയിലത്ത് പഴുത്ത ചർമ്മമുള്ള അവൻ, തന്റെ ഗർഭിണിയായ ഭാര്യയ്ക്ക് ഒരു കൊച്ചു വീട് പണിയാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയത്.
"അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ നമുക്ക് തറക്കല്ലിടാം" എന്ന് ഫോണിലൂടെ അവൾക്ക് ഉറപ്പ് നൽകുമ്പോൾ വേണുവിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ നനവുണ്ടായിരുന്നു. റെക്സിക്ക് ആ നനവ് ഇഷ്ടപ്പെട്ടില്ല.
"അധിക നേരം കരയല്ലേ വേണൂ, സോപ്പിന്റെ പി.എച്ച് വാല്യൂ മാറും," അവൾ മനസ്സിൽ കരുതി.
……
ഒരു രാത്രി അവരെ തന്റെ ശീതീകരിച്ച ക്യാബിനിലേക്ക് വിളിച്ചു വരുത്തി റെക്സി പറഞ്ഞു:
"നിങ്ങൾ ഭാഗ്യവാന്മാരാണ്. സാധാരണ തൊഴിലാളികൾക്ക് കിട്ടാത്ത വലിയൊരു തുക ഞാൻ നിങ്ങൾക്ക് തരും. പക്ഷേ, നിങ്ങൾ ഫാക്ടറിയുടെ ഹോട്ട് സെക്ഷനിൽ' താമസിച്ച് ജോലി ചെയ്യണം. പുറംലോകവുമായി ബന്ധം പാടില്ല. സമ്മതമാണോ?"
കയ്യിലെ ശൂന്യമായ പോക്കറ്റും വീട്ടിലെ ദാരിദ്ര്യവും ഓർത്ത് അവർ ആ കരാറിൽ വിറയ്ക്കുന്ന കൈകളോടെ ഒപ്പിട്ടു. ആ കട്ടികൂടിയ ബോണ്ട് പേപ്പറിൽ അവരുടെ മരണവിധി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
"ഇനി മുതൽ നിങ്ങൾ എന്റെ പ്രോപ്പർട്ടിയാണ്,"
റെക്സി ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു.
"നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം പോലും ഞാൻ അടച്ചോളാം, കാരണം നിങ്ങൾ എനിക്ക് അത്രയും വിലപ്പെട്ടവരാണ്."
…….
അടുത്ത ദിവസം അവർ എത്തിപ്പെട്ടത് ഫാക്ടറിയുടെ ഭൂഗർഭ അറയിലുള്ള അത്യാധുനിക ലാബിലായിരുന്നു. അവിടെയുള്ള അന്തരീക്ഷം ഭയാനകമായിരുന്നു. വലിയ സ്റ്റീൽ ടാങ്കുകളിൽ എന്തോ തിളയ്ക്കുന്ന ശബ്ദം. വിചിത്രമായ രാസഗന്ധം മൂക്കിൽ തുളച്ചു കയറുന്നു. പുറത്തേക്കുള്ള വാതിലുകൾ ഇലക്ട്രോണിക് ലോക്കുകളാൽ ബന്ധിക്കപ്പെട്ടിരുന്നു.
പെട്ടെന്ന് ഭിത്തിയിലെ രഹസ്യ അറകൾ തുറന്നു. അതിൽ മനുഷ്യന്റെ ആകൃതിയുള്ള, തുരുമ്പിക്കാത്ത ലോഹക്കൂടുകൾ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. റെക്സി തന്റെ വെള്ളക്കോട്ടിലെ പൊടി തട്ടിക്കൊണ്ട് അങ്ങോട്ട് നടന്നു വന്നു. അവൾ ഒരു തവിയിൽ ലാബിലെ ഏതോ ലായനി രുചിച്ചു നോക്കുന്നതുപോലെ ചുണ്ടുകൾ നക്കി.
"മാഡം, ഇവിടെ എന്താണ് ചെയ്യേണ്ടത്?" വേണു വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
റെക്സിയുടെ മറുപടി ഇടിയേറ്റതുപോലെയായിരുന്നു
"നിങ്ങൾ ഒന്നും ചെയ്യണ്ട. നിങ്ങൾ അർപ്പിക്കപ്പെട്ടാൽ മതി. ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പുകൾക്ക് മൃഗക്കൊഴുപ്പിനേക്കാൾ ഗുണമേന്മ നൽകുന്നത് മനുഷ്യന്റെ കൊഴുപ്പാണ്. മൃഗക്കൊഴുപ്പിന് ഒരു നാറ്റം ഉണ്ട്, പക്ഷെ മനുഷ്യന്റേത്... അത് പ്യുവർ ആണ്. നിങ്ങളെപ്പോലെ ആരോഗ്യവുമുള്ള മൂന്നുപേരെ കിട്ടാൻ ഞാൻ എത്ര കാലമായി കാത്തിരിക്കുന്നു എന്നറിയാമോ?"
“ അയ്യോ “
ഞെട്ടിപ്പോയ അവർ ഓടാൻ ശ്രമിച്ചെങ്കിലും റെക്സിയുടെ ആയുധധാരികളായ സെക്യൂരിറ്റിക്കാർ അവരെ വളഞ്ഞു. ആദർശിനെയും അലിയെയും വേണുവിനെയും ബലമായി ആ ലോഹക്കൂടുകളിൽ ബന്ധിച്ചു.
…….
"പേടിക്കണ്ട പിള്ളേരെ," റെക്സി ക്രൂരമായി ചിരിച്ചു.
"നിങ്ങളെ ഞാൻ 'അമരത്വം' ഉള്ളവരാക്കാൻ പോവുകയാണ്. പ്ലാസ്റ്റിക് സർജറിക്ക് പതിനായിരങ്ങൾ ചിലവാക്കുന്ന പെണ്ണുങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള കൊഴുപ്പ് തേച്ച് കുളിക്കും. ഇതിലും വലിയ എന്ത് പുണ്യമാണ് നിങ്ങൾക്ക് കിട്ടാനുള്ളത്?"
അവൾ ഓരോരുത്തരുടെ അരികിലും നടന്നു ചെന്ന് അവരുടെ ഗുണഗണങ്ങൾ വിവരിച്ചു
"ആദർശ്, നിന്റെ ഈ സുന്ദരമായ ചർമ്മം എന്റെ ലാവെൻഡർ സോപ്പിന് നല്ല പത നൽകും. നീ ലക്ഷക്കണക്കിന് ബാത്ത്റൂമുകളിൽ സൂപ്പർ സ്റ്റാർ ആകും. അലി, നിന്റെ ഈ ഭീമമായ ശരീരം കൊണ്ട് എനിക്ക് മൂന്ന് മാസം സപ്ലൈ ചെയ്യാനുള്ള റോ മെറ്റീരിയൽ കിട്ടും.
പിന്നെ വേണു... നീ വെറുതെ കരയണ്ട, നിന്റെ കണ്ണീർ പോലും ഞാൻ വെറുതെ കളയില്ല, അതുകൊണ്ട് എനിക്ക് ഹാൻഡ്‌വാഷ് ഉണ്ടാക്കാം. കണ്ണുനീർ അടങ്ങിയ ഹാൻഡ്‌വാഷ്.ചർമ്മത്തിന് അല്പം കൂടി ഈർപ്പം നൽകും!"
അവൾ ഒരു ലിവർ വലിച്ചു. കൂടുകൾ സാവധാനം താഴേക്ക് ചലിച്ചു. താഴെ തിളയ്ക്കുന്ന ഒരു വലിയ കെമിക്കൽ ടാങ്ക് ഉണ്ടായിരുന്നു. അതിൽ നിന്ന് നീല നിറത്തിലുള്ള പുക ഉയരുന്നുണ്ടായിരുന്നു.
"മാഡം, പ്ലീസ്! ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല..." അലി നിലവിളിച്ചു.
"അതുകൊണ്ട് നല്ലതാണ് അലി, മായം കുറവായിരിക്കും. കുടുംബഭാരം ഇല്ലാത്ത കൊഴുപ്പിന് എപ്പോഴും ഒരു പ്രത്യേക തിളക്കമുണ്ട്," റെക്സി ഒരു കഷണം ആപ്പിൾ കടിച്ചു.
ടാങ്കിലെ ലായനി തിളയ്ക്കാൻ തുടങ്ങി. ഓരോരുത്തരായി ആ ക്രൂരമായ പ്രക്രിയയ്ക്ക് ഇരയായി. ആദ്യം വേണുവും, പിന്നാലെ അലിയും ആ രാസാഗ്നിയിലേക്ക് തള്ളപ്പെട്ടു. അവരുടെ നിലവിളികൾ ആ ഫാക്ടറിയുടെ കരിങ്കൽ ഭിത്തികളിൽ തട്ടി ഒടുങ്ങി. ആദർശ് അവസാന നിമിഷം വരെ പ്രാണനുവേണ്ടി പോരാടിയെങ്കിലും റെക്സിയുടെ ക്രൂരതയ്ക്ക് മുന്നിൽ അവനും കീഴടങ്ങി.
അവരുടെ ശരീരങ്ങൾ പൂർണ്ണമായും ദ്രവിച്ച്, സ്വർണ്ണനിറത്തിലുള്ള ശുദ്ധമായ കൊഴുപ്പായി മാറി വലിയ പാത്രങ്ങളിൽ ശേഖരിക്കപ്പെട്ടു. റെക്സി ഒരു തവി എടുത്ത് ആ കൊഴുപ്പ് ഒന്ന് ഇളക്കി നോക്കി.
"പെർഫെക്റ്റ്! ഇതിൽ അല്പം ഗ്ലിസറിൻ കൂടി ചേർത്താൽ സംഗതി ഉഷാറാകും. അല്പം സോഡിയം ഹൈഡ്രോക്സൈഡ് കൂടി ചേർത്താൽ നല്ല ഒന്നാന്തരം ക്ലീനിങ് ഇഫക്റ്റ് കിട്ടും."
……..
അവൾ തന്റെ ലബോറട്ടറി അസിസ്റ്റന്റിനെ വിളിച്ചു പറഞ്ഞു, "ഈ കൊഴുപ്പ് എടുത്ത് മൂന്ന് ബാച്ചുകളായി തിരിക്കുക. ഒന്നിന് 'വേണു വൈറ്റ്' എന്നും, മറ്റൊന്നിന് 'അലി അരോമ' എന്നും, അവസാനത്തേതിന് 'ആദർശ് ഗോൾഡ്' എന്നും പേരിടുക. പായ്ക്കിംഗിൽ ശ്രദ്ധിക്കണം, അവർക്ക് ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത തിളക്കം മരിച്ചപ്പോൾ കിട്ടണം. പരസ്യത്തിൽ പറയണം.പ്രകൃതിദത്തമായ ലിപിഡുകൾ അടങ്ങിയ ലോകത്തിലെ ഏക സോപ്പെന്ന്!"
മാസങ്ങൾക്ക് ശേഷം, റെക്സി എസ്സെൻസ്' എന്ന പേരിൽ ഒരു ലക്ഷ്വറി സോപ്പ് വിപണിയിലെത്തി. ഒരു ചെറിയ ബാറിന് 500 രൂപയായിരുന്നു വില. വലിയ പരസ്യ ബോർഡുകളിൽ റെക്സി ചിരിച്ചു നിന്നു. ആ സോപ്പ് ഉപയോഗിച്ച ആരും അറിഞ്ഞില്ല, അത് തങ്ങളുടെ ചർമ്മത്തിൽ തേച്ചുപിടിപ്പിക്കുന്നത് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ച മൂന്ന് യുവാക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങളാണെന്ന്. ആ സോപ്പുകൾ പലരുടെയും ചർമത്തിന് തിളക്കമേകി
ഏറ്റവും രസകരമായ കാര്യം, റെക്സി ആദർശിന്റെ കൊഴുപ്പ് കൊണ്ട് ഉണ്ടാക്കിയ സോപ്പ് മാത്രം തന്റെ പേഴ്സണൽ ആവശ്യത്തിന് മാറ്റിവെച്ചു.,
"ആദർശ്... നീ ശരിക്കും ഒരു സ്റ്റാർ ആണ് നിന്റെ സോപ്പ് അടിപൊളി."
……..
അലി, വേണു, ആദർശ് എന്നിവർ വെറും കാണാതായവരുടെ ലിസ്റ്റിലെ പേര് മാത്രമായി അവശേഷിച്ചു. റെക്സിയുടെ സോപ്പ് സാമ്രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് വളർന്നു. റെക്സി തന്റെ കുളിമുറിയിൽ കൈ കഴുകുമ്പോൾ കണ്ണാടിയിൽ നോക്കി ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു,
"ദാരിദ്ര്യം തുടച്ചുനീക്കാൻ ഇതിലും നല്ലൊരു വഴി വേറെയില്ല!"
…….
End