#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
Escape From The Mortuary
( Zero Logic, കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
……………………………………………
ആശുപത്രിയിലെ ആ പഴയ മോർച്ചറിയിൽ നല്ല എസി തണുപ്പത്ത് സജിത്തും ബിജുവും സുഖമായി ഉറങ്ങുകയായിരുന്നു. സാധാരണ ഉറക്കമല്ല, മരിച്ചുപോയി എന്ന് ലോകം വിചാരിച്ച ഉറക്കം. സജിത്തിന് ആദ്യം ബോധം വന്നപ്പോൾ മൂക്കിനുള്ളിൽ എന്തിന്റെയോ മണം. നോക്കിയപ്പോൾ വെള്ളത്തുണി കൊണ്ട് ഒരു മമ്മിയെപ്പോലെ തന്നെ പൊതിഞ്ഞിരിക്കുന്നു.
"എടാ ബിജൂ... നീ ചത്തോ അതോ ജീവനോടെ ഉണ്ടോ?" സജിത്ത് പതിയെ വിളിച്ചു.
അടുത്തുള്ള സ്ലാബിൽ നിന്ന് ഒരു മറുപടി വന്നു: "നീ ചത്തെങ്കിൽ ഞാനും ചത്തു. പക്ഷെ ചത്തവർക്ക് മൂത്രമൊഴിക്കാൻ മുട്ടുമോടാ? ഹോ ദുരിതം" ബിജുവിന്റെ ശബ്ദത്തിൽ മരണഭയത്തേക്കാൾ കൂടുതൽ അസ്വസ്ഥതയായിരുന്നു.
" മര്യാദക്ക് തെങ്ങിൻ ചോട്ടിലിരുന്നു വെള്ളമടിച്ചോണ്ടിരുന്ന നമ്മളെ നമ്മളെ ഏതോ വട്ടൻ ഡോക്ടർ ബോഡി പാക്ക് ചെയ്യുന്ന പോലെ പാക്ക് ചെയ്തു വെച്ചിരിക്കുകയാണ്. നോക്ക്, എന്റെ വായിൽ വരെ തുണി തിരുകിയിരിക്കുന്നു. ഇത് കണ്ടാൽ വല്ല ദോശയും ചുറ്റി വെച്ചിരിക്കുന്നത് പോലെയുണ്ട്," സജിത്ത് തന്റെ കെട്ടുകൾ അഴിക്കാൻ പണിപ്പെട്ടു കൊണ്ട് പറഞ്ഞു.
…..
അപ്പോഴാണ് മോർച്ചറിയുടെ തുരുമ്പിച്ച വാതിൽ തുറന്നത്. അകത്തേക്ക് വന്നത് സാമുവൽ ആണ്. അയാൾ അവിടുത്തെ സ്ഥിരം അറ്റൻഡറാണ്. പക്ഷേ ലുക്ക് കണ്ടാൽ ഏതോ ഹൊറർ സിനിമയിലെ വില്ലൻ തോറ്റുപോകും. കയ്യിൽ ഒരു വലിയ സിറിഞ്ചും, മറു കയ്യിൽ ഒരു പഴയ രജിസ്റ്ററും.
"സാമുവൽ ചേട്ടാ... ഞങ്ങൾക്ക് ഒരു ചായ കിട്ടുമോ?" ബിജു പെട്ടെന്ന് ചോദിച്ചു.
സാമുവൽ ഞെട്ടിയില്ല. അയാൾ ശാന്തനായി അവരുടെ അടുത്തേക്ക് നടന്നു.
"നിങ്ങൾ മരിച്ചവരാണ്. മരിച്ചവർ ചായ കുടിക്കില്ല, അവർക്ക് ഞാൻ ഈ മരുന്ന് അടിക്കും," അയാൾ സിറിഞ്ച് വായുവിൽ വീശി.
"അല്ല ചേട്ടാ, ഞങ്ങൾ അറിയാതെ ഒന്ന് ഉറങ്ങിപ്പോയതാ. ഈ തുണിയൊക്കെ ഒന്ന് അഴിച്ചു തന്നാൽ ഞങ്ങൾ അങ്ങ് പൊയ്ക്കോളാം. സത്യം, ആരോടും പറയില്ല," സജിത്ത് ദയനീയമായി പറഞ്ഞു.
"പറ്റില്ല," സാമുവൽ ഗൗരവത്തിൽ പറഞ്ഞു.
"രജിസ്റ്ററിൽ നിങ്ങളുടെ പേര് എഴുതിക്കഴിഞ്ഞു. ഇനി വെട്ടിയാൽ ഓഡിറ്റിംഗിന് വരുമ്പോൾ എനിക്ക് മറുപടി പറയേണ്ടി വരും. അതുകൊണ്ട് മര്യാദയ്ക്ക് മൃതദേഹങ്ങളായി അവിടെ കിടന്നോ."
"ഓഡിറ്റിംഗോ? മനുഷ്യന്റെ ജീവനേക്കാൾ വലുതാണോ നിനക്ക് നിന്റെ രജിസ്റ്റർ?" സജിത്ത് ദേഷ്യപ്പെട്ട് ചാടിയെഴുന്നേറ്റു. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ അവൻ ചാടി ചാടി നടന്നത് കണ്ടാൽ ഒരു തവള മമ്മിയെപ്പോലെ ഉണ്ടായിരുന്നു.
സജിത്തിന്റെ ഈ ചാട്ടം കണ്ട് സാമുവൽ അന്തംവിട്ടു നിന്നു. ആ തക്കം നോക്കി ബിജു തന്റെ കെട്ടുകൾ പല്ല് കൊണ്ട് കടിച്ചു കീറി. എന്നിട്ട് അടുത്തുള്ള ഒരു ശസ്ത്രക്രിയ മേശ തള്ളി സാമുവലിന്റെ നേരെ വിട്ടു.
"ഓടിക്കോടാ ബിജൂ! ഇവൻ നമ്മളെ ജീവനോടെ അച്ചാറിടും!" സജിത്ത് അലറി.
അവർ രണ്ടാളും ആ വെള്ളത്തുണി വേഷത്തിൽ മോർച്ചറിയിലൂടെ ഓടാൻ തുടങ്ങി. പുറകിൽ നിന്ന് സാമുവൽ വിളിച്ചു പറഞ്ഞു
"എടാ നിർത്തടാ! ആ വെള്ളത്തുണി ആശുപത്രിയുടെ വകയാ, അത് കൊണ്ടുപോകാൻ പാടില്ല!”
……
മോർച്ചറിയുടെ പിൻവാതിൽ വഴി അവർ പുറത്തെ മഴയിലേക്ക് ചാടി. റോഡരികിൽ കണ്ട ഒരു ടാക്സിക്ക് അവർ കൈ കാണിച്ചു. ഡ്രൈവർ വിൻഡോ താഴ്ത്തി നോക്കിയപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ, മുഖത്ത് പഞ്ഞിയൊക്കെയുള്ള രണ്ട് രൂപങ്ങൾ!
"ഹലോ... ഐടി പാർക്കിലേക്ക് പോകുമോ?" സജിത്ത് ചോദിച്ചു.
ഡ്രൈവർ പേടിച്ചു വിറച്ചു.
"നിങ്ങൾ... നിങ്ങൾ പ്രേതങ്ങളാണോ?"
"അല്ല ചേട്ടാ, ഞങ്ങളെ ഈ മോർച്ചറിക്കാർ നിർബന്ധിച്ച് മരിപ്പിക്കാൻ നോക്കിയതാ. ഒന്ന് വേഗം വിട്," ബിജു സീറ്റിലേക്ക് ഇരുന്നു.
വണ്ടി ഓടിത്തുടങ്ങിയപ്പോൾ സജിത്ത് ചോദിച്ചു
, "ചേട്ടാ, റേഡിയോയിൽ വല്ല പാട്ടും ഇടുമോ? ഈ അന്തരീക്ഷം ഭയങ്കര ബോറാണ്."
ഡ്രൈവർ വിറയ്ക്കുന്ന കൈകളോടെ റേഡിയോ ഓൺ ചെയ്തു. അതിൽ വന്ന പാട്ട്
"മരണമെത്തുന്ന നേരത്ത്..."
"ഇത് വേണ്ട, വേറെ വല്ലതും ഇട്!" ബിജു ദേഷ്യപ്പെട്ടു.
യാത്രയ്ക്കിടയിൽ സജിത്ത് തന്റെ കയ്യിലിരുന്ന രജിസ്റ്റർ കഷ്ണം നോക്കി. അതിൽ അവരുടെ മരണകാരണം എഴുതിയിരിക്കുന്നത് കണ്ട് അവൻ ഞെട്ടിപ്പോയി അമിതമായി ചിരിച്ച നിമിഷം തലയിൽ തേങ്ങ വീണു മരണം .'’
"എടാ ബിജൂ, നമ്മൾ എപ്പോഴാ ചിരിച്ചത്?" സജിത്ത് ചോദിച്ചു.
അപ്പോഴാണ് അവർ ഓർത്തത്, തലേദിവസം രാത്രി അവർ ഒരു വീഡിയോ കണ്ടു ചിരിച്ചു മറിഞ്ഞത്.
പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തി തിരിഞ്ഞു നോക്കി. അയാളുടെ മുഖം സാമുവലിന്റെ മുഖമായി മാറിക്കഴിഞ്ഞിരുന്നു!
"നിങ്ങൾ ചിരിച്ചു മരിച്ചവരാണ്. ഇപ്പോഴും നിങ്ങൾ ചിരിക്കുകയാണ്. മരിച്ചവർക്ക് മാത്രമേ ഈ ടാക്സി കാണാൻ പറ്റൂ,"
സാമുവൽ ചിരിച്ചു.
സജിത്തും ബിജുവും പുറത്തേക്ക് നോക്കി. ടാക്സി നിൽക്കുന്നത് റോഡിലല്ല, മറിച്ച് അതേ മോർച്ചറിയുടെ ഉള്ളിലായിരുന്നു! അവർ അപ്പോഴും ആ കട്ടിലുകളിൽ കിടക്കുകയായിരുന്നു. തങ്ങൾ കണ്ടത് സ്വപ്നം ആയിരുന്നോ അല്ലയോ എന്ന് തിരിച്ചറിയാൻ ബിജുവും സജിത്തും പാട് പെട്ടു
സാമുവൽ അവരുടെ വായിലേക്ക് പഞ്ഞി തിരുകിക്കൊണ്ട് പറഞ്ഞു.
"ഇനി മതി ചിരിച്ചത്. അടുത്ത ബാച്ച് വരാൻ സമയമായി."
സജിത്ത് ബിജുവിനെ നോക്കി. ബിജു സജിത്തിനെയും.
സജിത്ത് തന്റെ വായിലെ പഞ്ഞി തുപ്പിക്കളഞ്ഞു കൊണ്ട് സാമുവലിനെ നോക്കി.
"ചേട്ടാ, ഈ പഞ്ഞിക്ക് ഒരു ഉപ്പില്ലാത്തത് പോകട്ടെ, ഇതിന് വല്ലാത്തൊരു പഴയ പുസ്തകത്തിന്റെ മണമാണ്. അടുത്ത തവണയെങ്കിലും കുറച്ച് സ്ട്രോബെറി ഫ്ലേവർ ഉള്ള പഞ്ഞി വാങ്ങി വെക്കണേ”
സാമുവൽ തന്റെ കയ്യിലിരുന്ന വലിയ സിറിഞ്ച് താഴെ വെച്ചു. അയാളുടെ കണ്ണുകളിൽ ദേഷ്യത്തേക്കാൾ കൂടുതൽ നിരാശയായിരുന്നു
"എടാ, കഴിഞ്ഞ മുപ്പത് വർഷമായി ഞാൻ ഈ മോർച്ചറിയിൽ ബോഡി പാക്ക് ചെയ്യുന്നു. ഇന്നുവരെ ഒരുത്തനും പഞ്ഞിയുടെ ടേസ്റ്റിനെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. മര്യാദയ്ക്ക് ആ സ്ലാബിൽ കയറി കിടന്നോ, അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും."
"പോലീസിനെയോ?" ബിജു ചിരിച്ചു.
"പ്രേതങ്ങൾ ചാടിപ്പോകുന്നു എന്ന് പറഞ്ഞ് പരാതിപ്പെട്ടാൽ പോലീസ് വന്നത് തന്നെ. പിന്നെ ചേട്ടാ, ഈ എസി കുറച്ച് കൂട്ടാൻ പറ്റുമോ? എനിക്ക് കാലിന്റെ വിരലിൽ ഒരു ചൂട് വരുന്നു.
…….
അപ്പോഴാണ് തൊട്ടടുത്ത സ്ലാബിലെ വെള്ളത്തുണി അനങ്ങിയത്. അവിടെ നിന്ന് ഒരു തല പുറത്തേക്ക് വന്നു. നരച്ച മുടിയും കണ്ണടയുമുള്ള ഒരു വൃദ്ധൻ.
"എടാ പിള്ളേരേ, ഒന്ന് മിണ്ടാതിരിക്കുമോ? മരിച്ചിട്ട് സമാധാനമായിട്ട് ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കില്ലേ?" അദ്ദേഹം ദേഷ്യപ്പെട്ടു.
സജിത്തും ബിജുവും ഞെട്ടിപ്പോയി.
"അമ്മച്ചിയാണെ സത്യം! ഇതാര്, വേണു അപ്പൂപ്പനോ? നിങ്ങളെപ്പോഴാ മരിച്ചത്?" സജിത്ത് ചോദിച്ചു.
"ഞാൻ ഇന്നലെ വൈകിട്ട് മരിച്ചതാ. ഹാർട്ട് അറ്റാക്ക് ആയിരുന്നു. പക്ഷെ ഈ സാമുവൽ ഉണ്ടല്ലോ, എന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ മുതൽ ഓരോന്ന് പറഞ്ഞു ശല്യപ്പെടുത്തുകയാണ്. ഓരോ ബോഡി വരുമ്പോഴും അയാൾക്ക് ഓഡിറ്റിംഗിനെക്കുറിച്ചും കണക്കിനെക്കുറിച്ചും മാത്രമേ പറയാനുള്ളൂ." വേണു അപ്പൂപ്പൻ സ്ലാബിൽ എഴുന്നേറ്റു ഇരുന്നു.
ഇപ്പോൾ മോർച്ചറി ഒരു ചായക്കട പോലെയായി മാറി. നാലുപേരും അവിടെയിരുന്ന് സംസാരം തുടങ്ങി. സാമുവൽ തന്റെ കസേരയിലിരുന്ന് ദീർഘനിശ്വാസം വിട്ടു.
"കണ്ടോ, നിങ്ങൾ കാരണം ആ പഴയ മനുഷ്യനും എഴുന്നേറ്റു. ഇനി ഇദ്ദേഹത്തെ എങ്ങനെ തിരിച്ചയക്കും?"
"വിശക്കുന്നു ചേട്ടാ..." ബിജു പറഞ്ഞു. "മരിച്ചവർക്ക് വിശക്കില്ല എന്നൊക്കെ പറയുന്നത് വെറും തള്ളാണ്. എനിക്ക് നല്ലൊരു പൊറോട്ടയും ബീഫും കിട്ടിയാൽ നന്നായിരുന്നു."
സാമുവൽ തന്റെ പഴയ ടിഫിൻ ബോക്സ് തുറന്നു. അതിൽ രണ്ട് ഇഡ്ഡലിയും കുറച്ച് ചമ്മന്തിയും ഉണ്ടായിരുന്നു.
"ഇതല്ലാതെ വേറെ ഒന്നുമില്ല. വേണമെങ്കിൽ കഴിച്ചോ, പക്ഷെ ഒരു കണ്ടീഷൻ... ഇത് കഴിച്ചു കഴിഞ്ഞാൽ നിങ്ങൾ രണ്ടുപേരും ഫ്രീസറിനുള്ളിൽ കയറി കിടക്കണം."
സജിത്ത് ഇഡ്ഡലി കഷ്ണം മുറിച്ചു കൊണ്ട് പറഞ്ഞു,
"ഫ്രീസറോ? അതിനുള്ളിൽ റേഞ്ച് കിട്ടുമോ? എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു റീൽസ് ഇടണം. എന്റെ മൊബൈൽ എവിടെ ."
വേണു അപ്പൂപ്പൻ ഇടപെട്ടു,
"എടാ മോനേ, ആ ഫ്രീസറിനുള്ളിൽ നല്ല തണുപ്പാണ്. ഞാൻ ഇന്നലെ അതിൽ കയറി നോക്കിയതാ. ."
……
പെട്ടെന്ന് പുറത്ത് ഒരു ആംബുലൻസിന്റെ ശബ്ദം കേട്ടു. സാമുവൽ പരിഭ്രമിച്ചു.
"വേഗം... വേഗം എല്ലാവരും കിടന്നോ! ഡോക്ടർ വരുന്നുണ്ട്. അയാൾ കണ്ടാൽ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടും."
സജിത്തും ബിജുവും വേഗം സ്ലാബിൽ കയറി വെള്ളത്തുണി പുതച്ചു. വേണു അപ്പൂപ്പനും തന്റെ പഴയ പൊസിഷനിലേക്ക് മാറി. ഡോക്ടർ അകത്തേക്ക് വന്നു. കൂടെ ഒരു നഴ്സുമുണ്ട്.
"സാമുവൽ, ഈ രണ്ട് ബോഡികളും (സജിത്തിനെയും ബിജുവിനെയും കാണിച്ച്) നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകണം. ബന്ധുക്കൾ വന്നിട്ടുണ്ട്,"
ഡോക്ടർ പറഞ്ഞു.
പോസ്റ്റ്മോർട്ടം എന്ന വാക്ക് കേട്ടതും ബിജുവിന്റെ ഉള്ളൊന്ന് കാളി. അവൻ മെല്ലെ വെള്ളത്തുണിക്കടിയിലൂടെ സജിത്തിന്റെ കയ്യിൽ നുള്ളി. സജിത്ത് വേദന കടിച്ചമർത്തി കിടന്നു.
ഡോക്ടർ പോയിക്കഴിഞ്ഞതും സജിത്ത് ചാടിയെഴുന്നേറ്റു.
"എടാ ബിജൂ, കളി കാര്യമായി! അവർ നമ്മളെ കീറി മുറിക്കാൻ പോകുകയാണ്. നമുക്ക് ഇവിടുന്ന് ഇപ്പൊത്തന്നെ കടന്നുകളയണം."
……
അവർ മൂവരും ചേർന്ന് ഒരു പ്ലാൻ ഉണ്ടാക്കി. സാമുവലിനെ ഒരു അലമാരയിൽ പൂട്ടിയിട്ടു. എന്നിട്ട് വെള്ളത്തുണി തന്നെ ചുറ്റിക്കൊണ്ട് അവർ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഇവരെ കണ്ടതും ബോധം കെട്ടു വീണു. സജിത്ത് അവളുടെ കയ്യിലിരുന്ന കൊതുകിനെ കൊല്ലുന്ന സ്പ്രേ എടുത്ത് തന്റെ വേഷത്തിൽ കുറച്ച് അടിച്ചു.
"പ്രേതങ്ങൾക്കും കുറച്ച് പെർഫ്യൂം ഒക്കെ ആകാം."
അവർ ആശുപത്രിയുടെ മെയിൻ ഗേറ്റിൽ എത്തിയപ്പോൾ അവിടെ ഒരു സെക്യൂരിറ്റി തടഞ്ഞു.
"ആരാ ഇത്? രാത്രി ഈ വേഷത്തിൽ എങ്ങോട്ടാ?"
"ഞങ്ങൾ മുകൾ നിലയിലെ ഐസിയുവിൽ നിന്ന് വന്നതാ. താഴെ ഒരു ചായ കുടിക്കാൻ പോയതായിരുന്നു. ഈ വെള്ളത്തുണി ഡ്രസ്സ് കോഡ് ആണെന്ന് സാമുവൽ ചേട്ടൻ പറഞ്ഞു."ബിജു ഗൗരവത്തിൽ പറഞ്ഞു,
സെക്യൂരിറ്റി അന്തംവിട്ടു നിൽക്കെ അവർ ഗേറ്റ് കടന്ന് ഓടി.
…..
റോഡിൽ പഴയ അതേ ടാക്സി നിൽക്കുന്നു. ഡ്രൈവർ സമാധാനമായി സിഗരറ്റ് വലിച്ചു നിൽക്കുകയായിരുന്നു. ഇവരെ കണ്ടതും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി.
"നിൽക്ക് ചേട്ടാ!" സജിത്ത് വിൻഡോയിൽ തട്ടി. "ഞങ്ങൾ പഴയ കസ്റ്റമേഴ്സ് ആണ്. ഒന്ന് സിറ്റി വരെ വിടുമോ?"
ഡ്രൈവർ കരയാൻ തുടങ്ങി. "സാറേ... എന്നെ വിട്ടേക്ക്. ഞാൻ ഈ വണ്ടി നാളെ തന്നെ വിൽക്കാം. ഇനി ഞാൻ രാത്രി വണ്ടി എടുക്കില്ല."
വേണു അപ്പൂപ്പൻ പുറകിലെ സീറ്റിൽ ഇരുന്നുകൊണ്ട് പറഞ്ഞു,
"കരയാതെടോ. ഞങ്ങൾക്ക് ടാക്സി കൂലി തരാൻ പണമില്ല, പകരം എന്റെ ഈ പഴയ വാച്ച് തരാം. ഇത് മരിച്ചപ്പോൾ എനിക്ക് കൂടെ കിട്ടിയതാ."
വണ്ടി ഓടിത്തുടങ്ങി. സജിത്ത് മ്യൂസിക് പ്ലേയർ ഓൺ ചെയ്തു. ഇത്തവണ വന്ന പാട്ട്
"അർജുനര് വില്ല് ഹരിച്ചന്ദ്ര സൊല്ല് ..."
സജിത്ത് ബിജുവിനെ നോക്കി ചിരിച്ചു.
“ കൊള്ളാം നല്ല പാട്ട് വണ്ടി സ്പീഡിൽ പോട്ടെ “
സജിത്ത് പറഞ്ഞു
"എടാ, നമ്മൾ ശരിക്കും മരിച്ചതാണോ അതോ ജീവിച്ചിരിക്കുകയാണോ?"
ബിജു സാമുവലിന്റെ ടിഫിൻ ബോക്സിൽ നിന്ന് ഇഡ്ഡലി ചമ്മന്തിയുടെ ബാക്കി എടുത്ത് കഴിച്ചുകൊണ്ട് പറഞ്ഞു,
"അതൊക്കെ പോട്ടെടാ... ഈ ചമ്മന്തിക്ക് കുറച്ച് എരിവ് കൂടുതലാണോ എന്ന് ഒരു സംശയം."
വേണു അപ്പൂപ്പൻ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു,
"മരണമായാലും ജീവിതമായാലും, കൂടെയിരിക്കാൻ ഇതുപോലെ കുറച്ച് വട്ടന്മാർ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല!"
ടാക്സി ദൂരേക്ക് മറഞ്ഞു പോകുമ്പോൾ, ദൂരെ മോർച്ചറിയിൽ നിന്ന് സാമുവലിന്റെ നിലവിളി കേൾക്കാമായിരുന്നു
"എടാ... എന്റെ ടിഫിൻ ബോക്സ് എങ്കിലും തിരിച്ചു തന്നിട്ട് പോടാ!"
…….
End