#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
മെയിൻ വില്ലൻ
(കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………………
അർദ്ധരാത്രി രണ്ട് മണി കഴിഞ്ഞിരുന്നു. തൃശ്ശൂരിലെ ആ പഴയ തറവാട്ടു വീടിന്റെ മുകളിലത്തെ മുറിയിൽ കാറ്റ് ജനൽപ്പാളികളെ ആഞ്ഞുലച്ചുകൊണ്ടിരുന്നു. ജനലുകൾക്കപ്പുറം കറുത്ത വവ്വാലുകൾ ചിറകടിക്കുന്ന വിചിത്രമായ ശബ്ദം കേൾക്കാം. മുറിയുടെ നടുവിൽ, കട്ടികൂടിയ മേശപ്പുറത്ത് ഇരിക്കുന്ന ലാപ്ടോപ്പിന്റെ നേർത്ത വെളിച്ചത്തിന് മുന്നിൽ വിബിൻ ഇരിക്കുകയായിരുന്നു. പുതിയൊരു നിഗൂഢ കഥയുടെ വരികൾ കൂട്ടിച്ചേർക്കാനുള്ള കഠിനശ്രമത്തിലായിരുന്നു അവൻ.
പെട്ടെന്ന്, മുറിയിലെ എൽ.ഇ.ഡി വെളിച്ചം ഒന്നു മിന്നിമറഞ്ഞു. ലാപ്ടോപ്പിന്റെ സ്ക്രീൻ നിശ്ചലമായി. ടൈപ്പ് ചെയ്തുകൊണ്ടിരുന്ന അക്ഷരങ്ങളെല്ലാം ചോരനിറത്തിലുള്ള വെളിച്ചമായി മാറി സ്ക്രീനിലൂടെ താഴേക്ക് ഒലിക്കാൻ തുടങ്ങി. മുറിയിലെ അന്തരീക്ഷ ഊഷ്മാവ് പെട്ടെന്ന് പൂജ്യത്തിനും താഴേക്ക് പതിച്ചു.
ശ്വാസമെടുക്കുമ്പോൾ വെളുത്ത പുക പുറത്തുവരുന്ന അത്രയും കടുത്ത തണുപ്പ്. ചുമരുകളിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീഴാൻ തുടങ്ങി, അതിനിടയിലൂടെ കറുത്ത മാംസക്കഷ്ണങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് പോലെ തോന്നിപ്പിച്ചു.
……..
വിബിൻ ഭയത്തോടെ ചുറ്റും നോക്കി. അവന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇരുട്ടിന്റെ ആഴങ്ങളിൽ നിന്ന്, മനുഷ്യന്റെ ഏറ്റവും ഭീകരമായ സ്വപ്നങ്ങളെപ്പോലും തോൽപ്പിക്കുന്ന ആറ് രൂപങ്ങൾ പൂർണ്ണമായ രക്തദാഹത്തോടെ അവനെ വളഞ്ഞു കഴിഞ്ഞിരുന്നു.
കറുത്ത റെയിൻകോട്ട് ധരിച്ച കറന്റ് സുര മുന്നോട്ട് ആഞ്ഞു. അവന്റെ കൈയിലെ 1000 വോൾട്ടിന്റെ ഷോക്കറിൽ നിന്ന് നീല വെളിച്ചത്തോടെയുള്ള വൈദ്യുത തരംഗങ്ങൾ പുറപ്പെട്ട് വിബിന്റെ മേശയെ കരിച്ചു കളഞ്ഞു. മുറിയിലെ സ്വിച്ച് ബോർഡുകൾ ഒന്നിച്ച് പൊട്ടിത്തെറിച്ച് തീപ്പൊരികൾ ചിതറി. അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു.
അവന്റെ തൊട്ടുപിന്നിൽ, സ്റ്റീൽ മാസ്ക് ധരിച്ച നൈട്രജൻ നിസാർ നിന്നിരുന്നു. അവന്റെ കൈയിലെ നൈട്രജൻ ഗണ്ണിൽ നിന്ന് പുറപ്പെട്ട -196°C ദ്രാവകം തറയിലൂടെ പടർന്നപ്പോൾ, മുറിയിലെ മരപ്പലകകൾ തണുത്ത് മരവിച്ച് ചില്ല് കഷണങ്ങൾ പോലെ പൊട്ടിത്തെറിച്ചു.
ഇടതുവശത്ത് നിന്ന് സിസർ സെബാസ്റ്റ്യൻ തന്റെ ഭീമാകാരമായ ലോഹക്കത്രിക വായുവിൽ ചലിപ്പിച്ചു. *ക്ലിക്ക്... ക്ലിക്ക്...* അതിന്റെ മൂർച്ചയേറിയ ശബ്ദം അസ്ഥികളെ തുളച്ചുകയറുന്നതായിരുന്നു. അവൻ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് മനുഷ്യന്റെ ചീഞ്ഞ ചർമ്മത്തിന്റെ വല്ലാത്തൊരു ദുർഗന്ധം വരുന്നുണ്ടായിരുന്നു.
സീലിംഗിൽ നിന്ന്, സജിതൻ സോമ്പി വിബിന്റെ തൊട്ടുമുകളിലേക്ക് ഒരു ഭീകരമായ രൂപം പോലെ തൂങ്ങിക്കിടന്നു. അവന്റെ ചാരനിറമുള്ള മുഖം പൂർണ്ണമായും ചീഞ്ഞളിഞ്ഞിരുന്നു. വായ തുറന്നപ്പോൾ പച്ചനിറത്തിലുള്ള റേഡിയോആക്ടീവ് ഉമിനീർ തറയിലേക്ക് ഇറ്റുവീണു, ആസിഡ് വീണതുപോലെ പലകകൾ ഉരുകിപ്പോയി.
വാതിലിനടുത്ത് സിജി ദി സൗണ്ട് കില്ലർഉണ്ടായിരുന്നു. അവൾ തന്റെ വയലിൻ വില്ലെടുത്ത് തന്ത്രികളിൽ ഉരസിയപ്പോൾ, 150 ഡെസിബെല്ലിനും മുകളിലുള്ള ഒരു ആവൃത്തി മുറിയിൽ മുഴങ്ങി. സാധാരണ മനുഷ്യന്റെ ചെവിയിലെ കർണ്ണപടം തകർത്ത് ചോര പുറത്തുചാടിക്കാൻ ആ ശബ്ദത്തിന് കഴിയുമായിരുന്നു.
എല്ലാവരുടെയും നടുവിലായി, ആ ഇരുണ്ട സാമ്രാജ്യത്തിന്റെ അധിപനെപ്പോലെ സാക്ഷാൽ ഡെഡ്‌ലി പിള്ള എന്ന വേണു പിള്ള നിന്നിരുന്നു. അവന്റെ ഭീകരമായ ആയുധത്തിന്റെ അഗ്രത്തിൽ നിന്ന് കറുത്ത ചോരത്തുള്ളികൾ വിബിന്റെ പാദങ്ങൾക്ക് തൊട്ടുമുന്നിൽ വീണുകൊണ്ടിരുന്നു.
"എടാ അലവലാതി..." കറന്റ് സുര പല്ലുകടിച്ചുകൊണ്ട് മുന്നോട്ട് വന്നു.
"നിനക്കറിയാമോ ഞാൻ ആരാണെന്ന്? എന്നെ ചീത്ത വിളിക്കുന്നവരെയും കളിയാക്കുന്നവരെയും ഒരൊറ്റ കറന്റടിപ്പിച്ചു കൊല്ലുന്ന സൈക്കോയാണ് ഞാൻ! ആ എന്നെ വെറും സാധാരണക്കാരനാക്കി നിന്റെ കഥകളിൽ ഒതുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു?"
വേണു പിള്ള ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ കാരണങ്ങളില്ലാതെ മനുഷ്യരെ കൊല്ലുന്ന സൈക്കോയാണ്! അതുകൊണ്ട് തന്നെ നിന്നെ കൊല്ലാനും എനിക്ക് പ്രത്യേകിച്ച് ഒരു കാരണവും ആവശ്യമില്ല! ഈ നിഗൂഢതയുടെ രാത്രിയിൽ നിന്റെ അന്ത്യം കുറിക്കപ്പെടും."
അവർ ആറുപേരും ഒരേസമയം വിബിന്റെ നേരെ ആയുധങ്ങളോങ്ങി അടുത്തു വന്നു. മരണത്തിന്റെ കറുത്ത നിഴലുകൾ അവനെ പൂർണ്ണമായും മൂടി. സിജിയുടെ മാരകമായ ശബ്ദതരംഗങ്ങളും, സുരേഷിന്റെ കറന്റും, നിസാറിന്റെ കൊടും തണുപ്പും അവന്റെ ശരീരത്തിൽ തൊടാൻ ഏതാനും ഇഞ്ചുകൾ മാത്രം ബാക്കി.
വിബിൻ പേടിയോടെ കസേരയിൽ നിന്ന് എഴുന്നേറ്റു മാറി.
അവൻ വളരെ പരുങ്ങലോടെ, അവരെ അനുനയിപ്പിക്കാൻ എന്നവണ്ണം സംസാരിക്കാൻ തുടങ്ങി. അവന്റെ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു.
"സുരേഷേ... വേണു പിള്ളേ..." വിബിന്റെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നു.
"നിങ്ങൾ വിചാരിച്ചു വലിയ സൈക്കോ കൊലയാളികളാണെന്ന്, അല്ലേ? ആളുകൾ ചീത്ത വിളിക്കുമ്പോൾ തിരിച്ചു സംസാരിക്കാനും കളി ആക്കിയാൽ തിരിച്ചു കളി ആക്കുവാനും വാക്കുകളില്ലാത്തതുകൊണ്ടാണ് നീ ഈ 1000 വോൾട്ടിന്റെ ഷോക്കറുമായി ഇറങ്ങിയിരിക്കുന്നത് സുരേഷേ.
പക്ഷേ ഒന്നു ചോദിച്ചോട്ടെ, ഈ കനത്ത മഴയത്ത് എങ്ങാനും നിന്റെ ഈ റെയിൻകോട്ടിൽ ഒരു ഓട്ട വീണ് കറന്റ് നിനക്ക് തന്നെ അടിച്ചാൽ നീ എന്ത് ചെയ്യും? തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആംബുലൻസ് പോലും കിട്ടില്ല ഈ സമയത്ത്!"
വിബിൻ വേണു പിള്ളയെ നോക്കി കൈകൾ കൂപ്പി.
"നീ ഒരു കാരണവുമില്ലാതെ കൊല്ലുന്നു എന്ന് പറയുന്നത് വെറും മിഥ്യയാണ് പിള്ളേ. ഈ ക്രൂരമായ ലോകത്തോട് കടുത്ത വിദ്വേഷമുള്ള ഒരു പാവം മാനസിക രോഗിയാണ് നീ. പക്ഷേ ഒന്നു ചോദിച്ചോട്ടെ പിള്ളേ, കാരണങ്ങളില്ലാതെ നീ ഇവരെയൊക്കെ കൊന്നുകൂട്ടുമ്പോൾ നിന്റെ ഈ വേഷത്തിന് എത്ര രൂപയായി കാണും? ഓൺലൈനിൽ ഓഫർ ഉള്ളപ്പോൾ വാങ്ങിയതാണോ ഈ കോമാളി വേഷം?"
അവൻ സജിതൻ സോമ്പിയുടെ ചീഞ്ഞളിഞ്ഞ മുഖത്തേക്ക് നോക്കി.
"സജിതാ, ഈ ഉമിനീരൊഴുക്കുന്നത് നിർത്തിക്കൂടെ? എന്റെ ലാപ്ടോപ്പ് ഷോർട്ട് സർക്യൂട്ട് ആയാൽ പിന്നെ നിങ്ങളുടെ കഥ ഞാൻ എങ്ങനെ തിരുത്തും? “
“സിജി, 150 ഡെസിബെല്ലിൽ നീ ഇത് വായിച്ചാൽ അയൽപക്കത്തെ ചേട്ടൻ പോലീസിനെ വിളിക്കും, അത് ഓർമ്മയുണ്ടല്ലോ?അല്ലെ"
“നിസാറെ ഈ നൈട്രജൻ ഗ്യാസ് കഴിഞ്ഞാൽ നീ എന്ത് ചെയ്യും? “
“ സെബാസ്റ്ത്യാ ഈ കത്രിക തുരുമ്പ് പിടിച്ചാൽ എന്ത് ചെയ്യും “
വിബിന്റെ ഈ പരിഭ്രമിച്ചുള്ള ചോദ്യങ്ങളും സംസാരവും കേട്ട് വില്ലന്മാർ ആറുപേരും ഒന്നു സ്തംഭിച്ചുപോയി. തങ്ങളെ ആക്രമിക്കാൻ വന്നവരോട് പേടിയോടെയാണെങ്കിലും ഇത്രയും നിസ്സാരമായ കാര്യങ്ങൾ ചോദിക്കുന്ന ഒരു മനുഷ്യനെ അവർ ആദ്യമായാണ് കാണുന്നത്. എങ്കിലും അവരുടെ ഉള്ളിലെ ക്രൂരത ഒട്ടും കുറഞ്ഞിരുന്നില്ല.
പെട്ടെന്ന് മുറിയിലെ ചുമരുകൾ കൂടുതൽ ഇടുങ്ങി വരാൻ തുടങ്ങി. അന്തരീക്ഷത്തിൽ അജ്ഞാതമായ ഒരു മന്ത്രോച്ചാരണം മുഴങ്ങാൻ തുടങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കിയ വിബിൻ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. പുറത്ത് തറവാട്ടു മുറ്റം ഉണ്ടായിരുന്നില്ല, പകരം ഒടുക്കമില്ലാത്ത ഒരു ശ്മശാനവും അതിനു മുകളിൽ ചോരനിറത്തിലുള്ള ഒരു ചന്ദ്രനുമായിരുന്നു.
"ഇത് വെറുമൊരു കൊലപാതകമല്ല," നൈട്രജൻ നിസാർ തന്റെ തണുത്തുറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"നീ ഞങ്ങളെ വെറുമൊരു വരികളിൽ ഒതുക്കാൻ ശ്രമിച്ചു. നിന്റെ ഭാവനയുടെ തടവറയിലാണ് ഞങ്ങൾ ഇത്രയും കാലം കഴിഞ്ഞത്. ആ തടവറ തകർക്കാനാണ് ഞങ്ങൾ ഇന്ന് വന്നിരിക്കുന്നത്. നിന്നെ ഞാൻ ഇന്ന് കൊല്ലുമെടാ കുരുത്തം കെട്ടവനെ"
സിസർ സെബാസ്റ്റ്യൻ തന്റെ കത്രിക വിബിന്റെ കഴുത്തിന് തൊട്ടടുത്തേക്ക് കൊണ്ടുവന്നു. അതിന്റെ ലോഹത്തണുപ്പ് വിബിൻ തന്റെ ചർമ്മത്തിൽ അറിഞ്ഞു. . അവൻ ഒരടി കൂടി പിന്നോട്ട് മാറി ചുമരിലേക്ക് ചേർന്നുനിന്നു.
"എന്നെ ഒന്നും ചെയ്യരുത്..." വിബിൻ യാചിച്ചു.
"ഞാൻ നിങ്ങളുടെ കഥകൾ തിരുത്തി എഴുതാം. നിങ്ങളെ വലിയ നായകന്മാരാക്കാം. ദയവായി എന്നെ ജീവിക്കാൻ അനുവദിക്കൂ."
"വൈകിപ്പോയി എഴുത്തുകാരാ!" ഡെഡ്ലി പിള്ള ഉറക്കെ ചിരിച്ചു.
"നായകന്മാരാകാൻ ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങൾക്ക് വേണ്ടത് ഈ ലോകത്തിന്റെ സർവ്വനാശമാണ്. അതിന് ആദ്യം നിന്റെ ഈ തലച്ചോറ് ഇവിടെ തകരണം!"
ആ വില്ലന്മാർ പരസ്പരം നോക്കി, തുടർന്ന് കൂടുതൽ ക്രോധത്തോടെ വിബിന് നേരെ അടുത്തു.
" നീ ഞങ്ങളുടെ വേദനകളെയും ഭ്രാന്തിനെയും ചോദ്യം ചെയ്തു. ഞങ്ങൾ നിന്നെ കഷണങ്ങളാക്കി മാറ്റാൻ പോവുകയാണ്!" സെബാസ്റ്റ്യൻ തന്റെ ആയുധം വായുവിൽ ഉയർത്തി. വിബിൻ ഭയന്ന് ചുമരിലേക്ക് ചേർന്നുനിന്നു.
……
അവന്റെ അന്ത്യം ഉറപ്പായ നിമിഷം.
പക്ഷേ, ആയുധങ്ങൾ അവന്റെ ശരീരത്തിൽ തൊടുന്നതിന് തൊട്ടുമുമ്പ്... വിബിന്റെ മുഖത്തെ ഭയവും പരുങ്ങലും പെട്ടെന്ന് അപ്രത്യക്ഷമായി! അവൻ പതുക്കെ തലയുയർത്തി.
മുറിയിലെ ചോരവെളിച്ചം മുഴുവൻ പെട്ടെന്ന് അവനിലേക്ക് കേന്ദ്രീകരിച്ചു. അവന്റെ കണ്ണുകളിൽ ഇരുണ്ട, ഭയാനകമായ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. അവൻ നേരെ നിവർന്നു നിന്നപ്പോൾ അവന്റെ നിഴൽ ആ മുറിയേക്കാൾ വലുതായി ചുമരിലേക്ക് പടർന്നു. അവനിൽ നിന്ന് പുറപ്പെട്ട വന്യമായ ഊർജ്ജം ആ ആറു സൈക്കോകളെയും ഒരടി പിന്നോട്ട് തെറിപ്പിച്ചു.
അവൻ ആ സൈക്കോ കൊലയാളികളെ നോക്കി ഉച്ചത്തിൽ, ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി. ആ ചിരിയിൽ മരണത്തിന്റെ കടുത്ത തണുപ്പും ഭീകരതയും ഉണ്ടായിരുന്നു. അതുവരെ കണ്ട നിഷ്കളങ്കനായ വിബിൻ ആയിരുന്നില്ല അത്.
"നിങ്ങൾ വിചാരിച്ചോ നിങ്ങൾ മാത്രമാണ് ഈ കഥയിലെ വില്ലന്മാരെന്ന്?" വിബിൻ തന്റെ കൈകൾ വിടർത്തി അവരെ നോക്കി ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ ചോദിച്ചു.
സുരേഷും വേണു പിള്ളയും ഭയത്തോടെ പരസ്പരം നോക്കി.
"സുരേഷേ, നിനക്ക് ചീത്ത വിളിക്കുന്നവരെ കൊല്ലാൻ 1000 വോൾട്ടിന്റെ ഷോക്കർ വേണം. വേണു പിള്ളേ, നിനക്ക് കാരണങ്ങളില്ലാതെ കൊല്ലാൻ ഭീകരമായ ആയുധങ്ങൾ വേണം. നിസാർ, നിനക്ക് നൈട്രജൻ ഗണ്ണും വേണം. സിജിക്ക് സൗണ്ട് സിസ്റ്റം വേണം സജിതൻ സോമ്പിക്ക് കടിക്കണം സെബാസ്റ്റ്യനു കത്രിക വേണം എന്നാൽ എനിക്ക് നിങ്ങളെ ആരെയും കൊല്ലാൻ യാതൊരു ആയുധത്തിന്റെയും ആവശ്യമില്ല!"
വിബിൻ ഒരടി മുന്നോട്ട് വെച്ചു.
"നിങ്ങളുടെ ഉള്ളിലെ ഈ ഭ്രാന്തും, ഈ ക്രൂരതയും, ഈ വേദനയും നിങ്ങളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തത് ആരാണ്? ഞാനാണ്! നിങ്ങളെക്കൊണ്ട് ഈ കൊടുംക്രൂരതകൾ ചെയ്യിപ്പിച്ചത് ആരാണ്? ഞാനാണ്! നിങ്ങളെ സൃഷ്ടിച്ചതും, നിങ്ങളുടെ ജീവിതം നരകതുല്യമാക്കിയതും, നിങ്ങളെ സൈക്കോകളാക്കി മാറ്റിയതും എന്റെ ഈ വിരലുകളാണ്! നിങ്ങൾ വെറും കളിപ്പാവകൾ മാത്രമാണ്.
നിങ്ങളെക്കാളൊക്കെ വലിയ, നിങ്ങളുടെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വില്ലൻ ഞാനാണ്... നിങ്ങളുടെ സൃഷ്ടാവ്, ഞാൻ സംശയം ഉണ്ടെങ്കിൽ ലാപ്ടോപ് നോക്ക് ”
(സിസ്സർ സെബാസ്റ്റ്യൻ വിബിന്റെ കഴുത്തിൽ കത്രിക വെക്കുന്നിടത് കഥ വിബിൻ എഴുതി നിർത്തിയിരുന്നു)
അത് കണ്ട് ആറ് കൊലയാളികളും പൂർണ്ണമായും തളർന്നുപോയി. തങ്ങൾ എത്ര വലിയ ക്രൂരത ചെയ്താലും, തങ്ങളെ നിയന്ത്രിക്കുന്ന ഈ എഴുത്തുകാരന്റെ ക്രൂരതയ്ക്ക് മുന്നിൽ തങ്ങൾ വെറും പൂജ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. ആ ആറു ഭീകരരൂപങ്ങളും പതുക്കെ വിബിന്റെ വലിയ നിഴലിലേക്ക് അലിഞ്ഞു ചേർന്നു..
………
$*ഉഗ്രം വീരം ഉഗ്രം വീരം.*$
പെട്ടെന്ന് കർണ്ണപടം തകർക്കുന്ന രീതിയിൽ അലാറം ശബ്ദം മുറിയിൽ മുഴങ്ങി!
വിബിൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞ് കണ്ണുകൾ തുറന്നു. അവൻ കസേരയിലല്ലായിരുന്നു, മറിച്ച് തന്റെ കിടക്കയിലായിരുന്നു. വിയർത്തു കുളിച്ചുകൊണ്ട് അവൻ ചാടി എഴുന്നേറ്റു ഇരുന്നു. ചുറ്റും നോക്കിയപ്പോൾ മുറി തികച്ചും സാധാരണ നിലയിലായിരുന്നു. ചുമരുകളിൽ ചോരപ്പാടുകളോ തറയിൽ മരവിച്ച ഐസ് കഷ്ണങ്ങളോ ഇല്ലായിരുന്നു. ജനലിനപ്പുറം പുലർച്ചെയുള്ള നേർത്ത വെളിച്ചം പടർന്നു തുടങ്ങിയിരുന്നു.
അവൻ ദീർഘമായി ഒന്നു ശ്വാസമെടുത്തു. മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് ഇപ്പോഴും ഓൺ ആയിത്തന്നെ ഇരിപ്പുണ്ട്. രാത്രി കഥ എഴുതാൻ ആലോചിച്ചിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയതാണെന്നും, കണ്ടതത്രയും ഭീകരവും നിഗൂഢവുമായ ഒരു സ്വപ്നമായിരുന്നുവെന്നുംഅവൻ തിരിച്ചറിഞ്ഞു.
അവൻ എഴുന്നേറ്റ് ലാപ്ടോപ്പ് തുറന്നു. സ്വപ്നത്തിൽ കണ്ട ആ ഭീകരമായ രംഗങ്ങളും താൻ ഒടുവിൽ വില്ലനായി മാറിയ ആ ക്ലൈമാക്സ് ട്വിസ്റ്റും അവന്റെ മനസ്സിൽ കൃത്യമായി ഓർമ്മയുണ്ടായിരുന്നു. അവൻ ഒട്ടും സമയം കളയാതെ കീബോർഡിൽ വിരലുകൾ ചലിപ്പിച്ചു പുതിയ കഥയുടെ തലക്കെട്ട് ടൈപ്പ് ചെയ്യാൻ തുടങ്ങി:
“ മെയിൻ വില്ലൻ “
സ്വപ്നത്തിൽ പോലും തന്റെ സൃഷ്ടികളേക്കാൾ വലിയ വില്ലനായി മാറാൻ തന്റെ ഭാവനയ്ക്ക് കഴിയുമെന്ന ചിന്തയോടെ അവൻ ടൈപ്പിംഗ് തുടർന്നു. ജനലിനപ്പുറം പ്രഭാതത്തിന്റെ പ്രകാശം പതുക്കെ മുറിയിലേക്ക് അരിച്ചുകയറി.
‘തല്ക്കാലം ആ 6 പേര് മതി. ബാക്കി ഉള്ള ഡിസ്കോ ബിജു,സർപ്പ സന്ധ്യ, ടേസ്റ്റർ ലൈല, അറക്കവാൾ ആദർശൻ, ബ്ലാക്ക് ഷാഡോ സാമൂവേൽ, റിവോൾവർ ഗീത’ എന്നിവരെ വെച്ച് സെക്കന്റ് പാർട്ട് എഴുതാം’
അവൻ ചിന്തിച്ചു
…..
End